Friday, February 4, 2022

കുപ്പയിലെ മാണിക്യം

 കുപ്പയിലെ മാണിക്യം 

.

രാജസ്ഥാനിലെ മാർബിൾസിറ്റി എന്നറിയപ്പെടുന്ന  കിഷൻഗർ  വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്.  ജയ്‌പ്പൂരിൽ നിന്ന് 100 കിലോമീറ്റർ ദൂരമുണ്ടിവിടേക്ക്‌. മറ്റേതൊരു രാജസ്ഥാൻ നാഗത്തെയുപോലെ  ധാരാളം ചരിത്രസ്മാരകങ്ങൾ ഇവിടെയുമുണ്ട്. എന്നാൽ  ഇവിടുത്തെ ചരിത്രസ്മാരകങ്ങളേക്കാൾ സഞ്ചാരികളെ ആകർഷിക്കുന്നത് മറ്റൊന്നാണ്.  ഒരു മാലിന്യനിക്ഷേപം.

 'അയ്യേ.. മാലിന്യം കാണാൻ ആർക്കാണിത്ര താത്പര്യം' 

എന്നല്ലേ കൂട്ടുകാർ  ആലോചിക്കുന്നത്. ഇത് സാധാരണ മാലിന്യമല്ലാ, മാർബിൾഅവശിഷ്ടമാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.  അതേ, 

നോക്കെത്താദൂരം പരന്നുകിടക്കുന്ന  ഒരു മാർബിൾ വേസ്റ്റ് ഡംപിങ് യാർഡ്.



കിഷൻഗറിൽനിന്നു ഏകദേശം 65കിലോമീറ്റർ ദൂരെയാണ്  മക്രാന എന്ന സ്ഥലം. അവിടെയാണ് ഭാരതത്തിലെ ഏറ്റവും ഗുണമേന്മയുള്ള  മാർബിൾ ഖനനം ചെയ്യുന്ന ക്വാറികളുള്ളത്.  രാജ്യത്തെ  ഏറ്റവും പുരാതനമായ മാർബിൾക്വാറിയും ഇതുതന്നെ. ആയിരത്തോളം മാർബിൾഖനികളാണ് ഇന്നിവിടെയുള്ളത്.  താജ്മഹൽ നിർമ്മിച്ച വെണ്ണക്കലുകൾ മക്രാനയില്നിന്നു കൊണ്ടുപോയതാണ്. കൊൽക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ലുധിയാനയിലെ ദുഃഖനിവാരൺ സാഹിബ് ഗുരുദ്വാര,  ലാഹോറിലെ മോത്തിമഹൽ, അബുദാബിയിലെ ഷെയ്ഖ് സെയ്യദ് മോസ്‌ക് അങ്ങനെപോകുന്നു രാജ്യത്തിനകത്തും പുറത്തുമായി മക്രാനമാർബിൾ കൊണ്ട് നിർമ്മിച്ച മന്ദിരങ്ങൾ. 



മക്രാനമാർബിളിന്റെ  ഏറ്റവും പ്രധാന   സംസ്കരണ-വിപണനകേന്ദ്രമാണ് കിഷൻഗർ. 25,000ലധികം മാർബിൾ വ്യാപാരികൾ ഇവിടെയുണ്ട്, അത്രതന്നെ ഗോഡൗണുകളും. അവരുടെ കീഴിൽ ലക്ഷത്തിലധികം ആളുകൾ ജോലിചെയ്യുന്നു. സംസ്‍കരണമെന്നാൽ കൂറ്റൻ മാർബിൾക്കഷണങ്ങൾ കനംകുറഞ്ഞ പാളികളാക്കി മുറിച്ച്, പോളിഷ് ചെയ്തെടുക്കുക.  ആയിരക്കണക്കിന് യന്ത്രങ്ങളും ഗാംഗ്‌സോ(gangsaw)കളും നിരന്തരം കല്ലുകൾ ആവശ്യരൂപത്തിൽ  മുറിച്ചു പോളിഷ് ചെയ്തുകൊണ്ടിരിക്കുന്നു.  കാലാകാലങ്ങളായി തുടർന്നുപോരുന്നതാണിത്. കല്ലുകൾ മുറിക്കുമ്പോഴും പോളിഷ് ചെയ്യുമ്പോഴും ഉണ്ടാകുന്ന  പൊടി അവശിഷ്ടങ്ങൾ (marble  slurry )  ധാരാളമായി കുന്നുകൂടിയപ്പോൾ അത് നിക്ഷേപിക്കാൻ ഒരിടം വേണ്ടിവന്നു. അങ്ങനെ ആൾതാമസമില്ലാതെകിടന്നസ്ഥലം അതിനായുപയോഗിച്ചു . വെളുത്തപൊടി  നിക്ഷേപിക്കുകവഴി ആ സ്ഥലം ശുഭ്രവർണ്ണത്തിൽ കാണപ്പെടുകയും ചെയ്തു. വർഷങ്ങളേറെക്കടന്നുപോയി. ഈ ശുഭ്രഭൂമികയുടെ    വിസ്തൃതിയും കൂടിവന്നു.  ഇന്നത് 350ഏക്കറിലധികമായിരിക്കുന്നു. 

നട്ടുച്ചനേരത്താണ് ഞങ്ങളവിടെ എത്തിയത്. വന്ന വഴികളിൽ ധാരാളം മാർബിൾ വ്യാപാരകേന്ദ്രങ്ങളുംകണ്ടിരുന്നു. ഭീമൻമാർബിൾഫലകങ്ങൾ കയറ്റിയ  വാഹനങ്ങൾ റോഡിലെവിടെയും കാണാം.  ഉച്ചസൂര്യൻ ആകാശത്തു ജ്വലിച്ചുനിൽക്കുന്നുണ്ടങ്കിലും അത്ര ചൂടുതോന്നിയില്ല. ഡംപ് യാർഡിൽ  നോക്കെത്താദൂരത്തിൽ വെട്ടിത്തിളങ്ങിക്കിടക്കുന്ന വെളുവെളുത്ത മാർബിൾസ്‌ലറിയുടെ കൂനകൾ.  കുറെദൂരത്തേക്കു നടക്കാൻ അനുവാദമുണ്ട്. ഞങ്ങൾ ഓരോദിക്കിലേക്കും നടന്നു. എവിടെനോക്കിയാലും തൂവെള്ളനിറം. ശൈത്യകാലത്ത്  മഞ്ഞുവീണുകിടക്കുന്ന ഗുൽമാർഗ് പോലെ തോന്നും. അതിനാൽത്തന്നെ ഈ പ്രദേശത്തിന് രാജസ്ഥാന്റെ ഗുൽമാർഗ് എന്നും വിളിപ്പേരുണ്ട്. ഫോട്ടോ കണ്ടാലും മഞ്ഞാണെന്നേ തോന്നൂ. ഈ  ധവളഭൂമിയിൽ  ഇടയ്ക്കു മഴവെള്ളം വീണു രൂപമെടുത്ത ചില പൊയ്കകൾ ഉണ്ട്. മങ്ങിയ പച്ചകലർന്ന നീലനിറമാണ് ജലത്തിന്. അതിമനോഹരമാണ് ആ ജലാശയക്കാഴ്ചകൾ. സസ്യങ്ങൾക്ക് വളരാൻ മാർബിൾസ്ലറി ഒട്ടും അനുയോജ്യമല്ലെകിലും  അപൂർവ്വമായി  ചില ചെറുസസ്യങ്ങൾ വളർന്നുനിൽക്കുന്നതും കാണാം. 

(ഇങ്ങനെയൊക്കെയാണെകിലും മാർബിൾ സ്ലറി ഗുരുതരമായ പരിസ്ഥിതികപ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നും സസ്യജന്തുജാലങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നുവെന്നും ശാസ്ത്രപഠനങ്ങൾ പറയുന്നു. വായുവിലും  ജലസ്രോതസ്സുകളിലും  ഇതുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമാണത്രേ! അതു തടയാനായി  ഇപ്പോൾ ഇത് സിമന്റുനിർമ്മാണത്തിനും ഇഷ്ടികനിർമ്മാണത്തിനുമൊക്കെ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. ) 

ഈ പ്രദേശം അതിമനോഹരമായതുകൊണ്ടുതന്നെ  സിനിമക്കാരുടെയുംമറ്റും ഇഷ്ടഷൂട്ടിഗ് ലൊക്കേഷൻ ആണിത്. പ്രീ- പോസ്റ്റ് -വെഡിങ് ഷൂട്ടിങ്ങും ധാരാളമായി ഇവിടെ നടക്കാറുണ്ട്. കുതിരപ്പുറത്തും ബൈക്കിലുമൊക്കെയിരുന്നു വിവിധപോസുകളിൽ  ഫോട്ടോ എടുക്കുന്നവരെ കാണുന്നുണ്ടായിരുന്നു.   ഞങ്ങളും കുറെയധികം ഫോട്ടോകളെടുത്ത് അവിടെനിന്നു മടങ്ങി.

(രാവിലെ പത്തുമണിമുതൽ വൈകുന്നേരം ആറുമണിവരെ സന്ദർശനസമയമുണ്ട്. പ്രവേശനഫീസ് ഒന്നുമില്ലെങ്കിലും മാർബിൾ അസോസിയേഷന്റെ പ്രവേശനാനുമതി നേടേണ്ടതുണ്ട്. അവർ നൽകുന്ന പാസ്  അവശ്യഘട്ടങ്ങളിൽ കാണിക്കേണ്ടതായിവരും )


















Thursday, February 3, 2022

രാജസ്ഥാൻ - 21 :- ആശങ്കയുടെ രണ്ടുനാളുകൾ

 ഒട്ടുംപ്രതീക്ഷിക്കാത്ത ദൃശ്യവിരുന്നായിരുന്നു കിഷൻഗർ ഞങ്ങൾക്ക് സമ്മാനിച്ചത്. അതിന്റെ ആഹ്ലാദത്തിലും പുളകോദ്ഗമത്തിലുമായിരുന്നു അവിടെനിന്നുള്ള മടക്കയാത്ര. രാത്രി എട്ടുമണിയോടടുത്തു സവായ് മാധവപുർ എത്തിയപ്പോൾ. ഇടയ്ക്ക് പലയിടത്തും പാത മോശവസ്ഥയിലായിരുന്നതുകൊണ്ടു മറ്റുവഴികളും തേടേണ്ടതായിവന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും  വൈകിയിരുന്നു. പ്രധാനപാതയിൽനിന്നു ഒരു ചെറുപാതയിലൂടെ ബസ്സ് പത്തുപതിനഞ്ചു കിലോമീറ്റർ ഓടി. റിസോർട് ഒരു വാനപ്രദേശത്തിനു നടുവിലാണ് സ്ഥിതിചെയ്യുന്നത്. അവിടേക്കുള്ള വഴിയാകട്ടെ ഭൂനിരപ്പിൽനിന്നു കുറച്ചു താഴേക്കിറങ്ങിയാണ്. ബസ്സ് ഇറക്കാൻ പറ്റാത്ത അവസ്ഥ. കുറ്റാക്കൂരിരുട്ട്. റിസോർട്ടിലേക്ക് രണ്ടുകിലോമീറ്ററിലധികം ദൂരമുണ്ട്. മാത്രവുമല്ല, വനമായതുകൊണ്ടു രാത്രിയിൽ വന്യമൃഗങ്ങൾ വഴിയിലുണ്ടാവാനും സാധ്യതയുണ്ട്. ജനവാസമുള്ള സ്ഥലവുമല്ല. ഒടുവിൽ റിസോർട്ടിൽനിന്നു വാഹനം വരുത്തി തവണകളായി  സ്ത്രീകളെ അതിൽ കൊണ്ടുപോയി. ഏതാനും പുരുഷന്മാരും ലഗേജ്ജും വണ്ടിയിലെത്തി. ചേട്ടനുൾപ്പെടെ ബാക്കിയുള്ള പുരുഷന്മാർ നടന്നുവന്നു. രാത്രിയായിരുന്നെകിലും വൈദ്യുതിവെളിച്ചത്തിൽ റിസോർട് ആകെയൊന്നു കണ്ടു. ധാരാളം കോട്ടേജുകളും ഉദ്യാനങ്ങളും നീന്തൽക്കുളവും വലിയ ഭക്ഷണശാലയും  ഒക്കെയായി അതിവിശാലമായ റിസോർട്ട്. 20 )ഓ നമ്പർ കോട്ടേജായിരുന്നു ഞങ്ങളുടേത്. അകവശം ടെന്റ് പോലെ അലങ്കരിച്ചിരിക്കുന്നു സുന്ദരമായ കോട്ടജ്.  നേരംവെളുത്തിട്ടുവേണം ഇവിടയൊക്കെ സൂര്യവെളിച്ചത്തിൽ കാണാൻ എന്നുവിചാരിച്ചു. കാൽനടക്കാരും എത്തിയപ്പോൾ മണി ഒൻപതു കഴിഞ്ഞിരുന്നു. കുളിയും ഭക്ഷണവും കഴിഞ്ഞപ്പോൾ ഏകദേശം പതിനൊന്നുമണിയായി.  ആകെ ക്ഷീണിച്ചിരുന്നതുകൊണ്ടു വേഗം കിടന്നുറങ്ങി.   


എനിക്ക് നല്ല നടുവുവേദനയുണ്ടായിരുന്നതുകൊണ്ട് ഇലക്ട്രിക്ക് ഹീറ്റിംഗ് പാഡിനു മുകളിലാണ് ഞാൻ കിടന്നത്. എപ്പോഴോ ചേട്ടൻ എന്നെ വിളിച്ചുണർത്തി ഹീറ്റിംഗ് പാഡ് വേണമെന്നുപറഞ്ഞു. ഞാനതു ചേട്ടന് കൊടുത്ത ഓർമ്മയുണ്ട്. വീണ്ടും ഉറങ്ങുകയും ചെയ്തു. പിന്നെയെപ്പഴോ ഒരു  ഞരക്കം കേട്ട് ഞാൻ ഞെട്ടിയുണർന്നു. ചേട്ടൻ വേദനകൊണ്ടു പുളയുകയാണ്. ഇടയ്ക്കു 'എന്റെ ദൈവമേ' എന്നൊക്കെ അവ്യക്തമായി പറയുന്നുമുണ്ട്. ഞാൻ വേഗമെഴുന്നേറ്റു കാര്യമന്വേഷിച്ചു. വയറുവേദനിക്കുന്നെന്നു പറഞ്ഞു. മൂന്നാലുപ്രാവശ്യം വയറിളകുകയും ചെയ്തത്രേ. വയറിൽ  ഹീറ്റിംഗ് പാഡ് മാക്സിമത്തിൽ വെച്ചിരിക്കുകയാണ്. പൊള്ളുന്ന ചൂടിലും വേദനയ്ക്ക് ശമനമില്ല. വയറിളക്കത്തിനും  വേദനയ്ക്കുമുള്ള മരുന്നൊന്നും കൈയിലില്ല. സമയം ഒരുമണിയടുത്തു. ടൂർ മാനേജരെയോ റിസപ്ഷനിലോ വിളിക്കാനൊരുങ്ങിയപ്പോൾ ചേട്ടൻ സമ്മതിച്ചുമില്ല. നേരം വെളുത്തിട്ടു പറഞ്ഞാൽ മതിയെന്നാണ് പറയുന്നത്.  കെറ്റിലും ടീബാഗും ഒക്കെ മുറിയിലുണ്ടായിരുന്ന. ഞാൻ ചായയുണ്ടാക്കി കൊടുത്തു. ഒരിറക്ക് കുടിച്ചശേഷം അത് കുടിച്ചതേയില്ല. ചൂടുവെള്ളം കൊടുത്തിട്ട് അതും കുടിച്ചില്ല. വയറിളകിയെങ്കിൽ ഡീഹൈഡ്രേഷന് സാധ്യതയുണ്ടല്ലോ. പക്ഷേ വെള്ളം കുടിക്കാതെന്തുചെയ്യും. ഞാനൊരുത്തരത്തിൽ സമയം തള്ളിനീക്കുകയായിരുന്നു.  ഇടയ്ക്കു വേദന കുറവുണ്ടോ എന്നൊക്കെ ഞാൻ ചോദിക്കുന്നുണ്ടായിരുന്നു. മൂന്നുമണിവരെ  അങ്ങനെ കടന്നുപോയി. അപ്പോഴേക്കും ചേട്ടൻ പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയാൻ തുടങ്ങി. ഞാൻ വേഗം ടൂർ മാനേജരെ വിളിച്ചു. രാജേഷ് ഒരുനിമിഷംപോലും പാഴാക്കാതെ മുറിയിലെത്തി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി രാജേഷ് വേഗം റിസപ്ഷനിലെത്തി. ആശുപത്രി പട്ടണത്തിലാണുള്ളത് . ഇരുപതുകിലോമീറ്റർ ദൂരമുണ്ട്. റിസോർട്ടിലെ വാഹനത്തിൽ  ചേട്ടനെയുംകൊണ്ട് ഞങ്ങൾ ആശുപത്രിയിലെത്തി. Dr. Ramsingh Surgical Hospital .   വഴി വളരെ മോശമായിരുന്നു. കാട്ടുപാതയിലൂടെയും നാട്ടുപാതയിലൂടെയുമൊക്കെയായി  അരമണിക്കൂറോളം യാത്രയുണ്ടായിരുന്നു. അപ്പോഴേക്കും ഡോക്ടറെയും വരുത്തിയിരുന്നു. ആ സമയത്ത് ചേട്ടന് കുറച്ചാശ്വാസമുള്ളതുപോലെ തോന്നി.  ചേട്ടനെ പരിശോധിച്ച് ഡോക്ടർ ഒരിഞ്ചക്ഷന് കൊടുത്തു. കുറച്ചു മരുന്നും തന്നു .. കുഴപ്പമൊന്നുമില്ല  പൊയ്ക്കോളാൻ  പറഞ്ഞു. ധാരാളം വെള്ളം കുടിക്കാനും പറഞ്ഞു. എനിക്കാശ്വാസമായി. നാലരയായപ്പോഴേക്കും  ഞങ്ങൾ റിസോർട്ടിൽ തിരിച്ചെത്തി. 


ഇന്ന് ഒക്ടോബർ 24 . അതിപ്രശസ്തമായ,  രൺതംഭോറിലെ വന്യമൃഗസംരക്ഷണകേന്ദ്രം സന്ദർശിക്കുന്നതിനാണ് ഇവിടേയ്ക്ക് വന്നിരിക്കുന്നത്. അഞ്ചുമണിക്ക് പ്രത്യേകവാഹനത്തിലാണ് അവിടേക്കു  പോകേണ്ടത്.  അതിരാവിലെ സഫാരിപോയാലേ മൃഗങ്ങളെക്കാണാൻ കഴിയൂ. ചേട്ടന് എന്തായാലും ആ യാത്ര സാധിക്കില്ല. അതുകൊണ്ടു ഞങ്ങൾ കോട്ടേജിൽത്തന്നെ കഴിയാമെന്നുവെച്ചു. പത്തുമണിയോടെ അവർ മടങ്ങിയെത്തും. അല്പനേരത്തെ വിശ്രമത്തിനുശേഷം ജയ്‌പ്പൂരിലേക്കു പോകണം. രണ്ടുരാത്രി ജയ്പൂരിലെ ഹോട്ടലിൽ താമസം. 26 നു മുംബൈയിലേക്കുള്ള ഫ്ലൈറ്റ് പിടിക്കണം. 


ആശുപത്രിയില്നിന്നു വന്നശേഷം ചേട്ടന് കൂടുതൽ അവശതയായി. ചായയും കാപ്പിയും വെള്ളവും ഒക്കെ കൊടുത്തു. ഒന്നും കുടിച്ചില്ല. പ്രഭാതഭക്ഷണവും കഴിച്ചില്ല. ഞാൻ പറയുന്നതൊന്നും ഗൗനിക്കുന്നില്ല. റിസോർട് ഏതാണ്ട് വിജനമായതുപോലെ. ഇടയ്ക്കു രാജര്ഷി വിളിച്ചു. പ്രാതൽ കഴിക്കണമെന്നു നിർബ്ബന്ധമായി പറഞ്ഞു. ചേട്ടനിങ്ങനെ കിടക്കുമ്പോൾ എനിക്കെങ്ങനെ കഴിക്കാൻ തോന്നും. ഒരു ഇഡലി എടുത്തുവെച്ചെങ്കിലും മുഴുവൻ കഴിച്ചില്ല. ഒമ്പതേമുക്കാൽ ആയപ്പോഴേക്കും സഫാരി  പോയവരൊക്കെ മടങ്ങിയെത്തി. അപ്പോഴേക്കും ചേട്ടൻ ഏതാണ്ട് അബോധാവസ്ഥയിലായി. ഈ അവസ്ഥയിൽ ജയ്പൂറിനു പോകാൻ കഴിയില്ലെന്നുറപ്പാണ്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തേ മതിയാകൂ. 


വീണ്ടും രാജേഷ് ആരോടൊക്കെയോ ഫോണിൽ സംസാരിച്ചു. സവായ് മാധവ്‌പൂരിലെ ഏറ്റവും നല്ല ഡോക്ട്ടർ ആയ സുമിത് ഗാർഗിന്റ ഹോസ്പിറ്റലിൽ പോകാൻ ആരോ നിർദ്ദേശിച്ചു. ഇരിക്കാവുന്ന അവസ്ഥയിലല്ലാത്തതുകൊണ്ടു  ആംബുലൻസിൽ പോകാനേ കഴിയൂ. ഉടൻതന്നെ ആംബുലൻസ് വിളിച്ചു. ഒരുമണിക്ക് യാത്രാസംഘം ജയ്പൂരിലേക്കു പോകും. പരിചയമില്ലാത്ത സ്ഥലത്ത് എന്നെ തനിച്ചാക്കാതിരിക്കാൻ ടൂർമാനേജർമാരിൽ ഒരാൾ എന്നോടൊപ്പം നിൽക്കാമെന്ന് തീരുമാനിച്ചു. കല്പക് എന്റെകൂടെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് പോന്നു. മുൻപുപോയ  ആശുപത്രിയിൽനിന്നു കുറേക്കൂടി ദൂരെയായിരുന്നു ഡോ. ഗാർഗിന്റെ ആശുപത്രി. സാമാന്യം വലിയൊരാശുപത്രിയായിരുന്നു. എന്തായാലും അവിടെ അഡ്മിറ്റ് ചെയ്ത് സലൈൻ കൊടുക്കാൻ തുടങ്ങി. കൂടെ മരുന്നുകളും. അപ്പോൾ 102ഡിഗ്രി പണിയുമുണ്ടായിരുന്നു.  ആശുപത്രിയിൽ ഞങ്ങളെ  എത്തിച്ച ആംബുലൻസ് ഡ്രൈവർ സോയൽ തിരികെപ്പോകാൻ കൂട്ടാക്കിയില്ല. രെജിസ്ട്രേഷൻ കൗണ്ടറിലും ബില്ലടയ്ക്കാനും  ഫാർമസിയിലുമൊക്കെ അയാൾ എന്റെയൊപ്പം വന്നു. മടങ്ങിപ്പോക്കോളാൻ നിർബ്ബന്ധിച്ചപ്പോൾ അയാൾ പറഞ്ഞത് "നിങ്ങൾക്ക് ഇവിടെ പരിചയമൊന്നുമില്ലല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ ആരാണുള്ളത്. അതുകൊണ്ടു ഞാനെന്തായാലും പോകുന്നില്ല" എന്നാണ്. പത്തുമണിക്കുമുമ്പ് ആശുപത്രിയിലെത്തിയതാണ്. പലകുപ്പികളിലായി പലപ്രാവശ്യം   എന്തൊക്കെയോ മരുന്നുകളും സലൈനും ഒക്കെ രോഗിക്കു കൊടുത്തു.  നാലുമണിയായപ്പോൾ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെന്നായി. അപ്പോഴാണ് ഡ്രൈവർ തന്റെ ആംബുലൻസുമായ് തിരികെപ്പോകാൻ തയ്യാറായത്. എത്ര  നിർബ്ബന്ധിച്ചിട്ടും നിശ്ചിതമായ വണ്ടിക്കൂലിയല്ലാതെ ഒരുരൂപപോലും കൂടുതൽവാങ്ങാൻ ആ 22 വയസുകാരൻ യുവാവ് തയ്യാറായതുമില്ല. പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള, ദരിദ്രകുടുംബത്തിലെ അംഗമായ ഈ ചെറുപ്പക്കാരന്റെ നിസ്വാർത്ഥതയും ധാർമ്മികതയും ഉത്തരവാദിത്തബോധവുമൊക്കെ നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ, ഉയർന്ന ജീവിതപശ്ചാത്തലമുള്ള യുവാക്കളിൽ കാണാൻ കഴിയുമോ എന്ന് സംശയമുണ്ട്. വാഹനാപകടങ്ങളിലുംമറ്റും രക്തംവാർന്നുകിടക്കുന്നവരെപ്പോലും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ലെന്ന വാർത്തകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു! 


ചേട്ടന് പതിയെ എഴുന്നേറ്റിരിക്കാമെന്ന അവസ്ഥയിലായി. രാത്രിതന്നെ ആംബുലൻസിൽ ജയ്പൂർക്കു പോകാമെന്നായി കല്പക്. ഇവിടെ നല്ല ആശുപത്രികൾ ഇല്ലായെന്നുതന്നെ പറയാം. എന്തിന്‌, നല്ലൊരു മെഡിക്കൽ ഷോപ് പോലുമില്ല.  കൂടുതൽ നല്ല വൈദ്യസഹായം കിട്ടാൻ  ജയ്പൂർതന്നെ നല്ലത്.  രാത്രിയെട്ടുമണിയോടെ ഡിസ്ചാർജ് വാങ്ങി ഞങ്ങൾ റിസോർട്ടിലേക്കു പോന്നു. അതുവരെ ഞാനും ചേട്ടനും ആഹാരമൊന്നും കഴിച്ചിരുന്നില്ല. ഞങ്ങൾക്ക് കിച്ചടി തയ്യാറാക്കിവെയ്ക്കാൻ റിസോർട്ടിൽ പറഞ്ഞിരുന്നു. ഹോട്ടലിലെത്തി കുളിച്ച് അല്പം ആഹാരവും കഴിച്ച് രാത്രി  പത്തുമണിയോടെ ഞങ്ങൾ റിസോർട്ടിൽനിന്നു യാത്രയായി. രാവിലെവന്ന ആംബുലൻസ് ഡ്രൈവറുടെ ബന്ധുവായിരുന്നു ഇത്തവണ വന്നത്. ഒന്നരയായപ്പോൾ ജയ്പൂരിലുള്ള ഹോട്ടലിലെത്തി. അപ്പോഴേക്കും ചേട്ടന്റെ പനിമാറി വിയർത്തിരുന്നു. എങ്കിലും അവശനിലയിൽത്തന്നെ. നേരം വെളുത്തപ്പോഴേക്കും കുറച്ചൊരു ഭേദംവന്നു. കുറച്ചു  ചായകുടിക്കുകയും ചെയ്തു. വേറെ ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ല എന്നുറപ്പായി.  പക്ഷേ സംഘത്തോടൊപ്പം കാഴ്ചകൾ കാണാൻപോകാൻ കഴിയുമായിരുന്നില്ല. അതിനാൽ ഞങ്ങൾ മുറിയിൽത്തന്നെയിരുന്നു. അവർ എല്ലാവരും പിങ്ക്സിറ്റിയുടെ മായകാഴ്ചകളിലേക്ക് പോയി. 


ഒമ്പതുമണിവരെയും ചേട്ടൻ ഉറക്കമായിരുന്നു. അതിനുശേഷം ഭക്ഷണമൊക്കെ കഴിക്കാൻ തുടങ്ങി. കുറേശ്ശെ നില ഭേദപ്പെട്ടുവന്നു. ഇടയിൽ പലതവണ രാജേഷ് വിളിച്ചിരുന്നു. മുറിയിൽ ഭക്ഷണമെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. വൈകുന്നേരം അവരെത്തിയപ്പോഴേക്കും ചേട്ടന് വളരെ മാറ്റം വന്നിരുന്നു. പിറ്റേദിവസം ഫ്ലൈറ്റ് യാത്രയ്ക്ക് തടസ്സമില്ല എന്ന അവസ്ഥയായി. അങ്ങനെ ആ ദിവസവും വന്നെത്തി. രാവിലെ 10 മണിയുടെ ഫ്ലൈറ്റ് ആയിരുന്നു. കുറച്ചു ലേറ്റ് ആയിട്ടാണ് ടേക്ക് ഓഫ് ചെയ്തത്. പന്ത്രണ്ടരയായപ്പോൾ മുംബൈയിൽ വിമാനമിറങ്ങി. മൂന്നരയായപ്പോൾ കല്യാണിലെ വീട്ടിലെത്തി. ആശങ്കയുടെ 64 മണിക്കൂറുകൾക്കു വിരാമമിട്ട് ആശ്വാസത്തോടെ വീട്ടിൽ. പല കാരണങ്ങളാൽ അവിസ്മരണീയമായ ഒരു യാത്രയുടെ പരിസമാപ്തി. 

Wednesday, February 2, 2022

രാജസ്ഥാൻ 19 - ചിറ്റോർഗഢ്

 ചിറ്റോർഗഢ്

ബിറാക് നദിയുടെയും ഗാംഭീരി നദിയുടെയും തീരങ്ങളിലായി  180 മീറ്റർ (590.6 അടി) ഉയരത്തിൽ 700ഏക്കറിലായി പരന്നുകിടക്കുന്ന മലയിലാണ്  13കിലോമീറ്റർ നീളമുള്ള  ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഏഴാംനൂറ്റാണ്ടിൽ മൗര്യരാജാവായിരുന്ന ചിത്രാംഗനാണ് കോട്ടയുടെ മൂലരൂപം നിർമ്മിച്ചതെന്നു ചരിത്രം പറയുന്നു. (ഭീമൻ നിർമ്മിച്ച കോട്ടയെന്നും ഒരു ഭാഷ്യമുണ്ട്) ഒരു വലിയ മത്സ്യത്തിന്റെ ആകൃതിയിലാണ് കോട്ടയുടെ നിർമ്മിതി.  ചിത്രകൂടം എന്നായിരുന്നു കോട്ടയുടെ  അന്നത്തെ നാമം   7)o നൂറ്റാണ്ടുമുതൽ 1568 വരെയുള്ള കാലയളവിൽ നിരവധി രാജാക്കന്മാർ ഇവിടം കേന്ദ്രമാക്കി രാജ്യം ഭരിച്ചിരുന്നു. ഗുഹിലോത്ത് രാജാക്കന്മാരാണ് ആദ്യമായി ഇവിടം കേന്ദ്രമാക്കിയത്. തുടർന്ന് സിസോദിയരജപുത്രരും ഛത്തരിരജപുത്രരും ഇവിടം ഭരിച്ചു. പതിനാലാം നൂറ്റാണ്ടിൽ അലാവുദീൻ ഖൽജി കോട്ട പിടിച്ചടക്കി. എങ്കിലും താമസിയാതെ സിസോദിയവംശരാജാവായിരുന്ന ഹാമിർസിംഗ് കോട്ട തിരിച്ചുപിടിക്കുകയുണ്ടായി. പതിനാറാം നൂറ്റാണ്ടിൽ അക്ബർ കോട്ട ആക്രമിക്കുകയും അധിപത്യമുറപ്പിക്കുകയും  ചെയ്തു. 

 

ശക്തി, ഭക്തി, ത്യാഗം, ബലിദാനം എന്നിവയുടെ  പാവനസ്ഥലമാണിതെന്നാണ്   ഗൈഡ് പറഞ്ഞത്.  ചിറ്റോർഗഢ് കോട്ട ഭാരതത്തിലെ മാത്രമല്ല, ലോകത്തെതന്നെ ഏറ്റവും നീളംകൂടിയ കോട്ടകളിലൊന്ന്. UNESCO  യുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ മലമുകളിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട കോട്ടകളിലൊന്ന്, ചരിത്രത്തിൽ പ്രശസ്തയായ പദ്മാവതി/പദ്മിനിയുടെ ജീവത്യാഗത്തിനു സാക്ഷിയായി എന്നു വിശ്വസിക്കപ്പെടുന്ന കോട്ട.. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് 13കിലോമീറ്റർ നീളമുള്ള  ചിറ്റോർകോട്ടയ്ക്ക്. ചെറുതും വലുതുമായ 103 ക്ഷേത്രങ്ങളും 84 ജലസംഭരണികളും  ഈ കോട്ടയ്ക്കുള്ളിലുണ്ടെന്നാണ് കണക്ക്. ഈ കുളങ്ങളിലെല്ലാമായി 4 ബില്യൺ ലിറ്റർ വെള്ളം സൂക്ഷിക്കപ്പെട്ടിരുന്നത്രേ! ഒരു തുള്ളി മഴ  പെയ്തില്ലേലും 50000 ഭടനമ്മാർക്ക് 3 വർഷത്തിലും അധികകാലം കഴിയാനുള്ള വെള്ളം അവിടെ നിന്നും കിട്ടുമായിരുന്നു ഇത്രയുംവലിയ കോട്ട മുഴുവൻ കണ്ടുതീർക്കാൻ ദിവസങ്ങൾ വേണ്ടിവരും . ചുരുങ്ങിയസമയത്തിനുള്ളിൽ വിജയസ്തംഭം  (Tower of Victory), കീർത്തിസ്തംഭം (Tower of Fame), റാണി പത്മിനി മഹൽ (Rani Padmini Mahal), മീര മന്ദിർ, സോമനാഥക്ഷേത്രമാതൃകയിലുള്ള വരാഹമൂർത്തിക്ഷേത്രം  എന്നിവ കാണാനേ ഞങ്ങൾക്ക് കഴിയുള്ളു. 

ഓട്ടോറിക്ഷയിലാണ് കുന്നിന്മുകളിലേക്കു പോയത്. ഏഴ് കവാടങ്ങൾ കടന്നു വേണം കോട്ടയ്ക്ക് മുകളിലേക്ക് എത്താൻ. പിൻഭാഗത്തും ഏഴുകവാടങ്ങളുണ്ട്. മുമ്പ് ആ ഭാഗത്തെ സൂരജ്‌പോൽ ആയിരുന്നു  പ്രധാനപ്രവേശന കവാടം.   മുമ്പിലും പിന്നിലുമായി ഇപ്പോൾ  14 വൻ കവാടങ്ങൾ..(ഞങ്ങൾ കടന്നുവന്ന  കവാടങ്ങൾക്ക് പദാൻ പോൽ, ഭൈരോൺ പോൽ, ഹനുമാൻ പോൽ , ഗണേഷ് പോൽ,  ജോർലപോൽ, ലക്ഷ്മൺ പോൽ, റാംപോൽ എന്നിങ്ങനെ   വ്യത്യസ്തനാമങ്ങൾ  നൽകിയിട്ടുണ്ട്). മുകളിലേക്ക് കയറുമ്പോൾ നല്ല തണുപ്പാണ്.  

ആദ്യമായി വിജയസ്തംഭത്തിനടുത്താണെത്തിയത്. അകത്തുകയറാൻ ടിക്കറ്റ് എടുക്കണം. വിജയസ്തഭവും അതിനോടുചേർന്നുള്ള ക്ഷേത്രവുമാണ് ആദ്യകാഴ്ച. മാൾവാ രാജാവ്  മുഹമ്മദ്‌ ഖൽജിക്കെതിരായ വിജയത്തിന്റെ ഓർമക്കായി എ ഡി 1448 ൽ മഹാറാണ കുംഭ നിർമിച്ചതാണ്  ഈ  ഗോപുരം. മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നതാണ് ഈ സ്തംഭം.  ഭോലെനാഥന്റെ ഢമരുവിന്റെ ആകൃതിയിലാണത്രേ സ്തംഭത്തിന്റെ നിർമ്മിതി.  ഒൻപത് തട്ടുകളായി നിർമ്മിച്ച ആ മന്ദിരത്തിന്റെ ശില്പഭംഗി അവാച്യമാണ്.  എന്തുകൊണ്ടാണ് ഇതൊന്നും ലോക്ദഭുതങ്ങളുടെ പട്ടികയിൽപ്പെടാത്തതെന്നു രാജസ്ഥാനിലെ ഓരോ ചരിത്രസ്മാരകങ്ങൾ കാണുമ്പോഴും തോന്നിപ്പോകുന്നു.  കോട്ടക്കകത്താണ് സ്ഥിതി ചെയ്യുന്നത് എങ്കിലും പട്ടണത്തിന്റെ ഏതുഭാഗത്തുനിന്നാലും ഗോപുരം ദൃശ്യമാകും. മൂന്നുമീറ്റർ ഉയരത്തിലുള്ള അസ്ഥിവാരത്തിനുമുകളിൽ 37മീറ്റർ ഉയരത്തിൽ പടുത്തുയർത്തിയിരിക്കുന്ന   ഗോപുരത്തിനു ചുറ്റും മുഴുവനായി  ഹിന്ദുദൈവങ്ങളുടെയും ആയുധങ്ങളുടെയും സംഗീതോപകരണങ്ങളുടെയും ഋതുക്കളുടെയും   ശിൽപ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.  മുകളിലേക്ക്  കയറാൻ   160ഓളം ഇടുങ്ങിയ പടികൾ ഉണ്ട്. മുകളിൽനിന്നുള്ള മനോഭിരാമമായ  താഴ്‌വാരക്കാഴ്ച ഏവരെയും ഹഠാദാകര്ഷിക്കും. ഇപ്പോൾ കൃഷിസ്ഥലങ്ങളും വാസഗേഹങ്ങളുമൊക്കെ നിറഞ്ഞ ആ പ്രദേശങ്ങളൊക്കെ പണ്ട് രണഭൂമിയായിരുന്നത്രേ! 

ചിറ്റോറിലെ  ഭരണാധികാരികളുടെ വിശദമായ വംശാവലിയും അവരുടെ പ്രവർത്തികളും ഉൾക്കൊള്ളുന്ന മുകളിലത്തെ നിലയിലെ ആലേഖനം ചെയ്‌ത ശിലാഫലകങ്ങൾ  മഹാറാണാ   കുംഭയുടെ  ആസ്ഥാനപണ്ഡിതനായിരുന്ന  അത്രിക്കും  മകൻ മഹേഷിനും സമർപ്പിക്കുന്നു. വാസ്തു ശില്പി ആയ സൂത്രധാർ ജയ്‌ത, അദ്ദേഹത്തെ സഹായിച്ച മൂന്ന് ആൺമക്കൾ, നാപ്പ, പൂജ, പോമ എന്നിവരുടെ പേരുകൾ ഗോപുരത്തിന്റെ അഞ്ചാം നിലയിൽ കൊത്തിവച്ചിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ  ജൈന ദേവിയുടെയും ചിത്രം കാണാം. ഈ സ്തംഭത്തിന്റെ മൂന്നാമത്തെ നിലയിൽ ഒൻപതു തവണയും എട്ടാമത്തെ നിലയിൽ എട്ടു തവണയും അറബിയിൽ "അള്ളാഹു" എന്ന വാക്ക് കൊത്തിയിട്ടുണ്ട്. . ഒരുപക്ഷേ മുസ്ലിംഭരണാധികാരികൾ അക്രമണത്തിനുവന്നാൽ സ്തംഭം നശിപ്പിക്കാതിരിക്കാനുള്ള ഒരു മുൻകരുതലാവാം ഇതെന്ന് തോന്നുന്നു. അഥവാ  രാജപുത്രരുടെ വിവിധമതവിശ്വാസങ്ങളെ വിജയസ്തംഭം പ്രതീകവത്കരിക്കുന്നു എന്നും പറയാം.  ഇതാണ് ഗൈഡ് പറഞ്ഞ ശക്തിസ്ഥാനം

തൊട്ടടുത്തുതന്നെ മഹാറാണാകുംഭാമഹൽ കാണാം. എ ഡി 734-ൽ മഹാറാണാ ബാപ്പ റാവൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം എന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട്,  മഹാറാണ കുംഭ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇത് പുതുക്കിപ്പണിതു, തുടർന്ന് ഇതിന് അദ്ദേഹത്തിന്റെ പേര് ലഭിച്ചുവത്രേ. ഒരു പ്രേതാലയം പോലെ, തകർച്ചയിലായ വലിയ രാജസൗധത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്. ഒരു ശിവക്ഷേത്രവും സനാനാമഹലും ദിവാനി ആമും കുതിരലായങ്ങളും ഒക്കെ ഇവിടെയുണ്ടായിരുന്നു. ഉദയ്പൂർ നഗരസ്ഥാപകനായ ഉദയ്‌സിംഗ് ജനിച്ചത് ഈ കൊട്ടാരത്തിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ മഹാറാണാ  സംഗ്രാംസിങ്ങിന്റെ ജീവഹാനിക്കുശേഷം ഭരണത്തിലെത്തിയ മൂത്തപുത്രനും പിന്നീട് ഭരണത്തിൽവന്ന രണ്ടമത്തെ പുത്രനും ശത്രുക്കളാൽ നിഗ്രഹിക്കപ്പെട്ടു.    ഗുജറാത്തിലെ ഭരണാധികാരിയായിരുന്ന തുർക്കി സുൽത്താൻ    ബഹദൂർഷാ ഉദയ്‌സിംഗിനെയും വധിക്കാൻ പദ്ധതിയിട്ടെന്ന് മനസ്സിലാക്കിയ ഒരു ഭൃത്യ തന്റെ മകനെ ഉദയ്‌സിങ്ങിനു പകരം നിർത്തി അദ്ദേഹത്തെ ഒരു പഴക്കൂടയിൽ ഇരുത്തി കുംഭാൽഗഡിലെത്തിച്ചു. അവിടെ കുറേക്കാലം വേഷപ്രച്ഛന്നനായി ഉദയ്‌സിംഗ് കഴിഞ്ഞു. പന്നാധായി എന്നായിരുന്നു ആ ഭൃത്യയുടെ പേര്. രാജകുമാരനുവേണ്ടി സ്വന്തം മകന്റെ ജീവൻനൽകിയ പന്നാധായിയുടെ ത്യാഗഭൂമികൂടിയാണ് ഈ കൊട്ടാരം. 

ഭക്തമീരയും ഈ കൊട്ടാരത്തിൽ കഴിഞ്ഞിരുന്നു. നന്നേചെറുപ്പത്തിൽത്തന്നെ ശ്രീകൃഷ്ണാരാധനയിൽ സായുജ്യംകണ്ടെത്തിയിരുന്ന മീരയ്ക്ക് ബാല്യം കടക്കുംമുന്നേ മാതാവിനെ നഷ്ടമായിരുന്നു. പിതാവായ റാണാ രത്നസിംഗ് പ്രായപൂർത്തിയെത്തിയ  മകളെ യഥാസമയം പ്രതാപശാലിയായ റാണാ രത്തൻസിംഗിന് വിവാഹം ചെയ്തുകൊടുത്തു. ഭർത്താവ് ഭരണത്തിരക്കിലായിരിക്കുമ്പോഴും ഏകാന്തതയിൽ ദുഃഖിതയായികഴിയാതെ മീര കൃഷ്ണഭക്തിയിൽ അഭിരമിച്ചു. തങ്ങളുടെ കുലദൈവം ദുർഗ്ഗയായിരിക്കെ മീരയെന്തിന് കൃഷ്ണനെ ഭജിക്കുന്നു എന്നായി ഭർതൃബന്ധുക്കൾ. അക്കരണത്താൽത്തന്നെ അവർ അവളെക്കുറിച്ചു അപവാദങ്ങൾ പറയുകപോലും ചെയ്തു. പക്ഷേ അതൊന്നും വിശ്വസിക്കാതെ റാണാ രത്തൻസിങ്  തന്റെ പത്നിയോട് അവളുടെ ആരാധ്യപുരുഷനെക്കുറിച്ചറിഞ്ഞു. കൃഷ്ണവിഗ്രഹം ചൂണ്ടിക്കാട്ടി, പ്രേമസ്വരൂപനായ ഈ ശ്രീകൃഷ്ണനല്ലാതെ തന്റെ മനസ്സിൽ മറ്റാരുമില്ലായെന്നു മീര അദ്ദേഹത്തോട് മൊഴിഞ്ഞു. തന്റെ പത്നിയുടെ കൃഷ്ണപ്രണയം മനസ്സിലാക്കി അവൾക്ക്   ആരാധനക്കായി അദ്ദേഹം ഒരു മണ്ഡപം  നിർമ്മിച്ചുകൊടുത്തു. മീരയ്ക്ക്‌ അതിൽ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല. മീര രാപകലില്ലാതെ  തന്റെ പ്രാർത്ഥനയും  ജപവും ഒക്കെ ആ മണ്ഡപത്തിലാക്കി.  മീരയുടെ ഭക്തിഗീതങ്ങൾ അശരണർക്കും ആലംബഹീനർക്കും ഏറെ ആശ്വാസമായി. ആ സവിധത്തിലേക്ക് ജനങ്ങൾ പ്രവഹിച്ചു. ആത്മസമർപ്പണത്തോടെയുള്ള സ്നേഹവായ്പുകൾകൊണ്ട്  എല്ലാവരെയും ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും പാതയിലേക്ക് നയിക്കാൻ മീരയ്ക്ക് കഴിഞ്ഞു. മീരയുടെ പ്രശസ്തി സീമകൾകടന്നു പൊയ്ക്കൊണ്ടിരുന്നു. ഈ അന്യാദൃശമായ ഭക്തിയിൽ ആകൃഷ്ടനായി അക്ബർചക്രവർത്തിയും മീരയെ സന്ദർശിക്കാൻ എത്തിയിരുന്നത്രേ! ശത്രുരാജധാനിയായിരുന്നതുകൊണ്ടു അദ്ദേഹം വേഷപ്രച്ഛന്നനായി, ആസ്ഥാനകവിയായിരുന്ന താൻസെനൊപ്പമാണ് കൊട്ടാരത്തിലെത്തി മീരയെ ദർശിച്ചത്. മീരയുടെ സ്നേഹവായ്പുകൾ അദ്ദേഹത്തിന്റെയും ഹൃദയംകവർന്നു. മീര ഭക്‌തരില്‍ നിന്ന്‌ കാണിക്ക  സ്വീകരിക്കില്ലെന്നറിയാമായിരുന്ന അദ്ദേഹം മണ്ഡപത്തിലെ  ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഒരു മാല കാണിക്കയായി വച്ച്‌ മടങ്ങി. പക്ഷേ ഇക്കാര്യം രാജാവിന്റെ ചെവിയിലെത്താൻ അധികതാമസമുണ്ടായില്ല. തന്റെ ആജന്മശത്രുവിനെ സ്വീകരിച്ചനുഗ്രഹിച്ച മീരയോട് അദ്ദേഹത്തിന് അതിയായ കോപമുണ്ടായി. അദ്ദേഹം വർദ്ധിതകോപത്താൽ ശാസിക്കുകയും ശാപവാക്കുകൾ ചൊരിയുകയും ചെയ്തു.


 ഭർതൃവിശ്വാസം നഷ്‌ടമായ മീര ജീവത്യാഗം ചെയ്യാനുറച്ച് കൃഷ്ണവിഗ്രഹവുമായി കൊട്ടാരം വിട്ടിറങ്ങി. മരിക്കാനായി പുഴയിൽ ചാടിയെങ്കിലും ഏതോ അദൃശ്യകരങ്ങൾ(കൃഷ്ണനല്ലാതെ മറ്റാര്! ) മീരയെ രക്ഷിച്ചു വൃന്ദാവനത്തിലേക്കു നയിച്ചു. വൃന്ദാവനത്തിലും മീര തന്റെ ഭക്തിമാർഗ്ഗം തുടർന്നു. അനേകം ഭക്തർ മീരയെത്തേടി അവിടെയുമെത്തി. അവർക്കൊക്കെ മീര ആശ്വാസവും ആലംബവുമായി. ചിറ്റോറിൽനിന്നെത്തിയ ഒരു ഭക്തൻ മീര വൃന്ദാവത്തിലുണ്ടെന്ന കാര്യം രാജാവിനെ അറിയിച്ചു. പത്നിയെ പ്രാണനുതുല്യം സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് തന്റെ പ്രവൃത്തിയിൽ ഏറെ പശ്ചാത്താപമുണ്ടായിരുന്നു. മീര വൃന്ദാവനത്തിലുണ്ടെന്നറിഞ്ഞ അദ്ദേഹം ആഹ്ലാദത്തിലാറാടി. വേഷപ്രച്ഛന്നനായി വൃന്ദാവനത്തിലെത്തി മീരയുടെ ഭക്തർക്കിടയിൽ നമസ്കരിക്കാന് നിന്ന അദ്ദേഹത്തെ മീര തിരിച്ചറിയുകയും അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിക്കകുകയും ചെയ്തു. അതിഗാഢമായി പരസ്പ്പരം വിശ്വസിക്കയും സ്നേഹിക്കയും ചെയ്‌തിരുന്ന ആ ദമ്പതികള്‍ തിരിച്ച്‌ ചിറ്റൂരിലെത്തി.  മീര തന്റെ ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതത്തോടെ ഭജന തുടര്‍ന്നു. 

കാലം പോകവേ രത്തൻസിംഗ് രോഗബാധിതനായി, താമസിയാതെ തീപ്പെടുകയും ചെയ്തു. പിന്നീടുവന്ന ഭരണകർത്താക്കളും ബന്ധുക്കളുമൊക്കെ മീരയെ വളരെയേറെ ദ്രോഹിച്ചു. പലതവണ വധശ്രമം ഉണ്ടായി. ഓരോതവണയും കൃഷ്ണൻ മീരയെ രക്ഷപ്പെടുത്തി.  ഒടുവിൽ മീര വീണ്ടും കൊട്ടാരമുപേക്ഷിച്ച് വൃന്ദാവനത്തിലെത്തി. വർദ്ധക്യത്തിലെത്തിയ മീര തന്റെ ഉണ്ണിക്കണ്ണന്‍ ജനിച്ചതും വളര്‍ന്നതുമായ എല്ലായിടങ്ങളിലും  സഞ്ചരിച്ചു. മധുര, വൃന്ദാവനം ദ്വാരക ഒക്കെ മീര ശ്രീകൃഷ്ണഭക്‌തി ഗാനങ്ങള്‍ പാടി നടന്നു. അവസാനം ദ്വാരകയില്‍വച്ച്‌ കൃഷ്ണനെക്കുറിച്ച്‌ പാടിക്കൊണ്ടിരിക്കെതന്നെ ആ ശ്രീകൃഷ്ണഭക്‌ത കൃഷ്ണപാദം പൂകി. കൃഷ്ണ വിഗ്രഹ ത്തിന്റെ കാലില്‍വീണു ജീവന്‍വെടിഞ്ഞ മീരയെ നോക്കി ഭക്‌തജനങ്ങള്‍ നിര്‍വൃതികൊണ്ടു. ഇന്നും ഭക്തമനസ്സുകളിൽ സ്വാര്‍ത്ഥരഹിതമായ സ്നേഹത്തിനും കാമരഹിതമായസ്നേഹത്തിനും ഉടമയായി ശ്രീകൃഷ്ണനെപറ്റി പാടിപ്പുകഴ്ത്തി മീര ജീവിക്കുന്നു. മീരയുടെ ക്ഷേത്രം ഭക്തിയുടെ പ്രതീകമായി നമുക്കീ കോട്ടയിൽ കാണാം. ഇതാണ് ഗൈഡ് പറഞ്ഞ ഭക്തിസ്ഥാനം.

മറ്റൊരു പ്രധാനയിടമാണ് പദ്മിനിമഹൽ. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐതിഹാസികരാജ്ഞിയായിരുന്നു പദ്മാവതിയെന്നും  അറിയപ്പെട്ടിരുന്ന റാണി  പദ്മിനി. പദ്മാവതിയെക്കുറിച്ചുള്ള കഥകൾ പലതാണ്. കുറച്ചെങ്കിലും വിശ്വസനീയമായത് ഇപ്രകാരം.  സിംഹളരാജ്യത്തെ(ഇന്നത്തെ ശ്രീലങ്ക) രാജകുമാരിയായിരുന്നു അതിസുന്ദരിയായിരുന്ന പദ്മാവതി. അക്കാലത്ത് ചിറ്റോർ ഭരിച്ചിരുന്ന ഗുഹിലരജപുത്രരാജാവ് രത്നസിംഹൻ ഹീരാമന്‍ എന്ന് പേരുള്ള ഒരു സംസാരിക്കുന്ന തത്തയില്‍നിന്ന് പദ്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ചറിയുകയും 16000അനുചരന്മാരുമായി  ഏഴുകടലുംകടന്നുചെന്ന് ആ ലോകൈകസുന്ദരിയെ  സ്വന്തമാക്കുകയും ചെയ്തത്രേ! (പണ്ടൊക്കെ ഏഴുകടൽകടന്ന കഥകളല്ലേയുള്ളു) കേട്ടറിഞ്ഞ  പദ്മാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനായിരുന്നത്രേ അലാവുദ്ദിൻ ഖൽജി ചിറ്റോർ അക്രമിച്ചതെന്നും ചരിത്രഗാഥ. 


ഒരു ജലാശയത്തിനു മദ്ധ്യത്തിലാണ് മനോഹരമായ  പദ്മിനി മഹൽ. രാജപുത്രവധുക്കൾ അന്യപുരുഷന്മാർക്കു മുഖദർശനം നൽകരുതെന്ന അലിഖിതനിയമമുണ്ടായിരുന്നതിനാൽ  കൊട്ടാരത്തിൽനിന്നു പദ്മിനിമഹലിലേക്കും അവിടുന്ന് ശിവക്ഷേത്രത്തിലേക്കുമൊക്കെ ഭൂഗർഭപാതകളായിരുന്നു.  പക്ഷേ ജലാശയത്തിൽ പദ്മിനിയുടെ സുന്ദരകളേബരം പ്രതിഫലിച്ചിരുന്നത് പലരും കണ്ടിരുന്നത്രേ! കൊട്ടാരത്തിന്റെ ഒരുഭാഗത്തുകണ്ട ദർപ്പണത്തിലും റാണിയുടെ പ്രതിച്ഛായ പതിച്ചിരുന്നുവെന്നും അലാവുദ്ദീൻ ഖൽജി അത് കണ്ടിരുന്നുവെന്നും പറയപ്പെടുന്നു. ഖൽജി ചതിയിലൂടെ രത്നസിംഹനെ തടവിലാക്കി ഡൽഹിയിലേക്ക് കൊണ്ടുപോയെങ്കിലും റാണിപദ്മിനി സാഹസികമായിത്തന്നെ അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. ഇതിനിടയിൽ റാണിയെ സ്വന്തമാക്കാൻ അയൽരാജ്യമായ കുംഭാൽനേറിന്റെ രാജാവ് ദേവ്പാലും ശ്രമം നടത്തിയിരുന്നു. അതറിഞ്ഞ രത്നസിംഹൻ ദേവ്പാലുമായി ദ്വന്ദയുദ്ധത്തിലേർപ്പെടുകയും അതിൽ ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. ഈ സമയത്തുതന്നെ ഖൽജി വീണ്ടും പടയുമായെത്തി. ഖൽജിക്ക് അടിയറവുപറഞ്ഞു തങ്ങളുടെ ആത്മാഭിമാനം കളങ്കപ്പെടാതിരിക്കാൻ പദ്മിനിയും സപത്നിമാരും അനേകം  മറ്റു രജപുത്രസ്‌ത്രീകളും അഗ്നിയിൽച്ചാടി ജീവത്യാഗം ചെയ്തു. ജൗഹർ എന്നാണ് ഇതറിയപ്പെടുന്നത്. ഇതാണ് ഗൈഡ് പറഞ്ഞ ബലിദാനം. (യുദ്ധത്തിന്റെ ദൃക്‌സാക്ഷിയായിരുന്ന കവി അമീർ ഖുസ്രു തന്റെ കാവ്യത്തിൽ പദ്മാവതിയെക്കുറിച്ചു പരാമർശിച്ചിട്ടില്ല എന്നും അതിനാൽ പദ്മാവതി ഒരു കല്പിതകഥപാത്രം മാത്രമായിരിക്കാം എന്നും  പറയപ്പെടുന്നു. )

ഖൽജി കോട്ട പിടിച്ചടക്കുകയും അത് ഒരേയൊരു മകനായ കൈസർ ഖാന് നൽകുകയും ചെയ്തു. 8 വർഷത്തോളം അദ്ദേഹം “കിസ്റാബാദ്” എന്നു നാമാകിരണം ചെയ്ത് ചിറ്റോർ രാജ്യം ഭരിച്ചു. പിന്നീട് രജപുത്രരുടെ ചില എതിർപ്പുകൾ കാരണം ഭരണം അദ്ദേഹത്തിന്റെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന മാൽദേവക്ക് നൽകി. അദ്ദേഹത്തിൽ നിന്നും 1318 ൽ ഹമ്മിർ സിംഗ് കോട്ട പിടിച്ചടക്കുകയും ചിറ്റോറീന്റെ പഴയ സുവർണകാലഘട്ടം തിരികെ കൊണ്ടുവരികയും ചെയ്തു.. ഒരുപാട് യുദ്ധങ്ങളിൽ ജയിച്ചു മുന്നേറിയ അദ്ദേഹത്തിനു ശേഷം കെത്രസിങ്, ലാഖ,  റാണ കുംഭ, റാണ ഉദായസിംഹ, റാണ റൈമാൽ, റാണ സംഘ എന്നിവർ 1527ൽ ബാബർ കോട്ട ആക്രമിച്ചു കീഴടുക്കുന്നത് വരെ ഭരണം നടത്തി. പിന്നീട് മഹാറാണാപ്രതാപ് കോട്ട അധീനതയിലാക്കിയെങ്കിലും 1568ൽ അക്ബർ ചിറ്റോർ അക്രമിച്ചുകീഴടക്കിയപ്പോൾ തന്റെ ആസ്ഥാനം ഉദയ്പൂരിലേക്കു മാറ്റുകയുണ്ടായി.  അടുത്ത ഇരുപത് വർഷക്കാലം അദ്ദേഹം  ഗറില്ലയുദ്ധത്തിലൂടെ മുഗളരെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ചിറ്റോർഗഢ് തിരിച്ചുകിട്ടുന്നതുവരെ കിടക്കയിൽ ഉറങ്ങുകയോ കൊട്ടാരങ്ങളിൽ താമസിക്കുകയോ ലോഹപാത്രങ്ങളിൽ ഭക്ഷിക്കുകയോ  ചെയ്യില്ലെന്ന് മഹാറാണാ പ്രതാപ് തന്റെ പിൻഗാമികളെക്കൊണ്ടും  പ്രതിജ്ഞയെടുപ്പിച്ചിരുന്നു. എന്നാൽ  20-ാം നൂറ്റാണ്ട് വരെ മേവാറിലെ റാണിമാർ ഈ പ്രതിജ്ഞയുടെ പ്രതീകാത്മക തുടർച്ചയായി  ഒരു ഇലത്തളിക മറ്റുലോഹപാത്രങ്ങൾക്കുതാഴെ  വയ്ക്കുന്നത് തുടർന്നുവന്നു.  അവരുടെ  കിടക്കകൾക്ക് താഴെ ഒരു  പായയും വിരിക്കാറുണ്ടായിരുന്നത്രേ!.

കോട്ടയിലെ മറ്റൊരു പ്രധാനാകർഷണമാണ്‌ കീർത്തിസ്തംഭം. വിജയസ്തംഭത്തിൽനിന്ന് കുറച്ചുദൂരമുണ്ടവിടേക്ക്. അതുകൊണ്ടു വാഹനത്തിൽ പോകണം. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമ്മാണം. ജൈനമതത്തെ പ്രകീർത്തിക്കുന്നതിനായി ആദ്യത്തെ തീർത്ഥങ്കരനായ ഋഷഭന് സമർപ്പിച്ചിരിക്കുന്ന ഏഴ് നിലകളുള്ള ഈ ഗോപുരത്തിൽ അഞ്ച് അടി ഉയരമുള്ള ഋഷഭന്റെ പ്രതിമയുണ്ട്. സൂക്ഷ്മമായി നോക്കിയാൽ, ഓരോ പ്രധാന ദിശയിലും അഭിമുഖമായി ഒരു തീർത്ഥങ്കരന്റെ  പ്രതിമ  കാണാം.  സോളങ്കി വാസ്തുവിദ്യയിൽ  നിർമ്മിച്ചിരിക്കുന്ന സ്തംഭത്തിൽ മുകളിലത്തെ നിലയിൽ ചിറ്റോർഗഡ് നഗരത്തിന്റെ വിശാലദൃശ്യം പ്രദാനം ചെയ്യുന്ന ഒരു നിരീക്ഷണശാലയുണ്ട്. ഇവിടെയും ഇടുങ്ങിയ ഗോവണിയിലൂടെ മുകളിലേക്ക് കയറാം. ഇത്  നിർമ്മിച്ചത് ജിജാ എന്ന  ഒരു ജൈന വ്യാപാരിയാണ് . ജൈനരിൽ  സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറുന്നത് മതത്തിന്റെ ഒരു പ്രധാനഭാഗമാണ്.  ഒരു ദിഗംബർജൈനക്ഷേത്രവും സമീപത്തുതന്നെയുണ്ട്.  


ഇനിയുമെത്രയോ  ചരിത്രഗാഥകൾ ഈ മണ്ണിൽ മറഞ്ഞുകിടക്കുന്നു!നീണ്ട പതിനഞ്ചു നൂറ്റാണ്ടുകളിലെ സ്നേഹത്തിന്റെ, ക്രോധത്തിന്റെ, കാരുണ്യത്തിന്റെ, ത്യാഗത്തിന്റെ, രൗദ്രതയുടെ, ധീരതയുടെ, യുദ്ധവീര്യത്തിന്റെ  ഭാവോജ്ജ്വലഗാഥകൾ.   പക്ഷേ ഞങ്ങൾക്ക് മടങ്ങേണ്ടതുണ്ട്. ഇന്നുരാത്രിതന്നെ പുഷ്കറിലെ ഹോട്ടലിലെത്തണം. അതിനാൽ കണ്ടുമതിയായില്ലെങ്കിലും ഈ സമാനതകളില്ലാത്ത  ചരിത്രസ്മാരകത്തോട് വിടചൊല്ലുകയാണ്. 







  

രാജസ്ഥാൻ 18 - മോത്തിമഗരി

 അവിസ്മരണീയമായ കാഴ്ചകളായിരുന്നു സിറ്റിപാലസ് ഒരുക്കിവെച്ചിരുന്നത്. വൈകുന്നേരം കുറച്ചു ഷോപ്പിങ്ങും പട്ടണത്തിലൂടെ ഒരു കറക്കവും കഴിഞ്ഞു ഹോട്ടലിലെത്തി. ബഗോർ കി ഹവേലി എന്നൊരു സാംസ്കാരികകേന്ദ്രത്തിൽ നടത്തുന്ന സംഗീത-നൃത്തപരിപാടികൾ കാണുന്നതിനായാണ് പിന്നീട്‌പോയത്. വൈകുന്നേരം  ഏഴുമണിമുതൽ എട്ടുമണിവരെയാണ് പരിപാടികൾ. ഒന്നിനുമുകളിൽ ഒന്നായി ധാരാളം കുടങ്ങൾ തലയിലേറ്റി നർത്തകൻ അരങ്ങുതകർത്തു. സ്ത്രീകൾ പക്ഷേ പ്രകടനത്തിൽ അത്ര മികവൊന്നും പുലർത്തിയതുകണ്ടില്ല. ചെയ്യാൻവേണ്ടി  ചെയ്യുന്നതുപോലെ എന്തൊക്കെയോ കാട്ടിക്കൂട്ടലുകളായിരുന്നു.  പപ്പെറ്റ് ഷോയും മികവുപുലർത്തിയില്ല. 


ഒരുരാത്രികൂടി ഉറങ്ങിയുണർന്നു. ഈ യാത്രയുടെ പതിനൊന്നാം ദിവസം. ഒക്ടോബർമാസം 25 . ഉദയ്പൂരിലെ മറ്റു പ്രധാനകാഴ്ചകളിലേക്കൊക്കെ പോകേണ്ടതുണ്ടായിരുന്നു. പക്ഷേ അന്ന് ഏതോ പ്രധാനമത്സരപ്പരീക്ഷ നടക്കുന്നതിനാൽ എല്ലായിടത്തും പ്രവേശനം നിഷേധിച്ചിരുന്നു. അതിനാൽ നേരെ പോയത് മോത്തിമഗരി എന്ന കുന്നിന്മുകളിലേക്കാണ്. അവിടെയാണ് മഹാറാണാപ്രതാപ് സ്മാരകം. വെണ്ണക്കല്ലുപാകിയ അടിത്തറയില്‍  ചേതകിന്റെ പുറത്തിരിക്കുന്ന റാണാ പ്രതാപസിംഹന്റെ  പൂർണ്ണകായചെമ്പുപ്രതിമയാണ് ഈ സ്മാരകം . പ്രതിമയുടെ ഇരുവശവും മഹാറാണയുടെ യുദ്ധജീവിതത്തിലെ രണ്ട് പ്രധാനസംഭവങ്ങള്‍, ഹല്‍ദിഘട്ടിലെ യുദ്ധവും ചേതകിന്റെ മരണവും കൊത്തിവെച്ചിരിക്കുന്നു. വേറെയും ചില പ്രതിമകളുണ്ടിവിടെ. ഉദ്യാനഭാഗവും മനോഹരംതന്നെ.. ഉദയ്പൂരിലെ പ്രശസ്തമായ ഫത്തേസാഗർ തടാകം അവിടെനിന്നുള്ള മനോഹരമായ കാഴ്ചയാണ്. 


ഭാരതത്തിന്റെ ചരിത്രത്തിൽ  സുവർണ്ണലിപികളാൽ എഴുതിച്ചേർത്തതാണ് മഹാറാണാപ്രതാപ് എന്ന ധീരനായ ഭരണാധികാരിയുടെ അചഞ്ചലമായ സമരവീര്യത്തിന്റെ പുളകോജ്ജ്വലഗാഥ. അതോടൊപ്പംതന്നെ ചേർന്നുനിൽക്കുന്നതാണ് ചേതക് എന്ന വിശ്വസ്തനായ രണാശ്വത്തിന്റെ ഹൃദയസ്പൃക്കായ ജീവത്യാഗത്തിന്റെ കഥയും. 


  

 മഹാറാണാ പ്രതാപ്

മഹാറാണാ ഉദയ്‌സിംഗ് രണ്ടാമന്റെ ഇരുപത്തിയഞ്ചുമക്കളിൽ മൂത്തയാളായിരുന്നു പ്രതാപ്‌സിംഗ്. 1540മെയ് 9നാണു പ്രതാപ്‌സിംഗ് കുംഭാൽഗഢിൽ ജനിച്ചത് (അദ്ദേഹം ജനിച്ചുവീണ മുറി കുംഭാൽഗഢ് കോട്ടയിൽ കണ്ടിരുന്നു) കിരീടാവകാശിയായിരുന്നതുകൊണ്ടു മേവാറിലെ സിസോദിയരാജപുത്രവംശത്തിലെ 54)മത് മഹാറാണാ ആയി അഭിഷിക്തനാകേണ്ടിയിരുന്നയാളാണ് പ്രതാപ്‌സിംഗ്. 1567ൽ അക്ബർ ചിറ്റോർ അക്രമിച്ചതിനെത്തുടർന്നു ഉദയ്‌സിംഗ് കുടുംബത്തോടൊപ്പം ഗോഗുണ്ടയിലേക്ക് പോവുകയും താല്കാലികരാജധാനി അവിടെ സജ്ജമാക്കുകയും ചെയ്തു. 1572ൽ മഹാറാണാ ഉദയ്‌സിംഗ് കാലംചെയ്തു. എന്നാൽ അവസാനകാലത്ത് തന്റെ രണ്ടാംഭാര്യയുടെ പ്രേരണയാൽ അവരിൽജനിച്ച പുത്രന് കിരീടാവകാശം നല്കാമെന്നേൽക്കുകയുണ്ടായി.  

രാജകുടുംബത്തിലെ  കീഴ്‌വഴക്കമനുസരിച്ച് അന്തരിച്ച രാജാവിന്റെ അന്ത്യയാത്രയിൽ കിരീടാവകാശി പങ്കെടുക്കാൻ പാടില്ല, പ്രത്യുത, സിഹാസനാരൂഢനായി ഭരണപിന്തുടർച്ച നിർവ്വഹിക്കേണ്ടതാണ്‌. എന്നാൽ പ്രതാപ്‌സിംഗ് രാജാവിന്റെ അന്ത്യചടങ്ങുകൾക്കായി മൃതശരീരത്തോടൊപ്പം യാത്രയായി. തന്റെ ഇളയസഹോദരനായ ജഗ്മലിനു സിംഹാസനം നൽകി പിതാവിന്റെ വാഗ്ദാനം നിറവേറ്റാൻ തയ്യാറായി. എന്നാൽ ജഗ്മൽ ഭാരകാര്യത്തിൽ അമ്പേ പരാജയമാണെന്ന് മനസ്സിലാക്കിയ രാജകുടുംബാംഗങ്ങൾ ജഗ്മലിനോട് സിംഹാസനം ഒഴിയണമെന്നും  പ്രതാപ്‌സിംഗ്തന്നെ  ഭരണം ഏറ്റെടുക്കണമെന്നും ശഠിച്ചു. ക്രുദ്ധനായ ജഗ്മൽ പ്രതികാരചിന്തയോടെ അജ്‌മീറിലേക്കു പോവുകയും മുഗൾസൈന്യത്തിൽ ചേരുകയും ചെയ്തു. സന്തുഷ്ടനായ അക്ബർ ജഗ്മലിനു ജാഗിർ ആയി ജഹാസ്പുർപട്ടണം നല്കുകയുംചെയ്തു. പ്രതാപ്‌സിംഗ്  മേവാറിന്റെ ഭരണാധികാരിയാവുകയും ചെയ്തു .  തുടർന്ന് മികവുറ്റ ഭരണത്തിലൂടെയും ശക്തമായ സൈന്യസംവിധാനത്തിലൂടെയും അദ്ദേഹം ജനങ്ങൾക്ക് പ്രിയങ്കരനായി.. 

ചിറ്റോർ പിടിച്ചടക്കിയെങ്കിലും മേവാർ തന്റെ അധീനതയിലാക്കാൻ അക്ബറിനു കഴിഞ്ഞിരുന്നില്ല. ചിറ്റോർ തിരിച്ചുപിടിക്കാതെ തൻ കൊട്ടാരത്തിൽ ഉറങ്ങുകയില്ലെന്നും ഇലത്താലത്തിലേ ഭക്ഷണം കഴിക്കൂ എന്നും പ്രതിജ്ഞയെടുത്ത റാണാ മണ്കുടിലിൽ പുല്പായയിൽ ഉറങ്ങുകയും ഇലയിൽ ഭക്ഷണം കഴിക്കുകയും ച്യ്തുപോന്നു.  മഹാറാണാ പ്രതാപുമായി സമാധാനഉടമ്പടിക്ക് പലതവണ അക്ബർ ശ്രമിച്ചെങ്കിലും അദ്ദേഹം അതിനൊന്നും വഴങ്ങിയില്ല. അവസാനദൂതയുമായി വന്നത് അക്ബറിന്റെ സ്യാലനായിരുന്ന രാജപുത്രവംശജൻ  രാജാ മാൻസിംഗ് ആയിരുന്നു.  അതിലും പരാജിതനായപ്പോൾ അക്ബർ തന്റെ സൈന്യം മേവാറിനുനേരെ ഉപയോഗിക്കാൻ തീരുമാനിച്ചു. തുടർന്ന് ഹൽദിഘട്ടിൽ വെച്ച് നടന്ന യുദ്ധത്തിൽ  മഹാറാണാ പ്രതാപിന്റെ സൈന്യം മുഗൾ സൈന്യത്തോട് ശക്തമായി പോരാടി. കൂറുമാറി മുഗളരോടൊപ്പം ചേർന്ന സഹോദരന്മാരിൽ ചിലർ തെറ്റുമനസ്സിലാക്കി റാണയെ സഹായിക്കാനെത്തുകയും ചെയ്തു.  ഒടുവിൽ എണ്ണത്തിൽ കുറവായിരുന്ന രജപുത്ര സൈന്യം പരാജയപ്പെട്ടുവെങ്കിലും മഹാറാണാ പ്രതാപിനെ പിടികൂടാൻ അക്ബറുടെ സൈന്യത്തിന് സാധിച്ചില്ല. മഹാറാണാപ്രതാപിനെ മാത്രമല്ല രാജകുടുംബത്തിലെ ഒരാളെപ്പോലും പിടികൂടാൻ സാധിക്കാത്തത് അക്ബറെ നിരാശനാക്കി. എന്നാൽ പിന്നീടും ഒളിയുദ്ധമുറകളിലൂടെയും മിന്നലാക്രമണങ്ങളിലൂടെയും നിരന്തരം മുഗൾ സാമ്രാജ്യത്തെ വെല്ലുവിളിക്കാൻ മഹാറാണാ പ്രതാപിന് സാധിച്ചു. ഹൽദിഘട്ട് യുദ്ധത്തിൽ നഷ്ടമായ പല പ്രവിശ്യകളും പിന്നീട് മഹാറാണാ പ്രതാപ് തിരിച്ചു പിടിച്ചതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.

 മാരകമായി പരിക്കേറ്റു രക്തം വാർന്നുകൊണ്ടിരുന്ന  മഹാറാണാ പ്രതാപിന് തന്റെ കാഴ്‌ചശക്‌തി നഷ്ട്മായിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കുതിരയായ ചേതക്കിനും ആഴമേറിയ മുറിവുകൾ ഏറ്റിരുന്നു. എന്നാൽ യജമാനന്റെ അപകടാവസ്ഥ മനസ്സിലാക്കിയ ആ വിശ്വസ്തനായ മൃഗം അദ്ദേഹത്തെയും വഹിച്ചുകൊണ്ട് കഴിയുന്നത്രവേഗത്തിൽ പാഞ്ഞു ശത്രുക്കളുടെ കൺവെട്ടത്തിൽനിന്നകലെയാക്കി. മഹാറാണാപ്രതാപ് രക്ഷപ്പെട്ടുവെങ്കിലും ചേതക് അന്ത്യശ്വാസംവലിച്ചു. 1576 ജൂൺ 21 ന് ആണ് ചേതക് മരണമടഞ്ഞത്. ഇന്ന് ആ സ്ഥലത്ത് ലോകത്തൊരിടത്തും കാണാൻ സാധിക്കാത്ത യുദ്ധ സ്മരകമുണ്ട്. യഥോചിതം അന്ത്യ കർമ്മങ്ങൾ നൽകി റാണാപ്രതാപ് തന്റെ  കുതിരയെ ആദരിച്ചു . ചേതക് മരിച്ചു വീണ  ഘൽദിഘട്ടിലും  ഉദയ്പുരിലെ മോത്തിമഗരിയിലും ജോധ്പൂരിലും  ഇന്ന് ചേതക് സ്മാരകങ്ങൾ  ഉണ്ട്.  ചേതക്കിനെക്കുറിച്ചുപറയുമ്പോൾ മറ്റൊരുകാര്യംകൂടി പറയാതെവയ്യാ. യൂറോപ്പ് സന്ദർശനവേളയിൽ ഓസ്ട്രിയയിലെ  ഇൻസ്ബ്‌റൂക്കിൽ സ്വറോഡസ്കി ക്രിസ്റ്റൽ മ്യൂസിയത്തിൽ ആദ്യഹാളിൽത്തന്നെ  ക്രിസ്റ്റലുകളാൽ അലംകൃതമായ ചേതക്കിന്റെ പ്രതിമ വെച്ചിരിക്കുന്നത് കാണാം. ചരിത്രത്തിൽ ചേതക്കിനുള്ള പ്രാധാന്യം എത്രയെന്നു ഇതില്നിന്ന് മനസ്സിലാക്കാമല്ലോ!

വേട്ടയ്ക്കിടെ മാരകമായി പരിക്കേറ്റ, മേവാറിന്റെ വീരപുത്രൻ  മഹാറാണാപ്രതാപ്‌സിംഗ്  1597 ജനുവരി 19ന് 56ആം വയസ്സിൽ അന്തരിച്ചു.   തുടർന്ന് അദ്ദേഹത്തിന്റെ മകൻ അമർ സിംഗ് ഒന്നാമൻ മേവാറിലെ മഹാരാജാവായി.‘മഹാനായ അക്ബർ‘ എന്ന തന്റെ നാമധേയം സമ്പൂർണ്ണമാകണമെങ്കിൽ മഹാറാണാ പ്രതാപിനെ ജീവനോടെയോ അല്ലാതെയോ പിടികൂടണമെന്ന് അക്ബർ ശഠിച്ചിരുന്നു. എന്നാൽ മരണം വരെയും അദ്ദേഹത്തിന് അതിന് സാധിച്ചിരുന്നില്ല. 

ഈ കുന്നിൻമുകളിൽ നിന്നാൽ ആകാശനീലിമയ്ക്കുതാഴെ പൊട്ടിവീണൊരു ഇന്ദ്രനീലക്കല്ലുപോലെ  ഫത്തേസാഗർ തടാകത്തിന്റെ സുന്ദരവും വിശാലവുമായ  ദൃശ്യം കാണാം.   ഫത്തേസാഗർ തടാകവും നെഹൃഗാർഡനും പ്രധാനപ്പെട്ട സന്ദർശനകേന്ദ്രങ്ങളാണ്. ഉദയ്പൂരിന്റെ പ്രൗഢിയുടെ  അടയാളമായി ഗണിക്കപ്പെടുന്ന തടാകം 1678ല്‍ മഹാറാണാ ഫത്തേഹ്സിംഗാണ് നിര്‍മ്മിച്ചത്. വിക്ടോറിയ രാജ്ഞിയുടെ മകനായ ഡ്യൂക് ഓഫ് കൊണാട്ടാണ് ഈ തടാക നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍മിച്ചത്. മനോഹരമായ നീലതടാകവും സമീപത്തെ പച്ചപ്പുകളെല്ലാം ഉദയ്പൂരിന് രണ്ടാമത്തെ കാശ്മീര്‍ എന്ന് പേര് നേടിക്കൊടുക്കുന്നു. ഈ തടാകമധ്യത്തിലെ ഒരു  ദ്വീപിലാണ് അതിമനോഹരമായ  നെഹൃഗാർഡൻ.  അവിടേക്കു തോണിയിൽ പോകാം. വർഷങ്ങൾക്കുമുമ്പുവന്നപ്പോൾ അവിടെ പോയിരുന്നു. പക്ഷേ ഇന്ന് അവിടേക്കു പോകാനാവില്ല. സ്മാരകത്തിലും പരിസരത്തുമൊക്കെ ചുറ്റിനടന്നു.  ഫോട്ടോ എടുക്കുകയും ഗൈഡിന്റെ കഥകൾ കേൾക്കുകയും ചെയ്തശേഷം ഞങ്ങൾ അവിടെനിന്നു മടങ്ങി. 

ഉദയ്പൂറിനോട് വിടചൊല്ലാൻ സമയമായി. രണ്ടാംതവണയാണ് ഈ സുന്ദരനഗരത്തിലെത്തിയതെങ്കിലും ഏറെ പുതുമയുള്ള അനുഭവങ്ങളായിരുന്നു ഇവിടെനിന്നു ലഭിച്ചത്. എന്തുകൊണ്ടും നമ്മുടെ രാജ്യത്തിന് അഭിമാനിക്കാൻ വകയൊരുക്കുന്നു വൃത്തിയും ഭംഗിയുമുള്ള  ഈ പുരാതനനഗരം. നഗരവീഥികൾ പിന്നിട്ട് വാഹനം മുമ്പോട്ടുകുത്തിക്കുമ്പോഴും ഞാൻ ആലോചിച്ചത് ഈ നഗരത്തിന്റെ സൗഹൃദവും ആതിഥ്യമര്യാദയുമൊക്കെയായായിരുന്നു. വിദേശികൾ നിറഞ്ഞുകവിയേണ്ട തെരുവീഥികളും ഉദ്യാനങ്ങളും ചരിത്രസ്മാരകങ്ങളുമൊക്കെ ഇന്ന് സ്വദേശികൾ മാത്രമായിചുരുങ്ങിയത് കോവിഡിന്റെ കടന്നുകയറ്റംകരണമാണ്. ഈ സ്ഥിതിയൊക്കെ മാറി ഇവിടം സന്ദർശകരുടെ തിആക്കിൽ മുഴുകട്ടെ എന്നാഗ്രഹിച്ചുപോയി. കാരണം ഈ നഗരത്തിന്റെ സാമ്പത്തികാടിത്തറ വിനോദസഞ്ചാരത്തിലാണ് നിലകൊള്ളുന്നത്. 


ഇനി  പോകുന്നത് ചിറ്റോർഗഡിലേക്കാണ്. രണ്ടുമണിക്കൂറോളം ബസ്സ്‌യാത്രയുണ്ടായിരുന്നു ചിറ്റോർഗഡിലെത്താൻ. അവിടെയുള്ള പ്രതാപഗഡ് പാലസ് എന്ന ഹോട്ടലിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷമാണ് ചിറ്റോർഗറിലെ കോട്ട കാണാൻ യാത്രയായത്.