Monday, May 25, 2026

My Countless Bliss


My Countless Bliss
=======================
The endless canopy of tranquil, dressed in majestic blue,
Where daybreak portrays the world in glowing tone.
A muted canvas where where clouds drift away,
As lucid breezes glide through valleys all day.
Reflecting twilight’s splendor upon the heart.
To bounce the flashing twilight of the day.
When night arrives in robes of pitch-black grace,
Brilliant stars emerge along their cosmic trace.
A timeless witness to the infinite blue dome,
My heart dances with every grace it owns!

Saturday, May 23, 2026

പ്രിയമുള്ളവർ - മിനിക്കഥ

 


"ഡോക്ടർ, നമ്മൾ ആരോടാണ് ഏറ്റവും നന്നായി പെരുമാറേണ്ടത്?"

" ഏറ്റവും പ്രിയപ്പെട്ടവരോട്. കാരണം അങ്ങനെ അല്ലാതെവന്നാൽ തീർച്ചയായും അവർ പ്രിയമല്ലാത്തവരായി മാറും" പ്രശസ്തനായ മനഃശാസ്ത്രജ്ഞൻ പറഞ്ഞു. 

"പക്ഷേ എന്റെ ഭർത്താവ് എന്നോടെപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കും. എന്തുചെയ്താലും കുറ്റപ്പെടുത്തും."

"നിങ്ങളുടെ ചോദ്യത്തിന് ഞാൻ നൽകിയ മറുപടി ഭാര്യ എന്നല്ല"

Friday, May 22, 2026

സത്യം സുന്ദരം - ബാലകഥ

 സത്യം സുന്ദരം 

===============

ഹിമാലയൻതാഴ്‌വരകളിലെ വാനപ്രദേശങ്ങളോടു ചേർന്നു കിടന്നിരുന്ന വലിയൊരു രാജ്യമായിരുന്നു  പട്ടാംഗപുരി. അവിടയുള്ള പ്രവത്സലം എന്ന  കൊച്ചുഗ്രാമത്തിൽ ധൃതവ്രതൻ എന്നൊരു പ്രസിദ്ധനായ  യുവാവുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും കള്ളം പറയില്ല എന്നതായിരുന്നു പ്രശസ്തിക്കു കാരണം. അവിടുത്തെ മഹാരാജാവായിരുന്ന സിംഹസത്യന്റെ കാതിലും   ധൃതവ്രതനെക്കുറിച്ചുള്ള കഥകൾ എങ്ങനെയോ എത്തി. രാജാവിന്, ജീവൻപോയാലും കള്ളംപറയാത്ത  ധൃതവ്രതനോട്  അല്പം അസൂയ തോന്നാതിരുന്നില്ല. എങ്ങനെങ്കിലും അയാളുടെ ഈ സൽപ്പേര് കളഞ്ഞുകുളിക്കണമെന്നു രാജാവ് തീരുമാനിച്ചു. 


ഒരുദിവസം സിംഹസത്യൻ ധൃതവ്രതനെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. വേണ്ടവിധത്തിൽ അദ്ദേഹത്തെ സൽക്കരിക്കുകയും രാജസദസ്സിൽ പ്രശംസിക്കുകയുമൊക്കെ  ചെയ്തു. രണ്ടുദിവസം തന്നോടൊപ്പം  കൊട്ടാരത്തിൽ കഴിയാൻ  ആവശ്യപ്പെടുകയും ചെയ്തു. ധൃതവ്രതൻ സന്തുഷ്ടനായി. ആ ദിനം ഉത്സവത്തിമിർപ്പോടെ  എല്ലാവരും കൊണ്ടാടി.   

പിറ്റേദിവസം ധൃതവ്രതനുവേണ്ടി  പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ ആഡംബരപൂർവ്വം തയ്യാറാക്കിയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കൊട്ടാരത്തിനുമുന്നിലെ ഉപവനത്തിൽ രാജാവും കൂട്ടരും ധൃതവ്രതനുമായിച്ചേർന്നു സൊറപറഞ്ഞിരിക്കുമ്പോൾ പെട്ടെന്നു രാജാവ് നായാട്ടിനുപോകാനുള്ള ഉത്തരവിട്ടു. ഒരുക്കങ്ങളുമായി സേവകർ വേഗമെത്തി. രാജാവ് തന്റെ പ്രിയപ്പെട്ട സമീർ എന്ന കുതിരയെ സമീപിച്ചു.  കുതിരയുടെ പുറത്തുനിന്നു തൂക്കിയിട്ടിരിക്കുന്ന പാദാധാനത്തിൽ   ഇടതുകാൽ ഉറപ്പിച്ചു. തിരിഞ്ഞുനിന്നു ധൃതവ്രതനോട് ഇപ്രകാരം പറഞ്ഞു 

" ചങ്ങാതീ ധൃതവ്രതൻ, താങ്കൾ പോയി രാജ്ഞിയോട് പറയൂ  നാം നായാട്ടിനു പുറപ്പെടുന്നുവെന്നും നാളെ തിരികെയെത്തുമ്പോഴേക്കും അതിഗംഭീരമായ വിരുന്നൊരുക്കിവയ്ക്കണമെന്നും"

അതുകേട്ട് അദ്‌ഭുതംകൂടുന്ന കണ്ണുകളുമായി ഒട്ടൊന്നു  ശങ്കിച്ചിനിന്ന ധൃതവ്രതനോട് ഇത്തവണ രാജാവ് ആജ്ഞാപിക്കുകതന്നെ  ചെയ്തു.   ധൃതവ്രതൻ വേഗം മഹാറാണിയുടെ അന്തപുരവാതിൽ ലക്ഷ്യമാക്കി നടന്നു . 

അപ്പോൾ രാജാവ് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

 "ഞാൻ നായാട്ടിനു പോകുന്നതേയില്ല. അപ്പോൾ ഇയാൾ രാജ്ഞിയോട് കള്ളംപറഞ്ഞു എന്നാകുമല്ലോ. അങ്ങനെ ഒരിക്കലും നുണപറയാത്തവൻ എന്ന  പ്രശസ്തി നാളെ അയാൾക്ക്‌ നഷ്ടമാകും" 


മഹാറാണിയെ മുഖംകാണിക്കാൻ തോഴിമാരോട് അനുവാദംചോദിച്ചു കാത്തുനിന്ന ധൃതവ്രതൻ തോഴിമാരോടൊപ്പം തനിക്കുനേരെ  നടന്നുവരുന്ന രാജ്ഞിയെക്കണ്ടു താണുവണങ്ങി. 

എന്നിട്ടു ശാന്തമായി പറഞ്ഞു. 

"അല്ലയോ മഹാറാണീ, അങ്ങേക്കെന്റെ വിനീത നമസ്കാരം. ഒരുകാര്യം അങ്ങയോടുണർത്തിക്കേണ്ടതുണ്ട്. മഹാരാജാവുതിരുമനസ്സ് ഇന്നൊരു വേട്ടയ്ക്ക് പോയേക്കാം. ചിലപ്പോൾ പോകാതെയുമിരിക്കാം, താങ്കൾക്ക്  നാളെ ഗംഭീരമായൊരു വിരുന്നൊരുക്കേണ്ടിവരും. ചിലപ്പോൾ അതിന്റെ ആവശ്യമുണ്ടായെന്നും വരില്ല."

രാജ്ഞിക്ക് ഇതുകേട്ട് ഒന്നും മനസ്സിലായില്ല.  

പകച്ചുനിൽക്കുന്ന റാണിയുടെ  മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ധൃതവ്രതൻ പറഞ്ഞു.

"മഹാറാണി തിരുമനസ്സ് എന്നോട് പൊറുക്കണം. രാജാവുതിരുമനസ്സ് ഒരു പാദം മാത്രം  കുതിരയുടെ പാദാധാനത്തിൽ കയറ്റിവെച്ചുകൊണ്ടാണ് എന്നോടിക്കാര്യം ഇവിടെ ഉണർത്തിക്കാൻ ആജ്ഞ നൽകിയത്. കുതിരപ്പുറത്തേറി  മറ്റേ പാദവും  പാദാധാനത്തിൽ വെച്ചോ എന്നും  നായാട്ടിനു പോയോ എന്നും എനിക്കറിയില്ല. അതുകൊണ്ടാണ് ഇവിടെ ഇങ്ങനെ അറിയിക്കേണ്ടിവന്നത്." 

പിറ്റേദിവസം രാജ്ഞിയുടെ സമീപമെത്തി സിംഹസത്യൻ  നിറഞ്ഞ ചിരിയോടെ പറഞ്ഞു 

"പ്രിയേ, ഒരിക്കലും കള്ളംപറയാത്തവനെന്നു പ്രശസ്തിനേടിയ ധൃതവ്രതൻ ഇന്നലെ   ഭാവതിയോടു നുണപറഞ്ഞു- നാം വേട്ടയ്ക്ക് പോയി എന്ന്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. കള്ളം പറഞ്ഞതിനാൽ അയാൾക്ക്  'നുണപറയാത്തവൻ' എന്ന വിശേഷണം  ചേരാതായിരിക്കുന്നു."

പൊട്ടിച്ചിരിച്ചുകൊണ്ട് പത്നിയുടെ മുഖത്തേക്കു നോക്കിയ  രാജാവിന് എന്തോ പന്തികേടു തോന്നി. തുടർന്ന്, നടന്നകാര്യങ്ങൾ റാണി രാജാവിനോട് വിശദമാക്കി. തന്റെ പരാജയം സിംഹസത്യനു മുഖവിലക്കെടുക്കേണ്ടിവന്നു. 

ധൃതവ്രതൻ  വരുംകാലങ്ങളിൽ സിംഹസത്യമഹാരാജാവിന്റെ ഏറ്റവുമടുത്ത സുഹൃത്തും ഉപദേശകനുമൊക്കെയായി മാറി. 



പോക്കുവെയിൽ - കഥ

 



പോക്കുവെയിൽ 

--------------------------


പോക്കുവെയിലിന്റെ  ചാഞ്ഞ  വെളിച്ചം മുറ്റത്ത് വീണുകിടക്കുന്നു. പതിവുപോലെ സതിയമ്മ  നിശ്ശബ്ദമായി ഉദയൻചേട്ടന്റെ അടുത്തേക്കു  വന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ സായാഹ്നപ്രഭപോലെ മങ്ങിക്കൊണ്ടിരിക്കുകയാണ് . പലപ്പോഴും ആളുകളെ  തിരിച്ചറിയാതെ നിശ്ചലമായി നോക്കിയിരിക്കും. മക്കളെയും അവരുടെ ഭാര്യമാരെയും  കൊച്ചുമക്കളെയും  കാണുമ്പോൾ വളരെ സന്തോഷമാണ്. അവരോടു ഭക്ഷണം കഴിച്ചോ, ജോലിക്കുപോയോ, സ്‌കൂളിൽപോയോ എന്നൊക്കെ ചോദിക്കും. എന്നാൽ  സതിയമ്മച്ചേച്ചി മാത്രം മറവിയുടെ ആഴങ്ങളിലെവിടെയോ ആണ്. അവരെക്കാണുമ്പോൾ  ആകെ ഇഷ്ടക്കേടാണ്.


'ഇവരാരാ, എന്തിനാ അന്യസ്ത്രീകൾ നമ്മുടെ വീട്ടിനകത്തു കയറുന്നതെ'ന്നാവും ചിലപ്പോൾ ചോദ്യം.


ഒരുദിവസം പറഞ്ഞത് 'അവരുടെ മുഖത്തൊരു ലക്ഷണക്കേടുണ്ട്. വീട്ടിൽനിന്നൊന്നും അടിച്ചോണ്ടുപോകാതെ സൂക്ഷിക്കണ'മെന്നായിരുന്നു. 


ചേച്ചി മാറിയിരുന്നു കരയുന്നതുകണ്ടു. ആർക്കാണ് ചേച്ചിയെ ഒന്നാശ്വസിപ്പിക്കാനാവുക. 


വേറെയേതെങ്കിലും സ്ത്രീകളായിരുന്നെങ്കിൽ പിന്നെ അങ്ങേരെ തിരിഞ്ഞുനോക്കില്ലായിരുന്നു. പക്ഷേ സതിയമ്മച്ചേച്ചി ചേട്ടനുവേണ്ടതൊക്കെ കൃത്യമായി ചെയ്തുകൊടുത്തിരുന്നു. ഉണർന്നിരിക്കുമ്പോൾ മുറിയിൽച്ചെല്ലാൻ സമ്മതിക്കാത്തതുകൊണ്ടു  അദ്ദേഹം ഉറങ്ങുമ്പോൾ അടുത്തുപോയിരുന്നു തലോടികൊടുക്കുമായിരുന്നു.  




ഒരു രാത്രി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായി. ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടുണ്ടായിരുന്നു. നല്ല ടെമ്പറേച്ചറും. മരുന്നുകൾ കഴിക്കുന്നതേയില്ല. ആശുപത്രിയിൽ പോകാനും ഒരുക്കമല്ല.  വീട്ടുകാർ എല്ലാവരും ചുറ്റും കൂടി. കൊച്ചുമക്കളും മക്കളും മരുമക്കളും ആശങ്കയോടെ നിന്നു. 




സതിയമ്മച്ചേച്ചി    ശാന്തമായി മുറിയിൽവന്ന്  അദ്ദേഹത്തിന്റെ കൈ പിടിച്ചു.

പിന്നെ വളരെ സൗമ്യമായി   അദ്ദേഹത്തോട് പറഞ്ഞു:

“മരുന്ന് കഴിക്കണം… ഇല്ലെങ്കിൽ അസുഖം കൂടും.”


അദ്ദേഹം പതുക്കെ കണ്ണുതുറന്നു. മുറിയിൽ നിന്നിരുന്ന എല്ലാവരെയും മാറിമാറി  നോക്കി. സതിയമ്മ കൊടുത്ത മരുന്ന് അനിഷ്ടത്തോടെയെങ്കിലും കഴിച്ചു   വീണ്ടും കിടക്കയിലേക്ക് വീണു. പതിയെ മിഴികൾ അടഞ്ഞു. വീണ്ടും കണ്ണുതുറന്നത്  കുറേസമയം കഴിഞ്ഞാണ്. അപ്പോൾ  കണ്ടത് തന്റെ മുഖത്തേക്കു സാകൂതം  നോക്കിയിരിക്കുന്ന സതിയമ്മയെയാണ്. ആദ്യം വെറുപ്പോടെ മുഖം തിരിച്ചെങ്കിലും  പിന്നെ സതിയമ്മയുടെ മുഖത്തേക്ക് കുറേനേരം സൂക്ഷിച്ചു   നോക്കി. എന്നിട്ട് 

പതിഞ്ഞ  ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു:

“നിങ്ങൾ … ആരാ…?”

അത് കേട്ടപ്പോൾ സതിയമ്മയുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു.

പക്ഷേ അവർ പതിവുപോലെ പുഞ്ചിരിച്ചു.

അദ്ദേഹത്തിന്റെ കൈ കൂടുതൽ ഉറപ്പായി പിടിച്ചുകൊണ്ട് അവർ മന്ത്രിക്കുംപോലെ   പറഞ്ഞു:

"വളരെ വേണ്ടപ്പെട്ടൊരാൾ"


അദ്ദേഹം ഒരു നിമിഷം അവരുടെ മുഖം നോക്കി. ആ മുഖത്തു തെളിഞ്ഞ  സ്നേഹത്തിന്റെ ജ്വാല  അദ്ദേഹത്തിന്റെ ഹൃദയാന്തർഭാഗത്തെവിടെയോ വെളിച്ചം വീശി. 


ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയ്ക്കൊണ്ടിരുന്നു. ഉദയൻചേട്ടൻ അധികസമയവും കിടക്കയിൽത്തന്നെ. നടക്കാൻ ഒരാളുടെ സഹായം കൂടിയേ മതിയാവൂ എന്നായപ്പോൾ ഒരു ഹോം നേഴ്‌സിനെ നിയമിച്ചു.   സതിയമ്മ ഉദയൻചേട്ടന് തികച്ചും അന്യയായിത്തന്നെ കഴിഞ്ഞു. പക്ഷേ അവർ  അദ്ദേഹത്തിന് ഇഷ്ടപ്പെട്ട  ഭക്ഷണമുണ്ടാക്കി, കൃത്യസമയത്തു മരുന്നുകൾ നൽകി, ഹോംനേഴ്സ് ചെയ്യുന്നതൊക്കെ ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്‌ത്‌ അദ്ദേഹത്തെ   നന്നായി പരിചരിച്ചു. 

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി  അല്പമൊന്നു മാറിയാൽ പിന്നെ ഊണും ഉറക്കവുമില്ലാതെ അവർ അദ്ദേഹത്തെ നോക്കിയിരുന്നു. 


ഹോംനേഴ്സ് ഒരിക്കൽ അവരോടു  ചോദിച്ചു. 

" അമ്മയെ ഒട്ടും ഇഷ്ടമില്ലാത്ത, അമ്മ ആരാണെന്നുപോലും അറിയാത്ത ഇദ്ദേഹത്തെ അമ്മയ്ക്കെങ്ങനെയാണ് സ്നേഹിക്കാനാവുക!"


ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവർ മറുപടി  പറഞ്ഞു. 


" അദ്ദേഹത്തിനല്ലേ എന്നെ ഓർമ്മയില്ലാത്തത്.   എനിക്കറിയാമല്ലോ അദ്ദേഹം എന്റെ ആരാണെന്ന്. കഴിഞ്ഞ 54വർഷങ്ങൾ അദ്ദേഹത്തിന്റെ നിഴൽപോലെ ഞാൻ ഒപ്പമുണ്ടായിരുന്നു. 17)0 വയസ്സിലാണ്  എന്നെ അദ്ദേഹം താലികെട്ടി ഈ വീട്ടിൽ കൊണ്ടുവന്നത്. അന്നുതൊട്ടിന്നുവരെ എന്റെ ലോകം അദ്ദേഹമാണ്."


സമയം ഒരു നദിപോലെ മുമ്പോട്ടു കുതിച്ചുകൊണ്ടിരുന്നു. ഉടയൻചേട്ടന്റെ ആരോഗ്യം  ദിനംപ്രതി വഷളാവുകയും ചെയ്തു. ഹോം നേഴ്സ് വിദേശത്തു ജോലികിട്ടി പോയപ്പോൾ സതിയമ്മച്ചേച്ചിയും മൂത്തമകനും ചേർന്ന് ആ ജോലികൾ ഭംഗിയായി ചെയ്തു. അപ്പോഴും ചേട്ടൻ ചേച്ചിയെ ഇറക്കിവിടാൻ പറയാറുണ്ടായിരുന്നു. 


ഒരുദിവസം മകൻ അത്യാവശ്യമായി ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് ചേട്ടന് അസ്വസ്ഥത വർദ്ധിച്ചത്. ചേച്ചി അത്യാവശ്യഘട്ടങ്ങളിൽ കൊടുക്കേണ്ട മരുന്നുകൾ കൊടുത്തു. എല്ലാ ശുശ്രുഷകളും നൽകി. ഇടയ്ക്ക് ചേട്ടൻ വ്യക്തമാകാത്ത  ശബ്ദത്തിൽ ചോദിച്ചു,


" നിങ്ങളെന്നെ നന്നായി പരിചരിക്കുന്നുണ്ടല്ലോ ? എന്റെ ആരാ നിങ്ങൾ ? "


"ഏറ്റവും പ്രിയപ്പെട്ടൊരാൾ "


ചേച്ചി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. 


കുറേനേരം ചേട്ടൻ ചേച്ചിയെത്തന്നെ  നോക്കിയിരുന്നു . അപ്രതീക്ഷിതമായി ആ ക്ഷീണിച്ച  കണ്ണുകളിൽ ഒരു ചെറുതരിവെളിച്ചം മിന്നിമറഞ്ഞു.

അദ്ദേഹത്തിന്റെ അധരങ്ങൾ വളരെ മന്ദമായി ചലിച്ചു.


"എന്റെ സതിയമ്മ ..." പിന്നെ തല തലയിണയുടെ ഒരുവശത്തേക്കു  ചെരിച്ചു കണ്ണുകളടച്ചു. 

വളരെ വ്യക്തമായിട്ടാണ്  ചേട്ടൻ ആ പേര് വിളിച്ചത്. 

അതു കേട്ട നിമിഷം സതിയമ്മ  പൊട്ടിക്കരഞ്ഞുപോയി.

54 വർഷത്തെ ഓർമ്മകൾ വീണ്ടും മടങ്ങിവന്നില്ല.

പക്ഷേ അവസാന നിമിഷത്തിൽ…

ആ  പേരെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ തിരിച്ചെത്തി. 

അല്ലെങ്കിലും സ്നേഹദീപങ്ങൾ   ഹൃദയത്തിന്റെ ഏറ്റവും ആഴത്തിലുള്ള ഇടങ്ങളിലാണല്ലോ  ജ്വലിച്ചുനിൽക്കുന്നത്. 


ഉദയൻചേട്ടന്റെ കൈകളെ തന്റെ കരങ്ങളിൽ ചേർത്തുപിടിക്കുമ്പോൾ സതിയമ്മയ്ക്കു  മനസ്സിലായി നിതാന്തമായൊരു തണുപ്പ് ആ കൈകളിൽ കുടിയിരിപ്പു തുടങ്ങിയെന്ന്. 

(ജീവിതമെന്നത് എന്തു സംഭവിക്കുന്നു എന്നതല്ല, സംഭവിക്കുന്നതിനെ എങ്ങനെ നേരിടുന്നു എന്നതാണ്)


Friday, May 1, 2026

ആത്മാവിൻ്റെ തേങ്ങൽ

 

ആത്മാവിൻ്റെ തേങ്ങൽ

===================

വേനൽമഴ താളമേളങ്ങളോടെ ആടിത്തിമിർക്കുന്ന സായന്തനം. ടാക്സിയിൽനിന്നിറങ്ങി പെട്ടിയുമെടുത്തു നനഞ്ഞുകൊണ്ടുതന്നെ  തന്റെ പഴയ വീട്ടിന്റെ വരാന്തയിലേക്ക് കയറി.   നീണ്ട ഇടവേളയ്‌ക്കുശേഷമാണ്  സന്ദീപ്  വീണ്ടും ആ വീട്ടിലേക്കുവരുന്നത്. ഒരിക്കൽ അവന്റെ കൊഞ്ചലുകളും  കളിചിരികളും  കുസൃതികളുംകൊണ്ട് ആഹ്ലാദപൂർണ്ണമായിരുന്ന ആ വീട് ഇപ്പോൾ നിശ്ശബ്ദതയിൽ മുങ്ങിയിരിക്കുന്നു. സന്ധ്യയായില്ലെങ്കിലും മഴയുടെ വരവ് അവിടെയാകെ ഇരുട്ടുപരത്താൻ തുടങ്ങിയിരുന്നു. അവൻ അരമതിലിരുന്ന് പുറത്തെ മഴയിലേക്ക് നോക്കി. എതിരേൽക്കാൻ ആരുമില്ലാത്ത വീട്ടിലേക്കു വരാൻ ഈ മഴയ്‌ക്കേ കഴിയുകയുള്ളു. 

അവൻ എഴുന്നേറ്റു വാതിൽതുറന്ന് അകത്തു കടന്നു. ചുവരിൽ അമ്മയുടെയും അച്ഛന്റെയും മാലയിട്ട ഫോട്ടോകൾ. പിന്നെ എന്നോ കൊഴിഞ്ഞുപോയ നല്ലദിനങ്ങളുടെ ഓർമ്മകൾ തിരികെനൽകുന്ന കുറേ ഫോട്ടോകൾ വേറെയും. എല്ലാ ചിത്രങ്ങളിലും സന്ദീപിന്റെ നിറഞ്ഞചിരി, നേരിയ വെളിച്ചത്തിലും പ്രകശംവിതറുന്നു. 

“നീ വന്നോ…” നേർത്ത തേങ്ങൽപോലൊരു ശബ്ദം. 

അവൻ ഞെട്ടി ചുറ്റും  തിരിഞ്ഞുനോക്കി. ആരുമില്ല. പക്ഷേ വളരെ പരിചിതമായിരുന്നു ആ  ശബ്ദം. പെട്ടെന്നവൻ തിരിച്ചറിഞ്ഞു, ആ ശബ്ദം തന്റെ ഉള്ളിൽനിന്നായിരുന്നുവെന്ന്. 

സന്ദീപ്, തന്റെ കണ്ഠത്തിൽ എന്തോ വലിയ ഭാരമെടുത്തുവെച്ചതുപോലെ വല്ലാതൊന്നു പിടഞ്ഞു. ശബ്ദം പുറത്തേക്കു വരുന്നതേയില്ല. 

മുംബൈ മഹാനഗരത്തിൽ പി എച് ഡി പഠനവുമായി ഐ ഐ ടി യിലെ  നീണ്ട ഏഴുവർഷങ്ങൾ! അറിവിന്റെ ആകാശങ്ങൾ തേടുന്ന  തിരക്കിൽ നാടും  വീടും മറന്നു. അച്ഛനുമമ്മയും തന്റെ സാമീപ്യം കൊതിച്ചപ്പോൾ  വിജയങ്ങൾ കൊയ്യാൻ പറന്നകന്നു.  സ്വന്തം ആത്മാവിന്റെ വേദനകൾക്കുനേരെ കണ്ണും കാതും കൊട്ടിയടച്ച്,  സ്വത്വം  പോലും മറന്നുപോയ അവധൂതവാസം.

വർണ്ണങ്ങളിൽ താൻ മെനഞ്ഞെടുത്ത ചിത്രഭംഗികൾ, എഴുതിവെച്ച  അക്ഷരക്കൂട്ടുകൾ, ആകാശത്തേക്ക് നോക്കി മെനഞ്ഞെടുത്ത  സ്വപ്‌നങ്ങൾ -എല്ലാം അവൻ മറന്നുപോയിരുന്നു. 

''എന്നിലെ ഞാൻ എവിടെയായിരുന്നു!''

ഒരുനിമിഷം അവൻ സ്വയം ചോദിച്ചു. 

''ഞാൻ ഇവിടെയുണ്ടായിരുന്നു''

ആ ക്ഷീണിച്ചു  നേർത്ത  ശബ്ദം വീണ്ടും പറഞ്ഞു,

''നിന്റെയുള്ളിൽ ഞാനെന്നുമുണ്ടായിരുന്നു. പക്ഷേ നീയെന്നെ കണ്ടതേയില്ല. എന്നെ കേൾക്കാൻ നിനക്കു സമയമുണ്ടായില്ല.''

അവന്റെ കണ്ണുകളിൽ നനവു പടർന്നു. 

“എനിക്ക് ഞാനാവണം. മടങ്ങിവരട്ടെ ഞാൻ? ” അവൻ മൃദുവായി ചോദിച്ചു.

“തീർച്ചയായും വേണം”

മഴ  ശക്തിയായി പെയ്തുകൊണ്ടേയിരുന്നു. സന്ദീപ് ലൈറ്റ് ഇട്ടു.  വാതിലടച്ചു ജനാല തുറന്നു. മഴയിൽക്കുളിച്ച്, പാരിജാതപ്പൂവിന്റെ സുഗന്ധം ചാർത്തിക്കൊടുത്ത ചേലചുറ്റി,  വീശിയെത്തിയ   തണുത്ത കാറ്റ് അവന്റെ മുഖത്തു തലോടി കടന്നുപോയി. ആ നിമിഷത്തിൽ, എത്രയോ നാളുകൾക്കുശേഷം  അവൻ തികഞ്ഞ ശാന്തതയുടെ ഭാരമില്ലായ്മ അനുഭവിക്കുകയായിരുന്നു. .


മുറിയുടെ വടക്കേ ചുവരോടുചേർന്ന് ജനാലയുടെ സമീപമിട്ടിരുന്ന മേശമേൽ പൊടിപിടിച്ചുകിടന്ന തന്റെ പഴയ  ബുക്ക് അവൻ കൈയ്യിലെടുത്തു. പൊടി തട്ടിക്കളഞ്ഞു ബുക്ക് നിവർത്തി. ആദ്യപേജിൽ ഒരു  ചെറിയ കുട്ടിയുടെ മനോഹരമായ അക്ഷരങ്ങൾ അവനെനോക്കി മന്ദഹസിച്ചു. 

'എന്റെ സ്വപ്നങ്ങൾ.'

അവൻ സുന്ദരമായൊരു പുഞ്ചിരി  തിരികെ നൽകി, ബാഗിൽ നിന്നൊരു പേനയെടുത്ത് മെല്ലേ എഴുതിത്തുടങ്ങി. 

നൃത്തംചെയ്യുന്ന അക്ഷരങ്ങൾ കവിതപ്പൂക്കളെ വിടർത്തി.

അവൻ എഴുതിക്കൊണ്ടേയിരുന്നു. ഉള്ളിൽ നിറഞ്ഞുനിന്ന വികാരങ്ങളുടെ അനർഗ്ഗളമായ പ്രവാഹം!

തേങ്ങിത്തേങ്ങി തളർന്നുപോയ ആത്മാവിന്റെ നൊമ്പരം പതിയെപ്പതിയെ കുറഞ്ഞുവന്നു. കാരണം, അതിനെ കേൾക്കുന്ന ഒരാൾ വീണ്ടുമെത്തിയിരിക്കുന്നു.

വേനൽമഴ അപ്പോഴേക്കും  പെയ്തുതോർന്നിരുന്നു. 

Sunday, April 5, 2026

മഴ - മിനിക്കഥ (സമസ്യ മാഗസിൻ)

 മഴ 

.

ചുട്ടുപൊള്ളുന്ന വേനലിൽ ആദ്യമഴ  

അവൾ മുറ്റത്തേക്കോടിയിറങ്ങി.

" മോളേ, പുതുമഴയാ. നനയേണ്ട. പനിവരുവേ.... "

പെട്ടെന്നവൾ തിരിഞ്ഞുനിന്നു. ആരുമില്ലല്ലോ ഇവിടെ 

എന്നിട്ടും ഈ ശബ്ദം

മെല്ലേ അവൾ വരാന്തയിലേക്കു കയറി. പുറത്തേക്കു കൈകൾനീട്ടി. മഴത്തുള്ളികൾ ഒന്നൊന്നായി കൈക്കുമ്പിളിൽ പതിച്ചപ്പോൾ അവളനുഭവിച്ചത് എന്നന്നേക്കുമായി മാഞ്ഞുപോയ അമ്മസ്നേഹമായിരുന്നു. കണ്ണുകളടച്ച് ആവോളം ആ സ്നേഹത്തിലലിഞ്ഞുനിൽക്കുമ്പോൾ അവളറിഞ്ഞു, 

മഴ വെറുമൊരു ഋതുവിശേഷമല്ല, അതൊരോർമ്മയാണ് .

അമ്മയുടെ സ്‌നേഹശാസനയുടെ, നേർത്ത തലോടലിന്റെ, പനിച്ചൂടിനെ മാറ്റുന്ന   ചുക്കുകാപ്പിയുടെ, നനഞ്ഞ തലയിൽ അമർത്തി തുവർത്തുന്ന കരുതലിന്റെ, കുട മറക്കുമ്പോൾ പിന്നാലെ കുടയുമായോടിയെത്തുന്ന അമ്മസ്നേഹത്തിന്റെ ............

പെട്ടെന്നുവീശിയടിച്ച കാറ്റിൽ അവളറിഞ്ഞത് അമ്മയുടെ ആശ്ലേഷത്തിന്റെ കുളിരുള്ള  നേർത്ത ചൂടായിരുന്നു.  

മഴയ്ക്കും കാറ്റിനും ശക്തികൂടി. അവൾ അകത്തേക്കുകയറി വാതിലടച്ചു. പക്ഷേ ഹൃദയത്തിൽ ഓർമ്മകളിലേക്കുള്ള വാതിൽ മലർക്കെ തുറന്നു, ഈ മഴയിരമ്പലിൽ തനിച്ചാവാതിരിക്കാൻ.

   





Friday, February 6, 2026

റാന്തൽ വിളക്ക്

 ഒരിക്കൽ അന്ധനായ ഒരു മനുഷ്യൻ രാത്രിയിൽ ഒരു റാന്തൽവിളക്കും കൈയ്യിലേന്തി നടക്കുന്നതുകണ്ട വഴിയാത്രക്കാർ അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. ഒരാൾ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു. 

"താങ്കൾക്ക് കാഴ്ചയില്ലല്ലോ, പിന്നെയെന്തിനാണ് ഈ റാന്തൽവിളക്കുമായി നടക്കുന്നത് ?"

" അതു നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങൾ എതിരെ വരുന്നത് എനിക്ക് കാണാൻ കഴിയില്ല.  ഇരുട്ടുള്ള വഴിയിൽ നിങ്ങൾക്കെന്നെ കാണാൻ കഴിഞ്ഞില്ലെങ്കിൽ വന്നു കൂട്ടിയിടിച്ചെങ്കിലോ. അതൊഴിവാക്കാനാണ് ഈ റാന്തൽ വിളക്ക്"