Monday, August 17, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര - 12

നന്മയുടെ നാട്ടില്‍ മിന്നൊരു മടക്കയാത്ര.

ഒരു രാത്രി കൂടി പാരോ നദിയുടെ ഓളങ്ങളുടെ പൊട്ടിച്ചിരിയിലലിഞ്ഞു കടന്നുപോയി. നാലുമണിക്കുണര്‍ന്നു ജനാലക്കര്‍ട്ടന്‍ മാറ്റി നോക്കുമ്പൊള്‍ ആകാശത്ത് അംബിളിക്കല മേഘങ്ങള്‍ക്കിടയിലൂടെ നോക്കിച്ചിരിക്കുന്നുണ്ട്.

വെളിച്ചം നന്നായി വന്നിട്ടില്ല. പക്ഷേ കുളിയൊക്കെ കഴിഞ്ഞു റെഡിയായി വന്നപ്പോള്‍ നന്നായി സുര്യപ്രകാശം പരന്നിരുന്നു. ഹോട്ടലിനു പുറത്തുവന്നപ്പോള്‍ ധാരാളം പേര് നടത്തയ്ക്കായി ഇറങ്ങിയിട്ടുണ്ട്.
നദിക്കരയിലൂടെ കുറേ ദൂരം നടന്നപ്പോള്‍ അവിടെയുള്ല ഒരു ക്ഷേത്രനിരയുടെ ചുറ്റും  കുറേ ഭക്തര്‍ വലംവെയ്ക്കുന്നു. എല്ലാവരുടേയും കയ്യില്‍ ജപമാലയും ചുണ്ടില്‍ മന്ത്രജപങ്ങളുമുണ്ട്.
ക്ഷേത്രങ്ങളൊക്കെ അടച്ചു കെട്ടിയതാണ്. അകത്തു വിഗ്രഹങ്ങളുണ്ടോ അതോ മറ്റെന്തെങ്കിലുമാണോ അടക്കം ചെയ്തിരിക്കുന്നതെന്നറിയില്ല. നമ്മുടെ ക്ഷേത്രങ്ങളിലെ പോലെ ഗര്‍ഭഗൃഹവും ബിംബവും അഭിഷേകവും പൂജകളും ഒന്നുമില്ല. ക്ഷേത്രത്തോടു ചേര്‍ന്നു കണ്ട വിശാലമായ മൈതാനത്ത് അമ്പെയ്ത്തു പരിശീലനം നടക്കുന്നു. പലപ്രായക്കാരുണ്ട് പരിശീലനത്തിന്. ഇത് ഇന്നാട്ടിലെ പരമ്പരാഗതമായ വിനോദം കൂടിയാണ്. 

പിന്നെയും മുമ്പോട്ടുനടക്കുമ്പോള്‍ വിശാലമായ പാടശേഖരങ്ങള്‍ കാണാം. അതിരിട്ടു നില്‍ക്കുന്ന മലകളുടെ ഹരിതാഭ കഞ്ചുകത്തില്‍ ഓക്കുമരങ്ങളും പൈനും ദേവതാരുവും മത്സിരിച്ചു വളരുന്നുണ്ട്. കണ്ണിനും മനസ്സിനും ശരീരത്തിനും കുളിരേകുന്ന അന്തരീക്ഷം. നടന്നാല്‍ സമയം പോകുന്നതറിയില്ല.

അത്ര സുഖകരമായൊരു പ്രകൃതിവിശേഷമാണത്. തലേദിവസം രാത്രി നടന്ന വഴികളിലൂടെ നടന്നു തിരികെ ഹോട്ടലിലെത്തി. കുറച്ചു നേരത്തെ പുറപ്പെടാമെന്നാണു സൈകത് പറഞ്ഞിരിക്കുന്നത്. പാരോയോടു വിട പറയുകയാണ്. അധികം കാഴ്ചകളിലേയ്ക്കു പോകാന്‍ സമയം ബാക്കിയില്ല. പിന്നെ ജയ്ഗാവിലും എന്തോ വിശേഷമായ കാഴ്ചകളുണ്ടെന്നാണു സൈകതിന്റെ അവകാശവാദം. വൈകുന്നേരത്തിനു മുമ്പ് ഭൂട്ടാന്റെ വലിയ പടിപ്പുര കടന്നു ഭാരതമണ്ണിലേയ്ക്കു കടക്കണം. അവിടെ നിന്നു ലഭിച്ച അനുമതിയുടെ സമയം കഴിയുന്ന ദിവസമാണ്. 

7 30 നു തന്നെ ഹോട്ടലില്‍ നിന്നു പുറപ്പെട്ടു. അത്ര രാവിലെയായതുകൊണ്ടു ചായ പോലും ലഭിച്ചിരുന്നുമില്ല. ആദ്യം പോയത് പാരോയിലെ അതിപുരാതനവും ബൃഹത്തും ആയ ഒരു മൊണാസ്ടിയിലേയ്ക്കാണ്. റിംപുങ്ങ് ട്സോങ്ങ് എന്നാണീ മൊണാസ്ട്രിയുടെ പേര്. പാരോ നദിയുടെ മറുകരയില്‍  ഒരു കോട്ടയ്ക്കുള്ളിലാണിത് പണിതിട്ടുള്ളത്.
നദിക്കു കുറുകെയുള്ല വളരെപ്പഴയ മരം കൊണ്ടു നിര്‍മ്മിച്ച ഒരു കാന്റിലിവര്‍ ബ്രിഡ്ജ് കടന്നുവേണം ഈ കോട്ടയില്‍ കടക്കാന്‍.
ഇത്തരം പാലങ്ങള്‍ക്ക് കരയിലല്ലാതെ മറ്റെവിടെയും താങ്ങുണ്ടാവില്ല. ഇരുവശത്തുനിന്നും വന്ന് മദ്ധ്യത്തില്‍ ഒന്നുചേരുകയാണ്. കല്‍ക്കട്ടയിലെ ഹൗറാപ്പാലവും ഇത്തരമൊന്നാണ്. അതുമായി താരതമ്യം ചെയ്താല്‍ ഈ പാലം വളരെ ചെറുതാണ്.
വളരെ പഴയതെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. 

പാലം കടന്നു ചെല്ലുന്നത് വിശാലമായ മൊണാസ്ട്രി പരിസരത്തേയ്ക്കാണ്. വളരെ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ഓക്കുമരങ്ങളും മറ്റു പലവിധ വൃക്ഷങ്ങളും വളര്‍ന്നു നില്‍ക്കുന്ന തൊടിയിലൂടെ മുകളിലേയ്ക്കൊരു നടപ്പാത പോകുന്നുണ്ട്. അതിലേയ്ക്കു കയറിയപ്പോള്‍ ഇടതുവശത്തു കണ്ടൊരു വഴിയിലൂടെ മകന്‍ കയറിപ്പോയി അവിടെയുള്ല വൃക്ഷങ്ങളുടേയും മറ്റും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.
അവന്‍ ആരോടോ സംസാരിച്ചിട്ടു മുന്‍പോട്ടു തന്നെ നടക്കുന്നതു കണ്ടു. തിരികെ വിളിച്ചപ്പോള്‍ പറഞ്ഞു ആ വഴി മൊണാസ്ട്രിയിലേയ്ക്കാണെന്ന്. അതുകൊണ്ട് തിരികെ വന്ന് ഞങ്ങളും അവനെ അനുഗമിച്ചു. പാട്ടീലും കുടുംബവും ഞങ്ങളോടൊപ്പം വന്നു. പക്ഷേ ആ വഴി ചെന്നു നിന്നത് മുകളിലേയ്ക്കു കുത്തനെ കയറുന്നൊരു വലിയ പടിക്കെട്ടിനു ചുവട്ടിലായിരുന്നു. കയറിയിട്ടും കയറിയിട്ടും പിന്നെയും കല്‍പ്പടവുകള്‍ ബാക്കി.
ഒരു തരത്തില്‍ മുകളിലെത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ആദ്യം നടന്ന വഴിയായിരുന്നു സുഗമമായത്. മക്കളെക്കൊണ്ട് ഇങ്ങനെയും ചില പണികള്‍ കിട്ടും 

മുകളിലെത്തിയപ്പോള്‍ കയറാനുണ്ടായ വിഷമമൊക്കെ മറന്നുപോകുന്ന മനോഹരമായ കാഴ്ചയായിരുന്നു കാത്തിരുന്നത്.
പാരോനദിയില്‍ ഒരു പോഷകനദി വന്നുചേര്‍ന്ന് പിന്നീടവര്‍ ഒന്നായൊഴുകിപ്പോകുന്ന കാഴ്ച.
ചുറ്റുപാടുമുള്ല കൃഷിയിടങ്ങളില്‍ നിറഞ്ഞുകിടക്കുന്ന ഹരിതാഭ. പാരോ താഴ്വാരത്തിന്റെ വശ്യഭംഗി. എത്ര സമയം അതു നോക്കി നിന്നുവെന്നറിയില്ല.
പതിയെ പുല്ലുവളര്‍ത്തിയിരിക്കുന്ന അങ്കണം ചുറ്റി മൊണാസ്ട്രിയുടെ പൂമുഖത്തെത്തിയപ്പോള്‍ പലപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ അവിടെയാകെ ചിന്നിച്ചിതറിയുണ്ട്.
പക്ഷേ സന്ദര്‍ശന സമയമല്ലാത്തതിനാല്‍ അകത്തുകയറാനും കാഴചകളിലേയ്ക്കിറങ്ങിച്ചെല്ലാനും കഴിഞ്ഞില്ല.
15 )0 നൂറ്റാണ്ടില്‍ ഒരു ക്ഷേത്രമായി പണികഴിപ്പിച്ചതാണെങ്കിലും പിന്നീട് അഞ്ചുനിലകളുള്ല ഒരു കോട്ടയും കൊട്ടാരവും അതിനോടു ചേര്‍ന്നു പണിതുയര്‍ത്തുകയായിരുന്നു. പിന്നെയും പലതവണ നവീകരണങ്ങള്‍ നടന്നാണ് ഇപ്പോള്‍ കാണുന്ന രീതിയിലുള്ല അതിബൃഹത്തായൊരു വാസ്തുശില്പമായി ഇതു രൂപാന്തരപ്പെട്ടത്.
അതിനുള്ളില്‍ 14 ക്ഷേത്രങ്ങളുണ്ട്. വ്യത്യസ്തങ്ങളായ ഈശ്വരാംശങ്ങള്‍ക്കായുള്ലവയാണ് ഓരോന്നും. കോട്ടയ്ക്കു പുറത്ത് ഒരു ദയങ്കാ ക്ഷേത്രമുണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇവിടെ ത്ഷേച്ചൂ എന്ന ദേശീയോത്സവം അരങ്ങേറും. വിവിധങ്ങളായ മുഖം മൂടി ധരിച്ച നൃത്തരൂപങ്ങള്‍ ഈ വിഹാരത്തിലെ സന്യാസിമാര്‍ അവതരിപ്പിക്കും. പുണ്യരൂപങ്ങളുമേന്തിയുള്ല ഘോഷയാത്രകളും ആ സമയത്ത് തെരുവുകളെ പുളകമണിയിക്കും.  


 അവിടെ നിന്നു മുകളിലേയ്ക്കു നോക്കിയാല്‍ ഒരു വാച്ച് ടവറും കാണാം. അവിടെയുള്ള ഏഴുനിലമന്ദിരത്തിലാണ് ഭൂട്ടാനിലെ നാഷനല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്.
അതും സന്ദര്‍ശനസമയമായിട്ടില്ലാത്തതുകൊണ്ടു കാണാന്‍ സാധിക്കുകയില്ല. ഇനിയും അവിടെ നിന്നിട്ടു കാര്യമില്ലാത്തതിനാല്‍ ഞങ്ങള്‍ അവിടെ നിന്നു മടങ്ങി. ഓക്കുമരത്തോട്ടത്തിനിടയിലൂടെയുള്ല താഴേയ്ക്കിറങ്ങുന്ന കല്ലുകള്‍ പതിച്ച നടപ്പാതയിലൂടെ.

പിന്നെ പാലം കടന്നു കാറിനടുത്തേയ്ക്ക്, അങ്ങനെ പാരോ എന്ന ശാന്തസുന്ദരമായ പട്ടണത്തോട് വിടപറയുകയാണ്. ഇനി ഒരിക്കല്‍ ഇവിടേയ്ക്കു വരുമോ എന്നറിയില്ല . എങ്കിലും മനസ്സില്‍ മന്ത്രിച്ചു, പാരോ, നിന്നെക്കാണാന്‍ ഇനിയുമെത്തും, കാത്തിരിക്കുക.


പ്രഭാതത്തിലെ തുളച്ചുകയറുന്ന തണുപ്പ്. തണുപ്പിനെ ആവഹിച്ചുകൊണ്ടുവരുന്ന മഞ്ഞിലൂടെ യാത്ര തുടരുകയാണ്.
ഒരുവശത്ത് ആകാശത്തിനു മറപിടിക്കുന്ന ഉയര്‍ന്ന മലഞ്ചെരുവ്. മറുവശത്ത് താഴ്വശം കാണാനാകാത്ത മലയിറക്കം. ചുറ്റുപാടും പച്ചപ്പിന്റെ ധാരാളിത്തം. വൈവിധ്യമാര്‍ന്ന പുഷ്പസഞ്ചയം. ഇടയ്ക്ക് ഒരു ചെറിയ ഗ്രാമചന്തയ്ക്കു സമീപം സൈകത് കാര്‍ നിര്‍ത്തി. പാരോയിലേയും തിംഫുവിലേയും പോലെയുള്ല വൃത്തിയുള്ല ചന്തയല്ലായിരുന്നു അത്. അവിടെ നിന്നും പ്രദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴങ്ങളും മറ്റും വാങ്ങി. ഒരു ചെറിയ ചായക്കടയില്‍ നിന്ന് അവിടെത്തെ നാടന്‍ ചായയും രുചിച്ചു. പിന്നെയും തണുത്ത വിജനമായ വഴികളിലൂടെ യാത്ര.
ഇടയ്ക്കിടെ അടുത്തും അകലെയും കാണുന്നുണ്ട് മനോഹരങ്ങളായ നീര്‍ച്ചാലുകള്‍.
വളഞ്ഞും പുളഞ്ഞും പോകുന്ന മലമ്പാതയിലൂടെ കുറേ സഞ്ചരിച്ചു ചപ്ച എന്ന ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു മിലിട്ടറി ക്യാന്റീന്‍ കാണാറായി.
അവിടെ നിന്നും സമോസയും ചായയും ഒക്കെ ചൂടോടെ കഴിച്ചു. ഇന്ത്യാക്കാരാണ് അവിടെത്തെ നടത്തിപ്പുകാര്‍. പിന്നെയും യാത്ര. 

ജയ്ഗാവിനു തൊട്ടു മുന്‍പുള്ള ചെക്ക്പോസ്റ്റില്‍ യാത്രാനുമതിപത്രവും മറ്റു ഔദ്യോഗികരേഖകളും ഒക്കെ സമര്‍പ്പിക്കേണ്ടതുണ്ട്. അതിനുശേഷം പിന്നെയും യാത്ര. ഉച്ച കഴിഞ്ഞപ്പോള്‍ ജയ്ഗാവിലെത്തി.ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അനുഭവിച്ച ശാന്തതയും സ്വച്ഛതയും ഒക്കെ ഒരു പടിപ്പുര കടന്നപ്പോള്‍ ഓടിമറഞ്ഞതുപോലെ. വൃത്തിഹീനമായ തെരുവുകളും തീരക്കുപിടിച്ചുപായുന്ന ജങ്ങളും ഈച്ചകള്‍ നിറഞ്ഞ ഭക്ഷണശാലകളും വാഹനബാഹുല്യത്താല്‍ വലഞ്ഞ പാതകളും. വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷം. ഇപ്പോള്‍ ഇന്ത്യയിലാണ് ! നമ്മുടെ ജന്മഭൂമിയില്‍......
രാത്രിയായിരുന്നു ഞങ്ങള്‍ക്കുള്ല ട്രെയിന്‍. അവധി ദിവസമായിരുന്നതിനാല്‍ ജയ്ഗാവിലെ കാഴ്ചകള്‍ ഞങ്ങള്‍ക്കു മുന്നില്‍ തുറക്കുമായിരുന്നില്ല. അതുകൊണ്ട് റെയില്‍വേസ്ടേഷനില്‍ കാത്തിരിക്കുകയേ തരമുള്ളു. സ്ടേഷനിലെത്തിച്ച് സൈകത് യാത്രപറഞ്ഞുപോയി. പിന്നെ കാത്തുകാത്ത് , ഒടുവില്‍ ഞങ്ങളും യാത്ര തുടങ്ങി കാത്തിരിക്കുന്ന വീട്ടിലേയ്ക്ക്.. സഫലമായൊരു നല്ല യാത്രയുടെ മധുരസ്മരണകളുമായി. വീണ്ടും ഓര്‍മ്മിക്കുകയാണു മാര്‍ക്ക് ട്വൈന്റെ വാക്കുകള്‍

     "Travel is fatal to prejudice, bigotry, and narrow-mindedness, and many of our people need it sorely on these accounts. Broad, wholesome, charitable views of men and things cannot be acquired by vegetating in one little corner of the earth all one's lifetime"

3 comments:

  1. യാത്രയിലെ മനോഹരമായ കാഴ്ചകളും,ഹൃദ്യമായ അനുഭവങ്ങളും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്‌,അടുത്ത യാത്രയ്ക്കായി..................
    ആശംസകള്‍

    ReplyDelete
  2. ബൈ ബൈ ഭൂട്ടാന്‍. അല്ലേ!
    ഭൂട്ടാനിലൊന്നും അധികമാരും പോകാത്തതുകൊണ്ട് ബിശേഷങ്ങള്‍ അറീയാറില്ലെന്ന് ഞാന്‍ മുമ്പൊരു ചാപ്റ്ററില്‍ പറഞ്ഞിരുന്നല്ലോ. ഈ കുറിപ്പുകള്‍ വളരെ പ്രയോജനകരമായി

    ReplyDelete