Saturday, December 28, 2013

അഭയതീരം

തീരം...
=====
ജീവിതം - കാലമാം സാഗരത്തിന്റെ-
യനന്യമാം തിരകള്‍ വന്നണയുന്ന തീരം
സ്വപ്നങ്ങള്‍ നിദ്രതന്‍ തേരേറി വന്നെന്റെ
കണ്ണു പൊത്തിക്കളിക്കുന്നൊരീ തീരം.
ഒരുനാള്‍ മരിക്കുന്ന കനവുകളൊക്കെയും  
വീണ്ടും പുനര്‍ജ്ജനിക്കുന്നൊരീ തീരം.
 അനാദ്യന്തചിന്തകള്‍ ചേക്കേറുമീശിലാ-
പര്‍വ്വങ്ങളതിരിട്ട നിശ്ശബ്ദമാം തീരം.
മോഹങ്ങള്‍തന്‍ ചീര്‍ത്ത ഭാണ്ഡവും പേറി
വന്നെത്തിടും വന്‍തിര പൊട്ടിത്തകരുന്ന
വ്യര്‍ത്ഥമാമേകാന്ത തപ്തനിമിഷങ്ങള്‍തന്‍
ചെറുമണല്‍ത്തരികള്‍ നിരന്നൊരീ തീരം.
ഓമല്‍പ്രതീക്ഷതന്നരുണപ്രകാശത്തി-
ന്നൊരു ജ്വാല വീണു പരക്കുന്നതാം തീരം
കണ്‍ചിമ്മുമായിരം നക്ഷത്രക്കുഞ്ഞുങ്ങള്‍
സ്നേഹത്തിന്‍ മണിമുത്തു ചൊരിയുന്ന തീരം
ആശകള്‍തന്‍ ശതകോടിയാം ചെമ്പവിഴ 
രേണുക്കള്‍ വീണുടയുമൊരു ശപ്ത തീരം...
അലയുവാനായെനിക്കെന്തിനീ വ്യഥ..
അണയുവാനീയൊരു തീരമുണ്ടെങ്കില്‍!

Friday, December 20, 2013

മീനത്തിലേക്ക്...

മീനത്തിലേക്ക് ...
===========
മാമ്പഴക്കാലം വിരുന്നുവന്നെത്തീ
മാനത്തു സൂര്യന്‍ ജ്വലിച്ചു നിന്നു
മഞ്ഞും കുളിരുമിന്നെങ്ങോ മറഞ്ഞു 
മീനം പിറന്നെന്നു ചൊല്ലിയിയാരോ

വറ്റിത്തുടങ്ങിയീ പൊയ്കതന്‍ സ്നേഹം
വായ്ത്താരി തീര്‍ക്കുന്ന കല്ലോലിനിയിലും.
വാനിലെ വെണ്‍മേഘ സ്വപ്നങ്ങളൊക്കെയും
വേനല്‍ക്കിനാവായി പാറിപ്പറക്കുന്നു

അണ്ണാറക്കണ്ണന്റെ കണ്ണുവെട്ടിച്ചൊരു 
മാങ്കനി കൊമ്പത്തു കാഞ്ചനം പൂശുന്നു
കല്ലുമായെത്തും കരുമാടിക്കുട്ടന്റെ
കണ്ണിലൊരായിരം പൂത്തിരി കത്തുന്നു

പൊന്നൊളി വീശുന്ന പാടത്തിനപ്പുറം
പൊന്‍മാന്‍ പറന്നുവന്നെത്തുന്നു ചേലില്‍
പൈക്കിടാവൊന്നുണ്ടു തുള്ളിക്കളിക്കുന്നു
പാല്‍ചുരത്തും തന്റെയമ്മയ്ക്കു ചുറ്റും

പൈതങ്ങളേവം കുതൂഹലം പൂണ്ടിട്ടു
പഞ്ചവര്‍ണ്ണക്കിളിച്ചേലുമായെത്തുന്നു
പള്ളിക്കൂടത്തിന്‍ പടിവാതില്‍ പൂട്ടി
പാഠങ്ങൾക്കോ  വിടചൊല്ലിവന്നു

ഇനിവരുംനാളവര്‍ക്കാടുവാന്‍ പാടുവാന്‍
ഇവിടെയീപ്പൂന്തോപ്പിലോടിക്കളിക്കുവാന്‍
ഇതള്‍വിടര്‍ത്തുന്നൊരീ ബാലകിശോരങ്ങള്‍
ഇവരത്രേ നമ്മള്‍തന്‍ ആജന്‍മസുകൃതങ്ങള്‍.



ഒരു ക്രിസ്തുമസ് കൂടി...

ഒരു ക്രിസ്തുമസ് കൂടി...
==============
ബേത് ലഹേമിലെ കാലിത്തൊഴുത്തില്‍
പാവനമാമൊരു പുല്‍ക്കൂട്ടില്‍
പിറവിയെടുത്തീ ദൈവസുതന്‍
ലോകൈകനാഥന്‍ യേശുദേവന്‍..

കരുണക്കടലായ് അറിവിന്നാഴമായ്
വന്നു പിറന്നീ ദൈവപുത്രന്‍
മിശിഹാ  തന്നുടെ പ്രിയപുത്രന്‍
മിന്നുംനക്ഷത്ര പ്രഭയാര്‍ന്നോന്‍

അവനീ വിണ്ണില്‍ തെളിയിച്ചയുതം
സ്നേഹത്തിന്‍ നവദീപങ്ങള്‍
അവനീ  മണ്ണീല്‍ വിരിയിച്ചായിരം
സ്നേഹസന്ദേശത്തിന്‍ പൊന്‍പൂക്കള്‍

പാപികളേയും പതിതരേയും തന്റെ 
പൂവിരല്‍ത്തുമ്പാല്‍ മുക്തരാക്കി
പാപം ചെയ്യാത്തോര്‍ കല്ലെറിയെന്നൊരു
പ്രഹരമവന്‍ നല്കി പാപികള്‍ക്കായ്.

ദിവ്യ സുതനേ, ശ്രീയേശുദേവാ
നിന്‍തിരുസന്നിധി ഞങ്ങള്‍ക്കഭയം
നിന്‍ ദിവ്യ സ്നേഹം ഞങ്ങള്‍ക്കമൃതം
ചൊരിയൂ നാഥാ കരുണാമൃതവര്‍ഷം.

നിത്യപ്രകാശമായ്, മാനവമനസ്സിലെ
കൂരിരുള്‍ മാറ്റാന്‍, നീ വന്നു നിറയൂ
മഞ്ഞിന്‍ നിറമെഴുമൊരു വെണ്‍പിറാവായ്
ഹൃദയത്തിലെന്നും കുടികൊള്ളണം നീ 

നന്‍മകള്‍ പൂക്കും മരമായ് മനസ്സില്‍
നല്‍കുക നിന്‍ തണല്‍ ഞങ്ങള്‍ക്കെന്നും
മിശിഹാപുത്രാ ശ്രീയേശു ദേവാ....
സ്തുതി നിനക്കേകുന്നു ലോകൈകനാഥാ...



കൃഷ്ണനോട്..

കൃഷ്ണനോട്..
========
കണ്ണന്റെ കമനീയ രൂപമെന്‍ ഹൃദയത്തില്‍
കാത്തുവെച്ചെന്നും ധ്യാനിച്ചു ഞാന്‍..
എന്തേ... നീയെന്നെ കണ്ടതില്ല...
ഒരു മാത്ര പോലും അറിഞ്ഞതില്ല...

ഒരു നാളും.....
ഒരു നാളും എന്‍ തേങ്ങല്‍ കേട്ടതില്ല..
എന്റെയീ കണ്ണു നീര്‍ തുടച്ചതില്ല...
ഏരിയുമെന്‍ മനസ്സിലെ ശോകമണയ്ക്കുവാന്‍
കാരുണ്യവര്‍ഷം നീ ചൊരിഞ്ഞതില്ല...നിന്റെ
സ്നേഹാമൃതമെനിക്കേകിയില്ല...

കായാമ്പു വര്‍ണ്ണാ.. കരുണാകരാ..
ശ്രീപാദപത്മം പൂകിടുന്നേന്‍..
അലയടിക്കും എന്റെ ജീവിതദുഃഖങ്ങള്‍
നൈവേദ്യമായ് നീ സ്വീകരിക്കൂ...എന്റെ
ഹൃദയമാം ശംഖിന്‍ പ്രണവമാകൂ....


Tuesday, December 3, 2013

വാക്കുകള്‍..

വാക്കുകള്‍
മരണപ്പെട്ടുകഴിഞ്ഞു...
ഇനി പുനര്‍ജ്ജനിക്കാത്തവണ്ണം!
ആശയങ്ങള്‍ യോദ്ധാക്കളെപ്പോലെ
തമ്മില്‍ പടവെട്ടി
ചതഞ്ഞരഞ്ഞ്,
അംഗഭംഗം വന്ന്,
എവിടെയോ
ചിതറി വീണു കിടക്കുന്നു.....
ഇനിഎവിടെയാണ്
പരസ്പരം കൈമാറാന്‍
ചിന്തകള്‍ക്കു വഴിതെളിയുക..
മുറിഞ്ഞുപോയ..
വരികള്‍ നിറയാത്ത
കവിതയുടെ നിലവിളികള്‍
ആത്മാവിനു താരാട്ടായ്,
സെമിത്തേരിയില്‍ വീശുന്ന കാറ്റിന്റെ
മര്‍മ്മരം കേട്ടുകേട്ട്
അങ്ങനെ
അലഞ്ഞു നടക്കുന്നു.
മോക്ഷമില്ലാതെ,
കുടിയിരുത്തുവാന്‍ സവിധമില്ലാതെ
അനന്തവിഹായസ്സില്‍
അലഞ്ഞു തിരിയുന്നു.
ശാന്തിയില്ലാതെ,
സ്വസ്ഥതയില്ലാതെ,
രാപ്പകലുകളുടെ വ്യതിയാനങ്ങളില്‍
നഷ്ടപ്പെട്ട നിറഭേദങ്ങളുമായി
അഭയം തേടുന്ന 
അപ്പൂപ്പന്‍താടിപോലെ..




Saturday, November 30, 2013

ഒഴുകുന്നു വര്‍ഷങ്ങള്‍...

നിമിഷജലമാത്രകള്‍ക്കിടയിലൂടൊഴുകുന്നു
സംവത്സരങ്ങളീക്കാലമാം പുഴയില്‍
ഒരുമാത്ര ശങ്കിച്ചു നില്ക്കുവാനാവാതെ,
ഒരു പിന്‍വിളിക്കായ് കാതോര്‍ത്തു നില്‍ക്കാതെ

തേന്‍ നിറം ചാര്‍ത്തിച്ചിരിക്കുന്ന പകലുകള്‍
അഞ്ജനമെഴുതിവരുന്നോരു രാവുകള്‍
ഒഴുകുന്ന ചോലയുമലയുന്നൊരനിലനും
കരിവണ്ടു മൂളും മഴക്കാറും മാനവും

തുടികൊട്ടും മേഘനാദം ചിരിക്കുമ്പോള്‍
മിന്നല്‍പ്പിണര്‍ നല്കുമുന്‍മാദ ഹര്‍ഷവും
കുങ്കുമച്ചോപ്പാര്‍ന്ന സന്ധ്യതന്‍ നാണവും
ചെമ്പകപ്പൂവിനാല്‍ വര്‍ഷിത ഗന്ധവും

മരച്ചാര്‍ത്തിലുലയും മഴപ്പെണ്ണിന്‍ ലാസ്യവും
മാലേയമന്ദസ്മിതം തൂകും പുലരിയും
മദ്ധ്യാഹ്നസൂര്യന്‍ ജ്വലിക്കുന്നൊരഗ്നിയും
മഞ്ഞാട ചൂടുന്ന രാവിതിന്‍ ശൈത്യവും

ചാമരം വീശും മുളങ്കാടുമാമ്പല്‍-
ക്കുളങ്ങളും പൂക്കളും പാടവും പൈക്കളും 
ആമോദമോടിങ്ങു വന്നെത്തുമോണവും
കര്‍ണ്ണികാരം കൈനീട്ടമേകും വിഷുവവും

നിറയുന്ന ഹരിതാഭ തിങ്ങുമീപ്പാരിതില്‍
ഒന്നും മറക്കുവാനാവില്ല നിശ്ചയം 
ഇല്ല  ത്യജിക്കുവാനൊന്നുമില്ലിബ്ഭൂവിൽ
തിന്‍മതന്‍ വിഷഫലക്കൂമ്പാരമല്ലാതെ

ഒന്നൊന്നായ് നന്‍മകളെല്ലാം ഹവിസ്സാക്കി
ആധുനികത്തിന്റെ ഹോമകുണ്ഠത്തില്‍
ഉയര്‍ത്തെണീക്കും മണിമാളികക്കൂറ്റന്‍മാര്‍
ഉയരങ്ങള്‍ താണ്ടുമ്പോളുഴറിവീഴുന്നു നാം

ഇന്നലെകള്‍ തീര്‍ത്ത ശോകകാവ്യങ്ങളില്‍
ഇരുള്‍വീണ പാതതന്‍ തിരശ്ശീലവീഴ്ത്തിയി-
ട്ടുണര്‍വ്വിന്റെ പുത്തന്‍ പ്രഭാതത്തിലേക്കായ്
ഇമകള്‍ തുറന്നു നാം കൈകൂപ്പി നില്‍ക്കാം

ഇനിവരും നാളുകള്‍, പൂവിടും പുലരികള്‍
ഈ ലോകനന്‍മയ്ക്കായ് പ്രഭചൊരിഞ്ഞീടട്ടെ
ഇദയത്തിലമരുന്ന തിമരമകറ്റി നാം
ഇവിടെയുയര്‍ത്തീടാം ഭൂമിതന്‍ സ്വര്‍ഗ്ഗം


Friday, November 29, 2013

ചുനക്കരമഹാദേവന്


ഓം നമഃ ശിവായ...ഓം നമഃ ശിവായ....
സര്‍വ്വം സ്വയംഭൂവായ് ചുനക്കരവാഴും
ശ്രീമഹാദേവാ.. നന്ദികേശാ......
ഈ ദേവഭൂമിതന്‍ ശോകമാറ്റാന്‍ നീ
വരമരുളൂ ശ്രീ ഗൗരിപതേ...
ശരണം തവ ചരണം ദേവാ....   
തവ പാദപങ്കജം മമ ശരണം...
                          (ശ്രീമഹാദേവാ,, നന്ദികേശാ...)

തിരുവൈരൂര്‍ വാഴും ശ്രീ ചന്ദ്രക്കലാധരാ
ശ്രീകര ശങ്കര ജടാധരാ...
പാപമകറ്റി പുണ്യമേകാനശ്രു
നീലോല്പലമാല ചാര്‍ത്തിടുന്നേന്‍..
ലോകൈകനാഥാ ഗംഗാധരദേവാ...
അഖിലാധിനായകാ വരമരുളൂ ഞങ്ങള്‍-
ക്കവിടുന്നു തുണയേകൂ സദാശിവാ...
                          (ശ്രീമഹാദേവാ,, നന്ദികേശാ...)

കൈലാസനാഥാ, സര്‍പ്പവിഭൂഷിതാ,
സങ്കടനാശന പാഹിശിവാ...
അറിവായ് അലിവായ് ആനന്ദമായ്
കരുണാമൃത ഗംഗ ചൊരിഞ്ഞിടു നീ...
ത്രിലോകനാഥാ ത്രയംബകാ ദേവ
അഖിലാണ്ഡേശ്വരാ വരമരുളൂ ഞങ്ങള്‍-
ക്കാനന്ദാമൃതം പകര്‍ന്നേകൂ ദേവാ...
                            (ശ്രീമഹാദേവാ,, നന്ദികേശാ...)






Monday, November 25, 2013

തലമുറ കൈമാറുന്നത്....

ശുഷ്കമായ
ഈ മരുഭൂമിയില്‍
കുഞ്ഞെ നിനക്കായ്
ബാക്കിയില്ലൊന്നും
നീന്തിത്തുടിക്കാന്‍ 
പുഴയില്ല ഭൂവില്‍,
വറ്റിവരണ്ടുപോയ്
കുളമായ കുളമൊക്കെ...,
പാടങ്ങള്‍!
നല്ലോര്‍മ്മ നല്‍കുന്ന
പച്ചമാത്രം.
പൊന്‍കതിര്‍ വിളയാത്ത,
പൈക്കളും മേയാത്ത,
പാഴ്നിലമാണിന്നാ സ്വപ്നഭൂമി
മരമൊന്നുമിനിയില്ല
മരക്കൊമ്പില്‍ കിളിയില്ല
കുയിലമ്മ പാടുന്ന പാട്ടുമില്ല.
മലകളും മഞ്ഞിന്റെ നനവാര്‍ന്നപുലരിയും
നിനക്കായി നല്കുവാന്‍ ബാക്കിയില്ല.
ചക്കരമാവിന്റെ കൊമ്പിലെ തേനൂറും
കല്‍ക്കണ്ടത്തുണ്ടൊന്നു തന്നുപോകാന്‍
അണ്ണാറക്കണ്ണനുമില്ലയല്ലോ
മഴവന്നു കുളിരിട്ട പാടത്തു കരയുന്ന
പോക്കാച്ചിത്തവളയുമെങ്ങുപോയി!!
ഇല്ലിവിടെ ഒന്നും നിനക്കായ്.....
അമ്മതന്‍ മാറിലെ
സ്നേഹാമൃതത്തിന്റെ
ഉറവയുമെങ്ങോ കളഞ്ഞുപോയി
ഇനി ബാക്കി വെയ്ക്കുവാന്‍ 
എന്തുണ്ടു പൈതലേ...
കരയുവാന്‍ കണ്ണീരും ബാക്കിയില്ല
പൊയ്പോയ മരവും 
മലയും പുഴയും
നിനക്കിനി നല്കുവാനവില്ലയെങ്കിലും
കുഞ്ഞേ, നിനക്കായ്
ഒരുവിത്തു ഭൂമിയില്‍ നട്ടു നനയ്ക്കാം-
വളരുവാന്‍,
പൂവിട്ടു കായ് നിനക്കേകുവാന്‍,
നന്‍മതന്‍ ശീതളച്ഛായയില്‍
നല്ല നാളുകള്‍ നിന്നരുകിലെത്താന്‍
കുഞ്ഞേ, മറക്കുക
ഞങ്ങള്‍ തന്‍ പാപങ്ങളൊകെയും,
നീ പൊറുത്തീടുക
ഈ അഹന്തയും.




ഞാനേകയല്ല....

രാപ്പാടി പാടിത്തളര്‍ന്നുറങ്ങുമ്പോഴും
രാവിനൊരൊത്തിരി ബാക്കിയീണം
ശ്രുതി മീട്ടിപ്പാടുവാന്‍ നിദ്രയെപ്പുല്കാതെ-
യെത്തിയീ  കിസലയതല്പത്തില്‍ ഞാനും

ആയിരം തങ്കക്കുടങ്ങളാം താരങ്ങള്‍
ആകാശമുറ്റത്തുമാലിന്റെ തുഞ്ചത്തു-
മിത്തിരിപ്പോരുന്ന മിന്നാമിനുങ്ങിയു-
മൊത്തിരി മോദമമാര്‍ന്നുല്ലാസമേലുന്നു.

അകലെയായ് കണ്മിഴിച്ചൊരുമണ്‍ചിരാതുണ്ടു
കാത്തിരിക്കുന്നാത്മനാഥന്റെ വരവിനായ്
ഒരുതുണ്ടുമധുരം നുണയുവാനായ് പിഞ്ചു
മിഴയിണകള്‍ നിദ്ര പുല്‍കാതിരിപ്പൂ

അരുകിലൂടൊഴുകിയങ്ങകലേയ്ക്കു പാഞ്ഞുപോം
അരുവിതന്‍ കളനാദം മധുരം മനോജ്ഞം
അരുതെന്നുചൊല്ലിയോരംബിളിമാമനെ
അരുമയായ് പരിഹസിച്ചവളോടിമാഞ്ഞിടും

ഇവിടെ ഞാനേകയല്ലീ രാവുമീയിരുള്‍
തോഴിമാരും നേര്‍ത്ത പൂനിലാവും പിന്നെ
തൊട്ടു തലോടിയെന്‍ കണ്ണുകള്‍ പൊത്തിയൊ
രിത്തിരിപ്പൂമണം നല്‍കുന്നിളങ്കാറ്റും
==============================================
( ഈ കവിതയിലെ പിഴവുകള്‍ നിക്കി,അവസാനത്തെ നാലുവരികള്‍ ചേര്‍ത്തു പൂര്‍ണ്ണത തന്ന സ്നേഹനിധിയായ ഗുരുവര്യന്റെ പാദങ്ങളില്‍ എന്റെ പ്രണാമങ്ങള്‍)
ഞാനേകയല്ല....
===========
രാപ്പാടി പാടിത്തളര്‍ന്നുറങ്ങുമ്പോഴും
രാവിനൊരൊത്തിരി ബാക്കി ഈണം
ശ്രുതി മീട്ടിപ്പാടുവാന്‍ നിദ്രയെപ്പുല്കാതെ-
യെത്തിയീ കിസലയതല്പത്തില്‍ ഞാനും
ആയിരം തങ്കക്കുടങ്ങളാം താരങ്ങള്‍
ആകാശമുറ്റത്തും ആലിന്റെ തുഞ്ചത്തു-
മിത്തിരിപ്പോരുന്ന മിന്നാമിനുങ്ങിയു-
മൊത്തിരി മോദമമാര്‍ന്നുല്ലാസമേലുന്നു.
അകലെയായ് കണ്മിഴിച്ചൊരുമണ്‍ചിരാതുണ്ടു
കാത്തിരിക്കുന്നാത്മനാഥന്റെ വരവിനായ്
ഒരുതുണ്ടുമധുരം നുണയുവാനായ് പിഞ്ചു
മിഴയിണകള്‍ നിദ്ര പുല്‍കാതിരിപ്പൂ
അരുകിലൂടൊഴുകിയങ്ങകലേയ്ക്കു പാഞ്ഞുപോം
അരുവിതന്‍ കളനാദം മധുരം മനോജ്ഞം
അരുതെന്നുചൊല്ലിയോരംബിളിമാമനെ
അരുമയായ് പരിഹസിച്ചവളോടിമാഞ്ഞിടും
ഇവിടെ ഞാനേകയല്ലീ രാവു,മീയിരുള്‍-
ത്തോഴിയും നേര്‍ത്തൊരീ പൂനിലാവും പിന്നെ
തൊട്ടടുത്തെത്തിയെന്‍ കണ്ണുകള്‍ പൊത്തിയൊ
രിത്തിരിപ്പൂമണം നല്‍കും ഇളംകാറ്റും...
എപ്പോഴുമെന്നില്‍ തിളങ്ങിനിന്നീടുന്ന
മുഗ്ദ്ധസൌന്ദര്യസങ്കല്പസ്വപ്നങ്ങളും
കൂട്ടായി വന്നെന്നെ ചുറ്റിടും സൌഹൃദ-
വൃത്തമായിന്നതിന്‍ മദ്ധ്യേയിരിപ്പു ഞാന്‍ ! ‍





Thursday, November 21, 2013

സ്കൂള്‍ജീവിതത്തിലെ മറക്കാനാവാത്ത സംഭവം (താളിയോല )

സ്കൂള്‍ജീവിതത്തിലെ മറക്കാനാവാത്ത സംഭവം  (താളിയോല - മത്സരം )
==============================================
വിദ്യാലയ ജീവിതത്തിലെ അനുഭവങ്ങള്‍ എന്നും മനസ്സില്‍ നിറഞ്ഞു നില്ക്കുമെങ്കിലും ചില അനുഭവങ്ങള്‍ സവിശേഷമായ മിഴിവോടെ ഓര്‍മ്മയില്‍ തെളിഞ്ഞുവരും. പ്രത്യേക സ്വാധീനങ്ങളൊന്നും  ജീവിതത്തില്‍ ഉണ്ടാക്കിയില്ലെങ്കില്‍ പോലും അതു ഓര്‍മ്മത്താളുകളില്‍ പതിഞ്ഞു കിടക്കും. അത്തരം രണ്ടു സംഭവങ്ങള്‍ ആണു ഞാനിവിടെ പകര്‍ത്തുന്നത്.

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം എന്ന ഗ്രാമത്തിലെ  വൊക്കേഷണല്‍ ബയാസ് അപ്പര്‍ പ്രൈമറി സ്കൂളിലാണ് (VBUP School) ഞാന്‍ നാല്, അഞ്ച്, ആറ് ക്ലാസ്സുകളില്‍ പഠിച്ചിരുന്നത്. നിഷ്കളങ്കതയുടെ നിറകുടങ്ങങ്ങളായ കുട്ടികളും അവരുടെ പ്രിയപ്പെട്ട അധ്യാപകരും .ഗ്രാമീണ നൈര്‍മ്മല്യത്തിന്റെ പര്യായമായ പാഠശാല. നീളത്തിലുള്ള ഏതാനും കെട്ടിടങ്ങളും അതിനപ്പുറത്തെ നാട്ടുവഴിയും അതുനുമപ്പുറത്തുള്ള വലിയ മൈതാനവും. പഠനത്തില്‍ മാത്രമല്ല, കലാകായികരംഗങ്ങളിലും കുട്ടികളെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു ഇവിടുത്തെ ഗുരുജനങ്ങള്‍. അവരുടെ പാദങ്ങളില്‍ ഈ ഏളിയ വിദ്യാര്‍ത്ഥിനിയുടെ പ്രണാമങ്ങള്‍

അഞ്ചാം ക്ലാസ്സിലാണ് ഞങ്ങള്‍ ഹിന്ദി പഠിക്കാന്‍ തുടങ്ങിയത്. പുതിയ ഭാഷയായതുകൊണ്ട് പൊതുവേ അതെല്ലാവര്‍ക്കും ഇത്തിരി വിഷമുള്ള കാര്യമായിരുന്നു.വെളുത്ത സുന്ദരിയായ മേരിക്കുട്ടിസാറാണ് ഞങ്ങളെ ഹിന്ദി പഠിപ്പിച്ചിരുന്നത്. ആദ്യമൊക്കെ വാക്കുകളും ചില ചോദ്യോത്തരങ്ങളും ഒക്കെ പറയാനാണു പഠിപ്പിച്ചത്. അതുകൊണ്ട് ഓണപ്പരീക്ഷ ഹിന്ദിയില്‍ വാചാപരിക്ഷയായാണു നടത്തിയത്. എല്ലാവരും നല്ല മാര്‍ക്കും നേടി. പിന്നീടാണ് എഴുത്തു തുടങ്ങിയത്. അതുകൊണ്ട് ക്രിസ്തുമസ് പരീക്ഷയാകട്ടെ എഴുത്തു പരീക്ഷയായിരുന്നു. അവധികഴിഞ്ഞെത്തുമ്പോള്‍ ടീച്ചര്‍ നോക്കി മൂല്യനിര്‍ണ്ണയം നടത്തിയ  ഉത്തരക്കടലാസുമായി വന്നിട്ടുണ്ട്. ക്ലാസ്സില്‍ കയറിയ ഉടനെ
 "മിനി തങ്കച്ചി സ്റ്റാന്‍ഡ് അപ്"
എന്നു പറഞ്ഞു. (എന്റെ സ്കൂളിലെ പേര് മിനി തങ്കച്ചി എസ് എന്നാണ്. മോഹനന്‍ ഭര്‍ത്താവിന്റെ പേരാണ്.) നല്ലകുട്ടി എന്ന പേരു സമ്പാദിച്ചിരുന്നതുകൊണ്ട് ചോക്ക്, പകര്‍ത്തുബുക്ക്, രചനബുക്ക് ഇത്യാദികളൊക്കെ സ്റ്റാഫ് റൂമില്‍ നിന്നെടുക്കാന്‍ എന്നെ പറഞ്ഞു വിടാറുണ്ടായിരുന്നു. (എനിക്കു വലിയ അഭിമാനമുള്ള കാര്യമായിരുന്നത്). ഞാന്‍ വേഗം എഴുന്നേറ്റു നിന്നു. അപ്പോള്‍ വീണ്ടും ചോദ്യം
 "ഒരു മിനി തങ്കച്ചി കൂടി ഉണ്ടല്ലോ, വേഗം എഴുന്നേറ്റു നില്‍ക്കൂ."
 ഞാനും മറ്റുള്ളവരും അന്തം വിട്ടുപോയി. ക്ളാസ്സില്‍ പോയിട്ട് ആ നാട്ടില്‍ പോലും വേറൊരു മിനി തങ്കച്ചി ഉള്ളതായി അറിയില്ല. ടീച്ചര്‍ ആകെ ഒന്നു കണ്ണോടിച്ചിട്ടു കയ്യിലിരുന്ന ഉത്തരക്കടലാസുകെട്ടഴിച്ചു.
" ഹരിക്കുട്ടന്‍ കെ ആര്‍ സ്റ്റാന്‍ഡ് അപ്".
മടിച്ചു മടിച്ച് ഹരിക്കുട്ടന്‍ എന്ന കുട്ടി എഴുന്നേറ്റു നിന്നു. ടീച്ചര്‍ ഹരിക്കുട്ടന്റെ ഉത്തരപ്പേപ്പര്‍ എന്റെ കയ്യില്‍ തന്നിട്ട് ആദ്യത്തെ ചോദ്യവും ഉത്തരവും ഉറക്കെ വായിക്കാന്‍ പറഞ്ഞു. ഞാന്‍ വായിച്ചു- ഇങ്ങനെ.
"तुम्हारा नाम क्या है ?"
" मेरा नाम मिनी  तंकच्ची  है " ( എന്റെ ഉത്തരം നോക്കി സ്വന്തം പേപ്പറില്‍ കോപ്പി അടിച്ചതാണ് ആ മഹാന്‍)
 പിന്നത്തെ കാര്യം പറയണ്ടല്ലോ..ഒരുകുറ്റവും ചെയ്യാതെ ഞാന്‍ കൂട്ടുകാര്‍ക്കിടയില്‍ പരിഹാസപാത്രമായി. എല്ലാവരും എന്നെ ഹരിക്കുട്ടാ എന്നു വിളിച്ചു. ചെറിയകാര്യം പോലും വല്ലതെ വിഷമിപ്പിച്ചിരുന്ന എനിക്ക് പഠിത്തം നിര്‍ത്തിയാല്‍ മതിയെന്നു പോലും തോന്നിപ്പോയി. ഞാന്‍ കരഞ്ഞതിനു കണക്കില്ലായിരുന്നു.
***************************************************************************

അന്നൊക്കെ ഞങ്ങളുടെ ഏറ്റവും ഇഷ്ടദിവസം വെള്ളിയാഴ്ചയായിരുന്നു. കാരണം വെള്ളിയാഴ്ച അവസാനത്തെ പീരിയഡ് സാഹിത്യസമാജം ഉണ്ട്. ഞങ്ങള്‍ക്കു പാട്ടുപാടാം, നൃത്തം ചെയ്യാം, പ്രസംഗിക്കാം, കഥപറയാം......
സാഹിത്യ സമാജത്തിന്റെ സുഗമമായ നടത്തിപ്പിനായി വേണ്ടതൊക്കെ ചെയ്യാന്‍ ഒരു സെക്രട്ടറിയേ തിരഞ്ഞെടുത്തിട്ടുണ്ടാകും. കാര്യപരിപാടികള്‍ എഴുതി തയ്യാറാക്കുക, പരിപാടി നടത്താന്‍ ക്ലാസ്സ് മുറി അലങ്കരിക്കുക, ചെറിയ പണപ്പിരിവു നടത്തി ചന്ദനത്തിരി, കളഭം ഒക്കെ വാങ്ങി വെയ്ക്കുക അദ്ധ്യക്ഷസ്ഥനത്തേയ്ക്കും അതിഥികളായും അദ്ധ്യാപകരെ ക്ഷണിക്കുക ഒക്കെ സെക്രട്ടറിയുടെ അധികാരപരിധിയില്‍ പെട്ട കാര്യങ്ങളാണ്.

ഞങ്ങളുടെ ക്ലാസ്സിലെ ഇത്തരം യോഗങ്ങളില്‍ ഒഴിച്ചുകൂട്ടാനാവാത്തതായിരുന്നു രാജപ്പനാശാരിയുടെ പാട്ട്. പഠിക്കാന്‍ ഒട്ടും സമര്‍ത്ഥനായിരുന്നില്ല ഈ കുട്ടി.  അല്പം മഞ്ഞനിറമുള്ള പല്ലുകാട്ടിയുള്ള മായാത്ത ചിരിയോടെ ഈ സഹപാഠി എന്നും ക്ലാസ്സില്‍ ഉണ്ടാകും. 'എന്നടി റാക്കമ്മ', 'മണിയാഞ്ചെട്ടിക്കു മണിമിഠായി', 'തള്ളു തള്ളു തല്ലിപ്പൊളിവണ്ടി', 'മറുന്തോ നല്ല മറുന്ത്', തുടങ്ങിയ തമാശപ്പാട്ടുകളും ചില ഭക്തിഗാനങ്ങളുമൊക്കെയാണു രാജപ്പനാശാരി പാടിയിരുന്നത്. പക്ഷെ ഞങ്ങളെല്ലാവരും അതു നന്നായി ആസ്വദിച്ചിരുന്നു. തലകൊണ്ടു താളമിട്ട്, നീണ്ടുമെലിഞ്ഞ കൈകള്‍ ഇടയ്ക്കിടയ്ക്കു വായുവില്‍ വീശി രാജപ്പനാശാരി പാടുന്നതു കാണാനും നല്ല ചന്തമാണ്.  ഒരിക്കലൂം വെള്ളിയാഴ്ചകളില്‍ ഈ കുട്ടി ആബ്സന്റ് ആകുമായിരുന്നുല്ല. കാരണം അതു അവന്റെ ദിവസമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്- ഒരു ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരുന്നു, ഒരു വെള്ളിയാഴ്ച രാജപ്പനാശാരിയുടെ പാട്ടില്ലാതെ ഞങ്ങളുടെ സാഹിത്യസമാജയോഗം കടന്നുപോയി. എല്ലാവര്‍ക്കും അക്കാര്യത്തില്‍ നിരാശയും ഉണ്ടായിരുന്നു. തിങ്കളാഴ്ച സ്കൂളിലെത്തി അസ്സംബ്ലിയില്‍ വെച്ചാണറിയുന്നത് അന്നവധിയാണെന്നത്. കാരണം കേട്ട് സ്തംഭിച്ചു പോയി. രാജപ്പനാശാരിയുടെ പാട്ട് എന്നെന്നേയ്ക്കുമായി നിലച്ചത്രേ...വല്ലാത്തൊരു ഞെട്ടലായിരുന്നു. കുട്ടികളും മരിക്കുമെന്ന അറിവിന്റെ ഭാരം മനസ്സിനു താങ്ങുവാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.


Friday, November 1, 2013

എന്റെ പ്രിയ മലയാള നാടേ....


എന്റെ പ്രിയ മലയാളനാടേ....
...................................................
രാജഹത്യതന്‍ ഗ്രസ്തപാപത്താല്‍
പതിതനാം ഭൃഗുരാമന്റെ ദുഃഖങ്ങള്‍
ഭൂമിദാനമായ് നല്കി, ശൂന്യമായ്
ഹൃദയവും കൈത്തലങ്ങളും നീട്ടി
തപസ്സിനായ് പര്‍ണ്ണശാലതേടവേ,
ആഞ്ഞെറിഞ്ഞൊരു മഴുപതിച്ചിഹ
കേരളത്തിന്നു ജന്‍മമേകുവാന്‍.
സര്‍വ്വനന്മതന്‍ മലര്‍നികുഞ്ജങ്ങള്‍
നിറച്ച പൂപ്പാലികയിതെന്നപോൽ 
വിളങ്ങിനില്‍ക്കുമീ സുകൃതയാം ഭൂമി,
ഇളകുമോളങ്ങളുമ്മ വയ്ക്കുന്ന
സാഗരത്തിന്റെ തീരമാം ഭൂമി,
വാനചുംബിതം  മാനപൂരിതം
ഗിരിനിരകളാൽ  ധന്യമാം ഭൂമി
ഒഴുകിയോടുന്ന ചോലകള്‍ ,നീണ്ട 
പുഴകള്‍, ഐശ്വര്യമേകിടും ഭൂമി
പ്രകൃതിദേവിതന്‍ സര്‍വ്വ സ്നേഹവും
വര്‍ഷധാരയായ് നേടിടും  ഭൂമി
ഹരിത ഭംഗിതന്‍ അമൃതഗീതിപോല്‍
പുളകമായ് മനം കവരുമീ ഭൂമി
ലാസ്യനര്‍ത്തനം ചെയ്യുമീ കേര-
പത്ര വിസ്മയം അതിരിടും ഭൂമി
അന്നവും ഫലമൂലമേകിയു-
മനുഗ്രഹിക്കുന്ന പുണ്യമാം ഭൂമി.
നല്‍കിയാരോ അറിഞ്ഞു നാമമീ
നാടിനായ്  ദൈവനാടെന്നതും.
അര്‍ത്ഥശങ്കയാല്‍ കണ്‍മിഴിക്കട്ടെ
കുടിയിരിക്കുന്നതെങ്ങു പുണ്യമാം
ഈശ്വരന്റെ ചൈതന്യമീ മണ്ണില്‍!
ഇവിടെയിന്നു നാം കാണ്‍മതൊക്കെയും
ക്രൗര്യ താണ്ഡവക്കൂത്തരങ്ങുകള്‍,
നന്‍മതന്‍ മധുര കോകില സ്വനം
കേള്‍ക്കുവാന്‍ കാതു കാത്തിരിക്കവെ
ആര്‍ത്തലയ്ക്കുന്ന പൈതലിന്‍ ദീന
രോദനം കേട്ടു കാതുപൊത്തണം.
കേഴുമമ്മതന്‍ തേങ്ങലോ ഹൃത്തി
ലാഴമേറുന്ന മുറിവുതീര്‍ക്കുന്നു.
സത്യധര്‍മ്മങ്ങളെവിടെയൊ ദൂരെ
മധുരമായൊരു സ്വപ്നമായ് മാറി
..............................................
എവിടെ ഞാന്‍ തേടുമരുമയാമെന്റെ
സുഭഗസുന്ദര വശ്യഭൂമിയെ..
എവിടെയാണെന്റെ സസ്യശ്യാമള
കേരളാംബതന്‍ പൊന്‍മുഖം!

Saturday, October 26, 2013

Retreat

A long way of journey
Takes me back to the yonder village
Where the hills are blue
And the fields are green
And the brooks are full

The morning wakes me up
Every day with hope
I open my eyes to see
The infinite sky above
Over the rolling mountains

The soft rays of the baby sun
Touch me with their pink fingers
Which do art work high above
with an amber stroke in the horizon
Till dew drops get vanished

As a naughty boy who peeps
Over the garden wall with ease
The sun stretches his golden rays
To peep me through the window bars
But full of love and care

A lazy breeze that blows
Who not knows where to go
Hums his songs of love
Hugs me with his scores of hands
Of love, as if I 'm  his own

The garden roses wish me morn
With their fragrance heavenly
Fresh and fair with dew drop sheen
The nature lady's smile  exotic
On their faces I could see


Friday, October 25, 2013

ഒരു വൃദ്ധവിലാപം

ഇന്നലെയോ നിന്നെ കണ്ടുമുട്ടീ സഖീ,
ഇരവിലെ സ്വപ്നത്തിന്നുയിര്‍വന്നുവോ
ഇത്രനാള്‍ ഞാന്‍ നിന്നെ കാണാത്തതെന്തേ
ഇതള്‍ ചൂടുമനുരാഗമെങ്ങുപോയി 

കണ്‍പാര്‍ത്തതില്ല ഞാന്‍ നിന്‍ മുഖശ്രീ,യെന്റെ
കണ്ണില്‍ തിമിരം നിറഞ്ഞുപോയി, യെന്റെ
ഞാനെന്ന ഭാവം നിറഞ്ഞൊരു മാനസം
മോഹിച്ചതോ  ശപ്തമൃഗതൃഷ്ണ മാത്രം

കണ്ണില്‍ പതിഞ്ഞൊരു വര്‍ണ്ണവിസ്മയവു,മെന്‍
കാതില്‍ മുഴങ്ങിയ കളകൂജനങ്ങളും
തന്നെനിക്കേതോ മതിഭ്രമം മല്‍സഖീ...
വഴി തെറ്റിയെങ്ങോ വലഞ്ഞു ഞാനും  

ഇത്രനാള്‍ ഞാന്‍ കണ്ട പൂക്കളെല്ലാമൊരു
മാത്രനേരം കൊണ്ടു മാഞ്ഞുപോയോ...
ഈ സായന്തനത്തില്‍ ഇരുള്‍പരക്കു
മ്പൊഴീപ്പാതയിതെന്തേ വിമൂകമായി

അറിയുന്നു ഞാനെന്റെ നഷ്ടപര്‍വ്വങ്ങളേ
അകതാരിലുള്‍ച്ചൂടുമാത്രം നിറച്ചിട്ടു
പൊയ്പോയതാം തീക്ഷ്ണ യൗവ്വനകാലവും
തിരികെയെത്തീടാത്ത മാഹേന്ദ്രജാലവും

ഹിമകണം പോല്‍ നിന്റെ മൃദുവിരല്‍സ്പര്‍ശമെന്‍
ഹൃദയത്തില്‍ ശീതം നിറച്ചിരുന്നെങ്കിലും
നനവാര്‍ന്ന മിഴികള്‍തന്‍ നിനവിലൂടൂറുന്ന
ചുടുകണ്ണൂനീര്‍പ്പുഴ കണ്ടതില്ലീ ഞാന്‍

ശൂന്യമായ്ത്തീര്‍ന്നൊരെന്‍ കൈകളിലെന്‍ പ്രിയ-
പത്നീ  നിനക്കായി നല്‍കുവാനീപ്പുഴു-
ക്കുത്തേറ്റു വാടിത്തളര്‍ന്നൊരാം മേനിയ-
തല്ലാതെയില്ലിനി   ബാക്കിയൊന്നും

ഈ നീണ്ട രഥ്യയില്‍ ത്യാഗവും സ്നേഹവും
ഇഴചേര്‍ത്തു നീ നെയ്ത ജീവിതപ്പൊന്നാട
ഒരുജന്മസുകൃതമായ് ആത്മാവിന്‍ മീതേ
പുതച്ചൊന്നുറങ്ങട്ടെ ഞാനീ കുളിര്‍രാവില്‍

നിന്‍മടിത്തട്ടില്‍ ഞാന്‍ ചാഞ്ഞുറങ്ങീടവേ
മെല്ലെത്തഴുകുകെന്‍ ശുഭ്രമുടിയിഴകളേ
നിന്‍ മൃദുവിരല്‍ത്തുമ്പാൽ മെല്ലെത്തുടയ്ക്കുക  
എന്‍മിഴിക്കോണില്‍ തുളുമ്പുമാ ശോകത്തെ

എല്ലാം മറന്നൊന്നുറങ്ങട്ടെയീരാവില്‍
തെല്ലൊന്നറിയട്ടെ നിന്നെ ഞാന്‍ പ്രണയിനീ
അകലെയാകാശത്തു കണ്‍ചിമ്മുമാക്കൊച്ചു
താരങ്ങള്‍ കൂട്ടായിരിക്കും നിനക്കായി...













Thursday, October 17, 2013

ദേവസ്പര്‍ശം

മകരമഞ്ഞിന്റെ
വെണ്മയേറിയ
തണുത്ത വിരലുകള്‍ തഴുകുന്ന പ്രഭാതം
കണ്ണുകള്‍ക്കമൃതായ്
വിറയാര്‍ന്ന മേനിയില്‍ 
ഭൂമിക്കുമേല്‍ പതിച്ച സുവര്‍ണ്ണബിന്ദുക്കള്‍
അതൊരു ജമന്തിച്ചെടി
ഒരുപാടുപൂക്കള്‍ പൊട്ടിച്ചിരിക്കുന്ന ജമന്തിച്ചെടി
വരണ്ടുണങ്ങിക്കിടക്കുന്ന ശിശിരത്തില്‍
തണുത്തുവിറയ്ക്കാത്ത ഈ പൊട്ടിച്ചിരി
ഈ ചിരി കാണാന്‍ കഴിയാതിരുന്നെങ്കില്‍
ഈ ശിശിരം വ്യര്‍ത്ഥമായേനെ...
വസന്തം കടന്നുപോയ പാതയോരത്ത്
വീണുകിട്ടിയ വര്‍ണ്ണവിസ്മയം
ഏകാന്തതയില്‍ 
ഒരു ദേവസ്പര്‍ശം




Friday, October 11, 2013

അന്ത്യനിദ്രയിലേക്ക് .

അന്ത്യനിദ്രയിലേക്ക് ....
===============
കൊഴിയുന്നു സംവത്സരങ്ങളാം പൂക്കള്‍
കാലമാം വൃക്ഷത്തില്‍ നിന്നടര്‍ന്നേവം
കഴിയുന്നിതായുസ്സിന്‍ ദൈര്‍ഘ്യവും മേലേ
പുല്‍കുന്നു മൃത്യു വന്നറിയാതെ പിന്നെ

എങ്കിലുമെന്തിനോ പായുന്നു മര്‍ത്ത്യന്‍
ദിശയേതുമറിയാതെയുഴലുന്നു പാരില്‍
കനവുകള്‍ കണ്ടുകണ്ടറിയാതെ പോകുന്നു
കനലെരിയുമാത്മാവിനാര്‍ദ്ര സംഘര്‍ഷങ്ങള്‍

അലയടിച്ചെത്തുമോരാഹ്ലാദസഞ്ചയം
അണപൊട്ടിയൊഴുകുന്നു ദുഃഖഭാരങ്ങളും
പൊരുളേതെന്നറിയാതെ പുല്കുന്നു സൗഖ്യവും
നിറമേറുമീ ജന്‍മകേളീഗൃഹത്തിങ്കല്‍

കാലം നിറയ്ക്കുന്ന മേളക്കൊഴുപ്പതില്‍
കാലുകള്‍ മെല്ലെക്കുഴയുന്നു, വീഴുന്നു
കല്പാന്തകാലം നിനച്ചിടും ചിന്തകള്‍
കണ്ണൊന്നടയ്ക്കുകില്‍ ശൂന്യത തേടുന്നു

നിറമാര്‍ന്ന സന്ധ്യ മാഞ്ഞുപോയീടവേ
ഇരുള്‍വന്നു നിറയുന്നു വാനിലും ഭൂവിലും
ഇനിവരും പുലരിയേ കാണുവാനാകാതെ
ഇരുളിന്റെ ശയ്യയില്‍ വീണുറങ്ങാം.....

Thursday, October 3, 2013

ഞാന്‍ - നാട്യശാലി


ഞാന്‍ - നാട്യശാലി
=============

സ്വപ്ന വീഥികള്‍
താണ്ടിയെത്തുന്നു
സ്വച്ഛരാവിന്റെ 
തേരിലേറിയെന്‍
മുഗ്ദ്ധ മോഹ ദിവാകര ബിംബവും
ആശമേലഗ്നി 
ഹോമിച്ചു നിത്യവും
യാഗശാലതന്‍ ധൂമധൂളിയാല്‍
ശുദ്ധിയേറ്റം വരുത്തി നിത്യവും
പ്രിയദമായൊരു 
മന്ദ സുസ്മേരവും
പ്രകടമാകുന്ന  സ്നേഹരീതിയും
ഇടകലര്‍ന്നൊരെന്‍ 
നാട്യവൈദഗ്ദ്ധ്യം
പ്രതിഫലിക്കുന്നു 
കരചരണങ്ങളില്‍
നിയതമാകുന്ന ചരണവിസ്മയം...
നടനമാടുന്നു 
നിത്യവും ഞാനും

പൈതലും പൂനിലാവും...(വളരെ പഴയ കവിത)


പൈതലും പൂനിലാവും....(വളരെ പഴയ കവിത)
=============================


മാനത്തു രാവിലുദിച്ചു നില്‍ക്കുന്നൊരു
ചേലൊത്ത ചന്ദനപ്പൂനിലാവേ..
താഴത്തു വന്നു നീ ചുംബിച്ചുണര്‍ത്തല്ലേ
ചാരെയുറങ്ങുമെന്നോമനയേ.......

താമരക്കണ്ണുകള്‍ പൂട്ടിയുറങ്ങുമെന്‍
പൊന്‍പൈതലിപ്പോൾ മിഴിതുറക്കും.
കുഞ്ഞരിപ്പല്ലുകള്‍ കാട്ടിച്ചിരിച്ചെന്റെ
കണ്ണുകള്‍ക്കേകുമവനമൃതം 

മാനത്തു നോക്കി വിരല്‍ ചൂണ്ടിയെന്നുണ്ണി
അംബിളിമാമനെക്കാട്ടിത്തരും-എന്റെ 
കവിളിലൊരുമ്മ തന്നെന്നോടു കൊഞ്ചും- 
ആ പുന്നാരമാമനേ വേണമെന്നും.

കുഞ്ഞിളം കയ്യാല്‍ നിറസ്നേഹമോടവന്‍
മാടിവിളിച്ചു  പൊട്ടിച്ചിരിക്കും...
മെല്ലെ നടക്കുമെന്‍ പിന്നാലെ   വന്നീടും
മാമനൊരത്ഭുതം തന്നെയത്രേ!


Wednesday, October 2, 2013

അച്ഛനോട്....

അച്ഛനോട്....

==========

താത, നീയെന്തേ മറഞ്ഞുപോയ് ദൂരേയ്ക്കു
കാതരയാമെന്റെ പിന്‍വിളി കേള്‍ക്കാതെ
യാത്ര ചോദിക്കാതെ, കണ്ണുനീരൊപ്പാതെ
മാത്രനേരം കൊണ്ടു മാഞ്ഞെങ്ങു പോയി നീ..

വാക്കുകള്‍ നാവിലുറയ്ക്കാത്ത ബാല്യത്തില്‍
അച്ഛനെന്നുള്ള രണ്ടക്ഷരം മാത്രമാ-
ണാശ്രയത്തിന്നു ഞാനുച്ചരിച്ചെന്നുമേ
അമ്മയ്ക്കു പിന്നെയേ സ്ഥാനമുണ്ടായുള്ളു.

ആയിരം കഥകളും കവിതയും ചൊല്ലിത്ത
ന്നാനന്ദപൂരിതമാക്കിയെന്‍ ബാല്യത്തെ
ഏറ്റവും സമ്പന്നമാക്കിയെന്നച്ഛനെ
എന്തിനാണീശന്‍ വിളിച്ചിത്ര ഝടുതിയില്‍?

അഞ്ചു വയസ്സു കടന്നില്ലയക്ഷര മുറ്റത്തു 
പിഞ്ചുകാല്‍ വെച്ചില്ലതിന്‍മുന്‍പേ
ആവിരല്‍ തുമ്പെങ്ങോ കൈവിട്ടു പോയിഞാ-
നൊന്നുമറിയാതെ നോക്കി നിന്നു.

അമ്മൂമ്മ  ചൊല്ലിത്തന്നീശ്വരനേറ്റവും
പ്രിയമുള്ളതാണെന്റെയച്ഛനെയത്രേ..
എന്നിട്ടുമറിയില്ലെന്നച്ഛനെയീശ്വരന്‍
എന്തിനായ് വേഗം വിളിച്ചങ്ങു കൊണ്ടുപോയ്

എത്ര കരഞ്ഞു ഞാന്‍ പ്രാര്‍ത്ഥിച്ചതീശനോ
ടെന്‍പ്രിയ താതനെത്തിരികെ നല്‍കീടുവാന്‍..
കേട്ടതില്ലീശനെന്‍ പ്രാര്‍ത്ഥനയല്പവും
കാട്ടിയതില്ലിറ്റു കരുണതന്‍  കണികയും 
................................................
ഈ ലോകസാഗര മധ്യത്തില്‍ ഞാനെന്റെ
ജീവിതത്തോണി തുഴഞ്ഞിടുമ്പോള്‍
ഒരു കുഞ്ഞു കാറ്റായി വന്നെന്റെ തോണിക്കു
നേരായ ദിക്കങ്ങു കാട്ടിത്തരേണം....





(ഒരമൂല്യ നിധിയായി കാത്തു സൂക്ഷിക്കാന്‍ ശ്രീലകം വേണുഗോപാല്‍ സര്‍ തിരുത്തിത്തന്ന ഈ കവിത )


അച്ഛനോട്....
==========

താതാ,യന്നെന്തേ മറഞ്ഞുപോയ് ദൂരേയ്ക്കു
കാതരയാമെന്റെ പിന്‍വിളി കേള്‍ക്കാതെ
യാത്ര ചോദിക്കാതെ, കണ്ണുനീരൊപ്പാതെ
മാത്രനേരം കൊണ്ടു മാഞ്ഞെങ്ങു പോയി ഹാ!

വാക്കുകള്‍ നാവിലുറയ്ക്കാത്ത ബാല്യത്തില്‍
അച്ഛനെന്നുള്ള രണ്ടക്ഷരം മാത്രമേ
ആശ്രയത്തിന്നു ഞാനുച്ചരിച്ചെന്നെന്നും
അമ്മയ്ക്കു പിന്നെയേ സ്ഥാനമുണ്ടായുള്ളു.
ആയിരം കഥകളും കവിതയും ചൊല്ലിത്ത-
ന്നാനന്ദപൂരിതമാക്കിയെന്‍ ബാല്യത്തേ
ഏറ്റവും സമ്പന്നമാക്കിയെന്നച്ഛനെ
എന്തിനാണീശന്‍ വിളിച്ചൂ ഝടുതിയില്‍?
അഞ്ചു വയസ്സു കടന്നില്ലയക്ഷര-
മുറ്റത്തു പിഞ്ചുകാല്‍ വെച്ചില്ലതിന്‍മുന്‍പേ
ആ വിരല്‍ തുമ്പെങ്ങോ കൈവിട്ടു പോയി ഞാ-
നൊന്നുമറിയാതെ നോക്കിനിന്നെത്ര നാള്‍?
അമ്മൂമ്മ ചൊല്ലിയതീശ്വരനേറ്റവും
ഇഷ്ടമാണെന്റെയീയച്ഛനേയെന്നത്രേ..
എന്നിട്ടുമറിയില്ലെന്നച്ഛനെയീശ്വരന്‍
എന്തിനായ് വേഗംവിളിച്ചങ്ങു കൊണ്ടുപോയ്
എത്ര കരഞ്ഞു ഞാന്‍ പ്രാര്‍ത്ഥിച്ചതീശനോ-
ടെന്‍പ്രിയതാതനേ തിരികെനല്‍കീടുവാന്‍..
കേട്ടതില്ലീശനെന്‍ പ്രാര്‍ത്ഥനയല്പവും
കാട്ടിയുമില്ലിറ്റു കരുണതന്‍ കണികയും
................................................
ഈ ലോകസാഗരമധ്യത്തില്‍ ഞാനെന്റെ
ജീവിതത്തോണി തുഴഞ്ഞലഞ്ഞീടുമ്പോള്‍
ഒരു കുഞ്ഞു കാറ്റായി വന്നെന്റെ തോണിക്കു
നേരായ ദിക്കങ്ങു കാട്ടിത്തരേണമേ...



Tuesday, October 1, 2013

മകനോട്...

മകനോട്...
=======
മകനെ, ഞാന്‍ നിനക്കമ്മ
അഹിതമൊന്നോതുകില്‍ 
ഞാന്‍ നിനക്കന്യ..
നെല്ലും പതിരും 
തിരിച്ചറിഞ്ഞീടുവാന്‍
ബാല്യത്തില്‍ നിന്നെ പഠിപ്പിച്ചൊരമ്മ
ജ്ഞാനലോകത്തിന്റെ 
പൊന്‍വെളിച്ചത്തിലേയ്ക്കണയുവാന്‍
നിന്‍വഴിവിളക്കായെരിഞ്ഞവള്‍
നിന്‍വളര്‍ച്ചയ്ക്കായ്
നിന്നുയര്‍ച്ചയ്ക്കായ്
പ്രാര്‍ത്ഥനായജ്ഞം നടത്തും തപസ്വിനി..
നീയറിയേണ്ട നിന്നമ്മതന്‍
 ദുഃഖങ്ങള്‍
സഫലമാക്കേണ്ട നിന്നമ്മതന്‍
 മോഹങ്ങള്‍
അറിയണം നീ നിന്റെ 
സഹജരെ, മിത്രത്തെ..
അറിയേണമഗതിതന്‍
ഉള്‍ച്ചൂടുമാധിയും
ആവും വിധം നീയവര്‍ക്കായി നല്കണം
ഉയിരും മനവും നിന്‍ വിത്തവും ശക്തിയും
അരുതരുതു ചെയ്യരുതു
സഹജര്‍ക്കു നോവുന്നതൊന്നുമേ
പാരിലെന്‍ തനയാ...
നിന്‍ വഴിത്താരയിലെന്നും ജ്വലിക്കട്ടെ
നന്‍മതന്‍ നക്ഷത്രജ്യോതി...
പരിലസിക്കട്ടെ വിജയപുഷ്പങ്ങള്‍
നിറയട്ടെ നിന്‍മനം 
ആ സുഗന്ധത്തില്‍...
മകനേ ....
ഞാന്‍ നിനക്കമ്മ.




Friday, September 27, 2013

ഒരു ഗാനം

നറു നിലാവല ഞൊറിഞ്ഞാട ചാര്‍ത്തി
നവ വധുവെന്നപോലീ നിശീഥം
നവ്യാനുരാഗിലം നയനമനോഹരം
കാവ്യസുമോഹനമീ നിശീഥം......(നറു....)

പാരിജാതം പൂത്തു പൂമണം പേറിയി-
ട്ടീവഴി പോകുന്നു മന്ദാനിലന്‍
സ്നേഹസുഗന്ധമാമാശ്ളേഷമൊന്നെനി-
ക്കേകിക്കടന്നു പോയ് ചോരനവന്‍...(നറു..)

മാനത്തിന്‍ മുറ്റത്തു കണ്‍ചിമ്മുമായിരം
താരകച്ചിന്തുകള്‍ നോക്കിനില്ക്കേ...
മൗനം കടം വാങ്ങിയെത്തുന്നു കൂരിരുള്‍
പനിമതി തന്‍ രാഗശയ്യയിങ്കല്‍.....(നറു...)

Tuesday, September 24, 2013

മധുമക്ഷികാവിലാപം


പൂവുകള്‍തോറും പാറിപ്പറന്നു ഞാന്‍
പൂവിനെ ചുംബിച്ചുണര്‍ത്തി

പൂമ്പൊടിയിത്തിരി ചുണ്ടില്‍ വഹിച്ചു ഞാന്‍
പൂന്തേനതിത്തിരി മൊത്തി

വന്നിതെന്‍ കൂട്ടിലൊരിത്തിരിക്കുഞ്ഞനാം
ചെപ്പുകള്‍ക്കുള്ളില്‍ നിറച്ചു

പരസഹസ്രം കൊച്ചുസൂനങ്ങളില്‍നിന്നു
മകരന്ദമേറിപ്പറന്നു .

വഴിയെത്ര താണ്ടി ഞാന്‍, പാറിപ്പറന്നു ഞാ-
നൊരിത്തിരിപ്പൂന്തേനിനായി

നാളെയെന്‍ പൈതങ്ങളെത്തുമൊന്നൊന്നായി
വേണമവര്‍ക്കു ഭുജിക്കാന്‍

ഞാന്‍ തേടി വയ്ക്കുമീ മധുരവും മധുവുമെന്നോ-
മനക്കുഞ്ഞുങ്ങള്‍ക്കായി

മന്നവാ, നീയെത്ര ശക്തനെന്നാകിലും
മോഷണത്തിന്നത്രേ കേമന്‍!

നീ വന്നു കവരുമെന്‍ സ്നേഹചഷകങ്ങളെ
നിര്‍ദ്ദയം നിര്‍ല്ലജ്ജമല്ലേ..

നാണമില്ലേ നിനക്കീവിധം തിന്‍മകള്‍
താണവരോടായി ചെയ് വാന്‍?



Wednesday, September 18, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-10


അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും - 10
=============================

ഞങ്ങളെ ഹോട്ടല്‍ മമ്തയില്‍ എത്തിച്ചശേഷം സഹയാത്രികര്‍ ജമ്മുവിലേയ്ക്കുള്ല പ്രയാണം തുടങ്ങി. ഹോട്ടലുകള്‍ക്കു പുറമേനിന്നു കാണുന്ന പ്രൗഢിയും സൗന്ദര്യവുമൊന്നും അവരുടെ ശുചിത്വബോധവുമായി തുലനം ചെയ്യാന്‍ സാധ്യമാകുന്നില്ല എന്നെനിക്കു തോന്നി. ചപ്പുചവറുകള്‍ അവിടവിടെ കൂടിക്കിടക്കുന്നതു കണ്ടു. പക്ഷെ ഞങ്ങള്‍ വേഗം തന്നെ ബാക്കിവെച്ച കാഴ്ചകളിലേയ്ക്കിറങ്ങാന്‍ തീരുമാനിച്ചു. ഹോട്ടല്‍ അധികൃതര്‍ വാഹനങ്ങളുടെ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള നിരക്കുകള്‍, ദൂരം ഒക്കെ വിശദീകരിച്ചു തന്നു. പൊതുഗതാഗത സംവിധാനങ്ങളൂം ഉപയോഗിക്കാന്‍ സാധിക്കും. ഞങ്ങളും അവിടുത്തെ ബസ്സിലും ഓട്ടോറിക്ഷയിലുമായി അന്ന് ഒരുപാടു യാത്ര ചെയ്തു.  പൊതുവേ വിനയവും സൗഹൃദവും സത്യസന്ധതയും പെരുമാറ്റത്തില്‍ കാത്തു സൂക്ഷിക്കുന്നവരാണ് കാഷ്മീര്‍ ജനത. പിന്നെ ആരാണ് ഇവിടെ ഭീകരതയുടെ കരിനിഴല്‍ വീഴ്ത്തുന്നതെന്ന അത്ഭുതം മനസ്സിലവശേഷിക്കും. പക്ഷെ കാഷ്മീരിനെക്കുറിച്ചു മുന്‍പു മനസ്സിലുണ്ടായിരുന്ന ചിത്രമായിരുന്നില്ല അവിടെ കണ്ടറിയാന്‍ കഴിഞ്ഞത്.  '“Travel is fatal to prejudice, bigotry, and narrow-mindedness' എന്ന് മഹാപ്രതിഭയായിരുന്ന മാര്‍ക്ക് ട്വൈന്‍ പറഞ്ഞതോര്‍ത്തുപോയി.   '

ആദ്യം ജവഹര്‍ലാല്‍ നെഹൃ മെമ്മോറിയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേയ്ക്കാണു പോയത്. ഇവിടെ ഇതോടൊപ്പം തന്നെ ഒരു  Plants Introducing Centre, Recreation Centre, Research Centre എന്നിവ കൂടിയുണ്ട്. 200 ഏക്കറോളം വിസ്തൃതിയുള്ള ഈ ഉദ്യാനസമുച്ചയത്തിന് ബോട്ടിംഗ് സൗകര്യമുള്ള ഒരു തടാകവും ഉണ്ട്. മുഗള്‍ ഉദ്യാനങ്ങളോടും ദാല്‍ തടാകത്തിനോടും ചേര്‍ന്നുസ്ഥിതിചെയ്യുന്ന ഈ ഉദ്യാനം പക്ഷെ മുഗള്‍ ഉദ്യാനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്നു.  ആധുനിക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സുന്ദരാരാമത്തിന്റെ മനോഹാരിത വര്‍ണ്ണിക്കാന്‍ തന്നെ വാക്കുകളില്ല. മുന്നൂറു ജാതികളിലായി ഒന്നരലക്ഷത്തോളം അലങ്കാരച്ചെടികള്‍ ഈ ഉദ്യാനത്തിലുണ്ട്. തനതായ ഭൂപ്രകൃതിക്കു കോട്ടം വരുത്താത്ത നിര്‍മ്മാണ ശൈലിയാണ് അവലംബിച്ചിരിക്കുന്നത്.  മഞ്ഞ നിറമുള്ള ആമ്പല്‍പ്പൂക്കളും നീലപ്പൂക്കളുള്ള റോസ് മേരി ചെടികളും വിവിധതരത്തിലെ പ്രാണഭോജികളായ  സസ്യങ്ങളും ഭീമാകാരമാര്‍ന്ന കടും നിറങ്ങളിലെ ഡാലിയാപ്പൂക്കളും പലയിനം ഔഷധ സസ്യങ്ങളുമൊക്കെ  ഇപ്പോഴും വിസ്മയമായി അകക്കണ്ണില്‍ തെളിയുന്നു.


അതിനടുത്തു തന്നെയാണ്  ഈന്ദിരാഗാന്ധി മെമ്മൊറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍. കാഷ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദിന്റെ ആശയമാണ് ഈ സുന്ദരോദ്യാനസൃഷ്ടിക്കു പിന്നില്‍. 2006-07 ലാണ് ഇതിന്റെ നിര്‍മ്മാണം.ഏഷ്യയിലെ ഒന്നാമത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ ട്യൂലിപ് ഗാര്‍ഡന്‍ 20 ഏക്കറിലായി 20 ലക്ഷത്തോളം ട്യൂലിപ് ചെടികള്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന  ഈ
 ഉദ്യാനം പക്ഷെ  ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരുവലിയ
 മൈതാനം മാത്രമായിരുന്നു. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ മാത്രമേ ഇവിടെ പുഷ്പവിസ്മയം ഉണ്ടാവുകയുള്ളു. 

ആസമയത്ത് ഇവിടമാകെ പൂമെത്ത വിരിച്ചതുപോലെ വിവിധ വര്‍ണ്ണങ്ങളിലുള്ള ട്യുലിപ് പൂക്കള്‍ കൊണ്ടു നിറയും. ഹോളണ്ടില്‍ നിന്നു വരുത്തിയ മൂന്നര ലക്ഷത്തോളം ട്യൂലിപ് കിഴങ്ങുകളാണ് ഇവിടെ വസന്തം വിരിയിക്കുന്നത്.  മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ സന്ദര്‍ശകരുടെ പ്രവാഹം തന്നെയായിരിക്കും.  പൂക്കള്‍ കൊഴിഞ്ഞാല്‍  പിന്നെ ശൂന്യതയാണ്. ഉദ്യാനത്തിന്റെ ഓരം ചേര്‍ന്നുള്ള കൃഷിയിടത്തില്‍ പഴങ്ങള്‍ പാകമായ ആപ്പിള്‍മരങ്ങള്‍. അവിടുത്തെജോലിക്കാരോടനുവാദം വാങ്ങി മരത്തില്‍ നിന്ന് ആപ്പിള്‍ പറിച്ചു ഭക്ഷിച്ചു. അതുമൊരു മോഹമായിരുന്നു.  അവിടെ കണ്ട ഒരു മള്‍ബറിമരത്തിലെ ഭീമന്‍ കായ്കള്‍ ഒരു കൗതുകക്കാഴ്ച്ചയായി. കറുകറുത്ത വലിയ പഴങ്ങള്‍ക്ക് നല്ല മധുരവും ഉണ്ടായിരുന്നു.   പിന്നീടാണറിഞ്ഞത് അത് ബ്ലാക്ക്‌ ബെറി ആണെന്ന്.


വളരെ സമയം കാത്തുനിന്നശേഷമാണ് ഒരു ഓട്ടോറിക്ഷ ലഭിച്ചത്.  നേരേ ചെഷ്മഷാഹിയിലേയ്ക്കു പോയി . അവിടുത്തെ അത്ഭുത പ്രവാഹത്തില്‍ നിന്ന് ഔഷധജലവും കുടിച്ചു. കുറെസമയം ആ ഉദ്യാനഭംഗിയിലൂടെ നടന്നശേഷം പരിമഹലിലേയ്ക്ക്.  ഇതൊരു ഉദ്യാനത്തേക്കാളേറെ ചരിത്രസ്മാരകമെന്നു പറയാം.  അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രേതഭൂമി. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ  പുത്രനായ ദാരാ ഷിക്കൊവ്  പഴയ ഒരു ബുദ്ധസന്യാസകേന്ദ്രം ഒരു കൊട്ടാരക്കെട്ടും അതിനോടു ചേര്‍ന്നുള്ള വലിയ ഉദ്യാനവുമായി മാറ്റി എടുത്തതാണിത്.  അവിടേയ്ക്കുള്ള മലകയറി പോകുന്ന  വഴിയും ദാരാ ആണു നിര്‍മ്മിച്ചത്.  ഈ ഉദ്യാനത്തിന്റെ ഏതുഭാഗത്തുനിന്നാലും ദാല്‍ തടാകം ദൃശ്യമാകും. സൂഫി ഗുരുവായിരുന്ന മുല്ല ഫാബഭക്ഷിയുടെ കീഴില്‍ ജ്യോതിശസ്ത്രപഠനത്തിനായാണ് ദാരാഷിക്കോവ് ഇവിടെ കഴിഞ്ഞത്. ആറുതടങ്ങളില്ലായി ഈ ചരിത്രസ്മാരകം നിലകൊള്ളുന്നു. മഹാപണ്ഡിതനായിരുന്ന അദ്ദേഹം ഭരണത്തില്‍ മികവു കാട്ടിയിരുന്നില്ല. അധികാരത്തിനായി തന്റെ  ഇളയ സഹോദരന്‍  ഔറംഗസീബിനാല്‍ ആദ്ദേഹം വധിക്കപ്പെട്ടത് ഇക്കാരണത്താല്‍ മാത്രമായിരുന്നില്ല. 
തന്റെ പിതാമഹനായിരുന്ന അക്ബറുടെ പാത പിന്‍തുടര്‍ന്ന് മത്സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുകയും മറ്റു മതഗ്രന്ഥങ്ങളില്‍ അറിവു നേടുകയും മതപണ്ഡിതന്‍മാരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തത് അദ്ദേഹത്തെ ഇസ്ളാം മതത്തിനു് അനഭിമതനാക്കി . അതുകൊണ്ടു തന്നെ വളരെ നീചമായാണ് മതഭ്രാന്തനായിരുന്ന ഔറംഗസീബ് അദ്ദേഹത്തെ വധിച്ചത്.
ദാരാഷിക്കോവിന്റെ തലയറുത്ത് തുറുങ്കിലടച്ചിരുന്ന ഷജഹാന് കൊടുത്തയച്ചു എന്നാണു ചരിത്രഭാഷ്യം. രോഗബാധിതനായ പിതാവിനെ തടവിലാക്കി, സഹോദരങ്ങളെ നിര്‍ദ്ദയം വധിച്ചശേഷമാണ്  ഔറംഗസീബ്  സിംഹാസനം നേടിയെടുത്തത്.  പരിമഹലും ചേര്‍ന്നുള്ള  ഉദ്യാനവും ദാല്‍തടാകവും അതിമനോഹരമായ കാഴ്ചയാണെങ്കിലും അനിര്‍വ്വചനീയമായൊരു മൂകത അവിടെമാകെ തളംകെട്ടിനില്‍ക്കുന്നതുപോലെ.. ജ്യോതിശാസ്ത്രവും വാനനിരീക്ഷണവും ഗണിതശാത്രവും വേദങ്ങളും ഇതിഹാസങ്ങളും  മനസ്സില്‍ നിറച്ച് അവിടെക്കഴിഞ്ഞ നിഷ്കളങ്കനായ ഒരു രാജകുമാരന്റെ ആത്മാവ് ഇപ്പോഴും വീശിയടിക്കുന്ന ഇളംകാറ്റില്‍ അവിടെയാകെ വ്യാപരിക്കുന്നുണ്ടാകാം.
ഷാജഹാന്‍ ചക്രവര്‍ത്തി അനേകം മനോഹരസൗധങ്ങള്‍ നിര്‍മ്മിച്ചു ചരിത്രത്താളുകളില്‍ നിര്‍ണ്ണായക സ്ഥാനം നേടിയെടുത്തെങ്കിലും ഒരുപാടു ക്രൂരതകളും ചെയ്തുകൂട്ടിയിരുന്നു. പിതാവിന്റെ ദുഷ്ക്കര്‍മ്മങ്ങളുടെ ഫലവുമാവാം  ആ പാവം കുമാരന്‍ അനുഭവിച്ചത് എന്നെനിക്കു തോന്നി.

വീണ്ടും ഷാലിമാര്‍ബാഗിന്റെ സൗന്ദര്യത്തിലേയ്ക്ക് ഒരിക്കല്‍കൂടി..വൈദ്യുതവിളക്കുകളുടെ ഉജ്ജ്വലപ്രഭയില്‍ നയനമനോഹരിയായി ഉദ്യാനവും രാവിന്റെ വശ്യസൗന്ദര്യവുമായി ദാല്‍ത്തടാകവും. ശ്രീനഗറിലെ രാക്കാഴ്ചകള്‍ കണ്ട്, അത്താഴവും കഴിച്ച് ഹോട്ടലില്‍ മടങ്ങിയെത്തി. മടക്കയാത്രയ്കൂള്ള തയാറെടുപ്പുകള്‍ നടത്തി ഉറങ്ങാന്‍ കിടന്നു. രാത്രി ഹോട്ടലില്‍ കൊണ്ടുവന്നു വിട്ട ഓട്ടോറിക്ഷക്കാരന്‍  രാവിലെ വരാമെന്നു പറഞ്ഞിരുന്നു വിമാനത്താവളത്തില്‍ എത്തിക്കാന്‍. അയാള്‍ എത്തുന്നതിനു മുന്‍പ്  ഞങ്ങള്‍ ആ പരിസരമൊക്കെ ഒന്നുകൂടി ചുറ്റിക്കറങ്ങി. പ്രഭാതഭക്ഷണവും കഴിച്ചു തിരികെയെത്തിയപ്പോള്‍ ഓട്ടോറിക്ഷ തയാര്‍.


വിമാനത്തിലിരുന്നുള്ള ഹിമാലയക്കാഴ്ചയും അവിസ്മരണീയം. വിമാനം നേരിട്ടു ബോംബേയ്ക്കായിരുന്നില്ല. ജമ്മു വഴി യുള്ളതായിരുന്നു. എങ്കിലും രണ്ടുമണിക്കൂറില്‍ ബോംബെയിലെത്തി.

ഒരുപാടു നല്ല അനുഭവങ്ങളും കണ്ണിനും മനസ്സിനും വിരുന്നു നല്കിയ മറക്കാനാവാത്ത കാഴ്ച്ചകളും ഏറെ അറിവുകളും പ്രദാനം ചെയ്തൊരു യാത്രയുടെ പരിസമാപ്തി. ഈ യാത്രയ്ക്കു കാരണഭൂതരായ എല്ലാപേരോടും സ്നേഹസമ്പന്നരായ സഹയാത്രികരോടും, എല്ലാവിധ സഹായങ്ങളും നിര്‍ലോപം നല്കിയ കാഷ്മീര്‍ ജനതയോടും എല്ലാറ്റിനുമുപരിയായി ഈ യാത്രയില്‍ യാതൊരു പ്രയാസങ്ങളും വരുത്താതെ അനുഗ്രഹം ചൊരിഞ്ഞ പ്രകൃതീദേവിയോടും ഉള്ള കൃതജ്ഞതാസാഗരം തന്നെ ഹൃദയത്തില്‍ അലയടിക്കുന്നു. വിമാനമിറങ്ങി പുറത്തുകടക്കുമ്പോള്‍ കാത്തുനില്‍ക്കുന്ന സുകൃതം 'അച്ഛനുമമ്മയും എന്നെത്തനിച്ചാക്കി പോയില്ലേ' എന്നൊരു പരിഭവത്തിന്റെ  ലാഞ്ഛന പോലുമില്ലാതെ മുഖം നിറയെ വിടര്‍ന്ന ചിരിയുമായി കൈവീശിക്കാട്ടി മകന്‍.  ഈ യാത്ര സഫലം.

(ഈ അക്ഷര യാത്രയില്‍ എന്നോടൊപ്പം നടന്ന എല്ലാപേര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. ഇനി മറ്റൊരു  യാത്രാവിശേഷവുമായി നമുക്കു കൈകോര്‍ക്കാമെന്ന പ്രത്യാശയുമായി 
സസ്നേഹം മിനി )

Sunday, September 15, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും -9

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും -9
============================

പുലരിവെളിച്ചം ജാലകവിരിക്കിടയിലൂടെ ഒളിഞ്ഞുനോക്കുമ്പോഴേയ്ക്കും ഉറക്കമുണര്‍ന്നിരുന്നു. തിരശ്ശീലമാറ്റിനോക്കുമ്പോള്‍ ചില്ലുജാലകത്തിനപ്പുറത്തൊരു ഹരിതവിസ്മയം. താഴെയുള്ള വിശാലമായ പുല്‍ത്തകിടിക്കപ്പുറം ഒരു ചെറിയ കൃഷിയിടം. പഴങ്ങള്‍ പാകമായിത്തുടങ്ങിയ ആപ്പിള്‍ മരങ്ങളും പിയറും വളര്‍ന്നുനില്‍ക്കുന്ന തോട്ടത്തില്‍ ഇടവിളയായി ഉരുളക്കിഴങ്ങു ചെടികളും പൂത്തുലഞ്ഞുനില്‍ക്കുന്നു. അതിനുമപ്പുറം ഉയര്‍ന്ന കമ്പിവേലിക്കു പിന്നില്‍ ഉയര്‍ന്ന ഗിരിശിഖരത്തിലേയ്ക്കു കയറിപ്പോകുന്ന ഡച്ചിഹാം ദേശീയോദ്യാനം. ഇടതൂര്‍ന്നു വളര്‍ന്നു നില്ക്കുന്ന വൃക്ഷങ്ങളിലെ  പച്ചയുടെ വിവിധ വര്‍ണ്ണഭംഗി.
ഇടതുവശത്തെ വേലിക്കെട്ടി നപ്പുറം ഹാര്‍വന്‍ ഉദ്യാനത്തിലെ വലിയ തായ്ത്തടികളുള്ള ചിനാര്‍മരങ്ങള്‍. ഈ ഹരിതവര്‍ണ്ണത്തിന് എത്ര വൈവിധ്യങ്ങളാണു പ്രകൃതിയില്‍!  .....കാഴ്ച കണ്ടു നിന്നാല്‍ സമയം പോകുന്നതറിയില്ല. ചെഷ്മഷാഹിയും പരിമഹലും സന്ദര്‍ശിച്ചശേഷം ഗുല്‍മാര്‍ഗ്ഗിലെയ്ക്കു പോകണം. 

മറ്റു മുഗള്‍ ഉദ്യാനങ്ങളെ പോലെ തന്നെ ദാല്‍ തടാകത്തിനഭിമുഖമായി കുന്നിന്‍ചെരുവില്‍ തട്ടുകളായാണ് ചെഷ്മ ഷാഹിയും. മൂന്നു തട്ടുകളിലൂടെ  ഉദ്യാനമധ്യത്തിലൂടെ ഒഴുകിയിറങ്ങുന്ന കല്ലോലിനി ദാല്‍ തടാകത്തിലേയ്ക്കു ചേരും.
1632-ല്‍ ഷജഹാന്‍ ചക്രവര്‍ത്തി ഇറാനിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചതാണ് ഈ മോഹനോദ്യാനം.
കുറേ അധികം പടവുകള്‍ കയറിവേണം ആദ്യതടത്തിലെത്താന്‍ .പടവുകള്‍ക്കിരുവശവും ചരിഞ്ഞുകിടക്കുന്ന പുല്‍ത്തകിടിയും ഇടയ്ക്കു ഭംഗിയില്‍ വളര്‍ത്തിയിരിക്കുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും. ആദ്യ തടത്തിലെത്തിയാല്‍ മുകളില്‍ മിനുസമുള്ള കല്‍പടവുകളിലൂടെ ഒഴുകിയിറങ്ങുന്ന ജലവാഹിനി തീര്‍ക്കുന്ന സമചതുരാകൃതിയിലുള്ല ഒരു പൊയ്ക കാണാം. ഇരുവശങ്ങളില്‍ വശ്യതയാര്‍ന്ന ഉദ്യാനഭംഗി. രണ്ടാമത്തെ തടവും കടന്നു മുകളിലെത്തിയാല്‍ അവിടെ നമ്മെക്കാത്ത് ഒരത്ഭുതമുണ്ട്. വിശേഷപ്പെട്ട ഒരു നീരുരവ.
പിന്നിലുള്ള ഹിമവല്‍സാനുക്കളിലെ ഏതോ മഞ്ഞുപാളികളില്‍ നിന്നൊഴുകിയെത്തുന്ന ഈ ജലധാരയ്ക്ക്  ഔഷധഗുണ മുണ്ടത്രേ. ഇതു കുടിക്കുമ്പോള്‍  തന്നെ പ്രത്യേകമായൊരു ഉന്‍മേഷം അനുഭവേദ്യമാകുഎന്നാണ് പറയുന്നത്. ധാരാളം പേര്‍ ഈ ജലം ശേഖരിച്ചുകൊണ്ടുപോകാന്‍ വലിയ ക്യാനുകളും മറ്റു സംഭരണികളും ഒക്കെയായി ക്യൂ നില്‍ക്കുന്നു ണ്ടായി രുന്നു.
ജവഹര്‍ലാല്‍ നെഹ്രു ഈ ജലം മാത്രമാണത്രെ കുടിച്ചിരുന്നത്. മുഗള്‍ രാജകൊട്ടരത്തിലെ അടുക്കളയില്‍ പാചകത്തിന് ഇവിടെ നിന്നു കൊണ്ടുപോയിരുന്ന ജലമായിരുന്നു ഉപയോഗിച്ചുപോന്നിരുന്നത്. നൂര്‍ജഹാന്റെ  ദീര്‍ഘകാലമായുണ്ടായിരുന്ന രോഗം  ഭേദമാക്കിയത് ഈ ജലപാനം കൊണ്ടാണെന്നാണു വിശ്വാസം. ഈ ജലമാണ് റാണിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ്  മറ്റൊരു  പക്ഷം. ഇവിടെ ഒരു മണ്ഡപവും ചെഷ്മഷാഹിദി എന്ന ദേവാലയവും ഉണ്ട്. 

ഉദ്യാനത്തില്‍ ധാരാളം പൂച്ചെടികളും വൃക്ഷങ്ങളും ഒക്കെയുണ്ട്. മറ്റെങ്ങും  കണ്ടിട്ടില്ലാത്ത കറുത്തപൂക്കള്‍ അവിടെ കാണാന്‍ കഴിഞ്ഞു. ഉയരത്തില്‍ നിന്നുള്ള ദാല്‍ത്തടാകദൃശ്യം സ്വപ്നസദൃശമാണ്. പക്ഷെ അവിടെ ചിലവഴിക്കാന്‍ വളരെ കുറച്ചു സമയമേ ഉള്ളു.
ഗുല്‍മാര്‍ഗ്ഗിലേയ്ക്കു പോകേണ്ടതുകൊണ്ട്  തൊട്ടടുത്തുള്ള പരിമഹല്‍ സന്ദര്‍ശനവും വേണ്ടെന്നുവെച്ചു ധൃതിയില്‍ യാത്രയായി. അടുത്തദിവസം ഞങ്ങള്‍ ഇരുവരുമൊഴികെയുള്ള സംഘാംഗങ്ങള്‍  ജമ്മുവിലേയ്ക്കു യാത്രയാകും. വൈഷ്ണവദേവി ദര്‍ശനം കഴിഞ്ഞ്  ഡല്‍ഹിയും ആഗ്രയും ഒക്കെ സന്ദര്‍ശിച്ച ശേഷമേ അവര്‍ മുംബൈക്കു മടങ്ങൂ. ഞങ്ങള്‍ വിമാനമാര്‍ഗ്ഗം മുംബൈക്കു പോകാനാണു പരിപാടി. മകന്‍ വീട്ടില്‍ തനിച്ചാണ്. എത്രയും നേരത്തെ അവന്റെയടുത്തെത്തണം. ഗുവഹട്ടി ഐ ഐ ടി വിദ്യാര്‍ത്ഥിയായ അവന് അടുത്ത ദിവസം തന്നെ  ഹോസ്റ്റലിലേയ്ക്കു മടങ്ങേണ്ടതാണ്.  അതിനുള്ള ഒരുക്കങ്ങളും നടത്തേണ്ടതുണ്ട്.   അമര്‍നാഥ് യാത്രകഴിഞ്ഞ ഉടനെതന്നെ ടിക്കറ്റ് നോക്കിയെങ്കിലും തിരക്കുള്ള സമയമായതിനാല്‍ മൂന്നു ദിവസം കഴിഞ്ഞുള്ളതേ കിട്ടിയുള്ളു. അവര്‍ പോയശേഷം ഒരു ദിവസം കൂടി ശ്രീനഗറില്‍ ഉണ്ട്. അപ്പോള്‍ വീണ്ടും ചെഷ്മഷാഹിയും പരിമഹലും സന്ദര്‍ശിക്കണം എന്നുവിചാരിച്ചു. ചെഷ്മഷാഹിയിലെ ഔഷധജലം കുടിച്ചുനോക്കുകയും വേണം.  ഇനിയുമുണ്ട്   സന്ദര്‍ശിക്കാന്‍ ഇവിടെ വേറേയും ഉദ്യാനങ്ങള്‍. ബൊട്ടാണിക്കള്‍ ഗാര്‍ഡന്‍, ട്യൂലിപ് ഗാര്‍ഡന്‍.. അങ്ങനെ.....

ഗുല്‍മാര്‍ഗ്ഗിലേയ്ക്ക് അറുപതു കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ശ്രീനഗറില്‍ നിന്ന്. ഒന്നര മണിക്കൂറോളം നീണ്ട യാത്ര. പക്ഷെ പാതയ്ക്കിരുവശവുമുള്ള ആപ്പിള്‍- ചെറി- തോട്ടങ്ങളുടെയും മറ്റും ഭംഗിയാസ്വദിക്കാന്‍ പലയിടത്തും ഇറങ്ങിക്കയറി സമയമൊരുപാടു കടന്നുപോകും.
പിന്നെ നാടന്‍ ഭക്ഷണശാലകളിലെ ഭക്ഷണവും ആസ്വദിച്ചു കഴിക്കാം. പട്ടാളക്കാരുടെ സാന്നിധ്യം എവിടെയും ഉണ്ടാകും.  ഇടയ്ക്ക് എതിരെവരുന്ന വാഹനങ്ങളില്‍ നിറയെ യാത്രക്കാര്‍. ചിലപ്പോള്‍ ബസിനു മുകളിലും ആള്‍ക്കാര്‍ ഇരിക്കുന്നതുകാണാം. അവിടുത്തെ ബസ്സുകള്‍ വളരെ കുറുകിയതാണ്. വളഞ്ഞും പുളഞ്ഞും പോകുന്ന മലമ്പാതയായതുകൊണ്ടാവാം അങ്ങനെ.  ഗുല്‍മാര്‍ഗ്ഗിലേയ്ക്കടുക്കുമ്പൊള്‍ ഹരിതഭംഗിയ്ക്കപ്പുറം മഞ്ഞു വീണുറഞ്ഞ ഗിരിശിഖരങ്ങള്‍ ദൃശ്യമാകും. ഒടുവില്‍ ആ സ്വര്‍ഗ്ഗഭൂമിയിലേയ്ക്കെത്തുകയായി- ഒരു പ്രണയകാവ്യം പോലെ സുന്ദരിയായ ഗുല്‍മാര്‍ഗ്ഗ്....

ഗുല്‍മാര്‍ഗ്ഗ് എന്ന വാക്കിനര്‍ത്ഥം പൂക്കളുടെ താഴ്വര എന്നാണ്. പേരന്വര്‍ത്ഥമാക്കുന്ന പൂമെത്ത തന്നെയാണ് അവിടുത്തെ വിശാലമായ പുല്‍മേടുകളില്‍ കാണാന്‍ കഴിയുക. അഫര്‍വത് മലനിരകളുടെ താഴവരയിലെ പീഠഭൂമിയാണ് ഈ വിശാലമായ പുഷ്പലോകം.
മഞ്ഞുകാലമായാല്‍ ഇവിടെമാകെ മഞ്ഞിന്‍പുതപ്പിനുള്ളിലാകും. മഞ്ഞുകാലവിനോദങ്ങള്‍ക്ക് പുകള്‍പെറ്റ കേന്ദ്രമാണ് ഗുള്‍മാര്‍ഗ്ഗ്. അതിനായി ഉയരത്തിലുള്ള മഞ്ഞുമലകളിലേയ്ക്കു പോകേണ്ടതുണ്ട്. കേബിള്‍ കാര്‍ (റോപ് വേ) അതിനുള്ള മാര്‍ഗ്ഗം. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ് വേ ആണ് ഗൊണ്ടോള എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ കേബിള്‍ കാര്‍. ഏറ്റവും നീളമുള്ളതും ഇതുതന്നെ.  ഫ്രഞ്ചു കമ്പനിയായ പൊമംഗല്‍സ്കിയുമായി ചേര്‍ന്ന് കാഴ്മീര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഒരു സംരംഭമാണിത്.
 വാഹനമിറങ്ങിയശേഷം  ഒരുകിലോമീറ്റര്‍ നടന്നോ കുതിരപ്പുറത്തോ പോയിവേണം ഗൊണ്ടോളയുടെ അടുത്തെത്താന്‍ . മഞ്ഞുമലയില്‍ ഉപയോഗിക്കുന്ന പ്രത്യേകതരത്തിലുള്ള വസ്ത്രങ്ങളും റബ്ബര്‍ ബൂട്സും ഒക്കെ ഇവിടെ വാടകയ്ക്കു കിട്ടും. രണ്ടു സ്ടേഷനുകളാണ് ഗൊണ്ടോളയുടെ മാര്‍ഗ്ഗത്തില്‍. 10 മിനിട് സഞ്ചരിച്ചാല്‍ കൊങ്ങ്ടൂര് (Kongtoor), പിന്നെയും 12 മിനിട് അഫര്‍വത് കൊടുമുടി. പ്രത്യേകം ടികറ്റ് നിരക്കുകളാണ് ഈ രണ്ടു കേന്ദ്രത്തിലേയ്ക്കും. 

മഞ്ഞില്‍ കളിക്കാന്‍ തയ്യാറായി അതിനുള്ള  വസ്ത്രങ്ങളൊക്കെ ധരിച്ചാണ് ഞങ്ങള്‍ പോയത്. മഴപെയ്തു വഴി ആകെ ചളിപിടിച്ചതിനാല്‍ കുതിരയേ ആശ്രയിച്ചു.  ആദ്യത്തെ സ്ടേഷനിലേയ്ക്കാണു ടിക്കറ്റ് എടുത്തത്. ആറുപേര്‍ക്ക് ഒരു സമയം ഗൊണ്ടോളയില്‍ യാത്രചെയ്യാം. താഴെയുള്ള കൊച്ചുഗ്രാമവും കൃഷിസ്ഥലങ്ങളും പിന്നിലാക്കി പൈന്‍മരക്കാടുകള്‍ക്കു മുകളിലൂടെയുള്ള അവിസ്മരണീയമായ യാത്ര. 
പ്രകൃതിയെ ഒട്ടും വേദനിപ്പിക്കതെയുള്ള  യാത്രാ മാര്‍ഗ്ഗം. മുകളിലേയ്ക്കുള്ല യാത്രയില്‍ കാണാം കളികളൊക്കെ കഴിഞ്ഞു മടങ്ങുന്ന യാത്രമാരുമായി മടങ്ങുന്ന കേബിള്‍ കാറുകള്‍. .. പക്ഷെ കൊംഗ്ടൂര്‍ ഞങ്ങളെ നിരാശപ്പെടുത്തി. അവിടെ ഒട്ടും തന്നെ മഞ്ഞുണ്ടായിരുന്നില്ല. അഫര്‍വതിലേയ്ക്കു പോകാന്‍ സമയവുമില്ല. ഇട്ടിരിക്കുന്ന മഞ്ഞുവസ്ത്രങ്ങള്‍ ഞങ്ങളെനോക്കി പരിഹസിച്ചപോലെ.. മുന്‍പ്   മണാലിയിലും തവാംഗിലുമൊക്കെ മഞ്ഞില്‍ കളിച്ച ഓര്മ്മകള്‍ അയവിറക്കി , ആ മലനിരകളുടെ ഭംഗി ആസ്വാദിച്ച് കുറച്ചു സമയം അവിടെ ചിലവഴിച്ചു. അഫര്‍വത്തിലെ മഞ്ഞുമേലാപ്പില്‍ സ്കീയിങ്ങും മറ്റു മഞ്ഞുകാലവിനോദങ്ങളും അരങ്ങേറുന്നു. ഏറ്റവും വലിയ സ്കീയിംഗ് റിസോര്‍ട്ട് ഇവിടെയാണ്. മഞ്ഞുകാലവിനോദങ്ങള്‍ക്കുള്ള അന്തര്‍ദ്ദേശീയ മല്‍സരങ്ങള്‍ക്കുവരെ ഗുള്‍മാര്ഗ്ഗ് വേദിയാകാറുണ്ട്  . 

വീണ്ടും മുകളിലേയ്ക്കു പോകാതെ ഞങ്ങള്‍ മടങ്ങി. ശ്രീനഗറില്‍ സംഘാംഗങ്ങള്‍ക്കു ഷോപ്പിംഗിനു പോകണം. ശ്രീനഗറിന്റെ ഓര്‍മ്മയ്ക്കായി ഇവിടുത്തെ തനതു കൗതുകവസ്തുക്കളും ചിത്രപ്പണികളുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ എല്ലാവര്‍ക്കും വാങ്ങാനുണ്ട്. ഒരംഗത്തിന്റെ കാഷ്മീരി സുഹൃത്ത് ഏര്‍പ്പാടാക്കിയിരിക്കുന്ന അത്താഴവിരുന്നും. ഞങ്ങള്‍ക്ക് അടുത്ത ദിവസം താമസിക്കാന്‍ വിമാനത്താവളത്തിനടുത്ത് ഹോട്ടലും കണ്ടെത്തണം. ഒപ്പമുള്ളവര്‍ പുലര്‍ച്ചെ തന്നെ ജമ്മുവിലേയ്ക്കു തിരിക്കും. ഒരുപകലും രാത്രിയും ഞങ്ങള്‍ക്കിവിടെ ബാക്കി. അതിനടുത്ത ദിവസം ഉച്ച്യ്ക്കു 12 മണിക്കാണു ഞങ്ങളുടെ ഫ്ലൈറ്റ്.