Saturday, August 8, 2015

എങ്കിലും... കുഞ്ഞാഞ്ഞ.... ( കഥ )

ആ ആലോചന എന്തുകൊണ്ടും കുഞ്ഞാഞ്ഞയ്ക്കു സ്വീകാര്യമായിത്തോന്നി. തനിക്കു നന്നായി ചേരുന്നതു തന്നെ. 'ഈ വയസ്സുകാലത്ത് ഇതു വേണോ?' എന്നു ചോദിച്ചാല്‍ 'അത് ആ കുട്ടിക്കു കൂടി ആശ്വാസമല്ലേ' എന്നേ മനസ്സില്‍ മറുപടി തെളിഞ്ഞുള്ളു.
രാഗിണിയും തന്റെയത്രയല്ലെങ്കിലും വികലാംഗ. മുടന്തുകാലില്‍ നടന്ന് ജീവിതത്തിന്റെ മുള്‍വഴികള്‍ താണ്ടുന്ന പാവം പെണ്ണ്. ഇപ്പോള്‍ അവള്‍ അനാഥയുമായിരിക്കുന്നു. എങ്കിലും നന്നായി ആലോചിച്ചു വേണം എല്ലാവരേയും തീരുമാനം അറിയിക്കാന്‍. രണ്ടുപേരുടേയും മുന്നില്‍ ജീവിതം നീണ്ടു നിവര്‍ന്നു കിടക്കുന്നു. നാളെ   ഒരു പഴിയും പറഞ്ഞുകേള്‍ക്കാനിടവരരുത്. ആ രാത്രി മാടക്കടയടച്ചു വീട്ടിലേക്കു  പോകുമ്പോള്‍ കുഞ്ഞാഞ്ഞ ചിന്താധീനനായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരവസ്ഥയെ നേരിടുന്നത്.

നാട്ടിന്‍പുറത്തെ ഇത്തിരിസ്ഥലവും കൊച്ച് ഓലപ്പുരയും വിറ്റുകിട്ടിയ പണം കൊണ്ട് ഹൈറേഞ്ചിലെ മന്നാന്‍മാരില്‍ നിന്ന് ഏക്കറുകണക്കിനു സ്ഥലം വാങ്ങി താമസത്തിനു പോരുമ്പോള്‍ കുഞ്ഞാഞ്ഞയുടെ അച്ഛന്‍ ഗോവിന്ദപ്പണിക്കര്‍ക്കു സ്വപ്നങ്ങളൊരുപാടുണ്ടായിരുന്നു. എട്ടു മക്കളില്‍ മൂത്തവള്‍ ഗൗരിയെ മുന്‍പേ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ കഴിഞ്ഞു. രണ്ടാമന്‍ പ്രഭാകരന്‍ എന്ന കുഞ്ഞാഞ്ഞ   പോളിയോബാധിച്ചു രണ്ടുകാലും സ്വാധീനമില്ലാതെ ഏതാണ്ട് ഇഴഞ്ഞെന്നപോലെ ജീവിക്കുന്ന സാധു. പിന്നെയും  മൂന്നാണ്‍മക്കളും  മൂന്നു  പെണ്‍മക്കളും. ആകെ പഠനത്തില്‍ താല്‍പര്യം കാട്ടിയത് ഇളയമകള്‍ മാത്രം. ബാക്കിയെല്ലാവരും തോറ്റുതോറ്റു പഠിക്കുന്നവര്‍. അവളെ മാത്രം അകലെയുള്ള സ്കൂളില്‍ ചേര്‍ത്തു. ബാക്കിയുള്ളവരില്‍ മുതിര്‍ന്നവരെ പറമ്പിലെ കൃഷിപ്പണികള്‍ ചെയ്യാന്‍ പരിശീലിപ്പിച്ചു. പെണ്‍മക്കള്‍ അമ്മയെ  സഹായിച്ചു കഴിഞ്ഞുകൂടി.
കുഞ്ഞാഞ്ഞയ്ക്കു ശാരീരികാധ്വാനം കഴിയില്ല. അതുകൊണ്ടു കവലയില്‍ ഒരു കൊച്ചു മാടക്കട ഏര്‍പ്പാടാക്കി. അടുത്ത സ്കൂളിലെ കുട്ടികള്‍ക്കുള്ള മധുരവും പേനയും  പെന്‍സിലും ബുക്കും കൊച്ചു കൗതുകവസ്തുക്കളും ഒക്കെയുള്ള കട.പണിക്കര്‍ കൃഷിയും ഒപ്പമുള്ള പശുവളര്‍ത്തലും ഒക്കെയായി ഏതാനും വര്‍ഷത്തിനുള്ളില്‍ സാമാന്യം നല്ല ധനസ്ഥിതിയിലെത്തി.  വലിയൊരു വീടും വെച്ചു. ആദ്യം താമസിച്ചിരുന്ന രണ്ടു മുറിയും അടുക്കളയും അരഭിത്തികെട്ടിയ വരാന്തയുമുള്ള വീട്  തീര്‍ത്തും ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല .  മുറ്റത്തു കിണറുള്ളതുകൊണ്ട് ജോലിക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും , ഇടസമയത്തെ വിശ്രമത്തിനും പണിസാമഗ്രികളും മറ്റും സൂക്ഷിക്കാനുമൊക്കെയായി അതുപയോഗിച്ചു പോന്നു. 

പുതിയ വീടുവെച്ച് താമസം തുടങ്ങിയശേഷം വന്ന പേമാരിക്കാലത്താണ് മലമ്പനി  ഗോവിന്ദപ്പണിക്കരെ കൊണ്ടുപോയത്. പിന്നെ കുഞ്ഞാഞ്ഞയും അമ്മയും ചേര്‍ന്നായി കുടുംബഭരണം. അനിയന്മാരൊക്കെ നല്ല മനസ്സുള്ളവരും  കുഞ്ഞാഞ്ഞയെ ബഹുമാനിക്കുന്നവരും ആയിരുന്നു. എല്ലാവരും ഒത്തൊരുമിച്ച് അദ്ധ്വാനിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയി. മൂന്നു സഹോദരിമാരെയും നല്ല രീതിയില്‍ വിവാഹം ചെയ്തയച്ചു. അനിയന്മാരുടെയും വിവാഹങ്ങള്‍ നടത്തി, ഓരോരുത്തരേയും വെവ്വേറെ കൂരകളിലേക്ക്  ജീവിതത്തെ പറിച്ചു നട്ടു . വളര്‍ന്നുയരാനുള്ള തത്രപ്പാടില്‍  ഓരോരുത്തരും അവരവരിലേയ്ക്കൊതുങ്ങി. അങ്ങനെയിരിക്കെ ഒരു പ്രഭാതത്തില്‍  ഭാര്‍ഗ്ഗവിച്ചേച്ചി കുഴഞ്ഞുവീണു. മുറ്റത്തിരുന്നു പല്ലു തേയ്ക്കുകയായിരുന്ന കുഞ്ഞാഞ്ഞ അതു കണ്ടു ബഹളം വെച്ച് ആളെ കൂട്ടിയെങ്കിലും ആശുപത്രിയിലേക്കു  പോകാന്‍ ജീപ്പു വരും മുന്‍പേ ഒക്കെ കഴിഞ്ഞിരുന്നു.ആ  മരണം അവശേഷിപ്പിച്ച ശൂന്യതയില്‍ കുഞ്ഞാഞ്ഞ തികച്ചും ഒറ്റപ്പെടുകയായിരുന്നു , ജീവിതത്തില്‍തന്നെ . 

പ്രഭാകരന്‍ നാട്ടുകാര്‍ക്കൊക്കെയും  കുഞ്ഞാഞ്ഞയായിരുന്നു. ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രിവരെ കുഞ്ഞാഞ്ഞയുടെ ലോകം  ആ മാടക്കടയാണ് . വീട്ടില്‍നിന്നു  ഭക്ഷണം കടയിലെത്തിക്കും. ഇല്ലെങ്കില്‍ അടുത്ത ചായക്കടയില്‍ നിന്നു കഴിക്കും. ഞായറാഴ്ച ഉച്ചയ്ക്കു കടയടയ്ക്കും. ലിസ്റ്റുപ്രകാരം സാധനങ്ങള്‍ കടയിലെത്തിക്കുന്നത് അനിയന്മാരാണ്. വരുമാനമൊന്നും കാര്യമായില്ലെങ്കിലും അതയാളുടെ ജീവിതമാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞാല്‍ ഒരു കൈ നിലത്തു കുത്തി കാലുകള്‍ ഇടംവലം വീശി വീശി ഇഴഞ്ഞിഴഞ്ഞ് എത്താവുന്നിടത്തൊക്കെ പോകും. അനിയന്മാരുടേയും അനിയത്തിയുടേയും വീടുകളിലും ചങ്ങാത്തമുള്ള മറ്റിടങ്ങളിലുമൊക്കെ. രണ്ടനുജത്തിമാര്‍  ബസ്സില്‍ പോകേണ്ട ദൂരത്തിലാണ്. പക്ഷേ ബസ്സില്‍ പോകാനാവില്ലാത്തതുകൊണ്ട് ജീപ്പിലാണു യാത്ര.
" എടാ, എന്നെക്കൂടെ കയറ്റ് "
എന്നു പറഞ്ഞാല്‍ ഏതു ജീപ്പുകാരും അയാള്‍ക്കു മുന്‍പില്‍ തന്നെ സീറ്റുകൊടുക്കും. പ്രായം കൂടിയവരേയും കുറഞ്ഞവരേയും 'എടാ' എന്നൊരു സ്നേഹത്തില്‍ പൊതിയാന്‍ കുഞ്ഞാഞ്ഞയ്ക്കെന്തോ മാന്ത്രികവിദ്യയുള്ളതുപോലെ തോന്നും. കുഞ്ഞാഞ്ഞയെ അനുസരിക്കാത്തവര്‍ ആ നാട്ടില്‍ തന്നെയില്ല.   ഈ യാത്രകള്‍ക്കൊന്നും  ആരും  പൈസയും വാങ്ങാറില്ല. പക്ഷേ അവരുടെയൊക്കെ കുഞ്ഞുമക്കള്‍ക്ക് കുഞ്ഞാഞ്ഞയുടെ കടയില്‍നിന്നു മിഠായിയും പെന്‍സിലുമൊക്കെ ഫ്രീ ആയിരിക്കും.

എവിടെ കല്യാണമുണ്ടെങ്കിലും രാത്രി കട പൂട്ടി ഇരുട്ടില്‍ ഇഴഞ്ഞ് അവിടെയെത്തും. കറിക്കരിയാനും തേങ്ങാപ്പാല്‍ പിഴിയാനും അരിയാട്ടാനും അപ്പം ചുടാനുമൊക്കെ ഉത്സാഹത്തൊടെ പങ്കുചേരും. പക്ഷേ മുഹൂര്‍ത്തസമയത്ത് മഷിയിട്ടു നോക്കിയാല്‍ ആളെ കാണില്ലവിടെ. 'ഒരു കല്യാണം വേണ്ടേ' എന്നു ചോദിക്കാത്തവരില്ല.  നിര്‍വ്വചിക്കാനാവാത്ത ഒരു പുഞ്ചിരിയായിരിക്കും മറുപടി. അല്ലെങ്കില്‍തന്നെ ഇങ്ങനെയൊരാളെ കല്യാണം കഴിക്കാന്‍ ഏതു പെണ്ണാണു തയ്യാറാവുക!

കുഞ്ഞാഞ്ഞയ്ക്ക് സിനിമ ഒരു ഭ്രാന്തായിരുന്നു. അടുത്ത കൊട്ടകയില്‍  വെള്ളിയാഴ്ച പടം മാറിയാല്‍ സെക്കന്റ് ഷോയുടെ ആദ്യ ടിക്കറ്റ് കുഞ്ഞാഞ്ഞയുടേതുതന്നെ. ഇഷ്ടപ്പെട്ടാല്‍ പിന്നീടുള്ള എല്ലാ ദിവസവും പോയിക്കാണും. കടയിലെത്തുന്നവരോട് സിനിമക്കഥ പൊടിപ്പും തൊങ്ങലും വെച്ചു വികാരഭരിതനായി ഒരു കാഥികന്റെ ചാതുര്യത്തോടെ പറഞ്ഞുകൊടുക്കാന്‍ അയാള്‍ക്കു വളരെ ഇഷ്ടമായിരുന്നു. ചിലപ്പോള്‍ തേങ്ങി  കരയുകയും ചെയ്യും.

അമ്മയുടെ മരണം കഴിഞ്ഞപ്പോള്‍ വീട് അനാഥമായതുപോലെയായി. വാടകവീട്ടില്‍ കഴിയുന്ന അനിയനും കുടുംബവും അവിടേക്കു  താമസം മാറ്റട്ടെ എന്നു നിര്‍ദ്ദേശിച്ചത് മൂത്ത സഹോദരി ഗൗരിയാണ്. . പക്ഷേ അവന്റെ ഭാര്യ വാശിപിടിച്ചു. വീട് അവര്‍ക്കു സ്വന്തമായി എഴുതിക്കൊടുത്താല്‍ മാത്രമേ അങ്ങോട്ടു പോകൂ എന്ന്.  സ്വത്തു ഭാഗം വെയ്ക്കാതെ മറ്റു നിവര്‍ത്തിയുണ്ടായിരുന്നില്ല.. പഴയ രണ്ടുമുറി വീടും അതിനോടു ചേര്‍ന്ന് അഞ്ചുസെന്റു സ്ഥലവും മാത്രം തനിക്കായി മാറ്റിവെച്ച് ,കുഞ്ഞാഞ്ഞ ബാക്കിയൊക്കെ ഓരോരുത്തരുടേയും ഇഷ്ടത്തിനു ഭാഗമാക്കിക്കൊടുത്തു. അനിയനും ഭാര്യയും താമസത്തിനു വന്നപ്പോള്‍ കുഞ്ഞാഞ്ഞ പഴയ ചെറിയ വീട്ടിലേക്കു  മാറി  . ഭക്ഷണം അനിയന്റെ ഭാര്യ കൊടുത്തയയ്ക്കും. അവരുടെ മക്കള്‍ ഗോപുവും നന്ദിനിയും  ചിലദിവസം കുഞ്ഞാഞ്ഞയുടെ സിനിമക്കഥ കേട്ട് അവിടെത്തന്നെയുറങ്ങും.  നന്ദിനിക്കുട്ടിയാണ് വീടുവൃത്തിയാക്കി കൊടുക്കുന്നതും വെള്ളം  കോരിവെയ്ക്കുന്നതുമൊക്കെ. അവള്‍ കുഞ്ഞാഞ്ഞയുടെ ഓമനയാണ്. എപ്പോഴെങ്കിലും  കുട്ടികള്‍ കൂടെയില്ലാതെ ഒറ്റയ്ക്കാകുന്ന രാത്രികളില്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരിക്കും. ഘോരാരണ്യത്തിലകപ്പെട്ട കുട്ടിയേപ്പോലെ ഭയചകിതനാകും. ഉറക്കവും അന്യമാകും. എങ്കിലും ഒരു വിവാഹത്തേക്കുറിച്ചു ചിന്തിച്ചില്ല. ഈ ഒറ്റപ്പെടലായിരിക്കും തന്റെ വിധിയെന്നു കരുതി ഒരു ദീര്‍ഘനിശ്വാസത്തില്‍ എന്തൊക്കെയോ മോഹങ്ങള്‍ അയാള്‍ ഭസ്മീകരിച്ചിരുന്നു.

രാഗിണിയും അമ്മയും അന്നാട്ടിലെത്തിയത് ഏതാനും  വര്‍ഷങ്ങള്‍ക്കു  മുന്‍പാണ്. അവള്‍ക്ക്  ഒരു കാലിനു സ്വാധീനമില്ല. കൈ, കാല്‍മുട്ടില്‍ ഊന്നി വളഞ്ഞേ നടക്കാന്‍ കഴിയൂ. ഉന്തി പുറത്തേയ്ക്കു തുറിച്ചു നില്‍ക്കുന്ന പല്ലും കോങ്കണ്ണും ഇരുണ്ട നിറവും ഒരിത്തിരി ചെമ്പന്‍മുടിയും ഒക്കെയായി ആര്‍ക്കും ഇഷ്ടപ്പെടാത്ത രൂപം. അമ്മ കമലാക്ഷിയും കാണാന്‍ അങ്ങനെ തന്നെ. മുടന്തില്ലെന്നു മാത്രം. കമലാക്ഷി തെക്കോങ്ങോ ഉള്ളൊരു വലിയവീട്ടിലെ കുട്ടിയായിരുന്നത്രേ. കാണാന്‍ ഭംഗിയില്ലാതിരുന്നതുകൊണ്ടു വിവാഹം നടന്നില്ല. അങ്ങനെയിരിക്കെ അവിടെ ജോലിക്കു വന്ന ഒരു നസ്രാണിപ്പയ്യനുമായി ഇഷ്ടത്തിലായി ഒളിച്ചോടി ദൂരെയെവിടെയോ താമസമാക്കി. അയാള്‍  അദ്ധ്വാനിച്ച്   ഒരു കുഞ്ഞു കൂരയും സ്വന്തമാക്കി. രാഗിണിക്കു പ്രായമായപ്പോള്‍ കല്യാണാലോചന തുടങ്ങി. ഒന്നും നടക്കാതെ വന്നപ്പോള്‍ കൂടുതല്‍ പണമുണ്ടാക്കാനായി അയാള്‍ ഗള്‍ഫിലേക്കു  പോയി. പക്ഷേ അധികം താമസിയാതെ അവിടെ അപകടത്തില്‍ പെട്ട് ജീവനില്ലാത്ത ശരീരമായാണു തിരിച്ചെത്തിയത്. പോകാനായി കുറെ പണം കടം വാങ്ങിയിരുന്നു. അതു വീട്ടാനും ജീവിക്കാനും മാര്‍ഗ്ഗമില്ലാതെയായപ്പോള്‍ ആ കൂര വിറ്റു കടം വീട്ടി ബാക്കിയുള്ളതിന് ഹൈറേഞ്ചില്‍ വന്നിത്തിരി മണ്ണും ഒരു കൊച്ചു വീടും വാങ്ങി താമസമായി. അതിനു സഹായിച്ച പെണ്ണമ്മച്ചേട്ടത്തി തന്നെ കമലാക്ഷിക്ക് ഏലത്തോട്ടത്തില്‍ ജോലിയും ഏര്‍പ്പാടാക്കിക്കൊടുത്തു.

പകല്‍ മുഴുവനും രാഗിണി വീട്ടില്‍ തയ്യല്‍ മെഷീനുമായി മല്ലടിച്ചിരിക്കും. പ്രായം കുറേയായെങ്കിലും രാഗിണി ഹാഫ്സാരിയാണുടുക്കുക. ഒറ്റക്കാലില്‍ നിന്നു സാരിയുടുക്കാനുള്ള വിഷമം കൊണ്ടാണ്. രാവിലെ തന്നെ കുളിച്ചൊരുങ്ങി തലയില്‍ മുല്ലപ്പൂവോ കനകാംബരപ്പൂവോ കൊണ്ടുണ്ടാക്കിയ മാലയൊക്കെ ചൂടി കൊച്ചു വീടിന്റെ ജനാലയ്ക്കരുകില്‍ തയ്ക്കാനിരിക്കും. വാതില്‍ താഴ്ഭാഗം അടച്ചു കുറ്റിയിട്ടിരിക്കും. തുണികൊണ്ടുവരുന്നവര്‍ ജനാലയിലൂടെ കൊടുക്കുകയും വാങ്ങുകയും ചെയ്തുകൊള്ളും. രാഗിണിയെ  കാണുന്നതുപോലെ  തന്നെയാണു   തയ്യലും. അതുകൊണ്ട് അധികമാരും തുണിയുമായി വരാറില്ല.

ഒരുദിവസം ഏലക്കാട്ടില്‍ വെച്ച് വിഷം തീണ്ടി, കമലാക്ഷി രാഗിണിയെ തനിച്ചാക്കിപ്പോയി. ആ ദിവസം നാടിന്റെ മുഴുവന്‍ ദുഃഖം അണപൊട്ടിയൊഴുകി. രാഗിണിയുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍  ആ കൊച്ചു മലയോരഗ്രാമത്തിന്റെ മുക്കിലും മൂലയിലും പ്രതിധ്വനിച്ചു. എല്ലാവര്‍ക്കും രാഗിണിയെ ഇഷ്ടമായിരുന്നു എന്ന് അന്നാണ് നാട്ടിലോരോരുത്തരും തിരിച്ചറിഞ്ഞത് . പിന്നീടുള്ള ദിവസങ്ങളിലൊക്കെ അയല്‍വീടുകളിലെ ചേച്ചിമാര്‍ രാഗിണിക്കു കൂട്ടിരുന്നു. അവളുടെ കണ്ണിര്‍ തുടയ്ക്കാന്‍ അവരുടെ സ്നേഹം മത്സരിച്ചു. രാഗിണിയേക്കുറിച്ചുള്ള ആകുലതകള്‍ അവര്‍ തങ്ങളുടെ പുരുഷന്മാരിലേക്കും  പകര്‍ന്നു കൊടുത്തു. അങ്ങനെയാണു ചര്‍ച്ച കുഞ്ഞാഞ്ഞയുടെ കൊച്ചു മാടക്കടയിലെത്തിയത്.

സ്ഥലത്തെ സര്‍വ്വസമ്മതനായ ഏഴിക്കര പാപ്പച്ചിയാണ് ആദ്യമായി ആ ആശയം മുന്‍പോട്ടുവെച്ചത്. കുഞ്ഞാഞ്ഞ രാഗിണിയെ കല്യാണം കഴിക്കുക. ആദ്യം കുഞ്ഞാഞ്ഞ എതിര്‍ത്തുവെങ്കിലും എല്ലാവരുടേയും പ്രേരണയാല്‍ മാറ്റി ചിന്തിക്കാന്‍ തയ്യാറായി. ആ സമയം മകള്‍ക്കു ബുക്കുവാങ്ങാനെത്തിയ രാജേന്ദ്രന്‍ സാര്‍ കുറച്ചു നാടകീയമായിത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തു
" ഒരു പെണ്‍കുട്ടിക്കു ജീവിതം കൊടുക്കുക യെന്നതാണ്  ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവുംവലിയ പുണ്യപ്രവൃത്തി " എന്ന്.

 "രാവിലെ പറയാം" എന്നുമാത്രം മറുപടി നല്‍കി കുഞ്ഞാഞ്ഞ കടയടച്ചു. എല്ലാവരും ഓരോ വഴിക്കായി പിരിഞ്ഞു.
കുഞ്ഞാഞ്ഞയുടെ സമ്മതമറിയാതെ ഇക്കാര്യം രാഗിണിയോടു പറയാനാവില്ല. ഒടുവില്‍ അയാള്‍ എതിരുപറഞ്ഞാല്‍ അവള്‍ക്കതു സങ്കടമാകും. അമ്മ മരിച്ചിട്ടു നാലുമാസമേ ആയിട്ടുള്ളു. ആ പാവം പെണ്‍കുട്ടിയെ ദുഃഖിപ്പിക്കാനാവില്ല. ആരും അവളോടു പറഞ്ഞുമില്ല.

രാത്രി മുഴുവന്‍ രാഗിണിയേക്കുറിച്ചായിരുന്നു കുഞ്ഞാഞ്ഞയുടെ  ചിന്ത. അമ്പലത്തില്‍ പോകാനോ സിനിമയ്ക്കു പോകാനോ ഒക്കെ  തന്റെ  കടയുടെ മുന്‍പിലൂടെയാണ് പോകാറുള്ളത്. പലതവണ കണ്ടിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിച്ചിട്ടില്ല. ആ രൂപം ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തി നോക്കി, കഴിഞ്ഞില്ല. എങ്കിലും ഓര്‍ക്കുന്തോറും അവളോട് ഇഷ്ടം കൂടിവന്നതേയുള്ളു. വികലാംഗയാണെങ്കിലും അദ്ധ്വാനിച്ചു ജീവിക്കുന്നവള്‍. അവള്‍ തനിക്കു താങ്ങായിരിക്കും. മനസ്സില്‍ ഒരുപാടു രംഗങ്ങള്‍ കടന്നുവന്നു. വിവാഹവും ആദ്യരാത്രിയും പിന്നീടുള്ള സ്വര്‍ഗ്ഗസമാനമായ അവരുടെ ജീവിതവും ഒക്കെ... രാഗിണിയോടുള്ള സ്നേഹം  ആ ഹൃദയത്തില്‍ നിറഞ്ഞുകവിഞ്ഞു.. ഉറങ്ങിപ്പോയതറിഞ്ഞില്ല. സ്വപ്നത്തിലും രാഗിണിയായിരുന്നു നിറഞ്ഞുനിന്നത്. രാവിലെ കുളിച്ചൊരുങ്ങി കയ്യില്‍ കാപ്പിയുമായി തന്നെ വിളിച്ചുണര്‍ത്തുന്നു രാഗിണി. കുഞ്ഞാഞ്ഞ അത്യാഹ്ളാദത്തോടെ കണ്ണു തുറന്നു നോക്കി. നന്ദിനിക്കുട്ടിയാണു കുലുക്കിവിളിക്കുന്നത്.
" കുഞ്ഞാഞ്ഞേ നേരം വെളുത്തു. കട തുറക്കേണ്ടേ.. "
മാത്രനേരത്തേയ്ക്കു നിരാശപ്പെട്ടുവെങ്കിലും അയാള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു. വെളുപ്പിനു കാണുന്ന സ്വപ്നം ഫലിക്കും. അതച്ചട്ടാണ്. തന്റെ ജീവിതത്തിലും വസന്തം വരുന്നു. അയാള്‍ക്കു തുള്ളിച്ചാടണമെന്നുണ്ട്. പക്ഷേ.. കാലുകള്‍......

എന്നത്തേക്കാളും ഉന്‍മേഷത്തിലാണ് അന്നു കടയിലേയ്ക്കു പുറപ്പെട്ടത്. പതിയെപ്പതിയെ ഓരോരുത്തരായി കവലയിലെത്തിക്കൊണ്ടിരുന്നു. കുഞ്ഞാഞ്ഞയെന്തു തീരിമാനിച്ചുവെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. ഒടുവില്‍ പാപ്പച്ചിതന്നെ അതു ചോദിക്കുകയും ചെയ്തു.  ഒരിത്തിരി  നാണത്തോടെ ആരുടേയും മുഖത്തു ദൃഷ്ടി പതിപ്പിക്കാതെ  അയാള്‍ തലകുലുക്കുക മാത്രം ചെയ്തു. അതുമതിയായിരുന്നു എല്ലാവര്‍ക്കും.

ഞായറാഴ്ചയാണ്. ഉച്ചയാകാന്‍ നില്‍ക്കാതെ നിര്‍ബ്ബന്ധിച്ചു കടയടപ്പിച്ചു. എല്ലാവരുമൊന്നിച്ച് പാപ്പച്ചിയുടെ ജീപ്പിലാണു രാഗിണിയുടെ വീട്ടിലേക്കു  യാത്രയായത്. സ്വന്തം സഹോദരിയോടുള്ള ഉത്തരവാദിത്വബോധമായിരുന്നു അപ്പോള്‍  ഓരോരുത്തരുടേയും മനസ്സില്‍. എല്ലാവരേയും ഒന്നിച്ചു കണ്ടപ്പോള്‍ രാഗിണി അന്തം വിട്ടു. പാപ്പച്ചി തന്നെ മുന്‍കൈയ്യെടുത്ത് കാര്യങ്ങള്‍ പറഞ്ഞു. കുഞ്ഞാഞ്ഞ ജീപ്പിലിരുന്നതേയുള്ളു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ സംഭവിച്ചത് അവരുടെ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള കാര്യമായിരുന്നു. അറപ്പും വെറുപ്പും കലര്‍ന്നൊരു കത്തുന്ന നോട്ടം ജീപ്പിലിരിക്കുന്ന കുഞ്ഞാഞ്ഞയ്ക്കു നേരേയെറിഞ്ഞവള്‍ ആക്രോശിച്ചു
" ഈ ഇഴജന്തുവിനെയാണോ എല്ലാവരും ചേര്‍ന്നെനിക്കു കണ്ടെത്തിയത്! പൊയ്ക്കോ.. കടന്നുപൊയ്ക്കോ മുന്നില്‍ നിന്ന്..."

നന്ദിനിക്കുട്ടിയും അവളുടെ ചേട്ടനും കുഞ്ഞാഞ്ഞയുടെ വീട്ടിലാണു  രാത്രി കിടന്നത്. രാവിലെ അവള്‍ ഉറക്കമുണര്‍ന്നപ്പോള്‍ അയാളെ അവിടെയെങ്ങും കണ്ടില്ല. വാതില്‍ തുറന്നു കിടന്നതുകൊണ്ട് നേരത്തെതന്നെ കടയില്‍ പോയിരിക്കുമെന്നു കരുതി. മുറ്റമടിച്ചുകഴിഞ്ഞു വെള്ളം  കോരിവയ്ക്കാനായി കിണറ്റുകരയിലെത്തി. തൊട്ടിയില്‍ എന്തോ തടഞ്ഞതുപോലെ തോന്നി. എത്തിനോക്കി..പിന്നെ ഒരലര്‍ച്ചയായിരുന്നു
" കുഞ്ഞാഞ്ഞേ...................." 

3 comments:

  1. ഇത്രയൊക്കെ നേരിട്ട കുഞ്ഞാഞ്ഞ ഈ സന്ദര്‍ഭവും കൂടെ ധീരമായി തരണം ചെയ്യേണ്ടതായിരുന്നു

    ReplyDelete
  2. ഭീരുവാകേണ്ടിയിരുന്നില്ല!
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete