Sunday, January 29, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 2

   

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 2

അംബര്‍നാഥ് ശിവക്ഷേത്രം 


അംബരനാഥന്റെ ക്ഷേത്രം , അതായത് ആകാശത്തിന്റെ ദേവന്റെ ക്ഷേത്രമാണിത് . അതിനാല്‍  തന്നെ അംബരേശ്വരക്ഷേത്രമെന്നും ഇതറിയപ്പെടുന്നു . ക്രിസ്തുവര്‍ഷം 1060 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം കറുത്ത ശിലയില്‍  കൊത്തിയുണ്ടാക്കിയിരിക്കുന്ന അതിമനോഹരമായൊരു കവിതയെന്നു തന്നെ പറയാം. ശിലഹര സാമ്രാജ്യത്തിലെ രാജാവായിരുന്ന ഛിത്രരാജ മഹാമണ്ഡലേശ്വറാണത്രേ വാല്‍ധുനി നദീതീരത്ത്  ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അദ്ദേഹത്തിന്റെ പുത്രന്‍ അതു നവീകരിക്കുകയും ചെയ്തു .നിര്‍മ്മാണരീതിയിലും അലങ്കാരപ്പണികളിലുമുള്ള സാദൃശ്യം മൂലം മൗണ്ട് അബുവിലെ ദില്‍വാര ക്ഷേത്രവുമായി താരതമ്യപ്പെടുത്താറുണ്ട്  .

ഹേമദ്പന്തി നിര്‍മ്മാണശൈലിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്  .ഇതില്‍ ഉത്തര- ദക്ഷിണ നിരമ്മാണശൈലികളുടെ  ( നഗര-ദ്രാവിഡ) സമന്വയം ആണ്.  എങ്കിലും ഭക്തരില്‍ ഈ ക്ഷേത്രനിര്‍മ്മാണവുമായി പുരണസംബന്ധിയായ ചില വിശ്വാസപ്രമാണങ്ങളും നിലനിന്നു പോരുന്നു. അതു പ്രകാരം  പഞ്ചപാണ്ഡവന്മാര്‍ അഞ്ചുപേരും ചേര്‍ന്ന് വനവാസകാലത്ത്  ഒറ്റരാത്രി കൊണ്ട് ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണത്രെ ഈ മനോഹരമായ ക്ഷേത്രം. അന്നവര്‍ക്ക് അതിന്റെ മേല്‍ക്കൂര മൂഴുവനാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ( ഇപ്പോഴും ഗര്‍ഭഗൃഹത്തിനു മേല്‍ക്കൂരയില്ല ) പക്ഷേ ശാസ്ത്രീയമായ തെളിവുകളൊന്നും ഈ കാര്യത്തില്‍ പിന്‍ബലമേകുന്നില്ല എന്നതും വസ്തുതയാണ്. 

വടക്കും, തെക്കും, പടിഞ്ഞാറും ഭാഗത്തായി സ്ഥിതിചെയ്യുന്ന നടകളിലൂടെയാണ് ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശനം. പടിഞ്ഞാറേ നടയാണ് പ്രധാന കവാടം. ഈ നടയില്‍ക്കൂടി പ്രവേശിയ്ക്കുമ്പോള്‍ നന്ദിയെയാണ് ആദ്യം ദര്‍ശിയ്ക്കാന്‍ കഴിയുക. ബ്രഹ്മാവിന്റെ ബൃഹത്തായൊരു ബിംബവും വളരെ അപൂര്‍വ്വമായ ഹരിഹരപിതാമഹ മൂര്‍ത്തിയും (ബ്രഹ്മാ, വിഷ്ണു, മഹേശ്വര, സൂര്യ മൂര്‍ത്തികള്‍ ) ക്ഷേത്രത്തിന്റെ ബഹിര്‍ഭാഗത്തെ കല്‍ച്ചുവരിനോടു ചേര്‍ന്നു പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.   ശിവന്‍, പുത്രനായ ഗണപതി, നന്ദി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍.  ഗര്‍ഭഗൃഹത്തിലേയ്ക്കിറങ്ങിപ്പോകാന്‍ 20 പടികളുണ്ട്.   അവിടെ മദ്ധ്യത്തിലായി ഒരു ശിവലിംഗപ്രതിഷ്ഠയുണ്ട് .കൃത്യമായ വൃത്താകാരമല്ല പ്രത്യുത, പുലിത്തോല്‍ ആകൃതിയിലുള്ള    ഈ ഗര്‍ഭഗൃഹത്തിനു മേല്‍ക്കൂരയില്ല. അതിനാല്‍ തന്നെ ശിവലിംഗം ആകാശത്തിലേയ്ക്കാണു ദര്‍ശനമായിരിക്കുന്നത് . ഈ ശിവലിംഗം സ്വയംഭൂവാനെന്നു വിശ്വസിക്കപ്പെടുന്നു. നമ്മുടെ നാട്ടിലേതില്‍ നിന്നു വ്യത്യസ്തമായി,  ഭക്തര്‍ക്ക് ശിവലിംഗത്തിന്റെ  അടുത്തു പോയി പൂജാക്രമങ്ങള്‍ അനുഷ്ഠിക്കാന്‍ സാധിക്കും.പുഷ്പാര്‍ച്ചനയും പൂജകളും  പാലഭിഷേകവും മറ്റും അവര്‍ സ്വയം ചെയ്യുന്നു . 

ചാലുവരിയിട്ടു മനോഹരമാക്കിയ കല്‍ഭിത്തികളാണീ ക്ഷേത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നത് .ഈ കല്‍മടക്കുകളില്‍ വിവിധ മൂര്‍ത്തികളെ ഭംഗിയായി കൊത്തിവെച്ചിരിക്കുന്നു. ( പരന്ന ചുവരായിരുന്നു എങ്കില്‍ ഇത്രയധികം ബിംബങ്ങള്‍ കൊത്തിവെയ്ക്കാന്‍ കഴിയുമായിരുന്നില്ല തന്നെ ) അതില്‍ ചിലതൊക്കെ കാലാന്തരത്തില്‍ നശോന്മുഖമായിട്ടുമുണ്ട്. ശിലയില്‍ തീര്‍ത്തിരിക്കുന്ന ഭാഗികമായ  മേല്‍ക്കൂരയും അതിനെ താങ്ങി നിര്‍ത്തുന്ന തൂണുകളുമൊക്കെ ശില്‍പചാതുര്യത്തിന്റെ കേളീ സംഗമം ആണ്.  

മുംബൈയില്‍ നിന്ന് 50 കിലോമീറ്ററില്‍ താഴെയേ ഇവിടേയ്ക്കു സഞ്ചരിക്കേണ്ടതുള്ളു. അംബര്‍നാഥ്, ബദലാപ്പൂര്‍, കര്‍ജത് എന്നിവിടങ്ങളിലേയ്ക്കുള്ള സബര്‍ബന്‍ ട്രെയിനിലോ ടാക്സിയിലോ എത്തിച്ചേരാവുന്നതാണിവിടെ .പൊതുവെ ശാന്തമായ അന്തരീക്ഷം, തിരക്കു വളരെ കുറവും എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മറ്റു പ്രധാനക്ഷേത്രങ്ങളേപ്പോലെ ഒട്ടും തന്നെ കച്ചവടവത്കരിക്കപ്പെട്ടിട്ടില്ല.    ശിവരാത്രി സമയത്ത് ഇവിടെ വലിയ  ഉത്സവം  നടക്കാറുണ്ട്. അന്ന് അഞ്ചുലക്ഷത്തോളം ഭക്തര്‍ മഹാദേവദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തുന്നു .ശ്രാവണമാസത്തിലെ തിങ്കളാഴ്ചകളും ഭോലേനാഥദര്‍ശനത്തിനായുള്ള  തിരക്കേറിയ ദിനങ്ങളാണിവിടെ .ഭാരവാഹികള്‍  ഭക്തരില്‍ നിന്നു ലഭിക്കുന്ന സംഭാവനകൊണ്ട് ക്ഷേത്രത്തില്‍ എന്നും പാവങ്ങള്‍ക്കായി അന്നദാനം നടത്തുന്നുമുണ്ട് .ഒരു നീണ്ട സഹസ്രാബ്ദത്തിനു സാക്ഷ്യം വഹിച്ച ഈ പുണ്യക്ഷേത്രം ദര്‍ശിക്കുക എന്നതുപോലും മഹാപുണ്യം .    ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ക്ഷേത്രം നോക്കി നടത്തുന്നത്. 










1 comment: