Tuesday, January 10, 2017

മാഥേരാന്‍

എന്തുകൊണ്ടും സവിശേഷതകളേറെയുള്ളൊരു ഹില്‍ സ്റ്റേഷനാണ് മാഥേരാന്‍ . ഒന്നാമതായി അതു മുംബൈ മഹാനഗരത്തോടു വളരെ അടുത്തു തന്നെയാണ്  എന്നതാണ്. എന്നുവെച്ചാല്‍ മുംബൈ  നിവാസികളുടെ സ്വന്തം ഹില്‍ സ്റ്റേഷന്‍. പൂനെയ്ക്കും അടുത്തു തന്നെയാണ് മാഥേരാന്റെ സഥാനം. മറ്റൊന്ന് ഇതാണു ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഹില്‍ സ്റ്റേഷനെന്നതാണ്. എന്നുവെച്ച് പ്രകൃതി  സൗന്ദര്യത്തിന്റെ വൈവിധ്യത്തിനോ വൈപുല്യത്തിനോ ഒരു കുറവുമില്ല എന്നതും ശ്രദ്ധേയമാണ്.  ഇതിനേക്കാളൊക്കെ എടുത്തു പറയേണ്ടത്, ഇതിനുള്ളില്‍  മോട്ടോര്‍ വാഹനങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്നതാണ്. ഏഷ്യയില്‍ ഇതൊന്നു മാത്രമേ ഇങ്ങനെ സംരക്ഷിക്കുന്നതുള്ളു.  അത്രമാത്രം പാരിസ്ഥിതികസൗഹൃദം വെച്ചു പുലര്‍ത്തുന്നൊരു പ്രദേശം .  രണ്ടു നഗരങ്ങളുടെ ഇടയിലാണെങ്കിലും , മറ്റു പലനഗരങ്ങളും അടുത്തു തന്നെയുണ്ടെങ്കിലും  മാഥേരാനില്‍ ഈ നാഗരികതയൊന്നും തൊട്ടു തീണ്ടിയിട്ടില്ല .തികച്ചും ശാന്തമായ അന്തരീക്ഷം . 

മുംബൈയില്‍ നിന്നു ഏകദേശം നൂറുകിലോമീറ്റര്‍ ദൂരമേയുള്ളു മാഥേരാനിലേയ്ക്ക്. കാറിലാണെങ്കില്‍  കഷ്ടിച്ചു രണ്ടുമണിക്കൂര്‍ യാത്ര. ട്രെയിനിലാണെങ്കില്‍, മുംബൈ - കര്‍ജത്ത് ലോക്കല്‍ ട്രെയിനില്‍ നെരല്‍ സ്റ്റേഷനിലിറങ്ങി അവിടെ നിന്നു ടാക്സിയില്‍ മാഥേരാനിലെത്താം. ഒരാള്‍ക്ക് 80 രൂപയാണു യത്രച്ചെലവ്.  നെരല്‍ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്റര്‍ നാരോ ഗേജ് റെയില്‍വേലൈന്‍ മാഥേരനിലേയ്ക്കു പോകുന്നുണ്ട്- ടോയ്ട്രെയിന്‍ സര്‍വ്വീസിനായി . ഇപ്പോള്‍ ഈ ലൈന്‍ അടച്ചിട്ടിരിക്കുന്നു. (അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്  അതുടനെ തന്നെ പുനഃസ്ഥാപിക്കുമെന്നറിയുന്നു. ) അവിടെയെത്തിയാല്‍ ഉള്ളിലേയ്ക്കു കടക്കാനുള്ള ടിക്കറ്റ് എടുത്തശേഷം ( 50രൂപ, കുട്ടികള്‍ക്ക് 25 രൂപ ) മാര്‍ക്കറ്റ് വരെയുള്ള യാത്ര  നടന്നു തന്നെയോ കുതിരപ്പുറത്തോ ആകാം.  ഒരാള്‍ക്കു സഞ്ചരിക്കാവുന്ന വലിവണ്ടികളും ലഭ്യമാണ്. തീവണ്ടിപ്പാളത്തില്‍ കൂടി നടന്നാല്‍ മാഥേരന്‍ സ്റ്റേഷനില്‍ എത്തിച്ചേരും.  അവിടെ നിന്നും വ്യൂപോയിന്റുകളിലേയ്ക്കുള്ള കുതിരകളെ വേറെ ലഭിക്കും .850 രൂപ മുതല്‍ അവര്‍ വാങ്ങുന്നുണ്ട്.  ഇരുവശത്തും  കായാമ്പുമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന, കുരങ്ങന്മാര്‍ കൂട്ടുവരുന്ന   ചെമ്മണ്ണു നിറഞ്ഞ കാട്ടുപാതയിലൂടെയുള്ള നടത്തം അനുഭൂതിദായകമാണ്. പലവിധ പക്ഷികളുടെ വായ്ത്താരികളും നമ്മെത്തേടി വരും . ആ യാത്രയുടെ  സുഖം കുതിരയ്ക്കോ വലിവണ്ടിക്കോ നല്‍കാനായെന്നു വരില്ല. 

 ഈ മലയുടെ വിശാലമായ ശീരോഭാഗത്തിനു ചുറ്റുമായി 36 വ്യൂപോയിന്റ്സ് ഉണ്ട്. എല്ലാം ഒരു ദിവസം കൊണ്ടു കണ്ടു തീര്‍ക്കുക അസാധ്യം . അതുകൊണ്ട് വിനോദസഞ്ചാരത്തിനെത്തുന്നവര്‍ ഒരു ദിവസമെങ്കിലും ഇവിടെ തങ്ങി കാഴ്ചകള്‍ കണ്ടു മടങ്ങാറാണു പതിവ്. താമസസൗകര്യങ്ങള്‍ വേണ്ടവിധത്തില്‍ ലഭ്യമാണിവിടെ. മാധവ്ജി പാര്‍ക്ക് പോയിന്റ്, ഘണ്ടാല പോയിന്റ്, ലോര്‍ഡ്സ് പോയിന്റ്, എക്കോ പോയിന്റ്, മലങ്ങ് പോയിന്റ് ,  ലൂയിസ് പോയിന്റ്, സണ്‍ സെറ്റ് പോയിന്റ്, സണ്‍ റൈസ് പോയിന്റ്( പനോരമ പോയിന്റ്) , മങ്കി പോയിന്റ് , ഹാര്‍ട്ട് പോയിന്റ്, ഹണിമൂണ്‍ പോയിന്റ, ഷാര്‍ലട്ട് ലെയ്ക്ക് ... അങ്ങനെ കണ്ണിനു വിരുന്നൊരുക്കി അവരൊക്കെ കാത്തിരിക്കുന്നു നമ്മളെ . ഓരോ വ്യൂപോയിന്റില്‍ നിന്നുള്ള ദൃശ്യങ്ങളും അവിസ്മരണീയം . ചിലയിടത്തു ശിവലിംഗം , ചിലയിടത്തു കോട്ടകള്‍, പിന്നെ ക്ഷേത്രങ്ങള്‍, കൊട്ടാരക്കെട്ടുകള്‍ ഒക്കെയാണോ എന്നു തോന്നും . പക്ഷേ അവയൊക്കെ മലകളും പാറകളും വൈവിധ്യമാര്‍ന്ന രൂപപരിണാമങ്ങളാല്‍ നമ്മെക്കൊണ്ട് അങ്ങനെയൊക്കെ തോന്നിപ്പിക്കുന്നതാണ്. വളരെ അപകടം നിറഞ്ഞ കീഴ്ക്കംതൂക്കായ പറക്കെട്ടുകള്‍ ആണു പല വ്യൂപോയിന്റുകളും . പക്ഷേ മറുഭാഗത്തെത്തുമ്പോഴാണ് അവയുടെ അപകടസ്ഥിതി നമ്മള്‍ തിരിച്ചറിയുന്നത് .മലമുകളിലും  പാറകള്‍ക്കിടയില്‍ ചിലയിടങ്ങളിലും  മണ്ണുണ്ടാകും. അവിടെ പച്ചക്കുട നിവര്‍ത്തി മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്നു . മാഥേരാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ നെറുകയിലെ വനമെന്നാണ്. നീലക്കൊടുവേലി, കരിനെച്ചി, ആടലോടകം  തുടങ്ങി നമുക്കു പരിചിതമായ കുറെ സസ്യങ്ങള്‍,  പിന്നെയും പേരറിയാത്തെ ഒട്ടനവധി വൃക്ഷങ്ങള്‍ ആ വനങ്ങളിലൊക്കെയുണ്ട് .  ഇനിയും ചില കാണാക്കാഴ്ചകള്‍ക്ക് ദുരദര്‍ശിനി സഹായിക്കും . 50 രൂപ കൊടുത്താല്‍ പന്‍വേലിലെ ഫിലില്‍ സിറ്റി, സല്മാന്‍ഖാന്റെ ബംഗ്ളാവ്, ദൂരെയുള്ള കോട്ട, ഉയരത്തില്‍ നിന്നു പതിക്കുന്നൊരു വെള്ളച്ചാട്ടം , വണ്‍ ട്രീ ഹില്‍ , ക്ഷേത്രം അങ്ങനെ കുറേ കാഴ്ചകള്‍ കാട്ടിത്തരും. 

 മഹാനഗര നിവാസികള്‍ ഇടയ്ക്കിടെ  മാഥേരനിലേയ്ക്കൊരു യാത്ര പോകുന്നത് എന്തുകൊണ്ടും ഗുണപ്രദമാണ്, മുതിര്‍ന്നവര്‍ക്കു മാത്രമല്ല കുഞ്ഞുങ്ങള്‍ക്കും . ശുദ്ധമായ പ്രകൃതിയിലേയ്ക്കൊരു ഇറങ്ങിച്ചെല്ലല്‍ അതുതീരെ പരിചയമില്ലാത്ത കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും . അതവരെ ഒരുപാടൊരുപാടു സന്തോഷിപ്പിക്കും എന്നതിനു സംശയമില്ല.




















 

1 comment: