Mute
Friday, May 1, 2026
Sunday, April 5, 2026
മഴ - മിനിക്കഥ (സമസ്യ മാഗസിൻ)
മഴ
.
ചുട്ടുപൊള്ളുന്ന വേനലിൽ ആദ്യമഴ
അവൾ മുറ്റത്തേക്കോടിയിറങ്ങി.
" മോളേ, പുതുമഴയാ. നനയേണ്ട. പനിവരുവേ.... "
പെട്ടെന്നവൾ തിരിഞ്ഞുനിന്നു. ആരുമില്ലല്ലോ ഇവിടെ
എന്നിട്ടും ഈ ശബ്ദം
മെല്ലേ അവൾ വരാന്തയിലേക്കു കയറി. പുറത്തേക്കു കൈകൾനീട്ടി. മഴത്തുള്ളികൾ ഒന്നൊന്നായി കൈക്കുമ്പിളിൽ പതിച്ചപ്പോൾ അവളനുഭവിച്ചത് എന്നന്നേക്കുമായി മാഞ്ഞുപോയ അമ്മസ്നേഹമായിരുന്നു. കണ്ണുകളടച്ച് ആവോളം ആ സ്നേഹത്തിലലിഞ്ഞുനിൽക്കുമ്പോൾ അവളറിഞ്ഞു,
മഴ വെറുമൊരു ഋതുവിശേഷമല്ല, അതൊരോർമ്മയാണ് .
അമ്മയുടെ സ്‌നേഹശാസനയുടെ, നേർത്ത തലോടലിന്റെ, പനിച്ചൂടിനെ മാറ്റുന്ന ചുക്കുകാപ്പിയുടെ, നനഞ്ഞ തലയിൽ അമർത്തി തുവർത്തുന്ന കരുതലിന്റെ, കുട മറക്കുമ്പോൾ പിന്നാലെ കുടയുമായോടിയെത്തുന്ന അമ്മസ്നേഹത്തിന്റെ ............
പെട്ടെന്നുവീശിയടിച്ച കാറ്റിൽ അവളറിഞ്ഞത് അമ്മയുടെ ആശ്ലേഷത്തിന്റെ കുളിരുള്ള നേർത്ത ചൂടായിരുന്നു.
മഴയ്ക്കും കാറ്റിനും ശക്തികൂടി. അവൾ അകത്തേക്കുകയറി വാതിലടച്ചു. പക്ഷേ ഹൃദയത്തിൽ ഓർമ്മകളിലേക്കുള്ള വാതിൽ മലർക്കെ തുറന്നു, ഈ മഴയിരമ്പലിൽ തനിച്ചാവാതിരിക്കാൻ.
Friday, February 6, 2026
റാന്തൽ വിളക്ക്
ഒരിക്കൽ അന്ധനായ ഒരു മനുഷ്യൻ രാത്രിയിൽ ഒരു റാന്തൽവിളക്കും കൈയ്യിലേന്തി നടക്കുന്നതുകണ്ട വഴിയാത്രക്കാർ അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. ഒരാൾ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു.
"താങ്കൾക്ക് കാഴ്ചയില്ലല്ലോ, പിന്നെയെന്തിനാണ് ഈ റാന്തൽവിളക്കുമായി നടക്കുന്നത് ?"
" അതു നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങൾ എതിരെ വരുന്നത് എനിക്ക് കാണാൻ കഴിയില്ല. ഇരുട്ടുള്ള വഴിയിൽ നിങ്ങൾക്കെന്നെ കാണാൻ കഴിഞ്ഞില്ലെങ്കിൽ വന്നു കൂട്ടിയിടിച്ചെങ്കിലോ. അതൊഴിവാക്കാനാണ് ഈ റാന്തൽ വിളക്ക്"
Thursday, January 22, 2026
കിഴക്കനേഷ്യൻ മരതകമണികൾ - 20
20 . ഹോയ് ആൻ
------------------------------------------------------
സമയം നാലുമണിയടുത്തു. 'ഹോയ് ആൻ' എന്ന ചരിത്രനഗരത്തിലേക്കാണ് ഞങ്ങളുടെ യാത്ര. ബസ്സ് വിയറ്റ്നാമിന്റെ സുന്ദരമായ പാതകളിലൂടെ ഓടിക്കൊണ്ടേയിരുന്നു. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും നെൽപ്പാടങ്ങളും ഫലവൃക്ഷത്തോട്ടങ്ങളും മറ്റുപലവിധത്തിലുള്ള കൃഷിസ്ഥലങ്ങളുമൊക്കെ കാഴ്ചകളിൽ വന്നുപോയ്ക്കൊണ്ടിരുന്നു. ഗ്രാമങ്ങളിൽ വളരെ ചെറിയ വീടുകളാണ്. പരമ്പരാഗതമായി നെല്ലാണ് ഈ രാജ്യത്തെ പ്രധാന കൃഷി. വിവിധയിനം അരിയിനങ്ങൾ ഇവിടെനിന്നു ധാരാളമായി കയറ്റി അയയ്ക്കുന്നുമുണ്ട്. നെൽകൃഷിക്കായി മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് മറ്റുകൃഷികൾ ചെയ്യാനുള്ള അനുവാദമില്ല. കൃഷിയിടങ്ങൾ കൃഷിക്കാരുടെ സ്വന്തമല്ല. ഉടമസ്ഥാവകാശം സർക്കാരിനുതന്നെയാണ്. കൃഷിക്കാർക്ക് കൃഷിചെയ്യാൻ സ്ഥലം പതിച്ചുനൽകിയിരിക്കുന്നു എന്നുമാത്രം. കുറേപ്പേർ ചേർന്നുള്ള കൂട്ടുകൃഷിയാവാം. എന്നാൽ കോർപറേറ്റുകൾക്ക് ഇവിടെ നെൽകൃഷിചെയ്യാൻ അനുവാദം ലഭിക്കുകയുമില്ല. വിയറ്റ്നാം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണല്ലോ.
റോഡിലൊക്കെ ധാരാളം മോട്ടോർസൈക്കിൾ സഞ്ചാരികളെക്കാണാം. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അധികമായുള്ള ഇന്നാട്ടിൽ ആരാധനാലയങ്ങളും എല്ലാ ഗ്രാമത്തിലും കാണാം. ഒന്നരമണിക്കൂറിലധികം സഞ്ചരിച്ച് ഞങ്ങൾ ഹോയ് ആൻ എന്ന പട്ടണത്തിലെത്തി. നദികളും കായലുകളുമൊക്കെയുള്ള താഴ്ന്ന പ്രദേശമാണിത്. അവിടെയൊരു ബസ്സ് പാർക്കിംഗ് ഏരിയായിൽ ഇറങ്ങിയശേഷം രണ്ടുമൂന്നു ഇലക്ട്രിക്ക് ബഗ്ഗികളിലായിട്ടായിരുന്നു ഞങ്ങൾ തുടർയാത്ര നടത്തിയത്. ഷീറ്റിട്ടതുപോലെ മേലാപ്പുള്ള, പണ്ടുകാലത്തെ ലോറിയുടെ മുൻവശംപോലെ ഒരു മുഖവുമായുള്ള വിചിത്രരൂപമാണ് 'ഹോയ് ആൻ ഗോ' എന്ന് വിളിപ്പേരുള്ള ഈ ബഗ്ഗികൾക്ക്. ഒരുകിലോമീറ്റർ സഞ്ചരിച്ച് ഒരു നദീതീരത്തുള്ള മൈതാനം പോലൊരു സ്ഥലത്തെത്തി. 'തു ബോൺ' എന്നാണ് ഈ നദിയുടെ പേര്.
ഈ നദിയുടെ തീരങ്ങളും അതിനോടുചേർന്നുള്ള ഭാഗങ്ങളൊക്കെയും ഒരുത്സവ ഛായയിലാണ്. ജനത്തിരക്കും കച്ചവടക്കാരുമൊക്കെയായി ആകെ ബഹളമയം. സോങ് ഹോവായ് സ്ക്വയർ എന്ന വിശാലമായ ചത്വരത്തിൽ ഞങ്ങളുടെ സംഘം ഒത്തുചേർന്നു. അവിടെ പഴക്കൂടകൾ ഒരു വടിയുടെ ഇരുവശവും തൂക്കിയിട്ട് കച്ചവടക്കാരായ സ്ത്രീകൾ എല്ലാവരെയും സമീപിക്കുന്നുണ്ട്. നമുക്ക് പഴങ്ങൾ വാങ്ങാം, കൂടാതെ പഴക്കൂടകൾ തൂക്കിയിട്ടിരിക്കുന്ന വടി തോളിലിട്ട് ഫോട്ടോയെടുക്കാൻ അവസരവും കിട്ടും. പക്ഷേ നല്ലൊരുതുക അവർ കൈപ്പറ്റിയിരിക്കും. നല്ല സാമർത്ഥ്യമാണ് ഈ പെണ്ണുങ്ങൾക്ക്. ഞങ്ങൾ ചിലർ കൂടയുമായി ഫോട്ടോ എടുത്തു. പിന്നെ ഗൈഡിനു പിന്നാലെ നടന്നു. പുരാതനനഗരം സന്ദർശിക്കുന്നതിന് ടിക്കട് എടുക്കേണ്ടതുണ്ട്. ആരും ടിക്കറ്റ് പരിശോധന നടത്തുന്നില്ലെങ്കിലും എല്ലാവരും ടിക്കറ്റ് എടുത്തുമാത്രമേ പോകാറുള്ളൂ. ടിക്കറ്റുമായി മുമ്പേ പോകുന്ന ഗൈഡിനൊപ്പം ഞങ്ങൾ നടക്കവേ പെട്ടെന്ന് യൂണിഫോമിട്ട ഒരാൾ പിന്നാലെയെത്തി ഗൈഡിനെ തടഞ്ഞു. ടിക്കറ്റിന്റെ എണ്ണം ശരിയല്ലത്രേ! പക്ഷേ ക്ര്യത്യമായ ടിക്കറ്റുകൾ കാണിച്ചപ്പോൾ അയാൾ സോറി പറഞ്ഞു മടങ്ങി. ക്യൂ നിന്നപ്പോൾ മറ്റാരോകൂടി ഞങ്ങളുടെ ഇടയിൽകയറിയതാണ് എണ്ണത്തിൽ പിശകുവരുത്തിയത്. എല്ലാം അവർ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി.
രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു ഹോയ് ആൻ. ഏഴാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ ഇന്തോനേഷ്യയുമായുള്ള തന്ത്രപ്രധാനമായ സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിച്ചിരുന്നതും 16, 17 നൂറ്റാണ്ടുകളിൽ ഒരു പ്രധാന അന്താരാഷ്ട്ര തുറമുഖവുമായിരുന്നു ഹോയ് ആൻ. ഇവിടുത്തെ സംസ്കാരവും പൈതൃകവും പ്രധാനമായും ഭാരതത്തിലെ ചമ്പാരാജ്യത്തുനിന്നുവന്ന ഹിന്ദുമതക്കാരായ ചാം ജനതയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അതിൽ പിന്നീട് അറബ് , ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശവ്യാപാരബന്ധങ്ങൾ കാലാകാലങ്ങളിൽ തങ്ങളുടെ സ്വാധീനം സന്നിവേശിപ്പിച്ചുപോന്നു. അവയുടെയൊക്കെ തെളിവുകളാണ് ഇന്നീ ചരിത്രനഗരത്തിൽ എവിടെയും കാണാൻ കഴിയുന്നത്.
തു ബോൺ നദിയുടെ ഇരുകരകളിലുമായി പഴമയുടെ പ്രൗഢിയുമയി ധാരാളം കെട്ടിടങ്ങളുണ്ട്. വിദേശവണിക്കുകൾ തുറമുഖം കടന്നുവന്നു താമസിച്ചിരുന്ന വീടുകളും തങ്ങളുടെ കച്ചവടസാധനങ്ങൾ ശേഖരിച്ചിരുന്നു ഗോഡൗണുകളും പലകാലത്തായി വന്ന വ്യത്യസ്‌തവിശ്വാസികൾ നിർമ്മിച്ച ആരാധനാലയങ്ങളും ചില ചരിത്രസ്മാരകങ്ങളുമൊക്കെ ഇവയിലുണ്ട്. ഇന്ന് വീടുകളും പീടികകളും ഗോഡൗണുകളുമൊക്കെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു നടത്തുന്നത് കച്ചവടസ്ഥാപനങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു. കണ്ടാൽ വിദേശികൾക്ക് വാങ്ങാൻതോന്നുന്നവിധം ആകർഷകമായ രീതിയിൽ വസ്ത്രങ്ങളും ആഭരണങ്ങളും ബാഗുകളും തൊപ്പികളും കരകൗശലവസ്തുക്കളും പലഹാരങ്ങളുമൊക്കെ അവകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അവയിൽ കശ്മീർ സിൽക്ക് വസ്ത്രങ്ങൾ വിൽക്കുന്ന കടയും ഉണ്ടായിരുന്നു.
ഗംഭീരങ്ങളായ ഭക്ഷണശാലകളും ബിയർ പാർലറുകളും കൂടാതെ, പലതരത്തിലുള്ള ഭക്ഷണങ്ങൾ അപ്പപ്പോൾ പാകംചെയ്തുകൊടുക്കുന്ന തട്ടുകടകൾപോലെയുള്ള ചില സംവിധാനങ്ങളും നദിക്കരകളിലുണ്ട്. കൂടാതെ തടിയിൽ ശില്പങ്ങൾ കൊത്തുന്നവരും ചിത്രംവരയ്ക്കുന്ന കലാകാരന്മാരും കുരുത്തോലകൊണ്ടു കൗതുകവസ്തുക്കളുണ്ടാക്കുന്ന വിദഗ്ധന്മാരുമൊക്കെ തങ്ങളുടെ കഴിവുകളെ പണമാക്കിമാറ്റുന്നുണ്ട്. വൃത്തിയും ഭംഗിയുമുമാണ് എല്ലാ കാഴ്ചകളുടെയും മുഖമുദ്ര. പൗരാണികത അങ്ങനെതന്നെ നിലനിർത്തി കെട്ടിടങ്ങളൊക്കെ പൂച്ചെടികൾകൊണ്ട് അലങ്കരിച്ചു സൂക്ഷിക്കുന്നു. പുരാതനമരക്കെട്ടിടങ്ങളൊക്കെ നശിച്ചുപോകാതെ എങ്ങനെയാണിവർ സംരക്ഷിക്കുന്നതെന്നു അദ്‌ഭുതപ്പെട്ടുപോയി. ഇതൊക്കെക്കാണാൻ വിദേശികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു.
വളരെ പ്രസിദ്ധമായ, മേൽക്കൂരയുള്ള ഒരു ജാപ്പനീസ് പാലവും ചില ക്ഷേത്രങ്ങളും ഒരു മ്യുസിയവുമൊക്കെയാണ് ഞങ്ങൾ എത്തിയ നദിക്കരയിലെ പ്രധാന ആകർഷണങ്ങൾ. പതിനഞ്ചാം നൂറ്റാണ്ടിൽ , ഡച്ച്, ചൈനീസ്, ജാപ്പനീസ്, പോർച്ചുഗീസ് വ്യാപാരികൾ തുറമുഖത്തിന് ചുറ്റും സ്ഥിരതാമസമാക്കാൻ തുടങ്ങി. വ്യത്യസ്ത പ്രദേശങ്ങളിൽ സമൂഹങ്ങൾ വളർന്നപ്പോൾ, അവരുടെ പരസ്പരമുള്ള ഇടപെടലുകളും വളർന്നു. 1593 -ഓടെ, ജാപ്പനീസ് താമസക്കാർ തങ്ങളുടെ അയൽപക്കത്തെ ചൈനക്കാരുമായി ബന്ധംപുലർത്തുന്നതിനു വിഘാതമായിനിന്ന ഒരു തോടിനുകുറുകെ ഒരു പാലം നിർമ്മിച്ചു. ഭൂകമ്പത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന പുരാണ ജാപ്പനീസ് ക്യാറ്റ്ഫിഷ് ജീവിയായ നമാസുവിനെ കീഴടക്കാനും ഈ പാലം ഉദ്ദേശിച്ചിരുന്നുവെന്ന് ചിലർ പറയുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും, ജാപ്പനീസ് കവേർഡ് ബ്രിഡ്ജ് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. 20,000 VND ബാങ്ക് നോട്ടിൽ പോലും ഈ ലാൻഡ്മാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് - അത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് ഈ ചരിത്രസ്മാരകം. മരപ്പലകകൾകൊണ്ടുള്ള ഒരു പ്ലാറ്റ്‌ഫോമിൽ നിന്നാണ് ആ പാലം കണ്ടത്. അടുത്തുതന്നെ അവരുടെ ഒരു ക്ഷേത്രവുമുണ്ട്. അവിടെ പൂജകൾ നടക്കുന്നതിന്റെ ഭാഗമായുള്ള കൊട്ടുവാദ്യങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. കുറച്ചുദൂരെ ചൈനക്കാരുടെയും ക്ഷേത്രമുണ്ട്. അലങ്കാരങ്ങളും വലിയ വ്യാളികളുടെ ശില്പങ്ങളും ദേവവിഗ്രഹങ്ങളുമൊക്കെ കണ്ണുകൾക്ക് വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്നു. ഇത്തരം നാലുക്ഷേത്രങ്ങൾ ഇവിടെത്തന്നെയുണ്ട്. വിവാഹങ്ങളും മതപരമായ ആഘോഷങ്ങളുമൊക്കെ ഈ ക്ഷേത്രങ്ങളിലാണ് നടത്തിയിരുന്നത്.
ക്ഷേത്രങ്ങളും മ്യുസിയവുമൊക്കെ കണ്ടശേഷം 'ചാവോ തു വോൻ' എന്ന പാലം കടന്ന് നദിയുടെ മറുകരയിലേക്കുപോയി. അപ്പോഴേക്കും അന്തിവെയിൽമങ്ങി ഇരുട്ടുപരക്കാൻ തുടങ്ങിയിരുന്നു. ജനത്തിരക്കേറിവരികയാണ്. ഇവിടെ സൈക്കിളും സൈക്കിൾ റിക്ഷകളും മാത്രമേ വാഹനങ്ങളായുള്ളൂ. മലിനീകരണമുണ്ടാക്കുന്ന ഒന്നുമില്ല. നദിയിൽ വർണ്ണവിളക്കുകളുമായി ധാരാളം തോണികൾ സഞ്ചാരികളെ കയറ്റി തുഴഞ്ഞുപോകുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് ചൈനീസ്, ജാപ്പനീസ് വ്യാപാരികൾ കൊണ്ടുവന്നതാണ് റാന്തൽവിളക്കുകൾ. എല്ലാ പൗർണ്ണമിരാവിലും ഇവിടെ എണ്ണമറ്റ റാന്തലുകൾ കൊളുത്തി അവർ ലാന്റേൺ ഫെസ്റ്റിവൽ ആഘോഷിക്കുന്നു.
ഇരുതീരങ്ങളിലെ, അന്തകോടിദീപങ്ങൾകൊണ്ടലങ്കരിച്ചിരിക്കുന്ന തെരുവുകളും തോണികളും പാലങ്ങളും! നിറങ്ങളും പ്രകാശവുംചേർന്നൊരു സ്വർഗ്ഗീയദൃശ്യം. വിവിധവർണ്ണങ്ങളിലെ റാന്തലുകളുടെ വെളിച്ചത്തിൽകുളിച്ചുനിൽക്കുന്ന തോണികളുടെ നദിയിലെ പ്രതിഫലനം ഓളങ്ങളിൽ ഇളകുന്നതുകാണാൻ എന്തുരസമാണ്! മറ്റൊരു കൗതുകകരമായ കാര്യം ജലത്തിലൊഴുക്കുന്ന ചെരാതുകളാണ്. മെഴുകുതിരിദീപം കത്തിച്ചു ചെരാതുകൾ നദിയിലൊഴുക്കുന്നത് ഭാഗ്യദായകമായി ഇന്നാട്ടുകാർ വിശ്വസിക്കുന്നു. കാശിയിലും ഹരിദ്വാറിലുമൊക്കെ നമ്മളും ഇങ്ങനെ ദീപങ്ങളൊഴുക്കാറുണ്ടല്ലോ. ഇവിടെ ചെരാതുകളൊഴുക്കാൻ നദിയിലേക്കിറങ്ങേണ്ട, നീളമുള്ളൊരു മുളംകമ്പിൽ കൊരുത്ത് വെള്ളത്തിലേക്ക് വെച്ചാൽമതി. കൂടാതെ പരിസ്ഥിതികപ്രശ്നമുണ്ടാക്കാത്തവിധം കടലാസും മുളങ്കമ്പുകളുംകൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നതും. ഞങ്ങളും നദിയിൽ ദീപങ്ങളൊഴുക്കി. കടകളിലൊക്കെ കയറിയിറങ്ങി എന്തൊക്കെയോ വാങ്ങി, പരിചിതമല്ലാത്ത ചില ഭക്ഷണസാധനങ്ങളും രുചിച്ചുനോക്കി കുറേസമയം അവിടെ ചെലവഴിച്ചു മടങ്ങി. ഒമ്പതരകഴിഞ്ഞു ഹോട്ടലിലെത്തിയപ്പോൾ. അത്താഴം അവിടെനിന്നുതന്നെ കഴിച്ച് മുറിയിൽപോയി സുഖമായുറങ്ങി.
കിഴക്കനേഷ്യൻ മരതകമണികൾ - 18
കിഴക്കനേഷ്യൻ മരതകമണികൾ - 18 . ഡാനാങിലേക്ക്
==============================
നോയ്‌ബായ് എയർപോർട്ടിൽ ഉദ്യോഗസ്ഥരുടെ മട്ടും ഭാവവും നമ്മുടെ നാട്ടിലെ ചില സർക്കാർഓഫിസുകളെ ഓർമ്മപ്പെടുത്തി. 'സാ'മട്ടില് ഇരിപ്പും വെള്ളക്കുപ്പി തുറക്കുന്നതും മെല്ലേ വെള്ളം കുടിക്കുന്നതും അതിനു ശേഷമുള്ള അൽപവിശ്രമവും പിന്നെ എന്താ കാര്യമെന്ന അന്വേഷണവും ഒക്കെ നമ്മുടെ നാട്ടിലേതുപോലെതന്നെ. ബോഡിങ്ങിനു സമയമേറെ ബാക്കിയുണ്ട്. ഒന്നേകാൽ മണിക്കൂർ യാത്രയാണ് ഡാനാങിലേക്ക്.
ഇവിടെ പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലുമൊക്കെ താമരപ്പൂക്കൾകൊണ്ട് പൂപ്പാലികകൾ അലങ്കരിച്ചുവെച്ചിരിക്കുന്നതുകാണാം. എയർപോർട്ടിലും ധാരാളമായി ഇങ്ങനെയുള്ള അലങ്കാരം കാണാം. ദേശീയപുഷ്പമായ താമരപ്പൂവിന് ഇന്നാട്ടിൽ വലിയ പ്രാധാന്യമാണ്. അത് അവരുടെ സംസ്കാരത്തിന്റെ അന്തഃസത്തയാണെന്നുതന്നെ പറയാം. ചെളിയിൽ വേരുകളൂന്നുന്ന താമരച്ചെടിയുടെ പൂവ് ജലത്തിൽ സ്നാനംചെയ്തു ശുദ്ധിവരുത്തിയാണ് വായുവിൽ വിടർന്നു നിൽക്കുന്നത്. ഈ പൂവ് അശുദ്ധിക്കും ഇരുട്ടിനുമിടയിലും വേറിട്ടുനിൽക്കാൻ കഴിയുന്ന ദിവ്യസൗന്ദര്യത്തെ പ്രതീകപ്പെടുത്തുന്നു. കൂടാതെ, ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള വിയറ്റ്നാമീസ് ജനതയുടെ ശക്തമായ ഇച്ഛാശക്തിയെയും സ്ഥിരോത്സാഹത്തെയും പ്രതിനിധീകരിക്കുന്നു.
വിയറ്റ്നാമിലെ ഒരു പ്രമുഖമതമായ ബുദ്ധമതത്തിന്റെയും പ്രതീകമാണ് താമര. ബുദ്ധമതത്തിൽ, താമര ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധിയെ പ്രതിനിധീകരിക്കുന്നു. താമരപ്പൂവിന്റെ സാന്നിദ്ധ്യം ശുഭകരമായ ഊർജ്ജത്തെ പ്രദാനംചെയ്യുന്നുവെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ പൂവിന്റെ നിറമനുസരിച്ച് വിശ്വാസങ്ങളുടെ അർത്ഥതലങ്ങൾക്കും വകഭേദം വരുന്നുമുണ്ട്. രാജ്യത്തെ പുരാതനവും ആധുനികവുമായ പല നിർമ്മിതികൾക്കും താമരപ്പൂവിന്റെ സ്വാധീനമുണ്ടെന്നും കാണാൻ കഴിയും. നേരത്തെ കണ്ട വൺ പില്ലർ പഗോഡയും രൂപമെടുത്തിരിക്കുന്നത് ജലത്തിൽനിന്നുയർന്നുവരുന്ന തണ്ടും താമരമൊട്ടുമാണ്.
ഔദ്യോഗികനടപടികളൊക്കെ പൂർത്തിയാക്കി ഞങ്ങൾ ബോഡിങ്ങിനായി കാത്തിരുന്നു. ഞങ്ങളുടെ ടിക്കറ്റ് നമ്പർ 17 E , 17 G എന്നാണ്. എനിക്കതൊരു കൗതുകമായി. അടുത്തടുത്ത സീറ്റിനായി മുമ്പേതന്നെ പ്രത്യേകം പണം നൽകിയിരുന്നതാണ്. എന്നിട്ടും ഒന്നിടവിട്ട സീറ്റാണല്ലോ എന്നോർത്ത് ചെറിയൊരു വിഷമവും തോന്നി. പക്ഷേ വിമാനത്തിൽ ഇരിപ്പിടങ്ങൾ അടുത്തടുത്തായിരുന്നു. അപ്പോൾ F ന് എന്തുപറ്റി എന്നായി എന്റെ ചിന്ത. അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് F, J, W, Z എന്നീ അക്ഷരങ്ങളുടെ ശബ്ദമുള്ള അക്ഷരങ്ങൾ വിയറ്റ്നാമീസ് ഭാഷയിൽ ഇല്ല. അതുകൊണ്ടു തദ്ദേശ്ശീയരിൽ അനാവശ്യമായ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഈ അക്ഷരങ്ങൾ അവർ ഒഴിവാക്കുന്നു എന്നാണ്.
ആറുമണിയായപ്പോൾ വിമാനം ഉയർന്നുപൊങ്ങി. താഴെയുള്ള കാഴ്ചകൾ കൂടുതലും കടലിന്റേതായിരുന്നു. പിന്നെ മേഘങ്ങളും. ഏഴരയായപ്പോൾ ഡനാങ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഞങ്ങൾ എത്തി. ബാഗേജ് കിട്ടാൻ അല്പം വൈകി. സംഘത്തിലെ ഒരാളുടെ ഒരു ബാഗ് കീറി നാശമായിരിക്കുന്നു. അതിന്റെ ക്ലെയിമിനായി അദ്ദേഹവും മറ്റുരണ്ടുപേരുംകൂടി പോയി. അവർ വരാൻ വളരെവൈകി. എങ്കിലും 13 ഡോളർ ക്ലെയിമായി കിട്ടി. ബാഗിന്റെ നാട്ടിലെ വിലയേക്കാൾ കൂടുതലായിരുന്നത്രേ അത്! ഗൈഡിനൊപ്പം ഞങ്ങളെക്കാത്തുകിടന്ന ബസ്സിൽകയറി ഒരിന്ത്യൻ റെസ്റ്ററന്റിലേക്കാണ് ആദ്യം പോയത്. അത്താഴം കഴിഞ്ഞശേഷമാണ് താമസം തരപ്പെടുത്തിയിരിക്കുന്ന 'ഹിൽട്ടൺ ഗാർഡൻ ഇൻ' എന്ന ഹോട്ടലിലേക്ക് പോയത്. ഹോട്ടലിൽനിന്ന് ഏകദേശം അമ്പതു മീറ്റർ ദൂരമേ കാണൂ ഡാനാങ്ങിലെ പ്രസിദ്ധമായ 'മൈ ഖേ ബീച്ചി'ലിക്ക്. ഞങ്ങളുടെ മുറി പതിനേഴാം നിലയിലാണ്. മുറിയുടെ ചാവി സ്കാൻ ചെയ്താലേ ലിഫ്റ്റ് പ്രവർത്തിക്കൂ. ഇതറിയാതെ ഞങ്ങളോടൊപ്പം എട്ടാം നിലയിൽ താമസിക്കുന്ന ഒരു സ്ത്രീയും ലിഫ്റ്റിൽ കയറിയിരുന്നു. ചാവി അവരുടെ ഭർത്താവിന്റെ കൈവശവും. മൊബൈലിൽ കുറേ വിളിച്ചിട്ടും അദ്ദേഹം എടുക്കുന്നുമില്ല. പിന്നെ അവരെയുംകൊണ്ട് റിസെപ്ഷനിൽ പോയി സ്പെയർ കീ വാങ്ങി മുറിയിൽ എത്തിച്ചശേഷമാണ് ഞങ്ങൾ മുറിയിലേക്ക് പോയത്.
ഡനാങ് നഗരം ഹാൻ നദിയുടെ തീരത്തായി വ്യാപാരിച്ചിരിക്കുന്നു. പഴയ പ്രാദേശികഭാഷയിൽ നദീമുഖം എന്നാണ് ഈ പേരിനർത്ഥമെന്നു ചില ഗവേഷകർ പറയുന്നു. വിയറ്റ്നാമിലെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് വളരെ ദൈർഘ്യമുള്ള കടൽത്തീരവുമുണ്ട് . ഇത് വിയറ്റ്നാമിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിൽ ഒന്നാണ്. ഇവിടുത്തെ തുറമുഖത്തിനടുത്തുള്ള കടലിടുക്കിലൂടെയാണ് വിയറ്റ്നാം കീഴടക്കാനുള്ള സ്വപ്നവുമായി അമേരിക്കൻ കപ്പൽപ്പട നുഴഞ്ഞുകയറിയത്. രാജ്യത്തെ ആറ് നേരിട്ടുള്ള നിയന്ത്രിത മുനിസിപ്പാലിറ്റികളിൽ ഒന്നായ ഇത് കേന്ദ്ര സർക്കാരിന്റെ ഭരണത്തിൻ കീഴിലാണ്. ആദ്യകാല ഡായി വിയറ്റ് കുടിയേറ്റകാലത്ത്(പത്താം നൂറ്റാണ്ട്) ഈ നഗരം കോവ ഹാൻ എന്നും ഫ്രഞ്ച് കൊളോണിയൽ ഭരണകാലത്ത് ടൂറെയ്ൻ എന്നും അറിയപ്പെട്ടിട്ടിരുന്നു.
അമേരിക്കൻ യുദ്ധത്തിന്റെ അവശേഷിപ്പുകൾ ഇവിടെ ധാരാളമായുണ്ടത്രേ! വിനോദസഞ്ചാരികളെ ആകർഷിക്കാൻ മറ്റുപലതും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ നഗരം ഒരുക്കിവെച്ചിട്ടുണ്ട്. ചോര ചിന്നിച്ചിതറിയ പോർക്കെടുതികൾനിറഞ്ഞ ഒരു പ്രദേശത്തുനിന്ന് ഊർജ്ജസ്വലമായ വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം പരിണമിച്ച ഒരു നഗരത്തെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ആഗോളടൂറിസത്തിന്റെ കാലാനുസൃതമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരന്തരം പരിണമിക്കുമ്പോൾതന്നെ ചരിത്രം, സംസ്കാരം, ആധുനികത, അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം എന്നിവയുടെ സംഗമസ്ഥാനംകൂടിയാകുന്നു ഈ അദ്‌ഭുതനഗരം.
ഞങ്ങളുടെ മുറിയുടെ ബാൽക്കണിയിൽനിന്നു നോക്കിയാൽ മുൻഭാഗത്തെ റോഡും അതിനപ്പുറത്തെ ബീച്ചും കടലും എതിർവശത്തു പരന്നുകിടക്കുന്ന നഗരഭാഗവുമൊക്കെക്കാണാം. അരണ്ടവെളിച്ചത്തിൽ പതനുരഞ്ഞെത്തുന്ന തിരമാലകൾ തീരത്തെ ചുംബിച്ചു മടങ്ങിപ്പോകുന്ന കാഴ്ച എത്ര മനോഹരമാണ്! രാത്രിയിൽ പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന നഗരത്തിന് ഭ്രമിപ്പിക്കുന്ന സൗന്ദര്യമാണ്. വലിയ കെട്ടിടങ്ങളൊക്കെ അതിവിശാലമായ ഓരോ ടി വി സ്‌ക്രീൻ പോലെ ചലിക്കുന്ന ചിത്രങ്ങളെക്കൊണ്ടും മാറിവരുന്ന വർണ്ണങ്ങളെക്കൊണ്ടും വിസ്മയിപ്പിക്കുന്നു. കുറേസമയം ആ കഴ്ചകളൊക്കെക്കണ്ടുനിന്നു. പിന്നെ ഉറങ്ങാൻ കിടന്നു. നാളത്തെ പ്രഭാതം വലിയൊരു പ്രതീക്ഷയാണ്. എത്രയോ കാലമായി നേരിൽക്കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വലിയ മനുഷ്യനെ കണ്ടുമുട്ടാൻ പോകുന്നു. അദ്ദേഹവും ഈ ഹോട്ടലിലെ ഏതോ ഒരു മുറിയിൽ ഞങ്ങളെക്കാൾമുന്നേ സ്ഥാനം പിടിച്ചിട്ടുണ്ട്.
കിഴക്കനേഷ്യൻ മരതകമണികൾ - 17
കിഴക്കനേഷ്യൻ മരതകമണികൾ - 17
==============================
17.ഹലോങ് ബേ
--------------------
ഇന്ന് ഈ യാത്രയുടെ ഏഴാംദിവസമാണ്. രാവിലെ ഉണർന്നപ്പോൾ രണ്ടുപേർക്കും പനിയും ശരീരവേദനയുമൊക്കെയാണ്. പ്രഭാതഭക്ഷണത്തിനുശേഷം മരുന്നുകൾ കഴിച്ചു. എട്ടുമണിയായപ്പോൾ ഹോട്ടലിനോട് വിടപറഞ്ഞു ബസ്സിൽ യാത്രതുടങ്ങി. ഏതാണ്ടെല്ലാവരുടെയും ആരോഗ്യസ്ഥിതി അത്ര നല്ലതായിരുന്നില്ല. ചിലരൊക്കെ മരുന്നുകഴിക്കില്ല എന്ന് ദുർവാശിയുമായിരിക്കുന്നുണ്ടായിരുന്നു. ഇത്തരം യാത്രകളിൽ ഈവക ദുർവാശികൾ നന്നല്ല. അസുഖം രൂക്ഷമായാൽ അത് മറ്റുള്ളവരെയും ബാധിക്കുമെന്ന സാമാന്യതത്വം ഓർമ്മിക്കേണ്ടതല്ലേ.
ഇന്ന് ഹലോങ് ബേയിലേക്കാണ് പോകേണ്ടത്. അവിടേക്ക് മൂന്നുമണിക്കൂർ യാത്രയുണ്ട്. വിയറ്റ്നാമിന്റെ ഗ്രാമങ്ങളും പട്ടണങ്ങളും കൃഷിയിടങ്ങളും നദികളും പുഴകളുമൊക്കെക്കടന്നു ബസ്സ് ഓടിക്കൊണ്ടിരുന്നു. ഹലോങ് ബേ ഏറെ സവിശേഷതകളുള്ള ഒരുൾക്കടൽഭാഗമാണ്. യുനെസ്കോയുടെ ലോകപൈതൃക സ്ഥലമാണിത്. ഗൾഫ് ഓഫ് ടോങ്കിനിൽ ചിതറി കിടക്കുന്ന ആയിരത്തിഅഞ്ഞൂറോളം കൊച്ചു കൊച്ചു ദ്വീപുകളാണ് ഇവിടത്തെ കാഴ്ച. വിയറ്റ്നാമിന്റെ വടക്കുകിഴക്കു ഭാഗത്തായി നീലകാശത്തിന് കീഴെ ഉൾക്കടലിലെ ഗഹനമായ ജലപ്പരപ്പിൽ ചിതറികിടക്കുന്ന ഹരിതകഞ്ചുകമണിഞ്ഞ ചുണ്ണാമ്പുപാറമലകൾ. പച്ച തുരുത്തുകൾക് താഴെ പ്രകൃതി ഒരുക്കിയ നിഗൂഢമായ ഗുഹകൾ. ആരുടെയും ഹൃദയം കവരുന്ന, വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗികൾക്കു പേർപെറ്റ ഈ ഉൾക്കടൽപ്രദേശത്ത് ഒരു ക്രൂസ് ഷിപ്പിൽ ഒരു ദിവസം തങ്ങണം. ഈ പാറമലകൾക്കിടയിലൂടെ സഞ്ചരിച്ച് ഈ അദ്‌ഭുതങ്ങൾകണ്ടു മനസ്സുനിറയണം.
'ലാ റെജീന' എന്നു പേരായ ക്രൂസ് ഷിപ്പിലാണ് ഞങ്ങളുടെ യാത്രയും താമസവും ഏർപ്പാടാക്കിയിരിക്കുന്നത്. പതിനൊന്നുമണിയോടെ 'തുവാൻ ചാവു മറീന' എന്ന പോർട്ടിലെത്തി. അവിടെനിന്നു സ്പീഡ്ബോട്ടിലാണ് ഷിപ്പിലെത്തിക്കുന്നത്. പന്ത്രണ്ടുമണികഴിഞ്ഞപ്പോൾ ക്രൂസിൽ ചെക്ക് ഇൻ ചെയ്തു. ഒന്നാം നിലയിലായിരുന്നു ഞങ്ങളുടെ മുറി. വിശാലമായ മുറിയും ബാത്ത് ഏരിയയും പിന്നെ ഒരു ഓപ്പൺ ബാൽക്കണിയും. ബാല്കണിയിലേക്കിറങ്ങിയാൽ ജലപ്പരപ്പിലൂടെ ഒഴുകിനടക്കുന്ന കച്ചവടബോട്ടുകൾ അടുത്തേക്കുവരും. പഴങ്ങളും സ്‌നാക്‌സും വെള്ളവും പിന്നെ വേറെയും എന്തൊക്കെയോ സാധങ്ങൾ അവരുടെപക്കൽ വിൽക്കാനുണ്ട്. വാങ്ങാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. നല്ല തണുപ്പുണ്ടായിരുന്നതുകൊണ്ടു വേഗം അകത്തുകയറി വാതിലടച്ചു. മുഴുവൻ ഗ്ലാസ് ആയതുകൊണ്ട് പുറംകാഴ്ചകൾ വളരെ വ്യക്തമായി കാണാം. അവിടെനിന്നു 'ലാൻ ഹാ ബേ'യിലേക്ക് യാത്രതുടങ്ങി. ഉച്ചഭക്ഷണവും ക്രൂസിൽ തയ്യാറാക്കിയിരുന്നു. രണ്ടാം നിലയിലെ 'ലാ കൊറോണ' എന്ന വലിയ ഭക്ഷണശാലയിൽ വിയറ്റ്നാമിന്റെ തനിമയാർന്ന ഭക്ഷണവിഭവങ്ങളെല്ലാം നിരത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ഇന്ത്യൻ വിഭവങ്ങളും.
പിന്നീട് ചെറിയ ബോട്ടുകളിൽ പാറമലകൾക്കിടയിലൂടെ ഒരു യാത്ര. ഇത് ഭൂമിയിൽത്തന്നെയാണോ എന്നു തോന്നിപ്പോകും. മരതകവർണ്ണത്തിലെ ജലപ്പരപ്പും അതിനുമീതെ ഉയർന്നുനിൽക്കുന്ന കൽമേടുകളും പാറകളിൽ യുഗയുഗാന്തന്തരങ്ങളായി ജലമൊഴുകിയുണ്ടായ ഗുഹകളും കമാനങ്ങളുമൊക്കെ എത്രമാത്രം വിസ്മയജനകമെന്നു വാക്കുകളിൽ വർണ്ണിക്കാനാവുന്നില്ല. 'ഡാർക്ക് ആൻഡ് ബ്രൈറ്റ് കേവ്സ്' എന്നറിയപ്പെടുന്ന ചില ഗുഹകൾ വലിയചുണ്ണാമ്പുപാറകളിൽ തിരമാലകളടിച്ചു തേയ്മാനം സംഭവിച്ചു തുരങ്കംപോലെ രൂപംവന്നവയാണ്. അവയുടെ ആകൃതിയും അതിവിശേഷം. അതിലൂടെ ബോട്ടുകൾ കടന്നുവരുന്നത് വ്യത്യസ്തമായൊരനുഭവമാണ്. പ്രകൃതിയിലെ ഈ അദ്‌ഭുതസൃഷ്ടിയെക്കുറിച്ച് ഇന്നാട്ടുകാർക്കിടയിൽ ഒരു കഥ പ്രചരിക്കുന്നുണ്ട്.
വിയറ്റ്നാം എന്നരാജ്യം പിറവിയെടുത്തകാലത്ത് കടൽമാർഗം വന്ന് അയൽരാജ്യങ്ങൾ നിരന്തരം ആക്രമിക്കുകയും ജനങ്ങളുടെ സ്വൈര്യജീവിതംതന്നെ അതിനാൽ ധ്വംസിക്കപ്പെടുകയും ചെയ്തു. ഈ ദുർഗ്ഗതിയിൽനിന്നു തങ്ങളെ രക്ഷിക്കണമെന്ന് ചക്രവർത്തിയും ജനങ്ങളും ഒന്നായി ഇഷ്ടദൈവങ്ങളോടു പ്രാർത്ഥിച്ചു. തന്റെ ഭക്തരുടെ ദൈന്യസ്ഥിതി മനസ്സിലാക്കിയ ദൈവം ഒരു വ്യാളീമാതാവിനെയും അവരുടെ സന്താനങ്ങളെയും ഭൂമിയിലേക്കയച്ചു. ശത്രുക്കളുടെ കപ്പലുകൾ വരുന്നതുകൊണ്ട് ഈ വ്യാളികൾ തീ തുപ്പുകയും അവയെ ചുട്ടെരിക്കുകയും ചെയ്തു. വീണ്ടും ശത്രുക്കളുടെ കപ്പലുകൾ തീരത്തേക്കടുക്കാതിരിക്കാനായി വ്യാളികൾ മറ്റൊരു വിദ്യയാണ് പ്രയോഗിച്ചത്. അഗ്നിക്കുപകരം ധാരാളം മരതകക്കല്ലുകളും വൈഡൂര്യങ്ങളുമൊക്കെയാണ് വാർഷിച്ചത്. അവയൊക്കെ കടലിൽപതിച്ചശേഷം വളർന്നുയർന്നു പാറമലകളായിമാറി. അവയ്ക്കിടയിലൂടെ ശത്രുക്കളുടെ ജലയാനങ്ങൾക്കു കടന്നുവരാണാത്തവിധം ഒരു മതിൽക്കെട്ടുപോലെ ഈ മലകൾ നിലകൊണ്ടു. അപ്പോഴേക്കും ഈ സുന്ദരമായ സമുദ്രഭാഗത്തോട് അമ്മവ്യാളിക്ക് വല്ലാത്തൊരഭിനിവേശമായി. അവൾ അവിടെത്തന്നെ സ്ഥിരവസമാക്കുകയും ചെയ്തു. ഹാ ലോങ്ങ് എന്ന വിയറ്റ്നാം പദങ്ങൾക്കർത്ഥം വ്യാളി ഇറങ്ങിയയിടം എന്നാണ്. ( ഫ്രഞ്ചുകാർ ഇവിടെ ഭരിച്ചിരുന്നകാലത്ത് പലപ്പോഴായി കടൽത്തീരത്ത് ഡ്രാഗണുകളെ കണ്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ വാസ്തവം തെളിയിക്കപ്പെട്ടിട്ടില്ല)
ബോട്ട് യാത്രകഴിഞ്ഞു വീണ്ടും ക്രൂസിലെത്തി കുറച്ചു വിശ്രമിച്ചശേഷം ഏറ്റവും മുകൾനിലയിൽ ഡെക്കിലെത്തി. അതിഥികൾക്ക് ഇഷ്ടപാനീയങ്ങളുമായി ഒരു 'happy hour session ' നടന്നുകൊണ്ടിരിക്കുന്നു. കപ്പൽ ഓടിക്കൊണ്ടിരിക്കുമ്പോൾ , ചുറ്റുപാടുമുള്ള കാഴ്ചകളൊക്കെ ആസ്വദിച്ച് എത്രനേരംവെണമെങ്കിലും അവിടെനിൽക്കാൻ തോന്നും. വേറെയും ഒരുപാടു ക്രൂസ് ഷിപ്പുകളുണ്ട്, ബോട്ടുകളും. കുറേസമയം കാഴ്ചകണ്ടിരുന്നപ്പോൾ അവിടെയൊരു മേശയും കുറച്ചു പാത്രങ്ങളും എന്തൊക്കെയോ ചില പാചകസാമഗ്രികളുമൊക്കെ സജ്ജമാക്കുന്നതുകണ്ടു. വിദേശികൾക്കായി വിയറ്റ്നാമീസ് ഭക്ഷണത്തിന്റെ ഒരു പാചകപരിശീലനത്തിനുള്ള തയ്യാറെടുപ്പാണ്. ആർക്കുവേണമെങ്കിലും അതിൽ പങ്കുചേരാം. ക്രൂസ് ആക്ടിവിറ്റികളിൽ ഉൾപ്പെട്ടതാണിതൊക്കെ.
പരിശീലക വന്ന് ഒരു ബർണറിൽ എണ്ണ പകർന്ന ചീനച്ചട്ടി വെച്ചു. പാചകത്തിനുള്ള സാമഗ്രികൾ, പരിശീലിക്കാൻ വന്നവരുടെയൊക്കെ കൈകളിൽ കൊടുത്തു. നേർത്ത വെർമിസെല്ലി പോലെ എന്തോ ഒരു വസ്തുവും പച്ചക്കറികളും മാസവും സോസുകളും ഒക്കെയുണ്ട്. ചതുരക്കഷണങ്ങളായി മുറിച്ച ബട്ടർപേപ്പർപോലിരിക്കുന്ന റൈസ് പേപ്പറിൽ (അരിപ്പൊടിയും മരച്ചീനിപ്പശയും ചേർത്തുണ്ടാക്കുന്ന നേർത്ത ഷീറ്റ്), സൊസിൽമുക്കിയ മറ്റുസാധനങ്ങൾ കുറേശ്ശെയായി വെച്ചു പൊതിഞ്ഞു റോൾ ആക്കി തിളയ്ക്കുന്ന എണ്ണയിൽ വറുത്തുകോറും. അത്രയേ ഉള്ളൂ. പക്ഷേ സായിപ്പുമാരും മദാമ്മമാരും അതൊക്കെ നന്നായി ആസ്വദിച്ചു. വിദേശസഞ്ചാരികളെ ആകർഷിക്കാൻ നമ്മുടെ നാട്ടിലും കൊഴുക്കട്ടയുണ്ടാക്കാനും ഇടിയപ്പമുണ്ടാക്കാനും ദോശ ചുടാനുമൊക്കെ ക്‌ളാസ്സ് എടുക്കാവുന്നതല്ലേ എന്നായി എന്റെ ചിന്ത.
ക്‌ളാസ് കഴിഞ്ഞു ഉണ്ടാക്കിയ വിഭവങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു. പിന്നെ രണ്ടാംനിലയിലെ റെസ്റ്ററന്റിൽപോയി വിഭവസമൃദ്ധമായ ഡിന്നർ കഴിച്ചു. അതിനുശേഷം ഒരു ചൂണ്ടയിടലും എന്തൊക്കെയോ കളികളുമൊക്കെയുണ്ടായിരുന്നു. ചൂണ്ടയിട്ടിട്ട് അധികമാർക്കും മത്സ്യങ്ങളെ കിട്ടിയതുമില്ല. ഉറങ്ങാൻകിടന്നപ്പോൾ നന്നേ വൈകിയിരുന്നു. രാവിലെ ഉണർന്നത് ഉൾക്കടലിന്റെ മറ്റേതോ ഭാഗത്തായിരുന്നു. അതിരാവിലെതന്നെ ഒരു യാത്രയുണ്ട്. അതിരാവിലെയായതുകൊണ്ടു പ്രഭാതഭക്ഷണം വളരെ ലളിതമായിരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അവിടെ വിഭവങ്ങൾ സമൃദ്ധമായിത്തന്നെ കരുതിയിരുന്നു.
അരമുക്കാൽ മണിക്കൂർ ഒരു ബോട്ടിൽ യാത്രചെയ്തശേഷം ജിയാ ലുവാൻ എന്നൊരു തുറമുഖഭാഗത്തെത്തി. ഇവിടെനിന്നാണ് പത്തുകിലോമീറ്റർ ദൂരെയുള്ള ക്യാറ്റ് ബാ എന്ന ദ്വീപിലേക്ക് പോകേണ്ടത്. സ്ത്രീകളുടെ ദ്വീപെന്നാണ് ഈ പേരിനർത്ഥം. വടക്കൻ വിയറ്റ്നാമിലെ ലാൻ ഹാ ബേയുടെ തെക്കുകിഴക്കൻ അറ്റത്തായി ഈ ദ്വീപസമൂഹം രൂപംകൊണ്ടിരിക്കുന്ന ഈ ദ്വീപസമൂഹത്തിലെ 367 ദ്വീപുകളിൽ ഏറ്റവുംവലുതാണിത്. ഇതിന്റെ ഏകദേശം പകുതിയോളം പ്രദേശം കാറ്റ് ബാ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ദ്വീപിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ട്രൂങ് ട്രാങ് ഗുഹാസമുച്ചയമാണ് ഞങ്ങളുടെ ലക്‌ഷ്യം.
ബോട്ടിൽനിന്നിറങ്ങി അല്പദൂരംനടന്നുചെന്ന് ഒരു ബസ്സിൽ കയറി. വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെയും ഉഷ്ണമേഖലാമഴക്കാടുകളിലൂടെയും ബസ്സ് ഓടിക്കൊണ്ടിരുന്നു. മനോഹരമായ ഗ്രാമക്കാഴ്ചകളും ഇടയ്ക്കു കണ്ണുകൾക്ക് വിരുന്നായി. ഗ്രാമത്തനിമ നിലനിർത്തുന്ന കൊച്ചുകൊച്ചു വീടുകളും തോടുകളും ലളിതമായ ഗ്രാമജീവിതത്തിന്റെ നേർക്കാഴ്ചകളായി മുന്നിൽത്തെളിയുമ്പോൾ നമ്മുടെ നാടിന്റെ മങ്ങിയ പ്രതിച്ഛായയും ഇവിടെ കാണാൻ കഴിയും. പാതയോരത്തെ തൊടികളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന വൃക്ഷലതാദികളും പൂച്ചെടികളും പച്ചക്കറികളുമൊക്കെ നമ്മുടെ നാടിനെ ഓർമ്മിപ്പിക്കും. മഞ്ഞപ്പൂക്കളുമായി നിൽക്കുന്ന കൈപ്പൻചെടികൾപോലും ഇവിടെ ധാരാളമുണ്ട്. ഒരുമണിക്കൂറിലധികം യാത്രകഴിഞ്ഞാണ് ഗുഹാകവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തിയത്. ഒരുകിലോമീറ്റർ നടക്കാനുണ്ട് ഗുഹയിലേക്ക് കയറാനുള്ള പടവുകൾക്കു സമീപമെത്താൻ. ഞങ്ങളുടെ ടൂർ മാനേജർ സംഘാഗങ്ങളോടൊക്കെ പറഞ്ഞിരുന്നു ഗുഹയിലേക്ക് കയറാൻ നൂറ്റിനാല്പതു പടികളുണ്ടെന്നും ബുദ്ധിമുട്ടുള്ളവർ ക്രൂസിലിരുന്നാൽ മതിയെന്നും. അതുകൊണ്ടു കുറച്ചുപേർ വന്നിരുന്നില്ല. പക്ഷേ കയറാൻ ആർക്കുംതന്നെ വലിയ ബുദ്ധിമുട്ടുണ്ടായില്ല.
പടിക്കെട്ടുകളിൽ ചിലയിടങ്ങളിൽ മലകളുടെയും കാടുകളുടെയും ഭംഗി ആസ്വദിക്കാൻ കഴിയുന്ന വ്യൂ പോയിന്റുകളും ഉണ്ടായിരുന്നു. ഗുഹയിൽ എത്തിയപ്പോൾ, ഞങ്ങളുടെ ഗൈഡ് കർശനമായി ഒരുമിച്ച് നിൽക്കാനും അദ്ദേഹത്തെ പിന്തുടരാനും നിർദ്ദേശിച്ചു. ചില സ്ഥലങ്ങളിൽ പാറകളുടെ വഴുക്കലിനെക്കുറിച്ച് അദ്ദേഹം ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പല സ്ഥലങ്ങളിലും, വഴി വളരെ ഇടുങ്ങിയതും ചെറുതുമായിരുന്നു, അതിനാൽ ഞങ്ങൾ ശ്രദ്ധാപൂർവ്വം നീങ്ങേണ്ടിവന്നു. ചില സ്ഥലങ്ങളിൽ ഗുഹയിൽ വിളക്കുകളും ഉണ്ടായിരുന്നു. സ്റ്റാലക്ടൈറ്റുകളും സ്റ്റാലക്മൈറ്റുകളും ഭീമാകാരങ്ങളായ വ്യത്യസ്തരൂപങ്ങൾ ഗുഹയ്ക്കുള്ളിൽ രൂപപ്പെടുത്തിയിട്ടുണ്ട്. മേഘാലയത്തിലെ മൗസ്മായി ഗുഹകളും ആൻഡമാനിലെ ബാരാതാങ് ദ്വീപിലെ ചുണ്ണാമ്പുകൽ ഗുഹകളുമൊക്കെ ഈ വിധത്തിലുള്ളതാണ്. എന്നാൽ അവയെക്കാളൊക്കെ ഇത് വളരെ വലുതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിനു ഗുഹകൾ ഈ ദ്വീപുസമൂഹത്തിൽ പലയിടത്തായി ഉണ്ടത്രേ! ചില സ്ഥലങ്ങളിൽ, പാറകളുടെ വശങ്ങളിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നത് കാണാൻ കഴിഞ്ഞു, ആയിരക്കണക്കിന് വർഷങ്ങളായി ഈ പാറരൂപങ്ങളുടെ രൂപീകരണത്തിന് കാരണമായ പ്രക്രിയയാണിത്.
ഗുഹയുടെ പുറത്തേക്ക്‌കടക്കാനുള്ള വഴി മറ്റൊരു ഭാഗത്തായിരുന്നു. അവിടെനിന്നു കുറച്ചുദൂരം നടന്നപ്പോൾ ബസ്സ് കാത്തുകിടന്നിരുന്നിടത്തെത്തി. പിന്നെ ജെട്ടിയിലേക്കും അവിടെനിന്നു ക്രൂസിലെക്കും മടക്കയാത്ര. ഒമ്പതര കഴിഞ്ഞപ്പോൾ ക്രൂസിലെത്തി. മുറി വെക്കേറ്റ് ചെയ്തു ലഗേജ് താഴെ റിസപ്ഷനിൽ വെച്ചു. ഗംഭീരമായൊരു ബ്രഞ്ച് കഴിച്ച്, പതിനൊന്നുമണിയോടെ തുവാൻ ചാവു മറീനയിലേക്കു സ്പീഡ്ബോട്ടിൽ യാത്രയായി. അവിടെനിന്നു ഹാനോയിലെ നോയി ബായി എയർപോർട്ടിലേക്കു പോകണം. രണ്ടരമണിക്കൂറോളം യാത്രയുണ്ട്.
വിയറ്റ്നാമിന്റെ വൈവിധ്യമായ ഭൂപ്രദേശങ്ങൾ കടന്നു ബസ് ഓടിക്കൊണ്ടിരുന്നു. നമ്മുടെ നാടുമായി വളരെയേറെ സാമ്യമുണ്ട് കടന്നുപോകുന്ന ഈ പ്രദേശങ്ങൾക്ക്. ഗ്രാമങ്ങളും പട്ടണങ്ങളും കൃഷിസ്ഥലങ്ങളും ഉദ്യാനങ്ങളും ആരാധനാലയങ്ങളും ശ്മാശാനങ്ങളുമൊക്കെ കാഴ്ച്ചയിൽ വന്നുമറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കൊക്കെ മാലിന്യങ്ങൾ കത്തിക്കുന്ന കാഴ്ചകളും ഉണ്ടായിരുന്നു.വളരെ നേരത്തെ ബ്രഞ്ച് കഴിച്ചതുകൊണ്ടു പലവിഭവങ്ങളുൾപ്പെടുത്തിയ ഒരു ഹൈ ടീയും വിമാനത്താവളത്തിനടുത്ത് ഏർപ്പാടുചെയ്തിരുന്നു.
കിഴക്കനേഷ്യൻ മരതകമണികൾ - 16
16.ഹോവാൻ കീം തടാകവും ട്രെയിൻ സ്ട്രീറ്റും
---------------------------------------------------------------
ഉച്ചഭക്ഷണത്തിനുശേഷം ഒരു തടാകം കാണുന്നതിനായുള്ള യാത്രയാണ്. 'ഹോവാൻ കിം തടാകം'. ഹനോയിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ തടാകമാണിത്. റെഡ് റിവർ തന്റെ ഒഴുക്കിന്റെ ഗതി ഇടയ്ക്കിടെ മാറുന്നതനുസരിച്ച് തൻ്റെ പ്രവാഹവീഥികളിൽ തടാകങ്ങളും ചതുപ്പുനിലങ്ങളുമൊക്കെ അവശേഷിപ്പിച്ചു പോകുന്നു. അത്തരത്തിലൊരു സരോവരമാണ് ഗ്രീൻ ലേക്ക് എന്നറിയപ്പെട്ടിരുന്ന ഹോവാൻ കീം. പച്ചനിറമാണ് ഈ തടാകത്തിലെ ജലത്തിന്. ഈ തടാകത്തെക്കുറിച്ച് കൗതുകം തോന്നുന്ന ഒരു ഐതിഹ്യകഥയുണ്ട്.
വിയറ്റ്നാം ചക്രവർത്തിയായിരുന്ന ലി ലോയി 1428-ൽ ചൈനീസ് മിംഗ് രാജവംശത്തെ പരാജയപ്പെടുത്തി. അതിനുശേഷം ഒരുദിവസം അദ്ദേഹം ഈ തടാകത്തിൽ തോണിയാത്ര നടത്തവേ 'കിം ക്യൂയി' എന്നുപേരായ ഒരു സ്വർണ്ണകൂർമ്മം അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്റെ കൈവശമുള്ള മന്ത്രികവാൾ തിരികെനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആ വാൾ മിംഗ് രാജവംശത്തെ പരാജയപ്പെടുത്താനായി അദ്ദേഹത്തിന് അന്നാടിന്റെ ദേവതയായ ഒരു വ്യാളി നൽകിയതായിരുന്നു. ആ വാളാണ് ഇപ്പോൾ ഈ ആമ തിരികെ ആവശ്യപ്പെടുന്നതെന്ന് ചക്രവർത്തിക്ക് മനസ്സിലായി, അത് തിരികെ നൽകുകയും ചെയ്തു. വാൾ കിട്ടിയപാടെ ആമ അപ്രത്യക്ഷമായി. അതിനുശേഷമാണ് തടാകത്തിനു 'ഹോവാൻ കീം' എന്ന് പേര് ലഭിച്ചത്. 'വാൾ മടക്കി നൽകിയ തടാകം' എന്നാണ് ഈ പുതിയ പേരിനർത്ഥം. തടാകമാധ്യത്തിൽ ചെറിയ തുരുത്തിൽ ഒരു സ്തൂപമുണ്ട്. ആമസ്‌തൂപമെന്നാണ് ഇതറിയപ്പെടുന്നത്.
തടാകത്തിൽ താമസിച്ചിരുന്ന യഥാർത്ഥ ആമ സൂര്യസ്നാനത്തിനായി കയറിയിരുന്നത് അവിടെയായിരുന്നു. ഫ്രഞ്ചുകാർക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു ഇടനിലക്കാരൻ 1886 ൽ ഈ ചെറിയ ഗോപുരം നിർമ്മിച്ചു. രാജാവ് ലെ ലോയിയെ ബഹുമാനിക്കാൻ താൻ ഒരു ഗോപുരം പണിയുകയാണെന്നായിരുന്നു അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യം , മരിച്ചുപോയ തന്റെ പിതാവിന്റെ അസ്ഥികൾ സ്തൂപത്തിനടിയിൽ കുഴിച്ചിടുക എന്നതായിരുന്നു, സ്വന്തം കുടുംബത്തിന് ഭാഗ്യം കൊണ്ടുവരുന്നതിന്, ഫെങ് ഷൂയിയിലെ ഒരു തന്ത്രമാണിത്. എന്നാൽ തദ്ദേശീയരായ ജോലിക്കാർ രഹസ്യമായി ആ ഭൗതികാവശിഷ്ടങ്ങൾ അവിടെനിന്നു നീക്കം ചെയ്തു. ഫ്രഞ്ചുകാർക്ക് ഹിതകരമായ എന്തെങ്കിലും ചെയ്യാൻ അവരാരും തയ്യാറായിരുന്നില്ല. വ്യക്തമായ മാതൃകയില്ലാത്ത മൂന്ന് നിലകളുള്ള ഈ ഗോപുരം നഗരത്തിന്റെ ഒരു പ്രതീകസ്മാരകമായി നിലനിൽക്കുന്നു.
തടാകം കരയിൽനിന്നു കണ്ടശേഷം നോക് സാൻ ക്ഷേത്രം സന്ദർശിക്കാൻ അതിലുള്ള പ്രസിദ്ധമായ 'ചുവന്ന ചായമടിച്ച മരപ്പാലം' കയറുന്നതിനായി നടന്നു. ഈ പാലത്തിനുമുണ്ട് പറയാൻ ഒരുപിടി കഥകൾ. ഹക് ബ്രിഡ്ജ് എന്നാണ് ഈ മനോഹരമായ പാലത്തിന്റെ പേര്. തു ഡുക് ചക്രവർത്തി 1865 ൽ നിർമ്മിച്ചതാണ് ഈ പാലം. ഉദിച്ചുയരുന്ന സൂര്യൻ എന്നാണ് ഹക് എന്ന പേരിനർത്ഥം. ജീവിതത്തിന്റെ ഉയർച്ചയെ പ്രതീകവത്കരിക്കുകയാണ് ഈ നാമം. ഇതിന്റെ ചുവപ്പ്‌നിറം ഭാഗ്യസൂചകമാണ്. 32 മരത്തൂണുകളിൽ നിലകൊള്ളുന്ന പാലത്തിനു 15 കമാനങ്ങളാണുള്ളത്. 1897 , ൽ ഈ പാലം തകരുകയും പുനർനിർമിക്കുകയും ചെയ്തിരുന്നു. പിന്നീട് 1952 ൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ചുണ്ടായ ജനത്തിരക്കിൽ പാലം തകരുകയും പുനർനിർമ്മാണം നടക്കുകയുമുണ്ടായി.ഹാനോയിയുടെ പൗരാണികതയെയും ആധുനികതയെയും കൂട്ടിയിണക്കുന്ന ഈ പാലത്തിൽ സന്ദർശകരുടെ തിരക്കൊഴിയാറില്ല.
.നോക് സാൻ ക്ഷേത്രം, പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടന്ന മൂന്ന് പ്രധാന മംഗോളിയൻ അധിനിവേശങ്ങളിൽ രണ്ടെണ്ണത്തെ പരാജയപ്പെടുത്തിയ സൈനിക കമാൻഡർ ട്രാൻ ഹങ് ദാവോയ്ക്ക് (വിയറ്റ്നാമിന്റെ 14 ദേശീയ വീരന്മാരിൽ ഒരാൾ) സമർപ്പിച്ചിരിക്കുന്നു . ക്ഷേത്രം സ്ഥിതിചെയ്യുന്ന തുരുത്തിനെ ജേഡ് ദ്വീപ് എന്ന് വിളിക്കുന്നു. ജേഡ് പോലെ നല്ല പച്ചനിറമാണ് ഈ കുഞ്ഞുദ്വീപിന്.
വെൻചാങ്, ലുസു എന്നീ താവോദേവന്മാർക്കൊപ്പം ഗുവാൻ യു എന്ന , മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് സൈനിക ജനറലിന്റെയും പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ. കാവൽദൈവമായി ആരാധിച്ചുപോരുന്ന ഗുവാൻ യുവിന്റെ
ഛായാചിത്രങ്ങളോ പ്രതിമകളോ ഇന്നാട്ടുകാർ വീടിന്റെ പ്രധാനവാതിലിൽ സ്ഥാപിക്കാറുണ്ട്.
വേറെയും ഒന്നുരണ്ടുക്ഷേത്രങ്ങൾകൂടി കണ്ടിരുന്നു. പക്ഷേ അവയെക്കുറിച്ചൊന്നും ഗൈഡ് കൂടുതലായി പറഞ്ഞില്ല. അവിടെനിന്നു ഹാനോയിയുടെ ഓൾഡ് ക്വാർട്ടർ എന്ന ഭാഗത്തേക്കാണ് ഇനി പോകേണ്ടത്. അതിനായി അവിടുത്തെ സൈക്ലോ എന്ന് വിളിക്കപ്പെടുന്ന സൈക്കിൾ റിക്ഷയിലാണ് പോകുന്നത് . ഇത് നമ്മുടെ സൈക്കിൾ റിക്ഷ പോലെയല്ല. മുൻഭാഗത്ത് വീൽചെയർ പോലൊരു ഭാഗവും പിന്നിൽ ഡ്രൈവറുടെ സീറ്റും ഒരു വീലുമാണ്. മടക്കിയും നിവർത്തിയും വയ്ക്കാവുന്ന കുടപോലൊരു ഭാഗം വീല്ചെയറിനു മുകളിലുണ്ട്. അതിലിരുന്നു സഞ്ചരിച്ചാൽ മുമ്പിലുള്ള കാഴ്ചകൾ വ്യക്തമാണ്. ഞങ്ങൾ കയറിയയുടനെ മഴ ചാറാൻ തുടങ്ങി. അതിനാൽ മുകളിലെ കുട നിവർത്തി. പിന്നിലിരുന്നു ഡ്രൈവർ ഉച്ചത്തിൽ ചുമയ്ക്കുകയും തുമ്മുകയും കാറിത്തുപ്പുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു യാത്ര അത്ര സുഖകരമായില്ല.
യാത്ര അവസാനിപ്പിച്ച് ഒരു മാർക്കറ്റ് ഭാഗത്തേക്കാണ് പോയത്. തുണികളും ബാഗുകളും വാച്ചുകളും ചെരുപ്പുകളും എന്നുവേണ്ട നമുക്കാവശ്യമുള്ളതൊക്കെ വാങ്ങാൻ കിട്ടുന്ന കടകളാണ് തെരുവുകൾക്കിരുവശവും. ഷോപ്പിംഗിനു താല്പര്യമില്ലാത്തതുകൊണ്ടു ഒക്കെ കണ്ടുനടന്നതേയുള്ളു. ഇവിടെ കച്ചവടക്കാർ കൂടുതലും സ്ത്രീകളാണ്. കുടുംബത്തിനുവേണ്ടി സ്ത്രീകളാണ് ഇന്നാട്ടിൽ കഠിനപ്രയത്നം നടത്തുന്നത്. യുദ്ധങ്ങളിൽപോലും സ്ത്രീകളുടെ പങ്ക് വളരെ ശ്രദ്ധേയമാണ്. കണ്ടുകണ്ടു നടക്കുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നുകണ്ടു. മക്കഡേമിയ നട്ട്സ് . ലോകത്തിലെ ഏറ്റവും വിലയുള്ള നട്ട് ആണിതെന്നു കേട്ടിട്ടുണ്ട്. അതിന്റെ തൊണ്ടു തുറക്കാൻ ഒരു ചാവിയും ഉണ്ടാകുമത്രേ! അരകിലോയുടെ കുപ്പികൾ രണ്ടുമൂന്നെണ്ണം വാങ്ങി. 1350 ഇന്ത്യൻ രൂപയായിരുന്നു അരക്കിലോയുടെ വില. അണ്ടിപ്പരിപ്പിനും ഏതാണ്ട് അതേ വിലയാണ്. നമ്മുടെ നാട്ടിലെ കശുവണ്ടിയേക്കാൾ നല്ല സ്വാദുണ്ട് ഇവിടെ കിട്ടുന്നതിന്. അതും വാങ്ങി. ഇവിടെ ധാരാളം കശുമാന്തോട്ടങ്ങൾ യാത്രകൾക്കിടയിൽ കണ്ടിരുന്നു.
ഈ ദിവസങ്ങളിൽ കഠിനമായ തണുപ്പുണ്ടായിരുന്നു. ഞങ്ങൾ ജാക്കറ്റ് എടുത്തിരുന്നുമില്ല. അതുകൊണ്ടു രണ്ടുപേർക്കും ജാക്കറ്റും വാങ്ങി. നമ്മുടെ നാട്ടിലെ വിലയൊക്കെയേ അവിടെയുമുള്ളൂ. എന്തായാലും അത് വളരെ ഉപകരിച്ചു. അടുത്തദിവസങ്ങളിൽ തണുപ്പ് അതികഠിനമായിരുന്നു. അവിടെനിന്നുപോയത് ഇവിടുത്തെ പ്രസിദ്ധമായ ട്രെയിൻ സ്ട്രീറ്റിലേക്കാണ്. അഞ്ചരമണിക്ക് ട്രെയിൻ വരുമെന്നാണ് ഗൈഡ് പറഞ്ഞത്. പക്ഷേ ആ സമയത്ത് ട്രെയിൻ ഉണ്ടായിരുന്നില്ല. അതിനാൽ വീണ്ടും അടുത്തുള്ള ഷോപ്പിംഗ് സൗകര്യങ്ങൾനോക്കി എല്ലാവരും പോയി. ഏഴേമുക്കാലിന് ട്രെയിൻ വരുമെന്ന് പറഞ്ഞതുകൊണ്ട് സമയമായപ്പോൾ എല്ലാവരും റെയിൽവേപാളത്തിൽ എത്തിയിരുന്നു. ട്രാക്കിനിരുവശവും ഭക്ഷണശാലകളും മറ്റു കടകളുമൊക്കെയാണ്. പാളത്തോടു ചേർന്നാണ് കസേരകളും ബെഞ്ചും മേശയുമൊക്കെ നിരത്തിയിരിക്കുന്നത്. അവിടെയിരുന്നു സഞ്ചാരികൾ ബിയറും കാപ്പിയും ചായയും വളരെ വിശേഷപ്പെട്ട മുട്ടക്കാപ്പിയുമൊക്കെ നുണഞ്ഞു സംസാരിക്കുന്നു. പക്ഷേ ട്രെയിൻ വരുന്ന നേരമാകുമ്പോൾ എല്ലാം അവിടെനിന്നു നീക്കി ട്രെയിൻയാത്ര സുഗമമാക്കും.
ആയിരക്കണക്കിനു വിദേശസഞ്ചാരികൾ ആ ട്രെയിനൊന്നു പോകുന്നതുകാണാൻ ഇവിടെയെത്തിയിട്ടുണ്ട്. മുംബൈയിലെ ട്രെയിൻയാത്രകൾ ധാരാളം കണ്ടിരിക്കുന്ന നമുക്ക് ഇതത്ര വലിയ സംഭവമാണെന്നൊന്നും തോന്നുന്നില്ല. പക്ഷേ ഇവിടുത്തെ വൃത്തിയും ഞങ്ങളുടെ അച്ചടക്കവും നമ്മേ വിസ്മയത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിക്കും. മദ്യപിക്കുന്നവർ ഒന്നുറക്കെ സംസാരിക്കുന്നുപോലുമില്ല. ആരും ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞു പരിസരം മലിനമാക്കുന്നില്ല.
1902 മുതൽ ഈ ട്രാക്കിൽ ട്രെയിൻ ഓടുന്നുണ്ട്. ഫ്രഞ്ചുകാരാണ് ട്രാക്ക് നിർമ്മിച്ചതെങ്കിലും ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങൾ തദ്ദേശീയർ നിർമ്മിച്ചതാണ്. തലമുറകളായി താമസിക്കുന്നവരും ഇവിടെയുണ്ട്. 350 മീറ്റർ നീളമുണ്ട് ഈ തെരുവിന്. ട്രാക്കിലൂടെ കുറേദൂരം ഞങ്ങളും നടന്നു. പിന്നെ ഒരുകടയുടെ രണ്ടാംനിലയിലെ കഫെയുടെ കസേരകളിൽ സ്ഥാനംപിടിച്ചു കോഫി ഓർഡർ ചെയ്തു. അപ്പോഴേക്കും ചൂളംവിളിച്ചു ട്രെയിനെത്തി. കുതിച്ചുപാഞ്ഞൊന്നുമല്ല. സാവധാനം തന്നെ. ചാറ്റൽമഴ പെയ്തുകൊണ്ടേയിരുന്നു. അതുകഠിനമായ തണുപ്പിലും ഈ ട്രെയിൻയാത്ര കാണാൻ മൊബൈലും കാമറയുമായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൗതുകകരമായ ഈ ട്രെയിൻ യാത്ര ആസ്വദിച്ചശേഷം ഹോട്ടലിലേക്ക് മടങ്ങി. അത്താഴവും കഴിച്ചു കിടന്നു. അപ്പോഴേക്കും ജലദോഷം കലശലായി ആക്രമിച്ചിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുകൾ കഴിച്ചു. സുഖമായുറങ്ങി.