Wednesday, August 12, 2015

........ഹൃദയസാഗരഗീതികള്‍

നിലാവുദിക്കുന്ന ആകാശച്ചെരുവിലെങ്ങോ
നീയെന്റെ ഒപ്പമുണ്ടായിരുന്നു.
നമുക്കിടയില്‍ വാക്കുകളും വരികളുമുണ്ടായിരുന്നില്ല.
പകരം ഉദാത്തസ്നേഹത്തിന്റെ
സംഗീതവീചികള്‍ മാത്രം.
അര്‍ത്ഥപൂര്‍ണ്ണമായ രാഗവിസ്മയങ്ങളില്‍
ആ അമൃതഗീതം എന്നിലേയ്ക്കൊഴുകിയെത്തിയിരുന്നു
എന്റെ ഹൃദയം ഒരു പ്രണയപയോധിയായ് മറുന്നത് ഞാനറിഞ്ഞതേയില്ല.
അതിന്റെ ആഴങ്ങളിലെവിടെയോ കൈമോശം വന്ന എന്റെ ആത്മാവിനെ
ഞാനിന്നു തിരയുകയാണ്
അതിനായി ഞാന്‍ സാമസംഗീതത്തിന്റെ ഉറവകളിലേയ്ക്ക്
അന്വേഷണകുതുകിയായ് നടന്നുനീങ്ങുമോ എന്നുമറിയില്ല.
കണ്ടെത്തിയില്ലെങ്കില്‍ ആത്മാവു നഷ്ടമായ ഞാന്‍
നിന്റെ സംഗീതവീചികളിലേറി
അനന്തതയില്‍ വിലയം പ്രാപിക്കും
നിലാവു മായും മുന്‍പേ..
അപ്പോഴും എന്റെ ഹൃദയത്തിന്റെ പ്രണയസാഗരത്തിലെ തിരമാലകളായ്
നിന്റെ സംഗീതം അലയടിച്ചുകൊണ്ടേയിരിക്കും.
യുഗാന്തരങ്ങളില്‍ ആ ശ്രുതിമാധുര്യം
പ്രപഞ്ചത്തിന് ഉന്മേഷഹേതുവാകും
അതെനിക്ക് ജന്മസാഫല്യമേകും.

2 comments: