Friday, May 22, 2026

സത്യം സുന്ദരം - ബാലകഥ

 സത്യം സുന്ദരം 

===============

ഹിമാലയൻതാഴ്‌വരകളിലെ വാനപ്രദേശങ്ങളോടു ചേർന്നു കിടന്നിരുന്ന വലിയൊരു രാജ്യമായിരുന്നു  പട്ടാംഗപുരി. അവിടയുള്ള പ്രവത്സലം എന്ന  കൊച്ചുഗ്രാമത്തിൽ ധൃതവ്രതൻ എന്നൊരു പ്രസിദ്ധനായ  യുവാവുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും കള്ളം പറയില്ല എന്നതായിരുന്നു പ്രശസ്തിക്കു കാരണം. അവിടുത്തെ മഹാരാജാവായിരുന്ന സിംഹസത്യന്റെ കാതിലും   ധൃതവ്രതനെക്കുറിച്ചുള്ള കഥകൾ എങ്ങനെയോ എത്തി. രാജാവിന്, ജീവൻപോയാലും കള്ളംപറയാത്ത  ധൃതവ്രതനോട്  അല്പം അസൂയ തോന്നാതിരുന്നില്ല. എങ്ങനെങ്കിലും അയാളുടെ ഈ സൽപ്പേര് കളഞ്ഞുകുളിക്കണമെന്നു രാജാവ് തീരുമാനിച്ചു. 


ഒരുദിവസം സിംഹസത്യൻ ധൃതവ്രതനെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. വേണ്ടവിധത്തിൽ അദ്ദേഹത്തെ സൽക്കരിക്കുകയും രാജസദസ്സിൽ പ്രശംസിക്കുകയുമൊക്കെ  ചെയ്തു. രണ്ടുദിവസം തന്നോടൊപ്പം  കൊട്ടാരത്തിൽ കഴിയാൻ  ആവശ്യപ്പെടുകയും ചെയ്തു. ധൃതവ്രതൻ സന്തുഷ്ടനായി. ആ ദിനം ഉത്സവത്തിമിർപ്പോടെ  എല്ലാവരും കൊണ്ടാടി.   

പിറ്റേദിവസം ധൃതവ്രതനുവേണ്ടി  പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ ആഡംബരപൂർവ്വം തയ്യാറാക്കിയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കൊട്ടാരത്തിനുമുന്നിലെ ഉപവനത്തിൽ രാജാവും കൂട്ടരും ധൃതവ്രതനുമായിച്ചേർന്നു സൊറപറഞ്ഞിരിക്കുമ്പോൾ പെട്ടെന്നു രാജാവ് നായാട്ടിനുപോകാനുള്ള ഉത്തരവിട്ടു. ഒരുക്കങ്ങളുമായി സേവകർ വേഗമെത്തി. രാജാവ് തന്റെ പ്രിയപ്പെട്ട സമീർ എന്ന കുതിരയെ സമീപിച്ചു.  കുതിരയുടെ പുറത്തുനിന്നു തൂക്കിയിട്ടിരിക്കുന്ന പാദാധാനത്തിൽ   ഇടതുകാൽ ഉറപ്പിച്ചു. തിരിഞ്ഞുനിന്നു ധൃതവ്രതനോട് ഇപ്രകാരം പറഞ്ഞു 

" ചങ്ങാതീ ധൃതവ്രതൻ, താങ്കൾ പോയി രാജ്ഞിയോട് പറയൂ  നാം നായാട്ടിനു പുറപ്പെടുന്നുവെന്നും നാളെ തിരികെയെത്തുമ്പോഴേക്കും അതിഗംഭീരമായ വിരുന്നൊരുക്കിവയ്ക്കണമെന്നും"

അതുകേട്ട് അദ്‌ഭുതംകൂടുന്ന കണ്ണുകളുമായി ഒട്ടൊന്നു  ശങ്കിച്ചിനിന്ന ധൃതവ്രതനോട് ഇത്തവണ രാജാവ് ആജ്ഞാപിക്കുകതന്നെ  ചെയ്തു.   ധൃതവ്രതൻ വേഗം മഹാറാണിയുടെ അന്തപുരവാതിൽ ലക്ഷ്യമാക്കി നടന്നു . 

അപ്പോൾ രാജാവ് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

 "ഞാൻ നായാട്ടിനു പോകുന്നതേയില്ല. അപ്പോൾ ഇയാൾ രാജ്ഞിയോട് കള്ളംപറഞ്ഞു എന്നാകുമല്ലോ. അങ്ങനെ ഒരിക്കലും നുണപറയാത്തവൻ എന്ന  പ്രശസ്തി നാളെ അയാൾക്ക്‌ നഷ്ടമാകും" 


മഹാറാണിയെ മുഖംകാണിക്കാൻ തോഴിമാരോട് അനുവാദംചോദിച്ചു കാത്തുനിന്ന ധൃതവ്രതൻ തോഴിമാരോടൊപ്പം തനിക്കുനേരെ  നടന്നുവരുന്ന രാജ്ഞിയെക്കണ്ടു താണുവണങ്ങി. 

എന്നിട്ടു ശാന്തമായി പറഞ്ഞു. 

"അല്ലയോ മഹാറാണീ, അങ്ങേക്കെന്റെ വിനീത നമസ്കാരം. ഒരുകാര്യം അങ്ങയോടുണർത്തിക്കേണ്ടതുണ്ട്. മഹാരാജാവുതിരുമനസ്സ് ഇന്നൊരു വേട്ടയ്ക്ക് പോയേക്കാം. ചിലപ്പോൾ പോകാതെയുമിരിക്കാം, താങ്കൾക്ക്  നാളെ ഗംഭീരമായൊരു വിരുന്നൊരുക്കേണ്ടിവരും. ചിലപ്പോൾ അതിന്റെ ആവശ്യമുണ്ടായെന്നും വരില്ല."

രാജ്ഞിക്ക് ഇതുകേട്ട് ഒന്നും മനസ്സിലായില്ല.  

പകച്ചുനിൽക്കുന്ന റാണിയുടെ  മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ധൃതവ്രതൻ പറഞ്ഞു.

"മഹാറാണി തിരുമനസ്സ് എന്നോട് പൊറുക്കണം. രാജാവുതിരുമനസ്സ് ഒരു പാദം മാത്രം  കുതിരയുടെ പാദാധാനത്തിൽ കയറ്റിവെച്ചുകൊണ്ടാണ് എന്നോടിക്കാര്യം ഇവിടെ ഉണർത്തിക്കാൻ ആജ്ഞ നൽകിയത്. കുതിരപ്പുറത്തേറി  മറ്റേ പാദവും  പാദാധാനത്തിൽ വെച്ചോ എന്നും  നായാട്ടിനു പോയോ എന്നും എനിക്കറിയില്ല. അതുകൊണ്ടാണ് ഇവിടെ ഇങ്ങനെ അറിയിക്കേണ്ടിവന്നത്." 

പിറ്റേദിവസം രാജ്ഞിയുടെ സമീപമെത്തി സിംഹസത്യൻ  നിറഞ്ഞ ചിരിയോടെ പറഞ്ഞു 

"പ്രിയേ, ഒരിക്കലും കള്ളംപറയാത്തവനെന്നു പ്രശസ്തിനേടിയ ധൃതവ്രതൻ ഇന്നലെ   ഭാവതിയോടു നുണപറഞ്ഞു- നാം വേട്ടയ്ക്ക് പോയി എന്ന്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. കള്ളം പറഞ്ഞതിനാൽ അയാൾക്ക്  'നുണപറയാത്തവൻ' എന്ന വിശേഷണം  ചേരാതായിരിക്കുന്നു."

പൊട്ടിച്ചിരിച്ചുകൊണ്ട് പത്നിയുടെ മുഖത്തേക്കു നോക്കിയ  രാജാവിന് എന്തോ പന്തികേടു തോന്നി. തുടർന്ന്, നടന്നകാര്യങ്ങൾ റാണി രാജാവിനോട് വിശദമാക്കി. തന്റെ പരാജയം സിംഹസത്യനു മുഖവിലക്കെടുക്കേണ്ടിവന്നു. 

ധൃതവ്രതൻ  വരുംകാലങ്ങളിൽ സിംഹസത്യമഹാരാജാവിന്റെ ഏറ്റവുമടുത്ത സുഹൃത്തും ഉപദേശകനുമൊക്കെയായി മാറി. 



പോക്കുവെയിൽ - കഥ

 



പോക്കുവെയിൽ 

--------------------------


പോക്കുവെയിലിന്റെ  ചാഞ്ഞ  വെളിച്ചം മുറ്റത്ത് വീണുകിടക്കുന്നു. പതിവുപോലെ സതിയമ്മ  നിശ്ശബ്ദമായി ഉദയൻചേട്ടന്റെ അടുത്തേക്കു  വന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ സായാഹ്നപ്രഭപോലെ മങ്ങിക്കൊണ്ടിരിക്കുകയാണ് . പലപ്പോഴും ആളുകളെ  തിരിച്ചറിയാതെ നിശ്ചലമായി നോക്കിയിരിക്കും. മക്കളെയും അവരുടെ ഭാര്യമാരെയും  കൊച്ചുമക്കളെയും  കാണുമ്പോൾ വളരെ സന്തോഷമാണ്. അവരോടു ഭക്ഷണം കഴിച്ചോ, ജോലിക്കുപോയോ, സ്‌കൂളിൽപോയോ എന്നൊക്കെ ചോദിക്കും. എന്നാൽ  സതിയമ്മച്ചേച്ചി മാത്രം മറവിയുടെ ആഴങ്ങളിലെവിടെയോ ആണ്. അവരെക്കാണുമ്പോൾ  ആകെ ഇഷ്ടക്കേടാണ്.


'ഇവരാരാ, എന്തിനാ അന്യസ്ത്രീകൾ നമ്മുടെ വീട്ടിനകത്തു കയറുന്നതെ'ന്നാവും ചിലപ്പോൾ ചോദ്യം.


ഒരുദിവസം പറഞ്ഞത് 'അവരുടെ മുഖത്തൊരു ലക്ഷണക്കേടുണ്ട്. വീട്ടിൽനിന്നൊന്നും അടിച്ചോണ്ടുപോകാതെ സൂക്ഷിക്കണ'മെന്നായിരുന്നു. 


ചേച്ചി മാറിയിരുന്നു കരയുന്നതുകണ്ടു. ആർക്കാണ് ചേച്ചിയെ ഒന്നാശ്വസിപ്പിക്കാനാവുക. 


വേറെയേതെങ്കിലും സ്ത്രീകളായിരുന്നെങ്കിൽ പിന്നെ അങ്ങേരെ തിരിഞ്ഞുനോക്കില്ലായിരുന്നു. പക്ഷേ സതിയമ്മച്ചേച്ചി ചേട്ടനുവേണ്ടതൊക്കെ കൃത്യമായി ചെയ്തുകൊടുത്തിരുന്നു. ഉണർന്നിരിക്കുമ്പോൾ മുറിയിൽച്ചെല്ലാൻ സമ്മതിക്കാത്തതുകൊണ്ടു  അദ്ദേഹം ഉറങ്ങുമ്പോൾ അടുത്തുപോയിരുന്നു തലോടികൊടുക്കുമായിരുന്നു.  




ഒരു രാത്രി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായി. ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടുണ്ടായിരുന്നു. നല്ല ടെമ്പറേച്ചറും. മരുന്നുകൾ കഴിക്കുന്നതേയില്ല. ആശുപത്രിയിൽ പോകാനും ഒരുക്കമല്ല.  വീട്ടുകാർ എല്ലാവരും ചുറ്റും കൂടി. കൊച്ചുമക്കളും മക്കളും മരുമക്കളും ആശങ്കയോടെ നിന്നു. 




സതിയമ്മച്ചേച്ചി    ശാന്തമായി മുറിയിൽവന്ന്  അദ്ദേഹത്തിന്റെ കൈ പിടിച്ചു.

പിന്നെ വളരെ സൗമ്യമായി   അദ്ദേഹത്തോട് പറഞ്ഞു:

“മരുന്ന് കഴിക്കണം… ഇല്ലെങ്കിൽ അസുഖം കൂടും.”


അദ്ദേഹം പതുക്കെ കണ്ണുതുറന്നു. മുറിയിൽ നിന്നിരുന്ന എല്ലാവരെയും മാറിമാറി  നോക്കി. സതിയമ്മ കൊടുത്ത മരുന്ന് അനിഷ്ടത്തോടെയെങ്കിലും കഴിച്ചു   വീണ്ടും കിടക്കയിലേക്ക് വീണു. പതിയെ മിഴികൾ അടഞ്ഞു. വീണ്ടും കണ്ണുതുറന്നത്  കുറേസമയം കഴിഞ്ഞാണ്. അപ്പോൾ  കണ്ടത് തന്റെ മുഖത്തേക്കു സാകൂതം  നോക്കിയിരിക്കുന്ന സതിയമ്മയെയാണ്. ആദ്യം വെറുപ്പോടെ മുഖം തിരിച്ചെങ്കിലും  പിന്നെ സതിയമ്മയുടെ മുഖത്തേക്ക് കുറേനേരം സൂക്ഷിച്ചു   നോക്കി. എന്നിട്ട് 

പതിഞ്ഞ  ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു:

“നിങ്ങൾ … ആരാ…?”

അത് കേട്ടപ്പോൾ സതിയമ്മയുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു.

പക്ഷേ അവർ പതിവുപോലെ പുഞ്ചിരിച്ചു.

അദ്ദേഹത്തിന്റെ കൈ കൂടുതൽ ഉറപ്പായി പിടിച്ചുകൊണ്ട് അവർ മന്ത്രിക്കുംപോലെ   പറഞ്ഞു:

"വളരെ വേണ്ടപ്പെട്ടൊരാൾ"


അദ്ദേഹം ഒരു നിമിഷം അവരുടെ മുഖം നോക്കി. ആ മുഖത്തു തെളിഞ്ഞ  സ്നേഹത്തിന്റെ ജ്വാല  അദ്ദേഹത്തിന്റെ ഹൃദയാന്തർഭാഗത്തെവിടെയോ വെളിച്ചം വീശി. 


ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയ്ക്കൊണ്ടിരുന്നു. ഉദയൻചേട്ടൻ അധികസമയവും കിടക്കയിൽത്തന്നെ. നടക്കാൻ ഒരാളുടെ സഹായം കൂടിയേ മതിയാവൂ എന്നായപ്പോൾ ഒരു ഹോം നേഴ്‌സിനെ നിയമിച്ചു.   സതിയമ്മ ഉദയൻചേട്ടന് തികച്ചും അന്യയായിത്തന്നെ കഴിഞ്ഞു. പക്ഷേ അവർ  അദ്ദേഹത്തിന് ഇഷ്ടപ്പെട്ട  ഭക്ഷണമുണ്ടാക്കി, കൃത്യസമയത്തു മരുന്നുകൾ നൽകി, ഹോംനേഴ്സ് ചെയ്യുന്നതൊക്കെ ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്‌ത്‌ അദ്ദേഹത്തെ   നന്നായി പരിചരിച്ചു. 

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി  അല്പമൊന്നു മാറിയാൽ പിന്നെ ഊണും ഉറക്കവുമില്ലാതെ അവർ അദ്ദേഹത്തെ നോക്കിയിരുന്നു. 


ഹോംനേഴ്സ് ഒരിക്കൽ അവരോടു  ചോദിച്ചു. 

" അമ്മയെ ഒട്ടും ഇഷ്ടമില്ലാത്ത, അമ്മ ആരാണെന്നുപോലും അറിയാത്ത ഇദ്ദേഹത്തെ അമ്മയ്ക്കെങ്ങനെയാണ് സ്നേഹിക്കാനാവുക!"


ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവർ മറുപടി  പറഞ്ഞു. 


" അദ്ദേഹത്തിനല്ലേ എന്നെ ഓർമ്മയില്ലാത്തത്.   എനിക്കറിയാമല്ലോ അദ്ദേഹം എന്റെ ആരാണെന്ന്. കഴിഞ്ഞ 54വർഷങ്ങൾ അദ്ദേഹത്തിന്റെ നിഴൽപോലെ ഞാൻ ഒപ്പമുണ്ടായിരുന്നു. 17)0 വയസ്സിലാണ്  എന്നെ അദ്ദേഹം താലികെട്ടി ഈ വീട്ടിൽ കൊണ്ടുവന്നത്. അന്നുതൊട്ടിന്നുവരെ എന്റെ ലോകം അദ്ദേഹമാണ്."


സമയം ഒരു നദിപോലെ മുമ്പോട്ടു കുതിച്ചുകൊണ്ടിരുന്നു. ഉടയൻചേട്ടന്റെ ആരോഗ്യം  ദിനംപ്രതി വഷളാവുകയും ചെയ്തു. ഹോം നേഴ്സ് വിദേശത്തു ജോലികിട്ടി പോയപ്പോൾ സതിയമ്മച്ചേച്ചിയും മൂത്തമകനും ചേർന്ന് ആ ജോലികൾ ഭംഗിയായി ചെയ്തു. അപ്പോഴും ചേട്ടൻ ചേച്ചിയെ ഇറക്കിവിടാൻ പറയാറുണ്ടായിരുന്നു. 


ഒരുദിവസം മകൻ അത്യാവശ്യമായി ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് ചേട്ടന് അസ്വസ്ഥത വർദ്ധിച്ചത്. ചേച്ചി അത്യാവശ്യഘട്ടങ്ങളിൽ കൊടുക്കേണ്ട മരുന്നുകൾ കൊടുത്തു. എല്ലാ ശുശ്രുഷകളും നൽകി. ഇടയ്ക്ക് ചേട്ടൻ വ്യക്തമാകാത്ത  ശബ്ദത്തിൽ ചോദിച്ചു,


" നിങ്ങളെന്നെ നന്നായി പരിചരിക്കുന്നുണ്ടല്ലോ ? എന്റെ ആരാ നിങ്ങൾ ? "


"ഏറ്റവും പ്രിയപ്പെട്ടൊരാൾ "


ചേച്ചി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. 


കുറേനേരം ചേട്ടൻ ചേച്ചിയെത്തന്നെ  നോക്കിയിരുന്നു . അപ്രതീക്ഷിതമായി ആ ക്ഷീണിച്ച  കണ്ണുകളിൽ ഒരു ചെറുതരിവെളിച്ചം മിന്നിമറഞ്ഞു.

അദ്ദേഹത്തിന്റെ അധരങ്ങൾ വളരെ മന്ദമായി ചലിച്ചു.


"എന്റെ സതിയമ്മ ..." പിന്നെ തല തലയിണയുടെ ഒരുവശത്തേക്കു  ചെരിച്ചു കണ്ണുകളടച്ചു. 

വളരെ വ്യക്തമായിട്ടാണ്  ചേട്ടൻ ആ പേര് വിളിച്ചത്. 

അതു കേട്ട നിമിഷം സതിയമ്മ  പൊട്ടിക്കരഞ്ഞുപോയി.

54 വർഷത്തെ ഓർമ്മകൾ വീണ്ടും മടങ്ങിവന്നില്ല.

പക്ഷേ അവസാന നിമിഷത്തിൽ…

ആ  പേരെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ തിരിച്ചെത്തി. 

അല്ലെങ്കിലും സ്നേഹദീപങ്ങൾ   ഹൃദയത്തിന്റെ ഏറ്റവും ആഴത്തിലുള്ള ഇടങ്ങളിലാണല്ലോ  ജ്വലിച്ചുനിൽക്കുന്നത്. 


ഉദയൻചേട്ടന്റെ കൈകളെ തന്റെ കരങ്ങളിൽ ചേർത്തുപിടിക്കുമ്പോൾ സതിയമ്മയ്ക്കു  മനസ്സിലായി നിതാന്തമായൊരു തണുപ്പ് ആ കൈകളിൽ കുടിയിരിപ്പു തുടങ്ങിയെന്ന്. 

(ജീവിതമെന്നത് എന്തു സംഭവിക്കുന്നു എന്നതല്ല, സംഭവിക്കുന്നതിനെ എങ്ങനെ നേരിടുന്നു എന്നതാണ്)


Friday, May 1, 2026

ആത്മാവിൻ്റെ തേങ്ങൽ

 

ആത്മാവിൻ്റെ തേങ്ങൽ

===================

വേനൽമഴ താളമേളങ്ങളോടെ ആടിത്തിമിർക്കുന്ന സായന്തനം. ടാക്സിയിൽനിന്നിറങ്ങി പെട്ടിയുമെടുത്തു നനഞ്ഞുകൊണ്ടുതന്നെ  തന്റെ പഴയ വീട്ടിന്റെ വരാന്തയിലേക്ക് കയറി.   നീണ്ട ഇടവേളയ്‌ക്കുശേഷമാണ്  സന്ദീപ്  വീണ്ടും ആ വീട്ടിലേക്കുവരുന്നത്. ഒരിക്കൽ അവന്റെ കൊഞ്ചലുകളും  കളിചിരികളും  കുസൃതികളുംകൊണ്ട് ആഹ്ലാദപൂർണ്ണമായിരുന്ന ആ വീട് ഇപ്പോൾ നിശ്ശബ്ദതയിൽ മുങ്ങിയിരിക്കുന്നു. സന്ധ്യയായില്ലെങ്കിലും മഴയുടെ വരവ് അവിടെയാകെ ഇരുട്ടുപരത്താൻ തുടങ്ങിയിരുന്നു. അവൻ അരമതിലിരുന്ന് പുറത്തെ മഴയിലേക്ക് നോക്കി. എതിരേൽക്കാൻ ആരുമില്ലാത്ത വീട്ടിലേക്കു വരാൻ ഈ മഴയ്‌ക്കേ കഴിയുകയുള്ളു. 

അവൻ എഴുന്നേറ്റു വാതിൽതുറന്ന് അകത്തു കടന്നു. ചുവരിൽ അമ്മയുടെയും അച്ഛന്റെയും മാലയിട്ട ഫോട്ടോകൾ. പിന്നെ എന്നോ കൊഴിഞ്ഞുപോയ നല്ലദിനങ്ങളുടെ ഓർമ്മകൾ തിരികെനൽകുന്ന കുറേ ഫോട്ടോകൾ വേറെയും. എല്ലാ ചിത്രങ്ങളിലും സന്ദീപിന്റെ നിറഞ്ഞചിരി, നേരിയ വെളിച്ചത്തിലും പ്രകശംവിതറുന്നു. 

“നീ വന്നോ…” നേർത്ത തേങ്ങൽപോലൊരു ശബ്ദം. 

അവൻ ഞെട്ടി ചുറ്റും  തിരിഞ്ഞുനോക്കി. ആരുമില്ല. പക്ഷേ വളരെ പരിചിതമായിരുന്നു ആ  ശബ്ദം. പെട്ടെന്നവൻ തിരിച്ചറിഞ്ഞു, ആ ശബ്ദം തന്റെ ഉള്ളിൽനിന്നായിരുന്നുവെന്ന്. 

സന്ദീപ്, തന്റെ കണ്ഠത്തിൽ എന്തോ വലിയ ഭാരമെടുത്തുവെച്ചതുപോലെ വല്ലാതൊന്നു പിടഞ്ഞു. ശബ്ദം പുറത്തേക്കു വരുന്നതേയില്ല. 

മുംബൈ മഹാനഗരത്തിൽ പി എച് ഡി പഠനവുമായി ഐ ഐ ടി യിലെ  നീണ്ട ഏഴുവർഷങ്ങൾ! അറിവിന്റെ ആകാശങ്ങൾ തേടുന്ന  തിരക്കിൽ നാടും  വീടും മറന്നു. അച്ഛനുമമ്മയും തന്റെ സാമീപ്യം കൊതിച്ചപ്പോൾ  വിജയങ്ങൾ കൊയ്യാൻ പറന്നകന്നു.  സ്വന്തം ആത്മാവിന്റെ വേദനകൾക്കുനേരെ കണ്ണും കാതും കൊട്ടിയടച്ച്,  സ്വത്വം  പോലും മറന്നുപോയ അവധൂതവാസം.

വർണ്ണങ്ങളിൽ താൻ മെനഞ്ഞെടുത്ത ചിത്രഭംഗികൾ, എഴുതിവെച്ച  അക്ഷരക്കൂട്ടുകൾ, ആകാശത്തേക്ക് നോക്കി മെനഞ്ഞെടുത്ത  സ്വപ്‌നങ്ങൾ -എല്ലാം അവൻ മറന്നുപോയിരുന്നു. 

''എന്നിലെ ഞാൻ എവിടെയായിരുന്നു!''

ഒരുനിമിഷം അവൻ സ്വയം ചോദിച്ചു. 

''ഞാൻ ഇവിടെയുണ്ടായിരുന്നു''

ആ ക്ഷീണിച്ചു  നേർത്ത  ശബ്ദം വീണ്ടും പറഞ്ഞു,

''നിന്റെയുള്ളിൽ ഞാനെന്നുമുണ്ടായിരുന്നു. പക്ഷേ നീയെന്നെ കണ്ടതേയില്ല. എന്നെ കേൾക്കാൻ നിനക്കു സമയമുണ്ടായില്ല.''

അവന്റെ കണ്ണുകളിൽ നനവു പടർന്നു. 

“എനിക്ക് ഞാനാവണം. മടങ്ങിവരട്ടെ ഞാൻ? ” അവൻ മൃദുവായി ചോദിച്ചു.

“തീർച്ചയായും വേണം”

മഴ  ശക്തിയായി പെയ്തുകൊണ്ടേയിരുന്നു. സന്ദീപ് ലൈറ്റ് ഇട്ടു.  വാതിലടച്ചു ജനാല തുറന്നു. മഴയിൽക്കുളിച്ച്, പാരിജാതപ്പൂവിന്റെ സുഗന്ധം ചാർത്തിക്കൊടുത്ത ചേലചുറ്റി,  വീശിയെത്തിയ   തണുത്ത കാറ്റ് അവന്റെ മുഖത്തു തലോടി കടന്നുപോയി. ആ നിമിഷത്തിൽ, എത്രയോ നാളുകൾക്കുശേഷം  അവൻ തികഞ്ഞ ശാന്തതയുടെ ഭാരമില്ലായ്മ അനുഭവിക്കുകയായിരുന്നു. .


മുറിയുടെ വടക്കേ ചുവരോടുചേർന്ന് ജനാലയുടെ സമീപമിട്ടിരുന്ന മേശമേൽ പൊടിപിടിച്ചുകിടന്ന തന്റെ പഴയ  ബുക്ക് അവൻ കൈയ്യിലെടുത്തു. പൊടി തട്ടിക്കളഞ്ഞു ബുക്ക് നിവർത്തി. ആദ്യപേജിൽ ഒരു  ചെറിയ കുട്ടിയുടെ മനോഹരമായ അക്ഷരങ്ങൾ അവനെനോക്കി മന്ദഹസിച്ചു. 

'എന്റെ സ്വപ്നങ്ങൾ.'

അവൻ സുന്ദരമായൊരു പുഞ്ചിരി  തിരികെ നൽകി, ബാഗിൽ നിന്നൊരു പേനയെടുത്ത് മെല്ലേ എഴുതിത്തുടങ്ങി. 

നൃത്തംചെയ്യുന്ന അക്ഷരങ്ങൾ കവിതപ്പൂക്കളെ വിടർത്തി.

അവൻ എഴുതിക്കൊണ്ടേയിരുന്നു. ഉള്ളിൽ നിറഞ്ഞുനിന്ന വികാരങ്ങളുടെ അനർഗ്ഗളമായ പ്രവാഹം!

തേങ്ങിത്തേങ്ങി തളർന്നുപോയ ആത്മാവിന്റെ നൊമ്പരം പതിയെപ്പതിയെ കുറഞ്ഞുവന്നു. കാരണം, അതിനെ കേൾക്കുന്ന ഒരാൾ വീണ്ടുമെത്തിയിരിക്കുന്നു.

വേനൽമഴ അപ്പോഴേക്കും  പെയ്തുതോർന്നിരുന്നു. 

Sunday, April 5, 2026

മഴ - മിനിക്കഥ (സമസ്യ മാഗസിൻ)

 മഴ 

.

ചുട്ടുപൊള്ളുന്ന വേനലിൽ ആദ്യമഴ  

അവൾ മുറ്റത്തേക്കോടിയിറങ്ങി.

" മോളേ, പുതുമഴയാ. നനയേണ്ട. പനിവരുവേ.... "

പെട്ടെന്നവൾ തിരിഞ്ഞുനിന്നു. ആരുമില്ലല്ലോ ഇവിടെ 

എന്നിട്ടും ഈ ശബ്ദം

മെല്ലേ അവൾ വരാന്തയിലേക്കു കയറി. പുറത്തേക്കു കൈകൾനീട്ടി. മഴത്തുള്ളികൾ ഒന്നൊന്നായി കൈക്കുമ്പിളിൽ പതിച്ചപ്പോൾ അവളനുഭവിച്ചത് എന്നന്നേക്കുമായി മാഞ്ഞുപോയ അമ്മസ്നേഹമായിരുന്നു. കണ്ണുകളടച്ച് ആവോളം ആ സ്നേഹത്തിലലിഞ്ഞുനിൽക്കുമ്പോൾ അവളറിഞ്ഞു, 

മഴ വെറുമൊരു ഋതുവിശേഷമല്ല, അതൊരോർമ്മയാണ് .

അമ്മയുടെ സ്‌നേഹശാസനയുടെ, നേർത്ത തലോടലിന്റെ, പനിച്ചൂടിനെ മാറ്റുന്ന   ചുക്കുകാപ്പിയുടെ, നനഞ്ഞ തലയിൽ അമർത്തി തുവർത്തുന്ന കരുതലിന്റെ, കുട മറക്കുമ്പോൾ പിന്നാലെ കുടയുമായോടിയെത്തുന്ന അമ്മസ്നേഹത്തിന്റെ ............

പെട്ടെന്നുവീശിയടിച്ച കാറ്റിൽ അവളറിഞ്ഞത് അമ്മയുടെ ആശ്ലേഷത്തിന്റെ കുളിരുള്ള  നേർത്ത ചൂടായിരുന്നു.  

മഴയ്ക്കും കാറ്റിനും ശക്തികൂടി. അവൾ അകത്തേക്കുകയറി വാതിലടച്ചു. പക്ഷേ ഹൃദയത്തിൽ ഓർമ്മകളിലേക്കുള്ള വാതിൽ മലർക്കെ തുറന്നു, ഈ മഴയിരമ്പലിൽ തനിച്ചാവാതിരിക്കാൻ.

   





Friday, February 6, 2026

റാന്തൽ വിളക്ക്

 ഒരിക്കൽ അന്ധനായ ഒരു മനുഷ്യൻ രാത്രിയിൽ ഒരു റാന്തൽവിളക്കും കൈയ്യിലേന്തി നടക്കുന്നതുകണ്ട വഴിയാത്രക്കാർ അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. ഒരാൾ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു. 

"താങ്കൾക്ക് കാഴ്ചയില്ലല്ലോ, പിന്നെയെന്തിനാണ് ഈ റാന്തൽവിളക്കുമായി നടക്കുന്നത് ?"

" അതു നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങൾ എതിരെ വരുന്നത് എനിക്ക് കാണാൻ കഴിയില്ല.  ഇരുട്ടുള്ള വഴിയിൽ നിങ്ങൾക്കെന്നെ കാണാൻ കഴിഞ്ഞില്ലെങ്കിൽ വന്നു കൂട്ടിയിടിച്ചെങ്കിലോ. അതൊഴിവാക്കാനാണ് ഈ റാന്തൽ വിളക്ക്"

Thursday, January 22, 2026

കിഴക്കനേഷ്യൻ മരതകമണികൾ - 20

    20 . ഹോയ് ആൻ

------------------------------------------------------

സമയം നാലുമണിയടുത്തു. 'ഹോയ് ആൻ' എന്ന ചരിത്രനഗരത്തിലേക്കാണ് ഞങ്ങളുടെ യാത്ര.  ബസ്സ്‌ വിയറ്റ്നാമിന്റെ സുന്ദരമായ പാതകളിലൂടെ ഓടിക്കൊണ്ടേയിരുന്നു. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും  നെൽപ്പാടങ്ങളും ഫലവൃക്ഷത്തോട്ടങ്ങളും മറ്റുപലവിധത്തിലുള്ള കൃഷിസ്ഥലങ്ങളുമൊക്കെ കാഴ്ചകളിൽ വന്നുപോയ്ക്കൊണ്ടിരുന്നു. ഗ്രാമങ്ങളിൽ വളരെ ചെറിയ  വീടുകളാണ്.   പരമ്പരാഗതമായി  നെല്ലാണ് ഈ രാജ്യത്തെ  പ്രധാന കൃഷി. വിവിധയിനം അരിയിനങ്ങൾ  ഇവിടെനിന്നു ധാരാളമായി കയറ്റി അയയ്ക്കുന്നുമുണ്ട്. നെൽകൃഷിക്കായി മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് മറ്റുകൃഷികൾ ചെയ്യാനുള്ള അനുവാദമില്ല. കൃഷിയിടങ്ങൾ കൃഷിക്കാരുടെ സ്വന്തമല്ല. ഉടമസ്ഥാവകാശം സർക്കാരിനുതന്നെയാണ്. കൃഷിക്കാർക്ക്  കൃഷിചെയ്യാൻ സ്ഥലം പതിച്ചുനൽകിയിരിക്കുന്നു എന്നുമാത്രം. കുറേപ്പേർ ചേർന്നുള്ള കൂട്ടുകൃഷിയാവാം.  എന്നാൽ കോർപറേറ്റുകൾക്ക് ഇവിടെ നെൽകൃഷിചെയ്യാൻ അനുവാദം ലഭിക്കുകയുമില്ല.  വിയറ്റ്നാം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണല്ലോ. 

 റോഡിലൊക്കെ ധാരാളം മോട്ടോർസൈക്കിൾ സഞ്ചാരികളെക്കാണാം. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അധികമായുള്ള ഇന്നാട്ടിൽ ആരാധനാലയങ്ങളും എല്ലാ  ഗ്രാമത്തിലും  കാണാം.  ഒന്നരമണിക്കൂറിലധികം സഞ്ചരിച്ച് ഞങ്ങൾ ഹോയ് ആൻ എന്ന പട്ടണത്തിലെത്തി. നദികളും കായലുകളുമൊക്കെയുള്ള താഴ്ന്ന പ്രദേശമാണിത്. അവിടെയൊരു ബസ്സ്‌ പാർക്കിംഗ്   ഏരിയായിൽ ഇറങ്ങിയശേഷം രണ്ടുമൂന്നു ഇലക്ട്രിക്ക്  ബഗ്ഗികളിലായിട്ടായിരുന്നു  ഞങ്ങൾ തുടർയാത്ര  നടത്തിയത്. ഷീറ്റിട്ടതുപോലെ മേലാപ്പുള്ള,  പണ്ടുകാലത്തെ ലോറിയുടെ മുൻവശംപോലെ ഒരു മുഖവുമായുള്ള   വിചിത്രരൂപമാണ് 'ഹോയ് ആൻ ഗോ' എന്ന് വിളിപ്പേരുള്ള ഈ ബഗ്ഗികൾക്ക്. ഒരുകിലോമീറ്റർ സഞ്ചരിച്ച് ഒരു നദീതീരത്തുള്ള മൈതാനം പോലൊരു സ്ഥലത്തെത്തി. 'തു ബോൺ' എന്നാണ് ഈ നദിയുടെ പേര്. 

ഈ നദിയുടെ തീരങ്ങളും  അതിനോടുചേർന്നുള്ള ഭാഗങ്ങളൊക്കെയും ഒരുത്സവ ഛായയിലാണ്. ജനത്തിരക്കും കച്ചവടക്കാരുമൊക്കെയായി ആകെ ബഹളമയം. സോങ് ഹോവായ് സ്ക്വയർ എന്ന വിശാലമായ ചത്വരത്തിൽ ഞങ്ങളുടെ സംഘം ഒത്തുചേർന്നു. അവിടെ പഴക്കൂടകൾ ഒരു വടിയുടെ ഇരുവശവും തൂക്കിയിട്ട് കച്ചവടക്കാരായ സ്ത്രീകൾ എല്ലാവരെയും സമീപിക്കുന്നുണ്ട്. നമുക്ക്  പഴങ്ങൾ വാങ്ങാം, കൂടാതെ പഴക്കൂടകൾ  തൂക്കിയിട്ടിരിക്കുന്ന വടി തോളിലിട്ട് ഫോട്ടോയെടുക്കാൻ അവസരവും കിട്ടും. പക്ഷേ നല്ലൊരുതുക അവർ കൈപ്പറ്റിയിരിക്കും. നല്ല സാമർത്ഥ്യമാണ് ഈ പെണ്ണുങ്ങൾക്ക്. ഞങ്ങൾ ചിലർ കൂടയുമായി ഫോട്ടോ എടുത്തു. പിന്നെ ഗൈഡിനു പിന്നാലെ നടന്നു. പുരാതനനഗരം സന്ദർശിക്കുന്നതിന് ടിക്കട് എടുക്കേണ്ടതുണ്ട്‌. ആരും ടിക്കറ്റ് പരിശോധന നടത്തുന്നില്ലെങ്കിലും  എല്ലാവരും ടിക്കറ്റ്  എടുത്തുമാത്രമേ പോകാറുള്ളൂ. ടിക്കറ്റുമായി മുമ്പേ പോകുന്ന  ഗൈഡിനൊപ്പം  ഞങ്ങൾ നടക്കവേ പെട്ടെന്ന് യൂണിഫോമിട്ട ഒരാൾ പിന്നാലെയെത്തി  ഗൈഡിനെ തടഞ്ഞു. ടിക്കറ്റിന്റെ എണ്ണം ശരിയല്ലത്രേ! പക്ഷേ ക്ര്യത്യമായ ടിക്കറ്റുകൾ കാണിച്ചപ്പോൾ അയാൾ സോറി പറഞ്ഞു മടങ്ങി. ക്യൂ നിന്നപ്പോൾ മറ്റാരോകൂടി  ഞങ്ങളുടെ  ഇടയിൽകയറിയതാണ് എണ്ണത്തിൽ പിശകുവരുത്തിയത്. എല്ലാം അവർ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി. 

രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു ഹോയ് ആൻ. ഏഴാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ ഇന്തോനേഷ്യയുമായുള്ള തന്ത്രപ്രധാനമായ സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിച്ചിരുന്നതും 16, 17 നൂറ്റാണ്ടുകളിൽ ഒരു പ്രധാന അന്താരാഷ്ട്ര തുറമുഖവുമായിരുന്നു ഹോയ് ആൻ. ഇവിടുത്തെ  സംസ്കാരവും പൈതൃകവും പ്രധാനമായും ഭാരതത്തിലെ ചമ്പാരാജ്യത്തുനിന്നുവന്ന   ഹിന്ദുമതക്കാരായ  ചാം ജനതയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അതിൽ  പിന്നീട്  അറബ് , ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശവ്യാപാരബന്ധങ്ങൾ കാലാകാലങ്ങളിൽ തങ്ങളുടെ സ്വാധീനം സന്നിവേശിപ്പിച്ചുപോന്നു.  അവയുടെയൊക്കെ തെളിവുകളാണ് ഇന്നീ ചരിത്രനഗരത്തിൽ എവിടെയും കാണാൻ കഴിയുന്നത്. 

തു ബോൺ നദിയുടെ ഇരുകരകളിലുമായി പഴമയുടെ പ്രൗഢിയുമയി ധാരാളം കെട്ടിടങ്ങളുണ്ട്. വിദേശവണിക്കുകൾ തുറമുഖം കടന്നുവന്നു താമസിച്ചിരുന്ന വീടുകളും  തങ്ങളുടെ കച്ചവടസാധനങ്ങൾ ശേഖരിച്ചിരുന്നു ഗോഡൗണുകളും പലകാലത്തായി വന്ന വ്യത്യസ്‌തവിശ്വാസികൾ  നിർമ്മിച്ച ആരാധനാലയങ്ങളും ചില ചരിത്രസ്മാരകങ്ങളുമൊക്കെ ഇവയിലുണ്ട്. ഇന്ന് വീടുകളും പീടികകളും ഗോഡൗണുകളുമൊക്കെ  വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു നടത്തുന്നത്  കച്ചവടസ്ഥാപനങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു. കണ്ടാൽ വിദേശികൾക്ക് വാങ്ങാൻതോന്നുന്നവിധം   ആകർഷകമായ രീതിയിൽ വസ്ത്രങ്ങളും ആഭരണങ്ങളും  ബാഗുകളും തൊപ്പികളും കരകൗശലവസ്തുക്കളും പലഹാരങ്ങളുമൊക്കെ അവകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അവയിൽ കശ്മീർ സിൽക്ക് വസ്ത്രങ്ങൾ വിൽക്കുന്ന കടയും ഉണ്ടായിരുന്നു.  

ഗംഭീരങ്ങളായ  ഭക്ഷണശാലകളും ബിയർ പാർലറുകളും  കൂടാതെ,  പലതരത്തിലുള്ള ഭക്ഷണങ്ങൾ അപ്പപ്പോൾ പാകംചെയ്തുകൊടുക്കുന്ന തട്ടുകടകൾപോലെയുള്ള ചില സംവിധാനങ്ങളും നദിക്കരകളിലുണ്ട്. കൂടാതെ തടിയിൽ ശില്പങ്ങൾ കൊത്തുന്നവരും  ചിത്രംവരയ്ക്കുന്ന കലാകാരന്മാരും കുരുത്തോലകൊണ്ടു കൗതുകവസ്തുക്കളുണ്ടാക്കുന്ന  വിദഗ്ധന്മാരുമൊക്കെ തങ്ങളുടെ കഴിവുകളെ പണമാക്കിമാറ്റുന്നുണ്ട്.   വൃത്തിയും ഭംഗിയുമുമാണ് എല്ലാ കാഴ്ചകളുടെയും  മുഖമുദ്ര. പൗരാണികത അങ്ങനെതന്നെ  നിലനിർത്തി കെട്ടിടങ്ങളൊക്കെ പൂച്ചെടികൾകൊണ്ട് അലങ്കരിച്ചു സൂക്ഷിക്കുന്നു. പുരാതനമരക്കെട്ടിടങ്ങളൊക്കെ നശിച്ചുപോകാതെ എങ്ങനെയാണിവർ സംരക്ഷിക്കുന്നതെന്നു അദ്‌ഭുതപ്പെട്ടുപോയി. ഇതൊക്കെക്കാണാൻ  വിദേശികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. 

വളരെ പ്രസിദ്ധമായ, മേൽക്കൂരയുള്ള ഒരു   ജാപ്പനീസ് പാലവും  ചില ക്ഷേത്രങ്ങളും ഒരു മ്യുസിയവുമൊക്കെയാണ് ഞങ്ങൾ എത്തിയ  നദിക്കരയിലെ പ്രധാന ആകർഷണങ്ങൾ. പതിനഞ്ചാം നൂറ്റാണ്ടിൽ , ഡച്ച്, ചൈനീസ്, ജാപ്പനീസ്, പോർച്ചുഗീസ് വ്യാപാരികൾ തുറമുഖത്തിന് ചുറ്റും സ്ഥിരതാമസമാക്കാൻ തുടങ്ങി. വ്യത്യസ്ത പ്രദേശങ്ങളിൽ സമൂഹങ്ങൾ വളർന്നപ്പോൾ, അവരുടെ പരസ്പരമുള്ള  ഇടപെടലുകളും വളർന്നു. 1593 -ഓടെ, ജാപ്പനീസ് താമസക്കാർ  തങ്ങളുടെ അയൽപക്കത്തെ ചൈനക്കാരുമായി  ബന്ധംപുലർത്തുന്നതിനു വിഘാതമായിനിന്ന ഒരു തോടിനുകുറുകെ  ഒരു പാലം നിർമ്മിച്ചു. ഭൂകമ്പത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന പുരാണ ജാപ്പനീസ് ക്യാറ്റ്ഫിഷ് ജീവിയായ നമാസുവിനെ കീഴടക്കാനും ഈ പാലം ഉദ്ദേശിച്ചിരുന്നുവെന്ന് ചിലർ പറയുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും, ജാപ്പനീസ് കവേർഡ് ബ്രിഡ്ജ് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. 20,000 VND ബാങ്ക് നോട്ടിൽ പോലും ഈ ലാൻഡ്മാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് - അത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് ഈ ചരിത്രസ്മാരകം. മരപ്പലകകൾകൊണ്ടുള്ള  ഒരു പ്ലാറ്റ്‌ഫോമിൽ നിന്നാണ് ആ പാലം കണ്ടത്. അടുത്തുതന്നെ അവരുടെ ഒരു ക്ഷേത്രവുമുണ്ട്. അവിടെ പൂജകൾ നടക്കുന്നതിന്റെ ഭാഗമായുള്ള കൊട്ടുവാദ്യങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. കുറച്ചുദൂരെ ചൈനക്കാരുടെയും ക്ഷേത്രമുണ്ട്. അലങ്കാരങ്ങളും  വലിയ  വ്യാളികളുടെ ശില്പങ്ങളും ദേവവിഗ്രഹങ്ങളുമൊക്കെ  കണ്ണുകൾക്ക് വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്നു. ഇത്തരം നാലുക്ഷേത്രങ്ങൾ ഇവിടെത്തന്നെയുണ്ട്. വിവാഹങ്ങളും മതപരമായ ആഘോഷങ്ങളുമൊക്കെ ഈ ക്ഷേത്രങ്ങളിലാണ് നടത്തിയിരുന്നത്. 

ക്ഷേത്രങ്ങളും മ്യുസിയവുമൊക്കെ കണ്ടശേഷം 'ചാവോ  തു വോൻ' എന്ന പാലം കടന്ന് നദിയുടെ മറുകരയിലേക്കുപോയി. അപ്പോഴേക്കും അന്തിവെയിൽമങ്ങി ഇരുട്ടുപരക്കാൻ തുടങ്ങിയിരുന്നു. ജനത്തിരക്കേറിവരികയാണ്. ഇവിടെ സൈക്കിളും സൈക്കിൾ റിക്ഷകളും മാത്രമേ വാഹനങ്ങളായുള്ളൂ.  മലിനീകരണമുണ്ടാക്കുന്ന ഒന്നുമില്ല. നദിയിൽ വർണ്ണവിളക്കുകളുമായി ധാരാളം തോണികൾ സഞ്ചാരികളെ കയറ്റി തുഴഞ്ഞുപോകുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ്  ചൈനീസ്, ജാപ്പനീസ് വ്യാപാരികൾ കൊണ്ടുവന്നതാണ് റാന്തൽവിളക്കുകൾ. എല്ലാ പൗർണ്ണമിരാവിലും ഇവിടെ എണ്ണമറ്റ  റാന്തലുകൾ കൊളുത്തി അവർ ലാന്റേൺ ഫെസ്റ്റിവൽ ആഘോഷിക്കുന്നു.   

ഇരുതീരങ്ങളിലെ,  അന്തകോടിദീപങ്ങൾകൊണ്ടലങ്കരിച്ചിരിക്കുന്ന തെരുവുകളും തോണികളും പാലങ്ങളും!  നിറങ്ങളും പ്രകാശവുംചേർന്നൊരു സ്വർഗ്ഗീയദൃശ്യം. വിവിധവർണ്ണങ്ങളിലെ റാന്തലുകളുടെ  വെളിച്ചത്തിൽകുളിച്ചുനിൽക്കുന്ന തോണികളുടെ നദിയിലെ പ്രതിഫലനം ഓളങ്ങളിൽ ഇളകുന്നതുകാണാൻ എന്തുരസമാണ്! മറ്റൊരു കൗതുകകരമായ കാര്യം ജലത്തിലൊഴുക്കുന്ന ചെരാതുകളാണ്. മെഴുകുതിരിദീപം കത്തിച്ചു ചെരാതുകൾ നദിയിലൊഴുക്കുന്നത് ഭാഗ്യദായകമായി ഇന്നാട്ടുകാർ വിശ്വസിക്കുന്നു. കാശിയിലും ഹരിദ്വാറിലുമൊക്കെ നമ്മളും ഇങ്ങനെ ദീപങ്ങളൊഴുക്കാറുണ്ടല്ലോ. ഇവിടെ  ചെരാതുകളൊഴുക്കാൻ നദിയിലേക്കിറങ്ങേണ്ട,  നീളമുള്ളൊരു മുളംകമ്പിൽ കൊരുത്ത് വെള്ളത്തിലേക്ക് വെച്ചാൽമതി. കൂടാതെ പരിസ്ഥിതികപ്രശ്നമുണ്ടാക്കാത്തവിധം കടലാസും മുളങ്കമ്പുകളുംകൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നതും.  ഞങ്ങളും നദിയിൽ  ദീപങ്ങളൊഴുക്കി. കടകളിലൊക്കെ കയറിയിറങ്ങി എന്തൊക്കെയോ വാങ്ങി, പരിചിതമല്ലാത്ത ചില ഭക്ഷണസാധനങ്ങളും രുചിച്ചുനോക്കി കുറേസമയം അവിടെ ചെലവഴിച്ചു മടങ്ങി.  ഒമ്പതരകഴിഞ്ഞു ഹോട്ടലിലെത്തിയപ്പോൾ. അത്താഴം അവിടെനിന്നുതന്നെ കഴിച്ച് മുറിയിൽപോയി സുഖമായുറങ്ങി. 


കിഴക്കനേഷ്യൻ മരതകമണികൾ - 18

  കിഴക്കനേഷ്യൻ മരതകമണികൾ - 18 . ഡാനാങിലേക്ക് 

==============================

നോയ്‌ബായ് എയർപോർട്ടിൽ ഉദ്യോഗസ്ഥരുടെ മട്ടും ഭാവവും നമ്മുടെ നാട്ടിലെ ചില സർക്കാർഓഫിസുകളെ  ഓർമ്മപ്പെടുത്തി. 'സാ'മട്ടില് ഇരിപ്പും വെള്ളക്കുപ്പി തുറക്കുന്നതും മെല്ലേ വെള്ളം കുടിക്കുന്നതും അതിനു ശേഷമുള്ള അൽപവിശ്രമവും പിന്നെ എന്താ കാര്യമെന്ന അന്വേഷണവും ഒക്കെ നമ്മുടെ നാട്ടിലേതുപോലെതന്നെ. ബോഡിങ്ങിനു സമയമേറെ ബാക്കിയുണ്ട്.  ഒന്നേകാൽ മണിക്കൂർ യാത്രയാണ് ഡാനാങിലേക്ക്.  


ഇവിടെ പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലുമൊക്കെ  താമരപ്പൂക്കൾകൊണ്ട് പൂപ്പാലികകൾ അലങ്കരിച്ചുവെച്ചിരിക്കുന്നതുകാണാം. എയർപോർട്ടിലും  ധാരാളമായി ഇങ്ങനെയുള്ള അലങ്കാരം കാണാം. ദേശീയപുഷ്പമായ   താമരപ്പൂവിന്  ഇന്നാട്ടിൽ വലിയ പ്രാധാന്യമാണ്. അത് അവരുടെ സംസ്കാരത്തിന്റെ അന്തഃസത്തയാണെന്നുതന്നെ പറയാം. ചെളിയിൽ വേരുകളൂന്നുന്ന  താമരച്ചെടിയുടെ പൂവ് ജലത്തിൽ സ്നാനംചെയ്തു ശുദ്ധിവരുത്തിയാണ് വായുവിൽ വിടർന്നു നിൽക്കുന്നത്. ഈ പൂവ്    അശുദ്ധിക്കും ഇരുട്ടിനുമിടയിലും വേറിട്ടുനിൽക്കാൻ കഴിയുന്ന ദിവ്യസൗന്ദര്യത്തെ പ്രതീകപ്പെടുത്തുന്നു. കൂടാതെ,  ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള വിയറ്റ്നാമീസ് ജനതയുടെ ശക്തമായ ഇച്ഛാശക്തിയെയും സ്ഥിരോത്സാഹത്തെയും പ്രതിനിധീകരിക്കുന്നു.




വിയറ്റ്നാമിലെ ഒരു പ്രമുഖമതമായ ബുദ്ധമതത്തിന്റെയും പ്രതീകമാണ് താമര. ബുദ്ധമതത്തിൽ, താമര ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധിയെ പ്രതിനിധീകരിക്കുന്നു. താമരപ്പൂവിന്റെ സാന്നിദ്ധ്യം ശുഭകരമായ ഊർജ്ജത്തെ പ്രദാനംചെയ്യുന്നുവെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ പൂവിന്റെ നിറമനുസരിച്ച് വിശ്വാസങ്ങളുടെ അർത്ഥതലങ്ങൾക്കും വകഭേദം വരുന്നുമുണ്ട്. രാജ്യത്തെ  പുരാതനവും ആധുനികവുമായ പല നിർമ്മിതികൾക്കും താമരപ്പൂവിന്റെ സ്വാധീനമുണ്ടെന്നും കാണാൻ കഴിയും. നേരത്തെ കണ്ട വൺ പില്ലർ  പഗോഡയും രൂപമെടുത്തിരിക്കുന്നത് ജലത്തിൽനിന്നുയർന്നുവരുന്ന തണ്ടും താമരമൊട്ടുമാണ്. 


ഔദ്യോഗികനടപടികളൊക്കെ പൂർത്തിയാക്കി ഞങ്ങൾ ബോഡിങ്ങിനായി  കാത്തിരുന്നു. ഞങ്ങളുടെ ടിക്കറ്റ് നമ്പർ 17 E , 17 G എന്നാണ്. എനിക്കതൊരു കൗതുകമായി. അടുത്തടുത്ത സീറ്റിനായി മുമ്പേതന്നെ പ്രത്യേകം പണം നൽകിയിരുന്നതാണ്. എന്നിട്ടും ഒന്നിടവിട്ട സീറ്റാണല്ലോ എന്നോർത്ത് ചെറിയൊരു വിഷമവും തോന്നി. പക്ഷേ  വിമാനത്തിൽ ഇരിപ്പിടങ്ങൾ അടുത്തടുത്തായിരുന്നു. അപ്പോൾ F ന്  എന്തുപറ്റി എന്നായി എന്റെ ചിന്ത. അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്  F, J, W,  Z എന്നീ അക്ഷരങ്ങളുടെ ശബ്ദമുള്ള അക്ഷരങ്ങൾ വിയറ്റ്നാമീസ് ഭാഷയിൽ ഇല്ല. അതുകൊണ്ടു തദ്ദേശ്ശീയരിൽ അനാവശ്യമായ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഈ അക്ഷരങ്ങൾ അവർ ഒഴിവാക്കുന്നു എന്നാണ്. 


ആറുമണിയായപ്പോൾ വിമാനം ഉയർന്നുപൊങ്ങി. താഴെയുള്ള കാഴ്ചകൾ  കൂടുതലും കടലിന്റേതായിരുന്നു. പിന്നെ മേഘങ്ങളും. ഏഴരയായപ്പോൾ ഡനാങ്  ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഞങ്ങൾ എത്തി.  ബാഗേജ് കിട്ടാൻ അല്പം വൈകി. സംഘത്തിലെ  ഒരാളുടെ ഒരു ബാഗ് കീറി നാശമായിരിക്കുന്നു. അതിന്റെ ക്ലെയിമിനായി അദ്ദേഹവും മറ്റുരണ്ടുപേരുംകൂടി പോയി. അവർ വരാൻ വളരെവൈകി. എങ്കിലും 13 ഡോളർ ക്ലെയിമായി കിട്ടി. ബാഗിന്റെ നാട്ടിലെ  വിലയേക്കാൾ കൂടുതലായിരുന്നത്രേ അത്!  ഗൈഡിനൊപ്പം ഞങ്ങളെക്കാത്തുകിടന്ന ബസ്സിൽകയറി ഒരിന്ത്യൻ റെസ്റ്ററന്റിലേക്കാണ് ആദ്യം പോയത്. അത്താഴം കഴിഞ്ഞശേഷമാണ് താമസം തരപ്പെടുത്തിയിരിക്കുന്ന 'ഹിൽട്ടൺ ഗാർഡൻ ഇൻ' എന്ന ഹോട്ടലിലേക്ക് പോയത്. ഹോട്ടലിൽനിന്ന് ഏകദേശം അമ്പതു മീറ്റർ ദൂരമേ കാണൂ  ഡാനാങ്ങിലെ പ്രസിദ്ധമായ  'മൈ ഖേ  ബീച്ചി'ലിക്ക്. ഞങ്ങളുടെ മുറി പതിനേഴാം നിലയിലാണ്. മുറിയുടെ ചാവി സ്കാൻ ചെയ്താലേ ലിഫ്റ്റ് പ്രവർത്തിക്കൂ. ഇതറിയാതെ  ഞങ്ങളോടൊപ്പം എട്ടാം നിലയിൽ താമസിക്കുന്ന ഒരു സ്ത്രീയും  ലിഫ്റ്റിൽ കയറിയിരുന്നു.  ചാവി അവരുടെ ഭർത്താവിന്റെ കൈവശവും. മൊബൈലിൽ കുറേ വിളിച്ചിട്ടും അദ്ദേഹം എടുക്കുന്നുമില്ല.   പിന്നെ അവരെയുംകൊണ്ട്  റിസെപ്ഷനിൽ പോയി സ്പെയർ കീ വാങ്ങി മുറിയിൽ എത്തിച്ചശേഷമാണ് ഞങ്ങൾ മുറിയിലേക്ക് പോയത്. 


ഡനാങ് നഗരം ഹാൻ നദിയുടെ തീരത്തായി വ്യാപാരിച്ചിരിക്കുന്നു. പഴയ പ്രാദേശികഭാഷയിൽ  നദീമുഖം എന്നാണ് ഈ പേരിനർത്ഥമെന്നു ചില ഗവേഷകർ പറയുന്നു. വിയറ്റ്നാമിലെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്  വളരെ ദൈർഘ്യമുള്ള കടൽത്തീരവുമുണ്ട് .   ഇത് വിയറ്റ്നാമിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിൽ ഒന്നാണ്. ഇവിടുത്തെ തുറമുഖത്തിനടുത്തുള്ള കടലിടുക്കിലൂടെയാണ്  വിയറ്റ്നാം കീഴടക്കാനുള്ള  സ്വപ്നവുമായി അമേരിക്കൻ കപ്പൽപ്പട നുഴഞ്ഞുകയറിയത്.   രാജ്യത്തെ ആറ് നേരിട്ടുള്ള നിയന്ത്രിത മുനിസിപ്പാലിറ്റികളിൽ ഒന്നായ ഇത് കേന്ദ്ര സർക്കാരിന്റെ ഭരണത്തിൻ കീഴിലാണ്. ആദ്യകാല ഡായി വിയറ്റ് കുടിയേറ്റകാലത്ത്(പത്താം നൂറ്റാണ്ട്) ഈ നഗരം കോവ ഹാൻ എന്നും ഫ്രഞ്ച് കൊളോണിയൽ ഭരണകാലത്ത് ടൂറെയ്ൻ എന്നും അറിയപ്പെട്ടിട്ടിരുന്നു.   




അമേരിക്കൻ യുദ്ധത്തിന്റെ അവശേഷിപ്പുകൾ ഇവിടെ ധാരാളമായുണ്ടത്രേ!  വിനോദസഞ്ചാരികളെ ആകർഷിക്കാൻ മറ്റുപലതും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന  ഈ നഗരം  ഒരുക്കിവെച്ചിട്ടുണ്ട്. ചോര ചിന്നിച്ചിതറിയ പോർക്കെടുതികൾനിറഞ്ഞ  ഒരു പ്രദേശത്തുനിന്ന് ഊർജ്ജസ്വലമായ വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം പരിണമിച്ച ഒരു നഗരത്തെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ആഗോളടൂറിസത്തിന്റെ കാലാനുസൃതമായ  ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരന്തരം പരിണമിക്കുമ്പോൾതന്നെ ചരിത്രം, സംസ്കാരം, ആധുനികത, അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം എന്നിവയുടെ സംഗമസ്ഥാനംകൂടിയാകുന്നു ഈ അദ്‌ഭുതനഗരം.


ഞങ്ങളുടെ മുറിയുടെ ബാൽക്കണിയിൽനിന്നു നോക്കിയാൽ മുൻഭാഗത്തെ റോഡും അതിനപ്പുറത്തെ ബീച്ചും കടലും എതിർവശത്തു പരന്നുകിടക്കുന്ന നഗരഭാഗവുമൊക്കെക്കാണാം. അരണ്ടവെളിച്ചത്തിൽ പതനുരഞ്ഞെത്തുന്ന തിരമാലകൾ തീരത്തെ  ചുംബിച്ചു മടങ്ങിപ്പോകുന്ന കാഴ്ച എത്ര മനോഹരമാണ്!       രാത്രിയിൽ പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന നഗരത്തിന് ഭ്രമിപ്പിക്കുന്ന സൗന്ദര്യമാണ്. വലിയ കെട്ടിടങ്ങളൊക്കെ അതിവിശാലമായ  ഓരോ ടി വി സ്‌ക്രീൻ പോലെ ചലിക്കുന്ന ചിത്രങ്ങളെക്കൊണ്ടും മാറിവരുന്ന വർണ്ണങ്ങളെക്കൊണ്ടും  വിസ്മയിപ്പിക്കുന്നു. കുറേസമയം ആ കഴ്ചകളൊക്കെക്കണ്ടുനിന്നു. പിന്നെ ഉറങ്ങാൻ കിടന്നു. നാളത്തെ പ്രഭാതം വലിയൊരു പ്രതീക്ഷയാണ്. എത്രയോ കാലമായി നേരിൽക്കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വലിയ മനുഷ്യനെ കണ്ടുമുട്ടാൻ പോകുന്നു. അദ്ദേഹവും ഈ ഹോട്ടലിലെ ഏതോ ഒരു മുറിയിൽ ഞങ്ങളെക്കാൾമുന്നേ സ്ഥാനം പിടിച്ചിട്ടുണ്ട്.