Friday, July 21, 2017

വഴിക്കണ്ണ്

വഴിക്കണ്ണ്
=========
നീണ്ടയീ സായന്തന വീഥിയിലേകാകിയായ്
കാത്തിരിക്കയാണൊരു പദനിസ്വനം, മൂകം

ഒരു ദുഃഖപർവ്വമെൻ ഹൃദയത്തിലേറ്റിയി-
ട്ടക്ഷമം ചോദിക്കുന്നു 'എങ്ങു നീ പൂക്കാലമേ?'

മറുവാക്കു കേൾക്കുവാൻ കഴിയാതെന്നും എന്റെ
മിഴികൾ തുളുമ്പുന്നതാരുകാണുവാനെന്നോ!

എൻമാറിലലതല്ലുമീസ്‌നേഹസാഗരത്തെ
എന്തു നീ പൊന്നോമനേ, വിസ്മരിച്ചുവോ പാടേ

കാതങ്ങൾക്കപ്പുറത്താണെന്റെ പൊൻവസന്തമെ -
ന്നോർക്കാതെ കാക്കും നിന്നെ വഴിക്കണ്ണുമായെന്നും

പൊന്നു പൈതലേ നിന്നെ ഓർക്കാതില്ലല്ലോ  എനി-
ക്കുഷസ്സും മദ്ധ്യാഹ്നവും സന്ധ്യയും നിശീഥവും

അതിജീവനത്തിന്റെ രഥ്യകൾ താണ്ടാനായ് നീ
എൻവിരൽത്തുമ്പും വിട്ടു പോയല്ലോ ദൂരേയ്‌ക്കെങ്ങോ

ഏകാന്തത തീർക്കുമീത്തടവറയ്ക്കുള്ളിൽ
നീണ്ടുപോം നിമിഷങ്ങളെത്ര ഞാനെണ്ണീ നിത്യം

'ഇന്ന് നീ വന്നെത്തു'മേന്നെത്രമേൽ നിനച്ചു ഞാൻ
എന്നുമീപ്പടിക്കെട്ടിൽ കാത്തിരിക്കുന്നു മൂകം

ഒന്നു നിൻ രൂപം കണ്ടാൽ , ഒന്നു നിൻ സ്വരം കേട്ടാൽ
ഒന്നു നിൻ വിരൽ തൊട്ടാലെന്തിനു സ്വർഗ്ഗം വേറെ

മരണം വാതില്ക്കലിങ്ങെത്തിയാലുമെന്നുണ്ണീ
നിൻപദസ്വനത്തിനായ് കാതോർത്തിരിക്കും ഞാനും

'അമ്മേ'യെന്നുരച്ചു നീ ഓടിയിങ്ങെത്തീടുകിൽ
പോകില്ല ഞാനാമൃതിക്കൊപ്പമെന്നതും ദൃഢം

മകനേ, അറിക- നിന്നമ്മതൻ പാഥേയമാ -
ണിന്നു നീ നൽകും സ്നേഹവാത്സല്യത്തേൻ തുള്ളികൾ

1 comment: