Monday, April 5, 2021

അവധി - മിനിക്കഥ

 ദിമാപ്പൂറിലേ ഒരു പട്ടാളക്യാമ്പിലായിരുന്നു സതീശനും അജിത്തും. വളരെ കർക്കശക്കാരനായിരുന്ന മേലുദ്യോഗസ്ഥനില്നിന്ന് അവധി ലഭിക്കുകയെന്നത് അത്ര  എളുപ്പമുള്ള കാര്യമായിരുന്നില്ല. പക്ഷേ സതീശന് അവധി ലഭിച്ചേ പറ്റൂ. കാരണം തന്റെ ഏകാസഹോദരിയുടെ കല്യാണമാണ്. 

അദ്‌ഭുതമെന്നേ പറയേണ്ടു . കല്യാണക്കാര്യമറിഞ്ഞതും  കമാന്നൊരക്ഷരം പറയാതെ ഓഫീസർ അവധിയനുവദിച്ചു. 

സതീശൻ ഓടിപ്പോയി അജിത്തിനോട്  അവധി കിട്ടിയ കാര്യം പറഞ്ഞു. അയാൾക്കും സന്തോഷമായി. പിന്നാലെ അജിത്തും ഓഫീസറെ കാണാൻ പോയി. തനിക്കും അവധി അനുവദിക്കണമെന്നപേക്ഷിച്ചു. 

"സാധ്യമല്ലാ" അദ്ദേഹം അലറി. 

" സർ, എന്റെ വിവാഹമാണ്. ദയവായി എന്നെ പോകാനനുവദിക്കണം" അജിത് താണുവീണു കെഞ്ചി. 

"എന്നൊടുപറയാതെ താനന്തിനാണ് വിവാഹം നിശ്ചയിച്ചത്" എന്നായി ഓഫീസർ. 

"വീട്ടുകാർ നിശ്‌ചയിച്ചതാണ് സർ" അജിത് പറഞ്ഞു. 

"എങ്കിൽ അത് കാൻസൽ ചെയ്യാൻ അവരോടു പറഞ്ഞേക്കൂ. "കല്ലേൽ പിളർക്കുന്ന കല്പന വന്നു.

അജിത് പിന്നെയും അവിടെത്തന്നെ പരുങ്ങിനിന്നു. 

"ഉം . പൊയ്ക്കോളൂ " ഓഫീസർ ഗർജ്ജിച്ചു. 

" അത് .. പിന്നെ.. സർ.. "

"കാര്യം പറഞ്ഞാൽ തനിക്കു മനസ്സിലാവില്ലേ.. പോയി ജോലി ചെയ്യൂ "

" സർ, സതീശന് ലീവ് കൊടുത്തല്ലോ"

" ഉം .. അതെന്താ " 

"അവന്റെ സഹോദരിയുടെ വിവാഹത്തിന് പോകാനല്ലേ അത് " 

"അതിനു തനിക്കെന്തുവേണം. അയാൾ സഹോദരിയുടെ വിവാഹം നടത്തിയിട്ടു വരും"  

"പക്ഷേ, ഞാൻ ചെല്ലാതെ ആ വിവാഹം നടക്കില്ല സർ" 

" അതെന്താ?" 

"ഞാനാണ് വരൻ "


മിനിക്കഥ

 രാമചന്ദ്രക്കുറുപ്പ് രാവിലെ പത്രത്തിൽ വന്ന ഒരു പരസ്യംകണ്ടു ഞെട്ടി. 

ലംബോർഗിനി കാർ വില്പനയ്ക്ക്. വില 100 രൂപ. 

ബന്ധപ്പെടാനുള്ള ഫോൺനമ്പറും കൊടുത്തിട്ടുണ്ട്. 

അഞ്ചുകോടിക്കുമേൽ വിലവരുന്ന കാർ വെറും നൂറുരൂപയ്ക്ക്! 

ആരായാലും ഞെട്ടിപ്പോകും. 

കുറുപ്പ് എന്തായാലും അതോന്നന്വേഷിക്കാൻതന്നെ തീരുമാനിച്ചു. ഫോണിൽ സംസാരിച്ചത് ഒരു സ്ത്രീയായിരുന്നു. അവർ പറഞ്ഞ വിലാസത്തിൽ കുറുപ്പ് സമയം കളയാതെയെത്തി.

സത്യമാണ് . അധികം ഓടിയതല്ല കാർ എന്ന് അദ്ദേഹത്തിന് മനസ്സിലായി. ആ സ്ത്രീ കാർ കുറുപ്പിനു  വിറ്റു. വെറും നൂറു രൂപയ്ക്ക്. താക്കോലും രേഖകളും കൈമാറി. 

കാറുമായി പോകാൻ നേരം കുറുപ്പ് ആ വനിതയോട് ഇത്ര വിലകുറച്ച് കാർ വിൽക്കുന്നതിന് കാരണം അന്വേഷിച്ചു. അതറിയതെ അയാൾക്കവിടുന്നു പോകാനാവുമായിരുന്നില്ല. 

ശാന്തസ്വരൂപിണിയായി അവർ പറഞ്ഞുതുടങ്ങി. 

"എന്റെ ഭർത്താവ് കോടീശ്വരനായ വ്യാപരിയായിരുന്നു. അദ്ദേഹം ഇക്കഴിഞ്ഞദിവസമാണ് വിഷ്ണുപാദം പൂകിയത്. വിൽപത്രത്തിൽ അദ്ദേഹം നിർദ്ദേശിച്ചിരുന്നപ്രകാരം ഞാൻ ചെയ്യുന്നുവെന്ന് മാത്രം. ഈ കാർ വിറ്റുകിട്ടുന്ന പണം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഞാനത് അക്ഷരംപ്രതി പാലിക്കുന്നുവെന്നുമാത്രം." 


നിണം വാർന്ന മുറിവിന്റെ 
നോവിലേക്കിത്തിരി
കുളിരേകുമാശ്വാസമൂതിയേകാൻ 
ഒഴുകുന്ന  നൊമ്പരക്കണ്ണീർക്കണങ്ങളെ 
മൃദുവിരൽത്തുമ്പിനാലൊപ്പിനീക്കാൻ 
നിറയണം ഹൃദയത്തിൽ 
അമൃതമാം സ്നേഹം
നീഹാരശീതളസ്പർശമാം കാരുണ്യം  
.
ശുഭദിനം നേരുന്നു 

മിനി മോഹനൻ