Thursday, August 20, 2015

ഓണം- ഒരു കാര്യവിചാരം

താളിയോല മത്സരപോസ്ട്.
ഓണം- ഒരു കാര്യവിചാരം
.
സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സര്‍വ്വൈശ്വര്യങ്ങളുടേയും മഹോത്സവമാണ് ഓണം. ജാതിമതഭേദമില്ലാതെ ലോകമെമ്പാടുമുള്ള എല്ലാ മലയാളിയും ആഘോഷിക്കുന്ന നമ്മുടെ ദേശീയോത്സവം. ഒത്തുചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും മധുരവേള. എന്നോ മറഞ്ഞുപോയൊരു നന്മയുടെ ഓര്‍മ്മപ്പെടുത്തലും അതിലൂടെ തിരിതെളിയുന്ന നല്ല നാളേയ്ക്കായൊരു പ്രത്യാശയും..
എന്തായിരിക്കം ഈ ശ്രേഷ്ഠമായ ഉത്സവത്തിനുള്ള പിന്നിലുള്ള വിശ്വാസങ്ങളും കഥകളും ! ഓണം ഒരു ജനകീയോത്സവമായതുകൊണ്ടും വളരെ നൂറ്റാണ്ടുകളായി ആഘോഷിച്ചു പോരുന്നതിനാലും ഇതിനോടനുബന്ധിയായ കഥകള്‍ വായ്ത്താരിയായി തലമുറകളില്‍ നിന്നു തലമുറകളിലേയ്ക്കു പകര്‍ന്നു വന്നതാണ്. വിശ്വസനീയാമായ ചരിത്രരേഖകളും ശിലാലിഖിതങ്ങളും വിദേശസഞ്ചാരികളുടെ രേഖപ്പെടുത്തലുകളും പൗരാണികസാഹിത്യകൃതികളും ഒക്കെ ഇത്തരം കഥകള്‍ക്കു പിന്‍ബലം നല്‍കുന്നുമുണ്ട്.

ഏറ്റവും ജനസമ്മതിയാര്‍ജ്ജിച്ച ഐതിഹ്യകഥ വാമനാവതാരവുമായി ബന്ധപ്പെട്ടതാണ്.. മഹാവിഷ്ണുവിന്റെ അഞ്ചാത്തെ അവതാരമാണ് വാമനന്‍. ഭൂമിയിലെ സര്‍വ്വസമ്മതനായ അസുരചക്രവര്‍ത്തി മഹാബലി വിശ്വജിത്ത് യാഗം നടത്തുന്നതില്‍ ഭയം പൂണ്ട ദേവേന്ദ്രന്‍ അദ്ദേഹത്തെ നിഗ്രഹിക്കാന്‍ മഹാവിഷ്ണുവിന്റെ സഹായം തേടി. ദേവേന്ദ്രന്റെ അപേക്ഷപ്രകാരം ബ്രാഹ്മണരൂപത്തിലെത്തി ചക്രവര്‍ത്തിയോടു മൂന്നടി മണ്ണു തപസ്സിനായി   യാചിക്കുന്നു. ഇതു ചതിയാണെന്നു മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യര്‍, പ്രഹ്ളാദന്റെ പേരക്കിടാവും മഹാത്യാഗിയുമായ ബലിയോട് അരുതെന്നു വിലക്കിയെങ്കിലും അദ്ദേഹം ദാനത്തിനു തയ്യാറായി. വാമനന്‍ ആകട്ടെ ആദ്യത്തെ രണ്ടടിയില്‍ തന്നെ മൂന്നു ലോകവും അളന്നു കഴിഞ്ഞു. മൂന്നാമതു കാല്‍പാദം ഉയര്‍ത്തവേ കാട്ടിക്കൊടുക്കാന്‍ തന്റെ ശിരസ്സുമാത്രമേ ബലിക്കുണ്ടായിരുന്നുള്ളു. അങ്ങനെ ബലി പാതാളത്തിലേയ്ക്കു ചവുട്ടിത്താഴ്തപ്പെട്ടു. എങ്കിലും മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞ തന്റെ നാട്ടിലേയ്ക്ക് വര്‍ഷത്തിലൊരിക്കല്‍ പ്രജാസന്ദര്‍ശനത്തിനെത്തിക്കൊള്ളാന്‍ വാമനന്‍ ബലിക്ക് അനുവാദം നല്‍കി. ഇത്ര മഹത്തായൊരു ത്യാഗമനുഷ്ഠിച്ച ബലി മഹാബലിയായും അറിയപ്പെട്ടു. മഹാബലി വന്നെത്തുന്ന ആ നല്ല നാളാണ് പൊന്നും ചിങ്ങത്തിലെ തിരുവോണനാള്‍.ദേവമാതവ് അദിതിയുടേയും കശ്യപന്റെയും പുത്രനായി വാമനന്‍ ജന്മം എടുത്തത് തിരുവോണ നക്ഷത്രത്തിലാണെന്നും വിശ്വസിക്കപ്പെടുന്നു. വാമനന്റെ കാല്‍ പതിഞ്ഞ തിരുക്കാല്‍ കരയാണത്രേ തൃക്കാക്കരയായതെന്നും വാമനമൂര്‍ത്തിയാണു തൃക്കാക്കരപ്പനെന്നും വിശ്വാസമുണ്ട്. ഓണാഘോഷം തുടങ്ങുന്നതും തൃക്കാക്കരയിലെ ഓണത്തപ്പനു അത്തച്ചമയമൊരുക്കിയാണല്ലോ.

പരശുരാമനുമായി ബന്ധപ്പെടുത്തിയും ഒരൈതിഹ്യകഥയുണ്ട് ഓണത്തിന് . വരുണനിൽനിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്.

ശ്രീശങ്കരനു മുന്‍പ് കേരളത്തില്‍ വളരെ പ്രബലമായിരുന്ന ബുദ്ധമതത്തോടു ബന്ധപ്പെടുത്തിയും ചില കഥകള്‍ പ്രചാരത്തിലുണ്ട്. ബോധജ്ഞാനം ലഭിച്ച് ബുദ്ധനായിത്തീര്‍ന്ന സിദ്ധര്‍ത്ഥരാജകുമാരന്‍ ശ്രവണപദം കൈക്കൊണ്ടത് ശ്രാവണമാസത്തിലെ തിരുവോണനക്ഷത്രത്തിലായിരുന്നുവത്രേ..ആ ആഘോഷമാണ് ഓണമായി കൊണ്ടാടുന്നതെന്ന കഥ. ഓണാഘോഷത്തിന്റെ പ്രധാന ഘടകങ്ങളായ മഞ്ഞക്കോടിയും മഞ്ഞനിറത്തിലെ ഓണപ്പൂവും ഒക്കെ ബുദ്ധമതവുമായി ബന്ധപ്പെട്ടതെന്നും ഒരു വിശ്വാസം. ഓണപ്പൂവിന്റെ അഞ്ചിതള്‍ പഞ്ചശീലതത്വങ്ങളുടെ പ്രതീകമത്രേ.

ഓണാഘോഷത്തിന്റെ വേരുകള്‍ കേരളത്തിനും ഭാരതത്തിനുമപ്പുറത്താണെന്ന വാദഗതികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ക്രിസ്തുവിനു മുന്‍പ് പല നൂറ്റാണ്ടുകള്‍ക്കുമപ്പുറം വിരചിതമായ സംഘം കൃതികളില്‍ ഓണത്തെ പരാമര്‍ശിച്ചിരിക്കുന്നത്, ഈ ആഘോഷം തമിഴകത്തു നിന്നെത്തിയതാണെന്ന വാദത്തെ ബലപ്പെടുത്തുന്നു. ഇന്ദ്രവിഴ എന്നറിയപ്പെട്ടിരുന്ന ഓണാഘോഷത്തിന് കൂടുതല്‍ വിശ്വസനീയതയുമുണ്ട്. സമുദ്രമാര്‍ഗ്ഗേന അക്കാലത്തും വിദേശരാജ്യങ്ങള്‍ കേരളത്തിലെ സുഗന്ധദ്രവ്യങ്ങളായ കുരുമുളകും മറ്റും വ്യാപാരം നടത്തിയിരുന്നു . കാലവര്‍ഷം ശക്തി പ്രാപിക്കുന്ന ജൂണ്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ സമുദ്രയാത്ര ബുദ്ധിമുട്ടാകയാല്‍ അതു കഴിഞ്ഞു വെയില്‍ തെളിഞ്ഞാലുടനെ പൊന്നും പണവുമായി കച്ചവടത്തിനെത്തുകയും ജനങ്ങള്‍ക്ക് അതൊരു ഉത്സവമായി മാറുകയും ചെയ്തിരുന്നു. ഇതത്രേ അക്കാലത്തെ ഓണം. വിളവെടുപ്പുത്സവത്തിനെക്കാള്‍ ഒരു വ്യാപരോത്സവമായിരുന്നു അത്. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നതും ഈ വിശ്വാസത്തോടു തന്നെ. സംഘം കൃതിയിലെ തന്നെ മധുരൈ കാഞ്ചിയില്‍ പറയുന്ന ഓണാഘോഷം മധുരയിലേതാണ്. ഇത് നമ്മുടെ മഹബലി ചക്രവര്‍ത്തിയുടേയും വാമനന്റേയും കഥയുമായി ചേര്‍ന്നു നില്‍ക്കുന്ന വിളവെടുപ്പുത്സവം തന്നെ.

പിന്നിലുള്ള കഥകള്‍ എങ്ങനെയൊക്കെ ആയാലും ഓണം സമത്വത്തിന്റേയും സത്യനന്മകളുടേയും ഉത്സവമാണ്. പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയും വൈവിധ്യമാര്‍ന്ന ഓണക്കളികളുമൊരുക്കി മലയാളി എക്കാലവും അത്യാഹ്ളാദപൂര്‍വ്വം ഓണത്തെ വരവേല്‍ക്കുന്നു. നമുക്കും തുടങ്ങാം നമ്മുടെ ഓണാഘോഷങ്ങള്‍.
.
തത്മ്വമസി ലേഖനമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ലേഖനം




3 comments: