Monday, July 15, 2024

മഹാരാഷ്ട്രയിലെ ശക്തിപീഠങ്ങൾ - 3

  മാഹൂറിലെ  രേണുകാക്ഷേത്രം 
==========================
മഹാരാഷ്ട്രയിലെ പ്രസിദ്ധമായ മൂന്നരശക്തിപീഠങ്ങളിൽ മൂന്നാമത്തേതാണ്,നന്ദേഡ് ജില്ലയിലെ  മാഹുർ എന്നുമറിയപ്പെടുന്ന  മത്രിപൂരിലെ രേണുകാക്ഷേത്രം. സതീദേവിയുടെ ശിരസ്സ് ഇവിടെ പതിച്ചു എന്നാണ് വിശ്വാസം.  ഭക്തിസാന്ദ്രതയോടൊപ്പം ഐതിഹ്യവും ചരിത്രവും ധാരാളിത്തത്തോടെ ചേർന്നുനിൽക്കുന്നൊരു ആരാധനാലയമാണ് ഈ ക്ഷേത്രം. തെക്കേയിന്ത്യയിൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും രേണുകാദേവിയുടെ ക്ഷേത്രങ്ങളും,  യെല്ലമ്മാ, ഏകവിരാ , യമായി, എല്ലയ് അമ്മൻ , പദ്മാക്ഷി രേണുക ,  എല്ലായ്  അമ്മ മഹർ എന്നീ നാമങ്ങളിൽ  ആരാധനയുമുണ്ടങ്കിലും ഈ ക്ഷേത്രത്തിനുള്ളയത്ര പ്രാധാന്യവും പെരുമയും മറ്റു ക്ഷേത്രങ്ങൾക്കുണ്ടോ എന്നത് ചിന്തനീയം.  

 കുബജ് രാജ്യത്തെ രാജാവായ രേണു(പ്രസേനജിത്ത് )വിൻ്റെ പുത്രിയും   സപ്തർഷികളിലൊരാളായ  ജമദഗ്നിമുനിയുടെ പത്നിയും മഹാവിഷ്ണുവിന്റെ ആറാം  അവതാരമായ   പരശുരാമന്റെ മാതാവുമായ രേണുകാദേവി, സദ്സ്വഭാവത്തിന്റെയും പതിവ്രത്യത്തിന്റെയും ആൾരൂപമായിരുന്നു എന്നുപറയാം. പരശുരാമനു മുന്നേ  ഋമണ്വൻ, സുഹോത്രൻ, വസു, വിശ്വവസു എന്നീ പുത്രന്മാർ   ഈ ദമ്പതികൾക്ക് ജനിച്ചിരുന്നു. അഞ്ചാമനായ പരശുരാമന്റെ ജനനത്തിനുപിന്നിലെ കഥ ഇപ്രകാരമാണ്:-  ഹീനകൃത്യങ്ങള്‍ സദാ ചെയ്തു ജനങ്ങളെ ദ്രോഹിക്കുന്ന  ദുഷ്ടഭൂപന്മാരുടെ ഭൂഭാരം തീർക്കാൻ ഭൂമിദേവി പിതാവായ  ബ്രഹ്മാവിനെ ചെന്നുകണ്ടു യാചിച്ചു. മറ്റു  ദേവന്മാരോടൊപ്പംചേർന്ന്  ബ്രഹ്മാവ് ഭൂമിദേവിയെകൂട്ടി  വിഷ്ണുഭഗവാനെക്കണ്ട് സങ്കടം ഉണർത്തിച്ചു. ഭഗവാൻ,  ജമദഗ്നിമഹര്ഷിയുടെയും രേണുകയുടെയും പുത്രനായി അവതരിച്ചു ഭൂഭാരം തീർക്കാമെന്ന് വാഗ്ദാനം നൽകി. അങ്ങനെ  രേണുകയിൽ വിഷ്ണുവിന്റെ  അവതാരമായ രാമൻ പിറന്നു. ഭൃഗുവംശത്തില്‍ ജനിച്ചതുകൊണ്ട് ഭാര്‍ഗ്ഗവരാമന്‍ എന്നും മഹേശ്വരനിൽനിന്നു പരശു സ്വായത്തമാക്കിയതിനാൽ പരശുരാമൻ എന്നും  അദ്ദേഹം അറിയപ്പെട്ടു.

ജമദഗ്നിയോടുള്ള രേണുകാദേവിയുടെ അചഞ്ചലമായ  പാതിവ്രത്യശക്തിയാൽ ചില അത്ഭുതസിദ്ധികളും ദേവിക്കു ലഭിച്ചിരുന്നു. ലോകമെങ്ങും വരൾച്ചയുണ്ടായ കാലത്തുപോലും വറ്റിവരണ്ട നദീതീരത്തുചെന്നു പച്ചമണ്ണുകൊണ്ടു  കുടമുണ്ടാക്കി ധ്യാനിച്ചാൽ  അതിൽ ജലം നിറഞ്ഞുവരുമായിരുന്നു.   എന്നും നർമ്മദാ നദിയിലിറങ്ങി സ്‌നാനം ചെയ്ത് പുഴയിലെ മണ്ണെടുത്ത് കുടമുണ്ടാക്കി അതിൽ നിറച്ച  ജലം കൊണ്ടുപോയാണ് ജമദഗ്‌നിമഹർഷിയുടെ അഗ്‌നിഹോത്രത്തിന് കൊടുത്തിരുന്നത്. എന്നാൽ ഒരു ദിവസം അഗ്‌നിഹോത്രത്തിന് ജലം കൊണ്ടുവരാൻ പോയപ്പോൾ, നദിയിൽ ചിത്രരഥൻ എന്ന ഗന്ധർവ്വൻ ഗന്ധർവ്വസ്ത്രീകളുമൊത്ത് രസിച്ച് ജലക്രീഡ ചെയ്യുന്നത് രേണുകാദേവി കണ്ട് നോക്കിനിന്നു. ഒരു നിമിഷം രേണുകാദേവിയുടെ മനസ്സ് പതറിപ്പോയി. അതിസുന്ദരനായ   ചിത്രരഥനെ രേണുക മോഹത്തോടുകൂടി നോക്കിനിന്നു. ഏകാഗ്രത നഷ്ടപ്പെട്ട ദേവിക്ക്  പതിവുപോലെ മണ്ണുകൊണ്ട് കുടം ഉണ്ടാക്കി ജലമെടുക്കാൻ  കഴിഞ്ഞില്ല. വിഷണ്ണയായി  തിരികെയെത്തിയ  രേണുകയെ കണ്ട്, തന്റെ ജ്ഞാനദൃഷ്ടിയാൽ നടന്നതെന്താണെന്ന് മനസ്സിലാക്കിയ ജമദഗ്‌നിമഹർഷി കോപംകൊണ്ടു ജ്വലിച്ചു. ഉടൻ തന്റെ പുത്രന്മാരോട് രേണുകയെ വധിക്കാൻ  ആജ്ഞാപിച്ചു. മൂത്തപുത്രന്മാരായ ഋമണ്വൻ, സുഷേണൻ, വസു, വിശ്വവസു എന്നീ നാലുപേരും തങ്ങൾ മാതൃഹത്യ ചെയ്യില്ലെന്ന് ശഠിച്ചു. എന്നാൽ അഞ്ചാമനായ പരശുരാമൻ പിതാവിന്റെ ആജ്ഞ അനുസരിച്ചു. തന്റെ ആയുധമായ മഴു  ഉപയോഗിച്ച് മാതാവിന്റെ  ശിര:ഛേദം ചെയ്തു. ജമദഗ്‌നിമഹർഷി, തന്നെ  അനുസരിക്കാത്ത തന്റെ നാല് പുത്രന്മാരെയും ശപിച്ച്  ശിലകളാക്കിത്തീർത്തു.  പരശുരാമനോട്   ഇഷ്ടവരം ചോദിച്ചു കൊളളാൻ ആവശ്യപ്പെടുകയും ചെയ്തു. മാതാവിന് ജീവൻ തിരികെനൽകാനും  സഹോദരർക്ക് ശാപമോക്ഷം നല്കണമെന്നുമാണ് അദ്ദേഹം തന്റെ പിതാവിനോട് അപേക്ഷിച്ചത്. ഒപ്പം  താൻ മാതാവിനെ  ഒരിക്കൽ വധിച്ചുവെന്നുള്ള ഓർമ്മപോലും അവരിലുണ്ടാകരുതെന്നുമുള്ള വരത്തെയും  പിതാവിൽനിന്ന് പരശുരാമൻ ആ അവസരത്തിൽ വരിച്ചു. പെട്ടെന്നുതന്നെ അവരെല്ലാം ഉറക്കത്തിൽനിന്നുണരുന്നതുപോലെ പുനർജ്ജീവിച്ചു. പിതാവിന്റെ തപഃശക്തിയെക്കുറിച്ചും നിഗ്രഹാനുഗ്രഹസാമർത്ഥ്യതയെക്കുറിച്ചും വേണ്ടവണ്ണം ബോധവാനായിരുന്നതുകൊണ്ടുമാത്രമായിരുന്നു പരശുരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചതും, കേട്ടപാടെ അതിനെ നിറവേറ്റിയതും. മാതാവിന് ജീവൻ തിരികെലഭിച്ചെങ്കിലും  മാതൃഹത്യാപാപം തീരാൻ വേണ്ടി പരശുരാമൻ കഠിനതപസ്സുചെയ്ത് ശ്രീപരമേശ്വരപ്രീതി നേടുകയുമുണ്ടായി.

രേണുകാദേവിയുടെ ക്ഷേത്രങ്ങൾ വിവിധസ്ഥലങ്ങളിലുണ്ടെന്നതുപോലെ ഐതിഹ്യങ്ങളും തികച്ചും വൈവിധ്യമാർന്നവയാണ്. നമുക്കറിയുന്ന കഥകളോട് കുറച്ചെങ്കിലും   സാമ്യമുള്ള ചിത്രം ഏകദേശം ഇങ്ങനെയാണ് : ഒരുകാലഘട്ടത്തിൽ ജമദഗ്നിമർഷിയുടെ ആശ്രമത്തിൽ  കാമധേനു എന്ന വിശിഷ്ടഗോവ് വസിക്കാനിടയായി. അക്കാലത്താണ്  മാഹിഷ്മതിയിലെ രാജാവായ    കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍(സഹസ്ത്രാർജ്ജുന ) ദത്താത്രേയ മഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ നേടിയെടുത്തത്. ഒരിക്കല്‍ കാര്‍ത്തവീര്യന്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയി. മൃഗയാവിനോദത്താൽ ക്ഷീണിതനായ  അദ്ദേഹം ജമദഗ്നിയുടെ ആശ്രമത്തിൽ വിശ്രമിക്കാനായി  എത്തിച്ചേര്‍ന്നു. മുനി, കാമധേനുവിന്റെ ദിവ്യത്വം പ്രയോജനപ്പെടുത്തി  നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കാമധേനുവിന്റെ അന്യാദൃശമായ  മാഹാത്മ്യം കണ്ട് അത്ഭുതവിവശനായ കാര്‍ത്തവീര്യന്‍ അതിനെ തനിക്കു നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. മുനി അതിന് വിസമ്മതിച്ചപ്പോള്‍ കാര്‍ത്തവീര്യന്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സമയത്ത് പരശുരാമന്‍ അവിടെയുണ്ടായിരുന്നില്ല.  പക്ഷേ   വിവരം അറിഞ്ഞ് പരശുരാമന്‍ കാര്‍ത്തവീര്യന്റെ തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും അദ്ദേഹത്തെ വധിച്ച്  കാമധേനുവിനെ വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ്, പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്‍മാര്‍ വന്ന് ജഗമദഗ്നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. പരശുരാമന്‍ തിരികെ വന്നപ്പോള്‍ സ്വശരീരത്തിൽ 21  മുറിവുകളുമായി,   മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തുവത്രേ! (പരശുരാമൻ പിന്നീട  ഇരുപത്തിയൊന്ന് പ്രാവശ്യം ഈ ഭൂതലത്തെ ക്ഷത്രിയശൂന്യമാക്കി.  ഭൂപൻമാർ  രജോഗുണത്താലും തമോഗുണത്താ‍ലും ആവൃതരായി അധർമ്മികളും ബ്രഹ്മദ്വേഷികളുമായി ഭൂമിയിൽ വെറും ഭാരമായി ഭവിച്ചപ്പോൾ പരശുരാമൻ അവരെ കൊന്നൊടുക്കി അവതാരോദ്ദേശ്യം സാർത്ഥകമാക്കി. അതിനായി  നിസ്സാരമായ അപരാധം പോലും പെറുത്തുനൽകാതെ രാമൻ അവരെ നശിപ്പിക്കുകയായിരുന്നു.)

മാതാവിന്റെ നിർദ്ദേശപ്രകാരം ജമദഗ്നിയുടെ മൃതശരീരം പരശുരാമൻ മാഹൂറിലേക്കു കൊണ്ടുവരികയും അവിടെ ശവദാഹവും അനന്തരക്രിയകളും അനുവർത്തിക്കുകയും ചെയ്തുവത്രേ. അതാകട്ടെ ദത്താത്രേയഭഗവാന്റെ കാർമ്മികത്വത്തിൽത്തന്നെ നടത്തുകയുമുണ്ടായി.  രേണുകയാകട്ടെ അക്കാലത്തെ ആചാരപ്രകാരം അവിടെവച്ചുതന്നെ സതിയനുഷ്ഠിക്കുകയും ചെയ്തു. അവിടെയാണ് രേണുകാദേവിയുടെ ക്ഷേത്രം ഇന്ന് നിലകൊള്ളുന്നതെന്നാണ്  വിശ്വാസം. എല്ലാം കഴിഞ്ഞു മടങ്ങവേ,   മാതാപിതാക്കളുടെ വിയോഗംമൂലം കടുത്ത വിഷാദത്തിലമർന്ന പരശുരാമന് ഇപ്രകാരം  ഒരശരീരി കേൾക്കാനിടയായി. " മകനെ, നിന്റെ മാതാവ് ഈ ഭൂമിവിട്ട് യാത്രയാവുന്നു. നീ പിന്തിരിഞ്ഞു നോക്കേണ്ടതില്ല."
എന്നാൽ മാതാവിന്റെ മുഖം ഒരിക്കൽക്കൂടി കാണാനുള്ള അദമ്യമായ ആഗ്രഹംകൊണ്ട് അദ്ദേഹം തിരിഞ്ഞുനോക്കി. ഒരുനിമിഷനേരത്തേക്ക് തേജോരൂപമായ ആ മുഖം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒന്ന് മിന്നിമറഞ്ഞു. ആ രൂപമാണത്രേ ഇന്നുകാണുന്ന  ക്ഷേത്രത്തിലെ മൂർത്തിയുടെ മുഖം. 

നന്ദേഡിൽ നിന്ന് 130 കിലോമീറ്റർ അകലെ കിൻവാട്ടിലാണ് മഹാശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  തൊള്ളായിരം വർഷങ്ങൾക്ക് മുമ്പ് ദേവഗിരിയിലെ ഒരു യാദവരാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 250 പടികൾ കയറിപ്പോകേണ്ട  ഒരു കുന്നിൻ മുകളിലാണ് രേണുകാദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മദ്ധ്യഭാരതത്തിൽ ഏറെ പ്രചാരത്തിലുള്ള  ദത്താത്രേയഭഗവാന്റെ ജന്മസ്ഥലം  ഇവിടെയാണെന്ന വിശ്വാസവുമുണ്ട്. 

എല്ലാ വർഷവും ദസറാഘോഷങ്ങളോടനുബന്ധമായി ഈ ക്ഷേത്രത്തിലും ഗംഭീരമായ ഉത്സവാഘോഷങ്ങൾ നടന്നുവരുന്നു. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽനിന്നു ഭക്തർ ഇവിടെയെത്താറുണ്ട്.   റോഡുമുഖേനയും റെയിൽമാർഗ്ഗവും ഇവിടെയെത്താൻ ബുദ്ധിമുട്ടില്ല.കിൻവാട്ട് ആണ് ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ.  നാഗ്പുർ ആണ് ഏറ്റവും അടുത്ത വിമാനത്താവളം. രാവിലെ ആറുമണിമുതൽ രാത്രി എട്ടുമണിവരെ ക്ഷേത്രം ഭക്തർക്കായി തുറന്നിരിക്കും.   

Friday, May 24, 2024

ഓർമ്മകളുടെ തിരുമുറ്റത്ത് ഒരുവട്ടംകൂടി ..

    ഓർമ്മകളുടെ തിരുമുറ്റത്ത് ഒരുവട്ടംകൂടി .....


---------------------------------------------------------------------------


"ഓമൽക്കലാലയ വർഷങ്ങളേ

ഒരായിരം കൂട്ടുകാരേ

ഒന്നായ് കഴിഞ്ഞ നാം ഈ ദിനത്തിൽ

ഓരോ വഴിക്കിതാ യാത്രയായ് 

ഈ വേളയിൽ ഈ യാത്രയിൽ

ഈറൻ മിഴികൾക്കു വിട നൽകൂ  "


1986 മാർച്ച് മാസത്തിൽ മീനച്ചൂടിനും പരീക്ഷച്ചൂടിനും ഇത്തിരിനേരത്തേക്ക്   അവധികൊടുത്ത് , വിടവാങ്ങൽവേദിയിൽ എല്ലാവരും ചേർന്ന് ഈ ഗാനമാലപിച്ചപ്പോൾ അവർ  ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല എല്ലാവരും ഒരിക്കൽക്കൂടി ഈ ഓമൽക്കലാലയത്തിൽ ഒത്തുകൂടുമെന്ന്. 

പക്ഷേ നീണ്ട മുപ്പത്തിയെട്ടു സംവത്സരങ്ങളിലെ വേനലിലും മഞ്ഞിലും മഴയിലും  സ്ഫുടംചെയ്തെടുത്ത സ്നേഹസ്മരണകളുമായി അവർ ഈ തിരുമുറ്റത്ത് വീണ്ടുമെത്തി. മൂന്നുവർഷങ്ങൾ തങ്ങൾ പങ്കിട്ട   പ്രതീക്ഷകളും ആശങ്കകളും ഭീതിയുമെല്ലാം വിജയഗാഥകളായി തിരികെ പകർന്നുനൽകാൻ. 




 ജിസ്സി, ലൈസമ്മ, റോസ് എന്നിവർചേർന്ന് രൂപം നൽകിയ 'അസ്സംപ്ഷൻ ബട്ടർഫ്‌ളൈസ് 86 ' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ വർഷങ്ങൾക്കുശേഷം  ഒന്നിച്ചുചേർന്ന, 1983 - 1986 ബാച്ചിലെ 42  ഗണിതശാസ്ത്ര ബിരുദവിദ്യാർത്ഥികളാണ് ഇക്കഴിഞ്ഞ മെയ് 21 നു തങ്ങളുടെ പ്രിയപ്പെട്ട കലാലയത്തിൽ ഒത്തുകൂടിയത്. ഇവരോടൊപ്പം,  പൂർവ്വവിദ്യാർത്ഥിനി  എന്നതിനപ്പുറം  ഈ കോളേജിലെത്തന്നെ അദ്ധ്യാപികയാവാനും ഭാഗ്യം ലഭിച്ച  റിൻസിയുടെയുംകൂടി    നേതൃത്വത്തിലും അക്ഷീണപരിശ്രമത്തിലുമാണ് ഈയൊരു പുനഃസമാഗമം യാഥാർത്ഥ്യമായത് . 


മുൻകൂട്ടി നിശ്ചയിച്ചപ്രകാരം രാവിലെ പത്തുമണിക്കുതന്നെ കലാലയാങ്കണത്തിലെത്തിയ  ഈ ചിത്രശലഭങ്ങൾ പാറിപ്പറന്ന് പഴയ ഡിഗ്രിക്‌ളാസ്സിലെ കൗമാരകാലത്തിലേക്ക്   തിരിച്ചുപോയത് എത്ര പെട്ടെന്നായിരുന്നു! അന്നത്തെ കളിതമാശകളും  വർത്തമാനങ്ങളും പൊട്ടിച്ചിരികളും തിരികെയെത്തിയപ്പോൾ 38 വർഷങ്ങൾ പ്രായത്തിൽനിന്നുതന്നെ   അദൃശ്യമായതുപോലെ. ചിലർ എത്രകണ്ടിട്ടും മതിയാവാതെ, ഒരിക്കൽ തങ്ങളുടേതുമാത്രമായിരുന്ന  ആ ചുറ്റുപാടുകളെ കണ്ണുകളിൽ  ആവാഹിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അന്നു  പഠിച്ച ക്ലാസ്മുറികളിൽ തങ്ങളുടെ ഇരിപ്പിടങ്ങൾ കണ്ടെത്തി, തൊട്ടും തലോടിയും പോയകാലത്തിലേക്ക് മനസ്സുകൊണ്ടൊരു മടക്കയാത്ര.  അവിടെയിരുന്നു  ഫോട്ടോകളെടുത്ത് , മനസ്സിൽനിന്ന് മാഞ്ഞുപോകാത്ത ഇന്നലെകളുടെ ഗാഥകൾ പരസ്പരം പങ്കുവെച്ച്‌, കുറച്ചുസമയം ചെലവിട്ടശേഷം  അവർ പുറത്തിറങ്ങി. അപ്പോഴേക്കും കാപ്പിയും തയ്യാറായിരുന്നു. പ്രിയപ്പെട്ട സഹപാഠി റെനി പഴയചങ്ങാതിമാർക്കായി കൊണ്ടുവന്ന പലഹാരങ്ങൾക്ക് ഇരട്ടിമധുരം. 




പിന്നെ കോളേജ് കാന്റീനോട് ചേർന്നുള്ള ഹാളിൽ ജോസിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും ചേർന്ന  ചെറിയൊരു യോഗം, ഷേർളിയും റോസും ചെന്നാലപിച്ച ഭക്തിസാന്ദ്രമായ പ്രാർത്ഥനാഗീതത്തോടെ തുടക്കംകുറിച്ചു.   അന്നത്തെ അഭിവന്ദ്യരായ ഗുരുജനങ്ങളിൽ  അഞ്ചുപേർ  ഈ ഒത്തുചേരലിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് ഏറെ ഭാഗ്യമായിക്കരുതുന്നു. സിസ്റ്റർ മരിയ, സിസ്റ്റർ ജോവിറ്റ്, മിസ് സാലി, മിസ് മറിയമ്മ , മിസ് റോസമ്മ എന്നിവർക്കൊപ്പം ഇപ്പോഴത്തെ പ്രിൻസിപ്പലായ   

റവ. ഫാദർ തോമസ് ജോസഫ് പറത്തറയും  ഇപ്പോഴത്തെ ഏതാനും അദ്ധ്യാപകരും പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. അവരുടെയൊക്കെ  വാക്കുകൾ ഇപ്പോഴും അമൂല്യങ്ങളായ മൊഴിമുത്തുകൾതന്നെ എന്നതുകൊണ്ടാവാം എല്ലാവരും അത്യധികം ശ്രദ്ധയോടെ,  കൗതുകത്തോടെ,  കേട്ടിരുന്നത്. അവരോടൊപ്പം നിന്ന് പകർത്തപ്പെട്ട ചിത്രങ്ങളും ഏറെ വിലപ്പെട്ടത്. 




അകാലത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ  അദ്ധ്യാപകരെയും മൂന്നു സഹപാഠികളെയും അനുസ്മരിച്ച്  പ്രാർത്ഥിച്ചശേഷം നടന്ന    സ്വയം പരിചയപ്പെടുത്തൽ  ചടങ്ങിൽ ഓരോരുത്തർക്കും  പങ്കുവയ്ക്കാനുണ്ടായിരുന്നത് ജീവിതപരീക്ഷയിൽ തങ്ങൾ നേടിയെടുത്ത വിജയത്തിളക്കങ്ങളായിരുന്നു എന്നത്   ഏവർക്കും  ആഹ്ളാദംപകർന്നു. അതും ഈ പുണ്യഭൂമിയുടെ സുകൃതമെന്നല്ലാതെ മറ്റെന്താണ് !


 അന്നത്തെ  കോളേജ് വാനമ്പാടിയായിരുന്ന ഞങ്ങളുടെ സ്വന്തം  ജിജി ജോൺസൺ ''ഈ മനോഹരതീരത്തുതരുമോ ഇനിയൊരു ജന്മംകൂടി' എന്ന് ഈണംതെറ്റാതെ പാടിയപ്പോൾ എല്ലാവരുടെയും മനസ്സിൽ ആ വരികൾ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. യോഗത്തിനുശേഷം സ്വാദിഷ്ടമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത  കഥകൾച്ചൊല്ലി എല്ലാവരും ഭക്ഷണം കഴിച്ച്,   അവിടെയാകെ നടന്നു പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പാം ചിത്രങ്ങളെടുത്ത്‌, പിന്നെയും കുറച്ചുസമയം. ഇന്നു വന്നെത്താൻ കഴിയാത്ത കൂട്ടുകാരെക്കൂടിചേർത്ത്,   ഇനിയും ഈ തിരുമുറ്റത്ത് വീണ്ടും കണ്ടുമുട്ടാമെന്ന പ്രതിജ്ഞയെടുത്ത്, കലാലയകവാടം കടന്ന് വീണ്ടും പലവഴികളിലായി ആ  ചിത്രശലഭങ്ങൾ  പറന്നുമറഞ്ഞു. അവിടെ പൂച്ചട്ടികളിൽ വിടർന്നുനിന്ന വർണ്ണപുഷ്പങ്ങൾ പരസ്പരം മന്ത്രിക്കുന്നുണ്ടാവാം ' താമസിയാതെ ഈ പൂമ്പാറ്റകൾ ഇനിയുമിവിടെയെത്തും' എന്ന്. 



Wednesday, April 24, 2024

തുൽജാ ഭവാനി ക്ഷേത്രം.

 


തുൽജാ ഭവാനി ക്ഷേത്രം. 

---------------------------------------

മഹാരാഷ്ട്രയിലെ രണ്ടാമത്തെ ശക്തിപീഠ ക്ഷേത്രമാണ് ഒസ്മാനാബാദ് ജില്ലയിലെ തുൽജാപ്പൂരിൽ സ്ഥിതി ചെയ്യുന്ന തുൽജാ ഭവാനി ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ​ കടമ്പ് രാജവംശത്തിലെ മറാത്ത മഹാമണ്ഡലേശ്വര മരദദേവയാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.ക്ഷേത്രത്തിന്‍റ നടത്തിപ്പും പൗരോഹിത്യാവകാശവും മരദാദേവയുടെ പിൻഗാമികളായ പാലികർ ഭോപ്പേ വംശത്തിന്‍റെ കൈവശമാണ്.


 പാർവ്വതി/ദുർഗ്ഗാദേവിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവി, തുൽജാ ഭവാനിയുടെ രൂപത്തിൽ ഇവിടെ വസിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. സതീദേവിയുടെ ശരീരഭാഗങ്ങളിൽ ഇവിടെപ്പതിച്ചിരിക്കുന്നത്  മൂന്നാം തൃക്കണ്ണാണെന്നാണ് പറയപ്പെടുന്നത്. .  തുരജാ, ത്വരിതാ, അംബാ, ഭവാനി എന്നീ നാമങ്ങളിലും ദേവി അറിയപ്പെടുന്നു.  ക്ഷേത്രത്തിന്റെ ചരിത്രം സ്കന്ദപുരാണത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രം മഹാരാഷ്ട്ര,ഗുജറാത്ത്, രാജസ്ഥാൻ  തെലങ്കാന, വടക്കൻ കർണാടക, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടകർ വന്നെത്തുന്ന ഏറെ  സവിശേഷതകളുള്ള  ഒരാരാധനാലയമാണ്. ദുർഗാദേവിയെ ഭവാനീരൂപത്തിൽ ആരാധിക്കുന്ന ഈ പ്രദേശങ്ങളിൽനിന്നൊക്കെ   ഭക്തർ പ്രത്യേക പ്രാർത്ഥനകളും  വഴിപാടുകളുമായി ക്ഷേത്രത്തിലെത്തുന്നു. മഹാരാഷ്ട്രയിലെ  ഭോസലെ രാജകുടുംബത്തിന്റെയും യാദവുകളുടെയും മറ്റു  വിവിധജാതികളിൽപ്പെട്ട എണ്ണമറ്റ കുടുംബങ്ങളുടെയും കുടുംബദേവതകൂടിയാണ് തുൾജാ ഭവാനി. 


"ഭവാനി" അക്ഷരാർത്ഥത്തിൽ "ജീവൻ്റെ ദാതാവ്" എന്നാണ് വിവർത്തനം ചെയ്യപ്പെടുന്നത്, അതായത് പ്രകൃതിയുടെ ശക്തി അല്ലെങ്കിൽ സൃഷ്ടിപരമായ ഊർജ്ജത്തിൻ്റെ ഉറവിടം. യഥാർത്ഥ ശക്തിയുടെ ജീവനും ഉറവിടവും നല്കുന്ന ദേവിയാണ് തുൽജാ ഭവാനി എന്നാണ് വിശ്വാസം

തൻ്റെ ഭക്തർക്ക് വിശപ്പകറ്റാൻ   ഭക്ഷണം നൽകുന്ന അമ്മയായി കണക്കാക്കപ്പെടുന്നു, കൂടാതെ ദുഷ്ടശക്തികളായ  അസുരന്മാരെ ഉന്മൂലനം ചെയ്തു  ഭൂമിയിൽ സമാധാനം ഉറപ്പാക്കുകയും ചെയ്യുന്ന കരുണാമൂർത്തിയാണ് 'അമ്മ. ദേവി ഇവിടെ  'സ്വയംഭൂ' ആണ്. മൂന്നടി ഉയരത്തിലുള്ള വിഗ്രഹത്തിനു എട്ടു കരങ്ങളും ഓരോ കരത്തിലും അതിവിശിഷ്ടമായ ആയുധങ്ങളുമുണ്ട്. 



ഏതൊരു ക്ഷേത്രത്തോടനുബന്ധിച്ചും ഐതിഹ്യങ്ങളും കഥകളും ഉണ്ടാവുമല്ലോ. അത്തരം കഥകൾ തുൽജാഭവാനി ക്ഷേത്രത്തെക്കുറിച്ചും പറഞ്ഞുകേൾക്കാറുണ്ട് . അതിലൊന്ന് ഇങ്ങനെ :- കാലങ്ങൾക്കപ്പുറത്ത് കർദമുനിയും അദ്ദേഹത്തിന്റെ പത്നി അനിഭൂതിയും തങ്ങളുടെ കുഞ്ഞുമൊത്ത് ഈ പ്രദേശത്ത് കഴിഞ്ഞിരുന്നു. മുനിയുടെ അകാരണമരണംമൂലം അനാഥരാക്കപ്പെട്ട  പത്നിയും കുഞ്ഞും മന്ദാകിനിയുടെ തീരത്തെത്തി ഭവാനിദേവിയോട് തന്റെ കുഞ്ഞിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തപം അനുഷ്ഠിച്ചു. ആ സാധുവിന്റെ തപസ്സുമുടക്കാനായി കുക്കുർ എന്നൊരു രാക്ഷസൻ എത്തുകയും ഭവാനിദേവി പ്രത്യക്ഷപ്പെട്ടു രാക്ഷസനെ വധിച്ച് കരുണയ്ക്കായ് പ്രാർത്ഥിച്ച  അനുഭൂതിയെ അനുഗ്രഹിക്കുകയും ച്യ്തുവത്രേ! പിന്നീട് ദേവി അവിടെത്തന്നെയുള്ള ബാലഘട്ട് എന്ന മലയിൽ ഉപവിഷ്ടയായെന്നും അവിടം പിന്നീട് ദേവിയുടെ ക്ഷേത്രമായെന്നും വിശ്വസിക്കപ്പെടുന്നു. 

മറ്റൊരു കഥയിൽ ബാലഘട്ടിന്റെ ഭാഗമായിരുന്ന യമുനാചലത്തിൽ ഒളിപാർത്തിരുന്ന  പോത്തിന്റെ രൂപമുള്ള  മഹിഷാസുരൻ അവിടെയുള്ള  മനുഷ്യർക്ക് വലിയ വിപത്തുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഭക്തരുടെ പ്രാർത്ഥനപ്രകാരം  ഈ അസുരനെ ദേവി, ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്തുവെച്ചാണത്രേ വധിച്ചത് .ഈ കഥയിലെ സംഭവങ്ങൾ  കൃതയുഗത്തിൽ നടന്നതായാണ് പറയപ്പെടുന്നത്. 

മറ്റൊരു വിശ്വാസത്തിന്‌ ഏറെ കാലപ്പഴക്കമില്ല. 

മറാത്താ ചക്രവർത്തിയായിരുന്ന ഛത്രപതി ശിവാജിയുടെ ജീവിതത്തോട് ഏറെ ചേർന്നു നിൽക്കുന്ന ക്ഷേത്രമാണ് തുൽജാ ഭവാനി ക്ഷേത്രം . അദ്ദേഹം പതിവായി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. 1645 ൽ 

 ദേവി തന്‍റെ കടുത്ത ഭക്തനായ ശിവജിക്ക്  ഭവാനി ഖഡ്ഗ എന്ന പേരിൽ ഒരു വാൾ നല്കിയിരുന്നു എന്നും വിശ്വാസമുണ്ട്. (ഈ ഖഡ്ഗം പോർച്ചുഗീസുകരുടേതാണെന്നുള്ള വാദവും ഇന്ന് ശക്തമായി നിലനിൽക്കുന്നു. അവരിൽനിന്നും സവാന്തവാടിയിലെ സാവന്ത് അത് കൈവശപ്പെടുത്തുകയും ശിവ്ജി അദ്ദേഹത്തിന് നല്ല വില നൽകി അത് സ്വന്തമാക്കുകയുമായിരുന്നു. ശത്രുക്കളുടെ സൈനികബലത്തിനുമുന്നിൽ ആനി ശുഷ്കമായ തന്റെ സൈന്യത്തിന്റെ വിജയത്തിൽ  ആശങ്കാകുലനായിരുന്ന അദ്ദേഹത്തിന് ഒരു രാത്രിയിൽ ദേവി സ്വപ്നദർശനം നൽകുകയും തന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ഈ വാളിൽ എപ്പോഴുമുണ്ടാകുമെന്നു അരുളിചെയ്യുകയും ചെയ്തത്രേ! അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിക്കാനിടയാവുകയും തുടര്ന്നുണ്ടായ യുദ്ധങ്ങളിൽ അദ്ദേഹം വിജയത്തിലാകാം  ചൂടുകയും ചെയ്തു . ) ഏതൊരു വിഷമഘട്ടത്തെയും നേരിടാനുള്ള ശക്തിയും മനക്കരുത്തും ദേവിയുടെ പ്രീതിയാൽ കൈവരുമെന്ന്‌ ഇന്നാട്ടിലെ  ഭക്തർ വിശ്വസിക്കുന്നതും ഒരുപക്ഷേ തങ്ങളുടെ കൺകണ്ട ദൈവമായ ശിവജിമഹാരാജിന്റെ ഈ അനുഭവമാകാം.   




സാധാരണക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും പൂജാദികർമ്മങ്ങൾ നിത്യേന നടക്കുന്നുണ്ട്. കൂടാതെ വിശേഷാവസരങ്ങളിൽ  ദേവീവിഗ്രഹം എഴുന്നെള്ളിച്ചുള്ള ഘോഷയാത്രകളും ഉണ്ടാകും. ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടെ ദേവി വർഷത്തിൽ നാലുദിവസം ഉറക്കത്തിലായിരിക്കും. വിജയദശമിക്കുശേഷം ഏകാദശി മുതലുള്ള ദിവസങ്ങളാണ് ദേവിയുടെ ഈ വിശ്രമസമയം. ഭക്തരെ സംരക്ഷിക്കുന്നതിനായി ശത്രുനിഗ്രഹം നടത്തിയതിന്റെ ക്ഷീണം മാറുന്നതിനാണത്രേ ഈ വിശ്രമം. 


മറ്റൊരു കൗതുകകരമായ വിശേഷം 15 വർഷം കൂടുമ്പോൾ നടത്തുന്ന, ക്ഷേത്രഭണ്ഡാരം തുറന്നുള്ള വരുമാനക്കണക്കെടുപ്പാണ്. ഇക്കഴഞ്ഞവർഷം നടന്ന കണക്കെടുപ്പിൽ കോടിക്കണക്കിനു രൂപ  വിലമതിക്കുന്ന നേർച്ചദ്രവ്യങ്ങളാണത്രേ ഭണ്ഡാരങ്ങളിൽനിന്ന് ക്ഷേത്രത്തിനു ലഭിച്ചത്. പണവും സ്വർണ്ണവും വിലപിടിപ്പുള്ള മറ്റു ലോഹങ്ങളും  രത്നങ്ങളുമൊക്കെ ഇതി ഉൾപ്പെട്ടിട്ടുണ്ട്. ഏഴുപേർ ചേർന്ന സംഘത്തിന് ആഴ്ചകൾ വേണ്ടിവന്നു ഒക്കെ എണ്ണിത്തിട്ടപ്പെടുത്താൻ. 


 ഔറംഗബാദിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് തുൽജാ ഭവാനി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യാത്രാസൗകര്യങ്ങൾ വേണ്ടുംവണ്ണമുള്ളതുകൊണ്ടു ക്ഷേത്രത്തിലെത്തിച്ചേരാൻ ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. 









Tuesday, April 23, 2024

 കാലം മാറുന്നു, വിഷുക്കാലവും  ( മെട്രോ മിറർ - ഏപ്രിൽ ലക്കം )

----------------------------------------------

കൊന്നപ്പൂവും കണിവെള്ളരിയും കൈനീട്ടവുമായ് ഒരു വിഷുക്കാലംകൂടി മലയാളിയുടെ മനസ്സിൽ ഗൃഹാതുരതയുടെ പൂത്തിരികത്തിച്ച് വന്നെത്തുകയായി. എങ്ങുനിന്നൊക്കെയോ പാറിവന്നെത്തുന്ന വിഷുപ്പക്ഷിയുടെ വായ്ത്താരിക്കു കാതോർത്ത്  മുറ്റത്തോ തൊടിയിലോ കൊച്ചുകിടാങ്ങൾ അലയുന്നുണ്ടാവാം. പുത്തൻപ്രതീക്ഷകളുടെ നെയ്ത്തിരിനാളവുമായ് വന്നെത്തുന്ന വിഷുപ്പുലരിയിൽ സമ്പൽസമൃദ്ധമായ പ്രകൃതിയുടെ തത്സ്വരൂപമായ വിഷുക്കണി കണ്ട്, വിഷുകൈനീട്ടം കൊണ്ട്, സദ്യയുണ്ട് ഈ വിശിഷ്ടദിനം കടന്നുപോകുമ്പോൾ ഓരോ മലയാളിയുടെയും മനസ്സിന്റെ ചെപ്പിൽ മധുരസ്മരണകളുടെ കുന്നിമണികൾ പിന്നെയും പിന്നെയും വന്നുനിറയും. 


ഓരോ ആഘോഷങ്ങളും  ബാല്യകാലസ്മരണകളുടെ മഹാസമുദ്രത്തിലെ   സമൃദ്ധമായ തിരയിളക്കങ്ങളായി അനുഭവപ്പെടാറില്ലേ! ആഘോഷങ്ങളുമായി  ബന്ധപ്പെട്ട ഐതിഹ്യങ്ങളും കഥകളുമൊക്കെ പിഞ്ചുമനസ്സുകളിലാണ് ഏറെ സ്വാധീനം ചെലുത്തുന്നതും . അതുകൊണ്ടുതന്നെ  നിറഞ്ഞ മനസ്സോടെ,  ആഹ്ലാദാതിരേകത്തോടെ, ആഘോഷങ്ങളെ വരവേൽക്കാൻ കുഞ്ഞുങ്ങൾക്കാണ് കഴിയുന്നത്. അതവരുടെ പ്രത്യാശയുടെ,  സ്വപ്നങ്ങളുടെ, തിരിനാളങ്ങളാണ് ജ്വലിപ്പിക്കുന്നത്. വിഷുക്കഥകളും  വിഷുപ്പക്ഷിയും  വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെ കുഞ്ഞുമനസ്സുകളിൽ നിറയ്ക്കുന്ന സംസ്കൃതിയുടെ, പാരമ്പര്യമൂല്യങ്ങളുടെ, വർണ്ണാഭമായ പ്രകാശപൂരങ്ങൾ ഒട്ടും നിറംമങ്ങാതെ അവരുടെ നാളെകളിലും പ്രതിഫലിക്കും.  വരുംതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട അമൂല്യങ്ങളായ വിശ്വാസസംഹിതകളുടെ സംരക്ഷണംകൂടിയാണ്   ഇത്തരം  ആഘോഷങ്ങളിലൂടെ സാധ്യമാകുന്നത്. 


വിശ്വാസങ്ങൾക്കും ഐതിഹ്യങ്ങൾക്കുമപ്പുറം വിഷു എന്ന സങ്കല്പത്തിന് ഭൂമിശാസ്ത്രപരവും   ജ്യോതിശാസ്ത്രപരവ്മായുള്ള പ്രത്യേകതയും ഏറെ പ്രാധാന്യമർഹിക്കുന്നു.   വിഷുവം എന്ന വാക്കില്നിന്നാണ് വിഷു എന്ന ആഘോഷത്തിന്റെതന്നെ ഉദ്ഭവം.  വിഷുവം എന്നാല്‍ രാവും പകലും തുല്യദൈര്‍ഘ്യം ഉള്ള  ദിനം. പാഠപുസ്തകങ്ങളിൽ എന്നൊരു പഠിച്ചുമറന്ന സമരാത്രദിനങ്ങൾ.  വര്‍ഷത്തില്‍ രണ്ടു വിഷുവങ്ങങ്ങള്‍ (Equinoxes) ആണ് ഉള്ളത് . മേഷാദിയും  ( വസന്ത വിഷുവവും) (Vernal Equinox) തുലാദിയും (തുലാ വിഷുവവും) (Autumnal Equinox). ഈ കാലഘട്ടത്തിൽ , വര്‍ഷത്തില്‍ മാര്‍ച്ച് 21നും സെപ്റ്റംബര്‍ 23നും ആണ് സാധാരണയായി ഇങ്ങനെ വന്നു ചേരാറുള്ളത്.

ഭൂമിയുടെ അച്ചു തണ്ടിന്റെ നില 23. 5 (കൃത്യമായി 23o 27") ഡിഗ്രി ചെരിഞ്ഞാണ് . മാത്രവുമല്ല ഭൂമി സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോള്‍ നമുക്കനുഭവേദ്യമാകുന്ന സൂര്യന്റെ ഉത്തര-ദക്ഷിണായനങ്ങള്‍ തീര്‍ക്കുന്ന ക്രാന്തികപഥവും (elliptical equator) ഭൂമധ്യരേഖ ഭൂഗോളത്തെ ഛേദിക്കുമ്പോളുണ്ടാകുന്ന ഖഗോള മദ്ധ്യരേഖയും( celestial equator.) ഒന്നിച്ചു ചേരുന്നത് ഈ ദിനങ്ങളിലാണ്. അതായത് സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്കു നേരെ മുക്ളിലായി വരുന്ന ദിനങ്ങള്‍. മേഷാദി കഴിഞ്ഞാല്‍ സൂര്യന്‍ ഉത്തരായനം ആരംഭിക്കുകയായി. അത് ജൂണ്‍ 22 വരെ തുടരും. പിന്നെ മടങ്ങുന്ന സൂര്യന്‍ സെപ്ടംബര്‍ 23നു വീണ്ടും ഭൂമദ്ധ്യരേഖയ്ക്കു മുകളിലെത്തുകയും തുലാദി വിഷുവം ആഗതമാവുകയും ചെയ്യും. അതിനു ശേഷം ദക്ഷിണായനമാണ്. ഡിസംബര്‍ 22 വരെ ഇതു തുടരുന്നു . പിന്നെ മടങ്ങുകയും ചെയ്യും.വീണ്ടും മാര്ച്ച് 21നു ഭൂമദ്ധ്യരേഖയ്ക്കു മുകളിലെത്തും സൂര്യന്‍.മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ദിനങ്ങള്‍ക്ക്. ഭൂമിയില്‍ എല്ലായിടത്തും സൂര്യന്‍ നേരെ കിഴക്കുദിച്ച്  നേരെ പടിഞ്ഞാറ് അസ്തമിക്കുന്നത് ഈ ദിവസങ്ങളില്‍ ആണ് . അതുകൊണ്ടാണ്ഈ ദിനത്തില്‍ തുല്യമായി പകലും രാവും നമുക്കനുഭവേദ്യമാകുന്നത്. പക്ഷേ പ്രകാശത്തിന്റെ പ്രത്യേകതയായ അപവര്‍ത്തനവും ( സാന്ദ്രതാ വ്യത്യാസമുള്ള മാധ്യമങ്ങളിലൂടെ രശ്മികള്‍ കടന്നുപോകുമ്പോള്‍ ദിശകളിലുണ്ടാകുന്ന വക്രത) ഉദയാസ്തമനങ്ങള്‍ കണക്കാക്കുന്ന രീതിയും മൂലം പകലിന് ഈ ദിനങ്ങളിലും ദൈര്‍ഘ്യം അല്‍പം കൂടുതലായിത്തന്നെ കാണാവുന്നതാണ്.


പ്രാചീനകാലത്ത് (ഏതാണ്ട്‌ രണ്ടായിരത്തോളം  വർഷങ്ങൾക്ക്‌ മുൻപ്‌) നമ്മുടെ ജ്യോതിശാസ്ത്ര പണ്ഡിതന്മാര്‍ വസന്തവിഷുവം കണാക്കാക്കിയിരുന്ന മേടം ഒന്നാണ് നമ്മള്‍ വിഷുവായി ആഘോഷിക്കുന്നത്. നമ്മുടെ നാടിന്റെ അക്ഷാംശ-രേഖാംശ രേഖകളുടെ സ്ഥാനമൊക്കെ നോക്കിയുള്ള കണക്കുകൂട്ടലിലാവാം ഈ ദിനത്തെ അവര്‍ കണക്കാക്കിയിരുന്നത്.  സൂര്യചന്ദ്രന്മാർക്ക് ഭൂമിയിലുള്ള ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന പുരസ്സരണം എന്ന പ്രതിഭാസം കാരണം  വിഷുവങ്ങളുടെ സമയക്കണക്കിലും അല്പമായ മാറ്റങ്ങൾ വർഷംതോറും വന്നുഭവിക്കുകയും ചെയ്യുന്നു.  എങ്കിലും നാമിപ്പോഴും മേടമാസത്തിൻലെ  നമ്മുടെ പഴയ  വിഷുതന്നെ  ആഘോഷിക്കുന്നു. പക്ഷേ കൊന്നമരങ്ങൾ മീനമാസത്തിൽത്തന്നെ പൂചൂടി നിൽക്കാറുള്ളതും നാം കാണുന്നുണ്ടല്ലോ. 

(വിഷുവങ്ങള്‍ ലോകമെമ്പടും പ്രത്യേകതകളുള്ള  ദിനങ്ങളായി തന്നെ കണക്കാക്കി വരുന്നു. പല നാടുകളിലും ഈ ദിനങ്ങള്‍ ഉത്സവദിനങ്ങളായി കരുതി ആഘോഷിക്കുകയും ചെയ്തുപോരുന്നു. നമ്മുടെ രാജ്യത്ത് എന്തുകൊണ്ടോ ഈ ദിനങ്ങളുടെ പ്രത്യേകത പ്രാധാന്യത്തോടെ കാണുന്നില്ല എന്നതാണു സത്യം.)


വിഷുക്കാലത്തിന്റെ പ്രതീകമെന്നോണം പ്രകൃതി നമുക്കായി ഒരുക്കിവയ്ക്കുന്ന ചേതോഹരമായ കണിയാണല്ലോ കർണ്ണികാരപ്പൂക്കൾ. സ്വർണ്ണകുംഭം മറിച്ചിട്ടമാതിരി നാടെങ്ങും പൂത്തുവിലസുന്ന  കൊന്നമരങ്ങളെ പണ്ടൊക്കെ വിഷുക്കാലങ്ങളിൽ മാത്രം  കണ്ടുവന്നിരുന്നെകിൽ ഇന്നാകട്ടെ വർഷത്തിന്റെ ഏതു ഋതുവിലും നമുക്ക് കാണാമെന്നായിരിക്കുന്നു. കാലംതെറ്റിയുള്ള കർണ്ണികാരപ്പൂക്കൾ കാലാവസ്ഥയിലെ വ്യതിയാനത്തിന്റെ മുന്നറിയിപ്പായി ആചാര്യന്മാർ കരുതിപ്പോന്നിരുന്നു. പ്രപഞ്ചത്തെ സംബന്ധിച്  ഇന്നത്തെ  കാലത്തിന്റെ ഘടനാരീതികളും വ്യതിയാനപഥങ്ങളും പ്രവചങ്ങൾക്കതീതമായി നിലകൊള്ളുന്നു എന്നത് ഏറെ ഗൗരവമുള്ള കാര്യംതന്നെ. ഉയരുന്ന അന്തരീക്ഷോഷ്മാവും വറ്റിപ്പോകുന്ന ജലസ്രോതസ്സുകളും മാറിക്കൊണ്ടിരിക്കുന്ന വര്ഷകാലവുമൊക്കെ ഭൂമിയിൽ ജീവജാലങ്ങളുടെ നിലനില്പിനെത്തന്നെ ചോദ്യംചെയ്യുന്ന അവസ്ഥയിലെത്തിനിൽക്കുന്നു. ലോകമെമ്പാടും  ആഗോളതാപനത്തിന്റെ ദുരന്തങ്ങൾ അനുഭവിക്കാൻ മുന്കരുതലുകളുമായി ഏവരും കരുതിയിരിക്കേണ്ട അവസ്ഥയാണിന്ന്. ശാസ്ത്രജ്ഞന്മാർ നിരത്തുന്ന  പോംവഴികൾ ഒട്ടേറെ നമുക്കുമുന്നിലുണ്ടെങ്കിലും എത്രത്തോളം അതൊക്കെ പ്രവർത്തികമാകുന്നു എന്നത് ചിന്തനീയം. 

( മെട്രോ മിറർ - ഏപ്രിൽ ലക്കം )



Wednesday, March 6, 2024

മഹാരാഷ്ട്രയിലെ  ശക്തിപീഠങ്ങൾ - ദേവഭൂമി

==============================


മഹാലക്ഷ്മി ക്ഷേത്രം, കോൽഹാപ്പൂർ 

--------------------------------------------------------------------

ആദിപരാശക്തിയെ, സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതീക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ. 

ദക്ഷയാഗത്തിൽ പങ്കെടുത്ത് അപമാനിതയായതിനാൽ മനംനൊന്തു ദേഹത്യാഗം ചെയ്ത സതിയുടെയും പ്രാണൻവെടിഞ്ഞ തന്റെ പ്രേയസിയുടെ ദേഹം കണ്ടു ഖിന്നനായ മഹാദേവൻ  സതീദേവിയുടെ മൃതശരീരവുമായി അലഞ്ഞ കഥയുമൊക്കെ എല്ലാവര്ക്കും പരിചിതമാണല്ലോ. മഹാദേവന്റെ ആതങ്കമാറ്റാനായി   മഹാവിഷ്ണു തന്റെ സുദർശനചക്രത്താൽ  ആ മൃതദേഹത്തെ  പലതായി ഖണ്ഡിച്ചു. ദേവിയുടെ വിവിധശരീരഭാഗങ്ങളും ആഭരണങ്ങളും പതിച്ചയിടങ്ങളാണ് ശക്തിപീഠങ്ങൾ എന്നറിയപ്പെടുന്നത്. പരമശിവന്റെ അവതാരമായ കാലഭൈരവനൊപ്പമാണ് ഈ ശക്തിപീഠങ്ങളിൽ  ആദിശക്തിദേവിയെ ആരാധിക്കുന്നത്.   ഈ ശക്തിപീഠങ്ങൾ ഇന്ഡ്യൻ ഉപഭൂഖണ്ഡത്തിന്റെ  വിവിധഭാഗങ്ങളിലായി നിലകൊള്ളുന്നു. അവയ്ക്ക് കൃത്യമായൊരു എണ്ണം പറയാൻ കഴിയില്ല എന്നുതന്നെ പറയേണ്ടിവരും   

 

മഹാരഷ്ട്രയിൽ മൂന്നു പ്രധാന  ശക്തിപീഠങ്ങളാണുള്ളത്.  അവയിൽ  ഒന്നാണ് കൊൽഹാപ്പൂരിലെ മഹാലക്ഷ്മിക്ഷേത്രം. സതീദേവിയുടെ മൂന്ന് കണ്ണുകൾ വീണ സ്ഥലമാണിത്.  ആദിപരാശക്തിയുടെ രണ്ടാമത്തെ രണ്ടാമത്തെ ഭാവമായ മഹാലക്ഷ്മിയാണ്  ഇവിടെ ആരാധിക്കപ്പെടുന്നത്.(മഹാകാളി, മഹാസരസ്വതി എന്നിവയാണ് മറ്റു രണ്ട് രൂപങ്ങൾ.) സതീദേവിയുടെ മൂന്ന് കണ്ണുകൾ വീണ സ്ഥലമാണിത്.   ശക്തിപീഠമായതുകൊണ്ടുതന്നെ  ശിവപാർവ്വതിമാർ ഇവിടെ വസിക്കുന്നു എന്ന വിശ്വാസത്തിൽ അംബാബായിക്ഷേത്രം  എന്നും ഈ  ക്ഷേത്രത്തെ വിളിച്ചു പോരുന്നു . മോക്ഷപ്രാപ്തി ലഭിക്കുന്ന ആറിടങ്ങളിൽ  ഒന്നാണിത് . മഹാവിഷ്ണുവും ലക്ഷിദേവിയും മഹാപ്രളയകാലത്തുപോലും ഇവിടെ സന്നിഹിതരായിരുന്നു  എന്നാണു വിശ്വാസം. ഈ പ്രദേശം ജഗദംബ തന്റെ  കരങ്ങളിലേന്തുന്നു  എന്നതിനാൽ എല്ലാ നാശങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടുപോരുന്നുവെന്നും വിശ്വസിച്ചുവരുന്നു.. മഹാവിഷ്ണുവും തന്റെ പ്രിയപത്നിയുടെ സന്നിധാനമായ ഇവിടെയാണത്രെ വൈകുണ്ഠത്തെക്കാളും ക്ഷീരസാഗരത്തെക്കാളും പ്രിയമായി കരുതുന്നത് . പഞ്ചഗംഗാനദീതീരത്തു  സ്ഥിതിചെയ്യുന്നതിനാൽ ദക്ഷിണകാശി എന്നും ഇവിടം അറിയപ്പെടുന്നു.


ആറായിരത്തോളം വർഷം  പഴക്കമുള്ള പുണ്യശിലയിലാണത്രേ  ഇവിടുത്തെ വിഗ്രഹം. 40 കിലോയോളം തൂക്കമുണ്ടിതിന് . ഈ പൗരാണികത വ്യക്തമാക്കുന്നതാണ് വിഗ്രഹത്തിലെ അമൂല്യരത്നങ്ങൾ. ശിലാതല്പത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് . ചതുർബാഹിയായ വിഗ്രഹത്തിന്റെ ഓരോ കരങ്ങളിലായി ഫലം ,കൗമോദകി എന്ന  ഗദ, പരിച , പാനപാത്രം എന്നിവ ഗ്രഹിച്ചിരിക്കുന്നു . കിരീടത്തിൽ യോനീമുദ്രയിലെ  ശിവലിംഗവും നാഗഫണവും ഉണ്ട് . പിന്നിൽ   വാഹനമായ സിംഹവും നിലകൊള്ളുന്നു . സ്കന്ദപുരാണത്തിലെ ലക്ഷ്മീ സഹസ്രനാമത്തിൽ, ലക്ഷ്മി ദേവിയെ "ഓം കരവീര നിവാസിനിയേ നമഹ" എന്നർത്ഥം "കരവീരയിൽ വസിക്കുന്ന ദേവിയുടെ മഹത്വം" എന്നും "ഓം ശേഷ വാസുകി സംസേവ്യ നമഹ" എന്നർത്ഥം "ആദി ശേഷനും സേവിക്കപ്പെടുന്ന ദേവിയുടെ മഹത്വം" എന്നും സ്തുതിക്കുന്നു.  ലക്ഷ്മീ സഹസ്രനാമത്തിലെ ലക്ഷ്മിയുടെ 119-ാമത്തെയും 698-ാമത്തെയും നാമങ്ങളാണ് അവ. ദേവീമാഹാത്മ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതും  ഇതാണ്. കോലാപൂർ നഗരത്തെ സൂചിപ്പിക്കാൻ കരവീരയുടെ പേര് ഇപ്പോഴും പ്രാദേശികമായി ഉപയോഗിക്കുന്നുണ്ട്. 


വടക്കോട്ടോ കിഴക്കോട്ടോ ദർശനമായുള്ള  മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പശ്ചിമദിക്കിലേക്കാണ് വിഗ്രഹം ദർശനമായിരിക്കുന്നത് . പുരുഷന്മാരായ ഭക്തർക്കു  ദേവീപാദങ്ങളിൽ  കുങ്കുമപൂജ സ്വയം നടത്താം.  പടിഞ്ഞാറുഭാഗത്തെ ക്ഷേത്രച്ചുവരിലുള്ള കൊച്ചു ജാലകത്തിലൂടെ വർഷത്തിൽ രണ്ടുപ്രാവശ്യം പ്രത്യേകദിനങ്ങളിൽ( വിഷുവങ്ങളായ  മാർച്ച് 21 , സെപ്റ്റംബർ )   അസ്തമയസൂര്യകിരണങ്ങൾ വിഗ്രഹത്തിൽ   പതിക്കും. ഈ ദിനങ്ങൾ കിരണോത്സവങ്ങൾ എന്നറിയപ്പെടുന്നു. 

സൂര്യന്റെകിരണങ്ങൾ പോലും  ഭക്തിപൂർവ്വം ലോകമാതാവായ മഹാലക്ഷ്മിയെ  കാണാൻ വന്നു ദർശനം നടത്തുന്നുവെന്നും  മനുഷ്യജീവിതംതന്നെ  അമ്മയുടെ ദയാവാത്സല്യങ്ങ്ങളാൽ മോക്ഷം     നേടുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.  


വിഗ്രഹം അതിപുരാതനമെങ്കിലും ഇന്ന് കാണുന്ന  ക്ഷേത്രം പണിതിരിക്കുന്നത് ഏഴാം  നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു . ഏകദേശം ആയിരത്തിയറുന്നൂറു വർഷങ്ങൾക്കുമുമ്പ്, ചാലൂക്യരാജാവായിരുന്ന കർണ്ണാദേവ് ഒരു വനം  വെട്ടിത്തെളിക്കുന്നതിനിടയിലാണ് ക്ഷേത്രം കണ്ടെത്തുന്നത്. അന്ന് നല്ല രീതിയിൽ പുനഃരുദ്ധാരണം നടന്നുവെങ്കിലും  എട്ടാം നൂറ്റാണ്ടിൽ ഭൂകമ്പത്തിൽ മണ്ണിലാണ്ടുപോയ ക്ഷേത്രത്തെ ഒമ്പതാം നൂറ്റാണ്ടിൽ ഗന്ധവാദികരാജാവ് വീണ്ടെടുത്തു പുനഃരുദ്ധരിക്കുകയായിരുന്നു . പിന്നെയും പല നൂറ്റാണ്ടുകളിലായി നവീകരണപ്രവർത്തനങ്ങൾ നടന്നുപോന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ ക്ഷേത്രദര്ശനം നടത്തുകയും ദീപമാലയും കാര്യാലയവും  മറ്റും നിർമ്മിക്കുകയും ചെയ്തു. ഇന്നിവിടെ അഞ്ചു പ്രധാന ശ്രീകോവിലുകളും ഏഴു ദീപമാലകളും മുപ്പത്തഞ്ചിലധികം ചെറുക്ഷേത്രങ്ങളുമുണ്ട് .


എല്ലാദിവസവും അഞ്ചുപൂജകളാണ് ക്ഷേത്രത്തിൽ നടത്തുന്നത്. പുലർച്ചെ അഞ്ചുമണിക്ക് പ്രത്യേകദീപത്തോടെ പള്ളിയുണർത്തൽ , എട്ടുമണിക്ക് ഷോഡശോപചാരപൂജ , വൈകുന്നേരം മൂന്ന് ആരതിപൂജകൾ  എന്നിവയാണവ. വെള്ളിയാഴ്ചകളിലും പൗർണ്ണമി ദിനങ്ങളിലും വിഗ്രഹം എഴുന്നെള്ളിച്ച്  പുറപ്പാടാഘോഷവും നടത്താറുണ്ട്. നവരാത്രി ആഘോഷങ്ങൾ വളരെ പ്രധാനമാണിവിടെ .


മുംബൈയിൽ നിന്ന് 380 ലധികം കിലോമീറ്റർ  ദൂരമുണ്ട് കോൽഹാപ്പൂരിലേയ്ക്ക് . റോഡ്, തീവണ്ടി, വിമാനമാർഗ്ഗങ്ങളിൽ ഇവിടെയെത്താൻ വളരെയെളുപ്പമാണ് .










Thursday, December 28, 2023

 2023 ----------- metro mirror - january edition 

=============

സംഭവബഹുലമായ ഒരു സംവത്സരംകൂടി മാനവചരിത്രത്തിന്റെ ഏടുകളിൽ വിശ്രമിക്കാനായി പോകുന്നു. പുതുവത്സരം നമുക്കുമുന്നിൽ പുത്തൻപ്രതീക്ഷകളുടെ ഹേമkanthi  വിതറി ഉദിക്കാൻ വെമ്പുന്നു. ഭൂമിക്കൊപ്പം നമ്മളും ഒരുവട്ടം സൂര്യനെ പ്രദക്ഷിണംവെച്ചു എന്നതിനപ്പുറം മാനവരാശി പുരോഗതിയുടെ കുതിപ്പിലേക്ക് ഒരുചുവടുകൂടി വെച്ചിരിക്കുന്നു. മഞ്ഞലകളെ വകഞ്ഞുമാറ്റിയെത്തി തഴുകിയോടുന്ന കുളിര്കാറ്റു പകർന്നേകുന്ന സുഖമോലും നനുത്ത തണുപ്പിൽ എത്രയെത്ര ഓർമ്മകളാണ് ഓടിക്കിതച്ചെത്തുന്നത്! നടന്നുമറഞ്ഞ വഴികൾ, കണ്ടുമുട്ടിയ  മുഖങ്ങൾ, ആഹ്ളാദം പകർന്ന  അനുഭവങ്ങൾ, അപ്രതീക്ഷിതവിജയങ്ങൾ, പരാജയങ്ങൾ, തകർന്നടിഞ്ഞ സ്വപ്‌നങ്ങൾ നൽകിയ  വിഷാദഭരിതമായ  പകലിരവുകൾ, പുലരികൾ, സന്ധ്യകൾ,  വ്യത്യസ്തങ്ങളായ ഋതുസ്പന്ദനങ്ങൾ!  നഷ്ടങ്ങളേക്കാൾ നേട്ടങ്ങളെ  നെഞ്ചോടുചേർത്ത്  യാഥാർത്ഥ്യബോധത്തോടെ  പുതുവർഷപ്രതിജ്‌ഞകൾ എടുക്കാനും പുത്തൻകിനാവുകൾ കാണാനും അവയുടെ സാക്ഷാത്കരത്തിനായി     ക്രിയാത്മകമായി വർത്തിക്കാനും ഏവർക്കും കഴിയട്ടെ  എന്ന് ആശിക്കുകയാണ്, ആശംസിക്കുകയാണ്.


 കോവിഡിന്റെ കെട്ടുപൂട്ടലുകളിൽനിന്ന് ഏതാണ്ട് പൂർണ്ണമായും മുക്തമായ വർഷമായിരുന്നു 2023 . കാലത്തിന്റെ ശരവേഗപ്പാച്ചിലിൽ ഈയൊരു ദുരന്തകാലം  വളരെവേഗം വിസ്മൃതിയിൽ മൂടപ്പെട്ടെന്നു വരാമെങ്കിലും അതുനൽകിയ പാഠങ്ങൾ വരുംകാലങ്ങളിലും നമുക്ക് വഴിവെളിച്ചം പകർന്നേക്കാം. എത്ര കഠിനമായ ആപത്കാലവും  പതറാതെ നേരിടാനും തരണംചെയ്യാനുമുള്ള പ്രാപ്തി നമുക്കുണ്ടെന്ന തിരിച്ചറിവ് ഏറെ പ്രധാനം. കാലത്തിനൊപ്പം ഏതുവിധേനയുമുള്ള മാറ്റങ്ങൾ സാധ്യമെന്നതിനപ്പുറം മാറ്റങ്ങൾ അനിവാര്യവും എന്നതും നാം പഠിച്ചു.   ജീവിതത്തിന്റെ അർത്ഥവും അർത്ഥശൂന്യതയും ലളിതമായി പഠിപ്പിക്കാനെത്തിയ ഈ മഹാവ്യാധി ഇനിയൊരിക്കലും നമ്മെത്തേടിയെത്താതിരിക്കട്ടെ.  ഇങ്ങനെയൊക്കെയെങ്കിലും യുദ്ധങ്ങളോടുള്ള മനുഷ്യന്റെ പ്രതിപത്തി കുറഞ്ഞില്ലാ എന്ന പാഠവും 2023 നമുക്കു നൽകുന്നു. 

ഹൃദയത്തിൽ ആഴമേറിയ ചോരപ്പാടുകൾ വീഴ്ത്തുന്ന  വാർത്തകൾ നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്‌. മനുഷ്യത്വം എന്ന വാക്കുപോലും അർത്ഥശങ്കയുടെ മൂടുപടമണിയുകയാണ്. കേവലസങ്കുചിതചിന്താഗതികളുടെ ചങ്ങലക്കെട്ടിൽ പെട്ട്,  നിഷ്കളങ്കമായൊരു സൗഹൃദംപോലും മനുഷ്യർക്കിടയിൽ അന്യമാകുന്ന ഒരു ഭീകരാവസ്ഥയിലൂടെ ലോകമാനവികത കടന്നുപോകുന്നു. പുതുവർഷത്തിലെങ്കിലും എല്ലാവിധകാലുഷ്യങ്ങളും സ്പർദ്ധകളും മണ്ണടിഞ്ഞ്  സമാധാനത്തിന്റെ പ്രകാശം ലോകമെങ്ങും പരക്കട്ടെ.പ്രകൃതിയൊന്നു നന്നായി മുഖംകനപ്പിച്ചാൽ, ഒന്നുറഞ്ഞുതുള്ളിയാൽ, കാറ്റിൽപ്പറന്നുപോകാനുള്ളതെയുള്ളു   മനുഷ്യൻ  നിർമ്മിക്കുന്ന വിഭാഗീയതയുടെ കനത്ത മതിൽക്കെട്ടുകൾ എന്ന തിരിച്ചറിവും നമുക്കുണ്ടാകട്ടെ.  ജീവിതത്തിൽ കൈവരുന്ന ഐശ്വര്യങ്ങളും നന്മകളും ആഹ്ലാദവും  സ്വാർത്ഥതയുടെ  ചെറുചെപ്പിൽ പൂഴ്ത്തിവയ്ക്കാതെ അന്യന്റെ ജീവിതത്തിലെ ഊഷരതയിൽ ഒരിറ്റു ദാഹജലമർപ്പിക്കാനുള്ള ഹൃദയവിശാലതയും നമുക്കേവർക്കും ഉണ്ടാകട്ടെ. 

ലോകത്തോടൊപ്പം നമ്മുടെ രാജ്യവും സംസ്ഥാനവുമൊക്കെ മുമ്പോട്ടുകുതിക്കുമ്പോൾ ഒരു സാധാരണക്കാരനു കണ്ടമ്പരക്കാൻ എത്രയെത്ര സംഭവങ്ങളാണ് 2023 നമുക്ക് സമ്മാനിച്ചത്! എണ്ണിപ്പറഞ്ഞാൽ തീരാത്ത  യാത്രകളുടെ വർഷമായിരുന്നല്ലോ ഇത്.   എന്തിനെന്നോ ഏതിനെന്നോ അറിയാതെ  നാം  ഒപ്പംകൂടി നടന്നുമുന്നേറുന്ന യാത്രകൾ ചിലപ്പോഴെങ്കിലും നമ്മെക്കൊണ്ട് പറയിക്കുന്നുണ്ട് ' ദൈവമേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. അതിനാൽ ഇവരോട് പൊറുക്കേണമേ ' എന്ന്.  റോമൻപുരാണത്തിലെ ആരംഭദേവനായ  ജാനസ്ദേവന്റെ പേരിലാണ് ജനുവരിമാസം അറിയപ്പെടുന്നത്. ജാനസ് ദേവന് വിപരീതദിശകളിലേക്ക്   തിരിഞ്ഞിരിക്കുന്ന  രണ്ടു മുഖങ്ങളും നാലുകണ്ണുകളുമാണ്.  ഭൂതകാലത്തേയും ഭാവികാലത്തെയും  നോക്കിക്കാണാനായാണ് ഓരോ മുഖങ്ങളിലുമുള്ള   നയനദ്വയങ്ങൾ. നമുക്കും പുതുവർഷം പിറക്കുന്ന ജനുവരിമാസത്തിൽ കഴിഞ്ഞകാലത്തെയും വരാനിരിക്കുന്ന കാലത്തെയും നോക്കിക്കാണാൻ കഴിയണം.  നമ്മുടെ ഭരണാധികാരികളും അധികാരവർഗ്ഗവും  ഇങ്ങനെയൊരാശയത്തെ ഉൾക്കൊണ്ട്, ഇന്നലെകളിൽ തങ്ങൾ വരുത്തിക്കൂട്ടിയ പിഴവുകൾ തിരിച്ചറിഞ്ഞ്, അവസരങ്ങളെയും ഉത്തരവാദിത്തങ്ങളെയും ശുഭാപ്‌തിവിശ്വാസത്തോടെ നേരിടാനുള്ള ദൃഢപ്രതിജ്ഞയോടെ  നല്ലൊരു നാളെയെ പൊതുജനത്തിന് സമ്മാനിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകയാണ്. 


Wednesday, December 27, 2023

 

തൊട്ടു - തൊട്ടില്ല .... 

*****************

സ്പർശനം പലവിധേനയാണ് നമ്മെ സ്വാധീനിക്കുന്നത്.  ഒരു ഇളംകാറ്റു തഴുകിത്തലോടിക്കടന്നുപോകുമ്പോൾ - ഹാ! എന്തൊരനുഭൂതിയാണ്! എന്നാൽ ഒരു മുള്ളുകൊണ്ടാലോ? നിർത്താതെ കരയുന്ന പൈതലിനെ അമ്മയൊന്നെടുത്താൽ മതി കരച്ചിൽനിർത്തി ശാന്തമാക്കാൻ. പ്രിയപ്പെട്ടവർ സ്നേഹപൂർവ്വം ശരീരത്തിൽ സ്പർശിച്ചാൽ ആശ്വാസവും ആഹ്ലാദവും തോന്നുമ്പോൾ   ഒരന്യവ്യക്തിയുടെ സ്പർശനം അങ്ങേയറ്റം ജുഗുപ്സാവഹവുമായിരിക്കും. ആൾത്തിരക്കിലോ ധൃതിയിലുള്ള സഞ്ചാരങ്ങളിലോ നമ്മൾ അതത്ര കാര്യമാക്കാറില്ലെന്നുമാത്രം. ഹസ്തദാനംപോലും നമ്മുടെ രീതിയല്ല. പകരം തൊഴുകൈകളോടെയാണ് മറ്റൊരാളെ ആശംസിക്കുന്നതും സ്വാഗതം ചെയ്യുന്നതുമൊക്കെ. (കൊറോണക്കാലത്ത് മറ്റു രാജ്യങ്ങളും ഇത് അനുകരിച്ചുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടകാര്യം തന്നെ.) 


  അടുത്തകാലത്തു  വാർത്താപ്രധാന്യംനേടിയ കാര്യമാണല്ലോ ശ്രീ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ തഴുകിസംസാരിച്ചത്. സുരേഷ് ഗോപി എങ്ങനെയുള്ള വ്യക്തിയാണെന്നോ അദ്ദേഹത്തിന്റെ  മാന്യതയുടെ അളവോ മാനസികാവസ്ഥയോ  ഒന്നും ഇതിലെ ശരിതെറ്റുകളെ  നിർണ്ണയിക്കാൻ ഒരു ഘടകമാകുന്നില്ല.  ശരീരം എന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യതയായിരിക്കെ, അനുവാദം കൂടാതെ അന്യരുടെ  ശരീരത്തിൽ സ്പർശിക്കുന്നത് അങ്ങേയറ്റം തെറ്റുതന്നെ. ഒരന്യപുരുഷന്റെ സ്പര്ശനം ഒരു സാധാരണസ്ത്രീക്ക് തികച്ചും അരോചകമായിരിക്കും. അതൃപ്തി പ്രകടമാക്കിയിട്ടും വീണ്ടും അതിനായിത്തുനിഞ്ഞെന്നത് ആ തെറ്റിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. പക്ഷേ ഇവിടെ മറ്റൊരുകാര്യം കൂടി എനിക്കു  തോന്നിയത് പറയാതെ വയ്യ. തനിക്കിഷ്ടപ്പെടാത്ത കാര്യം ഒരാൾ ചെയ്യുമ്പോൾ ശക്തമായി താക്കീത് ചെയ്യാൻ  ഒരു 'അരുത്' ആ പെൺകുട്ടിക്കു പറയാമായിരുന്നു. അതുചെയ്യാതെ പിന്നെയെപ്പൊഴോ ബോധോദയം വന്നതുപോലെ പരാതിയും കേസുമൊക്കെയായത് ഒരു പ്രഹസനമായിത്തോന്നി. 


മറ്റൊരുകാര്യം താൻ ചെയ്തത് തെറ്റാണെന്നു ബോധ്യംവന്നതുകൊണ്ടോ, തന്റെ ചെയ്തി മറ്റൊരാളെ വിഷമിപ്പിച്ചു എന്ന ബോധ്യത്തിലോ സുരേഷ് ഗോപി പരസ്യമായി നിരുപാധികം മാപ്പു പറഞ്ഞു എന്നതും അതിൽ പ്രസ്തുത മാധ്യമപ്രവർത്തക അതൃപ്തി പ്രകടിപ്പിച്ചതുമാണ്. മാപ്പുപറയാൻ എല്ലാവർക്കും  സാധിക്കില്ല. മനസ്സിൽ നൈർമല്യവും എളിമയുമുള്ളവർക്കുമാത്രം സാധിക്കുന്ന ഒന്നാണത്. എല്ലാവരും തെറ്റുചെയ്തിട്ടല്ല മാപ്പുപറയാറുള്ളത്. ചെയ്തത് തെറ്റാണെന്നു ബോധ്യം വന്നു മാപ്പുപറയുന്നത് സത്യസന്ധതയാണെങ്കിൽ   താൻ  ചെയ്തത്  തെറ്റല്ല എന്ന് തികച്ചും ബോധ്യമുണ്ടെങ്കിലും താൻ മൂലം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടായാൽ മാപ്പുപറയുന്നത് മനസ്സിലെ മഹത്വംകൊണ്ടുതന്നെയാണ്. ചെയ്തത് തെറ്റാണെന്നോ അല്ലെന്നോ ഉള്ള  സംശയത്തോടെയും മാപ്പുപറയുന്നത് ഒരു ബന്ധം നിലനിർത്താനുള്ള ആത്മാർത്ഥമായ ആഗ്രഹംകൊണ്ടുമായിരിക്കും. അറിഞ്ഞുകൊണ്ടു ചെയ്ത തെറ്റിനും പശ്ചാത്തപിച്ചു  മാപ്പപേക്ഷ നടത്തുന്നത് ഒരു പ്രായശ്ചിത്തംതന്നെ.  മാപ്പപേക്ഷയെ നിഷ്കരുണം നിരാകരിക്കുന്നത് മാന്യതയുള്ള പ്രതികരണമല്ലതന്നെ. പരസ്പരം കൊണ്ടും കൊടുത്തും കണ്ടും കാണാതെയുമൊക്കെയേ  സാമൂഹ്യജീവിയായ മനുഷ്യന് ജീവിച്ചുപോകാന് കഴിയൂ. 


ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതുതന്നെ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ന്യൂനതകൾകൊണ്ടാണ്. നമ്മുടെ വിദ്യാലയങ്ങളിൽ ദിനംതോറും വിദ്യാർത്ഥികൾ എന്തൊക്കെയോ പഠിച്ചുകൂട്ടുന്നു. പലപ്പോഴും സമൂഹത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്ന കാര്യത്തിൽ അടിസ്ഥാനപാഠങ്ങൾപോലും പഠിക്കുന്നുമില്ല. ചരിത്രത്തിലെ യുദ്ധങ്ങളോ ശാസ്ത്രപുസ്തകങ്ങളിലും പരീക്ഷണശാലകളിലും കണ്ടെത്തുന്ന ശാസ്ത്രതത്വങ്ങളോ തലയിൽക്കയറാത്ത ഗണിതസമവാക്യങ്ങളോ ഒന്നും നിത്യജീവിതത്തിൽ അവരെ  തുണയ്ക്കുന്നില്ല. കേവലജ്ഞാനസമ്പാദനം മാത്രമല്ല വിദ്യാഭ്യാസം, പ്രത്യുത തനിക്കും സമൂഹത്തിനും ഗുണപ്രദമായ വിധത്തിൽ ജീവിക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുംവിധം തിരിച്ചറിവുകൾ നൽകുകകൂടിയാണത്.  സംസ്കാരമുള്ള ഒരു ജനസമൂഹത്തിൽ എങ്ങനെ ആരോഗ്യകരമായി പെരുമാറണമെന്നും അതല്ലാതെയുള്ള പെരുമാറ്റങ്ങളെ  എങ്ങനെ നേരിടണമെന്നുമൊക്കെ വിദ്യാർഥികൾ  അറിഞ്ഞിരിക്കേണ്ടതല്ലേ. മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബത്തിൽനിന്ന് എല്ലാം അവർക്കു പഠിക്കാനായെന്നു വരില്ല. പൗരബോധവും പൗരധർമ്മവുമൊക്കെ പഠിക്കാനുള്ള  ഏറ്റവുംനല്ല വേദി വിദ്യാലയങ്ങൾതന്നെ. പാഠ്യപദ്ധതി അല്പം ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്താൻ അധികൃതർ തയ്യാറാവണമെന്നുമാത്രം.


അടുത്തകാലത്ത് വിദ്യാലയങ്ങളിൽ ആരംഭിച്ചു നടപ്പാക്കിവരുന്ന  ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളെ നല്ലതും ചീത്തയുമായ സ്പര്ശനത്തെക്കുറിച്ചു പഠിപ്പിക്കാറുണ്ട്. ശരീരഭാഗങ്ങളെ  അടിസ്ഥാനമാക്കിയാണ് ഈ വേർതിരിവ് നിര്വചിക്കപ്പെട്ടിരിക്കുന്നത്. നീന്തൽവസ്ത്രമോ അടിവസ്ത്രങ്ങളോ  മറയ്ക്കുന്ന ശരീരഭാഗങ്ങളിലെ സ്പര്ശനം പൊതുവെ ചീത്ത സ്പർശനമായി  മനസ്സിലാക്കിക്കൊടുക്കുന്നു. എന്നാൽ ഈ വിവേചനത്തിൽ  കുഞ്ഞുങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ  പ്രാധാന്യം ലഭിക്കുന്നില്ല. മോശം ഉദ്ദേശ്യത്തോടെ ആളുകൾക്ക് സ്വകാര്യ ഭാഗങ്ങളിൽ മാത്രമല്ല സ്പർശിക്കാൻ കഴിയുന്നത്.  ഈ വേർതിരിവിനെ  കുറച്ചുകൂടി യാഥാർത്ഥ്യബോധത്തോടെ സമീപിച്ച് സുരക്ഷിതമെന്നും സുരക്ഷിതമല്ലാത്തതെന്നും വിഭജിചചിരിക്കുന്നതായും കാണാം      . ഇവിടെ ഒരാൾ എവിടെ സ്പർശിക്കുന്നു എന്നതിലുപരിയായി, കുട്ടിക്ക് ആ അവസരത്തിൽ അതെങ്ങനെ അനുഭവേദ്യമാകുന്നു   എന്നതിനാണു പ്രാധാന്യം. സന്തോഷവും സ്വാസ്ഥ്യവും നൽകുന്ന സ്നേഹമസൃണമായ സ്പർശനങ്ങൾ  സുരക്ഷിതമെന്നും അസ്വസ്ഥതയോ വേദനയോ ഭീതിയോ തോന്നിപ്പിക്കുന്നവ  സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾ എന്നും  കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാറുണ്ട്. അപ്പോഴും  ചില അനുഭവസാക്ഷ്യങ്ങൾ ചിന്താക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ലൈംഗികാവയങ്ങൾ സ്പർശനസുഖമേകുന്നു എന്നതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ ചിലപ്പോൾ അത്തരം സ്പർശനങ്ങൾ സുരക്ഷിതമെന്നു  തെറ്റിദ്ധരിക്കാനിടയുണ്ട്. (നവമാദ്ധ്യമങ്ങളിലെ പ്രശസ്തയായൊരെഴുത്തുകാരി തന്റെ  കുഞ്ഞുമകൾക്ക് സ്വന്തം പിതാവില്നിന്നുതന്നെ ഇത്തരമൊരനുഭവം ഉണ്ടായത് തന്റെ പുസ്തകത്തിൽ പരാമര്ശിക്കുകയുണ്ടായി). എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചികിത്സതേടേണ്ടിവരുന്ന സന്ദർഭങ്ങളിലും മറ്റും വേദനാജനകമായ സ്പര്ശനങ്ങൾ സുരക്ഷിതമല്ല എന്നും ധരിച്ചേക്കാം.    നിരന്തരമായ ആശയവിനിമയങ്ങളിലൂടെ മാത്രമേ കുഞ്ഞുങ്ങളെ ഇതൊക്കെ ബോധ്യപ്പെടുത്താൻ സാധിക്കുകയുള്ളു. പരിചയസമ്പന്നരായ മനഃശാസ്ത്രവിദഗ്ദ്ധരുടെ ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. 

തനിക്കു സ്വീകാര്യമല്ലാത്ത ഏതൊരു സ്പര്ശനത്തെയും വളരെ  ഉറക്കെയുള്ള ഒരു 'അരുത്' കൊണ്ട് ഒഴിവാക്കാൻ ഓരോ കുഞ്ഞിനേയും പരിശീലിപ്പിക്കണം. ശബ്ദമുയർത്തുമ്പോൾ തീർച്ചയായും അതു  മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനിടയാവുകയും അവരുടെ സഹായം ലഭ്യമാവുകയും ചെയ്യും. മറ്റുള്ളവരുടെ അസാന്നിധ്യത്തിൽ തനിക്കു നേരിടേണ്ടിവരുന്ന ഇത്തരം  ദുരനുഭവങ്ങളെക്കുറിച്ചു മാതാപിതാക്കളോടോ അദ്ധ്യാപകരോടോ പറയാനുള്ള ധൈര്യവും സ്വാതന്ത്ര്യവും   അവർക്കെപ്പോഴും ഉണ്ടാവുകയും വേണം. കുഞ്ഞുങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വൈകാരികമാറ്റങ്ങളെ രക്ഷിതാക്കൾ ഗൗരവത്തോടെ പഠനവിധേയമാക്കുകയും കാരണം കണ്ടെത്തി കുഞ്ഞുങ്ങളുടെ മനസ്സിനു മുറിവേൽക്കാത്തവിധം സമാധാനപരമായി  പരിഹരിക്കാൻ ശ്രമിക്കുകയും വേണം. ഒപ്പം    അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടരുതെന്ന നല്ല പാഠവും അവർക്കു പറഞ്ഞുകൊടുക്കാം.   വീട്ടിൽനിന്നുതുടങ്ങി വിദ്യാലയങ്ങളിൽ തുടർന്നുപോകേണ്ട സമഗ്രമായ ലൈംഗികവിദ്യാഭ്യാസത്തിന്റെ സദ്‌ഫലങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിച്ചറിയട്ടെ. നമുക്കോരോരുത്തർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും ഓർമ്മയിൽ സൂക്ഷിക്കാം. 

.... metro mirror, october 2023