Monday, December 12, 2016

തിരുവാതിര

തണുത്തുറഞ്ഞ തിരുവാതിര  സായന്തനം. വിളിക്കാതെ  എത്തിയ അതിഥിയായ് ഇരുട്ട് വീടിനുള്ളിലേയ്ക്കു  കടന്നു കയറിക്കൊണ്ടിരിക്കുന്നു. അയാള്‍  ഫോണിന്റെ അരികത്തു നിന്നു മാറിയതേ ഇല്ല . ഇന്നെന്തായാലും  മക്കളില്‍ ആരെങ്കിലും  വിളിക്കുമായിരിക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ താങ്ങും തണലുമായിരുന്ന പ്രിയ പത്നി തുടിച്ചു കുളിക്കന്‍ പുഴയില്‍ പോയിട്ടു മടങ്ങി വരാതിരുന്നത് ഇങ്ങനെയൊരു തീരുവാതിര രാവില്‍ !അവരതു മറന്നു പോയിരിക്കുന്നോ ..
 അന്നും  അരും വിളിച്ചില്ല ..
എത്രയോ നാളായി കാതോര്‍ത്തിരിക്കുന്നു, ആ വീട്ടില്‍ ഏകനായി  . എന്നിട്ടും എല്ലാവരും എന്തേ ഇങ്ങനെ മറക്കുന്നു ! വിഷുവും ഓണവും ദീപാവലിയും ഒക്കെ കഴിഞ്ഞു പോയിട്ടും കടലിനക്കരെ  നിന്ന് മൂന്നു മക്കളില്‍  ആരും വന്നില്ല, ആരും  അയാളെ വിളിച്ചില്ല.
ഫോണിനടുത്തിരുന്നു തന്നെ എപ്പോഴോ അയാള്‍ ഉറങ്ങി. കിഴക്കു  വെള്ള കീറും മുമ്പ് അയാള്‍ ഉണര്‍ന്നു. മെല്ലെ വയര്‍ ഊരി ഫോണ്‍  കയ്യിലെടുത്തു . അതുമായി അയാള്‍ കയത്തിന്റെ ഭാഗത്തേയ്ക്കു നടന്നു. കരയിലെ ഇരട്ടപ്പാറയുടെ മുകളില്‍ കയറി അയാള്‍ ഫോണ്‍ കയത്തിലേയ്ക്കു വലിച്ചെറിഞ്ഞു. പിന്നെ തിരികെ നടന്നു, തനിക്കു മാത്രമായി കാലം സമ്മാനിച്ച  ഏകാന്തതയിലേയ്ക്ക്.. 

1 comment:

  1. ഏകാന്തതയുടെ അവസ്ഥയെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete