20 . ഹോയ് ആൻ
------------------------------------------------------
സമയം നാലുമണിയടുത്തു. 'ഹോയ് ആൻ' എന്ന ചരിത്രനഗരത്തിലേക്കാണ് ഞങ്ങളുടെ യാത്ര. ബസ്സ് വിയറ്റ്നാമിന്റെ സുന്ദരമായ പാതകളിലൂടെ ഓടിക്കൊണ്ടേയിരുന്നു. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും നെൽപ്പാടങ്ങളും ഫലവൃക്ഷത്തോട്ടങ്ങളും മറ്റുപലവിധത്തിലുള്ള കൃഷിസ്ഥലങ്ങളുമൊക്കെ കാഴ്ചകളിൽ വന്നുപോയ്ക്കൊണ്ടിരുന്നു. ഗ്രാമങ്ങളിൽ വളരെ ചെറിയ വീടുകളാണ്. പരമ്പരാഗതമായി നെല്ലാണ് ഈ രാജ്യത്തെ പ്രധാന കൃഷി. വിവിധയിനം അരിയിനങ്ങൾ ഇവിടെനിന്നു ധാരാളമായി കയറ്റി അയയ്ക്കുന്നുമുണ്ട്. നെൽകൃഷിക്കായി മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് മറ്റുകൃഷികൾ ചെയ്യാനുള്ള അനുവാദമില്ല. കൃഷിയിടങ്ങൾ കൃഷിക്കാരുടെ സ്വന്തമല്ല. ഉടമസ്ഥാവകാശം സർക്കാരിനുതന്നെയാണ്. കൃഷിക്കാർക്ക് കൃഷിചെയ്യാൻ സ്ഥലം പതിച്ചുനൽകിയിരിക്കുന്നു എന്നുമാത്രം. കുറേപ്പേർ ചേർന്നുള്ള കൂട്ടുകൃഷിയാവാം. എന്നാൽ കോർപറേറ്റുകൾക്ക് ഇവിടെ നെൽകൃഷിചെയ്യാൻ അനുവാദം ലഭിക്കുകയുമില്ല. വിയറ്റ്നാം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണല്ലോ.
റോഡിലൊക്കെ ധാരാളം മോട്ടോർസൈക്കിൾ സഞ്ചാരികളെക്കാണാം. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അധികമായുള്ള ഇന്നാട്ടിൽ ആരാധനാലയങ്ങളും എല്ലാ ഗ്രാമത്തിലും കാണാം. ഒന്നരമണിക്കൂറിലധികം സഞ്ചരിച്ച് ഞങ്ങൾ ഹോയ് ആൻ എന്ന പട്ടണത്തിലെത്തി. നദികളും കായലുകളുമൊക്കെയുള്ള താഴ്ന്ന പ്രദേശമാണിത്. അവിടെയൊരു ബസ്സ് പാർക്കിംഗ് ഏരിയായിൽ ഇറങ്ങിയശേഷം രണ്ടുമൂന്നു ഇലക്ട്രിക്ക് ബഗ്ഗികളിലായിട്ടായിരുന്നു ഞങ്ങൾ തുടർയാത്ര നടത്തിയത്. ഷീറ്റിട്ടതുപോലെ മേലാപ്പുള്ള, പണ്ടുകാലത്തെ ലോറിയുടെ മുൻവശംപോലെ ഒരു മുഖവുമായുള്ള വിചിത്രരൂപമാണ് 'ഹോയ് ആൻ ഗോ' എന്ന് വിളിപ്പേരുള്ള ഈ ബഗ്ഗികൾക്ക്. ഒരുകിലോമീറ്റർ സഞ്ചരിച്ച് ഒരു നദീതീരത്തുള്ള മൈതാനം പോലൊരു സ്ഥലത്തെത്തി. 'തു ബോൺ' എന്നാണ് ഈ നദിയുടെ പേര്.
ഈ നദിയുടെ തീരങ്ങളും അതിനോടുചേർന്നുള്ള ഭാഗങ്ങളൊക്കെയും ഒരുത്സവ ഛായയിലാണ്. ജനത്തിരക്കും കച്ചവടക്കാരുമൊക്കെയായി ആകെ ബഹളമയം. സോങ് ഹോവായ് സ്ക്വയർ എന്ന വിശാലമായ ചത്വരത്തിൽ ഞങ്ങളുടെ സംഘം ഒത്തുചേർന്നു. അവിടെ പഴക്കൂടകൾ ഒരു വടിയുടെ ഇരുവശവും തൂക്കിയിട്ട് കച്ചവടക്കാരായ സ്ത്രീകൾ എല്ലാവരെയും സമീപിക്കുന്നുണ്ട്. നമുക്ക് പഴങ്ങൾ വാങ്ങാം, കൂടാതെ പഴക്കൂടകൾ തൂക്കിയിട്ടിരിക്കുന്ന വടി തോളിലിട്ട് ഫോട്ടോയെടുക്കാൻ അവസരവും കിട്ടും. പക്ഷേ നല്ലൊരുതുക അവർ കൈപ്പറ്റിയിരിക്കും. നല്ല സാമർത്ഥ്യമാണ് ഈ പെണ്ണുങ്ങൾക്ക്. ഞങ്ങൾ ചിലർ കൂടയുമായി ഫോട്ടോ എടുത്തു. പിന്നെ ഗൈഡിനു പിന്നാലെ നടന്നു. പുരാതനനഗരം സന്ദർശിക്കുന്നതിന് ടിക്കട് എടുക്കേണ്ടതുണ്ട്. ആരും ടിക്കറ്റ് പരിശോധന നടത്തുന്നില്ലെങ്കിലും എല്ലാവരും ടിക്കറ്റ് എടുത്തുമാത്രമേ പോകാറുള്ളൂ. ടിക്കറ്റുമായി മുമ്പേ പോകുന്ന ഗൈഡിനൊപ്പം ഞങ്ങൾ നടക്കവേ പെട്ടെന്ന് യൂണിഫോമിട്ട ഒരാൾ പിന്നാലെയെത്തി ഗൈഡിനെ തടഞ്ഞു. ടിക്കറ്റിന്റെ എണ്ണം ശരിയല്ലത്രേ! പക്ഷേ ക്ര്യത്യമായ ടിക്കറ്റുകൾ കാണിച്ചപ്പോൾ അയാൾ സോറി പറഞ്ഞു മടങ്ങി. ക്യൂ നിന്നപ്പോൾ മറ്റാരോകൂടി ഞങ്ങളുടെ ഇടയിൽകയറിയതാണ് എണ്ണത്തിൽ പിശകുവരുത്തിയത്. എല്ലാം അവർ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി.
രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു ഹോയ് ആൻ. ഏഴാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ ഇന്തോനേഷ്യയുമായുള്ള തന്ത്രപ്രധാനമായ സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിച്ചിരുന്നതും 16, 17 നൂറ്റാണ്ടുകളിൽ ഒരു പ്രധാന അന്താരാഷ്ട്ര തുറമുഖവുമായിരുന്നു ഹോയ് ആൻ. ഇവിടുത്തെ സംസ്കാരവും പൈതൃകവും പ്രധാനമായും ഭാരതത്തിലെ ചമ്പാരാജ്യത്തുനിന്നുവന്ന ഹിന്ദുമതക്കാരായ ചാം ജനതയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അതിൽ പിന്നീട് അറബ് , ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശവ്യാപാരബന്ധങ്ങൾ കാലാകാലങ്ങളിൽ തങ്ങളുടെ സ്വാധീനം സന്നിവേശിപ്പിച്ചുപോന്നു. അവയുടെയൊക്കെ തെളിവുകളാണ് ഇന്നീ ചരിത്രനഗരത്തിൽ എവിടെയും കാണാൻ കഴിയുന്നത്.
തു ബോൺ നദിയുടെ ഇരുകരകളിലുമായി പഴമയുടെ പ്രൗഢിയുമയി ധാരാളം കെട്ടിടങ്ങളുണ്ട്. വിദേശവണിക്കുകൾ തുറമുഖം കടന്നുവന്നു താമസിച്ചിരുന്ന വീടുകളും തങ്ങളുടെ കച്ചവടസാധനങ്ങൾ ശേഖരിച്ചിരുന്നു ഗോഡൗണുകളും പലകാലത്തായി വന്ന വ്യത്യസ്‌തവിശ്വാസികൾ നിർമ്മിച്ച ആരാധനാലയങ്ങളും ചില ചരിത്രസ്മാരകങ്ങളുമൊക്കെ ഇവയിലുണ്ട്. ഇന്ന് വീടുകളും പീടികകളും ഗോഡൗണുകളുമൊക്കെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു നടത്തുന്നത് കച്ചവടസ്ഥാപനങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു. കണ്ടാൽ വിദേശികൾക്ക് വാങ്ങാൻതോന്നുന്നവിധം ആകർഷകമായ രീതിയിൽ വസ്ത്രങ്ങളും ആഭരണങ്ങളും ബാഗുകളും തൊപ്പികളും കരകൗശലവസ്തുക്കളും പലഹാരങ്ങളുമൊക്കെ അവകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അവയിൽ കശ്മീർ സിൽക്ക് വസ്ത്രങ്ങൾ വിൽക്കുന്ന കടയും ഉണ്ടായിരുന്നു.
ഗംഭീരങ്ങളായ ഭക്ഷണശാലകളും ബിയർ പാർലറുകളും കൂടാതെ, പലതരത്തിലുള്ള ഭക്ഷണങ്ങൾ അപ്പപ്പോൾ പാകംചെയ്തുകൊടുക്കുന്ന തട്ടുകടകൾപോലെയുള്ള ചില സംവിധാനങ്ങളും നദിക്കരകളിലുണ്ട്. കൂടാതെ തടിയിൽ ശില്പങ്ങൾ കൊത്തുന്നവരും ചിത്രംവരയ്ക്കുന്ന കലാകാരന്മാരും കുരുത്തോലകൊണ്ടു കൗതുകവസ്തുക്കളുണ്ടാക്കുന്ന വിദഗ്ധന്മാരുമൊക്കെ തങ്ങളുടെ കഴിവുകളെ പണമാക്കിമാറ്റുന്നുണ്ട്. വൃത്തിയും ഭംഗിയുമുമാണ് എല്ലാ കാഴ്ചകളുടെയും മുഖമുദ്ര. പൗരാണികത അങ്ങനെതന്നെ നിലനിർത്തി കെട്ടിടങ്ങളൊക്കെ പൂച്ചെടികൾകൊണ്ട് അലങ്കരിച്ചു സൂക്ഷിക്കുന്നു. പുരാതനമരക്കെട്ടിടങ്ങളൊക്കെ നശിച്ചുപോകാതെ എങ്ങനെയാണിവർ സംരക്ഷിക്കുന്നതെന്നു അദ്‌ഭുതപ്പെട്ടുപോയി. ഇതൊക്കെക്കാണാൻ വിദേശികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു.
വളരെ പ്രസിദ്ധമായ, മേൽക്കൂരയുള്ള ഒരു ജാപ്പനീസ് പാലവും ചില ക്ഷേത്രങ്ങളും ഒരു മ്യുസിയവുമൊക്കെയാണ് ഞങ്ങൾ എത്തിയ നദിക്കരയിലെ പ്രധാന ആകർഷണങ്ങൾ. പതിനഞ്ചാം നൂറ്റാണ്ടിൽ , ഡച്ച്, ചൈനീസ്, ജാപ്പനീസ്, പോർച്ചുഗീസ് വ്യാപാരികൾ തുറമുഖത്തിന് ചുറ്റും സ്ഥിരതാമസമാക്കാൻ തുടങ്ങി. വ്യത്യസ്ത പ്രദേശങ്ങളിൽ സമൂഹങ്ങൾ വളർന്നപ്പോൾ, അവരുടെ പരസ്പരമുള്ള ഇടപെടലുകളും വളർന്നു. 1593 -ഓടെ, ജാപ്പനീസ് താമസക്കാർ തങ്ങളുടെ അയൽപക്കത്തെ ചൈനക്കാരുമായി ബന്ധംപുലർത്തുന്നതിനു വിഘാതമായിനിന്ന ഒരു തോടിനുകുറുകെ ഒരു പാലം നിർമ്മിച്ചു. ഭൂകമ്പത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന പുരാണ ജാപ്പനീസ് ക്യാറ്റ്ഫിഷ് ജീവിയായ നമാസുവിനെ കീഴടക്കാനും ഈ പാലം ഉദ്ദേശിച്ചിരുന്നുവെന്ന് ചിലർ പറയുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും, ജാപ്പനീസ് കവേർഡ് ബ്രിഡ്ജ് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. 20,000 VND ബാങ്ക് നോട്ടിൽ പോലും ഈ ലാൻഡ്മാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് - അത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് ഈ ചരിത്രസ്മാരകം. മരപ്പലകകൾകൊണ്ടുള്ള ഒരു പ്ലാറ്റ്‌ഫോമിൽ നിന്നാണ് ആ പാലം കണ്ടത്. അടുത്തുതന്നെ അവരുടെ ഒരു ക്ഷേത്രവുമുണ്ട്. അവിടെ പൂജകൾ നടക്കുന്നതിന്റെ ഭാഗമായുള്ള കൊട്ടുവാദ്യങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. കുറച്ചുദൂരെ ചൈനക്കാരുടെയും ക്ഷേത്രമുണ്ട്. അലങ്കാരങ്ങളും വലിയ വ്യാളികളുടെ ശില്പങ്ങളും ദേവവിഗ്രഹങ്ങളുമൊക്കെ കണ്ണുകൾക്ക് വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്നു. ഇത്തരം നാലുക്ഷേത്രങ്ങൾ ഇവിടെത്തന്നെയുണ്ട്. വിവാഹങ്ങളും മതപരമായ ആഘോഷങ്ങളുമൊക്കെ ഈ ക്ഷേത്രങ്ങളിലാണ് നടത്തിയിരുന്നത്.
ക്ഷേത്രങ്ങളും മ്യുസിയവുമൊക്കെ കണ്ടശേഷം 'ചാവോ തു വോൻ' എന്ന പാലം കടന്ന് നദിയുടെ മറുകരയിലേക്കുപോയി. അപ്പോഴേക്കും അന്തിവെയിൽമങ്ങി ഇരുട്ടുപരക്കാൻ തുടങ്ങിയിരുന്നു. ജനത്തിരക്കേറിവരികയാണ്. ഇവിടെ സൈക്കിളും സൈക്കിൾ റിക്ഷകളും മാത്രമേ വാഹനങ്ങളായുള്ളൂ. മലിനീകരണമുണ്ടാക്കുന്ന ഒന്നുമില്ല. നദിയിൽ വർണ്ണവിളക്കുകളുമായി ധാരാളം തോണികൾ സഞ്ചാരികളെ കയറ്റി തുഴഞ്ഞുപോകുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് ചൈനീസ്, ജാപ്പനീസ് വ്യാപാരികൾ കൊണ്ടുവന്നതാണ് റാന്തൽവിളക്കുകൾ. എല്ലാ പൗർണ്ണമിരാവിലും ഇവിടെ എണ്ണമറ്റ റാന്തലുകൾ കൊളുത്തി അവർ ലാന്റേൺ ഫെസ്റ്റിവൽ ആഘോഷിക്കുന്നു.
ഇരുതീരങ്ങളിലെ, അന്തകോടിദീപങ്ങൾകൊണ്ടലങ്കരിച്ചിരിക്കുന്ന തെരുവുകളും തോണികളും പാലങ്ങളും! നിറങ്ങളും പ്രകാശവുംചേർന്നൊരു സ്വർഗ്ഗീയദൃശ്യം. വിവിധവർണ്ണങ്ങളിലെ റാന്തലുകളുടെ വെളിച്ചത്തിൽകുളിച്ചുനിൽക്കുന്ന തോണികളുടെ നദിയിലെ പ്രതിഫലനം ഓളങ്ങളിൽ ഇളകുന്നതുകാണാൻ എന്തുരസമാണ്! മറ്റൊരു കൗതുകകരമായ കാര്യം ജലത്തിലൊഴുക്കുന്ന ചെരാതുകളാണ്. മെഴുകുതിരിദീപം കത്തിച്ചു ചെരാതുകൾ നദിയിലൊഴുക്കുന്നത് ഭാഗ്യദായകമായി ഇന്നാട്ടുകാർ വിശ്വസിക്കുന്നു. കാശിയിലും ഹരിദ്വാറിലുമൊക്കെ നമ്മളും ഇങ്ങനെ ദീപങ്ങളൊഴുക്കാറുണ്ടല്ലോ. ഇവിടെ ചെരാതുകളൊഴുക്കാൻ നദിയിലേക്കിറങ്ങേണ്ട, നീളമുള്ളൊരു മുളംകമ്പിൽ കൊരുത്ത് വെള്ളത്തിലേക്ക് വെച്ചാൽമതി. കൂടാതെ പരിസ്ഥിതികപ്രശ്നമുണ്ടാക്കാത്തവിധം കടലാസും മുളങ്കമ്പുകളുംകൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നതും. ഞങ്ങളും നദിയിൽ ദീപങ്ങളൊഴുക്കി. കടകളിലൊക്കെ കയറിയിറങ്ങി എന്തൊക്കെയോ വാങ്ങി, പരിചിതമല്ലാത്ത ചില ഭക്ഷണസാധനങ്ങളും രുചിച്ചുനോക്കി കുറേസമയം അവിടെ ചെലവഴിച്ചു മടങ്ങി. ഒമ്പതരകഴിഞ്ഞു ഹോട്ടലിലെത്തിയപ്പോൾ. അത്താഴം അവിടെനിന്നുതന്നെ കഴിച്ച് മുറിയിൽപോയി സുഖമായുറങ്ങി.