Saturday, July 11, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര - 7

മലമുകളിലെ മഹാവിസ്മയം....
.............................................
രാവുറങ്ങിയുണര്‍ന്നപ്പോഴും കിഴക്കന്‍ മലമുകളില്‍ മേഘം മറക്കുട ചൂടിച്ചുനില്‍ക്കുന്നു. പിന്നെയെങ്ങനെ ഉദയസൂര്യനെ മുഖം കാണിച്ചു പ്രഭാതവന്ദനമരുളും. കുറെ സമയം കാത്തുനിന്നിട്ടും പ്രയോജനമുണ്ടായില്ല.
തിംഫുവിലെ മേഘങ്ങള്‍ക്ക് എന്നെ നന്നേ ഇഷ്ടമായതുപോലെ. 5 മണിയായപ്പോള്‍ നടക്കാന്‍ പോകാനായി ഇറങ്ങി. ഹോട്ടലിന്റെ മുറ്റത്തത്തെത്തിയതും കുറെ നായ്ക്കള്‍ കുരച്ചുകൊണ്ടു ഞങ്ങളുടെ നേരേ.. അവരോടു യുദ്ധത്തിനു നില്‍ക്കുന്നതു തീരെ ബുദ്ധിയല്ലാത്തതുകൊണ്ടു തിരിച്ചു കയറി. അപ്പോള്‍ വരുന്നു  ഞങ്ങള്‍ക്കു കാവലെന്നോണം ഹോട്ടല്‍ ഉടമയുടെ വളര്‍ത്തുനായ. വാതില്‍ തുറന്നു മുറിയിലെത്തും വരെ ഒപ്പമുണ്ടായിരുന്നു അവന്‍. ഞങ്ങള്‍ക്കടയാളമെന്നോണം  വാതിലിനു തൊട്ടുമുന്നില്‍ ഭിത്തിയില്‍ ചേര്‍ത്ത്  മൂത്രാഭിഷേകം നടത്താനും അവന്‍ മറന്നില്ല. അര മണിക്കൂര്‍ കഴിഞ്ഞാണു പിന്നെ ഇറങ്ങിയത്.
വഴിയിലൊക്കെ അങ്ങിങ്ങായി ആള്‍ക്കാരുള്ളതുകൊണ്ടാവാം നായക്കളൊക്കെ അവരുടെ പണി നോക്കി പോയിരുന്നു. എങ്കിലും ഹോട്ടലിലെ നായ വഴിവരെ ജങ്ങളെ അനുഗമിച്ചു.

തലേദിവസം നടന്ന വഴിയേ തന്നെ കുറെ ദൂരം പോയി. പിന്നെ ഒരത്ഭുത കാഴ്ചയിലേയ്ക്കു നടന്നു കയറി.
വോങ്ങ് നദിയ്ക്കു കുറുകെ കെട്ടിയ ഒരു പാലത്തിനിരുപുറവും പാറിക്കളിക്കുന്ന വിവിധ വര്‍ണ്ണത്തിലെ കൊടിക്കൂറകളുടെ ആധിക്യം. പാലത്തില്‍ക്കൂടി  പ്രാര്‍ത്ഥനാമന്ത്രങ്ങളോടെ ജപമാലയും കയ്യിലേന്തി ചിലര്‍ നടന്നു നീങ്ങുന്നുണ്ട്.
ഞങ്ങളും പാലത്തില്‍ കയറി അക്കരെയെത്തി . വഴിക്കപ്പുറം നിറയെ കെട്ടിടങ്ങളാണ്. ധാരാളം ഫ്ലാറ്റുകള്‍. ബാല്‍ക്കക്കണിയില്‍ നിറയെ പല വര്‍ണ്ണങ്ങളില്‍  പൂത്തു നില്‍ക്കുന്ന ചെടികള്‍. തിംഭുവില്‍ എങ്ങോട്ടു നോക്കിയാലും സൗന്ദര്യത്തിന്റെ മാന്ത്രികവിരല്‍സ്പര്‍ശം ഉണ്ടാകും. വീണ്ടും നടന്നൊരു ഫ്ലൈഓവറിലെത്തിയപ്പോള്‍  താഴത്തെ റോഡിലൂടെ പരിശീലനത്തിനോ വ്യായാമത്തിനോ ആയി ഒരേ താളത്തില്‍ ഓടിപ്പോകുന്നു പൊലീസുകാരുടെ ഒരു കൂട്ടം.
അങ്ങനെയല്ലാതെ തിംഫുവിലെവിടെയും പൊലീസിനെ കണ്ടതേയില്ല എന്ന് അപ്പോഴാണൊര്‍ത്തത്.  അവരേയും കടന്ന് പ്രധാന പാതയിലെത്തിയപ്പോള്‍ സ്കൂള്‍ കുട്ടികളുടെ കൂട്ടങ്ങള്‍. യൂണിഫോമിലെ വ്യത്യാസം കൊണ്ടറിയാം സ്കൂളുകള്‍ വേറെയാണെന്ന്. എല്ലാവരും പാരമ്പര്യവേഷത്തില്‍ തന്നെ. സ്കൂള്‍ ബസ്സ് വന്നു നില്‍ക്കുമ്പോള്‍ കുട്ടികള്‍ കയറിപ്പോകുന്നുമുണ്ട്.
ഞങ്ങള്‍ നടത്തം കഴിഞ്ഞു മുറിയിലെത്തി അടുത്ത തിംഭുക്കാഴ്ചകളിലേയ്ക്കു പോകാനായി തയാറെടുത്തു. എല്ലാവരും പ്രഭാതഭക്ഷണം കഴിഞ്ഞുവരാന്‍ സൈകത് കാത്തിരിക്കുന്നുണ്ടായിരുന്നു.


ആദ്യമായി പോയത് ഭൂട്ടാനിലെ അത്ഭുതമായി നില്‍ക്കുന്ന ബുദ്ധപ്രതിമയാണ്. ഏതു വഴിയിലൂടെ പോകുമ്പോഴും അങ്ങകലെ മലമുകളില്‍ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഈ പ്രതിമ ദൃശ്യമാകും, ഒരു കാവല്‍ ദൈവത്തെപ്പോല്‍ നഗരത്തിനു നേരെ തുറന്ന മിഴികളുമായി. ഏഴെട്ടു കിലോമീറ്റര്‍ യാത്ര ചെയ്തു ബുദ്ധപ്രതിമയുടെ സമീപമെത്തി.
ബുദ്ധ ഡൊര്‍ഡെന്മ പ്രതിമ എന്നാണിത് അറിയപ്പെടുന്നത്. രാജ ഭരണത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 2007 ല്‍ ആണ് ഈ പ്രതിമാ നിര്‍മ്മാണത്തിനു തുടക്കമിട്ടത്.  2010 ഒക്ടോബറില്‍ പണിതീരുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ ഇപ്പോഴും അതു നടന്നുകൊണ്ടിരിക്കുന്നതേയുള്ളു.
പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത തീര്‍ത്ഥാടനകേന്ദ്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷ. പണി തുടങ്ങുമ്പോള്‍ നൂറു മില്ല്യന്‍ ഡോളറായിരുന്നു (ഏതാണ്ട് 650 കോടിയോളം രൂപ ) ചെലവു പ്രതീക്ഷിച്ചിരുന്നത്. ഒരു  സിങ്കപ്പൂര്‍ വ്യവസയി ആണ് പ്രധാനമായും ഇതിന്റെ സമ്പത്തികസഹായം ഏറ്റെടുത്തിരിക്കുന്നത്.


 പ്രധാന നിര്‍മ്മാണമാധ്യമം വെങ്കലമാണെങ്കിലും സ്വര്‍ണ്ണവും ചെമ്പും വെള്ളിയും പുറമേയുള്ള മോടിപിടിപ്പിക്കലില്‍ ഉപയോഗിച്ചിരിക്കുന്നു. 51. 5 മീറ്ററാണ് ഇതിന്റെ ഉയരം. ഉള്ളില്‍ പതിനേഴു നിലകളുണ്ട്. അവയില്‍ മൂന്നെണ്ണം മകുടത്തിനുള്ളിലായ് വരും.  എല്ലാ നിലകളിലുമായി ഒന്നരലക്ഷത്തോളം വലുതും ചെറുതുമായ ബുദ്ധപ്രതിമകളുമുണ്ട്. പ്രതിമകളും ശിലാസ്തൂപങ്ങളുമൊക്കെ പുറത്തു കൂടിക്കിടക്കുന്നതും കാണാം.  ഇവയെല്ലാം പ്രതിഷ്ഠിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അകത്തേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇത്രയും ഉയരത്തിലുള്ള പ്രതിമയുടെ വ്യകതമായ കാഴ്ചയ്ക്ക് നല്ലൊരു ബൈനോക്കുലര്‍ അത്യാവശ്യമാണ്. പ്രതിമയുടെ നെറ്റിയിലെ പൊട്ടിലുള്ള വിവിധ ചിത്രപ്പണികള്‍ വരെ വ്യക്തമായി കാണാന്‍ കഴിയും. അതി സൂക്ഷ്മവും സൗന്ദര്യാധിക്യവും ഉള്ള നിര്‍മ്മാണ ശൈലിയാണ് ഈ പ്രതിമയുടേത്. മല വെട്ടിനിരത്തിയുണ്ടാക്കിയ വലിയൊരങ്കണവും പ്രതിമയ്ക്കു ചുറ്റുമുണ്ട്. അതിന്റെയും നിര്‍മ്മാണപ്രവര്‍ത്തനം നടന്നുവരുന്നതേയുള്ളൂ.
ആ പ്രതിമ്യ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മളെത്ര ചെറുതാണെന്ന തിരിച്ചറിവു കൂടിയാണു ലഭിക്കുന്നത്.  മലയുടെ ബാക്കി ഭാഗം ഒരു നാഷണല്‍ പാര്‍ക്കായി സംരക്ഷിച്ചിരിക്കുന്നു. അവിടെനിന്നുള്ള തിംഫുക്കാഴ്ച നയനാനന്ദകരമാണ്. 

ബുദ്ധപ്രതിമയോടു യാത്ര പറഞ്ഞു ഞങ്ങള്‍ പിന്നീടു പോയത്  തിംഫുവിലെ ഹെറിടേജ്    മ്യൂസിയത്തിലേയ്ക്കാണ്.
മ്യൂസിയത്തിലേയ്ക്കു പോകും വഴി വലിയൊരു ആപ്പിള്‍ തോട്ടവും സന്ദര്‍ശിച്ചു. 2001 ല്‍ ആണിതു പ്രവര്‍ത്തനമാരംഭിച്ചത്. നമ്മുടെ നാട്ടിലെ മ്യൂസിയങ്ങള്‍ പോലെ വിശാലമായ അകത്തളങ്ങളും കാഴ്ചകളും ഉള്ളള മണിസൗധങ്ങള്‍ പോലെയല്ല ഈ മ്യൂസിയം.
ഭൂട്ടാനിലെ തനതു വാസ്തുകലയുടെ പരിഛേദമായ വളരെ പഴയ ഒരു ഗൃഹം. മൂന്നു നിലകളാണ് ഈ വീടിനുള്ളത്. ഏറ്റവും താഴെ  കന്നുകാലികളെ കെട്ടുന്നിടമാണ്. ചില മുറികള്‍ കന്നുകുട്ടികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. ഒരു ഭാഗത്ത് കൃഷി ആയുധങ്ങളും മറ്റു സാമഗ്രികളും പിന്നെ ഒരിടത്ത് വൈക്കോലും ഉണക്കപ്പുല്ലും സൂക്ഷിക്കുന്നു. ഇടുങ്ങിയതും കുത്തനെ വെച്ചിരിക്കുന്നതുകായൊരു ഗോവണിയാണ് മുകളിലത്തെ നിലയിലേയ്ക്കു കയറാന്‍.
കയറിയെത്തിയാല്‍ കാണുന്നത് വിവിധ ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും സംഭരിച്ചു വെക്കാനുള്ല മരം കൊണ്ടുള്ള അറകളാണ്. നീണ്ട ഒരു ഹാളില്‍ വീട്ടുപകരണങ്ങളും പാത്രങ്ങളും ആയുധങ്ങളും ഒക്കെ സൂക്ഷിച്ചിരിക്കുന്നു. വലിയ ലോഹപ്പാത്രങ്ങളും കളിമണ്ണിലും കല്ലിലുമൊക്കെ തീര്‍ത്തിരിക്കുന്ന വൈവിധ്യമാര്‍ന്ന അടുക്കള ഉപകരണങ്ങളും ഒക്കെയുണ്ട്. അതിനും മുകലിലെ നിലയിലാണ് അടുക്കളയും കിടപ്പുമുറികളും കുളിമുറിയും ഒക്കെ.
അംഗങ്ങള്‍ കൂടുതലുള്ള അവസരങ്ങളില്‍ ഈ ഹാളിലും ഉറങ്ങാനായുപയോഗിക്കത്തക്കവണ്ണമാണ് അതിന്റെ വിന്യാസം. വീണ്ടും മുകളിലേയ്ക്കു കയറിയാല്‍ വീടിന്റെ ഏറ്റവും പ്രധാനഭാഗം. അടുക്കള, ഭക്ഷണമുറി, വിശ്രമമുറി, ഉറക്കറകള്‍ കുളിമുറികള്‍ ഒക്കെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു.പല പൗരാണികവസ്തുക്കളും ഇന്ന് മറ്റെവിടെയും കാണാന്‍ കഴിയാത്തതു തന്നെ. അതിലൊന്നായിരുന്നു ഒരു പുള്ളിപ്പുലിയുടെ തോലില്‍ ഉണ്ടാക്കിയ ബാഗ്. കണ്ണിന്റെയും ചെവിയുടേയും ഒക്കെ ഭാഗങ്ങള്‍ അങ്ങനെ തന്നെ നമുക്കു കാണാം.

വിശിഷ്ടാതിഥികള്‍ വന്നാല്‍ ഉപയോഗിക്കാനുള്ള പഴയരീതിയിലുള്ള  കക്കൂസും സ്വീകരണമുറിയോടു ചേര്‍ന്നുണ്ട്. വീണ്ടും മുകളിലേയ്ക്കു കയറിയാല്‍ മച്ചാണ്. അവിടെ കന്നുകാലികള്‍ക്കുള്ല ഭക്ഷണം സൂക്ഷിച്ചിരിക്കും. എന്നെ അമ്പരപ്പിച്ച കാര്യം ഈ കുത്തനെ വെച്ചിരിക്കുന്ന ഇടുങ്ങിയ ഗോവണികള്‍ കയറി അവര്‍ എങ്ങനെ വെള്ലവും വിറകും ഒക്കെ മുകളിലെത്തിച്ചു ഭക്ഷണം പാകം ചെയ്യുകയും മറ്റും ചെയ്തെന്നാണ്. വേറൊന്ന് ഈ വീടിന്റെ ഭിത്തികളുടെ വീതിയാണ്. ഒരു മീറ്ററില്‍ കൂടുതല്‍ വീതിയുണ്ട് ഓരോ മണ്‍ഭിത്തികള്‍ക്കും . തടികൊണ്ടുള്ള ഭാരമേറിയ മേല്‍ക്കൂരയെ താങ്ങിനിര്‍ത്താനും അകത്തെ താപനില ക്രമീകരിക്കാനും ഈ ഭീമന്‍ ഭിത്തികള്‍ ഒരുപോലെ സഹായകരമാണ്. 

മ്യൂസിയത്തിലേയ്ക്കു കയറുന്ന വഴിയില്‍ ഒരു പരമ്പരാഗത ശൈലിയിലുള്ള മില്ലുണ്ട്. ധാന്യങ്ങള്‍ പൊടിക്കുന്നതിനായി താഴെ കറക്കാവുന്ന  കല്ലുരലും മേല്‍ക്കല്ലും മധ്യത്തിലെ ദണ്ഡില്‍ ഉറപ്പിച്ചു  സ്ഥാപിച്ചിരിക്കുന്നു .
മുകളിലെ തട്ടിലുള്ള കോണാകൃതിയിലുള്ള കുട്ടയിലൂടെ ധാന്യങ്ങള്‍ താഴേയ്ക്കിടാന്‍ കഴിയും.
അച്ചുതണ്ടില്‍ ബന്ധിച്ചിരിക്കുന്ന കയറു വലിച്ച് ഉരല്‍ കറക്കിയാണു ധാന്യം പൊടിച്ചെടുക്കുന്നത്.
അതിനുമപ്പുറത്തുള്ള ആപ്പിള്‍ തോട്ടം കഴിഞ്ഞാല്‍ ഒരു ഭക്ഷണശാലയുണ്ട്. 5 പേരില്‍ കൂടുതലുള്ള സംഘങ്ങള്‍ക്ക് മുന്‍പേ തന്നെ പറഞ്ഞു വെച്ചിരുന്നാല്‍ അവിടെ നിന്നു ഭക്ഷണം കഴിക്കാം.
പക്ഷേ പണച്ചെലവ് അഞ്ചുമടങ്ങിലും കൂടുതലാകും.


അവിടെ വെച്ച് ബാംഗ്ലൂരില്‍ ഐ ഐ എസ്സില്‍ പഠനം നടത്തിയ ഒരു ഭൂട്ടാന്‍ യുവാവിനെ ചേട്ടന്‍ പരിചയ്പ്പെട്ടു. DRDO യില്‍ ഉദ്യോഗസ്ഥനാണ്.
 മകന്റെ പഠനവിഷയത്തില്‍  തന്നെയായിരുന്നു അദ്ദേഹത്തിന്റെയും ഉപരിപഠനം. അതുകൊണ്ട് അവനോട് വളരെ നേരം സംസാരിക്കുകയും വളരെ നല്ലൊരു സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അവന്‍ IIT (Bombay) യിലെ വിദ്യാര്‍ത്ഥിയാണെന്നറിഞ്ഞപ്പോള്‍ "Proud parents " എന്നു പറഞ്ഞ് എനിക്കും ഒരു ഷേക്ക് ഹാന്‍ഡ് തന്നു.    ഭൂട്ടാനെക്കുറിച്ചു വളരെ അറിവുകള്‍ പകര്‍ന്നു തരികയും ചെയ്തു. ഇനി കാണാനുള്ള സ്ഥല്ങ്ങളേക്കുറിച്ചും ഒരു രൂപരേഖയും ലഭിച്ചു. അഭിമാനിക്കാന്‍ വേറൊന്നു കൂടി അദ്ദേഹം പറഞ്ഞു. ഭൂട്ടാനിലെ സ്കൂളുകളിലെ ശാസ്ത്രവും  കണക്കും പഠിപ്പിക്കുന്ന അദ്ധ്യാപകരിലധികവും മലയാളികളാണത്രേ. മലയാളി അദ്ധ്യാപകരുടെ  അറിവിനേക്കുറിച്ചും അദ്ധ്യാപന മികവിനേക്കുറിച്ചും വാചാലനാവുകയും ചെയ്തു.
ഒപ്പം നിന്നു ഫോട്ടോ എടുക്കാനും തയാറായി.   അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാനൊരു വിചിത്രമായ കാഴ്ച കണ്ടു. താഴെ നിന്നും വലിയൊരു പ്ലാസ്ടിക് ബക്കട് നിറയെ വെള്ലം മൂന്നു പെണ്‍കുട്ടികള്‍ ചേര്‍ന്നു താങ്ങിപ്പിടിച്ചു പടികള്‍ കയറി വരുന്നു. നന്നേ ബുദ്ധിമുട്ടിയാണു വരവ്.
വെള്ലം തുളുമ്പിപ്പോകുന്നുമുണ്ട്. ഇടയ്ക്കിടെ വെച്ചിട്ട് കുട്ടികള്‍ അണയ്ക്കുന്നു. സഹതാപം തോന്നി ഞാനവരോടു പറഞ്ഞു ഇങ്ങനെ ഒന്നിച്ചെടുക്കാതെ ചെറിയ ബക്കറ്റുകളില്‍ കൊണ്ടുവന്ന് വെള്ലം  നിറയ്ക്കാന്‍.ഞാനെന്തോ  വലിയ മണ്ടത്തരം പറഞ്ഞപോലെ അവരെന്നെ പരിഹസിച്ചു തമ്മില്‍ തമ്മില്‍ പറഞ്ഞു പൊട്ടിച്ചിരിച്ച് പിന്നെയും മലചുമക്കല്‍ തുടര്‍ന്നു. അതു നോക്കി ഉള്ളില്‍ ചിരിച്ച് ഞാനും നിന്നു.

പിന്നീട് പോയത് അവിടുത്തെ പ്രസിദ്ധമായ മൃഗശാലയിലേയ്ക്കാണ്. മൃഗശാലയെന്നു പറഞ്ഞാല്‍ ആകെയുള്ളത് തുറസ്സായ വനഭാഗത്ത് സംരക്ഷിക്കുന്ന ഭൂട്ടാന്റെ ദേശിയമൃഗമായ ടക്കിന്‍ മാത്രമാണ്.
ഏതാണ്ട് വലിയ മാനിനെപ്പോലെ ഇരിക്കും. അന്യം നിന്നു പോകാറായൊരു ജീവിയാണ് ടക്കിന്‍. അതിനാല്‍ പ്രത്യേക സംരക്ഷണമാണിപ്പോള്‍ ഈ മൃഗത്തിന്. കമ്പിവലകൊണ്ടു തീര്‍ത്ത വേലിക്കിപ്പുറം നിന്ന് നമുക്കവയെ കാണാം.  പ്രകൃതിയെ ഒരു വിധത്തിലും നോവിക്കാന്‍ ഭൂട്ടാന്‍ ജനത ഇഷ്ടപ്പെടുന്നില്ല എന്ന് അവിടെ കാണുന്ന വൃത്തിയും ശുചിത്വവും നമ്മെ വിളിച്ചറിയിക്കും.
പാഴ്വസ്തുക്കള്‍ കൃത്യമായും അതിടാനുള്ള കൂടകളില്‍ മാത്രം നിക്ഷേപിച്ചിരിക്കുന്നതു കാണാം. ഒരു കഷണം കടലാസോ പ്ലാസ്ടിക്കോ താഴയെവിടെയും കാണില്ല. നമ്മുടെ നാട്ടിലാണെങ്കില്‍ ചവറ്റുകുട്ടയ്ക്കു പുറത്തായിരിക്കും സകല ചവറും ഇടുക.  വേറെ പ്രത്യേക കാഴ്ചകള്‍ അവിടെയില്ലാത്തതിനാലും വിശപ്പിന്റെ ആധിക്യം വല്ലാതെ ബുദ്ധിമുട്ടിക്കുന്നതിനാലും ഞങ്ങള്‍ ഹോട്ടലിലേയ്ക്കു മടങ്ങി. ഇനി വല്ലതും കഴിച്ച് അല്‍പം വിശ്രമിച്ചിട്ട് അടുത്ത കാഴ്ചകളിലേയ്ക്ക്.  

2 comments:

  1. ഭൂട്ടാന്‍ കൊള്ളാം‌ല്ലേ!

    ReplyDelete
  2. അനുയോജ്യമായ രീതിയില്‍ വിവരണത്തോടൊപ്പം ചേര്‍ത്ത മികവാര്‍ന്ന ഫോട്ടോകള്‍,വായനയ്ക്ക്‌ ഓജസ്സേകി......
    ആശംസകള്‍

    ReplyDelete