Friday, November 20, 2015

ഈ നിമിഷം !

ഇന്നു നവംബര്‍ 20
.
വിശ്വപ്രസിദ്ധനായ റഷ്യന്‍  സാഹിത്യകാരന്‍ ലിയോ ടോല്‍സ്റ്റോയ് തന്റെ സുവര്‍ണ്ണതൂലികയും ശരീരവും ഈ മണ്ണിലുപേക്ഷിച്ച് അനന്തതയിലേയ്ക്കു പറന്നകന്നത് 1910 നവംബര്‍ 20 ന് ആയിരുന്നു.

അദ്ദേഹത്തിന്റെ കൃതികളൊക്കെ നമുക്കു മാതൃഭാഷാകൃതികളേപ്പോലെ തന്നെ പരിചിതങ്ങളാണ്. എങ്കിലും ഒരു ടോല്‍സ്റ്റോയ് കഥ ഓര്‍മ്മയില്‍ കൊണ്ടുവരികയാണ്.
എല്ലാവരും വായിച്ചിട്ടുള്ളതാണെങ്കിലും ഒന്നു കൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കുമല്ലോ.
അദ്ദേഹത്തിന്റെ 'മൂന്നു ചോദ്യങ്ങള്‍' എന്ന പ്രസിദ്ധമായ നമുക്കു പകര്‍ന്നുതരുന്ന ഒരു വലിയ അറിവുണ്ട്. ഏറ്റവും വിലപ്പെട്ടത് ഈ നിമിഷമാണെന്ന സത്യം . അതെ, കഴിഞ്ഞുപോയ നിമിഷം കഴിഞ്ഞുപോയി. അടുത്ത നിമിഷം നമ്മുടെ സ്വന്തമാകുമെന്നതിന് ഒരുറപ്പുമില്ല. ആക് നമ്മുടെ സ്വന്തമാഅയത് ഈ നിമിഷം മാത്രം . അപ്പോള്‍ പിന്നെ ഈ നിമിഷത്തേക്കാള്‍ അമൂല്യമായത് മറ്റെന്തുണ്ടു ജീവിതത്തില്‍ അല്ലേ..

 കഥയുടെ ചുരുക്കം ഇങ്ങനെയാണ്.
.
ഒരിക്കല്‍ ശ്രേഷ്ഠനായൊരു രാജാവിന് ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ തന്റെ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കാമെന്ന ചിന്ത വന്നു. ഏതുകാര്യവും ചെയ്യാനുള്ല ശരിയായ സമയമേത്; ആരാണ് നമുക്കു പ്രാധാന്യമുള്ളവര്‍- ആരുടെ വാക്കുകളെ അംഗീകരിക്കണം , നിരാകരിക്കണം ;ഒരാള്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമേത്.. ഇങ്ങനെ യുള്ല കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ പരാജയം ഉണ്ടാഅവുകയേയില്ലല്ലോ ജീവിതത്തില്‍ . ഇവയുടെ ഒക്കെ ഉത്തരങ്ങള്‍ കണ്ടെത്താനായി അദ്ദേഹത്തിന്റെ ശ്രമം . രാജ്യത്തെ പണ്ഡിതരുടെ സഹായം തേടുകയും ചെയ്തു. നനിക്കു വേണ്ട അറിവുകള്‍ നല്‍കുന്ന ജ്ഞാനികള്‍ക്ക് ഭീമമായ പ്രതിഫലവും വാഗ്ദാനം ചെയ്തു .  പലരും പലവിധത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി .

ആദ്യചോദ്യത്തിന്,  ഓരോ കര്‍മ്മത്തിനുമുള്ള ശരിയായ സമയം കണ്ടെത്താന്‍,  അവര്‍ പലമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു . മുന്‍പേ തന്നെ ഒരു സമയം നിശ്ചയിക്കുക, അതിനായി വിദഗ്ദ്ധരെ ഒപ്പം കൂട്ടുക, ആ സമയക്രമമനുസരിച്ചു മാത്രം ജീവിക്കുക  എന്നൊക്കെ ചിലര്‍ പറഞ്ഞപ്പോള്‍ സമയം നേരത്തേ നിശ്ചയിച്ചുവെക്കുന്നതു വിഡ്ഢിത്തമാണെന്നും അതു സമയനഷ്ടം വരുമെന്നും വാദിക്കാനാളുണ്ടായി. മുന്‍കൂട്ടി കാര്യങ്ങള്‍ നിശ്ചയിക്കുന്ന മാന്ത്രികരെ ഒപ്പം കൂട്ടാനും ഉപദേശമുണ്ടായി.

രണ്ടാമത്തെ ചോദ്യമായ ആരാണ് ഏറ്റവും പ്രാധാന്യമുള്ലവര്‍ എന്ന ചോദ്യത്തിനും വിഭിന്നാഭിപ്രായങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ചിലര്‍ അഭിപ്രായപ്പെട്ടു ഉപദേശകവൃന്ദമെന്ന്, ചിലര്‍ പറഞ്ഞു പുരോഹിതന്മാരെന്ന്. മറ്റുചിലര്‍ ഭിഷഗ്വരന്മാരെന്നും . വേറൊരു ശക്തമായ വാദം രാജാവിന്റെ പടയാളികളാണ് അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവരെന്നായിരുന്നു.

മൂന്നാമത്തെ ചോദ്യത്തിനും വിവധങ്ങളായ പ്രതികരണങ്ങളാണു ലഭിച്ചത്.  ചിലര്‍ പറഞ്ഞു രാജാവിന് സുപ്രധാനമായ കര്‍മ്മം യുദ്ധമാണത്രേ. ശാസ്ത്രപരീക്ഷണങ്ങളെന്ന് മറ്റു ചിലര്‍. ഈശ്വരപൂജയെന്നു വാദവും ഉണ്ടായി. രാജാവാകട്ടെ ഈ അഭിപ്രായങ്ങളിലൊന്നും തൃപ്തനായില്ല. സമ്മാനം  ആര്‍ക്കും ലഭിച്ചതുമില്ല. അപ്പോഴാണ് അകലെയുള്ള വനത്തില്‍ താമസിക്കുന്ന ഒരു ജ്ഞാനിയായ ഋഷിവര്യനേക്കുറിച്ചറിയാനിടയായത്. അദ്ദേഹത്തെ തന്നെ   സമീപിക്കാന്‍ രാജാവു തീരുമാനിച്ചു.

വളരെ സാധാരണക്കാരോടു മാത്രമേ അദ്ദേഹം ഇടപഴകാറുള്ലു എന്നതിനാല്‍ രാജാവ് വേഷപ്രച്ഛന്നനായാണ് സന്യാസിവര്യനെക്കാണാന്‍ പുറപ്പെട്ടത്. അകലെവെച്ചു തന്നെ അംഗരക്ഷകരേയും കുതിരകളേയും വഴിയില്‍ നിര്‍ത്തി ഏകനായി അദ്ദേഹം സന്യാസിയുടെ പര്‍ണ്ണശാലയെ ലക്ഷ്യമാക്കി നടന്നു. അവിടെയെത്തിയപ്പോള്‍ സന്യാസി ഒരു മണ്‍വെട്ടികൊണ്ട് കൃഷിസ്ഥലം ഒരുക്കുന്ന പണിചെയ്തുകൊണ്ടിരിക്കുന്നു. രാജാവിനെ കണ്ടപ്പോള്‍ മംഗളം  നേര്‍ന്നശേഷം അദ്ദേഹം തന്റെ ജോലിയി തുടര്‍ന്നു. വളരെ ക്ഷീണിതനായിരുന്നതുകൊണ്ട് ആയാസപ്പെട്ടാണ് അദ്ദേഹം ജോലിചെയ്തത്. പക്ഷേ രാജാവ് അദ്ദേഹത്തെ സമീപിച്ച് സവിനയം തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി.
" അല്ലയോ മുനേ, ഈ മൂന്നു കാര്യങ്ങള്‍ അറിയാനാണ് ഞാന്‍ അങ്ങയേക്കാണാന്‍ എത്തിയത്.  എനിക്കു പറഞ്ഞുതരൂ, ഏതാണ് ശരിയായ സമയം? ആരാണ് നമുക്കു പ്രധാനമായവര്‍? അതറിഞ്ഞാല്‍ അവരുടെ ഉപദേശം സ്വീകരിക്കുകയും മറ്റുള്ലതു നിരാകരിക്കുകയും ചെയ്യാമല്ലോ. പിന്നെ, ഏതാണ് ഏറ്റവും വിലപ്പെട്ട കര്‍മ്മം? അതറിഞ്ഞാല്‍ പ്രാധാന്യം കൊടുത്ത് അതു തന്നെ ചെയ്യാമല്ലോ ആദ്യം . "

രാജാവു പറഞ്ഞതു സശ്രദ്ധം ശ്രവിച്ചുവെങ്കിലും മുനി ഒരു മറുപടിയും നല്‍കിയില്ല, തന്റെ ജോലിയില്‍ വീണ്ടും വ്യാപൃതനാവുകയും ചെയ്തു. പക്ഷേ ക്ഷീണിതനായ മുനിയെ ജോലി തുടരാന്‍ അദ്ദേഹം അനുവദിച്ചില്ല. മണ്‍വെട്ടി വാങ്ങി രാജാവ് കിളയ്ക്കാന്‍ തുടങ്ങി. സന്യാസിയാകട്ടെ സമീപത്തിരുന്നു വിശ്രമിച്ചു .അല്പനേരത്തെ ജോലിക്കു ശേഷം രാജാവു തന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. അതിനു മറുപടി പറയാതെ മണ്‍വെട്ടിക്കായി കൈ നീട്ടി അദ്ദേഹം പറഞ്ഞു .
" ഇനി താങ്കള്‍ കുറച്ചു വിശ്രമിക്കൂ. ഞാന്‍ ജോലി തുടരാം. "
പക്ഷേ രാജാവു മണ്‍വെട്ടി കൊടുക്കാതെ സ്വയം ജോലി തുടരുകയാണുണ്ടായത്. മണിക്കൂറുകളോളം അദ്ദേഹം കിളച്ചുകൊണ്ടിരുന്നു. ഒടുവില്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ ജോലി നിര്‍ത്തി വീണ്ടും തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി.
" അല്ലയോ ജ്ഞാനിയായ മുനിശ്രേഷ്ഠാ, അങ്ങെന്റെ ചോദ്യങ്ങള്‍ക്കു മറുപടി തന്നതില്ല. എന്നെ സഹായിക്കാന്‍ കഴിയില്ലെങ്കില്‍ അങ്ങതു പറയൂ, ഞാന്‍ വീട്ടിലേയ്ക്കു മടങ്ങിപ്പോകാം. "
പക്ഷേ സന്യാസി പ്രതികരിച്ചതിങ്ങനെ .
" അതാ ആരോ ഓടിവരുന്നുണ്ട്. നമുക്കു നോക്കാം ആരാണെന്ന്."
രാജാവു നോക്കിയപ്പോള്‍  കാട്ടിനുള്ളില്‍ നിന്നും രക്തം പൊതിഞ്ഞ കൈകൊണ്ടു വയറില്‍ അമര്‍ത്തിപ്പിടിച്ച് ഒരു താടിക്കാരന്‍ ഓടിവരുന്നുണ്ട്. അവരുടെ അടുത്തെത്തി അയാള്‍ കുഴഞ്ഞുവീണു. ദയനീയമായി ഞരങ്ങുന്നുണ്ടായിരുന്നു അപ്പോഴും അയാള്‍. അവരിരുവരും ചേര്‍ന്ന് ആ മനുഷ്യന്റെ വസ്ത്രം മാറ്റി നോക്കിയപ്പോള്‍ വയറില്‍ ആഴത്തിലുള്ള വലിയ മുറിവു കാണായി. രാജാവ് സമയം  പാഴാക്കാതെ ആ മുറിവ് വൃത്തിയായി കഴുകി തന്റെ കൈവശമുണ്ടായിരുന്ന കൈലേസുകളും മുനിയുടെ കയ്യിലെ തുണിയുമൊക്കെ ഉപയോഗിച്ചു കെട്ടി. പക്ഷേ രക്തപ്രവാഹം രൂക്ഷമായിരുന്നതിനാല്‍ അവ വേഗം നനഞ്ഞുകുതിര്‍ന്നു. പിന്നെയും തുണികള്‍ കഴുകി കെട്ടിനോക്കി. ഇതു പലതവണ തുടര്‍ന്നു. മെല്ലെ മെല്ലെ രക്തപ്രവാഹത്തിന്റെ ശക്തി കുറഞ്ഞുവന്നു. ഒടുവില്‍ നിലച്ചു. അയാള്‍ ഞരക്കത്തിനിടയില്‍ വെള്ലം ആവശ്യപ്പെട്ടു. രാജാവ് ശുദ്ധജലം കൊണ്ടുവന്നു കൊടുക്കുകയും ചെയ്തു. അപ്പോഴേയ്ക്കും ഇരുട്ടു പരന്നു, തണുപ്പിന്റെ കാഠിന്യമേറി. അതിനാല്‍ മുനിയുടെ സഹായത്തോടെ മുറിവേറ്റ മനുഷ്യനെ രാജാവ് പര്‍ണ്ണശാലയ്ക്കുള്ളില്‍ കൊണ്ടുപോയി കിടത്തി. ദിവസത്തെ മുഴുവന്‍ അദ്ധ്വാനത്തിന്റെ ക്ഷീണവുമായി രാജാവും കിടന്നുറങ്ങി. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് ക്ഷീണിതമെങ്കിലും സമ്മിശ്രവികാരത്താല്‍ തിളങ്ങുന്ന,   തന്നെ തന്നെ സാകൂതം നോക്കുന്ന താടിക്കാരന്റെ കണ്ണുകളേയാണ്. രാജാവിന്റെ കണ്ണിലേയ്ക്കു തന്നെ നോക്കി അയാള്‍ ക്ഷീണിച്ച ശബ്ദത്തില്‍  പറഞ്ഞു
" എനിക്കു മാപ്പുതരൂ "
" എനിക്കു താങ്കളെ അറിയില്ല. പിന്നെ എന്തിനാണ് എന്നോടു മാപ്പപേക്ഷിക്കുന്നത് ?"
"പക്ഷേ എനിക്കങ്ങയേ അറിയാം. അങ്ങയെ വധിക്കാന്‍ പ്രതിജ്ഞയെടുത്ത ശത്രുവാണു ഞാന്‍ . എന്റെ സഹോദരനെ വധിച്ചതിനും രാജ്യം പിടിച്ചെടുത്തതിനുമുള്ള പ്രതികാരം തീര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുമ്പോഴാണ് താങ്കള്‍ ഈ മുനിയേ കാണാന്‍ വരുന്നു എന്ന വിവരം ലഭിച്ചത്. അംഗരക്ഷകരൊന്നുമില്ലാതെ ഇവിടെ നിന്നു മടങ്ങുമ്പോള്‍ വധിക്കാന്‍ തക്കം പാര്‍ത്ത് കാട്ടിനുള്ളിലില്‍ പതിയിരുന്നു. നേരമിരുട്ടിയപ്പോള്‍  പുറത്തുവന്ന  എന്നെ ഭടന്മാര്‍  ആരോ തിരിച്ചറിഞ്ഞ് ആക്രമിച്ചു മുറിപ്പെടുത്തി .അവരില്‍ നിന്നു രക്ഷപ്പെട്ടാണു ഞാനിവിടെയെത്തിയത്. അങ്ങെന്റെ മുറിവു പരിചരിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ രക്തം വാര്‍ന്നു മരിച്ചേനേ. ഞാന്‍ ജീവനെടുക്കാനാഗ്രഹിച്ച അങ്ങു തന്നെ എന്റെ ജീവന്‍ രക്ഷിച്ചു. അങ്ങനുവദിച്ചാല്‍ ഇനിയുള്ള എന്റെ ജീവിതം അവിടുത്തെ സേവനത്തിനായിരിക്കും. എന്റെ സന്തതിപരമ്പകളും അങ്ങയുടെ സേവകരായിരിക്കും. എനിക്കു മാപ്പേകണം "

രാജാവിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. അവര്‍ നല്ല സുഹൃത്തുക്കളായി . മടങ്ങിപ്പോകുംമുന്‍പ് കൊട്ടാരത്തില്‍ നിന്നു പരിചാരകരേയും ഭിഷഗ്വരനേയും വരുത്തി മുറിവിനു നല്ല ചികിത്സ ലഭ്യമാക്കുകയും ചെയ്യാമെന്നും  നഷ്ടപ്പെട്ട രജ്യവും സമ്പത്തും തിരികെ നല്‍കുമെന്ന ഉറപ്പും നല്കി .
മടങ്ങുന്നതിനു മുന്‍പ് മുനിയെ കണ്ടു യാത്രപറയാനായി അവിടെയൊക്കെ നോക്കി . അദ്ദേഹം തലേദിവസം ഒരുക്കിയിട്ടിരുന്ന നിലത്ത് വിത്തുകള്‍ പാകുകയായിരുന്നു. അദ്ദേഹത്തെ സമീപിച്ച് നമസ്കരിച്ചു രാജാവു ചോദിച്ചു
" അവസാനമായി ഞാന്‍ അങ്ങയോട് എന്റെ ചോദ്യങ്ങള്‍ക്കുള്ല ഉത്തരങ്ങള്‍ നല്‍കാന്‍ യാചിക്കുകയാണ്. "
" എല്ലാ ഉത്തരങ്ങളും ലഭിച്ചു കഴിഞ്ഞല്ലോ "
" അങ്ങെന്താണു പറയുന്നത്? ഉത്തരങ്ങള്‍ ലഭിച്ചെന്നോ.. എങ്ങനെ, എപ്പോള്‍? "
" നോക്കൂ , ഇന്നലെ വളരെ ക്ഷീണിതനായ എന്നില്‍ അനുകമ്പ തോന്നിയിരുന്നില്ലെങ്കില്‍ , ഭൂമി കിളച്ചു സമയം വൈകുമായിരുന്നില്ല. എങ്കില്‍ നിങ്ങള്‍ തിരിച്ചുപോകുന്നവഴിയില്‍ ശത്രു നിങ്ങളെ പതിയിരുന്ന് വധിക്കുമായിരുന്നു. അപ്പോള്‍ ഇന്നലെ, നിങ്ങള്‍ മണ്ണില്‍ പണിയെടുത്ത സമയമാണ് ഏറ്റവും പ്രധാനമായതും . ഞാനായിരുന്നു ഏറ്റവും പ്രധാന വ്യക്തി .എന്നോടു കാട്ടിയ ദയയാണ് നിങ്ങള്‍ ചെയ്ത ഏറ്റവും പ്രധാന കര്‍മ്മം. പക്ഷേ മുറിവേറ്റയാള്‍ വന്നപ്പോള്‍ അയാളായി നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടയാള്‍. അയാളെ ശുശ്രൂഷിക്കുന്നതായി ഏറ്റവും വലിയ കര്‍മ്മം . പക്ഷേ ഒന്നോര്‍ക്കുക. ഏറ്റവും പ്രധാനപ്പെട്ട സമയം - അതൊന്നേയുള്ളു. ഈ നിമിഷം ! ഈ നിമിഷമാണ് ഏറ്റവും ശക്തമായത്, നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഇപ്പോള്‍ മാത്രം. കഴിഞ്ഞുപോയ നിമിഷമോ വരാനിരിക്കുന്ന നിമിഷമോ നമ്മുടെ സ്വന്തമല്ല. ഇപ്പോള്‍ ഒപ്പമുള്ളവര്‍ തന്നെ ഏറ്റവും പ്രാധാന്യമുള്ലവര്‍. മറ്റാര്‍ക്കും ഇപ്പോള്‍ നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ ഒപ്പമുള്ളവരോടു നന്മചെയ്യുകയെന്നതാണ് ഏറ്റവും മഹത്തായ കര്‍മ്മം. എന്തുകൊണ്ടെന്നാല്‍ അതിനായാണു മനുഷ്യനെ ഈശ്വരന്‍ ഭൂമിയിലേയ്ക്കയച്ചിരിക്കുന്നതുതന്നെ. " സന്യാസി പറഞ്ഞു നിര്‍ത്തി.

രാജാവാകട്ടെ അത്യന്തം ആഹ്ളാദവാനായി മടങ്ങുകയും ചെയ്തു, തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റാനായി.










.
















1 comment: