Friday, June 10, 2016

നമ്മുടെ കവികള്‍ 9- ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

നമ്മുടെ കവികള്‍ 9- ഇടശ്ശേരി ഗോവിന്ദന്‍  നായര്‍
===================================

'എനിക്കിതേ വേണ്ടൂ പറഞ്ഞുപോകരു-
 തിതുമറ്റൊന്നിന്റെ പകര്‍പ്പെന്നു മാത്രം'
അതെ, ആരും പറയാത്തതൊക്കെ കവിതയില്‍ പറഞ്ഞ കവിയാണ് ഇടശ്ശേരി എന്ന മലയാളത്തിന്റെ ശക്തിയുടെ കവി. എല്ലുറപ്പുള്ള, കരുത്തുള്ള കവിതകളെഴുതിയ ഇടശ്ശേരിയെ അറിയാത്ത കവിതാസ്നേഹികള്‍ മലയാളക്കരയില്‍ ഇല്ല തന്നെ . 'പൂതപ്പാട്ടി'ന്റെ വരികള്‍ മുഴങ്ങാത്ത ഏതൊരിടമാണ് കേരളത്തില്‍ ഉള്ലത് !

ഇടശ്ശേരി ഗോവിന്ദൻ നായർ 1906 ഡിസംബർ 23 നു പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ പി.കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി തകര്‍ന്ന നായര്‍ത്തറവാട്ടില്‍, ദാരിദ്ര്യത്തിന്റെ നടുവില്‍  ജനിച്ചു.പതിനാലാം വയസ്സില്‍ അച്ഛന്റെ മരണം അദ്ദേഹത്തെ ദരിദ്രമായ മുടുംബത്തിന്റെ അത്താണിയാക്കി .  വിദ്യാഭ്യാസം തുടരാനാവാതെ, കുടുംബം പുലര്‍ത്താന്‍ ജോലിചെയ്തേ മതിയാകൂ എന്ന അവസ്ഥ .   ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവടങ്ങളിൽ വക്കീൽ ഗുമസ്തനായി ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതനാവുകയായിരുന്നു ജീവിതപ്രതിസന്ധികളാല്‍. പന്ത്രണ്ടാം വയസ്സില്‍ തന്നെ കവിതാരചനയില്‍ ആഭിമുഖ്യം പ്രകടിപ്പിച്ചു  .സ്വന്തം പരിശ്രമത്താൽ ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി.അമ്മയുടെ നിത്യേനയുള്ള രാമായണപാരായണം, സഹോദരിയുടെ പുരാണകകഥപറച്ചില്‍, പ്രാഥമികപാoശാല മലയാള അധ്യാപകനായിരുന്ന ശങ്കുണ്ണിമേനോന്‍ എന്നിവര്‍ കവിതാവാസനയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു . ഉറൂബ് , കുട്ടിക്കൃഷ്ണ മരാർ എന്നിവരുമായുള്ള പരിചയം ഇടശ്ശേരിയുടെ സാഹിത്യാഭിരുചി വർദ്ധിപ്പിച്ചു.സാമൂഹിക , രാഷ്ട്രീയ , സാംസ്ക്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ച ഇടശ്ശേരി  ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ തന്റെ കവിതകളിൽ ആവിഷ്കരിച്ചു. കർഷകരെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും ഒട്ടേറേ കവിതകൾ എഴുതിയ അദ്ദേഹത്തെ,  കവിത കാല്പനികതയില്‍ നിന്നു വഴിമാറി സഞ്ചരിച്ച കാലഘട്ടത്തിലെ മുന്‍ നിരക്കാരനാക്കിയതില്‍ അത്ഭുതത്തിനടയില്ല. ഗാന്ധിജിയെ തന്റെ ആചാര്യനായി കവി മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ മാർക്ക്സിയൻ ദർശനങ്ങളുടെ നല്ല വശങ്ങൾ കവിയ്ക്ക്‌ എന്നും പ്രചോദമായിരുന്നു.  1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. പ്രസിദ്ധ കഥാകൃത്ത ഇ ഹരികുമാര്‍ പുത്രനാണ്.

കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. തന്റെ കവിതകളിലൂടെ അവഗണിക്കപ്പെടുന്നവന് കരുത്തു പകർന്നു നൽകിയതുകൊണ്ടാവാം ' ശക്തിയുടെ കവി' എന്നദ്ദേഹം അറിയപ്പെടുന്നത്ബ്.  കാവിലെപ്പാട്ട്‌ എന്ന കാവ്യ സമാഹാരത്തിന് 1969-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971 ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി 'കൂട്ടുകൃഷി'ക്കും 'പുത്തന്കലവും അരിവാ‘ളിനും' മദ്രാസ് ഗവണ്മെന്റിന്റെ അവാര്‍ഡും ലഭിക്കുകയുണ്ടായി ..

കുട്ടികള്‍ക്കേറെയിഷ്ടപ്പെട്ട പൂതപ്പാട്ട്, കുറ്റിപ്പുറം പാലം, കാവിലെപ്പാട്ട്, വിവാഹസമ്മാനം, കല്യാണപ്പുടവ, പെങ്ങള്‍, മകന്റെ വാശി, നെല്ലുകുത്തുകാരിപ്പാറു തുടങ്ങിയ കവിതകളൊക്കെ കാലത്തെ അതിജീവിച്ചു മലയാളി മനസ്സുകളില്‍ നില നില്‍ക്കും . മാറ്റത്തിന്റെ ശബ്ദം പരതിധ്വനിച്ച, അവഗണിക്കപ്പെടുന്നവന് കരുത്തു പകർന്നു നൽകിയ കവിതകളായിരുന്നു പുത്തന്‍കലവും അരിവാളും, പണിമുടക്കം എന്നീ രണ്ടു കവിതകള്‍ .
'കുഴിവെട്ടിമൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍ '
എന്നു കവി ഉറക്കെ  പ്രഖ്യാപിക്കുന്നുമുണ്ട് ..
'ഒരുപിടി കൊള്ളക്കാർ കരുതിവച്ചുള്ളതാം
അധികാരം കൊയ്യണമാദ്യം നാം
അതിനുമേലാകട്ടെ പൊന്നാര്യന്‍.' എന്നു പറയാന്‍ കവിയെ പേരിപ്പിച്ചതും
'ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍.' എന്ന കണ്ടെത്തലില്‍ എത്തിച്ചേരാനിടയക്കിയതും താന്‍ കണ്ടുപരിചയിച്ച , അനുഭവിച്ചറിഞ്ഞ ജീര്‍ണ്ണിച്ച  സാമൂഹിക, സാംസ്കാരിക പശ്ചാത്തലങ്ങള്‍ തന്നെ.
'അങ്ങേവീട്ടിലേയ്ക്ക്' എന്ന കവിതയില്‍ ധനികനായ ജാമാതാവിനാല്‍ അവഹേളിക്കപ്പെടുന്ന നിസ്സഹായനായ പിതാവിന്റെ ദുഃഖം ഒരു കണ്ണു നീര്‍ത്തുള്ളിയായി വായനക്കാരന്റെ മനസ്സില്‍ എന്നും ഒഴുകാതെ കിടക്കും  .


ഇടശ്ശേരിയുടെ പ്രധാന കൃതികൾ പുത്തൻ കലവും അരിവാളും (1951), കാവിലെപ്പാട്ട്‌ (1966), പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികൾ, ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966), ഒരു പിടി നെല്ലിക്ക (1968), അന്തിത്തിരി (1977), അംബാടിയിലേക്കു വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ, ഞെട്ടിയില്‍ പടരാത്ത മുല്ല, ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ എന്നിവയാണ് .
കൂട്ടുകൃഷി (1950), കളിയും ചിരിയും (1954), എണ്ണിച്ചുട്ട അപ്പം (1957) എന്നീ നാടകങ്ങളും എഴുതിയിട്ടുണ്ട് 
മലയാളസിനിമയിലും ഇടശ്ശേരിയുടെ സ്ഥാനം നിസ്സാരമല്ല .  ‘നിര്‍മ്മാല്യം’ എന്ന് ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ആദ്ദേഹം ഈ രംഗത്തേയ്ക്കു കടന്നു വന്നത് . പ്രശസ്തമായ ‘ശ്രീമഹാദേവന്‍ തന്റെ’, സമയമായി’‘, മുണ്ടകന്‍ പാടത്തെ’ എന്നീ ഗാനങ്ങള്‍ അദ്ദേഹത്തിന്റെതാണ്. ‘മൂവന്തിപ്പൂക്കള്‍ ‘ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്ത കവിതയായ ‘പൂതപ്പാട്ട്’ ലെ വരികളും ചേര്‍ത്തിട്ടുണ്ട്.



 1974 ൽ ഒക്ടോബർ 16 നു ഇടശ്ശേരി അന്തരിച്ചു. എങ്കിലും ഗ്രാമത്തിലെ വളക്കൂറുള്ള മണ്ണുമായി പൊരുതി ജീവിക്കുന്ന സാധാരണ കർഷകരുടെയും കർഷക തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ അവരുടെ രക്തത്തിലും വിയർപ്പിലും അഭിമാനം കൊണ്ട്‌ വളർന്ന്‌, അവർക്കുവേണ്ടി അവരുടെ ജീവിതഗാനങ്ങളാലപിച്ച്‌, മലയാളക്കവിതയ്ക്ക്‌ എരിവും വീര്യവും പകർന്ന ഇടശ്ശേരി ഗോവിന്ദൻ നായർ എന്നും മലയാളി മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
ഇടശ്ശേരിയുടെ സ്മരണ നിലനിർത്തുന്നതിനായി വി.ടി.ഭട്ടതിരിപ്പാട്‌ പ്രസിഡന്റായി രൂപീകൃതമായ ഇടശ്ശേരി സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഇടശ്ശേരി അവാർഡ്‌ 1982 മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത കൃതിക്കായിരുന്നു ആദ്യകാലത്ത്‌ അവാർഡ്‌ നൽകിയിരുന്നത്‌. 2009 മുതൽ അതിന്‌ മാറ്റം വരുത്തി. പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയും അവാർഡിന്‌ പരിഗണിച്ചുതുടങ്ങി. കവിത, ചെറുകഥ, നാടകം എന്നിവയ്ക്ക്‌ ഇടവിട്ട വർഷങ്ങളിലാണ്‌ അവാർഡ്‌ നൽകുന്നത്‌.
.
മലയാളത്തിലെ എക്കാലത്തെയും നല്ല കവിതകളില്‍ ഒന്നായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ  പൂതപ്പാട്ട് എന്ന കവിത
________________________________________
    
  വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ന്നോട്ടുചിലമ്പിന് കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്പ്പിച്ചളത്തോട, കഴുത്തില്‍
‘ക്കലപലെ’ പാടും പണ്ടങ്ങള്
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന് വാര്കുഴല് മുട്ടോളം
ചോപ്പുകള് മീതേ ചാര്ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്, നിങ്ങള്‍ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള് ഒന്നു മുറുക്കാനെടുത്ത് ആ വഴിവക്കത്തു വെച്ചുകൊടുത്താല് മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര് പോയാല് പൂതം വന്നിട്ട് ആ മുറുക്കാന് എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്.

നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളില്‍
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള് പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്ച്ചെന്നു നില്ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള് നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന് എന്തിനാ നമ്മള് നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത് എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല് പാപമാണ്. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്. ഇപ്പോള്, അത് ആരെയും കൊല്ലില്ല. പൂതത്തിന്ന് എപ്പോഴും വ്യസനമാണ്. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:

ആറ്റിന്വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള് പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില് വെച്ചാല് പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്പ്പോയിപ്പഠിക്കാ
നുള്ളില്ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്ത്തിരയിത്തിരിക്കുമ്പമേല്
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള് കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള് മെല്ലെത്തുടച്ചിട്ടു
കയ്യില്പ്പൊന്പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള് പടര്പന്തല്പോലുള്ളൊ
രരയാലിന്ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള് പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്പ്പിലെ
ക്കിളിവാതിലപ്പോള്ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.

എന്നിട്ട് പൂതം ഉണ്ണിയോട് കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്:

‘പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

‘കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്കൊടിയേ!’

‘പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്കതിരേ.
വണ്ടോടിന് വടിവിലെഴും
നീലക്കല്ലോലകളില്
മാന്തളിരില്ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്
പൂന്തണലില്ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
“പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!’

പിന്നെ പള്ളിക്കൂടത്തില് പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട് പിടിവിട്ടപ്പോള് പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്കള് ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്ക്കളിക്കും പരല്മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്ചെരിവിലെക്കൂര്ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്പഴംപോലുള്ളുണ്ണിയുമായ്
പൂമാല കോര്ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകള്.

എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്ചിന്നുമ്മാറതില്പ് പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
‘പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
‘അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന് കണ്ണുകള്‍ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
‘ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.’

പൂതത്തിന്റെ തഞ്ചം കേള്ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?
തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്
തടകിത്തടകിപ്പുല്കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്ത്താള്.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള് കൈകളുയര്‍ത്താള്.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്.
‘അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില് മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള് മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
‘തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക് ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കല്
പലവുരു ചുംബിച്ചത്തുറുകണ്ണാല്
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല് വായടയാതേകണ്ടും
നില്പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
‘മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്മണി കളമതിലൂക്കന്
പൊന്നിന്‍കുന്നുകള് തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്
ഞങ്ങള്ക്കഞ്ചിതസൗഖ്യമുദിക്കാന്‍.’
പൂത’മതങ്ങനെതന്നേ’യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോള്
പോന്നുവരുന്നൂ വീടുകള്തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്വിളി കേള്‍പ്പൂ .

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍-
ന്നോട്ടുചിലമ്പിന് കലമ്പലുകള്
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
=================

2 comments:

  1. നല്ലൊരു ദൌത്യമാണ് നിര്‍വ്വഹിച്ചുക്കൊണ്ടിരിക്കുന്നത്
    ഇടശ്ശേരി ഗോവിന്ദന്‍നായരുടെ "പൂതപ്പാട്ട്‌"ചേര്‍ത്തത് നന്നായി.
    ആശംസകള്‍

    ReplyDelete
  2. Certainly an earnest effort to enlighten the interested people on the life and contributions of Edassery. Even after 40 years of his death, his poems remain relavant in the presentday social and national life. . Congratulations .

    ReplyDelete