Tuesday, September 18, 2012

പ്രിയസ്നേഹിതയ്ക്കായ്‌

വിജനമാം വീഥിയില്‍ അലയുമോരനിലന്റെ
 സ്നിഗ്ദ്ധമാം  സ്പർശനമേറ്റുവാങ്ങേ,
അകതാരിലാഹ്ലാദമലയടിച്ചറിയാതെ
 ഒരുവേള നിന്നെ ഞാനോര്‍ത്തുപോയി.

കഥ പറഞ്ഞെത്തുമാ  കുരുവിതന്‍  കൂട്ടങ്ങള്‍
കലപിലകൂട്ടുന്ന  തണല്‍ വൃക്ഷച്ചോട്ടില്‍
ഒരുനാളും തീരാത്ത കഥപറഞ്ഞന്നു നാം
നിമിഷദലങ്ങള്‍ കൊഴിച്ചുവല്ലോ

ഒരുകുന്നിമണിയിലെ    ബാല്യസംതൃപ്തിയും,
ഒരുവളപ്പൊട്ടിന്റെ കൗമാരകൗതുകം,
ഒരു മയില്‍പീലിക്കു കലഹിച്ചതെത്ര നാം,
ഓര്‍മ്മയുണ്ടോ നിനക്കാദിനങ്ങള്‍!

നിൻപട്ടുപാവടത്തുമ്പിനാല്‍ ചുംബന-
മേറ്റുവാങ്ങുന്നോരാ ഗ്രമവീഥി,
നിന്മൃദു സ്മേരത്തിലൊളിമങ്ങുമര്‍ക്കന്റെ
നിഴല്‍വീണ നീണ്ട വഴിത്താരകള്‍.

അതിവേഗഗതിയിലായ് കാലം കുതിക്കവേ
എന്നോ വിടചോല്ലി നാം പിരിഞ്ഞു
ജീവിതം നമ്മെ പഠിപ്പിച്ചു, സ്വപ്നങ്ങ -
ളൊക്കെയും സ്വപ്നങ്ങളായിരിക്കും

ഇന്നു  നാം വീണ്ടും മുഖാമുഖം കാണുമ്പോ-
റിയില്ലെനിക്കെന്തു  ചോല്ലിടെണ്ടു
എന്‍ പ്രിയസ്നേഹിതേ നീയെന്‍ മനതാരി-
ലെരിയുമെഴുതിരിപ്പൊന്‍ വിളക്കായ്  .