Thursday, August 20, 2015

ഓണം.. അക്ഷരങ്ങളിലൂടെ....

ഓണം..ഇന്നലെയുടെ അക്ഷരങ്ങളിലൂടെ...ഇന്നിന്റെ ആത്മഹര്‍ഷങ്ങളിലൂടെ..
..............................................................................................................

ഓണം മലയാളിക്ക് ആണ്ടിലൊരിക്കല്‍ കൊണ്ടാടുന്ന ഉത്സവം മാത്രമല്ല. ആത്മാവിലെ ഓരോ അംശത്തിലും അലിഞ്ഞുചേര്‍ന്നിരിക്കുന്ന സംസ്കാരതന്തു കൂടിയാണ്. പ്രതീക്ഷകളുടെ നന്മയുടെ പ്രതീകമായൊരു ദീപ്ത സ്മരണയാണ് . അതിനാലായിരിക്കാം ഭാഷാസാഹിത്യത്തില്‍ ഓണം ആധാരമായുള്ള രചനകള്‍ക്ക് മുല്യവും അതിനൊത്ത സ്വീകാര്യതയും എക്കാലത്തും കൈവന്നു പോന്നതും. കവിതകളുടെ കാര്യത്തില്‍ ഉദാഹരണങ്ങള്‍ ഒട്ടനവധിയാണ്.  ഒന്നെത്തിനോക്കാം പ്രസിദ്ധര്‍ രചിച്ച ഓണക്കവിതകളിലേയ്ക്കും ഓണപ്പാട്ടുകളിലേയ്ക്കും

ആദ്യം ഓര്‍മ്മയിലെത്തുന്നത് മാവേലിയെക്കുറിച്ചുള്ളതു തന്നെ .നൂറ്റാണ്ടുകള്‍ക്കു മുമ്പ് ശങ്കരകവി എഴുതിയതെന്നു കരുതപ്പെടുന്ന ‘മാവേലിചരിത’ത്തില്‍ നിന്നെടുത്തതാണ് ഈ  വരികള്‍. മുന്നൂറോളം വരികളുള്ള കാവ്യത്തിലെ പ്രധാന വരികളാണിവ.

"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ"

ഓണം ആബാലവൃദ്ധം ജനങ്ങളും അത്യാഹ്ളാദത്തോടെ ആഘോഷിക്കുന്നതാകയാല്‍ അതിനുള്ള ഒരുക്കങ്ങളും അത്രത്തോളം ഗരിമയുള്ളതായിരിക്കും. വേണ്ടത്ര സന്നാഹങ്ങള്‍ നടത്തിയില്ലെന്ന തോന്നല്‍ അതുകൊണ്ടുതന്നെ എല്ലാവരുടേയും മനസ്സില്‍ ഉണ്ടാവും. അങ്ങനെയൊരു ആകുലത ഈ പാട്ടില്‍ . നോക്കൂ എത്ര നിഷ്കളങ്കമായ ആവലാതികള്‍

"ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവൻ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീർത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ......."..

ഇങ്ങനെയൊക്കെയാണെങ്കിലും അത്തം മുതലുള്ള പൂക്കളത്തിനു മാറ്റു കുറവില്ല നോക്കൂ ഈ വരികള്‍ നോക്കൂ

"കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ .......
തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.......

പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി..."

ഓണാഘോഷങ്ങളില്‍ ഓണക്കളികള്‍ക്കുള്ള പ്രാധാന്യം എടുത്തുപറയത്തക്കതാണ്. പെണ്‍കുട്ടികള്‍ക്കു കുടമൂത്തും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവുമായിരിക്കും. എല്ലാം തന്നെ പാട്ടുകളുടെ അകമ്പടിയോടെ. ഈ പാട്ടുകള്‍ക്കൊക്കെ ഓരോ ദേശത്തും രൂപവ്യത്യാസം ഉണ്ടായിരിക്കുമെങ്കിലും എന്തെങ്കിലുമൊക്കെ സമാനതയും കാണാനാവും. കളികൊഴുക്കുന്നതോടെ ഈണവും താളവും മാറിക്കൊണ്ടിരിക്കും ഓരോ പാട്ടിനും.

" കൊച്ചു തുമ്പി
എന്റെകൂടെ പോരുമോ നീ
കളിപ്പാൻ കളം തരുവേ
കുളിപ്പാൻ കുളം തരുവേ
കൈ കഴുകാൻ വെള്ളിക്കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ട്
ഇട്ടിരിയ്ക്കാൻ പൊൻതളിക
ഇട്ടുണ്ണാൻ വെള്ളിക്കിണ്ണം
ഒന്നാമൻ വമ്പൻ തുമ്പി
നീ കൂടെ പോര വേണം"
ഇങ്ങനെ വളരെ സാവധാനത്തിലായിരിക്കും തുമ്പിതുള്ലല്‍ തുടങ്ങുമ്പോള്‍ പാടുക. മുന്‍പില്‍ പൂക്കുലവെച്ച് തുമ്പിപ്പെണ്ണ് കണ്ണു പൂട്ടിയിരിക്കുന്നുണ്ടാവും . മെല്ലെ പാട്ടിന്റെ മട്ടു മാറും 

"മലരും തേനുണ്ടേ കണ്ടോ
ഇന്നലെ കണ്ടു ഞാനും
പൂഞ്ചോലക്കാവിൽ വെച്ച്
പുതു കച്ച കച്ച കെട്ടി
പുതുമുണ്ടും തോളിലേന്തി
അഞ്ജനക്കണ്ണെഴുതി
കുങ്കുമക്കുറി വരച്ചു
പട്ടു കൊണ്ടു തടമുടുത്തു
പൊന്നൂ കൊണ്ടൊരു കൂടാരോം.. കൂടാരോം..
ഞാൻ വെച്ചൊരു കൊച്ചുമുല്ല
പൂക്കാതെ പൂചെരിഞ്ഞു
പൂക്കളത്തിൽ വീണ പൂവേ
താനേ വന്നൂ തളിർത്തു
ഗണപതിയ്ക്കു വരം കൊള്ളട്ടെ.. വരം കൊള്ളട്ടെ..."

പിന്നെയും പാട്ടുകളുടെ ഗതി മാറിക്കോണ്ടേയിരിക്കും . കൈകൊട്ടിന്റെ വേഗതയും കൂടിവരും 
"ഒന്നാമൻ തണ്ട് കരിമ്പനത്തണ്ടുമ്മെ
ഒന്നല്ലൊ പാമ്പ് പരക്കം വെച്ചെ
പാമ്പിന്റടി തെളി നീർ തെളി കാണുമ്പോ
മാനത്തെ പാമ്പിന് തേരോട്ടല്ലൊ... തേരോട്ടല്ലൊ....

ഒന്നാമൻ കണ്ടം ചെറുകണ്ടം കൊയ്യുമ്പോ
നീയെവിടെപ്പോയെന്റെ തുമ്പിമാരെ
ഞാനെന്റെ മക്കളും പേരക്കിടാങ്ങളും
ആ മല ഈ മല പൊന്മല കേറീട്ടു
തുമ്പ തലപ്പുള്ള്യേ തുമ്പ്യൊറയാൻ" ..

ചിലപ്പോള്‍ ചില തനിയാവര്‍ത്തനപ്പാട്ടുകള്‍ ഇടയ്ക്കു പാടി തുള്ലലിനു കൊഴുപ്പു കൂട്ടും
" ഒന്നുപെറ്റ നാത്തൂന്മാരേ മീന്‍കളി കാണാന്‍ പോരുന്നോ
മീന്‍ കളിച്ചു മറിഞ്ഞു വരുമ്പോള്‍ മീന്റെ വാലേ പൂവാലേ.." 

ഇത് രണ്ടും മൂന്നുംപുന്നെയും മുന്നോട്ടും പൊയക്കോണ്ടിരിക്കും,.

"ആശാന്റെ പാടത്തെന്തിന്‌ കുഞ്ഞിത്തേയി നീ പോയി?
ആരാന്റെ പാടത്തെങ്ങളും കറ്റപെറുക്കാൻ ഞാൻ പോയീ
ആരാന്റെ പാടത്തെ കറ്റകളെന്താ നീ ചെയ്യ്‌വാ?
കറ്റകളെല്ലാം കെട്ടിമെതിച്ച്‌ നെന്മണിയാക്കി മാറ്റും ഞാൻ

നെന്മണിയാക്കിവന്നാ പിന്നെ
എന്താ ചെയ്യ്‌വാ നാത്തൂനേ?
നെന്മണികുത്തി കുത്തിനിന്ന്‌
പുത്തരിച്ചോറ്‌ വിളമ്പൂലോ
പുത്തരിച്ചോറുവിളമ്പി കുഞ്ഞിനു
പുത്തരിയോണം തീർക്കൂലോ
പുത്തരിയോണം തീർത്താപ്പിന്നേ
ഓണത്തപ്പനെ വെക്കൂലോ
തുമ്പിതുള്ള്യാൽ നാത്തൂനേ
നാത്തൂൻ കൂടി തുള്ളൂലോ".. ഇങ്ങനെ പാട്ടു മുറുകുമ്പോള്‍ തുമ്പി തുള്ളാന്‍ തുടങ്ങും . തുള്ളി തുള്ളി ഒടുവില്‍ തുമ്പി തളര്‍ന്നു ബോധം കെട്ടു വീണിരിക്കും. കുടമൂത്തിനും സമാനഭാവം തന്നെ. 

ഈ ഓണപ്പാട്ടുകളൊക്കെ കാലാകാലങ്ങളായി പാടിപ്പതിഞ്ഞുകിടക്കുന്നതെങ്കിലും ആരെഴുതിയെന്ന് ആരും തിരക്കാറില്ല. അതിന്റെയൊന്നും വിശ്വസനീയമായ രേഖകളുമില്ല. പക്ഷേ നമ്മുടെ പ്രിയ കവികളൊക്കെ തങ്ങളുടെ രചനാവൈഭവം കൊണ്ട് ഓണത്തെ മഹത്വവത്കരിച്ചിരിക്കുന്നതു കാണാം.

"പൂവുകളിറുക്കുമ്പോള്‍
പുളകം കൊള്ളും കാലം
പൂക്കളത്തിനു ചുറ്റുമാര്‍ത്തു
തുള്ളിടുന്ന കാലം" എന്നാണ് ജ്ഞാനപീഠജേതാവ് ജി ശങ്കരക്കുറുപ്പു പാടിയത്.

അദ്ദേഹത്തിനിനിയും ചോദിക്കാനുണ്ട്..
" ഓണമേ നിനക്കൊരു പാട്ടുപാടാമോ വന്നെന്‍
പ്രാണനില്‍ക്കടന്നിരുന്നെന്റെ മണ്‍കുടില്‍ പൂകി
പോയകാലത്തിന്‍ വെട്ടമിത്തിരി കിടപ്പുണ്ടു,
നീയിതിലിരുന്നൊരു കൊച്ചു പല്ലവി പാടൂ.
കിഴക്കിന്‍ മുടികള്‍തന്‍ മോഹനമാമാരോഹം
ഇടയ്ക്കു നിന്നാത്മാവിന്‍ മുദ്രയാം വ്യക്തിത്വങ്ങള്‍
തുടിക്കും സ്ഫുരജ്ജീവ സ്വരസങ്കലനവും
നിഴലിട്ടതാവണം നിന്‍രാഗചിത്രം, മേടും
പുഴയും കടും വര്‍ണ്ണോന്മീലനങ്ങളില്‍ വേണ്ടേ?"


ഇടപ്പള്ളി പറയുന്നു .. പോകല്ലേ പോകല്ലേ പൊന്നോണമേ...


ആനന്ദ, മാനന്ദം കൂട്ടുകാരേ,
ഹാ! നമ്മള്‍ക്കോണമിങ്ങെത്തി ചാരേ;
വിണ്ണോളം മന്നിനെ പൊക്കും നാളേ,
പൊന്നോണനാളേ, ജയിക്ക നീളേ!
വര്‍ഷം കഴിഞ്ഞൂ, കൊയിത്തു തീര്‍ന്നൂ,
കര്‍ഷകരെല്ലാരും ഹര്‍ഷമാര്‍ന്നൂ;
സസ്യലതാദികള്‍ സല്‍ഫലത്താ-
ലുത്സവം കണ്ണിന്നരുളിയാര്‍ക്കും;
കാര്‍മുകില്‍മാല മറഞ്ഞു വാനം
ശ്യാമളകോമളമാകമാനം;
ഓരോരോ രാവും കുളുര്‍മയേന്തും
ഓണനിലാവിനാലോളംതല്ലും!
.....................................
'മാവേലി' തന്നുടെ നാടു കാണ്മാന്‍
താവും മുദമോടെഴുന്നള്ളുന്നൂ;
ദാനവവീരനദ്ദാനശീലന്‍
ആനന്ദനൃത്തങ്ങളാടിടുന്നു.
പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു! ...

ജീവിതയാത്ര സഫലമാക്കിയ കക്കാടിന്റെ കവിത നോക്കൂ

നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
ആട്ടം കഴിഞ്ഞു
കളിയരങ്ങത്തു തനിച്ചു വെറുക്കനെ-
പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത
കളിവിളക്കിന്‍ ചിരി
ഇപ്പൊളോര്‍ക്കുന്നുവോ?
ഇനിയൊരു കളിക്കിതു കൊളുത്തേണ്ട-
യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.

വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാര്‍ പാടുന്നതു കേള്‍ക്കൂ...
" അരിമയിലോണപ്പാട്ടുകള്‍ പാടി
പ്പെരുവഴി താണ്ടും കേവല,എപ്പൊഴു-
മരവയര്‍ പട്ടിണിപെട്ടവര്‍, കീറി-
പ്പഴകിയ കൂറ പുതച്ചവര്‍ ഞ്ങ്ങള്‍;
നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ-
മാളിയൊരോണപ്പൊന്‍കിരണങ്ങള്‍ "

കുഞ്ഞിക്കവിതകള്‍ കൊണ്ടു മലയാളത്തിനെന്നും ഓണമൊരുക്കിയിരുന്ന കുഞ്ഞുണ്ണിമാഷിന്റെ ഓണ ഓര്‍മ്മകള്‍ നോക്കൂ..
"ഓണപ്പൂക്കുട ചൂടിക്കൊണ്ടെ-
ന്നോണത്തപ്പനെഴുന്നെള്ളുമ്പോള്‍
പൂവേ പൊലി പൂവേപൊലി പൂവേ പൊലി പൂവേ..
പൊന്‍വെയിലും പൂനിലാവും
പൊന്നോണപ്പകലൊളി രാവൊളി
പൂവേ പൊലി പൂവേപൊലി പൂവേ പൊലി പൂവേ.."

ഓളപ്പമണ്ണ പാടുന്നതാകട്ടെ
" കുട്ടികളെത്തിയ കുറ്റിക്കാട്ടില്‍
പൊട്ടിവിടര്‍ന്നു പൊന്നോണം"
അദ്ദേഹം പറയുന്നു....
"ആനന്ദിക്കുകയല്ലേയിപ്പൊ-
ന്നോണക്കാലത്തെല്ലാരും.
ഇന്നാണല്ലോ പാതാളം വി-
ട്ടിങ്ങോട്ടെത്തുക മാവേലി!
ആരും കരയരുതാരും കരയരു-
തദ്ദേഹത്തിന്‍ തിരുമുമ്പില്‍! "

സ്പന്ദിക്കുന്ന അസ്ഥിമാടത്തില്‍ ചങ്ങമ്പുഴയുടെ നീലി ചോദിക്കുന്നതു കേള്‍ക്കൂ

"ഓണപ്പൂക്കൾ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
മിന്നും മാലേം കെട്ടില്ലേ?
മണിമിറ്റത്താ മാവേലിയ്ക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവൻ പോയല്ലോ!
കാണാങ്കിട്ടാതായല്ലാ!
നാമല്ലാതിവിടല്ലല്ലാ!
നാണിച്ചിങ്ങനെ നിന്നാലാ ...!"

 ഇന്നിന്റെ കവി  മുരുകന്‍ കാട്ടാക്കട പറയുന്നു.

"ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം"

അതെ.. നമുക്കും അതേറ്റുപാടാം.. ഓര്‍മ്മയ്ക്കു പേരാണിതോണം. 


3 comments:

  1. പാട്ടുകളുടെ അകമ്പടിയില്ലാതെ എന്തോണം!!

    മാവേലി നാടുവാണീടും കാലം.... എന്ന പാട്ട് സഹോദരന്‍ അയ്യപ്പന്‍ എഴുതിയതാണ്‍നെന്ന് ഒരു വാദം ഫേസ് ബുക്കാദി വേദികളില്‍ നടക്കുന്നുണ്ട്.. സഹോദരാന്‍ ഒരു ഗാനമെഴുതി, മാവേലിപ്പാട്ടിന്റെ ശീലില്‍, ആദ്യത്തെ നാലുവരികളുമ്ം കടമെടുത്തു. അത് കണ്ട് ചിലര്‍ പറയുന്നത് അയ്യപ്പനാനതിന്റെ രചയിതാവ് എന്നാണ്.

    പക്ഷെ എനിക്കൊരു സംശയം, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ ലളിതമായ മലയാളം എവിടെ നിന്നു വന്നു? ഒരു നൂറ്റാണ്ട് മുന്‍പ് വരെ തമിഴ് കലര്‍ന്ന മലയാളമല്ലായിരുന്നുവോ ഇവിടെ നടപ്പ്? ശങ്കരകവി 450 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മലയാളം എവിടെനിന്ന് കൊണ്ടുവന്നു!!
    https://www.facebook.com/permalink.php?story_fbid=1593061644249494&id=100006370204629

    ReplyDelete
  2. മാവേലിനാടിന്‍റെ മഹത്വവും,നന്മയും വിളിച്ചോതുന്ന ഗുണവും,ഈണവും നിറഞ്ഞ ഓണപ്പാട്ടുകള്‍.
    ഹൃദയംനിറഞ്ഞ ഓണാശംസകള്‍

    ReplyDelete