Tuesday, August 4, 2015

" What Men Live By "


ഒരു ടോള്‍സ്ടൊയ് കഥയുണ്ട് " What Men Live By " കൂട്ടുകാര്‍ വായിച്ചുണ്ടാകും . ഇല്ലാത്തവര്‍ക്ക് ചുരുക്കി പറഞ്ഞുതരാം.
ഒരിക്കല്‍ ദൈവം ഭൂമിയില്‍ നിന്നൊരു ആത്മാവിനെ കൊ ണ്ടുചെല്ലാനായി അതിലേയ്ക്കായ് നിയോഗിക്കപ്പെട്ടൊരു മാലാഖയെ അയച്ചു. പക്ഷേ ആ സ്ത്രീ ഇരട്ടകുട്ടികള്‍ക്കു ജന്മം കൊടുത്തയുടനെ ആയിരുന്നു അത്. കുഞ്ഞുങ്ങളുടെ അച്ഛനും നേരത്തെ തന്നെ മരണപ്പെട്ടു കഴിഞ്ഞിരുന്നു. സഹതാപം തോന്നിയ മാലാഖ അവരെ കൂടാതെ മടങ്ങി. അനുസരണകേടു കാട്ടിയ മാലാഖയെ ദൈവം ശിക്ഷയായി ഭൂമിയിലേയ്ക്കയച്ചു.
സൈമണ്‍ എന്ന ദരിദ്രനായ ചെരുപ്പുകുത്തി , തുകല്‍ വാങ്ങാന്‍ പട്ടണത്തില്‍ പോയി മടങ്ങുമ്പോള്‍ പള്ളിമുറ്റത്ത് തണുത്തുവിറച്ചിരിക്കുന്ന നഗ്നായ അനുഷ്യനോടു സഹതാപം തോന്നി തന്റെ മേല്‍കുപ്പായം ധരിക്കാന്‍ കൊടുത്ത് വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. തന്റെ പേരു മിഖായേല്‍ എന്നാണെന്നും ദൂരെ നിന്നണു വരുന്നതെന്നും മാത്രമണ് അയാള്‍ സൈമണോട് ആകെ പറഞ്ഞത്.
തുകല്‍ വാങ്ങാന്‍ പോയ ഭര്‍ത്താവ് അതുമില്ലാ, പകരം ഒരു ദരിദ്രനാരായണനേയും കൂട്ടി വീട്ടിലെത്തിയത് സൈമണിന്റെ ഭാര്യ മെട്രീനയ്ക്കു തീരെ ഇഷ്ടമായില്ല. ആദ്യം അവള്‍ കോപിച്ചെങ്കിലും പിന്നീട് സഹതാപത്തോടെ അതിഥിക്കു ഭക്ഷണവും വസ്ത്രവുമൊക്കെ നല്‍കി. മിഖായേലിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. സൈമണ്‍ തന്റെ ചങ്ങാതിയേക്കൂടി തൊഴില്‍ പഠിപ്പിച്ചു കൂടെക്കൂട്ടി. ഒന്നും സംസാരിക്കാതെ, ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ മിഖായേല്‍ ഒന്നാന്തരം ചെരുപ്പുകള്‍ തുന്നി സൈമണേ സഹായിച്ചു. അങ്ങനെയിരിക്കെ ധനികനായൊരു പ്രഭു ഉയര്‍ന്നനിലവാരമുള്ള തുകല്‍ കൊടുത്തിട്ട് ഒരു വര്‍ഷം ഉപയോഗിക്കാന്‍ പാകത്തില്‍ ചെരുപ്പുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ സൈമണെ ജയിലിലടയ്ക്കുമെന്നു താക്കീതും കൊടുത്തു. ഇതു പറയുമ്പോള്‍ മിഖായേല്‍ ആരോടെന്നില്ലാതെ പുഞ്ചിരിക്കുന്നത് സൈമണ്‍ ശ്രദ്ധിച്ചു. അവര്‍ പോയ ഉടനെ മിഖായേല്‍ തന്റെ ജോലി തുടങ്ങി. പ്രഭുവിനായി ചെരുപ്പുണ്ടാക്കി വെച്ചു. സൈമണ്‍ അതുകണ്ട് അന്തം വിട്ടു. മൃതദേഹത്തില്‍ ധരിക്കുന്ന ചെരുപ്പായിരുന്നു അത്. ആകെ ഭയന്നു വിഷണ്ണനായി നിന്ന സൈമണിനെ തേടി അപ്പോള്‍ പ്രഭുവിന്റെ പരിചാരകന്‍ എത്തി. പ്രഭു മരിച്ചുവെന്നും ഏല്‍പ്പിച്ചിരുന്ന തുകല്‍ കൊണ്ട് മൃതദേഹത്തിലണിയാനുള്ള ചെരുപ്പുണ്ടാക്കാന്‍ പ്രഭ്വി കല്‍പ്പിച്ചുവെന്നുമായിരുന്നു സന്ദേശം.
പിന്നീടൊരിക്കല്‍ ഒരു സ്ത്രീ കാണാന്‍ കൗതുകമുള്ള രണ്ടു പെണ്‍കുട്ടികളുമായി അവിടെയെത്തി. അവര്‍ക്കായി ചെരുപ്പുണ്ടാക്കുകയായിരുന്നു ഉദ്ദേശം. കുട്ടികളെ നോക്കി മിഖായേല്‍ പുഞ്ചിരിച്ചു നിന്നു. ഒരു പെണ്‍കുഞ്ഞിന്റെ കാലിന് ചെറിയ വളവുണ്ടായിരുന്നു. അതിനേക്കുറിച്ചന്വേഷിച്ചപ്പോള്‍ സ്ത്രീ ആ കഥ പറഞ്ഞു. അത് അവരുടെ കുട്ടികളല്ല. കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനു മുന്‍പേ അവരുടെ അച്ഛന്‍ മരണപ്പെട്ടിരുന്നു. ജനിച്ചധികം താമസിയാതെ അമ്മയും . മരണവെപ്രാളത്തില്‍ അടുത്തുകിടന്ന കുഞ്ഞിന്റെ കാല്‍ അമര്‍ന്നതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്ന്. അവര്‍ നിര്‍ദ്ദേശം നല്‍കി പോയ ഉടനെ മിഖായേല്‍ സൈമണോടു യാത്രാമൊഴി ചൊല്ലി. താന്‍ ദൈവശിക്ഷയാല്‍ ഭൂമിയില്‍ വന്നുപെട്ട മാലാഖയായിരുന്നെന്നും ഉത്തരം കണ്ടെത്തന്‍ ദൈവം മൂന്നു കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്നും സൈമണേ അറിയിച്ചു. " എന്താണ് മനുഷ്യനിലുള്ളത് ?" , എന്താണ് മനുഷ്യനു ലഭിക്കാത്തത്? ", "എന്തിലാണു മനുഷ്യന്‍ ജീവിക്കുന്നത്? " . മെട്രീന കരുണകാട്ടിയപ്പോള്‍ തന്നെ ആദ്യചോദ്യത്തിനുത്തരം ലഭിച്ചു . മനുഷ്യനിലുള്ളത് ഈശ്വരന്‍ തന്നെ. പ്രഭുവിന്റെ സന്ദര്‍ശനം അടുത്ത ചോദ്യത്തിനും ഉത്തരമേകി. മനുഷ്യനു ലഭിക്കാത്തത് അവന്റെ മരണസമയത്തേക്കുറിച്ചുള്ള അറിവ്. പ്രഭുവിനെ കൊണ്ടുപോകാന്‍ വന്ന മാലാഖയേ മിഖായേലിനു കാണാന്‍ സാധിച്ചിരുന്നു. അന്നയാള്‍ തന്റെ ചങ്ങാതിയെ നോക്കിയായിരുന്നു പുഞ്ചിരിച്ചത്. മൂന്നാമത്തെ ചോദ്യത്തിനുത്തരം കുട്ടികളെ കൊണ്ടുവന്ന സ്ത്രീയില്‍ നിന്നു ലഭിച്ചു. അനുഷ്യന്‍ ജീവിക്കുന്നത് മറ്റുള്ളവരുടെ സ്നേഹം കൊണ്ടുമാത്രം. അതെ " God is Love "
തന്നെ പൊതിഞ്ഞ പ്രഭാവലയവുമായി മിഖായേല്‍ വാനിലേയ്ക്കുയര്‍ന്ന് അനന്തവിഹായസ്സില്‍ വിലയം പ്രാപിച്ചു. സൈമണ്‍ തന്റെ പഴയ ജീവിതത്തിലേയ്ക്കു മടങ്ങുകയും ചെയ്തു.
സ്നേഹമാണ് ജീവിതത്തെ മുന്‍പോട്ടു നയിക്കുന്ന ഊര്‍ജ്ജസ്രോതസ്സ്. എത്രകിട്ടിയാലും മതിയാകാത്തതും സ്നേഹം മാത്രം. ഓരോരുത്തരും അവരവര്‍ക്കു കിട്ടുന്ന സ്നേഹപ്രവാഹത്തെ അണകെട്ടി നിര്‍ത്തും, തന്നില്‍ നിന്നത് ഒരിക്കലും ഒഴുകിപ്പോകാതിരിക്കാന്‍. എങ്കിലും ചിലപ്പോള്‍ ഒരു വാക്കിന്റെയോ നോക്കിന്റെയോ പഴുതു മതിയാകും സ്നേഹസേതുവില്‍ വിള്ലലുണ്ടാകാനും നിറഞ്ഞുനിന്ന സ്നേഹം ഒഴുകിപ്പോകാനും. ഒഴുകിപ്പോയതിനെ തിരികെയെത്തിക്കാന്‍ കഴിഞ്ഞു എന്നും വരില്ല.
പ്രിയ കൂട്ടുകാരുടെ സ്നേഹസേതുവില്‍ ഒരു പോറല്‍ പോലും വീഴാതിരിക്കട്ടെ എന്നു ആശംസിച്ചുകൊണ്ട് നിറസ്നേഹത്തോടെ സുപ്രഭാതമരുളുന്നു,
മിനി.

3 comments:

  1. സ്നേഹമാണഖിലസാരമൂഴിയില്‍...............
    ആശംസകള്‍

    ReplyDelete
  2. ദൈവം സ്നേഹമാകുന്നു.
    നല്ല ഗുണപാഠകഥ

    ReplyDelete