Monday, October 12, 2015

നേപ്പാള്‍

നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞങ്ങള്‍  നേപ്പാളിലേയ്ക്കൊരു യാത്രപോയത്. ക്ഷേത്രങ്ങളുടെ നാടായ ആ പുണ്യഭൂമി മാടിവിളിക്കാന്‍ തുടങ്ങിയിട്ടു കുറെയായിരുന്നു. ഗൊരഖ്പൂര്‍ വരെ ട്രെയിനില്‍ പോയശേഷം പിന്നീടുള്ള യാത്ര റോഡു മാര്‍ഗ്ഗം. കൊടുമുടികളുടെ നാടാണെനിലും കുറെദൂരം യാത്രചെയ്തതിനു ശേഷം മാത്രമേ മലകള്‍ കാണാറായുള്ളു.  ആദ്യം 'പൊഖ്ര' എന്ന പട്ടണത്തിലേയ്ക്കായിരുന്നു യാത്ര.

അതിമനോഹരമായി ആസൂത്രണം  ചെയ്യപ്പെട്ടിരിക്കുന്ന  ഒരു കൊച്ചുപട്ടണം. ധാരാളം വിദേശികള്‍ വന്നെത്തുന്ന പൊഖ്ര സുന്ദരിയായ ഫേവാതടാകത്തിന്റെ കരയിലാണു വ്യാപിച്ചു കിടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മൂന്നു കൊടുമുടികളായ അന്നപൂര്‍ണ്ണ,  ധവളഗിരി, മാനസലു എന്നിവ ഇവിടെ നിന്നു ദൃശ്യമാകുന്നു എന്നത് പൊഖ്രയുടെ  വലിയൊരാകര്‍ഷണഘടകമാണ്. ഞങ്ങള്‍ പോയതു ജൂണ്‍ മാസത്തിലായിരുന്നു. എപ്പോള്‍ വേണമെങ്കിലും മഴ പൊഴിയുന്ന അന്തരീക്ഷം . പഴങ്ങളാല്‍ സമൃദ്ധമായ ലിച്ചിമരങ്ങളുടെ കാവലുള്ളള വഴിയോരങ്ങള്‍. സൗഹൃദം മുഖത്തു ചിരിയായ് വിടരുന്ന തദ്ദേശികള്‍. അവിടെയും ക്ഷേത്രങ്ങള്‍ക്കും ബുദ്ധവിഹാരങ്ങള്‍ക്കുമൊന്നും കുറവില്ല. ഫേവാതടാകത്തില്‍ നിന്നു ഉദ്ഭവിക്കുന്ന ഒരു അരുവി ഒരു വലിയ വെള്ളച്ചാട്ടമായി ഒരു മലയിടുക്കിലേയ്ക്കു പതിക്കുന്നുണ്ട്. Hell's Fall അഥവാ Devi's Fall എന്നാണ് ഇതറിയപ്പെടുന്നത്. ഈ ജലധാര ഭൂമിക്കടിയിലേയ്ക്കു പോയി അപ്രത്യക്ഷമാകുന്നു. പിന്നെ അതു പുറത്തുകാണുന്നതു അരകിലോമീറ്റര്‍ തെക്കുമാറിയാണ്. തടാകത്തിൽ ഒരു ക്ഷേത്രവുമുണ്ട്. അങ്ങോട്ടേക്ക് ബോട്ട് യാത്രയ്ക്കു  സൗകര്യവുമുണ്ട്.

ഈ പട്ടണത്തില്‍ ഭക്ഷണം കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. സഞ്ചാരികള്‍ക്കായി കുടുംബാന്തരീക്ഷത്തില്‍ ഭക്ഷണമൊരുക്കാന്‍ പാതയോരത്തുള്ള വീടുകള്‍ പോലും സസന്തോഷം സന്നദ്ധമായിരിക്കുന്നതു കാണാം. പക്ഷേ പ്രത്യേകം പറഞ്ഞില്ലെങ്കില്‍ കിട്ടുന്ന ഭക്ഷണം മാംസം ചേര്‍ന്നതായിരിക്കും. ഉത്തരേന്ത്യയില്‍ കിട്ടുന്ന മോമോസ് വേജ് ആയതുകൊണ്ട് ആ ഓര്‍മ്മയിലാവും ഓര്‍ഡര്‍കൊടുക്കുന്നത് . പ്ക്ഷേ  അത് ഞങ്ങളെ അമ്പരമ്പിച്ചു എന്നു തന്നെ പറയാം. പലതവണ അബദ്ധത്തില്‍ പെടുകയും ചെയ്തു. മാംസം എന്നു പറഞ്ഞാല്‍ ബീഫ് തന്നെ ആണ് അധികവും. മോമോസ് ആവശ്യപ്പെട്ടാല്‍ ആദ്യം കൊണ്ടുവരുന്നത് ബീഫ് സൂപ്പായിരിക്കും. പിന്നാലെ ബീഫ് നിറച്ച് മോമോസും.  ആദ്യം തന്നെ പറഞ്ഞാല്‍ മാത്രമേ അവര്‍ പച്ചക്കറി നിറച്ചത് പാചകം ചെയ്യുകയുള്ളു. അതിനായി കാത്തിരിക്കുകയും വേണം. പൊഖ്രയില്‍നിന്ന് യാത്രയായപ്പോഴാണ് അന്നപൂർണ്ണ  ഞങ്ങൾക്ക് കാണാനായത്. മഞ്ഞുപുതപ്പണിഞ്ഞു തലയെടുപ്പോടെ നിൽക്കുന്ന അന്നപൂർണ്ണയുടെ ദൃശ്യം മനസ്സിൽനിന്നൊരിക്കലും മായാത്തൊരു ചിത്രമായി പതിഞ്ഞുകിടക്കുന്നു.

പൊഖ്രയില്‍ നിന്ന് ഞങ്ങള്‍ പോയത് പ്രസിദ്ധമായ മനോകാമനക്ഷേത്രത്തിലേയ്ക്കാണ്. 100 കിലോമിറ്ററിലധികം യാത്രയുണ്ട് 3500 അടി ഉയരത്തിലുള്ളള  മലമുകളിലെ  ഈ ഭഗവതി ക്ഷേത്രത്തിലേക്ക്.  ഇവിടെ മൃഗബലി ഇപ്പോഴും നടന്നു വരുന്നുണ്ട്. പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ക്ഷേത്രദര്‍ശനത്താല്‍  ആഗ്രഹസാഫല്യമുണ്ടാകും എന്നാണു വിശ്വാസം.പ്രധാനപാതയിൽനിന്ന് പ്രവേശനകവാടം കഴിഞ്ഞു തൃശൂൽ നദിക്കരയിലുള്ള റിസോർട്ട് വരെ വാഹനത്തിൽ പോകാം.   . അവിടെനിന്ന്  അഞ്ചു കിലോമീറ്റര്‍ ഉണ്ട് മുകളില്‍ ഷേത്രത്തിലെത്താന്‍. പക്ഷേ ആസ്ട്രേലിയയുടെ സംഭാവനയായ ഒരു കേബിള്‍കാര്‍ സംവിധാനം 1998 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. അതിനുമുൻപ് ശബരിമലയ്ക്കു പോകുന്നതുപോലെ  അതിദീർഘമായൊരു കാനനയാത്രയ്ക്കു ശേഷമായിരുന്നു ക്ഷേത്രത്തിലെത്തിച്ചരാൻ കഴിഞ്ഞിരുന്നത്. വാഹനത്തിലായാലും ക്ഷേത്രം സ്ഥിതിചെയ്യുന്ന മലമുകളിലെത്താൻ വളരെ സമയമെടുക്കും. കേബിൾകാർ വന്നതോടുകൂടി ഇതിനൊക്കെ പരിഹാരമായി.  ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍കാര്‍ യാത്രകളില്‍ ഒന്ന് ഇതാണ്. ഒരേ സമയം മുന്നൂറു യാത്രകാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് 100 % സുരക്ഷ അവകാശപ്പെടുന്ന ഈ ആകാശ്രയാത്ര. 31 സാധാരണ കാറുകള്‍ കൂടാതെ  ബലിമൃഗങ്ങളേയും മറ്റു സാധനങ്ങളേയും കൊണ്ടുപോകാന്‍ പ്രത്യേകം 3 കാര്‍ ഉണ്ട്.  യാത്രയ്ക്കിടയിലെ നയനമനോഹരമയ ഗിരിശൃംഗദൃശ്യങ്ങള്‍ അവിസ്മരണിയമാണ്. രാവിലെതന്നെ പോയില്ലെങ്കിൽ  തിരക്കു മൂലം  ദര്‍ശനത്തിനായി ഭക്തര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും .( ഇക്കഴിഞ്ഞ ദിവസം യാദൃശ്ചികമായി പരിചയപ്പെടാന്‍ കഴിഞ്ഞ ഒരു നേപ്പാളി വിദ്യാര്‍ത്ഥിയില്‍ നിന്നറിയാന്‍ കഴിഞ്ഞു ആ ക്ഷേത്രം കഴിഞ്ഞ നേപ്പാള്‍ ഭൂകമ്പത്തില്‍ നാശോന്മുഖമായത്രെ !)

ക്ഷേത്രത്തില്‍ പോകേണ്ടതിനാല്‍ വളരെ രാവിലെ തന്നെ പൊഖ്രയില്‍ നിന്നു പുറപ്പെട്ടതാണ്. രാവിലെ ഒന്നും  കഴിച്ചിരുന്നുമില്ല. ക്ഷേത്രത്തില്‍ നിന്നു പുറത്തു കടന്നപ്പോള്‍ നന്നായി വിശക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ഒരു ചായക്കടയില്‍ കയറി. എവിടെയും മോമോസ് കിട്ടുമെന്നതുകൊണ്ട് അതാണ് ഓര്‍ഡര്‍ ചെയ്തത്.  രണ്ടു പ്ലേറ്റില്‍ മോമോസും രണ്ടു ഗ്ലാസ്സുകളില്‍ സൂപ്പും കൊണ്ടുവന്നു വെച്ചു. ഒരു ഭാര്യയും ഭര്‍ത്താവുമാണ് ഇതു രണ്ടും കൊണ്ടുവന്നത്. സൂപ്പു കണ്ടപ്പോള്‍ സംശയം തോന്നി ചോദിച്ചു എന്താണ് ഉള്ളിലെന്ന്. ബീഫ് തന്നെ. അതു വേണ്ട, പച്ചക്കറി നിറച്ചതു മതിയെന്നു പറഞ്ഞപ്പോള്‍ അതവിടെ കിട്ടില്ല എന്നായിരുന്നു മറുപടി. ക്ഷേത്രത്തിന്റെ സമീപമായതുകൊണ്ട് മാംസം ഭഷണത്തില്‍ പ്രതീക്ഷിച്ചതേയില്ല  ഞങ്ങള്‍ അതു കഴിച്ചില്ല എങ്കിലും അവര്‍ മുഴുവന്‍ പണവും വാങ്ങുകതന്നെ ചെയ്തു. അതാണ് നേപ്പാളി ജനത.

അവിടെ നിന്നും കാഠ്മണ്ഡുവിലേയ്ക്കായിരുന്നു യാത്ര. അതും ഒരു ക്ഷേത്ര നഗരി. പുരാതനക്ഷേത്രങ്ങളുടെ ഒരു ഉദ്യാനം തന്നെ. പക്ഷേ ഇത്രയും വൃത്തിഹീനമായ ഒരു തലസ്ഥാന നഗരി ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ എന്നു തോന്നിപ്പോകും. ഏതു തെരുവിലും തുറന്നു വെച്ചിരിക്കുന്നുണ്ടാവും ഈച്ചയാര്‍ക്കുന്ന മാംസക്കടകള്‍ . ഏതു കുഞ്ഞു മുറുക്കാന്‍ കടയിലും മദ്യം സുലഭമായി ലഭിക്കുന്നിടവും കൂടിയാണിത്. കുറച്ചു നാള്‍ മുമ്പു വരെ ഹിന്ദു രാഷ്ടമായിരുന്നു എങ്കിലും ഈ രാജ്യത്ത് ഗോവധനിരോധനമൊന്നും പ്രാവര്‍ത്തികമല്ല എന്നു തോന്നി. ഹിന്ദുമതവും ബുദ്ധമതവും ഒക്കെ നല്‍കുന്ന സന്ദേശങ്ങള്‍ ജനനന്മയെ മുന്‍നിര്‍ത്തിയാണെങ്കിലും ഈ രണ്ടു ജനവിഭാഗവും മാത്രമുള്ളള നേപ്പാളില്‍ സത്യസന്ധതയ്ക്കോ മനുഷ്യത്വത്തിനോ ഒന്നും വലിയ പ്രാധാന്യമുള്ളതായി അനുഭവപ്പെട്ടതേയില്ല. എവിടെയും നമ്മള്‍ കബളിപ്പിക്കപ്പെടാം .

അതിമനോഹരമായ ക്ഷേത്ര നിര്‍മ്മിതികളൊക്കെ അവഗണിക്കപ്പെട്ട് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നതുകാണുമ്പോള്‍ ആ ജനതയോടും അവിടുത്തെ ഭരണസംവിധാനത്തോടും വെറുപ്പും വിദ്വേഷവും താനേ തോന്നിപ്പോകും. സംരക്ഷിച്ചു കൊണ്ടുപോകുന്ന ക്ഷേത്രങ്ങളില്‍ ചിലത് പശുപതി നാഥ ക്ഷേത്രവും സ്വയംഭൂ നാഥക്ഷേത്രവും ഉറങ്ങുന്ന ബുദ്ധന്റെ ക്ഷേത്രവും ഒക്കെയാണ്. ഇതില്‍ പശുപതി നാഥക്ഷേത്രം ബഘ്മതി തീരത്തുള്ള പശുപതിനാഥില്‍. നദിയുടെ അവസ്ഥ വളരെ ശോചനീയമാണ്. വാരണാസിയിൽ കാണുന്നതുപോലെ ഇവിടെയും മൃതദേഹങ്ങൾ  ദഹിപ്പിക്കുന്ന പതിവുണ്ട്. ഈ ദേഹവിശിഷ്ടങ്ങൾ  നദിയിൽ ഒഴുകുകയാണ് ചെയ്യുന്നത്  അഴുക്കുവെള്ളമൊഴുകുന്നൊരു ചാലുപോലെയാണ് പുന്യവാഹിനിയെന്നു കരുതപ്പെടുന്ന ബഘ്മതി ഒഴുകുന്നത്.  പഞ്ചമുഖലിംഗമാണു പശുപതിനാഥ് ക്ഷേത്രത്തിലെ  പ്രതിഷ്ഠ. വളരെയകലെയല്ലാതെ ശക്തിപീഠങ്ങളിലൊന്നായ ഗുഹേശ്വരി ക്ഷേത്രവും ഉണ്ട്. ഒരുപാടു പടിക്കെട്ടുകള്‍ കയറിയെത്തുന്ന കുന്നിന്‍മുകളിലെ  സ്വയംഭൂനാഥ് ഒരു സ്തൂപമാണ്. ശുഭ്രവര്‍ണ്ണത്തില്‍  വൃത്താകാരത്തിലുള്ള പ്രധാന ഭാഗത്തു നിന്നും ഉയര്‍ന്നുപൊങ്ങിയ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള സ്തൂപത്തിന്റെ അഗ്രത്തില്‍ വിടര്‍ന്ന രണ്ടു ബുദ്ധനേത്രങ്ങള്‍. ചുറ്റുപാടും ഒരുപാടു ക്ഷേത്രങ്ങളുടെ സഞ്ചയം. കണ്ടാലും കണ്ടാലും കണ്ടാലും തീരാത്തത്ര പുരാതന നിര്‍മ്മിതികളുള്ള  നഗരമാണ് കാഠ്മണ്ടു.

കഠ്മണ്ഡുവിൽനിന്ന് ചിറ്റ്വെൻ (chitwan) നാഷണൽപാർക്കിലേക്കായിരുന്നു യാത്ര. അവിടെ കാട്ടിനുള്ളിൽ ഒരു റിസോർട്ടിലെ താമസം മറക്കാൻ കഴിയില്ല.പി നിറയെ പൂവിട്ടുനിൽക്കുന്ന ചെടികൾക്കും മരങ്ങൾക്കുമിടയിലെ കോട്ടേജുകൾ. പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന അത്തിമരങ്ങളും  ലിച്ചിമരങ്ങളുമുള്ള വിശാലമായ തൊടിയും. അടുത്തുതന്നെ സുന്ദരിയായൊരു നദിയും. നാഷണൽ പാർക്കിലേക്ക് സഫാരി പ്രത്യേകവാഹനത്തിലാണ്. പക്ഷേ നാഷണൽ പാർക്കിൽ മൃഗങ്ങളെയൊന്നും കാര്യമായി കണ്ടില്ല. വളരെ ദൂരെയായി മാനുകളെ  കാണാനായി. പിന്നെ ചില പക്ഷികളും. കാണ്ടാമൃഗങ്ങളും കടുവകളും ഒക്കെയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.  അല്ലെങ്കിലും നാഷണൽ പാർക്കുകളിൽ മൃഗങ്ങളെ കാണാൻ ഒരു പ്രത്യേകഭാഗ്യംതന്നെ വേണം. കുട്ടികൾക്ക് രസകരമായി ആസ്വദിക്കാൻ കഴിഞ്ഞത് ആനപ്പുറത്തിരുന്നുള്ള, നാരായണിനദിയിലെ  കുളിയായിരുന്നു. അത് കണ്ടുനിൽക്കാനും നല്ല രസം. രണ്ടുദിവസത്തെ താമസത്തിനു ശേഷം നാട്ടിലേക്കു  മടങ്ങിയത് സീതാമാർഹിയിലൂടെയായിരുന്നു. സീത ശൈശവബാല്യങ്ങൾ ചിലവഴിച്ച ജനകകൊട്ടാരവും ക്ഷേത്രവും ഒക്കെ കാണാനായി.







2 comments:

  1. ക്ഷേത്രസമീപം മാംസഭക്ഷണവിതരണം!
    നല്ല വിവരണം
    ആശംസകള്‍

    ReplyDelete