Wednesday, December 14, 2022

ഗുജറാത്തിലെ അഡാലജ് നി വാവ് (മുംബൈ മലയാളി - നവംബർ ലക്കം )മുംബൈ

 ഗുജറാത്തിലെ  അഡാലജ്  നി വാവ് 


------------------------------------------------


ഏതാനുംമാസങ്ങൾക്കുമുന്നേ നടത്തിയ ഗുജറാത്ത് സന്ദർശനത്തിനിടയിലാണ് ഏതാനും പഠിക്കിണറുകൾ സന്ദർശിക്കാൻ അവസരം ലഭിച്ചത്.  നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ഒന്നാണ് പടിക്കിണറുകൾ. അപൂർവ്വമായി ചില ക്ഷേത്രക്കുളങ്ങൾ ഈ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. (പെരളശ്ശേരിയിലെ സുബ്രഹ്‌മണിസ്വാമിക്ഷേത്രത്തിന്റെ കുളം ഇത്തരത്തിൽപ്പെട്ടതാണ്. )   നമ്മൾ കിണറിൽനിന്നു കയറും കപ്പിയും തൊട്ടിയും ഉപയോഗിച്ച് വെള്ളം  കോരിയെടുക്കുമ്പോൾ പടിക്കിണറുകളിൽ താഴെയുള്ള   ജലനിരപ്പിലേക്ക് നാലുഭാഗത്തുനിന്നും പടിക്കെട്ടുകൾ നിർമ്മിച്ചിരിക്കുകയാണ് . കുളത്തിൽനിന്നെന്നതുപോലെ ഇറങ്ങി  വെള്ളമെടുക്കാം. ഹിന്ദുമതവിശ്വാസപ്രകാരം,  കൃത്യമായ സ്ഥാനവും  അളവുകളും വാസ്തുശാസ്ത്രനിയമങ്ങളുമൊക്കെ  അവലംബമാക്കിയാണ് ഇവയുടെ നിർമ്മാണം    ജലദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കിണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ചരിത്രംപറയുന്നവയാണ്.  ഗുജറാത്തിൽത്തന്നെ  നൂറ്റിയിരുപത്തിലധികം പടിക്കിണറുകളുണ്ട്.  ഗുജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും  വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്. രാജസ്ഥാനിലെ മറ്റുഭാഗങ്ങളിൽ ബാവ്ഡി,  ബാവ് രി, എന്നൊക്കെയും മറ്റു സംസ്ഥാനങ്ങളിൽ ബവോലി, ബാവടി എന്നൊക്കെയും ഈ പടിക്കിണറുകൾ അറിയപ്പെടുന്നു. 




അഹമ്മദാബാദിൽനിന്ന് ഇരുപതുകിലോമീറ്ററിൽതാഴെ ദൂരമേയുള്ളൂ അഡാലജ്  പടിക്കിണറിലേക്ക്. ഗാന്ധിനഗർ ജില്ലയിലെ അഡാലജ് എന്ന ഗ്രാമത്തിലാണ് ഈ ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത്.  ( ഗാന്ധിനഗറിൽനിന്നാണെങ്കിൽ  അഞ്ചുകിലോമീറ്റർ ദൂരം)  


പാതയും പരിസരങ്ങളുമൊന്നും അത്ര മികച്ചതായിരുന്നില്ല. ആദ്യം വാവിനടുത്തുള്ള  ഒരു ദുർഗ്ഗാക്ഷേത്രത്തിൽ ദർശനം നടത്തി. തൊട്ടടുത്തുതന്നെയാണ് പടിക്കിണർ.  1498ലാണ് ദണ്ഡെയ്ദേശ് എന്ന കൊച്ചുരാജ്യത്തിലെ  അന്നത്തെ രാജാവായിരുന്ന വഘേലരാജവംശത്തിലെ റാണാ വീർ സിങ് തന്റെ പ്രജകളുടെ ജലസമ്പാദനത്തിനുള്ള കഷ്ടപ്പാടുകളറിഞ്ഞ്   ഈ കിണറിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷേ താമസിയാതെതന്നെ അദ്ദേഹം അയൽരാജ്യത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബേഗഡയുമായി ഉണ്ടായ  ഒരു യുദ്ധത്തിൽ വീരചരമംപ്രാപിച്ചു. പിന്നീട് മുഹമ്മദ് ബേഗഡ ഈ കിണറിന്റെ നിർമ്മാണം തുടരുകയും 1499ൽ  പൂർത്തീകരിക്കുകയുംചെയ്തു. അതിനിടയിൽ ഹൃദയസ്പൃക്കായൊരു ജീവത്യാഗത്തിന്റെ കഥയുമുണ്ട്. 




വീർസിംഗ് യുദ്ധത്തിൽ വീരമൃത്യുപൂകിയതറിഞ്ഞ അദ്ദേഹത്തിന്റെ പത്നി രുദാദേവി  സതിയനുഷ്ഠിക്കാൻ തയ്യാറായി. എന്നാൽ മുഹമ്മദ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കുകയും ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. ഹിന്ദുമതത്തിൽപ്പെട്ട രുദാദേവി ഒരു മുസൽമാന്റെ പത്നിയാകാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല. എങ്കിലും അവർ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു. പക്ഷേ ഒരു നിബന്ധനയുണ്ടായിരുന്നു, വിവാഹത്തിനുമുമ്പ് പടിക്കിണർനിർമ്മാണം പൂർത്തിയാക്കണമത്രേ!  മുഹമ്മദ് ഒരെതിർപ്പുമില്ലാതെ അത് അംഗീകരിച്ചു. വളരെവേഗം കിണറിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. വേഗംതന്നെ അദ്ദേഹം റാണിയെ സമീപിച്ച് അവരുടെ വാഗ്ദാനത്തെപ്പറ്റി ഓർമ്മപ്പെടുത്തി. പക്ഷേ റാണിക്ക് ഒരിക്കലും ഇങ്ങനെയൊരു വിവാഹത്തിന് കഴിയുമായിരുന്നില്ല. അവർ ആഗ്രഹിച്ചത് തന്റെ ഭർത്താവിന്റെ ചിരകാലാഭിലാഷമായിരുന്ന പടിക്കിണറിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്നതുമാത്രമായിരുന്നു. അതാകട്ടെ സംഭവ്യമാവുകയും ചെയ്തു. ഒട്ടുംതാമസിയാതെ റാണി കിണറിനടുത്തേക്ക്‌നടന്നു പ്രാർത്ഥനകളോടെ കിണറിനു വലംവെച്ച് കിണറ്റിൽച്ചാടി ജീവത്യാഗം ചെയ്തു.  അങ്ങനെ കിണർ  നിർമ്മിച്ച ആ  വംശംതന്നെ അന്യംനിന്നുപോയി. കഥ ആരുടെയും കണ്ണുനനയിക്കുമെങ്കിലും എനിക്ക് റാണിയോട് അല്പം ഈർഷ്യതോന്നാതിരുന്നില്ല. മറ്റേതെങ്കിലും വിധത്തിൽ അവർ ആത്മഹത്യചെയ്തിരുന്നെങ്കിൽ ആ കിണർ എത്രയോ ജനങ്ങൾക്ക് ഉപയോഗപ്രദമാകുമായിരുന്നു! (എങ്കിലും പിന്നീട് കിണർ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് ചില ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്) 


Thursday, November 24, 2022

വിശ്വാസവും അന്ധവിശ്വാസവും - മെട്രോ മിറർ നവംബർ ലക്കം



വിശ്വാസവും അന്ധവിശ്വാസവും 

==========================

ഞെട്ടിക്കുന്ന വാർത്തകളുടെ കാലമാണിത്. യുക്തിരഹിതമായ  വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ എത്രയെത്ര ദുരന്തങ്ങളാണ് മാനവികത നേരിടുന്നത്! നരബലിപോലും നടക്കുന്നത് പ്രബുദ്ധരെന്നഭിമാനിക്കുന്ന ഒരു ജനത വസിക്കുന്ന കേരളക്കരയിലാണെന്നത് എത്ര ലജ്‌ജാകരമാണ്! ശാസ്ത്രലോകം ഇത്രയേറെ വളർച്ചപ്രാപിച്ചിട്ടും മനുഷ്യമനസ്സുമാത്രം വളർച്ചമുരടിച്ച് വികാസമേതുമില്ലാതെ അന്ധവിശ്വാസങ്ങളിൽ തളച്ചിടപ്പെടുന്നതെന്തുകൊണ്ടാവാം? ഒരു കുട്ടിയെ  നല്ലൊരു വ്യക്തിയായി വളർത്തിക്കൊണ്ടുവരാൻ നമ്മുടെ കുടുബങ്ങൾക്കും  വിദ്യാലയങ്ങൾക്കും സമൂഹത്തിനും കഴിയാതെപോകുന്നോ ?   ഗൗരവമായി കണക്കിലെടുക്കേണ്ടൊരു വിഷയംതന്നെയാണിത്.  


വിശ്വാസങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മനുഷ്യകുലത്തോളംതന്നെ  പ്രായമുണ്ടാകാം. മറ്റു ജീവജാലങ്ങളിൽനിന്നുവ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവായിരിക്കാം മനുഷ്യനെ വിശ്വാസങ്ങളിലേക്കു നയിച്ചത്. ദൈവങ്ങളും  മതങ്ങളും ജാതിയും രാഷ്ട്രീയവുമൊക്കെ   വിശ്വാസമോ  അന്ധവിശ്വാസമോ എന്നത്  ആപേക്ഷികം മാത്രം.  ഒരുവന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസമാകാം, തിരിച്ചും. യുക്തിപൂർവ്വമായ  ശാസ്ത്രീയസമീപനം പല വിശ്വാസങ്ങളെയും കീഴ്മേൽ മറിക്കാൻ ഉപോല്ബലകമാം. അഥവാ,  ശാസ്ത്രബോധത്തിന്റെ അപര്യാപ്തതയോ അജ്ഞതയോ ആവാം പല വിശ്വാസങ്ങളെയും നിലനിർത്തിപ്പോരുന്നത്. എത്ര കടുത്ത വിശ്വാസങ്ങളെയും കടപുഴക്കാൻ യുക്തിപൂർവ്വമായ ശാസ്ത്രതത്വങ്ങൾ നൽകുന്ന കാര്യകാരണങ്ങൾക്കാകും . അതത്ര എളുപ്പമായിരിക്കില്ല എന്നുമാത്രം. 


വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ നാൾക്കുനാൾ വർദ്ധിച്ചുവരുന്നുവെന്നാണ് ചുറ്റുപാടുകളിൽനിന്നു നമുക്കറിയാൻ കഴിയുന്നത്. എല്ലാക്കാലത്തും എല്ലാ ദേശങ്ങളിലും കൂടിയോ കുറഞ്ഞോ ഇത്തരം വിശ്വാസങ്ങൾ നിലനിന്നു പോന്നിരുനു എന്നത് യാഥാർത്ഥ്യം മാത്രം. നമ്മുടെ  ജാതി, മത, ദൈവ സംബന്ധിയായ ഒട്ടനവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മറ്റുനാടുകളിൽ പരിഹാസ്യമായ കാര്യങ്ങളായിരിക്കാം. മറ്റു നാടുകളിലെ വിശ്വാസങ്ങൾ നമുക്കും അങ്ങനെ തന്നെയെന്ന ഉദാഹരണങ്ങൾ നിരവധി. 13 എന്ന അക്കത്തിന്റെ ദുഷ്പേര് ഏവർക്കും അറിവുള്ളതാണല്ലോ. വിശ്വാസങ്ങൾ എന്തു തന്നെയായാലും അതു മറ്റുള്ളവരുടെ സ്വസ്ഥമായ ജീവിതത്തെ ഹനിക്കുന്നതാകുമ്പോൾ അതിന് ശിക്ഷർഹമായൊരു കുറ്റകൃതൃത്തിന്റെ സ്വഭാവമുണ്ടാകുന്നു. ഇലന്തൂരിലെ നരബലിയും സമാനമായ പല സംഭവങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു.


 കുട്ടിക്കാലത്ത് ഒരു സഹപാഠിയുടെ വിയോഗം ഇന്നും വേട്ടയാടുന്നാരു ദുഃഖസ്മരണയാണ്. അസുഖം ബാധിച്ച ആ കുട്ടിക്ക് മാതാപിതാക്കൾ വൈദ്യസഹായം തേടാൻ കൂട്ടാക്കിയതേയില്ല. അവരുടെ വിശ്വാസപ്രകാരം പ്രാർത്ഥനകൊണ്ടു രോഗം  ഭേദപ്പെടുമത്രേ ! അധ്യാപകരും അയൽക്കാരും ഏറെ നിർബന്ധിച്ചിട്ടും അവർ ആശുപത്രിയിൽ പോയതേയില്ല. മാതാപിതാക്കളുടെ പിടിവാശി കാരണം ആ കുഞ്ഞിൻറെ ജീവൻ നഷ്ടമാവുകയായിരുന്നു. ഇന്നും അത്തരം അന്ധവിശ്വാസങ്ങൾ എത്രയോ ജീവനെടുക്കുന്നു. ജ്യോതിഷം എത്രയോ പെൺകുട്ടികളുടെ വിവാഹം മുടക്കുന്നു! രണ്ടു ദശാബ്ദത്തിനപ്പുറം കേട്ടുകേൾവി പോലുമില്ലാതിരുന്ന വാസ്തുശാസ്ത്രവും അക്ഷയതൃതീയയും നാടെങ്ങുമുള്ള പൊങ്കാലയും ഒക്കെ ഇന്ന് ഏറെ പ്രചാരത്തിൽ ആയിരിക്കുന്നു. ചിലപ്പോഴെങ്കിലും തോന്നാറുണ്ട്  മാനവികതയുടെ വളർച്ച മുമ്പോട്ടോ പിന്നോട്ടോ എന്ന ആശങ്ക.  ഒരുപക്ഷേ കുറച്ചു കാലം കഴിയുമ്പോൾ ചരിത്രത്തിൽ എന്നപോലെ ഒരു യൂട്ടേൺ ഉണ്ടാകുമെന്ന് നമുക്കും പ്രത്യാശിക്കാം.

[18:33, 09/11/2022]



Sunday, October 9, 2022

തുല്യജോലിക്ക് തുല്യവേതനം - metro mittor september edition

 തുല്യജോലിക്ക് തുല്യവേതനം

വളരെ ന്യായമെന്നു തോന്നുന്നൊരു ആശയം. പലരും പലവട്ടം ഇതേക്കുറിച്ചു ചർച്ച ചെയ്തിട്ടുള്ളതുമാണ്. ഈ അടുത്തയിടെ, സിനിമാദേശീയപുരസ്കാരജേതാവായ അപർണ്ണ ബാലമുരളിയും ഇതേവിഷയത്തെക്കുറിച്ച് തന്റെയൊരു അഭിമുഖത്തിൽ പരാമർശിച്ചു സംസാരിക്കുകയുണ്ടായി. അവർ തുല്യവേതനത്തേക്കാൾ ന്യായവേതനത്തിനാണ് ഊന്നൽ കൊടുത്തതെന്നും ശ്രദ്ധേയമാണ്. പറയുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ അത്ര നിസ്സാരമായി കാണാനാവുന്നതാണോ തുല്യവേതനം എന്ന ആശയം എന്ന് സംശയവും നിലനിൽക്കുന്നു എന്നതിന് തെളിവാണ് കോടതികളിൽ ഇക്കര്യമെത്തുമ്പോഴൊക്കെ ന്യായാധിപന്മാർ കൈക്കൊണ്ട  സ്ഥിരതയില്ലാത്ത നിലപാടുകൾ.  


ഏതാണ്ട് അമ്പത് വർഷങ്ങൾക്കപ്പുറം ഭൂരിഭാഗവും പുരുഷകേന്ദ്രീകൃതമായിരുന്ന നമ്മുടെ രാജ്യത്തെ തൊഴിൽരംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെ അതിവേഗം  കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വിദ്യാഭ്യാസരംഗം തുറന്നുകിട്ടിയതോടെ  ചെറുകിടജോലികൾ മുതൽ മൾട്ടിനാഷണൽ കമ്പനികളിലെ ഉയർന്ന പദവികളിൽ വരെ പുരുഷന്മാർക്കൊപ്പംതന്നെ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് അതിൽ പ്രധാനം. വീടിന്റെ അകത്തളങ്ങളിലും അടുക്കളച്ചുവരുകൾക്കിടയിലുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപെട്ട സ്ത്രീകൾ ഉദ്യോഗസ്ഥകളായി പൊതുസമൂഹത്തിലിറങ്ങുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ, വ്യക്തിപരമായ  ആരോഗ്യപ്രശ്ങ്ങൾ, തുടങ്ങി തൊഴിലിടങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ വരെ അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളിൽനിന്ന്‌ പലവിധ ചൂഷണങ്ങളും സ്ത്രീത്തൊഴിലാളികൾ നേരിടേണ്ടിവരുന്നതിനാൽ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്.  ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തുല്യവേതനം ഉറപ്പാക്കുക എന്നത്. തുല്യ ജോലിക്ക് തുല്യവേതനം എന്നത് കേവലമായൊരു പ്രമാണമോ സങ്കല്‍പനമോ അല്ല. ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രനയ നിര്‍ദേശകതത്വങ്ങളില്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥയാണത്. (അനുഛേദം 39 (ഡി)). 


ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1951ൽ സംഘടിപ്പിച്ച സമ്മേളത്തിലെ പ്രധാനവിഷയം ആശയമായിരുന്നു തുല്യജോലിക്കു തുല്യവേതനം. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 23-മത്തെ അനുച്ഛേദം ഊന്നൽ നൽകുന്നതും  ഈ  ആശയത്തിന് തന്നെയാണ്. 1979 ഏപ്രില്‍ 10ന് ഇന്ത്യ ആ പ്രമാണം അംഗീകരിച്ച് അംഗമായി മാറി. തൊഴിലിടങ്ങളിൽ  ലിംഗഭേദമെന്യേ തുല്യവേതനം ഉറപ്പാക്കുന്നതിനും ജോലിയിലും അനുബന്ധകാര്യങ്ങളിലുമുള്ള വിവേചനം തടയാനുമായി ഇന്ത്യൻ പർലമെന്റ് പാസ്സാക്കിയ നിയമാണ് 'തുല്യവേതനനിയമം - 1976 '.   ഈ നിയമപ്രകാരം ഒരേ തൊഴില്‍ എടുക്കുന്നവര്‍ക്കു ലഭിക്കുന്ന വേതനഘടനയില്‍ വിവേചനം പാടില്ല. സ്ത്രീ - പുരുഷ ലിംഗ, പദവി വ്യത്യാസമോ, സ്ഥിരം തൊഴില്‍ - താല്‍ക്കാലിക തൊഴില്‍ വ്യത്യാസമോ ഇതിന് കാരണമായിക്കൂടായെന്നും നിയമം അനുശാസിക്കുന്നു. വേതനതുല്യത ഉറപ്പാക്കുമ്പോള്‍ തൊഴിലിന്റെ സ്വഭാവവും ഫലവും ഉത്തരവാദിത്വവ്യാപ്തിയും ആണ് മൂല്യവത്തായി പരിഗണിക്കപ്പെടേണ്ടത് എന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. കെ എം എല്‍ ബക്ഷി 'അഭി' യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് 1962ല്‍ തുല്യവേതനാവകാശ പ്രശ്‌നം ഇന്ത്യന്‍ സുപ്രീംകോടതി ആദ്യമായി പരിഗണിക്കുന്നത്. എന്നാല്‍ പ്രസ്തുത തത്വം നീതിന്യായ കോടതി വഴി നടപ്പാക്കാനാവില്ല എന്ന നിഗമനമാണ് അന്ന് ന്യായാധിപന്മാര്‍ സ്വീകരിച്ചത്. പിന്നീടും ഈ വിഷയത്തില്‍ പലപ്പോഴും കോടതികളും ന്യായാധിപരും കൃത്യമായൊരു നിലപാട് കൈക്കൊണ്ടില്ല എന്നതാണ് യാഥാർത്ഥ്യം. തുല്യജോലിക്ക് തുല്യവേതനതത്വം പരിഗണിക്കുമ്പോള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പ് രീതികള്‍, നിയമനസമ്പ്രദായം, ജോലിയുടെ സ്വഭാവം, പ്രവൃത്തിയുടെ ഫലം, ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം, മുന്‍പരിചയം, വിശ്വസനീയത, ആവശ്യകത മുതലായ ഒട്ടേറെ ഘടകങ്ങള്‍ കൂടി പരിഗണിച്ചുവേണം തീര്‍പ്പാക്കേണ്ടതെന്നും ന്യായാധിപന്മാർ അഭിപ്രായപ്പെടുകയുണ്ടായി. 


നമുക്കറിയാം നമ്മുടെ രാജ്യത്ത് മിനുട്ടിനു ലക്ഷക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന വക്കീലന്മാരുണ്ട്. അതുകൊണ്ടു എല്ലാവക്കീലന്മാർക്കും അങ്ങനെ വേതനം ലഭിക്കണമെന്ന് ശഠിച്ചാൽ അത് പരിഹാസ്യമാവുകയേയുള്ളു. ഇവിടെ വേതനത്തിലെ അന്തരത്തിനു   ലിംഗഭേദം ഘടകമാകുന്നതേയില്ല.  വൈദഗ്ദ്ധ്യമനുസരിച്ച് വേതനത്തിലെ വ്യത്യാസം പല തൊഴില്മേഖലകളിലും പ്രകടമാണ്. ചിലപ്പോഴെങ്കിലും സ്ത്രീകൾക്ക് മേൽക്കോയ്മയുള്ളതായും കാണാം.  നെൽകൃഷി വ്യാപകമായി നടന്നുവന്നിരുന്ന  മുന്കാലങ്ങളിൽ കൊയ്ത്തുകാലത്ത് വേതനമായി 'പതം' കൊടുത്തിരുന്നതുതന്നെ ഉദാഹരണം. കൊയ്തുമെതിച്ച് നെല്ലളന്ന് അതിനാനുപാതികമായി നെല്ലുതന്നെ വേതനമായിക്കൊടുക്കുന്ന രീതിയാണത്. പലപ്പോഴും സ്ത്രീകളായിരിക്കും കൂടുതൽ പതം കരസ്ഥമാക്കുക. ഇന്നും മലയോരമേഖലയിൽ ഏലം, തേയില മുതലായ  നാണ്യവിളകളിലെ വിളവെടുപ്പുകളിലും ഈ രീതിയാണ് അവലംബിച്ചിരിക്കുന്നത്. എന്നാൽ  സർക്കാർ നേരിട്ട് വേതനം നൽകുന്ന പലജോലികളുടെയും വേതനവ്യവസ്ഥിതി അനീതിയുടെയും അസമത്വത്തിന്റെയും  അശാസ്ത്രീയതയുടെയും കളിയരങ്ങാണെന്നും തോന്നിപ്പോകും.  അംഗൻവാടി അദ്ധ്യാപകരുടെ വേതനംതന്നെ വലിയ ഉദാഹരണം. 


സിനിമാമേഖലയിൽ പ്രായം, വിദ്യാഭ്യാസയോഗ്യത ,  പ്രവൃത്തിപരിചയം എന്നിവയെക്കാൾ   താരമൂല്യത്തിനാണ് ഏറെ പ്രാധാന്യമെന്നുതോന്നുന്നു.  മമ്മൂട്ടിയോ മോഹൻലാലോ നായകനാകുന്ന സിനിമയിൽ തുല്യപ്രാധാന്യമുള്ള നായികയായി  ഒരു പുതുമുഖതാരം  വന്നാൽ തുല്യവേതനവാദം കേവലം ജലരേഖയാവുകയേയുള്ളു എന്നത് വ്യക്തം.  ഒരു ദേശീയപുരസ്കാരം നേടിയെന്നതുകൊണ്ടുമാത്രം മെഗാതാരങ്ങളുടെ താരമൂല്യത്തെ മറികടക്കാനോ, ഒപ്പമെത്താൻപോലുമോ കഴിഞ്ഞെന്നു വരില്ല.  

 അതായത് തുല്യജോലിഭാരത്തിന് തുല്യനിരക്കില്‍ വേതനം എന്നത് സ്വാഭാവികനീതി മൂല്യമാണ്. അത് അങ്കഗണിതമനുസരിച്ച്  കണക്കാക്കാവുന്ന കേവലമൂല്യമല്ല. അതുകൊണ്ടുതന്നെ നിയതമായൊരു രൂപരേഖ സൃഷ്ടിച്ചെടുക്കാനുമാവില്ല. 

 


Tuesday, July 26, 2022

റെഡ് ഹെറിങ് - metro mirror july

 റെഡ് ഹെറിങ് 

--------------------

നമ്മുടെ സംസ്ഥാനമാകട്ടെ, രാജ്യമാകട്ടെ, പൊതുജനസംബന്ധവും  രാഷ്ട്രീയപരവും സാങ്കേതികവും  ഭരണപരവുമൊക്കെയായി നിരവധി ഗൗരവമുള്ള മാറ്റങ്ങളിലൂടെയും പ്രശ്നങ്ങളിലൂടയുമൊക്കെ നിരന്തരം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണെന്നു മറ്റുള്ളവരെപ്പോലെ നമുക്കും അറിവുള്ളതാണ്. പക്ഷേ പലപ്പോഴും ദൃശ്യമാധ്യമങ്ങളുൾപ്പെടെയുള്ള  വാർത്താമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇതിലൊന്നും അത്ര പ്രാധാന്യം കൊടുക്കുന്നതായി പലപ്പോഴും അനുഭവപ്പെടാറില്ല. നാടു നേരിടുന്ന പ്രശ്നങ്ങളോ കൈവരിക്കുന്ന നേട്ടങ്ങളോ ഒരിക്കലും ആഘോഷിക്കപ്പെടുന്ന ഒരു വാർത്തയായി നമുക്ക് കാണാനും കഴിയാറില്ല. തികച്ചും അപ്രധാനമായ, വ്യക്തികളിൽ മാത്രം കേന്ദ്രീകൃതമായ സംഭവങ്ങളോ വ്യവഹാരങ്ങളോ ഒക്കെ പർവ്വതീകരിക്കപ്പെടുകയും അതിന്മേൽ തങ്ങളുടെ വിലയേറിയ സമയം പാഴാക്കിക്കളയുകയും ചെയ്യുന്ന ഈ മാധ്യമങ്ങളുടെ രീതി ഒട്ടുംതന്നെ അഭിലഷണീയമല്ല. പ്രത്യുത, സാധാരണക്കാരന്റെ ക്ഷമപരീക്ഷിക്കുന്ന, അങ്ങേയറ്റം ജുഗുപ്സാവഹമായൊരു വ്യായാമമായി മാറിയിരിക്കുകയാണ്. 


സ്വാർത്ഥലാഭത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ഇവരെ തങ്ങളുടെ  ചട്ടുകമാകുകയും ചെയ്യുന്നു എന്നത് പകൽപോലെ വ്യക്തം.നാട്  വളരെ ഗൗരവമുള്ള പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സന്ദർഭത്തിലായിരിക്കും തികച്ചും അപ്രസക്തമായ ഒരു വാക്കിന്റെയോ ചെയ്തിയുടെയോ പേരിൽ ഒരു കോളിളക്കം സൃഷ്ടിക്കുന്നതും അതിന്റെ ചൂടിൽ ചർച്ചചെയ്യപ്പെടേണ്ട ദേശീയപ്രാധാന്യമുള്ള കാര്യം അപ്രസക്തമാകുന്നതും. ഭരണപരാജയം മറച്ചുവെക്കാനും മന്ത്രിമാരുംമറ്റും സമാനമായ കാര്യങ്ങൾ ചെയ്തുപോരുന്നു.  അതായത് കേന്ദ്രബിന്ദുവിൽനിന്നു നമ്മുടെ ശ്രദ്ധ മറ്റെവിടേക്കോ കൊണ്ടുപോകുന്നു. പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മുടെ സാമാന്യബുദ്ധിയെ  വഴിതെറ്റിക്കുന്നു.   സിനിമകളിലും നാടകങ്ങളിലും നോവലുകളിലുമൊക്കെ ഈ വിദ്യ ധാരാളമായി ഉപയോഗിച്ചിരുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. നിർണ്ണായകമായ സംഭവങ്ങൾക്കു നിദാനമായി എന്നോണം  ഒരു കഥാപാത്രം അവതരിക്കും. നമ്മുടെ എല്ലാ ശ്രദ്ധയും ഊഹങ്ങളും അയാളുടെ പിന്നാലെ പായും. പക്ഷേ ഒടുവിൽ ശരിയായ കാരണക്കാരൻ മറ്റൊരാളായിരിക്കും. 


നിയമരംഗത്ത് സമാനമായ ഒരുതരം  ന്യായവൈകല്യംതന്നെയുണ്ട്.  വാദങ്ങൾ നടക്കുമ്പോൾ  ചില സന്നിഗ്ദ്ധഘട്ടങ്ങളിൽ    അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയും യഥാർത്ഥ വാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറ്റുന്ന രീതിയാണിത്.  റെഡ് ഹെറിംഗ് എന്നാണിതറിയപ്പെടുന്നത്. . എതിർകക്ഷിയുടെ വാദങ്ങൾക്ക് വ്യക്തമായ മറുപടി ഇല്ലാതെ വരികയോ തൻറെ വാദം തോറ്റു പോകുമെന്ന് ഭയപ്പെടുകയോ എതിർകക്ഷിയുടെ വാദങ്ങൾ ശരിക്കും മനസ്സിലാകാതെയാകുമ്പോഴോ ഒക്കെ ചിലർ റെഡ് ഹെറിങ് പ്രയോഗിക്കാറുണ്ട്. വാദവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ പെട്ടെന്ന് പറയുകയും ശ്രദ്ധമുഴുവൻ അതിലേക്ക് മാറ്റുകയും ചെയ്യുന്നു. വിജയിക്കാൻ എന്തൊക്കെ വളഞ്ഞവഴികളാണല്ലേ! 


എന്താണീ റെഡ് ഹെറിങ്? ഹെറിങ് എന്നത് കാഴ്ചയിലും ഗന്ധത്തിലും  മത്തി(ചാള)ക്കു സമാനമായൊരു മത്സ്യമാണ്. ഉപ്പുചേർത്ത്  പുകയിൽ ഉണക്കിക്കഴിയുമ്പോൾ അതിനൊരു ചുവപ്പ്‌നിറം  കൈവരും. കൂടാതെ അതിരൂക്ഷമായ ഗന്ധവുമുണ്ടായിരിക്കും. ഈ ഉണക്കമത്സ്യമുപയോഗിച്ചു വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്ന പതിവുണ്ടായിരുന്നു.  മത്സ്യത്തിന്റെ മണംകൊണ്ട് അവരുടെ ശ്രദ്ധതിരിക്കാനും വഴിതെറ്റിക്കാനുമൊക്ക ഈ ഉണക്കമത്സ്യം ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വഴിതെറ്റിക്കലിന് റെഡ് ഹെറിങ് എന്ന പ്രയോഗം ജനകീയമായത്. 


അഴിമതികളുടെ അറയ്ക്കുന്ന കഥകൾ, സാധാരണജനത്തിന്റെ നടുവൊടിക്കുന്ന വിലക്കയറ്റം, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും അപാകതകളും, ആരോഗ്യരംഗത്തെ പാകപ്പിഴകളും കെടുകാര്യസ്ഥതയും,  വിദൂരഗ്രാമപ്രദേശങ്ങളിലെ രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും, പട്ടിണിമൂലം ജീവൻപൊലിയുന്ന ലക്ഷക്കണക്കിന് ബാല്യങ്ങൾ,  വിവിധകാരണങ്ങളാൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസായരംഗം, നിരന്തരം നിലവാരത്തകർച്ച നേരിടുന്ന വിദ്യാഭ്യാസരംഗം, വിദ്യാർത്ഥികളേയും യുവജനങ്ങളേയും അടിമകളാകുന്ന മയക്കുമരുന്നുപയോഗം, നാടിനെന്നും ഭീഷണിയായിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ   - അങ്ങനെ എത്രയെത്ര നീറിപ്പുകയുന്ന പ്രശ്നങ്ങളിലൂടെയാണ് നാടും നമ്മളും കടന്നുപോകുന്നത്! ഇവയൊന്നും കാണാതെ കേവലം ഉണക്കമതികൾക്കുപിന്നാലെപോകുന്നത് എത്ര ലജ്‌ജാകരം!


Monday, May 9, 2022

കനൽ ഗ്രൂപ്പ് പാലഹാരക്കവിതകൾ

 പരിപ്പുവട 

========

വടകളിൽ രാജാധിരാജനാകും 

വടയോ, പരിപ്പിൻവടയതത്രേ!

രുചിയിൽ ബഹുകേമൻ പരിപ്പുവട 

കറുമുറെത്തിന്നാൽ മതിവരില്ല. 

ഒരുകപ്പുകട്ടനും  മഴയുമുണ്ടേൽ 

വടയെത്ര തിന്നെന്ന ചോദ്യമില്ല. 

കഥയൊക്കെയിങ്ങനെയാണെങ്കിലും 

ഇവനൊരു 'ശനി'യാകും ചിലനേരത്ത് 

വായുവിൻകോപമിവന്റെയൊപ്പം 

വന്നുകേറും ചില കുമ്പകളിൽ 

 പിന്നെയെരിപിരി പാച്ചിലാകും 

 പൂരം നടക്കുന്നപോലെയാകും 

*========*=======*=======*=======*=======*

വട്ടത്തിലോട്ടയിട്ടുണ്ടാക്കിവയ്ക്കുന്ന 

വടയതിൻ  പേരാണുഴുന്നുവട.

ഏത്തപ്പഴം മാവിൽ  മുക്കിപ്പൊരിക്കുന്ന 

സ്വാദിഷ്ഠമാകും പഴംപൊരിയും, 

മാവിൽ പഴംകുഴച്ചുണ്ടയായ് എണ്ണയിൽ 

ഇട്ടു വറത്തിടും ബോണ്ടയുണ്ടേ.

മൈദകുഴച്ചതിൽ ഉള്ളിയരിഞ്ഞിട്ടു 

ഉള്ളിവടയതുണ്ടാക്കുമല്ലോ.

ചെറുപയർ നായകനാക്കിച്ചമയ്ക്കുന്ന 

സ്വാദേറും സുഖിയനുമെത്ര കേമൻ! 

ഇങ്ങനെയൊക്കെയാണെങ്കിലുമിവിടെയീ   

മുംബയിൽ കിട്ടും വടാപ്പാവുപോൽ 

സർവ്വജനത്തിനും നിത്യവും  പഥ്യമാം 

ഭക്ഷ്യപദാർത്ഥം വേറില്ലയീ   ഭൂവിതിൽ 

Tuesday, April 12, 2022

ലങ്കയിൽ ( മെട്രോ മിറർ ഏപ്രിൽ ലക്കം )

 ലങ്കയിലൂടെ 

.

"നിങ്ങളുടെ നാട് വളരെ മനോഹരമാണ്. നാട്ടുകാരും വളരെ നല്ലവർ. നിയമങ്ങളനുസരിക്കുന്ന, അച്ചടക്കമുള്ളവർ . ഈ നാട് ഞങ്ങൾക്ക് വളരെയിഷ്ടമായി "


ഇക്കഴിഞ്ഞ ഫെബ്രുവരിമാസത്തിൽ നടത്തിയ ഒരാഴ്ചത്തെ  ശ്രീലങ്കയിൽ യാത്രയിൽ   പലപ്പോഴും അന്നാട്ടുകാരോട് പറഞ്ഞ വാക്കുകളാണ്. തികച്ചും ആത്മാർത്ഥതനിറഞ്ഞ വാക്കുകളായിരുന്നു അത്. തീർച്ചയായും അതവരെ സന്തോഷിപ്പിച്ചിരിക്കും. എന്നാൽ  ഒരു ടുക് ടുക്(ഓട്ടോറിക്ഷാ)ഡ്രൈവർ ഞങ്ങളോട്  വളരെ നിരാശയോടെ പറഞ്ഞതിങ്ങനെയായിരുന്നു 

"നിങ്ങൾ കണ്ടറിഞ്ഞതല്ല യാഥാർത്ഥ്യം. ഇവിടെയൊന്നും ശരിയല്ല. ഭരണാധികാരികളും ഭരണവും ഒന്നും. ആകെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രനാളിങ്ങനെ പോകുമെന്നറിയില്ല."

പക്ഷേ അദ്ദേഹത്തോട് വിശദമായി സംസാരിക്കാൻ  പരിമിതമായ സമയം ഞങ്ങളെ അനുവദിച്ചില്ല. ഒരുപക്ഷേ അർഹിക്കുന്ന  ഗൗരവം ആ  വാക്കുകൾക്ക് കൊടുത്തുമില്ല എന്നതാണ് വാസ്തവം.  എന്നാൽ  നാട്ടിലെത്തി അധികനാൾ കഴിയുംമുമ്പ് ശ്രീലങ്കയിൽനിന്നെത്തുന്ന വാർത്തകൾ ആ മനുഷ്യന്റെ വാക്കുകൾ സാധൂകരിക്കുന്നു എന്ന് മനസ്സിലാക്കിത്തന്നു . ഇന്ന് ശ്രീലങ്ക ആകെ അസ്വസ്ഥമാണ്. കലാപഭൂമിയാണ്. നാളെ എന്തുസംഭവിക്കും എന്നുപറയാനാവാത്ത അവസ്ഥ. 

കാര്യങ്ങൾ ഇപ്രകാരമാണെകിലും  ശ്രീലങ്ക തന്ന അനുഭവങ്ങൾ മധുരതരമായിരുന്നു. ഒരാഴ്ചകൊണ്ട് ശ്രീലങ്കയുടെ വളരെചെറിയൊരു ഭാഗം മാത്രമാണ് കണ്ടറിയാനായത്. കൊളംബോയില്നിന്ന് തുടങ്ങി , പിന്നാവാല, കാൻഡി, നുവാരാ എലിയ, ബൻതോട്ട, എന്നിവിടങ്ങളിലൂടെ റോഡുമാർഗ്ഗം യാത്രചെയ്ത് വീണ്ടും  കൊളംബോയിലെത്തുന്ന ഒരു ചുറ്റിത്തിരിയൽ.   ഹരിതഭംഗിയാർന്ന ഈ ഭൂഭാഗങ്ങൾ കണ്ടാൽ  നമ്മുടെ കൊച്ചുകേരളത്തിന്റെ മറ്റൊരു പകർപ്പെന്നേ തോന്നൂ. മാവും പിലാവും പുളിയും കരിമ്പും തെങ്ങും കവുങ്ങും മരച്ചീനിയും വാഴയും  നെല്ലിയും വളർന്നുനിൽക്കുന്ന തൊടികളും ഓലയോ ഓടോ മേഞ്ഞ  ലാളിത്യമാർന്ന വീടുകളും  പൂച്ചെടികളും   അമ്പഴവും അഗസ്തിയും ആരംപുളിയും അതിരിടുന്ന വീട്ടുമുറ്റങ്ങളും കുട്ടിക്കാലത്തുകണ്ട ഗ്രാമക്കാഴ്ചകളെ ഓർമ്മയിലെത്തിച്ചു. ടുക്ക് ടുക്ക് എന്നറിയപ്പെടുന്ന ഓട്ടോറിക്ഷകളും, നിരത്തുകളിൽ  ബസ്സുകളുമൊക്കെ നമ്മുടെ നാട്ടിലേതുതന്നെ.  വസ്ത്രധാരണത്തിൽ സ്ത്രീകൾക്ക് അല്പം  അന്തരമുണ്ടെങ്കിലും  ആഹാരക്കാര്യത്തിൽ വളരെ സാമ്യമുണ്ട്. പ്രാതലിനു പുട്ടും ഇടിയപ്പവും അപ്പവും ദോശയുമൊക്കെ നമ്മളെപ്പോലെ അവർക്കും പ്രിയം. കൂടെ തേങ്ങയും തേങ്ങാപ്പാലും അധികമായിച്ചേർത്ത കറികളും.  ചോറിനുള്ള കറികളും പലതരം ചമ്മന്തികളും  തേങ്ങചേർത്തതുതന്നെ. 


നമ്മളെക്കാൾ സാമ്പത്തികമായി പിന്നിലാണെങ്കിലും  പൊതുവേ, നന്നായി  പരിപാലിച്ചിരിക്കുന്ന  നിലവാരമുള്ള റോഡുകളും നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിക്കുന്ന ഡ്രൈവർമാരും തെല്ലമ്പരപ്പിക്കാതിരുന്നില്ല. അനാവശ്യമായുള്ള ഹോണടിശബ്ദംപോലും അവിടെ കേൾക്കാനില്ലായിരുന്നു.  


ശ്രിലങ്കക്കാരെക്കുറിച്ച് നമ്മൾ ധരിച്ചുവെച്ചിരിക്കുന്നത് അവർ മടിയന്മാരും അലസന്മാരുമൊക്കെയാണെന്നാണല്ലോ.  പക്ഷേ കാഴ്‌ചകൾ ആ ധാരണയെ തിരുത്തിക്കുറിക്കുന്നവയായിരുന്നു. ചുറുചുറുക്കോടെ അവരവരുടെ ജോലികളിലേർപ്പെട്ടിരിക്കുന്നു സ്ത്രീകളും പുരുഷന്മാരും.  പാതകൾക്കിരുവശവുമുള്ള കൃഷിഭൂമികളിലൊക്കെ നന്നായി കൃഷിയിറക്കിയിരുന്നു. (പുതുതായി പ്രചാരത്തിൽവന്ന ജൈവകൃഷിമൂലം ഉദ്പാദനം വളരെക്കുറഞ്ഞിട്ടുമുണ്ടെന്നു കർഷകൻ സമ്മതിച്ചിരുന്നു.) പരിസരങ്ങൾ  കർശനമായി  വൃത്തിയോടെ കാത്തുസൂക്ഷിക്കുന്നു. അലസമായി നിക്ഷേപിക്കപ്പെട്ടിരുന്ന  മാലിന്യങ്ങളും ദുർഗന്ധവുമൊന്നും എവിടെയുമില്ല. പട്ടണങ്ങളിൽപോലും നിർമ്മലമായൊരു ഗ്രാമശുദ്ധിയും ലാളിത്യവും അനുഭവിച്ചറിയാൻ കഴിയും. ഇതേക്കുറിച്ചു പറഞ്ഞപ്പോൾ ശ്രീലങ്കയിൽ വളരെക്കാലമുണ്ടായിരുന്ന ഒരു സുഹൃത്തുപറഞ്ഞത് തമിഴ്‌വ്മശജർ അധികമുള്ള പ്രദേശങ്ങളിൽ സ്ഥിതി വളരെ വ്യത്യസ്തമാണെന്നാണ്. 


രാജ്യതലസ്ഥാനമായ കൊളോമ്പോയിൽ വിമാനമിറങ്ങി ആദ്യം പോയത് പിന്നാവാലയിലെ ഗജപരിപാലനകേന്ദ്രത്തിലേക്കാണ്. പ്രസിദ്ധമായ  ആനകളുടെ അനാഥാലയം. സ്നേഹവും കരുണയും നൽകി ആനകൾക്ക് ഭൂമിയിൽ  സ്വർഗ്ഗമൊരുക്കുന്ന അസുലഭസുന്ദരമായ കാഴ്ച!   പിന്നീട് മലമ്പ്രദേശമായ കാൻഡിയിലേക്ക് . ഇടുക്കിജില്ലയുടെ പരിച്ഛേദമാണെന്നുതോന്നും  കാൻഡി. മൂന്നാറിനെ ഓർമ്മപ്പെടുത്തുന്ന തേയിലത്തോട്ടങ്ങൾ പലയിടത്തും കാണാം. ഇവിടെയാണ്  ശ്രീബുദ്ധന്റെ ദന്തം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം  (കുളിർമയുള്ള, ശാന്തസുന്ദരമായിരുന്ന  ആ മനോഹരപട്ടണം ഇന്ന് ഒരു കലാപഭൂമിയാണെന്നു വാർത്തകളിലൂടെ അറിയുമ്പോൾ ആകെയൊരു ഞെട്ടലാണ്.) കോളനിക്കാലത്തെ ഓർമ്മപ്പെടുത്തുന്ന,  നുവാര എലിയ ശ്രീലങ്കയിലെ ഊട്ടിയെന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ തേയിലത്തോട്ടങ്ങളും ഫാക്ടറികളുമൊക്കെ സഞ്ചാരികളുടെ പ്രിയപ്പെട്ട സന്ദർശനകേന്ദ്രങ്ങളാണ്. അവിടെയടുത്തുള്ള ഹനുമാൻ ക്ഷേത്രവും സീതാ അമ്മൻ കോവിലുമൊക്കെ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോകുന്നില്ലേ എന്നൊരു സംശയംതോന്നി. ഒപ്പമുണ്ടായിരുന്ന ഗൈഡ് ചാമുണ്ഡ അതുശരിവയ്ക്കുകയും ചെയ്തു. ഹിന്ദുക്ഷേത്രങ്ങളോട് ശ്രീലങ്കൻ സർക്കാരിനു വലിയ പഥ്യമൊന്നുമില്ലത്രേ! ഭാരതത്തിൽനിന്നു സഹസ്രാബ്ദങ്ങൾക്കുമുമ്പുമുതൽ കുടിയേറിയ തമിഴ്‌വംശജരാണ്‌ പ്രധാനമായും  അവിടുത്തെ ഹിന്ദുക്കൾ. ജനസംഖ്യയുടെ വളരെകുറച്ചൊരുഭാഗമേയുള്ളൂ  ഇക്കൂട്ടർ. രാമായണകഥയുമായി ബന്ധപ്പെട്ട പലസ്ഥലങ്ങളും മേൽപ്പറഞ്ഞ അവസ്ഥയിലാണ്.  ബുദ്ധക്ഷേത്രങ്ങൾക്ക് നല്ല ശ്രദ്ധയും സംരക്ഷണവും നൽകിവരുന്നു. 


കൊടുംതണുപ്പും കോടമഞ്ഞുമൊക്കെയുള്ള ഈ അചലപ്രദേശത്തുനിന്നു പിന്നീട്‌പോയത് തിരമാലകളുടെ നിരന്തരപരിലാളനമേറ്റുകിടക്കുന്ന ബൻതോട്ട എന്ന കടലോരനഗരത്തിലേക്കായിരുന്നു. സ്വർണ്ണനിറത്തിലെ, അതിലോലമായ മണൽത്തരികൾ നിറഞ്ഞ അതിമനോഹരമായ  അവിടുത്തെ കടൽത്തീരങ്ങൾ ഏറെ വിസ്മയിപ്പിച്ചു.സുവർണ്ണച്ഛായയുള്ള  തീരത്തോ നീലചേർന്ന  കരിമ്പച്ചനിറത്തിലെ സമുദ്രജലത്തിലോ  മാലിന്യത്തിന്റെ ഒരംശംപോലും കാണാൻ കഴിയില്ല. നൂറുശതമാനം വൃത്തി ഉറപ്പുവരുത്താൻ അന്നാട്ടുകാർ സദാ ജാഗരൂകരാണ്. അവിടെയുള്ള ഒരു  കായലിലൂടെ ഒരുമണിക്കൂർ നീണ്ട തോണിയാത്രയുണ്ടായിരുന്നു. തങ്ങളുടെ നാടിൻറെ പ്രകൃതിവൈവിധ്യങ്ങളെ അവർ എത്ര വിദഗ്ദ്ധമായാണ് വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തുന്നത്!  നമ്മുടെനാട്ടിൽ ഇതിനേക്കാൾ മികച്ച തീരങ്ങളും കായലുകളും മറ്റു പ്രകൃതിഘടകങ്ങളുമൊക്കെയുണ്ടല്ലോ, എന്നിട്ടും- എന്നൊരു നെടുവീർപ്പ് . 

കൗതുകമുണർത്തുന്ന മറ്റൊരനുഭവമായിരുന്നു അവിടെയുള്ള 'Turtle Hatchery 'കൾ. കടലാമയുടെ മുട്ടകൾ ശേഖരിച്ചു വിരിയിച്ച കുഞ്ഞുങ്ങളെ  സംരക്ഷിച്ച്, പിന്നീട് സമുദ്രത്തിലെത്തിക്കുന്നു. മുട്ടകൾമുതൽ പലപ്രായത്തിലുള്ള ആമകൾവരെ ഈ ഹാച്ചറികളിലുണ്ട്. ഏതെങ്കിലുംവിധത്തിൽ അംഗവൈകല്യം സംഭവിച്ച ആമകളെയും ശരിയായ പരിചരണം നൽകി സംരക്ഷിക്കുന്നു.  വിനോദസഞ്ചാരികൾ ധാരാളമായെത്തുന്ന  ഇത്തരം കേന്ദ്രങ്ങൾ   തീർച്ചയായും സാമ്പത്തികലാഭം നേടിക്കൊടുക്കുന്നു എന്നത് സത്യംതന്നെ. പക്ഷേ ഈ പ്രവൃത്തികളുടെ പിന്നിലുള്ള മഹത്വപൂർണ്ണമായ സഹജീവിസ്നേഹത്തെ   നമുക്ക് എങ്ങനെയാണ് അംഗീകരിക്കാതിരിക്കാനാവുക!  ആദരിക്കാതിരിക്കാനാവുക !

ശ്രീലങ്കൻയാത്രയ്ക്കിടയിൽ അവിടെയെന്തെങ്കിലും ആഭ്യന്തരസംഘർഷങ്ങൾ ഉള്ളതായി അന്ന് ഒരാശങ്കയുമുണ്ടായിരുന്നില്ല. ചൈനയുടെയും ജപ്പാന്റെയുമൊക്കെ സഹായത്താൽ നിർമ്മിക്കപ്പെട്ട പോർട്ടുകളും റോഡുകളും പാലങ്ങളുമൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവയുടെ പിന്നിലെ ഭാരിച്ച കടബാധ്യതയെക്കുറിച്ചൊന്നും ജനം വ്യാകുലപ്പെടുന്നതായി തോന്നിയുമില്ല. ചൈനയുടെയും മറ്റും സാമ്പത്തികസഹായത്തോടെ നടത്തിയ പല പദ്ധതികളും പ്രവർത്തനരഹിതമാണെന്നും അറിഞ്ഞിരുന്നു. അതിനൊരുദാഹരണം അവിടുത്തെ മനോഹരമായ ലോട്ടസ് ടവർ തന്നെ. ഭീമമായൊരുതുക ചൈനയിൽനിന്ന് കടംകൊണ്ട നിർമ്മിച്ചതാണെങ്കിലും പണിപൂർത്തിയായിട്ടും അത് കമ്മീഷൻ ചെയ്തിരുന്നില്ല. അതിനാൽത്തന്നെ വരുമാനവും ലഭിച്ചിരുന്നില്ല.   ഞങ്ങൾ മടങ്ങുന്നദിവസം കൊളംബോയിലൊരു  സുപ്രധാനചടങ്ങുനടക്കുന്നകാര്യം ഒരു  ടുക്ടുക്  ഡ്രൈവർ പറഞ്ഞറിഞ്ഞിരുന്നു. ആയിരകണക്കിന് ബസ്സുകൾ പൊതുപയോഗത്തിനായി അന്ന് സമർപ്പിക്കയാണത്രേ! പണിനടന്നുകൊണ്ടിരിക്കുന്ന ചൈനപോർട്ട് കാണാനുള്ള യാത്രയിൽ നിരനിരയായിക്കിടക്കുന്ന ചുവന്നനിറത്തിലെ  പുതുപുത്തൻ ബസ്സുകളും കണ്ടിരുന്നു. പെട്രോളിനും ഡീസലിനുമൊക്കെ നമ്മുടെ നാട്ടിലെക്കാൾ വളരെ കുറഞ്ഞവിലയുമായിരുന്നു അന്നവിടെ. പക്ഷേ ആ ദിവസങ്ങളിൽ പാൽപ്പൊടിക്ക് ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. ഹോട്ടൽമുറികളിൽ ഇലക്ട്രിക് കെറ്റിലിനോടൊപ്പം  വയ്ക്കാറുള്ള ചായ, കാപ്പി, പാൽപ്പൊടി സാഷലുകളിൽ  പലപ്പോഴും പാൽപ്പൊടിസാഷലുകൾ എണ്ണത്തിൽ കുറവോ, ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്തിരുന്നു. ഹോട്ടലധികാരികളിൽനിന്നറിയാൻ കഴിഞ്ഞത് പാൽപ്പൊടി ഇറക്കുമതി നിലച്ചിരിക്കുന്നതിനാൽ സ്ഥിതി തുടരുമെന്നാണ്. പകരം ഗ്ലാസ്സിലോ കുപ്പിയിലോ പാൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.  

ഭാരതത്തിന്റെ കണ്ണുനീർത്തുള്ളിയെന്നറിയപ്പെടുന്ന ഈ കൊച്ചുദ്വീപുരാജ്യത്തിൽനിന്നു മടങ്ങുമ്പോൾ ആ നാടിനെക്കുറിച്ചു മോശമായൊന്നും മനസ്സിൽ സൂക്ഷിക്കാനുണ്ടായിരുന്നില്ല . മറിച്ച് അറിയാനും പഠിക്കാനും ഏറെയുണ്ടായിരുന്നുതാനും. ഇന്നവിടെ  നിലനിൽക്കുന്ന സംഘർഷവും ഏറെ ചിന്തിപ്പിക്കുന്നു, ഒട്ടേറെക്കാര്യങ്ങൾ പഠിപ്പിച്ചുതരുന്നു. ദീർഘവീക്ഷണമില്ലാതെ കടമെടുത്തുമുടിയാൻ ഒരുരാജ്യത്തിനു വളരെയെളുപ്പം സാധിക്കുമെന്ന ലളിതമായ പാഠമാണ് അതിലേറെ പ്രധാനം. 





















Friday, February 4, 2022

കുപ്പയിലെ മാണിക്യം

 കുപ്പയിലെ മാണിക്യം 

.

രാജസ്ഥാനിലെ മാർബിൾസിറ്റി എന്നറിയപ്പെടുന്ന  കിഷൻഗർ  വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്.  ജയ്‌പ്പൂരിൽ നിന്ന് 100 കിലോമീറ്റർ ദൂരമുണ്ടിവിടേക്ക്‌. മറ്റേതൊരു രാജസ്ഥാൻ നാഗത്തെയുപോലെ  ധാരാളം ചരിത്രസ്മാരകങ്ങൾ ഇവിടെയുമുണ്ട്. എന്നാൽ  ഇവിടുത്തെ ചരിത്രസ്മാരകങ്ങളേക്കാൾ സഞ്ചാരികളെ ആകർഷിക്കുന്നത് മറ്റൊന്നാണ്.  ഒരു മാലിന്യനിക്ഷേപം.

 'അയ്യേ.. മാലിന്യം കാണാൻ ആർക്കാണിത്ര താത്പര്യം' 

എന്നല്ലേ കൂട്ടുകാർ  ആലോചിക്കുന്നത്. ഇത് സാധാരണ മാലിന്യമല്ലാ, മാർബിൾഅവശിഷ്ടമാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.  അതേ, 

നോക്കെത്താദൂരം പരന്നുകിടക്കുന്ന  ഒരു മാർബിൾ വേസ്റ്റ് ഡംപിങ് യാർഡ്.



കിഷൻഗറിൽനിന്നു ഏകദേശം 65കിലോമീറ്റർ ദൂരെയാണ്  മക്രാന എന്ന സ്ഥലം. അവിടെയാണ് ഭാരതത്തിലെ ഏറ്റവും ഗുണമേന്മയുള്ള  മാർബിൾ ഖനനം ചെയ്യുന്ന ക്വാറികളുള്ളത്.  രാജ്യത്തെ  ഏറ്റവും പുരാതനമായ മാർബിൾക്വാറിയും ഇതുതന്നെ. ആയിരത്തോളം മാർബിൾഖനികളാണ് ഇന്നിവിടെയുള്ളത്.  താജ്മഹൽ നിർമ്മിച്ച വെണ്ണക്കലുകൾ മക്രാനയില്നിന്നു കൊണ്ടുപോയതാണ്. കൊൽക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ലുധിയാനയിലെ ദുഃഖനിവാരൺ സാഹിബ് ഗുരുദ്വാര,  ലാഹോറിലെ മോത്തിമഹൽ, അബുദാബിയിലെ ഷെയ്ഖ് സെയ്യദ് മോസ്‌ക് അങ്ങനെപോകുന്നു രാജ്യത്തിനകത്തും പുറത്തുമായി മക്രാനമാർബിൾ കൊണ്ട് നിർമ്മിച്ച മന്ദിരങ്ങൾ. 



മക്രാനമാർബിളിന്റെ  ഏറ്റവും പ്രധാന   സംസ്കരണ-വിപണനകേന്ദ്രമാണ് കിഷൻഗർ. 25,000ലധികം മാർബിൾ വ്യാപാരികൾ ഇവിടെയുണ്ട്, അത്രതന്നെ ഗോഡൗണുകളും. അവരുടെ കീഴിൽ ലക്ഷത്തിലധികം ആളുകൾ ജോലിചെയ്യുന്നു. സംസ്‍കരണമെന്നാൽ കൂറ്റൻ മാർബിൾക്കഷണങ്ങൾ കനംകുറഞ്ഞ പാളികളാക്കി മുറിച്ച്, പോളിഷ് ചെയ്തെടുക്കുക.  ആയിരക്കണക്കിന് യന്ത്രങ്ങളും ഗാംഗ്‌സോ(gangsaw)കളും നിരന്തരം കല്ലുകൾ ആവശ്യരൂപത്തിൽ  മുറിച്ചു പോളിഷ് ചെയ്തുകൊണ്ടിരിക്കുന്നു.  കാലാകാലങ്ങളായി തുടർന്നുപോരുന്നതാണിത്. കല്ലുകൾ മുറിക്കുമ്പോഴും പോളിഷ് ചെയ്യുമ്പോഴും ഉണ്ടാകുന്ന  പൊടി അവശിഷ്ടങ്ങൾ (marble  slurry )  ധാരാളമായി കുന്നുകൂടിയപ്പോൾ അത് നിക്ഷേപിക്കാൻ ഒരിടം വേണ്ടിവന്നു. അങ്ങനെ ആൾതാമസമില്ലാതെകിടന്നസ്ഥലം അതിനായുപയോഗിച്ചു . വെളുത്തപൊടി  നിക്ഷേപിക്കുകവഴി ആ സ്ഥലം ശുഭ്രവർണ്ണത്തിൽ കാണപ്പെടുകയും ചെയ്തു. വർഷങ്ങളേറെക്കടന്നുപോയി. ഈ ശുഭ്രഭൂമികയുടെ    വിസ്തൃതിയും കൂടിവന്നു.  ഇന്നത് 350ഏക്കറിലധികമായിരിക്കുന്നു. 

നട്ടുച്ചനേരത്താണ് ഞങ്ങളവിടെ എത്തിയത്. വന്ന വഴികളിൽ ധാരാളം മാർബിൾ വ്യാപാരകേന്ദ്രങ്ങളുംകണ്ടിരുന്നു. ഭീമൻമാർബിൾഫലകങ്ങൾ കയറ്റിയ  വാഹനങ്ങൾ റോഡിലെവിടെയും കാണാം.  ഉച്ചസൂര്യൻ ആകാശത്തു ജ്വലിച്ചുനിൽക്കുന്നുണ്ടങ്കിലും അത്ര ചൂടുതോന്നിയില്ല. ഡംപ് യാർഡിൽ  നോക്കെത്താദൂരത്തിൽ വെട്ടിത്തിളങ്ങിക്കിടക്കുന്ന വെളുവെളുത്ത മാർബിൾസ്‌ലറിയുടെ കൂനകൾ.  കുറെദൂരത്തേക്കു നടക്കാൻ അനുവാദമുണ്ട്. ഞങ്ങൾ ഓരോദിക്കിലേക്കും നടന്നു. എവിടെനോക്കിയാലും തൂവെള്ളനിറം. ശൈത്യകാലത്ത്  മഞ്ഞുവീണുകിടക്കുന്ന ഗുൽമാർഗ് പോലെ തോന്നും. അതിനാൽത്തന്നെ ഈ പ്രദേശത്തിന് രാജസ്ഥാന്റെ ഗുൽമാർഗ് എന്നും വിളിപ്പേരുണ്ട്. ഫോട്ടോ കണ്ടാലും മഞ്ഞാണെന്നേ തോന്നൂ. ഈ  ധവളഭൂമിയിൽ  ഇടയ്ക്കു മഴവെള്ളം വീണു രൂപമെടുത്ത ചില പൊയ്കകൾ ഉണ്ട്. മങ്ങിയ പച്ചകലർന്ന നീലനിറമാണ് ജലത്തിന്. അതിമനോഹരമാണ് ആ ജലാശയക്കാഴ്ചകൾ. സസ്യങ്ങൾക്ക് വളരാൻ മാർബിൾസ്ലറി ഒട്ടും അനുയോജ്യമല്ലെകിലും  അപൂർവ്വമായി  ചില ചെറുസസ്യങ്ങൾ വളർന്നുനിൽക്കുന്നതും കാണാം. 

(ഇങ്ങനെയൊക്കെയാണെകിലും മാർബിൾ സ്ലറി ഗുരുതരമായ പരിസ്ഥിതികപ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നും സസ്യജന്തുജാലങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നുവെന്നും ശാസ്ത്രപഠനങ്ങൾ പറയുന്നു. വായുവിലും  ജലസ്രോതസ്സുകളിലും  ഇതുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമാണത്രേ! അതു തടയാനായി  ഇപ്പോൾ ഇത് സിമന്റുനിർമ്മാണത്തിനും ഇഷ്ടികനിർമ്മാണത്തിനുമൊക്കെ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. ) 

ഈ പ്രദേശം അതിമനോഹരമായതുകൊണ്ടുതന്നെ  സിനിമക്കാരുടെയുംമറ്റും ഇഷ്ടഷൂട്ടിഗ് ലൊക്കേഷൻ ആണിത്. പ്രീ- പോസ്റ്റ് -വെഡിങ് ഷൂട്ടിങ്ങും ധാരാളമായി ഇവിടെ നടക്കാറുണ്ട്. കുതിരപ്പുറത്തും ബൈക്കിലുമൊക്കെയിരുന്നു വിവിധപോസുകളിൽ  ഫോട്ടോ എടുക്കുന്നവരെ കാണുന്നുണ്ടായിരുന്നു.   ഞങ്ങളും കുറെയധികം ഫോട്ടോകളെടുത്ത് അവിടെനിന്നു മടങ്ങി.

(രാവിലെ പത്തുമണിമുതൽ വൈകുന്നേരം ആറുമണിവരെ സന്ദർശനസമയമുണ്ട്. പ്രവേശനഫീസ് ഒന്നുമില്ലെങ്കിലും മാർബിൾ അസോസിയേഷന്റെ പ്രവേശനാനുമതി നേടേണ്ടതുണ്ട്. അവർ നൽകുന്ന പാസ്  അവശ്യഘട്ടങ്ങളിൽ കാണിക്കേണ്ടതായിവരും )


















Thursday, February 3, 2022

രാജസ്ഥാൻ - 21 :- ആശങ്കയുടെ രണ്ടുനാളുകൾ

 ഒട്ടുംപ്രതീക്ഷിക്കാത്ത ദൃശ്യവിരുന്നായിരുന്നു കിഷൻഗർ ഞങ്ങൾക്ക് സമ്മാനിച്ചത്. അതിന്റെ ആഹ്ലാദത്തിലും പുളകോദ്ഗമത്തിലുമായിരുന്നു അവിടെനിന്നുള്ള മടക്കയാത്ര. രാത്രി എട്ടുമണിയോടടുത്തു സവായ് മാധവപുർ എത്തിയപ്പോൾ. ഇടയ്ക്ക് പലയിടത്തും പാത മോശവസ്ഥയിലായിരുന്നതുകൊണ്ടു മറ്റുവഴികളും തേടേണ്ടതായിവന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും  വൈകിയിരുന്നു. പ്രധാനപാതയിൽനിന്നു ഒരു ചെറുപാതയിലൂടെ ബസ്സ് പത്തുപതിനഞ്ചു കിലോമീറ്റർ ഓടി. റിസോർട് ഒരു വാനപ്രദേശത്തിനു നടുവിലാണ് സ്ഥിതിചെയ്യുന്നത്. അവിടേക്കുള്ള വഴിയാകട്ടെ ഭൂനിരപ്പിൽനിന്നു കുറച്ചു താഴേക്കിറങ്ങിയാണ്. ബസ്സ് ഇറക്കാൻ പറ്റാത്ത അവസ്ഥ. കുറ്റാക്കൂരിരുട്ട്. റിസോർട്ടിലേക്ക് രണ്ടുകിലോമീറ്ററിലധികം ദൂരമുണ്ട്. മാത്രവുമല്ല, വനമായതുകൊണ്ടു രാത്രിയിൽ വന്യമൃഗങ്ങൾ വഴിയിലുണ്ടാവാനും സാധ്യതയുണ്ട്. ജനവാസമുള്ള സ്ഥലവുമല്ല. ഒടുവിൽ റിസോർട്ടിൽനിന്നു വാഹനം വരുത്തി തവണകളായി  സ്ത്രീകളെ അതിൽ കൊണ്ടുപോയി. ഏതാനും പുരുഷന്മാരും ലഗേജ്ജും വണ്ടിയിലെത്തി. ചേട്ടനുൾപ്പെടെ ബാക്കിയുള്ള പുരുഷന്മാർ നടന്നുവന്നു. രാത്രിയായിരുന്നെകിലും വൈദ്യുതിവെളിച്ചത്തിൽ റിസോർട് ആകെയൊന്നു കണ്ടു. ധാരാളം കോട്ടേജുകളും ഉദ്യാനങ്ങളും നീന്തൽക്കുളവും വലിയ ഭക്ഷണശാലയും  ഒക്കെയായി അതിവിശാലമായ റിസോർട്ട്. 20 )ഓ നമ്പർ കോട്ടേജായിരുന്നു ഞങ്ങളുടേത്. അകവശം ടെന്റ് പോലെ അലങ്കരിച്ചിരിക്കുന്നു സുന്ദരമായ കോട്ടജ്.  നേരംവെളുത്തിട്ടുവേണം ഇവിടയൊക്കെ സൂര്യവെളിച്ചത്തിൽ കാണാൻ എന്നുവിചാരിച്ചു. കാൽനടക്കാരും എത്തിയപ്പോൾ മണി ഒൻപതു കഴിഞ്ഞിരുന്നു. കുളിയും ഭക്ഷണവും കഴിഞ്ഞപ്പോൾ ഏകദേശം പതിനൊന്നുമണിയായി.  ആകെ ക്ഷീണിച്ചിരുന്നതുകൊണ്ടു വേഗം കിടന്നുറങ്ങി.   


എനിക്ക് നല്ല നടുവുവേദനയുണ്ടായിരുന്നതുകൊണ്ട് ഇലക്ട്രിക്ക് ഹീറ്റിംഗ് പാഡിനു മുകളിലാണ് ഞാൻ കിടന്നത്. എപ്പോഴോ ചേട്ടൻ എന്നെ വിളിച്ചുണർത്തി ഹീറ്റിംഗ് പാഡ് വേണമെന്നുപറഞ്ഞു. ഞാനതു ചേട്ടന് കൊടുത്ത ഓർമ്മയുണ്ട്. വീണ്ടും ഉറങ്ങുകയും ചെയ്തു. പിന്നെയെപ്പഴോ ഒരു  ഞരക്കം കേട്ട് ഞാൻ ഞെട്ടിയുണർന്നു. ചേട്ടൻ വേദനകൊണ്ടു പുളയുകയാണ്. ഇടയ്ക്കു 'എന്റെ ദൈവമേ' എന്നൊക്കെ അവ്യക്തമായി പറയുന്നുമുണ്ട്. ഞാൻ വേഗമെഴുന്നേറ്റു കാര്യമന്വേഷിച്ചു. വയറുവേദനിക്കുന്നെന്നു പറഞ്ഞു. മൂന്നാലുപ്രാവശ്യം വയറിളകുകയും ചെയ്തത്രേ. വയറിൽ  ഹീറ്റിംഗ് പാഡ് മാക്സിമത്തിൽ വെച്ചിരിക്കുകയാണ്. പൊള്ളുന്ന ചൂടിലും വേദനയ്ക്ക് ശമനമില്ല. വയറിളക്കത്തിനും  വേദനയ്ക്കുമുള്ള മരുന്നൊന്നും കൈയിലില്ല. സമയം ഒരുമണിയടുത്തു. ടൂർ മാനേജരെയോ റിസപ്ഷനിലോ വിളിക്കാനൊരുങ്ങിയപ്പോൾ ചേട്ടൻ സമ്മതിച്ചുമില്ല. നേരം വെളുത്തിട്ടു പറഞ്ഞാൽ മതിയെന്നാണ് പറയുന്നത്.  കെറ്റിലും ടീബാഗും ഒക്കെ മുറിയിലുണ്ടായിരുന്ന. ഞാൻ ചായയുണ്ടാക്കി കൊടുത്തു. ഒരിറക്ക് കുടിച്ചശേഷം അത് കുടിച്ചതേയില്ല. ചൂടുവെള്ളം കൊടുത്തിട്ട് അതും കുടിച്ചില്ല. വയറിളകിയെങ്കിൽ ഡീഹൈഡ്രേഷന് സാധ്യതയുണ്ടല്ലോ. പക്ഷേ വെള്ളം കുടിക്കാതെന്തുചെയ്യും. ഞാനൊരുത്തരത്തിൽ സമയം തള്ളിനീക്കുകയായിരുന്നു.  ഇടയ്ക്കു വേദന കുറവുണ്ടോ എന്നൊക്കെ ഞാൻ ചോദിക്കുന്നുണ്ടായിരുന്നു. മൂന്നുമണിവരെ  അങ്ങനെ കടന്നുപോയി. അപ്പോഴേക്കും ചേട്ടൻ പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയാൻ തുടങ്ങി. ഞാൻ വേഗം ടൂർ മാനേജരെ വിളിച്ചു. രാജേഷ് ഒരുനിമിഷംപോലും പാഴാക്കാതെ മുറിയിലെത്തി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി രാജേഷ് വേഗം റിസപ്ഷനിലെത്തി. ആശുപത്രി പട്ടണത്തിലാണുള്ളത് . ഇരുപതുകിലോമീറ്റർ ദൂരമുണ്ട്. റിസോർട്ടിലെ വാഹനത്തിൽ  ചേട്ടനെയുംകൊണ്ട് ഞങ്ങൾ ആശുപത്രിയിലെത്തി. Dr. Ramsingh Surgical Hospital .   വഴി വളരെ മോശമായിരുന്നു. കാട്ടുപാതയിലൂടെയും നാട്ടുപാതയിലൂടെയുമൊക്കെയായി  അരമണിക്കൂറോളം യാത്രയുണ്ടായിരുന്നു. അപ്പോഴേക്കും ഡോക്ടറെയും വരുത്തിയിരുന്നു. ആ സമയത്ത് ചേട്ടന് കുറച്ചാശ്വാസമുള്ളതുപോലെ തോന്നി.  ചേട്ടനെ പരിശോധിച്ച് ഡോക്ടർ ഒരിഞ്ചക്ഷന് കൊടുത്തു. കുറച്ചു മരുന്നും തന്നു .. കുഴപ്പമൊന്നുമില്ല  പൊയ്ക്കോളാൻ  പറഞ്ഞു. ധാരാളം വെള്ളം കുടിക്കാനും പറഞ്ഞു. എനിക്കാശ്വാസമായി. നാലരയായപ്പോഴേക്കും  ഞങ്ങൾ റിസോർട്ടിൽ തിരിച്ചെത്തി. 


ഇന്ന് ഒക്ടോബർ 24 . അതിപ്രശസ്തമായ,  രൺതംഭോറിലെ വന്യമൃഗസംരക്ഷണകേന്ദ്രം സന്ദർശിക്കുന്നതിനാണ് ഇവിടേയ്ക്ക് വന്നിരിക്കുന്നത്. അഞ്ചുമണിക്ക് പ്രത്യേകവാഹനത്തിലാണ് അവിടേക്കു  പോകേണ്ടത്.  അതിരാവിലെ സഫാരിപോയാലേ മൃഗങ്ങളെക്കാണാൻ കഴിയൂ. ചേട്ടന് എന്തായാലും ആ യാത്ര സാധിക്കില്ല. അതുകൊണ്ടു ഞങ്ങൾ കോട്ടേജിൽത്തന്നെ കഴിയാമെന്നുവെച്ചു. പത്തുമണിയോടെ അവർ മടങ്ങിയെത്തും. അല്പനേരത്തെ വിശ്രമത്തിനുശേഷം ജയ്‌പ്പൂരിലേക്കു പോകണം. രണ്ടുരാത്രി ജയ്പൂരിലെ ഹോട്ടലിൽ താമസം. 26 നു മുംബൈയിലേക്കുള്ള ഫ്ലൈറ്റ് പിടിക്കണം. 


ആശുപത്രിയില്നിന്നു വന്നശേഷം ചേട്ടന് കൂടുതൽ അവശതയായി. ചായയും കാപ്പിയും വെള്ളവും ഒക്കെ കൊടുത്തു. ഒന്നും കുടിച്ചില്ല. പ്രഭാതഭക്ഷണവും കഴിച്ചില്ല. ഞാൻ പറയുന്നതൊന്നും ഗൗനിക്കുന്നില്ല. റിസോർട് ഏതാണ്ട് വിജനമായതുപോലെ. ഇടയ്ക്കു രാജര്ഷി വിളിച്ചു. പ്രാതൽ കഴിക്കണമെന്നു നിർബ്ബന്ധമായി പറഞ്ഞു. ചേട്ടനിങ്ങനെ കിടക്കുമ്പോൾ എനിക്കെങ്ങനെ കഴിക്കാൻ തോന്നും. ഒരു ഇഡലി എടുത്തുവെച്ചെങ്കിലും മുഴുവൻ കഴിച്ചില്ല. ഒമ്പതേമുക്കാൽ ആയപ്പോഴേക്കും സഫാരി  പോയവരൊക്കെ മടങ്ങിയെത്തി. അപ്പോഴേക്കും ചേട്ടൻ ഏതാണ്ട് അബോധാവസ്ഥയിലായി. ഈ അവസ്ഥയിൽ ജയ്പൂറിനു പോകാൻ കഴിയില്ലെന്നുറപ്പാണ്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തേ മതിയാകൂ. 


വീണ്ടും രാജേഷ് ആരോടൊക്കെയോ ഫോണിൽ സംസാരിച്ചു. സവായ് മാധവ്‌പൂരിലെ ഏറ്റവും നല്ല ഡോക്ട്ടർ ആയ സുമിത് ഗാർഗിന്റ ഹോസ്പിറ്റലിൽ പോകാൻ ആരോ നിർദ്ദേശിച്ചു. ഇരിക്കാവുന്ന അവസ്ഥയിലല്ലാത്തതുകൊണ്ടു  ആംബുലൻസിൽ പോകാനേ കഴിയൂ. ഉടൻതന്നെ ആംബുലൻസ് വിളിച്ചു. ഒരുമണിക്ക് യാത്രാസംഘം ജയ്പൂരിലേക്കു പോകും. പരിചയമില്ലാത്ത സ്ഥലത്ത് എന്നെ തനിച്ചാക്കാതിരിക്കാൻ ടൂർമാനേജർമാരിൽ ഒരാൾ എന്നോടൊപ്പം നിൽക്കാമെന്ന് തീരുമാനിച്ചു. കല്പക് എന്റെകൂടെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് പോന്നു. മുൻപുപോയ  ആശുപത്രിയിൽനിന്നു കുറേക്കൂടി ദൂരെയായിരുന്നു ഡോ. ഗാർഗിന്റെ ആശുപത്രി. സാമാന്യം വലിയൊരാശുപത്രിയായിരുന്നു. എന്തായാലും അവിടെ അഡ്മിറ്റ് ചെയ്ത് സലൈൻ കൊടുക്കാൻ തുടങ്ങി. കൂടെ മരുന്നുകളും. അപ്പോൾ 102ഡിഗ്രി പണിയുമുണ്ടായിരുന്നു.  ആശുപത്രിയിൽ ഞങ്ങളെ  എത്തിച്ച ആംബുലൻസ് ഡ്രൈവർ സോയൽ തിരികെപ്പോകാൻ കൂട്ടാക്കിയില്ല. രെജിസ്ട്രേഷൻ കൗണ്ടറിലും ബില്ലടയ്ക്കാനും  ഫാർമസിയിലുമൊക്കെ അയാൾ എന്റെയൊപ്പം വന്നു. മടങ്ങിപ്പോക്കോളാൻ നിർബ്ബന്ധിച്ചപ്പോൾ അയാൾ പറഞ്ഞത് "നിങ്ങൾക്ക് ഇവിടെ പരിചയമൊന്നുമില്ലല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ ആരാണുള്ളത്. അതുകൊണ്ടു ഞാനെന്തായാലും പോകുന്നില്ല" എന്നാണ്. പത്തുമണിക്കുമുമ്പ് ആശുപത്രിയിലെത്തിയതാണ്. പലകുപ്പികളിലായി പലപ്രാവശ്യം   എന്തൊക്കെയോ മരുന്നുകളും സലൈനും ഒക്കെ രോഗിക്കു കൊടുത്തു.  നാലുമണിയായപ്പോൾ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെന്നായി. അപ്പോഴാണ് ഡ്രൈവർ തന്റെ ആംബുലൻസുമായ് തിരികെപ്പോകാൻ തയ്യാറായത്. എത്ര  നിർബ്ബന്ധിച്ചിട്ടും നിശ്ചിതമായ വണ്ടിക്കൂലിയല്ലാതെ ഒരുരൂപപോലും കൂടുതൽവാങ്ങാൻ ആ 22 വയസുകാരൻ യുവാവ് തയ്യാറായതുമില്ല. പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള, ദരിദ്രകുടുംബത്തിലെ അംഗമായ ഈ ചെറുപ്പക്കാരന്റെ നിസ്വാർത്ഥതയും ധാർമ്മികതയും ഉത്തരവാദിത്തബോധവുമൊക്കെ നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ, ഉയർന്ന ജീവിതപശ്ചാത്തലമുള്ള യുവാക്കളിൽ കാണാൻ കഴിയുമോ എന്ന് സംശയമുണ്ട്. വാഹനാപകടങ്ങളിലുംമറ്റും രക്തംവാർന്നുകിടക്കുന്നവരെപ്പോലും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ലെന്ന വാർത്തകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു! 


ചേട്ടന് പതിയെ എഴുന്നേറ്റിരിക്കാമെന്ന അവസ്ഥയിലായി. രാത്രിതന്നെ ആംബുലൻസിൽ ജയ്പൂർക്കു പോകാമെന്നായി കല്പക്. ഇവിടെ നല്ല ആശുപത്രികൾ ഇല്ലായെന്നുതന്നെ പറയാം. എന്തിന്‌, നല്ലൊരു മെഡിക്കൽ ഷോപ് പോലുമില്ല.  കൂടുതൽ നല്ല വൈദ്യസഹായം കിട്ടാൻ  ജയ്പൂർതന്നെ നല്ലത്.  രാത്രിയെട്ടുമണിയോടെ ഡിസ്ചാർജ് വാങ്ങി ഞങ്ങൾ റിസോർട്ടിലേക്കു പോന്നു. അതുവരെ ഞാനും ചേട്ടനും ആഹാരമൊന്നും കഴിച്ചിരുന്നില്ല. ഞങ്ങൾക്ക് കിച്ചടി തയ്യാറാക്കിവെയ്ക്കാൻ റിസോർട്ടിൽ പറഞ്ഞിരുന്നു. ഹോട്ടലിലെത്തി കുളിച്ച് അല്പം ആഹാരവും കഴിച്ച് രാത്രി  പത്തുമണിയോടെ ഞങ്ങൾ റിസോർട്ടിൽനിന്നു യാത്രയായി. രാവിലെവന്ന ആംബുലൻസ് ഡ്രൈവറുടെ ബന്ധുവായിരുന്നു ഇത്തവണ വന്നത്. ഒന്നരയായപ്പോൾ ജയ്പൂരിലുള്ള ഹോട്ടലിലെത്തി. അപ്പോഴേക്കും ചേട്ടന്റെ പനിമാറി വിയർത്തിരുന്നു. എങ്കിലും അവശനിലയിൽത്തന്നെ. നേരം വെളുത്തപ്പോഴേക്കും കുറച്ചൊരു ഭേദംവന്നു. കുറച്ചു  ചായകുടിക്കുകയും ചെയ്തു. വേറെ ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ല എന്നുറപ്പായി.  പക്ഷേ സംഘത്തോടൊപ്പം കാഴ്ചകൾ കാണാൻപോകാൻ കഴിയുമായിരുന്നില്ല. അതിനാൽ ഞങ്ങൾ മുറിയിൽത്തന്നെയിരുന്നു. അവർ എല്ലാവരും പിങ്ക്സിറ്റിയുടെ മായകാഴ്ചകളിലേക്ക് പോയി. 


ഒമ്പതുമണിവരെയും ചേട്ടൻ ഉറക്കമായിരുന്നു. അതിനുശേഷം ഭക്ഷണമൊക്കെ കഴിക്കാൻ തുടങ്ങി. കുറേശ്ശെ നില ഭേദപ്പെട്ടുവന്നു. ഇടയിൽ പലതവണ രാജേഷ് വിളിച്ചിരുന്നു. മുറിയിൽ ഭക്ഷണമെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. വൈകുന്നേരം അവരെത്തിയപ്പോഴേക്കും ചേട്ടന് വളരെ മാറ്റം വന്നിരുന്നു. പിറ്റേദിവസം ഫ്ലൈറ്റ് യാത്രയ്ക്ക് തടസ്സമില്ല എന്ന അവസ്ഥയായി. അങ്ങനെ ആ ദിവസവും വന്നെത്തി. രാവിലെ 10 മണിയുടെ ഫ്ലൈറ്റ് ആയിരുന്നു. കുറച്ചു ലേറ്റ് ആയിട്ടാണ് ടേക്ക് ഓഫ് ചെയ്തത്. പന്ത്രണ്ടരയായപ്പോൾ മുംബൈയിൽ വിമാനമിറങ്ങി. മൂന്നരയായപ്പോൾ കല്യാണിലെ വീട്ടിലെത്തി. ആശങ്കയുടെ 64 മണിക്കൂറുകൾക്കു വിരാമമിട്ട് ആശ്വാസത്തോടെ വീട്ടിൽ. പല കാരണങ്ങളാൽ അവിസ്മരണീയമായ ഒരു യാത്രയുടെ പരിസമാപ്തി. 

Wednesday, February 2, 2022

രാജസ്ഥാൻ 19 - ചിറ്റോർഗഢ്

 ചിറ്റോർഗഢ്

ബിറാക് നദിയുടെയും ഗാംഭീരി നദിയുടെയും തീരങ്ങളിലായി  180 മീറ്റർ (590.6 അടി) ഉയരത്തിൽ 700ഏക്കറിലായി പരന്നുകിടക്കുന്ന മലയിലാണ്  13കിലോമീറ്റർ നീളമുള്ള  ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഏഴാംനൂറ്റാണ്ടിൽ മൗര്യരാജാവായിരുന്ന ചിത്രാംഗനാണ് കോട്ടയുടെ മൂലരൂപം നിർമ്മിച്ചതെന്നു ചരിത്രം പറയുന്നു. (ഭീമൻ നിർമ്മിച്ച കോട്ടയെന്നും ഒരു ഭാഷ്യമുണ്ട്) ഒരു വലിയ മത്സ്യത്തിന്റെ ആകൃതിയിലാണ് കോട്ടയുടെ നിർമ്മിതി.  ചിത്രകൂടം എന്നായിരുന്നു കോട്ടയുടെ  അന്നത്തെ നാമം   7)o നൂറ്റാണ്ടുമുതൽ 1568 വരെയുള്ള കാലയളവിൽ നിരവധി രാജാക്കന്മാർ ഇവിടം കേന്ദ്രമാക്കി രാജ്യം ഭരിച്ചിരുന്നു. ഗുഹിലോത്ത് രാജാക്കന്മാരാണ് ആദ്യമായി ഇവിടം കേന്ദ്രമാക്കിയത്. തുടർന്ന് സിസോദിയരജപുത്രരും ഛത്തരിരജപുത്രരും ഇവിടം ഭരിച്ചു. പതിനാലാം നൂറ്റാണ്ടിൽ അലാവുദീൻ ഖൽജി കോട്ട പിടിച്ചടക്കി. എങ്കിലും താമസിയാതെ സിസോദിയവംശരാജാവായിരുന്ന ഹാമിർസിംഗ് കോട്ട തിരിച്ചുപിടിക്കുകയുണ്ടായി. പതിനാറാം നൂറ്റാണ്ടിൽ അക്ബർ കോട്ട ആക്രമിക്കുകയും അധിപത്യമുറപ്പിക്കുകയും  ചെയ്തു. 

 

ശക്തി, ഭക്തി, ത്യാഗം, ബലിദാനം എന്നിവയുടെ  പാവനസ്ഥലമാണിതെന്നാണ്   ഗൈഡ് പറഞ്ഞത്.  ചിറ്റോർഗഢ് കോട്ട ഭാരതത്തിലെ മാത്രമല്ല, ലോകത്തെതന്നെ ഏറ്റവും നീളംകൂടിയ കോട്ടകളിലൊന്ന്. UNESCO  യുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ മലമുകളിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട കോട്ടകളിലൊന്ന്, ചരിത്രത്തിൽ പ്രശസ്തയായ പദ്മാവതി/പദ്മിനിയുടെ ജീവത്യാഗത്തിനു സാക്ഷിയായി എന്നു വിശ്വസിക്കപ്പെടുന്ന കോട്ട.. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് 13കിലോമീറ്റർ നീളമുള്ള  ചിറ്റോർകോട്ടയ്ക്ക്. ചെറുതും വലുതുമായ 103 ക്ഷേത്രങ്ങളും 84 ജലസംഭരണികളും  ഈ കോട്ടയ്ക്കുള്ളിലുണ്ടെന്നാണ് കണക്ക്. ഈ കുളങ്ങളിലെല്ലാമായി 4 ബില്യൺ ലിറ്റർ വെള്ളം സൂക്ഷിക്കപ്പെട്ടിരുന്നത്രേ! ഒരു തുള്ളി മഴ  പെയ്തില്ലേലും 50000 ഭടനമ്മാർക്ക് 3 വർഷത്തിലും അധികകാലം കഴിയാനുള്ള വെള്ളം അവിടെ നിന്നും കിട്ടുമായിരുന്നു ഇത്രയുംവലിയ കോട്ട മുഴുവൻ കണ്ടുതീർക്കാൻ ദിവസങ്ങൾ വേണ്ടിവരും . ചുരുങ്ങിയസമയത്തിനുള്ളിൽ വിജയസ്തംഭം  (Tower of Victory), കീർത്തിസ്തംഭം (Tower of Fame), റാണി പത്മിനി മഹൽ (Rani Padmini Mahal), മീര മന്ദിർ, സോമനാഥക്ഷേത്രമാതൃകയിലുള്ള വരാഹമൂർത്തിക്ഷേത്രം  എന്നിവ കാണാനേ ഞങ്ങൾക്ക് കഴിയുള്ളു. 

ഓട്ടോറിക്ഷയിലാണ് കുന്നിന്മുകളിലേക്കു പോയത്. ഏഴ് കവാടങ്ങൾ കടന്നു വേണം കോട്ടയ്ക്ക് മുകളിലേക്ക് എത്താൻ. പിൻഭാഗത്തും ഏഴുകവാടങ്ങളുണ്ട്. മുമ്പ് ആ ഭാഗത്തെ സൂരജ്‌പോൽ ആയിരുന്നു  പ്രധാനപ്രവേശന കവാടം.   മുമ്പിലും പിന്നിലുമായി ഇപ്പോൾ  14 വൻ കവാടങ്ങൾ..(ഞങ്ങൾ കടന്നുവന്ന  കവാടങ്ങൾക്ക് പദാൻ പോൽ, ഭൈരോൺ പോൽ, ഹനുമാൻ പോൽ , ഗണേഷ് പോൽ,  ജോർലപോൽ, ലക്ഷ്മൺ പോൽ, റാംപോൽ എന്നിങ്ങനെ   വ്യത്യസ്തനാമങ്ങൾ  നൽകിയിട്ടുണ്ട്). മുകളിലേക്ക് കയറുമ്പോൾ നല്ല തണുപ്പാണ്.  

ആദ്യമായി വിജയസ്തംഭത്തിനടുത്താണെത്തിയത്. അകത്തുകയറാൻ ടിക്കറ്റ് എടുക്കണം. വിജയസ്തഭവും അതിനോടുചേർന്നുള്ള ക്ഷേത്രവുമാണ് ആദ്യകാഴ്ച. മാൾവാ രാജാവ്  മുഹമ്മദ്‌ ഖൽജിക്കെതിരായ വിജയത്തിന്റെ ഓർമക്കായി എ ഡി 1448 ൽ മഹാറാണ കുംഭ നിർമിച്ചതാണ്  ഈ  ഗോപുരം. മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നതാണ് ഈ സ്തംഭം.  ഭോലെനാഥന്റെ ഢമരുവിന്റെ ആകൃതിയിലാണത്രേ സ്തംഭത്തിന്റെ നിർമ്മിതി.  ഒൻപത് തട്ടുകളായി നിർമ്മിച്ച ആ മന്ദിരത്തിന്റെ ശില്പഭംഗി അവാച്യമാണ്.  എന്തുകൊണ്ടാണ് ഇതൊന്നും ലോക്ദഭുതങ്ങളുടെ പട്ടികയിൽപ്പെടാത്തതെന്നു രാജസ്ഥാനിലെ ഓരോ ചരിത്രസ്മാരകങ്ങൾ കാണുമ്പോഴും തോന്നിപ്പോകുന്നു.  കോട്ടക്കകത്താണ് സ്ഥിതി ചെയ്യുന്നത് എങ്കിലും പട്ടണത്തിന്റെ ഏതുഭാഗത്തുനിന്നാലും ഗോപുരം ദൃശ്യമാകും. മൂന്നുമീറ്റർ ഉയരത്തിലുള്ള അസ്ഥിവാരത്തിനുമുകളിൽ 37മീറ്റർ ഉയരത്തിൽ പടുത്തുയർത്തിയിരിക്കുന്ന   ഗോപുരത്തിനു ചുറ്റും മുഴുവനായി  ഹിന്ദുദൈവങ്ങളുടെയും ആയുധങ്ങളുടെയും സംഗീതോപകരണങ്ങളുടെയും ഋതുക്കളുടെയും   ശിൽപ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.  മുകളിലേക്ക്  കയറാൻ   160ഓളം ഇടുങ്ങിയ പടികൾ ഉണ്ട്. മുകളിൽനിന്നുള്ള മനോഭിരാമമായ  താഴ്‌വാരക്കാഴ്ച ഏവരെയും ഹഠാദാകര്ഷിക്കും. ഇപ്പോൾ കൃഷിസ്ഥലങ്ങളും വാസഗേഹങ്ങളുമൊക്കെ നിറഞ്ഞ ആ പ്രദേശങ്ങളൊക്കെ പണ്ട് രണഭൂമിയായിരുന്നത്രേ! 

ചിറ്റോറിലെ  ഭരണാധികാരികളുടെ വിശദമായ വംശാവലിയും അവരുടെ പ്രവർത്തികളും ഉൾക്കൊള്ളുന്ന മുകളിലത്തെ നിലയിലെ ആലേഖനം ചെയ്‌ത ശിലാഫലകങ്ങൾ  മഹാറാണാ   കുംഭയുടെ  ആസ്ഥാനപണ്ഡിതനായിരുന്ന  അത്രിക്കും  മകൻ മഹേഷിനും സമർപ്പിക്കുന്നു. വാസ്തു ശില്പി ആയ സൂത്രധാർ ജയ്‌ത, അദ്ദേഹത്തെ സഹായിച്ച മൂന്ന് ആൺമക്കൾ, നാപ്പ, പൂജ, പോമ എന്നിവരുടെ പേരുകൾ ഗോപുരത്തിന്റെ അഞ്ചാം നിലയിൽ കൊത്തിവച്ചിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ  ജൈന ദേവിയുടെയും ചിത്രം കാണാം. ഈ സ്തംഭത്തിന്റെ മൂന്നാമത്തെ നിലയിൽ ഒൻപതു തവണയും എട്ടാമത്തെ നിലയിൽ എട്ടു തവണയും അറബിയിൽ "അള്ളാഹു" എന്ന വാക്ക് കൊത്തിയിട്ടുണ്ട്. . ഒരുപക്ഷേ മുസ്ലിംഭരണാധികാരികൾ അക്രമണത്തിനുവന്നാൽ സ്തംഭം നശിപ്പിക്കാതിരിക്കാനുള്ള ഒരു മുൻകരുതലാവാം ഇതെന്ന് തോന്നുന്നു. അഥവാ  രാജപുത്രരുടെ വിവിധമതവിശ്വാസങ്ങളെ വിജയസ്തംഭം പ്രതീകവത്കരിക്കുന്നു എന്നും പറയാം.  ഇതാണ് ഗൈഡ് പറഞ്ഞ ശക്തിസ്ഥാനം

തൊട്ടടുത്തുതന്നെ മഹാറാണാകുംഭാമഹൽ കാണാം. എ ഡി 734-ൽ മഹാറാണാ ബാപ്പ റാവൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം എന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട്,  മഹാറാണ കുംഭ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇത് പുതുക്കിപ്പണിതു, തുടർന്ന് ഇതിന് അദ്ദേഹത്തിന്റെ പേര് ലഭിച്ചുവത്രേ. ഒരു പ്രേതാലയം പോലെ, തകർച്ചയിലായ വലിയ രാജസൗധത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്. ഒരു ശിവക്ഷേത്രവും സനാനാമഹലും ദിവാനി ആമും കുതിരലായങ്ങളും ഒക്കെ ഇവിടെയുണ്ടായിരുന്നു. ഉദയ്പൂർ നഗരസ്ഥാപകനായ ഉദയ്‌സിംഗ് ജനിച്ചത് ഈ കൊട്ടാരത്തിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ മഹാറാണാ  സംഗ്രാംസിങ്ങിന്റെ ജീവഹാനിക്കുശേഷം ഭരണത്തിലെത്തിയ മൂത്തപുത്രനും പിന്നീട് ഭരണത്തിൽവന്ന രണ്ടമത്തെ പുത്രനും ശത്രുക്കളാൽ നിഗ്രഹിക്കപ്പെട്ടു.    ഗുജറാത്തിലെ ഭരണാധികാരിയായിരുന്ന തുർക്കി സുൽത്താൻ    ബഹദൂർഷാ ഉദയ്‌സിംഗിനെയും വധിക്കാൻ പദ്ധതിയിട്ടെന്ന് മനസ്സിലാക്കിയ ഒരു ഭൃത്യ തന്റെ മകനെ ഉദയ്‌സിങ്ങിനു പകരം നിർത്തി അദ്ദേഹത്തെ ഒരു പഴക്കൂടയിൽ ഇരുത്തി കുംഭാൽഗഡിലെത്തിച്ചു. അവിടെ കുറേക്കാലം വേഷപ്രച്ഛന്നനായി ഉദയ്‌സിംഗ് കഴിഞ്ഞു. പന്നാധായി എന്നായിരുന്നു ആ ഭൃത്യയുടെ പേര്. രാജകുമാരനുവേണ്ടി സ്വന്തം മകന്റെ ജീവൻനൽകിയ പന്നാധായിയുടെ ത്യാഗഭൂമികൂടിയാണ് ഈ കൊട്ടാരം. 

ഭക്തമീരയും ഈ കൊട്ടാരത്തിൽ കഴിഞ്ഞിരുന്നു. നന്നേചെറുപ്പത്തിൽത്തന്നെ ശ്രീകൃഷ്ണാരാധനയിൽ സായുജ്യംകണ്ടെത്തിയിരുന്ന മീരയ്ക്ക് ബാല്യം കടക്കുംമുന്നേ മാതാവിനെ നഷ്ടമായിരുന്നു. പിതാവായ റാണാ രത്നസിംഗ് പ്രായപൂർത്തിയെത്തിയ  മകളെ യഥാസമയം പ്രതാപശാലിയായ റാണാ രത്തൻസിംഗിന് വിവാഹം ചെയ്തുകൊടുത്തു. ഭർത്താവ് ഭരണത്തിരക്കിലായിരിക്കുമ്പോഴും ഏകാന്തതയിൽ ദുഃഖിതയായികഴിയാതെ മീര കൃഷ്ണഭക്തിയിൽ അഭിരമിച്ചു. തങ്ങളുടെ കുലദൈവം ദുർഗ്ഗയായിരിക്കെ മീരയെന്തിന് കൃഷ്ണനെ ഭജിക്കുന്നു എന്നായി ഭർതൃബന്ധുക്കൾ. അക്കരണത്താൽത്തന്നെ അവർ അവളെക്കുറിച്ചു അപവാദങ്ങൾ പറയുകപോലും ചെയ്തു. പക്ഷേ അതൊന്നും വിശ്വസിക്കാതെ റാണാ രത്തൻസിങ്  തന്റെ പത്നിയോട് അവളുടെ ആരാധ്യപുരുഷനെക്കുറിച്ചറിഞ്ഞു. കൃഷ്ണവിഗ്രഹം ചൂണ്ടിക്കാട്ടി, പ്രേമസ്വരൂപനായ ഈ ശ്രീകൃഷ്ണനല്ലാതെ തന്റെ മനസ്സിൽ മറ്റാരുമില്ലായെന്നു മീര അദ്ദേഹത്തോട് മൊഴിഞ്ഞു. തന്റെ പത്നിയുടെ കൃഷ്ണപ്രണയം മനസ്സിലാക്കി അവൾക്ക്   ആരാധനക്കായി അദ്ദേഹം ഒരു മണ്ഡപം  നിർമ്മിച്ചുകൊടുത്തു. മീരയ്ക്ക്‌ അതിൽ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല. മീര രാപകലില്ലാതെ  തന്റെ പ്രാർത്ഥനയും  ജപവും ഒക്കെ ആ മണ്ഡപത്തിലാക്കി.  മീരയുടെ ഭക്തിഗീതങ്ങൾ അശരണർക്കും ആലംബഹീനർക്കും ഏറെ ആശ്വാസമായി. ആ സവിധത്തിലേക്ക് ജനങ്ങൾ പ്രവഹിച്ചു. ആത്മസമർപ്പണത്തോടെയുള്ള സ്നേഹവായ്പുകൾകൊണ്ട്  എല്ലാവരെയും ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും പാതയിലേക്ക് നയിക്കാൻ മീരയ്ക്ക് കഴിഞ്ഞു. മീരയുടെ പ്രശസ്തി സീമകൾകടന്നു പൊയ്ക്കൊണ്ടിരുന്നു. ഈ അന്യാദൃശമായ ഭക്തിയിൽ ആകൃഷ്ടനായി അക്ബർചക്രവർത്തിയും മീരയെ സന്ദർശിക്കാൻ എത്തിയിരുന്നത്രേ! ശത്രുരാജധാനിയായിരുന്നതുകൊണ്ടു അദ്ദേഹം വേഷപ്രച്ഛന്നനായി, ആസ്ഥാനകവിയായിരുന്ന താൻസെനൊപ്പമാണ് കൊട്ടാരത്തിലെത്തി മീരയെ ദർശിച്ചത്. മീരയുടെ സ്നേഹവായ്പുകൾ അദ്ദേഹത്തിന്റെയും ഹൃദയംകവർന്നു. മീര ഭക്‌തരില്‍ നിന്ന്‌ കാണിക്ക  സ്വീകരിക്കില്ലെന്നറിയാമായിരുന്ന അദ്ദേഹം മണ്ഡപത്തിലെ  ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഒരു മാല കാണിക്കയായി വച്ച്‌ മടങ്ങി. പക്ഷേ ഇക്കാര്യം രാജാവിന്റെ ചെവിയിലെത്താൻ അധികതാമസമുണ്ടായില്ല. തന്റെ ആജന്മശത്രുവിനെ സ്വീകരിച്ചനുഗ്രഹിച്ച മീരയോട് അദ്ദേഹത്തിന് അതിയായ കോപമുണ്ടായി. അദ്ദേഹം വർദ്ധിതകോപത്താൽ ശാസിക്കുകയും ശാപവാക്കുകൾ ചൊരിയുകയും ചെയ്തു.


 ഭർതൃവിശ്വാസം നഷ്‌ടമായ മീര ജീവത്യാഗം ചെയ്യാനുറച്ച് കൃഷ്ണവിഗ്രഹവുമായി കൊട്ടാരം വിട്ടിറങ്ങി. മരിക്കാനായി പുഴയിൽ ചാടിയെങ്കിലും ഏതോ അദൃശ്യകരങ്ങൾ(കൃഷ്ണനല്ലാതെ മറ്റാര്! ) മീരയെ രക്ഷിച്ചു വൃന്ദാവനത്തിലേക്കു നയിച്ചു. വൃന്ദാവനത്തിലും മീര തന്റെ ഭക്തിമാർഗ്ഗം തുടർന്നു. അനേകം ഭക്തർ മീരയെത്തേടി അവിടെയുമെത്തി. അവർക്കൊക്കെ മീര ആശ്വാസവും ആലംബവുമായി. ചിറ്റോറിൽനിന്നെത്തിയ ഒരു ഭക്തൻ മീര വൃന്ദാവത്തിലുണ്ടെന്ന കാര്യം രാജാവിനെ അറിയിച്ചു. പത്നിയെ പ്രാണനുതുല്യം സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് തന്റെ പ്രവൃത്തിയിൽ ഏറെ പശ്ചാത്താപമുണ്ടായിരുന്നു. മീര വൃന്ദാവനത്തിലുണ്ടെന്നറിഞ്ഞ അദ്ദേഹം ആഹ്ലാദത്തിലാറാടി. വേഷപ്രച്ഛന്നനായി വൃന്ദാവനത്തിലെത്തി മീരയുടെ ഭക്തർക്കിടയിൽ നമസ്കരിക്കാന് നിന്ന അദ്ദേഹത്തെ മീര തിരിച്ചറിയുകയും അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിക്കകുകയും ചെയ്തു. അതിഗാഢമായി പരസ്പ്പരം വിശ്വസിക്കയും സ്നേഹിക്കയും ചെയ്‌തിരുന്ന ആ ദമ്പതികള്‍ തിരിച്ച്‌ ചിറ്റൂരിലെത്തി.  മീര തന്റെ ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതത്തോടെ ഭജന തുടര്‍ന്നു. 

കാലം പോകവേ രത്തൻസിംഗ് രോഗബാധിതനായി, താമസിയാതെ തീപ്പെടുകയും ചെയ്തു. പിന്നീടുവന്ന ഭരണകർത്താക്കളും ബന്ധുക്കളുമൊക്കെ മീരയെ വളരെയേറെ ദ്രോഹിച്ചു. പലതവണ വധശ്രമം ഉണ്ടായി. ഓരോതവണയും കൃഷ്ണൻ മീരയെ രക്ഷപ്പെടുത്തി.  ഒടുവിൽ മീര വീണ്ടും കൊട്ടാരമുപേക്ഷിച്ച് വൃന്ദാവനത്തിലെത്തി. വർദ്ധക്യത്തിലെത്തിയ മീര തന്റെ ഉണ്ണിക്കണ്ണന്‍ ജനിച്ചതും വളര്‍ന്നതുമായ എല്ലായിടങ്ങളിലും  സഞ്ചരിച്ചു. മധുര, വൃന്ദാവനം ദ്വാരക ഒക്കെ മീര ശ്രീകൃഷ്ണഭക്‌തി ഗാനങ്ങള്‍ പാടി നടന്നു. അവസാനം ദ്വാരകയില്‍വച്ച്‌ കൃഷ്ണനെക്കുറിച്ച്‌ പാടിക്കൊണ്ടിരിക്കെതന്നെ ആ ശ്രീകൃഷ്ണഭക്‌ത കൃഷ്ണപാദം പൂകി. കൃഷ്ണ വിഗ്രഹ ത്തിന്റെ കാലില്‍വീണു ജീവന്‍വെടിഞ്ഞ മീരയെ നോക്കി ഭക്‌തജനങ്ങള്‍ നിര്‍വൃതികൊണ്ടു. ഇന്നും ഭക്തമനസ്സുകളിൽ സ്വാര്‍ത്ഥരഹിതമായ സ്നേഹത്തിനും കാമരഹിതമായസ്നേഹത്തിനും ഉടമയായി ശ്രീകൃഷ്ണനെപറ്റി പാടിപ്പുകഴ്ത്തി മീര ജീവിക്കുന്നു. മീരയുടെ ക്ഷേത്രം ഭക്തിയുടെ പ്രതീകമായി നമുക്കീ കോട്ടയിൽ കാണാം. ഇതാണ് ഗൈഡ് പറഞ്ഞ ഭക്തിസ്ഥാനം.

മറ്റൊരു പ്രധാനയിടമാണ് പദ്മിനിമഹൽ. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐതിഹാസികരാജ്ഞിയായിരുന്നു പദ്മാവതിയെന്നും  അറിയപ്പെട്ടിരുന്ന റാണി  പദ്മിനി. പദ്മാവതിയെക്കുറിച്ചുള്ള കഥകൾ പലതാണ്. കുറച്ചെങ്കിലും വിശ്വസനീയമായത് ഇപ്രകാരം.  സിംഹളരാജ്യത്തെ(ഇന്നത്തെ ശ്രീലങ്ക) രാജകുമാരിയായിരുന്നു അതിസുന്ദരിയായിരുന്ന പദ്മാവതി. അക്കാലത്ത് ചിറ്റോർ ഭരിച്ചിരുന്ന ഗുഹിലരജപുത്രരാജാവ് രത്നസിംഹൻ ഹീരാമന്‍ എന്ന് പേരുള്ള ഒരു സംസാരിക്കുന്ന തത്തയില്‍നിന്ന് പദ്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ചറിയുകയും 16000അനുചരന്മാരുമായി  ഏഴുകടലുംകടന്നുചെന്ന് ആ ലോകൈകസുന്ദരിയെ  സ്വന്തമാക്കുകയും ചെയ്തത്രേ! (പണ്ടൊക്കെ ഏഴുകടൽകടന്ന കഥകളല്ലേയുള്ളു) കേട്ടറിഞ്ഞ  പദ്മാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനായിരുന്നത്രേ അലാവുദ്ദിൻ ഖൽജി ചിറ്റോർ അക്രമിച്ചതെന്നും ചരിത്രഗാഥ. 


ഒരു ജലാശയത്തിനു മദ്ധ്യത്തിലാണ് മനോഹരമായ  പദ്മിനി മഹൽ. രാജപുത്രവധുക്കൾ അന്യപുരുഷന്മാർക്കു മുഖദർശനം നൽകരുതെന്ന അലിഖിതനിയമമുണ്ടായിരുന്നതിനാൽ  കൊട്ടാരത്തിൽനിന്നു പദ്മിനിമഹലിലേക്കും അവിടുന്ന് ശിവക്ഷേത്രത്തിലേക്കുമൊക്കെ ഭൂഗർഭപാതകളായിരുന്നു.  പക്ഷേ ജലാശയത്തിൽ പദ്മിനിയുടെ സുന്ദരകളേബരം പ്രതിഫലിച്ചിരുന്നത് പലരും കണ്ടിരുന്നത്രേ! കൊട്ടാരത്തിന്റെ ഒരുഭാഗത്തുകണ്ട ദർപ്പണത്തിലും റാണിയുടെ പ്രതിച്ഛായ പതിച്ചിരുന്നുവെന്നും അലാവുദ്ദീൻ ഖൽജി അത് കണ്ടിരുന്നുവെന്നും പറയപ്പെടുന്നു. ഖൽജി ചതിയിലൂടെ രത്നസിംഹനെ തടവിലാക്കി ഡൽഹിയിലേക്ക് കൊണ്ടുപോയെങ്കിലും റാണിപദ്മിനി സാഹസികമായിത്തന്നെ അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. ഇതിനിടയിൽ റാണിയെ സ്വന്തമാക്കാൻ അയൽരാജ്യമായ കുംഭാൽനേറിന്റെ രാജാവ് ദേവ്പാലും ശ്രമം നടത്തിയിരുന്നു. അതറിഞ്ഞ രത്നസിംഹൻ ദേവ്പാലുമായി ദ്വന്ദയുദ്ധത്തിലേർപ്പെടുകയും അതിൽ ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. ഈ സമയത്തുതന്നെ ഖൽജി വീണ്ടും പടയുമായെത്തി. ഖൽജിക്ക് അടിയറവുപറഞ്ഞു തങ്ങളുടെ ആത്മാഭിമാനം കളങ്കപ്പെടാതിരിക്കാൻ പദ്മിനിയും സപത്നിമാരും അനേകം  മറ്റു രജപുത്രസ്‌ത്രീകളും അഗ്നിയിൽച്ചാടി ജീവത്യാഗം ചെയ്തു. ജൗഹർ എന്നാണ് ഇതറിയപ്പെടുന്നത്. ഇതാണ് ഗൈഡ് പറഞ്ഞ ബലിദാനം. (യുദ്ധത്തിന്റെ ദൃക്‌സാക്ഷിയായിരുന്ന കവി അമീർ ഖുസ്രു തന്റെ കാവ്യത്തിൽ പദ്മാവതിയെക്കുറിച്ചു പരാമർശിച്ചിട്ടില്ല എന്നും അതിനാൽ പദ്മാവതി ഒരു കല്പിതകഥപാത്രം മാത്രമായിരിക്കാം എന്നും  പറയപ്പെടുന്നു. )

ഖൽജി കോട്ട പിടിച്ചടക്കുകയും അത് ഒരേയൊരു മകനായ കൈസർ ഖാന് നൽകുകയും ചെയ്തു. 8 വർഷത്തോളം അദ്ദേഹം “കിസ്റാബാദ്” എന്നു നാമാകിരണം ചെയ്ത് ചിറ്റോർ രാജ്യം ഭരിച്ചു. പിന്നീട് രജപുത്രരുടെ ചില എതിർപ്പുകൾ കാരണം ഭരണം അദ്ദേഹത്തിന്റെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന മാൽദേവക്ക് നൽകി. അദ്ദേഹത്തിൽ നിന്നും 1318 ൽ ഹമ്മിർ സിംഗ് കോട്ട പിടിച്ചടക്കുകയും ചിറ്റോറീന്റെ പഴയ സുവർണകാലഘട്ടം തിരികെ കൊണ്ടുവരികയും ചെയ്തു.. ഒരുപാട് യുദ്ധങ്ങളിൽ ജയിച്ചു മുന്നേറിയ അദ്ദേഹത്തിനു ശേഷം കെത്രസിങ്, ലാഖ,  റാണ കുംഭ, റാണ ഉദായസിംഹ, റാണ റൈമാൽ, റാണ സംഘ എന്നിവർ 1527ൽ ബാബർ കോട്ട ആക്രമിച്ചു കീഴടുക്കുന്നത് വരെ ഭരണം നടത്തി. പിന്നീട് മഹാറാണാപ്രതാപ് കോട്ട അധീനതയിലാക്കിയെങ്കിലും 1568ൽ അക്ബർ ചിറ്റോർ അക്രമിച്ചുകീഴടക്കിയപ്പോൾ തന്റെ ആസ്ഥാനം ഉദയ്പൂരിലേക്കു മാറ്റുകയുണ്ടായി.  അടുത്ത ഇരുപത് വർഷക്കാലം അദ്ദേഹം  ഗറില്ലയുദ്ധത്തിലൂടെ മുഗളരെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ചിറ്റോർഗഢ് തിരിച്ചുകിട്ടുന്നതുവരെ കിടക്കയിൽ ഉറങ്ങുകയോ കൊട്ടാരങ്ങളിൽ താമസിക്കുകയോ ലോഹപാത്രങ്ങളിൽ ഭക്ഷിക്കുകയോ  ചെയ്യില്ലെന്ന് മഹാറാണാ പ്രതാപ് തന്റെ പിൻഗാമികളെക്കൊണ്ടും  പ്രതിജ്ഞയെടുപ്പിച്ചിരുന്നു. എന്നാൽ  20-ാം നൂറ്റാണ്ട് വരെ മേവാറിലെ റാണിമാർ ഈ പ്രതിജ്ഞയുടെ പ്രതീകാത്മക തുടർച്ചയായി  ഒരു ഇലത്തളിക മറ്റുലോഹപാത്രങ്ങൾക്കുതാഴെ  വയ്ക്കുന്നത് തുടർന്നുവന്നു.  അവരുടെ  കിടക്കകൾക്ക് താഴെ ഒരു  പായയും വിരിക്കാറുണ്ടായിരുന്നത്രേ!.

കോട്ടയിലെ മറ്റൊരു പ്രധാനാകർഷണമാണ്‌ കീർത്തിസ്തംഭം. വിജയസ്തംഭത്തിൽനിന്ന് കുറച്ചുദൂരമുണ്ടവിടേക്ക്. അതുകൊണ്ടു വാഹനത്തിൽ പോകണം. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമ്മാണം. ജൈനമതത്തെ പ്രകീർത്തിക്കുന്നതിനായി ആദ്യത്തെ തീർത്ഥങ്കരനായ ഋഷഭന് സമർപ്പിച്ചിരിക്കുന്ന ഏഴ് നിലകളുള്ള ഈ ഗോപുരത്തിൽ അഞ്ച് അടി ഉയരമുള്ള ഋഷഭന്റെ പ്രതിമയുണ്ട്. സൂക്ഷ്മമായി നോക്കിയാൽ, ഓരോ പ്രധാന ദിശയിലും അഭിമുഖമായി ഒരു തീർത്ഥങ്കരന്റെ  പ്രതിമ  കാണാം.  സോളങ്കി വാസ്തുവിദ്യയിൽ  നിർമ്മിച്ചിരിക്കുന്ന സ്തംഭത്തിൽ മുകളിലത്തെ നിലയിൽ ചിറ്റോർഗഡ് നഗരത്തിന്റെ വിശാലദൃശ്യം പ്രദാനം ചെയ്യുന്ന ഒരു നിരീക്ഷണശാലയുണ്ട്. ഇവിടെയും ഇടുങ്ങിയ ഗോവണിയിലൂടെ മുകളിലേക്ക് കയറാം. ഇത്  നിർമ്മിച്ചത് ജിജാ എന്ന  ഒരു ജൈന വ്യാപാരിയാണ് . ജൈനരിൽ  സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറുന്നത് മതത്തിന്റെ ഒരു പ്രധാനഭാഗമാണ്.  ഒരു ദിഗംബർജൈനക്ഷേത്രവും സമീപത്തുതന്നെയുണ്ട്.  


ഇനിയുമെത്രയോ  ചരിത്രഗാഥകൾ ഈ മണ്ണിൽ മറഞ്ഞുകിടക്കുന്നു!നീണ്ട പതിനഞ്ചു നൂറ്റാണ്ടുകളിലെ സ്നേഹത്തിന്റെ, ക്രോധത്തിന്റെ, കാരുണ്യത്തിന്റെ, ത്യാഗത്തിന്റെ, രൗദ്രതയുടെ, ധീരതയുടെ, യുദ്ധവീര്യത്തിന്റെ  ഭാവോജ്ജ്വലഗാഥകൾ.   പക്ഷേ ഞങ്ങൾക്ക് മടങ്ങേണ്ടതുണ്ട്. ഇന്നുരാത്രിതന്നെ പുഷ്കറിലെ ഹോട്ടലിലെത്തണം. അതിനാൽ കണ്ടുമതിയായില്ലെങ്കിലും ഈ സമാനതകളില്ലാത്ത  ചരിത്രസ്മാരകത്തോട് വിടചൊല്ലുകയാണ്. 







  

രാജസ്ഥാൻ 18 - മോത്തിമഗരി

 അവിസ്മരണീയമായ കാഴ്ചകളായിരുന്നു സിറ്റിപാലസ് ഒരുക്കിവെച്ചിരുന്നത്. വൈകുന്നേരം കുറച്ചു ഷോപ്പിങ്ങും പട്ടണത്തിലൂടെ ഒരു കറക്കവും കഴിഞ്ഞു ഹോട്ടലിലെത്തി. ബഗോർ കി ഹവേലി എന്നൊരു സാംസ്കാരികകേന്ദ്രത്തിൽ നടത്തുന്ന സംഗീത-നൃത്തപരിപാടികൾ കാണുന്നതിനായാണ് പിന്നീട്‌പോയത്. വൈകുന്നേരം  ഏഴുമണിമുതൽ എട്ടുമണിവരെയാണ് പരിപാടികൾ. ഒന്നിനുമുകളിൽ ഒന്നായി ധാരാളം കുടങ്ങൾ തലയിലേറ്റി നർത്തകൻ അരങ്ങുതകർത്തു. സ്ത്രീകൾ പക്ഷേ പ്രകടനത്തിൽ അത്ര മികവൊന്നും പുലർത്തിയതുകണ്ടില്ല. ചെയ്യാൻവേണ്ടി  ചെയ്യുന്നതുപോലെ എന്തൊക്കെയോ കാട്ടിക്കൂട്ടലുകളായിരുന്നു.  പപ്പെറ്റ് ഷോയും മികവുപുലർത്തിയില്ല. 


ഒരുരാത്രികൂടി ഉറങ്ങിയുണർന്നു. ഈ യാത്രയുടെ പതിനൊന്നാം ദിവസം. ഒക്ടോബർമാസം 25 . ഉദയ്പൂരിലെ മറ്റു പ്രധാനകാഴ്ചകളിലേക്കൊക്കെ പോകേണ്ടതുണ്ടായിരുന്നു. പക്ഷേ അന്ന് ഏതോ പ്രധാനമത്സരപ്പരീക്ഷ നടക്കുന്നതിനാൽ എല്ലായിടത്തും പ്രവേശനം നിഷേധിച്ചിരുന്നു. അതിനാൽ നേരെ പോയത് മോത്തിമഗരി എന്ന കുന്നിന്മുകളിലേക്കാണ്. അവിടെയാണ് മഹാറാണാപ്രതാപ് സ്മാരകം. വെണ്ണക്കല്ലുപാകിയ അടിത്തറയില്‍  ചേതകിന്റെ പുറത്തിരിക്കുന്ന റാണാ പ്രതാപസിംഹന്റെ  പൂർണ്ണകായചെമ്പുപ്രതിമയാണ് ഈ സ്മാരകം . പ്രതിമയുടെ ഇരുവശവും മഹാറാണയുടെ യുദ്ധജീവിതത്തിലെ രണ്ട് പ്രധാനസംഭവങ്ങള്‍, ഹല്‍ദിഘട്ടിലെ യുദ്ധവും ചേതകിന്റെ മരണവും കൊത്തിവെച്ചിരിക്കുന്നു. വേറെയും ചില പ്രതിമകളുണ്ടിവിടെ. ഉദ്യാനഭാഗവും മനോഹരംതന്നെ.. ഉദയ്പൂരിലെ പ്രശസ്തമായ ഫത്തേസാഗർ തടാകം അവിടെനിന്നുള്ള മനോഹരമായ കാഴ്ചയാണ്. 


ഭാരതത്തിന്റെ ചരിത്രത്തിൽ  സുവർണ്ണലിപികളാൽ എഴുതിച്ചേർത്തതാണ് മഹാറാണാപ്രതാപ് എന്ന ധീരനായ ഭരണാധികാരിയുടെ അചഞ്ചലമായ സമരവീര്യത്തിന്റെ പുളകോജ്ജ്വലഗാഥ. അതോടൊപ്പംതന്നെ ചേർന്നുനിൽക്കുന്നതാണ് ചേതക് എന്ന വിശ്വസ്തനായ രണാശ്വത്തിന്റെ ഹൃദയസ്പൃക്കായ ജീവത്യാഗത്തിന്റെ കഥയും. 


  

 മഹാറാണാ പ്രതാപ്

മഹാറാണാ ഉദയ്‌സിംഗ് രണ്ടാമന്റെ ഇരുപത്തിയഞ്ചുമക്കളിൽ മൂത്തയാളായിരുന്നു പ്രതാപ്‌സിംഗ്. 1540മെയ് 9നാണു പ്രതാപ്‌സിംഗ് കുംഭാൽഗഢിൽ ജനിച്ചത് (അദ്ദേഹം ജനിച്ചുവീണ മുറി കുംഭാൽഗഢ് കോട്ടയിൽ കണ്ടിരുന്നു) കിരീടാവകാശിയായിരുന്നതുകൊണ്ടു മേവാറിലെ സിസോദിയരാജപുത്രവംശത്തിലെ 54)മത് മഹാറാണാ ആയി അഭിഷിക്തനാകേണ്ടിയിരുന്നയാളാണ് പ്രതാപ്‌സിംഗ്. 1567ൽ അക്ബർ ചിറ്റോർ അക്രമിച്ചതിനെത്തുടർന്നു ഉദയ്‌സിംഗ് കുടുംബത്തോടൊപ്പം ഗോഗുണ്ടയിലേക്ക് പോവുകയും താല്കാലികരാജധാനി അവിടെ സജ്ജമാക്കുകയും ചെയ്തു. 1572ൽ മഹാറാണാ ഉദയ്‌സിംഗ് കാലംചെയ്തു. എന്നാൽ അവസാനകാലത്ത് തന്റെ രണ്ടാംഭാര്യയുടെ പ്രേരണയാൽ അവരിൽജനിച്ച പുത്രന് കിരീടാവകാശം നല്കാമെന്നേൽക്കുകയുണ്ടായി.  

രാജകുടുംബത്തിലെ  കീഴ്‌വഴക്കമനുസരിച്ച് അന്തരിച്ച രാജാവിന്റെ അന്ത്യയാത്രയിൽ കിരീടാവകാശി പങ്കെടുക്കാൻ പാടില്ല, പ്രത്യുത, സിഹാസനാരൂഢനായി ഭരണപിന്തുടർച്ച നിർവ്വഹിക്കേണ്ടതാണ്‌. എന്നാൽ പ്രതാപ്‌സിംഗ് രാജാവിന്റെ അന്ത്യചടങ്ങുകൾക്കായി മൃതശരീരത്തോടൊപ്പം യാത്രയായി. തന്റെ ഇളയസഹോദരനായ ജഗ്മലിനു സിംഹാസനം നൽകി പിതാവിന്റെ വാഗ്ദാനം നിറവേറ്റാൻ തയ്യാറായി. എന്നാൽ ജഗ്മൽ ഭാരകാര്യത്തിൽ അമ്പേ പരാജയമാണെന്ന് മനസ്സിലാക്കിയ രാജകുടുംബാംഗങ്ങൾ ജഗ്മലിനോട് സിംഹാസനം ഒഴിയണമെന്നും  പ്രതാപ്‌സിംഗ്തന്നെ  ഭരണം ഏറ്റെടുക്കണമെന്നും ശഠിച്ചു. ക്രുദ്ധനായ ജഗ്മൽ പ്രതികാരചിന്തയോടെ അജ്‌മീറിലേക്കു പോവുകയും മുഗൾസൈന്യത്തിൽ ചേരുകയും ചെയ്തു. സന്തുഷ്ടനായ അക്ബർ ജഗ്മലിനു ജാഗിർ ആയി ജഹാസ്പുർപട്ടണം നല്കുകയുംചെയ്തു. പ്രതാപ്‌സിംഗ്  മേവാറിന്റെ ഭരണാധികാരിയാവുകയും ചെയ്തു .  തുടർന്ന് മികവുറ്റ ഭരണത്തിലൂടെയും ശക്തമായ സൈന്യസംവിധാനത്തിലൂടെയും അദ്ദേഹം ജനങ്ങൾക്ക് പ്രിയങ്കരനായി.. 

ചിറ്റോർ പിടിച്ചടക്കിയെങ്കിലും മേവാർ തന്റെ അധീനതയിലാക്കാൻ അക്ബറിനു കഴിഞ്ഞിരുന്നില്ല. ചിറ്റോർ തിരിച്ചുപിടിക്കാതെ തൻ കൊട്ടാരത്തിൽ ഉറങ്ങുകയില്ലെന്നും ഇലത്താലത്തിലേ ഭക്ഷണം കഴിക്കൂ എന്നും പ്രതിജ്ഞയെടുത്ത റാണാ മണ്കുടിലിൽ പുല്പായയിൽ ഉറങ്ങുകയും ഇലയിൽ ഭക്ഷണം കഴിക്കുകയും ച്യ്തുപോന്നു.  മഹാറാണാ പ്രതാപുമായി സമാധാനഉടമ്പടിക്ക് പലതവണ അക്ബർ ശ്രമിച്ചെങ്കിലും അദ്ദേഹം അതിനൊന്നും വഴങ്ങിയില്ല. അവസാനദൂതയുമായി വന്നത് അക്ബറിന്റെ സ്യാലനായിരുന്ന രാജപുത്രവംശജൻ  രാജാ മാൻസിംഗ് ആയിരുന്നു.  അതിലും പരാജിതനായപ്പോൾ അക്ബർ തന്റെ സൈന്യം മേവാറിനുനേരെ ഉപയോഗിക്കാൻ തീരുമാനിച്ചു. തുടർന്ന് ഹൽദിഘട്ടിൽ വെച്ച് നടന്ന യുദ്ധത്തിൽ  മഹാറാണാ പ്രതാപിന്റെ സൈന്യം മുഗൾ സൈന്യത്തോട് ശക്തമായി പോരാടി. കൂറുമാറി മുഗളരോടൊപ്പം ചേർന്ന സഹോദരന്മാരിൽ ചിലർ തെറ്റുമനസ്സിലാക്കി റാണയെ സഹായിക്കാനെത്തുകയും ചെയ്തു.  ഒടുവിൽ എണ്ണത്തിൽ കുറവായിരുന്ന രജപുത്ര സൈന്യം പരാജയപ്പെട്ടുവെങ്കിലും മഹാറാണാ പ്രതാപിനെ പിടികൂടാൻ അക്ബറുടെ സൈന്യത്തിന് സാധിച്ചില്ല. മഹാറാണാപ്രതാപിനെ മാത്രമല്ല രാജകുടുംബത്തിലെ ഒരാളെപ്പോലും പിടികൂടാൻ സാധിക്കാത്തത് അക്ബറെ നിരാശനാക്കി. എന്നാൽ പിന്നീടും ഒളിയുദ്ധമുറകളിലൂടെയും മിന്നലാക്രമണങ്ങളിലൂടെയും നിരന്തരം മുഗൾ സാമ്രാജ്യത്തെ വെല്ലുവിളിക്കാൻ മഹാറാണാ പ്രതാപിന് സാധിച്ചു. ഹൽദിഘട്ട് യുദ്ധത്തിൽ നഷ്ടമായ പല പ്രവിശ്യകളും പിന്നീട് മഹാറാണാ പ്രതാപ് തിരിച്ചു പിടിച്ചതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.

 മാരകമായി പരിക്കേറ്റു രക്തം വാർന്നുകൊണ്ടിരുന്ന  മഹാറാണാ പ്രതാപിന് തന്റെ കാഴ്‌ചശക്‌തി നഷ്ട്മായിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കുതിരയായ ചേതക്കിനും ആഴമേറിയ മുറിവുകൾ ഏറ്റിരുന്നു. എന്നാൽ യജമാനന്റെ അപകടാവസ്ഥ മനസ്സിലാക്കിയ ആ വിശ്വസ്തനായ മൃഗം അദ്ദേഹത്തെയും വഹിച്ചുകൊണ്ട് കഴിയുന്നത്രവേഗത്തിൽ പാഞ്ഞു ശത്രുക്കളുടെ കൺവെട്ടത്തിൽനിന്നകലെയാക്കി. മഹാറാണാപ്രതാപ് രക്ഷപ്പെട്ടുവെങ്കിലും ചേതക് അന്ത്യശ്വാസംവലിച്ചു. 1576 ജൂൺ 21 ന് ആണ് ചേതക് മരണമടഞ്ഞത്. ഇന്ന് ആ സ്ഥലത്ത് ലോകത്തൊരിടത്തും കാണാൻ സാധിക്കാത്ത യുദ്ധ സ്മരകമുണ്ട്. യഥോചിതം അന്ത്യ കർമ്മങ്ങൾ നൽകി റാണാപ്രതാപ് തന്റെ  കുതിരയെ ആദരിച്ചു . ചേതക് മരിച്ചു വീണ  ഘൽദിഘട്ടിലും  ഉദയ്പുരിലെ മോത്തിമഗരിയിലും ജോധ്പൂരിലും  ഇന്ന് ചേതക് സ്മാരകങ്ങൾ  ഉണ്ട്.  ചേതക്കിനെക്കുറിച്ചുപറയുമ്പോൾ മറ്റൊരുകാര്യംകൂടി പറയാതെവയ്യാ. യൂറോപ്പ് സന്ദർശനവേളയിൽ ഓസ്ട്രിയയിലെ  ഇൻസ്ബ്‌റൂക്കിൽ സ്വറോഡസ്കി ക്രിസ്റ്റൽ മ്യൂസിയത്തിൽ ആദ്യഹാളിൽത്തന്നെ  ക്രിസ്റ്റലുകളാൽ അലംകൃതമായ ചേതക്കിന്റെ പ്രതിമ വെച്ചിരിക്കുന്നത് കാണാം. ചരിത്രത്തിൽ ചേതക്കിനുള്ള പ്രാധാന്യം എത്രയെന്നു ഇതില്നിന്ന് മനസ്സിലാക്കാമല്ലോ!

വേട്ടയ്ക്കിടെ മാരകമായി പരിക്കേറ്റ, മേവാറിന്റെ വീരപുത്രൻ  മഹാറാണാപ്രതാപ്‌സിംഗ്  1597 ജനുവരി 19ന് 56ആം വയസ്സിൽ അന്തരിച്ചു.   തുടർന്ന് അദ്ദേഹത്തിന്റെ മകൻ അമർ സിംഗ് ഒന്നാമൻ മേവാറിലെ മഹാരാജാവായി.‘മഹാനായ അക്ബർ‘ എന്ന തന്റെ നാമധേയം സമ്പൂർണ്ണമാകണമെങ്കിൽ മഹാറാണാ പ്രതാപിനെ ജീവനോടെയോ അല്ലാതെയോ പിടികൂടണമെന്ന് അക്ബർ ശഠിച്ചിരുന്നു. എന്നാൽ മരണം വരെയും അദ്ദേഹത്തിന് അതിന് സാധിച്ചിരുന്നില്ല. 

ഈ കുന്നിൻമുകളിൽ നിന്നാൽ ആകാശനീലിമയ്ക്കുതാഴെ പൊട്ടിവീണൊരു ഇന്ദ്രനീലക്കല്ലുപോലെ  ഫത്തേസാഗർ തടാകത്തിന്റെ സുന്ദരവും വിശാലവുമായ  ദൃശ്യം കാണാം.   ഫത്തേസാഗർ തടാകവും നെഹൃഗാർഡനും പ്രധാനപ്പെട്ട സന്ദർശനകേന്ദ്രങ്ങളാണ്. ഉദയ്പൂരിന്റെ പ്രൗഢിയുടെ  അടയാളമായി ഗണിക്കപ്പെടുന്ന തടാകം 1678ല്‍ മഹാറാണാ ഫത്തേഹ്സിംഗാണ് നിര്‍മ്മിച്ചത്. വിക്ടോറിയ രാജ്ഞിയുടെ മകനായ ഡ്യൂക് ഓഫ് കൊണാട്ടാണ് ഈ തടാക നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍മിച്ചത്. മനോഹരമായ നീലതടാകവും സമീപത്തെ പച്ചപ്പുകളെല്ലാം ഉദയ്പൂരിന് രണ്ടാമത്തെ കാശ്മീര്‍ എന്ന് പേര് നേടിക്കൊടുക്കുന്നു. ഈ തടാകമധ്യത്തിലെ ഒരു  ദ്വീപിലാണ് അതിമനോഹരമായ  നെഹൃഗാർഡൻ.  അവിടേക്കു തോണിയിൽ പോകാം. വർഷങ്ങൾക്കുമുമ്പുവന്നപ്പോൾ അവിടെ പോയിരുന്നു. പക്ഷേ ഇന്ന് അവിടേക്കു പോകാനാവില്ല. സ്മാരകത്തിലും പരിസരത്തുമൊക്കെ ചുറ്റിനടന്നു.  ഫോട്ടോ എടുക്കുകയും ഗൈഡിന്റെ കഥകൾ കേൾക്കുകയും ചെയ്തശേഷം ഞങ്ങൾ അവിടെനിന്നു മടങ്ങി. 

ഉദയ്പൂറിനോട് വിടചൊല്ലാൻ സമയമായി. രണ്ടാംതവണയാണ് ഈ സുന്ദരനഗരത്തിലെത്തിയതെങ്കിലും ഏറെ പുതുമയുള്ള അനുഭവങ്ങളായിരുന്നു ഇവിടെനിന്നു ലഭിച്ചത്. എന്തുകൊണ്ടും നമ്മുടെ രാജ്യത്തിന് അഭിമാനിക്കാൻ വകയൊരുക്കുന്നു വൃത്തിയും ഭംഗിയുമുള്ള  ഈ പുരാതനനഗരം. നഗരവീഥികൾ പിന്നിട്ട് വാഹനം മുമ്പോട്ടുകുത്തിക്കുമ്പോഴും ഞാൻ ആലോചിച്ചത് ഈ നഗരത്തിന്റെ സൗഹൃദവും ആതിഥ്യമര്യാദയുമൊക്കെയായായിരുന്നു. വിദേശികൾ നിറഞ്ഞുകവിയേണ്ട തെരുവീഥികളും ഉദ്യാനങ്ങളും ചരിത്രസ്മാരകങ്ങളുമൊക്കെ ഇന്ന് സ്വദേശികൾ മാത്രമായിചുരുങ്ങിയത് കോവിഡിന്റെ കടന്നുകയറ്റംകരണമാണ്. ഈ സ്ഥിതിയൊക്കെ മാറി ഇവിടം സന്ദർശകരുടെ തിആക്കിൽ മുഴുകട്ടെ എന്നാഗ്രഹിച്ചുപോയി. കാരണം ഈ നഗരത്തിന്റെ സാമ്പത്തികാടിത്തറ വിനോദസഞ്ചാരത്തിലാണ് നിലകൊള്ളുന്നത്. 


ഇനി  പോകുന്നത് ചിറ്റോർഗഡിലേക്കാണ്. രണ്ടുമണിക്കൂറോളം ബസ്സ്‌യാത്രയുണ്ടായിരുന്നു ചിറ്റോർഗഡിലെത്താൻ. അവിടെയുള്ള പ്രതാപഗഡ് പാലസ് എന്ന ഹോട്ടലിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷമാണ് ചിറ്റോർഗറിലെ കോട്ട കാണാൻ യാത്രയായത്. 



Monday, January 31, 2022

രാജസ്ഥാൻ - 17 : ഉദയ്പൂർ സിറ്റി പാലസ്

 പതിനൊന്നു കൊട്ടാരങ്ങളുടെ ഒരു ബൃഹദ്സമുച്ചയമാണ്  ഉദയ്പൂർ സിറ്റി പാലസ് എന്നറിയപ്പെടുന്ന ബഡിമഹൽ. പിഛോല തടാകത്തിന്റെ കിഴക്കേത്തീരത്തെ കുന്നിമുകളിലാണ് 1559ല്‍ മഹാറാണ ഉദയ് മിര്‍സാ സിംഗ് ഒരു സന്യാസിയുടെ ഉപദേശപ്രകാരം  സിസോദിയ രാജവംശത്തിന്റെ  ആസ്ഥാനമായി നിർമ്മിച്ച  ഈ മനോഹരസൗധസഞ്ചയം. അദ്ദേഹത്തിന്റെ ഇരുപതിലധികം പിൻഗാമികൾ പിന്നീടുള്ള നാലുനൂറ്റാണ്ടുകളിൽ ഈ കൊട്ടാരക്കെട്ടുകൾക്കു കൂട്ടിച്ചേർക്കലുകളും മോടിപിടിപ്പിക്കലും നടത്തിപ്പോന്നു. രാജഭരണം നിലവിലില്ലെങ്കിലും ഇപ്പോഴും രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ് കൊട്ടാരം. അതുകൊണ്ടുതന്നെ സ്തുത്യർഹമായ രീതിയിൽ അത് സംരക്ഷിക്കപ്പെടുന്നുമുണ്ട്.  മുഗള്‍,രാജസ്ഥാനി, യൂറോപ്യൻ, ചൈനീസ് വാസ്തുശില്‍പ്പകലകളുടെ  സമ്മിശ്ര രൂപമായ കൊട്ടാരത്തിലെ  താഴികകുടങ്ങളും ചുവർശില്പങ്ങളും ജനാലകളും കൊത്തുപണികളും   ഗോപുരങ്ങളുമെല്ലാം മനോഹരമായ പൂന്തോട്ടങ്ങളും അദ്‌ഭുതാവഹമായ ദൃശ്യവിരുന്നുതന്നെ കണ്ണുകൾക്ക് നൽകുന്നു. 


1616 ൽ  മഹാരാജ അമർസിംഗിന്റെ കാലത്തു നിർമ്മിച്ച ബഡിപോൽ എന്ന പ്രധാനകവാടത്തിനടുത്തുനിന്നു ടിക്കറ്റ് എടുത്തുവേണം കൊട്ടാരക്കെട്ടിലേക്കു കടക്കാൻ. ക്യാമറ കൊണ്ടുപോകണമെങ്കിൽ അതിനു വേറെയും ടിക്കറ്റ്  എടുക്കണം. ആനകളുടെ ചിത്രങ്ങളുള്ള കീഴ്ച്ചുവരുകൾക്കപ്പുറം വലിയ കവാടം കടന്നെത്തുന്നത് ഒരു വലിയ നടുമുറ്റത്തേക്കാണ്. ആനകൾ നടക്കുമ്പോൾ തെന്നിപ്പോകാതിരിക്കാൻ പ്രത്യേകരീതിയിൽ കല്ലുകൾപാകിയാണ് മുകളിലേക്കുള്ള ചെരിഞ്ഞവഴികളൊരുക്കിയിരിക്കുന്നത്.  പീരങ്കികൾ മുമ്പിൽ പ്രദർശിപ്പിച്ചിരിക്കുന്ന,  ട്രിപോലിയപോൽ എന്ന വലിയ മൂന്നു കമാനങ്ങളുള്ള കവാടമാണ് പിന്നീടുള്ളത്. അതുകടന്നുവേണം പ്രധാനഭാഗത്തേക്ക് എത്തിപ്പെടാൻ. വലതുവശത്ത് നീളത്തിൽ കുതിരലായങ്ങളാണ്. അതിനുമുന്നിൽ കച്ചവടക്കാരുടെ ഒരു നിരതന്നെയുണ്ട്. ഇടതുവശത്ത്  പ്രധാനകൊട്ടാരഭാഗവും. മുപ്പതുമീറ്ററിലധികം ഉയരവും ഇരുനൂറ്റമ്പതുമീറ്ററോളം ദൈർഘ്യവുമുണ്ട് ഈ കൊട്ടാരക്കെട്ടിന്. പല കവാടങ്ങൾ കൊട്ടാരത്തിലേക്കു കടക്കാനുണ്ട്. അതിൽ പ്രധാനമായത് മുകളിൽ ഒരു സൂര്യചിത്രം കൊത്തിവെച്ചിട്ടുള്ള  സൂരജ്‌പോൽ എന്ന കവാടമാണ്. എതിർവശത്തെ  ഹരിഖാനെകി പോൽ എന്ന കവാടത്തിലൂടെയാണ് സന്ദർശകർക്ക് കടക്കാൻ അനുമതിയുള്ളത്. കവാടം കടന്നാൽ വളരെ ഇടുങ്ങിയ കോണിപ്പടികളാണ് മുകളിലേക്ക് കയറാനുള്ളത്. വാതിലുകൾക്കു ഉയരക്കുറവുമാണ്. ശത്രുക്കളുടെ ആക്രമണത്തെ ഒരുപരിധിവരെ തടുക്കുന്നതിനാണ് ഇത്തരമൊരു സജ്ജീകരണം. പിന്നെ എത്തുന്നത് ഗണേഷ് ചൗക്ക് എന്ന നടുമുറ്റത്തേക്കാണ്. അതിമനോഹരമായ ശില്പ,ചിത്രഖചിതങ്ങളുള്ള ചുവരുകളുള്ളൊരു ഗണേശമന്ദിരമുണ്ടിവിടെ. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത വിഗ്രഹമാണത്. അവിടെനിന്നു പടവുകൾ കയറി അടുത്ത നിലയിലെത്താം. കവാടം കടന്നാൽ   രാജാങ്കണം എന്ന നടുമുറ്റത്തേക്കാണ് എത്തുക. ഇവിടെവെച്ചായിരുന്നു കിരീടാവകാശികളായ  രാജകുമാരന്മാരുടെ കിരീടധാരണം നടന്നിരുന്നത്. കൽത്തൂണുകളുള്ള വരാന്തകളിൽ വിശിഷ്ടാതിഥികൾ ഉപവിഷ്ടരായിരിക്കും.  അങ്കണത്തിനു  ചുറ്റുമായി   മൂന്നും നാലും നിലകളിലായി കൊട്ടാരഭാഗങ്ങൾ. അതിമനോഹരമായ കൊത്തുപണികളുള്ള ജരോഖകളും  ജാലകങ്ങളും ജാളികളും സ്ത്രീജനങ്ങൾക്ക് ചടങ്ങുകൾ വീക്ഷിക്കാൻ സൗകര്യമൊരുക്കിയിരുന്നു. താഴത്തെ നിലയിൽ  അങ്കണത്തിന്റെ ഒരുവശത്തെ ചെറിയ ക്ഷേത്രംപോലുള്ള ഭാഗത്താണ് സന്യാസിയുടെ മൂർത്തി പ്രതിഷ്ഠിച്ചിരിക്കുന്നത്. മറുഭാഗത്തു പ്രതാപ്ഗഡ് എന്ന മ്യൂസിയഭാഗമാണ്. മഹാറാണാപ്രതാപിന്റെ ആയുധങ്ങളും പടച്ചട്ടകളുമൊക്കെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌. അവിടെനിന്നു മുകളിലേക്ക് കയറി അടുത്ത നിലയിലെത്തിയാൽ ഒറ്റക്കല്ലിൽകൊത്തിയ  ഒരു കൽത്തൊട്ടി കാണാം. അതിലായിരുന്നു കിരീടധാരണസമയത്തു രാജാക്കന്മാർ ഒരുലക്ഷം സ്വർണ്ണനാണയങ്ങൾ നിറച്ചിരുന്നത്. അതിൽനിന്നായിരുന്നു ക്ഷേത്രങ്ങൾക്കും പുരോഹിതർക്കും കൊട്ടാരത്തിലേക്കുമൊക്കെയായി ധനം നൽകിയിരുന്നത്. 


ഓരോ ഭാഗങ്ങയിലേക്കു പോകാനും ഇടുങ്ങിയ ഇടനാഴികളും കല്പടവുകളും കടക്കണം. ഒരുപക്ഷേ ഈ കൊട്ടാരത്തെ ശത്രുക്കളുടെ ആക്രമണങ്ങൾ അത്രയൊന്നും ഇളകാതെ കാത്തുരക്ഷിച്ചത് ഈ ഇടുങ്ങിയ വഴികളാവാം. മറ്റുപലകൊട്ടാരങ്ങളിലും കണ്ടതുപോലെ മോത്തിമഹലും ശീഷ്മഹലും ഒക്കെ ഈ കൊട്ടാരത്തിലും കണ്ടു. 1620 ൽ മഹാറാണാ കരൺസിങ് നിർമ്മിച്ച  മോത്തിമഹലിന്റെ വാതിൽ ആനക്കൊമ്പുകൊണ്ട്ലംകൃതമാണ്. മുറികളിൽ ആട്ടുകട്ടിലും ശയനതല്പങ്ങളും ഒരുക്കിയിരിക്കുന്നുണ്ട്. താഴെയൊരു നടുമുറ്റമുണ്ട്. മോർ ചൗക് ( peacock courtyard ) എന്നാണത് അറിയപ്പെടുന്നത്. മഹാറാണാ സജൻസിങ്ങിന്റെ കാലത്തു നിർമ്മിച്ച ഈ നടുമുറ്റം ആഘോഷവേളകളിൽ നൃത്തംചെയ്യാനായാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. നാലുവശങ്ങളിലുമുള്ള ചുവരുകളിലെയും ജാലകങ്ങളിലേയുമൊക്കെ ശില്പ,ചിത്രവേലകൾ വർണ്ണനാതീതമാണ്. ഇവിടയുള്ള അതിമനോഹരങ്ങളായ മൂന്നു  മയൂരചിത്രങ്ങൾ ഉദയ്പൂരിന്റെതന്നെ പ്രതീകമായി പലപ്പോഴും ഉപയോഗിക്കപ്പെടുന്നു.  ജാലകങ്ങളിലെ ജാലികളിൽകൂടി സ്ത്രീജനങ്ങൾ ആഘോഷപരിപാടികൾ വീക്ഷിച്ചിരുന്നു. മറുഭാഗത്തെ ജാലകങ്ങളികൂടി പുറംകാഴ്ചകളും കാണാൻ കഴിഞ്ഞിരുന്നു. 


സൂര്യപ്രകാശ് എന്ന ഇടനാഴിയിലാണത്രെ ഉദയവെളിച്ചം ആദ്യമെത്തുന്നത്. ശിശിരകാലങ്ങളിൽ വെയിൽകായൻ രാജാക്കന്മാർ ഈ ഇടനിവഴിയിൽ വന്നിരിക്കുമായിരുന്നത്രേ! ഒരുഭാഗത്ത് മേവാറിന്റെ അവസാനരാജാവായിരുന്ന ഭൂപാൽസിംഗിന്റെ മുറികൾ കാണാം. കുതിരപ്പുറത്തുനിന്നു വീണ് അംഗവൈകല്യം സംഭവിച്ച അദ്ദേഹത്തിന് ഉപയോഗത്തിനായുള്ള വീൽചെയറും അവിടെ കാണാം. അദ്ദേഹത്തിനായി ഒരു ലിഫ്റ്റും സ്ഥാപിച്ചിരുന്നു. മോർചൗക്കിനഭിമുഖമായി അദ്ദേഹം ഒരു സൂര്യചിത്രവും സ്ഥാപിച്ചിട്ടുണ്ട്. 


വീണ്ടും ഇടനാഴികടന്നുചെന്നെത്തുന്നത് അമർമഹൽ എന്ന സ്ത്രീകൾക്കായുള്ള ഭാഗത്തേക്കാണ്. അവിടെ ചില അടുക്കളഉപകാരണങ്ങളൊക്കെ കാണാം. പുരാതനകാലത്തെ ലോഹപ്പാത്രങ്ങളും മണ്പാത്രങ്ങളും ഒക്കെ അക്കൂട്ടത്തിലുണ്ട്. രാജകുടുംബത്തിലെ സ്ത്രീകൾക്ക് വിശേഷഘട്ടങ്ങളിൽ പാകംചെയ്യുന്നതിനുള്ള അടുക്കളഭാഗമാണത്. രാജാമാതാവിന്റെ വാസസ്ഥലമായ കൊട്ടാരഭാഗവുമുണ്ട്. അതിഥികളെ സ്വീകരിക്കുന്ന മുറിയും ഉറക്കറയും വിശ്രമസ്ഥലവും ഒക്കെ ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു. ഫത്തേനിവാസ് എന്നഭാഗത്ത് അനവധി  ചിത്രങ്ങളും ഫോട്ടോകളുമാണ്. രാജകുടുംബങ്ങളും വിദേശത്തെ പ്രമുഖചിത്രകാരന്മാരും ഒക്കെ വരച്ച ചിത്രങ്ങളുണ്ട് അക്കൂട്ടത്തിൽ.  പിന്നെയും മുമ്പോട്ടുപോകുമ്പോൾ ഒരുകല്യാണമണ്ഡപം ഒരുക്കിയിരിക്കുന്നതുകാണാം. ഇപ്പോഴത്തെ രാജാവിന്റെ മകളുടെ വിവാഹവേദിയായിരുന്നു അത്. 2011ലായിരുന്നു പദ്മകുമാരി എന്ന രാജകുമാരിയുടെ വിവാഹം.മണ്ഡപം  അഴിച്ചുമാറ്റാതെ സംരക്ഷിച്ചിരിക്കയാണ്. മറ്റുവിവാഹങ്ങൾക്കും കൊട്ടാരഭാഗങ്ങൾ വേദിയാകാറുണ്ട്.  പക്ഷേ ഭാരിച്ച സാമ്പത്തികച്ചെലവ് വഹിക്കാൻ കഴിവുള്ളവർക്കുമാത്രമേ അതുസാധ്യമാകൂ എന്നുമാത്രം.     അതിനപ്പുറത്തെ ചാന്ദിമഹൽ എന്ന ഭാഗത്ത് വെള്ളികൊണ്ടുള്ള വസ്തുക്കളാണ്. യുറോപ്പില്നിന്നു കൊണ്ടുവന്ന ഒരു വെള്ളിരഥമാണ് അതിൽ പ്രധാനം. വെള്ളിയിൽ നിർമ്മിച്ച സിംഹാസനവും   മഞ്ചലും പല്ലക്കുകളും അമ്പാരിയും  രഥങ്ങളും ആനയുടെയും കുതിരയുടയും ആഭരണങ്ങളും ഒക്കെ പ്രദർശനത്തിനുണ്ട്.  


 ചന്ദ്രമഹൽ എന്ന കൊട്ടാരഭാഗത്തിന്റെ മനോഹരമായ   മട്ടുപ്പാവിലേക്കു ചെന്നാൽ പിഛോല തടാകത്തിന്റെ അതിവിശാലമായ ദൃശ്യം ലഭ്യമാണ്. സമൃദ്ധമായ കൊത്തുപണികളുള്ള തൂണുകളാൽ    സുന്ദമാക്കിയിരിക്കുന്ന ഈ മട്ടുപ്പാവിൽ കാറ്റിന്റെ ധാരാളിത്തം സ്വർഗീയാനുഭൂതി പകരും. അവിടെനിന്നിറങ്ങി ഇടുങ്ങിയ ഇടനാഴിയിലൂടെ നടന്നു കൽപ്പടവുകൾ കയറിയാൽ ബഡിമഹൽ എന്ന പ്രധാനകൊട്ടാരഭാഗത്തെത്താം. ഗാർഡൻ പാലസ് എന്നും അറിയപ്പെടുന്ന  ഈ ഭാഗമാണ് ഏറ്റവും ഉയരത്തിലുള്ള കൊട്ടാരഭാഗം. നൂറ്റിനാല് വെണ്ണക്കൽസ്തംഭങ്ങളാണ് നാലുഭാഗത്തെയുമ കൊട്ടാരവരാന്തകളിലുള്ളത്.   ധാരാളം മരങ്ങൾ വളർന്നുനിൽക്കുന്ന  വലിയൊരു ഉദ്യാനത്തിന് ചുറ്റുമായാണ് കൊട്ടാരം നിലകൊള്ളുന്നത്. കൊട്ടാരത്തിന്റെ മുകൾനിലയിൽ മരങ്ങൾ വളർന്നതെങ്ങനെയെന്നു ഒരുനിമിഷം അദ്‌ഭുതപ്പെട്ടുപോകും. എന്നാൽ   മലയുടെ നെറുകയിലാണ്‌ ഈ ഉദ്യാനം. അതിനുചുറ്റുമായാണ് കൊട്ടാരം പണിതിരിക്കുന്നത്. 1699 ൽ മഹാറാണാ അമർസിംഗിന്റെ കാലത്താണ് ബഡിമഹൽ നിർമ്മിച്ചത്. കൊട്ടാരത്തിലെ പുരുഷന്മാരുടെ വിശ്രമസങ്കേതമായിട്ടാണ് ഈ കൊട്ടാരം പണിതത്. 


ഉദ്യാനത്തിൽ ഒരു പൊയ്കയുമുണ്ട്. ബഡിമഹലിൽ ഒരുഭാഗത്ത് പ്രാവുകളെ വളർത്തിയിരുന്ന ഒരു മുറിയുണ്ട്. അവയുടെ കൂടുകളും കാണാം.  പഴയകാലത്ത്  സന്ദേശവാഹകരായിരുന്നുവല്ലോ പ്രാവുകൾ. മറ്റൊരുഭാഗത്ത് വലിയൊരു കാൽതൊട്ടിയും ജലവുമുണ്ട്. ഇത് രാജകുടുംബത്തിലെ പുരുഷന്മാരുടെ സ്നാനഗൃഹമായിരുന്നു. ബഡിമഹലിലെ മനോഹരമായ മട്ടുപ്പാവുകളിൽനിന്നാൽ താഴ്‌വാരത്തെ നഗരദൃശ്യങ്ങളും തടാകദൃശ്യങ്ങളുമൊക്കെ ആവോളം ആസ്വദിക്കാം. വീണ്ടും ഇടുങ്ങിയ ഇടനാഴികളിലൂടെ താഴേക്കുപോയാൽ ദിൽകുശാൽ മഹൽ എന്നൊരു ഭാഗത്തെത്തും. സ്വർണ്ണവും വെള്ളിയും സ്ഫടികക്കഷണങ്ങളും ഒക്കെക്കൊണ്ട് നിർമ്മിച്ച ചുവരുകളും മച്ചുകളും മകുടങ്ങളും  ഒക്കെച്ചേർന്ന് ഒരു മായികലോകമാണ് അവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചിലമുറികളിൽ പ്രകൃതിദത്തനിറങ്ങൾകൊണ്ട് വരച്ചുചേർത്ത വിസ്മയിപ്പിക്കുന്ന  ചുവർച്ചിത്രങ്ങൾ. എല്ലാം അതീവശ്രദ്ധയോടെ പരിപാലിക്കുന്നുമുണ്ട്.  അവിടെനിന്നു ശിവ് വിലാസ് എന്നൊരു മട്ടുപ്പാവിലെത്താം. ചീനി ചിത്രശാലയെന്നും അറിയപ്പെടുന്ന ഈ മട്ടുപ്പാവിൽ ചൈനീസ്, ഡച്ച് ശൈലികളിലാണ് ഇവിടുത്തെ അലങ്കാരങ്ങൾ. ചൈനയിൽനിന്നുകൊണ്ടുവന്ന പോഴ്‌സലൈൻ ടൈലുകളും ചൈനീസ് ചിത്രങ്ങളുള്ള ചുവരുകളും ഡച്ച് നിർമ്മിതമായ വർണ്ണാസ്പടികക്കഷണങ്ങൾ പിടിപ്പിച്ച ജാലകങ്ങളും  ഈ ഭാഗത്ത് ധാരാളമായിക്കാണാം. എന്നാൽ മുകൾഭാഗത്ത് മുഗൾശൈലിയും അവലംബിച്ചിരിക്കുന്നു. ഇവിടെയുള്ള വലിയ ജാലകവും ഉദയ്പൂരിന്റെ വിശാലമായ  പുറംകാഴ്ചകൾ സാധ്യമാക്കുന്നു. കൊട്ടാരത്തിലേക്കു വന്ന വഴിയും തടാകവും കെട്ടിങ്ങളുടെ ധാരാളിത്തമുള്ള നഗരഭാഗവുമൊക്കെ ഗംഭീരമായ ദൃശ്യവിരുന്നുതന്നെ. 


Sunday, January 30, 2022

രാജസ്ഥാൻ 16 - ഉദയ്പൂർ - പിഛോല തടാകം

 ഒക്ടോബർ 24 )o തീയതി പുലർന്നു. യാത്രയിലെ പത്താംദിനം 

ഉദയ്ബാഗ് റിസോർട്ടിലെ പ്രഭാതം അതിസുന്ദരമായിരുന്നു. പക്ഷികളുടെ കളകൂജനങ്ങൾകേട്ട് അതിരാവിലെതന്നെ ഞങ്ങൾ ചുറ്റുപാടും നടന്നു. പേരമരങ്ങളിലും നെല്ലിമരങ്ങളിലുമൊക്കെ നിറയെ ഫലങ്ങൾ. കുറച്ചു ഞങ്ങൾ പറിച്ചെടുക്കുകയുംചെയ്തു. വിശാലമായ ഗേറ്റുകടന്നു നാട്ടുവഴിയിലൂടെ കുറേദൂരം നടന്നു. ആ നടത്തിയിലാണ് ഉദയ്പൂറിലെ സൂര്യോദയം ഞങ്ങൾ കണ്ടത്. ഗേറ്റിന്റെ മറുഭാഗത്തേക്കു നടന്നപ്പോൾ ഒരു റെയിൽവേലൈനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന കണ്ടു. വഴി അത്ര നന്നല്ലാത്തതുകൊണ്ടു അവിടെനിന്നു മടങ്ങി. 

 ഉദയ്‌പൂർനഗരത്തിന്റെ അദ്‌ഭുതക്കാഴ്ചകളിലേക്കാണ് ഇന്നത്തെ യാത്ര. 

ഒരുപക്ഷേ രാജസ്ഥാനിലെ ഏറ്റവും സുന്ദരമായ നഗരം ഉദയ്പൂർ ആയിരിക്കും. ആരാവലിമലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ നഗരം തടാകങ്ങളുടെ നഗരമെന്നാണറിയപ്പെടുന്നത്. ഇവിടയുള്ള അഴകാർന്ന  കൊട്ടാരങ്ങളും സ്ഫടികസമാനമായ തടാകങ്ങളും സഞ്ചാരികളെ  ഹഠാദാകർഷിക്കുന്ന വിസ്മയദൃശ്യങ്ങൾതന്നെ. ഒരുകാലത്തു മേവാഡിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഉദയ്പൂർ. സൂര്യവംശി-സിസോദിയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ‘ചിത്തോഢ്ഗഢ്’ അക്ബര്‍ പിടിച്ചടക്കിയപ്പോള്‍ 1558ല്‍ മഹാറാണാ ഉദയ്‌സിംഗ് രണ്ടാമനാണ് ആരാവലിതാഴ്‌വരയിലെ ഈ സുന്ദരഭൂമിയെ തങ്ങളുടെ നിവാസകേന്ദ്രമാക്കിയത്. 

ആദ്യം പോകുന്നത് പിഛോല തടാകത്തെ അടുത്തറിയാനാണ്. 

പിഛോല തടാകം 

റുഡ്യാഡ് കിപ്ലിംഗ് തന്റെ  Letters of Marque (1899) ൽ ഇങ്ങനെ  പറഞ്ഞിരിക്കുന്നു  "If the Venetian owned the Pichola Lake, he might say with justice, `see it and die'".  ഉദയ്പൂരിലെ, മാസ്മരികസൗന്ദര്യത്തിന്റെ നേർചിത്രമായ  പിഛോലതടാകത്തെകുറിച്ചാണ്  അദ്ദേഹത്തിന്റെ ഈ വാക്കുകൾ. 

ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട, ആകാശനീലിമ ഹൃദയത്തിലാവാഹിച്ച, സ്ഫടികസമാനമായ ജലംനിറഞ്ഞ അതിസുന്ദരമായ തടാകം. അതിനുമദ്ധ്യത്തിൽ മഞ്ഞുകട്ട പൊന്തിക്കിടക്കുംപോലെ  തൂവെള്ളനിറത്തിൽ ഒരു കൊട്ടാരം. ഈ കാഴ്ച എങ്ങനെയാണു ഹൃദയത്തിൽനിന്നു മഞ്ഞുപോവുക! അത്രസുന്ദരമാണ് ആ ദൃശ്യം. 


പിഛോല തടാകം  മനുഷ്യനിർമ്മിതമാണ്. 1362 എ.ഡിയില്‍ മഹാറാണാ ലഖയുടെ ഭരണകാലത്ത് പിഛോ ബഞ്ജാര എന്ന നാടോടിസമൂഹം   ജലസേചത്തിനും മറ്റുമായി ഒരു  അണക്കെട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ടതാണ്  പിഛോലതടാകം. പിഛോളി എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. ഉദയ്പൂരിലെ ഏറ്റവും പുരാതനവും  വലുതുമാണ് ഈ തടാകം. റാണാ ഉദയ്‌സിംഗ്, മേവാറിന്റെ ഭരണാധികാരിയായിരിക്കെ തലസ്ഥാനമായ ചിറ്റോർഗഡിന് നിരന്തരമായ മുഗളാക്രമണഭീഷണി നിലനിന്നിരുന്നു.    തലസ്ഥാനം മാറ്റിസ്ഥാപിക്കാൻ നിർബ്ബന്ധിതനായ രാജാവ് അനുയോജ്യമായൊരു സ്ഥലമന്വേഷിക്കേ ഈ  തടാകത്തിന്റെയും പരിസരത്തിന്റെയും അഭൗമസൗന്ദര്യത്തിൽ ആകൃഷ്ടനായി ഇവിടെത്തന്നെ കൊട്ടാരം നിർമ്മിക്കാൻ ആഗ്രഹിച്ചു. കൂടാതെ, മൃഗയാവിനോദത്തിനായി ഈ പ്രദേശത്തെത്തിയ റാണാ തടാകത്തിനഭിമുഖമായി ധ്യാനിച്ചിരിക്കുന്ന ഒരു മുനിയെ കാണാനിടയായി. റാണയുടെ സാമീപ്യമറിഞ്ഞ മുനി അദ്ദേഹത്തെ ആശീർവദിക്കുകയും ഇവിടെത്തന്നെ പുതിയ തലസ്ഥാനനഗരം പടുത്തുയർത്തണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്രേ! 1559ൽ നഗരനിർമ്മാണത്തിനു തുടക്കംകുറിക്കുകയും ചെയ്തു  അങ്ങനെയാണ് തടാകത്തിനുചുറ്റുമായി ഉദയ്പൂർ എന്ന സുന്ദരനഗരംതന്നെ രൂപപ്പെട്ടത്. 1568 ൽ അക്ബർ ചിറ്റോർ പിടിച്ചടക്കിയപ്പോൾ റാണാ ഉദയ്‌സിംഗ് തന്റെ ആസ്ഥാനം  പൂർണ്ണമായും ഉദയ്പൂരിലേക്കു മാറ്റുകയുംചെയ്തു. ഉദയസിംഗാണ്‌ ശിലാനിർമ്മിതമായ  മറ്റൊരു ജലസംഭരണികൂടി നിർമ്മിച്ച്  തടാകത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചതും. 696 ഹെക്ടര്‍ വിസ്തീര്‍ണവും 8.5 മീറ്റര്‍വരെ ആഴവുമുള്ള തടാകത്തിന്റെ ചുറ്റും ധാരാളം രമ്യഹർമ്യങ്ങളും ക്ഷേത്രങ്ങളും പലകാലങ്ങളിലായി നിർമ്മിക്കപ്പെട്ടു. 


ഈ നീലജലാശയത്തിലെ ഒരു തോണിയാത്ര ആരാണാഗ്രഹിക്കാത്തത്! ഞങ്ങളും അതിനുള്ള യാത്രയിലായിരുന്നു. സിറ്റിപാലസിന്റെ ഇടതുഭാഗത്തെ പാതയിലൂടെ നടന്നു  തടാകതീരത്തെ ഒരു കവാടം കടന്നുവേണം ബോട്ടിനടുത്തെത്താൻ. ആളുകളുടെ എണ്ണവും ബോട്ടിന്റെ വലുപ്പവും യാത്രയുടെ സ്വഭാവവും അനുസരിച്ചാണ് യാത്രാനിരക്ക്. വെയിലിന്റെ കാഠിന്യത്തിൽനിന്നു രക്ഷപ്പെടാൻ രാവിലെയുള്ള ബോട്ട്യാത്രയാണുചിതം. അസ്തമയം കാണണമെങ്കിൽ വൈകുന്നേരവും. 


ജഗ് നിവാസ്, ജഗ്മന്ദിര്‍, മോഹന്‍ മന്ദിര്‍, അര്‍സി വിലാസ് എന്നിങ്ങനെ നാല് ദ്വീപുകളാണ് തടാകത്തിലുള്ളത്. തൂവെള്ളനിറത്തിൽകാണുന്ന  ലോകപ്രശസ്തമായ ലേക്ക്പാലസ് സ്ഥിതിചെയ്യുന്നത് നലേക്കറോളം വിസ്തൃതിയുള്ള ജഗ് നിവാസിലാണ്. ജലാശയത്തിൽ പൊങ്ങിക്കിടക്കുകയാണോ എന്ന് തോന്നിക്കുംവിധമാണ് ഇതിന്റെ നിർമ്മിതി.  1971 ൽ താജ്ഗ്രൂപ്പ് കൊട്ടാരമേറ്റെടുത്ത് ഒരു ലക്ഷ്വറിഹോട്ടലാക്കി പ്രവർത്തനം നടത്തിവരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ മേവാർ രാജാവായിരുന്ന  മഹാറാണാ ജഗത്‌സിംഗ്  രണ്ടാമന്റെ കാലത്തതാണ് ഈ വെണ്ണക്കൽസൗധം വിരചിതമായത്.  


ജഗ് മന്ദിറില്‍ അതേ പേരില്‍ തന്നെയുള്ള കൊട്ടാരവുമുണ്ട്. The Lake Garden Palace എന്നും ഈ കൊട്ടാരം അറിയപ്പെടുന്നു. മോഹന്‍ മന്ദിറിലെ മണ്ഡപത്തിലിരുന്നാണ്  രാജാവ്  ഗംഗൗര്‍ഘട്ടിൽ നടന്നിരുന്ന  ഉത്സവം  കണ്ടിരുന്നത്.  അര്‍സി വിലാസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലാണ് പട്ടാളത്തിനായുള്ള പടക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നത്.  ചാന്ദ്പോൽ  എന്നൊരു പാലം ഈ തടാകത്തെ സ്വരൂപ്‌സാഗർ എന്ന തടാകത്തിൽനിന്നു വേർതിരിക്കുന്നു.


തടാകമധ്യത്തിൽ അല്പമുയർന്നുനിൽക്കുന്ന .നതിനി ചബൂത്ര'എന്നൊരു  വേദികയുമുണ്ട്.  അതേക്കുറിച്ചൊരു കഥയും പറഞ്ഞുകേട്ടു. 

ഒരിക്കൽ മഹാറാണ ജവാൻ സിംഗ് (1828-38) മദ്യലഹരിയിൽ ഗ്രാമത്തിലെ ഒരു  നർത്തകിക്ക് ഒരു വാഗ്ദാനം നടത്തിയത്രേ! തടാകത്തിനു കുറുകെ കെട്ടിയ ഞാണിൽക്കൂടി  നടന്നു മറുകരയെത്തിയാൽ തന്റെ രാജ്യത്തിൻറെ പകുതി നൽകാമെന്നായിരുന്നു വാക്ക്. നർത്തകി അങ്ങനെതന്നെ ചെയ്യുകയും ചെയ്തു. എന്നാൽ കിഴക്കേതീരത്തുനിന്നു യാത്രതുടങ്ങിയ നർത്തകി പടിഞ്ഞാറേക്കരയിലുള്ള സിറ്റിപാലസിനടുത്തെത്താറായപ്പോൾ കയർ മുറിച്ചുകളഞ്ഞത്രേ. തടാകത്തിൽപതിച്ച  പെൺകുട്ടി തൻ വഞ്ചിക്കപ്പെട്ടുവെന്നു മനസ്സിലാക്കുകയും മുങ്ങിമരിക്കുംമുമ്പ് 'രാജവംശത്തിന് അനന്തരാവകാശികള്‍ ഉണ്ടാകാതിരിക്കട്ടേ'യെന്ന്' രാജാവിനെ ശപിക്കുകയും ചെയ്തു. ഈ ശാപഫലമായിരിക്കാം ജവന്‍സിംഗിന് ശേഷം രാജ്യം ഭരിച്ച ഏഴുപരില്‍ ആറു പേര്‍ക്കും കുട്ടികള്‍ ഉണ്ടാകാതിരുന്നതന്ന് വിശ്വസിക്കപ്പെടുന്നു. 


മനുഷ്യരെക്കയറ്റിയ തോണികൾക്കൊപ്പം  തടാകത്തിൽ ധാരാളം ജലപക്ഷികളും നീന്തിനടക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള  കരയിൽ സിറ്റിപാലസും ചെറുകൊട്ടാരങ്ങളായ ഹവേലികളും മറ്റു മന്ദിരങ്ങളും ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും  രജപുത്രരാജാക്കന്മാരുടെ  ധീരതയുടെയും പ്രതാപത്തിന്റെയും ചരിത്രഗാഥകളുടെ വർണ്ണപ്പകിട്ടാർന്ന   പ്രൗഢിയോടെ നിലകൊള്ളുന്നു. ലീലാഗ്രൂപ്പിന്റെ ഹോട്ടലുകളും ഒബ്‌റോയ്ഗ്രൂപ്പിന്റെ ഹോട്ടലുകളുമൊക്കെ തടാകക്കരയിൽ കാണാം.   ബോട്ട് യാത്ര അവസാനിച്ചത് ജഗ് മന്ദിറിലാണ്. ഇവിടെ  1551-ൽ മഹാറാണാ അമർ സിംഗ് ആരംഭിച്ച കൊട്ടാരനിർമ്മാണം  മഹാറാണാ കരൺ സിംഗ് (1620-1628) തുടരുകയും   മഹാറാണാ ജഗത് സിംഗ് ഒന്നാമൻ (1628-1652) പൂർത്തിയാക്കുകയുംചെയ്തു . ഈ  കൊട്ടാരത്തിന്റെ ഭാഗമായ ഗുൽമഹലിൽ    മുഗൾരാജകുമാരനായിരുന്ന ഖുറം(ഷാജഹാൻ ചക്രവർത്തി), പിതാവ് ജഹാംഗീറുമായുള്ള കലഹത്തിലാവുകയും പ്രാണരക്ഷാർത്ഥം ഇവിടെ മുംതാസ്മഹലിനും പുത്രന്മാർക്കുമൊപ്പം  ഒളിവിൽപാർക്കുകയും ചെയ്തത്രേ. ഷാജഹാന്റെ മാതാവ് ഒരു രാജപുത്രവനിതയായിരുന്നു എന്നതും യാദൃച്ഛികം. ഗുൽമഹലിന്റെ രൂപഭംഗിയാണ് താജ്മഹൽ നിർമ്മാണത്തിന് ഷാജഹാനെ സ്വാധീനിച്ചതെന്നും പറയപ്പെടുന്നു.  


ജഗ് മന്ദിറിൽ വിവാഹമുൾപ്പെടെയുള്ള ആഢംബരചടങ്ങുകൾ നടത്താറുണ്ടിപ്പോൾ. അതിസമ്പന്നർക്കുമാത്രമേ അതൊക്കെ സാധ്യമാകൂ എന്ന് മാത്രം. നൂറുപേർ പങ്കെടുക്കുന്ന ഒരു വിവാഹത്തിനുപോലും  ഏറ്റവും കുറഞ്ഞത് ഇരുപതുലക്ഷംരൂപയെങ്കിലുമാകും.  മനോഹരമായ ഉദ്യാനവും കൊട്ടാരഭാഗങ്ങളും മ്യൂസിയവുമൊക്കെയാണ് ഇവിടക്കാനാണുള്ളത്.    ഇവയൊക്കെ വളരെ നന്നായി പരിപാലിക്കപ്പെടുന്നു എന്നത് എടുത്തുപറയേണ്ട കാര്യംതന്നെ  വളരെ നന്നായി പരിപാലിക്കപ്പെടുന്നു എന്നത് എടുത്തുപറയേണ്ട കാര്യംതന്നെ . ചെറുപ്രാവുകൾ യഥേഷ്ടം വിഹരിക്കുന്ന   അവിടുത്തെ വിശാലമായ  ഉദ്യാനത്തിലും രാജഭരണകാലത്തെ ദീപ്തസ്മരണകളുടെ ആത്മാവുപേറുന്ന  ചെറിയ മ്യൂസിയത്തിലുമൊക്കെ ചുറ്റിനടന്നശേഷം തിരികെ തീരത്തേക്ക് മടക്കയാത്ര. ജഗ്മന്ദിറിനെ പിന്നിലാക്കി തോണി മുമ്പോട്ടുനീങ്ങുമ്പോൾ വെറുതെയെങ്കിലും ഒരു നഷ്ടബോധം മനസ്സിന്റെ നഭസ്സിൽ കരിമേഘം പടർത്തും. ഇനി കാണാൻ പോകേണ്ടത് ഉദയ്പൂരിന്റെ തിലകക്കുറിയായ സിറ്റി പാലസിലേക്കാണ്. 





Sunday, January 23, 2022

 # നിമിഷകവിതാമത്സരം

# നടന്നകന്ന നാട്ടുവഴികൾ

--------------------------------------

ഒരുസ്‌നിഗ്ദ്ധസങ്കൽപ്പധാരയിലേകയായ് 

അണയുന്നു ഞാനന്നു പിന്നിട്ടവഴികളിൽ 

ഓർമ്മതൻ സുഖദമാം തെന്നലെൻ മാനതാരി-

ലൊരുമാത്ര മെല്ലവേ തൊട്ടുവിളിക്കുന്നു 

ഒരുതേങ്ങലറിയാതെ ചിറകടിച്ചുയരുന്നു 

മിഴികളിൽ നിറയുന്നു കദനനാന്ധകാരവും 


Tuesday, January 18, 2022

മനസ്സ് ,  

നിർവ്വചനമില്ലാത്ത അരൂപിസാന്നിധ്യം.

പഞ്ചേന്ദ്രിയങ്ങളുടെ പ്രാപ്യതയ്ക്കപ്പുറം.

ചിന്തകൾക്കു ചിറകുമുളയ്ക്കുന്ന,

ബോധമണ്ഡലത്തിലെ തമോഗർത്തം. 

ജ്യാമിതിയിലെ അനന്തത പോലെ .. 

ബിന്ദുവായ്..

ഋജുരേഖയായ്, 

വര്‍ത്തുളാകാരാമായ്

എണ്ണിയാല്‍ തീരാത്ത 

ബഹുഭുജക്കോണുകളായ്

ദ്വിമാന,ത്രിമാനതയ്ക്കപ്പുറം 

വെറുമൊരുശൂന്യതയായ്..


Saturday, January 15, 2022

കുംഭാൽഗർ (കുംഭാൽഗഢ് )കോട്ട - ഭാരതത്തിലെ വന്മതിൽ

 കുംഭാൽഗർ (കുംഭാൽഗഢ് )കോട്ട - ഭാരതത്തിലെ വന്മതിൽ 


-------------------------------------------------


ചൈനയിലെ വന്മതിനലിനെക്കുറിച്ചു കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. എന്നാൽ നമ്മുടെ ഭാരതത്തിലും ഒരു വന്മതിലുണ്ടെന്നത് അത് സന്ദർശിക്കുംവരെ എനിക്കറിവുള്ള കാര്യമായിരുന്നില്ല. രാജസ്ഥാനിലെ മേവാർ(മേവാഡ്)പ്രദേശത്ത് പതിനഞ്ചാംനൂറ്റാണ്ടിൽ അന്നത്തെ ഭരണാധികാരിയായിരുന്ന മഹാറാണാ കുംഭാ നിർമ്മിച്ച കോട്ടയുടെ ചുറ്റുമതിലാണ് ലോകത്തെത്തന്നെ രണ്ടാമത്തെ വലിയ വന്മതിലായി കണക്കാക്കപ്പെടുന്ന ഈ വന്മതിൽ. 


ഇപ്പോഴത്തെ  രാജ്‌സമന്ദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന  ഏറെ സാരഗർഭമായ കുംഭാൽഗർകോട്ട ആരാവലിപർവ്വതനിരകളിൽ ജൻമംകൊണ്ടതാണ്.  13 മലനിരകൾക്കുചുറ്റുമായി വ്യാപാരിച്ചിരിക്കുന്ന  കോട്ടമതിലിനു   36 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഏഴുമീറ്ററോളം  വീതിയുള്ള    ഈ കോട്ടമതിലിന്റെ മുകളിൽകൂടി നാലുകുതിരസവാരിക്കാർക്ക് ഒരേസമയം സമാന്തരമായി  കടന്നുപോകാൻ കഴിയുമത്രേ! പതിനഞ്ചാംനൂറ്റാണ്ടിലാണ്   മേവാറിനെ  മാർവാറിൽനിന്ന് വേർതിരിക്കുന്ന ഈ   കോട്ടയുടെ നിർമ്മാണം നടന്നതെങ്കിലും ഇതിന്റെ മൂലരൂപം പിറവിയെടുത്തത് അശോകചക്രവർത്തിയുടെ പേരക്കുട്ടിയായിരുന്ന സമ്പ്രാതിയുടെ കാലത്താണെന്നും വിശ്വസിക്കപ്പെടുന്നു. ബി സി മൂന്നാംനൂറ്റാണ്ടിലാണ് സമ്പ്രാതി ഭരണത്തിൽ ഉണ്ടായിരുന്നത്. 


ഈ  കോട്ടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരൈതിഹ്യം പ്രചാരത്തിലുണ്ട്. 1433 മുതൽ 1468 വരെ  മേവാറിന്റെ ഭരണാധികാരിയായിരുന്ന മഹാറാണാകുംഭാ 1448 ൽ മണ്ഡൻ എന്ന വാസ്തുശില്പിയുടെ രൂപകല്പനയിൽ    ഇവിടെ ഒരു കോട്ട നിർമ്മിക്കാൻ തുടക്കമിട്ടപ്പോൾ  വിഘ്നങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. വിഷണ്ണനായിനിന്ന റാണയോട് സമീപവാസികൾ അവിടെ തപസ്സനുഷ്ഠിച്ചിരുന്ന പുണ്യപുരുഷനോട് ഉപദേശം തേടാൻ ആഗ്രഹം പ്രകടിപ്പിച്ചു. സന്യാസി പരിഹാരമായി അറിയിച്ചത്  സ്വച്ഛന്ദനരബലി നടത്തണമെന്നായിരുന്നു. ആരും അതിനായി മുന്നോട്ടുവരാത്തതിനാൽ  അദ്ദേഹം സ്വയം  ആ നരബലിക്കു സന്നദ്ധനായി. മലയടിവാരത്തുള്ള ക്ഷേത്രത്തിനടുത്തുനിന്നു മുകളിലേക്കല്പംദൂരം നടന്നുകയറി ശുഭകരമായൊരു സ്ഥലത്തുനിന്നശേഷം ശിരച്ഛേദം നടത്തി.  പിന്നെയും  കബന്ധം നടന്നു കുറേദൂരം മുമ്പോട്ട് പോയി മലമുകളിലെത്തി സമാധിയായി.  ശിരസ്സ് വീണിടവും കബന്ധം വീണിടവും ചെറുമന്ദിരങ്ങൾ പണിത്  പാവനമായിത്തന്നെ സംരക്ഷിക്കപ്പെടുന്നു.  15വർഷമെടുത്തു കോട്ടയുടെ  പണി പൂർത്തീകരിക്കാൻ. ശത്രുക്കളുടെ നിരന്തരമായ അക്രമങ്ങളെ ചെറുക്കുക എന്നതായിരുന്നു കോട്ടനിർമ്മാണത്തിന്റെ ഉദ്ദേശം. മേവാറിലെ എൺപതുകോട്ടകളിൽ മുപ്പത്തിരണ്ടെണ്ണം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. അവയിൽ  ഏറ്റവും പ്രസക്തമായത് ഈ കോട്ടയും. സുപ്രസിദ്ധനായ രാജപുത്രരാജാവ് മഹാറാണാപ്രതാപ്‌സിംഗ് ജനിച്ചത് ഇവിടെയുള്ള  കൊട്ടാരത്തിലാണെന്ന പ്രത്യേകതയും ഈ കോട്ടയ്ക്കുണ്ട്. 


 പല ശക്തികളുടെയും സൈനികാക്രമണങ്ങൾ കോട്ടയ്ക്കുനേരെ ഉണ്ടായെങ്കിലും മഹാറാണാകുംഭാ എല്ലാറ്റിലും വിജയം വരിക്കുകയാണുണ്ടായത്.  എന്നാൽ അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ  മൂത്തപുത്രനായ ഉദയ്‌കിരൺസിംഗ്,  രാജ്യാവകാശം വേഗം ലഭിക്കുന്നതിനായി പിതാവിനെ വധിക്കുകയുണ്ടായി. രാജാവിന്റെ മറ്റൊരു ഭാര്യയിലുള്ള പുത്രൻ തന്നെക്കാൾ ശക്തനെന്നു മനസ്സിലാക്കി, പിതാവ് അയാളെ കിരീടാവകാശിയാക്കിയെങ്കിലോ എന്ന ശങ്കയിലാണ് ഇത്തരമൊരു ക്രൂരകൃത്യത്തിനു ഉദയ്‌സിംഗ് തയ്യാറായത്. കർമ്മഫലമോ മറ്റോ, അധികനാൾ കഴിയുംമുമ്പ്   ഉദയ്‌സിംഗ് ഇടിമിന്നലേറ്റ് മരണപ്പെട്ടു. അതല്ല, സ്വന്തം സഹോദരൻതന്നെ പിതാവിനെ കൊന്നതിന്റെ പ്രതികാരമായി അയാളെ വധിച്ചതാണെന്നും ചില അഭിപ്രായം നിലനിൽക്കുന്നു.


 'അരിത് പോൽ'   'ഹനുമാൻ പോൽ' എന്നീ കവാടങ്ങൾക്കടുത്തുള്ള പാർക്കിങ് ഏരിയയിലാണ് വാഹനം എത്തുക. മണ്ഡോറിൽനിന്നു നിന്നുകൊണ്ടുവെന്ന ഹനുമാൻ  ഹനുമാൻപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഇവിടെയാണ്.   അവിടെ നിന്ന് ടിക്കറ്റ് എടുത്തുവേണം അടുത്ത കവാടമായ 'ഹല്ലാ പോൽ' കടന്നു  3600 അടി ഉയരമുള്ള  കുന്നിന്മുകളിലെ കോട്ടഭാഗത്തേക്ക്  കയറാൻ. അവിടവിടെ പൂവിട്ടുനിൽക്കുന്നുണ്ട്  പിച്ചകങ്ങളും വെള്ളചെമ്പരത്തികളും സുബ്രഹ്മണ്യകിരീടച്ചെടികളും.  ചുരംപോലെ വളവുകളും തിരിവുകളുമായി കിടക്കുന്ന ചെരിഞ്ഞ പാതയിലൂടെ  മുകളിലേക്ക് കയറുമ്പോൾത്തന്നെ ദൂരെയായി ഇരുഭാഗങ്ങളിലേക്കും നീണ്ടുകിടക്കുന്ന വലിയ കോട്ടമതിൽ ദൃശ്യമാകും.  ഈ കോട്ടമതിൽ ഭേദിച്ച് ഇവിടേക്കെത്തുക ദുഷ്കരമായിരുന്നു. അതിനാൽ ആദ്യകാലത്ത് ഈ കോട്ട അറിയപ്പെട്ടിരുന്നത് അജയ്ഗഡ്‌ എന്നായിരുന്നു. പല മലനിരകളിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഈ വന്മതിൽ വ്യാപാരിക്കുന്നത്. ഈ വനപ്രദേശം ഒരു വന്യമൃഗസംരക്ഷണകേന്ദ്രംകൂടിയാണിന്ന്. റാം പോൽ എന്ന പ്രധാനകവാടം.  കടന്നാണ്  അകത്തേക്ക് പ്രവേശിക്കുന്നത്. കടാർഗഡ് എന്നറിയപ്പെടുന്ന  ഈ ചെറിയ കോട്ടയ്ക്കുള്ളിൽ   കുന്നിൻനെറുകയിൽ കുംഭാമഹൽ ,  ബാദൽമഹൽ  എന്നീ  കൊട്ടാരഭാഗങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു. റാം പോൽ കടന്നാൽ   അവിടെ അല്പം മാറി ചുവന്ന അടയാളത്തിൽ ഒരു ചെറുമന്ദിരം കാണാം. അവിടെയായിരുന്നു സന്യാസിയുടെ ശിരസ്സ് പതിച്ചത്.  ഗണേഷ് പോൽ, വിജയ് പോൽ, ഭൈരവ് പോൽ, നിംബു പോൽ, ചൗഗാൻ പോൽ, പഗഡ് പോൽ,  എന്നിങ്ങനെ ഒമ്പതു പ്രധാനകവാടങ്ങളാണ് കടന്നുപോകേണ്ടത്.  കൊട്ടാരക്കെട്ടിലേക്കുള്ള പാതയുടെ തുടക്കംകുറിക്കുന്ന  ഗണേഷ്പോലിനോട് ചേർന്നുതന്നെ   പൊതുജനങ്ങളുടെ ആരാധനയ്ക്കായി  റാണാകുംഭാ നിർമ്മിച്ച ഒരു ഗണേശക്ഷേത്രണ്ട്. അദ്ദേഹംതന്നെ സ്ഥാപിച്ച  ദുർഗ്ഗാക്ഷേത്രത്തിൽ വണങ്ങിയശേഷമാണ്  യുദ്ധങ്ങൾക്കുംമറ്റും പുറപ്പെട്ടിരുന്നത്.  ആയുധശേഖരത്തിനായി മാറ്റിവെച്ചിരിക്കുന്നിടത്ത് പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നതുകാണാം.  കോട്ടയ്ക്കുള്ളിൽ  ജലസംഭരണിയും ധാന്യസംഭരണിയും തടവറയും ഒക്കെ സജ്ജീകരിച്ചിരുന്നു . ആക്രമണകാലത്തെ ഒളിത്താവളമായി മാത്രമാണ് ഇവിടം കണക്കാക്കിയിരുന്നത്. സ്ഥിരവാസം ഉണ്ടയിരുന്നില്ല. 

അതുകൊണ്ടുതന്നെ രാജസ്ഥാനിലെ മറ്റു പ്രസിദ്ധങ്ങളായ കോട്ടകളിലെ കൊട്ടാരക്കെട്ടുകളുടെ പ്രൗഢിയും ശില്പചാതുര്യവും ആഡംബരങ്ങളും ഇവിടെ കാണാൻ കഴിയില്ല. എങ്കിലും വലിയൊരു ജലസംഭരണി കോട്ടയ്ക്കുള്ളിലും, താഴ്‌വാരത്ത് നീരൊഴുക്കിൽ  അണക്കെട്ടുകെട്ടി മറ്റൊരു ജലസംഭരണിയും  പ്രദേശവാസികളുടെ ദൈനംദിന, കൃഷി ആവശ്യങ്ങൾക്കായി സജ്ജമാക്കിയിരുന്നു. 


കവാടങ്ങളുടെ മുൻഭാഗം ഇടുങ്ങിയതായാണ് . കൂടാതെ ചൗഗൻ പോലിന്റെ വാതിലുകളിൽ കൂർത്ത ഇരുമ്പുമുള്ളുകളും പിടിപ്പിച്ചിരിക്കുന്നു. ആനകളുടെ അനായാസഗമനം തടയുന്നതിനായാണ് ഇത്തരമൊരു സുരക്ഷാസംവിധാനം. പിന്നീടെത്തുന്നത് പഗഡപോൽ എന്ന കവാടത്തിലാണ്. വിശിഷ്ടാതിഥികളും മറ്റും എത്തുമ്പോൾ തലപ്പാവുവെച്ചു സ്വീകരിക്കുന്ന കവാടമാണത്രേ അത്. റാണാ കുംഭാ നിർമ്മിച്ച കുംഭാമഹൽ ക്ഷയിച്ച  അവസ്ഥയിലാണ്. എന്നാൽ  ദുർഗ്ഗാക്ഷേത്രത്തിൽ അഖണ്ഡദീപം തെളിയിക്കുന്നുണ്ട്.   കുന്നിൻമുകളിൽ നിമ്മിച്ചിരിക്കുന്ന രണ്ടുനിലകളുള്ള  ബാദൽമഹലിന്റെ ഉൾവശം, ഭിത്തിയും മുകള്ഭാഗവും   ലാളിത്യമുള്ള പ്രകൃതിചിത്രങ്ങൾകൊണ്ടലങ്കൃതമാണ്.  റാണാ ഫത്തേസിംഗ് ആണ് ഈ കൊട്ടാരം നിർമ്മിച്ചത്. മലമുകളിൽ മഴമേഘങ്ങളോട് തൊട്ടുരുമ്മിനിൽക്കുന്നതിനാലാവാം ഇങ്ങനെയൊരു പേര് ഈ കൊട്ടാരത്തിനു നൽകിയത്.   ഈ കൊട്ടാരവും അതിനോടുചേർന്ന ഭാഗങ്ങളും രണ്ടു  ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മർദാനമഹലും സനാനാമഹലും. പുരുഷന്മാർക്കും  സ്ത്രീകൾക്കുമായി  ഇവ വേർതിരിക്കപ്പെട്ടിരിക്കുന്നു.  ചുവരോട് ചേർന്നുള്ള  ചെറിയ ജനാല(ഝരോഖ)കളിൽകൂടി സ്ത്രീജനങ്ങൾക്ക് പുറംകാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. കാറ്റ് ഉള്ളിൽകടക്കാനുള്ള പ്രത്യേകസംവിധാനങ്ങളും ഈ കൊട്ടാരത്തിന്റെ ഭിത്തികളിൽ സജ്ജീകരിച്ചിരുന്നു. റാണി കി രസോയി എന്നൊരു ഭാഗവും സ്ത്രീകൾക്കായി മാറ്റിവെച്ചരിക്കുന്നു. ശത്രുക്കളുടെ കടന്നുവരവിനെ ചെറുക്കുന്നതിനുള്ള മുൻകരുതലായിരിക്കാം കൊട്ടാരത്തിന്റെ  വാതിലുകൾ നന്നേ പൊക്കംകുറഞ്ഞതാണ്. പഗഡപോലിനടുത്തു പടിക്കെട്ടു കയറി മുകളിലേക്ക് പോയാൽ ഒരു ചെറിയ മുറിയുണ്ട്. അവിടെയായിരുന്നു മഹാറാണാപ്രതാപിന്റെ ജന്മം. 


ഇരുവശങ്ങളിലുമുള്ള ടെറസ് പോലുള്ള ഭാഗങ്ങളിൽമിന്നു നോക്കിയാൽ ചുറ്റുമുള്ള ഭൂപ്രദേശം മുഴുവൻ വ്യക്തമായി കാണാൻ കഴിയും. ഹരിതഭംഗിയുടെ സമീപകാഴ്ചകളും നിന്മോന്നതങ്ങളുടെ നിഴൽഛായകളിൽ നീണ്ടുപോകുന്ന മലനിരകളും വെണ്മേഘങ്ങൾ ചിത്രംവരയ്ക്കുന്ന  നീലാകാശവും ഹൃദയാവർജ്ജകമായ ദൃശ്യങ്ങൾതന്നെ.  ഇഴഞ്ഞുനീങ്ങുന്ന പെരുമ്പാമ്പിനെപ്പോലെ വളവുകളോടുകൂടി നീണ്ടുപോകുന്ന കോട്ടമതിലിന്റെ കാഴ്ചയും ഗംഭീരംതന്നെ. കോട്ടയുടെ  ഒരു വശത്തു മാർവാഡും മറുവശത്ത് മേവാറും. ദൂരെ എവിടെയോ കാണുന്ന  ഹൽദിഘാട്ടി എന്നൊരു പ്രദേശത്തെ ഗൈഡ് പരിചയപ്പെടുത്തിയിരുന്നു. മഞ്ഞനിറമാണ് ആ പ്രദേശത്തിന്.  അവിടെവെച്ചാണ് 1576 ൽ   മേവാഡ്- മുഗൾ യുദ്ധം നടന്നത്.    യുദ്ധത്തിൽ മഹാറാണാ പ്രതാപിന്റെ ചേതക് എന്ന കുതിരയ്ക്കു ഗുരുതരമായ ക്ഷതമേൽക്കുകയും അവിടെവച്ച് അത് അന്ത്യശ്വാസംവലിക്കുകയും ചെയ്തു. 


മുകളിലെ കാഴ്ചകൾ കണ്ടു ചുരംപോലുള്ള പാതയിറങ്ങി താഴെയെത്തി. അവിടെനിന്നു വലതുഭാത്തേക്കുള്ള ചുറ്റുമതിലിനു മുകളിലൂടെ കുറേദൂരം നടന്നു. നാലു കുതിരസവാരിക്കാർക്ക് നിരയായി കടന്നുപോകാനുള്ള വീതിയുണ്ട് ആ പാതയ്ക്ക്. താഴെഭാഗത്തായി ഏതാനും ക്ഷേത്രങ്ങളുമുണ്ട്. കാലപ്പഴക്കത്തിൽ വന്ന ജീർണ്ണതകൾ വ്യക്തമാണെങ്കിലും  ശില്പഭംഗിനിറഞ്ഞതാണ് ഓരോ ക്ഷേത്രങ്ങളും. ആദ്യം കാണുന്നത് ജൈനക്ഷേത്രമായ വേദി മന്ദിർ ആണ്. കുറെ  പടവുകൾ കയറിവേണം   മൂന്നുനിലയിലായി പണിതിരിക്കുന്ന ക്ഷേത്രത്തിൽ കടക്കാൻ. അഷ്ടകോൺ ആകൃതിയിലാണ് ക്ഷേത്രനിർമ്മാണം. മുകളിലെ താഴികക്കുടം  മുപ്പത്തിയാറു തൂണുകളിലായാണ് തങ്ങിനിർത്തിയിരിക്കുന്നത്. വേദിമന്ദിറിന്റെ കിഴക്കുവശത്തായി നീലകണ്ഠമഹാദേവക്ഷേത്രമാണ്. അഞ്ചടി ഉയരമുള്ള ശിവലിംഗപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഈ ക്ഷേത്രത്തിലും എത്താൻ ധാരാളം പടവുകൾ കയറണം. പാർശ്വനാഥ് മന്ദിറാണ് മറ്റൊരു ക്ഷേത്രം. മലമുകളിലെ   ബാവൻദേവി ക്ഷേത്രത്തിൽ, പേര് സൂചിപ്പിക്കുന്നതുപോലെ 52 മൂർത്തികളാണുള്ളത്. വിസ്തൃതമായ ഈ കോട്ടയ്ക്കുള്ളിൽ 300 ജൈനക്ഷേത്രങ്ങളും 60 ഹിന്ദുക്ഷേത്രങ്ങളുമുണ്ട്. ചിലതൊക്കെ അശോകചക്രവർത്തിയുടെ കാലത്തു് നിർമ്മിക്കപ്പെട്ടതാണ്.  വളരെക്കുറച്ചുക്ഷേത്രങ്ങൾമാത്രമേ ഇന്ന് നിത്യാരാധനയാൽ   സജീവമായുള്ളു. 


പുറംലോകത്തിന് അടുത്തകാലംവരെ, ഭാരതത്തിന്റെതന്നെ അഭിമാനമായ ഈ കോട്ട വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിയിരുന്നില്ല. 2013 ലാണ് യുനെസ്കോ, രാജസ്ഥാനിലെ അഞ്ചു പ്രധാന മലങ്കോട്ടകളുടെ പട്ടികയിൽ കുഭാൽഗറിനെയും ഉൾപ്പെടുത്തി ലോകപൈതൃകപ്പട്ടികയിൽ ഇടംകൊടുത്തത്. ഉദയ്പൂരിൽനിന്നു എൺപതുകിലോമീറ്റർ ദൂരെയാണ് ഈ കോട്ടയുടെ സ്ഥാനം. ഏറ്റവും അടുത്ത വിമാനത്താവളവും ഉദയ്പുർതന്നെ. 











(സന്യാസിയുടെ ശിരസ്സ് പതിച്ച സ്ഥലം)