Monday, June 20, 2016

അനാമിക ( കഥ)

നടക്കാന്‍ പോകുമ്പോള്‍ കാണാറുള്ള ഒരു കുട്ടിയുണ്ടായിരുന്നു . അനാമിക.  അവളുടെയൊപ്പം പ്രായമായ ഒരു സ്ത്രീയോ പുരുഷനോ , രണ്ടുപേരും ഒന്നിച്ചോ കാണും . നായ്ക്കുട്ടിയുടെ ബെല്‍റ്റില്‍ പിടിച്ച് അതിനോട് എന്തൊക്കെയോ സംസാരിച്ചു നടന്നു പോകുന്ന ആ ഓമനക്കുഞ്ഞിനെ  ആരുമൊന്നു നോക്കിപ്പോകും . പല പ്രവശ്യം കണ്ട പരിചയത്തില്‍ എപ്പോഴൊക്കെയോ ഒന്നോ രണ്ടോ വാക്കുകളും കൈമാറിയിരുന്നു അവരോട്. 'ഇന്നു വൈകിയല്ലോ' എന്നോ.. 'നേരത്തെ ആണല്ലോ'.. എന്നൊക്കെ മാത്രം . അവളൊരു വികൃതിക്കുട്ടി ആയിരുന്നില്ല. അതിനാല്‍ അവരെ ബുദ്ധിമുട്ടിക്കാറുമില്ല. പക്ഷേ കുട്ടിയോട് അവര്‍ക്ക് സ്നേഹമുള്ളതായി തോന്നിയിരുന്നുമില്ല. ചിലപ്പോള്‍ ആളുകള്‍ അങ്ങനെയുമാണല്ലോ. സ്നേഹം പ്രകടിപ്പിക്കുന്നത് ഒരു കുറവായി കരുതുന്നവര്‍ .
മഴക്കാലമായപ്പോള്‍ നടത്തവും നിന്നു, അനാമികയെ പിന്നെ കാണാനും കഴിഞ്ഞില്ല. പിന്നെ പിന്നെ അവളെ മറന്നു എന്നും പറയാം . ജൂലൈ  ആദ്യമോ മറ്റോ വൈറല്‍ ഫിവര്‍ വന്ന് ഡോക്ടറെ കാണാന്‍ ക്ലിനിക്കിലെത്തിയപ്പോള്‍ അതാ അവര്‍ മൂവരും അവിടെയുണ്ട്. ഡോക്ടര്‍ വരാന്‍ വൈകുമെന്നു അറിഞ്ഞു കാത്തിരിക്കുകയാണ്. അനാമികയെ  കണ്ടപ്പോള്‍  ഒരുപാടു സന്തോഷം തോന്നി . അന്നാണ് ആദ്യമായി അവള്‍ എന്നോടു സംസാരിച്ചത്. അവള്‍ക്കും പനി. ബലമായി അവളെന്റെ മടിയില്‍ കയറിയുരുന്നായി വര്‍ത്തമാനം . വാതോരാതെ എന്തൊക്കെയോ പറഞ്ഞു . ബബ്ലുവിനെ നീലു കൊണ്ടുപോയത്രേ. അതുപറയുമ്പോള്‍ ആ കുഞ്ഞു  കണ്ണൂകളില്‍ സങ്കടത്തിന്റെ നനവു പടര്‍ന്നു. ബബ്ലു അവളുടെ പ്രിയപ്പെട്ട നായ്ക്കുട്ടി . അതെന്തിന് കൊടുത്തുവിട്ടു എന്നു ചോദിച്ചപ്പോള്‍ അവള്‍ കൈ മലര്‍ത്തി ചുണ്ടു വക്രിച്ചു കാട്ടി. അവരെ ചോദ്യഭാവത്തില്‍ നോക്കിയപ്പോള്‍  പറഞ്ഞു, അവരുടെ മകളുടെ മകന്‍  നീലുവിന്റെ നായയായിരുന്നു അത് . വെക്കേഷന് അവര്‍ നീലുവിന്റെ പപ്പയുടെ അടുത്ത് ജര്‍മ്മനിയില്‍  പോയതായിരുന്നു. സ്കൂള്‍ തുറന്നപ്പോള്‍ അവര്‍ മടങ്ങി. ബബ്ലുവിനെയും കൊണ്ടുപോയി.

ഡോക്ടര്‍ വരാന്‍ വൈകുന്നതുകൊണ്ട് ഞങ്ങള്‍ പിന്നെയും സംസാരം തുടര്‍ന്നു. കുറെ നേരമായപ്പോള്‍ അനാമിക ആകെ ക്ഷീണിച്ചു. പതിയെ എന്റെ തോളില്‍ ചാഞ്ഞു. അവള്‍ ഉറങ്ങാനും തുടങ്ങി.
''മോളുടെ അച്ഛനുമമ്മയും ഇവിടെയില്ലേ ?"
ഞാന്‍ അവരോടു രണ്ടുപേരോടുമായി ചോദിച്ചു. ഒരു നിമിഷം അവര്‍ പരസ്പരം നോക്കി. ആ സ്ത്രീ ആകെ കോപം കൊണ്ടു ചുവന്നു. പെട്ടെന്നാണ് എന്റെ മടിയിലിരുന്നു സുഖമായി ഉറങ്ങിയ അനാമികയെ വലിച്ചിറക്കി അയാളോടു ദേഷ്യത്തില്‍ 'വരുന്നുണ്ടോ' എന്നു ചോദിച്ചിട്ട് നടന്നു പോയി. അയാളും പിന്നാലെ .  ഒന്നും മനസ്സിലാകാതെ ഞാന്‍ അന്തം വിട്ടിരുന്നു. ഉറക്കത്തില്‍ നിന്നുണര്‍ത്തി പിടിച്ചു വലിച്ചു കൊണ്ടുപോയതിന്റെ പ്രതിഷേധമായി ആ കുഞ്ഞ് കരയാനും തുടങ്ങിയിരുന്നു.
പിന്നെയും ദിവസങ്ങള്‍ നടന്നും ഓടിയും പറന്നും കടന്നു പോയ്ക്കൊണ്ടിരുന്നു. ഇതിനിടയ്ക്ക് ആര് ആരെ ഓര്‍ക്കുന്നു , മറക്കുന്നു!

ദീപാവലി വെക്കേഷന്‍ കഴിഞ്ഞ ഉടനെയാണ് നിര്‍മ്മലിന് (നീലു) ട്യൂഷന്‍ ക്ലാസ്സില്‍ ചേര്‍ക്കാനായി അവന്റെ അമ്മ ഗംഗ  എത്തിയത്. പരീക്ഷയില്‍ മാര്‍ക്കൊക്കെ വളരെ കുറവായിരുന്നുവത്രെ . അങ്ങനെ നിര്‍മ്മല്‍ ദിവസവും വരാന്‍ തുടങ്ങി
ഒരു ദിവസം  നിര്‍മ്മലിനൊപ്പം അനാമികയും വന്നു. എനിക്കത്ഭുതം തോന്നി. അപ്പോള്‍ തന്നെ ഗംഗയുടെ ഫോണ്‍ വന്നു , ഒരു ദിവസത്തേയ്ക്ക്   അനാമികയെ കൂടി ഒന്നു വിടെ ഇരുത്തണം , ഗംഗയുടെ അമ്മ ആശുപത്രിയിലാണ്. ഗംഗയും അമ്മയോടൊപ്പമാണെന്ന്. അനാമികയുടെ കയ്യില്‍ ഒരു പഴയ ബുക്കും കുറച്ചു കളര്‍ പെന്‍സിലും കൊടുത്ത് ഇരുത്തി. ഞാന്‍ കുട്ടികളുടെ പഠനത്തിലേയ്ക്കു തിരിഞ്ഞു  അവള്‍ തിരക്കിട്ടു പടം വരച്ചുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞു വെള്ളം വേണമെന്നു പറഞ്ഞു. വെള്ളം കുടിച്ചിട്ട് പിന്നെ കുട്ടികളുടെ ബാഗിലൊക്കെ തൊട്ടും തലോടിയും പരിശോധിക്കാന്‍ തുടങ്ങി . കുറച്ചു കാര്‍ട്ടൂണ്‍ പുസ്തകങ്ങള്‍ ഞാനവള്‍ക്കു കൊടുത്തു. ചിത്രങ്ങളൊക്കെ ശ്രദ്ധയോടെ നോക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനെന്റെ ജോലിയിലേയ്ക്കു തിരിഞ്ഞു.

എന്നും ക്ലാസ്സ് കഴിഞ്ഞ് കുറച്ചു സമയം കുട്ടികള്‍ക്കു സംസാരിക്കാന്‍ കൊടുക്കാറുണ്ട്. അന്നു ഞന്‍ നിര്‍മ്മലിനോട് അനാമിക അവന്റെ ആരെന്നു ചോദിച്ചു.
" മുത്തശ്ശിയുടെ വീട്ടിലെ കുട്ടിയാണ്" എന്നായിരുന്നു അവന്റെ മറുപടി.

അതില്‍ കൂടുതല്‍ എന്തെങ്കിലും വീട്ടുകാര്യങ്ങള്‍  ആ കുട്ടിയോടു ചോദിക്കുന്നതു മര്യാദയല്ലല്ലോ. അതുകൊണ്ട് അനാമിക ആരെന്ന ജിജ്ഞാസ  ഉള്ളിലടക്കി .  അവന്‍ പക്ഷേ സന്തോഷത്തിലായിരുന്നു, അവന്റെ അച്ഛന്‍ അടുത്ത ദിവസം തന്നെ ജര്‍മ്മനിയില്‍ നിന്നു വരുന്നുവത്രേ. പിന്നെയും രണ്ടു ദിവസങ്ങള്‍ കൂടി അനാമിക നിര്‍മ്മലിനൊപ്പം വന്നു. പാവം കുട്ടിയായതുകൊണ്ട് അവള്‍ ഒരു ശല്യമായതേ ഇല്ല.
നാലാം ദിവസം മുത്തശ്ശിയെ ഹോസ്പിറ്റലില്‍ നിന്നു വീട്ടില്‍ കൊണ്ടുവന്ന കാര്യം നിര്‍മ്മല്‍ പറഞ്ഞറിഞ്ഞു. മുത്തശ്ശിക്ക് തീരെ വയ്യാത്രേ. എന്തോ വലിയ രോഗമാണ്. ഗംഗയെ വിളിച്ചു നോക്കിയെങ്കിലും ഫോണെടുത്തുമില്ല.
ഞായറാഴ്ച എന്തായാലും ഒന്നു പോയി അവരെ കാണാമെന്നു കരുതി . നിര്‍മ്മലിന്റെ അടുത്ത ബില്‍ഡിംഗിലാണ് മുത്തശ്ശന്റെ ഫ്ലാറ്റ്  എന്നു പറഞ്ഞ് അഡ്രസ്സ് തന്നു. പക്ഷേ ശനിയാഴ്ച നിര്‍മ്മല്‍ ക്ലാസ്സില്‍ വന്നില്ല. വൈകുന്നേരം ഗംഗയുടെ ഭര്‍ത്താവു ഫോണ്‍ ചെയ്തു പറഞ്ഞു, അവന്റെ മുത്തശ്ശിക്കു അസുഖം കൂടുതലായി അവരുടെ മകന്റെ വീട്ടിനടുത്തുള്ള ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു .  ഗംഗയും നിര്‍മ്മലും അവിടെയാണ്   എന്ന് . അസുഖമെന്തെന്നു ചോദിച്ചതിന് അയാള്‍ വ്യക്തമായി മറുപടി തന്നില്ല . കുറച്ചു സീരിയസ്സ് ആണ്  എന്നു പറഞ്ഞൊഴിഞ്ഞു . രണ്ടു ദിവസം കഴിഞ്ഞ് നിര്‍മ്മല്‍ വന്നപ്പോള്‍ മുത്തശ്ശി, മാമന്റെ വീടിനടുത്തുള്ള ഹോസ്പിറ്റലില്‍ ആണെന്നു പറഞ്ഞു. രോഗമെന്തെന്നൊന്നും അവനും അറിയില്ല. അനാമികയും മാമന്റെ വീട്ടിലാണത്രേ. അതിനടുത്ത ദിവസങ്ങളില്‍ പിന്നെയും നിര്‍മ്മല്‍ ക്ലാസ്സില്‍ അബ്സന്റായി. ഒരാഴ്ച കഴിഞ്ഞിട്ടാണു പിന്നെ ഗംഗയുമൊത്ത് അവന്‍ വന്നത്.
" അമ്മ പോയി. ചേച്ചീ, അന്നത്തെ തിരക്കില്‍ അറിയിക്കാന്‍ കഴിഞ്ഞില്ല "
പെട്ടെന്ന് എനിക്കു വാക്കുകളൊക്കെ മറന്ന അവസ്ഥ. അല്പസമയത്തെ അന്ധാളിപ്പു കഴിഞ്ഞ് ഞാന്‍ കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു.
" അമ്മയ്ക്ക് ഒരു അപൂര്‍വ്വമായ അസുഖമായിരുന്നു. ആന്തരികാവയവങ്ങളൊക്കെ മെല്ലെ മെല്ലെ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു . അനിയത്തിയെ പ്രസവിച്ചപ്പോള്‍ ഉണ്ടായ എന്തോ കോംപ്ലിക്കേഷനാണ്. പ്രായം കൂടിയപ്പോളത്തെ പ്രസവമല്ലേ.  . ഇത്രയും കാലം തന്നെ ജീവിച്ചിരിക്കുമെന്നു അന്നു ഡോക്ടര്‍ പറഞ്ഞിരുന്നില്ല. "
ഇങ്ങനെയൊരു രോഗത്തേക്കുറിച്ച് ആദ്യമായാണു കേള്‍ക്കുന്നത്. അതിനു ചികിത്സയുമില്ലത്രേ. "
പിന്നെയും കുറേനേരം സംസാരിച്ചപ്പോഴാണ് അനിയത്തിയെക്കുറിച്ചു ചോദിക്കണമെന്നു തോന്നിയത് .
" അനാമിക എന്റെ അനിയത്തിയാണു ചേച്ചീ"
ഞെട്ടിപ്പോയി. അനാമിക ഗംഗയുടെ അനിയത്തിയോ.. ആറാം ക്ലാസ്സില്‍ പഠിക്കുന്ന നിര്‍മ്മലിന്റെ ഇളയമ്മയോ,.. എങ്ങനെ വിശ്വസിക്കാനാവും.
അതെ, അതായിരുന്നു സത്യം . ഭാസ്കരക്കുറുപ്പും വാസന്തിയും മുംബൈയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ടു  40 വര്‍ഷത്തോളമായി . ഗംഗയും ഗോപനും പഠിച്ചു, വളര്‍ന്നു, ഉദ്യോഗസ്ഥരായി. ഇരുവരും  വിവാഹിതരുമായി, മക്കളുമായി. അങ്ങനെയിരിക്കെ വാസന്തിയുടെ അനുജത്തിയുടെ മകന്റെ കല്യാണത്തിന് അവര്‍ നാട്ടില്‍ പോയതാണ്. പെട്ടെന്ന് വാസന്തിയമ്മയ്ക്ക് വയറുവേദന കലശല്‍ .ഇടയ്ക്കൊക്കെ വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നെങ്കിലും ആ വേദന  അസഹനീയമായപ്പോള്‍ അവര്‍ ഭര്‍ത്താവിനെ കൂട്ടി അടുത്തുള്ളൊരു ആശുപത്രിയിലെത്തി . അപ്പോള്‍ അവിടെയുണ്ടായിരുന്ന ലേഡി ഡോക്ടര്‍ പറഞ്ഞത്രേ അതു പ്രസവവേദനയാണെന്ന്. അധികം വൈകാതെ തന്നെ ഭാസ്കരക്കുറുപ്പിന്റെ കയ്യില്‍ ഒരു പെണ്‍കുഞ്ഞിനേയും അവര്‍ കൊടുത്തു.
എനിക്കു പെട്ടെന്ന് 'പവിത്രം' സിനിമയാണ് ഓര്‍മ്മ വന്നത്
അങ്ങനെ തന്നെയാണ് ഇവിടെയും സംഭവിച്ചത്. പക്ഷേ ആര്‍ത്തവം നിന്നു കഴിഞ്ഞു എന്നു കരുതിയിരുന്നതു കൊണ്ട്  ഗര്‍ഭിണിയായത് അവര്‍ അറിഞ്ഞിരുന്നില്ല. ഇടയ്ക്കുണ്ടായ അസ്വസ്ഥതകളൊക്കെ വായു ആണ്, ഗുന്മന്‍ ആണ് എന്നൊക്കെ പറഞ്ഞു സ്വയം ചികിത്സ നടത്തി . ഒടുവില്‍ നാട്ടില്‍ വരുന്ന സമയത്താണു പ്രസവവേദന ഉണ്ടായത്. പക്ഷേ പ്രസവം കഴിഞ്ഞ് ബ്ലീഡിംഗ് നിലയ്ക്കാതെ വന്നപ്പോള്‍ പെട്ടെന്ന്  സര്‍ജറി വേണ്ടി വന്നു . കുറേ ദിവസം ആശുപത്രിയില്‍ കഴിഞ്ഞു .
എല്ലാവര്‍ക്കും ഒരു വലിയ നാണക്കേടായി ഈ സംഭവം . പക്ഷേ വാസന്തിയമ്മ അതോടെ നിത്യരോഗത്തിനടിപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് , മുംബൈയില്‍  മക്കള്‍ക്കും അത്ര സന്തോഷമുണ്ടായില്ല . ഗോപനും കുടുംബവും ആയിരുന്നു അച്ഛനുമമ്മയ്ക്കും ഒപ്പം താമസിച്ചിരുന്നത്. ഈ നാണക്കേടുമായി അവര്‍ തിരികെയെത്തുന്നത് ഗോപന് ഇഷ്ടമായില്ല. അവിടേയ്ക്കു പോയി പരിഹാസപാത്രമാകാന്‍ അവരും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് പെട്ടെന്നു തന്നെ അവര്‍ ഞങ്ങള്‍ താമസിക്കുന്ന ഹൗസിംഗ് കോംപ്ലക്സില്‍ വീടു വാങ്ങിയത്. മൂന്നു മാസത്തിനു ശേഷം  കുഞ്ഞിനെയും കൊണ്ട് അവര്‍ ഇങ്ങോട്ടാണു വന്നതത്രേ. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗംഗയുടെ ഭര്‍ത്താവ് ഉദ്യോഗാര്‍ത്ഥം ജര്‍മ്മനിക്കു പോയി. അപ്പോള്‍ അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് അവരും വീടു മാറി താമസമായി. ഇപ്പോള്‍ ആ അമ്മയാണ് ...
ഞാനപ്പോള്‍ ഓര്‍ത്തത് അനാമികയെക്കുറിച്ചാണ്.. ഇനി അവളുടെ ഭാവി .. ഒക്കെ കാലം തീരുമാനിക്കട്ടെ ,അല്ലേ.. 



2 comments:

  1. ഹൃദയസ്പര്‍ശിയായി....
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം സര്‍, സ്നേഹം

      Delete