Friday, December 28, 2012

ജനുവരിക്കാറ്റ്

ജനുവരിക്കാറ്റ് 

    കിഴക്കന്‍ മലയോരനിവാസികളുടെ ജീവിതയാത്രയില്‍  ചിലപ്പോള്‍ വില്ലനായും മറ്റുചിലപ്പോള്‍ സുഹൃത്തായും ഒക്കെ കടന്നുവരുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് ജനുവരിക്കാററ് .ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ അവന്‍  ശക്തിയോടെ ആഞ്ഞടിച്ചുകൊണ്ടേയിരിക്കും ,അതിവികൃതിയായ ഒരു കുട്ടിയുടെ തന്നിഷ്ടങ്ങള്‍ പോലെ ......

    എത്ര വികൃതിയാണെങ്കിലും ഞങ്ങള്‍ക്കവന്‍ ഐശ്വര്യദാതാവാണ്‌ കാരണം ഇവന്‍ വിരുന്നിനെത്തുന്നത്  ഇവിടുത്തെ സുഗന്ധവിളകളുടെ                                വിളവെടുപ്പുകാലത്താണ് .കാപ്പിചെടികള്‍ ശാഖകളില്‍ ചെമ്പവിഴങ്ങള്‍ അണിഞ്ഞു വിലസും .കുരുമുളകുവള്ളികള്‍ കൊച്ചുമരതകമണികളെ ചെഞ്ചായം പൂശിത്തുടങ്ങും .എലച്ചെടികളില്‍ കായ്കള്‍ പഴുക്കും . പിന്നെ ഇഞ്ചി,മഞ്ഞള്‍ ഒക്കെ ഇല പഴുത്തുപാകമായി നില്‍ക്കും .കപ്പ(മരച്ചീനി), ചേന, ചേമ്പ് ഒക്കെയും വിളഞ്ഞുനില്‍പ്പാകും .ഇവയെല്ലാം മലയോര കര്‍ഷകന്റെ അദ്ധ്വാനത്തിന്റെ പ്രതിഫലങ്ങളാണ് .
  
   ഇവയില്‍ ഏലക്കായ,  കുരുമുളക് ,ഇഞ്ചി,കപ്പ ഒക്കെ ഉണങ്ങി 
സൂക്ഷിക്കേണ്ടവയാണ് .ഏലക്കായ് ഉണക്കാന്‍ പ്രത്യേകസ്റ്റോര്‍ ഉണ്ട്.
മറ്റുള്ളവ നിരത്തിയ പനമ്പുകള്‍ എല്ലാ വീട്ടുമുറ്റത്തും വഴിയോരത്തും സ്ഥിരം കാഴ്ച്ചയായിരിക്കും.കാറ്റു പറത്തിക്കൊണ്ടുപോകാതിരിക്കാന്‍ പനമ്പിന്റെ നാലുമൂലയ്ക്കും ഇടഭാഗത്തും കല്ലെടുത്ത്‌ വെച്ചിരിക്കും.

    എല്ലാ നാട്ടിലെയും പോലെ ഞങ്ങളുടെ നാട്ടിലും 'തലതെറിച്ച'
വികൃതിക്കുട്ടന്മാര്  ധാരാളമുണ്ടായിരുന്നു .മറ്റാരുടെയും കണ്ണില്‍ പെട്ടില്ല 
 എങ്കില്‍ പനമ്പുകളിലെ കല്ലെടുത്തുമാറ്റിയിട്ടു അവര്‍ ഓടിയൊളിക്കും.
അവരെക്കാള്‍ വികൃതിയായ ജനുവരിക്കാറ്റ് ആഞ്ഞുവീശി പനമ്പു ദൂരേക്കു 
പറത്തും .കുരുമുളകുമണികള്‍  തറയിലാകെ നിരക്കും .വീണ്ടും അതൊക്കെ ഒന്നൊന്നായി പെറുക്കിയെടുത്തു പനമ്പിലാക്കുന്ന ജോലി ഹെര്‍കുലീസ് കുതിരലായം വൃത്തിയാക്കിയതിലും ശ്രമകരമാണ് .പക്ഷെ ഓരോ മണിക ളും ഞങ്ങള്‍ക്ക് കറുത്ത പൊന്നിന്‍മണികളാണ് .വീട്ടമ്മമാരും സഹായികളു ശ്രദ്ധയോടെ ഓരോമണിയും പിറുപിറുത്തും പ്രാകിയും പെറുക്കിയെടുത്ത്  പനമ്പിലാക്കും. 'ഞാനൊന്നുമറിഞ്ഞില്ലേ ..........'എന്ന ഭാവത്തില്‍ ചില വിദ്വാന്മാര്‍ അവരെ സഹായിക്കുകയും ചെയ്യും .മറ്റുചില വിരുതന്മാര്‍ അലക്കിവിരിച്ചിരിക്കുന്ന തുണിയിലെ ക്ലിപ് എടുത്തു മാറ്റും .പിന്നെ കാറ്റിന്റെ കളി . അവ എടുക്കാന്‍ മൂന്നോ നാലോ പുരയിടം കടക്കേണ്ടിവരും .ആള്‍ക്കാരെ ഇങ്ങനെയൊക്കെ വെള്ളം കുടിപ്പിച്ചിരുന്ന  ആ കൂട്ടുകാരും ലോകത്തിന്റെ ഏതോ ഭാഗങ്ങളിലിരുന്നു ഇതൊക്കെ ഓര്‍മ്മയുടെ താളുകള്‍ മറിച്ചെടുക്കുന്നുണ്ടാവാം .......ഇന്നതോര്ത്ത് കുറ്റബോധത്തോടെ തലകുനിക്കയാവാം. സാരമില്ല ,ഒക്കെ ഓരോരോ
 കാലത്തെ ഭ്രാന്തുകള്‍ .

     കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി ജനുവരിക്കാറ്റ് എന്റെ ഓര്‍മ്മയില്‍ മാത്രം. അവസാനമായി അവന്റെ ആശ്ലേഷം അനുഭവിച്ചറിഞ്ഞത് മകന് 
ഒന്നരവയസ്സുള്ളപ്പോളാണ് .ഇരുപതു വര്ഷം മുന്പൊരു ജനുവരിയില്‍ .
അന്നൊക്കെ ഏതെങ്കിലും വിവാഹത്തിനും അതിനോടനുബന്ധിച്ചുള്ള 
ചടങ്ങുകള്‍ക്കും ആയിരുന്നു നാട്ടില്‍ പോയിരുന്നത് . മകന് സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ പിന്നെ അവന്റെ അവധിക്കാലമായ ദീപാ
വലിസമയത്തും മധ്യവേനലവധിക്കുമായി നാട്ടിലേക്കുള്ള യാത്രകള്‍ .

     പക്ഷെ എനിക്കു കുട്ടിക്കാലത്ത് ഈ കാറ്റിനെ തീരെ ഇഷ്ടമായിരുന്നില്ല 
അവന്‍ വീശിത്തുടങ്ങിയാല്‍  ശരീരമാകെ വരണ്ടുണങ്ങും. ചുണ്ടുകള്‍ വിണ്ടുകീറി ചിരിക്കാന്‍ ബുദ്ധിമുട്ടാകും. ശരീരമാകെ മൊരിഞ്ഞു വൃത്തികേടാകും .പോണ്ട്സ് സ്നോ ,വാസെലിന്‍ ഒക്കെ ചെറിയതോതില്‍ 
ആശ്വാസം നല്‍കുമെങ്കിലും അധികം നീണ്ടുനില്‍ക്കില്ല .അന്ന് ഇന്നത്തെ- പോലെ ക്രീം,ലോഷന്‍ ഒന്നും സുലഭമായിരുന്നുമില്ല .മറ്റൊരു ശനിയനായി 
 ചുടുവാതവും കയറിക്കൂടും.കാല്‍പാദം വിണ്ടുകീറി വല്ലാത്ത വേദന തരും.
അതിന് ഏററവും നല്ല മരുന്ന് കാട്ടുപന്നിയുടെ നെയ്യാണ് .(നാട്ടുപന്നിയു -
ടേതല്ല).അതാകട്ടെ വളരെ ദുര്‍ലഭം.പക്ഷെ ഒരു പ്രാവശ്യത്തെ പ്രയോഗം 
കൊണ്ടുതന്നെ നല്ല ആശ്വാസം ലഭിക്കും.

    വിവാഹശേഷം കല്യാണില്  താമസം തുടങ്ങിയ കാലത്തും  ചുടുവാതം മഞ്ഞുകാലത്തു പിടികൂടി. അടുത്ത ഫ്ലാറ്റിലെ ചേച്ചി പറഞ്ഞു എരുമപ്പാലിന്റെ വെണ്ണ തേച്ചാല്‍ മതിയെന്ന് .  അങ്ങനെ എരുമപ്പാല്‍ 
  വാങ്ങി തിളപ്പിച്ച്‌ തണുത്ത ശേഷം പാടയെടുത്തു  ഫ്രിഡ്ജില്‍  ശേഖരിച്ചു വെക്കും. നാലോ അഞ്ചോ   ദിവസം കൂടുമ്പോള്‍ തൈര് ചേര്‍ത്തു   
 പുളിപ്പിച്ച് വീണ്ടും തണുപ്പിച്ചശേഷം മിക്സിയില്‌ അടിച്ചെടുക്കും .ധാരാളം 
 വെണ്ണ കിട്ടുമായിരുന്നു. പിന്നെ പിന്നെ മൈക്രോവേവ് എത്തിയപ്പോള്‍
 പാല്‍പാട മാത്രം അതില്‍ വെച്ച് മൂന്നോ നാലോ മിനിറ്റ് ചൂടാക്കി നേരിട്ടു 
നെയ്യെടുക്കാന്‍ തുടങ്ങി. നല്ല സുഗന്ധമൂറുന്ന  നാടന്‍ നെയ്യ്......................
......(ഞാന്‍ വല്ലാതെ കാടുകയറി .)

    ജനുവരിക്കാറ്റിനെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്കു മറ്റൊരു പ്രധാന കാരണം കൂടിയുണ്ടായിരുന്നു. അന്നൊക്കെ അരപ്പാവാട  ഇട്ടു നടക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവനെ വലിയ പേടിയായിരുന്നു.(അന്ന് ഗ്രാമങ്ങളിലൊന്നും ചുരിദാര്‍ വന്നെത്തിയിട്ടില്ല) കയ്യെപ്പോഴും 
പാവാടയില്‍ മുറുകെപ്പിടിച്ചിരിക്കും .കയ്യെങ്ങാന്‍ വിട്ടാല്‍ പാവാട പറത്തി 
മാനം കെടുത്തും . ആണ്‍കുട്ടികള്‍  'തുണിപൊക്കിക്കാറ്റുവന്നേ' എന്നാര്‍ത്തു 
വിളിക്കും .

    ഇങ്ങനെയൊക്കെയാണെങ്കിലും അവന്‍ ആടിത്തിമിര്‍ത്തു അരങ്ങൊഴി- 
യുമ്പോള്  കൃഷിക്കാരുടെയൊക്കെ കീശയില്‍ പണം നിറയും. വീട്ടമ്മമാ-
രുടെയും പെണ്മക്കളുടെയും കയ്യിലും കഴുത്തിലും കാതിലും സ്വര്‍ണ്ണാഭരണ -
ങ്ങള്‍  തിളങ്ങും .ആണ്‍കുട്ടികള്‍ പുതിയ ഉടുപ്പും വാച്ചും മോതിരവും ഒക്കെയ-
ണിഞ്ഞു വിലസിനടക്കും .എല്ലാ അടുക്കളകളില്‍നിന്നും വറുക്കലിന്റെയും 
പൊരിക്കലിന്റെയും സമൃദ്ധമായ സുഗന്ധം നിറഞ്ഞു പുറത്തേക്കൊഴുകും
പിന്നെ ഏതാനും മാസത്തേയ്ക്കു  ഞങ്ങളുടെ നാട്ടില്‍ സമ്പന്നര്‍ മാത്രം!
(ഇപ്പോള്‍ ഇങ്ങനെയൊന്നുമല്ല കേട്ടോ)

     ജനുവരിക്കാറ്റിന്റെ നഷ്ടം നികന്നുകിട്ടിയിരുന്നത്  നാട്ടിലെത്തിയ ശേഷമുള്ള രാമക്കല്‍മേട്‌ സന്ദര്‍ശനത്തിലായിരുന്നു. എന്റെ ഭര്‍തൃഗൃഹത്തി-
നടുത്തുള്ള വലിയ മലനിരയാണ് ആ സ്ഥലം. ഉയര്‍ന്ന മലകള്‍ക്ക് മുകളില്‍ 
നിന്ന് നോക്കിയാല്‍ താഴെ തമിഴ്‌നാടിന്റെ വിശാലമായ ഭൂപ്പരപ്പ് നോക്കെ
ത്താദൂരത്തേയ്ക്ക് നീണ്ടുകിടക്കുന്ന കാഴ്ച അവര്‍ണ്ണനീയം തന്നെ ! അവിടു-
ത്തെ സൂര്യാസ്തമയക്കാഴ്ച്ച അവിസ്മരണീയമാണ്. പക്ഷെ അവിടെ എന്നെ 
ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് ഏതുസമയത്തും നിര്‍ത്താതെ വീശിയടിക്കുന്ന ശക്തമായ കാറ്റാണ്‌ .നമ്മളെത്തന്നെ പറത്താന്‍  കഴിയു-
ന്ന അതിശക്തമായ കാറ്റ് ! ഇപ്പോള്‍ അവിടെയും പ്രാന്തപ്രദേശങ്ങളിലു
മായി 17 കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട് .(ചിലര്‍ 22 എന്നും അവകാ 
ശപ്പെടുന്നുണ്ട്) . ധാരാളമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നുമുണ്ട്. ആദ്യമായി ഈ കാറ്റാടിയെന്ത്രങ്ങളെക്കണ്ടപ്പോള്‍  ഞാന്‍ ഓര്‍ത്തു 'ഡോണ്‍ ക്യുക്സോട്ട്  ഇങ്ങോട്ട് വന്നാല്‍ എന്താവു'മെന്ന് .

    കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോഴും രാമക്കല്‍ മേട്ടില്‍ പോയി-
രുന്നു. അവിടുത്തെ കാഴ്ചകള്‍ ഇപ്പോഴും  അതിമനോഹരം തന്നെ .പക്ഷെ പതിവുമാറി ഇത്തവണ ഒരിളംകാറ്റു പോലും വീശിയില്ല .അസ്തമയം
 കണ്ടു മടങ്ങുമ്പോഴും ഞാനവിടെയാകെ അവനെ പ്രതീക്ഷിച്ചു ..അവന്‍
വന്നതേയില്ല ഒരുപക്ഷെ നീണ്ട ഇരുപതു വര്‍ഷത്തെ എന്റെ അവഗണനയ്ക്ക് അവന്‍ കാട്ടിയ പരിഭവമാകാം ............................

     അടുത്ത ജനുവരിയില്‍ എന്തായാലും നാട്ടിലെത്തണം -ഒരിക്കല്‍ ഞാന്‍ 
വെറുത്തിരുന്നെങ്കിലും  മനസ്സില്‍ സൂക്ഷിച്ച ഒരുപാടുസ്നേഹം അവനു മേല്‍     കോരിച്ചോരിഞ്ഞ്  അവന്റെ  ആശ്ലേഷത്തിലമരാന്‍ ...... 
 ആ പരിഭവം മാറ്റാന്‍ ......................എന്നെത്തന്നെ  മറന്നിരിക്കാന്‍ ...................... 

   

Friday, December 21, 2012

മിനിക്കഥകൾ

1. സായാഹ്ന നടത്തത്തിനിറങ്ങിയതായിരുന്നു തോമ്മാച്ചനും നാരായന്കുട്ടിയും. അപ്പോഴാണ് ഒരു കുനുഷ്ടു ചോദ്യം നാരായൺകുട്ടിയുടെ തലമണ്ടയിലുദിച്ചത്. 
"അല്ല തോമാച്ചാ ഈ യേശുക്രിസ്തു എങ്ങനെയാ ഉണ്ടായത് ?" 
" അതിപ്പോ.... ഈ അയ്യപ്പനെങ്ങനെയാ ഉണ്ടായതു നാണൂ ?" തോമാച്ചൻ ഒരു  മറുചോദ്യമാണു  ചോദിച്ചത്. 
പിന്നെ രണ്ടുപേരും ഒന്നും ചോദിച്ചില്ല. പൊട്ടിച്ചിരിച്ചു മുന്നോട്ടു നടന്നു 


2. ക്യാൻസർ വന്നു ദിനമെണ്ണിക്കിടക്കുന്ന അമ്മയുടെ ആയുസ്സുകൂട്ടാനാണ് രാജു ദൈവത്തെ കാണാൻ പോയത്. ദൈവത്തെ കണ്ടയുടനെ ആ കാലിൽ വീണ് കെട്ടിപ്പിടിച്ചു രാജു  അപേക്ഷിച്ചു.
" ദൈവമേ എന്റെ ആയുസ്സിൽനിന്ന് കുറേയെടുത്ത് എന്റെ അമ്മയ്ക്ക് കൊടുക്കണമേ" 
"അതെങ്ങനെ നിന്റെ അമ്മയുടെ ആയുസ്സാണ് നിനക്കിപ്പോൾ കിട്ടിയിരിക്കുന്നത്. എന്നും അവരാതാണ് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. ഇനിയിപ്പോൾ അത് മാറ്റിത്തരാനാവില്ല. " 
'അമ്മ തന്നതൊന്നും തിരിച്ചുകൊടുക്കാനാവില്ല എന്ന സത്യം അവൻ തിരിച്ചറിഞ്ഞതപ്പോഴാണ്.

3. മകളോട്
പിറക്കാതെ പോയൊരെന്‍ 
മകളെ ..............
നീയറിയുക -
രാവിലിരുട്ടാണെന്നും 
ഇരുട്ടില്‍ 
മനുഷ്യന്‍ 
മൃഗമാണെന്നും .. 


Tuesday, December 11, 2012

അതിഥി ദേവോ ഭവ:...........

എത്ര മുഖംമൂടികളാണു നമ്മള്‍
 അണിയുന്നു നിത്യമീ ജീവിതത്തില്‍ !
ഒട്ടിച്ചു വെച്ചൊരു പുഞ്ചിരി ചുണ്ടത്തു
 നേര്‍ത്തതാണെങ്കിലും കാണ്മതില്ലേ 
 പൂമുഖത്തുള്ളോരു വാതിലിന്‍ മണിയൊച്ച 
കേള്‍ക്കുകില്‍ ഒരുമാത്ര പല്ലിറുമ്മും 
'ആരാണീ നേരത്തു ശല്യം 'എന്നോര്‍ത്തിടും
വാതില്‍ തുറന്നിട്ടു പുഞ്ചിരിക്കും 
''ആരാണ് വന്നിതു,കണ്ടിട്ടിതെത്രനാള്‍ 
തോന്നിയല്ലോ വരാനിപ്പോഴേലും 
.............."
സല്‍ക്കാരം നീണ്ടുപോം -നാവിന്നു വിശ്രമം 
തീരെയില്ലാതങ്ങു സംസാരം നീണ്ടുപോം 
ഒടുവില്‍ വിടചൊല്ലിപ്പിരിയുന്ന നേരത്തു 
കണ്ണുനീര്‍ത്തുള്ളിയൊന്നിറ്റു വീഴും 
കാണണം വീണ്ടുമെന്നാശയില്ലാകിലും 
ഉരചെയ്തിടുന്നുപോല്‍ 'വീണ്ടും കാണാം' 
പിന്നെയൊരാശ്വാസനിശ്വാസമുണ്ട -
ങ്ങതിഥികള്‍ പോയതിന്നാഘോഷമായ്  
ആരാണു ചൊല്ലിയെന്നറിയില്ല പണ്ടെന്നോ 
അതിഥി ദേവോഭവ : എന്ന വാക്യം .



Saturday, December 8, 2012

കേള്‍ക്കാതെ പോയ മൊഴികള്‍ .....

ഉച്ചനേരത്ത് മടിപിടിച്ചു കിടന്നുറങ്ങാന്‍ നല്ലരസമാണ് 
അങ്ങനെയുള്ള ഉച്ചയുറക്കത്തില്‍ പല മഹാരഥന്മാരെയും 
സ്വപ്നത്തില്‍ കാണാനും സംവദിക്കാനും എനിക്ക് ഭാഗ്യം 
ലഭിച്ചിട്ടുമുണ്ട് .എന്തിനേറെ ഭാഗവാന്മാരെ പോലും ഞാന്‍ 
കണ്ടുമുട്ടിയിട്ടുണ്ട്.ശനിഭാഗവാനും ശ്രീഗണപതിയും യേശു 
ക്രിസ്തുവും ഗാന്ധിജിയും .......ഒക്കെ എന്റെ സ്വപ്നത്തിലെ
 ചങ്ങാതിമാരാണ് .  
ഇന്നലെ ഉച്ചമയക്കത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാള്‍ 
എന്നെത്തേടിയെത്തി.ആദ്യം ഞാനുമൊന്നു പകച്ചു -
"എന്നെ അറിയില്ലേ,ഞാനാണ്‌ യശോധര,സിദ്ധാര്‍ത്ഥ 
ഗൗതമന്റെ ധര്‍മ്മപത്നി......രാഹുല്‍ എന്റെ ഏകമകന്‍ "
ഓര്‍മ്മകളില്‍ പോലും   അധികമായെത്തിയിട്ടില്ലാത്ത ഈ 
കഥാപാത്രത്തെ ഞാന്‍ സ്നേഹാതിരേകത്താല്‍ ആലിംഗനം 
ചെയ്തു .
"ഭവതി എത്ര ഭാഗ്യശാലിയാണ് ...!" 
"ഭാഗ്യമോ , എനിക്കോ, ഇതില്‍ ഏതാണ് ഭാഗ്യമെന്നു 
പറയൂ, ശക്തയായ അമ്മയായതോ അതോ അബലയായ ഭാര്യ
യായതോ.  "
"മനസ്സിലായില്ല "
"നിനക്കറിയില്ലേ,സിദ്ധാര്‍ത്ഥരാജകുമാരന്റെ ധര്‍മ്മപത്നി
യായിട്ടാണ് ഞാന്‍ കപിലവസ്തുവിലെ കൊട്ടാരത്തിലെ
ത്തിയത്.എന്നുവച്ചാല്‍ നാളത്തെ രാജപത്നി .എല്ലാ ഭാര്യ
മാരെയും പോലെ ഞാനും കാംഷിച്ചു   ഭര്‍തൃസ്നേഹവും  പരി 
ലാളനകളും .പക്ഷെ അദ്ദേഹം എന്നില്‍ നിന്നും വളരെ 
ദൂരത്തായിരുന്നു -അടുത്തിരിക്കുമ്പോഴും .നിനക്കറിയുമോ
 ഞാന്‍ എന്റെ പോന്നോമനയ്ക്കു ജന്മം കൊടുത്തതറിഞ്ഞു
അദ്ദേഹമെന്താണു പറഞ്ഞതെന്ന് ?"
"എന്താണ് ?" 
"രാഹു ജാതെ ബന്ധനം ജാതം . എന്നുവച്ചാല്‍ എന്നെ
 അദ്ദേഹവുമായി ബന്ധിപ്പിക്കാന്‍ ഒരു രാഹു പിറന്നെന്ന് .
എനിക്ക്   പൊട്ടിക്കരയാന്‍  തോന്നി.  പക്ഷെ  എന്റെ 
പൊന്നോമനയുടെ മുഖശോഭ എന്റെ മനസ്സിലെ മഴക്കാറു 
നീക്കി.എന്നിലെ മാതൃത്വം മറ്റെന്തിനെക്കാളും ശക്തമാണെ 
ന്നു ഞാനന്നറിഞ്ഞു.ഒരുദിവസം രാത്രി എന്നെയും മകനെ
യും കൊട്ടാരവും ഉപേക്ഷിച്ച് അദ്ദേഹം യാത്രയായി. ഞാനും 
പുത്രനും കുറ്റമൊന്നും ചെയ്യാതെ അങ്ങനെ ഏറ്റവും വലിയ 
ശിക്ഷക്കു പാത്രമായി." 
"പക്ഷെ അദ്ദേഹം ജീവിതസത്യങ്ങളെ കണ്ടെത്താന്‍ 
ധ്യാനത്തിനു പോയതല്ലേ -ബോധോദയം നേടി ശ്രീ 
ബുദ്ധനാവാന്‍ കഴിഞ്ഞില്ലേ " 
"എന്താണ് ഈ ബോധോദയം ?ദുഃഖകാരണമെന്തന്നതോ 
ദുഃഖമില്ലാതാക്കുന്നതെങ്ങനെയെന്നോ?അതോ അഹിംസയോ? 
ഇതൊക്കെ ഏതു പാവം മനുഷ്യനും അറിയാം. ഇതറിയാന്‍ 
വര്‍ഷങ്ങളോളം ബോധിവൃക്ഷച്ചുവട്ടില്‍  തപസ്സിരിക്കേണ്ട 
ആവശ്യമെന്ത്. അദ്ദേഹം രാജകുമാരനായതുകൊണ്ടും ദുഃഖ 
മറിയാതെ വളര്‍ന്നതുകൊണ്ടും ഇതിനൊക്കെ തപസ്സുചെ
യ്യേണ്ടിവന്നു .ഉത്തരവാദിത്വബോധം തീരെയില്ലാത്ത ഒരു 
പാവം മനുഷ്യനാണെന്റെ പതി .സ്വന്തം രാജ്യത്തോടും 
ധര്മപത്നിയോടും പുത്രനോടും ഒക്കെ....
പക്ഷെ അദ്ദേഹം അസാമാന്യ ഭാഗ്യവാനാണ് .അതുകൊ
ണ്ടല്ലേ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ലോകം മുഴുവന്‍ 
ആഘോഷിക്കുകയും പുതിയൊരു മതം തന്നെ ഉദിച്ചുയരു
കയും ചെയ്തത്. "
"അപ്പോള്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്നാണോ പറഞ്ഞു 
വരുന്നത്........"
"അദ്ദേഹം കണ്ടെത്തിയതൊക്കെ മുന്‍പും മറ്റുള്ളവര്‍ പറഞ്ഞി
രുന്നു .അന്നതിനെ ഭ്രാന്തെന്നാണ് ആള്‍ക്കാര്‍ കരുതിയത്‌.
യുവരാജാവു പറയുന്നത് ബോധജ്ഞാനമാകും. അലസനായ
 മനുഷ്യന്റെ ജല്പനങ്ങള്‍ എന്നുപറഞ്ഞാല്‍ അത് രാജദ്രോഹ
മാകും.വധശിക്ഷ തന്നെ ലഭിച്ചേക്കാം ."
"പക്ഷെ അവിടുന്നു പുത്രനോടൊപ്പം അദ്ദേഹത്തെ അനുഗമി
ച്ചതെന്തിനാണ് ?പുത്രന്‍ രാജ്യഭാരമേററിരുന്നെങ്കില്‍ അമ്മ 
മഹാറാണിയായി സസുഖം കഴിയാമായിരുന്നില്ലേ ?"
"അമ്മയ്ക്ക് സസുഖം കഴിയാനാവുക മക്കളോടൊപ്പം കഴിയു
മ്പോള്‍  മാത്രമാണ്.പുത്രനും അവന്റെ പിതാവും ഉള്ള വഴി 
യോരമോ മരത്തണലോ എനിക്കു സാമ്രാജ്യതുല്യമാണ്."
യശോധര തന്റെ അതിവിശാലമായ സാമ്രജ്യത്തിലേക്കിറ
ങ്ങിനടന്നു.വിട്ടുമാറാത്ത അമ്പരപ്പുമായി ഞാനെന്റെ സ്വപ്ന
സാമ്രാജ്യത്തിലേക്കും ...................     

Thursday, December 6, 2012

മുന്‍പോട്ട്

മുന്‍പോട്ട്
=======
പിരിയുവാനാവില്ല 
എങ്കിലും ഞാനിന്നു പിരിയുന്നു നിന്നെ 
സങ്കടമില്ലൊട്ടുമേയെങ്കിലും 
കണ്ണീര്‍ പൊഴിക്കുന്നതെന്തിനോ
അറിയില്ലതിന്‍ പൊരുളെനിക്കെങ്കിലും 
തോരാതെ കണ്ണീരുതിര്‍ക്കുന്നുഞാന്‍
നാളെയൊരിത്തിരി കുങ്കുമം ചാലിച്ചു
നീവരും വീണ്ടുമെന്‍ സന്ധ്യേ 
ഒരുതിരികത്തിച്ചു നിന്‍ മുഖം കാണുവാന്‍ 
ഈപ്പടിവാതില്കല്‍ ഞാനിരിക്കും 
ഏറെ ഞാന്‍ സ്നേഹിച്ചിരിക്കിലുംനീയെന്നെ 
വീണ്ടുമുപേക്ഷിച്ചു പൊയ് പോയിടും 
ഭൂമിയില്‍ ജീവിതം കാത്തിരിപ്പാണ-
തറിയുന്നു-വീണ്ടുമതറിയുന്നുപിന്നെയും 
കാത്തിരിക്കാനായോരിത്തിരി പൊന്‍പ്രഭ 
നാളേക്കുമാറ്റിവെച്ചീടാം പൊരുളോടെ
ജീവിതം മുന്‍പോട്ടു പോകാന്‍

എനിക്കു സ്വന്തം

എനിക്കു സ്വന്തം

==============

അറിവിന്റെ അലയാഴി
അകലെയായ് തീരുമ്പോള്‍
അജ്ഞതേ നീയെന്റെ സ്വന്തം.

ആത്മാവിലാനന്ദ
ചന്ദ്രിക മായുമ്പോള്‍
ദുഃഖമേ നീയെന്റെ സ്വന്തം.

സത്യം ഇരുള്‍മൂടി
മറഞ്ഞുപോയീടുകില്‍
അസത്യമേ നീയെന്റെ സ്വന്തം.

വെളിച്ചത്തുരുത്തുകള്‍
പൊലിഞ്ഞു തീ൪ന്നീടുകില്‍
ഇരുളാണെനിക്കിന്നു സ്വന്തം.

പ്രിയമാം നിന്‍ സ്നേഹം
എനിയ്ക്കന്യമാവുകില്‍
ശൂന്യതേ നീയെന്റെ സ്വന്തം.

അതിലെന്റെയുണ്മതന്‍
നൂലിഴ പൊയ്പ്പോകില്‍
മരണമേ നീയെന്റെ സ്വന്തം...