Wednesday, March 29, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 10

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 10
=============================
വാക്കേശ്വർ ക്ഷേത്രം
.
മുംബൈ മഹാനഗരത്തിന്റെ തെക്കുഭാഗത്ത് മലബാർ ഹിൽ പ്രദേശത്താണ് വാക്കേശ്വർ ക്ഷേത്രം  സ്ഥിതിചെയ്യുന്നത് . ബാൺഗംഗ  ക്ഷേത്രമെന്നും അറിയപ്പെടുന്ന ഈ ശിവക്ഷേത്രം നഗരത്തിന്റെ ഉന്നതഭാഗത്താണ് . ബാൺഗംഗ സരസ്സിനോട് വളരെ ചേർന്നാണിത് .

ത്രാതായുഗത്തിൽ, സീതയെ അപഹരിച്ചതു രാവാനാണെന്നു മനസ്സിലാക്കിയ ശ്രീരാമൻ, സീതയെ വീണ്ടെടുക്കുന്നതിനായി ലങ്കയിലേക്കുള്ള യാത്രാമദ്ധ്യേ ഈ പ്രദേശത്തെത്തുകയും ശിവാരാധന നടത്തുകയും ഉണ്ടായത്രേ. ആരാധനയ്ക്കുള്ള   ശിവലിംഗം കണ്ടെത്താനായി പോയ  ലക്ഷ്മണൻ മടങ്ങിയെത്താൻ വൈകിയപ്പോൾ മണൽ കൊണ്ട് രാമൻ  സ്വയമുണ്ടാക്കിയ ശിവലിംഗമാണ് ഇവിടെയുള്ള യഥാർത്ഥ ബിംബം -  ശിവാവതാരം,  വലുക ഈശ്വരൻ (വാക്കേശ്വർ ).

കഥ ഇപ്രകാരം മുന്നേറുമ്പോൾ രാമൻ കലശലായ ദാഹമുണ്ടായി . സമുദ്രത്തോട്‌ വളരെ അടുത്തായതുകൊണ്ടു ശുദ്ധജലം ലഭ്യമായിരുന്നുമില്ല. രാമൻ ഒരു ബാണമെയ്ത്
 അതിലൂടെ ഗംഗയെ  അവിടെ എത്തിക്കുകയുണ്ടായത്രേ . അതാണത്രേ ബാൺഗംഗ എന്നറിയപ്പെടാൻ കാരണം. ഇവിടെയുള്ള സരസ്സിൽ ജലം നിറയ്ക്കുന്ന ഒരുറവ അതിന്റെ മദ്ധ്യഭാഗത്തതു നിന്നും നിർഗ്ഗളിക്കുന്നത് അന്നു രാമൻ സൃഷ്ടിച്ച ജലോൽപത്തിയാണെന്നാണ് വിശ്വാസം . 1715 ൽ ആണ് ഇതൊരു തടാകമായി നിര്‍മ്മിച്ചത് .

എ ഡി 810 - 1240 കാലഘട്ടത്തിൽ ഇവിടം ഭരിച്ചിരുന്ന ശിലഹരി രാജവംശത്തിലെ ഒരു  മന്ത്രിയായിരുന്ന ഗൗഡസാരസ്വത ബ്രഹ്മാനായ ലക്ഷ്മൺ പ്രഭുവാണ് 1127 ൽ  ഈ ക്ഷേത്രം  നിർമ്മിച്ചത്. അത് പിന്നീട് പതിനാറാം നൂറ്റാണ്ടിൽ  പോർട്ടുഗീസുകാർ ബോംബെ ഭരിച്ചിരുന്ന കാലത്ത് നശിപ്പിക്കുകയുണ്ടായി. 1715 ൽ ധനികനായ ഗൗഡസാരസ്വത ബ്രാഹ്മണനായ   രാമ കാമത്ത് ആണ് ഈ ക്ഷേത്രം പുനരുദ്ധരിച്ചത്. പ്രധാന ശ്രീകോവോലിനോടൊപ്പം ചില ചെറിയ ശ്രീകോവിലുകളും ബാൺഗംഗ സരസ്സിനോടു ചേർന്ന് നിർമ്മിക്കുകയുണ്ടായി . പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഇവിടേയ്ക്ക് അഭൂതപൂര്‍വ്വമായ  ഭക്തജനപ്രവാഹം  ആരംഭിച്ചത്. അതിനെത്തുടർന്ന് ഇവിടെ  ഇരുപതോളം പുതിയ ക്ഷേത്രങ്ങളും അൻപതിലേറെ ധർമ്മശാലകളും  കൂടി ഉയർന്നുവരികയുണ്ടായി. ഗൗഡസാരസ്വത ബ്രാഹ്മണ ക്ഷേത്ര ട്രസ്റ്റ് ആണ് ഇപ്പോഴും ഈ ക്ഷേത്രഭരണം നടത്തുന്നത് .

മാസത്തിലെ പൗർണമി ദിനങ്ങളും അമാവാസി ദിനങ്ങളും ആണ് ഈ ക്ഷേത്രത്തിലെ തിരക്കേറിയ ആരാധനാ ദിനങ്ങൾ. ഹിന്ദുസ്ഥാനി   സംഗീതോത്സവത്തിന്റെ വാർഷികവേദികൂടിയാണ് ഈ ക്ഷേത്രസന്നിധി.

മുംബൈയിലെത്തുന്നവർക്കു ക്ഷേത്രത്തിൽ എത്തിച്ചേരാൻ  വളരെ എളുപ്പമാണ് . ക്ഷേത്രത്തിന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ഗ്രാൻഡ് റോഡ് ആൺ . അവിടെ നിന്ന് 15 മിനുട്ട്  ടാക്സി യാത്രയെ വേണ്ടു. മുംബൈയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ,  ഹാങ്ങിങ് ഗാർഡൻ, മറൈൻ ഡ്രൈവ് , കമല നെഹ്രു പാർക്ക് എന്നിവയൊക്കെ ഇവിടെ അടുത്തുതന്നെയായതിനാൽ ആത്മീയതയ്‌ക്കൊപ്പം മനസികോല്ലാസത്തിനും വഴിയൊരുക്കും ഈ യാത്ര











Monday, March 27, 2017

To My Sweet Dad.... (On his Death Anniversary)

To My Sweet Dad.... (On his Death Anniversary)
''''''''''''''''''''''''''''''''''''''''''''
They say
Death is final!
Yes,death has taken you away,
But you ever live in my treasury of memories.
They outlive the boundaries of time and space.
Years passed...
But still I feel
Your invisible presence around me
And I firmly believe
That you guide me to the right path
Whenever I face troublesome situations.
You had gone
But you'll live in your daughter's memories
Forever and forever.
Time Flows,
Pictures fade.
Still I remain
As a little girl
Who sits on your lap
With her arms around your neck
To listen the stories you narrate,
To smile to the poems you recite..
In the fragrance of innocence......

Tuesday, March 21, 2017

അമ്മേ ഭാരതമാതേ !

അമ്മേ ഭാരതമാതേ !
ഒഴുകട്ടെ നിന്‍ മേനിയില്‍ നിന്നുടെ
മക്കള്‍ തന്‍ നറു സ്നേഹച്ചാലുകള്‍
വിരിയട്ടെ നിന്‍ മണ്ണില്‍ നിന്നുടെ
മക്കള്‍ തന്‍ ആനന്ദപ്പൂവുകള്‍ .
പതിയട്ടെ നിന്‍ കാതില്‍ അവരുടെ
ഗാനാലാപന വിചികള്‍ മധുരം
പൊഴിയട്ടെ നിന്നുടലില്‍ സ്തുതികള്‍
തുള്ളികള്‍  തീര്‍ക്കും മധുമൃദുമാരികള്‍ 
ആ മൃദുമാരിയുതിര്‍ക്കാനായൊരു 
മേഘക്കുടയുണ്ടാകാശത്തില്‍
ആ മണിനീര്‍മുത്തുകളാല്‍ നിറയും 
നിന്‍വിരിമാറിലെ നദികള്‍, പുഴകള്‍
വറ്റിയുണങ്ങില്ലൊരുനാളും ആ 
നന്മയുണര്‍ത്തും  കല്ലോലിനികള്‍ 
അവയുടെ നനവാലീ മണ്ണില്‍ ചെറു 
വാടികള്‍ പൂവിട്ടാ സൗരഭ്യം 
നിറയും പരിമളമുതിരും കനിവായ് 
അലിവായ് അമൃതായ്  അറിവിന് കതിരായ്

ജീവിതം, മരണം
.
ജീവിതം !
അര്‍ത്ഥശൂന്യതയുടെ
സമയക്ലിപ്തതയില്ലാത്ത പ്രഹസനങ്ങള്‍,
ഓര്‍മ്മയില്‍ നിന്നകന്നാല്‍ മാഞ്ഞുപോകുന്ന
കാലത്തിന്റെ കയ്യൊപ്പുകള്‍ !
പുഴയൊഴുകുന്നു
പൂ വിരിയുന്നു
പൂങ്കുയില്‍ പാടുന്നു
വസന്തം വന്നു പോകുന്നു
പിന്നെയും വന്നെത്താന്‍
എവിടെയോ ഒരു ഗ്രീഷ്മമുണ്ടെന്ന് ,
തോരാമഴപെയ്തൊഴിയാന്‍
ഒരു വര്‍ഷകാലമുണ്ടെന്ന്
മറവിയുടെ ഭാണ്ഡത്തിലിറക്കാത്ത
ഓര്‍മ്മത്തുണ്ടൊന്നു ബാക്കി വേണം .
പിന്നെയും പിന്നെയും
ജീവിതം ഒരു വലിയ നുണയാണെന്നു
ഇന്നലെകള്‍ വിളിച്ചു ചൊല്ലും.
കേട്ടു കേട്ട് ഒടുവില്‍ തിരിച്ചറിയും
ഒഴുകുന്ന പുഴയുടെ
നേര്‍ത്ത തലോടലാണു ജീവിതം
മരണമാകട്ടെ
ആവരണമില്ലാത്ത സത്യത്തിന്റെ
പരിരംഭണം ...

Life , Death 
-----------------
Life,
Is a meaningless skit which has
 no time bound 
Fading signature of time 
Once gone from memory 
Rivers run by 
Flowers open
Cuckoos sing
Arrival  of spring ..
But to remember 
Somewhere there is summer 
To brighten the days 
And a monsoon 
To pour its tears on  ..
They tell us again and again 
As echoed from days passed -
Life is a big lie .
Hearing all these lies in repetition 
We realize at last 
Life is just like  a mild touch of a running river 
But death is the embrace of 
Uncovered truth. 
===================




Thursday, March 16, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ - 9

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ - 9

സിദ്ധിവിനായക ക്ഷേത്രം , മുംബൈ
==============================
മുംബൈയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് സിദ്ധിവിനായക ക്ഷേത്രം. മുംബൈയിലെ പ്രഭാദേവി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .രണ്ടു നൂറ്റാണ്ടു മുമ്പ് ലക്ഷ്മൺ വിഠല പട്ടേൽ , ദിയൂബായി പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിച്ചതാണ് മൂലക്ഷേത്രം. പ്രധാന ശ്രീകോവിലിൽ ഹേമാങ്കിതമായ  സിദ്ധിവിനായകനെ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത് . ചതുർബാഹുവായ വിനായകൻ  താമര, മഴു, മോദകം, ഹാരം എന്നിവ കൈകളിലേന്തിരിക്കുന്നു. പാർശ്വങ്ങളിലാകട്ടെ ഋദ്ധി , സിദ്ധി എന്നീ പത്നിമാരും നിലയുറപ്പിച്ചിരിക്കുന്നു . വലതുവശത്തേയ്ക്കു തിരിഞ്ഞിരിക്കുന്നു തുമ്പിക്കൈ വളരെ ദിവ്യമായി കരുതപ്പെടുന്നു.  പരമേശ്വരന്റെ തൃക്കണ്ണിനെ ദ്യോതിപ്പിക്കുന്നതാണ് ഫാലസ്ഥലത്തെ   മൂന്നാം കണ്ണ്.  

വളരെ ചെറിയതായിരുന്നൊരു ക്ഷേത്രം വളർച്ചയുടെ പടവുകൾ താണ്ടി അതിബൃഹത്തായൊരു  ആരാധനാകേന്ദ്രമായി വളർന്ന കഥയാണ് സിദ്ധിവിനായകക്ഷേത്രത്തിനുള്ളത് .

1801 നവംബർ ഒന്നാം തീയതി ഈ ക്ഷേത്രം നിലവിൽ വന്നത് 3 .6  x 3 .6 ചതുരശ്രമീറ്റർ അളവിൽ ഇഷ്ടികയും മരപ്പലകയും കൊണ്ട് നിർമ്മിച്ച ,  കുംഭഗോപുരത്തോടു കൂടിയ,  ചെറിയൊരു നിർമ്മിതി ആയിരുന്നു . ലക്ഷ്മൺ  പട്ടേൽ എന്ന കോൺട്രാക്ടർക്ക് ഇതു നിർമ്മിക്കാനുള്ള ധനസഹായം നൽകിയത് ദിയൂബായി എന്ന അനപത്യയായ  സമ്പന്നസ്ത്രീ ആയിരുന്നുവത്രേ. മക്കളില്ലാതെ ദുഃഖമനുഭവിക്കുന്ന മറ്റു സ്ത്രീകൾക്ക് പ്രാർത്ഥിക്കാനും അതുവഴി ഭഗവാന്റെ അനുഗ്രഹം കരഗതമാകാനും വേണ്ടിയാണു ദിയൂബായി ഈ ക്ഷേത്രം നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയത്. അക്കൽകോട്ട് സമർത്ഥ് സ്വാമിയുടെ ശിഷ്യനായിരുന്ന രാമകൃഷ്ണ ജാംഭേകർ  മഹാരാജ് സ്വാമിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ മൂർത്തിയുടെ മുമ്പിലായി രണ്ടു ദിവ്യമായ ബിംബങ്ങൾ ഭൂമിയിൽ   അടക്കം ചെയ്യുകയുണ്ടായി . സ്വാമി പ്രവചിച്ചിരുന്ന പ്രകാരം ഇരുപത്തിയൊന്ന് വർഷം കഴിഞ്ഞപ്പോൾ അവിടെ ഒരു ചമതവൃക്ഷം വളർന്നു വരികയും അതിന്റെ ശാഖയിൽ സ്വയംഭുവായൊരു ഗണേശവിഗ്രഹം കാണപ്പെടുകയും ചെയ്തുവത്രേ.

ഇന്നിത് എല്ലാ സൗകര്യങ്ങളോടും കൂടിയ ബൃഹത്തയൊരു ക്ഷേത്രസമുച്ചയമാണ് . ക്ഷേത്രവാതിലുകളും ചുവരുകളും അഷ്ടവിനായകരൂപങ്ങളുടെ  ചിത്രപ്പണികളാൽ അലംകൃതമാണ് . മുകൾഭാഗമാകട്ടെ സ്വർണ്ണം പൂശി മോഡി കൂട്ടിയിരിക്കുന്നു .   ക്ഷേത്രത്തിന്റെ കിഴക്കും തെക്കും ഭാഗത്ത് രണ്ടു പൊയ്കകളും ഉണ്ട് . ഹനുമാൻ ഭക്തർക്കായി ഒരു ഹനുമൽ ക്ഷേത്രവും ഇപ്പോൾ ചേർന്ന് തന്നെയുണ്ട് . 1950 - 60 കാലങ്ങളിലാണ് ഇവിടെ ഭക്തജനത്തിരക്ക് വളരെയധികം വർധിച്ചു തുടങ്ങിയത്. 70 കാലിൽ അത് മൂർദ്ധന്യത്തിൽ എത്തുകയും ചെയ്തു. ക്ഷേത്രാവരുമാനവും അതിനനുസരിച്ചു വർദ്ധിച്ചുകൊണ്ടിരുന്നു. പല അവസരങ്ങളിലും ക്ഷേത്രഭരണസമിതി അതുമായി ബന്ധപ്പെട്ടു വിവാദങ്ങളിലും പെട്ടു  എന്നതും വാസ്തവം.

ചൊവ്വാഴ്ച ദിവസങ്ങൾ  വിശേഷമാണിവിടെ.  അന്നത്തെ പൂജാസമയങ്ങളും മറ്റു ദിവസങ്ങളിലേതിൽ നിന്ന് വ്യത്യസ്തമാണ് . ചെവ്വാഴ്ച ക്ഷേത്രദർശനം ഭാഗ്യദായകമായി ഭക്തർ കരുതിപ്പോരുന്നു.
മഹാരാഷ്ട്രയിൽ  ആഘോഷമായിട്ടുള്ള എല്ലാ ഹൈന്ദവവിശേഷദിവസങ്ങളും ഇവിടെ ഉത്സവപ്രതീതി നൽകുന്ന ആഘോഷങ്ങൾക്ക് വേദിയാകുന്നു .

മുംബൈയിലെത്തുന്നവർക്കു സിദ്ധിവിനായകക്ഷേത്രത്തിലെത്താൻ 20 മിനുട്ട് യാത്രയെ വേണ്ടു. ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷൻ ദാദർ. ദാദറിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ ക്ഷേത്രത്തിലേയ്ക്ക് .




Tuesday, March 14, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ - 8

മഹാലക്ഷ്മി ക്ഷേത്രം, മുംബൈ
==========================
മുംബൈയിലെ വളരെ പ്രസിദ്ധമായൊരു ക്ഷേത്രമാണ്   ഭുലാഭായി ദേശായി പാതയിൽ കടൽത്തീരത്തോടു ചേർന്ന്   സ്ഥിതി ചെയ്യുന്ന മഹാലക്ഷ്മി ക്ഷേത്രം. ഈ പ്രദേശത്തിന്റെ പേരും മഹാലക്ഷ്മി എന്നാണ് . 1831 ൽ ധക്ജി ദാദാജി എന്നൊരു ഹൈന്ദവവ്യാപാരിയാണ് ഇന്ന് കാണുന്ന  ക്ഷേത്രം നിർമ്മിച്ചത്.

ഈ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം ലഭിച്ചതിനെക്കുറിച്ചൊരു കഥയുണ്ട് . 1785 ൽ അന്നത്തെ ഗവർണറായിരുന്ന വില്യം ഹോൺബി മുംബൈയിലെ ഏഴു  ദ്വീപുകളെയും കൂട്ടിയിണക്കുന്ന ഒരു കാൽനടവരമ്പു നിർമ്മിക്കുവാൻ പദ്ധതി ഇട്ടു. പക്ഷെ അത് നിർമ്മാണത്തിലിരിക്കെ കടൽഭിത്തി രണ്ടുപ്രാവശ്യം തകർന്നുവീണു. നിരാശനായ ചീഫ് എഞ്ചിനീയർ ഒരു ദിവസം ഒരു ദേവീവിഗ്രഹം വർളിയിലെ കടലിൽ ഉണ്ടെന്നു   സ്വപ്നം കാണുകയുണ്ടായി. അത് അന്വേഷണത്തിന് വിധേയമാക്കുകയും കണ്ടെത്തുകയും ഉണ്ടായി . ആ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനായി ഒരു ക്ഷേത്രവും പണിതു . അതിനു ശേഷം കല്‍പ്പാതയുടെ  നിർമ്മാണം വിഘ്നം കൂടാതെ മുന്നേറുകയും ചെയ്തുവത്രേ .

ക്ഷേത്രത്തിൽ ത്രിദേവിമൂർത്തികളാണുള്ളത് . മഹാകാളി , മഹാലക്ഷ്മി, മഹാസരസ്വതി . എല്ലാ ദേവിമാരും സർവാഭരണവിഭൂഷിതരായാണ്  കാണപ്പെടുന്നത് . താമരപ്പൂവ് കയ്യിലേന്തിയ മഹാലക്ഷ്മിയാണു  മധ്യത്തിൽ.

ക്ഷേത്രത്തിലേക്കുള്ള പാതയ്ക്കിരുവശവും ക്ഷേത്രത്തിനു സമീപത്തും പൂജാദ്രവ്യങ്ങൾ ലഭിക്കുന്ന വളരെയധികം കടകളുണ്ട്.  ഹാരങ്ങളും ചന്ദത്തിരികളും ദേവിയുടെ ഉടയാടകളും മറ്റു  പൂജാവസ്തുക്കളും എല്ലാം ഇവിടെ ലഭിക്കും . മറ്റെല്ലാ ദേവീക്ഷേത്രങ്ങളിലെയും പോലെ ഇവിടെയും പൂജകൾക്ക് നല്ല തിരക്കും അനുഭവപ്പെടുന്നുമുണ്ട്. നവരാത്രി കാലത്താണ്  ഈ ക്ഷേത്രത്തിലെ ഉത്സവകാലം. ആ സമയത്ത് ദേവീ ദർശനത്തിനായി ഭക്തജനങ്ങൾക്കു  മണിക്കൂറുകൾ കാത്തു  നിൽക്കേണ്ടിവരാറുണ്ട്  . എല്ലായ്‌പോഴും ഭക്തിസാന്ദ്രമായൊരു അന്തരീക്ഷം നിലനിൽക്കുന്നൊരു ആരാധനാകേന്ദ്രമാണ് മഹാലക്ഷ്മി ക്ഷേത്രം . മുംബൈ സന്ദർശിക്കുന്നവർ ജാതിമതഭേദമെന്യേ ഈ ക്ഷേത്രദര്ശനത്തിനായി എത്തുന്നുണ്ട് എന്നതും ഒരു പ്രത്യേകതയാണ്

മുംബൈയിൽ നിന്ന് ഏതാണ്ടൊരു കിലോമീറ്റർ ദൂരമേയുള്ളൂ ക്ഷേത്രത്തിലേയ്ക്ക് . ടാക്സിയിൽ ക്ഷേത്രത്തിലെത്താൻ വളരെ എളുപ്പവുമാണ് . അടുത്ത് തന്നെ മറ്റു രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട്- ത്രൈയംബകേശ്വരക്ഷേത്രവും മഹാദേവ ധാക്കലേശ്വർ ക്ഷേത്രവും. ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് അധികദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന  ഹാജി അലി ദർഗ്ഗയും സന്ദർശിച്ചു മടങ്ങാവുന്നതാണ്








Thursday, March 9, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 7

ശ്രീ ഘൃഷ്നേശ്വർ ജ്യോതിർലിംഗക്ഷേത്രം
........................................................................
പന്ത്രണ്ടാമത്തേതെന്നു കരുതുന്ന ജ്യോതിർലിംഗക്ഷേത്രമാണ് എല്ലോറയ്ക്കടുത്ത്  വെരൂളിലുള്ള  ശ്രീ ഘൃഷ്നേശ്വർ ജ്യോതിർലിംഗക്ഷേത്രം. ഈ ക്ഷേത്രദർശനത്തോടെ മാത്രമേ ജ്യോതിർലിംഗതീർത്ഥാടനം പൂർണ്ണമാകൂ എന്നാണ് വിശ്വാസം.  (യെലഗംഗാനദീതീരത്തു നാഗാ ആദിവാസികൾ വസിച്ചിരുന്ന യെലാപ്പൂർ ആണ് പിന്നീട് വെരുൽ ആയി രൂപാന്തരപ്പെട്ടത് .)

ഈ  ക്ഷേത്രോല്പത്തിയെക്കുറിച്ച് വിവിധങ്ങളായ ഐതിഹ്യ കഥകൾ പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കുന്നത്  കുസുമം എന്ന് പേരായ ഒരു ശിവഭക്തയുമായി ബന്ധപ്പെട്ടതാണ് . അതീവ ഭക്തിയോടെ എല്ലാ ദിവസവും  ശിവാരാധന നടത്തിവന്നിരുന്നൊരു സാധ്വിയായിരുന്നു കുസുമ. പൂജയുടെ ഭാഗമായി  അവിടെയുള്ള തീർത്ഥക്കുളത്തിൽ ശിവലിം൨ഗം നിമജ്ജനം  ചെയ്തെടുക്കുകയും  പതിവുണ്ടായിരുന്നു. കുസുമയുടെ ശിവഭക്തി വളരെ പ്രസിദ്ധമായിരുന്നു. അതിനാൽ തന്നെ അവർ എല്ലാവരാലും ആദരിക്കപ്പെടും ചെയ്തിരുന്നു. അതിൽ അതീവ അസൂയാലു ആയിരുന്നു കുസുമയുടെ സപത്നി. അവർ അസൂയയും കോപവും മൂത്ത് ഒരു ഡവസം കുസുമയുടെ പ്രിയപുത്രനെ വധിക്കുകയുണ്ടായി. മകനെ നഷ്‌ടമായ കുസുമ അതീവ ദുഃഖിതയായ് ഭവിച്ചു. എങ്കിലും തന്റെ  ശിവാരാധനയ്ക്കു മുടക്കമൊന്നും വരുത്തിയില്ല. പതിവുപോലെ ശിവലിംഗം തീർത്ഥക്കുളത്തിൽ നിമജ്ജനം ചെയ്ത്തുയർന്നപ്പോൾ തന്റെ പുത്രൻ ജീവൻ വീണ്ടെടുക്കുകയുണ്ടായി അത്രേ . ആ സമയത്ത് മഹേശ്വരൻ ജ്യോതിർലിംഗമായി അവിടെ പ്രത്യക്ഷനാവുകയും ഈ ക്ഷേത്രം അവിടെ ഉയരുകയും ചെയ്തു എന്നാണു വിശ്വാസം . ശിവപാർവ്വതിമാരുമായി ബന്ധപ്പെട്ട ചില കഥകളും പ്രചാരത്തിലുണ്ട്

എല്ലോറ - അജന്ത  ഗുഹകളുടെ വളരെ അടുത്താണ് ഘൃഷ്നേശ്വർ ജ്യോതിർലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ശിവഭക്തനായിരുന്നു, വേരുളിലെ ഗ്രാമപ്രധാനി ഭോസ്‌ലെ ഒരിക്കൽ ഒരു ചിതൽപുറ്റിൽ നിന്ന് നിധികുംഭം കണ്ടെടുക്കുകയുണ്ടായി.  ഘൃഷ്നേശ്വരഭഗവാന്റെ അനുഗ്രഹം ഒണ്ടു ലഭിച്ചതെന്ന് വിശ്വസിച്ച ഈ നിധി ഉപയോഗിച്ച് ക്ഷേത്ത്രം പുതുക്കി പണിയുകയും അവിടെ ഒരു പൊയ്ക  നിർമ്മിക്കുകയും ചെയ്തു . പിന്നീട്  ഗൗതമിബായിയും അഹല്യബായ് ഹോൾക്കറും പതിനേഴാം നൂറ്റാണ്ടില്‍  ക്ഷേത്രപുനരുദ്ധാരണം നടത്തുകയുണ്ടായി . അതാണ് ഇന്ന് കാണുന്ന അതിമനോഹരമായ ക്ഷേത്രസമുച്ചയം. ക്ഷേത്രത്തിലേക്കുള്ള നടവഴിയിൽ ദശാവതാരങ്ങൾ ചുവന്ന കല്ലുകല്ലുകളിൽ കൊത്തിവെച്ചിരിക്കുന്നു. 24  തൂണുകളുള്ള സഭാമന്ദിരവും മനോഹരമായ ചിത്രപ്പണികളാൽ അലംകൃതമാണ് . 17  അടി അളവുകളുള്ള ഗര്ഭഗൃഹത്തിൽ ലിംഗമൂർത്തി പൂർവ്വദിക്കിലേയ്ക്ക് ദര്ശനമായിട്ടാണ് നിലകൊള്ളുന്നത് . അതിരമണീയമായൊരു നന്ദികേശ്വരബിംബവും സഭാമന്ദിരത്തിൽ ഉണ്ട് .

മുംബയിൽ നിന്ന്  മുന്നൂറിലേറെ കിലോമീറ്റർ ദൂരെയാണ് ഘൃഷ്നേശ്വർ. ആറുമണിക്കൂറിലധികം യാത്രയുമുണ് .  ഔറംഗബാദ് ആണ് ഏറ്റവും അടുത്ത വിമാനത്തവാളവും റെയിൽവേ സ്റ്റേഷനും , പിന്നീട് ഏകദേശം 30  കി മി റോഡ് യാത്രകൊണ്ട് ക്ഷേത്രത്തിലെത്തിച്ചേരാം . ഘൃഷ്നേശ്വറിലെത്തുന്നവർക്ക്, സമീപത്തുള്ള എല്ലോറ ഗുഹാക്ഷേത്രങ്ങൾ, അജന്ത  ഗുഹകൾ, ഔരംഗസേബിന്റെ ശവകുടീരം , ബീബി ക മകബാര,  മിനി താജ്, പാൻചക്കി, എന്നിവയൊക്കെ കൂടി സന്ദർശിച്ച് മടങ്ങാനാവും .

Thursday, March 2, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 6

ഭീമാശങ്കര്‍ 

മഹാരാഷ്ട്രയിലെ പൂനയ്ക്കടുത്തുള്ള ഭീമാശങ്കര്‍ ക്ഷേത്രം മറ്റൊരു ജ്യോതിര്‍ ലിംഗക്ഷേത്രമാണ് . പൂനയില്‍ നിന്ന് 120 കിലോമീറ്റര്‍ റോഡ് യാത്രയില്‍ ഇവിടെയെത്താം. അതിപുരാതനമായ വിശ്വകര്‍മ്മനിര്‍മ്മാണരീതിയുടെ വൈദഗ്ധ്യം വിളിച്ചോതുന്ന നാഗരനിര്‍മ്മാണശൈലിയിലാണ് ഈ ക്ഷേത്രം പണികഴിച്ചിരിക്കുന്നത്. പതിമൂന്നാം  നൂറ്റാണ്ടില്‍ പണികഴിച്ചതെന്നു കരുതുന്ന ക്ഷേത്രത്തിന്റെ സഭാമണ്ഡപം പതിനെട്ടാം  നൂറ്റാണ്ടില്‍ പുനരുദ്ധരിക്കുകയുണ്ടായി. മറ്റു ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശ്രീകോവിലിന്റെ താഴ്ന്ന നിലത്താണ് ഗര്‍ഭഗൃഹം . ഇവിടെയും ശിവലിംഗം സ്വയംഭൂവാണ് എന്നാണു വിശ്വസിക്കപ്പെടുന്നത്. 

ഈ ക്ഷേത്രത്തോടു ബന്ധപ്പെട്ട ഐതിഹ്യകഥ ഇപ്രകാരമാണ്. സഹ്യാദ്രി മലനിരകളിലെ ഡാകിനി എന്ന വനത്തില്‍ ഭീമന്‍ എന്നു പേരുള്ള ദുഷ്ടനായ അസുരനും അയാളുടെ അമ്മ കാര്‍കതിയും വസിച്ചിരുന്നു. കരുണ ലവലേശമില്ലാത്ത ഇവനെ ദേവന്മാരും മനുഷ്യരും ഒന്നുപോലെ ഭയപ്പെട്ടിരുന്നു. ഭീമന് തന്റെ പിതാവാരെന്നറിയുമായിരുന്നില്ല. അതറിയാനുള്ള ജിജ്ഞാസ അനുദിനം അവനില്‍ വളര്‍ന്നു. തന്റെ മാതാവിനോട് ഇതേക്കുറിച്ചന്വേഷിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഒട്ടൊരു ഭയത്തോടെയെങ്കിലും  അവര്‍ക്കതു വെളിപ്പെടുത്തേണ്ടിവന്നു. ഭീമന്‍ ലങ്കേശ രാവണന്റെ സഹോദരനായ കുംഭകര്‍ണ്ണന്റെ പുത്രനായിരുന്നുവത്രേ. മഹാവിഷ്ണുവിന്റെ അവതാരമായ രാമനാല്‍ തന്റെ പിതാവ് വധിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയ ഭീമന്‍ മഹാവിഷ്ണുവിനോട് പ്രതികാരം ചെയ്യുന്നതിനായി ദൃഢപ്രതിജ്ഞയെടുത്തു. അതിനുള്ള ശക്തി ലഭിക്കുന്നതിനായി ബ്രഹ്മാവിന്റെ അനുഗ്രഹം ലഭിക്കാന്‍ കഠിനതപസ്സും ആരംഭിച്ചു . ഭക്തനില്‍ സംപ്രീതനായ ബ്രഹ്മാവ് അളവറ്റ ശക്തി നല്‍കി അനുഗ്രഹിച്ചു . പക്ഷേ അതു സ്രഷ്ടാവിനു പറ്റിയ വലിയൊരു അബദ്ധമായി കലാശിച്ചു. ദുഷ്ടശക്തിയായ ഭീമന്‍ മൂന്നുലോകങ്ങളിലും ഭീതി പരത്തുക മത്രമല്ല, ദേവേന്ദ്രനെ യുദ്ധം ചെയ്തു പരാജയപ്പെടുത്തുകയും ചെയ്തു. വലിയൊരു ശിവഭക്തനായ കാമരൂപേശ്വരനെ പരാജയപ്പെടുത്തി കാരഗൃഹത്തിലടയ്ക്കുകയും ശിവനു പകരം തെന്നെ ആരാധിക്കണമെന്ന് ആജ്ഞ നല്‍കുകയും  ചെയ്തു. അതും പോരാഞ്ഞ് ഋഷിമാരെയും മുനിമാരെയും നിരന്തരം  പപീഡിപ്പിച്ചുകൊണ്ടേയിരുന്നു. കുപിതരായ ദേവന്മാര്‍ ബ്രഹ്മാവിനോട് പരാതിപ്പെട്ടു എങ്കിലും അദ്ദേഹവും നിസ്സഹായനായിരുന്നു. ഒടുവില്‍ അവര്‍ ഒന്നു ചേര്‍ന്ന് സംഹാരമൂര്‍ത്തിയായ മഹേശ്വരനോടു രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചു. 

ഭീമനെ ആരാധിക്കാന്‍ കൂട്ടാക്കാതെ കാമരൂപേശ്വരന്‍ ശിവപൂജ തുടര്‍ന്നുകൊണ്ടിരുന്നു . ശിവലിംഗത്തില്‍ പാലഭിഷേകം നടത്തുന്ന കാമരൂപേശ്വരനെ കണ്ടു ക്രുദ്ധനായ ഭീമന്‍ ശിവലിംഗം തകര്‍ക്കുന്നതിനായി വാളുയര്‍ത്തി. അപ്പോള്‍ മഹേശ്വരന്‍ തന്റെ തേജോരൂപത്തില്‍ പ്രത്യക്ഷനാവുകയും ഭീമനുമായി യുദ്ധം ആരംഭിക്കുകയും ചെയ്തു. പക്ഷേ ഈ യുദ്ധത്തിന്റെ ദുരന്തഫലങ്ങള്‍ സകലചരാചരങ്ങളേയും ബാധിക്കുന്നതില്‍ ശങ്കാകുലനായ നാരദമുനി അതവസാനിപ്പിക്കുന്നതിനായി മഹേശ്വരനോടപേക്ഷിച്ചു. ഒടുവില്‍ ഭീമനെ ഭസ്മീകരിച്ച് ആ യുദ്ധം അന്ത്യം കാണുകയുണ്ടായി. ആഹ്ലാദചിത്തരായ ദേവന്മാരും മഹര്‍ഷിമാരും മഹേശ്വരനോട് അവിടം തന്റെ വാസസ്ഥാനമാക്കണമെന്ന് അപേക്ഷിച്ചു. അതുമാനിച്ച് മഹേശ്വരന്‍ അവിടെ ജ്യോതിര്‍ലിംഗമായി പ്രത്യക്ഷപ്പെടുകയും പിന്നീട്  അവിടെ ക്ഷേത്രം നിലവില്‍ വരികയും ചെയ്തു . ഇവിടെയുള്ള മലനിരകളില്‍ നിന്നാണ് ഭീമ നദി ഉത്ഭവിക്കുന്നത്. ഇത് കഠിനയുദ്ധം ചെയ്ത മഹേശ്വരന്റെ സ്വേദകണങ്ങളാല്‍ രൂപം കൊണ്ടതെന്നു വിശ്വസിക്കപ്പെടുന്നു. 

ക്ഷേത്രകാവാടങ്ങളും സ്തൂപങ്ങളും ദേവന്മാരുടെ  സൂക്ഷ്മമായ ചിത്രപ്പണികളാല്‍ അലംകൃതമാണ്. കവാടത്തില്‍ തന്നെ നന്ദീശ്വരനുണ്ട്.  ശനീശ്വരായി ഒരു ശ്രീകോവിലും കൂടി ക്ഷേത്രത്തിലുണ്ട്. ശനീശ്വരക്ഷേത്രത്തിനു പുറത്തെ തൂണുകള്‍ക്കിടയില്‍ ഒരു ഭീമാരമായ പോര്‍ച്ചുഗീസ് മണിയും കാണാം. അടുത്തു തന്നെ പാര്‍വതിയുടെ അവതാരമായ കമലജാദേവിയുടെ ക്ഷേത്രവും ഉണ്ട്.  
ദിവസവും മൂന്നു പ്രധാനപൂജകളാണ് അനുഷ്ഠിക്കപ്പെടുന്നത്. 
ഈ ക്ഷേത്രത്തിലേയ്ക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് ഓഗസ്റ്റ് മുതല്‍ മാര്‍ച്ചുവരെയുള്ള മാസങ്ങളാണ് ഉചിതം.ശിവരാത്രികാലം ഇവിടുത്തെ പ്രാധാന ഉത്സവകാലമാണ്. 

നാഗരികതയുടെ കോലാഹലങ്ങളില്‍ നിന്നകന്ന് പ്രകൃതിസ്വച്ഛതയുടെ മടിത്തട്ടില്‍ പരിലസിക്കുന്ന ഈ പുണ്യക്ഷേത്രം തീര്‍ത്ഥാടകരായ ഭക്തജനങ്ങളുടെ പറുദീസ എന്നതിനു രണ്ടഭിപ്രായമില്ല.