Thursday, November 12, 2015

വാസരസംഗീതം

ദിനകര കരപരിലാളനമേല്‍ക്കെ,
വ്രീളാവതിയായ് പത്മമുണര്‍ന്നു .
മുഗ്ദ്ധമനോഹര മൃദുലാധരമതില്‍
ഒരു ചുടു ചുംബനമേകീ പവനന്‍
കണ്ടു ചിരിക്കും കുഞ്ഞോളങ്ങളി-
ലവള്‍ തന്‍ നടനം ലാസ്യ വിലാസം.
കറുകകള്‍ ചൂടും താരതുഷാരം
മധുരം ഹസിതം ദീപ്തമനോജ്ഞം.
കൂഹുരവമൊടു കുയിലുകളേതോ
കൂട്ടിലിണയ്ക്കായ് കാതോര്‍ക്കുന്നോ
അകലെച്ചെരുവില്‍ പൂമരമൊന്നു-
ണ്ടവരെക്കയ്യാല്‍ മാടിവിളിപ്പൂ ..
വന്നണയുന്നൊരു പകലിന്‍ ബാല്യം
വന്നിടുമൊരു നവ കര്‍മ്മപഥാഗ്രം 
കരചരണങ്ങളിലനിലന്‍  വേഗം
കണ്ണുകള്‍ തേടും ലക്ഷ്യസ്ഥാനം
ക്ഷണമതിലര്‍പ്പിക്കുന്നൊരുശ്രദ്ധാ
ലയമതിലൂറും വിജയത്തേന്‍കണം .
മധുരം നുണയാം , അതിലീ ജിവിത-
മമൃതായ് മാറ്റാം, കയ്പ്പു മറക്കാം .
അന്തിയില്‍ സൂര്യന്‍ ചായും നേരം 
അദ്ധ്വാനത്തിന്‍ ഭാരം താഴ്ത്തി
തെല്ലിട ചാഞ്ഞിളവേറ്റുമയങ്ങാം, 
പുലരിയ്ക്കായൊരു പൊന്‍തിരി വെയ്ക്കാം .



1 comment: