Thursday, May 28, 2020

ഈ കഠിനകാലവും എങ്ങോ മറഞ്ഞീടും

ഇനിയെത്ര മേഘങ്ങൾ പെയ്തൊഴിയാൻ
ഇനിയെത്ര വെയിൽപൂക്കൾ വാടിവീഴാൻ
എത്ര പൂക്കാലങ്ങൾ വന്നുപോകാൻ
എത്ര ഹേമന്തങ്ങൾ കനിയുതിർക്കാൻ
ഇനിയുമുണ്ടേതോ ശിശിരങ്ങൾ ഭൂമിയിൽ
പ്രാലേയമന്ദസ്മിതം വിടർത്താൻ

എത്രയോ  പ്രളയങ്ങൾ നീന്തിക്കടന്നുനാം
എത്ര മഹാമാരികൾ കണ്ടറിഞ്ഞുനാം
എന്നിട്ടുമെന്നിട്ടുമീ ഭൂമിമാതാവിൻ
സ്നേഹകരപരിലാളനങ്ങളറിഞ്ഞില്ലേ
ഈ കഠിനകാലവും   എങ്ങോ മറഞ്ഞീടും
ഈ ദുരിതപർവ്വങ്ങളോർമ്മയായ് മാറീടും

ഇനിയുമീ ഭൂമിയിൽ പൂക്കൾ ചിരിക്കണം
മാരിവിൽചേലൊന്നു  മാനത്തുദിക്കണം
പക്ഷികൾ പാടണം, മയിൽ നൃത്തമാടണം
പുഴയാകെ നിറയണം സ്ഫടികതുല്യം ജലം
മാനത്തുകണ്ണികൾ നീന്തിത്തുടിക്കണം
പൊയ്കയിൽ മാൻപേട  കണ്ണാടിനോക്കണം

തിരിതാഴ്ത്തി മറയുവാൻ വെമ്പുമീ ഗ്രീഷ്മത്തിൻ
ചികുരഭാരത്തിന്റെ തുമ്പിൽനിന്നിറ്റുമീ   
 മൃദുവർഷരേണുക്കളിവിടിന്നു ചിതറവേ
പുലരുവാൻ വെമ്പുമൊരു നവസുപ്രഭാതത്തി-
ന്നിന്ദീവരപ്പൂക്കൾ പുഞ്ചിരി വിടർത്തവേ
തെളിയുന്നു ഹൃത്തിന്നിരുൾകോണിൽ പൊന്നൊളി.



Thursday, May 21, 2020

തീവണ്ടിയമ്മാവൻ

 ഇപ്പോൾ എത്ര ശാന്തമാണ് ഈ ലോകം മുഴുവൻ! പോകുന്ന വഴികളൊക്കെ സ്വച്ഛസുന്ദരം, എവിടെയും തിളങ്ങുന്ന പച്ചപ്പ്. തിരക്കില്ല, വായു,ഭൂ,ശബ്ദമലിനീകരണങ്ങളില്ല. നിറങ്ങൾ പൂശി, നിറയെ ആളുകളെയും കയറിപ്പോകുന്ന തന്റെ പ്രതിരൂപങ്ങളെ കാണാനേയില്ല. അവർ കടന്നുപോകുന്നതിനായി എവിടെയും കാത്തുകിടക്കേണ്ടതുമില്ല. തിരക്കിട്ടു പാഞ്ഞുനടന്നിരുന്ന മനുഷ്യജീവികളെയും എവിടെയും കാണാനില്ല. മറ്റു മൃഗങ്ങളും പക്ഷികളുമൊക്കെ  യഥേഷ്ടം വിലസുന്നുണ്ട്. അവർക്കൊക്കെ ഒരു പുതുജീവൻ വന്നതുപോലെ.

എത്രയോ കാലമായി ഈ പ്രയാണം തുടങ്ങിയിട്ട്! മനുഷ്യർക്കാവശ്യമുള്ളതൊക്കെ ചുമന്ന് എത്ര കാതങ്ങളാണ് ഓടിത്തീർത്തിരിക്കുന്നത്! ഈ മനുഷ്യർ ശരിക്കും വളരെ വിചിത്രമായ ജീവികൾതന്നെ. സ്വയം നശിപ്പിക്കാൻ യാതൊരു മടിയുമില്ലാത്തവർ. ഒപ്പം ഈ ഭുമിയെത്തന്നെ അവർ നശിപ്പിക്കുന്നു. അവരുടെതന്നെ സൃഷ്ടിയായ  തനിക്ക് പോകേണ്ട ഈ വഴികൾപോലും മലമൂത്രവിസർജ്യങ്ങളും മറ്റു മാലിന്യങ്ങളുംകൊണ്ട്  അവരെത്ര വൃത്തിഹീനമാക്കുന്നു! എന്നിട്ട് ഒന്നുമറിയാത്തതുപോലെ സുഖിമാന്മാരായി നടക്കുന്നു. ഇപ്പോൾ ഇതാ കൊറോണ എന്നൊരു കുഞ്ഞൻജീവി അവരെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നുവത്രേ! ഒരുകണക്കിന് നന്നായി. ഇങ്ങനെയെങ്കിലും അവരൊരു പാഠം പഠിക്കുമല്ലോ.

പകൽ മാഞ്ഞു , രാവെത്തി . തളർച്ചയില്ലാതെ ഓടുകയാണ്. സമയാസമയങ്ങളിൽ അന്ന, ജല, ഔഷധാദികൾ സമയാസമയങ്ങിൽ നിയന്ത്രകർ തന്നുകൊണ്ടിരിക്കുന്നതുകൊണ്ടു ക്ഷീണമോ അസുഖങ്ങളോ ഒന്നുമില്ല. ഈ ഓട്ടത്തിലനുഭവിക്കുന്ന ആത്മഹർഷം പറഞ്ഞറിയിക്കാനുമാവുന്നില്ല. മുന്നിൽ  പാളങ്ങൾ  അനന്തമായി നീണ്ടുകിടക്കുകയാണ്. നിർവിഘ്‌നം ഇങ്ങനെ കുതിച്ചുപായാൻ   പ്രത്യേകമൊരിമ്പമുണ്ട്. ... അതാ പാളത്തിൽ  ദൂരെയായിക്കാണുന്നു കുറേ  ഭാണ്ഡക്കെട്ടുകൾ. അയ്യോ... ഭാണ്ഡങ്ങളല്ല, അവർ മനുഷ്യർതന്നെയാണ്, ഗാഢനിദ്രയിൽ. തന്റെ കാതുപൊട്ടുന്ന ശബ്ദംകേട്ടവർ ഉറക്കമുണർന്നു.. പക്ഷേ ഓടിമാറാൻ കഴിയുംമുമ്പ് അവർക്കുമേൽ താനോടിക്കയറുകയാണ്. അവരുടെ ജീവനെടുത്ത, ശരീരങ്ങളെ ഛിന്നഭിന്നമാക്കി...  അയ്യോ... ഇതെന്തൊരു ദുരന്തം!
അലറിക്കരയാനല്ലാതെ തീവണ്ടിയമ്മാവന്  ഒന്നും ചെയ്യാനായില്ല. സ്വയം നിശ്ചലമാവാൻ തനിക്കു കഴിഞ്ഞിരുന്നെങ്കിലെന്ന് അമ്മാവൻ ആദ്യമായി ആഗ്രഹിച്ചുപോയി. മനുഷ്യവർഗ്ഗത്തെ ഒന്നടങ്കം ശപിച്ചുപോയി. മനുഷ്യൻതന്നെയാണ് അവന്റെ ഏറ്റവും വലിയ ശത്രുവെന്ന് അവനെന്നാണിനി  മനസിലാക്കുക!




Wednesday, May 6, 2020

അമ്മരുചി

ശ്രീ മുരളി തുമാരുകുടിയുടെ 'അമ്മരുചി' ലേഖനത്തിൽ പറഞ്ഞിരിക്കുന്ന പുസ്തകത്തിലേക്ക് എന്റെ അമ്മയുടെ ഈ രുചിക്കൂട്ട് ഞാൻ സമർപ്പിക്കുന്നു.
സ്‌കൂൾപഠനകാലത്ത് എന്റെ ചോറ്റുപാത്രത്തിൽ മിക്കപ്പോഴും ഉണ്ടാകുന്നൊരു തക്കാളിക്കറിയാണിത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറി'യുമാണിത്. ഇതുണ്ടാക്കാനാവട്ടെ വളരെക്കുറച്ചു ചേരുവകളും അഞ്ചുമിനുട്ടുമേ ആവശ്യമുള്ളു. ഒട്ടുംതന്നെ ആയാസം ആവശ്യമില്ലതാനും .  എന്റെ 'അമ്മ  ഉണ്ടാക്കിയേ ഞാനീ കറി കഴിച്ചിട്ടുള്ളു.  കൊച്ചുകുട്ടിക്കുപോലും തയ്യാറാക്കാൻ കഴിയുന്ന  വളരെ ലളിതമായ ആ പാചകവിധി ഞാനയക്കുന്നു.

ചേരുവകൾ
തക്കാളി പഴുത്തത്  - മൂന്നോ നാലോ ചെറുതായി നുറുക്കിയത്
ചെറിയ ഉള്ളി - ഒരുപിടി തൊലികളഞ്ഞു വട്ടത്തിൽ കനംകുറച്ചരിഞ്ഞത്
പച്ചമുളക് - രണ്ടോ മൂന്നോ എണ്ണം  ചെറുതായി അരിഞ്ഞത്
ഇഞ്ചി - ഒരു ചെറിയ കഷണം  ചെറുതായി അരിഞ്ഞത്.
കറിവേപ്പില - ഒന്നോരണ്ടോ തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - അരക്കപ്പ്
വെളിച്ചെണ്ണ - രണ്ടുസ്പൂൺ

പാചകരീതി
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ  ഒന്നിച്ചാക്കി അടുപ്പത്തുവെച്ചു വേവിക്കുക. നന്നായി വെന്തുകഴിയുമ്പോൾ വെളിച്ചെണ്ണ ചേർത്തിളക്കി ഉപയോഗിക്കുക.

( അമ്മയുടെ പേര് ശോഭന പീതാംബരൻ. മാതാപിതാക്കൾ സർക്കാരുദ്യോഗസ്ഥരായിരുന്നെങ്കിലും അമ്മ  വീട്ടമ്മയായി കഴിയനാണാഗ്രഹിച്ചത്. ചെറിയപ്രായത്തിൽത്തന്നെ സ്‌കൂളധ്യാപകനായിരുന്ന ശ്രീ പീതാംബരന്റെ പത്നിയുമായി. മൂന്നു കുഞ്ഞുങ്ങളും ജനിച്ചു. ഇടുക്കിജില്ലയിലെ കാഞ്ചിയാർ ഗ്രാമത്തിൽ ശോഭനാലയമാണ് വീട്. അമ്മയുടെ മുപ്പത്തിരണ്ടാം വയസ്സിൽ  അച്ഛൻ ഓർമ്മയായി .  ഞങ്ങൾ മൂന്നു പെൺമക്കൾ അമ്മയുടെമാത്രം  തണലിലാണ് വളർന്നത്. മൂന്നുപേരെയും നന്നായി വളർത്തി , നല്ല വിദ്യാഭ്യാസം നൽകി, സമയാസമയങ്ങളിൽ ഉത്തമന്മാരായ ജീവിതപങ്കാളികളെയും കണ്ടെത്തിത്തന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ ഒറ്റയ്‌ക്കു ജീവിച്ച 'അമ്മ 74 )മത്തെ  വയസ്സിൽ ആരെയും ബുദ്ധിമുട്ടിക്കാതെ സമയതീരത്തിനപ്പുറം കടന്നു പോവുകയും ചെയ്തു .
ജനനം 1939 ജൂലൈ 7.
മരണം 2013 ജനുവരി 19 )






ഉത് സ്‌ കുഷി നിഹോൺ -10 - ഹിരോഷിമ ബൊട്ടാണിക്കൽ ഗാർഡൻ

 10 - ബൊട്ടാണിക്കൽ ഗാർഡൻ
------------------------------------------------------------
രാവിലെ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾക്കു ശേഷം  യാത്രയ്ക്കു തയ്യാറായി. അടുക്കളയിൽപോയി കാപ്പിയുണ്ടാക്കി. അടുക്കളയിൽ ഭക്ഷണമുണ്ടാക്കാനുള്ള മിക്കവാറും എല്ലാ സാധനങ്ങളും ടിന്നുകളിലും പാക്കറ്റുകളിലുമൊക്കെയായി ഷെൽഫിൽ നിറച്ചിട്ടുണ്ട്. നമുക്കു  വേണമെങ്കിൽ അതൊക്കെ ഉപയോഗിക്കാം. പോകുമ്പോൾ വാങ്ങി നിറച്ചുവെച്ചിട്ടുപോകണമെന്നതാണു  മര്യാദ. പക്ഷേ  ഞങ്ങളുടെ കയ്യിൽ കാപ്പിപ്പൊടിയും മറ്റും ഉണ്ടായിരുന്നു .  തലേദിവസം  ഫാമിലി മാർട്ടിൽ കയറി വാങ്ങിയ  ബ്രെഡ്  പ്രാതലായിക്കഴിച്ചു. അപ്പോഴാണു  ശ്രദ്ധിച്ചത് , മേശയുടെ പുറത്തു 'Welcome Murukesh San  ' എന്നെഴുതിയ ഒരു ചെറിയ  ബോർഡ്  വെച്ചിരിക്കുന്നത് . എന്താണ് ഈ 'San ' എന്നന്വേഷിച്ചപ്പോൾ മോൻ പറഞ്ഞു ജപ്പാനിൽ ആളുകളെ  പേരുമാത്രമായി  വിളിക്കാറില്ല, അതു മാന്യതിയല്ലാത്ത പെരുമാറ്റമാണ്.  പുരുഷനായാലും സ്ത്രീയായാലും  ബഹുമാനാർത്ഥം 'San ' എന്നുകൂടി പേരിനൊപ്പം ചേർക്കും .   ഉത്തരേന്ത്യയിൽ പേരിനൊപ്പം ജി എന്നു  ചേർക്കുന്നതുപോലെയാവാം. കൂടുതൽ ബഹുമാനം കാണിക്കാൻ sama  എന്ന വാക്കാണ്  ഉപയോഗിക്കുന്നത്. അദ്ധ്യാപകരാണെങ്കിൽ 'Sensei ' എന്നാവും ചേർക്കുക. kun , chan  എന്നീവക്കുകൾ കുട്ടികളുടെ പേരിനൊപ്പമാണ് ഉപയോഗിക്കുന്നത്. സ്വന്തം പേരുപറയുമ്പോഴോ കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോഴോ ചങ്ങാതിമാർ തമ്മിലോ  ഇത്തരം വാക്കുകൾ  ഉപയോഗിക്കേണ്ടതില്ല.

സാൻ എന്ന വാക്ക്  നമുക്കും പരിചിതമാക്കിയ ഒരു മലയാളിയെ ഓർമ്മ വരുന്നു - സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു നാം കേട്ടറിഞ്ഞ  നായർസാൻ എന്ന എ എം നായർ . തിരുവനന്തപുരം   സ്വദേശിയായ അയ്യപ്പന്‍പിള്ള മാധവന്‍നായര്‍ പതിനെട്ടുവയസ്സുള്ളപ്പോഴാണ് ഇന്ത്യ വിടുന്നത്. പഠനകാലത്തു തിരുവിതാംകൂർ ഭരണാധികാരികൾ നടപ്പാക്കിയ ചില വിദ്യാഭ്യാസപരിഷ്കാരങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിക്കുകയുണ്ടായി . ബ്രിട്ടീഷ്ഭരണത്തിനെതിരെയും ശബ്ദമുയർത്താൻ ആ ധീരനായ വിദ്യാർത്ഥിക്ക്‌ അന്നു കഴിഞ്ഞിരുന്നു.   തിരുവിതാംകൂർകാരനായ മാധവൻ നായർ    മെഡിക്കല്‍ വിദ്യാര്‍ഥിയായാണ് ജപ്പാനിലെത്തിയത്. പക്ഷേ ക്യോത്തോ  സര്‍വകലാശാലയില്‍ നിന്നും സിവില്‍എന്‍ജിനീയറിംഗിലാ‌ണ്‌‌‌‌‌‌‌ അദ്ദേഹം  ബിരുദം നേടിയത്.   ബ്രിട്ടീഷ്‌കൊളോണിയലിസത്തിനെതിരെ സധീരം പോരാടിയ   ഈ സ്വാതന്ത്ര്യസമര സേനാനിയെ ജപ്പാന്‍ ജനത സ്നേഹപൂര്‍വം 'നായര്‍സാനെ'ന്ന് വിളിച്ചു. റാഷ് ബിഹാരി ബോസിനോടൊപ്പം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപക നേതാക്കളിലൊരാളായ നായര്‍സാന്‍ ബ്രിട്ടനെതിരെ പോരാടുന്നതിനൊപ്പം ഒരു വ്യവസായി എന്ന നിലയില്‍ ജപ്പാന്‍ - മംഗോളിയന്‍ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും സമയം കണ്ടെത്തി. ജപ്പാനിലെ  ഇന്ത്യന്‍ കറികളുടെ  രാജാവായാണ് അദ്ദേഹം  അറിയപ്പെട്ടത്. 1949 ൽ ടോക്യോയിലെ ചുവോയിലെ   ഗിൻസാ സ്ട്രീറ്റിൽ Nair's Restaurant   എന്നൊരു ഇന്ത്യൻ ഭക്ഷണശാല  ആരംഭിക്കുകയുണ്ടായി. ജപ്പാനിലെ ആദ്യ ഇന്ത്യൻ ഭക്ഷണശാലയായിരുന്നു അത്.  അവിടെ ആദ്യമായി ഭക്ഷണം കഴിക്കാനെത്തുന്ന എല്ലാ ഇന്ത്യക്കാർക്കും ഭക്ഷണം സൗജന്യമായിരുന്നു .   സിറ്റി ഡിപ്പാർട്ടമെന്റ് സ്റ്റോറിൽ ഈ ഭക്ഷണശാലയുടെ   ഒരു ശാഖയും  തുറക്കപ്പെട്ടു. ഇന്നും നായേഴ്സ് റെസ്റ്റോറന്റിൽ 'മുറുഗി ലഞ്ച്' (കോഴിക്കറിയും ചോറും) പ്രസിദ്ധമാണ്.  പക്ഷേ അദ്ദേഹത്തിന്റെ 'ഇന്ദിര' എന്ന ബ്രാൻഡ്‌നെയിമിലുള്ള കറിപ്പൊടികളാണ് ജപ്പാനിൽ  കൂടുതൽ ജനപ്രിയമായത്. മോഹൻലാലിനെയും ജാക്കിച്ചാനെയും എ ആർ  റഹ്മാനെയും ഒക്കെയുൾപ്പെടുത്തി, അദ്ദേഹത്തെക്കുറിച്ച്    'നായർസാൻ' എന്ന പേരിൽ   സിനിമയെടുക്കുന്നതിനെപ്പറ്റി  പത്രത്തിലും ടിവിയിലുമൊക്കെ വാർത്തവന്നിരുന്നു. അതു പുറത്തിറങ്ങിയോയെന്നറിയില്ല.


രാവിലെതന്നെ മഴ തുടങ്ങിയിരിക്കുന്നു. 60% എന്നത് 80% ആയി ഉയർന്നിട്ടുണ്ട്. എട്ടരയായി റൂം വിട്ടിറങ്ങുമ്പോൾ . വെക്കേറ്റ് ചെയ്തു   പെട്ടിയുമായിട്ടാണു പോകുന്നത്. മുറിവാടക  കൊടുക്കാനുണ്ട്. പക്ഷേ അവിടെ ആരുമില്ല. പണം മേശപ്പുറത്തുവെച്ചു. ഒരു രാത്രിയിലെക്കുള്ള വാടക 12,800 യെൻ (8,000  രൂപ).  മുറിപൂട്ടി തക്കോൽ പുറത്തുള്ള പെട്ടിയിൽ  നിക്ഷേപിച്ചു. പാർക്കിങ്ങിൽ ചെന്നു കാറെടുത്തു യാത്ര തിരിച്ചു. ഓടിട്ട മേൽക്കൂരയും മുറ്റം നിറയെ പൂച്ചെടികളുമുള്ള ആ പഴയ വീടിനോടു  യാത്രപറയുകയാ‌ണ്‌‌‌‌‌‌‌.

    . ഉച്ചകഴിഞ്ഞു  മൂന്നരയ്ക്കുള്ള ഷിങ്കാൻസെനിൽ ഹിരോഷിമയിൽ നിന്നു മടങ്ങണം. അതിനിടയിൽ കാണാൻ പറ്റുന്ന കാഴ്ചകളൊക്കെ കണ്ടുതീർക്കണം. പീസ്‌മെമ്മോറിയൽ രാത്രിയിലാണ്  കണ്ടത്.  പകൽ അതൊന്നുകൂടി കാണണമെന്നുണ്ടായിരുന്നു. പക്ഷേ മഴ തകർത്തുപെയ്യുന്നതുകൊണ്ടു അതു വേണ്ടായെന്നു വെച്ചു. ബൊട്ടാണിക്കൽ ഗാർഡനിലേക്കാണു പോയത്. കാർപാർക്കിങ്ങിൽ നിന്നു കുറെ നടക്കണം . നടക്കുന്നതിനിടയിലാണ് മോൻ ക്യാമറ വണ്ടിയിൽ  നിന്നെടുത്തില്ലെന്നോർത്തത് . അവൻ അതെടുക്കാനായി തിരികെപ്പോയി. ഞങ്ങൾ മുന്നോട്ടു നടന്നു. കുടയുണ്ടെങ്കിലും  മഴയിൽ ആകെ നനയുന്നു. ഞങ്ങൾ ടിക്കറ്റ് കൗണ്ടറിൽ  എത്തി മോനെത്തുന്നതും കാത്തു നിന്നു. കൗണ്ടറിന്റെ മുന്നിലും നിറയെ പൂച്ചെടികൾ . അതിമനോഹരമായ കാഴ്‌ച. അതു കണ്ടു നിൽക്കുമ്പോൾ മോനെത്തി. 510 യെൻ ആണ് ഒരാളുടെ  ടിക്കറ്റ് ചാർജ് . (കാർപാർക്കിങ്ങിനു 450യെൻ ) 9മണിമുതലാണ് പ്രവേശനം.45 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനത്തിൽ രണ്ടരലക്ഷത്തോളം സസ്യങ്ങൾ പരിപാലിക്കപ്പെടുന്നു. ഞങ്ങൾ അകത്തേക്കു  കയറുമ്പോൾ കൗണ്ടറിലുണ്ടായിരുന്ന സ്ത്രീ വന്നു മൂന്നു വലിയ കുടകൾ തന്നു. ഞങ്ങളുടെ കുടകൾ വാങ്ങി അവിടെ ഒരു പ്ലാസ്റ്റിക് സഞ്ചിയിലിട്ടുവെക്കുകയും ചെയ്തു . അവർതന്ന മഞ്ഞനിറമുള്ള വലിയ    കുടകളും ചൂടി   ഞങ്ങൾ മുൻപോട്ടു നടന്നു. വിവിധവർണ്ണങ്ങളിലും ഇനങ്ങളിലുമുള്ള ചെടികളുടെ ഗ്രീൻഹൌസുകളും   കൊച്ചുകൊച്ചു തോട്ടങ്ങളും തടാകങ്ങളും വെള്ളച്ചാട്ടവും  ഫൗണ്ടനും ഒക്കെ കടന്നു കുറെ പടിക്കെട്ടുകളുള്ള ഒരു വലിയ കെട്ടിടത്തിന്റെ മുന്നിലെത്തി. അവിടെ എന്തൊക്കെയോ കടകളുണ്ട്. അതുനുമപ്പുറം ഒരു വലിയ ഗ്രീൻ-ഹൌസ്  ആണ് . വളരെ വിസ്തൃതവും ഉയരമുള്ളതുമാണ് ഈ ഗ്രീൻ ഹൌസ് . ഇതിൽ കൂടുതലും ഉഷ്ണമേഖലസസ്യങ്ങളാണ്. താപനിലയും ഈർപ്പവും ആ വിധത്തിലാണ് നിലനിർത്തുന്നത്. മരങ്ങളിൽ ആസ്ട്രേലിയൻ ബോബ് മരങ്ങൾ മുതൽ നമ്മുടെ പ്ലാവും മാവും തെങ്ങും കവുങ്ങും വരെയുണ്ട്.  ഇവയൊന്നും ജപ്പാനിലുള്ളവയല്ല. പൂക്കൾ  അനവധിയാണ്.  വിവിധയിനം ഇരപിടിയൻ പൂക്കളുണ്ട്.  വീനസ് ഹണി ട്രാപ്പും , വലിയ പൂക്കളുള്ള പിച്ചർപ്ലാന്റും ഒക്കെയുണ്ട്. ജലസസ്യങ്ങളുടെ കൂട്ടത്തിൽ  ഏറ്റവും വലിയ ഇലകളുള്ള വിക്ടോറിയ റീജിയയും ഉണ്ട്. വർഷത്തിലെ  ഏതോ സമയത്ത് കുട്ടികളെ അതിൽ ഇരുത്തി ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ടത്രേ. മറ്റൊരത്ഭുതം ആനച്ചേനകളായിരുന്നു. നാലുമീറ്ററിൽകൂടുതൽ ഉയരമുണ്ടാകും അവയ്ക്ക്. ഭീമന്മാരായ ചേനപ്പൂക്കളും സന്ദർശകരെ ആകർഷിക്കാറുണ്ട്. ഞങ്ങൾക്ക് കാണാൻകഴിഞ്ഞതു ഉണങ്ങിപ്പോയ ഒരു പൂവിന്റെ അവശിഷ്ടം മാത്രമായിരുന്നു. മറ്റൊരത്ഭുതം പല വലുപ്പത്തിലും രൂപത്തിലും പൂക്കളുള്ളതും ഇല്ലാത്തതും  ഒക്കെയായ കള്ളിമുൾച്ചെടികളാണ് . ഓർക്കിഡുകൾ കൊണ്ട് പ്രത്യേകമുള്ള  അലങ്കാരച്ചെടികളും ഉണ്ട്. അവയുടെ വിലയും  കൊടുത്തിട്ടുണ്ട്. ആവശ്യമുള്ളവർക്ക് വാങ്ങിക്കൊണ്ടുപോകാം.

. ബിഗോണിയ, ബോഗൻവില്ല,  ഹൈഡ്രാഞ്ചിയ, ഫ്യുഷ്യ (ലേഡീസ് ഇയർഡ്രോപ്‌സ് ), കാക്ടസ് , എന്നിവയൊക്കെ പ്രത്യേകം പ്രത്യേകം ഗ്രീൻ ഹൌസുകളിലുണ്ട് അവയ്ക്കുള്ളിലെ പുഷ്പപ്രപഞ്ചം നമ്മൾ ഭൂമിയിൽത്തതന്നെയാണോ നിൽക്കുന്നതെന്ന് സംശയം ജനിപ്പിക്കും. റോസ് ഗാർഡൻ വിശാലമായ  തുറന്ന ഉദ്യാനമാണ്. പെരുമഴ പെയ്യുന്നതുകൊണ്ടു അതിലെ കാഴ്ചകൾ ഒന്നും ക്യാമറയിലാക്കാൻ കഴിഞ്ഞില്ല.

അവിടെ ചില പുൽത്തകിടികളും ചെറിയ വിശ്രമസ്ഥലങ്ങളുമൊക്കെയുണ്ട്. ഒരിടത്തു കുറേ വൃദ്ധജനങ്ങൾ ഇരിക്കുന്നുണ്ട്. അവരോടൊപ്പമുള്ള മൂന്നു  ചെറുപ്പക്കാർ അവർക്കു ഭക്ഷണം വിളമ്പിക്കൊടുക്കുന്നു. ഏതോ വൃദ്ധമന്ദിരത്തിൽനിന്നു ഉല്ലാസയാത്രക്കായി കൊണ്ടുവന്നതാവാം' ജപ്പാനിൽ വൃദ്ധജനങ്ങളുടെ എണ്ണം വളരെക്കൂടുതലാണ് . നൂറുവയസ്സിനുമേൽ പ്രായമുള്ളവർ 70,000ലധികമുണ്ടത്രേ!

പിന്നെയും നടന്നെത്തുന്നത് വിശാലമായൊരു ജാപ്പനീസ് ഗാർഡനിലാണ് . മേപ്പിൾ  ഗാർഡനും റോക്ക് ഗാർഡനും ഒക്കെ അതിനടുത്തായുണ്ട്. ഒരിടത്തു  മുളങ്കുഴൽ ഒരുമീറ്റർ നീളത്തിൽ മുറിച്ച് എതോ ഒരു കമ്പിൽ ബന്ധിച്ചു വെച്ചിട്ടുണ്ട്. അതിലൂടെ നോക്കിയിട്ടു കണാനൊന്നുമില്ല.  ചെവി വെച്ചു നോക്കിയപ്പോൾ മധുരമായ സംഗീതം. അതേക്കുറിച്ചായിരിക്കും അടുത്തൊരു ബോർഡിൽ കുറിപ്പുണ്ട്. പക്ഷേ ജാപ്പനീസിലാണത്. വീണ്ടും നടന്നപ്പോൾ   ഏതോ പ്രത്യേകചെടികളുള്ള ഒരു കാട്ടുപ്രദേശത്തേക്കു പോകാൻ വഴിയുണ്ട്.   പാമ്പുകളുണ്ട്, ശ്രദ്ധിക്കുക  എന്നു മുന്നറിയിപ്പും. ചേട്ടനും മോനും പോകാനായി മുന്നോട്ടു നടന്നു. പാമ്പിനെ എനിക്കു  പേടിയാണ്. ഞാൻ പിന്തിരിപ്പിച്ചു. മനസ്സില്ലാ  മനസ്സോടെ അവർ തിരിഞ്ഞു നടന്നു. 'ഞാനെപ്പോഴെങ്കിലും തനിയെ വന്ന് അവിടെ പോകും ' എന്നു മോൻ. ഈ ദിനങ്ങളൊക്കെ അവൻ അച്ഛനുമമ്മയ്ക്കുമായി മാറ്റിവെച്ചിരിക്കുകയാണല്ലോ.

അവിടെ കറങ്ങിനടന്നാൽ സമയം പോകുന്നതറിയുകയേ ഇല്ല. ആകെ നനഞ്ഞു കുളിച്ചു എങ്കിലും ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത കാഴ്ചകളായിരുന്നു ആ ബൊട്ടാണിക്കൽ ഗാർഡൻ ഞങ്ങൾക്കു  സമ്മാനിച്ചത്. പുല്ലുപോലും മുളയ്ക്കാത്തതെന്നു കരുതിയ നാട്ടിലെ അത്ഭുതസസ്യപ്രപഞ്ചം. ചെറിപ്പൂക്കളുടെ  കാലം കഴിഞ്ഞിരുന്നു. അല്ലെങ്കിൽ ആ വസന്തവും കണ്ണുകൾക്ക് വിരുന്നൊരുക്കിയേനെ. ശിശിരകാലമാകുമ്പോൾ വൃക്ഷങ്ങളൊക്കെ വർണ്ണശബളമാകും. അതും കണ്ണിനിമ്പമേകുന്ന കാഴ്ചതന്നെ.

പന്ത്രണ്ടുമണി കഴിഞ്ഞപ്പോൾ അവിടെ നിന്നു മടങ്ങി.  ഹിരോഷിമസ്റ്റേഷനിലേക്കുതന്നെ പോയി. നഗരത്തിന്റെ മുഖം എത്ര സുന്ദരമാണ്! എന്നോ ഒരിക്കൽ അവിടെയൊരു മഹാദുരന്തം നടന്നു എന്നതിന്റെ ഒരു ലാഞ്ഛനയും ഇപ്പോഴീനഗരത്തിലില്ല. കത്തിക്കരിഞ്ഞ ചാരത്തിൽനിന്ന് ഒരു ഫീനിക്സ് പക്ഷിയേപ്പോലെ ഹിരോഷിമ ഹൃദയം നിറയെ സ്വപ്നങ്ങളുമായി ഉയിർത്തെഴുന്നേറ്റു. ഈ മഹാദുരന്തത്തെ അതിജീവിച്ചവർ ശാരീരികമായും മാനസികമായും ഏറെ  മുറിപ്പെട്ടവരായിരുന്നു.  'ഹിബാക്കുഷ' എന്നാണവർ  വിളിക്കപ്പെടുന്നത്  . ഭക്ഷണമോ വസ്ത്രമോ വീടോ ഒന്നുമില്ലാതെ നരകയാതനായറിഞ്ഞ നാളുകളായിരുന്നു അവരെക്കാത്തിരുന്നത്.  രണ്ടായിരത്തിലധികം  കുഞ്ഞുങ്ങൾ അനാഥരാക്കപ്പെട്ടു. അവരിൽ കുറേപ്പേരെ  ബാലസംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റി. ചിലരാകട്ടെ ഷൂപോളീഷ് പോലുള്ള ജോലികൾ ചെയ്തു ജീവിതം മുന്നോട്ടുകൊണ്ടുപോയി.  അനാഥരാക്കപ്പെട്ട ഒട്ടനവധി പെൺകുട്ടികൾ അനാശാസ്യകേന്ദ്രങ്ങളിലെത്തപ്പെട്ടു.  ഇനിയൊരു 75വർഷത്തിൽ ഹിരോഷിമയിൽ ഒരു പുല്ലുപോലും മുളയ്ക്കില്ലെന്ന വിശാസം ജനങ്ങൾക്കിടയിൽ എങ്ങനെയോ വേരുറച്ചിരുന്നു. പക്ഷേ തകർന്നടിഞ്ഞുകിടന്നിരുന്ന  കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു മുളച്ചുപൊന്തിയ ഒരു  വാഴച്ചെടികളിലെ ചുവന്നപൂക്കൾ  അവരുടെ മനസ്സിൽ പ്രതീക്ഷകളുടെ  ദീപം കൊളുത്തി. അവർ ആത്മവിശ്വാസം വീണ്ടെടുത്തു.  അടുത്ത പത്തുവർഷങ്ങളിൽ ഹിരോഷിമ വളർച്ചയുടെ പടവുകൾ കുതിച്ചു കയറി, ചിന്തിക്കാൻ കഴിയുന്നതിനേക്കാൾ വളരെ
 വേഗതയിൽ. 1949ൽ  നിലവിൽ വന്ന  Hiroshima Peace Memorial City Construction Law ഈ വളർച്ചയ്ക്ക് നീരും വളവുമേകി. വളരെ വേഗത്തിലാണ് താല്കാലികവീടുകൾക്കുപകരം സ്ഥിരവീടുകൾ നിർമ്മിക്കപ്പെട്ടതും ആശുപത്രികളും റോഡുകളുമൊക്കെ പുനർനിർമ്മിക്കപ്പെട്ടതും. വളരെ വേഗത്തിൽതന്നെ  ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു. അങ്ങനെ  ഏഴു ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ന് ഹിരോഷിമ എല്ലാംതികഞ്ഞൊരു നഗരമാണ്. രാജ്യത്തിനു തന്നെ അഭിമാനമായ ഒട്ടനവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്നു  ഹിരോഷിമയിൽ പ്രവർത്തിക്കുന്നു. മികച്ച ഗതാഗതസൗകര്യങ്ങളും ഇവിടെയുണ്ട്.  'ഹിരോഡൻ' എന്നറിയപ്പെടുന്ന ഹിരോഷിമ വൈദ്യുത റെയിൽവേ ആണ് പൊതു ഗതാഗത സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്. ട്രാം സർവ്വീസുകളാണ് പൊതുഗതാഗതത്തിനായി കൂടുതലും ഉപയോഗിക്കുന്നത്. ഹിരോഡൻ ഹിരോഷിമയിൽ ബസ്സ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മറ്റെല്ലാ ആധുനികസൗകര്യങ്ങളും ഇന്നീ നഗരത്തിലുണ്ട്. തകർക്കാൻ കഴിയാത്ത ആത്മവിശ്വാസവും ഉരുക്കിന്റെ  ബലമുള്ള ഇച്ഛാശക്തിയും മാത്രം കൈമുതലായുള്ള ഒരു ജനതയുടെ കഠിനാദ്ധ്വാനത്തിന്റെ മധുരഫലമാണ് നാം കാണുന്ന ഈ പുരോഗതിയത്രയും. തന്നെക്കാണാനെത്തുന്ന ഓരോ സഞ്ചാരിയുടെയും മനസ്സിൽ ഹിരോഷിമ നഗരം പകർന്നുകൊടുക്കുന്നതും ഈ ആത്മവിശ്വാസമാണ്, പ്രതീക്ഷയാണ് - നമുക്കു  സാധ്യമല്ലാത്തതായി ഒന്നുമില്ലെന്ന ഏറ്റവും ലളിതമായ സത്യദർശനമാണ്.

ആദ്യം  കാർ മടക്കിക്കൊടുത്തു. പറഞ്ഞിരുന്നത്രസമയം കാറുപയോഗിച്ചിരുന്നില്ല. അതിനാൽ പണം കുറച്ചു മടക്കിത്തരുകയും ചെയ്തു.  പെട്ടി റെയിൽവെസ്റ്റേഷനിൽ  ഒരു ലോക്കറിൽ വെച്ചു. അപ്പോഴേക്കും ഒന്നരയായി. പിന്നെ നമസ്തേ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു, മൂന്നരയ്ക്കാണ് മടക്കയാത്രക്കുള്ള ബുള്ളറ്റ്ട്രെയിൻ. വേറെ ഏതെങ്കിലും സഥലത്തേക്കുപോയി കാഴ്ചകൾ കാണാൻ സമയമില്ല. അടുത്തെവിടെയെങ്കിലും    പോകാമെന്നു വെച്ചാലും തകർത്തുപെയ്യുന്ന മഴ. അതുകൊണ്ടു ഹോട്ടലിന്റെ താഴത്തെ നിലകളിലുള്ള വിവിവിധ ഷോപ്പിംഗ് കേന്ദ്രങ്ങൾ കാണാമെന്നു കരുതി.  ഒരിടത്തു ഫാഷൻ വസ്ത്രങ്ങളും മറ്റും . മറ്റൊരു നിലയിൽ പുസ്തകങ്ങൾ. പിന്നൊരിടത്തു മധുരപലഹാരങ്ങൾ. അതിനും താഴെ ഒരു സൂപ്പർ മാർക്കറ്റ് . അവിടെയും കയറി . അവിടെക്കിട്ടാത്തതൊന്നുമില്ല എന്നു തോന്നി.  എന്തൊക്കെ  പഴങ്ങളും പച്ചക്കറികളും!. സസ്യേതര വിഭാഗവും നമ്മേ  അതിശയിപ്പിക്കും. എല്ലാം നടന്നു കാണാൻ  സമയമില്ല. കുറച്ചു ആപ്പിളും സ്ട്രോബെറിയും ഒക്കെ   വാങ്ങി അവിടെനിന്നിറങ്ങി. ലോക്കറിൽ നിന്നു പെട്ടിയുമെടുത്തു പ്ലാറ്റ്ഫോമിലെത്തി. ഞങ്ങളുടെ ഷിങ്കാൻസെൻ എത്തുന്നതിനു മുൻപ് വേറെ രണ്ടുമൂന്നെണ്ണം വന്നുപോയി. എന്തൊരു ഭംഗിയാണെന്നോ  ഈ ബുള്ളറ്റ്ട്രെയിൻ വരുന്നതും പോകുന്നതുമൊക്കെ കാണാൻ! കണ്ടുനിൽക്കേ   ഒടുവിൽ കൃത്യസമയത്തുതന്നെ ഞങ്ങളുടെ ട്രെയിനെത്തി. ഷിൻഒസാക്കാ വരെയാണ് അതിലെ യാത്ര. അവിടെ നിന്നു ടോക്യോയിലേക്കു  വേറെ ഹിക്കാരി പിടിക്കണം.  ഹിരോഷിമയോടു  യാത്രപറയുമ്പോൾ ഞാൻ മാർക്ക് ട്വൈന്റെ വാക്കുകളോർമ്മിച്ചു 'Travel is fatal to prejudice ' ഹിരോഷിമയെക്കുറിച്ചുണ്ടായിരുന്ന എല്ലാ ധാരണകളും മനസ്സിൽനിന്നൊഴുക്കിക്കളഞ്ഞു ഈ യാത്ര. ഇനിയെന്നെങ്കിലും ജപ്പാനിൽ വന്നാൽ ഇവിടേക്കു  വീണ്ടും വരണം. അന്തിവെളിച്ചത്തിൽ മാത്രം കണ്ട പീസ് മെമ്മോറിയൽ ഒരിക്കൽക്കൂടി പകൽവെളിച്ചത്തിൽ വിശദമായി  കാണണം. ബാക്കിവെച്ച ഹിരോഷിമക്കാഴ്ചകൾ കണ്ടുമടങ്ങണം. പ്രസന്നവതിയായ ഈ നഗരം ആത്മാവിലേക്കു പകർന്നുനൽകുന്നതു ശുഭാപ്തിവിശ്വാസം മാത്രമാണ്.

ഷിങ്കാൻസെനിൽ ഇരുന്ന്   ഓടിമറയുന്ന കാഴ്ചകൾ കാണുമ്പോൾ ഞാനാ രാജ്യത്തേക്കുറിച്ചാലോചിക്കുകയായിരുന്നു. ആ ജനതയുടെ സംസ്കാരത്തെക്കുറിച്ചു അത്ഭുതം കൂറുകയായിരുന്നു. എവിടെ നോക്കിയാലും അവർ അനുവർത്തിക്കുന്ന ജീവിതമൂല്യങ്ങൾ ആർക്കും അനുഭവവേദ്യമാകും. നമ്മുടെ നാട്ടിൽ കാണുന്നതുപോലെ അറപ്പുളവാക്കുന്ന മാലിന്യനിക്ഷേപങ്ങൾ ഒരിടത്തുമില്ല. പ്രകൃതിയെ  അതിന്റെ എല്ലാ നന്മകളോടെയും കാത്തുസൂക്ഷിക്കുന്നുണ്ടിവിടെ . വിനയവും അച്ചടക്കവും മുഖമുദ്രയാക്കിയ ജനങ്ങൾ . ജപ്പാനിലെ യാത്രക്കിടയിൽ ആരും ആരോടും കോപിക്കുകയോ കയർക്കുകയോ ആക്രോശിക്കുകയോ ചെയ്തു കണ്ടില്ല. ഓരോരുത്തരും സ്വന്തം സുഖസൗകര്യത്തേക്കാൾ മറ്റുള്ളവരുടെ സുഖസൗകര്യങ്ങൾക്കാണ് പ്രാധാന്യം  കൊടുക്കുന്നതെന്നു തോന്നി. അവകാശങ്ങൾ നേടുന്നതിനേക്കാൾ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലാണവരുടെ ശ്രദ്ധ. എന്തു ത്യാഗം സഹിച്ചും രാജ്യപുരോഗതിക്കവർ കൈകോർത്തുനിൽക്കും.  നമ്മുടെ നാട്ടിലേതിൽനിന്നു തികച്ചും വിപരീതം. ഈ സംസ്കാരം അവർ ശീലിച്ചുതുടങ്ങുന്നതു വീട്ടിൽനിന്നു തന്നെയാണ്. സ്‌കൂളിലും അവർ പഠിക്കുന്നത്, എങ്ങനെ ഒരു നല്ല സാമൂഹ്യജീവിയാകാമെന്നാണ്.  ഇതൊന്നും ഇന്നോ ഇന്നലെയോ കൈക്കൊണ്ട ജീവിതരീതിയല്ല. നൂറ്റാണ്ടുകളായി , തലമുറകളിൽനിന്നു തലമുറകളിലേക്കു പകർന്നുപോരുന്ന ഉദാത്തമായ സഹജീവിസ്നേഹത്തിന്റെ ബഹിർസ്ഫുരണങ്ങളാണ്. പാശ്ചാത്യജീവിതരീതികൾ തങ്ങളുടെ ജീവിതത്തിൽ പകർത്തുന്നതിൽ ശ്രദ്ധപുലർത്തിയപ്പോഴും അവർ അതിലെ നന്മകൾ മാത്രമാണ് സ്വീകരിച്ചത്.  പക്ഷേ ഞാനിതെഴുതിക്കൊണ്ടിരിക്കുമ്പോൾ സഫാരിചാനലിൽ ശ്രീ സന്തോഷ്‌ കുളങ്ങര 'ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ' എന്ന പ്രോഗ്രാമിൽ ഫിലിപ്പൈൻസ്   യാത്രയുടെ കാണാക്കാഴ്ചകൾ വിവരിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു ജപ്പാൻ സൈനികർ  അവിടെ നടത്തിയ ഹീനവും പൈശാചികവുമായ  കൊടുംക്രൂരതയുടെ കഥകൾ വിറയാർന്ന സ്വരത്തിൽ അദ്ദേഹം വിവരിക്കുമ്പോൾ ഞാനത്ഭുതം കൂറുകയായിരുന്നു, അവർക്കെങ്ങനെ അത്രയും ക്രൂരതകാട്ടാനായി എന്ന്. അതെ, ചില സത്യങ്ങൾ ചോദ്യചിഹ്നങ്ങളായിത്തന്നെ നിലനിൽക്കും .







.   

Monday, May 4, 2020

ഉത് സ്‌ കുഷി നിഹോൺ -9 .- ഹിരോഷിമ

9 .- ഹിരോഷിമ
=====================
മെയ്മാസം ആറാം തീയതി ഞായറാഴ്ചയാണിന്ന്. അവധിദിനത്തിന്റെ ആലസ്യത്തിലാണ് എല്ലായിടവും. അവധിദിനങ്ങളിൽ ട്രെയിനിലും തിരക്കു കുറവായിരിക്കും.   ഞങ്ങൾ രാവിലെതന്നെ യാത്രപുറപ്പെട്ടു. ടോക്യോയിൽ നിന്ന്  8 .03 നുള്ള 467 ഹിക്കാരി  ഷിങ്കാൻസെനിൽ കോബെ എന്ന സ്ഥലത്തേക്ക് , അവിടെനിന്നു  553 സക്കൂറ ഷിങ്കാൻസെനിൽ ഹിരോഷിമ.  അടുത്ത രണ്ടുദിവസങ്ങളിൽ  60% മഴയുണ്ടാവുമെന്നു കാലാവസ്ഥമുന്നറിയിപ്പുണ്ട്. രാവിലെതന്നെ തന്നെ ചാറ്റൽമഴ തുടങ്ങിയിരുന്നു. മഴകൂടുതലായാൽ കാഴ്ചകൾ കാണാൻ ഉത്സാഹം കുറയും.

ഷിങ്കാൻസെനിൽ ഗ്രീൻകാറിൽ (First Class) വളരെക്കുറച്ചു യാത്രക്കാരേ ഉണ്ടായിരുന്നുള്ളു. പുറത്തേക്കുള്ള കാഴ്ചകൾ നോക്കിയിരുന്നു. പലയിടത്തും കൃഷിസ്ഥലങ്ങളിൽ ഒറ്റപ്പെട്ട ജോലിക്കാർ . ഒരുക്കിയിട്ടിരിക്കുന്ന, വെള്ളംനിറച്ച  നെൽവയലുകളിൽ  യന്ത്രസഹായത്താൽ ഞാറുനടുന്ന കാഴ്ച്ച പലയിടത്തും കണ്ടു. കൃഷി യന്ത്രവത്കൃതമായതുകൊണ്ടു ജോലിക്കാരുടെ എണ്ണവും ജോലിസമയവുമൊക്കെ താരതമ്യേന വളരെക്കുറവായിരിക്കും. വിദേശത്തുനിന്നെത്തുന്ന സഞ്ചാരികൾക്കും കൃഷിപ്പണികളിൽ വ്യാപൃതരാകാനുള്ള സൗകര്യം ജപ്പാൻ ഗവണ്മെന്റ് ഒരുക്കിക്കൊടുക്കുന്നുണ്ട് .Working Holiday Visa ലഭിച്ചവർക്കാണിത്. പക്ഷേ ഇന്ത്യക്കാർക്ക് ഈ വിസ ലഭ്യമല്ല. ഒരാഴ്ച മുതൽ ഒരു വർഷം വരെ ഇങ്ങനെ കൃഷിസ്ഥലങ്ങളിലെ വിവിധ  ജോലികളിൽ ഏർപ്പെടാം   . മണിക്കൂറിൽ 690  മുതൽ  1500 യെൻ വരെയാണ് പ്രതിഫലം ലഭിക്കുക. താമസസൗകര്യവും അവിടെത്തന്നെ ലഭ്യമാക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്കു ജപ്പാനിലെ കാർഷികവൃത്തിക്കു ഗണ്യമായ കുറവു  വന്നിരുന്നെങ്കിലും ഇപ്പോൾ കൃഷിക്കു  കൂടുതൽ പ്രാധാന്യം  കൊടുക്കുന്നുണ്ട്. പരമ്പരാഗതമായി പുരുഷന്മാരാണ് കൃഷിപ്പണികളിൽ ഏർപ്പെട്ടിരുന്നതെങ്കിലും അടുത്തകാലത്തു സ്ത്രീകൾ ഈ രംഗത്തേക്കൊരു കുതിപ്പുതന്നെ നടത്തിയിട്ടുണ്ട്. നെല്ലാണ് പ്രധാന കൃഷി. അരിയാണ് അവിടുത്തെ പ്രധാന ആഹാരവും. ചോറിനു ഗോഹാൻ എന്നാണ് ജപ്പാനിൽ പറയുന്നത്. നമ്മൾ ആഹാരത്തിനു മൊത്തമായി അന്നം എന്നു സൂചിപ്പിക്കുന്നതുപോലെ അവർ ഈ വാക്കും ഉപയോഗിക്കുന്നു. അരിയിൽനിന്നുത്പാദിപ്പിക്കുന്ന റൈസ് വൈൻ 'സാകേ'  ജപ്പാനിലെ ദേശീയപാനീയമാണ് .

 പച്ചക്കറികളും പഴങ്ങളും ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ, സോയാബീൻ, ഗോതമ്പ്, ബാർലി, മധുരക്കിഴങ്ങ് ഇങ്ങനെ പല വിളകളും  ജപ്പാനിലെ കൃഷിയിടങ്ങളിൽ വിളയുന്നുണ്ട്  . പലയിടത്തും  വാഹനങ്ങളിൽ പുഴുങ്ങിയ മധുരക്കിഴങ്ങിന്റെ കച്ചവടം നടത്തുന്നതു കണ്ടു.  അവരുടെ ഇഷ്ടാഹാരമാണതെന്നു തോന്നുന്നു.  പുഴുങ്ങിയ ചോളവും പലയിടത്തുമുണ്ടായിരുന്നു. സപ്പൊറൊയിൽ കണ്ടപ്പോൾ വാങ്ങിയിരുന്നു. ഒരെണ്ണത്തിന് 300 യെൻ ആയിരുന്നു വില. നമ്മുടെ 187 രൂപ.


സമയകൃത്യതപാലിച്ചു ഹിക്കാരി കോബെയിലെത്തി. കോബെ വളരെ പ്രസിദ്ധമായൊരു സ്ഥലമാണ്. ഹ്യോഗോ പ്രീഫെക്ച്വറിന്റെ കേന്ദ്രനഗരമാണത്.  (കോബെ ബീഫ് എന്ന  മാട്ടിറച്ചി ലോകപ്രസിദ്ധമാ‌ണ്‌‌‌‌‌‌‌. ലോകത്തിന്നു ലഭിക്കുന്നതിൽ ഏറ്റവും ഗുണനിലവാരമുള്ളതും ഏറ്റവും വിലയുള്ളതുമായ മാട്ടിറച്ചിയാണു കോബെ ബീഫ്.)  ഇവിടെനിന്നു ഞങ്ങൾക്കു ഹിരോഷിമയിലേക്കുള്ള സക്കൂറ പിടിക്കണം.   12 . 34 നാണു ഹിരോഷിമയിൽ ഞങ്ങളുടെ സക്കൂറ ഷിങ്കാൻസെൻ എത്തേണ്ടത്. ഹിരോഷിമയെക്കുറിച്ചോർക്കുമ്പോൾത്തന്നെ മനസ്സിലൊരു തേങ്ങലുയരും. ലോകം കണ്ട മനുഷ്യസൃഷ്ടിയായ   ഏറ്റവും വലിയ ദുരന്തത്തെ മുഖാമുഖം കണ്ട  നഗരമാണത് . ഹൈസ്‌കൂൾ ക്‌ളാസ്സുകളിൽ ചരിത്രം പഠിപ്പിച്ചിരുന്ന മാത്യുസർ കണ്ഠമിടറിക്കൊണ്ടു പറഞ്ഞ കാര്യങ്ങൾ ഇന്നും കാതിൽ മുഴങ്ങുന്നു. ഒരുനിമിഷം കൊണ്ടു നാമാവശേഷമായ ആ നഗരത്തിൽ പിന്നീടൊരു പുല്ലുപോലും മുളച്ചിട്ടില്ലത്രേ! സമീപപ്രദേശങ്ങിൽ  ഏറെ വർഷങ്ങൾ കഴിഞ്ഞു ജനിച്ച കുഞ്ഞുങ്ങൾക്കുപോലും അണുപ്രസരണത്തിന്റെ തിക്‌തഫലങ്ങൾ അനുഭവിക്കേണ്ടിവന്നുപോലും . കാൻസർ പോലുള്ള രോഗങ്ങൾ അവരെ തലമുറകളോളം പിന്തുടരുന്ന അവസ്ഥ.  ജപ്പാനിലെ ഞങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ മോൻ ചോദിച്ചിരുന്നു , ഏതെങ്കിലും പ്രത്യേകസ്ഥലങ്ങളിലേക്കുപോകാൻ അച്ഛനോ അമ്മയ്ക്കോ താല്പര്യമുണ്ടോ എന്ന്. ഞാൻ ഹിരോഷിമയുടെ കാര്യമാണ് പറഞ്ഞത്. ജനവാസമില്ലാത്ത, പുല്ലുപോലും  മുളയ്ക്കാത്തൊരു  ഭൂഭാഗമാണിതെന്നായിരുന്നു ചിന്തയിൽ . അവിടേയ്ക്കു  പോകാൻ കഴിയുമോയെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ധാരാളമാളുകൾ   പോകാറുള്ള സ്ഥലമാണതെന്ന്.

കർശനമായ സമയകൃത്യതപാലിച്ചു    ഞങ്ങളുടെ സക്കൂറ ഷിങ്കാൻസെൻ   ഹിരോഷിമയിലെത്തി. റെയിൽവെസ്റ്റേഷനിൽ നിന്നു പുറത്തുകടന്നതു സങ്കല്പങ്ങളെ തകിടംമറിച്ചുകൊണ്ടു അതിമനോഹരമായൊരു  വൻനഗരത്തിലേക്കായിരുന്നു. തിരക്കുള്ള നിരത്തുകളും  വൻസൗധങ്ങളുമൊക്കെയുള്ള ഹിരോഷിമ അമ്പരപ്പിക്കുകതന്നെ ചെയ്തു.  മഴ ശക്തിയായി പെയ്തുകൊണ്ടിരുന്നു. ആദ്യം തന്നെ  വാടകയ്‌ക്കെടുത്ത കാറിന്റെ കാര്യം ,  അവരുടെ ഓഫീസിൽപോയി അന്വേഷിക്കണം. സ്റ്റേഷന്റെ അടുത്തുതന്നെയായിരുന്നു ഓഫീസ്. അവിടെ പണമടച്ചു കാറിന്റെ കീ വാങ്ങി പുറത്തുള്ള പാർക്കിങ് ഏരിയയിൽ വന്നു കാറെടുത്തു. ആദ്യമായാണ് മോനോടിക്കുന്ന കാറിൽ യാത്ര. അവനു ജപ്പാനിലെ ലൈസൻസുണ്ട് .  അവർ സുഹൃത്തുക്കൾ ഇടയ്ക്കു കാർ വാടകയ്‌ക്കെടുത്തു യാത്രകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു.  ഗൂഗിൾ സഹായം കൊണ്ടാണു വഴി മനസ്സിലാക്കുന്നത്. ഇടയ്ക്കൊക്കെ പലയിടത്തും വഴി പിശകുന്നുമുണ്ട്.  ഒന്നു ചുറ്റിയടിച്ചശേഷം  ഭക്ഷണം കഴിക്കാമെന്നു  കരുതി .  പിന്നീടുപോയതു പിറ്റേദിവസത്തേക്കുള്ളൊരു ഫെറി യാത്രയുടെ ടിക്കറ്റിനു വേണ്ടിയാണ്. നഗരത്തിന്റെ പ്രധാനഭാഗത്തുനിന്നു   കുറച്ചു  ദൂരെയായിട്ടാണ് അവരുടെ  ഓഫീസ്. ഇടയ്ക്കു ചില ടേണുകൾ  മാറിപ്പോയതുകൊണ്ട് അവിടെയെത്താൻ കൂടുതൽ സമയമെടുത്തു  .ഓഫീസ് കെട്ടിടത്തിൽച്ചെന്നു നോക്കിയപ്പോൾ  എല്ലാം അടഞ്ഞുകിടക്കുന്നു. ആരുമില്ല. ഞായറാഴ്ച അവധി ആയതുകൊണ്ടായിരിക്കാം. കുറേസമയം നിന്നിട്ടും ആരും വരുന്നുമില്ല. ഓൺലൈനിൽ ടിക്കറ്റു ബുക്ക്ചെയ്യാനുള്ള സംവിധാനവുമില്ല. അവിടെനിന്നു നിരാശയോടെ മടങ്ങി. കാറുമായി ഫെറിയിൽ പോയി കാഴ്ചകൾ കണ്ടു മടങ്ങാനായിരുന്നു പ്ലാൻ. അഞ്ചു ദ്വീപുകളിലൂടെയുള്ള ഒരു യാത്രയായിരുന്നത്രേ!  അതു  സാധിക്കില്ലല്ലോ എന്നത് മോനെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു.

ജപ്പാനിലെത്തിയ ആദ്യദിവസങ്ങളിൽ ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ  സീതാവേണി എന്ന എന്റെ സുഹൃത്ത് യാത്രയെക്കുറിച്ചു ചോദിച്ചിരുന്നു. ഹിരോഷിമയിൽ പോകുന്നുണ്ടെങ്കിൽ  അവിടെയൊരു 'നമസ്തേ' എന്ന ഇന്ത്യൻ ഹോട്ടലുണ്ടെന്നും വളരെ നല്ല ഭക്ഷണം കിട്ടുമെന്നും പറഞ്ഞിരുന്നു. ഒസാക്കയിൽ ട്രെയിൻയാത്രക്കിടയിൽ എപ്പോഴോ  നമസ്തേ എന്നൊരു ഹോട്ടൽ കണ്ടകാര്യം  ഞാനും പറഞ്ഞു. അതൊരു  ഹോട്ടൽ ശൃംഖല ആണത്രേ. സീതാവേണി കുറേക്കാലം ജപ്പാനിൽ അദ്ധ്യാപികയായി ജോലി നോക്കിയിരുന്നു. IB എന്നൊരു കോഴ്സ് കഴിഞ്ഞപ്പോൾ ജപ്പാനിൽ ജോലി കിട്ടി. 2011 ൽ  ഭൂകമ്പം ഉണ്ടായപ്പോൾ ഫുക്കുഷിമ ആണവവൈദ്യുതനിലയങ്ങളിൽ ചോർച്ച  ഉണ്ടായതിൽ ഭയന്ന്   വീട്ടുകാരുടെ   നിർബ്ബന്ധത്താൽ  ജപ്പാൻ വിടുകയായിരുന്നു. ഇപ്പോൾ ഹോങ്കോങ്ങിൽ ജോലി ചെയ്യുന്നു.

ജപ്പാനിൽ കാർപാർക്കിങ്ങിനുള്ള സ്ഥലം കണ്ടെത്തുകയെന്നത് അല്പം  വിഷമമുള്ള കാര്യമാണ്. നല്ലൊരു തുകയും അതിനു ചെലവാകും. സ്ഥലമന്വേഷിച്ചുനടന്ന്  ഒടുവിൽ കണ്ടെത്തി. പാർക്കിങ്ങിൽ കാർ ഇട്ടശേഷം 'നമസ്തേ'ഹോട്ടൽ തിരക്കി നടന്നു. തകർത്തുപെയ്യുന്ന മഴയും .വൈകാതെ  ഹോട്ടൽ കണ്ടെത്തി.   അത് ഹിരോഷിമ റെയിൽവേ  സ്റ്റേഷനോടു ചേർന്നുള്ള  ബിൽഡിങ്ങിൽ ആറാം നിലയിലാണ്. ലിഫ്റ്റിൽ കയറി അവിടെയെത്തി. നേപ്പാളികൾ നടത്തുന്ന ഹോട്ടലാണ്. ഇന്ത്യയിലെ വിഭവങ്ങളാണു മെനുവിലുള്ളത്. നാനും ബിരിയാണിയും ആണ്  ഓർഡർ നൽകിയത്. എരിവ് എത്രവേണമെന്നു പ്രത്യേകം ചോദിക്കുകയുണ്ടായി.ഹിന്ദയിലായിരുന്നു സംസാരം. സീത പറഞ്ഞതുപോലെതന്നെ വളരെ നല്ല ഭക്ഷണം. അവിടെ ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ  ഒരു മറാഠികുടുംബവും ഭക്ഷണം കഴിക്കാനെത്തി. തദ്ദേശികളും  ഇന്ത്യൻ ഭക്ഷണം ആസ്വദിക്കുന്നുണ്ടായിരുന്നു.   

ഭക്ഷണം കഴിഞ്ഞു പാർക്കിങ്ങിൽ വന്നു കാറെടുത്തു പീസ് - മെമ്മോറിയൽ  കാണാനായി പോയി. പീസ് -മെമ്മോറിയലിലെ ഒരു ദൂരക്കാഴ്ച മാത്രമേ ലഭിച്ചുള്ളൂ. കാർ പാർക്കുചെയ്തിട്ടുവേണം അടുത്തേക്കുപോകാൻ.  അവിടുത്തെ  പാർക്കിങ്ങിൽ പോയി നോക്കിയപ്പോൾ കാറിന്റെ കീ കാണാനില്ല. കീ ഇല്ലാതെ എങ്ങനെ കാർ  ഇട്ടിട്ടുപോകും! കുറെ തിരഞ്ഞു - കാണുന്നില്ല. കിട്ടിയില്ലെങ്കിൽ കാർ തിരികെക്കൊടുക്കുകയേ വഴിയുള്ളു. അടച്ച പണം കൂടാതെ ഫൈനും  കൊടുക്കേണ്ടിവരും. അവസാനശ്രമമെന്ന നിലയിൽ, മുമ്പു കാർ പാർക്കുചെയ്തിടത്തുപോയി നോക്കാമെന്നു തീരുമാനിച്ചു. അവിടെവെച്ചു കീ താഴെവീണുപോയതാണെങ്കിലോ .. അവിടെയെത്തിനോക്കിയിട്ടും താക്കോലില്ല. ഒരിക്കൽകൂടി   മോൻ അവന്റെ ബാഗു വിശദമായി പരിശോധിച്ചു. അതാ കിടക്കുന്നു  കീ അതിനുള്ളിൽ. അപ്പോഴേക്കും നാലുമണി കഴിഞ്ഞിരുന്നു. നാലുമണിക്ക് ഹോട്ടൽ ചെക്ക് ഇൻ ചെയ്യണമായിരുന്നു . അതുകൊണ്ടു പീസ് മെമ്മോറിയലിൽ പോകാതെ ഹോട്ടലിലേക്കു  പോയി. വഴിയൊക്കെ കണ്ടുപിടിച്ചു ഹോട്ടലിലെത്തിയപ്പോൾ അഞ്ചുമണി കഴിഞ്ഞു. മുറിയുടെ താക്കോലുമായി ഒരാൾ കാത്തു  നിന്നിരുന്നു. ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ കാറിട്ടശേഷം ഞങ്ങൾ മുറിയിലെത്തി. അപ്പോഴും നല്ല  മഴ പെയ്യുന്നുണ്ട്.

Whole Earth Ryokan - അതാണ് ഹോട്ടലിന്റെ പേര്. അത് ശരിക്കും ഒരു പരമ്പരാഗത  ജാപ്പനീസ് വീടാണ്.  മുറികൾ വാടകയ്ക്കു കൊടുക്കുന്നു. തത്താമി  വിരിച്ച തറയും അതിൽ ഭംഗിയായി  വിരിച്ചിട്ടിരിക്കുന്ന ഫുത്തോണുകളും ഒരു പൊക്കം കുറഞ്ഞ മേശയും സെയ്‌സു എന്ന കാലില്ലാത്ത  ഇരിപ്പിടങ്ങളും ഒക്കെയുള്ള മുറി. നമ്മുടെ പാദരക്ഷകൾ വാതിലിനടുത്തുള്ള  പ്രത്യേകസ്ഥലത്തു വെച്ചശേഷം അവിടെ വെച്ചിരിക്കുന്ന ചെരിപ്പുകൾ വേണം ഉള്ളിലുപയോഗിക്കാൻ. മുറികൾക്കപ്പുറത്തു എല്ലാ സൗകര്യങ്ങളുമുള്ള അടുക്കളയുണ്ട്. അതിനോടുചേർന്നു ജാപ്പനീസ് രീതിയിലുള്ള ഒരു ഭക്ഷണമുറി. ടീ സെറിമണിക്കും ആ മുറി ഉപയോഗിക്കാം. ഒരു ചെറിയ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.  . ടോയ്ലെറ്റും കുളിമുറിയും വേറെയാണ്. അവിടെയും ഉപയോഗിക്കാനുള്ള പാദരക്ഷകളും വെച്ചിട്ടുണ്ട്.  എല്ലാം നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഞങ്ങൾ എത്തുമ്പോൾ ഞങ്ങൾ മാത്രമേയുള്ളു. അവിടെയുണ്ടായിരുന്നയാൾ  ചാവി തന്നശേഷം എവിടേക്കോ പോയി. മറ്റുമുറികളിലൊക്കെയുള്ളവർ രാത്രിയിലേ  എത്തുമായിരിക്കുകയുള്ളു. സമയം കളയാനില്ല. അതുകൊണ്ടു ഞങ്ങൾ വേഗം അവിടെനിന്നിറങ്ങാൻ  തീരുമാനിച്ചു. വാതിൽപ്പൂട്ടി താക്കോൽ പുറത്തുള്ളൊരു ചെറിയ പെട്ടിയിൽ നിക്ഷേപിച്ചു. കാറെടുക്കാതെയാണ് പോയത്. അടുത്തുതന്നെ ട്രാം സ്റ്റേഷനുണ്ട്. ട്രാമിൽക്കയറി  'ഗെൻബാക്കു ഡോം മയേ' സ്റ്റേഷനിലിറങ്ങി  അവിടെനിന്നു പീസ് മെമ്മോറിയറ്റിയിലേക്കു നടന്നു. അപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. മഴ തകർത്തുപെയ്യുന്നുമുണ്ട്. 'ഓതാ'നദിക്കു കുറുകെയുള്ള പാലത്തിൽ നിന്നു ഞങ്ങൾ ആ സമാധാനസ്മാരകം  നോക്കിക്കണ്ടു. അപ്പോഴേക്കും വൈദ്യുതദീപങ്ങൾ തെളിഞ്ഞിരുന്നു. ചിത്രങ്ങളെടുത്തശേഷം മെല്ലെ അങ്ങോട്ടേക്ക് തന്നെ നടന്നു. ചിത്രങ്ങളിൽ ഒരുപാടു കണ്ടിരിക്കുന്ന A-Bomb  Dome ( ഗെൻബാക്കു ഡോം മയേ )ഇതാ തൊട്ടടുത്ത്!

1945 ഓഗസ്റ്റ് ആറാം തീയതി രാവിലെ 8.15
അന്നായിരുന്നു ലോകമനസ്സാക്ഷിയെ നടുക്കിയ ആ മഹാദുരന്തം നടന്നത്. അമേരിക്ക ജപ്പാനിൽ അണുബോംബിട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പാരമ്യസമയം. അച്ചുതണ്ടു ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവു പറയിക്കാൻ സഖ്യകക്ഷികൾ  കണ്ടെത്തിയ. അവസാനമാർഗ്ഗമായിരുന്നു    അണുവായുധപ്രയോഗം.  അതൊരു തിങ്കളാഴ്ചയുടെ പുലരി.. വടക്കൻ പസഫക്കിലെ മറിയാനാ ദ്വീപുസമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍നിന്ന്    'എനോല ഗേ ബി 29' എന്ന അമേരിക്കന്‍ യുദ്ധ വിമാനം   ഒരു     ചെകുത്താനേപ്പോലെ പറന്നുയര്‍ന്നു. വിമാനത്തിന്റെ പൈലറ്റ് , കേണൽ പോൾ  ടിബ്ബറ്റ്സ്, തന്റെ അമ്മയുടെ പേരായ എനോല ഗേ എന്നാണാ വിമാനത്തിനും പേരു നൽകിയത് .   ഉളളിൽ 12 സൈനികരും പുറത്ത് ഒരു കൊളുത്തിൽ തൂങ്ങി മൂന്നു മീറ്റർ നീളവും  4400 കിലോഗ്രാം ഭാരവുമുള്ള  സര്‍വ്വസംഹാരിയായ 'ലിറ്റില്‍ ബോയ്' എന്ന  മാരക വിഷവിത്തുമായി 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനെ  ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. പ്രധാനപ്പെട്ട തുറമുഖനഗരമായിരുന്ന ഹിരോഷിമ ഒരു സൈനികകേന്ദ്രവും വ്യവസായനഗരവും  കൂടിയായിരുന്നു . പതിവുപോലെ തിങ്കളാഴ്ചപ്പുലരിയുടെ തിരക്കിലായിരുന്നു നഗരം.  പ്രഭാതകൃത്യങ്ങളിൽ മുഴുകിയവർ, പ്രാതൽകഴിച്ചുകൊണ്ടിരുന്നവർ, സ്‌കൂളിലേക്ക് പുറപ്പെടാൻ തയ്യാറെടുത്തുകൊണ്ടിരുന്ന കുട്ടികൾ   . പലരും  ജോലിസ്ഥലത്തേക്കും  വ്യാപാരസ്ഥാപനങ്ങളിലേക്കും  പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.  അപ്പോളാണ് വ്യോമാക്രമണഭീഷണിയുടെ സൈറണ്‍ മുഴങ്ങിയത്. എല്ലാവരും ട്രെഞ്ചുകളിൽ ഒളിച്ചു  . എട്ടുമണി കഴിഞ്ഞതും ബി-29 ജപ്പാന്റെ  ആകാശത്തിലേക്ക് പ്രവേശിച്ചതായി റേഡിയോ അറിയിപ്പും  വന്നിരുന്നു. എന്നാൽ, വരാൻ പോകുന്ന മഹാദുരന്തത്തെ തിരിച്ചറിയനോ  ചെറുക്കാൻ എന്തെങ്കിലും ചെയ്യാനോ   ചെറിയ സമയത്തിനുള്ളിൽ ആ ജനതയ്ക്കു കഴിയുമായിരുന്നില്ല. പെട്ടെന്ന് യുദ്ധവിമാനത്തിലെ ക്യാപ്റ്റൻ  വില്യം എസ് പാർസൻ ഹിരോഷിമ നഗരത്തിലെ ' T ' ആകൃതിയിലുള്ള  AIOI പാലത്തെ ലക്‌ഷ്യം വെച്ച് ലിറ്റിൽ ബോയിയെ വേർപെടുത്തി.  ലക്ഷ്യത്തിൽനിന്ന് അല്പം മാറി  അതിരൂക്ഷമായൊരു അശനിപാതമായി ബോംബു പതിച്ചു. ഹിരോഷിമയ്ക്കുമേൽ ഒരു സൂര്യൻ പൊട്ടിവീണതുപോലെ  നിമിഷങ്ങൾക്കുള്ളിൽ   ആ നഗരം കത്തിജ്വലിച്ചു. 12 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നഗരം ചുട്ടു ചാമ്പലായി. എന്താണു സംഭവിച്ചതെന്നൊന്നു പകച്ചുനോക്കാൻപോലും കഴിയുന്നതിനുമുമ്പ് ഒരുലക്ഷത്തോളംപേർ അഗ്നിയിൽ വീണ ഈയാംപാറ്റകളെപ്പോലെ കത്തിക്കരിഞ്ഞു. അന്തരീക്ഷ ഊഷ്മാവ് 5000 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നു. ശകതിയായ ചൂടും റേഡിയേഷനുമുണ്ടായി.  ശബ്ദത്തിനും വെളിച്ചത്തിനും പ്രസക്തിയില്ലാതായ നിമിഷം.  നഗരത്തില്‍നിന്ന് ആറു കൈവഴികളായി പിരിഞ്ഞൊഴുകുന്ന ഓതാഗാവ  നദിയിലെ വെള്ളം തിളച്ചുമറിഞ്ഞു. മൂന്നുദിവസമാണു ഹിരോഷിമ  തുടർച്ചയായി കത്തിയെരിഞ്ഞത്. അപ്പോഴേക്കും നാഗസാക്കിയിലും മറ്റൊരണുബോംബു പതിച്ചിരുന്നു. ഈ ദിനങ്ങളിൽ  ഹിരോഷിമയിൽമാത്രം ജീവൻ നഷ്ടമായത് 2,80,000 പേർക്കാണ്. ജീവൻ നഷ്‌ടമായ ജന്തുസസ്യജാലങ്ങൾക്കു കണക്കില്ല.  . 3,90,000 മുതൽ 5,40,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു. ആകെ ഉണ്ടായിരുന്ന 76,000ത്തോളം കെട്ടിടങ്ങളിൽ 70,000വും തകർന്നു. ബോംബിംഗിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് വളരെയകലെയുള്ളവർ മാത്രമാണ്  മരണത്തിൽനിന്നു രക്ഷപ്പെട്ടത്. പക്ഷേ, റേഡിയേഷനിൽനിന്നും മറ്റുമായി ഇവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനുമായുള്ള നെട്ടോട്ടം അവരുടെ മാനസികനിലയാകെ തകിടംമറിച്ചു. മരണംപോലും അനുഗ്രഹമയി മാറുന്ന നരകയാതനകളിലേക്കായിരുന്നു  അവർ  തള്ളപ്പെട്ടത്. ആക്രമണം അതിജീവിച്ച  ചിലർക്കു  തങ്ങൾ ജീവനോടെ ഉണ്ടെന്നു  വിശ്വസിക്കാൻതന്നെ പ്രയാസമായിരുന്നു . മരണവെപ്രാളത്തിൽ  ഹിക്കിയാമ എന്ന മല കയറിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.    അഗസ്റ്റ് 15ന് ഹിരോഹിതോ ചക്രവർത്തി ഒരു റേഡിയോപ്രസ്താവനയിലൂടെ   ജപ്പാന്റെ  കീഴടങ്ങല്‍ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 ന് ഔദ്യോഗികമായി കീഴടങ്ങൽ കരാർ ഒപ്പുവെക്കപ്പെട്ടു.  ഇതോടെ ആറുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിനു  വിരാമമായി.

ഹിരോഷിമ സർവ്വനാശത്തിലമർന്നപ്പോൾ തകർന്നടിയാതെ ഒന്നുമാത്രം ബാക്കിയായി. Hiroshima Prefectural Industrial Promotion Hall. ഒരിക്കൽ ഹിരോഷിമ നഗരത്തിനൊരലങ്കാരമായി ശോഭിച്ചിരുന്ന ഈ ചുവന്ന കോൺക്രീറ്റു മന്ദിരം ഇന്നൊരു കറുത്ത അസ്ഥികൂടമായി നിശ്ശബ്ദമായി, നിശ്ചേതനമായി  നിലകൊള്ളുന്നു. 'A- Bomb  Dome' എന്നാണിത് ഇപ്പോൾ അറിയപ്പെടുന്നത്.  1996 ൽ യുനെസ്കോ പൈതൃകകേന്ദ്രമായി അംഗീകരിച്ചതാ‌ണ്‌‌‌‌‌‌‌  ഈ സ്മാരകത്തെ.   ചുറ്റും ഒരു കറുത്ത കമ്പിവേലിയുമുണ്ട്. അകത്തേക്ക് പ്രവേശനമില്ല. പീസ് മെമ്മോറിയൽ പാർക്കിന്റെ ഒരു ഭാഗമാണിത്. ഈ പാർക്കിൽ ഒരു  സ്മാരകകുടിരം 1952 ൽ  പണിതീർക്കുകയുണ്ടായി. കൂടാതെ, Hiroshima Peace Memorial Museum 1955 ൽ സ്ഥാപിക്കുകയുമുണ്ടായി.

പാർക്കിൽത്തന്നെ മറ്റൊരു പ്രതിമകൂടിയുണ്ട് .1958 ൽ സ്ഥാപിച്ച ,  ഒരു സ്വർണ്ണക്കൊറ്റിയെ കൈയ്യിലേന്തിനിൽക്കുന്ന  സദാക്കോ സസാക്കി .
അണുബോംബ് ദുരന്തത്തിന്റെ മറ്റൊരു പ്രതീകം കൂടിയാണ് സദാക്കോ . ഹിരോഷിമയിൽ അണുബോംബ് പതിച്ചപ്പോൾ സദാക്കോ കേവലം രണ്ടുവയസ്സുള്ളൊരു പെൺകുഞ്ഞായിരുന്നു. അവളുടെ വീട്ടിൽനിന്ന് ഒരുമൈൽ അകലെയായാണ് ബോംബ് പതിച്ചത്.  അവളുടെ മുത്തശ്ശിയൊഴികെ ബാക്കി കുടുംബാംഗങ്ങളെല്ലാവരും എങ്ങനെയോ രക്ഷപ്പെട്ടു. സദാക്കോ മിടുക്കിയായി വളർന്നു. പഠനത്തിൽ സമർത്ഥയായിരുന്ന അവളൊരു നല്ല ഓട്ടക്കാരികൂടിയായിരുന്നു
.  പക്ഷേ  പതിനൊന്നുവയസ്സുള്ളപ്പോളാണ്  അവളൊരു രക്താർബുദരോഗിയാണെന്നറിയുന്നത്. അണുബോംബ്   അവശേഷിപ്പിച്ച അണുപ്രസരണത്തിന്റെ ബാക്കിപത്രമെന്നോണം ഒരുപാടുപേർ ഹിരോഷിമയിൽ ഇതിനകം ക്യാൻസറിന്റെ ബലിയാടായിരുന്നു. ഒരുവർഷം കഴിഞ്ഞപ്പോൾ രോഗം വല്ലാതെ മൂർച്ഛിച്ചു . ആ കുരുന്നുപെൺകുഞ്ഞിന്റെ മനസ്സിൽ ജീവിക്കാനുള്ള മോഹം ജ്വലിച്ചു നിന്നു. ഒരു കൂട്ടുകാരിയാണവളോട് കടലാസുകൊറ്റികളെക്കുറിച്ചു  പറഞ്ഞത്. ജപ്പാനിൽ പ്രചാരത്തിലുണ്ടായിരുന്നൊരു വിശ്വാസമാണത്. ആയിരം കടലാസുകൊറ്റികളെ ഉണ്ടാക്കിപ്പറത്തിയാൽ  മരണത്തിൽനിന്നു രക്ഷപ്പെടാനുള്ള  വരം ലഭിക്കുമത്രേ . തന്റെ ജീവനെന്ന വരത്തിനായി അവൾ പേപ്പർകൊറ്റികളെ ഉണ്ടാക്കിത്തുടങ്ങി. ഒറിഗാമി പേപ്പർ ലഭിക്കാതെവന്നപ്പോൾ കിട്ടിയ കടലാസുകളൊക്കെക്കൊണ്ടവൾ കൊറ്റികളെ ഉണ്ടാക്കി. ആരോഗ്യനില നിമിഷംതോറും മോശമായിക്കൊണ്ടിരുന്നു. എങ്കിലും ഉത്സാഹവതിയായി കൊറ്റികളെ ഉണ്ടാക്കി. 1955  ഒക്ടോബർ 25നു സദാക്കോ പ്രിയപ്പെട്ടവരെയൊക്കെ കണ്ണീർക്കയത്തിലേക്കു തള്ളിവിട്ടുകൊണ്ടു യാത്രയായി. അവൾക്കു 644 കൊറ്റികളെ മാത്രമേ നിർമ്മിക്കാനായുള്ളു. പക്ഷേ അവളുടെ കൂട്ടുകാർ 1000 എണ്ണം തികയ്ക്കുകതന്നെ ചെയ്തു. അവളുടെ കുഴിമാടത്തിൽ അവരതർപ്പിച്ചു. പിന്നീട് പീസ് മെമ്മോറിയൽ പാർക്കിൽ സദാക്കോയുടെ കൊറ്റിയെ  കയ്യിലേന്തിയ പ്രതിമ  സ്ഥാപിക്കാനും മുൻകൈയെടുത്തത്        സ്നേഹധനരായ ചങ്ങാതിമാർ തന്നെ. അതുനുള്ള ഫണ്ട് സ്വരൂപിച്ചതും അവർതന്നെ . 'ലോകസമാധാനം - ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം , ഇതാണ് ഞങ്ങളുടെ പ്രാർത്ഥന ' എന്നവർ പ്രതിമയ്ക്കുതാഴെ കുറിച്ചുവെച്ചു.. സദാക്കോയെക്കുറിച്ചുള്ള ,  സഹോദരനെഴുതിയ "The Complete Story of Sadako Sasaki" എന്ന ഇംഗ്ലീഷ് പുസ്തകം ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങും.

ഒരുതെറ്റും ചെയ്യാതെ ശിക്ഷയനുഭവിക്കേണ്ടിവന്ന ഒരു ജനതയെക്കുറിച്ചാലോചിക്കുമ്പോൾ എനിക്ക് മറ്റൊരു കാര്യംകൂടി ഓർമ്മ വന്നു. ജപ്പാൻ ചൈനയിൽ ഉപയോഗിച്ച ജൈവബോംബുകൾ.  1940ൽ ബ്യുബോണിക് പ്ലേഗ് പരത്താൻ കഴിവുള്ള ചെള്ളുകളെ നിറച്ച നൂറുകണക്കിനു കളിമൺ ബോംബുകൾ ചൈനയിൽ വർഷിച്ചിരുന്നു. ഒരു ബോംബിൽത്തന്നെ മുപ്പതിനായിരത്തിലധികം  ചെള്ളുകൾ ഉണ്ടായിരുന്നത്രേ! അനവധിയാളുകൾ  ഇതേത്തുടർന്നു പ്ലേഗുബാധിച്ചു മരിക്കുകയുണ്ടായി. 1942ലും ജപ്പാൻ   ജൈവായുധങ്ങളുപയോഗിച്ചു ചൈനയുടെ ജനവാസപ്രദേശങ്ങളിൽ ആന്ത്രാക്സ് പോലുള്ള രോഗങ്ങൾ പരത്തുകയുണ്ടായി. മറ്റു പല ശത്രുസങ്കേതങ്ങളിലും ജപ്പാൻ ജൈവായുധം ഉപയോഗിച്ചിരുന്നു.  അപ്പോഴും ആയിരക്കണക്കിനാളുകളുടെ ജീവൻ നഷ്ടമായി. മരണസംഖ്യ  നോക്കിയാൽ ഒരു താരതമ്യത്തിനു വകയില്ലെങ്കിലും ഈ ക്രൂരതയെ നമുക്കു നിസ്സാരവത്കരിക്കാനാവില്ല.

ഹൃദയത്തിൽ കണ്ണീർമഴ  പെയ്തുകൊണ്ടിരിക്കുമ്പോൾ പുറത്തു ശക്തമായ മഴ തുടരുന്നുണ്ടായിരുന്നു. ആകെ നനഞ്ഞുകുളിച്ചു. ഇനിയും കൂടുതൽ കാഴ്ചകൾ കാണാതെ മടങ്ങാമെന്നു കരുതി. ട്രെയിനിൽ ഹിരോഷിമ സ്റ്റേഷനിൽ ചെന്ന്, 'നമസ്തേ'യിൽ പോയി ഭക്ഷണം കഴിച്ചശേഷം  ഞങ്ങൾ താമസസ്ഥലത്തേക്കു പോയി. മഴയും കഠിനമായ തണുപ്പും നന്നേ ക്ഷീണിപ്പിച്ചിരുന്നു. മുറിയിൽച്ചെന്നു ചൂടുവെള്ളത്തിൽ കുളിച്ചു സുഖമായി ഉറങ്ങി.














ഉത് സ്‌ കുഷി നിഹോൺ -8 ഇംപീരിയൽ പാലസ്

8
ഇംപീരിയൽ  പാലസ്
==================
രാവിലെ എട്ടുമണിക്ക് റൂമിൽ നിന്നിറങ്ങി. ഉച്ചയാകുമ്പോൾ ടോക്യോയിലേക്കുള്ള ബുള്ളറ്റ്ട്രെയിൻ പിടിക്കണം. അതിനുമുമ്പുള്ള കുറഞ്ഞ  സമയത്തെ കാഴ്ചകളാണ് ലക്‌ഷ്യം. ഇംപീരിയൽ പാലസ് കാണാമെന്നു പറഞ്ഞപ്പോൾ നല്ല ആവേശം. അതിപുരാതനമായ   രാജവംശമാണ്. അതുകൊണ്ടു അവരുടെ കൊട്ടാരങ്ങൾ നല്ലൊരു ദൃശ്യവിരുന്നു നൽകുമെന്നുറപ്പായിരുന്നു. ഹോട്ടലിൽനിന്നു പത്തുമിനുട് ബസ്സ് യാത്രയേയുള്ളു. ക്യോത്തോ ഗോഷോ എന്നാണ് ജാപ്പനീസിൽ  കൊട്ടാരത്തിന്റെ പേ‌ര്‌‌‌‌‌. ക്യോത്തോനഗരമദ്ധ്യത്തിൽ അതിവിസ്തൃതമായൊരു ഉദ്യാനം തന്നെയാ‌ണ്‌‌‌‌‌ ഈ മേഖല. ക്യോത്തോ ഗോയെൻ എന്നാ‌ണ്‌‌‌‌‌‌‌ ഈ ഉദ്യാനം അറിയപ്പെടുന്നത്  . വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെട്ടിരിക്കുന്ന പ്രദേശം.

1868ൽ തലസ്ഥാനം ടോക്യോയിലെക്കു മാറുന്നതുവരെ ക്യോത്തോ ആയിരുന്നു ജപ്പാന്റെ തലസ്ഥാനനഗരി. ഇപ്പോഴും ക്യോത്തോക്കുള്ള പ്രാധാന്യം കുറവൊന്നുമില്ല. ജപ്പാൻ അനവധി  ദ്വീപുകൾ ചേർന്നൊരു രാജ്യമാണല്ലോ.  ടോക്യോയും ഒസാക്കയും കോബയും ഹിരോഷിമയും നഗോയയും ഫ്യുജിയും ഒക്കെയുള്ള ഹോൻഷു ദ്വീപിൽതന്നെയാണ് ക്യോത്തോയും. ആയിരത്തിയിരുന്നൂറുവർഷത്തെ പഴക്കമുണ്ട് മനോഹരമായ ഈ നഗരത്തിന്. എ ഡി 794 മുതൽ ഈ നഗരം ജപ്പാന്റെ തലസ്ഥാനമായിരുന്നു. ചരിത്രമുറങ്ങുന്ന ഒട്ടനവധി മന്ദിരങ്ങളും ആരാധനാലയങ്ങളും കൊട്ടാരക്കെട്ടുകളും ഉദ്യാനങ്ങളും  ഒക്കെയുള്ള ക്യോത്തോ 'ജപ്പാന്റെ ഹൃദയനഗരം'  എന്നുകൂടി പറയപ്പെടാറുണ്ട്. അനേകം യുദ്ധങ്ങള്‍ കണ്ടിട്ടുണ്ട്, ഈ നഗരം. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം, അമേരിക്ക അണുബോംബിടാന്‍ ഉദേശിച്ചിരുന്ന രണ്ടു ലക്ഷ്യങ്ങളില്‍ ഒന്നു ക്യോത്തോ ആയിരുന്നു. പക്ഷേ  അന്നത്തെ ക്യോത്തോയുടെ  ഗാംഭീര്യം കണ്ടിട്ടുള്ള അമേരിക്കന്‍ യുദ്ധമേധാവി തീരുമാനം മാറ്റുകയായിരുന്നത്രേ. ഒരുപക്ഷേ  ഈ സാംസ്‌ക്കാരിക തലസ്ഥാനം നശിപ്പിക്കപ്പെടാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ലായിരുന്നിരിക്കും. പിന്നെയാണ് നാഗസാക്കിയിലേക്ക് ലക്‌ഷ്യം മാറ്റിയത്. അതുകൊണ്ടുതന്നെ ക്യോത്തോയിൽ   യുദ്ധത്തിനു മുന്‍പുള്ള നിര്‍മ്മിതികള്‍, അനേകവര്‍ഷങ്ങളുടെ പഴക്കമുള്ളവ, ഇന്നും നിലനില്‍ക്കുന്നു. ജപ്പാനില്‍ ഉടനീളം എല്ലാം നശിപ്പിക്കപ്പെട്ടപ്പോഴും ക്യോത്തോ, അതിന്റെ സൌന്ദര്യത്തിനു  കോട്ടം തട്ടാതെ നിലകൊണ്ടു. യുനെസ്‌കോ പൈതൃകകേന്ദ്രങ്ങൾ ആയി അംഗീകരിച്ച 17    ചരിത്രസ്മാരകങ്ങളാണിവിടെയുള്ളത്.  ആയിരത്തിരുനൂറിലധികം ബുദ്ധക്ഷേത്രങ്ങളും നാനൂറോളം ഷിൻതോ ദേവാലയങ്ങളും ക്യോത്തോയിലുണ്ട്. അതൊക്കെ ഇന്നും നാശോന്മുഖമാകാതെ സംരക്ഷിക്കപ്പെടുന്നു എന്നതാണ് പ്രശംസനീയമായ കാര്യം. നമ്മുടെ നാട്ടിൽ തീരെ നടപ്പാക്കാത്ത കാര്യം.  വേണ്ടത്ര ശ്രദ്ധയും  പരിപാലനവും  കിട്ടാത്തതുകൊണ്ടുമാത്രം നാമാവശേഷമായ എത്രയെത്ര ചരിത്രനിർമ്മിതികളുണ്ടായിരുന്നു നമ്മുടെ നാട്ടിൽ!  അതോർത്തപ്പോൾ മനസ്സിൽ വല്ലാത്തൊരു മൂകത പടർന്നു.

1300മീറ്റർ നീളവും 700 മീറ്റർ വീതിയുമുള്ളൊരു ചതുരാകൃതിയിലുള്ള  വലയിതപ്രദേശമാണ് കൊട്ടാരമുൾക്കൊള്ളുന്ന വലിയ ഉദ്യാനം. ഈ വലിയ മതിൽക്കെട്ടിൽ പല ചെറിയ മതിൽക്കെട്ടുകൾക്കകത്താണു വിവിധ മന്ദിരങ്ങൾ.  മറ്റു ചരിത്രസ്മാരകങ്ങളിലോ  ക്ഷേത്രങ്ങളിലോ ഉള്ളതുപോലെ പ്രവേശനഫീസ്‌ ഇവിടെയില്ല. പക്ഷേ  അകത്തേക്കു കടത്തുന്നതിനു മുൻപ് ഒരു സുരക്ഷാപരിശോധനയുണ്ട്. മറ്റൊരിടത്തും അതുണ്ടായില്ല എന്നതും ശ്രദ്ധേയം. പരിശോധനകഴിഞ്ഞ് ഒരു നമ്പർ ടാഗ് കഴുത്തിലണിയാൻ നൽകിയാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. അതീവശ്രദ്ധയോടെ പരിപാലിക്കപ്പെട്ടിരിക്കുന്ന ഒരു ചരിത്രസ്മാരകമാണിത്. മനോഹരമായ അങ്കണങ്ങളും വെളുത്ത ഗ്രേവൽ   വിരിച്ച  നടപ്പാതകളും പൂക്കളുള്ളതും ഇല്ലാത്തതുമായ മരങ്ങളും ചെടികളും ഒക്കെച്ചേർന്ന   നയനസുഭഗമായ കാഴ്ച. ഉള്ളിൽ ധാരാളം കെട്ടിടങ്ങൾ ഉണ്ടെങ്കിലും ഒന്നിലും അകത്തേക്ക് പ്രവേശനമില്ല. പുറമെ നടന്നു കാണാമെന്നുമാത്രം. പലതും പുരാതമായ നിർമ്മിതികൾ തന്നെ. ചിലതു ചുവപ്പുചായമടിച്ചവയും മറ്റുചിലതു വെള്ളയും കറുപ്പും ചായങ്ങളിൽ ഉള്ളവയുമാണ് . സൈപ്രസ് മരം കൊണ്ടുള്ള മേൽക്കൂരയുള്ള ഒരു  കെട്ടിടത്തിൽ ആ മേൽക്കൂരയുണ്ടാക്കിയ മരത്തടിയുടെ  ചെറിയൊരു  ഭാഗം പ്രദർശനത്തിനു വെച്ചിട്ടുണ്ട് . കൊട്ടാരത്തിലെ ചടങ്ങുകൾ നടന്നിരുന്ന വലിയ ഹാളുകൾ, അന്തപ്പുരങ്ങൾ, സിംഹാസനങ്ങളോടുകൂടിയ  രാജസദസ്സ് , വായനശാല, ഇങ്ങനെ വളരെയധികം വ്യത്യസ്തമന്ദിരങ്ങൾ.  ചെറിയ തടാകങ്ങളും നീർച്ചാലുകളും വൃക്ഷങ്ങളും  ഒക്കെച്ചേർന്നു പ്രൗഢമായൊരന്തരീക്ഷം തന്നെ സൃഷ്ടിക്കുന്നു . വ്യത്യസ്തങ്ങളായ ഉദ്ദേശ്യങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന പടിപ്പുരവാതിലുകളും ഗംഭീരമായ നിർമ്മിതികൾ. നടന്നിട്ടും നടന്നിട്ടും കാഴ്ചകൾ തീരുന്നില്ല. പതിനൊന്നുമണിക്കു റൂം വെക്കേറ്റ്  ചെയ്യണം. അതുകൊണ്ടു പുറത്തുകടന്നു. ഹോട്ടലിൽ ചെന്നു പെട്ടിയെടുത്തു റൂമിൽനിന്നിറങ്ങി. മൂന്നുദിവസത്തെ താമസത്തിന്   31,500 യെൻ (19600 രൂപ ).  ബസ്സിൽക്കയറി ക്യോത്തോ സ്റ്റേഷനിൽ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ചയിടത്തുനിന്നു  ഭക്ഷണം കഴിച്ചു. ടോക്യോയിലേക്കു  പോകാനായി റിസേർവേഷനുള്ള  ഷിങ്കാൻസെൻ ഒന്നു മുപ്പതിനാണ്.

കൃത്യസമയത്തുതന്നെ   ഞങ്ങളുടെ യാത്ര ആരംഭിച്ചു. റാപിഡ് സർവീസ് ബുള്ളറ്റ് ട്രെയിൻ ആണ്. മൂന്നോ നാലോ സ്റ്റോപ്പുകളേയുള്ളു ഇടയിൽ. 3.40 നു ടോക്യോയിലെത്തും. 14 എ, ബി സീറ്റുകളും 15  എ സീറ്റുമായിരുന്നു ഞങ്ങളുടേത്. പക്ഷേ  ശ്രദ്ധിക്കാതെ നമ്പർ മാറിയാണ് ഇരുന്നത്. ടിക്കറ്റ് എക്സാമിനർ  വന്നു ഞങ്ങളുടെ ടിക്കറ്റും സീറ്റ് നമ്പറും ഒക്കെ പരിശോധിച്ചു. ജപ്പാനിലെ ഇതുവരെയുള്ള യാത്രകളിൽ  ആദ്യമായാണ് ഇങ്ങനെയൊരു പരിശോധന. അദ്ദേഹം  നോക്കിയശേഷം പറഞ്ഞു സീറ്റ് മാറിപ്പോയി എന്ന്. ഞങ്ങൾ അപ്പോൾത്തന്നെ എഴുന്നേറ്റു മാറിയിരിക്കുകയും ചെയ്തു. പുഞ്ചിരിച്ച്, കുനിഞ്ഞുവണങ്ങി ആ ഉദ്യോഗസ്ഥൻ പോയി.

യാത്രയിലെ കാഴ്ചകൾ അതീവഹൃദ്യമാണ്. ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും പട്ടണങ്ങളും നദികളുമൊക്കെക്കടന്നു ട്രെയിൻ അതിവേഗം കുതിക്കുന്നു. കൃഷിസ്ഥലങ്ങൾ ധാരാളമുണ്ടെങ്കിലും അവിടെയൊന്നും ആരും ജോലിചെയ്യുന്നതു കാണാൻ കഴിഞ്ഞില്ല. അതുപോലെ അതിശയിപ്പിച്ച മറ്റൊരുകാര്യം വളർത്തുമൃഗങ്ങളെയോ വളർത്തുപക്ഷികളെയോ ഒരിടത്തും കണ്ടില്ല എന്നതാണ്. പാലും മാംസവും മുട്ടയുമൊക്കെ ധാരാളമായി എല്ലായിടത്തും ലഭിക്കുന്നു എന്നതും ശ്രദ്ധേയം. ജപ്പാനിൽ ധാരാളം ഡയറിഫാമുകളും പോൾട്രിഫാമുകളും ഒക്കെയുണ്ട് . അവയിൽ പലതും സഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിപഠനകേന്ദ്രങ്ങൾക്കൂടിയാണ്. പക്ഷേ അവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പാലുല്പാദനത്തിൽ സ്വയംപര്യാപ്തതയുണ്ടെങ്കിലും പാലുല്പന്നങ്ങൾ പലതും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ് ജപ്പാൻ . കാഴ്ചകൾ കണ്ടുകൊണ്ടിരിക്കെ ഫ്യുജിയാമയുടെ മനോഹരദൃശ്യം . കുറേസമയം ഫുജി കാഴ്ചയിലുണ്ടാവും . എന്തൊരു സൗന്ദര്യമാണ് അഗ്നി ഉള്ളിലൊളിപ്പിച്ചിരിക്കുന്ന, തലയിൽ ഹിമകിരീടമണിഞ്ഞ, ഈ പർവ്വതത്തിന്!

3.40 നു ടോക്യോയിലെത്തി. അവിടെനിന്നു ലോക്കൽട്രെയിനിൽ അകബാന സ്റ്റേഷനിലിറങ്ങി. വീട്ടിലേക്കു  നടക്കുന്ന വഴിയിൽ ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. നമ്മുടെ നാട്ടിലെവിടെയും കാണുന്നതുപോലെ  തുറന്നിരിക്കുന്ന തുണിക്കടകളും പാത്രക്കടകളും പലചരക്ക്, പച്ചക്കറികൾ,  പഴങ്ങൾ എന്നിവയുടെ കടകളും ഒന്നും ജപ്പാനിൽ കാണാനില്ല. വഴിയോരക്കച്ചവടങ്ങൾ ഒട്ടുമില്ല.  ഒരുവീട്ടിലേക്കു വേണ്ട ആവശ്യസാധനങ്ങളൊക്കെ ഫാമിലി മാർട്ടുകളിൽ കിട്ടും. കുറച്ചുകൂടി വിപുലമായ സൂപ്പർ മാർക്കറ്റുകളുണ്ട്. അതിലും ബൃഹത്തായ AEON  പോലുള്ള മാളുകളും  ധാരാളമുണ്ട്  . പക്ഷേ നടക്കുന്നവഴിയിൽ ഒരു പച്ചക്കറിക്കട വഴിയരികിൽ തുറന്നിരിക്കുന്നുണ്ടായിരുന്നു . അതിനോടു  ചേർന്നൊരു പഴക്കടയും.  നമ്മുടെനാട്ടിൽ കിട്ടുന്നതും അല്ലാത്തതുമായ ഒട്ടനവധിയിനങ്ങളിലെ  പച്ചക്കറികൾ. താമരത്തണ്ടും ശതാവരിക്കൂമ്പും, മുളങ്കൂമ്പും അനവധിയിനം ഇലകളും  ഒക്കെയുണ്ടവിടെ. കൂണുകൾ വിവിധരൂപത്തിലും വലുപ്പത്തിലുമുള്ളവ. കാപ്സിക്കം വിവിധനിറങ്ങളിലേതുണ്ടെങ്കിലും നമ്മുടെ സാധാരണ  പച്ചമുളകുമാത്രം കണ്ടില്ല. ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ വളരെ വലുപ്പമുള്ളവയാണ്. തക്കാളി വിവിധ വലുപ്പമുള്ളതുണ്ട്. ചില  പച്ചക്കറികൾ അവിടെനിന്നു വാങ്ങി. സൂപ്പർമാർക്കറ്റിൽ കയറി മത്സ്യമാംസാദികളും  ബ്രെഡും റൈസ് ക്രാക്കറും  ഒക്കെ വാങ്ങിയാണ് വീട്ടിലെത്തിയത്. ഒരുപാടു തുണികൾ അലക്കാനുണ്ട്. മൂന്നു പ്രാവശ്യമായി വാഷിങ് മെഷീനിൽ തുണിയലക്കി. അതിനിടയിൽ മൂവരും  കുളിച്ചു,  ചോറും കറികളുമൊക്കെയുണ്ടാക്കിക്കഴിച്ചു. രാവിലെ വീണ്ടും പുറപ്പെടണം. ഹിരോഷിമയിലേക്കാണു  യാത്ര. രാവിലെ ടോക്യോയിൽനിന്നു  8.03 നുള്ള ഷിങ്കാൻസെനിൽ പോകണം.  അവിടെ ഒരുദിവസം താമസിക്കുന്നുണ്ട്. മോൻ റൂം ബുക്ക് ചെയ്തു. രണ്ടുദിവസത്തേക്കു ഒരു കാറും വാടകയ്‌ക്കെടുത്തിട്ടുണ്ട്. ആ യാത്രകളെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി   ഉറങ്ങാൻ കിടന്നു.

















ഉത് സ്‌ കുഷി നിഹോൺ -7

7
നാരാ ഡിയർപാർക്കും ഡോൾഫിൻ ഷോയും
====================================
മെയ്മാസം നാലാം തീയതിയാണ് . ക്യോത്തോയിൽ രണ്ടുരാവുകൾ ഉറങ്ങിയുണർന്നു. പ്രഭാതകൃത്യങ്ങൾക്കുശേഷം കാപ്പിയുണ്ടാക്കി തലേദിവസം വാങ്ങിയിരുന്ന ബ്രെഡും സ്റ്റഫഡ് ബണ്ണും ഒക്കെ കഴിച്ചു . എട്ടുമണി കഴിഞ്ഞപ്പോൾ റൂമിൽനിന്നിറങ്ങി. ബസ്സിൽ ക്യോത്തോസ്റ്റേഷനിലെത്തി നാരായിലേക്കുള്ള ട്രെയിൻ പിടിച്ചു . ലിമിറ്റഡ് എക്സ്പ്രസ്സ് ട്രെയിനിൽ 35 മിനിറ്റ് യാത്രയാണ് നാരായിലെത്താൻ. മറ്റു ട്രെയിനുകളാണെങ്കിൽ ഒന്നരമണിക്കൂർ തൊട്ടു  രണ്ടുമണിക്കൂർ വരെ എടുക്കാം. നാരാസ്റ്റേഷനിൽനിന്ന് ഡിയർ പാർക്കിനെ ലക്ഷ്യമാക്കി  നടന്നു. ഇവിടെ ബസ്സ്, റിക്ഷ സൗകര്യവും ഉണ്ട്.  ആദ്യമെത്തിയത് ഒരു ക്ഷേത്രമുറ്റത്താണ്. കോഫോക്കുജി എന്ന പുരാതനമായ ബുദ്ധക്ഷേത്രം . യുനെസ്‌കോയുടെ ലോകപൈതൃകകേന്ദ്രം കൂടിയാണിത്. ക്ഷേത്രത്തിനുനേരെ നടക്കുമ്പോഴാണ് ഒരു ആംബുലൻസ് അവിടെയെത്തി നിന്നത്. വാതിൽതുറന്നപ്പോൾ സ്‌ട്രെച്ചർ പുറത്തേക്കു നീണ്ടുവന്നു പിന്നെയത് താഴേക്കമർന്നു. അവശനിലയിൽ ഒരു രോഗിയെ അതിൽ കിടത്തിയതും ഉള്ളിലേക്ക് വലിഞ്ഞു വാതിലടഞ്ഞു. അതു പോവുകയും ചെയ്തു. കോലാഹലങ്ങളൊന്നുമില്ലാതെ എത്രവേഗം കാര്യങ്ങൾ നടന്നു.!

 ക്ഷേത്രത്തിൽ കയറാനായി  300യെൻ  ആണ് പ്രവേശനഫീസ് . അതിനോട് ചേർന്നുള്ള ചരിത്രമ്യൂസിയത്തിൽ കയറാൻ 600യെൻ. പാദരക്ഷകൾ പുറത്തുസൂക്ഷിക്കാൻ സൗകര്യമില്ല. അതിനായി ഒരു പ്ലാസ്റ്റിക്‌സഞ്ചി ഓരോരുത്തർക്കും തരും. ചെരുപ്പുകളൂരി  അതിലിട്ടു കൈയിൽ പിടിക്കണം.  ക്ഷേത്രത്തിനു  മൂന്നു ഗോൾഡൻ ഹാളുകളാണുള്ളത്. പ്രധാന ഗോൾഡൻ ഹാളിൽ ബുദ്ധന്റെ വലിയൊരു വെങ്കലപ്രതിമയും ബോധിസത്വന്റെ പ്രതിമകളും  ഉണ്ട്. മറ്റു പ്രതിമകൾ ദേവന്മാരുടെയും അസുരന്മാരുടെയും ( deva , Ashura ) പത്ത് അനുചാരികളുടെയും, ആയിരം കൈകളുള്ള രാക്ഷസന്റെയും, അമോഘപാശ എന്ന എട്ടുകൈകളോടുകൂടിയ ദേവന്റെയും ഒക്കെയാണ്. വെങ്കലത്തിലും കളിമണ്ണിലും ഒക്കെയുള്ളവയുണ്ട്. 'കോഫോക്കുജി' എന്നാൽ ആനന്ദത്തിന്റെ ക്ഷേത്രമെന്നാണ്

പ്രധാനക്ഷേത്രത്തിന്റെ  കിഴക്കുഭാഗത്തായി അഞ്ചുനിലകളുള്ള ഒരു പഗോഡയും പടിഞ്ഞാറുഭാഗത്തായി മൂന്നു നിലകളുള്ള ഒരു പഗോഡയും. തെക്കും വടക്കും ഭാഗങ്ങളിലായി അഷ്ടമുഖാകൃതിയിലുള്ള രണ്ടു ഹാളുകൾ. മറ്റൊന്ന് പതിമൂന്നു മണികളുടെ ഹാളായ ഓമിഡോ  ആണ്. ഒയുയ എന്നു പേരുള്ള  ഒരു പൊതുകുളിമുറിയും ഉണ്ട്.  അഞ്ചുനിലകളുള്ള പഗോഡയ്‌ക്കുതന്നെയാണ് ഏറ്റവും പ്രാധാന്യം. ഇതിന്റെ മൂലരൂപം നിർമ്മിച്ചത് എ ഡി 725 ലാണ് . അനവധിതവണ വിവിധങ്ങളായ കാരണങ്ങളാൽ  നാശോന്മുഖമാവുകയും പുനർനിർമ്മാണം നടത്തുകയും ചെയ്തതാണ് ഇന്നു നമ്മൾ കാണുന്ന ഈ പഗോഡ. 164 അടി ഉയരമുള്ള ഈ ഗോപുരം ഉയരത്തിൽ ജപ്പാനിൽത്തന്നെ രണ്ടാംസ്ഥാനത്താണ് ആണികൾ ഉപയോഗിക്കാതെയാണ് ഇതിന്റെ നിർമ്മിതി എന്നതു എടുത്തുപറയേണ്ട ഒന്നാണ്.   1959 ൽ ഇവിടെയാരംഭിച്ച മ്യുസിയം ബുദ്ധമതകലകളുടെ, പ്രത്യേകിച്ച് ശില്പ, ചിത്രകലകളുടെ ഒരു നിധിശേഖരം തന്നെയാണ്. തടിയിൽതീർത്ത, ആറുകരങ്ങളുള്ള അഷുര വിഗ്രഹമാണ് ഇതിൽ ഏറ്റവും പ്രൗഢമായത്. യകുഷി നയോരയുടെ   വെങ്കലശില്പവും വളരെ പ്രാധാന്യമുള്ളതുതന്നെ. പേരന്വർത്ഥമാക്കി ഇവിടുത്തെ കാഴ്ചകൾ ഓരോന്നും നമ്മെ ആനന്ദപുളകിതരാക്കുന്നു എന്നതു നിഷേധിക്കാനാവാത്ത സത്യം.  ക്ഷേത്രവും മ്യുസിയവും വിശദമായി കണ്ടശേഷം  പാർക്കിലേക്കു  നടന്നു. അങ്ങനെ പറഞ്ഞാൽ ശരിയാവില്ല. കാരണം പാർക്കിനുള്ളിൽത്തന്നെയാണ് ക്ഷേത്രം.

 1600  ഏക്കറിലായി  വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം 1200ലധികം പുള്ളിമാനുകൾക്കു വാസഗേഹമാകുന്നു.  നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പുൽമേടുകളും ഇടയിലുള്ള വൃക്ഷങ്ങളും ഒക്കെച്ചേർന്ന് അതിമനോഹരമായൊരു ഭൂഭാഗം. നടവഴികളുടെ  ഒരു  ശ്രുംഖലതന്നെയുണ്ട്. തുടക്കത്തിൽത്തന്നെ മാനുകളെ കാണാം. ജപ്പാനിൽ പുരാതനകാലത്ത്  മാനുകൾക്കൊരു ദൈവികപരിവേഷമുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം വരെ ഈ  വിശ്വാസം തുടർന്നുപോന്നിരുന്നു. അതിനുശേഷമാ‌ണ്‌‌‌‌‌‌‌  ദൈവികത അവരിൽനിന്നെടുത്തുമാറ്റി, മാനുകൾ ദേശീയസമ്പത്തായി പരിഗണിക്കാൻ തുടങ്ങിയത്.  മാനുകളെ ഉപദ്രവിക്കുന്നതു വലിയ കുറ്റമായിത്തന്നെ കണ്ടിരുന്നു. ഇപ്പോഴും  അവയെ  കൊന്നാൽ അതിനുള്ള ശിക്ഷ കൊലമരമായിരിക്കുമെന്നതും നിശ്ചയം.   വഴിയരുകിൽ മാനുകൾക്കുള്ള ഭക്ഷണം 'ഷിക സെൻബെയി' എന്ന റൈസ് ക്രാക്കേഴ്സ് വിൽക്കുന്നവരെ കാണാം. ഒരു പാക്കറ്റിനു 150യെൻ ആണ് വില. ഞങ്ങളും മൂന്നു പാക്കറ്റ്  വാങ്ങി. വട്ടത്തിൽ പപ്പടംപോലുള്ള അരിബിസ്കറ്റുകൾ ഓരോന്നായെടുത്തു മാനുകൾക്കു കൊടുത്താൽ അവ നമ്മുടെ പിന്നാലെ വരും. ഒരുപാടു സന്ദർശകരുണ്ട്. എല്ലാവർക്കും ഇണക്കമുള്ള ഈ മാനുകൾ ഒരു പുതിയ അനുഭവമാകുന്നു.  കൂടുതൽ മരങ്ങളുള്ള ഭാഗങ്ങളും ഉദ്യാനത്തിലുണ്ട്. സക്കൂറക്കാലത്തു വന്നാൽ അതിമനോഹരമായിരിക്കും ഈ ഉദ്യാനദൃശ്യം. മാനുകളെ കണ്ടും തൊട്ടും തലോടിയും തീറ്റകൊടുത്തും നടന്നാൽ സമയം പോകുന്നതറിയുകയേയില്ല.

ഉദ്യാനത്തിൽത്തന്നെ വേറെയും ക്ഷേത്രങ്ങളുണ്ട്. 'തദോജി'  എന്ന ക്ഷേത്രമാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ തടികൊണ്ടുള്ള നിർമ്മിതി. ഇവിടെ 15മീറ്റർ ഉയരമുള്ളൊരു ബുദ്ധപ്രതിമയുമുണ്ട്. ഈ ബുദ്ധപ്രതിമയെ പ്രതിഷ്ഠിക്കുമ്പോൾ പ്രധാന കാർമ്മികത്വം വഹിച്ചത് ഇന്ത്യയിൽനിന്നെത്തിയ ബോധിസേന എന്ന ബുദ്ധസന്യാസിയായിരുന്നു. നാരാ നാഷണൽ മ്യുസിയവും ഈ ഉദ്യാനത്തിൽത്തന്നെയാണ് .

കുറേസമയം മനോഹരമായ  ഡിയർപാർക്കിൽ ചുറ്റിനടന്നശേഷം പിന്നീടു പോയതു   നാരായിലെ മന്യോഷു ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ് . 500യെൻ  ടിക്കറ്റ് എടുത്ത് അകത്തുകയറാം. മന്യോഷു എന്നത് ജപ്പാനിലെ ഏറ്റവും പുരാതനമായ പതിനായിരത്തോളം വരുന്ന  താങ്കാ കവിതകളാണ്. ആ കവിതകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന സസ്യങ്ങളും പൂക്കളുമാണത്രേ ഈ ഉദ്യാനത്തിലുള്ളത്. ഷിൻതോ ക്ഷേത്രമായ കസുഗ തൈഷയുടെ ഭാഗമായാണ് ഉദ്യാനം.

ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം ഇരുനൂറിലധികമുള്ള  വെസ്റ്റീരിയ ചെടികളാണ്. വസന്തകാലത്ത് അവയിൽ നിറയെ പൂക്കളായിരിക്കും. നീണ്ടു താഴേക്കുവളർന്നുകിടക്കുന്ന പൂങ്കുലകൾ  നീലയും വെള്ളയും വൈലറ്റ്  നിറത്തിലുള്ളവയും ഒക്കെയുണ്ട്. അതിമനോഹരമാണ് ആ കാഴ്ച. ഞങ്ങൾ എത്തിയപ്പോഴേക്കും പല വെസ്റ്റീരിയ ചെടിയിലെയും പൂക്കൾ കൊഴിഞ്ഞുതുടങ്ങിയിരുന്നു. എങ്കിലും ധാരാളം ചെടികളിലെ പൂക്കൾ കാണാൻകഴിഞ്ഞു. അപ്പോഴുണ്ടായിരുന്നതിലധികവും വെളുത്തപൂക്കളായിരുന്നു. ഒട്ടനവധി വൃക്ഷങ്ങളും പൂച്ചെടികളും ഒക്കെയുണ്ടെങ്കിലും പേരുകളെല്ലാം ജാപ്പനീസിൽ ആണെഴുതിവെച്ചിരിക്കുന്നത്. ചിലതൊക്കെ മോനുവിനോടു ചോദിച്ചു ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കി. ചെറിമരങ്ങളിലൊക്കെ പൂക്കാലം  കഴിഞ്ഞു കായകൾ പഴുത്ത്, കിളികൾക്കു ഭക്ഷണമായി നിൽക്കുന്നു.  ഉദ്യാനത്തിൽ അലങ്കാരമത്സ്യങ്ങളുള്ള   ചെറിയ  തടാകങ്ങളും കാണാനായി. ഒരുഭാഗത്ത് ധാന്യങ്ങളുടെയും കടുകും ഉള്ളിയും ചില പച്ചക്കറികളും  അതുപോലെയുള്ള വേറെചില സസ്യങ്ങളുടേയുമൊക്കെ കൊച്ചുകൊച്ചു തോട്ടങ്ങൾ കാണാം. ആകെയുള്ള കാഴ്ചകൾ അതിമനോഹരം തന്നെ. എല്ലായിടത്തും അസീലിയയും ഐറിസും പൂത്തു നിൽക്കുന്നതുകാണാം. കമീലിയ എന്നൊരിനത്തിന്റെ  പൂക്കൾ അതിമനോഹരമാണ്. പലനിറത്തിലുണ്ടത്.   ഗോൾഡൻ വീക്ക് ആയതുകൊണ്ടും വെസ്റ്റീരിയപൂക്കാലമായതുകൊണ്ടും ഗാർഡനിൽ സന്ദർശകരുടെ  നല്ല തിരക്കാണ് . പിറ്റേദിവസം അവിടെയൊരു പൗരാണികസംഗീതനൃത്തപരിപാടി നടക്കാനിരിക്കുകയാണ്. എല്ലാവർഷവും മെയ്മാസം അഞ്ചാം തീയതിയും നവംബർമാസം മൂന്നാം തീയതിയും ഈ കലാവിരുന്ന് അരങ്ങേറുന്നു.

ബൊട്ടാണിക്കൽ ഗാർഡൻ കണ്ടുകഴിഞ്ഞു ഞങ്ങൾ ട്രെയിനിൽ ക്യോത്തോയിലേക്കു മടങ്ങി. ആദ്യം റെയിൽമ്യൂസിയം കാണാനാണ് പോയത്. 1200യെൻ (750 രൂപ ) ആണ് പ്രവേശനഫീസ്‌. സ്റ്റീം എഞ്ചിൻ മുതൽ ഷിങ്കാൻസൻ വരെ ഇതുവരെ ജപ്പാനിൽ ഉപയോഗിച്ച എല്ലാ ലോക്കോമോട്ടീവ്‌സിന്റെയും മോഡലുകൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയുടെയൊക്കെ പ്രവർത്തനവും വിശദമാക്കിയിട്ടുണ്ട്. പുരാതനകൊട്ടാരങ്ങളും ക്ഷേത്രങ്ങളുമൊക്കെ കണ്ടുമടുക്കുമ്പോൾ ഇങ്ങനെയൊരു ആധുനികതയുടെ സങ്കേതത്തിലെത്തിച്ചേരുന്നത് സഞ്ചാരികളെ ഉന്മേഷമുള്ളവരാക്കാൻ സഹായിക്കും. ട്രക്കും ബ്രിഡ്ജും പണിയുന്നതുമുതൽ ടിക്കറ്റ് അടിക്കുന്നതുവരെ എല്ലാം അവിടെനിന്നു പഠിക്കാനാവും എന്നത് എത്ര ആനന്ദകരം! ട്രെയിൻസ്നേഹികളാണെങ്കിൽ സന്തോഷം ഇരട്ടിക്കും. ചേട്ടനും മോനും അതാണ് സംഭവിച്ചത്. അവർക്കുരണ്ടുപേർക്കും ഓടിനടന്ന് എല്ലാം കാണാനും മനസ്സിലാക്കാനും നല്ല താല്പര്യം. സത്യം പറഞ്ഞാൽ ആദ്യത്തെ ഒരു കൗതുകം കഴിഞ്ഞപ്പോൾ എനിക്കു ബോറടിക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും അവിടെനിന്നൊന്നു രക്ഷപ്പെട്ടാൽ മതിയെന്നായി. പക്ഷേ അവരുടെ ഉത്സാഹം വർദ്ധിച്ചുവരുന്നതേയുള്ളു. എല്ലാം സഹിച്ചു ഞാനും ഒപ്പം നടന്നു.

1872ൽ ആണ് ജപ്പാനിൽ ആദ്യത്തെ ട്രെയിൻ ഓടിയത്- ടോക്കിയോ മുതൽ യോക്കോഹാമ വരെ. ട്രെയിൻപോലെതന്നെ റെയിൽഗതാഗതവും അവിടെ കുതിപ്പു നടത്തി. 1964ൽ  ലോകത്തിലെതന്നെ ആദ്യത്തെയും എക്കാലത്തെയും ഏറ്റവും മികവുറ്റതുമായ   ബുള്ളറ്റ്ട്രെയിൻ ഓടിത്തുടങ്ങി. ഇപ്പോൾ മഗ്-ലെവിന്റെ (Magnetic Levitation Train ) പണികൾ നടന്നുവരുന്നു . മണിക്കൂറിൽ അറുനൂറു കിലോമീറ്റർ വരെ താണ്ടാൻ ഇവയ്ക്കു കഴിയുമത്രേ. പരീക്ഷണയാത്രയിൽ 603 km / H  ആണ് റെക്കോഡ് . ഇപ്പോൾ മഗ് ലെവ് ഓടുന്ന ചൈന, സൗത്ത് കൊറിയ, ഷാങ്ഹായ് എന്നിവിടെങ്ങളിലേക്കാൾ വളരെക്കൂടുതലാണ് ഈ സ്പീഡ്. ഏതാനും വർഷങ്ങൾക്കകം ഇവയായിരിക്കും ജപ്പാന്റെ പ്രധാനപ്പെട്ട ഗതാഗത സങ്കേതം.

അവിടെനിന്നിറങ്ങിയത് അടുത്തുള്ള അക്വേറിയം കാണാനുള്ള തീരുമാനവുമായാണ്. തലേദിവസം ഒസാക്കാ അക്വേറിയം നന്നായി ആസ്വദിച്ചതാണ്. പക്ഷേ ഇവിടുത്തെ ആകർഷണം ഡോൾഫിൻഷോ ആണ്. കുട്ടിക്കാലത്തു കണ്ട 'ഏഴാംകടലിനക്കരെ' എന്ന സിനിമയിലെ ഡോൾഫിൻഷോ ഓർമ്മവന്നു. അതോർത്തപ്പോൾത്തന്നെ ആകെയൊരു ത്രിൽ .

രണ്ടുനിലകളിലുള്ള ഈ അക്വേറിയം 2012ലാണ് പ്രവർത്തണം ആരംഭിച്ചത് . 15000 ജലജീവികളാണിവിടെയുള്ളത്. 2050 യെൻ (1275 രൂപ ) ആണ് ടിക്കറ്റ്ചാർജ്. ആദ്യം തന്നെ അവിടെ ഒരു സീൽ ഷോ ആയിരുന്നു കണ്ടത്. സീലുകൾക്കു ഒരാൾ കൊടുക്കുന്ന നിർദ്ദേശമനുസരിച്ച് പൊങ്ങുകയും താഴുകയുമൊക്കെ ചെയ്യുന്നുണ്ട്. ഉള്ളിലേക്കു കയറിയപ്പോൾ ജലജീവികളുടെ വലിയ ലോകം.   ഒസാക്കയിൽ കണ്ടതിൽ നിന്നു വ്യത്യസ്തമായി ഇവിടെ കണ്ടത് മണലിൽ നിന്നു ചെടികൾ  വളരുന്നതുപോലെ പൊങ്ങിവരുന്ന ഒരുതരം പാമ്പുകളെയാണ്. പിന്നെ ആഫ്രിക്കൻ പെൻഗ്വിനുകളും. ഏറ്റവും കൗതുകം തോന്നുന്നത് ഭീമാകാരനായ ജാപ്പനീസ് സലമാണ്ടർ ആണ് .ഇവിടയുള്ള കൂറ്റൻ ടാങ്കിനു മുന്നിൽ നിൽക്കുമ്പോൾ കടലിന്റെ അടിത്തട്ടിൽ നിൽക്കുന്ന പ്രതീതിയാണ്. പക്ഷേ കൂടുതൽ സമയം ഇതൊന്നും നോക്കിനിൽക്കാൻ കഴിയുമായിരുന്നില്ല.  കാരണം ഡോൾഫിൻ ഷോ  തുടങ്ങാനുള്ള സമയമെടുത്തു. അത്‌ ഏഴുമണിക്കാണ്.  ആറര കഴിഞ്ഞു.  ഇടയ്ക്കൊക്കെ മോൻ പറയുന്നുണ്ടായിരുന്നു നമുക്കിനി അങ്ങോട്ടു നീങ്ങാമെന്ന്. അപ്പോൾ അടുത്ത കഴ്ചകളാകുമെന്നു കരുതി ഞങ്ങൾ നടന്നു .ഷോയുടെ കാര്യം ചോദിച്ചപ്പോഴാണ് അവൻ പറയുന്നത്
 'അതല്ലേ നിങ്ങളോടിത്രയും നേരം പറഞ്ഞത് അങ്ങോട്ട് നീങ്ങാമെന്ന്. അവിടെ ഇപ്പോൾ തന്നെ ആൾക്കാർ നിറഞ്ഞുകാണും.'
പിന്നെ ഞങ്ങളൊരു ഓട്ടമായിരുന്നു ഡോൾഫിൻ  സ്റ്റേഡിയത്തിലേക്ക് . മോൻ പറഞ്ഞതുപോലെ ആളുകൾ വന്നു നിറഞ്ഞിട്ടുണ്ട്. ബീൻസ് ആകൃതിയിലുള്ള  ഒരു വലിയ ടാങ്കിലാണ് ഡോൾഫിനുകൾ. അതിനുമുന്നിൽ അർദ്ധവൃത്താകൃതിയിൽ തട്ടുകളായി ഇരിപ്പിടങ്ങൾ. ഞങ്ങൾക്ക്  ഇടതുവശത്തായി താഴെത്തന്നെ സീറ്റ് കിട്ടി. മോനു ഫോട്ടോ എടുക്കാൻ സൗകര്യം നോക്കിയാണ് അവിടെ ഇരുന്നത്. തൊട്ടുമുന്നിലെ  സീറ്റുകളൊക്കെ നിറഞ്ഞിരുന്നു. നന്നായി ഇരുട്ടിയിരുന്നതുകൊണ്ടു വൈദ്യുതവിളക്കുകളാണ് വെളിച്ചം നൽകിയത്. പകലായിരുന്നെകിൽ ഷോ കൂടുതൽ  നന്നായി ആസ്വദിക്കാമെന്നു തോന്നി. .  കൃത്യസമയത്തുതന്നെ ഷോ ആരംഭിച്ചു. തുടങ്ങുന്നതിനുമുന്നേ ഒരു ചെറിയ പ്ലാസ്റ്റിക് റ്റ്യൂബിന്റെ കഷണം എല്ലാവരുടെയും കയ്യിൽ തന്നു. അതൊരു വിസിൽ ആണ്. ഷോ നടക്കുമ്പോൾ അതിൽ ഊതി ശബ്ദമുണ്ടാക്കി പ്രോത്സാഹിപ്പിക്കുന്നതിനു  വേണ്ടിയാണ്. ഡോൾഫിനുകളെ കളിപ്പിക്കാനുള്ള ആൾക്കാർ പ്രത്യേക വേഷവിധാനത്തിലെത്തി ചില പ്രകടനങ്ങളൊക്കെ നടത്തി. ഉച്ചത്തിലുള്ള  പശ്ചാത്തലസംഗീതവും. അതല്പം അരോചകമായിത്തോന്നാതിരുന്നില്ല. പിന്നെ ഡോൾഫിനുകൾ ഓരോന്നായി വന്നു പ്രകടനം തുടങ്ങി. വളരെ രസകരമായ ചലനങ്ങൾ. ഇടയ്ക്കവ സംഗീതത്തിനൊത്തു പൊങ്ങിച്ചാടും. പരിശീലകർ ഉച്ചത്തിൽ എന്തൊക്കെയോ അനൗൺസ് ചെയ്യുന്നുണ്ട്. ജാപ്പനീസിൽ ആയതുകൊണ്ട് അതൊന്നും എന്താണെന്നു പിടികിട്ടിയില്ല. കുട്ടികൾ നന്നായി ആസ്വദിക്കുന്നുണ്ട്. സമയം പോയതറിഞ്ഞതേയില്ല. ഷോ അവസാനിച്ചപ്പോൾ ഉച്ചത്തിൽ കരഘോഷമുയർന്നു. പരിശീലകരും ഡോൾഫിനുകളും നന്ദിപ്രകടനം നടത്തി. ഗോൾഡൻ വീക്ക് ആയതുകൊണ്ടാണ് ഇത്രയും വൈകി ഷോ നടത്തുന്നത്. അല്ലെങ്കിൽ   നാലുമണിക്ക് അവസാന ഷോ കഴിയും. എന്തായാലും ഭാഗ്യമായി അതു  കാണാൻ കഴിഞ്ഞത്. മനസ്സുനിറഞ്ഞ ആഹ്ലാദത്തോടെയാണ് അവിടെനിന്നിറിങ്ങിയത്.

ക്യോത്തോയിലുള്ള ഒരു 'കേരളാ റെസ്റ്റോറന്റ്' മോൻ ഗൂഗിൾ സേർച്ച് ചെയ്തു കണ്ടുപിടിച്ചിരുന്നു. കവരമാച്ചി എന്ന സ്ഥലത്താണത്.  അത്താഴം അവിടെ നിന്നാകാമെന്നു കരുതി. ആ സ്റ്റോപ്പിലേക്കുള്ള ബസ് പിടിച്ചു. റെസ്റ്റോറന്റിന്റെ  തൊട്ടടുത്തായിരുന്നു സ്റ്റോപ്പെങ്കിലും അതു കണ്ടെത്താൻ ഞങ്ങൾക്ക് കുറച്ചലയേണ്ടിവന്നു. കേരളാ ഹോട്ടലെന്നു പേരേയുള്ളു. . ഒരു ജീവനക്കാർ പോലും മലയാളിയല്ല. കഥകളിയുടെയും തെങ്ങിന്റെയുമൊക്കെ ചിത്രങ്ങൾ ചുവരുകളെ അലങ്കരിക്കുന്നുണ്ട്. ഒരു ചെറിയവള്ളത്തിന്റെ തടിരൂപവും ഒരു മേശപ്പുറത്തുണ്ട്. ഞങ്ങളിരുന്നതിനു കുറച്ചപ്പുറത്തായി ഒരു പഞ്ചാബിക്കുടുംബവും ഇരിക്കുന്നുണ്ടായിരുന്നു.  ആദ്യംതന്നെ കൈ തുടയ്ക്കാൻ നല്ല ചൂടും നനവുമുള്ള നാപ്കിനുകൾ കൊണ്ടുവന്നു തന്നു . കൈവരുത്തിയാക്കിശേഷം അതു മടക്കി വിസയുടെ ഒരു വശത്തു വെയ്ക്കണം. അതാണു മര്യാദ. തണുത്ത വെള്ളമാകും കുടിക്കാൻ കൊണ്ടുവരിക. ചൂടുവെള്ളം വേണമെങ്കിൽ പ്രത്യേകം ആവശ്യപ്പെടണം.    ഇവിടെ പൊതുവേ  വെജിറ്റേറിയൻ ഭക്ഷണത്തിനു നോൺ-വേജ് വിഭവങ്ങളെക്കാൾ  വില വളരെക്കൂടുതലാണ്. ഞാൻ വെജിറ്റബിൾ പുലാവാണു  കഴിച്ചത്. അവർ രണ്ടുപേരും  ബിരിയാണി കഴിച്ചു.  രുചികരമായ ഇന്ത്യൻ ഭക്ഷണം .  ഭക്ഷണശേഷം  അവിടെനിന്നു തന്നെ ഡൈട്ടോകുജിയിലേക്ക് ബസ്സ് പിടിച്ചു.  പത്തുമണി കഴിഞ്ഞപ്പോൾ മുറിയിലെത്തി.

ഞങ്ങളുടെ ജാപ്പനീസ്  ഭക്ഷണത്തോടുള്ള ഇഷ്ടക്കേടു മോനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അവൻ ഒന്നും ഞങ്ങളോടു  പറഞ്ഞിരുന്നില്ലെങ്കിലും യാത്രയിൽ മാറ്റംവരുത്താൻ തന്നെ അതിടയാക്കി. രണ്ടുദിവസം കൂടി ഡൈട്ടോകുജിയിൽ മുറി ബുക്ക് ചെയ്തിരുന്നു. പക്ഷേ അവൻ പറഞ്ഞു അതുവേണ്ട, നമുക്കു നാളെ  ടോക്യോയിൽ ചെന്ന് വീട്ടിൽ ഭക്ഷണം ഉണ്ടാക്കിക്കഴിക്കാം. പിറ്റേദിവസം രാവിലെ ഹിരോഷിമയിലേക്കു പോകാമെന്ന്. ഹിരോഷിമയിൽ മുറി ബുക്ക് ചെയ്യുകകൂടിചെയ്തു. ഒരുപാടു സാമ്പത്തികനഷ്ടം വരുത്തുന്ന കാര്യമാണിത്. മുറിവാടക മാത്രമല്ല ഷിങ്കാൻസെനിലെ   രണ്ടുദിവസത്തെ  ഗ്രീൻകാർഡ്  ടിക്കറ്റ് ചാർജും  ഒക്കെചേർന്ന് നല്ലൊരു തുക പോയിക്കിട്ടും. അതേക്കുറിച്ചു പറഞ്ഞിട്ടും  അവൻ അതു കാര്യമാക്കിയില്ല.