Sunday, January 29, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 2

   

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 2

അംബര്‍നാഥ് ശിവക്ഷേത്രം 


അംബരനാഥന്റെ ക്ഷേത്രം , അതായത് ആകാശത്തിന്റെ ദേവന്റെ ക്ഷേത്രമാണിത് . അതിനാല്‍  തന്നെ അംബരേശ്വരക്ഷേത്രമെന്നും ഇതറിയപ്പെടുന്നു . ക്രിസ്തുവര്‍ഷം 1060 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം കറുത്ത ശിലയില്‍  കൊത്തിയുണ്ടാക്കിയിരിക്കുന്ന അതിമനോഹരമായൊരു കവിതയെന്നു തന്നെ പറയാം. ശിലഹര സാമ്രാജ്യത്തിലെ രാജാവായിരുന്ന ഛിത്രരാജ മഹാമണ്ഡലേശ്വറാണത്രേ വാല്‍ധുനി നദീതീരത്ത്  ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അദ്ദേഹത്തിന്റെ പുത്രന്‍ അതു നവീകരിക്കുകയും ചെയ്തു .നിര്‍മ്മാണരീതിയിലും അലങ്കാരപ്പണികളിലുമുള്ള സാദൃശ്യം മൂലം മൗണ്ട് അബുവിലെ ദില്‍വാര ക്ഷേത്രവുമായി താരതമ്യപ്പെടുത്താറുണ്ട്  .

ഹേമദ്പന്തി നിര്‍മ്മാണശൈലിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്  .ഇതില്‍ ഉത്തര- ദക്ഷിണ നിരമ്മാണശൈലികളുടെ  ( നഗര-ദ്രാവിഡ) സമന്വയം ആണ്.  എങ്കിലും ഭക്തരില്‍ ഈ ക്ഷേത്രനിര്‍മ്മാണവുമായി പുരണസംബന്ധിയായ ചില വിശ്വാസപ്രമാണങ്ങളും നിലനിന്നു പോരുന്നു. അതു പ്രകാരം  പഞ്ചപാണ്ഡവന്മാര്‍ അഞ്ചുപേരും ചേര്‍ന്ന് വനവാസകാലത്ത്  ഒറ്റരാത്രി കൊണ്ട് ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണത്രെ ഈ മനോഹരമായ ക്ഷേത്രം. അന്നവര്‍ക്ക് അതിന്റെ മേല്‍ക്കൂര മൂഴുവനാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ( ഇപ്പോഴും ഗര്‍ഭഗൃഹത്തിനു മേല്‍ക്കൂരയില്ല ) പക്ഷേ ശാസ്ത്രീയമായ തെളിവുകളൊന്നും ഈ കാര്യത്തില്‍ പിന്‍ബലമേകുന്നില്ല എന്നതും വസ്തുതയാണ്. 

വടക്കും, തെക്കും, പടിഞ്ഞാറും ഭാഗത്തായി സ്ഥിതിചെയ്യുന്ന നടകളിലൂടെയാണ് ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശനം. പടിഞ്ഞാറേ നടയാണ് പ്രധാന കവാടം. ഈ നടയില്‍ക്കൂടി പ്രവേശിയ്ക്കുമ്പോള്‍ നന്ദിയെയാണ് ആദ്യം ദര്‍ശിയ്ക്കാന്‍ കഴിയുക. ബ്രഹ്മാവിന്റെ ബൃഹത്തായൊരു ബിംബവും വളരെ അപൂര്‍വ്വമായ ഹരിഹരപിതാമഹ മൂര്‍ത്തിയും (ബ്രഹ്മാ, വിഷ്ണു, മഹേശ്വര, സൂര്യ മൂര്‍ത്തികള്‍ ) ക്ഷേത്രത്തിന്റെ ബഹിര്‍ഭാഗത്തെ കല്‍ച്ചുവരിനോടു ചേര്‍ന്നു പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.   ശിവന്‍, പുത്രനായ ഗണപതി, നന്ദി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍.  ഗര്‍ഭഗൃഹത്തിലേയ്ക്കിറങ്ങിപ്പോകാന്‍ 20 പടികളുണ്ട്.   അവിടെ മദ്ധ്യത്തിലായി ഒരു ശിവലിംഗപ്രതിഷ്ഠയുണ്ട് .കൃത്യമായ വൃത്താകാരമല്ല പ്രത്യുത, പുലിത്തോല്‍ ആകൃതിയിലുള്ള    ഈ ഗര്‍ഭഗൃഹത്തിനു മേല്‍ക്കൂരയില്ല. അതിനാല്‍ തന്നെ ശിവലിംഗം ആകാശത്തിലേയ്ക്കാണു ദര്‍ശനമായിരിക്കുന്നത് . ഈ ശിവലിംഗം സ്വയംഭൂവാനെന്നു വിശ്വസിക്കപ്പെടുന്നു. നമ്മുടെ നാട്ടിലേതില്‍ നിന്നു വ്യത്യസ്തമായി,  ഭക്തര്‍ക്ക് ശിവലിംഗത്തിന്റെ  അടുത്തു പോയി പൂജാക്രമങ്ങള്‍ അനുഷ്ഠിക്കാന്‍ സാധിക്കും.പുഷ്പാര്‍ച്ചനയും പൂജകളും  പാലഭിഷേകവും മറ്റും അവര്‍ സ്വയം ചെയ്യുന്നു . 

ചാലുവരിയിട്ടു മനോഹരമാക്കിയ കല്‍ഭിത്തികളാണീ ക്ഷേത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നത് .ഈ കല്‍മടക്കുകളില്‍ വിവിധ മൂര്‍ത്തികളെ ഭംഗിയായി കൊത്തിവെച്ചിരിക്കുന്നു. ( പരന്ന ചുവരായിരുന്നു എങ്കില്‍ ഇത്രയധികം ബിംബങ്ങള്‍ കൊത്തിവെയ്ക്കാന്‍ കഴിയുമായിരുന്നില്ല തന്നെ ) അതില്‍ ചിലതൊക്കെ കാലാന്തരത്തില്‍ നശോന്മുഖമായിട്ടുമുണ്ട്. ശിലയില്‍ തീര്‍ത്തിരിക്കുന്ന ഭാഗികമായ  മേല്‍ക്കൂരയും അതിനെ താങ്ങി നിര്‍ത്തുന്ന തൂണുകളുമൊക്കെ ശില്‍പചാതുര്യത്തിന്റെ കേളീ സംഗമം ആണ്.  

മുംബൈയില്‍ നിന്ന് 50 കിലോമീറ്ററില്‍ താഴെയേ ഇവിടേയ്ക്കു സഞ്ചരിക്കേണ്ടതുള്ളു. അംബര്‍നാഥ്, ബദലാപ്പൂര്‍, കര്‍ജത് എന്നിവിടങ്ങളിലേയ്ക്കുള്ള സബര്‍ബന്‍ ട്രെയിനിലോ ടാക്സിയിലോ എത്തിച്ചേരാവുന്നതാണിവിടെ .പൊതുവെ ശാന്തമായ അന്തരീക്ഷം, തിരക്കു വളരെ കുറവും എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മറ്റു പ്രധാനക്ഷേത്രങ്ങളേപ്പോലെ ഒട്ടും തന്നെ കച്ചവടവത്കരിക്കപ്പെട്ടിട്ടില്ല.    ശിവരാത്രി സമയത്ത് ഇവിടെ വലിയ  ഉത്സവം  നടക്കാറുണ്ട്. അന്ന് അഞ്ചുലക്ഷത്തോളം ഭക്തര്‍ മഹാദേവദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തുന്നു .ശ്രാവണമാസത്തിലെ തിങ്കളാഴ്ചകളും ഭോലേനാഥദര്‍ശനത്തിനായുള്ള  തിരക്കേറിയ ദിനങ്ങളാണിവിടെ .ഭാരവാഹികള്‍  ഭക്തരില്‍ നിന്നു ലഭിക്കുന്ന സംഭാവനകൊണ്ട് ക്ഷേത്രത്തില്‍ എന്നും പാവങ്ങള്‍ക്കായി അന്നദാനം നടത്തുന്നുമുണ്ട് .ഒരു നീണ്ട സഹസ്രാബ്ദത്തിനു സാക്ഷ്യം വഹിച്ച ഈ പുണ്യക്ഷേത്രം ദര്‍ശിക്കുക എന്നതുപോലും മഹാപുണ്യം .    ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ക്ഷേത്രം നോക്കി നടത്തുന്നത്. 










Saturday, January 28, 2017

സൗഭാഗ്യം

ഈ ജന്മമെത്രമേൽ സുന്ദരം സുരഭിലം
ഈ ലോകജീവിതം സൗഭാഗ്യസഞ്ചയം
അച്ഛന്റെ വാത്സല്യ, മമ്മതൻ  സ്നേഹം
പിന്നെയൊരായിരം സ്നേഹങ്ങൾ വേറെയും


കൂടെക്കളിക്കുവാൻ കൂട്ടുകാരെത്രപേർ!
ജ്ഞാനം പകർന്ന ഗുരുനാഥരെത്ര പേർ!

ഒറ്റച്ചരടില്‍ കൊരുത്ത കുടുംബത്തിന്‍ 
ബന്ധനം സ്നേഹബന്ധത്തിന്റെ ശ്രേണികള്‍.

ക്ഷുത്തും പിപാസയും നീക്കുവാനായെത്ര 
ശ്രേഷ്ഠവസ്തുക്കള്‍ സ്വാദിഷ്ഠ ഭോജ്യങ്ങളായ്! 
കണ്ണിന്നു കൗതുകമേറുന്ന കാഴ്ചകൾ
എത്രമേലേകീ, പ്രപഞ്ചം ദയാവായ്‌പിൽ.


ഹേമാംഗിയാം പുലർകാലവും കുങ്കുമം
ചാലിച്ചെടുത്ത പ്രദോഷ സൗന്ദര്യവും
മിന്നുമിളവെയിൽത്തുമ്പിനാൽ വജ്രം
മിനുക്കുന്ന പുൽനാമ്പു,മീറൻവയൽക്കാറ്റും 


എണ്ണിയാൽ തീരാത്ത വർണ്ണങ്ങളാൽ തീർത്ത
പൂക്കളും പക്ഷിമൃഗാദിതൻ ജാലവും 
നീലത്തടാകവും  നദി, സൈകതങ്ങ
ളും
 തിരയടിച്ചുയരുന്ന സാഗരഭംഗിയും 

ആകാശനീലിമ പേറുമഗാധത 
തൊട്ടു നില്ക്കും മഹാമേരുഗാംഭീര്യവും 
നീരദജാലപ്രയാണം   നിരന്തരം 
നേര്‍ച്ചിത്രമാകുന്ന വാനപ്രകാരവും.

രാവിലിരുണ്ട മാനത്തു പൂക്കും    വന- 
ജ്യോത്സ്നതന്‍ പൂക്കളാം പൊന്‍ താരകങ്ങളും 
സ്നേഹത്തിന്‍  കൈകളാല്‍ മെല്ലെത്തലോടുന്ന 
ചെല്ലച്ചെറുകാറ്റിന്‍ സൗമ്യസൗരഭ്യവും.

മുഗ്ദ്ധസംഗീതം പൊഴിക്കുന്ന വര്‍ഷത്തിന്‍ 
നാനാമുഖങ്ങള്‍ തരും മനോഹര്‍ഷവും
കാര്‍മേഘകമ്പളം ചാര്‍ത്തുമാകാശത്തു 
ഞാണ്‍ വലിക്കാന്‍ വെമ്പുമിന്ദ്രധനുസ്സതും.

ഈശ്വരന്‍ തൂലികയഗ്നിയില്‍ മുക്കിയി-
ട്ടാകശമാര്‍ഗ്ഗേ വരയ്ക്കും ക്ഷണദ്യുതി -
ഒക്കെയും  മന്നിലീ ജന്മസൗഭാഗ്യങ്ങള്‍
സര്‍വ്വേശ്വരന്‍ തന്‍ വരപ്രസാദങ്ങളും 

Tuesday, January 10, 2017

മാഥേരാന്‍

എന്തുകൊണ്ടും സവിശേഷതകളേറെയുള്ളൊരു ഹില്‍ സ്റ്റേഷനാണ് മാഥേരാന്‍ . ഒന്നാമതായി അതു മുംബൈ മഹാനഗരത്തോടു വളരെ അടുത്തു തന്നെയാണ്  എന്നതാണ്. എന്നുവെച്ചാല്‍ മുംബൈ  നിവാസികളുടെ സ്വന്തം ഹില്‍ സ്റ്റേഷന്‍. പൂനെയ്ക്കും അടുത്തു തന്നെയാണ് മാഥേരാന്റെ സഥാനം. മറ്റൊന്ന് ഇതാണു ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഹില്‍ സ്റ്റേഷനെന്നതാണ്. എന്നുവെച്ച് പ്രകൃതി  സൗന്ദര്യത്തിന്റെ വൈവിധ്യത്തിനോ വൈപുല്യത്തിനോ ഒരു കുറവുമില്ല എന്നതും ശ്രദ്ധേയമാണ്.  ഇതിനേക്കാളൊക്കെ എടുത്തു പറയേണ്ടത്, ഇതിനുള്ളില്‍  മോട്ടോര്‍ വാഹനങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്നതാണ്. ഏഷ്യയില്‍ ഇതൊന്നു മാത്രമേ ഇങ്ങനെ സംരക്ഷിക്കുന്നതുള്ളു.  അത്രമാത്രം പാരിസ്ഥിതികസൗഹൃദം വെച്ചു പുലര്‍ത്തുന്നൊരു പ്രദേശം .  രണ്ടു നഗരങ്ങളുടെ ഇടയിലാണെങ്കിലും , മറ്റു പലനഗരങ്ങളും അടുത്തു തന്നെയുണ്ടെങ്കിലും  മാഥേരാനില്‍ ഈ നാഗരികതയൊന്നും തൊട്ടു തീണ്ടിയിട്ടില്ല .തികച്ചും ശാന്തമായ അന്തരീക്ഷം . 

മുംബൈയില്‍ നിന്നു ഏകദേശം നൂറുകിലോമീറ്റര്‍ ദൂരമേയുള്ളു മാഥേരാനിലേയ്ക്ക്. കാറിലാണെങ്കില്‍  കഷ്ടിച്ചു രണ്ടുമണിക്കൂര്‍ യാത്ര. ട്രെയിനിലാണെങ്കില്‍, മുംബൈ - കര്‍ജത്ത് ലോക്കല്‍ ട്രെയിനില്‍ നെരല്‍ സ്റ്റേഷനിലിറങ്ങി അവിടെ നിന്നു ടാക്സിയില്‍ മാഥേരാനിലെത്താം. ഒരാള്‍ക്ക് 80 രൂപയാണു യത്രച്ചെലവ്.  നെരല്‍ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്റര്‍ നാരോ ഗേജ് റെയില്‍വേലൈന്‍ മാഥേരനിലേയ്ക്കു പോകുന്നുണ്ട്- ടോയ്ട്രെയിന്‍ സര്‍വ്വീസിനായി . ഇപ്പോള്‍ ഈ ലൈന്‍ അടച്ചിട്ടിരിക്കുന്നു. (അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്  അതുടനെ തന്നെ പുനഃസ്ഥാപിക്കുമെന്നറിയുന്നു. ) അവിടെയെത്തിയാല്‍ ഉള്ളിലേയ്ക്കു കടക്കാനുള്ള ടിക്കറ്റ് എടുത്തശേഷം ( 50രൂപ, കുട്ടികള്‍ക്ക് 25 രൂപ ) മാര്‍ക്കറ്റ് വരെയുള്ള യാത്ര  നടന്നു തന്നെയോ കുതിരപ്പുറത്തോ ആകാം.  ഒരാള്‍ക്കു സഞ്ചരിക്കാവുന്ന വലിവണ്ടികളും ലഭ്യമാണ്. തീവണ്ടിപ്പാളത്തില്‍ കൂടി നടന്നാല്‍ മാഥേരന്‍ സ്റ്റേഷനില്‍ എത്തിച്ചേരും.  അവിടെ നിന്നും വ്യൂപോയിന്റുകളിലേയ്ക്കുള്ള കുതിരകളെ വേറെ ലഭിക്കും .850 രൂപ മുതല്‍ അവര്‍ വാങ്ങുന്നുണ്ട്.  ഇരുവശത്തും  കായാമ്പുമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന, കുരങ്ങന്മാര്‍ കൂട്ടുവരുന്ന   ചെമ്മണ്ണു നിറഞ്ഞ കാട്ടുപാതയിലൂടെയുള്ള നടത്തം അനുഭൂതിദായകമാണ്. പലവിധ പക്ഷികളുടെ വായ്ത്താരികളും നമ്മെത്തേടി വരും . ആ യാത്രയുടെ  സുഖം കുതിരയ്ക്കോ വലിവണ്ടിക്കോ നല്‍കാനായെന്നു വരില്ല. 

 ഈ മലയുടെ വിശാലമായ ശീരോഭാഗത്തിനു ചുറ്റുമായി 36 വ്യൂപോയിന്റ്സ് ഉണ്ട്. എല്ലാം ഒരു ദിവസം കൊണ്ടു കണ്ടു തീര്‍ക്കുക അസാധ്യം . അതുകൊണ്ട് വിനോദസഞ്ചാരത്തിനെത്തുന്നവര്‍ ഒരു ദിവസമെങ്കിലും ഇവിടെ തങ്ങി കാഴ്ചകള്‍ കണ്ടു മടങ്ങാറാണു പതിവ്. താമസസൗകര്യങ്ങള്‍ വേണ്ടവിധത്തില്‍ ലഭ്യമാണിവിടെ. മാധവ്ജി പാര്‍ക്ക് പോയിന്റ്, ഘണ്ടാല പോയിന്റ്, ലോര്‍ഡ്സ് പോയിന്റ്, എക്കോ പോയിന്റ്, മലങ്ങ് പോയിന്റ് ,  ലൂയിസ് പോയിന്റ്, സണ്‍ സെറ്റ് പോയിന്റ്, സണ്‍ റൈസ് പോയിന്റ്( പനോരമ പോയിന്റ്) , മങ്കി പോയിന്റ് , ഹാര്‍ട്ട് പോയിന്റ്, ഹണിമൂണ്‍ പോയിന്റ, ഷാര്‍ലട്ട് ലെയ്ക്ക് ... അങ്ങനെ കണ്ണിനു വിരുന്നൊരുക്കി അവരൊക്കെ കാത്തിരിക്കുന്നു നമ്മളെ . ഓരോ വ്യൂപോയിന്റില്‍ നിന്നുള്ള ദൃശ്യങ്ങളും അവിസ്മരണീയം . ചിലയിടത്തു ശിവലിംഗം , ചിലയിടത്തു കോട്ടകള്‍, പിന്നെ ക്ഷേത്രങ്ങള്‍, കൊട്ടാരക്കെട്ടുകള്‍ ഒക്കെയാണോ എന്നു തോന്നും . പക്ഷേ അവയൊക്കെ മലകളും പാറകളും വൈവിധ്യമാര്‍ന്ന രൂപപരിണാമങ്ങളാല്‍ നമ്മെക്കൊണ്ട് അങ്ങനെയൊക്കെ തോന്നിപ്പിക്കുന്നതാണ്. വളരെ അപകടം നിറഞ്ഞ കീഴ്ക്കംതൂക്കായ പറക്കെട്ടുകള്‍ ആണു പല വ്യൂപോയിന്റുകളും . പക്ഷേ മറുഭാഗത്തെത്തുമ്പോഴാണ് അവയുടെ അപകടസ്ഥിതി നമ്മള്‍ തിരിച്ചറിയുന്നത് .മലമുകളിലും  പാറകള്‍ക്കിടയില്‍ ചിലയിടങ്ങളിലും  മണ്ണുണ്ടാകും. അവിടെ പച്ചക്കുട നിവര്‍ത്തി മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്നു . മാഥേരാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ നെറുകയിലെ വനമെന്നാണ്. നീലക്കൊടുവേലി, കരിനെച്ചി, ആടലോടകം  തുടങ്ങി നമുക്കു പരിചിതമായ കുറെ സസ്യങ്ങള്‍,  പിന്നെയും പേരറിയാത്തെ ഒട്ടനവധി വൃക്ഷങ്ങള്‍ ആ വനങ്ങളിലൊക്കെയുണ്ട് .  ഇനിയും ചില കാണാക്കാഴ്ചകള്‍ക്ക് ദുരദര്‍ശിനി സഹായിക്കും . 50 രൂപ കൊടുത്താല്‍ പന്‍വേലിലെ ഫിലില്‍ സിറ്റി, സല്മാന്‍ഖാന്റെ ബംഗ്ളാവ്, ദൂരെയുള്ള കോട്ട, ഉയരത്തില്‍ നിന്നു പതിക്കുന്നൊരു വെള്ളച്ചാട്ടം , വണ്‍ ട്രീ ഹില്‍ , ക്ഷേത്രം അങ്ങനെ കുറേ കാഴ്ചകള്‍ കാട്ടിത്തരും. 

 മഹാനഗര നിവാസികള്‍ ഇടയ്ക്കിടെ  മാഥേരനിലേയ്ക്കൊരു യാത്ര പോകുന്നത് എന്തുകൊണ്ടും ഗുണപ്രദമാണ്, മുതിര്‍ന്നവര്‍ക്കു മാത്രമല്ല കുഞ്ഞുങ്ങള്‍ക്കും . ശുദ്ധമായ പ്രകൃതിയിലേയ്ക്കൊരു ഇറങ്ങിച്ചെല്ലല്‍ അതുതീരെ പരിചയമില്ലാത്ത കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും . അതവരെ ഒരുപാടൊരുപാടു സന്തോഷിപ്പിക്കും എന്നതിനു സംശയമില്ല.




















 

Saturday, January 7, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ -1

1. ടിട്‌വാല  സിദ്ധിവിനായക മഹാഗണപതിക്ഷേത്രം 
=====================
മുംബൈയില്‍ നിന്നു വളരെയൊന്നും ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഗണപതിക്ഷേത്രമാണ്  ടിട്‌വാലയിലെ പുരാതനമായ  സിദ്ധിവിനായക മഹാഗണപതിക്ഷേത്രം . താനെ ജില്ലയില്‍ കല്യാണ്‍ താലൂക്കില്‍ പെട്ട ഒരു ചെറിയ പട്ടണമാണ് ടിട്‌വാല . വിവാഹബന്ധത്തിന്റെ ദൃഢതയ്ക്കു വേണ്ടിയും വിവാഹം നടക്കാനുള്ള പ്രാര്‍ത്ഥനയ്ക്കായും വേര്‍പിരിഞ്ഞു  നില്‍ക്കുന്ന ദമ്പതികളുടെ പുനഃസമാഗമത്തിനും ഒക്കെയാണ് ഭക്തര്‍ ഈ മഹാഗണപതിക്ഷേത്രത്തില്‍ ആരാധനയ്ക്കായെത്തുന്നത്. വിവാഹക്കാര്യത്തില്‍ ഇവിടെ നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഫലിയ്ക്കുമെന്നാണ് ഉറച്ച  വിശ്വാസം.

 മുംബൈയില്‍ നിന്നും കസാറയിലേയ്ക്കുള്ളലോക്കല്‍ ട്രെയിന്‍ കടന്നു പോകുന്നത് ഈ പട്ടണത്തില്‍ കൂടിയാണ്.   മുംബൈയില്‍ നിന്നു റോഡ് മാര്‍ഗ്ഗവും ഇവിടെ എത്താം. ഏകദേശം 60 കിലോമീറ്റര്‍ ദൂരമുണ്ട്.  ലോക്കല്‍ ട്രെയിന്‍ യാത്ര കഴിഞ്ഞാല്‍ റിക്ഷയിലോ കുതിരവണ്ടിയിലോ ക്ഷേത്രത്തിലേയ്ക്കു പോകാം. ക്ഷേത്രപൂജകള്‍ക്കാവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന ധാരാളം കടകള്‍ പല നിരകളിലായി ക്ഷേത്രത്തിനടുത്തു തന്നെയുണ്ട്. പൂക്കളും  കറുകമാലയും പുഷ്പഹാരവും മോദകവും നാളികേരവും ചന്ദനത്തിരിയും കല്‍ക്കണ്ടവും  ഒക്കെ   താലത്തിലാക്കി ലഭിക്കും. ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ താലം തിരികെകൊടുത്തു പണമടച്ചു പ്രസാദവും വാങ്ങിപ്പോകാം . 

ഭക്തമാനസങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ചില ഐതിഹ്യങ്ങളുണ്ട് ഈ ക്ഷേത്രത്തേക്കുറിച്ച് .ഇതിഹാസകാലത്ത് ഈ പ്രദേശം ദണ്ഡകരണ്യവനത്തിന്റെ ഒരു ഭാഗമായിരുന്നു. ഇവിടെയായിരുന്നു മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ട , മാലിനിനദിയുടെ തീരത്തെ ( ഇന്നത്തെ കുലുനദി ) കണ്വമുനിയുടെ തപോവനം . ദുഷ്യന്തനാല്‍ തിരസ്കരിക്കപ്പെട്ടു ആശ്രമത്തില്‍ തിരികെയെത്തിയ പുത്രി ശകുന്തളയുടെ ദുഃഖത്തിന്റെ ആഴം മനസ്സിലാക്കിയ കണ്വന്‍,  ഒരു  ക്ഷേത്രം നിര്‍മ്മിച്ച് സിദ്ധിവിനായക ഗണേശന്റെ ബിംബം   പ്രതിഷ്ഠിച്ച് ഭക്തിപൂര്‍വ്വം  ആരാധന നടത്താന്‍ ഉപദേശിച്ചു. അത് ഭര്‍തൃസമാഗമത്തിനു തീര്‍ച്ചയായും വഴിയൊരുക്കുമെന്ന് ഉറപ്പും നല്കി . അങ്ങനെയാണ് ഈ ക്ഷേത്രത്തിന്റെ ഉല്പത്തി . 

ശകുന്തള നിര്‍മ്മിച്ച്,  ആരാധന നടത്തിയിരുന്ന പഴയക്ഷേത്രം കാലാന്തരത്തില്‍ അവഗണിക്കപ്പെടുകയും അശ്രദ്ധകാരണം മണ്ണു മൂടി,  അതൊരു ജലസംഭരണിക്കടിയിലായിപ്പോവുകയും ചെയ്തു .പതിനെട്ടാം നൂറ്റാണ്ടില്‍  പേഷ്വാ മാധവറാവു ഒന്നാമന്റെ കാലത്തുണ്ടായ ജലക്ഷാമം പരിഹരിക്കുന്നതിനായി ഈ ജലസംഭരണി വൃത്തിയാക്കുകയുണ്ടായി. അതിനായി മണ്ണു നീക്കുമ്പോളാണ് മണ്ണിലാണ്ടുപോയ ഈ ക്ഷേത്രം കണ്ടെത്തിയത്. അവിടെ നിന്നും വീണ്ടെടുത്ത വിഗ്രഹം, ഒരു പുതിയ ക്ഷേത്രം പണിത് അവിടേയ്ക്കു പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നു . അന്ന് തടികൊണ്ടു നിര്‍മ്മിച്ച സഭാമണ്ഡപത്തോടു കൂടിയ ഒരു ചെറിയ ക്ഷേത്രമായിരുന്നു നിര്‍മ്മിച്ചത്. പിന്നീട് കാലപ്പഴക്കത്താല്‍ അതും നാശോന്മുഖമായപ്പൊഴാണ് ഇന്നു കാണുന്നരീതിയില്‍ പുതിയ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. 1965-66 കാലത്ത് രണ്ടുലക്ഷം രൂപയാണു പുനഃരുദ്ധാരണത്തിനായി വിനിയോഗിക്കപ്പെട്ടത്. ഈ ക്ഷേത്രനിര്‍മ്മിതിക്കായി രണ്ടു ഹെക്ടറോളം സ്ഥലം നല്കിയത് പേഷ്വാമാരായിരുന്നു. പിന്നീട് ക്ഷേത്രത്തിലെ പരമ്പരാഗതപുരോഹിതന്മാരായ  ജോഷിമാര്‍ നല്കിയ സ്ഥലം കൂടി ചേര്‍ന്നപ്പോള്‍ അഞ്ചു ഹെക്ടറോളമായി അത്.  ബിംബം പ്രതിഷ്ഠിച്ചിരിക്കുന്ന  ക്ഷേത്രം നിലകൊള്ളുന്ന മൂന്നരയടി ഉയരത്തിലുള്ള കല്‍മണ്ഡപവും രണ്ടു നിലകളിലായി വെണ്ണക്കല്ലുകള്‍ പാകിയ  സഭാമണ്ഡപവും പുനഃരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടു. അടുത്തകാലത്താണു ബിംബത്തിന്റെ കണ്ണുകള്‍ മാണിക്യക്കല്ലുകല്‍ പതിച്ചു മനോഹരമാക്കിയത് . പ്രധാനകവാടത്തിന്റെ വലതുഭാഗത്തായി ഒരു ശിവലിംഗപ്രതിഷ്ഠമായ ചെറിയൊരു ശ്രീകോവിലും ഉണ്ട് .ഇവിടെയും ക്ഷീരധാരയും മറ്റും നടത്തുന്നത് ഭക്തരുടെ അരാധനാക്രമമാണ്.   മുന്‍ഭാഗത്തായി ഒരു ദീപസ്തംഭവും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വ വെള്ളി ദിനങ്ങള്‍ ദര്‍ശനത്തിനു വിശേഷമായി കരുതുന്നു . ഗണേശ ചതുര്‍ത്ഥി, അംഗരിക ചതുര്‍ത്ഥി ദിനങ്ങളില്‍ ഇവിടെ വിശേഷ പൂജകളും ഉത്സവങ്ങളും ഉണ്ടാകാറുണ്ട്. മാഘമാസത്തിലെ ഗണേശ ജയന്തി മാഘി ഗണേശോത്സവം എന്നറിയപ്പെടുന്നു.  ആ സമയങ്ങളിലൊക്കെ  ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ  തിരക്കുണ്ടാകും ഇവിടെ . 

 2004ല്‍ ആരംഭിച്ച് ഒന്നരക്കോടി രൂപ ചെലവില്‍ 

അഞ്ചുവര്‍ഷമായി നടന്നു വന്ന പുനഃരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തോടു ചേര്‍ന്നുണ്ടായിരുന്ന തടാകം മണ്ണു നീക്കം ചെയ്തു വൃത്തിയാക്കി സംരക്ഷിക്കുന്നു. അതിനു ചുറ്റും മനോഹരമായ പൂങ്കാവനവും തയ്യാറാക്കിയിട്ടുണ്ട്. ബോട്ടിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
ഈ ക്ഷേത്രത്തിനു തൊട്ടടുത്തു തന്നെ ഒരു വിഠല്‍-രുഗ്മിണി ക്ഷേത്രവും ഭക്തരുടെ പ്രിയപ്പെട്ട ആരാധനാ കേന്ദ്രമാണ്. ശ്രീ ശനിക്ഷേത്രം, സ്വാമി സമര്‍ത്ഥ് മഠം, സദ്ഗുരു നിവാസ്, സായ് ബാബ മന്ദിര്‍ , ഹനുമാന്‍ ക്ഷേത്രം ,  വൈഷ്ണോദേവി ക്ഷേത്രം എന്നിവിടെങ്ങളിലും ഇവിടെയെത്തുന്ന  ഭക്തര്‍ ദര്‍ശനം നടത്താറുണ്ട്.

 















Monday, January 2, 2017

അശ്രുവായ് ബിന്ദു.. ( കഥ )

ശാരദക്കുട്ടി തിരക്കിട്ടു കറിക്കു കടുകു വറുക്കുമ്പൊളാണു ഫോണ്‍ ബെല്ലടിച്ചത്. 
"ഗീതു, മോളേ ആ ഫോണെന്നെടുത്തേ" അവര്‍ മുറിയിലിരുന്നു പഠിക്കുന്ന മകളോടു വിളിച്ചു പറഞ്ഞു .
മൊബൈലുമായി അവള്‍ അമ്മയുടെ അടുത്തേക്കുതന്നെ വന്നുപറഞ്ഞു 
" അമ്മയോടു സംസാരിക്കണമെന്ന്.. ദാ.. " അപ്പോഴേക്കും  അവര്‍ കറിക്കു ചേര്‍ത്തു , പാത്രം കഴുകാന്‍ സിങ്കിലേയ്ക്കിടുകയായിരുന്നു. കൈ തുടച്ചു മൊബൈല്‍ എടുത്തു 
" ഹലോ, ആരാണ് സംസാരിക്കുന്നത്? " 
" മാഡം ഈ നമ്പര്‍  രാവിലെ ബിന്ദു തന്നിട്ടു പോയതാണ്.  കുട്ടിയെ എന്റെ ബേബി  സിറ്റിംഗിലാണു ബിന്ദു വിടുന്നത്. ഇന്നു വരാന്‍ വൈകിയാല്‍ ഈ നമ്പറില്‍ വിളിച്ചു പറഞ്ഞാല്‍ അമ്മ വന്നു  കുട്ടിയെ കൊണ്ടുപൊയ്ക്കോളുമെന്നു പറഞ്ഞിട്ടുണ്ട്. അതാണു വിളിച്ചത്. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കുമല്ലോ. അഡ്രസ്സ് ഞാന്‍ മെസ്സെജ് ചെയ്യാം " അവര്‍ ഫോണ്‍ വെച്ചിട്ടും ശാരദക്കുട്ടി മൊബൈല്‍ ചെവിയില്‍ വെച്ച് ഇനിയും എന്തോ കൂടി കേള്‍ക്കാനുണ്ടെന്നവണ്ണം നില്‍ക്കുകയായിരുന്നു.. 
"എന്താമ്മേ കാര്യം ? " ഗീതുവിന്റെ ചോദ്യം അവരെ ഉണര്‍ത്തി ..
" മോളേ,, ബിന്ദുവിന്റെ കുഞ്ഞ്.. " പൂര്‍ത്തിയാക്കാതെ അവര്‍ വന്ന മെസ്സേജ് തുറന്നു നോക്കി.  ടി വി കണ്ടുകൊണ്ടിരിക്കുന്ന ഭര്‍ത്താവിനടുത്തേയ്ക്ക് അതുമായി അവര്‍ ഓടി. 
" ബിന്ദുവിന്റെ കുഞ്ഞിവിടെയുണ്ട്.. ഒന്നു വേഗം പോയി കൊണ്ടുവരൂ.. അല്ലെങ്കില് വേണ്ട, ഞാനും വരാം " 
ഒട്ടു ചിലമ്പിച്ച ശബ്ദത്തില്‍ അവര്‍ പറഞ്ഞു നിര്‍ത്തി 
"എന്താ .. എന്താ കാര്യം ? കുഞ്ഞെന്താ അവിടെ? "
ഒന്നും മനസ്സിലാകെ ശ്രീധരന്‍ രണ്ടുപേരോടുമായി ചോദിച്ചു . 
" ബിന്ദു ഇതുവരെ എത്തിയില്ലത്രേ.. താമസിച്ചാല്‍ നമ്മളെ വിളിച്ചു കുഞ്ഞിനെ ഏല്‍പിക്കാന്‍ പറഞ്ഞു നമ്പര്‍ കൊടുത്തിരുന്നത്രേ. ഇപ്പോള്‍ മണി എട്ടരയായി. ആറുമണിക്കുമുന്നേ അവള്‍ എത്തേണ്ടതല്ലേ.. നമുക്കു കുഞ്ഞിനെ വേഗം പോയി കൊണ്ടുവരാം. ഒന്നു വേഗം വരൂ.. " 
"അതിനു ആ ബീഹാറി സമ്മതിക്കുമോ? " ശ്രീധരനു അതത്ര ദഹിക്കാത്തതുപോലെ .
" അതെന്തെങ്കിലുമാകട്ടെ.. നമ്മളെ അവര്‍ വിളിച്ചു പറഞ്ഞതല്ലേ. പാവം എന്റെ കുഞ്ഞ് കരയുന്നുണ്ടാവും.നിങ്ങളൊന്നു വേഗം വരൂ ശ്രീധരേട്ടാ."
അഡ്രസ്സ് നോക്കിയപ്പോള്‍ അതു ബിന്ദു താമസിക്കുന്ന ബില്‍ഡിംഗിലെ ഗ്രൌണ്ട്ഫ്ലോര്‍ ആണ്. 
അവര്‍ എത്തുമ്പോള്‍ ബേബി സിറ്റിംഗ് നടത്തുന്ന ഗോവക്കാരി എമിലി എന്ന സ്ത്രീ കാത്തിരിക്കുകയായിരുന്നു. അവര്‍ക്കും ബിന്ദുവിനെന്തു സംഭവിച്ചു എന്നറിയില്ല. അവളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കുഞ്ഞ് കരഞ്ഞുതളര്‍ന്ന് ഉറങ്ങിയിരുന്നു. ശാരദക്കുട്ടി പേരക്കിടാവിനെ എടുത്തു ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു - തന്റെ എല്ലാ സ്നേഹവും പകര്‍ന്നു കൊടുക്കാനെന്നവണ്ണം .. ഒന്നുണര്‍ന്നെങ്കിലും കുഞ്ഞു വീണ്ടും ആ നെഞ്ചിലേയ്ക്കു ചേര്‍ന്നു കിടന്നുറക്കം തുടര്‍ന്നു. ആദ്യമായണു ആ കുഞ്ഞിനെ അവര്‍ കാണുന്നതും കയ്യിലെടുക്കുന്നതും. അവര്‍ കുഞ്ഞിനേയും കൊണ്ട് അവിടെ ഇരുന്നപ്പോള്‍ ശ്രീധരന്‍ ഗോവക്കാരിയുടെ ഭര്‍ത്താവിനെയും കൂട്ടി  ബിന്ദുവിന്റെ ഫ്ലാറ്റില്‍ പോയി നോക്കി. താഴിട്ടു പൂട്ടിയിരുന്നില്ലെങ്കിലും നൈറ്റ് ലാച്ചിന്റെ  താക്കോലില്ലാതിരുന്നതുകൊണ്ട് വാതില്‍ തുറക്കാനായില്ല. അടുത്ത ഫ്ലാറ്റില്‍ രണ്ടു ദിവസം മുമ്പു വരെ ചാവി കൊടുത്തിരുന്നത്രേ. വൈകുന്ന കാര്യമൊന്നും അവരോടു പറഞ്ഞുമില്ല. ഒരു കാര്യംകൂടി ശ്രീധരന്‍ അവരില്‍ നിന്നറിഞ്ഞു, കുറച്ചു ദിവസമായി ബിന്ദുവിന്റെ ഭര്‍ത്താവ് , ബീഹാറിയായ അമിത് ശര്‍മ്മ അവിടെ വരാറില്ലത്രേ. 
ഒരുപക്ഷേ ഓഫീസ് വിട്ടശേഷം  അയാളെ കാണാന്‍ അവള്‍ പോയിരിക്കുമെന്ന് അവര്‍ ഊഹിച്ചു. രണ്ടുപേരും കൂടി വൈകിയാലും തിരികെയെത്തുമായിരിക്കും എന്നാശ്വസിച്ച് അവര്‍ കുഞ്ഞുമായി  മടങ്ങി. 
കുഞ്ഞ് അപ്പോഴേയ്ക്കും ഉണര്‍ന്നിരുന്നു. ഒരു പരിചയക്കുറവുമില്ലാതെ അവള്‍ അവരെ പല്ലു കിളിര്‍ക്കാന്‍ തുടങ്ങിയ മോണകാട്ടി ചിരിച്ചു. മകള്‍ വന്നില്ലല്ലോ എന്ന ചിന്ത അലട്ടുമ്പോഴും അവര്‍ പേരക്കുട്ടിയുടെ സാന്നിധ്യത്തില്‍ സ്വര്‍ഗ്ഗം കാണുകയായിരുന്നു. ഗീതു വേഗംതന്നെ കുഞ്ഞിന്റെ ബാഗിലെ ഉടുപ്പുകളൊക്കെ കഴുകിയെടുത്തു, ഡ്രയറില്‍ നിന്നെടുത്ത് ഇസ്തിരിയിട്ടു വെച്ചു. മേലുകഴുകിച്ച്  അതവളെ ഇടുവിച്ചു . പിന്നെ പാലുകുടിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ഉറങ്ങി . 
ശ്രീധരന് ഒട്ടും തന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. തന്റെ പൊന്നുമോള്‍ക്ക്  എന്തു പറ്റി എന്ന ആശങ്കയിലായിരുന്നു . ശാരദക്കുട്ടിയും അവളെക്കുറിച്ചോര്‍ത്തു വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു."മോള്‍ വന്നിട്ടുണ്ടാവുമോ എന്തോ " എന്നിടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. 


അതിരാവിലെ തന്നെ എമിലിയെ വിളിച്ച് അവര്‍ അന്വേഷിച്ചു .ബിന്ദു എത്തിയില്ല എന്നായിരുന്നു മറുപടി. 
  ഒപ്പം  ജോലിചെയ്യുന്ന ജാസ്മിന്‍ ബിന്ദുവിന്റെ സഹപാഠിയും അടുത്ത കൂട്ടുകാരിയുമാണ്. വേഗംതന്നെ  ആ കുട്ടിയുടെ മൊബൈലിലേയ്ക്കു വിളിച്ചു 
" അങ്കിള്‍, ബിന്ദു ഇന്നലെ ജോലിക്കു വന്നില്ലല്ലോ. ബസ്സില്‍  കണാതിരുന്നതുകൊണ്ടു ഞാന്‍ വിളിച്ചു ചോദിച്ചിരുന്നു. കുഞ്ഞിനു സുഖമില്ല, ഡോക്ടറെ കാണാന്‍ പോകുന്നു എന്നാണു പറഞ്ഞത്. " 
ശ്രീധരന് ആകെ പന്തികേടു തോന്നി. 
''അവളും അമിതും തമ്മില്‍ വല്ല പിണക്കവുമുണ്ടോ.. അയാളെ കാണാന്‍ പോയതാണെങ്കില്‍ മോളെ എന്താണു കൊണ്ടുപോകാതിരുന്നത് ? അവളെ അയാള്‍ ഉപദ്രവിച്ചോ.. അല്ലെങ്കിലും ഈ ബിഹാറികള്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത വര്‍ഗ്ഗമാണ് . എന്റെ കുട്ടിക്കെന്തു പറ്റിയോ ആവോ.. " ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ അയാള്‍ സ്വയം ചോദിച്ചു. ഒന്നിനും ഉത്തരം കണ്ടെത്താനാവാതെ.. 
അയാള്‍ക്കിരിക്കപ്പൊറുതിയില്ലാതായി . വേഗംതന്നെ വേഷം മാറി,  എമിലിയുടെ വീട്ടിലെത്തി. അവരുടെ ഭര്‍ത്താവിനോട് ആശങ്കകള്‍ ഒക്കെ പറഞ്ഞു.  വാച്ച്മാനോടു  ചോദിച്ചാല്‍ ബിന്ദു എപ്പോഴാണു പുറത്തു പോയതെന്നറിയാമല്ലോ എന്നായി അയാള്‍. സി സി ടിവിയില്‍ റെക്കോഡ് ചെയ്തിട്ടുമുണ്ടാകും . പക്ഷേ  വാച്ച് മാന്‍ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞദിവസം ബിന്ദു അപാര്‍ട്ട്മെന്റിന് വെളിയില്‍ പോയിട്ടേ ഇല്ല എന്ന്. അമിത് വന്നിട്ടും കുറെ ദിവസമായത്രേ . 
" അയ്യോ.. അപ്പോള്‍ മോള്‍ ഫ്ലാറ്റിനുള്ളില്‍! " എത്രയും വേഗം ഫ്ലാറ്റ് തുറക്കാനുള്ള മാര്‍ഗ്ഗമാണയാള്‍ അന്വേഷിച്ചത്. 
ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ പോലീസ് വരട്ടെ എന്നായി അവരുടെ തീരുമാനം. പരാതി കൊടുക്കാന്‍  അപ്പോള്‍തന്നെ അവര്‍ പോവുകയും ചെയ്തു . 
തന്റെ മകള്‍ എങ്ങനെ ജീവിക്കുന്നു എന്ന് ഇത്രയും നാള്‍ അന്വേഷിച്ചിരുന്നില്ല. പൊന്നു പോലെ വളര്‍ത്തിയതാണ്. അവളുടെ ഏതാഗ്രഹവും സാധിച്ചു കൊടുക്കാന്‍ അച്ഛനും അമ്മയും മത്സരിച്ചിരുന്നു. എന്നിട്ടൂം അവള്‍ ഒരു വാക്കുപോലും ചോദിക്കാതെയാണ് അമിതിന്റെ ഒപ്പം താമസിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. അവള്‍ക്ക് ഇങ്ങനെ ഒരിഷ്ടമുണ്ടെന്നു പോലും തങ്ങളറിഞ്ഞിരുന്നില്ല. എന്നോ ഒരിക്കല്‍ അവള്‍ ചോദിച്ചിരുന്നതോര്‍ക്കുന്നു, തനിക്കൊരു അന്യസംസ്ഥാനക്കാരനുമായി പ്രണയമുണ്ടെങ്കില്‍ കല്യാണം കഴിപ്പിച്ചു കൊടുക്കുമോ അച്ഛന്‍ എന്ന്. അന്നു തമാശയാണെന്നു കരുതി  അവളോടു പറഞ്ഞത്, 'എങ്കില്‍ നിന്റെ കാലു തല്ലിയൊടിക്കും എന്നായിരുന്നു.'  ഒരുപക്ഷേ അവള്‍ കാര്യമായി ചോദിച്ചതായിരുന്നിരിക്കും, തനിക്കതു മനസ്സിലാക്കാന്‍ കഴിഞ്ഞതുമില്ല. 
ഡിഗ്രി കഴിഞ്ഞതേ അവള്‍ ജോലിക്കു പോയിത്തുടങ്ങി. തുടര്‍ന്നു പഠിക്കാന്‍ കൂട്ടാക്കിയതുമില്ല. അതുകൊണ്ടു തന്നെ നല്ല വിവാഹാലോചന വന്നപ്പോള്‍ അതുറപ്പിക്കുകയായിരുന്നു. പക്ഷേ മുഹൂര്‍ത്തതതിനു നാലുദിവസം മുമ്പ് അവള്‍ ജോലിക്കു പോയതു വാങ്ങി വെച്ചിരുന്ന സ്വര്‍ണ്ണമൊക്കെ എടുത്തുകൊണ്ടായിരുന്നു. ജോലി കഴിഞ്ഞവള്‍ വീട്ടിലേക്കു വരാതെ  അമിത്തിനൊപ്പമാണ് പോയത് . തങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു, അച്ഛന്റെയും അമ്മയുടേയും അനുഗ്രഹം വേണമെന്നു പറയാന്‍ ഒരു ഫോണ്‍കോളും . ശാരദക്കുട്ടി മുറിയില്‍ കയറി വാതിലടച്ചിരുന്നു കരഞ്ഞു. ജീവച്ഛവമായി നിന്ന തന്നെയും ഗീതുവിനേയും ഒന്നാശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കും കഴിയുമായിരുന്നില്ല. . 
ജാസ്മിന്‍ പറഞ്ഞാണറിഞ്ഞത് അവര്‍ അവിടെയടുത്തുതന്നെ താമസിക്കുന്ന കാര്യം. കല്യാണം കഴിക്കുന്നില്ലത്രേ, ഇപ്പോഴത്തെ  ആള്‍ക്കാര്‍ വിവാഹത്തിലൊന്നും  വിശ്വസിക്കുന്നില്ല, സന്തോഷമായി ജീവിച്ചാല്‍മതിയല്ലോ ..ജാസ്മിന്‍ പറഞ്ഞാണു കുഞ്ഞുണ്ടായതും അറിഞ്ഞത് . അപ്പോഴാണറിഞ്ഞത് അമിത്തിന്റെ വീട്ടുകാരും അവരോടു അടുപ്പമില്ലെന്നത്.  കുഞ്ഞിനെ കാണാന്‍ ഹോസ്പിറ്റലില്‍ മൂവരും കൂടി പോയതാണ്. പക്ഷേ  അമിത്  അതനുവദിച്ചില്ല. അയാൾ വളരെ പരുഷമായാണ് അവരോടു സംസാരിച്ചത്. നിരാശയോടെ മടങ്ങിപ്പോന്നു.

ശ്രീധരൻ  എമിലിയുടെ ഭര്‍ത്താവിനെയും കൂട്ടി ബിന്ദുവിന്റെ  ഫ്ലാറ്റിലെത്തി. ആകെ തളര്‍ന്ന് വാതിലില്‍ ചാരിയതാണ്. വാതില്‍ തുറന്നുപോയി. അതു പൂട്ടിയിരുന്നില്ലെന്ന് അപ്പോഴാണു മനസ്സിലായത്. മോളേ  എന്നു വിളിച്ച് ഓടി ബെഡ് റൂമിലെത്തിയപ്പോള്‍ ഞരമ്പു മുറിച്ച്, കൈ ബക്കറ്റിലെ വെളളത്തില്‍ മുക്കി ബിന്ദു കട്ടിലില്‍ കമിഴ്ന്നു കിടന്നിരുന്നു. പക്ഷേ ആ ശരീരത്തില്‍ ജീവനുണ്ടായിരുന്നില്ല. 

തലയിണയില്‍ ഒരു കത്തുണ്ടായിരുന്നു 
' അച്ഛനും അമ്മയും ഗീതുവും എന്നോടു പൊറുക്കണം . എന്റെ മോളെ എനിക്കു പകരമായി ഞാന്‍ തരുന്നു. അമിത് വേറെ വിവാഹം കഴിക്കുകയാണ് . വീട്ടുകാര്‍ നിശ്ചയിച്ചതാണത്രേ. ഇന്നാണു വിവാഹം . അതഡ്ജസ്റ്റ് ചെയ്ത് ജീവിതം തുടരാമെന്നാണു അമിത് പറയുന്നത്. അതെനിക്കു ചിന്തിക്കാന്‍ പോലും  കഴിയില്ല.   ഞങ്ങള്‍ വിവാഹം കഴിക്കാത്തതുകൊണ്ട് എനിക്കിനി ഒരു വഴിയുമില്ല മുന്നില്‍. അതുകൊണ്ടു ഞാന്‍ പോവുകയാണ്. എന്റെ മോളെ ഉപേക്ഷിക്കരുത് '