Wednesday, November 25, 2015

എന്റെ നക്ഷത്രം

എപ്പോഴോക്കെയോ
എന്നെ പൊതിഞ്ഞു നില്‍ക്കുന്നൊരു ശൂന്യതയുണ്ട്..
അവിടേയ്ക്കു കടന്നു വന്നെന്നെപ്പുണരുന്ന
ഒരു നക്ഷത്രവെളിച്ചവും .
എന്റെ യാത്രാഗതിയുടെ ആകാശവീഥിയില്‍
എപ്പോഴാണ് ആ നക്ഷത്രം
എന്നെ നോക്കിച്ചിരിച്ചതെന്നറിയില്ല.
ഇത്രകാലവും ആ നക്ഷത്രപ്രഭ .
എവിടെ മറഞ്ഞിരുന്നുവെന്നും അറിയില്ല.
എങ്കിലും ആ പ്രകാശസ്രോതസ്സിനെ
ഞാനെന്റെ ആത്മാവിലേയ്ക്കാവിഹിക്കുകയാണ്.
ഒരിക്കലും തിരിച്ചെടുക്കാതിരിക്കാന്‍
ഞാനാ പ്രകാശ നികുഞ്ജത്തെ
എന്റെ ഹൃദയച്ചെപ്പില്‍
അടച്ചു വെയ്ക്കുകയാണ്
ആരുമറിയാതെ
അതവിടെ പ്രകാശിക്കട്ടെ
അനന്തത്യിലേയ്ക്കു നടന്നടുക്കും വരെ 

തൃക്കാര്‍ത്തിക

കാര്‍ത്തികപ്പൊന്‍പ്രഭ ദീപം തെളിയിക്കും
താരകക്കൂട്ടം നിരന്നു വിണ്ണില്‍
മണ്ണിലും ചേലൊത്ത ചെല്ലച്ചെരാതുകള്‍
പുഞ്ചിരിപ്പൂക്കള്‍ വിടര്‍ത്തുമല്ലോ

നീളേ നിരന്നൊരാ ദീപനാളങ്ങളില്‍
കാണ്‍മൂ തിരിയിട്ടൊരോര്‍മ്മച്ചെരാതുകള്‍
എത്രമേല്‍ കാറ്റുവന്നൂതിക്കെടുത്തുവാന്‍
നോക്കിലും കെട്ടുപോകാ തിരിനാളങ്ങള്‍

തുലാവര്‍ഷസായാഹ്ന മാരിപോല്‍ കണ്ണീരും
മീനസൂര്യന്‍ പോല്‍ ജ്വലിക്കുമാഹ്ളാദവും
ഇടചേര്‍ന്ന ബാല്യസ്മരണകള്‍ തേടുന്ന
ചെറുനുറുങ്ങായുള്ളൊരക്കൊച്ചു ദീപങ്ങള്‍.

ആ മുഗ്ദ്ധ ദീപനാളങ്ങളില്‍ ശോകത്തിന്‍
കണ്ണീര്‍ക്കണങ്ങളെ ഹോമിച്ചുതീര്‍ത്തിടാം.
ഓര്‍മ്മതന്നാകാശവീഥിയിലാ  ധൂളി
കാളിമയോലുന്ന കാര്‍മേഘമാകട്ടെ !

പെയ്തൊഴിഞ്ഞീടണം ഏതോ വിഷാദാര്‍ദ്ര
മാരിയായ് , കാലവര്‍ഷത്തിന്നമര്‍ഷമായ് ..
പിന്നെപ്പിണങ്ങുന്ന സന്ധ്യതന്‍ കണ്ണിലൂ-
ടൊഴുകും തുലാവര്‍ഷധാരയായ് മോഹമായ്

പ്രോജ്ജ്വലിപ്പിക്കാം പ്രതീക്ഷതന്‍ ദീപ്തമാം
നാളങ്ങളാത്മാവിന്‍ മുഗ്ദ്ധസങ്കല്പങ്ങള്‍.
ജ്യോതിസ്വരൂപമാണി  ദീപസഞ്ചയം ,
ഉള്‍ത്തുടിപ്പിന്‍ ദീപ്ത നക്ഷത്ര ജാലങ്ങള്‍ .

തിങ്കള്‍പ്പാട്ട്


മേലേമാനത്തുണ്ടു  ചിരിക്കും
വെണ്‍തിങ്കള്‍ക്കല ചോദിപ്പൂ.
ചൊല്ലിത്തരുവാനുണ്ടോ കഥകള്‍
രാവിന്‍ താളു മറിക്കുമ്പോള്‍ ?
മൂളിത്തരുവാനുണ്ടോ നിന്നുടെ
ചുണ്ടില്‍ മധുരത്താരാട്ട്.. ?
ഹൃദയം നിറയെക്കോരിയൊഴിക്കാന്‍
ഉണ്ടോ സ്നേഹത്തേന്‍ മധുരം .?
എങ്കില്‍ ഞാനീ ആകാശത്തിന്‍
കോണിയിറങ്ങിത്താഴെവരാം
കുഞ്ഞേ നിന്നുടെ മടിയില്‍ തലചാ-
യ്ച്ചങ്ങനെ കഥകള്‍ കേട്ടീടാം .

രാവിനു തോല്‍പ്പിക്കാന്‍ 
കഴിയാത്തത് 
ഒന്നേയുള്ളു .
അതു പുലരിയെയാണ്. 
പുലരി പ്രതീക്ഷയാണ്..
ജീവിതത്തിലേയ്ക്കു നീട്ടുന്ന 
തിരിനാളമാണ്..

സുപ്രഭാതാശംസകള്‍ 

മിനി മോഹനന്‍.

Tuesday, November 24, 2015

നീയില്ലയെങ്കിലോ..

ഇരവിലും പകലിലും
ഞാന്‍ തേടുമേകുമാം സ്വപ്നമേ !
നിന്നിലേയ്ക്കൊഴുകാതെയൊഴുകുന്ന പുഴയായി
നിന്‍സ്നേഹഗന്ധമുയിരായ് പകര്‍ന്നാളുമഗ്നിയായ്
കാണാതെ കാണുന്ന
കേള്‍ക്കാതെ കേള്‍ക്കുന്ന
പറയാതെ പറയുന്ന
കാറ്റിന്റെ വേഗത്തിലിളകുന്ന കുളിരായ്
ഏതോ വിഷാദാര്‍ദ്ര ശീലുകള്‍ പാടിയും
ഏതോ വിരഹാര്‍ത്ത നൊമ്പരം ചൂടിയും
നുണയാതെ  നുണയുന്ന
വേദനക്കൂട്ടിന്റെ കയ്പ്പും ചവര്‍പ്പും
നാവില്‍ തുള്യ്ക്കുന്നൊരെരിവും
ആഴത്തിലതു നല്കുമഗ്നിയും
പിന്നെയെന്‍ കാലിന്റെ
മൃദുലപാദങ്ങളില്‍
കുത്തിക്കയറുന്നിരുമ്പാണി വേവും
നീയാണു സ്വപ്നമേ
നീ മാത്രമാണെന്റെ സ്വപ്നസംഗീതമേ
നീയില്ലയെങ്കിലെന്‍ ശൂന്യമാം ഹൃദയം
മിടിക്കാതെ നില്‍ക്കും
നിമിഷം മറക്കും
നിരാലംബമായ് മണ്ണിലഭയം വരിക്കും
മോക്ഷം ലഭിക്കാതലയുമെന്നാത്മാവു
കാറ്റിന്റെ മൂളലില്‍
തേങ്ങലായലയും




Friday, November 20, 2015

Loneliness

To be lonely 
How comfortable !
None to wait ,
Never to hurry, 
Nothing to keep for ..
Loneliness 
Is truly a blessing
Which I yearn  
To the moon and back 
 But, hardly can attain 
As I can never walk away
From you
My dear! 

വിശ്വാസം !

പൂങ്കുയിലേ,
എന്റെ സ്നേഹമാധുര്യം 
നാവില്‍ പുരട്ടാതെ 
 എങ്ങനെ നിന്റെ ഗാനം പൂര്‍ണ്ണമാകും!
പൂങ്കാറ്റേ,
എന്റെ സ്നേഹസുഗന്ധം 
കവര്‍ന്നെടുക്കാതെ 
നിനക്കെങ്ങനെ വീശിമറയാനാകും!
മാരിവില്ലേ, 
എന്റെ സ്നേഹവര്‍ണ്ണങ്ങള്‍
ചാലിച്ചു ചേര്‍ക്കാതെ 
നീയെങ്ങനെ മാനത്തുദിക്കും!
വിശ്വാസം 
മഴയില്‍ കുതിരാത്ത
വെണ്‍മുത്തായിരിക്കേ,
നമുക്കു നടക്കാം , ഈ കടല്‍ക്കരയില്‍ 
വെയില്‍ ചായുവോളം 
കാലില്‍ മുത്തമിടുന്ന തിരകളെയെണ്ണി..
നിന്റെ കൈവിരല്‍ കോര്‍ത്തുപിടിക്കാതെ 
തിരകളെണ്ണാന്‍ എനിക്കാവില്ലെന്ന്
നിനക്കു മാത്രമല്ലേ അറിയൂ... 

ഈ നിമിഷം !

ഇന്നു നവംബര്‍ 20
.
വിശ്വപ്രസിദ്ധനായ റഷ്യന്‍  സാഹിത്യകാരന്‍ ലിയോ ടോല്‍സ്റ്റോയ് തന്റെ സുവര്‍ണ്ണതൂലികയും ശരീരവും ഈ മണ്ണിലുപേക്ഷിച്ച് അനന്തതയിലേയ്ക്കു പറന്നകന്നത് 1910 നവംബര്‍ 20 ന് ആയിരുന്നു.

അദ്ദേഹത്തിന്റെ കൃതികളൊക്കെ നമുക്കു മാതൃഭാഷാകൃതികളേപ്പോലെ തന്നെ പരിചിതങ്ങളാണ്. എങ്കിലും ഒരു ടോല്‍സ്റ്റോയ് കഥ ഓര്‍മ്മയില്‍ കൊണ്ടുവരികയാണ്.
എല്ലാവരും വായിച്ചിട്ടുള്ളതാണെങ്കിലും ഒന്നു കൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കുമല്ലോ.
അദ്ദേഹത്തിന്റെ 'മൂന്നു ചോദ്യങ്ങള്‍' എന്ന പ്രസിദ്ധമായ നമുക്കു പകര്‍ന്നുതരുന്ന ഒരു വലിയ അറിവുണ്ട്. ഏറ്റവും വിലപ്പെട്ടത് ഈ നിമിഷമാണെന്ന സത്യം . അതെ, കഴിഞ്ഞുപോയ നിമിഷം കഴിഞ്ഞുപോയി. അടുത്ത നിമിഷം നമ്മുടെ സ്വന്തമാകുമെന്നതിന് ഒരുറപ്പുമില്ല. ആക് നമ്മുടെ സ്വന്തമാഅയത് ഈ നിമിഷം മാത്രം . അപ്പോള്‍ പിന്നെ ഈ നിമിഷത്തേക്കാള്‍ അമൂല്യമായത് മറ്റെന്തുണ്ടു ജീവിതത്തില്‍ അല്ലേ..

 കഥയുടെ ചുരുക്കം ഇങ്ങനെയാണ്.
.
ഒരിക്കല്‍ ശ്രേഷ്ഠനായൊരു രാജാവിന് ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ തന്റെ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കാമെന്ന ചിന്ത വന്നു. ഏതുകാര്യവും ചെയ്യാനുള്ല ശരിയായ സമയമേത്; ആരാണ് നമുക്കു പ്രാധാന്യമുള്ളവര്‍- ആരുടെ വാക്കുകളെ അംഗീകരിക്കണം , നിരാകരിക്കണം ;ഒരാള്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമേത്.. ഇങ്ങനെ യുള്ല കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ പരാജയം ഉണ്ടാഅവുകയേയില്ലല്ലോ ജീവിതത്തില്‍ . ഇവയുടെ ഒക്കെ ഉത്തരങ്ങള്‍ കണ്ടെത്താനായി അദ്ദേഹത്തിന്റെ ശ്രമം . രാജ്യത്തെ പണ്ഡിതരുടെ സഹായം തേടുകയും ചെയ്തു. നനിക്കു വേണ്ട അറിവുകള്‍ നല്‍കുന്ന ജ്ഞാനികള്‍ക്ക് ഭീമമായ പ്രതിഫലവും വാഗ്ദാനം ചെയ്തു .  പലരും പലവിധത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി .

ആദ്യചോദ്യത്തിന്,  ഓരോ കര്‍മ്മത്തിനുമുള്ള ശരിയായ സമയം കണ്ടെത്താന്‍,  അവര്‍ പലമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു . മുന്‍പേ തന്നെ ഒരു സമയം നിശ്ചയിക്കുക, അതിനായി വിദഗ്ദ്ധരെ ഒപ്പം കൂട്ടുക, ആ സമയക്രമമനുസരിച്ചു മാത്രം ജീവിക്കുക  എന്നൊക്കെ ചിലര്‍ പറഞ്ഞപ്പോള്‍ സമയം നേരത്തേ നിശ്ചയിച്ചുവെക്കുന്നതു വിഡ്ഢിത്തമാണെന്നും അതു സമയനഷ്ടം വരുമെന്നും വാദിക്കാനാളുണ്ടായി. മുന്‍കൂട്ടി കാര്യങ്ങള്‍ നിശ്ചയിക്കുന്ന മാന്ത്രികരെ ഒപ്പം കൂട്ടാനും ഉപദേശമുണ്ടായി.

രണ്ടാമത്തെ ചോദ്യമായ ആരാണ് ഏറ്റവും പ്രാധാന്യമുള്ലവര്‍ എന്ന ചോദ്യത്തിനും വിഭിന്നാഭിപ്രായങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ചിലര്‍ അഭിപ്രായപ്പെട്ടു ഉപദേശകവൃന്ദമെന്ന്, ചിലര്‍ പറഞ്ഞു പുരോഹിതന്മാരെന്ന്. മറ്റുചിലര്‍ ഭിഷഗ്വരന്മാരെന്നും . വേറൊരു ശക്തമായ വാദം രാജാവിന്റെ പടയാളികളാണ് അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവരെന്നായിരുന്നു.

മൂന്നാമത്തെ ചോദ്യത്തിനും വിവധങ്ങളായ പ്രതികരണങ്ങളാണു ലഭിച്ചത്.  ചിലര്‍ പറഞ്ഞു രാജാവിന് സുപ്രധാനമായ കര്‍മ്മം യുദ്ധമാണത്രേ. ശാസ്ത്രപരീക്ഷണങ്ങളെന്ന് മറ്റു ചിലര്‍. ഈശ്വരപൂജയെന്നു വാദവും ഉണ്ടായി. രാജാവാകട്ടെ ഈ അഭിപ്രായങ്ങളിലൊന്നും തൃപ്തനായില്ല. സമ്മാനം  ആര്‍ക്കും ലഭിച്ചതുമില്ല. അപ്പോഴാണ് അകലെയുള്ള വനത്തില്‍ താമസിക്കുന്ന ഒരു ജ്ഞാനിയായ ഋഷിവര്യനേക്കുറിച്ചറിയാനിടയായത്. അദ്ദേഹത്തെ തന്നെ   സമീപിക്കാന്‍ രാജാവു തീരുമാനിച്ചു.

വളരെ സാധാരണക്കാരോടു മാത്രമേ അദ്ദേഹം ഇടപഴകാറുള്ലു എന്നതിനാല്‍ രാജാവ് വേഷപ്രച്ഛന്നനായാണ് സന്യാസിവര്യനെക്കാണാന്‍ പുറപ്പെട്ടത്. അകലെവെച്ചു തന്നെ അംഗരക്ഷകരേയും കുതിരകളേയും വഴിയില്‍ നിര്‍ത്തി ഏകനായി അദ്ദേഹം സന്യാസിയുടെ പര്‍ണ്ണശാലയെ ലക്ഷ്യമാക്കി നടന്നു. അവിടെയെത്തിയപ്പോള്‍ സന്യാസി ഒരു മണ്‍വെട്ടികൊണ്ട് കൃഷിസ്ഥലം ഒരുക്കുന്ന പണിചെയ്തുകൊണ്ടിരിക്കുന്നു. രാജാവിനെ കണ്ടപ്പോള്‍ മംഗളം  നേര്‍ന്നശേഷം അദ്ദേഹം തന്റെ ജോലിയി തുടര്‍ന്നു. വളരെ ക്ഷീണിതനായിരുന്നതുകൊണ്ട് ആയാസപ്പെട്ടാണ് അദ്ദേഹം ജോലിചെയ്തത്. പക്ഷേ രാജാവ് അദ്ദേഹത്തെ സമീപിച്ച് സവിനയം തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി.
" അല്ലയോ മുനേ, ഈ മൂന്നു കാര്യങ്ങള്‍ അറിയാനാണ് ഞാന്‍ അങ്ങയേക്കാണാന്‍ എത്തിയത്.  എനിക്കു പറഞ്ഞുതരൂ, ഏതാണ് ശരിയായ സമയം? ആരാണ് നമുക്കു പ്രധാനമായവര്‍? അതറിഞ്ഞാല്‍ അവരുടെ ഉപദേശം സ്വീകരിക്കുകയും മറ്റുള്ലതു നിരാകരിക്കുകയും ചെയ്യാമല്ലോ. പിന്നെ, ഏതാണ് ഏറ്റവും വിലപ്പെട്ട കര്‍മ്മം? അതറിഞ്ഞാല്‍ പ്രാധാന്യം കൊടുത്ത് അതു തന്നെ ചെയ്യാമല്ലോ ആദ്യം . "

രാജാവു പറഞ്ഞതു സശ്രദ്ധം ശ്രവിച്ചുവെങ്കിലും മുനി ഒരു മറുപടിയും നല്‍കിയില്ല, തന്റെ ജോലിയില്‍ വീണ്ടും വ്യാപൃതനാവുകയും ചെയ്തു. പക്ഷേ ക്ഷീണിതനായ മുനിയെ ജോലി തുടരാന്‍ അദ്ദേഹം അനുവദിച്ചില്ല. മണ്‍വെട്ടി വാങ്ങി രാജാവ് കിളയ്ക്കാന്‍ തുടങ്ങി. സന്യാസിയാകട്ടെ സമീപത്തിരുന്നു വിശ്രമിച്ചു .അല്പനേരത്തെ ജോലിക്കു ശേഷം രാജാവു തന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. അതിനു മറുപടി പറയാതെ മണ്‍വെട്ടിക്കായി കൈ നീട്ടി അദ്ദേഹം പറഞ്ഞു .
" ഇനി താങ്കള്‍ കുറച്ചു വിശ്രമിക്കൂ. ഞാന്‍ ജോലി തുടരാം. "
പക്ഷേ രാജാവു മണ്‍വെട്ടി കൊടുക്കാതെ സ്വയം ജോലി തുടരുകയാണുണ്ടായത്. മണിക്കൂറുകളോളം അദ്ദേഹം കിളച്ചുകൊണ്ടിരുന്നു. ഒടുവില്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ ജോലി നിര്‍ത്തി വീണ്ടും തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി.
" അല്ലയോ ജ്ഞാനിയായ മുനിശ്രേഷ്ഠാ, അങ്ങെന്റെ ചോദ്യങ്ങള്‍ക്കു മറുപടി തന്നതില്ല. എന്നെ സഹായിക്കാന്‍ കഴിയില്ലെങ്കില്‍ അങ്ങതു പറയൂ, ഞാന്‍ വീട്ടിലേയ്ക്കു മടങ്ങിപ്പോകാം. "
പക്ഷേ സന്യാസി പ്രതികരിച്ചതിങ്ങനെ .
" അതാ ആരോ ഓടിവരുന്നുണ്ട്. നമുക്കു നോക്കാം ആരാണെന്ന്."
രാജാവു നോക്കിയപ്പോള്‍  കാട്ടിനുള്ളില്‍ നിന്നും രക്തം പൊതിഞ്ഞ കൈകൊണ്ടു വയറില്‍ അമര്‍ത്തിപ്പിടിച്ച് ഒരു താടിക്കാരന്‍ ഓടിവരുന്നുണ്ട്. അവരുടെ അടുത്തെത്തി അയാള്‍ കുഴഞ്ഞുവീണു. ദയനീയമായി ഞരങ്ങുന്നുണ്ടായിരുന്നു അപ്പോഴും അയാള്‍. അവരിരുവരും ചേര്‍ന്ന് ആ മനുഷ്യന്റെ വസ്ത്രം മാറ്റി നോക്കിയപ്പോള്‍ വയറില്‍ ആഴത്തിലുള്ള വലിയ മുറിവു കാണായി. രാജാവ് സമയം  പാഴാക്കാതെ ആ മുറിവ് വൃത്തിയായി കഴുകി തന്റെ കൈവശമുണ്ടായിരുന്ന കൈലേസുകളും മുനിയുടെ കയ്യിലെ തുണിയുമൊക്കെ ഉപയോഗിച്ചു കെട്ടി. പക്ഷേ രക്തപ്രവാഹം രൂക്ഷമായിരുന്നതിനാല്‍ അവ വേഗം നനഞ്ഞുകുതിര്‍ന്നു. പിന്നെയും തുണികള്‍ കഴുകി കെട്ടിനോക്കി. ഇതു പലതവണ തുടര്‍ന്നു. മെല്ലെ മെല്ലെ രക്തപ്രവാഹത്തിന്റെ ശക്തി കുറഞ്ഞുവന്നു. ഒടുവില്‍ നിലച്ചു. അയാള്‍ ഞരക്കത്തിനിടയില്‍ വെള്ലം ആവശ്യപ്പെട്ടു. രാജാവ് ശുദ്ധജലം കൊണ്ടുവന്നു കൊടുക്കുകയും ചെയ്തു. അപ്പോഴേയ്ക്കും ഇരുട്ടു പരന്നു, തണുപ്പിന്റെ കാഠിന്യമേറി. അതിനാല്‍ മുനിയുടെ സഹായത്തോടെ മുറിവേറ്റ മനുഷ്യനെ രാജാവ് പര്‍ണ്ണശാലയ്ക്കുള്ളില്‍ കൊണ്ടുപോയി കിടത്തി. ദിവസത്തെ മുഴുവന്‍ അദ്ധ്വാനത്തിന്റെ ക്ഷീണവുമായി രാജാവും കിടന്നുറങ്ങി. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് ക്ഷീണിതമെങ്കിലും സമ്മിശ്രവികാരത്താല്‍ തിളങ്ങുന്ന,   തന്നെ തന്നെ സാകൂതം നോക്കുന്ന താടിക്കാരന്റെ കണ്ണുകളേയാണ്. രാജാവിന്റെ കണ്ണിലേയ്ക്കു തന്നെ നോക്കി അയാള്‍ ക്ഷീണിച്ച ശബ്ദത്തില്‍  പറഞ്ഞു
" എനിക്കു മാപ്പുതരൂ "
" എനിക്കു താങ്കളെ അറിയില്ല. പിന്നെ എന്തിനാണ് എന്നോടു മാപ്പപേക്ഷിക്കുന്നത് ?"
"പക്ഷേ എനിക്കങ്ങയേ അറിയാം. അങ്ങയെ വധിക്കാന്‍ പ്രതിജ്ഞയെടുത്ത ശത്രുവാണു ഞാന്‍ . എന്റെ സഹോദരനെ വധിച്ചതിനും രാജ്യം പിടിച്ചെടുത്തതിനുമുള്ള പ്രതികാരം തീര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുമ്പോഴാണ് താങ്കള്‍ ഈ മുനിയേ കാണാന്‍ വരുന്നു എന്ന വിവരം ലഭിച്ചത്. അംഗരക്ഷകരൊന്നുമില്ലാതെ ഇവിടെ നിന്നു മടങ്ങുമ്പോള്‍ വധിക്കാന്‍ തക്കം പാര്‍ത്ത് കാട്ടിനുള്ളിലില്‍ പതിയിരുന്നു. നേരമിരുട്ടിയപ്പോള്‍  പുറത്തുവന്ന  എന്നെ ഭടന്മാര്‍  ആരോ തിരിച്ചറിഞ്ഞ് ആക്രമിച്ചു മുറിപ്പെടുത്തി .അവരില്‍ നിന്നു രക്ഷപ്പെട്ടാണു ഞാനിവിടെയെത്തിയത്. അങ്ങെന്റെ മുറിവു പരിചരിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ രക്തം വാര്‍ന്നു മരിച്ചേനേ. ഞാന്‍ ജീവനെടുക്കാനാഗ്രഹിച്ച അങ്ങു തന്നെ എന്റെ ജീവന്‍ രക്ഷിച്ചു. അങ്ങനുവദിച്ചാല്‍ ഇനിയുള്ള എന്റെ ജീവിതം അവിടുത്തെ സേവനത്തിനായിരിക്കും. എന്റെ സന്തതിപരമ്പകളും അങ്ങയുടെ സേവകരായിരിക്കും. എനിക്കു മാപ്പേകണം "

രാജാവിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. അവര്‍ നല്ല സുഹൃത്തുക്കളായി . മടങ്ങിപ്പോകുംമുന്‍പ് കൊട്ടാരത്തില്‍ നിന്നു പരിചാരകരേയും ഭിഷഗ്വരനേയും വരുത്തി മുറിവിനു നല്ല ചികിത്സ ലഭ്യമാക്കുകയും ചെയ്യാമെന്നും  നഷ്ടപ്പെട്ട രജ്യവും സമ്പത്തും തിരികെ നല്‍കുമെന്ന ഉറപ്പും നല്കി .
മടങ്ങുന്നതിനു മുന്‍പ് മുനിയെ കണ്ടു യാത്രപറയാനായി അവിടെയൊക്കെ നോക്കി . അദ്ദേഹം തലേദിവസം ഒരുക്കിയിട്ടിരുന്ന നിലത്ത് വിത്തുകള്‍ പാകുകയായിരുന്നു. അദ്ദേഹത്തെ സമീപിച്ച് നമസ്കരിച്ചു രാജാവു ചോദിച്ചു
" അവസാനമായി ഞാന്‍ അങ്ങയോട് എന്റെ ചോദ്യങ്ങള്‍ക്കുള്ല ഉത്തരങ്ങള്‍ നല്‍കാന്‍ യാചിക്കുകയാണ്. "
" എല്ലാ ഉത്തരങ്ങളും ലഭിച്ചു കഴിഞ്ഞല്ലോ "
" അങ്ങെന്താണു പറയുന്നത്? ഉത്തരങ്ങള്‍ ലഭിച്ചെന്നോ.. എങ്ങനെ, എപ്പോള്‍? "
" നോക്കൂ , ഇന്നലെ വളരെ ക്ഷീണിതനായ എന്നില്‍ അനുകമ്പ തോന്നിയിരുന്നില്ലെങ്കില്‍ , ഭൂമി കിളച്ചു സമയം വൈകുമായിരുന്നില്ല. എങ്കില്‍ നിങ്ങള്‍ തിരിച്ചുപോകുന്നവഴിയില്‍ ശത്രു നിങ്ങളെ പതിയിരുന്ന് വധിക്കുമായിരുന്നു. അപ്പോള്‍ ഇന്നലെ, നിങ്ങള്‍ മണ്ണില്‍ പണിയെടുത്ത സമയമാണ് ഏറ്റവും പ്രധാനമായതും . ഞാനായിരുന്നു ഏറ്റവും പ്രധാന വ്യക്തി .എന്നോടു കാട്ടിയ ദയയാണ് നിങ്ങള്‍ ചെയ്ത ഏറ്റവും പ്രധാന കര്‍മ്മം. പക്ഷേ മുറിവേറ്റയാള്‍ വന്നപ്പോള്‍ അയാളായി നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടയാള്‍. അയാളെ ശുശ്രൂഷിക്കുന്നതായി ഏറ്റവും വലിയ കര്‍മ്മം . പക്ഷേ ഒന്നോര്‍ക്കുക. ഏറ്റവും പ്രധാനപ്പെട്ട സമയം - അതൊന്നേയുള്ളു. ഈ നിമിഷം ! ഈ നിമിഷമാണ് ഏറ്റവും ശക്തമായത്, നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഇപ്പോള്‍ മാത്രം. കഴിഞ്ഞുപോയ നിമിഷമോ വരാനിരിക്കുന്ന നിമിഷമോ നമ്മുടെ സ്വന്തമല്ല. ഇപ്പോള്‍ ഒപ്പമുള്ളവര്‍ തന്നെ ഏറ്റവും പ്രാധാന്യമുള്ലവര്‍. മറ്റാര്‍ക്കും ഇപ്പോള്‍ നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ ഒപ്പമുള്ളവരോടു നന്മചെയ്യുകയെന്നതാണ് ഏറ്റവും മഹത്തായ കര്‍മ്മം. എന്തുകൊണ്ടെന്നാല്‍ അതിനായാണു മനുഷ്യനെ ഈശ്വരന്‍ ഭൂമിയിലേയ്ക്കയച്ചിരിക്കുന്നതുതന്നെ. " സന്യാസി പറഞ്ഞു നിര്‍ത്തി.

രാജാവാകട്ടെ അത്യന്തം ആഹ്ളാദവാനായി മടങ്ങുകയും ചെയ്തു, തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റാനായി.










.
















Thursday, November 19, 2015

സുപ്രഭാതം

രാവിലെന്നോടൊപ്പമൊന്നിച്ചുറങ്ങിയ
സ്വപ്നപുഷ്പത്തിന്റെ സൗരഭ്യമോ
അതിലൂറുമാത്മഹര്‍ഷത്തിന്റെ ചേലൊത്ത
പുഞ്ചിരിത്താരത്തിന്‍ വെണ്‍പ്രഭയോ
ഏതാണു മല്ലികപ്പൂവേ നിനക്കു ഞാന്‍
തൂമഞ്ഞുതുള്ളികള്‍ക്കൊപ്പമേകീടണം
ഈ നല്ല പൊന്നുഷസ്സിന്നൊരാശംസയായ്
ഈ ദിന നന്മയ്ക്കു പ്രാര്‍ത്ഥനയായ്..

Wednesday, November 18, 2015

യാത്ര പോകാതെ യാത്രാവിവരണം

സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം പരീക്ഷയ്ക്കു മാത്രം ഒന്നും പഠിക്കണ്ടാന്നായിരുന്നു വിചരം. അതു മലയാളമല്ലേ, എല്ലാം നമുക്കറിയാവുന്നതല്ലെ.. എന്നൊരു ധാരണ. പിന്നെ നല്ല മാര്‍ക്കു കിട്ടിയിരുന്നതിന്റെ ഒരാത്മവിശ്വാസവും. അത്യാവശ്യം കുറച്ചു കവിതകളും ഒക്കെ മനഃപാഠമാക്കി വെച്ചിരിക്കുന്നതിന്റെ ഒരു ഗമയും..
ആറാം ക്ലാസ്സ് പഠനം കഴിഞ്ഞ് തൃക്കൊടിത്താനം വി ബി യു പി സ്കൂളില്‍ നിന്നു പടിയിറങ്ങി ഇടുക്കി ജില്ലയിലെ മുരിക്കാട്ടുകുടി  ഗവ. യു പി സ്കൂളില്‍ എത്തിയപ്പോഴാണ് മലയാളം അത്ര പാവമല്ല എന്നു മനസ്സിലായത്.
പരമേശ്വരന്‍ പിള്ളസര്‍ ആണു മലയാളം പഠിപ്പിച്ചിരുന്നത്.
അച്ഛന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും  ഒക്കെ ആയിരുന്നു. അതുകൊണ്ടു തന്നെ എന്നോടു വലിയ വാത്സല്യവും ഉണ്ടായിരുന്നു. വ്യാകരണപഠനത്തിന് അദ്ദേഹം നല്ല പ്രാധാന്യം കൊടുത്തിരുന്നു. എന്റെ പഴയ സ്കൂളില്‍ അങ്ങനെയായിരുന്നുമില്ല. അതുകൊണ്ട് അറിവും ഇക്കാര്യത്തില്‍ വളരെ കമ്മി.
സര്‍ പറയുന്ന പല കാര്യങ്ങളും എന്താണെന്ന് ഞാന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നുമില്ല. സന്ധിയും സമാസവും ഒക്കെ..  പക്ഷേ എനിക്കെല്ലാം അറിയുമെന്ന ധാരണയില്‍ അദ്ദേഹം  എന്നോടു ചോദ്യങ്ങളൊന്നും ചോദിക്കാറുമില്ലായിരുന്നു.
ഒരു ദിവസം സര്‍ ക്ലാസ്സില്‍ വന്ന് . പേരച്ചം, വിനയച്ചം' ഇവ എന്താണെന്നു ചോദിച്ചു. ഞാനാദ്യം വിചാരിച്ചത് പേരക്ക പോലെ വല്ല പഴങ്ങളും ആയിരിക്കുമെന്നാണ്. പിന്നെ ഉത്തരങ്ങളുടെ സ്വഭാവത്തില്‍ നിന്ന് അതു വ്യാകരണത്തിലെ ഏതോ കീറാമുട്ടി ആണെന്നൂഹിച്ചു. ചിലര്‍ ഉത്തരം പറഞ്ഞു. പറയാത്തവര്‍ക്ക് അടിയും കിട്ടി. എപ്പോഴാണ് എനിക്കടി കിട്ടുന്നതോര്‍ത്തു വിരണ്ടിരിക്കുകയായിരുന്നു ഞാന്‍. അന്നും പതിവുപോലെ എന്നോടു സ്ര്‍ ചോദിച്ചില്ല. പക്ഷേ ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ സറിന്റെ പിന്നാലെ ചെന്നു പറഞ്ഞു എന്റെ അറിവില്ലായ്മയേക്കുറിച്ച്. സ്റ്റാഫ് റൂമില്‍ വിളിച്ച് വിശദമായി എല്ലാം പറഞ്ഞു തരികയും ചെയ്തു.
പക്ഷേ എട്ടാം ക്ലാസ്സില്‍ വീണ്ടും സ്കൂള്‍ മാറി . അവിടെ ചെന്നപ്പോള്‍ പിന്നെയും  വ്യാകരണം അതിന്റെ വഴിക്കു പോയി.
എട്ടാം ക്ലാസ്സില്‍ മലയാളത്തിനു ഞങ്ങളുടെ ക്ലാസ്സില്‍ അദ്ധ്യാപകര്‍ ഒരു മാസത്തോളം വന്നതേയില്ല. പിന്നെ പുതിയ ടീച്ചറെത്തി, അലപം ഇരുണ്ടനിറമുള്ള, ഒരുപാടു മുടിയുള്ള നിലാവു പോലെ ചിരിക്കുന്ന ശാന്തകുമാരിടീച്ചര്‍. ചേച്ചീന്നു വിളിക്കാനേ തോന്നുമായിരുന്നുള്ളു. അത്ര ചെറുപ്പവും. ടീച്ചര്‍ക്ക് പരീക്ഷയ്ക്കു മുന്‍പ് പാഠ്യഭാഗം തീര്‍ക്കാനുള്ല തത്രപ്പാടും. പെട്ടെന്നാണു ഓണപ്പരീക്ഷ കടന്നു വന്നത്. ടൈം ടേബിള്‍  കിട്ടിയപ്പോഴാണ് അടുത്ത കടമ്പയേക്കുറിച്ചറിഞ്ഞത്. മലയാളത്തിനു രണ്ടു പരീക്ഷയുണ്ടത്രേ.. രണ്ടാം പേപ്പറിനേക്കുറിച്ചു വലിയ വിവരമൊന്നുമുണ്ടായിരുന്നില്ല. ഒരു ഉപപാഠപുസ്തകമുണ്ടായിരുന്നു. അതാകട്ടെ ആ വര്‍ഷം സ്കൂള്‍ സ്റ്റോറില്‍ വന്നിട്ടുമില്ല.  അതിനേക്കുറിച്ചു ടീച്ചറോടു പറഞ്ഞപ്പോള്‍ 'പൊതുചോദ്യങ്ങളാണ് അധികവും' എന്നു മറുപടിയും കിട്ടി . പിന്നെ എന്ത് ചോദ്യം വരുമെന്നോ എങ്ങനെ എഴുതണമെന്നോ ഒന്നും പറയാന്‍ ടീച്ചര്‍ക്കു സമയവും കിട്ടിയില്ല.
ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ ആകെയൊരമ്പരപ്പ്. ഉപന്യാസം എഴുതണം .എന്തൊക്കെയോ വിഷയങ്ങളുണ്ടായിരുന്നു. പക്ഷേ എങ്ങനെ എഴുതിഫലിപ്പിക്കുമെന്ന ശങ്ക. അതില്‍ ഒന്ന് 'നിങ്ങളുടെ ഒരു വിനോദയാത്രാനുഭവം വിവരിച്ചെഴുതുക ' എന്നതായിരുന്നു. സ്കൂളില്‍ നിന്നു വിനോദയാത്ര പോയിട്ടില്ല. വീട്ടില്‍ നിന്ന് പോയതാകട്ടെ ആകെ രണ്ടു വിനോദയാത്രകളാണ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇടുക്കി ഡാം കാണാനും പിന്നെ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടത്തിയ തേക്കടിയാത്രയും . രണ്ടുയാത്രയേക്കുറിച്ചും എഴുതാന്‍ മാത്രം ഓര്‍ക്കുന്നതുമില്ല. പെട്ടെന്ന് ഓര്‍മ്മവന്നത് ഏതാനും ദിവസം മുന്‍പ് അമ്മയും അമ്മയും( ഞങ്ങളുടെ അമ്മച്ചി) മാഹിയിലുള്ല കുഞ്ഞമ്മയുടെ വീട്ടില്‍ പോയിട്ടു വന്നു പറഞ്ഞവിശേഷങ്ങളാണ്. കടല്‍ കണ്ടിട്ടില്ലാത്ത ഞാന്‍ മാഹിയിലേയും തലശ്ശേരിയിലേയുമൊക്കെ ബീച്ചിന്റെയും തലശ്ശേരിയിലെ കടല്‍പ്പാലത്തിന്റെയും   മയ്യഴിപ്പുഴയുടെയും ഒക്കെ വിശേഷങ്ങളും മാഹിപ്പള്ളിയുടേയും വീടുകളുടേയുമൊക്കെ വിവരണങ്ങളും ... അങ്ങനെ കുറേ കാര്യങ്ങള്‍ . അതൊക്കെ ഞാന്‍ പോയി കണ്ടതായി ഞാന്‍ എഴുതിവെച്ചു,  ഉത്തരക്കടലാസില്‍ . പരീക്ഷയും ഓണാവധിയും കഴിഞ്ഞു സ്കൂളില്‍  എത്തിയത് പേടിച്ചാണ്. കാരണം ഈ മലയാളം സെക്കന്‍ഡ് പേപ്പര്‍ പരീക്ഷതന്നെ. എന്തായാലും ആദ്യത്തെ ഇംഗ്ലീഷ് പീരിയഡും രണ്ടാമത്തെ കണക്കു പീരിയഡും ശാന്തമായി കടന്നുപോയി. പരീക്ഷക്കാര്യമൊന്നും പത്മടീച്ചറും ഓമനടീച്ചറും ചോദിച്ചതേയില്ല. ഇന്റര്‍വെല്‍ കഴിഞ്ഞു മലയാളമാണ്. ദൂരെനിന്നു തന്നെ  ശാന്തകുമാരിടീച്ചര്‍ കടലാസു കെട്ടുമായി വരുന്നത് ഞങ്ങള്‍ക്കു കാണാം. ശ്വാസമടക്കി എല്ലാവരും ഇരിക്കുകയാണ്. വിടര്‍ന്ന ചിരിയുമായി വന്ന ടീച്ചര്‍  കടലാസുകെട്ടുകള്‍ മേശമേല്‍ വെച്ച് ഭാവം മാറ്റി ഗൗരവത്തില്‍   എന്റെ പേരുവിളിച്ചു. ഭയന്നു വിറച്ച് ഞാനെഴുന്നേറ്റു നിന്നു. വീണ്ടും, മാഞ്ഞുപോയ ആ ചിരി കൂടുതല്‍ ശോഭയോടെ വിടര്‍ന്നു. ' വിനോദയാത്ര ഉപന്യാസമെഴുതിയത് വളരെ നന്നായിട്ടുണ്ട്. ഇനി ഉപന്യാസമത്സരങ്ങളിലൊക്കെ  പങ്കെടുക്കണം. മിനിക്കു സമ്മാനം കിട്ടാന്‍ നല്ല സാധ്യതയുണ്ട്. ധാരാളം വായിക്കുകയും വേണം കേട്ടോ '. സ്നേഹത്തോടെ  തോളത്തു പിടിച്ചിട്ടു പറഞ്ഞു 'ഇരുന്നുകൊള്ളൂ'.

പക്ഷേ ഞാനാകെ ആശയക്കുഴപ്പത്തിലായി. എഴുതിയതു മുഴുവന്‍ കള്ലമാണെന്നറിഞ്ഞാല്‍ ടീച്ചറെന്നെ വെറുക്കുമോ എന്ന പേടി. പറയാതിരുന്നാല്‍ ഞാന്‍ ഒരു വലിയ കള്ളിയാവുകയില്ലേ എന്ന കുറ്റബോധം . എന്തായാലും ആ പീരിയഡില്‍ ക്ലാസ്സില്‍ എന്തു സംഭവിച്ചു എന്നു ഞാന്‍ ശ്രദ്ധിച്ചതേയില്ല. ബെല്ലടിച്ചപ്പോള്‍ പതിവുപോലെ പകര്‍ത്തുബുക്ക് സ്റ്റാഫ് റൂമില്‍ വെയ്ക്കാന്‍ ഞാനും ടീച്ചറോടൊപ്പം ഇറങ്ങി. പിന്നാലെ നടന്ന് ഞാന്‍ മെല്ലെ വിളിച്ചു 'ടീച്ചറേ..' ടീച്ചര്‍ നിലാവു പോലെ ചിരിച്ചുകൊണ്ടു തിരിഞ്ഞുനോക്കി കാര്യം ചോദിച്ചു. അവിടെ നിന്നു തന്നെ ഒറ്റശ്വാസത്തില്‍ വിനോദയാത്രയുടെ യഥാര്‍ത്ഥ കഥ ടീച്ചറോടു പറഞ്ഞു. ഒരു കരച്ചില്‍ എന്റെ കണ്ഠത്തില്‍ പുറത്തുവരാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍. പക്ഷേ ടീച്ചര്‍ പൊട്ടിച്ചിരിച്ച് എന്നെ കൂടുതല്‍ അഭിനന്ദിക്കുകയാണുണ്ടായത്. ഒരു വലിയ പാഠവും അന്നു പറഞ്ഞു തന്നു.
 'ഭാഷകളുടെ പരീക്ഷകളില്‍ നിങ്ങളെഴുതുന്ന ഉപന്യാസങ്ങളുടേയോ കത്തുകളുടേയോ മറ്റു രചനകളുടേയോ ഒന്നും സത്യാവസ്ഥ അദ്ധ്യാപകര്‍ അന്വേഷിക്കില്ല. നിങ്ങളുടെ ഭാവനയും എഴുതാനുള്ള കഴിവും വസ്തുതകളോടുള്ല സമീപനവും ഭാഷാജ്ഞാനവും ഒക്കെയേ മാര്‍ക്കു നല്‍കാന്‍  നോക്കുകയുള്ളു.'
പിന്നീടൊരിക്കലും എഴുതാന്‍ ഭയം തോന്നിയിട്ടില്ല. ടീച്ചര്‍ പറഞ്ഞതുപോലെതന്നെ ഉപന്യാസ മത്സരങ്ങളില്‍ പലപ്പോഴും സമ്മാനവും ലഭിച്ചു. എങ്കിലും ഭാഷയിലുള്ല അറിവ് എത്ര കുറവാണെന്നറിഞ്ഞത് ഫെയ്സ്ബുക്കില്‍ രചനകള്‍ പോസ്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്. പഠിച്ചു വെച്ചിരുന്ന പലവാക്കുകളും തെറ്റാണെന്ന് , വ്യാകരണം പലയിടത്തും ശരിയാകുന്നില്ല എന്നൊക്കെ അറിവുള്ലവര്‍ പറഞ്ഞുതരുമ്പോള്‍ സങ്കോചം തോന്നും. ഇപ്പോഴെങ്കിലും തിരുത്താല്‍ കഴിഞ്ഞല്ലോ എന്ന ആഹ്ലാദവും.

ഈ അടുത്തകാലത്ത് ശ്രീലകം സറും ചന്തുനായര്‍ സറും ജോസഫ് ബോബിസറും നേതൃത്വം കൊടുത്തു രൂപീകരിച്ച ' അഭിരാമം' എന്ന ഗ്രുപ്പിലെ ഭാഷാപഠനപോസ്റ്റുകള്‍ സശ്രദ്ധം വായിക്കുമ്പോഴാണ് അറിവില്ലായ്മയുടെ ആഴമെത്രയെന്നു തിരിച്ചറിയുന്നത്. എന്തൊക്കെ അബദ്ധങ്ങളാണ് എഴുതുമ്പോള്‍ വന്നുപോകുന്നത് ! ഇവരുടെയൊക്കെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലാണു മതിയാവുക , എങ്ങനെ ആദരിച്ചാലാണു തൃപ്തിയാവുക! 

എങ്കിലും പാടൂ നീ പൂങ്കുയിലേ..

വെയില്‍മൊട്ടുകള്‍
നീളെ ചിരിച്ചു നില്‍പ്പൂ
പുലരിതന്‍  പൂമരക്കൊമ്പിലാകെ
പൊന്നുഷസ്സെത്തിയോ
പൂങ്കുയിലേ...എന്നെ
തുയിലുണര്‍ത്താന്‍
നീ വരാത്തതെന്തേ,,
നീവരില്ലായ്കിലാ
പ്രണയം തുടിക്കുന്ന
മധുഗീതമെന്‍ കാതില്‍
അലയടിച്ചില്ലെങ്കില്‍
എന്തിനായ് ഞാനെന്റെ
മിഴി തുറക്കേണമീ
പ്രഭ തൂകും പകലിനെ
പുണരുവാനായ് ...


Tuesday, November 17, 2015

വൃശ്ചികപ്പുലരി

മഞ്ഞിന്‍ വെണ്‍ചാമരവും വീശി
വൃശ്ചികമാസപ്പുലരി പിറന്നു.
ശബരീഗിരീശന്‍ തന്നുടെ തിരുനട
നെയ്ത്തിരിനാളപ്രഭയിലുണര്‍ന്നു.

ഇരുമുടിയേന്തിക്കറുപ്പുടുത്ത്
പതിനെട്ടാംപടി കയറീടാനായ്
മാലയണിഞ്ഞും വ്രതശുദ്ധിയുമായ്
വനയാത്രയ്ക്കായ് ഭക്തരൊരുങ്ങി.

സ്വമീ ശരണം വിളിയാല്‍ മുഖരിത
വീഥികളാകെ അയ്യപ്പന്മാര്‍
പന്തളരാജകുമാരന്‍ തന്നുടെ
പാദം പണിയാന്‍ മുന്നേറുന്നു.





Saturday, November 14, 2015

..

നീ എന്നിലേയ്ക്കു വരുന്നത്
ഞാനറിയുന്നതേയില്ല.
പ്രണയം തിളയ്ക്കുന്ന
ഒരു ചുടുചുംബനത്തിന്റേയോ
സ്നേഹം നിറഞ്ഞൊരു
ഗാഢാലിംഗനത്തിന്റെയോ
വാതില്‍ മണി മുഴക്കാതെ
നീ വരുന്നതെന്തിന്..
ഒന്നുമില്ലെങ്കില്‍ നിനക്ക്
ഒരുപാടു നുണകള്‍ പറയാമല്ലോ,
എന്റെ വിശപ്പകറ്റാനും,
ദാഹം ശമിപ്പിക്കാനും .
പൂര്‍ണ്ണവിരാമമിടാന്‍ മറന്ന്
നീ മടങ്ങിപ്പോകുമ്പോള്‍
ഒരു കറുത്ത മേഘം
ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങും .
നിന്റെ വാതില്‍ മണികള്‍
ഞാന്‍ കേള്‍ക്കാത്തതുപോലെ
നീ കാണുന്നതുമില്ല ഈ പേമാരി.
അപ്പോഴൊക്കെയും
നിന്നിലേയ്ക്കു തുറക്കുന്ന
എന്റെ വാതായനങ്ങളില്‍
ഇരുട്ടു പരക്കുകയാണ്..
നനവ് ഒഴുകിയെത്തുകയാണ്,
ആരുമറിയാതെ..
ആരും കാണാതെ..





Thursday, November 12, 2015

ജ്യോതിര്‍ഗമയാ...


നന്മതന്‍ നിത്യജ്ജ്വാല 
മാനസേ ദീപ്തമാക്കുക,
ജ്ഞാനജ്യോതിയാല്‍ 
മാറ്റിനിര്‍ത്തുക കൂരിരുള്‍ , 
നിറയ്ക്ക ഹൃത്തടം 
സ്നേഹപുഷ്പ സുഗന്ധവീചിയാല്‍,

നാവുതിര്‍ക്കുക 
മധുരമൂറുന്ന തേന്‍മൊഴികളും.
ചൊല്‍ക സ്വാഗതം
ദീപജാലമാഘോഷവേളയില്‍
കര്‍മ്മസാക്ഷിതന്‍ പ്രഫുല്ലസുസ്മേരം
നല്‍ക , ജന്മസാഫല്യ സൂനങ്ങള്‍


നിലാവില്‍
നിഴലുകള്‍ ആടിയുലയുന്നുണ്ട്.
എന്നെ പരിഹസിച്ചായിരിക്കുമോ
അവര്‍ ചിരിച്ചു കുഴയുന്നത്..
ഏയ്.. ആകാനിടയില്ല.
.
ശുഭരാത്രി നേരുന്നു
മിനി മോഹനന്‍ 

വാസരസംഗീതം

ദിനകര കരപരിലാളനമേല്‍ക്കെ,
വ്രീളാവതിയായ് പത്മമുണര്‍ന്നു .
മുഗ്ദ്ധമനോഹര മൃദുലാധരമതില്‍
ഒരു ചുടു ചുംബനമേകീ പവനന്‍
കണ്ടു ചിരിക്കും കുഞ്ഞോളങ്ങളി-
ലവള്‍ തന്‍ നടനം ലാസ്യ വിലാസം.
കറുകകള്‍ ചൂടും താരതുഷാരം
മധുരം ഹസിതം ദീപ്തമനോജ്ഞം.
കൂഹുരവമൊടു കുയിലുകളേതോ
കൂട്ടിലിണയ്ക്കായ് കാതോര്‍ക്കുന്നോ
അകലെച്ചെരുവില്‍ പൂമരമൊന്നു-
ണ്ടവരെക്കയ്യാല്‍ മാടിവിളിപ്പൂ ..
വന്നണയുന്നൊരു പകലിന്‍ ബാല്യം
വന്നിടുമൊരു നവ കര്‍മ്മപഥാഗ്രം 
കരചരണങ്ങളിലനിലന്‍  വേഗം
കണ്ണുകള്‍ തേടും ലക്ഷ്യസ്ഥാനം
ക്ഷണമതിലര്‍പ്പിക്കുന്നൊരുശ്രദ്ധാ
ലയമതിലൂറും വിജയത്തേന്‍കണം .
മധുരം നുണയാം , അതിലീ ജിവിത-
മമൃതായ് മാറ്റാം, കയ്പ്പു മറക്കാം .
അന്തിയില്‍ സൂര്യന്‍ ചായും നേരം 
അദ്ധ്വാനത്തിന്‍ ഭാരം താഴ്ത്തി
തെല്ലിട ചാഞ്ഞിളവേറ്റുമയങ്ങാം, 
പുലരിയ്ക്കായൊരു പൊന്‍തിരി വെയ്ക്കാം .