Saturday, February 7, 2015

ഇരുട്ടു മാത്രം

ഒരു രാത്രി 
ഇരുണ്ടുവെളുക്കുമ്പോഴേയ്ക്കും
ഒരു യാത്ര 
കഴിഞ്ഞു മടങ്ങുമ്പോഴേയ്ക്കും
എങ്ങനെയാണ് 
എന്റെ ചിത്രം മാഞ്ഞുപോയത്!
പറഞ്ഞു തീര്‍ത്ത
മലയോളം വളര്‍ന്ന
കഥകളൊക്കെയും
പതിരായിരുന്നുവോ,
പഴങ്കഥയായി മാറിയോ ഒക്കെയും?
പടിഞ്ഞാറു പോയ് മറയാന്‍
എന്നുമുണ്ടാവും 
ഒരു സൂര്യന്‍.
ഓട്ടം നിലയ്ക്കാത്ത പനിമതി
മുഖം മാറ്റിയെത്തുന്ന
നിശീഥിനികളും
എന്നുമുണ്ടാവും..
മുറ്റത്തെ മുല്ലയില്‍
ഒരു പൂവു വിടര്‍ന്ന്,
അതിന്റെ സുഗന്ധമറിയാതെ
എനിക്കെങ്ങനെ 
രാവിന്റെ തലയിണയില്‍
മുഖമമര്‍ത്തി ഉറങ്ങാനാവും..
ഏകാന്തതയാണ്
എനിക്കു ചുറ്റും.
രാവിനേക്കാള്‍ 
ഇരുണ്ട ഏകാന്തത...

1 comment:

  1. മുറ്റത്തെ മുല്ലയുടെ മണം!
    ആശംസകള്‍

    ReplyDelete