Wednesday, August 28, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-6

അദ്ധ്യായം  6 - കൂടാരനഗരിയില്‍ 


സോജ്ജിലാപാസ്സിന്റെ താഴ്ഭാഗത്തുള്ള, വിശാലമായ പുല്‍മേടുകള്‍ നിറഞ്ഞ മനോഹര പ്രദേശമാണ് സിന്ധുനദീതീരത്തു സ്ഥിതിചെയ്യുന്ന  ബാല്‍ത്താള്‍. ഇവിടുത്തെ പരന്നുകിടക്കുന്ന പുല്‍മേടുകല്‍ നിറയെ അമര്‍നാഥ് തീര്‍ത്ഥാടനക്കാലത്ത് യാത്രികള്‍ക്കായുള്ള കൂടാരങ്ങള്‍ കെട്ടിയിരിക്കും. മറ്റു സൗകര്യങ്ങളും പട്ടാളക്കാരുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിയിട്ടുണ്ടാകും.ഇവിടെനിന്നും പുണ്യഗുഹയിലേയ്ക്കുള്ള ദൂരം 14 കി. മി. മാത്രമാണ്.  കാല്‍നടയായി പോകുന്നവര്‍ക്കുപോലും ഒരു ദിവസം കൊണ്ടു ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്താം. കുതിരകളും ഡോളിയും ഇവിടെയും ലഭ്യമാണ്. ഇവിടെനിന്നും ഹെലികോപ്ടര്‍ സൗകര്യവുമുണ്ട്. പക്ഷേ അതു വളരെ മുന്നേതന്നെ ബൂക്ക് ചെയ്യേണ്ടതുണ്ട്.

എണ്ണമറ്റ കൂടാരങ്ങളുടെ അത്ഭുതക്കാഴ്ചകളിലേ
ക്കാണ്  പ്രഭാതത്തില്‍  ഉറക്കമുണര്‍ന്നത്. എവിടേയ്ക്കു നോക്കിയാലും കൂടാരങ്ങള്‍ മാത്രം.  താല്‍കാലിക ടോയ് ലറ്റുകള്‍ കൂരാരങ്ങളോടു ചേര്‍ന്നു സജ്ജമാക്കിയിട്ടുണ്ട് ‌ - പണം കൊടുത്തുപയോഗിക്കാവുന്നവ. ഓരോ പ്രാവശ്യത്തെ ഉപയോഗശേഷവും ലോഷനുപയോഗിച്ചു വൃത്തിയാക്കാന്‍ ആളുണ്ട്.  അതിനടുത്തു തന്നെ ചൂടുവെള്ളവും ലഭ്യമാണ്.   ഈ കൊടും തണുപ്പില്‍ തണുത്തവെള്ളം ഉപയോഗിക്കുകയെന്നത് ഒട്ടും പ്രായോഗികമല്ല.  ചുടുവെള്ളം ലഭിക്കുന്നിടത്തുവെച്ച് ഞാനൊരു തമിഴ്നാട്ടുകാരി സ്ത്രീയെ പരിചയപ്പെട്ടു. കഴിഞ്ഞ നാലുദിവസമായി അവര്‍ ഇവിടെ കഴിയുന്നത്രേ. ഹെലികോപ്ടര്‍ ടിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് ഗുഹാദര്‍ശനം വൈകുന്നത്.  അന്നെ ദിവസം അവര്‍ക്കു ടിക്കറ്റ് കിട്ടിയിട്ടുണ്ട്. വൈകുന്നേരം തന്നെ അവര്‍ ശ്രീനഗറിലേയ്ക്കു പോകുമെന്നും പറഞ്ഞു.  അങ്ങോട്ടുമിങ്ങോട്ടും കൂടി 4500 രൂപയാണ് ഒരാള്‍ക്കു ടിക്കറ്റ്  ചാര്‍ജ്ജായത്. പെഹല്‍ഗാമില്‍ നിന്നും ബാല്‍ത്താള്‍ വരെയെത്താന്‍ 3 കുതിരകള്‍ക്കും ഒരു ഡോളിക്കും കൂടി ഞങ്ങള്‍ക്ക്  9000 രൂപയ്ക്കടുത്താണ് ഒരാള്‍ക്കു ചെലവായത്. പക്ഷേ എത്ര പണം കൊടുത്താലും ലഭിയ്ക്കാത്ത ഹിമാലയാണുഭവങ്ങളാണല്ലോ ഞങ്ങള്‍ക്കു ലഭിച്ചത്.

ഇനി ഞങ്ങളുടെ വാഹനവും സാരഥിയും  എവിടെയെന്നു കണ്ടെത്തണം. രാവിലെതന്നെ സോന്‍മാര്‍ഗ്ഗിലേയ്ക്കു പോകാനാണ് പദ്ധതി.  ഇവിടെനിന്ന് ഏകദേശം ഒരുമണിക്കൂര്‍ യാത്ര. 48 കി.മി. ദൂരമാണ്. അവിടെയെത്തി ഹോട്ടല്‍മുറിയില്‍  ചെന്നുവേണം  കുളിയും മറ്റും നടത്താന്‍. പക്ഷെ ബാല്‍ത്താള്‍ മൈതാനങ്ങള്‍ കൂടാരങ്ങളെക്കൊണ്ടു മാത്രമല്ല വാഹനങ്ങളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അതു കണ്ടെത്താനും കുറെ സമയമെടുത്തു.  വാഹനത്തിനു വേണ്ടി കാത്തിരിക്കുമ്പോളാണ് ഒട്ടും സുഖകരമല്ലാത്ത ഒരനുഭവം. നല്ല ആരോഗ്യമുള്ള ചെറൂപ്പക്കാരായ സ്ത്രീകള്‍ (പുരുഷന്‍മാരുമുണ്ട്- കുറവെന്നു മാത്രം) ഭിക്ഷ യാചിച്ചുകൊണ്ടു നടക്കുന്നത്.  ഇത്രയധികം ജനങ്ങളിവിടെയെത്തുന്ന ഈ സമയത്ത്, ജോലി ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കെ, മറ്റുള്ളവരുടെ മുന്‍പില്‍ കൈ നീട്ടി നടക്കുന്ന ഈ സ്ത്രീകളെ കണ്ടപ്പോള്‍ വല്ലാത്ത ജാള്യത തോന്നി. എന്നെ സമീപിച്ച ഒരു സ്ത്രീയോടു ഞാനൊന്നു സാരോപദേശത്തിനായി ഒരുങ്ങി. ജോലിചെയ്തു ജീവിക്കുന്നതിന്റെ മഹത്വത്തെക്കുറിച്ച് ഒരു ചെറുപ്രസംഗം തന്നെ നടത്തി. എന്നെ ഒന്നു  രൂക്ഷമായി നോക്കി, ഒന്നമര്‍ത്തിമൂളി അവര്‍ അപ്പുറത്തുനിന്ന പുരുഷന്‍മാരുടെ നേര്‍ക്കു നീങ്ങി. ഞാന്‍ കണ്ഠക്ഷോഭം നടത്തിയതിനു ഫലം നാസ്തി! അസ്വസ്ഥയുളവാക്കുന്ന ഈ കാഴ്ചയില്‍ മുഖം തിരിച്ചപ്പോള്‍ മറുഭാഗത്തു കാത്തിരുന്നത് അതിസുഭഗമായ 
മറ്റൊരു കൗതുകക്കാഴ്ചയാണ്. വിവിധവ ര്‍ണ്ണങ്ങളിലുള്ള ഹെലികോപ്ടറുകള്‍ -പറന്നുയര്‍ന്നും താഴ്ന്നിറങ്ങിയും, താഴെ വിശ്രമിച്ചും. ഒരുനിമിഷം മനസ്സ് പൂത്തുമ്പികള്‍ക്കു പിന്നാലെ പായുന്ന ബാല്യകുതൂഹലത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര പോയി....  ഒടുവില്‍ വാഹനമെത്തി. ഞങ്ങള്‍ യാത്രയായി- മഞ്ഞിന്‍ കൂടാരമായ സോന്‍മാര്‍ഗ്ഗിലേയ്ക്ക്...

ഝലം നദിയുടെ കൈവഴിയായ നല്ല് സിന്ധു നദിയുടെ തീരത്താണ് സോന്‍മാര്‍ഗ്ഗ്- സുവര്‍ണ്ണ മൈതാനം. പ്രകൃതിമനോഹാരിതയ്ക്കു പെര്‍പെറ്റ സ്ഥലമാണിത്. വളരെ ഉയര്‍ന്ന മലനിരകളായ ഗംഗാബാല്‍, വിഷന്‍സര്‍, സത് സര്‍, ഗഡ്സര്‍, കിഷന്‍സര്‍ തുടങ്ങിയവയാല്‍  ചുറ്റപ്പെട്ടുകിടക്കുന്ന സോന്‍മാര്‍ഗ്  ട്രെക്കിംഗ് പ്രേമികളുടെ പ്രിയതാവളമാണ്.  ഇതേപേരുകളിലുള്ള തടാകങ്ങളും ഈ മലകളിലാണ്. മഞ്ഞുകാലത്ത് മഞ്ഞുമൂടിക്കിടക്കുന്ന സോന്‍മാര്‍ഗ്ഗ്  സാഹസികരായ പര്‍വ്വതാരോഹകര്‍ക്ക്  ഒരു സ്വര്‍ഗ്ഗഭൂമിതന്നെയാണ്. വേനല്‍ക്കാലത്തെ സുഖകരവും ഉന്‍മേഷപൂര്‍ണ്ണ വുമായ  അന്തരീക്ഷം സഞ്ചാരികളെ  ഹഠാദാകര്‍ഷിക്കുന്നതിനാല്‍  ഏതുസമയവും ഇവിടെ വിനോദസഞ്ചാരികളുടെ തിരക്കാണ്. അതിമനോഹരമായ പുല്‍മേടുകളും പിന്നിലായി ഉയര്‍ന്നു കാണുന്ന പൈന്‍മരക്കാടുകള്‍ നിറഞ്ഞ പര്‍വ്വതശിഖരങ്ങളുടെ ഉറഞ്ഞ മഞ്ഞിന്‍മേലാപ്പും ഈ പ്രദേശത്തെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റിയിരിക്കുന്നു.


ഞങ്ങള്‍ ഹോട്ടല്‍ മുറിയിലെത്തി കുളിയും ആഹാരവും ഒക്കെ കഴിഞ്ഞ് സോന്‍മാര്‍ഗ്ഗിന്റെ നൈസര്‍ഗ്ഗിക ചാരുതയിലേയ്ക്കിറങ്ങി. സംഘാംഗങ്ങള്‍ ചിലര്‍ പുല്‍മേടുകള്‍ നിറഞ്ഞ നിന്മോന്നതങ്ങളിലേയ്ക്കു കുതിരസാരി നടത്തി. ഞങ്ങള്‍ ചിലര്‍ മലയുടെ മുകളിലേയ്ക്കു നടന്നു കയറി. ബാക്കിയുള്ളവരാകട്ടെ, മുറിയിലിരുന്നു കഴിഞ്ഞയാത്രയുടെ ക്ഷീണമകറ്റി. ഹിമാലയത്തെ തഴുകിയെത്തുന്ന കാറ്റിലുലഞ്ഞുള്ള മലകയറ്റം വളരെ ആനന്ദ  ദായകമായിരുന്നു. മലമുകളില്‍ നിന്നുള്ള കാഴ്ച വര്‍ണ്ണനാതീതവും.  ഒരുവശത്തു പൊട്ടിച്ചിരിച്ചൊഴുകുന്ന നദിയുടെ തീരത്തെ കൊച്ചു പട്ടണം. മറുഭാഗത്ത് ഹിമവാന്റെ സ്നിഗ്ദ്ധസൗന്ദര്യം. മടങ്ങിപ്പോകാന്‍ മനസ്സു സമ്മതിക്കുന്നില്ല . എങ്കിലും അന്നുതന്നെ ഞങ്ങള്‍ക്കു ശ്രീനഗറില്‍ എത്തേണ്ടതുണ്ട്. അതിനാല്‍ സോന്‍മാര്‍ഗ്ഗിനോടു ദുഃഖത്തോടെ വിട പറഞ്ഞു യാത്ര തുടര്‍ന്നു. ഇനി 78 കി.മി. യാത്ര ചെയ്തുവേണം ശ്രീനഗറിലെത്താന്‍.


ഏകദേശം രണ്ടുമണിക്കൂറില്‍ എത്തേണ്ടതായിരുന്നു ശ്രീനഗറില്‍. പക്ഷേ ഈ യാത്രയ്ക്കും ഒട്ടും തന്നെ വേഗതയുണ്ടായിരുന്നില്ല. പലതരത്തിലുള്ള വഴിമുടക്കങ്ങള്‍ വന്നുകൊണ്ടേയിരുന്നു. വളരെ വിസ്താരത്തില്‍ തായ്ത്തടി വളര്‍ന്നിട്ടുള്ള ചിനാര്‍ മരങ്ങള്‍ തണല്‍ വിരിയ്ക്കുന്ന രാജപാതയിലൂടെയുള്ള യാത്ര.  ശ്രീനഗറിലേയ്ക്കു വാഹനം കടക്കുമ്പോള്‍ നന്നേ ഇരുട്ടിയിരുന്നു. ചുറ്റുപാടുമുള്ള വിവിധവര്‍ണ്ണ വൈദ്യുതവിളക്കുകളുടെ പ്രതിഫലനം ദാല്‍ തടാകത്തിലെ കുഞ്ഞോളങ്ങളില്‍ തുള്ളിക്കളിക്കുന്ന നയനമനോഹരമായ കാഴ്ച ഒരിക്കലും കണ്ണില്‍ നിന്നു മറയുകയേയില്ല. അതിവിശാലമായ തടാകത്തിന്റെ കരയിലൂടെ കുറെ സമയം യാത്ര ചെയ്താണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തിയത്. അവിടെ നിന്നും ശിക്കാര എന്നു പേരുള്ള മനോഹരമായ പൂത്തോണിയില്‍ ഇനി യാത്ര-ദാല്‍ തടാകത്തിന്റെ വിരിമാറിലൂടെ... പിന്നെ താമസിക്കനുള്ള ബോട്ട് ഹൗസില്‍. ഇനി താമസിയ്ക്കേണ്ടത് നമ്മുടെ കെട്ടുവള്ളത്തിനോടു സമാനമായ ഈ ബോട്ട് ഹൗസിലെ മുറികളിലാണ്. അവിടെയെത്തിയിട്ടും ഓളങ്ങളിലിളകുന്ന വര്‍ണ്ണപ്രഭാജാലം തീര്‍ക്കുന്ന  ഇന്ദ്രജാലത്തില്‍ നിന്നും കണ്ണുകള്‍ മുക്തമായിരുന്നില്ല. അപ്പോഴും മനസ്സില്‍ നിന്ന് പുണ്യഗുഹാദര്‍ശനവും ഒട്ടും മാഞ്ഞതുമില്ല. 


Saturday, August 24, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-5

അദ്ധ്യായം 5 - പുണ്യഗുഹയില്‍ 

സാധാരണ കുതിരകളെത്തുന്നിടത്തു നിന്നും അകലെയായാണു ഞങ്ങള്‍ എത്തപ്പെട്ടത്. ഇനി രണ്ടു കി. മി പോയാല്‍ മതിയെന്നു അവര്‍ പറഞ്ഞെങ്കിലും അതിലുമേറെ ദൂരം നടന്നാല്‍ മാത്രമേ ഹിമലിംഗദര്‍ശനം സാധ്യമാകൂ. സംഗം എന്ന സ്ഥലത്താണു ചെന്നു ചേര്‍ന്നിരിക്കുന്നത്. ഇത് ഒരു സംഗമസ്ഥാനമാണ്. പെഹല്‍ഗാമില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരും ബാല്‍ത്താളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരും ഒന്നു ചേരുന്ന സ്ഥലം. ഇവിടെ രണ്ടു നദികളും ഒന്നാവുന്നുണ്ടെന്നു പറയപ്പെടുന്നു. ഇവിടെ  നിന്നും മഞ്ഞുവീണുറഞ്ഞ മലഞ്ചെരുവിലൂടെയാണു നടന്നു മുന്നേറേണ്ടത്. കാല്‍ വഴുതിയാല്‍ അഗാധമായ താഴ്വാരത്തില്‍ ആകും ചെന്നു പതിക്കുക. ശരീരം പോലും കണ്ടെത്താനായെന്നും വരില്ല. ഓരോ തീര്‍ത്ഥാടനകാലത്തും ഇവിടെ ധാരാളം പേരുടെ ജീവന്‍ പൊലിയാറുണ്ട്. ശ്രദ്ധാപൂര്‍വ്വം ചുവടുകള്‍ വെച്ചു ഞങ്ങള്‍ മുന്നേറി. അപ്പോളാണ് കൗതുകമുള്ള  മറ്റൊരു   കാഴ്ച കണ്ണില്‍ പെട്ടത്. രണ്ടുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ഒരു തീര്‍ത്ഥാടകന്‍ ഒരു പലകക്കഷണത്തില്‍ ചെറിയ ചക്രം പിടിപ്പിച്ചതില്‍ ഇരുന്നു നിരങ്ങി നിരങ്ങി നീങ്ങുന്നു. ആ ഇച്ഛാശക്തിക്കു മുന്‍പില്‍ തലകുനിയ്ക്കാതെവയ്യ.

പുണ്യഗുഹയോടടുക്കുമ്പോള്‍ പലകേന്ദ്രങ്ങളിലായി പട്ടാളക്കാരുടെ കര്‍ശനമായ പരിശോധനകളുണ്ടാവും. ക്യാമറയും മറ്റും ഗുഹയിലേയ്ക്കു കൊണ്ടുപോകാന്‍ കഴിയില്ല. അത്യാവശ്യസാധനങ്ങളൊഴികെയുള്ളവയടങ്ങുന്ന ബാഗ് അവിടെ വെച്ചിട്ടേ ഗുഹയിലേയ്ക്കു പോകാനാവൂ. പൂജാസാമഗ്രികള്‍ വില്‍ക്കുന്ന ധാരാളം കടകള്‍ വീഥിക്കിരുവശവും ഉണ്ട്. അവ താലത്തിലാക്കി ലഭിയ്ക്കും. തിരികെ വരുമ്പോള്‍ മടക്കിക്കൊടുത്താല്‍ മതി. പാതയ്ക്കിരുവശവും തോക്കേന്തിയ പട്ടാളക്കാരെ എല്ലായിടത്തും കാണാം. എന്തു സഹായത്തിനും അവരെ നമുക്കു സമീപിക്കാം . താഴെനിന്നും എകദേശം 400 പടികള്‍ കയറിവേണം  ഗുഹയിലെത്താന്‍. ഓരോ പടികളും കയറുമ്പോള്‍ ആകാംക്ഷയും  ഉദ്വേഗവും നിറയുകയാണു മനസ്സില്‍. ഒടുവില്‍ ഒരു നിമിഷം- ആ മഹാത്ഭുതത്തിന്റെ തൊട്ടുമുന്നില്‍!  മഹേശ്വരന്റെ അത്ഭുതപ്രഭാവമുള്ള ഹിമലിംഗദര്‍ശനം.







ഹിമവാന്റെ പ്രിയപുത്രിയായ പാര്‍വ്വതി , താന്‍ വീണ്ടും വീണ്ടും മരണം വരിച്ചു പുനര്‍ജ്ജനിക്കുകയും മഹേശ്വരനാകട്ടെ എക്കാലവും അമരനായിരിക്കുകയും ചെയ്യുന്നതിന്റെ കാരണം അന്വേഷിച്ചു. അമരത്വരഹസ്യം അറിയാത്തതുകൊണ്ടാണെന്നായിരുന്നു മഹാദേവന്റെ മറുപടി. എങ്കില്‍ തനിക്കും ആ രഹസ്യം അറിയണമെന്നായി ദേവി. ആദ്യം ആ ശാഠ്യത്തിനു ചെവികൊടുത്തില്ലെങ്കിലും ദേവിയുടെ നിരന്തരമായ  നിര്‍ബ്ബന്ധത്തിനു വഴങ്ങി മഹേശ്വരന്‍ അമരത്വ കഥ വെളിപ്പെടുത്താന്‍ തീരുമാനിച്ചു. അതിനായി, ജീവജാലങ്ങളൊന്നുമില്ലാ ത്തൊരിടം കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഒടുവില്‍ അമര്‍നാഥിലെ ഈ ഗുഹയാണ് ആ മഹത് സംഭവത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. അവിടേയ്ക്കുള്ള യാത്രാമദ്ധ്യേ പെഹല്‍ഗാമില്‍ വെച്ചു നന്ദിയെ  ഒഴിവാക്കി .  ചന്ദന്‍വാരിയില്‍ വെച്ച്, മഹാദേവന്‍ തന്റെ ശിരസ്സിനെ അലങ്കരിക്കുന്ന പനിമതിയെ ഉപേക്ഷിച്ചു. പിശ്ശുടോപില്‍ വെച്ച് ക്ഷുദ്രജീവികളായ തേള്‍, പഴുതാര മുതലായവയെ യും,  ശേഷ്നാഗിലെ പര്‍വ്വതശിഖരത്തില്‍ ആദിശേഷനേയും. മഹാഗുണ(ഗണേഷ് ടോപ്)കൊടുമുടിയില്‍ പ്രിയ പുത്രന്‍ ഗണപതിയെ വിട്ടിട്ടു മുന്‍പോട്ടു പോയ ഉമാമഹേശ്വരന്‍മാര്‍, പഞ്ചതര്‍ണ്ണിയില്‍വെച്ച് പഞ്ചഭൂതങ്ങളെയും ഉപേക്ഷിച്ചു. അവിടെ ഒഴുകുന്ന നദി അഞ്ചായിപിരിഞ്ഞ് പഞ്ചഭൂതങ്ങളെ ആവാഹിച്ചു. ഗുഹയില്‍ എത്തിയ മഹാദേവന്‍ തന്റെ മൂന്നാം തൃക്കണ്ണു തുറന്നു രുദ്രനെ അഗ്നിരൂപത്തില്‍ പുറത്തുവിട്ടു- ശേഷിക്കുന്ന ജീവജാലങ്ങളെ ഭസ്മീകരിക്കാന്‍. അവിടുത്തെ ഉറഞ്ഞ മഞ്ഞില്‍ വിലയം പ്രാപിച്ച മഹാദേവന്‍ അമരത്വകഥ ദേവിക്കു മന്ത്രിച്ചു. പക്ഷെ തൃക്കണ്ണു തുറക്കുന്ന സമയം ഭഗവാനിരുന്ന മാന്‍തോലില്‍ ഒരു പ്രാവിന്‍  മുട്ട എങ്ങിനെയോ വന്നു പെട്ടിരുന്നു. മഹേശ്വരന്റെ ഇരിപ്പിടത്തിലായിരുന്നതുകൊണ്ട്, രുദ്രനു മുട്ടയെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അമരത്വരഹസ്യം വെളിപ്പെടുത്തുന്ന നേരം ദേവി ഉറങ്ങിപ്പോയത്രെ. കഥയ്ക്കിടയില്‍ ദേവിയോടു മൂളണമെന്നു പറഞ്ഞിരുന്നു. പക്ഷെ മുട്ടവിരിഞ്ഞു പുറത്തുവന്ന രണ്ടു പ്രാവുകള്‍ ദേവി ഉറങ്ങിയ സമയം മൂളിക്കൊണ്ടിരുന്നു. അങ്ങനെ അവര്‍  അമരത്വം നേടി. ഇപ്പോഴും ഗുഹാപരിസരത്തു ഇണപ്രാവുകളെ നമുക്കു കാണാന്‍ കഴിയും. അവയുടെ ദര്‍ശനവും ഒരു മഹാഭാഗ്യമായാണു യാത്രികര്‍ കരുതുന്നത് . 

ഈഗുഹയ്ക്കു മുകളിലുള്ള മഞ്ഞുപാളി വേനല്‍ മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ ഉരുകി ഗുഹയിലേയ്ക്കിറ്റു വീഴും. ഗുഹാന്തര്‍ഭാഗത്തെ തണുത്ത പാറയില്‍ പതിയ്ക്കുന്ന ഈ ജലം വീണ്ടും ഖരീഭവിച്ച്  ലിംഗരൂപമെടുക്കുകയും ചെയ്യും. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മാത്രമേ ഈ ലിംഗം രൂപപ്പെടുകയുള്ളു. വേനല്‍ക്കാലത്തു് ഇങ്ങനെ ഒരു പ്രതിഭാസം അത്ഭുതമായിത്തന്നെ അവശേഷിക്കുന്നു. എട്ടടി വരെ ഉയരത്തില്‍ ഇതു ദൃശ്യമാകാറുണ്ട്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്രേ ഈ ഹിമലിംഗത്തിന്റെ വളര്‍ച്ച. പക്ഷെ ശാസ്ത്രീയമായി അതിനു സ്ഥിരീകരണമൊന്നുമില്ല. എന്തായാലും ജുലൈ കഴിയുമ്പോള്‍ ഹിമലിംഗത്തിന്റെ വലുപ്പം വളരെ കുറഞ്ഞിരിക്കും. ഓഗസ്റ്റ് ആദ്യവാരം കഴിയുമ്പോള്‍ തീര്‍ത്ഥാടനം അവസാനിക്കുകയും ചെയ്യും. 
ഗുഹയുടെ ദൂരക്കാഴ്ച 

പ്രധാനലിംഗത്തിനടുത്ത് തന്നെ മറ്റു മൂന്നു ചെറിയ മഞ്ഞുലിംഗങ്ങളും കൂടി കാണാനാവും. പാര്‍വ്വതിദേവി, ഗണപതി, നന്ദി എന്നിവരെ പ്രതിനിധാനം ചെയ്യുന്നവയാണാ ലിംഗങ്ങള്‍. ഹിമലിംഗദര്‍ശനത്തിന്റെ സായൂജ്യമനുഭവിച്ച് അധികസമയം അവിടെ നില്ക്കാനാവില്ല. കാല്‍പാദം മരവിച്ചുപോകും. അതുകൊണ്ട് പ്രസാദം വാങ്ങി വേഗം പടിയിറങ്ങാം. ദര്‍ശനപുണ്യം കൊണ്ടോ  എന്തോ എന്നറിയില്ല, പ്രത്യേകമായ ഒരുന്‍മേഷം അനുഭവേദ്യമായി. ശരീരവേദനയും ക്ഷീണവുമൊക്കെ പെട്ടെന്നില്ലാതായി. പൂജാദ്രവ്യങ്ങളുടെ  താലം തിരികെ കൊടുത്തു പ്രസാദം പൊതിഞ്ഞെടുക്കുമ്പോള്‍ കണ്ട ഒരു വസ്തു തെല്ലൊരമ്പരപ്പുണ്ടാക്കി. മറ്റൊന്നുമായിരുന്നില്ല - നമ്മുടെ മലയോരപ്രദേശത്തു രഹസ്യമായി വളര്‍ത്തുന്ന ഗഞ്ചാവിന്റെ ഇലകളായിരുന്നു അത്. അവിടെയുള്ള സന്ന്യാസിമാരും മറ്റും ഇതു സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് അവിടെ പരിചയപ്പെട്ട ഒരു യാത്രി വളരെ രഹസ്യമായി പറഞ്ഞു . 

ദര്‍ശനം കഴിഞ്ഞ് എല്ലാവരും ഒത്തുകൂടിയപ്പോള്‍ സന്ധ്യയായിരുന്നു. പെട്ടെന്നാണ് അനുഗ്രഹവര്‍ഷം പോലെ മേഘപാളികളില്‍ നിന്നും ജലകണങ്ങള്‍ അടര്‍ന്നു വീണത്. ഖരീഭവിച്ച ചെറുമുത്തുമണികള്‍ പോലെയുള്ള ആലിപ്പഴങ്ങളും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. ബാഗുതുറന്നു മഴക്കോട്ടെടുക്കുമ്പോഴേയ്ക്കും ആ മഴത്തുള്ളികള്‍ എങ്ങോ പോയ്മറഞ്ഞിരുന്നു. ആ ചെറു ചാറ്റല്‍മഴയും ഒരാഹ്ളാദതന്തുവായി ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നു. 

ഇനി മടക്കയാത്രയാണ് . ഗുഹയില്‍നിന്നുത്ഭവിക്കുന്ന നദി ഉറഞ്ഞുകിടക്കുന്നു. അതിന്റെ തീരത്തുകൂടി നടന്ന്  കുതിരകളുടെ താവളത്തിലെത്തണം. ഈ സമയം കൊണ്ട് അവരുടെ സമരം അവസാനിച്ചിരുന്നു. ബുദ്ധിമുട്ടൊന്നും കൂടാതെ കുതിരകളെ തരപ്പെടുത്താന്‍ കഴിഞ്ഞു. ഇനി പോകേണ്ടത് ബാല്‍ത്താളിലേയ്ക്കാണ്.
14 കി. മി. ദൂരമേയുള്ളു എങ്കിലും വളരെ ദുര്‍ഘടം പിടിച്ച യാത്രയാണത്. കുത്തനെയുള്ള കയറ്റവും ഇറക്കവും നിറഞ്ഞ യാത്ര. അതുകൊണ്ടു തന്നെ അപകടസാധ്യത കൂടുതല്‍. ഇടയ്ക്കുള്ള ബേസ് ക്യാമ്പുകളില്‍ ഭക്ഷണവും മറ്റും ലഭ്യമാണ്. ഞങ്ങള്‍ യാത്ര തുടങ്ങിയപ്പോള്‍ ഇരുട്ടു പരന്നിരുന്നു. ചുറ്റുമുള്ള കാഴ്ചകള്‍ വ്യക്തമായിരുന്നില്ല. എങ്കിലും പൈന്‍മരങ്ങള്‍ വളര്‍ന്നു  നില്‍ക്കുന്ന മലഞ്ചെരുവുകളും ഇടയില്‍ ഉറഞ്ഞുകിടക്കുന്ന മഞ്ഞിന്‍പാളിയില്‍ നിലാവിന്റെ മിന്നലാട്ടവും ഒക്കെ തുറന്നിരിക്കുന്ന മിഴികള്‍ക്കു വിരുന്നൊരുക്കി. ബാല്‍ത്താള്‍ എന്ന കൂടാരനഗരത്തിലെത്തിയപ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. രാത്രി തങ്ങാനുള്ള കൂടാരം ലഭ്യമാകുന്നതിനു മുന്‍പ്  പട്ടാളക്കാരുടെ പരിശോധനകള്‍ ധാരാളമായുണ്ട്. എല്ലാം കഴിഞ്ഞു കൂടാരത്തിലെത്തി കിടന്നതുമാത്രം ഓര്‍മ്മയുണ്ട്.അത്ര ഗാഢനിദ്രയായിരുന്നു ആ രാത്രിയിലേത്.





















Thursday, August 22, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-4

അദ്ധ്യായം 4 - 'ഭം ഭം ഭോലെ'

ശേഷ്നാഗിലെ പ്രഭാതം അവര്‍ണ്ണനീയമായ ഒരു ദൃശ്യചാരുതയാണ്. നന്നേ പുലര്‍ച്ചെ തന്നെ ഭര്‍ത്താവും ഞാനും ഉണര്‍ന്നു  കൂടാരത്തിനു പുറത്തുകടന്നു. വെണ്മയുടെ കൂടാരങ്ങള്‍ പോലെ അകലെക്കണ്ട ഹിമശിഖരങ്ങളില്‍ ആദ്യകിരണങ്ങള്‍ അരുണിമപൂശും. ഇരുണ്ടചുവപ്പില്‍നിന്നും വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലേയ്ക്കുള്ളള നിറ പ്പകര്‍ച്ച- അഭൗമമായൊരു അനുഭൂതി നല്കുന്ന കാഴ്ചയാണത്. എത്ര കണ്ടാലും മതിയാവാത്ത കാഴ്ച. അതികഠിനമായ തണുപ്പിനെപ്പോലും മറന്നു കണ്ടു നിന്നു പോയി ആ സുന്ദര ദൃശ്യം. ഇതിനെക്കാള്‍ മനോഹരമായൊരു പ്രഭാതം ഞാന്‍ കണ്ടത് ഉത്തരാഞ്ചലിലെ മുക്തേശ്വര്‍ എന്ന ഹിമാലയന്‍ ഗ്രാമത്തിലാണ്.

പ്രഭാതകൃത്യങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന  സൗകര്യങ്ങള്‍ അപര്യാപ്തമാണെങ്കിലും സംഘാടകരുടെ ശ്ലാഘനീയമായ ഉദ്യമങ്ങളെ അഭിനന്ദിക്കാതിരിക്ക വയ്യ. തങ്ങളാല്‍ കഴിയുന്നവണ്ണം ശൗചാലയങ്ങള്‍ വൃത്തിയാക്കിത്തന്നെ സൂക്ഷിക്കുന്നുണ്ട്.
കുളിക്കാനും  മറ്റും ചൂടുവെള്ളവും ലഭ്യമാക്കുന്നുണ്ട്. പല്ലുതേയ്ക്കാനും മുഖം കഴുകാനും ചൂടുവെള്ളം ഉപയോഗിക്കാനേ കഴിയൂ. പച്ചവെള്ളത്തിന്റെ തണുപ്പില്‍ ഒന്നു സ്പര്‍ശിച്ചാല്‍പോലും മരവിച്ചുപപോകും. മറ്റുള്ളവര്‍ ഉണരും മുന്‍പുതന്നെ ഞങ്ങള്‍ രണ്ടാളും തയ്യാറായിക്കഴിഞ്ഞിരുന്നു. അവര്‍ ഒരുങ്ങിയെത്തുമ്പോഴേയ്ക്കും പുറത്തെ കാഴ്ചകളിലേയ്ക്കിറങ്ങി- പര്‍വ്വതശിഖരങ്ങളുടെ വെട്ടിത്തിളങ്ങുന്ന വെണ്മയും കണ്ട്.

ഭക്ഷണശാലകളൊക്കെ പ്രഭാതഭക്ഷണം തയ്യാറാക്കി അതിഥികളെക്കാത്തിരിക്കുന്നു. സുഹൃത്തുക്കള്‍ വന്നപ്പോഴേയ്ക്കും കുറെ വൈകി. ആരും തന്നെ രാത്രിയില്‍ സുഖമായി ഉറങ്ങിയിട്ടില്ല. തണുപ്പ് ഒരു ഭീകരശത്രുവിനെപ്പോലെ ആക്രമിച്ചുകോണ്ടേയിരുന്നു. അല്പമൊന്നുറക്കമായാല്‍ ഞെട്ടിയുണരും. വീണ്ടും കമ്പി ളിയില്‍ ചുരുണ്ടുകൂടും.  ഒരു ദുഃസ്വപ്നം കണ്ടുണര്‍ന്ന പോലെയായി ആ രാത്രിയിലെ അനുഭവം.ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരും നല്ല ഉന്‍മേഷത്തിലായിരുന്നു. ഇനിയും ഉയരങ്ങള്‍ താണ്ടാനും അമരത്വകഥയിലെ പുണ്യഗുഹയിലെ ഹിമലിംഗദര്‍ശനത്തിനായും എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ഭക്ഷണശാലയില്‍ നല്ല തിരക്കുണ്ട്. പ്രാതല്‍ കഴിക്കുന്നതിനിടയില്‍ ചില യാത്രികളെ പരിചയപ്പെടുകയും ചെയ്തു. എല്ലാ ദേശക്കാരും ഭാഷക്കാരും ഉണ്ടെങ്കിലും ഒരു മലയാളിയെപ്പോലും ആ യാത്രയിലുടനീളം കാണാനായില്ല.

ഭക്ഷണത്തിനു ശേഷം അടുത്ത യാത്രയ്ക്കുള്ള കുതിരകള്‍ക്കായി അന്വേഷണമായി. എല്ലാവര്‍ക്കും കുതിരകളെ കിട്ടിവന്നപ്പോള്‍ പത്തുമണി കഴിഞ്ഞു. ഇനിയുള്ള യാത്ര അതികഠിനമാണ്. ഈയാത്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഗണപതി ടോപ് കടന്നു വേണം പോകാന്‍. അതിനുശേഷം പഞ്ചതര്‍ണ്ണി- പിന്നെ സംഗം ( സംഗമം). അതിനടുത്താണു പുണ്യഗുഹ. തലേദിവസത്തേക്കാള്‍ കാറ്റും തണുപ്പും അധികമായിരുന്നു. 14500 അടി ഉയരത്തിലാണ് ഗണേഷ് ടോപ്. ശേഷ്നാഗില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ ദൂരമുണ്ട് പഞ്ചതര്‍ണ്ണിയിലേയ്ക്ക്. അവിടെയെത്തി വിശ്രമത്തിനു ശേഷമാണു യാത്ര തുടര്‍ന്നത്.. ശബരിമല ദര്‍ശനത്തിനു പോകുന്ന അയ്യപ്പന്‍മാര്‍  ശരണം വിളിക്കുന്നതുപോലെ അമര്‍നാഥ് യാത്രികള്‍ വിളിക്കുന്ന അഭയമന്ത്രമാണ് 'ഭം ഭം ഭോലെ'. പോകുന്ന വഴികളിലൊക്കെ ഈ മന്ത്രം മുഴങ്ങുന്നുണ്ട്. ഭോലെനാഥനോടുള്ള ശരണ പ്രാര്‍ത്ഥന..

ഈ യാത്രയിലെ സുന്ദരമായൊരു കാഴ്ചയാണ് തലയ്ക്കുമീതെ പാറിപ്പറക്കുന്ന ഹെലികോപ്ടറുകള്‍. വിവിധവര്‍ണ്ണങ്ങളിലുള്ള ഈ വ്യോമയാനങ്ങള്‍ ഓണക്കാലത്തു പാറിനടക്കുന്ന പൂത്തുമ്പികളെ ഓര്‍മ്മപ്പെടുത്തും.
ഹെലികോപ്റ്റര്‍ യാത്ര നാലുമാസം മുന്‍പെങ്കിലും ബുക്കുചെയ്യണം. സമയവും പണവും ലാഭിക്കാമെന്നു മാത്രമല്ല, യാത്രാദുരിതങ്ങളും അനുഭവിയ്ക്കേണ്ടതില്ല . പക്ഷേ ഹിമവാനെ തൊട്ടറിഞ്ഞ്, ഈ നിര്‍മ്മലമായ അന്തരീക്ഷത്തിലലിഞ്ഞ് , എല്ലാം മറന്നൊരു യാത്ര! അതൊരു അനുഭൂതി തന്നെയാണ്. അതു നല്‍കാന്‍ ഹെലികോപ്റ്റര്‍ യാത്രയ്ക്കാവില്ലല്ലോ..

എപ്പോള്‍ വേണമെങ്കിലും ഈ പ്രസന്നമായ അന്തരീക്ഷം മാറിമറിയാം. മഴയും മഞ്ഞും ആലിപ്പഴവുമൊക്കെ അതിശക്തമായി പൊഴിയാം. ശക്തിയായി പെയ്യുന്ന  മഴയില്‍, ഉറപ്പില്ലാത്ത മണ്ണും പാറകളും  ഏതുനിമിഷവും താഴേയ്ക്കു പതിയ്ക്കാം. പക്ഷെ, ഞങ്ങളുടെ യാത്രയില്‍ പ്രകൃതി വളരെ പ്രസന്നവതിയായി കാണപ്പെട്ടു. മഴക്കോട്ട് പുറത്തെടുക്കേണ്ടതായിപ്പോലും വന്നില്ല. പക്ഷെ ലക്ഷ്യസ്ഥാനത്തിന് ഏതാനും കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ നിരനിരയായി നടന്നു നീങ്ങിയിരുന്ന കുതിരകളൊക്കെ നിശ്ചലമായി. എതിരെ നിന്നു വന്ന ആരോ ചിലര്‍ വിളിച്ചു  പറയുന്നുണ്ട്   'ഇന്നിനി യാത്രയില്ല . കുതിരകളൊക്കെ മടങ്ങിപ്പോകണം' എന്ന്. അവരുടെ സംഘടനയുടെ നേതാക്കള്‍ ആണെന്നു തോന്നുന്നു. ചിലര്‍ മടക്കയാത്ര  തുടങ്ങുകയും ചെയ്തു  . എല്ലാ മുഖങ്ങളിലും നിരാശ പടര്‍ന്നു. നിര്‍ത്തിവെയ്ക്കുന്ന യാത്ര പുനരാരംഭിക്കുന്നതെപ്പോഴെന്ന് പറയാനാവില്ല. യാത്ര തുടര്‍ന്നില്ലെങ്കില്‍ മടങ്ങി ബേയ്സ് ക്യാമ്പിലെത്തിയാലേ രാത്രി കഴിച്ചുകൂട്ടാനാവൂ.  എങ്കിലും ഞങ്ങള്‍ പ്രത്യാശയോടെ കാത്തിരുന്നു. ഇടയ്ക്കറിയാന്‍ കഴിഞ്ഞു, തലേരാത്രി ഗുഹയ്ക്കടുത്തുള്ള ഒരു കൂടാരത്തില്‍ ഒരു പെണ്‍കുട്ടി കൊലചെയ്യപ്പെട്ടു. ഏതോ സാമൂഹ്യദ്രോഹികള്‍  സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന സ്തീകളില്‍ ഒരാളാണ് അവര്‍. കാരണമൊന്നും ആര്‍ക്കുമറിയില്ല. പക്ഷെ പോലീസ് കേസെടുത്തത് കൂടാരത്തിന്റെ ഉടമസ്ഥനെയും. അതില്‍ പ്രതിഷേധിച്ചാണ് ഈ സമരം.

സമയം കടന്നുപോകുന്നു. എല്ലാവരും അസ്വസ്ഥരാണ്. ഒടുവില്‍ തീരുമാനമായി, എത്തിക്കേണ്ട സ്ഥലത്തിനു ഒന്നര കിലോമീറ്റര്‍ മുന്‍പ് അവര്‍ ഞങ്ങളെ എത്തിക്കും. ബാക്കി ദൂരം നടന്നുപോകണം. ഏങ്കിലും അതൊരാശ്വാസമായിരുന്നു. ഇനിയും ഒരു ദിവസം കൂടി യാത്ര നീളുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇപ്പോള്‍ത്തന്നെ ഒരു ദിവസം വൈകി. അങ്ങനെ യാത്ര തുടര്‍ന്നു. രണ്ടുകിലോമീറ്ററിനിപ്പുറം ഞങ്ങളെ എത്തിച്ചു കുതിരയും കുതിരക്കരനും മടങ്ങി. അപ്പോള്‍  മൂന്നുമണിയായി.ഞങ്ങള്‍ ജനപ്രവാഹത്തില്‍ ചേര്‍ന്നു മുന്‍പോട്ടു നീങ്ങി. ആ മലഞ്ചെരുവുകളൊക്കെ  മഞ്ഞുറഞ്ഞുകിടക്കുന്നു. മഞ്ഞുവകഞ്ഞു മാറ്റിയാണു നടന്നുപോകാനുള്ള വഴിയൊരുക്കിയിരിക്കുന്നത്.  ശ്രദ്ധയോടെ ചുവടുവെച്ചില്ലെങ്കില്‍ കീഴ്കാംതൂക്കായ താഴ്ചയിലേയ്ക്കു പതിക്കും. വളരെ ബുദ്ധിമുട്ടുള്ള  യാത്ര. ധരിച്ചിരിക്കുന്ന വസ്ത്രം പോലും ഭാരമായിതോന്നുന്നു. സഹ യാത്രികരൊക്കെ കൂട്ടം പിരിഞ്ഞു. ഞങ്ങളോടൊപ്പം ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായ   ഉദയ് പാട്ടീലും ഭാര്യ മീനാക്ഷിയും ഉണ്ട്. മീനാക്ഷിയുടെ വേദനയുടെ ഞരക്കങ്ങള്‍ ചിലപ്പോള്‍ നിലവിളിയായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വളരെ ബുദ്ധിമുട്ടി  തല്ക്കാലം അവര്‍ക്കുവേണ്ടി രണ്ടു പല്ലക്കുകള്‍ തരപ്പെടുത്തി. ഞങ്ങള്‍ രണ്ടാളും നടന്നു തന്നെ യാത്ര തുടര്‍ന്നു..... ( ഇനി പുണ്യഗുഹയില്‍)

Monday, August 19, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-3

അദ്ധ്യായം 3 - മറക്കാനാവാത്ത കുതിരസവാരി 

രാജ- അതായിരുന്നു എന്റെ കുതിരയുടെ പേര്. ഷമീര്‍ അവന്റെ നായകനും. 28 വയസ്സുള്ള മെലിഞ്ഞു സൗമ്യനായ ഷമീര്‍ സ്നേഹത്തിന് ആള്‍രൂപം എടുത്താതണോ എന്നു തോന്നും. ഒരുപഷേ ഞാന്‍ ജീവിതത്തില്‍ കേട്ടിരിക്കുന്ന ഏറ്റവും സ്നേഹമുള്ള വാക്കുകളില്‍ ഷമീറിന്റെ വാക്കുകളും ഉണ്ടാവും. കുതിരപ്പുറത്തെ അരക്ഷിതാവസ്ഥയില്‍ ഭയന്നു നിലവിളിക്കുമ്പോള്‍ അവന്‍ പറയും
 "ദീദീ, ഒട്ടും പേടിക്കേണ്ട, ഇവിടുത്തെ ഏറ്റവും നല്ല കുതിരയാണ് ദീദിയുടെ രാജ. അവന്‍ ഒരാപത്തും വരുത്തില്ല. പിന്നെ ദീദിക്കൊന്നും വരാതെ നോക്കാന്‍ ഞാനില്ലേലേ കൂടെ, പേടിക്കാതെ ഇരുന്നുകൊള്ളു..."
എനിക്ക് ആ വാക്കുകള്‍ വലിയ ആശ്വാസമായിരുന്നു. കയ്യിലുള്ള ചോക്ലേറ്റ് ഇടയ്ക്കു ഷമീറിനു കൊടുക്കും. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവനതു വാങ്ങി പുഞ്ചിരിക്കും. ഞാന്‍ കുതിരപ്പുറത്തിരുന്നു താണ്ടുന്ന ദൂരമൊക്കെ ഷമീര്‍ നടന്നാണു വരുന്നത്,എന്റെ ബാഗും തോളിലിട്ട്. പക്ഷെ, അവര്‍ക്കതു ശീലമായതുകൊണ്ട് കുഴപ്പമില്ല. 
പിന്നെ യാത്രികള്‍ക്കായി  ഒരുക്കിയിരിക്കുന്ന സൗജന്യ ഭക്ഷണം ഇവര്‍ക്കു ലഭിക്കുകയുമില്ല. ചില ചെറിയ പീടികകളില്‍ നിന്നു ചയയും ബണ്ണും ഒക്കെയാണ് അവര്‍ വിശപ്പടക്കാന്‍ കഴിക്കുന്നത്.യാത്രികരെ കൊണ്ടുവരുന്ന ഈ പവം മനുഷ്യര്‍ക്ക് ഭക്ഷണം നിഷേധിക്കുന്നത് അന്യായമല്ലേ എന്നെനിക്കു തോന്നി. പക്ഷെ ഓരോരുത്തര്‍ക്കും അവരവരുടെ ന്യായങ്ങള്‍ ഉണ്ടാകുമല്ലോ.....


ഉയരം കൂടുതലുള്ള സ്ഥലമായതുകൊണ്ടു അന്തരീക്ഷമര്‍ദ്ദം വളരെ കുറവാണ്. ഇതു രണ്ടുരീതിയില്‍ പ്രതികൂലാവസ്ഥയുണ്ടാക്കും. ഒന്നാമത്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്. പിന്നെ,നേര്‍ത്ത അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന  സൂര്യപ്രകാശത്തിലെ അപകടകരമായ വികിരണങ്ങള്‍. പ്രകാശമേല്‍ക്കുന്ന ത്വക്ക് കരുവാളിക്കുകയും പൊള്ളലേറ്റപോലെയാവുകയും ചെയ്യും. അതുകൊണ്ട് സണ്‍സ്ക്രീന്‍ ക്രീമുകളും മറ്റും കയ്യില്‍ കരുതിയിരിക്കണം. കണ്ണുകളേയും ഈ പ്രകാശം ദോഷകരമായി  ബാധിക്കും. അതുകൊണ്ട് യാത്രയിലുടനീളം നല്ല നിലവാരമുള്ള സണ്‍ഗ്ലാസ്സ് ഉപയോഗിക്കേണ്ടതാണ്. ശക്തമായുണ്ടാകുന്ന കാറ്റില്‍ ത്വക്ക് വരണ്ടുണങ്ങുകയും വിണ്ടുകീറുകയും ചെയ്യും. അതിനുള്ള ക്രീമുകളും വാസ്ലിനും ഒക്കെ പുരട്ടി ചെറിയ ആശ്വാസം നേടാം. ചിലര്‍ക്ക് ഛര്‍ദ്ദിയും ഉണ്ടാവാറുണ്ട്. ഉണങ്ങിയ പഴങ്ങളും പുളിരസമുള്ള നാരങ്ങയും ഒക്കെ ഈ അവസരത്തില്‍ ആശ്വാസം പകരും.  

ഇടയ്ക്കു പലയിടത്തും പട്ടാളക്കരുടെ പരിശോധനകള്‍ ഉണ്ടാവും. അതൊക്കെ നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണ്.  യാത്രികരെ ഏതുവിധത്തില്‍ സഹായിക്കാനും സന്നദ്ധരാണവര്‍. അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ ഈ രണ്ടുമാസക്കാലത്തുമാത്രമേ അവരിവിടെ ഉണ്ടാവൂ. പിന്നെ ഈ ഹിമശിഖരങ്ങള്‍ മനുഷ്യഗന്ധമേല്ക്കാതെ നീണ്ട പത്തുമാസക്കാലം മഞ്ഞില്‍ പുതഞ്ഞു വിറങ്ങലിച്ചു കിടക്കുന്നുണ്ടാവും.

തരിശായിക്കിടക്കുന്ന വലിയ മലയുടെ മദ്ധ്യത്തിലൂടെ നീണ്ടുപോകുന്ന ഒറ്റയടിപ്പാതയില്‍ കുതിരകള്‍ നീങ്ങുന്നു- കുടവയറന്‍ മുത്തശ്ശന്റെ അരഞ്ഞാണം പോലെ ..ഇടയ്ക്കു ചിലഭാഗത്തു നിറമുള്ള പൊടി വിതറിയിട്ടിരിക്കുന്നതു കാണാം. ചുവപ്പും മഞ്ഞയും ഓറഞ്ചും... അങ്ങനെ പല നിറത്തിലുള്ളവ.... പക്ഷെ വളരെ അടുത്തു ചെല്ലുമ്പോളാ ണറിയുന്നത് അതു ഒരുതരം നിലംപറ്റിക്കിടക്കുന്ന ചെറിയ ചെടികളിലുണ്ടാകുന്ന പൂക്കളാണെന്ന്.. നല്ല കൗതുകം തോന്നുന്ന കാഴ്ചയാണത്. കുതിരപ്പുറത്തിരുന്നു ഫോട്ടോ എടുക്കുന്നത് അപകടകരമാണ്. അതുകൊണ്ട് അതിന്റെ ഒന്നും ചിത്രങ്ങളെടുക്കാന്‍ കഴിഞ്ഞില്ല. പലയിടത്തും മഞ്ഞു വീണുകിടക്കുന്നുണ്ടാവും-വെട്ടിത്തിളങ്ങുന്ന തൂവെണ്മയോടെ..അതിസുന്ദരമായൊരു കിനാവിലെന്നപോലെ ഈ കാഴചകള്‍  മനസ്സിലിങ്ങനെ വര്‍ണ്ണപ്പൊലിമയോടെ നില്ക്കുകയാണ്.

നാലുമണിക്കു മുന്‍പേ ശേഷ്നാഗില്‍ എത്തിയാല്‍ മാത്രമേ തുടര്‍ന്നുള്ള യാത്രയ്ക്ക് അനുമതി ലഭിക്കൂ. സുരക്ഷാ സംവിധാനമാണത്. പക്ഷെ ഞങ്ങള്‍ എത്തിയപ്പോള്‍ വൈകിപ്പോയി. അവിടനിന്നും ഷമീറും രാജയും തിരികെ പെഹല്‍ഗാമിലേയ്ക്കു തിരികെ പോകും. അന്നത്തെ അവന്റെ ജോലി തീര്‍ന്നു. സന്തോഷത്തൊടെ യാത്രപറഞ്ഞ് അവര്‍ ജനസമുദ്രത്തില്‍ മറഞ്ഞു. പോകുമ്പോഴും അവന്‍ പറഞ്ഞു" ദീദീ, പേടിക്കേണ്ട, ഒക്കെ നിങ്ങളുടെ ഭഗവാന്‍ കാത്തുകൊള്ളും".  ഒരു മുസ്ലിമായ അവന്റെ മനസ്സില്‍ ജാതിസ്പര്‍ദ്ധയൊ അസഹിഷ്ണുതയോ ഒന്നുമില്ല. ഒരു കൂടപ്പിറപ്പിനോടുള്ള സ്നേഹവും കരുതലും മാത്രം. ഒട്ടൊരു നഷ്ടബോധത്തോടെ ഞാന്‍ തിരിഞ്ഞു നോക്കി- അവരെ കാണാനായില്ല...

ശരീരമാകെ വേദനയാണ്. ചെറിയ പനിയും ഉണ്ട്. എല്ലാവരുടേയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെ. ഇനി രാത്രിയിലെ അഭയസ്ഥാനം കണ്ടെത്തണം. ശേഷ്നാഗില്‍ ഏഴു പര്‍വ്വതശിഖരങ്ങളാണ്. ഇവ ശേഷനാഗത്തിന്റെ ഫണങ്ങളായാണു കരുതപ്പെടുന്നത്. ശേഷ്നാഗ് തടാകവും ഇവിടെയാണ്. പച്ചനിറമുള്ള ഈ തടാകവും സ്വപ്നസുന്ദരമായ ദൃശ്യമാണ്. ഇവിടുത്തെ സ്നാനം അതിവിശിഷ്ടമാണെന്നു കരുതപ്പെടുന്നു. ഈസമയം മാത്രമേ ഉറയാതെ ഈ തടാകം കാണാന്‍ കഴിയൂ. മറ്റുമാസങ്ങളില്‍ ഈ തടാകം ഒരു മഞ്ഞുകട്ടയായി രൂപാന്തരം പ്രാപിക്കും.  ഇവിടെനിന്നാണ് ലിഡ്ഡര്‍ നദി പിറവിയെടുക്കുന്നത്.

ഈപ്രദേശമാകെ ടെന്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എണ്ണമറ്റ ഈ ടെന്റുകളിലാണ് തീര്‍ത്ഥാടകര്‍ രാത്രി കഴിച്ചു കൂട്ടേണ്ടത്. ഓരോ ടെന്റിലും 10 പേര്‍ക്കുറങ്ങാം. രജായി എന്നു പറയുന്ന മെത്തയും കമ്പിളിയും ഓരോരുത്തര്‍ക്കും ലഭിക്കും. അതിനുള്ള പണമടച്ചു രസീതു വാങ്ങിയാല്‍ അവര്‍ ടെന്റിന്റെ നമ്പര്‍ നല്കും.ധാരാളം ശൗചാലയങ്ങളും താല്കാലികമായി  സജ്ജീകരിച്ചിട്ടുണ്ട് ഞങ്ങള്‍ 14 പേരുള്ളതുകൊണ്ട് രണ്ടു ടെന്റുകള്‍ തരപ്പെടുത്തി. കുറെ ദൂരം നടന്നുവേണം അവിടെയെത്തേണ്ടത്. ടെന്റുകള്‍ക്കിടയിലൂടെ കഷ്ടിച്ചു നടക്കാനുള്ള വഴിയേ ഉള്ളു. എല്ലാ ടെന്റുകളും എല്ലാവഴിയും കാഴ്ചയ്ക്കൊരുപോലെ. ആകെ അവശനിലയിലാണ്  അവിടെയെത്തിയത്.  തൊട്ടടുത്തുള്ള ടെന്റില്‍ നിന്നും 'ഖാവ' എന്നു പേരുള്ള ഔഷധ ചായ ലഭിച്ചു.
കറുവപ്പട്ടയും ചുക്കും ഏലക്കായും പൊടിച്ച്, കുങ്കുമപ്പൂവും കാഷ്മീരിലുള്ള തേയിലയ്ക്കു സമാനമായ പൊടിച്ച ഇലയും തേനും ചേര്‍ത്തുണ്ടാക്കുന്ന അതിവിശിഷ്ടമായൊരു പാനീയം. അതുകുടിച്ചതും ഏതോ മന്ത്ര ശക്തിയാലെന്നതുപോലെ ഉന്‍മേഷം വീണ്ടെടുക്കാനായി. അപ്പൊഴേയ്ക്കും എല്ലായിടവും രാവിന്റെ കരവലയത്തിലായിരുന്നു. ഇവിടെയും ധരാളം സൗജന്യ ഭക്ഷണശാലകളുണ്ട് .എല്ലവരും ഭക്ഷണംകഴിക്കാന്‍ ഇറങ്ങി. പക്ഷെ തിരികെ ടെന്റിലെത്താന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു. ഞങ്ങളുടെ ടെന്റ് കണ്ടെത്താന്‍ കഴിയാതെ അലഞ്ഞതാണ്. എല്ലാവരും അപ്പോള്‍ വന്നവരായതുകൊണ്ട്  ടെന്റ് നമ്പര്‍ പറഞ്ഞാല്‍ ആര്‍ക്കും അറിയുകയുമില്ല. ഒരുതരത്തില്‍ ടെന്റിലെത്തി അന്നത്തെ യാത്രാക്ഷീണമൊക്കെ ഇറക്കിവെച്ച് എല്ലാവരും നിദ്രയെ പുല്‍കി....

Saturday, August 17, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-2

അദ്ധ്യായം-2 പുണ്യയാത്ര


പെഹല്‍ഗാമിലെ പ്രഭാതം അവര്‍ണ്ണനീയമായിരുന്നു. ഹരിതാഭമായ കുന്നുകള്‍ക്കപ്പുറം ഹിമകഞ്ചുകം പുതച്ച ഉയര്‍ന്ന പര്‍വ്വതശിഖരങ്ങളുടെ ദൂരക്കാഴ്ച അതിമനോഹരമാണ്. ഈ പ്രകൃതിമനോഹരി ഒരുകാലത്ത് സിനിമ ഷൂട്ടിംഗിനു പ്രസിദ്ധമായിരുന്നു.
പില്‍ക്കാലത്തുണ്ടായ തീവ്രവാദപ്രവര്‍ത്തനങ്ങളും മറ്റും മൂലമുണ്ടായ അരക്ഷിതാവസ്ഥ കാരണം ആരും അവിടേയ്ക്കു പോകാതായി. ഇപ്പോള്‍ ആകെയുള്ള സഞ്ചാരികള്‍ അമര്‍നാഥ് തീര്‍ത്ഥാടകരാണ്. ഈ പ്രദേശം കുങ്കുമപ്പൂ കൃഷിക്കു പേര്‍പെറ്റതാണ്.പക്ഷെ വര്‍ഷത്തിലധികകാലവും വരുമാനമൊന്നുമില്ലാതെ കഴിയണം തദ്ദേശവാസികള്‍ക്ക്. 

ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുന്‍പിലുള്ള പൂന്തോട്ടത്തില്‍ വിവിധവര്‍ണ്ണങ്ങളിലും ആകൃതിയിലും ഉള്ള അതിമനോഹരമായ പൂക്കള്‍ ബാലാര്‍ക്കപ്രഭയില്‍ ശോഭചൊരിഞ്ഞു നിന്നിരുന്നു. അവയോടു കിന്നാരം പറഞ്ഞു പാറുന്ന പുമ്പാറ്റകളും. മറ്റുള്ളവര്‍ തയ്യാറാകുന്നതുവരെ ആ കാഴ്ച കണ്ടു നില്‍ക്കാമെന്നു കരുതി. അപ്പോഴാണ് അസാമാന്യ വലുപ്പത്തില്‍ കുടവയറുള്ള ഒരു വൃദ്ധന്‍ ഞങ്ങളുടെ (എന്റെയും ഭര്‍ത്താവിന്റെയും) അടുത്തേയ്ക്കു ചിരപരിചിതനെ പോലെ പുഞ്ചിരിച്ചുകൊണ്ടെത്തിയത്. കാഷ്മീര്‍ യാത്രയുലടനീളം കാണാന്‍ കഴിഞ്ഞതും ഈ നിഷ്കളങ്ക സൗഹൃദമായിരുന്നു.  അദ്ദേഹവും എന്റെ ഭര്‍ത്താവും സംസാരിക്കുന്നതിനിടയില്‍ എന്റെ കൗതുകം ആ വലിയ കുംഭയിലായിരുന്നു. ഇടയ്ക്കു പുകയും വരുന്നതുപോലെ തോന്നി. എന്റെ സംശയഭാവത്തിലുള്ള  നോട്ടം കണ്ടാവണം അയാള്‍ തന്റെ  നീളന്‍കുപ്പായത്തിനുള്ലില്‍ നിന്ന് ഒരു മണ്‍ചട്ടിയിലെ നെരിപ്പോട് പുറത്തെടുത്തു. ശരീരത്തിനു ചൂടുപകരാന്‍ അവിടുത്തുകാര്‍ ചെയ്യുന്നതാണിത്.   എരിയുന്ന നെരിപ്പോട് ഒരു നേര്‍ത്ത കമ്പിയില്‍ കോര്‍ത്ത്കുപ്പായത്തിനുള്ളില്‍ ആക്കി പിടിക്കും. അതാണ് എനിക്കു കുടവയറായി തോന്നിയത്. കമ്പിയുടെ അറ്റം ബട്ടണുകള്‍ക്കിടയിലുള്ള പഴുതിലൂടെ ഒരു കൈ കൊണ്ടു പിടിച്ചിരിക്കും. ഹൃദയത്തില്‍ നെരിപ്പോടുമായി നടക്കുന്നു  എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ കുപ്പായത്തി നുള്ളിലെ നെരിപ്പോട് ആദ്യത്തെ അനുഭവമായിരുന്നു.


ഇന്നു ഞങ്ങള്‍ പുണ്യഗുഹയിലേയ്ക്കുള്ള യാത്ര തുടങ്ങുകയാണ്. മാറാനുള്ള വസ്ത്രങ്ങള്‍ , ഉണങ്ങിയ പഴങ്ങള്‍, മരുന്നു കള്‍ മറ്റവശ്യവസ്തുക്കള്‍ എന്നിവ മാത്രം കരുതിയ ബാഗ് ഓരോരുത്തരുടേയും കയ്യിലുണ്ട്. ബാക്കി ലഗ്ഗേജുമായി ഞങ്ങള്‍ വന്ന വാഹനം ബാല്‍ത്താള്‍ എന്ന സ്ഥലത്തേയ്ക്കു പോകും. ഹിമലിംഗദര്‍ശനത്തിനു ശേഷം ഞങ്ങള്‍ പെഹല്‍ഗാമിലേയ്ക്കു മടങ്ങി വരില്ല. ബാല്‍ത്താളിലേയ്ക്കാണു പോവുക. ഞങ്ങള്‍ എപ്പോള്‍ അവിടെയെത്തിയാലും ഈ വാഹനവും സാരഥിയും ഞങ്ങളെക്കാത്ത് അവിടെയുണ്ടാകും. 


പെഹല്‍ഗാമില്‍ നിന്നു ചന്ദന്‍വാരിയിലെത്തിയാലേ ഗുഹയിലേയ്ക്കു പോകാനുള്ള കുതിരകളെ ലഭ്യമാവുകയുള്ളു. 16 കി. മി. ദൂരമേയുള്ളു എങ്കിലും ബസ്സില്‍ അവിടെയെത്താന്‍ ചിലപ്പോള്‍ മണിക്കൂറുകളെടുക്കും.നിരനിരയായി പോകുന്ന യാത്രക്കാര്‍ നിറഞ്ഞ ഒട്ടനവധി വാഹനങ്ങള്‍ . വീതികുറഞ്ഞ പാത. മിക്കയിടത്തും മണ്ണിടിഞ്ഞു കിടക്കുന്നുണ്ടാവും.

ചിലപ്പോള്‍ ഇറങ്ങിനടക്കേണ്ടതായും വരും.പക്ഷെ പാതയോരക്കാഴ്ചകള്‍ സ്വര്‍ഗ്ഗീയസുന്ദരമാണ്. കടും പച്ചനിറമുള്ല ഇലച്ചാര്‍ത്തോടു കൂടിയ മരങ്ങളും പാല്‍നുരപോലെ പതഞ്ഞൊഴുകുന്ന നദിയും ഒക്കെ ചേര്‍ന്നൊരുക്കുന്നത് ഒരു ദൃശ്യവിരുന്നു തന്നെ..സമുദ്രനിരപ്പില്‍ നിന്നും പതിനായിരത്തോളം അടി ഉയരത്തിലുള്ള ഇവിടെ അതികഠിനമായ തണുപ്പ്  ഒരു ശത്രുവിനേപ്പോലെ പൊരുതുന്നുണ്ടാവും ശരീരത്തില്‍. ശരീരത്തോടൊട്ടിക്കിടക്കുന്ന രോമക്കുപ്പായങ്ങള്‍ക്കു മീതെയാണു സാധാരണ വസ്ത്രം ധരിച്ചിരിക്കുന്നത്. അതിനുമേലെ സ്വെറ്റര്‍, ഒവര്‍കോട്ട്, ഷാള്‍ ഒക്കെയുണ്ട്. പക്ഷെ തണുപ്പ് അതൊന്നും അറിയുന്നില്ലല്ലോ...


ചന്ദന്‍വാരിയാണ്  ഈയാത്രയിലെ ആദ്യത്തെ ബേസ് ക്യാമ്പ്.  ഇവിടെയെത്തിയാല്‍ കാണുന്നത്  ഒരു ജനസമുദ്രം തന്നെയാണ്.   പ്രഭാതഭക്ഷണം വിവിധസ്ഥലങ്ങളിലായി ലഭ്യമാണ് . അതിനു വിലകൊടുക്കേണ്ട ആവശ്യമില്ല. നമ്മുടെ ഇഷ്ടമനുസരിച്ച് അവിടുത്തെ ഭണ്ടാരത്തില്‍ പണം നിക്ഷേപിക്കാം. ഭക്ഷണം കഴിഞ്ഞു കുതിരകളെ തരപ്പെടുത്തുന്ന തിരക്കായി. ഏകദേശം 40 കി.മി. കുതിരപ്പുറത്തൊ ഡോളിയിലോ(പല്ലക്ക്) വേണം യാത്ര ചെയ്യാന്‍. കുതിരക്കാരന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്മുടെ കൈവശം സൂക്ഷിക്കണം. ഒപ്പം നമ്മുടെ യാത്രയുടെ വിശദവിവരങ്ങള്‍ അടങ്ങുന്ന ഒരു കാര്‍ഡ് ചരടില്‍ കോര്‍ത്ത് കഴുത്തിലണിയുകയും വേണം. എപ്പോള്‍ പട്ടാളക്കാര്‍ ചോദിച്ചാലും ഇവ രണ്ടും കാണിക്കേണ്ടതായുണ്ട്. യാത്രികരുടെ സുരക്ഷയ്ക്കു വേണ്ടി യാണത്. 


കുതിരപ്പുറത്തുള്ള യാത്ര ഒട്ടും സുഖകരമല്ല. ശരീരം അന്തരീക്ഷത്തില്‍ അമ്മാനമാടിക്കൊണ്ടാണു കുതിര പോകുന്നത്. അല്പദൂരം പിന്നിടുമ്പോള്‍ തന്നെ ശരീരമാസകലം വേദനയാകും. വളരെ ശ്രദ്ധിച്ചു വേണം ഇരിക്കുന്നത്. അല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം. നമ്മുടെ ബാഗും പിടിച്ചു കുതിരക്കാരന്‍ കൂടെത്തന്നെ ധൈര്യം പകര്‍ന്നു നടക്കുന്നുണ്ടാകും.

കുതിരകള്‍ക്കു കടന്നുപോകാന്‍ പലപ്പോഴും വഴിയുണ്ടാകാറില്ല. ചിലപ്പോള്‍ കുത്തനെ കയറ്റം, ചിലപ്പോള്‍ കീഴ്ക്കാംതൂക്കായ മലയിറക്കം- അതുമല്ലെങ്കില്‍ മലയിടിഞ്ഞു താഴേയ്ക്കു പതിച്ച പാറക്കൂട്ടം-  അപകടത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ല യാത്ര. മലകയറുമ്പോള്‍ ശരീരം പിന്നിലേയ്ക്ആഞ്ഞും ഇറങ്ങുമ്പോള്‍ മുന്നിലെയ്ക്കാഞ്ഞും ഇരിയ്ക്കണം. കുതിരപ്പുറത്തുള്ല തോല്‍കൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തിനു മേല്‍ മാര്‍ദ്ദവമുള്ള തുണിമടക്കിയിട്ടിരിക്കണം.  അല്ലെങ്കില്‍ പൃഷ്ഠത്തിലെ തൊലിയിളകാന്‍ സാധ്യതയുണ്ട് . ചുരിദാറിനേക്കാളും, സാരിയേക്കാളും അഭികാമ്യം ജീന്‍സ് ആണ്. 

ഇടയ്ക്കു ചിലപ്പോള്‍ കുതിരയ്ക്കു നമ്മളേയും ചുമന്നു പോകാന്‍ കഴിയാത്ത ദുര്‍ഘടമായ പ്രദേശവും ഉണ്ടാവും. അപ്പോള്‍ ഇറങ്ങി നടക്കേണം. പക്ഷെ നടക്കുകയെന്നത് അത്ര അനായാസമായ കാര്യമല്ല. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടു തന്നെ കാരണം. ഈ ഘട്ടത്തില്‍ താല്പര്യമില്ലെങ്കില്‍ കൂടി പല്ലക്കില്‍ പോകേണ്ടതായും വരും. നാലുപേര്‍ ചേര്‍ന്നാണ് ചുമക്കുന്നത്. വളരെ വേഗത്തില്‍ തന്നെ അവര്‍ നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിയ്ക്കും. വീണ്ടും കുതിരയെ അഭയം പ്രാപിക്കാം. ഈ യാത്രയിലൊക്കെ സസ്യലതാദികള്‍ വളരെ കുറവായെ കാണാന്‍ കഴിയൂ. പക്ഷെ ശേഷ്നാഗ് തടാകത്തില്‍ നിന്നുദ്ഭവിക്കുന്ന ദുഗ്ദ്ധഗംഗ നമുക്കരുകിലൂടെ ഒഴുകുന്നുണ്ടാകും. 



ഇനിയുള്ള ബേസ് ക്യാമ്പ് പിശ്ശു ടോപ് ആണ്. ഉമാമഹേശ്വരന്‍മാര്‍ ഇവിടെവെച്ചാണത്രെ വിഷമുള്ള ക്ഷുദ്രജീവികളെ ഉപേക്ഷിച്ചത്.  ദേവന്‍മാരും അസുരന്‍മാരുമായുണ്ടായ ഒരു യുദ്ധത്തിന്റെ കഥയും പിശ്ശുടോപിനെ ബന്ധപ്പെടുത്തി കേള്‍ക്കുന്നുണ്ട്. യുദ്ധത്തില്‍ മരിച്ചുവീണ അസുരന്‍മാരുടെ മൃതശരീരങ്ങള്‍ നിക്ഷേപിച്ചത് ഇവിടെയാണെന്നും പറയപ്പെടുന്നു.  ഏറ്റവും അപകടം നിറഞ്ഞ ഈ ഭാഗം കഴിഞ്ഞാലെത്തുന്നത് സോജിബാല്‍, 
നാഗകോട്ടി എന്നീ ബേസ് ക്യമ്പുകളാണ്. ഇവിടെയൊക്കെ വിശ്രമിയ്ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്. സൗജന്യമായി ഭക്ഷണം നല്കുന്ന ധാരാളം ശാലകള്‍ ഉണ്ടിവിടെ. എല്ലാതരം സസ്യഭക്ഷണങ്ങളും ലഭ്യം. പഞ്ചാബിലേയും മറ്റും ധനികരായ വ്യവസായികള്‍ ഈശ്വരപൂജ പോലെ നടത്തുന്നതാണിത്. വളരെ സ്നേഹത്തൊടെ ആതിഥ്യമര്യാദയരുളി അവര്‍ നമുക്കു ഭക്ഷണം നല്‍കും. യാത്രികള്‍ ഏവരും ഇവര്‍ക്കു വിശിഷ്ടാതിഥികളെ പ്പോലെ യാണ്. എത്ര വേണമെങ്കിലും കഴിക്കാം. ബസ്മതി അരിയുടെ ചോറ്, ചപ്പാത്തി, പൂരി, പറാത്ത, വിവിധ തരം ഉപദംശങ്ങള്‍, പായസങ്ങള്‍, മറ്റു മധുരപലഹാരങ്ങള്‍ ഒക്കെ ധാരാളമായി കരുതിയിട്ടുണ്ടാവും. ചിലയിടങ്ങളില്‍ തെക്കേയിന്ത്യന്‍ വിഭവങ്ങളും ഉണ്ടായിരുന്നു. അതീവസ്നേഹത്തൊടെ ഞങ്ങളെ സ്വീകരിച്ച ഒരാതിഥേയന്‍ ആരോടോ ഉച്ചത്തില്‍ കയര്‍ക്കുന്നതു കണ്ടു . പിന്നീടറിഞ്ഞു ഏതോ ഒരു സ്ത്രീ എടുത്ത ഭക്ഷണം കഴിക്കാതെ ചവറ്റുകുട്ടയില്‍ കളഞ്ഞത്രേ. ചിലര്‍ അങ്ങനെയാണ്.  പണക്കൊഴുപ്പുകൊണ്ടാണോ  സാമാന്യബുദ്ധിയില്ലാത്തതുകൊണ്ടാണോ ഇങ്ങനെ വിവരക്കേടുകള്‍ ചെയ്യും. ആ ഭക്ഷണം അവിടെ എത്താനുള്ള ബുദ്ധിമുട്ടിനെ കുറിച്ച്  അവര്‍ ചിന്തിക്കുകപോലുമുണ്ടായില്ല.
 (ഇനി ശേഷ്നാഗ്)

Friday, August 16, 2013

മടക്കം..

കറുത്ത രാപ്പകല്‍  കണ്ണീരിലാഴ് ത്തിയീ
കര്‍ക്കിടകം പോയ്മറഞ്ഞീടും ദൂരേയ്ക്ക്..
കൊഴിഞ്ഞു വീണതാം പൂക്കള്‍ തന്‍ വ്യഥ
ഒഴിഞ്ഞകന്നൊരു കാറ്റിന്റെ മര്‍മ്മരം
കനവു നെയ്യാത്ത മനസ്സുമായ് പാടി
കരഞ്ഞു തീര്‍ക്കുന്നുണ്ടിരവില്‍ രാപ്പക്ഷി
തണുത്ത നീര്‍ക്കണം നനുത്ത പൂമൊട്ടിന്‍
തുടുത്ത നെറ്റിയില്‍ ക്ഷണം പതിക്കവേ
വിസ്മൃതിയിലാണ്ടു പോയ് ഗഹനപീഡയും
വിതുമ്പി നില്‍ക്കുമാ നഷ്ടസ്വപ്നങ്ങള്‍
സകല ദുഃഖവും നിറച്ചു വെച്ചൊരീ
തമസ്സിന്‍ പൊയ്കയില്‍ നിന്നുയരണം
പ്രതീക്ഷ തന്‍ ജ്യോതി മുഖപടം മാറ്റി
പ്രഭചൊരിയുന്നൊരര്‍ക്കബിംബമായ്
മിഴികള്‍ മെല്ലെ തുറന്നുനോക്കുകില്‍
മിഴിവിയന്നൊരു പൊന്‍ ചെരാതുപോല്‍
ഇനിയുമെത്താത്ത നന്‍മതന്‍ പുലരി
ഇനിയുമേറെയങ്ങകലെ നില്‍പ്പതൊ.....?





Thursday, August 15, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-1

അദ്ധ്യായം-1- ഹിമവാന്റെ പാദങ്ങളില്‍

=========================

'അസ്ത്യുത്തര‍സ്യാം ദിശി ദേവതാത്മാ

ഹിമാലയോ നാമ നഗാധിരാജ:

പൂർവാപരൗ തോയോനിധി വഗാഹ്യ

സ്ഥിത: പൃഥ്വിവ്യാം ഇവ മാനദണ്ഡ:'

കാളിദാസന്റെ ഈ വര്‍ണ്ണന കുട്ടിക്കാലത്തെന്നോ മനസ്സില്‍ കയറിപ്പറ്റിയതാണ്. എങ്ങനെയെന്നറിയില്ല. ഏതോ ഒരു മാസ്മരികഭാവത്തോടെ അതു മനസ്സില്‍ വല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു. മലയാളം ചാനലുകള്‍ ഒക്കെ വരുന്നതിനു മുന്‍പ് ദൂരദര്‍ശനില്‍ വന്ന ഏതോ ഒരു ഹിന്ദി പരമ്പരയുടെ ആരംഭത്തില്‍ ഈ ശ്ലോകം സംപ്രേഷണം ചെയ്തിരുന്നത് ആവേശത്തോടെ കേള്‍ക്കുമായിരുന്നു
.അന്നൊക്കെ മനസ്സില്‍ തോന്നിയ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഹിമാലയമുത്തശ്ശന്റെ മടിത്തട്ടില്‍ ഒരു കളിക്കുഞ്ഞായി കയറിയിരിക്കാന്‍. വിവാഹശേഷം പലപ്രാവശ്യം ഭര്‍ത്തവിനൊപ്പം ഹിമാലയത്തിലൂടെ യാത്രചെയ്യാനും ഹിമവാന്റെ വിവിധ മുഖങ്ങള്‍ ദര്‍ശിച്ചു സായൂജ്യമടയാനും ഇടയായത്  ഈ ജന്‍മത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതി കാലത്തിനു നന്ദി പറയുന്നു.

2011 ജൂലൈ മാസത്തില്‍ അമര്‍നാഥ് യാത്ര വളരെ മുമ്പേ തീരുമാനിച്ചതായിരുന്നു. സാധാരണ യാത്രകള്‍ പോകാറുള്ളതുപോലെ ഭര്‍ത്താവിന്റെ ഏതാനും സഹപ്രവര്‍ത്തകരും കുടുംബവും ഒത്താണ് ഈ യാത്രയും. പക്ഷെ ഇത്തവണ യാത്ര അതീവ ദുര്‍ഘടമായതിനാല്‍ ആരുടെയും കുട്ടികളെ കൂടെ കൂട്ടാതെയാണു പോകുന്നതെന്നാണു തീരുമാനം. അത് ഒരു സങ്കടമുള്ള കാര്യം തന്നെ. കാരണം യാത്രയ്കിടയിലെ വിരസതയില്ലാതാക്കുന്നത് കുഞ്ഞുങ്ങളുടെ ചൈതന്യമുള്ള സാന്നിദ്ധ്യം തന്നെ. അല്ലെങ്കിലും മക്കള്‍ കൂടെയില്ലെങ്കില്‍ പിന്നെന്തു സന്തോഷം!


യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഒക്കെ വളരെ നേരത്തെ തുടങ്ങിയിരുന്നു. ഔദ്യോഗികരേഖകള്‍, വാഹനം, താമസം,  ഭക്ഷണം ഇവയൊക്കെ ഏര്‍പ്പാടാക്കി. തണുപ്പിനെ നേരിടാനുള്ള പലവിധ രോമക്കുപ്പായങ്ങള്‍, പാദരക്ഷകള്‍ ,മഴക്കോട്ട്, മറ്റവശ്യവസ്തുക്കള്‍ ഒക്കെ വാങ്ങിവെയ്ക്കുകയും ചെയ്തു. മുംബൈയില്‍നിന്നു ഉദ്ദംപൂര്‍ വരെ ട്രയിന്‍ യാത്ര. അവിടെനിന്ന് 200 കിലൊമീറ്ററിലധികം റോഡിലൂടെയുള്ള യാത്ര. അവിടെ നിന്നാണ് തീര്‍ത്ഥയാത്ര ആരംഭിക്കുന്നത്.


ട്രയിനില്‍  കയറുമ്പോള്‍ മകനെ തനിച്ചു വീട്ടിലാക്കി പോകുന്നതിന്റെ വിഷമമായിരുന്നു മനസ്സു നിറയെ. പക്ഷെ ഏറ്റവും ധൈര്യം തന്നു യാത്രയാക്കി അവന്‍. ഡല്‍ഹിയിലെത്തി അവിടെനിന്നും ട്രയിന്‍ മാറിക്കയറിയാണ് ഉദ്ദംപൂര്‍ എത്തേണ്ടത്. അതിരാവിലെയാണ് ട്രയിന്‍ ഉദ്ദംപൂര്‍ സ്ടേഷനിലെത്തിയത്. വെളിച്ചം കടന്നുവരാന്‍ തുടങ്ങിയിട്ടേയുള്ളു. ചുറ്റുപാടിലും ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. നമ്മുടെ മലനാട്ടിലെ ഏതോ ഒരു കുഗ്രാമത്തിലെത്തിയതുപോലെ. പച്ചനിറഞ്ഞ മരങ്ങളും പുല്‍മേടുകളുമൊക്കെയായി മനോഹരമായ ആ പുലര്‍കാലകാഴ്ച മനസ്സില്‍ മായാത്തൊരു ചിത്രം തന്നെ വരച്ചിട്ടു.


അവിടെത്തന്നെ മുന്‍കൂട്ടി തരപ്പെടുത്തിയിരുന്ന മുറികളിലായി എല്ലവരും പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ച് അടുത്ത യാത്രയ്ക്കു തയ്യാറായി.

ഹിമാലയസ്രോതസ്സില്‍ നിന്നുള്ള പുണ്യജലത്തിലെ കുളി അനിതരമായൊരുന്‍മേഷം പകര്‍ന്നു തന്നു. ഇനി മലതുരന്നു പോകുന്ന വഴികളിലൂടെ 220 കിലോമീറ്റര്‍ സഞ്ചരിച്ചു വേണം പഹല്‍ഗാമിലെത്താന്‍. ഉദ്ദംപൂരിലെ ക്ഷേത്രദര്‍ശനവും കഴിഞ്ഞെത്തുമ്പോള്‍ വാഹനം തയ്യറായിനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സംഘത്തില്‍ 14 പേരുണ്ട്.  നല്ല സൗകര്യമുള്ള മിനിബസ്സിലാണു യാത്ര.

 പാതയ്ക്കിരുവശവും അതിമനോഹരമായ ദൃശ്യങ്ങള്‍. ജമ്മു- ശ്രീനഗര്‍ രാജ പാതയിലൂടെയുള്ള ഈ യാത്ര ഏറ്റവും അപകടം നിറഞ്ഞതും ദുരിതപൂര്‍ണ്ണവും ആണ്. വളവുകളും തിരിവുകളും നിറഞ്ഞ വഴിയില്‍ എവിടെവേണമെങ്കിലും അപകടം ഉണ്ടാകാം. കുഡ്,  പട്നിടോപ്, ബത്തോട്ട്, റംബാന്‍, ബനിഹല്‍, ഖാസികുണ്ഠ്, അനന്തനാഗ് മുതലായ ചെറുപട്ടണങ്ങള്‍ കടന്നുവേണം പോകേണ്ടത്. 
ഭക്ഷണപാനീയങ്ങള്‍  
ഇവിടെയൊക്കെ ലഭ്യമാണ്. ചോറും രാജ്മ കറിയും പൂരിമസലയും നൂഡില്സും ഒക്കെ ഏതു ചെറിയ കടയിലും ഉണ്ടാവും. കാഷ്മീര്‍ തോട്ടങ്ങളില്‍ വിളയുന്ന പഴങ്ങള്‍ വില്ക്കുന്ന ഗ്രാമീണരും വഴിയോരത്തെ ഒറ്റപ്പെട്ട കാഴ്ചകളാണ്. വില വളരെ കൂടുതലാണെങ്കിലും പുതുമ നഷ്ടപ്പെടാത്ത ഈ പഴങ്ങള്‍ നല്ല ആകര്‍ഷണം തന്നെ. റംബാനില്‍ എത്തുമ്പോള്‍ ചെനാബ് നദി ദൃശ്യമായിത്തുടങ്ങും. പൈന്‍ മരങ്ങള്‍ വളര്‍ന്നു നില്ക്കുന്ന മലഞ്ചെരുവുകളും പുല്‍മേടുകള്‍ നിറഞ്ഞ താഴ്വരകളും പതഞ്ഞൊഴുകുന്ന നദിയും ചേര്‍ന്ന മനോജ്ഞമായ പ്രകൃതി ദൃശ്യം. ബെനിഹല്‍ തുരങ്കം കടന്നു വേണം ഖാസികുണ്ഠില്‍ എത്താന്‍. 2.5 കി. മി. നീളമുള്ള ഈ തുരങ്കത്തിനു ജവഹര്‍ ടണല്‍ എന്നാണു പേര്. അതിലേയ്ക്കു കടക്കും മുന്‍പ് കര്‍ശനമായ വാഹന പരിശോധനയുണ്ട്.
സൈനികര്‍ വളരെ ജാഗരൂകരായി എപ്പോഴും അവിടെയുണ്ടാകും. വിശദമായ പരിശോധനകള്‍ക്ക് ശേഷം തുരങ്കം കടന്നുപോകാം. ഇരു ദിശകളിലേയ്ക്ക്കും വെവ്വേറെ തുരങ്കങ്ങളാണ്. അതിനാല്‍ ഇരട്ടത്തുരങ്കം എന്നിത് അറിയപ്പെടുന്നു. ബി എസ് ഫ് ന്റെ സംരക്ഷണ ത്തിലാണ് ഈ തുരങ്കം . 

  ഖാസികുണ്ഠീനു ശേഷം അനന്തനാഗ് ആണ്. ജില്ലാ ആസ്ഥാനം കൂടിയാണത്. താരതമ്യേനെ വലിയ പട്ടണമാണ് അനന്തനാഗ്. ഇവിടെനിന്നും പാത രണ്ടായി പിരിയുന്നു, ശ്രീനഗറിലേയ്ക്കും പെഹല്‍ഗാമിലേയ്ക്ക്ം. പെഹല്‍ഗാമിലേയ്ക്കുള്ള വഴിയില്‍ ഉടനീളം ലിഡ്ഡര്‍ നദി ഒപ്പമുണ്ടാകും.

ദൂരമനുസരിച്ച് ഉദ്ദംപൂരില്‍ നിന്നും പെഹല്‍ഗാമിലേയ്ക്ക് മൂന്നോ മൂന്നരയോ മണിക്കൂര്‍ യാത്രയേ ഉള്ളു. പക്ഷെ പലയിടത്തും പലതരത്തിലുള്ള വിഘ്നങ്ങള്‍ കാരണം ഞങ്ങളുടെ യാത്രയ്ക്ക് തീരെ വേഗതയില്ലായിരുന്നു. ഇടയ്ക്കു ഭക്ഷണം കഴിക്കാനുള്ള താമസം, പട്ടാളക്കാരുടെ പരിശോധനകള്‍ ഒക്കെയായി ഞങ്ങള്‍ വൈകിക്കൊ ണ്ടേയിരുന്നു. ആപ്പിളും കുങ്കുമപ്പൂവം വിളയുന്ന താഴവാരങ്ങളും കീഴ്ക്കാംതൂക്കായ മലനിരകളും പാല്‍നുര പതഞ്ഞൊഴുകുന്ന കുഞ്ഞരുവികളും നദി
കളും ഒക്കെ പിന്നിട്ട് മെല്ലെ ഞങ്ങളുടെ യാത്ര മുന്നേറി. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അതിവിശിഷ്ടമായൊരു യാത്രയുടെ നാന്ദികുറിക്കല്‍.......

പ്രതീക്ഷിച്ചതില്‍നിന്നും വളരെ വൈകി രാത്രി എട്ടുമണിയോടെയാണു പെഹല്‍ഗാമിലെ ഞങ്ങളുടെ താമസസ്ഥലത്തെത്തിയത്. അസഹനീയമായ തണുപ്പു ശരീരമാകെ അരിച്ചുകയറുന്നുണ്ട്. എല്ലാവര്‍ക്കും ഒന്നു കിടന്നാല്‍ മതിയെന്നായിരുന്നു. അതിരാവിലെ ഉണരണം. അമര്‍നാഥിലെ പുണ്യഗുഹയിലെ വിശിഷ്ടമായ ഹിമലിംഗദര്‍ശനത്തിനായുള്ള യാത്ര പുറപ്പെടേണ്ടതാണ്.ആ ഗുഹയില്‍ വെച്ചാണത്രേ ഉമാമഹേശ്വരന്‍മാര്‍ അമരത്വം ഉപദേശിച്ചത്. എല്ലാതയ്യാറെടുപ്പുകളും നടത്തി യാത്ര തിരിച്ച അവര്‍ ജീവജാലങ്ങളെയെല്ലാം ഒഴിവാക്കിയായിരുന്നു ഗുഹയിലേയ്ക്കു പോയത്.പെഹല്‍ഗാമില്‍ വെച്ചാണ് നന്ദിയെ ഒഴിവാക്കിയത്. അങ്ങനെ ഈ സ്ഥലത്തിന് ബേല്‍ഗാം എന്ന പേരു വന്നു ബേല്‍- കാള. (നന്ദി കാളയാണല്ലോ). അതു പിന്നീട് പെഹല്‍ഗാമെന്നറിയപ്പെട്ടു. ലിഡ്ഡര്‍ നദിക്കരയിലുള്ള ഇടയഗ്രാമമാണിത്.

ഇവിടെനിന്നും യാത്രയ്കായുള്ള എല്ലാ സാമഗ്രികളും ലഭ്യമാണ്. പക്ഷെ രാത്രിയില്‍ സ്ഥലങ്ങള്‍ ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. പകല്‍വെളിച്ചത്തില്‍ വേണം ഇനി പഹല്‍ഗാമിനെ കണ്‍കുളിര്‍ക്കെ കാണുവാന്‍. ഹോട്ടല്‍മുറിയുടെ സുഖകരമായ ചൂടില്‍ ഉറക്കത്തിലേയ്ക്കു വഴുതിവീണതു അറിഞ്ഞിതേയില്ല.





(ഇനി പുണ്യഗുഹയിലെയ്ക്കുള്ള യാത്ര http://mutemini.blogspot.in/2013/08/2.html )

Friday, August 9, 2013

തമസ്സോ.. മാ...

അര്‍ത്ഥശൂന്യമായ 
ശബ്ദ ശകലമായി
നിന്റെ നന്ദി വാക്കുകള്‍..
എന്റെ ബോധമണ്ഡലത്തില്‍ത്തട്ടി
എങ്ങോ തെറിച്ചുപോയ്.......
അതില്‍ നീ 
സ്വാതന്ത്ര്യം നേടിയാല്‍പ്പിന്നെ
ഞാനീ വഴിയില്‍ ...തനിച്ച്.......
നീ പറയാതെ ബാക്കിവെയ്ക്കുന്ന
കടപ്പാടിന്റെ ഖനിമൊഴികളില്‍
ഞാനെന്നെ 
നിന്നോടണയ്ക്കുവാന്‍ 
പഴുതു തേടവേ...
മറവിയില്‍ മൂടുക
ഒഴിഞ്ഞു തീരാത്ത ദാനകുംഭങ്ങള്‍
നിനക്കുവേണ്ടതും 
എനിയ്ക്കു വേണ്ടതും 
ഒഴുകിവീഴുന്ന പാരസ്പര്യം
നിന്മോന്നതങ്ങളില്ലാത്ത
ഇരുള്‍വെളിച്ചങ്ങള്‍ മാറിവീഴാത്ത

ഋതുഭേദങ്ങള്‍ കണ്ണു പൊത്തിക്കളിക്കാത്ത

തെളിമയാര്‍ന്നൊരു 
വെളിച്ചത്തുരുത്തുമാത്രം 
കൈകോര്‍ത്തുനടന്നു നീങ്ങാന്‍
ഒരറ്റയടിപ്പാതയും...

Thursday, August 8, 2013

ഹേ! വാമനാ.........

ഹേ! വാമനാ......


ഒരു പാദസ്പര്‍ശത്തില്‍ നീ കവര്‍ന്നില്ലേ
ഞങ്ങള്‍തന്‍ നന്‍മയും സത്യവും നീതിയും
പുണ്യപുരുഷനാം മാബലി മാഞ്ഞുപോയ്
പാതാളലോകത്തില്‍ കാണാത്തിടങ്ങളില്‍
ഇന്നില്ല ഭൂമിയില്‍ സ്നേഹവും കരുണയും  
ഇന്നില്ല സത്യവും ധര്‍മ്മവും നീതിയും
ഇവിടെയിന്നില്ലല്ലോ രാജനും പ്രജകളും
ഇവിടെയോ ഭരണമൊന്നില്ലാത്തതും സത്യം!
ഭരണയന്ത്രം തിരിക്കുന്നോരു കൈകളില്‍
ഭയമേതുമില്ലാത്ത കാപട്യതന്ത്രങ്ങള്‍
പണമെങ്ങും കായ്ക്കുന്ന ഫലവൃക്ഷമായ്ത്തീര്‍ന്നു
പാവനമാം  ശ്രേഷ്ഠജനാധിപത്യം .
പണമില്ലയെങ്കിലോ പിണമാണിതെന്നുള്ള
പരമസത്യം നോക്കി പരിഹസിക്കും 
പകല്‍മാന്യന്‍മാര്‍തൻ  വിഹാരകേന്ദ്ര,മീ
പറയിതന്‍ പന്തിരുകുലം വാണ കേരളം
മാലോകരെല്ലാരുമൊന്നുപോല്‍ ജീവിച്ച
മാവേലിരാജ്യമിന്നൊരു സ്വപ്നസങ്കേതം
മാതാപിതാക്കളാല്‍ പീഡിതര്‍ പൈതങ്ങള്‍
മാഞ്ഞുപോയ് ഗുരുശിഷ്യബന്ധത്തിന്‍ പുണ്യവും
കനകത്തിനായും കാമിനിക്കായുമി-
ന്നാരെയും കൊല്ലുവാന്‍ മടിയില്ല മര്‍ത്ത്യന്.
അതിവര്‍ഷവും കൊടും വേനലും തന്നു പോം
പ്രകൃതിദേവിയ്ക്കും പ്രിയമില്ലഥ തെല്ലുമേ..
കേഴും ധരിത്രിതന്‍ കണ്ണുനീരൊപ്പുവാന്‍
കേവലം മര്‍ത്ത്യന്നു സാധ്യമാവില്ലിനി
അത്രമേല്‍ ക്രൗര്യം വിതച്ചമ്മമാറിലായ്
അവള്‍തന്റെ മക്കളാമജ്ഞരാം മാനവര്‍.
ഒന്നു നീ വീണ്ടുമിങ്ങെത്തുക, പാദമുയര്‍ത്തുക,
നിര്‍ദ്ദയം പാതാളലോകേ തുരത്തുക,
നിശാചരദുഷ്ടജന്മങ്ങളെ ഝടുതിയിൽ
നിര്‍മ്മാര്‍ജ്ജനംചെയ്തു രക്ഷയേകീടുക. 
മാനുഷരെല്ലാരുമൊന്നു പോല്‍ മേവുന്ന 
മാബലിനാടിനെത്തിരികെനൽകീടുക 
പാടവും പൂക്കളും പൈക്കളും മേവുന്ന 
പൂങ്കാവനം തീര്‍ക്കും മലയാളനാടിനെ..
ഏതു യാഗം  നടത്തേണം -അതിന്നായി
ഏതുവനാന്തരേ വത്മീകം തീര്‍ക്കണം
ഏതഗ്നികുണ്ഠത്തിലേകയായ് നിന്നു ഞാന്‍
ഏറ്റം കഠിനമതപസ്സനുഷ്ഠിക്കേണം !

Thursday, August 1, 2013

പൈങ്കിളീ... എന്റെ പാട്ടുകാരീ...

അകലെയാക്കുന്നിന്‍ മുകളിലെപ്പൂമര-
ക്കൊമ്പിലങ്ങൊറ്റയ്ക്കിരുന്നുപാടും
പൈങ്കിളിപ്പെണ്ണേ കുരുന്നുപെണ്ണേ, നിന്റെ
പ്രിയനവനെങ്ങുപോയ് പാട്ടുകാരീ....

കൂടൊന്നു ചേലില്‍ ചമയ്ക്കവേണ്ടേ, പിന്നെ
സ്വപ്നത്തിന്‍ വിത്തു വിതയ്ക്കവേണ്ടേ, നിന്റെ
മോഹങ്ങളവനോടു ചൊല്ലിടേണ്ടേ, പേറു-
മണ്ഡങ്ങളൊന്നായ് ചൊരിഞ്ഞിടേണ്ടേ...

അവന്‍ പകര്‍ന്നേകുമാ സ്നേഹതാപം പകര്‍-
ന്നടയിരിക്കേണമാക്കൊച്ചു കൂട്ടില്‍
നിശീഥങ്ങളെങ്ങോ മറഞ്ഞുപോം പകലുക-
ളൊന്നായി യാത്രപറഞ്ഞുപോകും

ദുര്‍ഗ്ഗങ്ങള്‍ ഭേദിച്ചു വന്നീടുമൊരുനാളില്‍
പിഞ്ചുപൈതങ്ങളോ കൊഞ്ചലുമായ്
ശത്രുവിന്‍ ഭേദ്യവും പൈദാഹവും നീക്കി
നീ നിന്റെ ജീവന്‍ പകര്‍ന്നു നല്കും

ഒരുനാളിലവര്‍ തന്റെ ചിറകുകള്‍ വീശിയ-
ങ്ങകലേയ്ക്കു പാറിപ്പറന്നു പോകും
നിറയുമാ നിര്‍വൃതി വായ്ക്കും മനസ്സുമായ്
അതു നോക്കി നില്‍ക്കും നീ നിര്‍ന്നിമേഷം

വീണ്ടുമീപ്പൂമരക്കൊമ്പിലങ്ങേകയായ്
പാടിത്തളര്‍ന്നു നീ കാത്തിരിക്കും
നിന്റെ കണവനായ് പിന്നെയും കാത്തിരിക്കും
വീണ്ടുമൊന്നായിച്ചേരുവാന്‍ കാത്തിരിക്കും

പനിനീര്‍പ്പൂവ്...

നിദ്രയാം രാവിന്‍ പുതപ്പില്‍നിന്ന്  
ഇന്നിന്‍ പുലരിയുണര്‍ന്നെണീറ്റു

ചെറുകാറ്റു വീശുമ്പോളറിയാതെ പാടുന്നു
മനസ്സാകും വീണയില്‍ മേഘമല്‍ഹാര്‍

അതിലോലമാം ഗാനവീചീയില്‍ പാദങ്ങ-
ളറിയാതെ മൃദുപദമാടിടുന്നു

വാര്‍മുകില്‍ മാനത്തു കൂടുകൂട്ടുമ്പോഴു-
മിടയിലൂടൂറുന്നു സൂര്യസ്മിതം

മുത്തമൊന്നേകി,പ്പരിഭവം  മാറ്റുവാന്‍
പനിനീര്‍പ്പൂമൊട്ടിന്‍ കപോലമധ്യേ

പ്രണയം വിടര്‍ന്നൊരാപ്പൂവിൻ മൃദുസ്മേരം 
പ്രണവമന്ത്രംപോല്‍ പരിപാവനം

ഇതള്‍ വിടര്‍ത്തുമ്പോഴോ നീളെപ്പരക്കുമീ
സ്വര്‍ഗ്ഗീയമാം ലോലവശ്യഗന്ധം

ഏതുകുംഭത്തിലൊളിച്ചുവെച്ചീ രാഗ-
ശോണിമയാര്‍ന്നൊരീ ചെമ്പനീര്‍പ്പൂ..

ഈമുഗ്ദ്ധമന്ദഹാസം കണ്ട കണ്ണൂകള്‍-
ക്കീദിനം ശുഭകരം ധന്യധന്യം..

മേഘദുഃഖം...

മഴയൊന്നു പെയ്യുവാനാഞ്ഞുനില്‍ക്കേ
മാനമുഖമൊന്നു ശോകം നിറഞ്ഞു നില്‍ക്കേ
ഇടിനാദമകലെമുഴങ്ങിടുമ്പോള്‍
വടിവാളിന്‍ മിന്നലൊന്നാഞ്ഞിടുമ്പോള്‍
ഋതുഭേദമറിയുന്ന ഭൂമിദേവിക്കൊരു
മധുരപ്രതീക്ഷതന്‍ മന്ദഹാസം
ഇത്രനാള്‍ വേനലിന്‍ ക്രൗര്യകാഠിന്യത്തി-
ലെത്ര തപിച്ചവള്‍ ശോകമൂകം
ഒരുപാടു പരിദേവനങ്ങള്‍ നിരത്തിയീ
ധരയിവള്‍ ആകാശദേവനോടായ്
ഒരുമാത്രപോലുമവള്‍ക്കായി മാനസം
വിരുതനവന്‍ വെച്ചു നീട്ടിയില്ല
ഒടുവിലവന്‍ തന്റെ മുഖബിംബം കാണുന്ന
പൊയ്കയാം കണ്ണാടി വറ്റിയപ്പോള്‍
മന്ദഹാസം പൂണ്ട പൂമുഖം പെട്ടെന്നു
സത്യത്തിന്‍ മേഘജാലം ചമച്ചു
ഒരു മനഃസ്താപത്തിലറിയാതലിഞ്ഞുപോയ്
കരുണതന്നാഴിയാമാ ലോലമാനസം
വെറുതേ വിതുമ്പുന്നു മാനം-ദുഃഖ-
സ്മൃതികളില്‍ വേകും മനസ്സുമായ്
അറിയാതെ കണ്ണുനീരൊഴുകുന്നു മൂകം
നിര്‍ത്താതെപെയ്യും മഴയായി നീളേ...