Wednesday, February 25, 2015

ഒറ്റക്കമ്പിയുള്ള തമ്പുരുവിന്റെ ഗാനം നിലച്ചിട്ട് ഇന്നു 8 വര്‍ഷം.




ഇന്ന് ഫെബ്രുവരി 25 . ശ്രീ പി ഭാസ്കരന്റെ ചരമവാര്‍ഷികമാണിന്ന്.

മലയാളത്തിലെ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളുടെ ചരിത്രരേഖകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ത്ത നാമമാണ് ശ്രീ പി ഭാസ്കരന്റേത്. മലയാളിയുടെ ഓര്‍മ്മച്ചെപ്പില്‍ നിന്ന് ഭാസ്കരന്‍ മാഷിന്റെ വിരല്‍ത്തുമ്പില്‍  വിടര്‍ന്ന ഒരിക്കലും വാടാത്ത കുറെയേറെ ഗാനകുസുമങ്ങള്‍ സ്വര്‍ഗ്ഗീയ സുഗന്ധം പരത്തി ഒഴുകിനടക്കുന്നുണ്ട് ഇന്നും എവിടെയും.


ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ,സ്വാതന്ത്ര്യ സമര സേനാനി,  പത്രപ്രവർത്തകൻ, കവി, ജയകേരളംമാസിക, ദീപിക ഇവയുടെ പത്രാധിപസംഘാംഗം, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, ഏഷ്യാനെറ്റ് സ്ഥാപക ചെയര്‍മാന്‍, കെ എസ് എഫ് ഡി ചെയര്‍മാന്‍ ഇങ്ങനെ ഒട്ടനവധി വേഷങ്ങളില്‍ പകര്‍ന്നാടിയിരുന്നു ജീവിത നാടകവേദിയില്‍ ഈ പ്രതിഭാശാലി . പ്രശസ്ത സാഹിത്യകാരനും കോണ്‍ഗ്രസ്സുകാരനും അഭിഭാഷകനുമൊക്കെയായിരുന്നു നന്ത്യേലത്ത് പത്മനാഭമേനോന്റെയും പുല്ലുറ്റു പാടത്ത അമ്മാളുഅമ്മയുടേയും ഒന്‍പതു മക്കളില്‍ ആറാമനായി 1924 ഏപ്രില്‍ 21നു കൊടുങ്ങല്ലൂരായിരുന്നു ശ്രീ പി ഭാസ്കരന്റെ ജനനം. സാഹിത്യ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ പല അതികായന്മാരും വീട്ടിലെ നിന്ത്യ സന്ദര്‍ശകരായിരുന്നു. വള്ളത്തോളും നാലപ്പാട്ടു നരായണമേനോനും, കേളപ്പജിയും ഒക്കെയുണ്ടായിരുന്നു ഈ ഗണത്തില്‍. വീട്ടിലെ ഈ അന്തരീക്ഷം അദ്ദേഹത്തെ വളരെ ചെറുപ്പത്തില്‍ തന്നെ ഈ മേഖലകളിലൊക്കെ അദ്ദേഹത്തെ തല്‍പരനാക്കി. തന്റെ സാഹിത്യ സപര്യയ്ക്കു നാന്ദി കുറിച്ചത് മാതൃഭൂമിയിലെ ബാലപംക്തിയില്‍ ഭാസി എന്നപേരില്‍ രചനകള്‍     പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു.  എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് കമ്മ്യൂണിസ്റ്റ്  ആശയങ്ങളോട് തല്‍പരനാകുന്നത്. വിപ്ലവവീര്യം സിരകളില്‍ അഗ്നിപടര്‍ന്ന ആ നാളുകള്‍ അദ്ദേഹത്തെ ജയില്‍ വാസത്തിലാണ് കൊണ്ടെത്തിച്ചത്. പുറത്തുവന്ന ശേഷം ദേശാഭിമാനി പത്രത്തില്‍ കര്‍മ്മ നിരതനായി അദ്ദേഹം. 20 )0 വയസ്സില്‍ ആദ്യത്തെ കവിതാസമാഹാരം 'വില്ലാളി' പുറത്തിറങ്ങി. പിന്നീട് പുന്നപ്ര വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന കൃതി പ്രസിദ്ധീകരിച്ചു. ഈ കൃതി അന്നത്തെ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യര്‍ നിരോധിക്കുകയുണ്ടായി. പിന്നീട് വിവിധകാരണങ്ങളാല്‍ കമ്മ്യൂണിസവുമായി അകലുകയും സാഹിത്യത്തില്‍ മാത്രം തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. മദ്രാസിലെ ജയകേരളം മാസികയുടെ പത്രാധിപരായതോടെ രാഷ്ട്രീയത്തില്‍ നിന്നു പൂര്‍ണ്ണമായി വിട്ടു നിന്നു. പിന്നീടുള്ല കാലഘട്ടം മലയാളസിനിമയുമായി അദ്ദേഹത്തെ അടുപ്പിക്കുകയായിരുന്നു.

' കടക്കണ്ണിന്‍ തലപ്പത്ത് കറങ്ങും വണ്ടേ..' എന്ന ഗനവുമായി 1949ല്‍ അപൂര്‍വ്വസഹോദരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാസ്കരന്‍മാസ്ടറുടെ സിനിമയിലെ അരങ്ങേറ്റം. ബഹുഭാഷാഗാനത്തിലെ മലയാളം വരികള്‍ മാത്രമായിരുന്നത്.
ചന്ദ്രിക, നവലോകം, പുള്ളിമാന്‍,കതിരുകാണാക്കിളി, നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്‍.... അങ്ങനെ അനവധി ചിത്രങ്ങളില്‍ ഭാസ്കരന്‍ മാഷിന്റെ മലയാളത്തനിമയുടെ നിറവും മണവുമുള്ല ആര്‍ദ്രതയുടെ കുളിര്‍കാറ്റു വീശുന്ന ഗാനങ്ങള്‍ അലയടിച്ചു. ശ്രീ യൂസഫലി കേച്ചേരി അദ്ദേഹത്തെ മലയാളഭാഷാഗാനശാഖയുടെ പിതാവെന്നു പോലും വിശേഷിപ്പിക്കുകയുണ്ടായി..സംസ്കൃതത്തിന്റെയും മറ്റ് അന്യഭാഷകളുടേയും സ്വാധീനവലയത്തില്‍ നിന്നകന്ന് ലാളിത്യവും ഒപ്പം ഗാംഭീര്യവുമുള്ല മലയാളഗാനങ്ങളായിരുന്നു പി ഭാസ്കരന്റെ തൂലികയില്‍ നിന്നു പിറന്നു വീണവ. പക്ഷേ ഗാനരചനയില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ഈ രംഗത്തെ സംഭാവന. മലയാളസിനിമയ്ക്ക് പുതിയൊരു പാന്ഥാവ് തന്നെ തീര്‍ത്തെടുത്ത ചിത്രമായിരുന്നു നീലക്കുയില്‍. ഈ ചിത്രത്തിന്റെ ശില്പികളില്‍ പ്രധാനിയായിരുന്നു ഭാസ്കരന്‍ മാഷ്. രാമു കാര്യാട്ടും ഭാസ്കരന്‍ മാഷും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. 1953 ല്‍ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി ഈ ചിത്രത്തിന്.  ഇതിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ആസ്വാദകമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. പിന്നീട് 47 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും 7 ചിത്രങ്ങളുടെ നിര്‍മ്മാണവും ഒട്ടനവധി ചിത്രങ്ങളിലെ ഗാനരചനയുമായി ആ ജൈത്ര യാത്ര തുടര്‍ന്നു. എങ്ങനെ നീ മറക്കും..., കായലരികത്ത്..., എല്ലാരും ചൊല്ലണു...,  ഉണരുണരൂ... , മാനെന്നും വിളിക്കില്ല...,അല്ലിയാമ്പല്‍ കടവില്‍........,   കദളിവാഴക്കയ്യിലിരുന്ന്.. , പാലാണു തേനാണെന്‍......, മാമലകള്‍ക്കപ്പുറത്ത്....., തളിരിട്ട കിനാക്കള്‍.....ഉണരുണരൂ ഉണ്ണിപ്പൂവേ....., അഞ്ജനക്കണ്ണെഴുതി......, താമസമെന്തേ വരുവാന്‍..... ഏകാന്തതയുടെ അപാരതീരം.....,പുലര്‍കാല സുന്ദര....,  പത്തുവെളുപ്പിന്..., ആറാട്ടുകടവിങ്കല്‍..., അങ്ങനെ 1500 ഓളം ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട് മലയാളസിനിമയില്‍. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം 1994 ല്‍  ലഭിച്ചത്  പി ഭാസ്കരനാണ്.

ചലച്ചിത്രരംഗവുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും കവിതാ രചനയില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നില്ല. കാല്‍പനികതയുടെ ഏറ്റവും  ലാളിത്യമര്‍ന്ന ഭാവങ്ങള്‍ കവിതകളില്‍ ആവിഷ്കരിക്കുകവഴി വായനക്കാരന്റെ ഹൃദയത്തില്‍ സവിശേഷമായൊരു സ്ഥാനം നേടിയെടുക്കുകയുണ്ടായി അദ്ദേഹം.   ഇരുപതിലധികം കവിതാസമാഹാരങ്ങള്‍ പി ഭാസ്കരന്റേതായുണ്ട്. ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺ‌തരികൾ, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികൾ.  ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു .

നീലക്കുയിലിന്  രാഷ്ട്രപതിയുടെ രജതകമലം ലഭിച്ച സമയത്തായിരുന്നു ഇന്ദിരയുമായുള്ല അദ്ദേഹത്തിന്റെ വിവാഹം . മക്കൾ രാജീവൻ, വിജയൻ, അജിതൻ, രാധിക. സുരഭിലമായൊരു ഗാനം പോലെയായിരുന്നു ആ ജീവിതം.  അവസാന നാളുകളില്‍ ഓര്‍മ്മ നഷടമായിരുന്നു അദ്ദേഹത്തിന്.
''കൈകള്‍ വിറച്ചാലും കാലുകള്‍ തളര്‍ന്നാലും
ഞാന്‍ നിന്റെ നിഴലായും നീയെന്റെ തണലായും
ജീവിതയാത്രയിത് തുടര്‍ന്നുപോകും.''
എന്നദ്ദേഹം മുന്‍പേ തന്നെ പറഞ്ഞുവെച്ചിരുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങൾമൂലം 2007 ഫെബ്രുവരി 25 ന് ഈ പൂങ്കുയില്‍ തന്റെ അന്ത്യരാഗവും പാടി കൂടൊഴിഞ്ഞു. കാലമെത്ര കഴിഞ്ഞാലും ഈ കളകൂജനത്തിന്റെ അലകള്‍ മലയാളിയുടെ കാതില്‍ നിന്നു മാഞ്ഞുപോവില്ല.



അദ്ദേഹത്തിന്റെ 'കാളകള്‍' എന്ന കവിത, സ്കൂളില്‍ പ്ഠിച്ചത്..
കാളകള്‍--പി. ഭാസ്‌കരന്‍
--------------
തോളത്തു ഘനം തൂങ്ങും
വണ്ടിതന്‍ തണ്ടും പേറി--
ക്കാളകള്‍ മന്ദം മന്ദ--
മിഴഞ്ഞു നീങ്ങീടുമ്പോള്‍

മറ്റൊരു വണ്ടിക്കാള
മാനുഷാകാരം പൂണ്ടി--
ട്ടറ്റത്തു വണ്ടിക്കയ്യി--
ലിരിപ്പൂ കൂനിക്കൂടി.

തോളുകള്‍ കുനിഞ്ഞിട്ടു--
ണ്ടവന്നും, സ്വജീവിത--
നാളുകള്‍ തല്‍കണ്ഠത്തി--
ലേറ്റിയ നുകം പേറി.

കാലുകള്‍ തേഞ്ഞിട്ടുണ്ടി--
ന്നവന്നും നെടുനാള--
ക്കാലത്തിന്‍ കരാളമാം
പാതകള്‍ താണ്ടിത്താണ്ടി.

ദുര്‍വിധി കുടിച്ചെന്നും
മിഴിനീര്‍ വറ്റിക്കയാല്‍
നിര്‍വികാരങ്ങളാണാ--
ക്കണ്ണുകള്‍ നിര്‍ജ്ജീവങ്ങള്‍.

മന്നിന്റെ നിലയ്ക്കാത്ത
പ്രഹരം സഹിക്കയാല്‍
പുണ്ണുകള്‍ പടര്‍ന്നി--
ട്ടുണ്ടവന്നും കരള്‍ക്കാമ്പില്‍.

ഒട്ടേറെക്കാലം മുമ്പി--
ലച്ചെറുപഞ്ഞക്കുടില്‍-
ത്തൊട്ടിലില്‍ കൈക്കുഞ്ഞായി--
പ്പിറന്ന കാലം മുതല്‍

ലക്ഷ്യമെങ്ങറിയാതെ,
മൃത്യുവിന്‍ ഭയാനക
ശിക്ഷയില്‍ബ്ഭയം പൂണ്ടു
കാല്‍ക്ഷണം പതറാതെ,

ജീവിതം കയറ്റിയോ--
രുല്‍ക്കടബ്ഭാരം തിങ്ങു--
മാവണ്ടി വലിക്കയാ--
ണിസ്സാധു നാളില്‍ നാളില്‍!


5 comments:

  1. കാളകള്‍ ഞാനും പഠിച്ചിട്ടുണ്ട് സ്കൂളില്‍. ഭാസ്കരന്‍ മാഷിന്റ്യെ ചലച്ചിത്രഗാനങ്ങളാണ് കവിതകളെക്കാള്‍ എനിക്കിഷ്ടം. തന്നെയുമല്ല, ചലച്ചിത്രഗാനങ്ങളെങ്കിലും അവയോരോന്നും ചെറുകവിതകളായിരുന്നു താനും.

    ReplyDelete
    Replies
    1. അതെ സര്‍. വളരെ നന്ദി . സന്തോഷം, സ്നേഹം..

      Delete
  2. Replies
    1. വളരെ നന്ദി സര്‍. സന്തോഷം, സ്നേഹം..

      Delete
  3. This is great. Thanks. I have forgotten some of the lines. Can you reproduce the entire poem here? Thanks.

    ReplyDelete