Friday, June 28, 2013

Mute: തുറന്നിരിക്കട്ടെ, മിഴികള്‍...

Mute: തുറന്നിരിക്കട്ടെ, മിഴികള്‍...: നിമിഷങ്ങളന്യമാകുന്നു, കാല- ചക്രം തിരിഞ്ഞിടും നേരം. നിര്‍ത്താതുരുളുന്ന സമയമാം തേരിന്‍ നിഴല്‍വീണുമങ്ങുന്നൊരോര്‍മ്മയാംവീഥിയും എവിടെയാണെത...

തുറന്നിരിക്കട്ടെ, മിഴികള്‍...

നിമിഷങ്ങളന്യമാകുന്നു, കാല-
ചക്രം തിരിഞ്ഞിടും നേരം.

നിര്‍ത്താതുരുളുന്ന സമയമാം തേരിന്‍
നിഴല്‍വീണുമങ്ങുന്നൊരോര്‍മ്മയാംവീഥിയും

എവിടെയാണെത്തിയെന്നറിയുവാനൊരുമാത്ര
പിന്നിലെക്കാഴ്ചയ്ക്കു കണ്‍കള്‍ നീട്ടെ,

പഴമതന്‍ ഗൗളിയെന്‍ വീടിന്റെയുത്തര-
ത്താഴത്തിരുന്നു ചിലച്ചുചൊല്ലി

ഞാനാണു താങ്ങുന്നതുത്തുരമെന്നവന്‍
ഞായം പറഞ്ഞു ചിലച്ചുചൊല്ലി

'അവരാ'ണുവീടിന്റെയുത്തരം താങ്ങുന്ന-
'തവന'ല്ലയെന്നുള്ളദുഃഖസത്യം

ഞാനൊന്നുചൊല്ലിയാല്‍ പിന്നെത്തകര്‍ന്നിടും
ഉത്തരം താങ്ങുന്ന തൂണിന്‍ജയം

കുക്കുടം കൂവുന്നു പുലരിയില്‍ 'സൂര്യനെ
ഞാനാണുദിപ്പിച്ചതെ'ന്നു ചൊല്ലാന്‍..

പറയുവാനാവില്ല സത്യമെനിക്കിന്നു
പൂങ്കോഴിയിന്നെത്ര ശക്തബാഹു!

ജ്വാലാമുഖിക്കുള്ളിലുരുകിത്തിളയ്ക്കുന്ന
ലാവപോല്‍ സത്യം തിളയ്കയാണെങ്കിലും

പൊട്ടിത്തെറിച്ചു പരന്നൊന്നൊഴുകുവാന്‍
അമ്മതന്‍സ്നേഹപ്പരപ്പുമില്ലല്ലോ

അലകടലിലാഴങ്ങളഗ്നിയാവാഹിയ്ക്കെ,
അമൃതുമായിനിയേതു ദേവനെത്തും!

മൃതമായസത്യങ്ങള്‍ക്കുയിരേകി വീണ്ടുമീ
ഗതകാലനന്‍മകളാരുണുര്‍ത്തും!

മിഴിയിണകളടച്ചൊന്നു പ്രാര്‍ത്ഥിക്കുവാന്‍ പോലു-
മിനിയീ മനസ്സിന്നു ശക്തിയില്ല.

മിഴിയൊന്നടയ്ക്കുകില്‍ പാഞ്ഞടുക്കുന്നോരു
മിന്നല്‍പ്പിണരിനെയാരു കാണ്മാന്‍!

Tuesday, June 25, 2013

ആരാണ് കുറ്റക്കാര്‍?

 ഇന്നു നാം കാണുന്നതും കേള്‍ക്കുന്നതുമൊക്കെ സന്തോഷകരമായ കാര്യങ്ങളല്ല.മനസ്സു മടുപ്പിക്കുന്ന വാര്‍ത്തകള്‍.. കണ്ണു നനയ്ക്കുന്ന കാഴ്ചകള്‍..
ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന പീഡനകഥകള്‍.
പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കുറ്റക്കാരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യാം.കുറേക്കാലം പത്രത്താളുകളിലും ടി വി സ്ക്രീനിലും നിറഞ്ഞാടി, പിന്നെ മാഞ്ഞു പോവു
യും ആവാം.ഇതൊക്കെ ഒരു സാധാരണ സംഭവം മാത്രമായി ചുരുങ്ങി യിരിക്കുന്നു. രാഷ്ട്രീയപ്രേരിതമായോ അല്ലാതെയോ ആരോപിതമാകുന്ന അവിഹിതബന്ധങ്ങളും മറ്റും അതുന്നയിക്കുന്നവര്‍ക്ക് ഏതുതരത്തിലുള്ള പ്രയോജനം നല്കിയാലും ഒരു തെറ്റും ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന ഒരു ന്യൂനപക്ഷം ഉണ്ട്. ആരോപണവിധേയനാകുന്ന വ്യക്തിയുടെ കുടുംബത്തി ലുള്ളവര്‍,പ്രത്യേകിച്ച് ഭാര്യയും പെണ്മക്കളും.ഇവരുടെ മാനസികവ്യഥയ്ക്ക് ആരുത്തരം പറയും? ഈ വേദനക്കു കാരണമാകുന്നവര്‍ക്കും കഠിനമായ ശിക്ഷ കൊടുക്കേണ്ടതല്ലേ...
 അടുത്ത കാലത്ത്, വിവാഹിതനും പിതാവുമായ ഒരു പ്രസിദ്ധനായ വ്യക്തി തന്റെ അച്ഛനാണെന്നവകാശവുമായി ഒരുപെണ്‍കുട്ടി മാധ്യമങ്ങളിലൊക്കെ 
നിറഞ്ഞു നില്ക്കുന്നതു കാണാനിടയായി. ഭാര്യയും മക്കളുമുള്ള ഒരു പുരുഷനോടു ഒരു സ്ത്രീ ആശാസ്യമല്ലാത്ത ബന്ധത്തിലേര്‍പ്പെടുകയും സന്താനോല്പാദനം നടത്തുകയും ചെയ്യുന്നത് അത്ര സ്വീകാര്യമായി തോന്നുന്നില്ല. അവിടെ തെറ്റുകാരി ആ സ്ത്രീ മാത്രമായിരിക്കെ, ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്,കുലീനയായ ഒരു കുടുംബിനിയും അവരുടെ കുഞ്ഞുങ്ങളുമാണെന്നതു പരിതാപകരമല്ലെ? 

Tuesday, June 18, 2013

സത്യമായത് ഇന്നുമാത്രം

സത്യമായത് ഇന്നുമാത്രം

ചത്ത ചീവിടിന്റെ മുദ്രാവാക്യങ്ങളില്‍
വിപ്ലവം കൊടിയിറങ്ങുന്നു 
ആരും കാണാതെ ........
ചെമ്മാനം തുടുത്തപ്പോള്‍ 
ഓടിയടുക്കുന്നു 
കാളയുടെ വിദ്വേഷം ‌‌- മൂക്രയിട്ട്.
വിശ്വാസത്തിന്റെ തുരുമ്പെടുത്ത ആയുധം
തലയിണക്കടിയില്‍ വെച്ചാല്‍
അഭിസാരികയ്ക്ക് അന്നമുണ്ടാകുന്നതെങ്ങിനെ!
ഓര്‍മ്മയുടെ പട്ടത്തിന്റെ 
നൂലു പൊട്ടിച്ചെടുത്തു വേണം
കുടുംബത്തിന്റെ താലിച്ചരടുണ്ടാക്കാന്‍.
കഴിഞ്ഞുപോയതും 
വരാനിരിക്കുന്നതും
കണ്ണീരിന്റെ തീര്‍ത്ഥം വീണുടഞ്ഞ 
സാളഗ്രാമങ്ങള്‍...
അതിന്റെ ചുരുളിള്‍
എന്നോ മൃതി പൂണ്ട പുഴുവിന്റെ
ദീനരോദനങ്ങള്‍...
ശിഥിലസ്വപ്നങ്ങളുടെ ഹൃദയമിടിപ്പുകള്‍...
സത്യമായത് ഇന്നുമാത്രം!

Sunday, June 9, 2013

അനാഥബാല്യം

അനാഥബാല്യം
==========

പൊട്ടിച്ചിരിയില്ല താരാട്ടുപാട്ടില്ല
ഓമനിക്കാനമ്മയെവിടെയെന്നറിയില്ല 
സ്വർഗ്ഗം ചമയ്ക്കുന്ന ബാല്യമെനിക്കില്ല 
ഇല്ല, നിറങ്ങൾ നിറഞ്ഞൊരു കാലവും.

കൗതുകം തോന്നും കളിപ്പാട്ടമില്ലെനി-
ക്കില്ല വർണ്ണാഭമാം കുപ്പായക്കൂട്ടവും 
ഒരു  ഭാരവണ്ടിപോൽ തള്ളിനീക്കുന്നു ഞാ-
നെന്റെയീ ശോകാർദ്രബാല്യദിനങ്ങളെ

പുസ്തകസഞ്ചിയും കുഞ്ഞിക്കുടയുമായ്
പുഞ്ചിരിയോടെ ഞാന്‍ പോകേണ്ടതില്ല
പള്ളിക്കുടത്തിന്‍ പടിവാതിലെന്‍നേര്‍ക്കു
പണ്ടേയടഞ്ഞതാണെന്നു ഞാനറിയുന്നു 

തെരുവിന്റെ കുഞ്ഞായ്പ്പിറക്കുവാന്‍ ഞാന്‍ ചെയ്തൊ-
രപരാധമെന്തെനിക്കറിയില്ല കൂട്ടരേ 
ഇത്രമേല്‍ ജീവിതം ഭാരമായ് തീരുവാന്‍
സര്‍വ്വേശനെന്നൊടു കോപിപ്പതെന്തിനോ

അമ്മയുമച്ഛനുമെവിടെയാണെങ്കിലു-
മൊന്നു കാണാനെനിക്കാശ ബാക്കി
കൂടെപ്പിറപ്പിന്റെ കൈപിടിച്ചൊരുവേള
കൂടെക്കളിക്കുവാന്‍ മോഹമേറെ

ശ്രമസലിലമാലെന്‍ ദിനങ്ങള്‍ നനഞ്ഞുപോയ്,
കണ്ണീർമഴയിൽക്കുതിര്‍ന്നുപോയ് രാവുകള്‍.
എന്നു ഞാന്‍ കാണും ചിരിക്കുന്ന സൂര്യനെ,
ഏതുരാവില്‍ ഞാനുറങ്ങണം ശാന്തമായ്?

ഉപന്യസിക്കും നിങ്ങളെന്റെയീ ദൈന്യത്തെ,
കവിതയായ് തീര്‍ക്കുമെന്‍ കണ്ണീരിന്‍പൂക്കളെ,
വിരല്‍ത്തുമ്പുനീട്ടിയെന്‍ കണ്ണീര്‍ത്തുടയ്ക്കുവാ-
നാരാരുമില്ലെന്നതാണെന്റെ ദുര്‍വ്വിധി.

Sunday, June 2, 2013

ഭാര്യയെപ്പോലെ.

മഴ
ഭാര്യയെപ്പോലെ
ഇന്നലെ വരെ വേനൽച്ചൂടായിരുന്നു ..
വരണുണങ്ങിയ ഏകാന്തതയ്കുമേല്‍
കത്തിക്കാളുന്ന സൂര്യനും 
ഉരുകിത്തിളയ്ക്കുന്ന വെയിലും .
മഴ ഒന്ന് പെയ്തിരുന്നെങ്കിൽ !
കാത്തുകാത്തിരുന്ന് ...
മഴ 
ഒടുവിൽ 
മടിച്ചും നാണിച്ചും 
ചിരിച്ചും ചിണുങ്ങിയും 
ചാറിയും ചിതറിയും അവളെത്തി...
മുറുകെപ്പുണർന്നും ചുംബിച്ചും 
അവളുടെ കുളിരിലലിഞ്ഞ് ...
മഴപ്പാട്ടിൽ ലയിച്ച് ...
മഴ 
ഭാര്യയെപ്പോലെ....
കോരിച്ചൊരിഞ്ഞു ...
ചിലപ്പോള്‍ ഇണങ്ങിയും
പിന്നെ പരിഭവിച്ച്
ആർത്തലച്ച് ...അട്ടഹസിച്ച് ..
"എന്തൊരു ശല്യം ..ഈ മഴ
നിൽക്കുന്നുമില്ലല്ലോ ...
നശിച്ചമഴ!"

പൊട്ടിക്കരഞ്ഞ് 
ഭാര്യയെപ്പോലെ 
മഴ.....