Tuesday, October 27, 2015

...

പൂവിന്റെ ചന്തം
അര്‍ക്കാംശുവില്‍  നിന്നു
കടം കൊണ്ടതു മാത്രം..
സുഗന്ധം പൂവിനു സ്വന്തം,
കാറ്റു കവര്‍ന്നെടുക്കും വരെ
ആര്‍ക്ക്
എന്താണു  സ്വന്തം !!!

മാഞ്ഞുപോയതോ.. താരാട്ടിന്നീണം

പാട്ടുമൂളുന്ന കാറ്റേ , 
എന്തിനാണു നീയെന്റെ 
ഏകാന്തതയുടെ തുരുത്തിലേയ്ക്ക് 
ഒരു പനിനീര്‍പ്പൂ സുഗന്ധവും പേറി 
കടന്നുവന്നത്?  
എന്റെ ഹൃദയത്തെ 
മൃദുലമായ് നീ തലോടിയതെന്തിന്?  
എന്റെ സ്വപ്നങ്ങളുടെ ചില്ലകളില്‍ 
നീയെന്തിനാണു പൂമൊട്ടുകള്‍ നല്‍കിയത്? 
എനിക്കു ചുറ്റും വട്ടമിട്ടു പറന്നിരുന്ന നീ 
താരാട്ടുമൂളി എന്നെ ഉറക്കിയതെന്തിന്? 
തുലാവര്‍ഷമേഘങ്ങളൊഴിഞ്ഞ്
അന്തിവാനില്‍ 
പനിമതി പൂത്തു നില്‍ക്കുന്നുണ്ട്.
ഒളികണ്ണാല്‍ നോക്കിച്ചിരിച്ച്
നെയ്യാമ്പലും. 
നിന്റെ താരാട്ടു മാത്രം 
എവിടെയോ പോയ്മറഞ്ഞിരിക്കുന്നു.
ഇനി ആ താരാട്ടില്ലാതെ 
ഞാനെങ്ങനെ ഉറങ്ങും !
.
കയ്യില്‍ പെറുക്കിയ 
മഞ്ചാടി മുത്തുകള്‍ 
മാനത്തിന്‍ മുറ്റത്തു 
വാരിവിതറിക്കൊ-
ണ്ടെത്തുന്നു കുഞ്ഞു 
കുസൃതിക്കതിരവന്‍
അങ്ങേക്കിഴക്കിന്റെ 
പുലരിതന്‍ പാതയില്‍.
പിന്നെയാച്ചെഞ്ചായ
ത്തുണ്ടുകളോരോന്നായ് 
മെല്ലെപ്പെറുക്കി നിറയ്ക്കുന്നു 
ചെപ്പൊന്നില്‍. 
പുഞ്ചിരിച്ചേലൊത്ത
പിഞ്ചിളം രശ്മിയാല്‍ 
മെല്ലെത്തഴുകുന്നു
തൊട്ടുതലോടുന്നു
തുകിലുണര്‍ത്താവുന്നു
പ്രിയമുള്ല പൂക്കള്‍ക്ക്.. 

ശുഭദിനം പ്രിയരേ.
മിനി മോഹനന്‍ 

Sunday, October 25, 2015

...

കിനാവിന്റെ തോണിയില്‍ 
യാത്രപോകാം
ഇരുളിന്റെ കൂടാരക്കെട്ടിലീ 
നിദ്രതന്‍ 
മണിവീണക്കമ്പികള്‍ 
മെല്ലേ  മീട്ടാം..
ഉതിരുമീ നീഹാരബിന്ദുക്കളില്‍
കൊച്ചു- 
നക്ഷത്രവെട്ടം വന്നുമ്മ
വയ്ക്കുന്നതും  
അമ്പിളിക്കലയോടു മേഘത്തിന്‍
ചിന്തുകള്‍
ഏതോരഹസ്യം പറഞ്ഞു
പോകുന്നതും
ഒരു കൊച്ചു മന്ദഹാസത്തില്‍ 
കണമായി 
അടയുന്ന കണ്‍കളില്‍
സ്മരണയാകാം .


മിനി മോഹനൻ 


Friday, October 23, 2015

കാറ്റേ... നിന്നോടു പറയാന്‍ ..

പാട്ടു മൂളുന്ന കാറ്റേ, 
എന്റെ ഹൃദയ വനികയിലേയ്ക്കൊരു പ്രണയഗീതിയായ് 
നീവീശിയെത്തിയതെന്തിനാണ്!
നിന്നിലേയ്ക്കു മഴയായ് പെയ്തിറങ്ങാനും 
പുഴയായ് ഒഴുകിയെത്താനും ഞാനുള്ളപ്പോള്‍ 
നീ ഏകാകിയല്ല..
ഇരവിലും പകലിലും നിന്നെ പൊതിയുന്ന 
സ്നേഹാര്‍ദ്രകഞ്ചുകമായ് ഞാനുള്ളപ്പോള്‍ 
എങ്ങെനെ നിനക്കു മരുഭൂമി സൃഷ്ടിക്കാനാവും!
എല്ലാ സന്തോഷങ്ങളും സുഗന്ധമായ് നില്ലിലേയ്ക്കാവാഹിക്കുക,
വീശുന്ന വഴികളില്‍ മന്ദഹാസമായ് പരിമളം നിറയ്ക്കുക.
വസന്തം വന്നെത്തുന്നതു നിനക്കുവേണ്ടി മാത്രം..
ശിശിരത്തിലെ പ്രാലേയവര്‍ഷം 
നിനക്കു കുളിരേകാന്‍..
ശാരദസന്ധ്യകള്‍ കുങ്കുമം ചാര്‍ത്തുന്നതും 
നിന്റെ മന്ദസ്മിതം കാണാന്‍..
വര്‍ഷസന്ധ്യയിലെ പൂര്‍വ്വാംബരത്തില്‍ 
മാരിവില്‍ വിരിയുന്നതും 
നിനക്കായി മാത്രം..
പൂങ്കാറ്റേ... നീയെനിക്കായി വീശണം..
ഇന്നലെയെന്നപോലെ.. ഇന്നും.. എന്നും
കാറ്റേ, നിന്നോടാണെന്റെ പ്രണയം ..

സരസ്വതീ... നമോസ്തുതേ...



അമ്മേ സരസ്വതീ...തേജോമയീ.. 
വാണീ രൂപിണി, വരദായനീ, ദേവീ
താരക ബ്രഹ്മസ്വരൂപിണീ...
നാരായണീ....നമോസ്തുതേ..
അംബ, മൂകാംബികേ..
ശരണം തവ ചരണാബുംജമെന്നും
ദേവീ.. നമോസ്തുതേ..

വീണാപാണിനീ സരസ്വതീ ദേവീ..
അറിവിന്നമൃതേകി അനുഗ്രഹിക്കൂ ..
അകക്കണ്ണിലമരുന്നോരിരുളിനെ നീക്കി നീ
ജ്ഞാനദീപത്താലെന്‍ മനം നിറയ്ക്കൂ..
അക്ഷരജ്ഞാനത്തിന്‍ മധുരമേകൂ...
അംബ, മൂകാംബികേ..
നമോസ്തുതേ.....

നിന്‍ പാദപങ്കജ രേണുക്കളെന്നുമെന്‍
നെറുകയില്‍ പതിയുവാന്‍ കനിയേണമെ..
നാവില്‍ നീ മേവണം നന്മതന്‍ വാക്കുകള്‍
മൊഴിമുത്തുകളായ് മാറ്റീടുവാന്‍
ആനന്ദദായകമാക്കീടുവാന്‍
അംബ, മൂകാംബികേ..
നമോസ്തുതേ.....

Wednesday, October 21, 2015

ഇരുളിലേയ്ക്കൊഴുകുന്നൊരു 
സ്വപ്നം പോലെ
ഈ രാവിനിണചേരും 
മഴയെന്ന പോലെ
കണ്ണിനെക്കവരുന്ന 
നിദ്ര പോലെ
സ്നേഹമേ  നിന്നില്‍ 
ഞാനിഴയടുക്കട്ടെ..
എന്റെ ഹൃദയത്തെ 
നിന്നോടു ചേര്‍ത്തടുക്കട്ടെ..
പിന്നെ, അറിയാതെ അറിയാതെ
ഒരു പാട്ടുമൂളിയീ
മൗനത്തിന്നാഴമളന്നു പോകട്ടെ....

ശുഭരാത്രി പ്രിയരേ

മിനി മോഹനന്‍  

Tuesday, October 13, 2015

....

തിങ്കള്‍ക്കളിവള്ളം 
മെല്ലെത്തുഴഞ്ഞീട്ടു
പോകുവതെങ്ങു നീ  
ലോല നിശീഥിനി.
ശ്യാമാംബരത്തിന്‍ 
തടാകത്തിന്നക്കരെ
ആരാണുറങ്ങാതെ 
കണ്‍പാര്‍ത്തിരിപ്പതും 
കാത്തിരിക്കുന്നുവോ 
നെയ്യാമ്പല്‍കുഞ്ഞുങ്ങള്‍
പൊന്‍മുത്തം കിട്ടിയാല്‍ 
കണ്‍ തുറന്നീടുവാന്‍ 
അരിമുല്ലപ്പൂമണം 
കൊണ്ടുപോയീടുമോ
ഇത്തിരി വീതം 
പകര്‍ന്നു നല്‍കാന്‍ 

Monday, October 12, 2015

നേപ്പാള്‍

നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞങ്ങള്‍  നേപ്പാളിലേയ്ക്കൊരു യാത്രപോയത്. ക്ഷേത്രങ്ങളുടെ നാടായ ആ പുണ്യഭൂമി മാടിവിളിക്കാന്‍ തുടങ്ങിയിട്ടു കുറെയായിരുന്നു. ഗൊരഖ്പൂര്‍ വരെ ട്രെയിനില്‍ പോയശേഷം പിന്നീടുള്ള യാത്ര റോഡു മാര്‍ഗ്ഗം. കൊടുമുടികളുടെ നാടാണെനിലും കുറെദൂരം യാത്രചെയ്തതിനു ശേഷം മാത്രമേ മലകള്‍ കാണാറായുള്ളു.  ആദ്യം 'പൊഖ്ര' എന്ന പട്ടണത്തിലേയ്ക്കായിരുന്നു യാത്ര.

അതിമനോഹരമായി ആസൂത്രണം  ചെയ്യപ്പെട്ടിരിക്കുന്ന  ഒരു കൊച്ചുപട്ടണം. ധാരാളം വിദേശികള്‍ വന്നെത്തുന്ന പൊഖ്ര സുന്ദരിയായ ഫേവാതടാകത്തിന്റെ കരയിലാണു വ്യാപിച്ചു കിടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മൂന്നു കൊടുമുടികളായ അന്നപൂര്‍ണ്ണ,  ധവളഗിരി, മാനസലു എന്നിവ ഇവിടെ നിന്നു ദൃശ്യമാകുന്നു എന്നത് പൊഖ്രയുടെ  വലിയൊരാകര്‍ഷണഘടകമാണ്. ഞങ്ങള്‍ പോയതു ജൂണ്‍ മാസത്തിലായിരുന്നു. എപ്പോള്‍ വേണമെങ്കിലും മഴ പൊഴിയുന്ന അന്തരീക്ഷം . പഴങ്ങളാല്‍ സമൃദ്ധമായ ലിച്ചിമരങ്ങളുടെ കാവലുള്ളള വഴിയോരങ്ങള്‍. സൗഹൃദം മുഖത്തു ചിരിയായ് വിടരുന്ന തദ്ദേശികള്‍. അവിടെയും ക്ഷേത്രങ്ങള്‍ക്കും ബുദ്ധവിഹാരങ്ങള്‍ക്കുമൊന്നും കുറവില്ല. ഫേവാതടാകത്തില്‍ നിന്നു ഉദ്ഭവിക്കുന്ന ഒരു അരുവി ഒരു വലിയ വെള്ളച്ചാട്ടമായി ഒരു മലയിടുക്കിലേയ്ക്കു പതിക്കുന്നുണ്ട്. Hell's Fall അഥവാ Devi's Fall എന്നാണ് ഇതറിയപ്പെടുന്നത്. ഈ ജലധാര ഭൂമിക്കടിയിലേയ്ക്കു പോയി അപ്രത്യക്ഷമാകുന്നു. പിന്നെ അതു പുറത്തുകാണുന്നതു അരകിലോമീറ്റര്‍ തെക്കുമാറിയാണ്. തടാകത്തിൽ ഒരു ക്ഷേത്രവുമുണ്ട്. അങ്ങോട്ടേക്ക് ബോട്ട് യാത്രയ്ക്കു  സൗകര്യവുമുണ്ട്.

ഈ പട്ടണത്തില്‍ ഭക്ഷണം കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. സഞ്ചാരികള്‍ക്കായി കുടുംബാന്തരീക്ഷത്തില്‍ ഭക്ഷണമൊരുക്കാന്‍ പാതയോരത്തുള്ള വീടുകള്‍ പോലും സസന്തോഷം സന്നദ്ധമായിരിക്കുന്നതു കാണാം. പക്ഷേ പ്രത്യേകം പറഞ്ഞില്ലെങ്കില്‍ കിട്ടുന്ന ഭക്ഷണം മാംസം ചേര്‍ന്നതായിരിക്കും. ഉത്തരേന്ത്യയില്‍ കിട്ടുന്ന മോമോസ് വേജ് ആയതുകൊണ്ട് ആ ഓര്‍മ്മയിലാവും ഓര്‍ഡര്‍കൊടുക്കുന്നത് . പ്ക്ഷേ  അത് ഞങ്ങളെ അമ്പരമ്പിച്ചു എന്നു തന്നെ പറയാം. പലതവണ അബദ്ധത്തില്‍ പെടുകയും ചെയ്തു. മാംസം എന്നു പറഞ്ഞാല്‍ ബീഫ് തന്നെ ആണ് അധികവും. മോമോസ് ആവശ്യപ്പെട്ടാല്‍ ആദ്യം കൊണ്ടുവരുന്നത് ബീഫ് സൂപ്പായിരിക്കും. പിന്നാലെ ബീഫ് നിറച്ച് മോമോസും.  ആദ്യം തന്നെ പറഞ്ഞാല്‍ മാത്രമേ അവര്‍ പച്ചക്കറി നിറച്ചത് പാചകം ചെയ്യുകയുള്ളു. അതിനായി കാത്തിരിക്കുകയും വേണം. പൊഖ്രയില്‍നിന്ന് യാത്രയായപ്പോഴാണ് അന്നപൂർണ്ണ  ഞങ്ങൾക്ക് കാണാനായത്. മഞ്ഞുപുതപ്പണിഞ്ഞു തലയെടുപ്പോടെ നിൽക്കുന്ന അന്നപൂർണ്ണയുടെ ദൃശ്യം മനസ്സിൽനിന്നൊരിക്കലും മായാത്തൊരു ചിത്രമായി പതിഞ്ഞുകിടക്കുന്നു.

പൊഖ്രയില്‍ നിന്ന് ഞങ്ങള്‍ പോയത് പ്രസിദ്ധമായ മനോകാമനക്ഷേത്രത്തിലേയ്ക്കാണ്. 100 കിലോമിറ്ററിലധികം യാത്രയുണ്ട് 3500 അടി ഉയരത്തിലുള്ളള  മലമുകളിലെ  ഈ ഭഗവതി ക്ഷേത്രത്തിലേക്ക്.  ഇവിടെ മൃഗബലി ഇപ്പോഴും നടന്നു വരുന്നുണ്ട്. പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ക്ഷേത്രദര്‍ശനത്താല്‍  ആഗ്രഹസാഫല്യമുണ്ടാകും എന്നാണു വിശ്വാസം.പ്രധാനപാതയിൽനിന്ന് പ്രവേശനകവാടം കഴിഞ്ഞു തൃശൂൽ നദിക്കരയിലുള്ള റിസോർട്ട് വരെ വാഹനത്തിൽ പോകാം.   . അവിടെനിന്ന്  അഞ്ചു കിലോമീറ്റര്‍ ഉണ്ട് മുകളില്‍ ഷേത്രത്തിലെത്താന്‍. പക്ഷേ ആസ്ട്രേലിയയുടെ സംഭാവനയായ ഒരു കേബിള്‍കാര്‍ സംവിധാനം 1998 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. അതിനുമുൻപ് ശബരിമലയ്ക്കു പോകുന്നതുപോലെ  അതിദീർഘമായൊരു കാനനയാത്രയ്ക്കു ശേഷമായിരുന്നു ക്ഷേത്രത്തിലെത്തിച്ചരാൻ കഴിഞ്ഞിരുന്നത്. വാഹനത്തിലായാലും ക്ഷേത്രം സ്ഥിതിചെയ്യുന്ന മലമുകളിലെത്താൻ വളരെ സമയമെടുക്കും. കേബിൾകാർ വന്നതോടുകൂടി ഇതിനൊക്കെ പരിഹാരമായി.  ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍കാര്‍ യാത്രകളില്‍ ഒന്ന് ഇതാണ്. ഒരേ സമയം മുന്നൂറു യാത്രകാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് 100 % സുരക്ഷ അവകാശപ്പെടുന്ന ഈ ആകാശ്രയാത്ര. 31 സാധാരണ കാറുകള്‍ കൂടാതെ  ബലിമൃഗങ്ങളേയും മറ്റു സാധനങ്ങളേയും കൊണ്ടുപോകാന്‍ പ്രത്യേകം 3 കാര്‍ ഉണ്ട്.  യാത്രയ്ക്കിടയിലെ നയനമനോഹരമയ ഗിരിശൃംഗദൃശ്യങ്ങള്‍ അവിസ്മരണിയമാണ്. രാവിലെതന്നെ പോയില്ലെങ്കിൽ  തിരക്കു മൂലം  ദര്‍ശനത്തിനായി ഭക്തര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും .( ഇക്കഴിഞ്ഞ ദിവസം യാദൃശ്ചികമായി പരിചയപ്പെടാന്‍ കഴിഞ്ഞ ഒരു നേപ്പാളി വിദ്യാര്‍ത്ഥിയില്‍ നിന്നറിയാന്‍ കഴിഞ്ഞു ആ ക്ഷേത്രം കഴിഞ്ഞ നേപ്പാള്‍ ഭൂകമ്പത്തില്‍ നാശോന്മുഖമായത്രെ !)

ക്ഷേത്രത്തില്‍ പോകേണ്ടതിനാല്‍ വളരെ രാവിലെ തന്നെ പൊഖ്രയില്‍ നിന്നു പുറപ്പെട്ടതാണ്. രാവിലെ ഒന്നും  കഴിച്ചിരുന്നുമില്ല. ക്ഷേത്രത്തില്‍ നിന്നു പുറത്തു കടന്നപ്പോള്‍ നന്നായി വിശക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ഒരു ചായക്കടയില്‍ കയറി. എവിടെയും മോമോസ് കിട്ടുമെന്നതുകൊണ്ട് അതാണ് ഓര്‍ഡര്‍ ചെയ്തത്.  രണ്ടു പ്ലേറ്റില്‍ മോമോസും രണ്ടു ഗ്ലാസ്സുകളില്‍ സൂപ്പും കൊണ്ടുവന്നു വെച്ചു. ഒരു ഭാര്യയും ഭര്‍ത്താവുമാണ് ഇതു രണ്ടും കൊണ്ടുവന്നത്. സൂപ്പു കണ്ടപ്പോള്‍ സംശയം തോന്നി ചോദിച്ചു എന്താണ് ഉള്ളിലെന്ന്. ബീഫ് തന്നെ. അതു വേണ്ട, പച്ചക്കറി നിറച്ചതു മതിയെന്നു പറഞ്ഞപ്പോള്‍ അതവിടെ കിട്ടില്ല എന്നായിരുന്നു മറുപടി. ക്ഷേത്രത്തിന്റെ സമീപമായതുകൊണ്ട് മാംസം ഭഷണത്തില്‍ പ്രതീക്ഷിച്ചതേയില്ല  ഞങ്ങള്‍ അതു കഴിച്ചില്ല എങ്കിലും അവര്‍ മുഴുവന്‍ പണവും വാങ്ങുകതന്നെ ചെയ്തു. അതാണ് നേപ്പാളി ജനത.

അവിടെ നിന്നും കാഠ്മണ്ഡുവിലേയ്ക്കായിരുന്നു യാത്ര. അതും ഒരു ക്ഷേത്ര നഗരി. പുരാതനക്ഷേത്രങ്ങളുടെ ഒരു ഉദ്യാനം തന്നെ. പക്ഷേ ഇത്രയും വൃത്തിഹീനമായ ഒരു തലസ്ഥാന നഗരി ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ എന്നു തോന്നിപ്പോകും. ഏതു തെരുവിലും തുറന്നു വെച്ചിരിക്കുന്നുണ്ടാവും ഈച്ചയാര്‍ക്കുന്ന മാംസക്കടകള്‍ . ഏതു കുഞ്ഞു മുറുക്കാന്‍ കടയിലും മദ്യം സുലഭമായി ലഭിക്കുന്നിടവും കൂടിയാണിത്. കുറച്ചു നാള്‍ മുമ്പു വരെ ഹിന്ദു രാഷ്ടമായിരുന്നു എങ്കിലും ഈ രാജ്യത്ത് ഗോവധനിരോധനമൊന്നും പ്രാവര്‍ത്തികമല്ല എന്നു തോന്നി. ഹിന്ദുമതവും ബുദ്ധമതവും ഒക്കെ നല്‍കുന്ന സന്ദേശങ്ങള്‍ ജനനന്മയെ മുന്‍നിര്‍ത്തിയാണെങ്കിലും ഈ രണ്ടു ജനവിഭാഗവും മാത്രമുള്ളള നേപ്പാളില്‍ സത്യസന്ധതയ്ക്കോ മനുഷ്യത്വത്തിനോ ഒന്നും വലിയ പ്രാധാന്യമുള്ളതായി അനുഭവപ്പെട്ടതേയില്ല. എവിടെയും നമ്മള്‍ കബളിപ്പിക്കപ്പെടാം .

അതിമനോഹരമായ ക്ഷേത്ര നിര്‍മ്മിതികളൊക്കെ അവഗണിക്കപ്പെട്ട് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നതുകാണുമ്പോള്‍ ആ ജനതയോടും അവിടുത്തെ ഭരണസംവിധാനത്തോടും വെറുപ്പും വിദ്വേഷവും താനേ തോന്നിപ്പോകും. സംരക്ഷിച്ചു കൊണ്ടുപോകുന്ന ക്ഷേത്രങ്ങളില്‍ ചിലത് പശുപതി നാഥ ക്ഷേത്രവും സ്വയംഭൂ നാഥക്ഷേത്രവും ഉറങ്ങുന്ന ബുദ്ധന്റെ ക്ഷേത്രവും ഒക്കെയാണ്. ഇതില്‍ പശുപതി നാഥക്ഷേത്രം ബഘ്മതി തീരത്തുള്ള പശുപതിനാഥില്‍. നദിയുടെ അവസ്ഥ വളരെ ശോചനീയമാണ്. വാരണാസിയിൽ കാണുന്നതുപോലെ ഇവിടെയും മൃതദേഹങ്ങൾ  ദഹിപ്പിക്കുന്ന പതിവുണ്ട്. ഈ ദേഹവിശിഷ്ടങ്ങൾ  നദിയിൽ ഒഴുകുകയാണ് ചെയ്യുന്നത്  അഴുക്കുവെള്ളമൊഴുകുന്നൊരു ചാലുപോലെയാണ് പുന്യവാഹിനിയെന്നു കരുതപ്പെടുന്ന ബഘ്മതി ഒഴുകുന്നത്.  പഞ്ചമുഖലിംഗമാണു പശുപതിനാഥ് ക്ഷേത്രത്തിലെ  പ്രതിഷ്ഠ. വളരെയകലെയല്ലാതെ ശക്തിപീഠങ്ങളിലൊന്നായ ഗുഹേശ്വരി ക്ഷേത്രവും ഉണ്ട്. ഒരുപാടു പടിക്കെട്ടുകള്‍ കയറിയെത്തുന്ന കുന്നിന്‍മുകളിലെ  സ്വയംഭൂനാഥ് ഒരു സ്തൂപമാണ്. ശുഭ്രവര്‍ണ്ണത്തില്‍  വൃത്താകാരത്തിലുള്ള പ്രധാന ഭാഗത്തു നിന്നും ഉയര്‍ന്നുപൊങ്ങിയ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള സ്തൂപത്തിന്റെ അഗ്രത്തില്‍ വിടര്‍ന്ന രണ്ടു ബുദ്ധനേത്രങ്ങള്‍. ചുറ്റുപാടും ഒരുപാടു ക്ഷേത്രങ്ങളുടെ സഞ്ചയം. കണ്ടാലും കണ്ടാലും കണ്ടാലും തീരാത്തത്ര പുരാതന നിര്‍മ്മിതികളുള്ള  നഗരമാണ് കാഠ്മണ്ടു.

കഠ്മണ്ഡുവിൽനിന്ന് ചിറ്റ്വെൻ (chitwan) നാഷണൽപാർക്കിലേക്കായിരുന്നു യാത്ര. അവിടെ കാട്ടിനുള്ളിൽ ഒരു റിസോർട്ടിലെ താമസം മറക്കാൻ കഴിയില്ല.പി നിറയെ പൂവിട്ടുനിൽക്കുന്ന ചെടികൾക്കും മരങ്ങൾക്കുമിടയിലെ കോട്ടേജുകൾ. പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന അത്തിമരങ്ങളും  ലിച്ചിമരങ്ങളുമുള്ള വിശാലമായ തൊടിയും. അടുത്തുതന്നെ സുന്ദരിയായൊരു നദിയും. നാഷണൽ പാർക്കിലേക്ക് സഫാരി പ്രത്യേകവാഹനത്തിലാണ്. പക്ഷേ നാഷണൽ പാർക്കിൽ മൃഗങ്ങളെയൊന്നും കാര്യമായി കണ്ടില്ല. വളരെ ദൂരെയായി മാനുകളെ  കാണാനായി. പിന്നെ ചില പക്ഷികളും. കാണ്ടാമൃഗങ്ങളും കടുവകളും ഒക്കെയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.  അല്ലെങ്കിലും നാഷണൽ പാർക്കുകളിൽ മൃഗങ്ങളെ കാണാൻ ഒരു പ്രത്യേകഭാഗ്യംതന്നെ വേണം. കുട്ടികൾക്ക് രസകരമായി ആസ്വദിക്കാൻ കഴിഞ്ഞത് ആനപ്പുറത്തിരുന്നുള്ള, നാരായണിനദിയിലെ  കുളിയായിരുന്നു. അത് കണ്ടുനിൽക്കാനും നല്ല രസം. രണ്ടുദിവസത്തെ താമസത്തിനു ശേഷം നാട്ടിലേക്കു  മടങ്ങിയത് സീതാമാർഹിയിലൂടെയായിരുന്നു. സീത ശൈശവബാല്യങ്ങൾ ചിലവഴിച്ച ജനകകൊട്ടാരവും ക്ഷേത്രവും ഒക്കെ കാണാനായി.







Sunday, October 11, 2015

ഒരു തുള്ളി കണ്ണു നീര്‍

മേഘപ്പൂന്തൊട്ടിലില്‍ 
ആലോലമാടിയ
വാര്‍തിങ്കളെന്തേ
ഉറക്കമായോ..
താരകക്കുഞ്ഞുങ്ങളെന്തിനീ 
രാവിതില്‍
കണ്ണുചിമ്മി 
കൂട്ടിരിക്കുന്നുറങ്ങാതെ.. 
ഏതൊരു മുത്തശ്ശി 
ചൊല്ലിത്തരും കൊച്ചു
പാട്ടും കഥയും മധുരമായി..
ഏതൊരു മുത്തശ്ശന്‍ 
നെഞ്ചോടു ചേര്‍ത്തൊരു 
പഞ്ചാരമുത്തം തരും 
തിരുനെറ്റിയില്‍..
ഓര്‍ക്കുന്നു ഞാനെന്റെ 
ബാല്യ,മെന്‍ കണ്ണിലോ
ഓര്‍മ്മതന്‍ കണ്ണുനീര്‍
ഓളം നിലയ്ക്കാതെ.
കാതില്‍മുഴങ്ങുന്നൊരീണം
മൃദുരാഗം
വാത്സല്യമോലുന്ന
കൈവിരല്‍ത്താളവും 
വെള്ളിരോമക്കാടു തീര്‍ത്തൊരു
നെഞ്ചിലെന്‍
കുഞ്ഞുമുഖം 
ചേര്‍ത്തുറങ്ങിയ
രാവുകള്‍..
ആ ബാല്യമാണെന്റെ സ്വര്‍ഗ്ഗം
ഇനിയൊരു 
സ്വര്‍ഗ്ഗമെനിക്കില്ല
കാത്തിരുന്നീടുവാന്‍. 


Thursday, October 8, 2015

പുസ്തകപരിചയം - ലലന ചാരുത

ലലന ചാരുത - അജയകുമാര്‍

( ഇതിഹാസ വധുപഞ്ചകം )


മുംബൈ മലയാളികള്‍ക്കിടയില്‍ മൂന്നു ദശകത്തിലേറെയായി സാഹിത്യ, സാമൂഹിക, സാംസ്കാരിക, കലാ രംഗങ്ങളില്‍ തന്റെ തിളക്കമാര്‍ന്ന പ്രാതിനിധ്യം കൊണ്ട് ചിരപരിചിതനായ ശ്രീ അജയകുമാറിന്റെ ആദ്യ കവിതാസമാഹാരമാണ് 'ലലനചാരുത'. പുരാണേതിഹാസങ്ങളില്‍ ഏറെ വൈശിഷ്ട്യം അവകാശപ്പെടാവുന്ന അഞ്ചു സ്ത്രീരത്നങ്ങളുടെ ജീവിതഗാഥയാണ് അദ്ദേഹം ഈ സമാഹാരത്തിലെ കവിതകളുടെ ഇതിവൃത്തത്തിന് അവലംബിച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ ഉള്ളടക്കത്തിലേയ്ക്കു കടക്കും മുമ്പേ ഇതിന്റെ ഉത്കൃഷ്ടതയെ വിളിച്ചറിയിക്കുന്ന ചില ബാഹ്യഘടകങ്ങള്‍ ഒന്നു വിശകലനം ചെയ്യാം
ഇതു തന്റെ ആദ്യകവിതാസമഹാരമെന്നു പറയുമ്പോഴും കാവ്യരചനാവഴികളില്‍ ഏറെ ദൂരം സഞ്ചരിച്ച , വൈവിധ്യമാര്‍ന്ന രചനാസങ്കേതങ്ങളിലൂടെ തന്റെ സര്‍ഗ്ഗവൈഭവത്തെ സഹൃദയര്‍ക്കു പരിചിതമാക്കിയ തഴക്കമാര്‍ന്ന തൂലികയുടെ ഉടമയാണ് ശ്രീ അജയകുമാര്‍ എന്നതാണ് അതില്‍ പ്രഥമവും പ്രധാനവും . സംഗീതവും സാഹിത്യവും ഉടും പാവും നെയ്യുന്നൊരു ജീവിതത്തിന്നുടമയായ കവിയില്‍ നിന്ന് മൂല്യം കുറഞ്ഞൊരു രചന പ്രതീക്ഷിക്കേണ്ടതില്ലതന്നെ. രണ്ടാമതായി കാണേണ്ടത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന് ഈ പുസ്തകത്തോടുള്ല സൗഹൃദ സമീപനം. കൂടാതെ പുസ്തകവിതരണം ഏറ്റെടുത്തിരിക്കുന്നത് എന്‍ ബി എസ്സ് . പുസ്തകം കുറ്റമറ്റതെന്ന് വേറൊരു തെളിവ് ആവശ്യമില്ല . ഇതിനൊക്കെ ഉപരിയായി അക്ഷരങ്ങളുടെ സ്നേഹഭാജനമായ പ്രൊഫസ്സര്‍ എം കെ സാനുവിന്റെ ഹ്രസ്വമെങ്കിലും ഏറെ അര്‍ത്ഥപൂര്‍ണ്ണമായ അവതാരിക. ഇത് ഈ പുസ്തകത്തിനു ലഭിച്ച ആദ്യ പുരസ്കാരം എന്നു തന്നെ പറയാം. ഇത്രയും കൊണ്ടുതന്നെ ഈ പുസ്തകം മലയാളഭാഷയ്ക്ക് ഏറെ സ്വീകാര്യമാവുന്നു .

ഇനി ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച്..


അക്ഷരങ്ങളു്ക്ക് നക്ഷത്രങ്ങളേക്കാള്‍ തിളക്കമുണ്ടെന്നു നാമറിയുന്നത് ഉദാത്തമായ സാഹിത്യകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. താരങ്ങള്‍ രാവില്‍ മാത്രം പ്രകാശിക്കുമ്പോള്‍ അക്ഷരജാലങ്ങള്‍ പകലിരവുകള്‍ക്കതീതമായി അനുവാചകഹൃദയങ്ങളില്‍ പ്രോജ്ജ്വലപ്രഭ വിതറി നില്‍ക്കും. ഈ അക്ഷരക്കൂട്ടവും അത്തരമൊരു താരാഗണത്തെ സാഹിത്യനഭസ്സിനു സമ്മാനിക്കുകയാണ്. പൂര്‍വ്വസൂരികളുടെ കാവ്യവഴികളൂടെ സഞ്ചരിക്കാന്‍ ഇന്നത്തെ ആധുനികകവികള്‍ വിമുഖത കാട്ടുമ്പോള്‍ തനതായ കാവ്യരചനാസങ്കേതങ്ങളില്‍ നിന്നു വ്യതിചലിക്കാതെ, എന്നാല്‍ സ്വന്തമായൊരു ശൈലി പൂര്‍ണ്ണമായും അവലംബിക്കാനുള്ല ധൈര്യം കൈവെടിയാതെ ശ്രീ അജയകുമാര്‍ കോര്‍ത്തെടുത്ത ശ്രേഷ്ടമായൊരു കാവ്യമാല്യം തന്നെയാണ് ഈ കവിതാസമാഹാരം. വൃത്തം , അലങ്കാരബിംബകല്പനകള്‍, പ്രാസങ്ങള്‍ എന്നിങ്ങനെ ഒരു രചനയെ കവിതയാക്കുന്ന ഘടകങ്ങളൊക്കെ ഇവിടെ അനായാസം കവി ഉപയോഗിക്കുകയും ഒപ്പം തന്റെ ആത്മാവിലൂറിക്കൂടിയ സംഗീതം ഓരോ കവിതയിലും ആവാഹിക്കയും ചെയ്തിരിക്കുന്നു. കൃത്യമായ അക്ഷരസംഖ്യാക്രമം പാലിക്കുമ്പോഴും ദൈര്‍ഘ്യക്കൂടുതലുള്ള കവിതയില്‍ വായനയ്ക്കു വിരസതയുണ്ടാവാതിരിക്കാന്‍ വൈവിധ്യം കൊണ്ടുവരികയും ചെയ്തിരിക്കുന്നു. അതായത് ഈ കവിതകളൊന്നും വൃത്തത്തിനുള്ളില്‍ ശ്വാസം മുട്ടുന്നില്ല, ബിംബകല്‍പനകളും വര്‍ണ്ണനകളും എല്ലാം ഈ രചനകളുടെ മോടി കൂട്ടുന്നു. വാക്കുകള്‍, ഒരു ചെപ്പില്‍ നിന്നുതിര്‍ന്നു വീഴുന്ന മുത്തുമണികള്‍ പോലെ അയത്നലളിതമായി വാര്‍ന്നു വിഴുകയാണ്. സ്ത്രീസൗന്ദര്യത്തെ വര്‍ണ്ണിക്കുമ്പോള്‍ കവി പുറത്തെടുക്കുന്ന അന്യാദൃശമായ രചനാചാതുര്യം വായനക്കാരില്‍ ചിത്രകലാവൈദഗ്ദ്ധ്യം ഇല്ലാത്തവരെപ്പോലും തൂലികയെടുത്തു ചിത്രം രചിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്മരികതയുള്ളതാണ്.

കവിത ആലോചനാമൃതമെങ്കില്‍ സംഗീതം ആപദമധുരമാണ്. കവിത സംഗീതാത്മകമാകുമ്പോള്‍ അത് അനുവാചമനസ്സിനെ കീഴടക്കും. അവിടെയാണ് ആധുനിക ഗദ്യകവിതകള്‍ പരാജയപ്പെടുന്നത്. അമൂര്‍ത്തഭാവങ്ങളിലൂടെ അവ മനുഷ്യന്റെ ബുദ്ധിയെ പരീക്ഷിക്കുമ്പോള്‍ പണ്ഡിതപാമരഭേദമെന്യേ പദ്യരൂപരചനകള്‍ വായനക്കാരന്റെ ഹൃദയത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നു. താള ലയ രാഗസ്വരൂപമായ സംഗീതം കുടികൊള്ളുന്ന ഈ രചനകളോരോന്നും കവിയുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന സംഗീതത്തിന്റെ ബഹിര്‍സ്ഫുരണം കൂടിയാണ്. മനോഹരപദങ്ങളെ സംഗീതാത്മകമായി കൂട്ടിച്ചേര്‍ത്തുള്ല കഥനം കവിതകളെ തിരുവാതിര, ഓട്ടന്‍തുള്ലല്‍ മുതലായ ദൃശ്യകലാസങ്കേതങ്ങളുടെ അവതരണത്തിന് ഉപയോഗപ്പെടുത്താനും കഴിയുമെന്നത് ഈ രചനകളുടെ മേന്മ തന്നെ.  പ്രകൃതിയിലോ ജീവിതത്തിലോ ശിഥിലമായ്ക്കിടക്കുന്ന സൗന്ദര്യത്തെ ക്രോഡീകരിച്ച് യഥാര്‍ത്ഥ സൗന്ദര്യത്തെ ഒരു ദര്‍പ്പണത്തിലെന്നവണ്ണം കാട്ടിത്തരുന്നതാവണം കവിത എന്നാണ് പ്രശസ്തനായ ആംഗലേയസാഹിത്യകാരന്‍ ഷെല്ലിയുടെ പക്ഷം . ലലനചാരുത എല്ലാ അര്‍ത്ഥത്തിലും അത്തരമൊരു ദര്‍പ്പണം തന്നെ.

പ്രപഞ്ചസ്രഷ്ടാവിന്റെ കരവിരുതില്‍ വിരചിതമായവയൊക്കെയും കൂട്ടിവെച്ചാലും അതിലേറ്റവും ഉദാത്തമെന്നു കരുതാവുന്നത് വിശ്വമാകെ നിറഞ്ഞുനില്ക്കുന്ന ജീവസ്പന്ദനത്തിനുടമായ സ്ത്രീ തന്നെ. പ്രപഞ്ച സ്വത്വത്തിന്റെ ഉള്‍ക്കാമ്പും ആത്മശക്തിയും സ്വംശീകരിച്ച ഈ മഹാത്ഭുത ജ്യോതിസ്വരൂപം സത്, രജോ, തമോ ഗുണങ്ങളുടെ സങ്കലമാണ്. അതുകൊണ്ടുതന്നെ കേവലചിന്താസരണികള്‍ക്കപ്പുറമായി വിരാജിക്കുന്ന ഈ മഹത്പ്രതിഭാസം ഒരേസമയം അബലയും ശക്തിയുമായി മേവുന്നു. ഭാരത സംസ്കാരത്തില്‍ സ്ത്രീകള്‍ക്കു  കൊടുത്തിരുന്നത് വളരെ ഉന്നതമായ സ്ഥാനമായിരുന്നു എന്നതിനു തെളിവാണ് നമ്മുടെ ദേവീസങ്കല്പങ്ങള്‍. എന്നാല്‍ കാലാന്തരത്തില്‍  സ്ത്രീ പിന്നിലേയ്ക്കു തള്ളപ്പെട്ടു. സമൂഹത്തിലും, എന്തിന് കുടുംബങ്ങളില്‍ പോലും അവള്‍ രണ്ടാം സ്ഥാനത്തേയ്ക്കും അതിലും പിന്നിലേയ്ക്കും  വലിച്ചെറിയപ്പെടുകയായിരുന്നു. പുരാണേതിഹാസങ്ങളില്‍ കാണുന്ന സ്ത്രീ ജീവിതങ്ങളൊക്കെ തന്നെ പുരുഷാധിപത്യത്തിന്റെ ബലിഷ്ഠകരങ്ങളാല്‍ ഞെരിഞ്ഞമര്‍ന്നുപോയവയാണ്. വിധിയെന്നോ കര്‍മ്മമെന്നോ ഒക്കെ കരുതി സ്ത്രീകള്‍ തങ്ങളുടെ ജീവിതദുരന്തങ്ങളെ ഏറ്റുവാങ്ങുകയായിരുന്നു.

 സ്ത്രീയുടേതായ എല്ലാ പരിമിതിയിലും നിന്നുകൊണ്ട് കാലം നല്‍കിയ ജീവിത ദുരന്തങ്ങളോട് പൊരുതി ജയിച്ച അഞ്ചു കഥാപാത്രങ്ങളാണ് അജയകുമാര്‍ പ്രതിപാദ്യവിഷയമാക്കിയ ജീവിതങ്ങളുടെ ഉടമകളായ ഇതിഹാസ വധുപഞ്ചകം- അംബ, വാസവദത്ത, ദേവയാനി, ദമയന്തി , ഉത്തര . ഇത് കവിയുടെ മനസ്സില്‍ സ്ത്രീകളോടുള്ല ആദരവും അംഗീകാരവും ആണെന്നതിനു തെല്ലും ശങ്കയില്ല.

ആദ്യകവിതയായ ' അംബ' മഹാഭാരതത്തിലെ പകരം വെയ്ക്കാനാവാത്ത ശ്രേഷ്ഠനാരീ കഥാപാത്രമാണ്.  ജീവിതത്തിന്റെ സകലസൗഭാഗ്യങ്ങളും തന്നില്‍ നിന്നു തട്ടിത്തെറിപ്പിച്ച ഭീഷ്മരോടുള്ല ഒടുങ്ങാത്ത പ്രതികാരദാഹം തീര്‍ക്കാന്‍  രണ്ടുജന്മങ്ങളിലായി അവള്‍ ആര്‍ജ്ജിച്ചെടുത്ത കരുത്ത് ഏതൊരു സ്ത്രീയ്ക്കും ഉള്‍പ്പുളകത്തോടെയേ ഓര്‍മ്മിക്കാന്‍ കഴിയൂ. അംബയേക്കുറിച്ചുള്ള ഓര്‍മ്മകള്‍
".. ശക്തമായ് ശോഭിച്ചിടേണം
അംഗനമാര്‍ തന്‍ ഹൃദയാംബുജങ്ങളില്‍..' എന്നാണ് കവി പയുന്നത്.

വാസവദത്ത എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ആശാന്റെ കരുണയാണു നമുക്കോര്‍മ്മ വരുന്നത് എന്നാല്‍ ഇതിഹാസവധുപഞ്ചകത്തിലെ വാസവദത്ത ഉജ്ജയിനിയിലെ രാജാവായിരുന്ന മഹാസേനന്റെ ഓമനപ്പുത്രിയാണ്. പുത്രിയുടെ സംഗീതപഠനത്തിനായി ഗുരുവായി ആ പിതാവ് കണ്ടെത്തുന്നതാകട്ടെ ശത്രുരാജ്യത്തിന്നധിപനായിരുന്ന ഉദയനനേയും. തന്ത്രപൂര്‍വ്വം തന്റെ മകള്‍ക്കായി ഉദയനനെ കൊട്ടാരത്തിലെത്തിക്കുന്നു.
ഉദയനന്റെയും വാസവദത്തയുടേയും പ്രണയവും സര്‍വ്വവിഘാതങ്ങളേയും മറികടന്ന് അതിനു നേടുന്ന സാഫല്യവും 'വാസവദത്ത'യുടെ പ്രതിപാദ്യവിഷയം .

" ശക്തമാം പ്രണയത്തിന്‍ ശക്തി ആരാലുമെന്നുമഭേദ്യമായിടും
ശത്രുതയെന്നല്ല, മതമതിലും മറിക്കാന്‍ ശക്തമായീടുംനിശ്ചയം "

എന്നാണ് ഈ പ്രണയം കവിയെക്കൊണ്ട് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ ചതിയെ അറിഞ്ഞ് ഹൃദയമുരുകി ജീവിക്കേണ്ടി വന്ന ദേവയാനിയെക്കുറിച്ചാണ് മൂന്നാമത്തെ കവിത. അസുരഗുരു ശുക്രാചാര്യരുടെ പുത്രി ദേവയാനി  കചനാല്‍ തിരസ്കൃതയാപ്പോഴും രാജപുത്രിയും തോഴിയുമായ ശര്‍മ്മിഷ്ഠയുടെ  ധാര്‍ഷ്ട്യത്തിനിരയാകുമ്പോഴും പിന്നീട് ഭാര്‍ത്താവ് യയാതിയില്‍ നിന്നും കൊടിയവഞ്ചനയ്ക്കിരയായപ്പോഴും മനഃസാന്നിധ്യം കൈവിടാതെ ദുരന്തങ്ങളെ നേരിടാന്‍ ശക്തി കാട്ടിയവള്‍! ഈ കഥ മനോഹരമായി പുനരാവിഷ്കരിച്ചിരിക്കുന്നു കവിതയില്‍ .  സാധാരണ മലയാളകവിതകളില്‍ ദ്വിതിയാക്ഷരപ്രാസത്തിനാണു കൂടുതല്‍ പ്രാധാന്യം ക്ണ്ടുവരുന്നത്. ആദിപ്രാസത്തിന് ആംഗലേയകവിതകളില്‍ മുന്‍ തൂക്കമുണ്ട്. പക്ഷേ ഈ കവിത ആദിപ്രാസം കൊണ്ടൊരു വിസ്മയം സൃഷ്ടിക്കുകയാണ്. ഇത് നിസ്സാരമായി ചെയ്യാവുന്ന കാര്യമല്ല. അന്യാദൃശമായ ഭാഷാപാണ്ഡിത്യവും കവനസപര്യയിലെ ഏകാഗ്രതയും വെളിവാക്കുന്ന രചനാസങ്കേതമാണിത്. കവിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല ഇക്കാര്യത്തില്‍. 

ദമയന്തിയുടെ ജീവിതമാകട്ടെ പരിതാപകരമായൊരു ദുരന്തകഥ. പക്ഷേ സ്വത്വം കൈവെടിയാതെ, ആത്മാഭിമാനത്തിന് ഒരു കോട്ടവും വരുത്താതെ, തന്റെ പാതിവ്രത്യത്തിനു പോറലേല്‍ക്കാതെ ജീവിതവിജയം വരിച്ച സ്ത്രീശക്തിയാണ് ദമയന്തി. കവി പറയുന്നതിപ്രകാരം
"പാതിവ്രത്യത്തിന്‍ മഹത്താം ബലത്തിലുറച്ചു നിന്നവള്‍
നേടിയതെല്ലാം: നല്ലതും , നിന്നതും, നഷ്ടമായതശേഷവും
പാഠമായ് വന്നീടേണം നിന്‍ ചരിതമേതൊരു ഭാര്യമാര്‍ക്കും
പുതുതായ ദാമ്പത്യമേറുമേതൊരു വധുവിന്നുമെന്നുമെന്നും. "
എന്തിനുമേതിനും കലഹവും അതിലൂടെ ശിഥിലമാകുന്ന ദാമ്പത്യങ്ങളും ഏറിവരുന്ന ഈ കാലഘട്ടത്തില്‍ ദമയന്തിയുടെ കഥ വളരെ പ്രസക്തമാണ്. കുടുംബം നില നില്‍ക്കേണ്ട ആവശ്യകത ഒരു നല്ല സമൂഹത്തിന്റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണ്. അവിടെ ഒരു സ്ത്രീയുടെ പങ്ക് വളരെ വലുതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദമയന്തി എന്ന രചന. 

ഉത്തരയാരെന്നു ചോദിച്ചാലുത്തരം
ഉത്തരമില്ലാത്ത ചോദ്യമാണോ....

ഒരിക്കലുമല്ല. അഭിമന്യുപത്നിയായ , കൗമാരപ്രായത്തില്‍ തന്നെ വൈധവ്യം നേരിടേണ്ടിവരുന്നൊരു പെണ്‍കൊടി. അശ്വത്ഥാമാവിന്റെ പ്രതിക്കാരാഗ്നിയില്‍ തന്റെ ഗര്‍ഭസ്ഥശിശുപോലും തനിക്കു നഷ്ടമാകുമെന്ന ഘട്ടത്തിലൂടെയും കടന്നുപോയവള്‍ പിന്നീട് ഒരു വംശത്തെ തന്നെ നിലനിര്‍ത്തുവാനായ് തന്റെ കുഞ്ഞിന്റെ ജീവനെ കാലത്തോടു മടക്കിവാങ്ങുകയായിരുന്നു. അവളുടെ മഹത്വപൂര്‍ണ്ണമായ ജീവിതത്തെ ആര്‍ക്കാണു ആദരവോടെയല്ലാതെ കാണാതിരിക്കാനാവുക? 

ഈ കഥകളൊക്കെ ചിരപരിചിതമെങ്കിലും കവി തന്നെ ആമുഖത്തില്‍ പറയുന്നതുപോലെ ' ഈ കഥകളറിയുന്നവര്‍ക്ക് വായനാസുഖവും കേട്ടിട്ടില്ലാത്തവര്‍ക്ക് ഉദ്വേഗവും വായനക്കാര്‍ക്ക് ശ്രേഷ്ഠഭാഷയിലെ മറന്ന പദങ്ങള്‍ ഓര്‍മ്മപ്പെടുത്താനു' മുള്ല ഒരു സുവര്‍ണ്ണാവസരമായിരിക്കുന്നു ഈ കവിതാസമാഹാര പാരയണം .മറവിയിലേയ്ക്കാണ്ടുപോയ ഒട്ടേറെ മലയാളപദങ്ങള്‍ ഈ കവിതയിലൂടെ സ്മൃതിപഥത്തിലേയ്ക്കു കൊണ്ടുവരാന്‍ കവി തന്റെ ഭാഷയിലുള്ള അഗാധപാണ്ഡിത്യത്തെ നന്നായി ഉപയോഗപ്പെടുത്തി. ഒപ്പം വായനാസുഖത്തിന് കോട്ടം വരുത്താതെ കവിതയിലെ 'ശയ്യ' നിലനിര്‍ത്തുകയും ചെയ്യുന്നു. അത് അനുവാചകനെ വായനയില്‍ നിന്നു വ്യതിചലിപ്പിക്കാതെ അതിലേയ്ക്ക് കൂടുതല്‍ ആകൃഷ്ടനാക്കുന്നു. 

ജന്മനാ സിദ്ധിച്ച സംഗീത, സാഹിത്യ അഭിരുചികളും ജീവിതസാഹചര്യങ്ങളാല്‍ ഈ മേഘലകളില്‍ അദ്ദേഹത്തിനു നല്‍കപ്പെട്ട അഭിനിവേശവും സര്‍വ്വോപരി തന്റെ ഉദ്യമം ഉന്നതവിജയത്തിലെത്തിക്കണമെന്ന ദൃഢനിശ്ചയത്തോടെയുള്ല കഠിനപ്രയത്നവും സമജ്ജസമായി കോര്‍ത്തിണക്കിയപ്പോള്‍ മലയാളഭാഷയ്ക്കു കൈവന്നൊരു പുണ്യമാണ് 'ലലനചാരുത- ഇതിഹാസവധുപഞ്ചക'മെന്ന ഈ ഉല്‍കൃഷ്ട കവിതാസമാഹാരം. മലയാളഭാഷാസാഹിത്യ നഭസ്സിലേയ്ക്ക് ഒരു നക്ഷത്രം കൂടി ഉദയം ചെയ്തിരിക്കുന്നു. ആദ്യ കവിതാസമാഹാരത്തിലൂടെ തന്നെ ഭാഷയില്‍ തന്റെ കയ്യൊപ്പു ചാര്‍ത്തിയ ശ്രീ അജയകുമാറിന്  ഈ വഴിയില്‍ ഇനിയും ദൂരമേറെ പോകുവാനുണ്ട്. പുസ്കകത്തിന്റെ വലിപ്പവും ഉള്ലടക്കത്തിന്റെ ഗരിമയും തമ്മില്‍  അജഗജാന്തരമുണ്ട് . ശ്രീ ശ്രീകാന്തിന്റെ മനോഹരമായ പുറം താള്‍ ചിത്രണവും വിജയകുമാരി ടീച്ചര്‍ എഴുതിയ 'എഴുത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ..' എന്ന പഠനവും എടുത്തു പറയേണ്ടതു തന്നെ.  ഈ കവിതാ സമാഹാരത്തിനും കവിക്കും എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ എന്നു ആശംസിക്കുകയാണ്. അതിനായി  ജഗദീശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. 
(56 പേജുകളുള്ള ഈ കവിതാസമാഹാരം നാഷണല്‍ ബുക്ക് സ്റ്റാളാണ് വിതരണമേറ്റെടുത്തിരിക്കുന്നത്. വില 40 രൂപ. )

Wednesday, October 7, 2015

മിനിക്കഥ

മിനിക്കഥ
.
"ഞാന്‍  നിനക്ക് ആരാണ്?"
അതവള്‍ക്ക് പറയുവാനാകുമായിരുന്നില്ല . അതുകൊണ്ടവള്‍ പറഞ്ഞു
" നീ ഒരു വികൃതിക്കുട്ടിയും ഞാന്‍ നിനക്കൊരു കുറിഞ്ഞിപ്പൂച്ചയുമാണെന്നറിയാം "
"ങേ!... അതെന്താണങ്ങനെ?"
" ഞാന്‍ നിന്നോടൊപ്പമുണ്ടെങ്കിലും എപ്പോഴും നീയെന്നെ നോക്കാറില്ലല്ലോ.. ചിലപ്പോള്‍ നീയെന്നെ ചേര്‍ത്തുപിടിക്കും . മടിയിലിരുത്തി ഓമനിക്കും , നിന്റെയൊപ്പം കിടത്തിയുറക്കും. പെട്ടെന്നാവും നീയെന്നെ വലിച്ചെറിയുന്നത്.. നിനക്കറിയാം ഞാന്‍ പിന്നെയും നിന്നിലേയ്ക്കു തന്നെ വരുമെന്ന്.."
അയാള്‍ പൊട്ടിച്ചിരിച്ചു പോയി.
"ഞാനാണു പൂച്ച, എന്റെ പെണ്ണേ" അയാള്‍ തിരുത്തി
പിന്നെ പറഞ്ഞത് അവള്‍ക്കു  കേള്‍ക്കാനായിരുന്നില്ല.
" പാവം പൊട്ടിപ്പെണ്ണ്. നീയറിയുന്നില്ലല്ലോ നീയെനിക്കൊരു എലി മാത്രമാണെന്ന്.."