Tuesday, November 24, 2015

നീയില്ലയെങ്കിലോ..

ഇരവിലും പകലിലും
ഞാന്‍ തേടുമേകുമാം സ്വപ്നമേ !
നിന്നിലേയ്ക്കൊഴുകാതെയൊഴുകുന്ന പുഴയായി
നിന്‍സ്നേഹഗന്ധമുയിരായ് പകര്‍ന്നാളുമഗ്നിയായ്
കാണാതെ കാണുന്ന
കേള്‍ക്കാതെ കേള്‍ക്കുന്ന
പറയാതെ പറയുന്ന
കാറ്റിന്റെ വേഗത്തിലിളകുന്ന കുളിരായ്
ഏതോ വിഷാദാര്‍ദ്ര ശീലുകള്‍ പാടിയും
ഏതോ വിരഹാര്‍ത്ത നൊമ്പരം ചൂടിയും
നുണയാതെ  നുണയുന്ന
വേദനക്കൂട്ടിന്റെ കയ്പ്പും ചവര്‍പ്പും
നാവില്‍ തുള്യ്ക്കുന്നൊരെരിവും
ആഴത്തിലതു നല്കുമഗ്നിയും
പിന്നെയെന്‍ കാലിന്റെ
മൃദുലപാദങ്ങളില്‍
കുത്തിക്കയറുന്നിരുമ്പാണി വേവും
നീയാണു സ്വപ്നമേ
നീ മാത്രമാണെന്റെ സ്വപ്നസംഗീതമേ
നീയില്ലയെങ്കിലെന്‍ ശൂന്യമാം ഹൃദയം
മിടിക്കാതെ നില്‍ക്കും
നിമിഷം മറക്കും
നിരാലംബമായ് മണ്ണിലഭയം വരിക്കും
മോക്ഷം ലഭിക്കാതലയുമെന്നാത്മാവു
കാറ്റിന്റെ മൂളലില്‍
തേങ്ങലായലയും




2 comments: