Thursday, November 25, 2021

രാജസ്ഥാൻ - 8 സാം സാൻഡ് ഡ്യൂൺസ്‌

ജയ്സാൽമീർ ഒരു അതിർത്തിപ്പട്ടണമായതുകൊണ്ടു പട്ടാളത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. ഒരുപാടു യുദ്ധാനുഭവങ്ങളും അവർക്കു പങ്കുവയ്ക്കാനുണ്ട്. ജയ്സാൽമീർ വാർ മ്യൂസിയം അത്തരം ഒരുപാടുകഥകൾ നമുക്ക് പറഞ്ഞുതരും.1971 ലെ   ലോംഗേവാലായുദ്ധത്തിൽ ജീവൻപൊലിഞ്ഞ സൈനികരുടെ സ്മരണയ്ക്കായി പടുത്തുയർത്തപ്പെട്ടതാണ്  ഈ മ്യൂസിയം.    യുദ്ധങ്ങളൊന്നും നമുക്കത്ര പരിചിതമല്ലെങ്കിൽക്കൂടി ആത്മാഭിമാനവും ദേശഭക്തിയും രാജ്യസ്നേഹവും ഉൾക്കാമ്പിലേക്ക് ആർത്തിരമ്പിക്കയറിവരും ഈ മ്യൂസിയത്തിലേക്കുള്ള  പടിവാതിൽ  കടക്കുമ്പോൾ.  പ്രവേശനകവാടത്തിനപ്പുറം കൊടിമരത്തിൽ ഉയർന്നുപാറുന്ന ത്രിവർണ്ണപതാകയും അടുത്തുതന്നെ സ്ഥാപിച്ചിരിക്കുന്ന ഭീമാകാര ബയണറ്റ്   ഒരു നിമിഷമെങ്കിലും നമ്മുടെ കണ്ണുകളെ പിടിച്ചുനിർത്തും. 1947 മുതൽ ഇന്ത്യ പങ്കെടുത്ത യുദ്ധങ്ങളുടെ ആയുധങ്ങളും  യുദ്ധോപകരണങ്ങളും വീരജവാന്മാരുടെ യുദ്ധസംബന്ധികളായ ധാരാളം ചിത്രങ്ങളും അവിടെക്കാണാം. ചെറിയൊരു  ഫിലിംഷോയുമുണ്ട്.   ടാങ്കുകളും ഫൈറ്റർ ജെറ്റുകളും ജീപ്പുകളും ഉൾപ്പെടെയുള്ള യുദ്ധവാഹനങ്ങൾ , ബങ്കറിന്റെ മാതൃക, ഗിയർവീലുകളും ക്ലച്ച് പ്ലേറ്റുകളും കൊണ്ട് നിർമ്മിച്ചൊരു ഒട്ടകവും  ശത്രുനിരയിൽനിന്നു പിടിച്ചെടുക്കപ്പെട്ട യുദ്ധോപകരണങ്ങളുമൊക്കെ വാതിലപ്പുറകാഴ്ചകളാണ്.   ഓരോന്നും ഗൈഡ് നമുക്ക് വിശദമായി വിവരിച്ചുതരും.സർക്കാർ ഉടമസ്ഥതയിലുള്ളതായതുകൊണ്ടു വിശ്വാസത്തോടെ  സുവനീർ ഷോപ്പിൽനിന്നു മിതമായ വിലയിൽ എന്തെങ്കിലുമൊക്കെ വാങ്ങുകയുമാകാം.   വൈകുന്നേരം ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉണ്ടാകും. എല്ലാം കണ്ട് സവിശേഷമായൊരനുഭൂതി ഹൃദയത്തിലാവാഹിച്ചുമാത്രമേ നമുക്ക് പുറത്തുകടക്കാനാവൂ. 









ഇനി  നാല്പതുകിലോമീറ്ററിലധികം ദൂരമുണ്ട് സാം സാൻഡ് ഡ്യൂൺസ്‌ എന്ന, മണൽക്കൂനകൾനിറഞ്ഞ  മരുഭൂപ്രദേശത്തേക്ക്. പാകിസ്ഥാൻഅതിർത്തിയിൽനിന്നു വളരെയടുത്താണ് ഈ സ്ഥലം. ഥാർമരുഭൂമിയുടെ മറ്റുഭാഗങ്ങളൊക്കെത്തന്നെ ഇടയ്ക്കിടക്കു കുറ്റിച്ചെടികളോ ചെറുമരങ്ങളോ വളർന്നുനിൽക്കുന്ന, നീണ്ടുപരന്നുകിടക്കുന്ന മണൽപ്രദേശമാണ് . എന്നാൽ നോക്കെത്താദൂരത്തോളം അലഞൊറിഞ്ഞുകിടക്കുന്ന മണൽക്കൂനകൾ ഇവിടെമാത്രമേ കാണാറുള്ളു. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികളുടെ വളരെ പ്രിയപ്പെട്ടൊരു കേന്ദ്രമാണിത്. ഇരുപതുവര്ഷങ്ങൾമുമ്പേ ഇവിടെവന്നു നടത്തിയ ഒട്ടകസവാരിയും അതിനുശേഷം കണ്ട സൂര്യാസ്തമയവും ഇപ്പോഴും കണ്മുന്നിലുള്ളതുപോലെ. 


 നീണ്ടുകിടക്കുന്ന ടാറിട്ട റോഡിലൂടെ ബസ്സ് ഓടിക്കൊണ്ടിരുന്നു. മരുഭൂവിലെ  വരണ്ടകാഴ്ചകൾ  ഇരുവശവും. ഇടയ്ക്കിടെ കാറ്റാടിയന്ത്രങ്ങൾ. ആട്ടിൻപറ്റങ്ങളും കന്നുകാലിക്കൂട്ടവും ഇടയന്മാരും ചിലപ്പോഴൊക്കെ കടന്നുപോകുന്നതുകാണാം. ചില ചെറിയ ഗ്രാമങ്ങൾ കാൽപാളികൾ കൊണ്ട് വേലിതിരിച്ച ചെറിയ വീടുകൾ, വർണ്ണതലപ്പാവും വലിയ മീശയുമുള്ള   ഗ്രാമീണർ, നിറപ്പടികിട്ടുള്ള വസ്ത്രങ്ങളും നിറയെ ആഭരണങ്ങളും ശിരോവസ്ത്രവും  ധരിച്ച രാജസ്ഥാനിസ്ത്രീകൾ - ഇവയൊക്കെ കാഴ്‌ചയിൽ വന്നുപോകുന്നു. മുമ്പ് വന്നപ്പോൾ ഈ പാത ഒരു നാട്ടുപാതപോലെയുള്ള മൺപാതയായിരുന്നു. ഇപ്പോൾ ടാർ ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. ഏകദേശം പാതിയോളം വഴി  പിന്നിട്ടപ്പോൾ  ഇടതുവശത്തേക്ക് ഒരു ചൂടുപലക 'കുൽധാര' . 



കുൽധാരയെക്കുറിച്ചു കേട്ടിട്ടില്ലേ?  ഇതൊരു ദുരൂഹതനിറഞ്ഞ   പ്രേതഗ്രാമമാണ്. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറുവര്ഷം മുമ്പ്  സമ്പന്നരായ പാലിവാൽബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം. രാജാവിന് നൽകേണ്ട നികുതി പിരിക്കുന്നതിനായി വന്ന മന്ത്രി ഗ്രാമമുഖ്യന്റെ മകളായ  കൗമാരക്കാരി സുന്ദരിയെ കാണാനിടയായി. അവളെ തനിക്കു വിവാഹംചെയ്തുതരണമെന്നായി ആവശ്യം. വേറെയും പലഭാര്യമാരുള്ള മധ്യവയസ്കനായ മന്ത്രിക്ക് മകളെക്കൊടുക്കാൻ  ഗ്രാമമുഖ്യൻ ഒരുക്കമായില്ല. പല ഭീഷണികളും  അവർക്കു നേരിടേണ്ടിവന്നു. മന്ത്രി പലവിധത്തിലും ഉപദ്രവിച്ചു. ഒടുവിൽ ഒരുപൗർണ്ണമിദിനത്തിൽ  അവളെ വിവാഹംചെയ്തുകൊടുത്തില്ലെങ്കിൽ  ബലമായി പിടിച്ചുകൊണ്ടുപോകുമെന്ന അന്ത്യശാസനമെത്തി  . തങ്ങളുടെ പൊന്നോമനയായ  ആ പെൺകിടാവിനെ രക്ഷിക്കാൻ  മറ്റുഗതിയില്ലാതെ ആ എണ്പതിനാല് ഗ്രാമങ്ങളിലെയും ജനങ്ങൾ ഒന്നൊഴിയാതെ തങ്ങളുടെ വീടും സ്വത്തുക്കളുമൊക്കെ ഉപേക്ഷിച്ച് കൈയിൽ എടുക്കാവുന്നതുമാത്രം എടുത്തുകൊണ്ടു  ആ രാത്രി എങ്ങോട്ടോ പോയി. പിന്നീട് അവരെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല. ആ ബ്രാഹ്മണരുടെ ശാപംകൊണ്ടാവാം പിന്നെ ഒരിക്കലും അവിടെ ആർക്കും താമസിക്കാൻ കഴിഞ്ഞിട്ടില്ല.  അതിനുശ്രമിച്ചവർക്കൊക്കെ ദുരന്തങ്ങൾ വന്നുചേർന്നു. പലർക്കും ജീവഹാനിതന്നെ സംഭവിച്ചു.  ഇന്നും തകർന്നുകിടക്കുന്ന വീടുകളും ക്ഷേത്രങ്ങളുമൊക്കെയുള്ള ആ ഗ്രാമം ഒരു പേടിസ്വപ്‌നംപോലെ അവിടെ നിലകൊള്ളുന്നു.  2018ൽ ഡൽഹിയിലെ പാരാനോർമൽ സൊസൈറ്റി 30 പേരടങ്ങുന്ന ഒരു സംഘത്തെ കുൽധാരയിൽ ഒരു രാത്രി തങ്ങാനയച്ചു. അവർക്കൊക്കെ വളരെ വിചിത്രമായ അനുഭവങ്ങൾ നേരിടേണ്ടിവന്നു. പേടിപ്പെടുത്തുന്ന രൂപങ്ങളും ശംബ്ദങ്ങളും കാരണം ആർക്കും  ഭയന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.  പകൽ  കാവൽക്കാർ ഉണ്ടാകും. 10 രൂപയാണ് പ്രവേശന ഫീസ്. വാഹനം അകത്തേക്ക് പ്രവേശിപ്പിക്കണമെങ്കില്‍ 50 രൂപ കൊടുക്കണം. ധാരാളം സഞ്ചാരികൾ സ്ഥിരമായി വന്നെത്തുന്ന സ്ഥലമാണ് കുൽധാര.  പക്ഷേ ഞങ്ങൾ അവിടേയ്ക്കു പോകുന്നില്ല. 


കുൽധാരയെക്കുറിച്ചു പറയുമ്പോൾ ഏതാനും മാസങ്ങൾക്കുമുമ്പ്  പത്രത്താളുകളിൽ കണ്ട, സോഷ്യൽമീഡിയയിൽ വൈറലായ    അനിതരസാധാരണമായൊരു പ്രണയകഥയും ഓർമ്മയിലെത്തുന്നു. 

കഥയല്ല, പച്ചയായ ജീവിതംതന്നെ. 

എഴുപതുകളുടെ ആദ്യത്തിലാണ് മെറീനയെന്ന ഓസ്‌ട്രേലിയൻ സുന്ദരി രാജസ്ഥാൻ സന്ദർശിക്കാനെത്തിയത്. ജയ്സാൽമീറിൽ  ഡെസേർട് സഫാരിക്കായി അവളെ കൊണ്ടുപോയത് റാംസിങ്ങായിരുന്നു. അന്നയാൾക്ക് മുപ്പതുവയസ്സ് പ്രായം. അവൾ അവിടയുണ്ടായിരുന്ന അഞ്ചുദിനങ്ങളിൽ അവർ ഒപ്പമായിരുന്നു യാത്രകൾ. പ്രഥമദർശനത്തിൽത്തന്നെ അനുരാഗബദ്ധരായി അവർ. ആ അഞ്ചുദിനങ്ങളിൽ പരസ്പരം കാണുകയായിരുന്നു. ഒടുവിൽ മടങ്ങിപ്പോകുമ്പോൾ അവൾ അയാളോട് പറഞ്ഞു " I love you " .             ഈ വാക്കുകളുടെ മാന്ത്രികതയിൽ അയാൾ അയാളെത്തന്നെ മറന്നുപോയി. അയാൾ നിശ്ശബ്ദനായിരുന്നെങ്കിലും ആ മനസ്സ് വായിക്കാൻ മെറീനയ്ക്കാകുമായിരുന്നു. അവൾ അയാൾക്ക്‌ സ്ഥിരമായി കത്തുകളെഴുതി.

 ഒരിക്കൽ അവൾ അയാളെ ഓസ്ട്രേലിയയിലേക്കു ക്ഷണിച്ചു. എങ്ങനെയൊക്കെയോ വിസയും  ടിക്കറ്റിലുള്ള  മുപ്പതിനായിരം രൂപയും  സംഘടിപ്പിച്ച് വീട്ടുകാർപോലുമറിയാതെ അയാൾ അവളെക്കാണാനായി അവളുടെ നാട്ടിലേക്കു തിരിച്ചു. അമിതാഹ്ലാദത്തിന്റെ മൂന്നുമാസക്കാലം   ഒരിന്ദ്രജാലംപോലെ കടന്നുപോയി. അവൾ അയാളെ ഇംഗ്ലീഷ് പഠിപ്പിച്ചു. അയാൾ അവളെ തന്റെ നാട്ടിലെ നൃത്തം പഠിപ്പിച്ചു. ഒടുവിൽ അവൾ പറഞ്ഞു

 "നമുക്ക് വിവാഹിതരായി എന്റെ നാട്ടിൽ കഴിയാം" 

പക്ഷേ തന്റെ നാടുപേക്ഷിക്കാൻ അയാൾക്കാകുമായിരുന്നില്ല. ഇന്ത്യയിലേക്ക് വരാൻ അവളും ഇഷ്ടപ്പെട്ടില്ല. അങ്ങനെ, കടുത്ത ഹൃദയവേദനയോടെയെങ്കിലും  അവർ പിരിയാൻ തീരുമാനിച്ചു. 

മടങ്ങിപ്പോരുമ്പോൾ അവൾ ഹൃദയംപൊട്ടിക്കരഞ്ഞു. എങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ.   

 മെല്ലമെല്ലെ അയാൾ അവളെ മറന്നു. വീട്ടുകാരുടെ നിർബ്ബന്ധത്തിനു വഴങ്ങി വിവാഹിതനായി. കുടുംബം  പുലർത്താനായി കുൽധാരയുടെ കാവൽക്കാരനായി ജോലി സ്വീകരിച്ചു.   മക്കൾ ജനിച്ചു. സംതൃപ്തമായ ആ  കുടുംബജീവിതം കാലത്തോടൊപ്പം ഒരു നദിപോലെ ഒഴുകി. മക്കൾ വളർന്നുവലുതായി, വിവാഹിതരായി  വീട്ടിൽനിന്ന് മാറിത്താമസിക്കുന്നു. രണ്ടുവർഷംമുമ്പ് അയാളുടെ ഭാര്യ എന്നന്നേക്കുമായി യാത്രപറഞ്ഞുപോയി. ഈ എൺപത്തിരണ്ടാം വയസ്സിൽ, ഏകാന്തത വീർപ്പുമുട്ടിക്കുമ്പോൾ  അയാളെത്തേടി വീണ്ടുമൊരു വസന്തത്തിന്റെ കിളിയൊച്ച. അമ്പതുവർഷങ്ങൾക്കുശേഷം മെറീനയുടെ ഒരു  കത്ത് അയാളെത്തേടിവന്നു. അവൾ ഇപ്പോഴും അവിവാഹിതയാണത്രെ! എന്നോ കൈമോശംവന്ന   തന്റെ ആദ്യാനുരാഗം മടക്കിക്കിട്ടിയതിന്റെ  ആഹ്ലാദം വാക്കുകൾക്കപ്പുറം. അവൾ ഇന്ത്യയിലേക്ക് വരുന്നുവത്രെ!  അതിൽപരം എന്തൊരാഹ്ലാദമാണയാൾക്ക്! 

ഒരുപക്ഷേ അവൾ വന്നിരിക്കാം, അവർ വിവാഹം കഴിഞ്ഞു സുഖമായി ജീവിക്കുന്നുണ്ടാവാം.  കാലം അവർക്ക്മേൽ  എല്ലാ നന്മകളും ചൊരിയട്ടെ! 



ഡെസേർട് ക്യാമ്പ് എന്ന റിസോർട്ടിലേക്കാണ് ഞങ്ങൾ പോകുന്നത്. പത്തിരുപതുമിനുട്ട് യാത്രചെയ്താണ് അവിടെയെത്തിയത്. നിറയെ കൂടാരങ്ങളുള്ള ഒരു റിസോർട്. കമാനങ്ങളും തോരണങ്ങളുമൊക്കെക്കൊണ്ട് അലങ്കരിച്ചിട്ടിരിക്കുന്നു. വാദ്യമേളങ്ങളും പൂക്കളും ദീപങ്ങളുമൊക്കെയായി ഞങ്ങളെ എതിരേൽക്കാൻ പരമ്പരാഗതവസ്ത്രങ്ങൾ ധരിച്ച  കുറേപ്പേർ അവിടെ  കാത്തുനിൽക്കുന്നുണ്ടായിരുന്നു. സർവ്വാഭരണവിഭൂഷിതരായ രണ്ടുപെൺകുട്ടികൾ  സിന്ദൂരം ചാർത്തിയാണ് ഞങ്ങളെ ഓരോരുത്തരെയും അകത്തേക്ക് ആനയിച്ചത്. ഉപചാരങ്ങൾക്കും മധുരപാനീയസൽക്കാരത്തിനും ശേഷം എല്ലാവരും അവരവരുടെ ടെന്റുകളിലേക്കുപോയി . അല്പസമയത്തിനുശേഷം ഡെസേർട് സഫാരിക്കുള്ള ജീപ്പുകൾ വരും. അതുകൊണ്ടു അധികനേരം വിശ്രമിക്കാനില്ല. 











മുകൾഭാഗം തുറന്ന ജീപ്പുകളാണ് . മൂന്നു നിലകളിലായി  എട്ടുപേർക്ക്  കയറാം. സിനിമയിലൊക്കെ കണ്ടിട്ടുള്ളതുപോലെ  മണൽക്കൂനകളിലൂടെ അതിവേഗത്തിൽ ഓടിക്കയറിയും പാഞ്ഞിറങ്ങിയും ജീപ്പ് കുറേസമയം ഓടും. ശ്രദ്ധിച്ചു പിടിച്ചുനിന്നില്ലെങ്കിൽ  തെറിച്ചുപോയെന്നുവരാം . കൂടാതെ മണലിലൂടെ പ്രത്യേകിച്ച് പാതയൊന്നുമില്ലാതെ ഓടുന്നതുകൊണ്ട് ജീപ്പ് തെന്നിമറിയാനും വലിയ അപകടമുണ്ടാകാനും സാധ്യതയുണ്ട്. ജീവൻ കൈയിലെടുത്തുള്ള യാത്ര ഒട്ടകങ്ങൾ ധാരാളമുള്ള ഒരിടത്തു നിന്നു. ഇനി മണൽക്കൂനകളിലൂടയുള്ള ഒട്ടകസവാരിയാണ്. 


അലങ്കരിച്ചുനിർത്തിയിരിക്കുന്ന ഒട്ടകങ്ങൾ നമ്മളെ കയറ്റാൻ കാത്തുനിൽക്കുന്നു. ടൂർ കമ്പനി  മുൻകൂട്ടി പണം നൽകി തയ്യാറാക്കി നിർത്തിയതാണ്.  രണ്ടുപേർക്ക് ഒരൊട്ടകത്തിനുമേൽ കയറാം. ഒട്ടകം താഴേക്ക്  ചാഞ്ഞിരുന്നുതരും മുകളിൽ കയറാൻ. അതെഴുന്നെൽക്കുമ്പോൾ ഒരൂഞ്ഞാലാട്ടംപോലെതോന്നും. കുന്നുകയറുമ്പോൾ അത്ര പേടിതോന്നില്ല. പക്ഷേ ഇറക്കത്തിൽ ജീവൻപോകുന്നപോലെ ഒരനുഭവം. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ താഴെവീഴുമെന്നുറപ്പാണ്. ഇത്ര പേടിച്ചെന്തിനാ ഇതിന്റെമേൽ കയറുന്നതെന്നു ചോദ്യം വരാം. ഇതും വേറിട്ടൊരനുഭവമല്ലേ. അതും അറിഞ്ഞിരിക്കണമല്ലോ. 



മുമ്പ് വന്നപ്പോൾ ഈ മണൽക്കൂനകൾ അതിമനോഹരമായിരുന്നു. ഇപ്പോൾ ജീപ്പുകൾ കയറിയിറങ്ങി ആകെ അലങ്കോലപ്പെട്ടിരിക്കുന്നു. ചപ്പും ചവറും കൂടി അകെ വൃത്തിഹീനവുമാണ്. അന്ന് വളരെ സമയം ഒട്ടകപ്പുറത്തിരുന്നു യാത്രചെയ്തശേഷമാണ് തിരിക്കെയെത്തിയത്. പക്ഷേ ഇന്നാകട്ടെ അഞ്ചുമിനുട്ടുപോലും ഒട്ടകസവാരി ഉണ്ടായില്ല. നല്ലൊരുതുക ടിപ്പുംവാങ്ങി അവർ പോയി. ലോക്ക് ഡൌൺ ആയിരുന്നതുകൊണ്ട് വിനോദസഞ്ചാരികൾ  രണ്ടുവർഷത്തോളം ഇവിടെ വന്നിരുന്നില്ല . ഈ കാലമൊക്കെ  ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു ഇന്നാട്ടുകാർ.  അതുകൊണ്ടുതന്നെ പണമാവശ്യപ്പെട്ടു സ്ത്രീകളും കുട്ടികളും എല്ലാവരുടെയും പിന്നാലെ നടക്കുന്നുണ്ട്. എത്ര കിട്ടിയാലും തൃപ്തിവരാതെ അത്യാഗ്രഹത്തോടെ അവർ ഓരോരുത്തരെയും സമീപിച്ചു ശല്യപ്പെടുത്തുന്ന കാഴ്ച ഏറെ വേദനയുളവാക്കും. 


മണൽക്കാട്ടിലെ അസ്തമയം വര്ണനാതീതമായ ദൃശ്യചാരുതയാണ്. അസ്തമയക്കാഴ്ച കഴിഞ്ഞയുടനെ ജീപ്പുകളിൽ തിരികെ റിസോർട്ടിലെത്തി. അവിടെയപ്പോൾ ഞങ്ങൾക്കായി ഒരു നൃത്തവിരുന്നൊരുക്കിയിരുന്നു. രാജസ്ഥാനിനാടോടിനൃത്തങ്ങൾ വളരെ സങ്കീര്ണ്ണമായ കലാരൂപമായിത്തോന്നി. തലയിൽ ഒന്നിനുമേലെ ഒന്നായി ധാരാളം കുടങ്ങൾവെച്ചും വാളിന് മുകളിൽ കയറിനിന്നും ആണികൾ ഉറപ്പിച്ച പലകയിൽ കയറിനിന്നും കിണ്ണത്തിൽ ചവുട്ടിയും കൈയിലേന്തിയ ദണ്ഡുകൾ അടിച്ചും   ഒക്കെ പെൺകിടാങ്ങൾ ആടിത്തിമിർക്കുന്നു. ചില നൃത്തങ്ങളിൽ പുരുഷന്മാരും പങ്കെടുക്കും. നൃത്തം കാണുന്നതിനിടയിൽ ലഘുപാനീയങ്ങളും പലഹാരങ്ങളുമൊക്കെ വിളമ്പുന്നുമുണ്ടായിരുന്നു. പിന്നീട് അത്താഴം. അപ്പോഴും നൃത്തക്കാർ തങ്ങളുടെ പ്രകടനങ്ങൾ നിർത്തിയിരുന്നില്ല. അത്താഴം കഴിച്ച് ഞങ്ങൾ ടെന്റിലേക്കു ഉറങ്ങാൻ പോയി. പക്ഷേ പിന്നെയും കലാപ്രകടനങ്ങൾ നീണ്ടുപോയി. ഒടുവിൽ ക്യാമ്പ് ഫയര് കത്തിച്ച് അതിഥികളും ആതിഥേയരായ നർത്തകരും ഒന്നിച്ചുള്ള നൃത്തവുംമറ്റും ഉണ്ടായിരുന്നു. 



ടെന്റിലെ താമസവും ഒരു  പുതുമയുള്ള അനുഭവം ക്യാൻവാസ് കൊണ്ടുള്ള വലിയ ടെന്റുകളാണ്.  ഉള്ളിൽ ഭംഗിയുള്ള കോട്ടൺ തുണികൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട് . മൂന്നു ഭാഗമായാണ് ഓരോ കൂടാരവും. വാതിലിനു നേരെയുള്ള ഭാഗം സെറ്റിയും ടീപോയും കസേരകളുമൊക്കെ ഇട്ടു ഒരു ലിവിങ് റൂം പോലെ വച്ചിട്ടുണ്ട്. അതിന്റെ വലതുഭാഗം കട്ടിലും അലമാരയും ഇട്ടതാണ്. ACയും ഉണ്ട്.  ഇടതുഭാഗത്തു കുളിമുറിയും കക്കൂസും ഇടയിലൊരു ഡ്രസിങ് ടേബിൾ വെച്ചിട്ടുള്ള ചെറിയ ഇടനാഴിയും.   കൂടാരവാതിൽ   zipper door ആണ്.  കൂടാരത്തിന്റെ മുമ്പിൽ ചെറിയൊരു വരാന്തയിൽ കസേരകളും ടീപോയിയും. 


നല്ല തണുപ്പുണ്ടായിരുന്നെകിലും രാജായിയുടെ സാന്നിധ്യം സുഖമായി  ഉറങ്ങാൻ സഹായിച്ചു. നാളെ ഈ സുവർണ്ണനഗരിയോട് വിടപറയണം. ഇനിയും ധാരാളം കാഴ്ചകൾ ബാക്കിയുണ്ട്. മുമ്പിവിടെ വന്നപ്പോൾ പ്രസിദ്ധങ്ങളായ ചില ക്ഷേത്രങ്ങളും മഞ്ഞമണൽക്കല്ലുകൊണ്ടു ശിലാപങ്ങളും കൗതുകവസ്തുക്കളായും മെനെഞ്ഞെടുക്കുന്ന ശില്പികളുടെ ഗ്രാമമവും   ബഡാ ബാഗ് എന്ന വലിയ ഉദ്യാനവും ഒക്കെ സന്ദർശിച്ചിരുന്നു. ശിപികളുടെ ഗ്രാമത്തിൽനിന്ന് എന്തൊക്കെയോ കൗതുകവസ്തുക്കൾ വാങ്ങിക്കൂട്ടുകയും ചെയ്തു. ബഡാ ബാഗ് പേരുസൂചിപ്പിക്കുന്നതുപോലെ ഒരു വിശാലമായ ഉദ്യാനമാണ്. ഒരു ചെറിയ കുന്നിന്മുകളിലാണിത് . ജൈസൽ രാജാവ് പണിതീർത്ത ജലസംഭരണിയുടെ സഹായത്തോടെയാണ് ഉദ്യാനം രൂപീകൃതമായത് . പക്ഷേ അവിടെ രാജകുടുംബാംഗങ്ങളുടെ തീപ്പെടലിനുശേഷം അവരുടെ സ്മാരകങ്ങളായി മഞ്ഞക്കല്ലിൽ   പണികഴിപ്പിക്കപ്പെട്ട  അനേകം താഴികക്കുടങ്ങളാണ് ഈ ഉദ്യാനത്തെ ആകർഷകമാക്കുന്നത്. 'ദയ' എന്ന മലയാളം സിനിമയിൽ നമുക്കിവിടം കണ്ടുപരിചിതവുമാണ്. 



 



രാജസ്ഥാൻ 7 - പത്വോം കാ ഹവേലി

പത്വോം കാ  ഹവേലി 
==================
മാർവാഡികൾ എന്ന് കേട്ടിട്ടില്ലേ. വ്യാപാരം കുലത്തൊഴിലാക്കിയ, തൊട്ടതെല്ലാം പൊന്നാക്കുന്ന,    ഒരു  രാജസ്ഥാൻജനവിഭാഗമാണ് മാർവാഡികൾ.  മാർവാഡ്പ്രദേശത്തുനിന്നുള്ളവരായതുകൊണ്ടാണ് അവർക്ക് ആ പേരുലഭിച്ചത്.  ഇക്കൂട്ടരിൽ ഹിന്ദു, ജൈന മതവിശ്വാസികളുണ്ട്. തങ്ങളുടേതായ വ്യാപാരതന്ത്രങ്ങളും കഠിനാധ്വാനവും ലളിതമായ ജീവിതശൈലികളും ഒക്കെക്കൊണ്ടാവണം ഇവർ അതിസമ്പന്നരാണ്.   ധനാഢ്യന്മാരായതുകൊണ്ടുതന്നെ അവരുടെ വസതികളും കൊട്ടാരസമാനമായ ആഢ്യഗേഹങ്ങളായിരുന്നു. ഹവേലികൾ എന്നാണവ അറിയപ്പെട്ടിരുന്നത്.  ഇപ്പോഴും ഭാരതത്തിലെ പ്രമുഖസംരഭങ്ങളെല്ലാംതന്നെ  മാർവാഡികളുടെ ഉടമസ്ഥതയിലുള്ളതാണ്.


പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജയ്സാൽമീറിൽ  ജീവിച്ചിരുന്ന അതിസമ്പന്നനായ ഒരു മാർവാഡി വ്യാപാരിയായിരുന്നു ഗുമ്മൻചാന്ദ്‌ പത്വാ. അദ്ദേഹം തന്റെ അഞ്ചുമക്കൾക്കായി പണികഴിപ്പിച്ച അഞ്ചുപ്രൗഢസുന്ദരങ്ങളായ മണിമന്ദിരങ്ങളാണ്  പത്വോം കാ  ഹവേലി.  ജയ്സാൽമീറിലെ ആദ്യത്തെ ഹവേലിയാണിത്.  ജയ്‌സാൽമീറിലെ കൊട്ടാരങ്ങളോടും മറ്റുപൗരാണികമന്ദിരങ്ങളോടും ഏറെ സാദൃശ്യമുള്ള നിർമ്മാണരീതിയാണ് ഹവേലികളുടെ നിർമ്മാണത്തിലും അവലംബിച്ചിരിക്കുന്നത്.  ഇവയിൽ ആദ്യത്തേതും ഏറ്റവും വലുതും ആഡംബരപൂർണ്ണവും  മനോഹരവുമായത് കൊത്താരിസ് പത്വാ ഹവേലി എന്നാണറിയപ്പെടുന്നത്. 1805 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. പിന്നെയും അമ്പതു വര്ഷത്തോളമെടുത്തു  ബാക്കി നാലെണ്ണത്തിന്റെ നിർമ്മാണം പൂർണ്ണമാകാൻ. അതിനുമുമ്പേ ഗുമ്മൻചാന്ദ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. ഇപ്പോൾ ഇത് പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്. അവരുടെ ചില സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളുമൊക്കെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ബാക്കിഭാഗം മ്യൂസിയമാണ് . വിനോദസഞ്ചാരികളുടെ ഏറെ പ്രിയങ്കരമായ സന്ദർശനകേന്ദ്രവുമാണ് പത്വോം കാ  ഹവേലി. വളരെ ഇടുങ്ങിയ ഒരു തെരുവിലാണ് ഈ ഹവേലിസമുച്ചയം. പ്രധാനപാതയിൽനിന്നു  നടന്നോ റിക്ഷയിലോ അവിടെയെത്താം. ചെറിയൊരു പ്രവേശനഫീസുമുണ്ട്. രാവിലെ എട്ടുമണിമുതൽ വൈകീട്ട് ഏഴുമണിവരെയാണ് സന്ദർശനസമയം. 

ആദ്യത്തെ  ഹവേലിയുടെ പ്രവേശനകവാടംകടന്നെത്തുന്ന നടുമുറ്റത്തിന്റെ ഇരുവശങ്ങളിലായാണ് മറ്റു നാലു ഹവേലികൾ. വിവിധനിലകളിലായി നിരവധി ബാൽക്കണികളും ഝരോഘകളും ഈ നടുത്തളത്തിലേക്ക് മിഴികൾ തുറക്കുന്നു. പടിക്കെട്ടുകൾ കയറി ഓരോ നിലകളിലെയും കാഴ്ചകൾ കാണാം. ഏറ്റവും മുകളിലെത്തിയാൽ മട്ടുപ്പാവിൽനിന്നു ചുറ്റുമുള്ള നഗരക്കാഴ്ചകളും ആസ്വദിക്കാം. കച്ചവടകേന്ദ്രങ്ങളിൽനിന്ന് കൗതുകവസ്തുക്കളോ ആഭരണവസ്ത്രാദികളോ വാങ്ങുകയുമാവാം. 

മഞ്ഞകല്ലുകൾ കൂടാതെ ചെറിയതോതിൽ  മാർബിളും ചുവന്ന സാൻഡ്സ്റ്റോണും ഗ്രാനൈറ്റും കൂടാതെ പലവിദേശരാജ്യങ്ങളിലെയും നിർമ്മാണവസ്തുക്കളും ഈ ഹവേലിയുടെ നിർമ്മാണത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. അതിൽ ബെൽജിയം ഗ്ലാസ്സുകൾവരെയുണ്ട്. അതിമനോഹരമായ ചിത്രശില്പവേലകളാൽ സമ്പന്നമാണ് ഹവേലികളിലെ മുറികൾ. ചുവരിലും മച്ചിലുമുള്ള ചിത്രാവേളകളിൽ സ്വർണ്ണവും വെള്ളിയും ധാരാളമായി ഉപയോഗിച്ചിരിക്കുന്നതുകാണാം. അതിസൂക്ഷ്മങ്ങളാണെങ്കിലും വിസ്മയിപ്പിക്കത്തക്കവിധം  പൂർണ്ണതയുള്ളതെയാണ് ജനാലകളിലെയും കമാനങ്ങളിലെയും മുകപ്പുകളിലെയും കൊത്തുപണികൾ  അവർ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ, പലവലുപ്പത്തിലെ താഴുകൾ ,സംഗീതോപകരണങ്ങൾ, വളരെ ചെറുതുമുതൽ വളരെ വലിയതുവരെയുള്ള  പാത്രങ്ങൾ, നാണയങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ,  കൗതുകവസ്തുക്കൾ മുതലായ നല്ലൊരു ശേഖരമുണ്ടവിടെ. വിദേശനിർമ്മിതമായ ഫാൻ, clock,  വിദ്യുത്ച്ഛക്തി ഇല്ലാതെ പ്രവർത്തിപ്പിച്ചിരുന്ന ഫ്രിഡ്ജ് മുതലായവ ഏറെ കൗതുകമുളവാക്കുന്ന കാഴ്ചകളാണ്. ഏതോ സമ്പന്നരുടെ പ്രതാപകാലത്തിന്റെ അവശേഷിപ്പുകളെന്നതിലുപരി ഒരു ജനതയുടെ ആത്മാവിലുറഞ്ഞുകൂടിയ   കലാചോദനയുടെയും  സൃഷ്ടിവൈഭവത്തിന്റെയും,  അവർ നടന്നുകയറിയ  കഠിനപാതകളിലെ  ക്ഷമയുടെയും  സഹനശക്തിയുടെയും  സാക്ഷ്യപത്രങ്ങൾ കൂടിയാണ് ഇവിടുത്തെ കാഴ്ചകളോരോന്നും.

ഷോപ്പിംഗിനുള്ള സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും വില വളരെക്കൂടുതലാണ്. ചില സ്ഥാപനങ്ങളിൽ  വിലപേശാൻ സാധിക്കും.  കഴിവുള്ളവർക്ക്  വിലക്കുറവിൽ സാധനങ്ങൾ വാങ്ങിപ്പോരാം. പക്ഷേ ടൂർ മാനേജർ നേരത്തെ പറഞ്ഞിരുന്നു, കഴിയുമെങ്കിൽ ഇവിടെനിന്നു ഒന്നും വാങ്ങാതിരിക്കുക എന്ന്. എങ്കിലും ചില കൗതുകവസ്തുക്കൾ നമ്മുടെ മനംകവരും. ഞാൻ വാങ്ങിയത് ശംഖുകഷണങ്ങൾ പിടിപ്പിച്ച ഓട്ടുവളകളാണ്. പലരും സാരികളും പുരാവസ്തുക്കളും ആഭരണങ്ങളും ഒക്കെ വാങ്ങിക്കൂട്ടുന്നുണ്ടായിരുന്നു.  പുരാതനമെന്നുതോന്നുന്ന അതിമനോഹരമായ  ഓട്ടുവിഗ്രഹങ്ങളും മറ്റു ലോഹോപകരണങ്ങളും ഇവിടെ  ധാരാളമായി വില്പനയ്ക്ക് വെച്ചിരിക്കുന്നതുകാണാം. ഭീമമായ വിലയാണ്.  ഇവയോടൊക്കെ താല്പര്യമുള്ളവർക്ക് എത്രവേണമെങ്കിലും വാങ്ങിക്കൊണ്ടുപോകാം. 

നേരമേറെയായി നടന്നുള്ള കാഴ്ചകൾ എല്ലാവരെയും നന്നേ ക്ഷീണിതരാക്കിയിരുന്നു. അതിനാൽ ഹോട്ടലിലേക്കുപോയി ഉച്ചഭക്ഷണം കഴിക്കാനായി ബസ്സിൽ കയറി. രണ്ടുമണിയോടെ ഹോട്ടലിനോട് വിടചൊല്ലണം. പിന്നെ ഇവിടുത്തെ പ്രസിദ്ധമായ വാർ മ്യൂസിയം സന്ദർശിക്കണം. അതുകഴിഞ്ഞു ഒരു കൂടാരറിസോർട്ടിലേക്കു പോകണം. ഇന്നത്തെ രാത്രിവാസം അവിടെയാണ്. 





























Thursday, November 18, 2021

രാജസ്ഥാൻ - 6

സോനാ കിലാ (Golden Fort )

========================

 


മരുഭൂമിയിലെ സൂര്യോദയം അതിമനോഹരമാണ്. അതുകാണാൻ വളരെമുമ്പേതന്നെ ഉറക്കമുണർന്നു പ്രഭാതകൃത്യങ്ങളൊക്കെ നടത്തി ഒരുങ്ങിയിറങ്ങി. കുറേസമയം കാത്തുനിൽക്കേണ്ടിവന്നു സൂര്യഭഗവാന്റെ വരവുകാണാൻ. പിന്നെ പ്രഭാതഭക്ഷണം കഴിച്ച് ബസ്സിലേക്ക് നടന്നു.  ജയ്‌സല്‍മേര്‍ കോട്ട, ബടാ ബാഗ്, പത്വന്‍ കി ഹവേലി, സാം സാന്‍ഡ് ഡ്യൂണ്‍സ്, ഥാര്‍ ഹെറിറ്റേജ് മ്യൂസിയം, ഗഡിസ്‌കര്‍ തടാകം, സില്‍ക്ക് റൂട്ട് ആര്‍ട്ട് ഗാലറി, ഡെസെര്‍ട്ട് നാഷണല്‍ പാര്‍ക്ക്, നിരവധി കൊട്ടാരങ്ങൾ, മാളികകൾ  ഇങ്ങനെ ഒട്ടനവധി ദൃശ്യാനുഭൂതികൾ  നമ്മെക്കാത്തിരിക്കുന്നു. രാവിലത്തെ കാഴ്ചകൾക്കുശേഷം വീണ്ടും ഹോട്ടലിലെത്തി, ഉച്ചഭക്ഷണം ഇവിടെനിന്നു  കഴിച്ചശേഷമേ ഹോട്ടലിനോട് യാത്ര പറയുന്നുള്ളു. 


 ജയ്സൽമേറിലെ ഓരോ കാഴ്ചകളും അനുഭവങ്ങളും നമ്മെ വിസ്മയഭരിതരാക്കും.    അതിസൂക്ഷ്മങ്ങളായ കൊത്തുപണികളാൽ  സമ്പന്നമായ, സ്വർണ്ണംപോലെ വെട്ടിത്തിളങ്ങുന്ന , മഞ്ഞമണൽക്കൽനിർമ്മിതികൾ ഇന്നാട്ടുകാരുടെ  സൗന്ദര്യബോധത്തിന്റെയും ശില്പചാതുരിയുടെയും മാത്രമല്ല, ക്ഷമയുടെയും സഹനത്തിന്റെയുംകൂടി നിതാന്തനിദർശനങ്ങളാണ്. പ്രകൃതി കഠിനവും വിരസവുമാണെങ്കിലും അതിനെ അതിജീവിക്കാനെന്നവണ്ണം കാലദേവതയുടെ അനുഗ്രഹം അവർക്കു വേണ്ടുവോളം ലഭിച്ചിരിക്കുന്നു.  സംഗീതവും നൃത്തവും ചിത്രകലയും ശില്പകലയുമൊക്കെ ഇന്നാട്ടുകാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു.


 




 




 






ആദ്യം പോയത് കോട്ടയിലേക്കാണ് പട്ടണത്തിന്റെ  ഹൃദയഭാഗത്തായാണ് ത്രികൂടക്കുന്നിന്മുകളിലെ   സോനാ കിലാ (Golden Fort ) എന്നറിയപ്പെടുന്ന  ജയ്‌സല്‍മേര്‍കോട്ട. പന്ത്രണ്ടാം നൂറ്റാണ്ടിൽ  ഭാട്ടിരജപുത്രരാജാവായിരുന്ന  ജയ്സൽസിങ്   പണികഴിപ്പിച്ച ഈ കോട്ട , ലോകത്തിലെതന്നെ അപൂർവ്വം ജനവാസമുള്ള ചരിത്രസ്മാരകങ്ങളിൽ  ഒന്നാണ്. 250 അടി ഉയരമുള്ള കോട്ടയ്ക്ക് 1500 അടി നീളവും 750 അടി വീതിയുമുണ്ട് . നാലായിരത്തിലധികം ജനങ്ങൾ ഈ കോട്ടയിൽ സർവ്വസ്വതന്ത്രമായി വസിക്കുന്നു.  അതുകൊണ്ടുതന്നെ 'ജീവനുള്ള കോട്ട ' (Living Fort ) എന്നാണ് ഈ കോട്ട അറിയപ്പെടുന്നത്. ബ്രാഹ്മണരും ക്ഷത്രിയരുമാണ് ഇവിടെ താമസിക്കുന്നത്.  പരമ്പരാഗതമായി അവർക്കു കൈവന്ന അവകാശമാണത്.  ടൂറിസവും അതിനോടനുബന്ധമായ പ്രവർത്തനങ്ങളുമാണ് ഇവരുടെ ജീവിതമാർഗ്ഗം. അതികൊണ്ടുതന്നെ വിനോദസഞ്ചാരികൾ എത്താത്ത നാളുകൾ ഇവരുടെ ദുരിതകാലവുമാണ്.  





എട്ടു നൂറ്റാണ്ടുകളിലൂടെ വിവിധഭാരണാധികാരികളുടെ കൂട്ടിച്ചേർക്കലുകൾക്കുശേഷമാണ് ഇന്ന് നമ്മൾകാണുന്ന കോട്ട രൂപപ്പെട്ടത്.  യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയിട്ടുമുണ്ട് ഈ കോട്ട. കോട്ടയെന്നതിനപ്പുറം കല്ലിൽകൊത്തിയ അതിമനോഹരമായൊരു കവിതയെന്നിതിനെ വിളിക്കാം.   മൂന്നു നിരകളിലായി വിന്യസിച്ചിരിക്കുന്നരീതിയിലാണ് കോട്ടയുടെ നിർമ്മാണരീതി.   കല്ലുകളും ചരലുകളും കളിമണ്ണും  കൊണ്ടാണ് ഏറ്റവും പുറമെയുള്ള നിര നിർമ്മിച്ചിരിക്കുന്നത്. രണ്ടാമത്തെ നിര ചുറ്റുമതിൽപോലെയാണ്  .  മൂന്നാമത്തെ നിരയിലെ ഉയരത്തിലുള്ള  കൊത്തളത്തിൽ നിന്നാണ് യുദ്ധകാലത്ത് ഭടന്മാർ തിളപ്പിച്ച  വെള്ളവും എണ്ണയും ശത്രുവിനുനേരേ പ്രയോഗിച്ചിരുന്നത്. ഭീമാകാരങ്ങളായ പീരങ്കികളും മറ്റും  ഇന്നും നമുക്കവിടെ കാണാനാവും. കോട്ടയിൽ പ്രവേശിക്കുന്നതിന് ഫീസൊന്നുമില്ല. പക്ഷേ അകത്തെ  മ്യൂസിയം കാണാൻ ടിക്കറ്റ് എടുക്കണം. കൊട്ടാരക്കെട്ടുകളുടെ അതിമനോഹരമായ  അകത്തളങ്ങളും പ്രതാപശാലികളായ രാജാക്കന്മാരും അവരുടെ കുടുംബങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കളും പടക്കോപ്പുകളും ആരാധനാലയങ്ങളുമൊക്കെ മ്യൂസിയത്തിൽ നമുക്കുകാണാം. ഇടുങ്ങിയ പാതകൾ ദുർഗ്രഹമായതുകൊണ്ടു  ഒരു ഗൈഡിന്റെ സഹായമില്ലാതെ കോട്ട സന്ദർശിച്ചുവരാൻ പ്രയാസമാണ്. ജനവാസമുള്ളയിടങ്ങളിൽ സഞ്ചാരികൾക്കു പ്രവേശനമുണ്ടാകില്ല. കോട്ടയ്ക്കുള്ളിൽ സമാനമായ ധാരാളം  പാതകളുള്ളതുകൊണ്ടു വഴിതെറ്റാനും സാധ്യതയുണ്ട്.


  മുപ്പതടി    ഉയരമുള്ള   കോട്ടമതിലിന്  ആഖേ  പോല്‍, ഹവാ പോല്‍, സൂരജ് പോല്‍, ഗണേഷ് പോല്‍ എന്നിങ്ങനെ നാലു പ്രധാന  പടിപ്പുരവാതിലുകളും കോട്ടമതിലിനു ചുറ്റുമായി വൃത്താകാരത്തിൽ പുറത്തേക്കു തള്ളിനിൽക്കുന്നവിധത്തിൽ നിർമ്മിച്ചിരിക്കുന്ന  99 നിരീക്ഷണസ്ഥലങ്ങളുമുണ്ട്. ആദ്യത്തെ പടിവാതിലായ ആഖേ പോൽ ആണത്രേ സൂര്യവെളിച്ചം ആദ്യം പതിക്കുന്നിടം , അത്  കടന്നാൽ വലിയൊരു മുറ്റമാണ്. ചുറ്റും കച്ചവടകേന്ദ്രങ്ങൾ സജീവമാണ്. വർണ്ണപ്പൊലിമയുള്ള പാരമ്പര്യവേഷങ്ങളിഞ്ഞ്, ശരീരം മുഴുവൻ ആഭരണങ്ങളിഞ്ഞു,  ശിരോവസ്ത്രംകൊണ്ടു  മുഖം പാതിമറച്ച്,  രാജപുത്രസ്‌ത്രീകളും പെൺകിടാങ്ങളും ആഭരണങ്ങൾ വിൽക്കുന്നു.    ആടയാഭരണങ്ങളും ഒട്ടകത്തോലിൽ നിർമ്മിച്ചിരിക്കുന്ന ബാഗുകളും മറ്റു  കൗതുകവസ്തുക്കളും കട്പുതലിക്കായുള്ള മരപ്പാവകളും കടുംനിറത്തിലുള്ള രാജസ്ഥാനിത്തലപ്പാവുകളും  പുരാവസ്തുക്കളുമൊക്കെ അവിടെ സുലഭം. അവിടെനിന്നാൽ വ്യക്തമാകാത്തരീതിയിലാണ് രണ്ടാമത്തെ വാതിലായ സൂരജ് പോൽ. ശത്രുക്കളെ കുഴപ്പിക്കുന്നതിനായാണ് അങ്ങനെ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. 


 സൂര്യബിംബംകൊത്തിവച്ച, കിഴക്കഭിമുഖമായി നിൽക്കുന്ന കവാടമാണ് സൂരജ് പോൽ ,അതുകടന്നു  അല്പം മുകളിലേക്ക് നടന്നാൽ ഗണേശ് പോൽ എന്ന മൂന്നാമത്തെ കവാടം. അതുകഴിഞ്ഞാൽ ഹവാ പോൽ. ഉള്ളിലേക്ക് കടക്കുംതോറും കോട്ടവാതിലുകളുടെ വിസ്താരം കുറയുന്നതുകാണാം. എങ്കിലും ആനയ്ക്ക് അനായാസം കടക്കാനുള്ള വലുപ്പത്തിലാണ് എല്ലാം നിർമ്മിച്ചിരിക്കുന്നത്. വലിയ മണൽക്കല്ലുകൾ കൃത്യമായ വലുപ്പത്തിലും ആകൃതിയിലും മുറിച്ചെടുത്ത് പരസ്പരം പൂട്ടുന്നരീതിയിലാണ് നിർമ്മാണം. കാരണം ജലദൗർലഭ്യമുള്ള സ്ഥലമായതുകൊണ്ടു നിർമ്മാണത്തിന് ചാന്തുകുഴയ്ക്കാനുംമറ്റും  ജലം ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. പകരം ഒരുകല്ലിൽ ദ്വാരവും മറ്റൊന്നിൽ അത്രയുംഭാഗം  പുറത്തേക്കു തള്ളിനിൽക്കുന്നതുപോലെയും  മുറിച്ചെടുത്ത് അവയെ ലോക്ക് ചെയ്യുകയായിരുന്നു. അതാകട്ടെ ഒരു തലനാരിഴ കടന്നുപോകാത്തത്ര ചേർത്തുവച്ചിരിക്കുന്നു .  അതുകൊണ്ടു ഈ കൽഭിത്തികളെ വേഗം തകർക്കാനും സാധിക്കുമായിരുന്നില്ല. 





ഹവാപോൾ കടന്നെത്തുന്നത് 'ദസറ ചൗക്ക്' എന്ന നടുമുറ്റത്തേക്കാണ്. ഇവിടെയാണ് കോട്ടയിലെ മ്യൂസിയം.  അത് സന്ദർശിക്കാൻ ടിക്കറ്റ്  എടുക്കേണ്ടതുണ്ട്‌. ടൂർ ഗ്രൂപ്പ് ആയതുകൊണ്ട് ഞങ്ങളുടെ ടിക്കറ്റും ഗൈഡും ഒക്കെ ടൂർ മാനേജർമാർ മുൻകൂട്ടി തരപ്പെടുത്തിയിരുന്നു.  നടുമുറ്റതിനുചുറ്റുമുള്ള പ്രൗഢഗംഭീരമായ  കൊട്ടാരക്കെട്ടുകൾ ശില്പഭംഗിയുടെ മകുടോദാഹരണങ്ങളാണ്. ജനാലകളോടുചേർന്നു  ചുവരുകളിൽനിന്ന് മുമ്പോട്ടുതള്ളിനിൽക്കുന്ന 'ഝരോഘ'  എന്നറിയപ്പടുന്ന, ശില്പവേലകളാൽ  മനോഹരമായ  മട്ടുപ്പാവുകൾ ഇവിടെയുള്ള ബഹുനിലമന്ദിരങ്ങളുടെ സവിശേഷതയാണ്. രജപുത്ര, മുഗൾ വാസ്തുശൈലികളിൽ 'ഝരോഘ' വളരെ പ്രധാനമാണ് .   രാജാവിന്റെ വാസസ്ഥലം തുറന്ന സൂക്ഷ്മമായ കൊത്തുപണികളുള്ള  മട്ടുപ്പാവുകളും ഝരോഘകളും ഉള്ളതാണ്. തൊട്ടപ്പുറത്തെ സ്ത്രീകളുടെ അന്തപുരഭാഗം സുഷിരങ്ങൾ  മാത്രമുള്ള ജാലകങ്ങൾ ഉള്ളതാണ്.  അവർക്കു  ജനാലകളിലെ ചെറുദ്വാരങ്ങളിലൂടെ പുറംകാഴ്ച  കാണാൻ കഴിയുമായിരുന്നെങ്കിലും അവരെ ആർക്കും കാണാൻ കഴിയുമായിരുന്നില്ല. ഇത്തരം 'ജാലി'കളും രജപുത്രവസ്തുനിർമ്മാണശൈലിയുടെ പ്രത്യേകതയാണ്. നടുമുറ്റത്തിന്റെ   ഒരുവശത്ത് പടിക്കെട്ടുകൾക്കു മുകളിലായി സ്ഥാപിച്ചിരിക്കുന്ന സിംഹാസനത്തിലിരുന്നായിരുന്നു രാജാവ് പ്രജകളുടെ പരാതികൾ കേട്ടിരുന്നത്. മനോഹരമായ ഒരു ചാമുണ്ഡിക്ഷേത്രവും ചേർന്നുതന്നെയുണ്ട്. 


  

അവിടെനിന്നുള്ള റാമ്പ് കയറി ഏറ്റവും മുകളിലത്തെ കൊത്തളത്തിലെത്തിയാൽ ചില യുദ്ധസന്നാഹങ്ങളുടെ അവശേഷിപ്പുകൾ കാണാം.  കോട്ടയ്ക്ക് ചുറ്റുമായാണ് നഗരം രൂപംകൊണ്ടിരിക്കുന്നതെന്നതിനാൽ  ജയ്സാൽമീറിന്റെ വിശാലമായ ദൃശ്യവും ലഭിക്കും. 99 സിറ്റാഡലുകളും ഏഴു ജൈനക്ഷേത്രങ്ങളും  ധാരാളം ഹവേലികളുമൊക്കെ ഈ കോട്ടയിൽ ഉൾപ്പെട്ടതാണ്. ഹവേലികൾ എല്ലാംതന്നെ ഇന്ന് ഹോട്ടലുകളായി പ്രവർത്തിക്കുന്നു. ജൈനക്ഷേത്രങ്ങളിലെ കൊത്തുപണികളും ശില്പവേലകളുമൊക്കെ കാണേണ്ടതുതന്നെ! ഇടുങ്ങിയ ഇടവഴികളുടെ ഇരുവശവും കച്ചവടക്കാരുടെ ബാഹുല്യമാണെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന തെരുവുകളാണ്. 



ജനവാസമുള്ളതുകൊണ്ട്  മനോഹരമായ കൊട്ടാരങ്ങളും , ക്ഷേത്രങ്ങളും , ബഹുനിലഹവേലി(ധനികവ്യാപാരികളുടെ  സ്വകാര്യവസതി)കളും , വ്യാപാരസ്ഥാപനങ്ങളും ഇന്നും കോട്ടയിൽ സജീവമായി നിലകൊള്ളുന്നു. വിനോദസഞ്ചാരികളുടെ ബാഹുല്യത്തിനു  പുറമെ   അവിടെയുള്ള താമസക്കാരുടെയും കച്ചവടക്കാരുടെയും തിരക്കുമുണ്ട്.  ധാരാളം  പശുക്കളും . നടവഴികളിൽ ഓട്ടോറിക്ഷകളും ബൈക്കുകളും ധാരാളമായുള്ളതുകൊണ്ടു സഞ്ചാരികളുടെ സ്വൈര്യവിഹാരത്തിനു നന്നേ തടസ്സമാകുന്നുമുണ്ട്.   ക്ഷേത്രങ്ങളുടെ സമീപത്തു  സഞ്ചാരികൾക്കു മൈലാഞ്ചിയിട്ടുകൊടുക്കാനും ധാരാളംപേരുണ്ട്. രാജസ്ഥാനിലെ മൈലാഞ്ചി പ്രസിദ്ധമാണ്.അതണിയിക്കുന്ന കരവിരുതും പ്രകീർത്തിക്കപ്പെടേണ്ടതുതന്നെ. ആവശ്യവസ്തുക്കൾകൂടാതെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കൗതുകവസ്തുക്കൾ വിൽക്കാൻ രാജസ്ഥാൻപാരമ്പര്യവേഷവും ശരീരംനിറയെ ആഭരണങ്ങളുമണിഞ്ഞ സ്ത്രീകളും പെൺകുട്ടികളും വഴിയോരത്തു നിരനിരയായി ഇരിക്കുന്നുണ്ട്. ചിലയിടത്തെങ്കിലും രാവൺഹട്ട എന്നുപേരുള്ള സംഗീതോപകരണം മീട്ടി ഗാനങ്ങളാലപിക്കുന്ന കുടുംബങ്ങളെയും കാണാം. അവരുടെ സംഗീതം സുഖകരമായ  ഒരു നേർത്ത തെന്നൽപോലെ നമ്മെ തഴുകിത്തലോടി ഒപ്പംചേരും. നർത്തകിമാരും കുറവല്ല. അവരുടെ നൂപുരധ്വനിക്കൊപ്പം  വേണമെങ്കിൽ നമുക്കും നൃത്തം ചെയ്യാം.   ചിലർ തബല പോലെ ഒരുപകരണവുമായി ഇരിക്കുന്നുണ്ടാവും. പണം കൊടുത്താൽ പത്തുസെക്കൻഡ്നേരത്തേക്ക് ഒന്ന് കൊട്ടും. ഉദരനിമിത്തം ബഹുകൃതവേഷം! 


ചരിത്രസംഭവങ്ങളുടെ അക്ഷയഖനിയാണീ കോട്ട. ഗൈഡുകൾ കഥകൾ ഒന്നൊന്നായി നമുക്ക് വിവരിച്ചുതരും. നിരവധി യുദ്ധങ്ങളെ നേരിടേണ്ടിവന്ന കോട്ട ചിലപ്പോഴെങ്കിലും പരാജയമേറ്റുവാങ്ങിയിട്ടുമുണ്ട്.  അതുകൊണ്ടു മുഗളർ മുതൽ ബ്രിട്ടീഷുകാർ വരെ  വിവധശക്തികളുടെ അധീനതയിലായിരുന്നിട്ടുണ്ട്  ഈ കോട്ട.  സംഗരങ്ങളിൽ പരാജയപ്പെടുന്ന  അവസരങ്ങളിൽ അവിടുത്തെ സ്ത്രീകൾ ശത്രുകരങ്ങളിലെത്തപ്പെടാതിരിക്കാൻ അഗ്നികുണ്ഡമൊരുക്കി കൂട്ടമായി  ആത്മാഹുതി ചെയ്തിരുന്നത്രെ! ജൗഹർ  എന്നാണ് ഇതറിയപ്പെട്ടിരുന്നത്.  പതിമൂന്നാംനൂറ്റാണ്ടിന്റെ അവസാനത്തിൽ  അലാവുദ്ദിൻ ഖൽജിയുമായുള്ള, ഒൻപതുവർഷത്തോളം നീണ്ടുനിന്ന  യുദ്ധത്തിൽ     രജപുത്രസ്‌ത്രീകൾ  ജൗഹർ അനുഷ്ഠിക്കുകയും പുരുഷന്മാർ യുദ്ധഭൂമിയിൽ വീരമൃത്യു വരിക്കുകയും ചെയ്തു.  ശൂന്യമായ  കോട്ട ആൾതാമസമില്ലാത്ത കുറേക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായി. വീണ്ടും ഭാട്ടിബ്രാഹ്മണർ കോട്ടയിൽ കുടിയേറിപ്പാർക്കുകയായിരുന്നു.   പതിനാറാം നൂറ്റാണ്ടിൽ അഫ്ഗാനിലെ  അമീർ അലിയുമായുണ്ടായ യുദ്ധത്തിൽ  സ്ത്രീകൾക്കു ജൗഹർനു സാവകാശം കിട്ടാതിരുന്നതുകൊണ്ടു രാജാവുതന്നെ അവരെയെല്ലാം  കൊന്നൊടുക്കി. പക്ഷേ  ആ  യുദ്ധത്തിൽ രാജപുത്രരാജാവ് വിജയിക്കുകയും ചെയ്തു. 1541 ഹുമയൂൺ അജ്‌മീർ ആക്രമണത്തിനുള്ള യാത്രാമദ്ധ്യേ  ജെയ്‌സമീറിനെ ആക്രമിക്കുകയും പിന്നീട് റാവലുമായി സൗഹൃദത്തിലാവുകയും ചെയ്തത്രേ! തങ്ങളുടെ മക്കൾ പരസ്പരം വിവാഹിതരാകണമെന്നും അവർ തീരുമാനിച്ചുവെച്ചിരുന്നു. വർഷങ്ങൾക്കുശേഷം അക്ബർ ജയ്സാൽമീർരാജകുമാരിയെ വിവാഹം ചെയ്യുകയുമുണ്ടായി എന്ന് ചരിത്രഗാഥ. ജഹാംഗീറും ഇവിടുത്തെ ഒരു രാജകുമാരിയെ വിവാഹം ചെയ്തിരുന്നു. 



വിശപ്പുമാറാനുള്ള ആഹാരമോ ദാഹമാറ്റാനുള്ള ശുദ്ധജലമോ ലഭിക്കാതെയുംകൂടി  എത്രയോ കലാകാരൻമാർ എത്രയോ വർഷങ്ങൾ കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഇന്ന് നമ്മൾ ഒന്ന് ശ്വാസമെടുക്കാൻ മറന്നു നോക്കിനിന്നുപോകുന്ന ഈ കലാസൃഷ്ടി! പ്രൗഢതയർന്ന ഇവിടുത്തെ വാസസ്ഥലങ്ങൾ കാണുമ്പൊൾ ഈ മരുഭൂമിയിൽ നുറ്റാണ്ടുകൾക്കുമുമ്പുപോലും  ഇവർ എത്ര സമ്പന്നമായ ജീവിതമാണ് നയിച്ചിരുന്നതെന്നു അതിശയിച്ചുപോയി. ജീവിതത്തിന്റെ ഈ രണ്ടുമുഖങ്ങൾ - അങ്ങേയറ്റം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഒരു മുഖം. സർവ്വൈശ്വര്യങ്ങളുടെയും സുഖസമൃദ്ധമായ  ആഡംബരജീവിതത്തിന്റെ മറ്റൊരു മുഖം! എത്ര വിചിത്രമാണല്ലേ മാനവചരിത്രത്തിന്റെ പിന്നിട്ട വഴികൾ ? ചരിത്രത്തിൽ മാത്രമല്ല, വർത്തമാനകാലജീവിതത്തിലും നമുക്കീ അന്തരം വായിച്ചെടുക്കാം.  

 
കാഴ്ചകൾ  കണ്ടുകണ്ട്‌  സമയംപോകുന്നതറിയില്ല.  കോട്ടമുകളിൽനിന്നുള്ള പട്ടണക്കാഴ്ചയും ജൈനക്ഷേത്രത്തിന്റെ മാസ്മരികഭംഗിയും  കണ്ണുകളിലാവാഹിച്ച്   മതിവരാതെ അവിടെനിന്നിറങ്ങി.  ഇടുങ്ങിയ ഇടവഴിയുടെ  ഇരുവശവും കച്ചവടക്കാരുടെ ബാഹുല്യമാണെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന തെരുവുകളാണ്. ഇനി പോകുന്നത്  'പത്വന്‍ കി ഹവേലി' എന്നറിയപ്പെടുന്ന രമിഹർമ്മ്യസമുച്ചയത്തിലേക്കാണ്