Wednesday, December 14, 2022

ഗുജറാത്തിലെ അഡാലജ് നി വാവ് (മുംബൈ മലയാളി - നവംബർ ലക്കം )മുംബൈ

 ഗുജറാത്തിലെ  അഡാലജ്  നി വാവ് 


------------------------------------------------


ഏതാനുംമാസങ്ങൾക്കുമുന്നേ നടത്തിയ ഗുജറാത്ത് സന്ദർശനത്തിനിടയിലാണ് ഏതാനും പഠിക്കിണറുകൾ സന്ദർശിക്കാൻ അവസരം ലഭിച്ചത്.  നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ഒന്നാണ് പടിക്കിണറുകൾ. അപൂർവ്വമായി ചില ക്ഷേത്രക്കുളങ്ങൾ ഈ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. (പെരളശ്ശേരിയിലെ സുബ്രഹ്‌മണിസ്വാമിക്ഷേത്രത്തിന്റെ കുളം ഇത്തരത്തിൽപ്പെട്ടതാണ്. )   നമ്മൾ കിണറിൽനിന്നു കയറും കപ്പിയും തൊട്ടിയും ഉപയോഗിച്ച് വെള്ളം  കോരിയെടുക്കുമ്പോൾ പടിക്കിണറുകളിൽ താഴെയുള്ള   ജലനിരപ്പിലേക്ക് നാലുഭാഗത്തുനിന്നും പടിക്കെട്ടുകൾ നിർമ്മിച്ചിരിക്കുകയാണ് . കുളത്തിൽനിന്നെന്നതുപോലെ ഇറങ്ങി  വെള്ളമെടുക്കാം. ഹിന്ദുമതവിശ്വാസപ്രകാരം,  കൃത്യമായ സ്ഥാനവും  അളവുകളും വാസ്തുശാസ്ത്രനിയമങ്ങളുമൊക്കെ  അവലംബമാക്കിയാണ് ഇവയുടെ നിർമ്മാണം    ജലദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കിണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ചരിത്രംപറയുന്നവയാണ്.  ഗുജറാത്തിൽത്തന്നെ  നൂറ്റിയിരുപത്തിലധികം പടിക്കിണറുകളുണ്ട്.  ഗുജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും  വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്. രാജസ്ഥാനിലെ മറ്റുഭാഗങ്ങളിൽ ബാവ്ഡി,  ബാവ് രി, എന്നൊക്കെയും മറ്റു സംസ്ഥാനങ്ങളിൽ ബവോലി, ബാവടി എന്നൊക്കെയും ഈ പടിക്കിണറുകൾ അറിയപ്പെടുന്നു. 




അഹമ്മദാബാദിൽനിന്ന് ഇരുപതുകിലോമീറ്ററിൽതാഴെ ദൂരമേയുള്ളൂ അഡാലജ്  പടിക്കിണറിലേക്ക്. ഗാന്ധിനഗർ ജില്ലയിലെ അഡാലജ് എന്ന ഗ്രാമത്തിലാണ് ഈ ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത്.  ( ഗാന്ധിനഗറിൽനിന്നാണെങ്കിൽ  അഞ്ചുകിലോമീറ്റർ ദൂരം)  


പാതയും പരിസരങ്ങളുമൊന്നും അത്ര മികച്ചതായിരുന്നില്ല. ആദ്യം വാവിനടുത്തുള്ള  ഒരു ദുർഗ്ഗാക്ഷേത്രത്തിൽ ദർശനം നടത്തി. തൊട്ടടുത്തുതന്നെയാണ് പടിക്കിണർ.  1498ലാണ് ദണ്ഡെയ്ദേശ് എന്ന കൊച്ചുരാജ്യത്തിലെ  അന്നത്തെ രാജാവായിരുന്ന വഘേലരാജവംശത്തിലെ റാണാ വീർ സിങ് തന്റെ പ്രജകളുടെ ജലസമ്പാദനത്തിനുള്ള കഷ്ടപ്പാടുകളറിഞ്ഞ്   ഈ കിണറിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷേ താമസിയാതെതന്നെ അദ്ദേഹം അയൽരാജ്യത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബേഗഡയുമായി ഉണ്ടായ  ഒരു യുദ്ധത്തിൽ വീരചരമംപ്രാപിച്ചു. പിന്നീട് മുഹമ്മദ് ബേഗഡ ഈ കിണറിന്റെ നിർമ്മാണം തുടരുകയും 1499ൽ  പൂർത്തീകരിക്കുകയുംചെയ്തു. അതിനിടയിൽ ഹൃദയസ്പൃക്കായൊരു ജീവത്യാഗത്തിന്റെ കഥയുമുണ്ട്. 




വീർസിംഗ് യുദ്ധത്തിൽ വീരമൃത്യുപൂകിയതറിഞ്ഞ അദ്ദേഹത്തിന്റെ പത്നി രുദാദേവി  സതിയനുഷ്ഠിക്കാൻ തയ്യാറായി. എന്നാൽ മുഹമ്മദ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കുകയും ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. ഹിന്ദുമതത്തിൽപ്പെട്ട രുദാദേവി ഒരു മുസൽമാന്റെ പത്നിയാകാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല. എങ്കിലും അവർ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു. പക്ഷേ ഒരു നിബന്ധനയുണ്ടായിരുന്നു, വിവാഹത്തിനുമുമ്പ് പടിക്കിണർനിർമ്മാണം പൂർത്തിയാക്കണമത്രേ!  മുഹമ്മദ് ഒരെതിർപ്പുമില്ലാതെ അത് അംഗീകരിച്ചു. വളരെവേഗം കിണറിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. വേഗംതന്നെ അദ്ദേഹം റാണിയെ സമീപിച്ച് അവരുടെ വാഗ്ദാനത്തെപ്പറ്റി ഓർമ്മപ്പെടുത്തി. പക്ഷേ റാണിക്ക് ഒരിക്കലും ഇങ്ങനെയൊരു വിവാഹത്തിന് കഴിയുമായിരുന്നില്ല. അവർ ആഗ്രഹിച്ചത് തന്റെ ഭർത്താവിന്റെ ചിരകാലാഭിലാഷമായിരുന്ന പടിക്കിണറിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്നതുമാത്രമായിരുന്നു. അതാകട്ടെ സംഭവ്യമാവുകയും ചെയ്തു. ഒട്ടുംതാമസിയാതെ റാണി കിണറിനടുത്തേക്ക്‌നടന്നു പ്രാർത്ഥനകളോടെ കിണറിനു വലംവെച്ച് കിണറ്റിൽച്ചാടി ജീവത്യാഗം ചെയ്തു.  അങ്ങനെ കിണർ  നിർമ്മിച്ച ആ  വംശംതന്നെ അന്യംനിന്നുപോയി. കഥ ആരുടെയും കണ്ണുനനയിക്കുമെങ്കിലും എനിക്ക് റാണിയോട് അല്പം ഈർഷ്യതോന്നാതിരുന്നില്ല. മറ്റേതെങ്കിലും വിധത്തിൽ അവർ ആത്മഹത്യചെയ്തിരുന്നെങ്കിൽ ആ കിണർ എത്രയോ ജനങ്ങൾക്ക് ഉപയോഗപ്രദമാകുമായിരുന്നു! (എങ്കിലും പിന്നീട് കിണർ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് ചില ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്) 


Thursday, November 24, 2022

വിശ്വാസവും അന്ധവിശ്വാസവും - മെട്രോ മിറർ നവംബർ ലക്കം



വിശ്വാസവും അന്ധവിശ്വാസവും 

==========================

ഞെട്ടിക്കുന്ന വാർത്തകളുടെ കാലമാണിത്. യുക്തിരഹിതമായ  വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ എത്രയെത്ര ദുരന്തങ്ങളാണ് മാനവികത നേരിടുന്നത്! നരബലിപോലും നടക്കുന്നത് പ്രബുദ്ധരെന്നഭിമാനിക്കുന്ന ഒരു ജനത വസിക്കുന്ന കേരളക്കരയിലാണെന്നത് എത്ര ലജ്‌ജാകരമാണ്! ശാസ്ത്രലോകം ഇത്രയേറെ വളർച്ചപ്രാപിച്ചിട്ടും മനുഷ്യമനസ്സുമാത്രം വളർച്ചമുരടിച്ച് വികാസമേതുമില്ലാതെ അന്ധവിശ്വാസങ്ങളിൽ തളച്ചിടപ്പെടുന്നതെന്തുകൊണ്ടാവാം? ഒരു കുട്ടിയെ  നല്ലൊരു വ്യക്തിയായി വളർത്തിക്കൊണ്ടുവരാൻ നമ്മുടെ കുടുബങ്ങൾക്കും  വിദ്യാലയങ്ങൾക്കും സമൂഹത്തിനും കഴിയാതെപോകുന്നോ ?   ഗൗരവമായി കണക്കിലെടുക്കേണ്ടൊരു വിഷയംതന്നെയാണിത്.  


വിശ്വാസങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മനുഷ്യകുലത്തോളംതന്നെ  പ്രായമുണ്ടാകാം. മറ്റു ജീവജാലങ്ങളിൽനിന്നുവ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവായിരിക്കാം മനുഷ്യനെ വിശ്വാസങ്ങളിലേക്കു നയിച്ചത്. ദൈവങ്ങളും  മതങ്ങളും ജാതിയും രാഷ്ട്രീയവുമൊക്കെ   വിശ്വാസമോ  അന്ധവിശ്വാസമോ എന്നത്  ആപേക്ഷികം മാത്രം.  ഒരുവന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസമാകാം, തിരിച്ചും. യുക്തിപൂർവ്വമായ  ശാസ്ത്രീയസമീപനം പല വിശ്വാസങ്ങളെയും കീഴ്മേൽ മറിക്കാൻ ഉപോല്ബലകമാം. അഥവാ,  ശാസ്ത്രബോധത്തിന്റെ അപര്യാപ്തതയോ അജ്ഞതയോ ആവാം പല വിശ്വാസങ്ങളെയും നിലനിർത്തിപ്പോരുന്നത്. എത്ര കടുത്ത വിശ്വാസങ്ങളെയും കടപുഴക്കാൻ യുക്തിപൂർവ്വമായ ശാസ്ത്രതത്വങ്ങൾ നൽകുന്ന കാര്യകാരണങ്ങൾക്കാകും . അതത്ര എളുപ്പമായിരിക്കില്ല എന്നുമാത്രം. 


വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ നാൾക്കുനാൾ വർദ്ധിച്ചുവരുന്നുവെന്നാണ് ചുറ്റുപാടുകളിൽനിന്നു നമുക്കറിയാൻ കഴിയുന്നത്. എല്ലാക്കാലത്തും എല്ലാ ദേശങ്ങളിലും കൂടിയോ കുറഞ്ഞോ ഇത്തരം വിശ്വാസങ്ങൾ നിലനിന്നു പോന്നിരുനു എന്നത് യാഥാർത്ഥ്യം മാത്രം. നമ്മുടെ  ജാതി, മത, ദൈവ സംബന്ധിയായ ഒട്ടനവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മറ്റുനാടുകളിൽ പരിഹാസ്യമായ കാര്യങ്ങളായിരിക്കാം. മറ്റു നാടുകളിലെ വിശ്വാസങ്ങൾ നമുക്കും അങ്ങനെ തന്നെയെന്ന ഉദാഹരണങ്ങൾ നിരവധി. 13 എന്ന അക്കത്തിന്റെ ദുഷ്പേര് ഏവർക്കും അറിവുള്ളതാണല്ലോ. വിശ്വാസങ്ങൾ എന്തു തന്നെയായാലും അതു മറ്റുള്ളവരുടെ സ്വസ്ഥമായ ജീവിതത്തെ ഹനിക്കുന്നതാകുമ്പോൾ അതിന് ശിക്ഷർഹമായൊരു കുറ്റകൃതൃത്തിന്റെ സ്വഭാവമുണ്ടാകുന്നു. ഇലന്തൂരിലെ നരബലിയും സമാനമായ പല സംഭവങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു.


 കുട്ടിക്കാലത്ത് ഒരു സഹപാഠിയുടെ വിയോഗം ഇന്നും വേട്ടയാടുന്നാരു ദുഃഖസ്മരണയാണ്. അസുഖം ബാധിച്ച ആ കുട്ടിക്ക് മാതാപിതാക്കൾ വൈദ്യസഹായം തേടാൻ കൂട്ടാക്കിയതേയില്ല. അവരുടെ വിശ്വാസപ്രകാരം പ്രാർത്ഥനകൊണ്ടു രോഗം  ഭേദപ്പെടുമത്രേ ! അധ്യാപകരും അയൽക്കാരും ഏറെ നിർബന്ധിച്ചിട്ടും അവർ ആശുപത്രിയിൽ പോയതേയില്ല. മാതാപിതാക്കളുടെ പിടിവാശി കാരണം ആ കുഞ്ഞിൻറെ ജീവൻ നഷ്ടമാവുകയായിരുന്നു. ഇന്നും അത്തരം അന്ധവിശ്വാസങ്ങൾ എത്രയോ ജീവനെടുക്കുന്നു. ജ്യോതിഷം എത്രയോ പെൺകുട്ടികളുടെ വിവാഹം മുടക്കുന്നു! രണ്ടു ദശാബ്ദത്തിനപ്പുറം കേട്ടുകേൾവി പോലുമില്ലാതിരുന്ന വാസ്തുശാസ്ത്രവും അക്ഷയതൃതീയയും നാടെങ്ങുമുള്ള പൊങ്കാലയും ഒക്കെ ഇന്ന് ഏറെ പ്രചാരത്തിൽ ആയിരിക്കുന്നു. ചിലപ്പോഴെങ്കിലും തോന്നാറുണ്ട്  മാനവികതയുടെ വളർച്ച മുമ്പോട്ടോ പിന്നോട്ടോ എന്ന ആശങ്ക.  ഒരുപക്ഷേ കുറച്ചു കാലം കഴിയുമ്പോൾ ചരിത്രത്തിൽ എന്നപോലെ ഒരു യൂട്ടേൺ ഉണ്ടാകുമെന്ന് നമുക്കും പ്രത്യാശിക്കാം.

[18:33, 09/11/2022]



Sunday, October 9, 2022

തുല്യജോലിക്ക് തുല്യവേതനം - metro mittor september edition

 തുല്യജോലിക്ക് തുല്യവേതനം

വളരെ ന്യായമെന്നു തോന്നുന്നൊരു ആശയം. പലരും പലവട്ടം ഇതേക്കുറിച്ചു ചർച്ച ചെയ്തിട്ടുള്ളതുമാണ്. ഈ അടുത്തയിടെ, സിനിമാദേശീയപുരസ്കാരജേതാവായ അപർണ്ണ ബാലമുരളിയും ഇതേവിഷയത്തെക്കുറിച്ച് തന്റെയൊരു അഭിമുഖത്തിൽ പരാമർശിച്ചു സംസാരിക്കുകയുണ്ടായി. അവർ തുല്യവേതനത്തേക്കാൾ ന്യായവേതനത്തിനാണ് ഊന്നൽ കൊടുത്തതെന്നും ശ്രദ്ധേയമാണ്. പറയുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ അത്ര നിസ്സാരമായി കാണാനാവുന്നതാണോ തുല്യവേതനം എന്ന ആശയം എന്ന് സംശയവും നിലനിൽക്കുന്നു എന്നതിന് തെളിവാണ് കോടതികളിൽ ഇക്കര്യമെത്തുമ്പോഴൊക്കെ ന്യായാധിപന്മാർ കൈക്കൊണ്ട  സ്ഥിരതയില്ലാത്ത നിലപാടുകൾ.  


ഏതാണ്ട് അമ്പത് വർഷങ്ങൾക്കപ്പുറം ഭൂരിഭാഗവും പുരുഷകേന്ദ്രീകൃതമായിരുന്ന നമ്മുടെ രാജ്യത്തെ തൊഴിൽരംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെ അതിവേഗം  കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വിദ്യാഭ്യാസരംഗം തുറന്നുകിട്ടിയതോടെ  ചെറുകിടജോലികൾ മുതൽ മൾട്ടിനാഷണൽ കമ്പനികളിലെ ഉയർന്ന പദവികളിൽ വരെ പുരുഷന്മാർക്കൊപ്പംതന്നെ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് അതിൽ പ്രധാനം. വീടിന്റെ അകത്തളങ്ങളിലും അടുക്കളച്ചുവരുകൾക്കിടയിലുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപെട്ട സ്ത്രീകൾ ഉദ്യോഗസ്ഥകളായി പൊതുസമൂഹത്തിലിറങ്ങുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ, വ്യക്തിപരമായ  ആരോഗ്യപ്രശ്ങ്ങൾ, തുടങ്ങി തൊഴിലിടങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ വരെ അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളിൽനിന്ന്‌ പലവിധ ചൂഷണങ്ങളും സ്ത്രീത്തൊഴിലാളികൾ നേരിടേണ്ടിവരുന്നതിനാൽ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്.  ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തുല്യവേതനം ഉറപ്പാക്കുക എന്നത്. തുല്യ ജോലിക്ക് തുല്യവേതനം എന്നത് കേവലമായൊരു പ്രമാണമോ സങ്കല്‍പനമോ അല്ല. ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രനയ നിര്‍ദേശകതത്വങ്ങളില്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥയാണത്. (അനുഛേദം 39 (ഡി)). 


ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1951ൽ സംഘടിപ്പിച്ച സമ്മേളത്തിലെ പ്രധാനവിഷയം ആശയമായിരുന്നു തുല്യജോലിക്കു തുല്യവേതനം. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 23-മത്തെ അനുച്ഛേദം ഊന്നൽ നൽകുന്നതും  ഈ  ആശയത്തിന് തന്നെയാണ്. 1979 ഏപ്രില്‍ 10ന് ഇന്ത്യ ആ പ്രമാണം അംഗീകരിച്ച് അംഗമായി മാറി. തൊഴിലിടങ്ങളിൽ  ലിംഗഭേദമെന്യേ തുല്യവേതനം ഉറപ്പാക്കുന്നതിനും ജോലിയിലും അനുബന്ധകാര്യങ്ങളിലുമുള്ള വിവേചനം തടയാനുമായി ഇന്ത്യൻ പർലമെന്റ് പാസ്സാക്കിയ നിയമാണ് 'തുല്യവേതനനിയമം - 1976 '.   ഈ നിയമപ്രകാരം ഒരേ തൊഴില്‍ എടുക്കുന്നവര്‍ക്കു ലഭിക്കുന്ന വേതനഘടനയില്‍ വിവേചനം പാടില്ല. സ്ത്രീ - പുരുഷ ലിംഗ, പദവി വ്യത്യാസമോ, സ്ഥിരം തൊഴില്‍ - താല്‍ക്കാലിക തൊഴില്‍ വ്യത്യാസമോ ഇതിന് കാരണമായിക്കൂടായെന്നും നിയമം അനുശാസിക്കുന്നു. വേതനതുല്യത ഉറപ്പാക്കുമ്പോള്‍ തൊഴിലിന്റെ സ്വഭാവവും ഫലവും ഉത്തരവാദിത്വവ്യാപ്തിയും ആണ് മൂല്യവത്തായി പരിഗണിക്കപ്പെടേണ്ടത് എന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. കെ എം എല്‍ ബക്ഷി 'അഭി' യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് 1962ല്‍ തുല്യവേതനാവകാശ പ്രശ്‌നം ഇന്ത്യന്‍ സുപ്രീംകോടതി ആദ്യമായി പരിഗണിക്കുന്നത്. എന്നാല്‍ പ്രസ്തുത തത്വം നീതിന്യായ കോടതി വഴി നടപ്പാക്കാനാവില്ല എന്ന നിഗമനമാണ് അന്ന് ന്യായാധിപന്മാര്‍ സ്വീകരിച്ചത്. പിന്നീടും ഈ വിഷയത്തില്‍ പലപ്പോഴും കോടതികളും ന്യായാധിപരും കൃത്യമായൊരു നിലപാട് കൈക്കൊണ്ടില്ല എന്നതാണ് യാഥാർത്ഥ്യം. തുല്യജോലിക്ക് തുല്യവേതനതത്വം പരിഗണിക്കുമ്പോള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പ് രീതികള്‍, നിയമനസമ്പ്രദായം, ജോലിയുടെ സ്വഭാവം, പ്രവൃത്തിയുടെ ഫലം, ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം, മുന്‍പരിചയം, വിശ്വസനീയത, ആവശ്യകത മുതലായ ഒട്ടേറെ ഘടകങ്ങള്‍ കൂടി പരിഗണിച്ചുവേണം തീര്‍പ്പാക്കേണ്ടതെന്നും ന്യായാധിപന്മാർ അഭിപ്രായപ്പെടുകയുണ്ടായി. 


നമുക്കറിയാം നമ്മുടെ രാജ്യത്ത് മിനുട്ടിനു ലക്ഷക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന വക്കീലന്മാരുണ്ട്. അതുകൊണ്ടു എല്ലാവക്കീലന്മാർക്കും അങ്ങനെ വേതനം ലഭിക്കണമെന്ന് ശഠിച്ചാൽ അത് പരിഹാസ്യമാവുകയേയുള്ളു. ഇവിടെ വേതനത്തിലെ അന്തരത്തിനു   ലിംഗഭേദം ഘടകമാകുന്നതേയില്ല.  വൈദഗ്ദ്ധ്യമനുസരിച്ച് വേതനത്തിലെ വ്യത്യാസം പല തൊഴില്മേഖലകളിലും പ്രകടമാണ്. ചിലപ്പോഴെങ്കിലും സ്ത്രീകൾക്ക് മേൽക്കോയ്മയുള്ളതായും കാണാം.  നെൽകൃഷി വ്യാപകമായി നടന്നുവന്നിരുന്ന  മുന്കാലങ്ങളിൽ കൊയ്ത്തുകാലത്ത് വേതനമായി 'പതം' കൊടുത്തിരുന്നതുതന്നെ ഉദാഹരണം. കൊയ്തുമെതിച്ച് നെല്ലളന്ന് അതിനാനുപാതികമായി നെല്ലുതന്നെ വേതനമായിക്കൊടുക്കുന്ന രീതിയാണത്. പലപ്പോഴും സ്ത്രീകളായിരിക്കും കൂടുതൽ പതം കരസ്ഥമാക്കുക. ഇന്നും മലയോരമേഖലയിൽ ഏലം, തേയില മുതലായ  നാണ്യവിളകളിലെ വിളവെടുപ്പുകളിലും ഈ രീതിയാണ് അവലംബിച്ചിരിക്കുന്നത്. എന്നാൽ  സർക്കാർ നേരിട്ട് വേതനം നൽകുന്ന പലജോലികളുടെയും വേതനവ്യവസ്ഥിതി അനീതിയുടെയും അസമത്വത്തിന്റെയും  അശാസ്ത്രീയതയുടെയും കളിയരങ്ങാണെന്നും തോന്നിപ്പോകും.  അംഗൻവാടി അദ്ധ്യാപകരുടെ വേതനംതന്നെ വലിയ ഉദാഹരണം. 


സിനിമാമേഖലയിൽ പ്രായം, വിദ്യാഭ്യാസയോഗ്യത ,  പ്രവൃത്തിപരിചയം എന്നിവയെക്കാൾ   താരമൂല്യത്തിനാണ് ഏറെ പ്രാധാന്യമെന്നുതോന്നുന്നു.  മമ്മൂട്ടിയോ മോഹൻലാലോ നായകനാകുന്ന സിനിമയിൽ തുല്യപ്രാധാന്യമുള്ള നായികയായി  ഒരു പുതുമുഖതാരം  വന്നാൽ തുല്യവേതനവാദം കേവലം ജലരേഖയാവുകയേയുള്ളു എന്നത് വ്യക്തം.  ഒരു ദേശീയപുരസ്കാരം നേടിയെന്നതുകൊണ്ടുമാത്രം മെഗാതാരങ്ങളുടെ താരമൂല്യത്തെ മറികടക്കാനോ, ഒപ്പമെത്താൻപോലുമോ കഴിഞ്ഞെന്നു വരില്ല.  

 അതായത് തുല്യജോലിഭാരത്തിന് തുല്യനിരക്കില്‍ വേതനം എന്നത് സ്വാഭാവികനീതി മൂല്യമാണ്. അത് അങ്കഗണിതമനുസരിച്ച്  കണക്കാക്കാവുന്ന കേവലമൂല്യമല്ല. അതുകൊണ്ടുതന്നെ നിയതമായൊരു രൂപരേഖ സൃഷ്ടിച്ചെടുക്കാനുമാവില്ല. 

 


Tuesday, July 26, 2022

റെഡ് ഹെറിങ് - metro mirror july

 റെഡ് ഹെറിങ് 

--------------------

നമ്മുടെ സംസ്ഥാനമാകട്ടെ, രാജ്യമാകട്ടെ, പൊതുജനസംബന്ധവും  രാഷ്ട്രീയപരവും സാങ്കേതികവും  ഭരണപരവുമൊക്കെയായി നിരവധി ഗൗരവമുള്ള മാറ്റങ്ങളിലൂടെയും പ്രശ്നങ്ങളിലൂടയുമൊക്കെ നിരന്തരം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണെന്നു മറ്റുള്ളവരെപ്പോലെ നമുക്കും അറിവുള്ളതാണ്. പക്ഷേ പലപ്പോഴും ദൃശ്യമാധ്യമങ്ങളുൾപ്പെടെയുള്ള  വാർത്താമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇതിലൊന്നും അത്ര പ്രാധാന്യം കൊടുക്കുന്നതായി പലപ്പോഴും അനുഭവപ്പെടാറില്ല. നാടു നേരിടുന്ന പ്രശ്നങ്ങളോ കൈവരിക്കുന്ന നേട്ടങ്ങളോ ഒരിക്കലും ആഘോഷിക്കപ്പെടുന്ന ഒരു വാർത്തയായി നമുക്ക് കാണാനും കഴിയാറില്ല. തികച്ചും അപ്രധാനമായ, വ്യക്തികളിൽ മാത്രം കേന്ദ്രീകൃതമായ സംഭവങ്ങളോ വ്യവഹാരങ്ങളോ ഒക്കെ പർവ്വതീകരിക്കപ്പെടുകയും അതിന്മേൽ തങ്ങളുടെ വിലയേറിയ സമയം പാഴാക്കിക്കളയുകയും ചെയ്യുന്ന ഈ മാധ്യമങ്ങളുടെ രീതി ഒട്ടുംതന്നെ അഭിലഷണീയമല്ല. പ്രത്യുത, സാധാരണക്കാരന്റെ ക്ഷമപരീക്ഷിക്കുന്ന, അങ്ങേയറ്റം ജുഗുപ്സാവഹമായൊരു വ്യായാമമായി മാറിയിരിക്കുകയാണ്. 


സ്വാർത്ഥലാഭത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ഇവരെ തങ്ങളുടെ  ചട്ടുകമാകുകയും ചെയ്യുന്നു എന്നത് പകൽപോലെ വ്യക്തം.നാട്  വളരെ ഗൗരവമുള്ള പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സന്ദർഭത്തിലായിരിക്കും തികച്ചും അപ്രസക്തമായ ഒരു വാക്കിന്റെയോ ചെയ്തിയുടെയോ പേരിൽ ഒരു കോളിളക്കം സൃഷ്ടിക്കുന്നതും അതിന്റെ ചൂടിൽ ചർച്ചചെയ്യപ്പെടേണ്ട ദേശീയപ്രാധാന്യമുള്ള കാര്യം അപ്രസക്തമാകുന്നതും. ഭരണപരാജയം മറച്ചുവെക്കാനും മന്ത്രിമാരുംമറ്റും സമാനമായ കാര്യങ്ങൾ ചെയ്തുപോരുന്നു.  അതായത് കേന്ദ്രബിന്ദുവിൽനിന്നു നമ്മുടെ ശ്രദ്ധ മറ്റെവിടേക്കോ കൊണ്ടുപോകുന്നു. പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മുടെ സാമാന്യബുദ്ധിയെ  വഴിതെറ്റിക്കുന്നു.   സിനിമകളിലും നാടകങ്ങളിലും നോവലുകളിലുമൊക്കെ ഈ വിദ്യ ധാരാളമായി ഉപയോഗിച്ചിരുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. നിർണ്ണായകമായ സംഭവങ്ങൾക്കു നിദാനമായി എന്നോണം  ഒരു കഥാപാത്രം അവതരിക്കും. നമ്മുടെ എല്ലാ ശ്രദ്ധയും ഊഹങ്ങളും അയാളുടെ പിന്നാലെ പായും. പക്ഷേ ഒടുവിൽ ശരിയായ കാരണക്കാരൻ മറ്റൊരാളായിരിക്കും. 


നിയമരംഗത്ത് സമാനമായ ഒരുതരം  ന്യായവൈകല്യംതന്നെയുണ്ട്.  വാദങ്ങൾ നടക്കുമ്പോൾ  ചില സന്നിഗ്ദ്ധഘട്ടങ്ങളിൽ    അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയും യഥാർത്ഥ വാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറ്റുന്ന രീതിയാണിത്.  റെഡ് ഹെറിംഗ് എന്നാണിതറിയപ്പെടുന്നത്. . എതിർകക്ഷിയുടെ വാദങ്ങൾക്ക് വ്യക്തമായ മറുപടി ഇല്ലാതെ വരികയോ തൻറെ വാദം തോറ്റു പോകുമെന്ന് ഭയപ്പെടുകയോ എതിർകക്ഷിയുടെ വാദങ്ങൾ ശരിക്കും മനസ്സിലാകാതെയാകുമ്പോഴോ ഒക്കെ ചിലർ റെഡ് ഹെറിങ് പ്രയോഗിക്കാറുണ്ട്. വാദവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ പെട്ടെന്ന് പറയുകയും ശ്രദ്ധമുഴുവൻ അതിലേക്ക് മാറ്റുകയും ചെയ്യുന്നു. വിജയിക്കാൻ എന്തൊക്കെ വളഞ്ഞവഴികളാണല്ലേ! 


എന്താണീ റെഡ് ഹെറിങ്? ഹെറിങ് എന്നത് കാഴ്ചയിലും ഗന്ധത്തിലും  മത്തി(ചാള)ക്കു സമാനമായൊരു മത്സ്യമാണ്. ഉപ്പുചേർത്ത്  പുകയിൽ ഉണക്കിക്കഴിയുമ്പോൾ അതിനൊരു ചുവപ്പ്‌നിറം  കൈവരും. കൂടാതെ അതിരൂക്ഷമായ ഗന്ധവുമുണ്ടായിരിക്കും. ഈ ഉണക്കമത്സ്യമുപയോഗിച്ചു വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്ന പതിവുണ്ടായിരുന്നു.  മത്സ്യത്തിന്റെ മണംകൊണ്ട് അവരുടെ ശ്രദ്ധതിരിക്കാനും വഴിതെറ്റിക്കാനുമൊക്ക ഈ ഉണക്കമത്സ്യം ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വഴിതെറ്റിക്കലിന് റെഡ് ഹെറിങ് എന്ന പ്രയോഗം ജനകീയമായത്. 


അഴിമതികളുടെ അറയ്ക്കുന്ന കഥകൾ, സാധാരണജനത്തിന്റെ നടുവൊടിക്കുന്ന വിലക്കയറ്റം, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും അപാകതകളും, ആരോഗ്യരംഗത്തെ പാകപ്പിഴകളും കെടുകാര്യസ്ഥതയും,  വിദൂരഗ്രാമപ്രദേശങ്ങളിലെ രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും, പട്ടിണിമൂലം ജീവൻപൊലിയുന്ന ലക്ഷക്കണക്കിന് ബാല്യങ്ങൾ,  വിവിധകാരണങ്ങളാൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസായരംഗം, നിരന്തരം നിലവാരത്തകർച്ച നേരിടുന്ന വിദ്യാഭ്യാസരംഗം, വിദ്യാർത്ഥികളേയും യുവജനങ്ങളേയും അടിമകളാകുന്ന മയക്കുമരുന്നുപയോഗം, നാടിനെന്നും ഭീഷണിയായിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ   - അങ്ങനെ എത്രയെത്ര നീറിപ്പുകയുന്ന പ്രശ്നങ്ങളിലൂടെയാണ് നാടും നമ്മളും കടന്നുപോകുന്നത്! ഇവയൊന്നും കാണാതെ കേവലം ഉണക്കമതികൾക്കുപിന്നാലെപോകുന്നത് എത്ര ലജ്‌ജാകരം!


Monday, May 9, 2022

കനൽ ഗ്രൂപ്പ് പാലഹാരക്കവിതകൾ

 പരിപ്പുവട 

========

വടകളിൽ രാജാധിരാജനാകും 

വടയോ, പരിപ്പിൻവടയതത്രേ!

രുചിയിൽ ബഹുകേമൻ പരിപ്പുവട 

കറുമുറെത്തിന്നാൽ മതിവരില്ല. 

ഒരുകപ്പുകട്ടനും  മഴയുമുണ്ടേൽ 

വടയെത്ര തിന്നെന്ന ചോദ്യമില്ല. 

കഥയൊക്കെയിങ്ങനെയാണെങ്കിലും 

ഇവനൊരു 'ശനി'യാകും ചിലനേരത്ത് 

വായുവിൻകോപമിവന്റെയൊപ്പം 

വന്നുകേറും ചില കുമ്പകളിൽ 

 പിന്നെയെരിപിരി പാച്ചിലാകും 

 പൂരം നടക്കുന്നപോലെയാകും 

*========*=======*=======*=======*=======*

വട്ടത്തിലോട്ടയിട്ടുണ്ടാക്കിവയ്ക്കുന്ന 

വടയതിൻ  പേരാണുഴുന്നുവട.

ഏത്തപ്പഴം മാവിൽ  മുക്കിപ്പൊരിക്കുന്ന 

സ്വാദിഷ്ഠമാകും പഴംപൊരിയും, 

മാവിൽ പഴംകുഴച്ചുണ്ടയായ് എണ്ണയിൽ 

ഇട്ടു വറത്തിടും ബോണ്ടയുണ്ടേ.

മൈദകുഴച്ചതിൽ ഉള്ളിയരിഞ്ഞിട്ടു 

ഉള്ളിവടയതുണ്ടാക്കുമല്ലോ.

ചെറുപയർ നായകനാക്കിച്ചമയ്ക്കുന്ന 

സ്വാദേറും സുഖിയനുമെത്ര കേമൻ! 

ഇങ്ങനെയൊക്കെയാണെങ്കിലുമിവിടെയീ   

മുംബയിൽ കിട്ടും വടാപ്പാവുപോൽ 

സർവ്വജനത്തിനും നിത്യവും  പഥ്യമാം 

ഭക്ഷ്യപദാർത്ഥം വേറില്ലയീ   ഭൂവിതിൽ 

Tuesday, April 12, 2022

ലങ്കയിൽ ( മെട്രോ മിറർ ഏപ്രിൽ ലക്കം )

 ലങ്കയിലൂടെ 

.

"നിങ്ങളുടെ നാട് വളരെ മനോഹരമാണ്. നാട്ടുകാരും വളരെ നല്ലവർ. നിയമങ്ങളനുസരിക്കുന്ന, അച്ചടക്കമുള്ളവർ . ഈ നാട് ഞങ്ങൾക്ക് വളരെയിഷ്ടമായി "


ഇക്കഴിഞ്ഞ ഫെബ്രുവരിമാസത്തിൽ നടത്തിയ ഒരാഴ്ചത്തെ  ശ്രീലങ്കയിൽ യാത്രയിൽ   പലപ്പോഴും അന്നാട്ടുകാരോട് പറഞ്ഞ വാക്കുകളാണ്. തികച്ചും ആത്മാർത്ഥതനിറഞ്ഞ വാക്കുകളായിരുന്നു അത്. തീർച്ചയായും അതവരെ സന്തോഷിപ്പിച്ചിരിക്കും. എന്നാൽ  ഒരു ടുക് ടുക്(ഓട്ടോറിക്ഷാ)ഡ്രൈവർ ഞങ്ങളോട്  വളരെ നിരാശയോടെ പറഞ്ഞതിങ്ങനെയായിരുന്നു 

"നിങ്ങൾ കണ്ടറിഞ്ഞതല്ല യാഥാർത്ഥ്യം. ഇവിടെയൊന്നും ശരിയല്ല. ഭരണാധികാരികളും ഭരണവും ഒന്നും. ആകെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രനാളിങ്ങനെ പോകുമെന്നറിയില്ല."

പക്ഷേ അദ്ദേഹത്തോട് വിശദമായി സംസാരിക്കാൻ  പരിമിതമായ സമയം ഞങ്ങളെ അനുവദിച്ചില്ല. ഒരുപക്ഷേ അർഹിക്കുന്ന  ഗൗരവം ആ  വാക്കുകൾക്ക് കൊടുത്തുമില്ല എന്നതാണ് വാസ്തവം.  എന്നാൽ  നാട്ടിലെത്തി അധികനാൾ കഴിയുംമുമ്പ് ശ്രീലങ്കയിൽനിന്നെത്തുന്ന വാർത്തകൾ ആ മനുഷ്യന്റെ വാക്കുകൾ സാധൂകരിക്കുന്നു എന്ന് മനസ്സിലാക്കിത്തന്നു . ഇന്ന് ശ്രീലങ്ക ആകെ അസ്വസ്ഥമാണ്. കലാപഭൂമിയാണ്. നാളെ എന്തുസംഭവിക്കും എന്നുപറയാനാവാത്ത അവസ്ഥ. 

കാര്യങ്ങൾ ഇപ്രകാരമാണെകിലും  ശ്രീലങ്ക തന്ന അനുഭവങ്ങൾ മധുരതരമായിരുന്നു. ഒരാഴ്ചകൊണ്ട് ശ്രീലങ്കയുടെ വളരെചെറിയൊരു ഭാഗം മാത്രമാണ് കണ്ടറിയാനായത്. കൊളംബോയില്നിന്ന് തുടങ്ങി , പിന്നാവാല, കാൻഡി, നുവാരാ എലിയ, ബൻതോട്ട, എന്നിവിടങ്ങളിലൂടെ റോഡുമാർഗ്ഗം യാത്രചെയ്ത് വീണ്ടും  കൊളംബോയിലെത്തുന്ന ഒരു ചുറ്റിത്തിരിയൽ.   ഹരിതഭംഗിയാർന്ന ഈ ഭൂഭാഗങ്ങൾ കണ്ടാൽ  നമ്മുടെ കൊച്ചുകേരളത്തിന്റെ മറ്റൊരു പകർപ്പെന്നേ തോന്നൂ. മാവും പിലാവും പുളിയും കരിമ്പും തെങ്ങും കവുങ്ങും മരച്ചീനിയും വാഴയും  നെല്ലിയും വളർന്നുനിൽക്കുന്ന തൊടികളും ഓലയോ ഓടോ മേഞ്ഞ  ലാളിത്യമാർന്ന വീടുകളും  പൂച്ചെടികളും   അമ്പഴവും അഗസ്തിയും ആരംപുളിയും അതിരിടുന്ന വീട്ടുമുറ്റങ്ങളും കുട്ടിക്കാലത്തുകണ്ട ഗ്രാമക്കാഴ്ചകളെ ഓർമ്മയിലെത്തിച്ചു. ടുക്ക് ടുക്ക് എന്നറിയപ്പെടുന്ന ഓട്ടോറിക്ഷകളും, നിരത്തുകളിൽ  ബസ്സുകളുമൊക്കെ നമ്മുടെ നാട്ടിലേതുതന്നെ.  വസ്ത്രധാരണത്തിൽ സ്ത്രീകൾക്ക് അല്പം  അന്തരമുണ്ടെങ്കിലും  ആഹാരക്കാര്യത്തിൽ വളരെ സാമ്യമുണ്ട്. പ്രാതലിനു പുട്ടും ഇടിയപ്പവും അപ്പവും ദോശയുമൊക്കെ നമ്മളെപ്പോലെ അവർക്കും പ്രിയം. കൂടെ തേങ്ങയും തേങ്ങാപ്പാലും അധികമായിച്ചേർത്ത കറികളും.  ചോറിനുള്ള കറികളും പലതരം ചമ്മന്തികളും  തേങ്ങചേർത്തതുതന്നെ. 


നമ്മളെക്കാൾ സാമ്പത്തികമായി പിന്നിലാണെങ്കിലും  പൊതുവേ, നന്നായി  പരിപാലിച്ചിരിക്കുന്ന  നിലവാരമുള്ള റോഡുകളും നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിക്കുന്ന ഡ്രൈവർമാരും തെല്ലമ്പരപ്പിക്കാതിരുന്നില്ല. അനാവശ്യമായുള്ള ഹോണടിശബ്ദംപോലും അവിടെ കേൾക്കാനില്ലായിരുന്നു.  


ശ്രിലങ്കക്കാരെക്കുറിച്ച് നമ്മൾ ധരിച്ചുവെച്ചിരിക്കുന്നത് അവർ മടിയന്മാരും അലസന്മാരുമൊക്കെയാണെന്നാണല്ലോ.  പക്ഷേ കാഴ്‌ചകൾ ആ ധാരണയെ തിരുത്തിക്കുറിക്കുന്നവയായിരുന്നു. ചുറുചുറുക്കോടെ അവരവരുടെ ജോലികളിലേർപ്പെട്ടിരിക്കുന്നു സ്ത്രീകളും പുരുഷന്മാരും.  പാതകൾക്കിരുവശവുമുള്ള കൃഷിഭൂമികളിലൊക്കെ നന്നായി കൃഷിയിറക്കിയിരുന്നു. (പുതുതായി പ്രചാരത്തിൽവന്ന ജൈവകൃഷിമൂലം ഉദ്പാദനം വളരെക്കുറഞ്ഞിട്ടുമുണ്ടെന്നു കർഷകൻ സമ്മതിച്ചിരുന്നു.) പരിസരങ്ങൾ  കർശനമായി  വൃത്തിയോടെ കാത്തുസൂക്ഷിക്കുന്നു. അലസമായി നിക്ഷേപിക്കപ്പെട്ടിരുന്ന  മാലിന്യങ്ങളും ദുർഗന്ധവുമൊന്നും എവിടെയുമില്ല. പട്ടണങ്ങളിൽപോലും നിർമ്മലമായൊരു ഗ്രാമശുദ്ധിയും ലാളിത്യവും അനുഭവിച്ചറിയാൻ കഴിയും. ഇതേക്കുറിച്ചു പറഞ്ഞപ്പോൾ ശ്രീലങ്കയിൽ വളരെക്കാലമുണ്ടായിരുന്ന ഒരു സുഹൃത്തുപറഞ്ഞത് തമിഴ്‌വ്മശജർ അധികമുള്ള പ്രദേശങ്ങളിൽ സ്ഥിതി വളരെ വ്യത്യസ്തമാണെന്നാണ്. 


രാജ്യതലസ്ഥാനമായ കൊളോമ്പോയിൽ വിമാനമിറങ്ങി ആദ്യം പോയത് പിന്നാവാലയിലെ ഗജപരിപാലനകേന്ദ്രത്തിലേക്കാണ്. പ്രസിദ്ധമായ  ആനകളുടെ അനാഥാലയം. സ്നേഹവും കരുണയും നൽകി ആനകൾക്ക് ഭൂമിയിൽ  സ്വർഗ്ഗമൊരുക്കുന്ന അസുലഭസുന്ദരമായ കാഴ്ച!   പിന്നീട് മലമ്പ്രദേശമായ കാൻഡിയിലേക്ക് . ഇടുക്കിജില്ലയുടെ പരിച്ഛേദമാണെന്നുതോന്നും  കാൻഡി. മൂന്നാറിനെ ഓർമ്മപ്പെടുത്തുന്ന തേയിലത്തോട്ടങ്ങൾ പലയിടത്തും കാണാം. ഇവിടെയാണ്  ശ്രീബുദ്ധന്റെ ദന്തം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം  (കുളിർമയുള്ള, ശാന്തസുന്ദരമായിരുന്ന  ആ മനോഹരപട്ടണം ഇന്ന് ഒരു കലാപഭൂമിയാണെന്നു വാർത്തകളിലൂടെ അറിയുമ്പോൾ ആകെയൊരു ഞെട്ടലാണ്.) കോളനിക്കാലത്തെ ഓർമ്മപ്പെടുത്തുന്ന,  നുവാര എലിയ ശ്രീലങ്കയിലെ ഊട്ടിയെന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ തേയിലത്തോട്ടങ്ങളും ഫാക്ടറികളുമൊക്കെ സഞ്ചാരികളുടെ പ്രിയപ്പെട്ട സന്ദർശനകേന്ദ്രങ്ങളാണ്. അവിടെയടുത്തുള്ള ഹനുമാൻ ക്ഷേത്രവും സീതാ അമ്മൻ കോവിലുമൊക്കെ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോകുന്നില്ലേ എന്നൊരു സംശയംതോന്നി. ഒപ്പമുണ്ടായിരുന്ന ഗൈഡ് ചാമുണ്ഡ അതുശരിവയ്ക്കുകയും ചെയ്തു. ഹിന്ദുക്ഷേത്രങ്ങളോട് ശ്രീലങ്കൻ സർക്കാരിനു വലിയ പഥ്യമൊന്നുമില്ലത്രേ! ഭാരതത്തിൽനിന്നു സഹസ്രാബ്ദങ്ങൾക്കുമുമ്പുമുതൽ കുടിയേറിയ തമിഴ്‌വംശജരാണ്‌ പ്രധാനമായും  അവിടുത്തെ ഹിന്ദുക്കൾ. ജനസംഖ്യയുടെ വളരെകുറച്ചൊരുഭാഗമേയുള്ളൂ  ഇക്കൂട്ടർ. രാമായണകഥയുമായി ബന്ധപ്പെട്ട പലസ്ഥലങ്ങളും മേൽപ്പറഞ്ഞ അവസ്ഥയിലാണ്.  ബുദ്ധക്ഷേത്രങ്ങൾക്ക് നല്ല ശ്രദ്ധയും സംരക്ഷണവും നൽകിവരുന്നു. 


കൊടുംതണുപ്പും കോടമഞ്ഞുമൊക്കെയുള്ള ഈ അചലപ്രദേശത്തുനിന്നു പിന്നീട്‌പോയത് തിരമാലകളുടെ നിരന്തരപരിലാളനമേറ്റുകിടക്കുന്ന ബൻതോട്ട എന്ന കടലോരനഗരത്തിലേക്കായിരുന്നു. സ്വർണ്ണനിറത്തിലെ, അതിലോലമായ മണൽത്തരികൾ നിറഞ്ഞ അതിമനോഹരമായ  അവിടുത്തെ കടൽത്തീരങ്ങൾ ഏറെ വിസ്മയിപ്പിച്ചു.സുവർണ്ണച്ഛായയുള്ള  തീരത്തോ നീലചേർന്ന  കരിമ്പച്ചനിറത്തിലെ സമുദ്രജലത്തിലോ  മാലിന്യത്തിന്റെ ഒരംശംപോലും കാണാൻ കഴിയില്ല. നൂറുശതമാനം വൃത്തി ഉറപ്പുവരുത്താൻ അന്നാട്ടുകാർ സദാ ജാഗരൂകരാണ്. അവിടെയുള്ള ഒരു  കായലിലൂടെ ഒരുമണിക്കൂർ നീണ്ട തോണിയാത്രയുണ്ടായിരുന്നു. തങ്ങളുടെ നാടിൻറെ പ്രകൃതിവൈവിധ്യങ്ങളെ അവർ എത്ര വിദഗ്ദ്ധമായാണ് വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തുന്നത്!  നമ്മുടെനാട്ടിൽ ഇതിനേക്കാൾ മികച്ച തീരങ്ങളും കായലുകളും മറ്റു പ്രകൃതിഘടകങ്ങളുമൊക്കെയുണ്ടല്ലോ, എന്നിട്ടും- എന്നൊരു നെടുവീർപ്പ് . 

കൗതുകമുണർത്തുന്ന മറ്റൊരനുഭവമായിരുന്നു അവിടെയുള്ള 'Turtle Hatchery 'കൾ. കടലാമയുടെ മുട്ടകൾ ശേഖരിച്ചു വിരിയിച്ച കുഞ്ഞുങ്ങളെ  സംരക്ഷിച്ച്, പിന്നീട് സമുദ്രത്തിലെത്തിക്കുന്നു. മുട്ടകൾമുതൽ പലപ്രായത്തിലുള്ള ആമകൾവരെ ഈ ഹാച്ചറികളിലുണ്ട്. ഏതെങ്കിലുംവിധത്തിൽ അംഗവൈകല്യം സംഭവിച്ച ആമകളെയും ശരിയായ പരിചരണം നൽകി സംരക്ഷിക്കുന്നു.  വിനോദസഞ്ചാരികൾ ധാരാളമായെത്തുന്ന  ഇത്തരം കേന്ദ്രങ്ങൾ   തീർച്ചയായും സാമ്പത്തികലാഭം നേടിക്കൊടുക്കുന്നു എന്നത് സത്യംതന്നെ. പക്ഷേ ഈ പ്രവൃത്തികളുടെ പിന്നിലുള്ള മഹത്വപൂർണ്ണമായ സഹജീവിസ്നേഹത്തെ   നമുക്ക് എങ്ങനെയാണ് അംഗീകരിക്കാതിരിക്കാനാവുക!  ആദരിക്കാതിരിക്കാനാവുക !

ശ്രീലങ്കൻയാത്രയ്ക്കിടയിൽ അവിടെയെന്തെങ്കിലും ആഭ്യന്തരസംഘർഷങ്ങൾ ഉള്ളതായി അന്ന് ഒരാശങ്കയുമുണ്ടായിരുന്നില്ല. ചൈനയുടെയും ജപ്പാന്റെയുമൊക്കെ സഹായത്താൽ നിർമ്മിക്കപ്പെട്ട പോർട്ടുകളും റോഡുകളും പാലങ്ങളുമൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവയുടെ പിന്നിലെ ഭാരിച്ച കടബാധ്യതയെക്കുറിച്ചൊന്നും ജനം വ്യാകുലപ്പെടുന്നതായി തോന്നിയുമില്ല. ചൈനയുടെയും മറ്റും സാമ്പത്തികസഹായത്തോടെ നടത്തിയ പല പദ്ധതികളും പ്രവർത്തനരഹിതമാണെന്നും അറിഞ്ഞിരുന്നു. അതിനൊരുദാഹരണം അവിടുത്തെ മനോഹരമായ ലോട്ടസ് ടവർ തന്നെ. ഭീമമായൊരുതുക ചൈനയിൽനിന്ന് കടംകൊണ്ട നിർമ്മിച്ചതാണെങ്കിലും പണിപൂർത്തിയായിട്ടും അത് കമ്മീഷൻ ചെയ്തിരുന്നില്ല. അതിനാൽത്തന്നെ വരുമാനവും ലഭിച്ചിരുന്നില്ല.   ഞങ്ങൾ മടങ്ങുന്നദിവസം കൊളംബോയിലൊരു  സുപ്രധാനചടങ്ങുനടക്കുന്നകാര്യം ഒരു  ടുക്ടുക്  ഡ്രൈവർ പറഞ്ഞറിഞ്ഞിരുന്നു. ആയിരകണക്കിന് ബസ്സുകൾ പൊതുപയോഗത്തിനായി അന്ന് സമർപ്പിക്കയാണത്രേ! പണിനടന്നുകൊണ്ടിരിക്കുന്ന ചൈനപോർട്ട് കാണാനുള്ള യാത്രയിൽ നിരനിരയായിക്കിടക്കുന്ന ചുവന്നനിറത്തിലെ  പുതുപുത്തൻ ബസ്സുകളും കണ്ടിരുന്നു. പെട്രോളിനും ഡീസലിനുമൊക്കെ നമ്മുടെ നാട്ടിലെക്കാൾ വളരെ കുറഞ്ഞവിലയുമായിരുന്നു അന്നവിടെ. പക്ഷേ ആ ദിവസങ്ങളിൽ പാൽപ്പൊടിക്ക് ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. ഹോട്ടൽമുറികളിൽ ഇലക്ട്രിക് കെറ്റിലിനോടൊപ്പം  വയ്ക്കാറുള്ള ചായ, കാപ്പി, പാൽപ്പൊടി സാഷലുകളിൽ  പലപ്പോഴും പാൽപ്പൊടിസാഷലുകൾ എണ്ണത്തിൽ കുറവോ, ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്തിരുന്നു. ഹോട്ടലധികാരികളിൽനിന്നറിയാൻ കഴിഞ്ഞത് പാൽപ്പൊടി ഇറക്കുമതി നിലച്ചിരിക്കുന്നതിനാൽ സ്ഥിതി തുടരുമെന്നാണ്. പകരം ഗ്ലാസ്സിലോ കുപ്പിയിലോ പാൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.  

ഭാരതത്തിന്റെ കണ്ണുനീർത്തുള്ളിയെന്നറിയപ്പെടുന്ന ഈ കൊച്ചുദ്വീപുരാജ്യത്തിൽനിന്നു മടങ്ങുമ്പോൾ ആ നാടിനെക്കുറിച്ചു മോശമായൊന്നും മനസ്സിൽ സൂക്ഷിക്കാനുണ്ടായിരുന്നില്ല . മറിച്ച് അറിയാനും പഠിക്കാനും ഏറെയുണ്ടായിരുന്നുതാനും. ഇന്നവിടെ  നിലനിൽക്കുന്ന സംഘർഷവും ഏറെ ചിന്തിപ്പിക്കുന്നു, ഒട്ടേറെക്കാര്യങ്ങൾ പഠിപ്പിച്ചുതരുന്നു. ദീർഘവീക്ഷണമില്ലാതെ കടമെടുത്തുമുടിയാൻ ഒരുരാജ്യത്തിനു വളരെയെളുപ്പം സാധിക്കുമെന്ന ലളിതമായ പാഠമാണ് അതിലേറെ പ്രധാനം. 





















Friday, February 4, 2022

കുപ്പയിലെ മാണിക്യം

 കുപ്പയിലെ മാണിക്യം 

.

രാജസ്ഥാനിലെ മാർബിൾസിറ്റി എന്നറിയപ്പെടുന്ന  കിഷൻഗർ  വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്.  ജയ്‌പ്പൂരിൽ നിന്ന് 100 കിലോമീറ്റർ ദൂരമുണ്ടിവിടേക്ക്‌. മറ്റേതൊരു രാജസ്ഥാൻ നാഗത്തെയുപോലെ  ധാരാളം ചരിത്രസ്മാരകങ്ങൾ ഇവിടെയുമുണ്ട്. എന്നാൽ  ഇവിടുത്തെ ചരിത്രസ്മാരകങ്ങളേക്കാൾ സഞ്ചാരികളെ ആകർഷിക്കുന്നത് മറ്റൊന്നാണ്.  ഒരു മാലിന്യനിക്ഷേപം.

 'അയ്യേ.. മാലിന്യം കാണാൻ ആർക്കാണിത്ര താത്പര്യം' 

എന്നല്ലേ കൂട്ടുകാർ  ആലോചിക്കുന്നത്. ഇത് സാധാരണ മാലിന്യമല്ലാ, മാർബിൾഅവശിഷ്ടമാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.  അതേ, 

നോക്കെത്താദൂരം പരന്നുകിടക്കുന്ന  ഒരു മാർബിൾ വേസ്റ്റ് ഡംപിങ് യാർഡ്.



കിഷൻഗറിൽനിന്നു ഏകദേശം 65കിലോമീറ്റർ ദൂരെയാണ്  മക്രാന എന്ന സ്ഥലം. അവിടെയാണ് ഭാരതത്തിലെ ഏറ്റവും ഗുണമേന്മയുള്ള  മാർബിൾ ഖനനം ചെയ്യുന്ന ക്വാറികളുള്ളത്.  രാജ്യത്തെ  ഏറ്റവും പുരാതനമായ മാർബിൾക്വാറിയും ഇതുതന്നെ. ആയിരത്തോളം മാർബിൾഖനികളാണ് ഇന്നിവിടെയുള്ളത്.  താജ്മഹൽ നിർമ്മിച്ച വെണ്ണക്കലുകൾ മക്രാനയില്നിന്നു കൊണ്ടുപോയതാണ്. കൊൽക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ലുധിയാനയിലെ ദുഃഖനിവാരൺ സാഹിബ് ഗുരുദ്വാര,  ലാഹോറിലെ മോത്തിമഹൽ, അബുദാബിയിലെ ഷെയ്ഖ് സെയ്യദ് മോസ്‌ക് അങ്ങനെപോകുന്നു രാജ്യത്തിനകത്തും പുറത്തുമായി മക്രാനമാർബിൾ കൊണ്ട് നിർമ്മിച്ച മന്ദിരങ്ങൾ. 



മക്രാനമാർബിളിന്റെ  ഏറ്റവും പ്രധാന   സംസ്കരണ-വിപണനകേന്ദ്രമാണ് കിഷൻഗർ. 25,000ലധികം മാർബിൾ വ്യാപാരികൾ ഇവിടെയുണ്ട്, അത്രതന്നെ ഗോഡൗണുകളും. അവരുടെ കീഴിൽ ലക്ഷത്തിലധികം ആളുകൾ ജോലിചെയ്യുന്നു. സംസ്‍കരണമെന്നാൽ കൂറ്റൻ മാർബിൾക്കഷണങ്ങൾ കനംകുറഞ്ഞ പാളികളാക്കി മുറിച്ച്, പോളിഷ് ചെയ്തെടുക്കുക.  ആയിരക്കണക്കിന് യന്ത്രങ്ങളും ഗാംഗ്‌സോ(gangsaw)കളും നിരന്തരം കല്ലുകൾ ആവശ്യരൂപത്തിൽ  മുറിച്ചു പോളിഷ് ചെയ്തുകൊണ്ടിരിക്കുന്നു.  കാലാകാലങ്ങളായി തുടർന്നുപോരുന്നതാണിത്. കല്ലുകൾ മുറിക്കുമ്പോഴും പോളിഷ് ചെയ്യുമ്പോഴും ഉണ്ടാകുന്ന  പൊടി അവശിഷ്ടങ്ങൾ (marble  slurry )  ധാരാളമായി കുന്നുകൂടിയപ്പോൾ അത് നിക്ഷേപിക്കാൻ ഒരിടം വേണ്ടിവന്നു. അങ്ങനെ ആൾതാമസമില്ലാതെകിടന്നസ്ഥലം അതിനായുപയോഗിച്ചു . വെളുത്തപൊടി  നിക്ഷേപിക്കുകവഴി ആ സ്ഥലം ശുഭ്രവർണ്ണത്തിൽ കാണപ്പെടുകയും ചെയ്തു. വർഷങ്ങളേറെക്കടന്നുപോയി. ഈ ശുഭ്രഭൂമികയുടെ    വിസ്തൃതിയും കൂടിവന്നു.  ഇന്നത് 350ഏക്കറിലധികമായിരിക്കുന്നു. 

നട്ടുച്ചനേരത്താണ് ഞങ്ങളവിടെ എത്തിയത്. വന്ന വഴികളിൽ ധാരാളം മാർബിൾ വ്യാപാരകേന്ദ്രങ്ങളുംകണ്ടിരുന്നു. ഭീമൻമാർബിൾഫലകങ്ങൾ കയറ്റിയ  വാഹനങ്ങൾ റോഡിലെവിടെയും കാണാം.  ഉച്ചസൂര്യൻ ആകാശത്തു ജ്വലിച്ചുനിൽക്കുന്നുണ്ടങ്കിലും അത്ര ചൂടുതോന്നിയില്ല. ഡംപ് യാർഡിൽ  നോക്കെത്താദൂരത്തിൽ വെട്ടിത്തിളങ്ങിക്കിടക്കുന്ന വെളുവെളുത്ത മാർബിൾസ്‌ലറിയുടെ കൂനകൾ.  കുറെദൂരത്തേക്കു നടക്കാൻ അനുവാദമുണ്ട്. ഞങ്ങൾ ഓരോദിക്കിലേക്കും നടന്നു. എവിടെനോക്കിയാലും തൂവെള്ളനിറം. ശൈത്യകാലത്ത്  മഞ്ഞുവീണുകിടക്കുന്ന ഗുൽമാർഗ് പോലെ തോന്നും. അതിനാൽത്തന്നെ ഈ പ്രദേശത്തിന് രാജസ്ഥാന്റെ ഗുൽമാർഗ് എന്നും വിളിപ്പേരുണ്ട്. ഫോട്ടോ കണ്ടാലും മഞ്ഞാണെന്നേ തോന്നൂ. ഈ  ധവളഭൂമിയിൽ  ഇടയ്ക്കു മഴവെള്ളം വീണു രൂപമെടുത്ത ചില പൊയ്കകൾ ഉണ്ട്. മങ്ങിയ പച്ചകലർന്ന നീലനിറമാണ് ജലത്തിന്. അതിമനോഹരമാണ് ആ ജലാശയക്കാഴ്ചകൾ. സസ്യങ്ങൾക്ക് വളരാൻ മാർബിൾസ്ലറി ഒട്ടും അനുയോജ്യമല്ലെകിലും  അപൂർവ്വമായി  ചില ചെറുസസ്യങ്ങൾ വളർന്നുനിൽക്കുന്നതും കാണാം. 

(ഇങ്ങനെയൊക്കെയാണെകിലും മാർബിൾ സ്ലറി ഗുരുതരമായ പരിസ്ഥിതികപ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നും സസ്യജന്തുജാലങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നുവെന്നും ശാസ്ത്രപഠനങ്ങൾ പറയുന്നു. വായുവിലും  ജലസ്രോതസ്സുകളിലും  ഇതുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമാണത്രേ! അതു തടയാനായി  ഇപ്പോൾ ഇത് സിമന്റുനിർമ്മാണത്തിനും ഇഷ്ടികനിർമ്മാണത്തിനുമൊക്കെ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. ) 

ഈ പ്രദേശം അതിമനോഹരമായതുകൊണ്ടുതന്നെ  സിനിമക്കാരുടെയുംമറ്റും ഇഷ്ടഷൂട്ടിഗ് ലൊക്കേഷൻ ആണിത്. പ്രീ- പോസ്റ്റ് -വെഡിങ് ഷൂട്ടിങ്ങും ധാരാളമായി ഇവിടെ നടക്കാറുണ്ട്. കുതിരപ്പുറത്തും ബൈക്കിലുമൊക്കെയിരുന്നു വിവിധപോസുകളിൽ  ഫോട്ടോ എടുക്കുന്നവരെ കാണുന്നുണ്ടായിരുന്നു.   ഞങ്ങളും കുറെയധികം ഫോട്ടോകളെടുത്ത് അവിടെനിന്നു മടങ്ങി.

(രാവിലെ പത്തുമണിമുതൽ വൈകുന്നേരം ആറുമണിവരെ സന്ദർശനസമയമുണ്ട്. പ്രവേശനഫീസ് ഒന്നുമില്ലെങ്കിലും മാർബിൾ അസോസിയേഷന്റെ പ്രവേശനാനുമതി നേടേണ്ടതുണ്ട്. അവർ നൽകുന്ന പാസ്  അവശ്യഘട്ടങ്ങളിൽ കാണിക്കേണ്ടതായിവരും )


















Thursday, February 3, 2022

രാജസ്ഥാൻ - 21 :- ആശങ്കയുടെ രണ്ടുനാളുകൾ

 ഒട്ടുംപ്രതീക്ഷിക്കാത്ത ദൃശ്യവിരുന്നായിരുന്നു കിഷൻഗർ ഞങ്ങൾക്ക് സമ്മാനിച്ചത്. അതിന്റെ ആഹ്ലാദത്തിലും പുളകോദ്ഗമത്തിലുമായിരുന്നു അവിടെനിന്നുള്ള മടക്കയാത്ര. രാത്രി എട്ടുമണിയോടടുത്തു സവായ് മാധവപുർ പട്ടണത്തിൽ എത്തിയപ്പോൾ. ഇടയ്ക്ക് പലയിടത്തും പാത മോശാവസ്ഥയിലായിരുന്നതുകൊണ്ടു മറ്റുവഴികളും തേടേണ്ടതായിവന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും  വൈകിയിരുന്നു. പ്രധാനപാതയിൽനിന്നു ഒരു ചെറുപാതയിലൂടെ ബസ്സ് പത്തുപതിനഞ്ചു കിലോമീറ്റർ ഓടി. റിസോർട് ഒരു വനപ്രദേശത്തിനു നടുവിലാണ് സ്ഥിതിചെയ്യുന്നത്. അവിടേക്കുള്ള വഴിയാകട്ടെ ഭൂനിരപ്പിൽനിന്നു കുറച്ചു താഴേക്കിറങ്ങിയാണ്. കുഴിയിലേക്ക് ബസ്സ് ഇറക്കാൻ പറ്റാത്ത അവസ്ഥ. കുറ്റാക്കൂരിരുട്ട്. റിസോർട്ടിലേക്ക് രണ്ടുകിലോമീറ്ററിലധികം ദൂരമുണ്ട്. മാത്രവുമല്ല, വനമായതുകൊണ്ടു രാത്രിയിൽ വന്യമൃഗങ്ങൾ വഴിയിലുണ്ടാവാനും സാധ്യതയുണ്ട്. പേരിനുപോലും ജനവാസമുള്ള സ്ഥലവുമല്ല. ഒടുവിൽ റിസോർട്ടിൽനിന്നു വാഹനം വരുത്തി തവണകളായി  സ്ത്രീകളെ അതിൽ കൊണ്ടുപോയി. ഏതാനും പുരുഷന്മാരും ലഗേജ്ജും വണ്ടിയിലെത്തി. ചേട്ടനുൾപ്പെടെ ബാക്കിയുള്ള പുരുഷന്മാർ നടന്നുവന്നു. രാത്രിയായിരുന്നെങ്കിലും വൈദ്യുതിവെളിച്ചത്തിൽ റിസോർട് ആകെയൊന്നു കണ്ടു. ധാരാളം കോട്ടേജുകളും ഉദ്യാനങ്ങളും നീന്തൽക്കുളവും വലിയ ഭക്ഷണശാലയും  ഒക്കെയായി അതിവിശാലമായ റിസോർട്ട്. 20-)0 നമ്പർ കോട്ടേജായിരുന്നു ഞങ്ങളുടേത്. അകവശം ടെന്റ് പോലെ അലങ്കരിച്ചിരിക്കുന്ന സുന്ദരമായ കോട്ടജ്.  നേരംവെളുത്തിട്ടുവേണം ഇവിടയൊക്കെ സൂര്യവെളിച്ചത്തിൽ കാണാൻ എന്നുവിചാരിച്ചു. കാൽനടയായി പോന്നവരും റിസോർട്ടിൽ എത്തിയപ്പോൾ മണി ഒൻപതു കഴിഞ്ഞിരുന്നു. കുളിയും ഭക്ഷണവും കഴിഞ്ഞപ്പോൾ ഏകദേശം പതിനൊന്നുമണിയായി.  ആകെ ക്ഷീണിച്ചിരുന്നതുകൊണ്ടു വേഗം കിടന്നുറങ്ങി.   


എനിക്ക് കലശലായ നടുവുവേദനയുണ്ടായിരുന്നതുകൊണ്ട് ഇലക്ട്രിക്ക് ഹീറ്റിംഗ് പാഡിനു മുകളിലാണ് ഞാൻ കിടന്നത്. എപ്പോഴോ ചേട്ടൻ എന്നെ വിളിച്ചുണർത്തി ഹീറ്റിംഗ് പാഡ് വേണമെന്നുപറഞ്ഞു. ഞാനതു ചേട്ടന് കൊടുത്ത ഓർമ്മയുണ്ട്. വീണ്ടും ഉറങ്ങുകയും ചെയ്തു. പിന്നെയെപ്പഴോ ഒരു  ഞരക്കം കേട്ട് ഞാൻ ഞെട്ടിയുണർന്നു. ചേട്ടൻ വേദനകൊണ്ടു പുളയുകയാണ്. ഇടയ്ക്കു 'എന്റെ ദൈവമേ' എന്നൊക്കെ അവ്യക്തമായി പറയുന്നുമുണ്ട്. ഞാൻ വേഗമെഴുന്നേറ്റു കാര്യമന്വേഷിച്ചു. വയറുവേദനിക്കുന്നെന്നു പറഞ്ഞു. മൂന്നാലുപ്രാവശ്യം വയറിളകുകയും ചെയ്തത്രേ. വയറിനുമുകളിൽ   ഹീറ്റിംഗ് പാഡ് മാക്സിമത്തിൽ വെച്ചിരിക്കുകയാണ്. പൊള്ളുന്ന ചൂടിലും വേദനയ്ക്ക് ശമനമില്ല. വയറിളക്കത്തിനും  വേദനയ്ക്കുമുള്ള മരുന്നൊന്നും കൈയിലില്ല. സമയം ഒരുമണിയടുത്തു. ടൂർ മാനേജരെയോ റിസപ്ഷനിലോ വിളിക്കാനൊരുങ്ങിയപ്പോൾ ചേട്ടൻ സമ്മതിച്ചുമില്ല. നേരം വെളുത്തിട്ടു പറഞ്ഞാൽ മതിയെന്നാണ് പറയുന്നത്.  കെറ്റിലും ടീബാഗും ഒക്കെ മുറിയിലുണ്ടായിരുന്ന. ഞാൻ ചായയുണ്ടാക്കി കൊടുത്തു. ഒരിറക്ക് കുടിച്ചശേഷം അത് അതു വേണ്ടായെന്നു പറഞ്ഞു. ചൂടുവെള്ളം കൊടുത്തിട്ട് അതും കുടിച്ചില്ല. വയറിളകിയെങ്കിൽ ഡീഹൈഡ്രേഷന് സാധ്യതയുണ്ടല്ലോ. പക്ഷേ വെള്ളം കുടിക്കാതെന്തുചെയ്യും. ഞാനൊരുരത്തിൽ സമയം തള്ളിനീക്കുകയായിരുന്നു.  ഇടയ്ക്കു വേദന കുറവുണ്ടോ എന്നൊക്കെ ഞാൻ ചോദിക്കുന്നുണ്ടായിരുന്നു. മൂന്നുമണിവരെ  അങ്ങനെ കടന്നുപോയി. അപ്പോഴേക്കും ചേട്ടൻ പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയാൻ തുടങ്ങി. ഞാൻ വേഗം ടൂർ മാനേജരെ ഫോണിൽ വിളിച്ചു. രാജേഷ് ഒരുനിമിഷംപോലും പാഴാക്കാതെ മുറിയിലെത്തി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി രാജേഷ് വേഗം റിസപ്ഷനിലെത്തി. ആശുപത്രി പട്ടണത്തിലാണുള്ളത് . ഇരുപതുകിലോമീറ്റർ ദൂരമുണ്ട്. റിസോർട്ടിലെ വാഹനത്തിൽ  ചേട്ടനെയുംകൊണ്ട് ഞങ്ങൾ ആശുപത്രിയിലെത്തി. Dr. Ramsingh Surgical Hospital .   വഴി വളരെ മോശമായിരുന്നു. കാട്ടുപാതയിലൂടെയും നാട്ടുപാതയിലൂടെയുമൊക്കെയായി  അരമണിക്കൂറിലധികം യാത്രയുണ്ടായിരുന്നു. അപ്പോഴേക്കും ഡോക്ടറെയും വരുത്തിയിരുന്നു. ആ സമയത്ത് ചേട്ടന് കുറച്ചാശ്വാസമുള്ളതുപോലെ തോന്നി.  ചേട്ടനെ പരിശോധിച്ച് ഡോക്ടർ ഒരിഞ്ചക്ഷന് കൊടുത്തു. കുറച്ചു മരുന്നും തന്നു . കുഴപ്പമൊന്നുമില്ല,  പൊയ്ക്കോളാൻ  പറഞ്ഞു. ധാരാളം വെള്ളം കുടിക്കാനും പറഞ്ഞു. എനിക്കാശ്വാസമായി. നാലരയായപ്പോഴേക്കും  ഞങ്ങൾ റിസോർട്ടിൽ തിരിച്ചെത്തി. 


ഇന്ന് ഒക്ടോബർ 24 . അതിപ്രശസ്തമായ,  രൺതംഭോറിലെ വന്യമൃഗസംരക്ഷണകേന്ദ്രം സന്ദർശിക്കുന്നതിനാണ് ഇവിടേയ്ക്ക് വന്നിരിക്കുന്നത്. അഞ്ചുമണിക്ക് പ്രത്യേകവാഹനത്തിലാണ് അവിടേക്കു  പോകേണ്ടത്.  അതിരാവിലെ സഫാരിപോയാലേ മൃഗങ്ങളെക്കാണാൻ കഴിയൂ. ചേട്ടന് എന്തായാലും ആ യാത്ര സാധിക്കില്ല. അതുകൊണ്ടു ഞങ്ങൾ കോട്ടേജിൽത്തന്നെ കഴിയാമെന്നുവെച്ചു. പത്തുമണിയോടെ സഫാരി കഴിഞ്ഞു ഞങ്ങളുടെ സംഘാംഗങ്ങൾ മടങ്ങിയെത്തും. അല്പനേരത്തെ വിശ്രമത്തിനുശേഷം ജയ്‌പ്പൂരിലേക്കു പോകണം. രണ്ടുരാത്രി ജയ്പൂരിലെ ഹോട്ടലിൽ താമസം. 26 നു മുംബൈയിലേക്കുള്ള ഫ്ലൈറ്റ് പിടിക്കണം. 


ആശുപത്രിയിനിന്നു വന്നശേഷം കുറച്ചുനേരത്തേക്ക് ആശ്വാസമുണ്ടായിരുന്നെങ്കിലും പിന്നീടു ചേട്ടന് കൂടുതൽ അവശതയായി. ചായയും കാപ്പിയും വെള്ളവും ഒക്കെ കൊടുത്തു. ഒന്നും കുടിച്ചില്ല. പ്രഭാതഭക്ഷണവും കഴിച്ചില്ല. ഞാൻ പറയുന്നതൊന്നും ഗൗനിക്കുന്നില്ല. റിസോർട് ഏതാണ്ട് വിജനമായതുപോലെ. ഇടയ്ക്കു രാജേഷ് വിളിച്ചു. പ്രാതൽ കഴിക്കണമെന്നു നിർബ്ബന്ധമായി പറഞ്ഞു. ചേട്ടനിങ്ങനെ കിടക്കുമ്പോൾ എനിക്കെങ്ങനെ കഴിക്കാൻ തോന്നും. ഒരു ദോശ എടുത്തുവെച്ചെങ്കിലും മുഴുവൻ കഴിച്ചില്ല. ഒമ്പതേമുക്കാൽ ആയപ്പോഴേക്കും സഫാരി  പോയവരൊക്കെ മടങ്ങിയെത്തി. അപ്പോഴേക്കും ചേട്ടൻ ഏതാണ്ട് അബോധാവസ്ഥയിലായി. ഈ അവസ്ഥയിൽ ജയ്പൂറിനു പോകാൻ കഴിയില്ലെന്നുറപ്പാണ്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തേ മതിയാകൂ. 


വീണ്ടും രാജേഷ് ആരോടൊക്കെയോ ഫോണിൽ സംസാരിച്ചു. സവായ് മാധവ്‌പൂരിലെ ഏറ്റവും നല്ല ഡോക്ട്ടർ ആയ സുമിത് ഗാർഗിന്റ ഹോസ്പിറ്റലിൽ പോകാൻ ആരോ നിർദ്ദേശിച്ചു. ഇരിക്കാവുന്ന അവസ്ഥയിലല്ലാത്തതുകൊണ്ടു  ആംബുലൻസിൽ പോകാനേ കഴിയൂ. ഉടൻതന്നെ ആംബുലൻസ് വിളിച്ചു. ഒരുമണിക്ക് യാത്രാസംഘം ജയ്പൂരിലേക്കു പോകും. പരിചയമില്ലാത്ത സ്ഥലത്ത് എന്നെ തനിച്ചാക്കാതിരിക്കാൻ ടൂർമാനേജർമാരിൽ ഒരാൾ എന്നോടൊപ്പം നിൽക്കാമെന്ന് തീരുമാനിച്ചു. കല്പക് എന്റെകൂടെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് പോന്നു. മുൻപുപോയ  ആശുപത്രിയിൽനിന്നു കുറേക്കൂടി ദൂരെയായിരുന്നു ഡോ. ഗാർഗിന്റെ ആശുപത്രി. സാമാന്യം വലിയൊരാശുപത്രിയായിരുന്നു. എന്തായാലും അവിടെ അഡ്മിറ്റ് ചെയ്ത് സലൈൻ കൊടുക്കാൻ തുടങ്ങി. കൂടെ മരുന്നുകളും. അപ്പോൾ 102ഡിഗ്രി പനിയുമുണ്ടായിരുന്നു. 


ആശുപത്രിയിൽ ഞങ്ങളെ  എത്തിച്ച ആംബുലൻസ് ഡ്രൈവർ സോയൽ തിരികെപ്പോകാൻ കൂട്ടാക്കിയില്ല. രെജിസ്ട്രേഷൻ കൗണ്ടറിലും ബില്ലടയ്ക്കാനും  ഫാർമസിയിലുമൊക്കെ അയാൾ എന്റെയൊപ്പം വന്നു. മടങ്ങിപ്പോക്കോളാൻ നിർബ്ബന്ധിച്ചപ്പോൾ അയാൾ പറഞ്ഞത് "നിങ്ങൾക്ക് ഇവിടെ പരിചയമൊന്നുമില്ലല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ ആരാണുള്ളത്. അതുകൊണ്ടു ഞാനെന്തായാലും പോകുന്നില്ല" എന്നാണ്. പത്തുമണിക്കുമുമ്പ് ആശുപത്രിയിലെത്തിയതാണ്. പലകുപ്പികളിലായി പലപ്രാവശ്യം   എന്തൊക്കെയോ മരുന്നുകളും സലൈനും ഒക്കെ രോഗിക്കു കൊടുത്തു.  നാലുമണിയായപ്പോൾ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെന്നായി. അപ്പോഴാണ് ഡ്രൈവർ തന്റെ ആംബുലൻസുമായ് തിരികെപ്പോകാൻ തയ്യാറായത്. എത്ര  നിർബ്ബന്ധിച്ചിട്ടും നിശ്ചിതമായ വണ്ടിക്കൂലിയല്ലാതെ ഒരുരൂപപോലും കൂടുതൽവാങ്ങാൻ ആ 22 വയസുകാരൻ യുവാവ് തയ്യാറായതുമില്ല. പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള, ദരിദ്രകുടുംബത്തിലെ അംഗമായ ഈ ചെറുപ്പക്കാരന്റെ നിസ്വാർത്ഥതയും ധാർമ്മികതയും ഉത്തരവാദിത്തബോധവുമൊക്കെ നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ, ഉയർന്ന ജീവിതപശ്ചാത്തലമുള്ള യുവാക്കളിൽ കാണാൻ കഴിയുമോ എന്ന് സംശയമുണ്ട്. വാഹനാപകടങ്ങളിലുംമറ്റും രക്തംവാർന്നുകിടക്കുന്നവരെപ്പോലും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ലെന്ന വാർത്തകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു! 


ചേട്ടന് പതിയെ എഴുന്നേറ്റിരിക്കാമെന്ന അവസ്ഥയിലായി. രാത്രിതന്നെ ആംബുലൻസിൽ ജയ്പൂർക്കു പോകാമെന്നായി കല്പക്. ഇവിടെ നല്ല ആശുപത്രികൾ ഇല്ലായെന്നുതന്നെ പറയാം. എന്തിന്‌, നല്ലൊരു മെഡിക്കൽ ഷോപ് പോലുമില്ല.  കൂടുതൽ നല്ല വൈദ്യസഹായം കിട്ടാൻ  ജയ്പൂർതന്നെ നല്ലത്.  രാത്രിയെട്ടുമണിയോടെ ഡിസ്ചാർജ് വാങ്ങി ഞങ്ങൾ റിസോർട്ടിലേക്കു പോന്നു. അതുവരെ ഞാനും ചേട്ടനും ആഹാരമൊന്നും കഴിച്ചിരുന്നില്ല. ഞങ്ങൾക്ക് കിച്ചടി തയ്യാറാക്കിവെയ്ക്കാൻ റിസോർട്ടിൽ പറഞ്ഞിരുന്നു. ഹോട്ടലിലെത്തി കുളിച്ച് അല്പം ആഹാരവും കഴിച്ച് രാത്രി  പത്തുമണിയോടെ ഞങ്ങൾ റിസോർട്ടിൽനിന്നു യാത്രയായി. രാവിലെവന്ന ആംബുലൻസ് ഡ്രൈവറുടെ ബന്ധുവായിരുന്നു ഇത്തവണ വന്നത്. ഒന്നരയായപ്പോൾ ജയ്പൂരിലുള്ള ഹോട്ടലിലെത്തി. അപ്പോഴേക്കും ചേട്ടന്റെ പനിമാറി വിയർത്തിരുന്നു. എങ്കിലും അവശനിലയിൽത്തന്നെ. നേരം വെളുത്തപ്പോഴേക്കും കുറച്ചൊരു ഭേദംവന്നു. കുറച്ചു  ചായകുടിക്കുകയും ചെയ്തു. വേറെ ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ല എന്നുറപ്പായി.  പക്ഷേ സംഘത്തോടൊപ്പം കാഴ്ചകൾ കാണാൻപോകാൻ കഴിയുമായിരുന്നില്ല. അതിനാൽ ഞങ്ങൾ മുറിയിൽത്തന്നെയിരുന്നു. അവർ എല്ലാവരും പിങ്ക്സിറ്റിയുടെ മായകാഴ്ചകളിലേക്ക് പോയി. 


ഒമ്പതുമണിവരെയും ചേട്ടൻ ഉറക്കമായിരുന്നു. അതിനുശേഷം ഭക്ഷണമൊക്കെ കഴിക്കാൻ തുടങ്ങി. കുറേശ്ശെ നില ഭേദപ്പെട്ടുവന്നു. ഇടയിൽ പലതവണ രാജേഷ് വിളിച്ചിരുന്നു. മുറിയിൽ ഭക്ഷണമെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ജപ്പാനിലുള്ള മോനും ഭാര്യയും നാട്ടിൽനിന്ന് ഞങ്ങളുടെ രണ്ടുപേരുടെയും സഹോദരങ്ങളും ഇടയ്ക്കിടയ്ക്കു വിളിച്ചു വിവരങ്ങൾ തിരക്കിക്കൊണ്ടിരുന്നു. എങ്ങനെയോ ചേട്ടന്റെ അസുഖവിവരം അറിഞ്ഞു മോഹനൻ ബി കെ എന്നൊരു സുഹൃത്തും വിളിച്ചിരുന്നു. എല്ലാവരും പല നിർദ്ദേശങ്ങളും തന്നുകൊണ്ടിരുന്നു. എല്ലാവരോടും എനിക്കുള്ള നന്ദി കേവലം വാക്കുകളിൽ ഒതുക്കാനാവുന്നതല്ല.


സഫാരി കഴിഞ്ഞു വൈകുന്നേരം അവരെത്തിയപ്പോഴേക്കും ചേട്ടന് വളരെ മാറ്റം വന്നിരുന്നു. പിറ്റേദിവസം ഫ്ലൈറ്റ് യാത്രയ്ക്ക് തടസ്സമില്ല എന്ന അവസ്ഥയായി. അങ്ങനെ ആ ദിവസവും വന്നെത്തി. രാവിലെ 10 മണിക്കുള്ള ഫ്ലൈറ്റ് ആയിരുന്നു. കുറച്ചു ലേറ്റ് ആയിട്ടാണ് ടേക്ക് ഓഫ് ചെയ്തത്. പന്ത്രണ്ടരയായപ്പോൾ മുംബൈയിൽ വിമാനമിറങ്ങി. ഒരു ടാക്സിയിൽ മൂന്നരയായപ്പോൾ കല്യാണിലെ വീട്ടിലെത്തി. ആശങ്കയുടെ 64 മണിക്കൂറുകൾക്കു വിരാമമിട്ട് ആശ്വാസത്തോടെ വീട്ടിൽ. പല കാരണങ്ങളാൽ അവിസ്മരണീയമായ ഒരു യാത്രയുടെ പരിസമാപ്തി. 

Wednesday, February 2, 2022

രാജസ്ഥാൻ 19 - ചിറ്റോർഗഢ്

 ചിറ്റോർഗഢ്

ബിറാക് നദിയുടെയും ഗാംഭീരി നദിയുടെയും തീരങ്ങളിലായി  180 മീറ്റർ (590.6 അടി) ഉയരത്തിൽ 700 ഏക്കറിലായി പരന്നുകിടക്കുന്ന മലയിലാണ്  13കിലോമീറ്റർ നീളമുള്ള  ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഏഴാംനൂറ്റാണ്ടിൽ മൗര്യരാജാവായിരുന്ന ചിത്രാംഗനാണ് കോട്ടയുടെ മൂലരൂപം നിർമ്മിച്ചതെന്നു ചരിത്രം പറയുന്നു. (ഭീമൻ നിർമ്മിച്ച കോട്ടയെന്നും ഒരു ഭാഷ്യമുണ്ട്). ഒരു വലിയ മത്സ്യത്തിന്റെ ആകൃതിയിലാണ് കോട്ടയുടെ നിർമ്മിതി.  ചിത്രകൂടം എന്നായിരുന്നു കോട്ടയുടെ  അന്നത്തെ നാമം   7-)o നൂറ്റാണ്ടുമുതൽ 1568 വരെയുള്ള കാലയളവിൽ നിരവധി രാജാക്കന്മാർ ഇവിടം കേന്ദ്രമാക്കി രാജ്യം ഭരിച്ചിരുന്നു. ഗുഹിലോത്ത് രാജാക്കന്മാരാണ് ആദ്യമായി ഇവിടം കേന്ദ്രമാക്കിയത്. തുടർന്ന് സിസോദിയരജപുത്രരും ഛത്തരിരജപുത്രരും ഇവിടം ഭരിച്ചു. പതിനാലാം നൂറ്റാണ്ടിൽ അലാവുദീൻ ഖൽജി കോട്ട പിടിച്ചടക്കി. എങ്കിലും താമസിയാതെ സിസോദിയവംശരാജാവായിരുന്ന ഹാമിർസിംഗ് കോട്ട തിരിച്ചുപിടിക്കുകയുണ്ടായി. പതിനാറാം നൂറ്റാണ്ടിൽ അക്ബർ കോട്ട ആക്രമിക്കുകയും അധിപത്യമുറപ്പിക്കുകയും  ചെയ്തു. 

 

ശക്തി, ഭക്തി, ത്യാഗം, ബലിദാനം എന്നിവയുടെ  പാവനസ്ഥലമാണിതെന്നാണ്   ഗൈഡ് പറഞ്ഞത്.  ചിറ്റോർഗഢ് കോട്ട ഭാരതത്തിലെ മാത്രമല്ല, ലോകത്തെതന്നെ ഏറ്റവും നീളംകൂടിയ കോട്ടകളിലൊന്ന്. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിൽ ഇടംനേടിയ മലമുകളിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട കോട്ടകളിലൊന്ന്, ചരിത്രത്തിൽ പ്രശസ്തയായ പദ്മാവതി/പദ്മിനിയുടെ ജീവത്യാഗത്തിനു സാക്ഷിയായി എന്നു വിശ്വസിക്കപ്പെടുന്ന കോട്ട, അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് 13കിലോമീറ്റർ നീളമുള്ള  ചിറ്റോർകോട്ടയ്ക്ക്. ചെറുതും വലുതുമായ 103 ക്ഷേത്രങ്ങളും 84 ജലസംഭരണികളും  ഈ കോട്ടയ്ക്കുള്ളിലുണ്ടെന്നാണ് കണക്ക്. ഈ കുളങ്ങളിലെല്ലാമായി 4 ബില്യൺ ലിറ്റർ വെള്ളം സൂക്ഷിക്കപ്പെട്ടിരുന്നത്രേ! ഒരു തുള്ളി മഴ  പെയ്തില്ലെങ്കിലും 50000 ഭടന്മാർക്ക് 3 വർഷത്തിലും അധികകാലം കഴിയാനുള്ള വെള്ളം അവിടെനിന്നും കിട്ടുമായിരുന്നു ഇത്രയുംവലിയ കോട്ട മുഴുവൻ കണ്ടുതീർക്കാൻ ദിവസങ്ങൾ വേണ്ടിവരും . ചുരുങ്ങിയസമയത്തിനുള്ളിൽ വിജയസ്തംഭം  (Tower of Victory), കീർത്തിസ്തംഭം (Tower of Fame), റാണി പത്മിനി മഹൽ (Rani Padmini Mahal), മീര മന്ദിർ, സോമനാഥക്ഷേത്രമാതൃകയിലുള്ള വരാഹമൂർത്തിക്ഷേത്രം  എന്നിവ കാണാനേ ഞങ്ങൾക്ക് കഴിയുള്ളു. 


ഓട്ടോറിക്ഷയിലാണ് കുന്നിന്മുകളിലേക്കു പോയത്. ഏഴ് കവാടങ്ങൾ കടന്നു വേണം കോട്ടയ്ക്ക് മുകളിലേക്ക് എത്താൻ. പിൻഭാഗത്തും ഏഴുകവാടങ്ങളുണ്ട്. മുമ്പ് ആ ഭാഗത്തെ സൂരജ്‌പോൽ ആയിരുന്നു  പ്രധാനപ്രവേശന കവാടം.   മുമ്പിലും പിന്നിലുമായി ഇപ്പോൾ  14 വൻ കവാടങ്ങൾ..(ഞങ്ങൾ കടന്നുവന്ന  കവാടങ്ങൾക്ക് പദാൻ പോൽ, ഭൈരോൺ പോൽ, ഹനുമാൻ പോൽ , ഗണേഷ് പോൽ,  ജോർലപോൽ, ലക്ഷ്മൺ പോൽ, റാംപോൽ എന്നിങ്ങനെ   വ്യത്യസ്തനാമങ്ങൾ  നൽകിയിട്ടുണ്ട്). മുകളിലേക്ക് കയറുമ്പോൾ നല്ല തണുപ്പാണ്.  

ആദ്യമായി വിജയസ്തംഭത്തിനടുത്താണെത്തിയത്. അകത്തുകയറാൻ ടിക്കറ്റ് എടുക്കണം. വിജയസ്തംഭവും അതിനോടുചേർന്നുള്ള ക്ഷേത്രവുമാണ് ആദ്യകാഴ്ച. മാൾവാരാജാവ്  മുഹമ്മദ്‌ ഖൽജിക്കെതിരായ വിജയത്തിന്റെ ഓർമ്മയ്ക്കായി എ ഡി 1448 ൽ മഹാറാണ കുംഭ നിർമിച്ചതാണ്  ഈ  ഗോപുരം. മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നതാണ് ഈ സ്തംഭം.  ഭോലെനാഥന്റെ ഢമരുവിന്റെ ആകൃതിയിലാണത്രേ സ്തംഭത്തിന്റെ നിർമ്മിതി.  ഒൻപത് തട്ടുകളായി നിർമ്മിച്ച ആ മന്ദിരത്തിന്റെ ശില്പഭംഗി അവാച്യമാണ്.  എന്തുകൊണ്ടാണ് ഇതൊന്നും ലോകാദ്‌ഭുതങ്ങളുടെ പട്ടികയിൽപ്പെടാത്തതെന്നു രാജസ്ഥാനിലെ ഓരോ ചരിത്രസ്മാരകങ്ങൾ കാണുമ്പോഴും തോന്നിപ്പോകുന്നു.  കോട്ടയ്ക്കകത്താണ് സ്ഥിതി ചെയ്യുന്നത് എങ്കിലും പട്ടണത്തിന്റെ ഏതുഭാഗത്തുനിന്നാലും ഗോപുരം ദൃശ്യമാകും. മൂന്നുമീറ്റർ ഉയരത്തിലുള്ള അസ്ഥിവാരത്തിനുമുകളിൽ 37മീറ്റർ ഉയരത്തിൽ പടുത്തുയർത്തിയിരിക്കുന്ന   ഗോപുരത്തിനു ചുറ്റും മുഴുവനായി  ഹിന്ദുദൈവങ്ങളുടെയും ആയുധങ്ങളുടെയും സംഗീതോപകരണങ്ങളുടെയും ഋതുക്കളുടെയും   ശിൽപ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.  മുകളിലേക്കു  കയറാൻ   160ഓളം ഇടുങ്ങിയ പടികൾ ഉണ്ട്. മുകളിൽനിന്നുള്ള മനോഭിരാമമായ  താഴ്‌വാരക്കാഴ്ച ഏവരെയും ഹഠാദാകഷിക്കും. ഇപ്പോൾ കൃഷിസ്ഥലങ്ങളും വാസഗേഹങ്ങളുമൊക്കെ നിറഞ്ഞ ആ പ്രദേശങ്ങളൊക്കെ പണ്ട് രണഭൂമിയായിരുന്നത്രേ! 


ചിറ്റോറിലെ  ഭരണാധികാരികളുടെ വിശദമായ വംശാവലിയും അവരുടെ പ്രവർത്തികളും ഉൾക്കൊള്ളുന്ന മുകളിലത്തെ നിലയിലെ ആലേഖനം ചെയ്‌ത ശിലാഫലകങ്ങൾ  മഹാറാണാ   കുംഭയുടെ  ആസ്ഥാനപണ്ഡിതനായിരുന്ന  അത്രിക്കും  മകൻ മഹേഷിനും സമർപ്പിക്കുന്നു. സ്തംഭത്തിന്റെ വാസ്തുശില്പി ആയിരുന്ന സൂത്രധാർ ജയ്‌ത, അദ്ദേഹത്തെ സഹായിച്ച മൂന്ന് ആൺമക്കൾ, നാപ്പ, പൂജ, പോമ എന്നിവരുടെ പേരുകൾ ഗോപുരത്തിന്റെ അഞ്ചാം നിലയിൽ കൊത്തിവച്ചിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ  ജൈനദേവിയുടെയും ചിത്രം കാണാം. ഈ സ്തംഭത്തിന്റെ മൂന്നാമത്തെ നിലയിൽ ഒൻപതു തവണയും എട്ടാമത്തെ നിലയിൽ എട്ടു തവണയും അറബിയിൽ "അള്ളാഹു" എന്ന വാക്ക് കൊത്തിയിട്ടുണ്ട്. ഒരുപക്ഷേ മുസ്ലിംഭരണാധികാരികൾ അക്രമണത്തിനുവന്നാൽ സ്തംഭം നശിപ്പിക്കാതിരിക്കാനുള്ള ഒരു മുൻകരുതലാവാം ഇതെന്ന് തോന്നുന്നു. അഥവാ  രജപുത്രരുടെ വിവിധമതവിശ്വാസങ്ങളെ വിജയസ്തംഭം പ്രതീകവത്കരിക്കുന്നു എന്നും പറയാം.  

ഇതാണ് ഗൈഡ് പരാമർശിച്ച 'ശക്തിസ്ഥാനം'


തൊട്ടടുത്തുതന്നെ മഹാറാണാകുംഭമഹൽ കാണാം. എ ഡി 734-ൽ മഹാറാണാ ബാപ്പ റാവൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം എന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട്,  മഹാറാണ കുംഭ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇത് പുതുക്കിപ്പണിതു, തുടർന്ന് ഇതിന് അദ്ദേഹത്തിന്റെ പേര് ലഭിച്ചുവത്രേ. ഒരു പ്രേതാലയം പോലെ, തകർച്ചയിലായ വലിയ രാജസൗധത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്. ഒരു ശിവക്ഷേത്രവും സനാനാമഹലും ദിവാനി ആമും കുതിരലായങ്ങളും ഒക്കെ ഇവിടെയുണ്ടായിരുന്നു. ഉദയ്പൂർ നഗരസ്ഥാപകനായ ഉദയ്‌സിംഗ് ജനിച്ചത് ഈ കൊട്ടാരത്തിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ മഹാറാണാ  സംഗ്രാംസിങ്ങിന്റെ ജീവഹാനിക്കുശേഷം ഭരണത്തിലെത്തിയ മൂത്തപുത്രനും പിന്നീട് ഭരണത്തിൽവന്ന രണ്ടമത്തെ പുത്രനും ശത്രുക്കളാൽ നിഗ്രഹിക്കപ്പെട്ടു.    ഗുജറാത്തിലെ ഭരണാധികാരിയായിരുന്ന തുർക്കി സുൽത്താൻ    ബഹദൂർഷാ ഉദയ്‌സിംഗിനെയും വധിക്കാൻ പദ്ധതിയിട്ടെന്ന് മനസ്സിലാക്കിയ ഒരു ഭൃത്യ, തന്റെ മകനെ ഉദയ്‌സിങ്ങിനു പകരം നിർത്തി അദ്ദേഹത്തെ ഒരു പഴക്കൂടയിൽ ഇരുത്തി കുംഭാൽഗഡിലെത്തിച്ചു. അവിടെ കുറേക്കാലം വേഷപ്രച്ഛന്നനായി ഉദയ്‌സിംഗ് കഴിഞ്ഞു. പന്നാധായി എന്നായിരുന്നു ആ ഭൃത്യയുടെ പേര്. രാജകുമാരനുവേണ്ടി സ്വന്തം മകന്റെ ജീവൻനൽകിയ പന്നാധായിയുടെ 'ത്യാഗഭൂമി'കൂടിയാണ് ഈ കൊട്ടാരം. 


ഭക്തമീരയും ഈ കൊട്ടാരത്തിൽ കഴിഞ്ഞിരുന്നു. നന്നേചെറുപ്പത്തിൽത്തന്നെ ശ്രീകൃഷ്ണാരാധനയിൽ സായുജ്യംകണ്ടെത്തിയിരുന്ന മീരയ്ക്ക് ബാല്യം കടക്കുംമുന്നേ മാതാവിനെ നഷ്ടമായിരുന്നു. പിതാവായ റാണാ രത്നസിംഗ് പ്രായപൂർത്തിയെത്തിയ  മകളെ യഥാസമയം പ്രതാപശാലിയായ റാണാ രത്തൻസിംഗിന് വിവാഹം ചെയ്തുകൊടുത്തു. ഭർത്താവ് ഭരണത്തിരക്കിലായിരിക്കുമ്പോഴും ഏകാന്തതയിൽ ദുഃഖിതയായിക്കഴിയാതെ, മീര കൃഷ്ണഭക്തിയിൽ അഭിരമിച്ചു. തങ്ങളുടെ കുലദൈവം ദുർഗ്ഗയായിരിക്കെ മീരയെന്തിന് കൃഷ്ണനെ ഭജിക്കുന്നു എന്നായി ഭർതൃബന്ധുക്കൾ. അക്കാരണത്താൽത്തന്നെ അവർ അവളെക്കുറിച്ച് അപവാദങ്ങൾ പറയുകപോലും ചെയ്തു. പക്ഷേ അതൊന്നും വിശ്വസിക്കാതെ റാണാ രത്തൻസിങ്  തന്റെ പത്നിയോട് അവളുടെ ആരാധ്യപുരുഷനെക്കുറിച്ചാരാഞ്ഞു. കൃഷ്ണവിഗ്രഹം ചൂണ്ടിക്കാട്ടി, പ്രേമസ്വരൂപനായ ഈ ശ്രീകൃഷ്ണനല്ലാതെ തന്റെ മനസ്സിൽ മറ്റാരുമില്ലായെന്നു മീര അദ്ദേഹത്തോട് മൊഴിഞ്ഞു. തന്റെ പത്നിയുടെ കൃഷ്ണപ്രണയം മനസ്സിലാക്കി അവൾക്ക്   ആരാധനക്കായി അദ്ദേഹം ഒരു മണ്ഡപം  നിർമ്മിച്ചുകൊടുത്തു. മീരയ്ക്ക്‌ അതിൽ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല. മീര രാപകലില്ലാതെ  തന്റെ പ്രാർത്ഥനയും  ജപവും ഒക്കെ ആ മണ്ഡപത്തിലാക്കി.  മീരയുടെ ഭക്തിഗീതങ്ങൾ അശരണർക്കും ആലംബഹീനർക്കും ഏറെ ആശ്വാസമായി. ആ സവിധത്തിലേക്ക് ജനങ്ങൾ പ്രവഹിച്ചു. ആത്മസമർപ്പണത്തോടെയുള്ള സ്നേഹവായ്പുകൾകൊണ്ട്  എല്ലാവരെയും ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും പാതയിലേക്ക് നയിക്കാൻ മീരയ്ക്ക് കഴിഞ്ഞു.


മീരയുടെ പ്രശസ്തി സീമകൾകടന്നു പൊയ്ക്കൊണ്ടിരുന്നു. ഈ അന്യാദൃശമായ ഭക്തിയിൽ ആകൃഷ്ടനായി അക്ബർചക്രവർത്തിയും മീരയെ സന്ദർശിക്കാൻ എത്തിയിരുന്നത്രേ! ശത്രുരാജധാനിയായിരുന്നതുകൊണ്ടു അദ്ദേഹം വേഷപ്രച്ഛന്നനായി, ആസ്ഥാനകവിയായിരുന്ന താൻസെനൊപ്പമാണ് കൊട്ടാരത്തിലെത്തി മീരയെ ദർശിച്ചത്. മീരയുടെ സ്നേഹവായ്പുകൾ അദ്ദേഹത്തിന്റെയും ഹൃദയംകവർന്നു. മീര ഭക്‌തരില്‍ നിന്ന്‌ കാണിക്ക  സ്വീകരിക്കില്ലെന്നറിയാമായിരുന്ന അദ്ദേഹം മണ്ഡപത്തിലെ  ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഒരു മാല കാണിക്കയായി വച്ച്‌ മടങ്ങി. പക്ഷേ ഇക്കാര്യം രാജാവിന്റെ ചെവിയിലെത്താൻ അധികതാമസമുണ്ടായില്ല. തന്റെ ആജന്മശത്രുവിനെ സ്വീകരിച്ചനുഗ്രഹിച്ച മീരയോട് അദ്ദേഹത്തിന് അതിയായ കോപമുണ്ടായി. അദ്ദേഹം വർദ്ധിതകോപത്താൽ മീരയെ ശാസിക്കുകയും ശാപവാക്കുകൾ ചൊരിയുകയും ചെയ്തു.


 ഭർതൃവിശ്വാസം നഷ്‌ടമായ മീര ജീവത്യാഗം ചെയ്യാനുറച്ച് കൃഷ്ണവിഗ്രഹവുമായി കൊട്ടാരം വിട്ടിറങ്ങി. മരിക്കാനായി പുഴയിൽ ചാടിയെങ്കിലും ഏതോ അദൃശ്യകരങ്ങൾ(കൃഷ്ണനല്ലാതെ മറ്റാര്! ) മീരയെ രക്ഷിച്ചു വൃന്ദാവനത്തിലേക്കു നയിച്ചു. വൃന്ദാവനത്തിലും മീര തന്റെ ഭക്തിമാർഗ്ഗം തുടർന്നു. അനേകം ഭക്തർ മീരയെത്തേടി അവിടെയുമെത്തി. അവർക്കൊക്കെ മീര ആശ്വാസവും ആലംബവുമായി. ചിറ്റോറിൽനിന്നെത്തിയ ഒരു ഭക്തൻ മീര വൃന്ദാവത്തിലുണ്ടെന്ന കാര്യം രാജാവിനെ അറിയിച്ചു. പത്നിയെ പ്രാണനുതുല്യം സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് തന്റെ പ്രവൃത്തിയിൽ ഏറെ പശ്ചാത്താപമുണ്ടായിരുന്നു. മീര വൃന്ദാവനത്തിലുണ്ടെന്നറിഞ്ഞ അദ്ദേഹം ആഹ്ലാദത്തിലാറാടി. വേഷപ്രച്ഛന്നനായി വൃന്ദാവനത്തിലെത്തി മീരയുടെ ഭക്തർക്കിടയിൽ നമസ്കരിക്കാന് നിന്ന അദ്ദേഹത്തെ മീര തിരിച്ചറിയുകയും അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിക്കകുകയും ചെയ്തു. അതിഗാഢമായി പരസ്പ്പരം വിശ്വസിക്കയും സ്നേഹിക്കയും ചെയ്‌തിരുന്ന ആ ദമ്പതികള്‍ തിരിച്ച്‌ ചിറ്റൂരിലെത്തി.  മീര തന്റെ ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതത്തോടെ ഭജന തുടര്‍ന്നു. 

കാലം പോകവേ രത്തൻസിംഗ് രോഗബാധിതനായി, താമസിയാതെ തീപ്പെടുകയും ചെയ്തു. പിന്നീടുവന്ന ഭരണകർത്താക്കളും ബന്ധുക്കളുമൊക്കെ മീരയെ വളരെയേറെ ദ്രോഹിച്ചു. പലതവണ വധശ്രമം ഉണ്ടായി. ഓരോതവണയും കൃഷ്ണൻ മീരയെ രക്ഷപ്പെടുത്തി.  ഒടുവിൽ മീര വീണ്ടും കൊട്ടാരമുപേക്ഷിച്ച് വൃന്ദാവനത്തിലെത്തി. വർദ്ധക്യത്തിലെത്തിയ മീര തന്റെ ഉണ്ണിക്കണ്ണന്‍ ജനിച്ചതും വളര്‍ന്നതുമായ എല്ലായിടങ്ങളിലും  സഞ്ചരിച്ചു. മധുര, വൃന്ദാവനം ദ്വാരക ഒക്കെ മീര ശ്രീകൃഷ്ണഭക്‌തി ഗാനങ്ങള്‍ പാടി നടന്നു. അവസാനം ദ്വാരകയില്‍വച്ച്‌ കൃഷ്ണനെക്കുറിച്ച്‌ പാടിക്കൊണ്ടിരിക്കെതന്നെ ആ ശ്രീകൃഷ്ണഭക്‌ത കൃഷ്ണപാദം പൂകി. കൃഷ്ണ വിഗ്രഹ ത്തിന്റെ കാലില്‍വീണു ജീവന്‍വെടിഞ്ഞ മീരയെ നോക്കി ഭക്‌തജനങ്ങള്‍ നിര്‍വൃതികൊണ്ടു. ഇന്നും ഭക്തമനസ്സുകളിൽ സ്വാര്‍ത്ഥരഹിതമായ സ്നേഹത്തിനും കാമരഹിതമായസ്നേഹത്തിനും ഉടമയായി ശ്രീകൃഷ്ണനെപറ്റി പാടിപ്പുകഴ്ത്തി മീര ജീവിക്കുന്നു. മീരയുടെ ക്ഷേത്രം ഭക്തിയുടെ പ്രതീകമായി നമുക്കീ കോട്ടയിൽ കാണാം. ഇതാണ് ഗൈഡ് പറഞ്ഞ 'ഭക്തിസ്ഥാനം'.


മറ്റൊരു പ്രധാനയിടമാണ് പദ്മിനിമഹൽ. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐതിഹാസികരാജ്ഞിയായിരുന്നു, പദ്മാവതിയെന്നും  അറിയപ്പെട്ടിരുന്ന റാണി  പദ്മിനി. പദ്മാവതിയെക്കുറിച്ചുള്ള കഥകൾ പലതാണ്. കുറച്ചെങ്കിലും വിശ്വസനീയമായത് ഇപ്രകാരം.  സിംഹളരാജ്യത്തെ(ഇന്നത്തെ ശ്രീലങ്ക) രാജകുമാരിയായിരുന്നു അതിസുന്ദരിയായിരുന്ന പദ്മാവതി. അക്കാലത്ത് ചിറ്റോർ ഭരിച്ചിരുന്ന ഗുഹിലരജപുത്രരാജാവ് രത്നസിംഹൻ ഹീരാമന്‍ എന്ന് പേരുള്ള ഒരു സംസാരിക്കുന്ന തത്തയില്‍നിന്ന് പദ്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ചറിയുകയും 16000അനുചരന്മാരുമായി  ഏഴുകടലുംകടന്നുചെന്ന് ആ ലോകൈകസുന്ദരിയെ  സ്വന്തമാക്കുകയും ചെയ്തത്രേ! (പണ്ടൊക്കെ ഏഴുകടൽകടന്ന കഥകളല്ലേയുള്ളു) കേട്ടറിഞ്ഞ  പദ്മാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനായിരുന്നത്രേ അലാവുദ്ദിൻ ഖൽജി ചിറ്റോർ അക്രമിച്ചതെന്നും ചരിത്രഗാഥ. 


ഒരു ജലാശയത്തിനു മദ്ധ്യത്തിലാണ് മനോഹരമായ  പദ്മിനി മഹൽ. രജപുത്രവധുക്കൾ അന്യപുരുഷന്മാർക്കു മുഖദർശനം നൽകരുതെന്ന അലിഖിതനിയമമുണ്ടായിരുന്നതിനാൽ  കൊട്ടാരത്തിൽനിന്നു പദ്മിനിമഹലിലേക്കും അവിടുന്ന് ശിവക്ഷേത്രത്തിലേക്കുമൊക്കെ ഭൂഗർഭപാതകളായിരുന്നു.  പക്ഷേ ജലാശയത്തിൽ പദ്മിനിയുടെ സുന്ദരകളേബരം പ്രതിഫലിച്ചിരുന്നത് പലരും കണ്ടിരുന്നത്രേ! കൊട്ടാരത്തിന്റെ ഒരുഭാഗത്തുകണ്ട ദർപ്പണത്തിലും റാണിയുടെ പ്രതിച്ഛായ പതിച്ചിരുന്നുവെന്നും അലാവുദ്ദീൻ ഖൽജി അത് കണ്ടിരുന്നുവെന്നും പറയപ്പെടുന്നു. ഖൽജി ചതിയിലൂടെ രത്നസിംഹനെ തടവിലാക്കി ഡൽഹിയിലേക്ക് കൊണ്ടുപോയെങ്കിലും റാണിപദ്മിനി സാഹസികമായിത്തന്നെ അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. ഇതിനിടയിൽ റാണിയെ സ്വന്തമാക്കാൻ അയൽരാജ്യമായ കുംഭാൽനേറിന്റെ രാജാവ് ദേവ്പാലും ശ്രമം നടത്തിയിരുന്നു. അതറിഞ്ഞ രത്നസിംഹൻ ദേവ്പാലുമായി ദ്വന്ദയുദ്ധത്തിലേർപ്പെടുകയും അതിൽ ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. ഈ സമയത്തുതന്നെ ഖൽജി വീണ്ടും പടയുമായെത്തി. ഖൽജിക്ക് അടിയറവുപറഞ്ഞു തങ്ങളുടെ ആത്മാഭിമാനം കളങ്കപ്പെടാതിരിക്കാൻ പദ്മിനിയും സപത്നിമാരും അനേകം  മറ്റു രജപുത്രസ്‌ത്രീകളും അഗ്നിയിൽച്ചാടി ജീവത്യാഗം ചെയ്തു. ജൗഹർ എന്നാണ് ഇതറിയപ്പെടുന്നത്. 

ഇതാണ് ഗൈഡ് പറഞ്ഞ 'ബലിദാനം.'


(യുദ്ധത്തിന്റെ ദൃക്‌സാക്ഷിയായിരുന്ന കവി അമീർ ഖുസ്രു തന്റെ കാവ്യത്തിൽ പദ്മാവതിയെക്കുറിച്ചു പരാമർശിച്ചിട്ടില്ല എന്നും അതിനാൽ പദ്മാവതി ഒരു കല്പിതകഥാപാത്രം മാത്രമായിരിക്കാം എന്നും  പറയപ്പെടുന്നു. )

ഖൽജി കോട്ട പിടിച്ചടക്കുകയും അത് ഒരേയൊരു മകനായ കൈസർ ഖാന് നൽകുകയും ചെയ്തു. 8 വർഷത്തോളം അദ്ദേഹം “കിസ്റാബാദ്” എന്നു നാമാകിരണം ചെയ്ത് ചിറ്റോർ രാജ്യം ഭരിച്ചു. പിന്നീട് രജപുത്രരുടെ ചില എതിർപ്പുകൾ കാരണം ഭരണം അദ്ദേഹത്തിന്റെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന മാൽദേവക്ക് നൽകി. അദ്ദേഹത്തിൽ നിന്നും 1318 ൽ ഹമ്മിർ സിംഗ് കോട്ട പിടിച്ചടക്കുകയും ചിറ്റോറിന്റെ പഴയ സുവർണകാലഘട്ടം തിരികെ കൊണ്ടുവരികയും ചെയ്തു.. ഒരുപാടു യുദ്ധങ്ങളിൽ ജയിച്ചു മുന്നേറിയ അദ്ദേഹത്തിനു ശേഷം കെത്രസിങ്, ലാഖ,  റാണ കുംഭ, റാണ ഉദായസിംഹ, റാണ റൈമാൽ, റാണ സംഘ എന്നിവർ 1527-ൽ ബാബർ കോട്ട ആക്രമിച്ചു കീഴടുക്കുന്നത് വരെ ഭരണം നടത്തി. പിന്നീട് മഹാറാണാപ്രതാപ് കോട്ട അധീനതയിലാക്കിയെങ്കിലും 1568ൽ അക്ബർ ചിറ്റോർ അക്രമിച്ചുകീഴടക്കിയപ്പോൾ തന്റെ ആസ്ഥാനം ഉദയ്പൂരിലേക്കു മാറ്റുകയുണ്ടായി.  അടുത്ത ഇരുപത് വർഷക്കാലം അദ്ദേഹം  ഗറില്ലയുദ്ധത്തിലൂടെ മുഗളരെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ചിറ്റോർഗഢ് തിരിച്ചുകിട്ടുന്നതുവരെ കിടക്കയിൽ ഉറങ്ങുകയോ കൊട്ടാരങ്ങളിൽ താമസിക്കുകയോ ലോഹപാത്രങ്ങളിൽ ഭക്ഷിക്കുകയോ  ചെയ്യില്ലെന്ന് മഹാറാണാ പ്രതാപ് തന്റെ പിൻഗാമികളെക്കൊണ്ടും  പ്രതിജ്ഞയെടുപ്പിച്ചിരുന്നു. എന്നാൽ  20-ാം നൂറ്റാണ്ട് വരെ മേവാറിലെ റാണിമാർ ഈ പ്രതിജ്ഞയുടെ പ്രതീകാത്മക തുടർച്ചയായി  ഒരു ഇലത്തളിക മറ്റുലോഹപാത്രങ്ങൾക്കുതാഴെ  വയ്ക്കുന്നത് തുടർന്നുവന്നു.  അവരുടെ  കിടക്കകൾക്ക് താഴെ ഒരു  പായയും വിരിക്കാറുണ്ടായിരുന്നത്രേ!


കോട്ടയിലെ മറ്റൊരു പ്രധാനാകർഷണമാണ്‌ കീർത്തിസ്തംഭം. വിജയസ്തംഭത്തിൽനിന്ന് കുറച്ചുദൂരമുണ്ടവിടേക്ക്. അതുകൊണ്ടു വാഹനത്തിൽ പോകണം. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമ്മാണം. ജൈനമതത്തെ പ്രകീർത്തിക്കുന്നതിനായി ആദ്യത്തെ തീർത്ഥങ്കരനായ ഋഷഭന് സമർപ്പിച്ചിരിക്കുന്ന ഏഴുനിലകളുള്ള ഈ ഗോപുരത്തിൽ അഞ്ച് അടി ഉയരമുള്ള ഋഷഭന്റെ പ്രതിമയുണ്ട്. സൂക്ഷ്മമായി നോക്കിയാൽ, ഓരോ പ്രധാന ദിശയിലും അഭിമുഖമായി ഒരു തീർത്ഥങ്കരന്റെ  പ്രതിമ  കാണാം.  സോളങ്കി വാസ്തുവിദ്യയിൽ  നിർമ്മിച്ചിരിക്കുന്ന സ്തംഭത്തിൽ മുകളിലത്തെ നിലയിൽ ചിറ്റോർഗഡ് നഗരത്തിന്റെ വിശാലദൃശ്യം പ്രദാനം ചെയ്യുന്ന ഒരു നിരീക്ഷണശാലയുണ്ട്. ഇവിടെയും ഇടുങ്ങിയ ഗോവണിയിലൂടെ മുകളിലേക്ക് കയറാം. ഇത്  നിർമ്മിച്ചത് ജിജാ എന്ന  ഒരു ജൈന വ്യാപാരിയാണ് . ജൈനരിൽ  സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറുന്നത് മതത്തിന്റെ ഒരു പ്രധാനഭാഗമാണ്.  ഒരു ദിഗംബർജൈനക്ഷേത്രവും സമീപത്തുതന്നെയുണ്ട്.  


ഇനിയുമെത്രയോ  ചരിത്രഗാഥകൾ ഈ മണ്ണിൽ മറഞ്ഞുകിടക്കുന്നു! നീണ്ട പതിനഞ്ചു നൂറ്റാണ്ടുകളിലെ സ്നേഹത്തിന്റെ, ക്രോധത്തിന്റെ, കാരുണ്യത്തിന്റെ, ത്യാഗത്തിന്റെ, രൗദ്രതയുടെ, ധീരതയുടെ, യുദ്ധവീര്യത്തിന്റെ  ഭാവോജ്ജ്വലഗാഥകൾ.   പക്ഷേ ഞങ്ങൾക്ക് മടങ്ങേണ്ടതുണ്ട്. ഇന്നുരാത്രിതന്നെ പുഷ്കറിലെ ഹോട്ടലിലെത്തണം. അതിനാൽ കണ്ടുമതിയായില്ലെങ്കിലും ഈ സമാനതകളില്ലാത്ത  ചരിത്രസ്മാരകത്തോട് വിടചൊല്ലുകയാണ്.