Monday, September 24, 2018

രാധയും കൃഷ്ണനും

രാധയും കൃഷ്ണനും
=================

എന്തായിരുന്നു രാധയുടെയും ശ്രീകൃഷ്ണന്റെയും ഹൃദയങ്ങളെ ഒന്നായി ചേർത്തുനിർത്തിയിരുന്നത് ? ഭക്തിയോ, സൗഹൃദമോ, നിഷ്കളങ്കമായ സ്നേഹമോ, അതോ അന്യാദൃശമായ,  അഭൗമമായ പ്രണയത്തിന്റെ ഗാഢതരമായ പാശബന്ധനമോ? അങ്ങേയറ്റം ലളിതമായി ചിന്തിച്ചാൽ പോലും  ഇതെല്ലാം  ചേർന്ന അതിവിശിഷ്ടമായൊരു ഹൃദയബന്ധം നിലനിർത്തിയിരുന്നവരാണ് രാധയും കൃഷ്ണനും എന്നു  നമുക്കു  വ്യക്തമാകും. ഒന്നുകൂടി ചിന്തിച്ചാൽ നമ്മുടെ സാധാരണ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതിനപ്പുറവും എന്തൊക്കെയോ ആ ബന്ധത്തിന് ഇഴചേർത്തിരുന്നു എന്നും തോന്നും. കൃഷ്ണന്റെ ഹൃദയത്തിലലിഞ്ഞുചേർന്ന രാധയുടെ സ്നേഹം, രാധയുടെ പ്രാണനിൽ പ്രാണനായി ലയിച്ചുചേർന്ന കൃഷ്ണസ്വരൂപം. അവർ രണ്ടായിരുന്നില്ല, വേർതിരിക്കാനാവാത്തവിധം ഒന്നു  മറ്റൊന്നിനോട് സമ്മിശ്രണം ചെയ്തൊരു സംയുക്തരൂപമായിരുന്നു. എത്രയെത്ര കഥകളാണ് ഇവരുടെ ഉദാത്തസ്നേഹത്തിന്റെ നിദർശനങ്ങളായി  നമ്മളറിഞ്ഞിരിക്കുന്നത്! ഒരു കൃഷ്ണന്റെ  രാധയാവാനാഗ്രഹിക്കാത്ത പെൺകൊടിയോ, ഒരു രാധയുടെ  കൃഷ്ണനാവാനാഗ്രഹിക്കത്തൊരു പുരുഷനോ ഈ ലോകത്തുണ്ടായിരിക്കുമോ?

കൃഷ്ണനെക്കാൾ ആറോ  ഏഴോ  വയസ്സ് കൂടുതലുണ്ടായിരുന്നത്രേ   രാധയ്ക്ക്. അയൻ  എന്ന വിളിപ്പേരുള്ള അഭിമന്യു എന്ന ഗോപാലയുവാവിന്റെ പത്നിയായിരുന്നു രാധയെന്ന ഗോപിക.  അയന്റെ  ബന്ധുകൂടിയായ കണ്ണനെ അവൾ ഗോകുലത്തിൽ കണ്ടുമുട്ടുകയായിരുന്നു.   പീതാംബരവും പീലിത്തിരുമുടിയും വനമാലയും ചാർത്തിയ കാർവർണ്ണനായ  ആ ഗോകുലബാലനോട്, വിവാഹിതയും അനപത്യയുമായൊരു കുടുംബിനിക്കു തോന്നിയ   സഹജമായ വാത്സല്യമായിരുന്നു കണ്ണനെയും രാധയെയും തമ്മിൽ ചേർത്തുനിർത്തിയതെന്നു   വാദിക്കുന്നവരും ഇല്ലാതില്ല. ആ വാദത്തെ മുഖവിലക്കെടുക്കാനാവുന്നില്ല എന്നതാണു  യാഥാര്‍ത്ഥ്യം.

ഭഗവതത്തിലോ പുരാണങ്ങളിലോ രാധയും അയനും  കഥാപാത്രങ്ങളേയല്ലത്രേ! ഭാരതത്തിന്റെ പലഭാഗങ്ങളിൽ ഭഗവതസംബന്ധിയായി രചിക്കപ്പെട്ട കൃതികളിലാണ്  ഈ കഥാപാത്രങ്ങളുള്ളത്.  മദ്ധ്യകാലഘട്ടത്തിൽ വിരചിതമായ 'പദാവലി'കളിലാണ് രാധ കൂടുതൽ വ്യക്തതയോടെ  പ്രത്യക്ഷപ്പെടുന്നത്. വിദ്യാപതി, ഗോവിന്ദദാസ്, ചാന്ദിദാസ്, ജയദേവൻ - ഇവരുടെയൊക്കെ കൃതികളിൽ അഗാധമായ  രാധാകൃഷ്ണപ്രണയത്തിന്റെ ഉദാത്തഗീതികൾ വായിച്ചെടുക്കാനാവും.    പതിനാലാം നൂറ്റാണ്ടിൽ  വിദ്യാപതി രചിച്ച 'പദാവലി' കാവ്യത്തിലാണ് അയനും രാധയുമായുള്ള അത്യപൂർവ്വമായൊരു ബന്ധത്തിന്റെ കഥ പറയുന്നത്.

അഭിമന്യുവിന്റെ ഓമനപ്പേരായിരുന്നു അയൻ. ( ഇത് അർജ്ജുനപുത്രൻ അഭിമന്യു അല്ല ). ഗോകുലത്തിനടുത്ത ഗ്രാമമായിരുന്ന ജാരാത്തിലായായിരുന്നു അയൻ ജനിച്ചത്. ഗോകുലത്തിലെ യശോദയുടെ അമ്മാവനായിരുന്ന ഗോലയുടെയും ജതിയായുടെയും പുത്രൻ. പിതാവിനെപ്പോലെതന്നെ അയനും ഒരുഗോപാലനായാണ് വളർന്നത്. പക്ഷേ അയൻ കറകളൊഞ്ഞൊരു കാളീഭക്തനായിരുന്നു. ജനിച്ചതു  പുരുഷനായിട്ടായിരുന്നെങ്കിലും പൗരുഷമില്ലാത്തവനായിരുന്നു അയൻ.  ലൗകികസുഖങ്ങളിലൊന്നും  താല്പര്യമില്ലാതിരുന്ന  അയൻ  സദാസമയവും കാളീപൂജകളിലും പ്രാർത്ഥനകളിലും മുഴുകിയിരുന്നു.

ബന്ധുവായ യശോദയുടെ ഭർത്താവ് നന്ദഗോപരായിരുന്നു ആ ദേശത്തിന്റെ രാജാവ്. നന്ദമഹാരാജനാണ് അയന്റെയും രാധയുടെയും വിവാഹം നടത്തിക്കൊടുത്തത്. നിർഭാഗ്യവശാൽ ആ ദമ്പത്യത്തിന്  അത്രമേൽ ഊഷ്മളമായൊരു സ്നേഹബാന്ധവം ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. അവർക്കു കുഞ്ഞുങ്ങളുമുണ്ടായിരുന്നില്ല  മാത്രവുമല്ല അയനെ സ്വഗ്രാമവാസികൾപോലും ഒളിഞ്ഞും മറഞ്ഞും ഷണ്ഡനെന്നായിരുന്നു വിളിച്ചിരുന്നതും. രാധയുടെ കൃഷ്ണനോടുള്ള ചങ്ങാത്തത്തിന് അയൻ  ഒരിക്കലും ഒരു തടസ്സമായി നിന്നിരുന്നുമില്ല. കൂടുതൽ സമയവും  രാധ കൃഷ്ണനൊപ്പം രാസലീലകളാടിക്കഴിഞ്ഞതും അയനെ  തെല്ലും അലോസരപ്പെടുത്തിയതുമില്ല. എത്രമേൽ ഗാഢമായിരുന്നു രാധാ-കൃഷ്ണപ്രണയമെങ്കിലും  ഒരുനാൾ രാധയെ അതിതീവ്രമായ  വിരഹദുഃഖത്തിന്റെ സാഗരമദ്ധ്യത്തിലുപേക്ഷിച്ച് കൃഷ്ണനു വൃന്ദാവനം വിട്ടു ദ്വാരകയിലേക്കു പോകേണ്ടിവന്നു - പിരിയുംമുമ്പ്  തന്റെ പ്രണയത്തിന്റെ നിത്യപ്രതീകമായി കണ്ണൻ താൻ  സന്തതസഹചാരിയായ കൊണ്ടുനടന്നിരുന്ന  പുല്ലാങ്കുഴൽ അവൾക്കു സമ്മാനിച്ചു.   ഒരുപക്ഷേ വേർപാടിന്റെ  ആ  കഠിനവ്യഥയിൽനിന്നു കരകയറാനാവാതെ  കാളിന്ദിയുടെ കാണാക്കയങ്ങളിലേക്കാണ്ടുപോകുമായിരുന്ന രാധയെ ജീവിതത്തിലേക്കു  കൈപിടിച്ചു  നടത്തിയത്   അയന്റെ സന്ദർഭോചിതമായ  സ്നേഹവായ്‌പും  കരുതലും മാത്രമായിരുന്നു. അനപത്യദുഃഖമറിഞ്ഞുതന്നെ ദീർഘകാലം അവർ ഒന്നിച്ചുജീവിച്ചുവെങ്കിലും, കൃഷ്ണൻ പതിനാറായിരത്തെട്ടു  പത്നിമാരെ സ്വീകരിച്ചങ്കിലും ,   രാധയിൽനിന്നു കൃഷ്ണനോ കൃഷ്ണനിൽനിന്നു രാധയ്‌ക്കോ വേർപെടാനാകുമായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. അതിനു തെളിവെന്നവണ്ണം ഒരു സംഭവവും വിവരിക്കുന്നുണ്ട്.

കണ്ണനെക്കാണാനുള്ള  ഉൽക്കടവാഞ്ഛയുമായി  ഒരിക്കൽ രാധ ദ്വാരകയിലെത്തിയത്രേ. അഗാധമായ രാധാകൃഷ്ണപ്രണയത്തിന്റെ കഥകൾകേട്ടു രാധയോട് അസൂയതോന്നിയ കൃഷ്ണപത്നിമാർ അതുപ്രകടമാക്കിയത് പൊള്ളുന്ന ഭക്ഷണം അവൾക്കു  കൊടുത്തുകൊണ്ടായിരുന്നു. വിശന്നുവലഞ്ഞിരുന്ന  അവൾ അതൊക്കെ അതിവേഗം ഭുജിച്ചു. കൃഷ്ണപത്നിമാർ അത്ഭുതപരതന്ത്രരായി. എന്തുകൊണ്ടായിരിക്കും ഇവൾക്ക് പൊള്ളലേൽക്കാത്തതെന്നവർ അതിശയിച്ചു. കൃഷ്ണനെ സമീപിച്ച അവർക്കു കാണാൻ കഴിഞ്ഞത് കാലിൽ  പൊള്ളലിന്റെ നീറ്റലുമായി പുളയുന്ന കൃഷ്ണനെയാണ്. രാധയാനുഭവിക്കേണ്ടിയിരുന്ന വേദന മുഴുവനറിഞ്ഞത് കൃഷ്ണനായിരുന്നു. പക്ഷേ  അവർ അപ്പോഴും പരസ്പരം കണ്ടതേയില്ല. രാധ കണ്ണനെക്കാണാതെതന്നെ ഗോകുലത്തിലേക്കു  മടങ്ങിപ്പോയി.

എങ്കിലും ഒരിക്കൽ, ഒരിക്കൽമാത്രം അവർ നേരിൽക്കണ്ടു. അതൊരു പൂർണ്ണസൂര്യഗ്രഹണം നടന്ന വേളയിലായിരുന്നു. ആ ദിവസം സ്യമന്തകപഞ്ചകമെന്ന  പുണ്യതീർത്ഥത്തിൽ  സ്നാനം ചെയ്താൽ സകലപാപങ്ങളിൽനിന്നും മോചനം ലഭിക്കുമെന്നായിരുന്നു  വിശ്വാസം. പരശുരാമൻ തന്റെ കഠിനപാപത്തിൽനിന്നു  മുക്തിനേടിയത് ഇങ്ങനെയാണത്രെ! കൃഷ്ണൻ പത്നിമാരോടൊപ്പം മാതാപിതാക്കളും  പാണ്ഡവകൗരവാദി  ബന്ധുജനങ്ങളുമായി സ്യമന്തകപഞ്ചകത്തിലെത്തിയിരുന്നു. മറ്റുനാടുകളിൽനിന്നും ജനങ്ങൾ പാപനിവാരണത്തിനായി  അവിടേക്കു പ്രവഹിച്ചിരുന്നു.  അക്കൂട്ടത്തിൽ നന്ദഗോപരും യശോദയും രാധയുമടക്കം സകല  ഗോകുലവാസികളും  ഉണ്ടായിരുന്നത്രേ! ഇതറിഞ്ഞ  വസുദേവർക്കും  ദേവകിക്കും നന്ദഗോപരെയും യശോദയെയും കണ്ടു നന്ദി പറയണമെന്നാഗ്രഹമുണ്ടായി. തങ്ങളുടെ പുത്രനെ പൊന്നുപോലെ വളർത്തിയത് അവരായിരുന്നല്ലോ. ആ കണ്ടുമുട്ടൽ തികച്ചും വികാരോജ്വലമായിരുന്നു . പക്ഷേ  രാധയും കൃഷ്ണനും തമ്മിലൊരു വാക്കുപോലും ഉരിയാടിയില്ല. ഒരു നേർത്ത മന്ദഹാസംപോലും  ഇരുവരുടെയും ചൊടികളിൽ വിടർന്നില്ല. മറിച്ച് ഇത്രനാൾ ഹൃദയത്തിലണകെട്ടിയ വിരഹവേദന  ബന്ധനം ഭേദിച്ച് അശ്രുധാരയായൊഴുകി. കണ്ണീരിനൊപ്പം കദനമൊഴുകിത്തീരാതെ അവർ പരസ്പരം നോക്കിനിന്നു. വൃന്ദാവനത്തിൽ ഒന്നിച്ചുചിലവഴിച്ച മധുരനിമിഷങ്ങളുടെ ഓർമ്മകൾ തീരുവോളം. പിന്നെ അനിവാര്യമായ മറ്റൊരു വേർപാടുകൂടി. പിന്നീടൊരിക്കലും അവർ കണ്ടുമുട്ടിയതേയില്ല. ശരീരങ്ങൾ അകലെയായിരുന്നെങ്കിലും അവരുടെ ഹൃദയങ്ങൾ ഒന്നായിരുന്നു. ഒരിക്കലും വേർപെടാതെ.  തന്റെ ആനന്ദം മുഴുവൻ ചുറ്റുമുള്ള   എല്ലാവർക്കുമായി പങ്കുവച്ചപ്പോൾ, കണ്ണീരുമുഴുവൻ രാധയ്ക്കു മാത്രമായാണു  കണ്ണൻ മാറ്റിവെച്ചത്. അതിലെ  ഓരോ ചെറുകണികയും ഈ പ്രപഞ്ചത്തിലെ മറ്റെന്തിനേക്കാളും മൂല്യവാത്തതായിരുന്നു എന്ന്  രാധ എക്കാലവും തിരിച്ചറിഞ്ഞിരുന്നു.

കാലമെന്തിനായാണ് ഇങ്ങനെയൊരു വിധി  അവർക്കായി കരുതിവെച്ചിരുന്നതെന്ന്  നമ്മൾ ചിന്തിച്ചുപോകും. പുരാണങ്ങളിലെ ഏതൊരാവസ്ഥാവിശേഷത്തിനുപിന്നിലും ഏതെങ്കിലുമൊക്കെ ശാപങ്ങളുടെയോ, തപസ്സ് ചെയ്തു   നേടിയ വരങ്ങളുടെയോ ഒക്കെ പിന്ബലമുള്ളൊരു കഥയുണ്ടാവുമല്ലോ. ഇവിടെയുമുണ്ട് അത്തരമൊരു കഥ.  അഭിമന്യു എന്ന  അയൻ തന്റെ പൂർവ്വജന്മത്തിൽ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി  അതികഠിനമായൊരു തപസ്സ് ചെയ്തു. ഒടുവിൽ തപസ്സ് അഗ്നികുണ്ഠത്തിനുമുകളിലായപ്പോൾ വിഷ്ണു പ്രത്യക്ഷനായി. പക്ഷേ  അയൻ  ചോദിച്ച വരം മഹാലക്ഷ്മിയെ തനിക്കു  പത്നിയായി ലഭിക്കണമെന്നതായിരുന്നു. അതസാധ്യമാണെന്നും എക്കാലവും ലക്ഷ്മി തന്റെ ജീവിതസഖിയാണെന്നും വിഷ്ണു അയനെ അറിയിച്ചു. പക്ഷേ  അയാൾ തന്റെ ആവശ്യത്തിൽനിന്നു പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ,  ദ്വാപരയുഗത്തിൽ തൻ കൃഷ്ണാവതാരമെടുക്കുമ്പോൾ മഹാലക്ഷ്മി രാധയായി  അവതരിക്കുമെന്നും അയന്റെ  പത്നിയാകുമെന്നും വരം നൽകി. ഒന്നുകൂടി മഹാവിഷ്ണു സൂചിപ്പിച്ചു, ആ ജന്മത്തിൽ അഭിമന്യു ഒരു നപുംസകമായിരിക്കുമത്രേ! അത്  അനർഹമായത്  ആഗ്രഹിച്ചതിനുള്ള ശിക്ഷയായാണോ എന്നു  വ്യക്തമല്ല.

രാധയും കൃഷ്ണനും വിവാഹം കഴിച്ചതായും ചില കൃതികളിൽ പരാമർശമുണ്ട്. അത് ബ്രഹ്മാവിന്റെ ഒരു കുസൃതിയുടെ ബാക്കിപത്രമാണ്. ഗോകുലത്തിൽ കാലിമേച്ചുകഴിയുന്ന കൃഷ്ണൻ മഹാവിഷ്ണുവിന്റെ അവതാരം തന്നെയാണോ എന്ന് ബ്രഹ്മാവിന് സംശയം തോന്നി. അതൊന്നു തെളിയിക്കാനായി അദ്ദേഹമൊരു സൂത്രം പ്രയോഗിച്ചു. കാനനമധ്യേ  കാലിമേച്ചുനടന്നിരുന്ന ഗോപബാലകരെ മുഴുവൻ അപഹരിച്ചുകൊണ്ടുപോയി. അക്കൂട്ടത്തിൽ അയൽഗ്രാമത്തിൽനിന്നു കാലിമേക്കാൻവന്ന അയനും ഉണ്ടായിരുന്നു. പക്ഷേ ബ്രഹ്മാവ് അവരെ തിരികെയെത്തിക്കുംവരെ  കൃഷ്‌ണൻ അവരുടെയൊക്കെ രൂപത്തിൽ ഓരോരുത്തരുടെയും വീടുകളിലെത്തി ബന്ധുക്കളോടൊപ്പം സസന്തോഷം കഴിഞ്ഞു. അക്കൂട്ടത്തിൽ അയന്റെ  വീട്ടിൽ അയനായി ജീവിച്ചു. അക്കാലത്താണ് അയന്റെയും രാധയുടെയും വിവാഹം നടന്നത്.

എല്ലാമെല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ!












1 comment:

  1. വളരെ നന്നായിരിക്കുന്നു

    ReplyDelete