Wednesday, December 28, 2016

വിട

ഒരു നോക്കു കാണുവാന്‍ കഴിയാത്ത വണ്ണം നീ
കാലത്തിന്‍ യവനികയ്ക്കുപ്പുറം പോകവേ
നിശ്ശബ്ദമായ് , നിത്യസത്യമായ് വേര്‍പാടി-
ന്നശ്രുവില്‍ ചേര്‍ന്നോരഴലിന്റെ ആഴിയായ്
നീ മാഞ്ഞു പോകുന്നു വത്സരമേ നാളെ
വന്നെത്തുമൊരു നവവത്സരപ്പുലരിയും
എത്ര കളിച്ചു ചിരിച്ചു നിന്നൊപ്പം ഞാന്‍
എത്ര പിണങ്ങി, യിണങ്ങിയനന്തമായ്
നീയെന്റെ സ്വന്തമായ് തീര്‍ന്നു  ക്ഷണനേര-
മെങ്കിലോ ഇന്നിനി ഓര്‍മ്മയായ് തീരുന്നു
നിന്‍ മടിത്തട്ടിലെ കുഞ്ഞായ് പിറന്നു ഞാന്‍
ഇപ്പോഴും മുതിരാത്ത കുഞ്ഞായി മേവുന്നു
നീയെന്റെ ഹൃദയത്തുടിപ്പായിരുന്നതും
നീയെന്റെ ഗാനത്തിന്‍ ലയമായിരുന്നതും
ഓര്‍ത്തു  വിതുമ്പയാനെന്‍ മനം വര്‍ഷമേ
ചേര്‍ത്തു പിടിക്കുവാനാകില്ലയല്ലോ...!

Monday, December 26, 2016

പ്രണയഗീതം

ഏതോ യുഗാന്തരസന്ധ്യതന്‍ വീഥിയില്‍
കാലം നടന്നോരീ വഴിത്താരയില്‍
വീണുകിടന്നോരു പൂവാണു ഞാന്‍
ആരും പൂജയ്ക്കെടുക്കാത്ത പൂവാണു ഞാന്‍

നിറമില്ല മണമില്ല പൂന്തേനുമില്ലാത്ത
വാടിക്കിടന്നോരു പൂവാണുഞാന്‍
ആരാരും കാണാതെ ഈവഴിയോരത്തു
കണ്ണു നീര്‍ തുകിഞാന്‍ കാത്തിരിക്കേ

വന്നതില്ലാരുമെന്‍ കണ്ണീരു കാണുവാന്‍
നെഞ്ചോടു ചേര്‍ത്തൊന്നു ചുംബിക്കുവാന്‍
ഒടുവില്‍ നീയെത്തിയെന്‍ ഹൃദയേശ്വരാ
നിന്റെ ഹൃദയത്തിലെന്നെയും ചേര്‍ത്തുവെയ്കാന്‍

എന്റെ ജന്മത്തിനര്‍ത്ഥം പകര്‍ന്നേകുവാന്‍
പകരമായ് ഞാനെന്തു നലകീടണം നിന-
ക്കീജന്മമാകെ ഞാന്‍ കാല്‍ക്കല്‍  വെയ്ക്കാം
പ്രിയ തോഴാ നിനക്കായെന്‍ സമ്മാനമായ്

സ്നേഹസാഗരം തന്നെ നിനക്കു നല്കാന്‍
 എന്റെ മനസ്സിന്റെ ചെപ്പിലടച്ചു വെയ്ക്കാം
സ്വീകരിക്കൂ, എന്റെ പ്രാണന്റെ ചിന്തുകള്‍ 
അലയടിച്ചീടുന്നൊരാഴിതന്‍ തിരകളില്‍

പാടുന്നു  രാവിലെന്‍ പ്രണയഗീതം , മനോ-
വീണയില്‍ വിരിയുന്ന ലോലരാഗം - നിന്റെ
ഹൃദയത്തിലെന്നോ പതിക്കുവാനായ് , ഒരു
മറുപാട്ടു കാതില്‍  പതിക്കുവാനായ്...

Thursday, December 22, 2016

തിരുപ്പിറവി

 ഈ നീലരാവിലീ പുല്‍ക്കുടിലില്‍
ശ്രീയേശു നാഥന്‍ പിറന്നുവല്ലോ
പാരിലെ കൂരിരുള്‍ നീക്കീടുവാന്‍
പാപിക്കള്‍കാശ്വാസമേകീടുവാന്‍.. ഉണ്ണി പിറന്നുവല്ലോ
ഹാലേലുയ്യാ... ഹാലേലുയ്യാ...

വിണ്ണിലെ രാജകുമാരനല്ലോ
മണ്ണിലെ താരകമായ്  പിറന്നു
മിശിഹാസുതനാം പരം പൊരുളേ
നിന്‍ പാദപത്മം വണങ്ങിടുന്നേന്‍

ഞങ്ങള്‍തന്‍  പാപത്തിന്‍ കുരിശേറുവാന്‍
ദുഃഖത്തിന്‍ മുള്‍ക്കിരീടം ചാര്‍ത്തുവാന്‍
ഭൂമിയില്‍ വന്നു പിറന്ന ദേവാ
മേവുകെന്‍ ഹൃത്തില്‍ നീയെന്നുമെന്നും



ക്രിസ്തുമസ് ഗാനം

മഞ്ഞണിഞ്ഞ രാവതിൽ  വന്നു പിറന്നുവല്ലോ 
സ്നേഹസ്വരൂപനാം യേശുനാഥൻ, ലോകൈക നായകൻ 
ശാന്തിതൻ ദിവ്യപ്രകാശം ചൊരിഞ്ഞവൻ 
പാപത്തിൻ കൂരിരുൾ നീക്കിയല്ലോ 

മിശിഹാ സുതനായ് സ്തുതി  പാടി 
പറവകൾ, പൂക്കളും പൂഞ്ചോലയും 
കണ്‍ ചിമ്മി നോക്കിയ നക്ഷത്രങ്ങള്‍
നേർവഴികാട്ടി രാജാക്കൾക്കായ് 

രാജാധിരാജനായ് കരുണാപയോധിയായ്
ധരണിയിൽ വന്നു പിറന്ന ദേവാ, എന്നാത്മ നായകാ
നിൻ തിരുപാദത്തിലാണെന്റെ അഭയം
നിന്‍ സ്നേഹജ്യോതിയിലെന്‍ സായൂജ്യം 

അഖിലത്തിനുടയനാം  കര്‍ത്താവേ
സ്തുതി നിനക്കെന്നുമേ പരം പൊരുളേ 

അഗതിയാമടിയന്‍റെ യാചനകള്‍
ഇരുകൈകളാല്‍ നീ  കൈക്കൊള്ളണേ


നിന്‍  തിരുസന്നിധേ പൂകിടാനായ് 
കേഴുന്നിതെന്‍ മനം ജഗദീശ്വരാ..
ഇരുളേറുമീവഴിത്താരയില്‍ നീ 
നിറദീപമായ് വഴി കാട്ടിടണേ യേശുമഹേശനേ.... . 





Sunday, December 18, 2016

ഉണ്ണിയും ഉണ്ണിയപ്പവും

ആകാശമധ്യത്തിലെന്നപോലുള്ളൊരീ
കൊച്ചു വീടിന്റെയകത്തളത്തിൽ
ആകെ നിറഞ്ഞൊരാ ഗന്ധം, കൊതിപ്പിക്കും
അമ്മസ്നേഹത്തിന്നമോഖഗന്ധം

കാത്തിരുന്നമ്മ, തന്നുണ്ണിയെ സ്‌നേഹത്തിൻ
തേനിറ്റു വീഴും ഹൃദയമോടന്തിയിൽ
പൈദാഹമോടവൻ കൂടണഞ്ഞീടുകിൽ
എകുവാനമ്മതൻ കയ്യിലുണ്ടാമധുരം

ഉണ്ണിക്കു നല്‍കുവാനമ്മയുണ്ടക്കിയി
ന്നുണ്ണിയപ്പം കൊച്ചു കിണ്ണം നിറയേ..
ശര്‍ക്കരപ്പാവും പഴവും അരിമാവും
ചേര്‍ത്തു മധുരം നിറച്ചൊരപ്പം..

കാത്തുകാത്തമ്മയിരിക്കവേ വന്നച്ഛന്‍
ഉണ്ണിക്കു നല്കുവന്‍ ബര്‍ഗ്ഗറുമായ്
ആവേശമൊക്കെത്തണുത്തുപോയ്- അമ്മതന്‍
ചേതോഹരാനനം  ശോകാര്‍ത്തമായ് .

അത്രമേല്‍ ശ്രദ്ധയോടുണ്ടാക്കിവെച്ചൊരാ
അപ്പങ്ങള്‍ നോക്കിപ്പരിഹസിക്കേ
അമ്മതന്‍ കണ്ണില്‍ നിന്നിറ്റുവീഴാന്‍ കാത്തൊ-
രശ്രുകണം മഞ്ഞു തുള്ളിപോലെ ..

ഉണ്ണിയോടുള്ളൊരീ അമ്മതന്‍ സ്നേഹം
ഉണ്ണിയപ്പത്തില്‍ മധുരമായി
വാത്സല്യമന്ദഹാസത്തിന്‍  നറുമണം
വാതില്‍ കടക്കാതെ തങ്ങിനില്‍പ്പൂ

അന്തി കനക്കവേ ഉണ്ണി വന്നെത്തിയി-
ങ്ങോടിക്കളിച്ചു വിവശനായി .
ഓടിവന്നമ്മയ്ക്കു മുത്തമേകിയവന്‍ 
പിന്നെയച്ഛന്റെ മടിയിലേറി 

കൊണ്ടുവന്നിട്ടുള്ളതെന്തെന്നു നോക്കൂ 
എന്നുണ്ണിക്കുവേണ്ടി' യെന്നോതി താതന്‍ 
ഓടിപ്പോയുണ്ണി തുറന്നു നോക്കി, അച്ഛന്‍ 
വാങ്ങിവന്നുള്ള പൊതിക്കെട്ടുകള്‍ 

ഓമനക്കുഞ്ഞിന്‍ മുഖം വിടര്‍ന്നില്ലതു 
കണ്ടിട്ടുമെന്തൊരതിശയമായ് 
മൂക്കുവിടര്‍ത്തിയടുക്കളവാതിലില്‍
നേരെയവന്‍ നോക്കി പുഞ്ചിരിച്ചു 

വേണ്ടെനിക്കച്ഛാ പിസ്സയും ബര്‍ഗ്ഗറും
ഏറെക്കൊതിപ്പിക്കുമുണ്ണിയപ്പത്തിന്‍ 
 വാസന ചൊല്ലിയെന്നമ്മതന്‍ കയ്യാ-
ലുണ്ടാക്കിവെച്ചിട്ടുണ്ടെന്ന സത്യം

Monday, December 12, 2016

തിരുവാതിര

തണുത്തുറഞ്ഞ തിരുവാതിര  സായന്തനം. വിളിക്കാതെ  എത്തിയ അതിഥിയായ് ഇരുട്ട് വീടിനുള്ളിലേയ്ക്കു  കടന്നു കയറിക്കൊണ്ടിരിക്കുന്നു. അയാള്‍  ഫോണിന്റെ അരികത്തു നിന്നു മാറിയതേ ഇല്ല . ഇന്നെന്തായാലും  മക്കളില്‍ ആരെങ്കിലും  വിളിക്കുമായിരിക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ താങ്ങും തണലുമായിരുന്ന പ്രിയ പത്നി തുടിച്ചു കുളിക്കന്‍ പുഴയില്‍ പോയിട്ടു മടങ്ങി വരാതിരുന്നത് ഇങ്ങനെയൊരു തീരുവാതിര രാവില്‍ !അവരതു മറന്നു പോയിരിക്കുന്നോ ..
 അന്നും  അരും വിളിച്ചില്ല ..
എത്രയോ നാളായി കാതോര്‍ത്തിരിക്കുന്നു, ആ വീട്ടില്‍ ഏകനായി  . എന്നിട്ടും എല്ലാവരും എന്തേ ഇങ്ങനെ മറക്കുന്നു ! വിഷുവും ഓണവും ദീപാവലിയും ഒക്കെ കഴിഞ്ഞു പോയിട്ടും കടലിനക്കരെ  നിന്ന് മൂന്നു മക്കളില്‍  ആരും വന്നില്ല, ആരും  അയാളെ വിളിച്ചില്ല.
ഫോണിനടുത്തിരുന്നു തന്നെ എപ്പോഴോ അയാള്‍ ഉറങ്ങി. കിഴക്കു  വെള്ള കീറും മുമ്പ് അയാള്‍ ഉണര്‍ന്നു. മെല്ലെ വയര്‍ ഊരി ഫോണ്‍  കയ്യിലെടുത്തു . അതുമായി അയാള്‍ കയത്തിന്റെ ഭാഗത്തേയ്ക്കു നടന്നു. കരയിലെ ഇരട്ടപ്പാറയുടെ മുകളില്‍ കയറി അയാള്‍ ഫോണ്‍ കയത്തിലേയ്ക്കു വലിച്ചെറിഞ്ഞു. പിന്നെ തിരികെ നടന്നു, തനിക്കു മാത്രമായി കാലം സമ്മാനിച്ച  ഏകാന്തതയിലേയ്ക്ക്.. 

Thursday, December 1, 2016

നിന്നെക്കുറിച്ചു ഞാന്‍ പാടാം -നിത്യ
സ്നേഹസ്വരൂപിണീ, പൂര്‍ണ്ണേ
എത്രമേല്‍ കാരുണ്യവര്‍ഷം - നിന്റെ
നീരിലൂടൊഴുകിയീ   വഴിയില്‍