Wednesday, November 30, 2016

അഞ്ചു വരങ്ങൾ - മാർക്ക് ട്വയിൻ

ഇന്ന് ഹക്കിൾ ബെറിയുടെയും ടോം സ്വയറിന്റെയും മാത്രമല്ല ഒട്ടനവധി കഥകൾ സമ്മാനിച്ച മാർക്ക് ട്വയിന്റെ ജന്മവാര്ഷികമാണ് . അദ്ദേഹത്തിന്റെ പ്രശസ്തമായ ഈ കഥയും എല്ലാ കൂട്ടുകാരും വായിച്ചിട്ടുണ്ടാവും . ഇല്ലാത്തവർക്കായി ഈ പരിഭാഷ സമർപ്പിക്കുന്നു
.
അഞ്ചു വരങ്ങൾ
---------------------------
1 .
ജീവിതവാസരത്തിന്റെ പുലര്‍ വേളയിലാണ് ആ മാലാഖ   തന്റെ സമ്മാനക്കൂടയിൽ അഞ്ചു വരങ്ങളുമായി   അയാളെ തേടിയെത്തിയത് .
" ഇതൊക്കെ നിനക്കുള്ള സമ്മാനങ്ങളാണ് . ഏറ്റവും പ്രിയമായതു നീ എടുത്തുകൊൾക . ഓർമ്മിക്കുക, ഒന്ന് മാത്രം . വളരെ ശ്രദ്ധിച്ച് ബുദ്ധിപൂർവം തിരഞ്ഞെടുക്കണം"
പ്രശസ്തി , സ്നേഹം, സമ്പത്ത്, സന്തോഷം , മരണം - ഇവയായിരുന്നു ആ അഞ്ചു വരങ്ങൾ
"ഏയ് , ഇതിലാലോചിക്കാൻ എന്തിരിക്കുന്നു "
അയാൾ സന്തോഷം ആണ് തിരഞ്ഞെടുത്തത് .
ഇഹലോകജീവിതത്തിൽ യൗവ്വനനാളുകൾ കണ്ടെത്തുന്ന സന്തോഷങ്ങളൊക്കെ അയാൾ സ്വന്തമാക്കി .പക്ഷെ അവയൊക്കെയും ക്ഷണികവും നിരാശാജനകവും ആയിരുന്നു. അവയൊക്കെ അകന്നുപോകുമ്പോൾ അനുഭവിച്ച  വേദനയും ശൂന്യതയും ഓരോ നിമിഷവും അയാളെ നോക്കി പരിഹസിച്ചു.
ഒടുവിൽ അയാൾ ആത്മഗതം ചെയ്തു
" ഇക്കാലമത്രയും ഞാൻ പാഴാക്കി. ഇനി ഒരവസരം കിട്ടിയാൽ ഞാൻ  വിവേകത്തോടെയേ  തിരഞ്ഞെടുക്കൂ"
 .
2 .
മാലാഖ വീണ്ടും പ്രത്യക്ഷപ്പെട്ടു
"നാലു  വരങ്ങൾ ഇനിയും ബാക്കി. ഒന്നെടുത്തുകൊള്ളുക. ഓർക്കുക, കാലം അതിവേഗം പായുന്നു. ഇവയിൽ അമൂല്യമായതു മാത്രം തിരഞ്ഞെടുക്കുക. "
ദീർഘനേരത്തെ ആലോചനയ്ക്കു  ശേഷം അയാൾ സ്വീകരിച്ചതു സ്നേഹം ആയിരുന്നു. പക്ഷെ മാലാഖയുടെ  കണ്ണുകളിൽ ആനന്ദാശ്രു പടർന്നില്ല .
വർഷങ്ങൾക്കു ശേഷം  തന്റെ ശൂന്യമായ വീടിനുമുന്നിൽ അവസാനത്തെ ശവമഞ്ചത്തിനടുത്തു നിന്ന് അയാൾ വിലപിച്ചു
"ഓരോരുത്തരായി എന്നെ വിട്ടുപോയി. ഒടുവിൽ എന്റെ പ്രിയപ്പെട്ടവളും യാത്രയാവുന്നു. ഓരോ വേർപാടും എന്നെ കൂടുതൽ  കൂടുതൽ  ശൂന്യതയിലേക്കാണ് കൊണ്ടുപോയത് . സ്നേഹം ചതിയനായ വ്യാപാരിയാണ്. അവൻ  തരുന്ന ഓരോ നിമിഷത്തെയും സന്തോഷത്തിനു വിലകൊടുക്കേണ്ടി വന്നത്   ദീർഘകാലത്തെ തീവ്രദുഃഖമാണെനിക്ക്. ഉള്ളിന്റെ ഉള്ളിൽ നിന്ന് അവനെ ഞാൻ വെറുക്കുന്നു, ശപിക്കുന്നു "
.
3 .
"ഒരവസരം കൂടി  " മാലാഖ വീണ്ടും പ്രത്യക്ഷനായി പറഞ്ഞു
" കഴിഞ്ഞ കാലം നിന്നെ ജ്ഞാനിയാക്കിയിരിക്കും - നിശ്ചയമായിട്ടും എങ്ങനെയായിരിക്കണം.ഇനിയുള്ള മൂന്നു വരങ്ങളിൽ ഏറ്റവും മൂല്യമുള്ളത്‌ നീയെടുക്കു . "
ഏറെനേരത്തെ ആലോചനയ്ക്കു ശേഷം അയാൾ പ്രശസ്തിയാണ് കൈക്കൊണ്ടത്. ഒരു നെടുവീർപ്പോടെ മാലാഖ യാത്രയായി.
കാലം പിന്നെയും ഗതിവേഗം കുറയ്ക്കാതെ യാത്ര തുടർന്നു. ഏറെനാൾ കഴിഞ്ഞപ്പോൾ വായിൽ മങ്ങിയ വേളയിൽ  മാലാഖ വീണ്ടുമെത്തി . അവിടെ ഏകനായിരിക്കുന്ന ദുഖിതനായ അയാളുടെ പിന്നിൽ അവൾ നിലകൊണ്ടു. ആ മനസ്സ് അവൾക്കു വായിക്കാൻ സാധിക്കുമായിരുന്നു .
" ഞാൻ ലോകപ്രസിദ്ധനായി .എല്ലാവരും എന്നെ പ്രശംസിക്കുന്നത് എന്നെ ആനന്ദചിത്തനാക്കി. ആ സന്തോഷം അല്പമാത്രയായിരുന്നു. എന്നോട്എല്ലാവർക്കും അസൂയയുണ്ടായി . വിമർശനങ്ങളും അപവാദങ്ങളും പീഡനങ്ങളും പിന്നാലെ തന്നെ കടന്നു വന്നു. ഒടുവിൽ അവഹേളനങ്ങൾ എന്റെ അന്ത്യത്തിന്  തുടക്കം കുറിച്ചു .   സഹതാപം എന്റെ  പ്രശസ്തിക്കു ചിതയൊരുക്കി.  കീർത്തിയുടെ പാരുഷ്യവും ദുരിതവും എത്ര കഠിനമാണ് ! പ്രശസ്തിയുടെ ഔന്നത്യത്തിൽ ഹനിക്കാൻ ശ്രമം. അത് നശിച്ചാൽ  അവജ്ഞയും അനുകമ്പയും "
.
4 .

" ഒന്ന് കൂടി എടുത്തുകൊള്ളൂ " വീണ്ടും മാലാഖയെത്തി
" ഇനിയും രണ്ടെണ്ണം ബാക്കിയുണ്ട് .തുടക്കത്തിൽ ഉണ്ടായിരുന്ന ഏറ്റവും അമൂല്യമായ വരം ഇപ്പോഴും ബാക്കിയാണ് . "
"" സമ്പത്ത് - അതാണ് ശക്തി. ഞാനെന്തൊരു കുരുടാനായിരുന്നു !" അയാൾ സ്വയം പറഞ്ഞു.
" ഇനി ഞാൻ ജീവിതം  അർത്ഥപൂർണ്ണമാക്കും.  കണ്ണഞ്ചും വിധം ധൂർത്തടിച്ചു ജീവിക്കും. പരിഹസിച്ചവരും നിന്ദിച്ചവരും എന്റെ മുന്നിൽ കൈ നീട്ടി നിൽക്കും . അവരുടെ അസൂയ എന്നെ ആനന്ദിപ്പിക്കും .എല്ലാ ആഡംബരങ്ങളും സന്തോഷങ്ങളും എന്റെ ശരീരത്തെയും മനസിനെയും ഹര്ഷപുളകിതമാക്കും . സംരക്ഷണം, ആദരം. , ബഹുമാനം , ആരാധന -ഒക്കെ ഞാൻ വിലകൊടുത്തു വാങ്ങും. എന്തു മഹത്വവും ഈ ലോകത്തു വാങ്ങാൻ കിട്ടും. വിവരക്കേടു കൊണ്ട്  വിലകെട്ട വരങ്ങൾ എടുത്ത്  ഈ ജീവിതത്തിലെ  എത്ര സമയമാണു പാഴായത്. ഇനി ഞാൻ എന്തായാലും ജാഗ്രത്താതായിരിക്കും."
മൂന്നു വര്ഷം അതിവേഗം ഓടിമറഞ്ഞു . അയാൾ തന്റെ മാളികമുറിയിൽ മെലിഞ്ഞു വിളറിയ ശരീരവുമായിരിക്കുകയാണ് - ശൂന്യമായ  ദൃഷ്ടിയും കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ആയി പിറുപിറുത്ത് .
"ഇഹലോകജീവിതം  നൽകുന്ന സമ്മാനങ്ങളൊക്കെ നശിച്ചു പോകട്ടെ . ഒക്കെ പൊന്നു പൂശിയ നുണകൾ . സന്തോഷവും സമ്പത്തും സ്നേഹവും പ്രശസ്തിയും ഒക്കെ വരങ്ങളല്ല , വേദനയും ദുഖവും ദാരിദ്ര്യവും അപകീർത്തിയും , ഈ വക  സുസ്ഥിരമായ ജീവിതയാഥാർത്ഥ്യങ്ങളുടെ ക്ഷണികമായ രൂപമാറ്റം മാത്രമാണവ. "
"വളരെ ശരിയാണ് " മാലാഖ പറഞ്ഞു .
ഇനി അവളുടെ സമ്മാനക്കൂടയിൽ ഒരു വരം മാത്രമേ അവശേഷിച്ചിരുന്നുള്ളു . വിലമതിക്കാനാവാത്ത ഒന്ന് .
"ഹീനനും നിസ്സാരനും  ആയ എനിക്കിപ്പോൾ ബോധ്യമുണ്ട് മറ്റുള്ള വരങ്ങളൊക്കെ താരതമ്യം ചെയ്താൽ ഈ വരം എത്ര അമൂല്യമാണെന്ന് . എല്ലാ വേദനകളിൽ നിന്നും നിന്ദകളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും ശരീരത്തിനും മനസ്സിനും ലഭിക്കുന്ന  നിതാന്തമായ മുക്തി . അതെ ഞാൻ ഏറെ ക്ഷീണിതനാണ് . എനിക്കിനി ശാശ്വതമായ വിശ്രമമാണ് വേണ്ടത്. "
.
5 .
.
മാലാഖ വീണ്ടുമെത്തി . അവളുടെ സമ്മാനകൂടയിൽ ആദ്യത്തെ നാലു വരങ്ങളും ഉണ്ടായിരുന്നു . മരണം മാത്രം  അതിലുണ്ടായിരുന്നില്ല . പക്ഷെ അയാൾക്കാവശ്യം അതായിരുന്നു .
" അത് ഞാൻ ഒരമ്മയുടെ ഓമനക്കുഞ്ഞിന് കൊടുത്തു . നിഷ്കളങ്കനായ അവൻ എന്നോട് തിരഞ്ഞെടുത്തു കൊടുക്കാനാവശ്യപ്പെട്ടു . ഞാനതു കൊടുത്തു. നീ ഒരിക്കലും എന്നോട് തിരഞ്ഞെടുത്തു തരാന്‍  ആവശ്യപെട്ടില്ലല്ലോ"
അയാള്‍ വിഷണ്ണനായി
" എന്തൊരു കഷ്ടമായിപ്പോയി . ആകട്ടെ, ഇനി എനിക്കെന്താണ് ബാക്കിയായുള്ളത് ?"
" നീ അർഹിക്കുന്നതു തന്നെ. അവഹേളനങ്ങളുടെ ദുരന്തം പേറുന്ന വാർദ്ധക്യം  "