Wednesday, October 19, 2016

ശ്വാനായനം

നായ്ക്കളുടെ കലണ്ടറില്‍
ദിവസങ്ങളും ആഴ്ചകളും വര്‍ഷങ്ങളും
ഉണ്ടായിരുന്നില്ല
ഉണ്ടായിരുന്നത്  ഒരു കന്നിമാസം മാത്രം.
നായ്ക്കളുടെ സാമ്രാജ്യങ്ങളാകട്ടെ
യജമാനന്റെ കാല്‍ച്ചുവട്ടിലും.
നായ്ക്കള്‍ നന്ദിയുള്ള മൃഗങ്ങള്‍,
ആത്മാഭിമാനമില്ലാത്ത വെറും ദാസരെങ്കിലും
നന്മയുടെ വക്താക്കള്‍.
മാലിന്യം വലിച്ചെറിയാത്ത വഴിയോരങ്ങളില്‍
നായ്ക്കളെ ഭയക്കാതെ 
വഴിനടക്കാന്‍ കഴിഞ്ഞിരുന്ന
രാപ്പകലുകള്‍  
അതു ചരിത്രം .
ഇന്നു കഥയാകെ മാറി.
അല്ലെങ്കിലും പൊളിച്ചെഴുതപ്പെടേണ്ടതാണ് ചരിത്രമെന്നത്
അലിഖിതനിയമം.
 ഇന്ന്എല്ലാ ദിനങ്ങളും നായ്ക്കളുടേത് .
എല്ലാ നാടും നായ്ക്കളുടെ അധീനതയില്‍ .
നഗരത്തില്‍, ഗ്രാമത്തില്‍
എങ്ങും മുഴങ്ങുന്നത് ഉച്ചത്തിലുള്ള ഓരിയിടല്‍
ആധിപത്യത്തിന്റെ വിജയകാഹളം 
ആ വിജയഭേരിയില്‍ മുങ്ങിപ്പോകുന്നുണ്ട് 
നിലവിളികള്‍
പൈതങ്ങള്‍ മുതല്‍ വയോധികര്‍ വരെ 
ഇരകളാണ്
ചീന്തി  എറിയപ്പെട്ട മംസത്തില്‍ നിന്ന്
ഒലിച്ചിറങ്ങുന്നത് കടുത്ത രോഷത്തിന്റെ 
രക്തച്ചിന്തുകളല്ല ,
പതിനാലു സൂചിക്കുത്തുകള്‍ക്കു തിരികെ നല്കാനാവാത്ത ജീവധാര.
ആഴ്ന്നിറങ്ങുന്ന വേദനയുടെ 
ദീനരോദനങ്ങള്‍,
പൊത്താന്‍  കഴിയാത്ത കാതുകളില്‍
ഒരിക്കലും ചെന്നു വീഴാത്ത
നിസ്സഹായതയുടെ വനരോദനങ്ങള്‍ !
കാതുകള്‍ തന്നെ നഷ്ടമായ ഭരണയന്ത്രങ്ങള്‍
നോക്കു കുത്തികള്‍!
ഭ്രാന്തിനെ  ചങ്ങലയ്ക്കിടാമെന്നത്
ക്രൗര്യത്തെ വന്ധ്യംകരിക്കാമെന്നത്, 
വ്യാമോഹം മാത്രം
 ഈ യുഗം
തുടക്കവും ഒടുക്കവും അറിയാത്ത ശ്വാനയുഗം .
ഇവിടെയൊരു യാനം , ശ്വാനായനം
ശ്വാനജൈത്രയാനം!

2 comments:

  1. ഭ്രാന്തിനെ ചങ്ങലയ്ക്കിടാമെന്നത്
    ക്രൗര്യത്തെ വന്ധ്യംകരിക്കാമെന്നത്,
    വ്യാമോഹം മാത്രം
    നിസ്സഹായതയുടെ വനരോദനങ്ങള്‍ !

    ReplyDelete