Wednesday, January 13, 2021

17 - ഇന്ദിര --നിഹോൺ നോ സായിയായി

 17 -   ഇന്ദിര -- നിഹോൺ നോ  സായിയായി
==========================================
ഇന്ദിര എന്ന പേരു  കേൾക്കുമ്പോൾ ഏതൊരിന്ത്യക്കാരന്റെയും  മനസ്സിൽ ആദ്യമെത്തുന്നത്  മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രമായിരിക്കും. എന്നാൽ ഇതേ ഇന്ദിരയുടെ പേരു നൽകിയ ഒരു ആനയുണ്ടായിരുന്നു എന്ന്  ചരിത്രത്തിന്റെ ഏടുകൾ പിന്നിലേക്കു മറിക്കുമ്പോൾ നമുക്കു കാണാനാവും. അതെ, ഇന്ദിരയ്ക്ക്  ഇന്ദിരയെന്നു പേരുചൊല്ലിവിളിച്ച   അതേ   ജവഹർലാൽ നെഹ്രു ഇന്ദിരയെന്നു പേരിട്ടുവിളിച്ച  ഒരു ആനക്കുട്ടി.

ഈ കഥയുടെ തുടക്കം രണ്ടാം ലോകമഹായുദ്ധകാലം. അച്ചുതണ്ടുശക്തികളും സഖ്യകക്ഷികളും പരസ്പരം ബോംബുവർഷം തുടങ്ങിയിരുന്നു. പലരാജ്യങ്ങളും തങ്ങളുടെ മൃഗശാലകളിലെ അപകടകാരികളായ മൃഗങ്ങൾ പുറത്തുകടന്നാലുണ്ടാകാവുന്ന ഭീകരാന്തരീക്ഷത്തെ  മുന്നിൽക്കണ്ട് അവയേയൊക്കെ   കൊന്നുകളയാൻ നിർബ്ബന്ധിതരാക്കപ്പെട്ടു. ജപ്പാന്റെ കാര്യമായിരുന്നു ഏറെ കഷ്ടം. ദിനംപ്രതി ടോക്യോയിലും മറ്റുസ്ഥലങ്ങളിലും ബോംബുകൾ നാശം വിതച്ചുകൊണ്ടിരുന്നു. ടോക്യോയിലെ യൂഎനോ മൃഗശാലയിലെ സിംഹം , പുലി, കരടി മുതലായ ഹിംസ്രമൃഗങ്ങളെ  കൊല്ലാൻ അധികൃതർക്കു തീരുമാനിക്കേണ്ടിവന്നു. വിഷംകൊടുത്തും കഴുത്തിൽ കുരുക്കിട്ടുമൊക്കെ ഈ കൃത്യം നിർവ്വഹിക്കപ്പെട്ടു.  യുദ്ധം നൽകുന്ന ദുരന്തങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരുന്നു. ഭക്ഷണക്ഷാമം രൂക്ഷമായി. മൃഗശാലയിലെ മറ്റുമൃഗങ്ങളെക്കൂടി ഇല്ലാതാക്കാൻ ഇതൊരു കരണമാവുകയായിരുന്നു.  ഏറ്റവും വലിയ മൃഗങ്ങളായ  ആനകളെ തീറ്റിപ്പോറ്റാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. അന്ന് അവിടെയുണ്ടായിരുന്നതു ജോൺ , തോങ്കി എന്നീ   ഇന്ത്യൻ ആനകളും ഹനാകോ (വാൻലി) എന്ന സയാമീസ് ആനയുമായിരുന്നു. സർക്കസിലെ ആനകളെപ്പോലെ പരിശീലനം സിദ്ധിച്ചിരുന്ന ഇവർ തങ്ങളുടെ വിവിധപ്രകടനങ്ങൾകൊണ്ട് കാഴ്ചക്കാരുടെ, പ്രത്യേകിച്ചു കുട്ടികളുടെ മനം കവർന്നിരുന്നു.   ഏവരുടെയും ഓമനകളായിരുന്നിട്ടുകൂടി  അവയേയും നാമാവശേഷമാക്കാൻ മൃഗശാലാധികൃതർക്കു  തയ്യാറാകേണ്ടിവന്നു.  ആദ്യം ജോണായിരുന്നു മരണപ്പട്ടികയിൽ . വിഷം കൊടുത്തുകൊല്ലാനായിരുന്നു ശ്രമം.  ജോണിന്റെ ഇഷ്ടഭക്ഷണമായ ഉരുളക്കിഴങ്ങിൽ മാരകവിഷം ചേർത്തു നൽകുകയാണ്  ആദ്യം ചെയ്തത്. പക്ഷേ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള സഹജമായ വാസനയുള്ളതുകൊണ്ടാവാം ജോൺ വിഷമുള്ള ഉരുളക്കിഴങ്ങുകൾ തിന്നാൻ കൂട്ടാക്കിയില്ല. പിന്നീടു വിഷം കുത്തിവെക്കാനുള്ള ശ്രമമാരംഭിച്ചു. പക്ഷേ കട്ടികൂടിയ ത്വക്കിലൂടെ കടന്നുപോകാൻ അവിടെ ലഭ്യമായിരുന്ന സൂചികൾ അപര്യാപ്തമായിരുന്നു . അങ്ങനെ ആ ശ്രമവും പരാജയം  ഏറ്റുവാങ്ങി. വെടിവെച്ചുകൊല്ലുക എന്നൊരു മാർഗ്ഗംകൂടി അവർക്കുമുന്നിൽ അവശേഷിച്ചിരുന്നു. പക്ഷേ അതു മനുഷ്യരെമാത്രമല്ല, അവിടെയുള്ള മറ്റു മൃഗങ്ങളെപ്പോലും അസ്വസ്ഥരാക്കും എന്നതിനാൽ സ്വീകാര്യവുമായിരുന്നില്ല. പിന്നെ ആകെയുള്ളവഴി   പട്ടിണിക്കിട്ടു കൊല്ലുക എന്നതായിരുന്നു. പതിനേഴു ദിവസം ഭക്ഷണവും ജലവുമില്ലാതെ കഴിഞ്ഞ അവൻ അന്ത്യയാത്ര പറഞ്ഞു. പിന്നെയുണ്ടായിരുന്നത് പിടിയാനകളായ തോങ്കിയും വാൻലിയുമായിരുന്നു. തങ്ങൾ പരിശീലിച്ച അടവുകൾ കാട്ടി, കാഴ്ചക്കാരുടെ നേരെ  നിഷ്കളങ്കമായ നോട്ടമെറിഞ്ഞ് അവർ അവരുടെ മനംകവർന്നു. പക്ഷേ വിധി അവർക്കുമെതിരായിരുന്നു. തങ്ങളുടെ യജമാനമാർ കടന്നുപോകുമ്പോൾ ദയനീയമായി അവരെ നോക്കി, കാലുകൾ  ഉയർത്തിയും തുമ്പിക്കൈകൊണ്ടു സല്യൂട്ട് ചെയ്തുമൊക്കെ അവർ ഭക്ഷണത്തിനായി അപേക്ഷിച്ചു. പക്ഷേ ഒരു കനിവും അവർക്കു ലഭിച്ചില്ല. ഒരുതുള്ളിവെള്ളം  പോലും ലഭിക്കാതെ ആ പാവം മിണ്ടാപ്രാണികൾ നരകയാതന അനുഭവിച്ചു. തളർന്നു വീണിട്ടും ആ തിളക്കമുള്ള  കൊച്ചുകണ്ണുകൾ കരുണയ്ക്കായി യാചിച്ചുകൊണ്ടിരുന്നു.  മൃഗശാലജീവനക്കാർ ഈ കാഴ്ചകണ്ട്‌ ഏറെ ദുഖിതരായിരുന്നുവെങ്കിലും അവർ നിസ്സഹായരായിരുന്നു .    ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തോങ്കിയും വാൻലിയും  ഓർമ്മയായി. ഇന്നും അവരുടെ മധുരസ്മരണകൾ മൃഗശാലയിലെ സ്മാരകത്തിൽ അന്തിയുറങ്ങുന്നു.

ശിഥിലമാക്കപ്പെട്ട നാടും  നഗരവും  യുദ്ധാനന്തരം പുനർജന്മമെടുത്തപ്പോൾ  യൂഎനോ മൃഗശാലയും നവീകരിക്കപ്പെട്ടു. വിവിധസ്ഥലങ്ങളിൽനിന്നായി,  മൃഗങ്ങളെ അവിടെ എത്തിച്ചു. അവയിലധികവും അമേരിക്കയിലെ ഉട്ടാ എന്ന സ്ഥലത്തുനിന്നായിരുന്നു  പക്ഷേ അക്കൂട്ടത്തിലൊന്നും  ആനകളുണ്ടായിരുന്നില്ല. ടോക്യോയിലെ  കുട്ടികൾക്ക്  തങ്ങളുടെ മൃഗശാലയിൽ  ആനകൾ വേണമെന്ന ആഗ്രഹം അധികരിച്ചു. 1949 ൽ  അവർ അധികൃതർക്ക് (The Supreme Commander for the Allied Powers (SCAP)) തങ്ങൾക്കൊരു    ഏഷ്യൻ ആനയെ വേണമെന്നാവശ്യപ്പെട്ടു കത്തെഴുതി. പക്ഷേ എന്തുകൊണ്ടോ ആ ആവശ്യത്തിന് വേണ്ടത്ര ശ്രദ്ധയും പ്രാധാന്യവും ലഭിക്കുകയുണ്ടായില്ല. എങ്കിലും  കുട്ടികൾ  ശ്രമം ഉപേക്ഷിക്കാൻ തയ്യാറായില്ല. കുട്ടികളെ ജീവനുതുല്യം സ്നേഹിക്കുന്ന ഇന്ത്യൻപ്രധാനമന്ത്രിയെക്കുറിച്ചവർ കേട്ടിരുന്നു. അദ്ദേഹത്തിനു തങ്ങളുടെ ആവശ്യം പറഞ്ഞൊരു കത്തെഴുതാൻ തന്നെ അവർ തീരുമാനിച്ചു. ആയിരത്തിയഞ്ഞൂറോളം  കുട്ടികളാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്.

തിരക്കേറിയ ജീവിതത്തിലും ഏതാനും മണിക്കുറുകൾ കത്തുകൾ വായിക്കാനും മറുകുറികൾ എഴുതാനും  നെഹ്രു സമയം കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചു കുട്ടികളുടെ കത്തുകൾക്ക്.
1949 ലെ ഒരു സാധാരണദിവസം  .എല്ലാ തിരക്കുകൾക്കും ശേഷം അന്നും അദ്ദേഹം കത്തുകൾ വായിക്കാനിരുന്നു. ജപ്പാനിലെ കുഞ്ഞുങ്ങളുടെ കത്ത് അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകതന്നെ  ചെയ്തു . കാരണം അതിലെ ആവശ്യം ചെറുതൊന്നുമായിരുന്നില്ല. ഒരു ആനയെ അവർക്കു സമ്മാനമായി വേണമത്രേ! അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന വാഗ്ദാനവുമായി അദ്ദേഹമവർക്കു മറുപടിയയച്ചു . അനന്തരം  ഒരാനയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. ഒടുവിൽ മൈസൂരിൽ നിന്ന് ഒരാനക്കുട്ടിയെ കണ്ടെത്തി. പതിനഞ്ചുകാരിയായ  അവൾക്ക് അദ്ദേഹം ഇന്ദിരയെന്നു നാമകരണം ചെയ്തു. അവളെ എത്രയുംവേഗം ജപ്പാനിലേക്കയക്കാൻ തയ്യാറെടുപ്പുകൾ നടന്നു. കപ്പലിൽ അയക്കുന്നതിനുള്ള പണച്ചെലവു വഹിക്കാൻ ജപ്പാൻ തയ്യാറായി. അക്കാലത്തു ജപ്പാനും  ഇന്ത്യയും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല നിലനിന്നിരുന്നത്. അതിനൊരു മാറ്റം വരുത്താനുംകൂടി  നയതന്ത്രജ്ഞനായ നെഹ്രു ഈ അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു. അദ്ദേഹം ഇങ്ങനെയെഴുതി
" ഇന്ദിര സ്വഭാവഗുണമുള്ള  മിടുക്കിയായ ആനയാണ്. ഇന്ത്യയിലെയും ജപ്പാനിലെയും കുഞ്ഞുങ്ങൾ വളർന്നുവലുതാകുമ്പോൾ അവർ ഏഷ്യയുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ സമാധാനത്തിനായി വർത്തിക്കുമെന്നു ഞാൻ സ്വപ്നം കാണുന്നു. ജപ്പാനിലെ  പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങളീ ആനയെ ഇന്ത്യയിലെ നിങ്ങളുടെ കൊച്ചുകൂട്ടുകാരുടെ സ്നേഹവാത്സല്യങ്ങളുടെയും സൗഹൃദത്തിന്റെയും പ്രതീകമായി കാണണം. ഇവൾ സൗമ്യയും ശക്തയും ബുദ്ധിശാലിയും ക്ഷമാശീലയുമാണ് .  നിങ്ങളും ഈ സ്വഭാവഗുണങ്ങൾ ആർജ്ജിച്ചെടുക്കേണ്ടതാണ്. "
അങ്ങനെ ഇന്ദിര  'എൻകോ മാരു' എന്ന  കപ്പൽ കയറി ജപ്പാനിലേക്കുള്ള യാത്രക്കായി. ഉറ്റവരെയും ഉടയവരെയും തന്റെ നാടിനെയും തനിക്കു പ്രിയപ്പെട്ട  പനമ്പട്ടകളെയും   എല്ലാമുപേക്ഷിച്ചു പോകുമ്പോൾ    ഇനിയൊരിക്കലും മടങ്ങിവരാനാവാത്തൊരു യാത്രയാണിതെന്ന് അവളറിഞ്ഞിരുന്നതേയില്ല. അവളോടൊപ്പം സ്വന്തമെന്നു പറയാൻ  ആകെയുണ്ടായിരുന്നത്‌ അവളുടെ പ്രിയപ്പെട്ട രണ്ടു പാപ്പാന്മാരായിരുന്നു.  യാത്രക്കിടയിൽ എൻകോ മാരു കൊടുങ്കാറ്റിലും പേമാരിയിലുമൊക്കെ പലവട്ടം  അകപ്പെട്ടു. ഇന്ദിരയാകട്ടെ കടൽച്ചൊരുക്കിന്റെ തീക്ഷ്ണതയറിഞ്ഞു വിവശയാവുകയും ചെയ്തു. അതിനാൽ  പ്രത്യേകാനുവാദത്തോടെ ജപ്പാന്റെതന്നെ  തെക്കുഭാഗത്തെ  ഒകിനാവ എന്ന ദ്വീപിൽ കപ്പലടുപ്പിക്കുകയും അവിടെനിന്നു വാഴപ്പഴവും പനമ്പട്ടയുമൊക്കെ  ശേഖരിക്കുകയുമുണ്ടായി. സെപ്റ്റംബർ 23 നു ഹോൻഷു ദ്വീപിലെ  യോകഹോമ തുറമുഖത്ത്  ഇന്ദിര  കപ്പലിറങ്ങുമ്പോൾ, മണ്മറഞ്ഞ  തങ്ങളുടെ പ്രിയപ്പെട്ട  തോങ്കിയുടെ രണ്ടാംവരവായി അതു വിളംബരം ചെയ്യപ്പെട്ടു. അതിനിടയിൽ തായ്‌ലണ്ടിൽനിന്നൊരു ആന ജപ്പാനിലെത്തിയിരുന്നിട്ടുകൂടി ഇന്ദിരയുടെ ഉജ്ജ്വലമായ പ്രൗഢിക്കുമുന്നിൽ പുരുഷാരം തടിച്ചുകൂടി.

മൈസൂറിൽ,  തടിപിടിക്കുന്നതിൽ മാത്രമായിരുന്നു ഇന്ദിരയ്ക്കു പരിശീലനം ലഭിച്ചത് . പക്ഷേ ജപ്പാനിലെ കുട്ടികളെ രസിപ്പിക്കാനുള്ള പ്രകടനങ്ങൾ കൂടി അവൾ അഭ്യസിക്കേണ്ടിയിരുന്നു. അതിനായി രണ്ടുമാസം കഠിനശ്രമം വേണ്ടിവന്നു. ഭാഷതന്നെയായിരുന്നു ഏറ്റവും വലിയ പ്രശ്‍നം. കന്നടയിലുള്ള നിർദ്ദേശങ്ങൾ മാത്രമേ അവൾക്കു മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടു  ഇന്ത്യയിൽനിന്നവളെ അനുഗമിച്ച പാപ്പാന്മാരുടെ സഹായത്തോടെയാണ് പരിശീലനം നടന്നത്.  ഒക്ടോബർ മാസത്തിൽ അവൾ കാണികൾക്കു മുന്നിൽ ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു. ജപ്പാൻ   പ്രധാനമന്ത്രിയായിരുന്ന യോഷിദ ഷിഗേരു തന്നെ ആ ദൗത്യം നിർവ്വഹിക്കുകയുണ്ടായി. ഇന്ദിരയെ ഒരുനോക്കുകാണാൻ ആബാലവൃദ്ധം ജനങ്ങളും യൂഎനോ മൃഗശാലയിൽ തടിച്ചുകൂടി. വളരെപ്പെട്ടെന്നാണ് ഇന്ദിര ജപ്പാന്റെ പ്രിയദർശിനിയായത്

അടുത്തവർഷമായപ്പോഴേക്കും ടോക്കിയോയിൽ  മാത്രമല്ല ജപ്പാനിലാകെ ഇന്ദിരയ്ക്ക്  ആരാധകരുണ്ടായി . അകലെയുള്ള ഗ്രാമവാസികൾക്കുപോലും  അവളെ ഒരുനോക്കുകാണാൻ ആശയേറി. അതിനാൽ  അധികൃതർ  ഇന്ദിരയുമായി ജപ്പാന്റെ വീവിധയിടങ്ങളിലേക്ക് ഒരു പദയാത്രതന്നെ നടപ്പാക്കി. ബോധിസത്വന്റെ നാട്ടിൽനിന്നെത്തിയ ഈ കുലീനമൃഗത്തെക്കാണാൻ അവർ ആവേശത്തോടെ കാത്തുനിന്നു. മഹായുദ്ധം അടിച്ചേൽപ്പിച്ച തിക്താനുഭവങ്ങളിൽ ആത്മവീര്യം തന്നെ നഷ്ടമായൊരു ജനതയ്ക്ക് ഇന്ദിരയുടെ വരവ് ഉണർവ്വും ഉന്മേഷവുമേകി. അവരവളെ  സ്നേഹംകൊണ്ടു വീർപ്പുമുട്ടിച്ചു .ജനം  പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെയായി വഴിയോരങ്ങളിൽ അവളെ ഒരുനോക്കുകാണാൻ   കാത്തുനിന്നു. ദാരിദ്ര്യം നടമാടിയിരുന്ന ഗ്രാമങ്ങളിൽ പോലും  കുട്ടികൾ പട്ടിണികിടന്നും അവൾക്കുള്ള ഉരുളക്കിഴങ്ങുകളുമായി അവളെക്കാണാനെത്തി. ഇന്ദിര കടന്നുപോകുന്ന വഴിയിൽ അവർ തൂവെള്ളയിൽ ചുവന്നവൃത്തമുള്ള ജപ്പാൻ പതാക വീശിക്കാട്ടി.   പക്ഷേ ഈ ആഹ്ലാദത്തിമിർപ്പൊക്കെ ഇന്ദിരയെ വല്ലാതെ അസ്വസ്ഥയാക്കുകയാണു ചെയ്തത് .  മധുരം നൽകിയൊക്കെ ഒരുവിധത്തിൽ അവളെ ശാന്തയാക്കി. എങ്കിലും  സാധാരണയുള്ള ചെപ്പടിവിദ്യകളൊന്നും കാട്ടാൻ അവൾ തയ്യാറായില്ല.  നാടിനെ ഇളക്കിമറിച്ച  ഈ ആനസവാരി കഴിഞ്ഞ് ഇന്ദിര യൂഎനോ മൃഗശാലയിൽ തിരികെയെത്തുമ്പോഴേക്കും   നാൽപതു ലക്ഷത്തോളം പേരാണ് അവളെ ഒരുനോക്കുകണ്ടു സായൂജ്യമടഞ്ഞത്.

സന്ദർശകരുടെ  തിരക്കുള്ള  പകലുകലിലെ ആരവങ്ങളൊഴിയുമ്പോൾ , കൂരിരുട്ടുമാത്രം ഒപ്പമുണ്ടാകുന്ന വിഷാദഭരിതമായ  ഏകാന്തരാവുകളിൽ   അവളൊരുപക്ഷേ നിശ്ശബ്ദമായി കരയുന്നുണ്ടായിരുന്നിരിക്കാം. . സഹ്യപർവ്വതസാനുക്കളിലെ  അവളുടെ സ്വസ്ഥജീവിതവും അവിടെ അവളാസ്വദിച്ച സ്വാദിഷ്ടമായ ഭക്ഷണങ്ങളും ഒപ്പം കളിയാടിനടന്ന ചങ്ങാതിമാരും  കടക്കണ്ണെറിയുന്ന കൊമ്പന്മാരും ഒക്കെ അവളുടെ മനോമുകരത്തിൽ തെളിഞ്ഞിരിക്കാം . അതവളെ സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയിരിക്കാം.

യൂഎനോ മൃഗശാലയിൽ ആകർഷണകേന്ദ്രമായി ഇന്ദിര മാറിയെങ്കിലും ഭാരതത്തിൽ അവളെക്കുറിച്ചു പിന്നീടുകേൾക്കുന്നതു നെഹ്രുവും പുത്രി ഇന്ദിരയും 1957 ൽ ജപ്പാൻ സന്ദർശിച്ച വേളയിലാണ്. ജപ്പാനിൽ വിമാനമിറങ്ങിയ നെഹ്രു ആദ്യമാവശ്യപ്പെട്ടത് ഇന്ദിരയെ കാണണമെന്നായിരുന്നത്രേ!

1967 ൽ മൃഗശാലയിലേക്കു കൊണ്ടുവന്ന ജമ്പോ എന്ന വികൃതിക്കൊമ്പൻ ഇന്ദിരയുമയി വഴക്കിട്ട്, അവളെ ഒമ്പതടി താഴ്ചയുള്ള ഒരു കിടങ്ങിലേക്കു തള്ളിയിട്ടു.    അപ്രതീക്ഷിതമായ   വീഴ്ചയുടെ ആഘാതവും  കാഴ്ചക്കാരുടെ നിലവിളികളും ആരവങ്ങളും, നിരീക്ഷണത്തിനായി  മുകളിൽ പറന്നുകൊണ്ടിരുന്ന ഹെലികോപ്ടറിന്റെ കാതടപ്പിക്കുന്ന ഒച്ചയുമെല്ലാംകൂടി അവളെ പ്രക്ഷുബ്ധയാക്കി. ക്യാൻസർ ബാധിച്ചു കിടപ്പിലായിരുന്ന, അവളുടെ  ആദ്യപാപ്പാൻ ഒച്ചായി സീഗോ,  മരണശയ്യയിൽനിന്നെഴുന്നേറ്റുവന്നാണ് അവളെ ആശ്വസിപ്പിച്ചു ശാന്തയാക്കിയത്. (പത്തുദിവസങ്ങൾക്കുശേഷം സീഗോ ഇഹലോകവാസം വെടിഞ്ഞു.)

ഈ സംഭവം ഇന്ദിരയിലേൽപിച്ച ആഘാതം ചില്ലറയായിരുന്നില്ല. അവൾ കിടന്നുറങ്ങാൻ തന്നെ പിന്നീടു കൂട്ടാക്കിയില്ല. കാരണം കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ കഴിയുന്നോയെന്നവൾ ഭയപ്പെട്ടിരുന്നു. നിന്നുറങ്ങുമ്പോൾ ഒരിക്കൽ അവൾ  വീണുപോയി. എങ്കിലും തത്രപ്പെട്ട്         എഴുന്നേൽക്കാനായി. കാര്യങ്ങളിങ്ങനെയൊക്കെയായിരുന്നെങ്കിലും  ഇന്ദിരതന്നെയായിരുന്നു മൃഗശാലയിലെ പ്രധാനാകർഷണം. 1972 ൽ ചൈനയിൽനിന്നു രണ്ടു ഭീമൻപാണ്ടകളെ മൃഗശാലയിലെത്തിക്കുന്നതുവരെ ആ സ്ഥിതി തുടർന്നു.  ഒടുവിൽ, തന്നെ സ്നേഹവാത്സല്യങ്ങൾകൊണ്ടു പൊതിഞ്ഞ ഒരു ജനതയെ കണ്ണീരിലാഴ്ത്തി, തന്റെ 49-)മത്തെ വയസ്സിൽ ഇന്ദിരയെന്ന പിടിയാന സമയതീരത്തിനപ്പുറത്തേക്കു നടന്നുപോയി. മൂന്നുദശാബ്ദത്തിലേറെ രണ്ടു രാജ്യങ്ങൾക്കിടയിലെ സമാധാനദൂതികയായിക്കഴിഞ്ഞ ഇന്ദിര നാമാവശേഷയായി. അവൾക്കുള്ള അനുശോചനസന്ദേശമായി മൃഗശാല ഡയറക്ടർ   ഇങ്ങനെ പറഞ്ഞു.
"ഇന്ദിര,  അങ്ങുദൂരെനിന്നു നീ ഇവിടെയെത്തി. ഞങ്ങളുടെ രാജ്യത്തു ജീവിക്കാൻ നീ ഏറെ ബുദ്ധിമുട്ടിക്കാണും. എന്നിട്ടും നീ ഞങ്ങൾക്കേകിയത് അളവറ്റ ആനന്ദമായിരുന്നു. എത്രയോ സംവത്സരങ്ങൾ  അതു തുടർന്നു. നീ എന്നും ഞങ്ങളുടെ ഓർമ്മയിലുണ്ടാവും. നിന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊള്ളുന്നു."

പൂക്കളാൽ അലംകൃതമായ, ഇന്ദിരയുടെ ചിത്രത്തിനുമുന്നിൽ ജനം കണ്ണുനീർ വാർത്തു.
1995 ൽ ഇന്ദിരയുടെ അസ്ഥികൾ ചേർത്തുവെച്ചു കൂട്ടിയിണക്കി യൂഎനോ മ്യൂസിയത്തിൽ പ്രദർശനത്തിനായി തയ്യാറാക്കി. അങ്ങനെ വീണ്ടും ഇന്ദിര കുട്ടികളുടെ കണ്ണുകൾക്കു കൗതുകമായി. നായർസാൻ എന്ന എ എം നായർ,അവളോടുള്ള സ്നേഹസൂചകമായി, തന്റെ വിപണനോത്പന്നമായ  കറിപ്പൊടിക്ക് 'ഇന്ദിര'യെന്നാണ് പേരുനൽകിയത്. ഇന്ദിരയുടെ വിയോഗമറിഞ്ഞ സാക്ഷാൽ ഇന്ദിര - ഇന്ദിരാ ഗാന്ധിയും അതീവദുഃഖിതയായി. ഇന്ദിരയുടെ വിയോഗം ജപ്പാനിലെ കുട്ടികളെ ‌ദുഃഖത്തിലാഴ്ത്തിയിരിക്കുമെന്നു നന്നായറിയാവുന്നതിനാൽ    അവർ 1984  സെപ്റ്റംബറിൽ രണ്ടാനകളെ അവിടേക്കയക്കുകയുണ്ടായി. ഒരുമാസത്തിനുശേഷം ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുകയും ചെയ്തു.


( ' ഇന്ദിര --നിഹോൺ നോ  സായിയായി '-  ഇന്ദിര, ജപ്പാന്റെ സ്നേഹഭാജനം )



     .






Monday, January 11, 2021

രാജാവിന്റെ കുതിരച്ചെവി (ഒരു വിദേശനാടോടിക്കഥയുടെ പുനരാവിഷ്കാരം )

പണ്ടേക്കുപണ്ട് അശ്വകേദാരമെന്ന രാജ്യത്തെ രാജാവിനും രാജ്ഞിക്കും ആറ്റുനോറ്റിരുന്ന്  ഒരു കുമാരൻ ജനിച്ചു. ഈറ്റില്ലത്തിൽ തിരുവയറൊഴിഞ്ഞ രാജ്ഞി തന്റെ ഓമനക്കുഞ്ഞിനെക്കണ്ടു സ്തംഭിച്ചുപോയി. കുഞ്ഞിന്റെ ചെവി കുതിരയുടേതുപോലെയുണ്ട്.
രാജ്ഞിക്ക് ആകെ വേവലാതിയായി. ആരെങ്കിലുമറിഞ്ഞാൽ നാണക്കേടാണ്. മാലോകരൊക്കെ പരിഹസിക്കും. ഇക്കാര്യം ആരുമറിയാതിരിക്കാൻ  രാജ്ഞിക്ക് ഒരുവഴിയേ  ഉണ്ടായിരുന്നുള്ളു.  ആ സമയത്ത് തന്നോടൊപ്പമുണ്ടായിരുന്ന സൂതികയെ മറ്റാരും ഒരിക്കലും  കാണാത്തവിധത്തിൽ തടവിലാക്കുക. അവർ മാത്രമേ കുഞ്ഞിനെ കണ്ടിട്ടുള്ളു. പിന്നെ കുഞ്ഞിന്റെ തല എപ്പോഴും  മൂടിവയ്ക്കുക. രണ്ടും രാജ്ഞി വേഗംതന്നെ നടപ്പിലാക്കി. സൂതികയെ രാജ്ഞിയുടെ പള്ളിയറയോടുചേർന്നുണ്ടായിരുന്ന മറ്റൊരു ചെറിയ അറയിലേക്കുമാറ്റി വാതിൽ പൂട്ടിയിട്ടു. കുഞ്ഞിന് നല്ലൊരു തലപ്പാവുമുണ്ടാക്കി.
സദാ തലപ്പാവണിഞ്ഞ രാജകുമാരൻ കൊട്ടാരത്തിൽ ഏവരുടെയും കണ്ണിലുണ്ണിയായി വളർന്നു. കുമാരന്റെ സർവ്വകാര്യങ്ങളും നോക്കിനടത്തിയിരുന്നത് അമ്മമഹാറാണിതന്നെയായിരുന്നു. റാണിക്ക് പുത്രനോടുള്ള സ്നേഹക്കൂടുതലായാണ് അത് വ്യാഖ്യാനിക്കപ്പെട്ടതെങ്കിലും പരിചാരകരെങ്ങാൻ തന്റെ ഓമനപ്പുത്രന്റെ കുതിരച്ചെവി കണ്ടാലോ എന്ന ഭയത്താലാണ് അവർ അത്തരമൊരു അടവെടുത്തത്. ഗുരുകുലത്തിൽപോലും അയയ്ക്കാതെ ഗുരുജനങ്ങളെ കൊട്ടാരത്തിൽ താമസിപ്പിച്ചായിരുന്നു കുമാരന്റെ വിദ്യാഭ്യാസം  പക്ഷേ  സൽസ്വഭാവിയും സുന്ദരനുമായ കുമാരൻ അതിബുദ്ധിമാനുമായിരുന്നതുകൊണ്ടു   വളരെവേഗം എല്ലാവിധ അറിവുകളും സ്വായത്തമാക്കി. സകലകലകളിലും നൈപുണ്യം നേടി. താമസിയാതെ രാജ്യത്തിൻറെ ഭരണഭാരം  കുമാരനു കൈമാറാൻ രാജാവ് സന്നദ്ധനായി. പുതിയ രാജാവിനെ പ്രജകൾ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. എല്ലാവര്ക്കും സർവ്വസമ്മതമായ ഭരണം കാഴ്ചവെക്കാൻ രാജാവും ബദ്ധശ്രദ്ധനായിരുന്നു.

തങ്ങളുടെ രാജാവ്  വർഷത്തിലൊരിക്കലേ മുടിമുറിക്കൂ എന്നൊരുവാർത്ത മെല്ലേ രാജ്യത്തിലെങ്ങും  പ്രചരിച്ചു. ആറേഴുസംവത്സരങ്ങൾ  കടന്നുപോയി. ഓരോവർഷവും രാജാവിന്റെ മുടിമുറിക്കാൻ കൊട്ടാരത്തിലേക്കു പോയ ക്ഷുരകന്മാരാരും പിന്നീട് പുറത്തേക്കുവന്നതേയില്ല. അവർക്കെന്തുസംഭവിച്ചെന്നും ആർക്കുമറിയില്ല. പക്ഷേ  ഈ തിരോധാനങ്ങൾ മറ്റു ക്ഷുരകന്മാരിൽ ഭീതിപടർത്തി. അവർ ഒന്നൊഴിയാതെ ദൂരെസ്ഥലങ്ങളിലേക്കു താമസംമാറി. ആരും പിന്നെ കൊട്ടാരത്തിന്റെ സമീപത്തുപോലും വരാതെയുമായി. പക്ഷേ  വർഷത്തിലൊരിക്കൽ നടത്തുന്ന ക്ഷൗരം രാജാവിനൊഴിവാക്കാനുമാവില്ലല്ലോ. അതുകൊണ്ടു നറുക്കെടുത്തു ക്ഷുരകനെ തീരുമാനിക്കാൻ രാജാവ് സന്നദ്ധനായി.  

വർഷങ്ങൾ പലതു  കടന്നുപോയി. ക്ഷുരകന്മാരും. അങ്ങനെ ആ വർഷം പള്ളിക്ഷൗരത്തിനു നറുക്കുവീണത് അപ്പുക്കുട്ടൻ എന്ന ക്ഷുരകനായിരുന്നു. വൃദ്ധരായ  മാതാപിതാക്കളുടെ ഏകസന്താനം. അപ്പുക്കുട്ടൻ അതീവദുഃഖിതനായി. രാജാവിന്റെ മുടിമുറിച്ചശേഷം തനിക്കു വീട്ടിലേക്കു  മടക്കമുണ്ടാവില്ലെന്നറിയാം. പാവം മാതാപിതാക്കളെ ആരു സംരക്ഷിക്കുമെന്ന ചിന്ത അയാളെ അലട്ടി. എന്തായാലും അപ്പുക്കുട്ടനു കൊട്ടാരത്തിലെത്താതെവയ്യാ. രണ്ടുംകല്പിച്ച് അയാൾ യാത്രയായി. ധൈര്യം സംഭരിച്ച് രാജാവിന്റെ മുടി മുറിക്കുന്ന ചടങ്ങു നടത്തി. അയാൾ കുതിരച്ചെവികണ്ടു. മറ്റു ക്ഷുരകന്മാർ തിരികെയെത്താത്ത രഹസ്യം അയാൾ മനസ്സിലാക്കി. രാജാവിന്റെ കാലക്കൽവീണു കേണപേക്ഷിച്ചു തന്റെ ജീവനെടുക്കരുതെയെന്ന്. 
"പ്രഭോ, ഞാൻ മരിച്ചാൽ എന്റെ വൃദ്ധരായ മാതാപിതാക്കൾ അനാഥരാവും. അവർ പട്ടിണികിടന്നു മറിച്ചുപോകും. എന്നെ ദയവായി പോകാനനുവദിക്കണം."
"ഇല്ല. നിന്നെ പോകാനനുവദിച്ചാൽ നീ എന്റെ ചെവിയുടെ കാര്യം എല്ലാവരോടും പറയും. പിന്നെ ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമില്ല."
 " ഇല്ല മഹാരാജൻ. അങ്ങയുടെ ചെവിയുടെ രഹസ്യം ഞാനരോടും പറയില്ല. ഈശ്വരനാണെ, എന്റെ മാതാപിതാക്കളാകണെ സത്യം." അപ്പുക്കുട്ടൻ പൊട്ടിക്കരയുകയായിരുന്നു. 
തന്റെ പാദങ്ങളിൽ വീണു കരയുന്ന ആ ചെറുപ്പക്കാരനോട് രാജാവിന് അല്പം ആളിവുതോന്നി. അദ്ദേഹം ഇത്തിരിനേരം  അവനെതന്നെ നോക്കിനിന്നു. പിന്നീടു പറഞ്ഞു.
" ശരി, നീ കരയേണ്ടാ. പക്ഷേ ഇതാരെങ്കിലും അറിഞ്ഞാൽ നിനക്ക് കിട്ടാൻപോകുന്ന ശിക്ഷ അതിഭീകരമായിരിക്കും." 
അപ്പുക്കുട്ടൻ പിന്നെയും ആണയിട്ടു, ആരോടും രഹസ്യം വെളിവാക്കില്ലെന്ന്. അങ്ങനെ അയാൾക്ക് മടങ്ങിപ്പോകാനായി. 

ആദ്യമൊക്കെ തനിക്കു കൈവന്ന ഭാഗ്യത്തിൽ സന്തോഷിച്ചെങ്കിലും തന്റെ  മനസ്സിൽ സൂക്ഷിക്കുന്ന രഹസ്യം കാലക്രമേണ അപ്പുക്കുട്ടന്റെ സ്വൈര്യം കെടുത്തി. ഉറക്കം നഷ്ടപ്പെട്ടു. വിശപ്പും ദാഹവും ഇല്ലാതായി. ആരോഗ്യം ക്ഷയിച്ചു. ജോലിക്കുപോകാൻ  കഴിയതായി. ഒടുവിൽ ഒരു വൈദ്യനെ സമീപിച്ച് അപ്പുക്കുട്ടൻ തന്റെ വിഷമതകളൊക്കെ പറഞ്ഞു. ആദ്യമൊന്നും വൈദ്യന് അപ്പുക്കുട്ടന്റെ രോഗമെന്തെന്നു മനസ്സിലായതെയില്ല. വിശദമായി ചോദിച്ചപ്പോഴാണ് അപ്പുക്കുട്ടന്റെ രോഗത്തിന് കാരണം അയാൾ മനസ്സിൽ സൂക്ഷിക്കുന്ന ഏതോ വലിയ രഹസ്യമാണെന്നു മനസ്സിലായത്. അതെങ്ങനെയെങ്കിലും ആരോടെങ്കിലും പറയാതിരുന്നാൽ കാര്യം വഷളാകുമെന്നു വൈദ്യന് മനസ്സിലായി. അദ്ദേഹം അപ്പുക്കുട്ടൻ ഒരു നിർദ്ദേശം കൊടുത്തു. 
" നാളെ നീ രാജ്യത്തിൻറെ അതിർത്തിപ്രദേശത്തെ ഘോരവനത്തിലേക്കു പോകണം. വനമദ്ധ്യത്തിലെ ഒരു മരത്തിനോട് നീ ആ രഹസ്യം പറയണം. അവിടെ ആരും അത് കേൾക്കാനുണ്ടാവില്ല. അതുകൊണ്ടു ധൈര്യമായിപ്പറയാം. നിന്റെ എല്ല അസുഖങ്ങളും അതോടെ മാറിക്കിട്ടും."
അപ്പുക്കുട്ടൻ അപ്രകാരം ചെയ്തു. രോഗം ഭേദമായി. 
നാളുകൾ കടന്നുപോയി. 
അയൽരാജ്യത്തുനിന്ന് ഒരു സംഗീതജ്ഞൻ അശ്വകേദാരത്തിൽ തന്റെ സംഗീതവൈദഗ്‌ദ്ധ്യം പ്രകടിപ്പിക്കാൻ വരികയായിരുന്നു. വനത്തിൽക്കോടയുള്ള യാത്രയിൽ അദ്ദേഹത്തിന്റെ  തമ്പുരു എങ്ങനെയോ  ഒരു പൊട്ടക്കിണറ്റിൽ വീണുപോയി. വിഷണ്ണനായ സംഗീതവിദ്വാൻ വേറെ  ഒരു തമ്പുരു നിർമ്മിക്കാൻതന്നെ തീരുമാനിച്ചു. അതിനുള്ള തടി നോക്കിനടക്കവേ വനമദ്ധ്യത്തിൽ നിൽക്കുന്ന മരം അദ്ദേഹത്തിന് ‌ നന്നേ ബോധിച്ചു. അതിന്റെ ഒരു ശിഖരം മുറിച്ച് ഒരു തംബുരു നിർമ്മിച്ചു. അതുമായി കൊട്ടാരത്തിലെത്തി. രാജാവിനു വലിയ സന്തോഷമായി. അടുത്ത ദിവസംതന്നെ സംഗീതസഭക്കു ഉത്തരവിടുകയും ചെയ്തു. 
കൃത്യസമയത്തുതന്നെ രാജ്യത്തെ സംഗീതപ്രേമികളൊക്കെ സഭയിലെത്തി. ഒരു വൻ ജനാവലിതന്നെ അവിടെ  സന്നിഹിതരായിരുന്നു  .  എല്ലാവരും കാതുകൂർപ്പിച്ചിരിക്കെ വിദ്വാൻ തന്റെ തംബുരു മീട്ടാൻആരംഭിച്ചു. പക്ഷേ സംഗീതത്തിനുപകരം പുറത്തുവന്നത് 
" രാജാവിന് കുതിരച്ചെവിയാണ് , രാജാവിന് കുതിരച്ചെവിയാണ്, രാജാവിന് കുതിരച്ചെവിയാണ് ..." എന്ന വാക്കുകളാണ്. 
രാജാവിന്റെ മുഖം വിവർണ്ണമായി. അദ്ദേഹം നാണക്കേടുകൊണ്ടു തലകുനിച്ചു. പക്ഷേ സദസ്സ് നിശ്ശബ്ദമായിരുന്നു. മെല്ലെ ശിരസ്സുയർത്തി അദ്ദേഹം ചുറ്റുപാടും വീക്ഷിച്ചു. ആരും അദ്ദേഹത്തെ പരിഹസിച്ചില്ല. ഒരുപക്ഷേ സത്യം വെളിപ്പെടുത്താൻ ഇതായിരിക്കാം ഏറ്റവും ഉചിതമായ സമയമെന്ന് അദ്ദേഹം ചിന്തിച്ചു. അദ്ദേഹം ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റ് വേദിയിലേക്ക് നടന്നു. സദസ്സിനാഭിമുഖമായി നിന്നശേഷം തന്റെ കിരീടം എടുത്തുമാറ്റി. രാജാവിന്റെ കുതിരച്ചെവി എല്ലാവരും കണ്ടു. പരിഹസിച്ചു ചിരിക്കുന്ന പ്രജകൾക്കു പകരം അദ്ദേഹത്തിന് കാണാനായത് സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നു കൈയടിക്കുന്നതാണ്. 
പിന്നീടൊരിക്കലും അശ്വകേദാരരാജ്യത്തെ  ക്ഷുരകന്മാർ അപ്രത്യക്ഷരായിട്ടില്ല. 












Thursday, January 7, 2021

അസ്ഗാർഡിയ - ശൂന്യാകാശത്ത് ഒരു വാസസ്ഥലം

അസ്ഗാർഡിയ - ശൂന്യാകാശത്ത് ഒരു വാസസ്ഥലം =============================================

'ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ!' 

കവിയുടെ ഈ ചോദ്യം നമ്മളും ചോദിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോൾപ്പിന്നെ നിലനിൽപ്പിനായി  മനുഷ്യനു വസിക്കാൻ മറ്റൊരിടം കണ്ടെത്തേണ്ടതല്ലേ? അതേ, അങ്ങനെയൊരു രാജ്യം ബഹിരാകാശത്ത്  സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതാണ് 'അസ്ഗാർഡിയ'. ഇതൊരു ഭാവനയോ  സിനിമയോ നോവലോ ഒന്നുമല്ല. പച്ചപ്പരമാർത്ഥംതന്നെ. സമ്പന്നറഷ്യൻവ്യവസായിയും ശാസ്ത്രജ്ഞനും ആയ ഐഗോർ ആഷർബെയ്‌ലിയാണ്    ഈ ആശയം മുന്നോട്ടു കൊണ്ട് വന്നത്. അങ്ങനെയൊരു രാജ്യം സ്ഥാപിതമാവുകയും അസ്ഗാർഡിയ എന്ന് അതിനു നാമകരണം ചെയ്യപ്പെടുകയുമുണ്ടായി. പുരാതന ജർമ്മനിയിലെ  നോര്‍സ് മതത്തില്‍ ദൈവങ്ങളുടെ നാടിന്‍റെ പേരാണ് അസ്ഗാര്‍ഡ്. ഇതില്‍നിന്നാണ് അസ്ഗാര്‍ഡിയ എന്ന പേരുണ്ടായത് 2016 ഒക്ടോബർ 12 ന് പാരീസിൽ നടന്ന പത്രസമ്മേളനത്തിലാണ് ആഷർബെയിലി ഈ നവരാഷ്ട്രത്തിന്റെ പിറവിപ്രഖ്യാപനം നടത്തിയത്.

ബഹിരാകാശത്ത് ഒരു രാജ്യം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി 2017 നവംബർ 12 നു അൻഗാർഡിയയുടെ  ആദ്യ ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടു. അഞ്ചുലക്ഷംപേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഈ രാജ്യം ഒരു ബഹിരാകാശനിലയം പണിയുന്നതുപോലെ ഘട്ടംഘട്ടമായി പൂർത്തീകരിക്കാനാണ് പദ്ധതി.  “ശൂന്യാകാശത്ത്  എന്ന് ഒരു കുട്ടി ജനിക്കുന്നു അന്നുമുതൽ മനുഷ്യരാശി എന്നേക്കും ജീവിക്കും” ഇതാണ് ആഷർബെയ്‌ലിയുടെ  നിഗമനം. പക്ഷേ അതിന് ഒരു കാൽ നൂറ്റാണ്ടെങ്കിലും കാത്തിരിക്കേണ്ടിവന്നേക്കാം.  

ഇപ്പോൾ മൂന്നുലക്ഷത്തിലധികം ജനസംഖ്യയുള്ള അസ്ഗാർഡിയ എന്ന ബഹിരാകാശരാജ്യം പ്രവർത്തിച്ചുവരുന്നത് ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമാക്കിയാണ്. പൗരത്വമെടുക്കുന്നവർക്ക് സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് ലഭിക്കുകയുംചെയ്യുന്നു. നമ്മുടെ കൊച്ചുകേരളത്തില്നിന്നുപോലും ഇവിടെ പൗരന്മാരായുണ്ട് . അസ്ഗാർഡിയ സമ്പൂർണ്ണവും സ്വതന്ത്രവുമായ ഒരു രാജ്യമാണ്, ഐക്യരാഷ്ട്രസഭയുടെ ഭാവി അംഗമാണ് - ഈ പദവി ഉൾക്കൊള്ളുന്ന എല്ലാ സവിശേഷതകളും - ഒരു സർക്കാരും എംബസികളും, ഒരു പതാകയും , ഒരു ദേശീയഗാനവും , ദേശീയചിഹ്നവും ഈ രാജ്യത്തിന് സ്വന്തമായുണ്ട്. കൂടാതെ  സ്വന്തം  കറൻസിയും ഉണ്ട്. ബിറ്റ്‌കോയിൻ എന്ന ഡിജിറ്റൽ കറൻസി ആവിഷ്കരിക്കുന്ന ക്രിപ്റ്റോ കറൻസി സാങ്കേതികവിദ്യ ആണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഇത്  അസ്ഗാർഡിയസോൾ അല്ലെങ്കിൽ അസ്ഗാർഡിയസോളാർ എന്നും അറിയപ്പെടുന്നു. ഒരു സോളിന്റെ മൂല്യം  ഒരു യൂറോ ആണ്. 

ഭൂമിക്കു പുറമേ ഒരു താമസസ്ഥലം ഒരുക്കുക എന്നത് ഏറെ  പ്രയാസകരമായ കാര്യമാണെന്ന് ഊഹിക്കാമല്ലോ . അസ്ഗാർഡിയ മുഴുവനായി സഫലമാവാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും! വർഷങ്ങൾ നീളുന്ന പരീക്ഷണങ്ങൾ, സാങ്കേതികമാറ്റങ്ങൾ ഒക്കെ  ഇതിനാവശ്യമാണ്. അതിന് അനേകകോടികൾ ചെലവും  വരുന്നുണ്ട്. ഒക്കെ സാധ്യമായൽ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരെ പേടകങ്ങളില്‍ കയറ്റി അസ്ഗാര്‍ഡിയയിലേക്ക് അയക്കും. അപ്പോഴേക്കും  മനുഷ്യര്‍ക്കു ജീവിക്കാന്‍ വേണ്ടതെല്ലാം അവിടെ തയ്യാറാക്കിയിരിക്കും.  അതിസമ്പന്നർക്കുമാത്രമേ ഇവിടെ പൗരത്വം നേടാനാവൂ എന്നതും വ്യക്തം. 

അസ്ഗാര്‍ഡിയയുടെ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കാനുള്ള ആദ്യ വോട്ടെടുപ്പ് 2017 ജനുവരിയില്‍ നടന്നു. അസ്ഗാര്‍ഡിയയില്‍ പൗരത്വത്തിനായി അപേക്ഷിച്ചവരായിരുന്നു വോട്ടര്‍മാര്‍. ഓൺലൈനിൽ  നടന്ന വോട്ടെടുപ്പിന്‍റെ ഫലം  പ്രഖ്യാപിക്കപ്പെട്ടപ്പോൾ  അസ്ഗാര്‍ഡ് രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റായി ഡോക്ടര്‍ ആഷര്‍ബെയ്‍‍ലി വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. അസ്ഗാര്‍ഡിയ രാജ്യത്തിന്‍റെ ആദ്യപ്രഖ്യാപനം  ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ളതുപോലെ അസ്ഗാര്‍ഡിയയിലും ആളുകള്‍ സര്ക്കാരിന് നികുതിയടക്കേണ്ടിവരുമെന്നതായിരുന്നു!   'ഭൂമിയിലെ തര്‍ക്കങ്ങളും പ്രശ്നങ്ങളുമൊന്നും ആകാശത്തേക്കു കൊണ്ടുവരരുത്’ എന്നതാണ് അസ്ഗാര്‍ഡിയയിലെ പൗരന്മാര്‍ക്കുള്ള ആദ്യത്തെ കൽപന. മതങ്ങളോ ഗ്രൂപ്പുകളോ സംഘടനകളോ ഒന്നും അസ്ഗാര്‍ഡിയയില്‍ ഉണ്ടാവില്ല. ആളുകള്‍ക്ക് വേണമെങ്കില്‍ ഒറ്റയ്ക്ക് ഇഷ്ടമുള്ള ദൈവത്തോടു പ്രാര്‍ത്ഥിക്കാം. സയന്‍സ് ആയിരിക്കും എല്ലാവരും അംഗീകരിക്കുന്ന തത്വം. രാജ്യത്തിന്‍റെ ഭാവി സംബന്ധിച്ച എല്ലാ കാര്യങ്ങളും തീരുമാനിക്കാന്‍ ഒരു ഗവണ്‍മെന്‍റ് ഉണ്ടാവും. കാര്യങ്ങള്‍ നോക്കിനടത്താന്‍ മന്ത്രിമാരും ഉണ്ടാവും. 

 ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും പല രാജ്യങ്ങളും അത്ര സൗഹൃദമനോഭാവത്തോടെയല്ല ഇതൊന്നും നോക്കിക്കാണുന്നത്. ബഹിരാകാശം ആരുടെയും സ്വന്തമല്ല എന്നതാണ് പ്രധാനകാരണം. തങ്ങളുടെ പൗരന്മാരെ അസർഗാഡിയ കൊണ്ടുപോകുന്നത് പലർക്കും ഇഷ്ടവുമല്ല. ഭൂമിയിൽത്തന്നെ അങ്ങു ജീവിച്ചാൽ പോരേ എന്നാണവരുടെ ചോദ്യം. മലിനീകരണം കാരണം നാളെ ഈ ഭൂമി ജീവിക്കാന്‍ പറ്റാത്തതാകുമ്പോള്‍ ഇന്ന് പരിഹസിക്കുന്ന  പലരും തങ്ങളുടെ ആകാശരാജ്യത്തിലേക്ക് ഒരു വിസ കിട്ടാനായി ക്യൂനില്‍ക്കുമെന്ന് അസ്ഗാര്‍ഡിയന്‍സ് പറയുന്നു..... എല്ലാം കണ്ടറിയേണ്ട കാര്യങ്ങൾതന്നെ!