Wednesday, December 14, 2022

ഗുജറാത്തിലെ അഡാലജ് നി വാവ് (മുംബൈ മലയാളി - നവംബർ ലക്കം )മുംബൈ

 ഗുജറാത്തിലെ  അഡാലജ്  നി വാവ് 


------------------------------------------------


ഏതാനുംമാസങ്ങൾക്കുമുന്നേ നടത്തിയ ഗുജറാത്ത് സന്ദർശനത്തിനിടയിലാണ് ഏതാനും പഠിക്കിണറുകൾ സന്ദർശിക്കാൻ അവസരം ലഭിച്ചത്.  നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ഒന്നാണ് പടിക്കിണറുകൾ. അപൂർവ്വമായി ചില ക്ഷേത്രക്കുളങ്ങൾ ഈ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. (പെരളശ്ശേരിയിലെ സുബ്രഹ്‌മണിസ്വാമിക്ഷേത്രത്തിന്റെ കുളം ഇത്തരത്തിൽപ്പെട്ടതാണ്. )   നമ്മൾ കിണറിൽനിന്നു കയറും കപ്പിയും തൊട്ടിയും ഉപയോഗിച്ച് വെള്ളം  കോരിയെടുക്കുമ്പോൾ പടിക്കിണറുകളിൽ താഴെയുള്ള   ജലനിരപ്പിലേക്ക് നാലുഭാഗത്തുനിന്നും പടിക്കെട്ടുകൾ നിർമ്മിച്ചിരിക്കുകയാണ് . കുളത്തിൽനിന്നെന്നതുപോലെ ഇറങ്ങി  വെള്ളമെടുക്കാം. ഹിന്ദുമതവിശ്വാസപ്രകാരം,  കൃത്യമായ സ്ഥാനവും  അളവുകളും വാസ്തുശാസ്ത്രനിയമങ്ങളുമൊക്കെ  അവലംബമാക്കിയാണ് ഇവയുടെ നിർമ്മാണം    ജലദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കിണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ചരിത്രംപറയുന്നവയാണ്.  ഗുജറാത്തിൽത്തന്നെ  നൂറ്റിയിരുപത്തിലധികം പടിക്കിണറുകളുണ്ട്.  ഗുജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും  വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്. രാജസ്ഥാനിലെ മറ്റുഭാഗങ്ങളിൽ ബാവ്ഡി,  ബാവ് രി, എന്നൊക്കെയും മറ്റു സംസ്ഥാനങ്ങളിൽ ബവോലി, ബാവടി എന്നൊക്കെയും ഈ പടിക്കിണറുകൾ അറിയപ്പെടുന്നു. 




അഹമ്മദാബാദിൽനിന്ന് ഇരുപതുകിലോമീറ്ററിൽതാഴെ ദൂരമേയുള്ളൂ അഡാലജ്  പടിക്കിണറിലേക്ക്. ഗാന്ധിനഗർ ജില്ലയിലെ അഡാലജ് എന്ന ഗ്രാമത്തിലാണ് ഈ ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത്.  ( ഗാന്ധിനഗറിൽനിന്നാണെങ്കിൽ  അഞ്ചുകിലോമീറ്റർ ദൂരം)  


പാതയും പരിസരങ്ങളുമൊന്നും അത്ര മികച്ചതായിരുന്നില്ല. ആദ്യം വാവിനടുത്തുള്ള  ഒരു ദുർഗ്ഗാക്ഷേത്രത്തിൽ ദർശനം നടത്തി. തൊട്ടടുത്തുതന്നെയാണ് പടിക്കിണർ.  1498ലാണ് ദണ്ഡെയ്ദേശ് എന്ന കൊച്ചുരാജ്യത്തിലെ  അന്നത്തെ രാജാവായിരുന്ന വഘേലരാജവംശത്തിലെ റാണാ വീർ സിങ് തന്റെ പ്രജകളുടെ ജലസമ്പാദനത്തിനുള്ള കഷ്ടപ്പാടുകളറിഞ്ഞ്   ഈ കിണറിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷേ താമസിയാതെതന്നെ അദ്ദേഹം അയൽരാജ്യത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബേഗഡയുമായി ഉണ്ടായ  ഒരു യുദ്ധത്തിൽ വീരചരമംപ്രാപിച്ചു. പിന്നീട് മുഹമ്മദ് ബേഗഡ ഈ കിണറിന്റെ നിർമ്മാണം തുടരുകയും 1499ൽ  പൂർത്തീകരിക്കുകയുംചെയ്തു. അതിനിടയിൽ ഹൃദയസ്പൃക്കായൊരു ജീവത്യാഗത്തിന്റെ കഥയുമുണ്ട്. 




വീർസിംഗ് യുദ്ധത്തിൽ വീരമൃത്യുപൂകിയതറിഞ്ഞ അദ്ദേഹത്തിന്റെ പത്നി രുദാദേവി  സതിയനുഷ്ഠിക്കാൻ തയ്യാറായി. എന്നാൽ മുഹമ്മദ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കുകയും ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. ഹിന്ദുമതത്തിൽപ്പെട്ട രുദാദേവി ഒരു മുസൽമാന്റെ പത്നിയാകാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല. എങ്കിലും അവർ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു. പക്ഷേ ഒരു നിബന്ധനയുണ്ടായിരുന്നു, വിവാഹത്തിനുമുമ്പ് പടിക്കിണർനിർമ്മാണം പൂർത്തിയാക്കണമത്രേ!  മുഹമ്മദ് ഒരെതിർപ്പുമില്ലാതെ അത് അംഗീകരിച്ചു. വളരെവേഗം കിണറിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. വേഗംതന്നെ അദ്ദേഹം റാണിയെ സമീപിച്ച് അവരുടെ വാഗ്ദാനത്തെപ്പറ്റി ഓർമ്മപ്പെടുത്തി. പക്ഷേ റാണിക്ക് ഒരിക്കലും ഇങ്ങനെയൊരു വിവാഹത്തിന് കഴിയുമായിരുന്നില്ല. അവർ ആഗ്രഹിച്ചത് തന്റെ ഭർത്താവിന്റെ ചിരകാലാഭിലാഷമായിരുന്ന പടിക്കിണറിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്നതുമാത്രമായിരുന്നു. അതാകട്ടെ സംഭവ്യമാവുകയും ചെയ്തു. ഒട്ടുംതാമസിയാതെ റാണി കിണറിനടുത്തേക്ക്‌നടന്നു പ്രാർത്ഥനകളോടെ കിണറിനു വലംവെച്ച് കിണറ്റിൽച്ചാടി ജീവത്യാഗം ചെയ്തു.  അങ്ങനെ കിണർ  നിർമ്മിച്ച ആ  വംശംതന്നെ അന്യംനിന്നുപോയി. കഥ ആരുടെയും കണ്ണുനനയിക്കുമെങ്കിലും എനിക്ക് റാണിയോട് അല്പം ഈർഷ്യതോന്നാതിരുന്നില്ല. മറ്റേതെങ്കിലും വിധത്തിൽ അവർ ആത്മഹത്യചെയ്തിരുന്നെങ്കിൽ ആ കിണർ എത്രയോ ജനങ്ങൾക്ക് ഉപയോഗപ്രദമാകുമായിരുന്നു! (എങ്കിലും പിന്നീട് കിണർ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് ചില ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്) 


Thursday, November 24, 2022

വിശ്വാസവും അന്ധവിശ്വാസവും - മെട്രോ മിറർ നവംബർ ലക്കം



വിശ്വാസവും അന്ധവിശ്വാസവും 

==========================

ഞെട്ടിക്കുന്ന വാർത്തകളുടെ കാലമാണിത്. യുക്തിരഹിതമായ  വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ എത്രയെത്ര ദുരന്തങ്ങളാണ് മാനവികത നേരിടുന്നത്! നരബലിപോലും നടക്കുന്നത് പ്രബുദ്ധരെന്നഭിമാനിക്കുന്ന ഒരു ജനത വസിക്കുന്ന കേരളക്കരയിലാണെന്നത് എത്ര ലജ്‌ജാകരമാണ്! ശാസ്ത്രലോകം ഇത്രയേറെ വളർച്ചപ്രാപിച്ചിട്ടും മനുഷ്യമനസ്സുമാത്രം വളർച്ചമുരടിച്ച് വികാസമേതുമില്ലാതെ അന്ധവിശ്വാസങ്ങളിൽ തളച്ചിടപ്പെടുന്നതെന്തുകൊണ്ടാവാം? ഒരു കുട്ടിയെ  നല്ലൊരു വ്യക്തിയായി വളർത്തിക്കൊണ്ടുവരാൻ നമ്മുടെ കുടുബങ്ങൾക്കും  വിദ്യാലയങ്ങൾക്കും സമൂഹത്തിനും കഴിയാതെപോകുന്നോ ?   ഗൗരവമായി കണക്കിലെടുക്കേണ്ടൊരു വിഷയംതന്നെയാണിത്.  


വിശ്വാസങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മനുഷ്യകുലത്തോളംതന്നെ  പ്രായമുണ്ടാകാം. മറ്റു ജീവജാലങ്ങളിൽനിന്നുവ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവായിരിക്കാം മനുഷ്യനെ വിശ്വാസങ്ങളിലേക്കു നയിച്ചത്. ദൈവങ്ങളും  മതങ്ങളും ജാതിയും രാഷ്ട്രീയവുമൊക്കെ   വിശ്വാസമോ  അന്ധവിശ്വാസമോ എന്നത്  ആപേക്ഷികം മാത്രം.  ഒരുവന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസമാകാം, തിരിച്ചും. യുക്തിപൂർവ്വമായ  ശാസ്ത്രീയസമീപനം പല വിശ്വാസങ്ങളെയും കീഴ്മേൽ മറിക്കാൻ ഉപോല്ബലകമാം. അഥവാ,  ശാസ്ത്രബോധത്തിന്റെ അപര്യാപ്തതയോ അജ്ഞതയോ ആവാം പല വിശ്വാസങ്ങളെയും നിലനിർത്തിപ്പോരുന്നത്. എത്ര കടുത്ത വിശ്വാസങ്ങളെയും കടപുഴക്കാൻ യുക്തിപൂർവ്വമായ ശാസ്ത്രതത്വങ്ങൾ നൽകുന്ന കാര്യകാരണങ്ങൾക്കാകും . അതത്ര എളുപ്പമായിരിക്കില്ല എന്നുമാത്രം. 


വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ നാൾക്കുനാൾ വർദ്ധിച്ചുവരുന്നുവെന്നാണ് ചുറ്റുപാടുകളിൽനിന്നു നമുക്കറിയാൻ കഴിയുന്നത്. എല്ലാക്കാലത്തും എല്ലാ ദേശങ്ങളിലും കൂടിയോ കുറഞ്ഞോ ഇത്തരം വിശ്വാസങ്ങൾ നിലനിന്നു പോന്നിരുനു എന്നത് യാഥാർത്ഥ്യം മാത്രം. നമ്മുടെ  ജാതി, മത, ദൈവ സംബന്ധിയായ ഒട്ടനവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മറ്റുനാടുകളിൽ പരിഹാസ്യമായ കാര്യങ്ങളായിരിക്കാം. മറ്റു നാടുകളിലെ വിശ്വാസങ്ങൾ നമുക്കും അങ്ങനെ തന്നെയെന്ന ഉദാഹരണങ്ങൾ നിരവധി. 13 എന്ന അക്കത്തിന്റെ ദുഷ്പേര് ഏവർക്കും അറിവുള്ളതാണല്ലോ. വിശ്വാസങ്ങൾ എന്തു തന്നെയായാലും അതു മറ്റുള്ളവരുടെ സ്വസ്ഥമായ ജീവിതത്തെ ഹനിക്കുന്നതാകുമ്പോൾ അതിന് ശിക്ഷർഹമായൊരു കുറ്റകൃതൃത്തിന്റെ സ്വഭാവമുണ്ടാകുന്നു. ഇലന്തൂരിലെ നരബലിയും സമാനമായ പല സംഭവങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു.


 കുട്ടിക്കാലത്ത് ഒരു സഹപാഠിയുടെ വിയോഗം ഇന്നും വേട്ടയാടുന്നാരു ദുഃഖസ്മരണയാണ്. അസുഖം ബാധിച്ച ആ കുട്ടിക്ക് മാതാപിതാക്കൾ വൈദ്യസഹായം തേടാൻ കൂട്ടാക്കിയതേയില്ല. അവരുടെ വിശ്വാസപ്രകാരം പ്രാർത്ഥനകൊണ്ടു രോഗം  ഭേദപ്പെടുമത്രേ ! അധ്യാപകരും അയൽക്കാരും ഏറെ നിർബന്ധിച്ചിട്ടും അവർ ആശുപത്രിയിൽ പോയതേയില്ല. മാതാപിതാക്കളുടെ പിടിവാശി കാരണം ആ കുഞ്ഞിൻറെ ജീവൻ നഷ്ടമാവുകയായിരുന്നു. ഇന്നും അത്തരം അന്ധവിശ്വാസങ്ങൾ എത്രയോ ജീവനെടുക്കുന്നു. ജ്യോതിഷം എത്രയോ പെൺകുട്ടികളുടെ വിവാഹം മുടക്കുന്നു! രണ്ടു ദശാബ്ദത്തിനപ്പുറം കേട്ടുകേൾവി പോലുമില്ലാതിരുന്ന വാസ്തുശാസ്ത്രവും അക്ഷയതൃതീയയും നാടെങ്ങുമുള്ള പൊങ്കാലയും ഒക്കെ ഇന്ന് ഏറെ പ്രചാരത്തിൽ ആയിരിക്കുന്നു. ചിലപ്പോഴെങ്കിലും തോന്നാറുണ്ട്  മാനവികതയുടെ വളർച്ച മുമ്പോട്ടോ പിന്നോട്ടോ എന്ന ആശങ്ക.  ഒരുപക്ഷേ കുറച്ചു കാലം കഴിയുമ്പോൾ ചരിത്രത്തിൽ എന്നപോലെ ഒരു യൂട്ടേൺ ഉണ്ടാകുമെന്ന് നമുക്കും പ്രത്യാശിക്കാം.

[18:33, 09/11/2022]



Sunday, October 9, 2022

തുല്യജോലിക്ക് തുല്യവേതനം - metro mittor september edition

 തുല്യജോലിക്ക് തുല്യവേതനം

വളരെ ന്യായമെന്നു തോന്നുന്നൊരു ആശയം. പലരും പലവട്ടം ഇതേക്കുറിച്ചു ചർച്ച ചെയ്തിട്ടുള്ളതുമാണ്. ഈ അടുത്തയിടെ, സിനിമാദേശീയപുരസ്കാരജേതാവായ അപർണ്ണ ബാലമുരളിയും ഇതേവിഷയത്തെക്കുറിച്ച് തന്റെയൊരു അഭിമുഖത്തിൽ പരാമർശിച്ചു സംസാരിക്കുകയുണ്ടായി. അവർ തുല്യവേതനത്തേക്കാൾ ന്യായവേതനത്തിനാണ് ഊന്നൽ കൊടുത്തതെന്നും ശ്രദ്ധേയമാണ്. പറയുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ അത്ര നിസ്സാരമായി കാണാനാവുന്നതാണോ തുല്യവേതനം എന്ന ആശയം എന്ന് സംശയവും നിലനിൽക്കുന്നു എന്നതിന് തെളിവാണ് കോടതികളിൽ ഇക്കര്യമെത്തുമ്പോഴൊക്കെ ന്യായാധിപന്മാർ കൈക്കൊണ്ട  സ്ഥിരതയില്ലാത്ത നിലപാടുകൾ.  


ഏതാണ്ട് അമ്പത് വർഷങ്ങൾക്കപ്പുറം ഭൂരിഭാഗവും പുരുഷകേന്ദ്രീകൃതമായിരുന്ന നമ്മുടെ രാജ്യത്തെ തൊഴിൽരംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെ അതിവേഗം  കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വിദ്യാഭ്യാസരംഗം തുറന്നുകിട്ടിയതോടെ  ചെറുകിടജോലികൾ മുതൽ മൾട്ടിനാഷണൽ കമ്പനികളിലെ ഉയർന്ന പദവികളിൽ വരെ പുരുഷന്മാർക്കൊപ്പംതന്നെ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് അതിൽ പ്രധാനം. വീടിന്റെ അകത്തളങ്ങളിലും അടുക്കളച്ചുവരുകൾക്കിടയിലുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപെട്ട സ്ത്രീകൾ ഉദ്യോഗസ്ഥകളായി പൊതുസമൂഹത്തിലിറങ്ങുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ, വ്യക്തിപരമായ  ആരോഗ്യപ്രശ്ങ്ങൾ, തുടങ്ങി തൊഴിലിടങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ വരെ അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളിൽനിന്ന്‌ പലവിധ ചൂഷണങ്ങളും സ്ത്രീത്തൊഴിലാളികൾ നേരിടേണ്ടിവരുന്നതിനാൽ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്.  ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തുല്യവേതനം ഉറപ്പാക്കുക എന്നത്. തുല്യ ജോലിക്ക് തുല്യവേതനം എന്നത് കേവലമായൊരു പ്രമാണമോ സങ്കല്‍പനമോ അല്ല. ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രനയ നിര്‍ദേശകതത്വങ്ങളില്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥയാണത്. (അനുഛേദം 39 (ഡി)). 


ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1951ൽ സംഘടിപ്പിച്ച സമ്മേളത്തിലെ പ്രധാനവിഷയം ആശയമായിരുന്നു തുല്യജോലിക്കു തുല്യവേതനം. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 23-മത്തെ അനുച്ഛേദം ഊന്നൽ നൽകുന്നതും  ഈ  ആശയത്തിന് തന്നെയാണ്. 1979 ഏപ്രില്‍ 10ന് ഇന്ത്യ ആ പ്രമാണം അംഗീകരിച്ച് അംഗമായി മാറി. തൊഴിലിടങ്ങളിൽ  ലിംഗഭേദമെന്യേ തുല്യവേതനം ഉറപ്പാക്കുന്നതിനും ജോലിയിലും അനുബന്ധകാര്യങ്ങളിലുമുള്ള വിവേചനം തടയാനുമായി ഇന്ത്യൻ പർലമെന്റ് പാസ്സാക്കിയ നിയമാണ് 'തുല്യവേതനനിയമം - 1976 '.   ഈ നിയമപ്രകാരം ഒരേ തൊഴില്‍ എടുക്കുന്നവര്‍ക്കു ലഭിക്കുന്ന വേതനഘടനയില്‍ വിവേചനം പാടില്ല. സ്ത്രീ - പുരുഷ ലിംഗ, പദവി വ്യത്യാസമോ, സ്ഥിരം തൊഴില്‍ - താല്‍ക്കാലിക തൊഴില്‍ വ്യത്യാസമോ ഇതിന് കാരണമായിക്കൂടായെന്നും നിയമം അനുശാസിക്കുന്നു. വേതനതുല്യത ഉറപ്പാക്കുമ്പോള്‍ തൊഴിലിന്റെ സ്വഭാവവും ഫലവും ഉത്തരവാദിത്വവ്യാപ്തിയും ആണ് മൂല്യവത്തായി പരിഗണിക്കപ്പെടേണ്ടത് എന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. കെ എം എല്‍ ബക്ഷി 'അഭി' യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് 1962ല്‍ തുല്യവേതനാവകാശ പ്രശ്‌നം ഇന്ത്യന്‍ സുപ്രീംകോടതി ആദ്യമായി പരിഗണിക്കുന്നത്. എന്നാല്‍ പ്രസ്തുത തത്വം നീതിന്യായ കോടതി വഴി നടപ്പാക്കാനാവില്ല എന്ന നിഗമനമാണ് അന്ന് ന്യായാധിപന്മാര്‍ സ്വീകരിച്ചത്. പിന്നീടും ഈ വിഷയത്തില്‍ പലപ്പോഴും കോടതികളും ന്യായാധിപരും കൃത്യമായൊരു നിലപാട് കൈക്കൊണ്ടില്ല എന്നതാണ് യാഥാർത്ഥ്യം. തുല്യജോലിക്ക് തുല്യവേതനതത്വം പരിഗണിക്കുമ്പോള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പ് രീതികള്‍, നിയമനസമ്പ്രദായം, ജോലിയുടെ സ്വഭാവം, പ്രവൃത്തിയുടെ ഫലം, ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം, മുന്‍പരിചയം, വിശ്വസനീയത, ആവശ്യകത മുതലായ ഒട്ടേറെ ഘടകങ്ങള്‍ കൂടി പരിഗണിച്ചുവേണം തീര്‍പ്പാക്കേണ്ടതെന്നും ന്യായാധിപന്മാർ അഭിപ്രായപ്പെടുകയുണ്ടായി. 


നമുക്കറിയാം നമ്മുടെ രാജ്യത്ത് മിനുട്ടിനു ലക്ഷക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന വക്കീലന്മാരുണ്ട്. അതുകൊണ്ടു എല്ലാവക്കീലന്മാർക്കും അങ്ങനെ വേതനം ലഭിക്കണമെന്ന് ശഠിച്ചാൽ അത് പരിഹാസ്യമാവുകയേയുള്ളു. ഇവിടെ വേതനത്തിലെ അന്തരത്തിനു   ലിംഗഭേദം ഘടകമാകുന്നതേയില്ല.  വൈദഗ്ദ്ധ്യമനുസരിച്ച് വേതനത്തിലെ വ്യത്യാസം പല തൊഴില്മേഖലകളിലും പ്രകടമാണ്. ചിലപ്പോഴെങ്കിലും സ്ത്രീകൾക്ക് മേൽക്കോയ്മയുള്ളതായും കാണാം.  നെൽകൃഷി വ്യാപകമായി നടന്നുവന്നിരുന്ന  മുന്കാലങ്ങളിൽ കൊയ്ത്തുകാലത്ത് വേതനമായി 'പതം' കൊടുത്തിരുന്നതുതന്നെ ഉദാഹരണം. കൊയ്തുമെതിച്ച് നെല്ലളന്ന് അതിനാനുപാതികമായി നെല്ലുതന്നെ വേതനമായിക്കൊടുക്കുന്ന രീതിയാണത്. പലപ്പോഴും സ്ത്രീകളായിരിക്കും കൂടുതൽ പതം കരസ്ഥമാക്കുക. ഇന്നും മലയോരമേഖലയിൽ ഏലം, തേയില മുതലായ  നാണ്യവിളകളിലെ വിളവെടുപ്പുകളിലും ഈ രീതിയാണ് അവലംബിച്ചിരിക്കുന്നത്. എന്നാൽ  സർക്കാർ നേരിട്ട് വേതനം നൽകുന്ന പലജോലികളുടെയും വേതനവ്യവസ്ഥിതി അനീതിയുടെയും അസമത്വത്തിന്റെയും  അശാസ്ത്രീയതയുടെയും കളിയരങ്ങാണെന്നും തോന്നിപ്പോകും.  അംഗൻവാടി അദ്ധ്യാപകരുടെ വേതനംതന്നെ വലിയ ഉദാഹരണം. 


സിനിമാമേഖലയിൽ പ്രായം, വിദ്യാഭ്യാസയോഗ്യത ,  പ്രവൃത്തിപരിചയം എന്നിവയെക്കാൾ   താരമൂല്യത്തിനാണ് ഏറെ പ്രാധാന്യമെന്നുതോന്നുന്നു.  മമ്മൂട്ടിയോ മോഹൻലാലോ നായകനാകുന്ന സിനിമയിൽ തുല്യപ്രാധാന്യമുള്ള നായികയായി  ഒരു പുതുമുഖതാരം  വന്നാൽ തുല്യവേതനവാദം കേവലം ജലരേഖയാവുകയേയുള്ളു എന്നത് വ്യക്തം.  ഒരു ദേശീയപുരസ്കാരം നേടിയെന്നതുകൊണ്ടുമാത്രം മെഗാതാരങ്ങളുടെ താരമൂല്യത്തെ മറികടക്കാനോ, ഒപ്പമെത്താൻപോലുമോ കഴിഞ്ഞെന്നു വരില്ല.  

 അതായത് തുല്യജോലിഭാരത്തിന് തുല്യനിരക്കില്‍ വേതനം എന്നത് സ്വാഭാവികനീതി മൂല്യമാണ്. അത് അങ്കഗണിതമനുസരിച്ച്  കണക്കാക്കാവുന്ന കേവലമൂല്യമല്ല. അതുകൊണ്ടുതന്നെ നിയതമായൊരു രൂപരേഖ സൃഷ്ടിച്ചെടുക്കാനുമാവില്ല. 

 


Tuesday, July 26, 2022

റെഡ് ഹെറിങ് - metro mirror july

 റെഡ് ഹെറിങ് 

--------------------

നമ്മുടെ സംസ്ഥാനമാകട്ടെ, രാജ്യമാകട്ടെ, പൊതുജനസംബന്ധവും  രാഷ്ട്രീയപരവും സാങ്കേതികവും  ഭരണപരവുമൊക്കെയായി നിരവധി ഗൗരവമുള്ള മാറ്റങ്ങളിലൂടെയും പ്രശ്നങ്ങളിലൂടയുമൊക്കെ നിരന്തരം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണെന്നു മറ്റുള്ളവരെപ്പോലെ നമുക്കും അറിവുള്ളതാണ്. പക്ഷേ പലപ്പോഴും ദൃശ്യമാധ്യമങ്ങളുൾപ്പെടെയുള്ള  വാർത്താമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇതിലൊന്നും അത്ര പ്രാധാന്യം കൊടുക്കുന്നതായി പലപ്പോഴും അനുഭവപ്പെടാറില്ല. നാടു നേരിടുന്ന പ്രശ്നങ്ങളോ കൈവരിക്കുന്ന നേട്ടങ്ങളോ ഒരിക്കലും ആഘോഷിക്കപ്പെടുന്ന ഒരു വാർത്തയായി നമുക്ക് കാണാനും കഴിയാറില്ല. തികച്ചും അപ്രധാനമായ, വ്യക്തികളിൽ മാത്രം കേന്ദ്രീകൃതമായ സംഭവങ്ങളോ വ്യവഹാരങ്ങളോ ഒക്കെ പർവ്വതീകരിക്കപ്പെടുകയും അതിന്മേൽ തങ്ങളുടെ വിലയേറിയ സമയം പാഴാക്കിക്കളയുകയും ചെയ്യുന്ന ഈ മാധ്യമങ്ങളുടെ രീതി ഒട്ടുംതന്നെ അഭിലഷണീയമല്ല. പ്രത്യുത, സാധാരണക്കാരന്റെ ക്ഷമപരീക്ഷിക്കുന്ന, അങ്ങേയറ്റം ജുഗുപ്സാവഹമായൊരു വ്യായാമമായി മാറിയിരിക്കുകയാണ്. 


സ്വാർത്ഥലാഭത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ഇവരെ തങ്ങളുടെ  ചട്ടുകമാകുകയും ചെയ്യുന്നു എന്നത് പകൽപോലെ വ്യക്തം.നാട്  വളരെ ഗൗരവമുള്ള പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സന്ദർഭത്തിലായിരിക്കും തികച്ചും അപ്രസക്തമായ ഒരു വാക്കിന്റെയോ ചെയ്തിയുടെയോ പേരിൽ ഒരു കോളിളക്കം സൃഷ്ടിക്കുന്നതും അതിന്റെ ചൂടിൽ ചർച്ചചെയ്യപ്പെടേണ്ട ദേശീയപ്രാധാന്യമുള്ള കാര്യം അപ്രസക്തമാകുന്നതും. ഭരണപരാജയം മറച്ചുവെക്കാനും മന്ത്രിമാരുംമറ്റും സമാനമായ കാര്യങ്ങൾ ചെയ്തുപോരുന്നു.  അതായത് കേന്ദ്രബിന്ദുവിൽനിന്നു നമ്മുടെ ശ്രദ്ധ മറ്റെവിടേക്കോ കൊണ്ടുപോകുന്നു. പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മുടെ സാമാന്യബുദ്ധിയെ  വഴിതെറ്റിക്കുന്നു.   സിനിമകളിലും നാടകങ്ങളിലും നോവലുകളിലുമൊക്കെ ഈ വിദ്യ ധാരാളമായി ഉപയോഗിച്ചിരുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. നിർണ്ണായകമായ സംഭവങ്ങൾക്കു നിദാനമായി എന്നോണം  ഒരു കഥാപാത്രം അവതരിക്കും. നമ്മുടെ എല്ലാ ശ്രദ്ധയും ഊഹങ്ങളും അയാളുടെ പിന്നാലെ പായും. പക്ഷേ ഒടുവിൽ ശരിയായ കാരണക്കാരൻ മറ്റൊരാളായിരിക്കും. 


നിയമരംഗത്ത് സമാനമായ ഒരുതരം  ന്യായവൈകല്യംതന്നെയുണ്ട്.  വാദങ്ങൾ നടക്കുമ്പോൾ  ചില സന്നിഗ്ദ്ധഘട്ടങ്ങളിൽ    അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയും യഥാർത്ഥ വാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറ്റുന്ന രീതിയാണിത്.  റെഡ് ഹെറിംഗ് എന്നാണിതറിയപ്പെടുന്നത്. . എതിർകക്ഷിയുടെ വാദങ്ങൾക്ക് വ്യക്തമായ മറുപടി ഇല്ലാതെ വരികയോ തൻറെ വാദം തോറ്റു പോകുമെന്ന് ഭയപ്പെടുകയോ എതിർകക്ഷിയുടെ വാദങ്ങൾ ശരിക്കും മനസ്സിലാകാതെയാകുമ്പോഴോ ഒക്കെ ചിലർ റെഡ് ഹെറിങ് പ്രയോഗിക്കാറുണ്ട്. വാദവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ പെട്ടെന്ന് പറയുകയും ശ്രദ്ധമുഴുവൻ അതിലേക്ക് മാറ്റുകയും ചെയ്യുന്നു. വിജയിക്കാൻ എന്തൊക്കെ വളഞ്ഞവഴികളാണല്ലേ! 


എന്താണീ റെഡ് ഹെറിങ്? ഹെറിങ് എന്നത് കാഴ്ചയിലും ഗന്ധത്തിലും  മത്തി(ചാള)ക്കു സമാനമായൊരു മത്സ്യമാണ്. ഉപ്പുചേർത്ത്  പുകയിൽ ഉണക്കിക്കഴിയുമ്പോൾ അതിനൊരു ചുവപ്പ്‌നിറം  കൈവരും. കൂടാതെ അതിരൂക്ഷമായ ഗന്ധവുമുണ്ടായിരിക്കും. ഈ ഉണക്കമത്സ്യമുപയോഗിച്ചു വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്ന പതിവുണ്ടായിരുന്നു.  മത്സ്യത്തിന്റെ മണംകൊണ്ട് അവരുടെ ശ്രദ്ധതിരിക്കാനും വഴിതെറ്റിക്കാനുമൊക്ക ഈ ഉണക്കമത്സ്യം ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വഴിതെറ്റിക്കലിന് റെഡ് ഹെറിങ് എന്ന പ്രയോഗം ജനകീയമായത്. 


അഴിമതികളുടെ അറയ്ക്കുന്ന കഥകൾ, സാധാരണജനത്തിന്റെ നടുവൊടിക്കുന്ന വിലക്കയറ്റം, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും അപാകതകളും, ആരോഗ്യരംഗത്തെ പാകപ്പിഴകളും കെടുകാര്യസ്ഥതയും,  വിദൂരഗ്രാമപ്രദേശങ്ങളിലെ രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും, പട്ടിണിമൂലം ജീവൻപൊലിയുന്ന ലക്ഷക്കണക്കിന് ബാല്യങ്ങൾ,  വിവിധകാരണങ്ങളാൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസായരംഗം, നിരന്തരം നിലവാരത്തകർച്ച നേരിടുന്ന വിദ്യാഭ്യാസരംഗം, വിദ്യാർത്ഥികളേയും യുവജനങ്ങളേയും അടിമകളാകുന്ന മയക്കുമരുന്നുപയോഗം, നാടിനെന്നും ഭീഷണിയായിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ   - അങ്ങനെ എത്രയെത്ര നീറിപ്പുകയുന്ന പ്രശ്നങ്ങളിലൂടെയാണ് നാടും നമ്മളും കടന്നുപോകുന്നത്! ഇവയൊന്നും കാണാതെ കേവലം ഉണക്കമതികൾക്കുപിന്നാലെപോകുന്നത് എത്ര ലജ്‌ജാകരം!


Monday, May 9, 2022

കനൽ ഗ്രൂപ്പ് പാലഹാരക്കവിതകൾ

 പരിപ്പുവട 

========

വടകളിൽ രാജാധിരാജനാകും 

വടയോ, പരിപ്പിൻവടയതത്രേ!

രുചിയിൽ ബഹുകേമൻ പരിപ്പുവട 

കറുമുറെത്തിന്നാൽ മതിവരില്ല. 

ഒരുകപ്പുകട്ടനും  മഴയുമുണ്ടേൽ 

വടയെത്ര തിന്നെന്ന ചോദ്യമില്ല. 

കഥയൊക്കെയിങ്ങനെയാണെങ്കിലും 

ഇവനൊരു 'ശനി'യാകും ചിലനേരത്ത് 

വായുവിൻകോപമിവന്റെയൊപ്പം 

വന്നുകേറും ചില കുമ്പകളിൽ 

 പിന്നെയെരിപിരി പാച്ചിലാകും 

 പൂരം നടക്കുന്നപോലെയാകും 

*========*=======*=======*=======*=======*

വട്ടത്തിലോട്ടയിട്ടുണ്ടാക്കിവയ്ക്കുന്ന 

വടയതിൻ  പേരാണുഴുന്നുവട.

ഏത്തപ്പഴം മാവിൽ  മുക്കിപ്പൊരിക്കുന്ന 

സ്വാദിഷ്ഠമാകും പഴംപൊരിയും, 

മാവിൽ പഴംകുഴച്ചുണ്ടയായ് എണ്ണയിൽ 

ഇട്ടു വറത്തിടും ബോണ്ടയുണ്ടേ.

മൈദകുഴച്ചതിൽ ഉള്ളിയരിഞ്ഞിട്ടു 

ഉള്ളിവടയതുണ്ടാക്കുമല്ലോ.

ചെറുപയർ നായകനാക്കിച്ചമയ്ക്കുന്ന 

സ്വാദേറും സുഖിയനുമെത്ര കേമൻ! 

ഇങ്ങനെയൊക്കെയാണെങ്കിലുമിവിടെയീ   

മുംബയിൽ കിട്ടും വടാപ്പാവുപോൽ 

സർവ്വജനത്തിനും നിത്യവും  പഥ്യമാം 

ഭക്ഷ്യപദാർത്ഥം വേറില്ലയീ   ഭൂവിതിൽ 

Tuesday, April 12, 2022

ലങ്കയിൽ ( മെട്രോ മിറർ ഏപ്രിൽ ലക്കം )

 ലങ്കയിലൂടെ 

.

"നിങ്ങളുടെ നാട് വളരെ മനോഹരമാണ്. നാട്ടുകാരും വളരെ നല്ലവർ. നിയമങ്ങളനുസരിക്കുന്ന, അച്ചടക്കമുള്ളവർ . ഈ നാട് ഞങ്ങൾക്ക് വളരെയിഷ്ടമായി "


ഇക്കഴിഞ്ഞ ഫെബ്രുവരിമാസത്തിൽ നടത്തിയ ഒരാഴ്ചത്തെ  ശ്രീലങ്കയിൽ യാത്രയിൽ   പലപ്പോഴും അന്നാട്ടുകാരോട് പറഞ്ഞ വാക്കുകളാണ്. തികച്ചും ആത്മാർത്ഥതനിറഞ്ഞ വാക്കുകളായിരുന്നു അത്. തീർച്ചയായും അതവരെ സന്തോഷിപ്പിച്ചിരിക്കും. എന്നാൽ  ഒരു ടുക് ടുക്(ഓട്ടോറിക്ഷാ)ഡ്രൈവർ ഞങ്ങളോട്  വളരെ നിരാശയോടെ പറഞ്ഞതിങ്ങനെയായിരുന്നു 

"നിങ്ങൾ കണ്ടറിഞ്ഞതല്ല യാഥാർത്ഥ്യം. ഇവിടെയൊന്നും ശരിയല്ല. ഭരണാധികാരികളും ഭരണവും ഒന്നും. ആകെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രനാളിങ്ങനെ പോകുമെന്നറിയില്ല."

പക്ഷേ അദ്ദേഹത്തോട് വിശദമായി സംസാരിക്കാൻ  പരിമിതമായ സമയം ഞങ്ങളെ അനുവദിച്ചില്ല. ഒരുപക്ഷേ അർഹിക്കുന്ന  ഗൗരവം ആ  വാക്കുകൾക്ക് കൊടുത്തുമില്ല എന്നതാണ് വാസ്തവം.  എന്നാൽ  നാട്ടിലെത്തി അധികനാൾ കഴിയുംമുമ്പ് ശ്രീലങ്കയിൽനിന്നെത്തുന്ന വാർത്തകൾ ആ മനുഷ്യന്റെ വാക്കുകൾ സാധൂകരിക്കുന്നു എന്ന് മനസ്സിലാക്കിത്തന്നു . ഇന്ന് ശ്രീലങ്ക ആകെ അസ്വസ്ഥമാണ്. കലാപഭൂമിയാണ്. നാളെ എന്തുസംഭവിക്കും എന്നുപറയാനാവാത്ത അവസ്ഥ. 

കാര്യങ്ങൾ ഇപ്രകാരമാണെകിലും  ശ്രീലങ്ക തന്ന അനുഭവങ്ങൾ മധുരതരമായിരുന്നു. ഒരാഴ്ചകൊണ്ട് ശ്രീലങ്കയുടെ വളരെചെറിയൊരു ഭാഗം മാത്രമാണ് കണ്ടറിയാനായത്. കൊളംബോയില്നിന്ന് തുടങ്ങി , പിന്നാവാല, കാൻഡി, നുവാരാ എലിയ, ബൻതോട്ട, എന്നിവിടങ്ങളിലൂടെ റോഡുമാർഗ്ഗം യാത്രചെയ്ത് വീണ്ടും  കൊളംബോയിലെത്തുന്ന ഒരു ചുറ്റിത്തിരിയൽ.   ഹരിതഭംഗിയാർന്ന ഈ ഭൂഭാഗങ്ങൾ കണ്ടാൽ  നമ്മുടെ കൊച്ചുകേരളത്തിന്റെ മറ്റൊരു പകർപ്പെന്നേ തോന്നൂ. മാവും പിലാവും പുളിയും കരിമ്പും തെങ്ങും കവുങ്ങും മരച്ചീനിയും വാഴയും  നെല്ലിയും വളർന്നുനിൽക്കുന്ന തൊടികളും ഓലയോ ഓടോ മേഞ്ഞ  ലാളിത്യമാർന്ന വീടുകളും  പൂച്ചെടികളും   അമ്പഴവും അഗസ്തിയും ആരംപുളിയും അതിരിടുന്ന വീട്ടുമുറ്റങ്ങളും കുട്ടിക്കാലത്തുകണ്ട ഗ്രാമക്കാഴ്ചകളെ ഓർമ്മയിലെത്തിച്ചു. ടുക്ക് ടുക്ക് എന്നറിയപ്പെടുന്ന ഓട്ടോറിക്ഷകളും, നിരത്തുകളിൽ  ബസ്സുകളുമൊക്കെ നമ്മുടെ നാട്ടിലേതുതന്നെ.  വസ്ത്രധാരണത്തിൽ സ്ത്രീകൾക്ക് അല്പം  അന്തരമുണ്ടെങ്കിലും  ആഹാരക്കാര്യത്തിൽ വളരെ സാമ്യമുണ്ട്. പ്രാതലിനു പുട്ടും ഇടിയപ്പവും അപ്പവും ദോശയുമൊക്കെ നമ്മളെപ്പോലെ അവർക്കും പ്രിയം. കൂടെ തേങ്ങയും തേങ്ങാപ്പാലും അധികമായിച്ചേർത്ത കറികളും.  ചോറിനുള്ള കറികളും പലതരം ചമ്മന്തികളും  തേങ്ങചേർത്തതുതന്നെ. 


നമ്മളെക്കാൾ സാമ്പത്തികമായി പിന്നിലാണെങ്കിലും  പൊതുവേ, നന്നായി  പരിപാലിച്ചിരിക്കുന്ന  നിലവാരമുള്ള റോഡുകളും നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിക്കുന്ന ഡ്രൈവർമാരും തെല്ലമ്പരപ്പിക്കാതിരുന്നില്ല. അനാവശ്യമായുള്ള ഹോണടിശബ്ദംപോലും അവിടെ കേൾക്കാനില്ലായിരുന്നു.  


ശ്രിലങ്കക്കാരെക്കുറിച്ച് നമ്മൾ ധരിച്ചുവെച്ചിരിക്കുന്നത് അവർ മടിയന്മാരും അലസന്മാരുമൊക്കെയാണെന്നാണല്ലോ.  പക്ഷേ കാഴ്‌ചകൾ ആ ധാരണയെ തിരുത്തിക്കുറിക്കുന്നവയായിരുന്നു. ചുറുചുറുക്കോടെ അവരവരുടെ ജോലികളിലേർപ്പെട്ടിരിക്കുന്നു സ്ത്രീകളും പുരുഷന്മാരും.  പാതകൾക്കിരുവശവുമുള്ള കൃഷിഭൂമികളിലൊക്കെ നന്നായി കൃഷിയിറക്കിയിരുന്നു. (പുതുതായി പ്രചാരത്തിൽവന്ന ജൈവകൃഷിമൂലം ഉദ്പാദനം വളരെക്കുറഞ്ഞിട്ടുമുണ്ടെന്നു കർഷകൻ സമ്മതിച്ചിരുന്നു.) പരിസരങ്ങൾ  കർശനമായി  വൃത്തിയോടെ കാത്തുസൂക്ഷിക്കുന്നു. അലസമായി നിക്ഷേപിക്കപ്പെട്ടിരുന്ന  മാലിന്യങ്ങളും ദുർഗന്ധവുമൊന്നും എവിടെയുമില്ല. പട്ടണങ്ങളിൽപോലും നിർമ്മലമായൊരു ഗ്രാമശുദ്ധിയും ലാളിത്യവും അനുഭവിച്ചറിയാൻ കഴിയും. ഇതേക്കുറിച്ചു പറഞ്ഞപ്പോൾ ശ്രീലങ്കയിൽ വളരെക്കാലമുണ്ടായിരുന്ന ഒരു സുഹൃത്തുപറഞ്ഞത് തമിഴ്‌വ്മശജർ അധികമുള്ള പ്രദേശങ്ങളിൽ സ്ഥിതി വളരെ വ്യത്യസ്തമാണെന്നാണ്. 


രാജ്യതലസ്ഥാനമായ കൊളോമ്പോയിൽ വിമാനമിറങ്ങി ആദ്യം പോയത് പിന്നാവാലയിലെ ഗജപരിപാലനകേന്ദ്രത്തിലേക്കാണ്. പ്രസിദ്ധമായ  ആനകളുടെ അനാഥാലയം. സ്നേഹവും കരുണയും നൽകി ആനകൾക്ക് ഭൂമിയിൽ  സ്വർഗ്ഗമൊരുക്കുന്ന അസുലഭസുന്ദരമായ കാഴ്ച!   പിന്നീട് മലമ്പ്രദേശമായ കാൻഡിയിലേക്ക് . ഇടുക്കിജില്ലയുടെ പരിച്ഛേദമാണെന്നുതോന്നും  കാൻഡി. മൂന്നാറിനെ ഓർമ്മപ്പെടുത്തുന്ന തേയിലത്തോട്ടങ്ങൾ പലയിടത്തും കാണാം. ഇവിടെയാണ്  ശ്രീബുദ്ധന്റെ ദന്തം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം  (കുളിർമയുള്ള, ശാന്തസുന്ദരമായിരുന്ന  ആ മനോഹരപട്ടണം ഇന്ന് ഒരു കലാപഭൂമിയാണെന്നു വാർത്തകളിലൂടെ അറിയുമ്പോൾ ആകെയൊരു ഞെട്ടലാണ്.) കോളനിക്കാലത്തെ ഓർമ്മപ്പെടുത്തുന്ന,  നുവാര എലിയ ശ്രീലങ്കയിലെ ഊട്ടിയെന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ തേയിലത്തോട്ടങ്ങളും ഫാക്ടറികളുമൊക്കെ സഞ്ചാരികളുടെ പ്രിയപ്പെട്ട സന്ദർശനകേന്ദ്രങ്ങളാണ്. അവിടെയടുത്തുള്ള ഹനുമാൻ ക്ഷേത്രവും സീതാ അമ്മൻ കോവിലുമൊക്കെ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോകുന്നില്ലേ എന്നൊരു സംശയംതോന്നി. ഒപ്പമുണ്ടായിരുന്ന ഗൈഡ് ചാമുണ്ഡ അതുശരിവയ്ക്കുകയും ചെയ്തു. ഹിന്ദുക്ഷേത്രങ്ങളോട് ശ്രീലങ്കൻ സർക്കാരിനു വലിയ പഥ്യമൊന്നുമില്ലത്രേ! ഭാരതത്തിൽനിന്നു സഹസ്രാബ്ദങ്ങൾക്കുമുമ്പുമുതൽ കുടിയേറിയ തമിഴ്‌വംശജരാണ്‌ പ്രധാനമായും  അവിടുത്തെ ഹിന്ദുക്കൾ. ജനസംഖ്യയുടെ വളരെകുറച്ചൊരുഭാഗമേയുള്ളൂ  ഇക്കൂട്ടർ. രാമായണകഥയുമായി ബന്ധപ്പെട്ട പലസ്ഥലങ്ങളും മേൽപ്പറഞ്ഞ അവസ്ഥയിലാണ്.  ബുദ്ധക്ഷേത്രങ്ങൾക്ക് നല്ല ശ്രദ്ധയും സംരക്ഷണവും നൽകിവരുന്നു. 


കൊടുംതണുപ്പും കോടമഞ്ഞുമൊക്കെയുള്ള ഈ അചലപ്രദേശത്തുനിന്നു പിന്നീട്‌പോയത് തിരമാലകളുടെ നിരന്തരപരിലാളനമേറ്റുകിടക്കുന്ന ബൻതോട്ട എന്ന കടലോരനഗരത്തിലേക്കായിരുന്നു. സ്വർണ്ണനിറത്തിലെ, അതിലോലമായ മണൽത്തരികൾ നിറഞ്ഞ അതിമനോഹരമായ  അവിടുത്തെ കടൽത്തീരങ്ങൾ ഏറെ വിസ്മയിപ്പിച്ചു.സുവർണ്ണച്ഛായയുള്ള  തീരത്തോ നീലചേർന്ന  കരിമ്പച്ചനിറത്തിലെ സമുദ്രജലത്തിലോ  മാലിന്യത്തിന്റെ ഒരംശംപോലും കാണാൻ കഴിയില്ല. നൂറുശതമാനം വൃത്തി ഉറപ്പുവരുത്താൻ അന്നാട്ടുകാർ സദാ ജാഗരൂകരാണ്. അവിടെയുള്ള ഒരു  കായലിലൂടെ ഒരുമണിക്കൂർ നീണ്ട തോണിയാത്രയുണ്ടായിരുന്നു. തങ്ങളുടെ നാടിൻറെ പ്രകൃതിവൈവിധ്യങ്ങളെ അവർ എത്ര വിദഗ്ദ്ധമായാണ് വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തുന്നത്!  നമ്മുടെനാട്ടിൽ ഇതിനേക്കാൾ മികച്ച തീരങ്ങളും കായലുകളും മറ്റു പ്രകൃതിഘടകങ്ങളുമൊക്കെയുണ്ടല്ലോ, എന്നിട്ടും- എന്നൊരു നെടുവീർപ്പ് . 

കൗതുകമുണർത്തുന്ന മറ്റൊരനുഭവമായിരുന്നു അവിടെയുള്ള 'Turtle Hatchery 'കൾ. കടലാമയുടെ മുട്ടകൾ ശേഖരിച്ചു വിരിയിച്ച കുഞ്ഞുങ്ങളെ  സംരക്ഷിച്ച്, പിന്നീട് സമുദ്രത്തിലെത്തിക്കുന്നു. മുട്ടകൾമുതൽ പലപ്രായത്തിലുള്ള ആമകൾവരെ ഈ ഹാച്ചറികളിലുണ്ട്. ഏതെങ്കിലുംവിധത്തിൽ അംഗവൈകല്യം സംഭവിച്ച ആമകളെയും ശരിയായ പരിചരണം നൽകി സംരക്ഷിക്കുന്നു.  വിനോദസഞ്ചാരികൾ ധാരാളമായെത്തുന്ന  ഇത്തരം കേന്ദ്രങ്ങൾ   തീർച്ചയായും സാമ്പത്തികലാഭം നേടിക്കൊടുക്കുന്നു എന്നത് സത്യംതന്നെ. പക്ഷേ ഈ പ്രവൃത്തികളുടെ പിന്നിലുള്ള മഹത്വപൂർണ്ണമായ സഹജീവിസ്നേഹത്തെ   നമുക്ക് എങ്ങനെയാണ് അംഗീകരിക്കാതിരിക്കാനാവുക!  ആദരിക്കാതിരിക്കാനാവുക !

ശ്രീലങ്കൻയാത്രയ്ക്കിടയിൽ അവിടെയെന്തെങ്കിലും ആഭ്യന്തരസംഘർഷങ്ങൾ ഉള്ളതായി അന്ന് ഒരാശങ്കയുമുണ്ടായിരുന്നില്ല. ചൈനയുടെയും ജപ്പാന്റെയുമൊക്കെ സഹായത്താൽ നിർമ്മിക്കപ്പെട്ട പോർട്ടുകളും റോഡുകളും പാലങ്ങളുമൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവയുടെ പിന്നിലെ ഭാരിച്ച കടബാധ്യതയെക്കുറിച്ചൊന്നും ജനം വ്യാകുലപ്പെടുന്നതായി തോന്നിയുമില്ല. ചൈനയുടെയും മറ്റും സാമ്പത്തികസഹായത്തോടെ നടത്തിയ പല പദ്ധതികളും പ്രവർത്തനരഹിതമാണെന്നും അറിഞ്ഞിരുന്നു. അതിനൊരുദാഹരണം അവിടുത്തെ മനോഹരമായ ലോട്ടസ് ടവർ തന്നെ. ഭീമമായൊരുതുക ചൈനയിൽനിന്ന് കടംകൊണ്ട നിർമ്മിച്ചതാണെങ്കിലും പണിപൂർത്തിയായിട്ടും അത് കമ്മീഷൻ ചെയ്തിരുന്നില്ല. അതിനാൽത്തന്നെ വരുമാനവും ലഭിച്ചിരുന്നില്ല.   ഞങ്ങൾ മടങ്ങുന്നദിവസം കൊളംബോയിലൊരു  സുപ്രധാനചടങ്ങുനടക്കുന്നകാര്യം ഒരു  ടുക്ടുക്  ഡ്രൈവർ പറഞ്ഞറിഞ്ഞിരുന്നു. ആയിരകണക്കിന് ബസ്സുകൾ പൊതുപയോഗത്തിനായി അന്ന് സമർപ്പിക്കയാണത്രേ! പണിനടന്നുകൊണ്ടിരിക്കുന്ന ചൈനപോർട്ട് കാണാനുള്ള യാത്രയിൽ നിരനിരയായിക്കിടക്കുന്ന ചുവന്നനിറത്തിലെ  പുതുപുത്തൻ ബസ്സുകളും കണ്ടിരുന്നു. പെട്രോളിനും ഡീസലിനുമൊക്കെ നമ്മുടെ നാട്ടിലെക്കാൾ വളരെ കുറഞ്ഞവിലയുമായിരുന്നു അന്നവിടെ. പക്ഷേ ആ ദിവസങ്ങളിൽ പാൽപ്പൊടിക്ക് ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. ഹോട്ടൽമുറികളിൽ ഇലക്ട്രിക് കെറ്റിലിനോടൊപ്പം  വയ്ക്കാറുള്ള ചായ, കാപ്പി, പാൽപ്പൊടി സാഷലുകളിൽ  പലപ്പോഴും പാൽപ്പൊടിസാഷലുകൾ എണ്ണത്തിൽ കുറവോ, ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്തിരുന്നു. ഹോട്ടലധികാരികളിൽനിന്നറിയാൻ കഴിഞ്ഞത് പാൽപ്പൊടി ഇറക്കുമതി നിലച്ചിരിക്കുന്നതിനാൽ സ്ഥിതി തുടരുമെന്നാണ്. പകരം ഗ്ലാസ്സിലോ കുപ്പിയിലോ പാൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.  

ഭാരതത്തിന്റെ കണ്ണുനീർത്തുള്ളിയെന്നറിയപ്പെടുന്ന ഈ കൊച്ചുദ്വീപുരാജ്യത്തിൽനിന്നു മടങ്ങുമ്പോൾ ആ നാടിനെക്കുറിച്ചു മോശമായൊന്നും മനസ്സിൽ സൂക്ഷിക്കാനുണ്ടായിരുന്നില്ല . മറിച്ച് അറിയാനും പഠിക്കാനും ഏറെയുണ്ടായിരുന്നുതാനും. ഇന്നവിടെ  നിലനിൽക്കുന്ന സംഘർഷവും ഏറെ ചിന്തിപ്പിക്കുന്നു, ഒട്ടേറെക്കാര്യങ്ങൾ പഠിപ്പിച്ചുതരുന്നു. ദീർഘവീക്ഷണമില്ലാതെ കടമെടുത്തുമുടിയാൻ ഒരുരാജ്യത്തിനു വളരെയെളുപ്പം സാധിക്കുമെന്ന ലളിതമായ പാഠമാണ് അതിലേറെ പ്രധാനം. 





















Friday, February 4, 2022

കുപ്പയിലെ മാണിക്യം

 കുപ്പയിലെ മാണിക്യം 

.

രാജസ്ഥാനിലെ മാർബിൾസിറ്റി എന്നറിയപ്പെടുന്ന  കിഷൻഗർ  വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്.  ജയ്‌പ്പൂരിൽ നിന്ന് 100 കിലോമീറ്റർ ദൂരമുണ്ടിവിടേക്ക്‌. മറ്റേതൊരു രാജസ്ഥാൻ നാഗത്തെയുപോലെ  ധാരാളം ചരിത്രസ്മാരകങ്ങൾ ഇവിടെയുമുണ്ട്. എന്നാൽ  ഇവിടുത്തെ ചരിത്രസ്മാരകങ്ങളേക്കാൾ സഞ്ചാരികളെ ആകർഷിക്കുന്നത് മറ്റൊന്നാണ്.  ഒരു മാലിന്യനിക്ഷേപം.

 'അയ്യേ.. മാലിന്യം കാണാൻ ആർക്കാണിത്ര താത്പര്യം' 

എന്നല്ലേ കൂട്ടുകാർ  ആലോചിക്കുന്നത്. ഇത് സാധാരണ മാലിന്യമല്ലാ, മാർബിൾഅവശിഷ്ടമാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.  അതേ, 

നോക്കെത്താദൂരം പരന്നുകിടക്കുന്ന  ഒരു മാർബിൾ വേസ്റ്റ് ഡംപിങ് യാർഡ്.



കിഷൻഗറിൽനിന്നു ഏകദേശം 65കിലോമീറ്റർ ദൂരെയാണ്  മക്രാന എന്ന സ്ഥലം. അവിടെയാണ് ഭാരതത്തിലെ ഏറ്റവും ഗുണമേന്മയുള്ള  മാർബിൾ ഖനനം ചെയ്യുന്ന ക്വാറികളുള്ളത്.  രാജ്യത്തെ  ഏറ്റവും പുരാതനമായ മാർബിൾക്വാറിയും ഇതുതന്നെ. ആയിരത്തോളം മാർബിൾഖനികളാണ് ഇന്നിവിടെയുള്ളത്.  താജ്മഹൽ നിർമ്മിച്ച വെണ്ണക്കലുകൾ മക്രാനയില്നിന്നു കൊണ്ടുപോയതാണ്. കൊൽക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ലുധിയാനയിലെ ദുഃഖനിവാരൺ സാഹിബ് ഗുരുദ്വാര,  ലാഹോറിലെ മോത്തിമഹൽ, അബുദാബിയിലെ ഷെയ്ഖ് സെയ്യദ് മോസ്‌ക് അങ്ങനെപോകുന്നു രാജ്യത്തിനകത്തും പുറത്തുമായി മക്രാനമാർബിൾ കൊണ്ട് നിർമ്മിച്ച മന്ദിരങ്ങൾ. 



മക്രാനമാർബിളിന്റെ  ഏറ്റവും പ്രധാന   സംസ്കരണ-വിപണനകേന്ദ്രമാണ് കിഷൻഗർ. 25,000ലധികം മാർബിൾ വ്യാപാരികൾ ഇവിടെയുണ്ട്, അത്രതന്നെ ഗോഡൗണുകളും. അവരുടെ കീഴിൽ ലക്ഷത്തിലധികം ആളുകൾ ജോലിചെയ്യുന്നു. സംസ്‍കരണമെന്നാൽ കൂറ്റൻ മാർബിൾക്കഷണങ്ങൾ കനംകുറഞ്ഞ പാളികളാക്കി മുറിച്ച്, പോളിഷ് ചെയ്തെടുക്കുക.  ആയിരക്കണക്കിന് യന്ത്രങ്ങളും ഗാംഗ്‌സോ(gangsaw)കളും നിരന്തരം കല്ലുകൾ ആവശ്യരൂപത്തിൽ  മുറിച്ചു പോളിഷ് ചെയ്തുകൊണ്ടിരിക്കുന്നു.  കാലാകാലങ്ങളായി തുടർന്നുപോരുന്നതാണിത്. കല്ലുകൾ മുറിക്കുമ്പോഴും പോളിഷ് ചെയ്യുമ്പോഴും ഉണ്ടാകുന്ന  പൊടി അവശിഷ്ടങ്ങൾ (marble  slurry )  ധാരാളമായി കുന്നുകൂടിയപ്പോൾ അത് നിക്ഷേപിക്കാൻ ഒരിടം വേണ്ടിവന്നു. അങ്ങനെ ആൾതാമസമില്ലാതെകിടന്നസ്ഥലം അതിനായുപയോഗിച്ചു . വെളുത്തപൊടി  നിക്ഷേപിക്കുകവഴി ആ സ്ഥലം ശുഭ്രവർണ്ണത്തിൽ കാണപ്പെടുകയും ചെയ്തു. വർഷങ്ങളേറെക്കടന്നുപോയി. ഈ ശുഭ്രഭൂമികയുടെ    വിസ്തൃതിയും കൂടിവന്നു.  ഇന്നത് 350ഏക്കറിലധികമായിരിക്കുന്നു. 

നട്ടുച്ചനേരത്താണ് ഞങ്ങളവിടെ എത്തിയത്. വന്ന വഴികളിൽ ധാരാളം മാർബിൾ വ്യാപാരകേന്ദ്രങ്ങളുംകണ്ടിരുന്നു. ഭീമൻമാർബിൾഫലകങ്ങൾ കയറ്റിയ  വാഹനങ്ങൾ റോഡിലെവിടെയും കാണാം.  ഉച്ചസൂര്യൻ ആകാശത്തു ജ്വലിച്ചുനിൽക്കുന്നുണ്ടങ്കിലും അത്ര ചൂടുതോന്നിയില്ല. ഡംപ് യാർഡിൽ  നോക്കെത്താദൂരത്തിൽ വെട്ടിത്തിളങ്ങിക്കിടക്കുന്ന വെളുവെളുത്ത മാർബിൾസ്‌ലറിയുടെ കൂനകൾ.  കുറെദൂരത്തേക്കു നടക്കാൻ അനുവാദമുണ്ട്. ഞങ്ങൾ ഓരോദിക്കിലേക്കും നടന്നു. എവിടെനോക്കിയാലും തൂവെള്ളനിറം. ശൈത്യകാലത്ത്  മഞ്ഞുവീണുകിടക്കുന്ന ഗുൽമാർഗ് പോലെ തോന്നും. അതിനാൽത്തന്നെ ഈ പ്രദേശത്തിന് രാജസ്ഥാന്റെ ഗുൽമാർഗ് എന്നും വിളിപ്പേരുണ്ട്. ഫോട്ടോ കണ്ടാലും മഞ്ഞാണെന്നേ തോന്നൂ. ഈ  ധവളഭൂമിയിൽ  ഇടയ്ക്കു മഴവെള്ളം വീണു രൂപമെടുത്ത ചില പൊയ്കകൾ ഉണ്ട്. മങ്ങിയ പച്ചകലർന്ന നീലനിറമാണ് ജലത്തിന്. അതിമനോഹരമാണ് ആ ജലാശയക്കാഴ്ചകൾ. സസ്യങ്ങൾക്ക് വളരാൻ മാർബിൾസ്ലറി ഒട്ടും അനുയോജ്യമല്ലെകിലും  അപൂർവ്വമായി  ചില ചെറുസസ്യങ്ങൾ വളർന്നുനിൽക്കുന്നതും കാണാം. 

(ഇങ്ങനെയൊക്കെയാണെകിലും മാർബിൾ സ്ലറി ഗുരുതരമായ പരിസ്ഥിതികപ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നും സസ്യജന്തുജാലങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നുവെന്നും ശാസ്ത്രപഠനങ്ങൾ പറയുന്നു. വായുവിലും  ജലസ്രോതസ്സുകളിലും  ഇതുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമാണത്രേ! അതു തടയാനായി  ഇപ്പോൾ ഇത് സിമന്റുനിർമ്മാണത്തിനും ഇഷ്ടികനിർമ്മാണത്തിനുമൊക്കെ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. ) 

ഈ പ്രദേശം അതിമനോഹരമായതുകൊണ്ടുതന്നെ  സിനിമക്കാരുടെയുംമറ്റും ഇഷ്ടഷൂട്ടിഗ് ലൊക്കേഷൻ ആണിത്. പ്രീ- പോസ്റ്റ് -വെഡിങ് ഷൂട്ടിങ്ങും ധാരാളമായി ഇവിടെ നടക്കാറുണ്ട്. കുതിരപ്പുറത്തും ബൈക്കിലുമൊക്കെയിരുന്നു വിവിധപോസുകളിൽ  ഫോട്ടോ എടുക്കുന്നവരെ കാണുന്നുണ്ടായിരുന്നു.   ഞങ്ങളും കുറെയധികം ഫോട്ടോകളെടുത്ത് അവിടെനിന്നു മടങ്ങി.

(രാവിലെ പത്തുമണിമുതൽ വൈകുന്നേരം ആറുമണിവരെ സന്ദർശനസമയമുണ്ട്. പ്രവേശനഫീസ് ഒന്നുമില്ലെങ്കിലും മാർബിൾ അസോസിയേഷന്റെ പ്രവേശനാനുമതി നേടേണ്ടതുണ്ട്. അവർ നൽകുന്ന പാസ്  അവശ്യഘട്ടങ്ങളിൽ കാണിക്കേണ്ടതായിവരും )