Tuesday, February 21, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 5

ത്രയംബകേശ്വരക്ഷേത്രം
===========
ശിവപുരാണവുമായി ബന്ധപ്പെട്ട്, അതിവിശിഷ്ഠമെന്നു കരുതിപ്പോരുന്ന 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍, ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ത്രയംബകേശ്വരക്ഷേത്രം .സൃഷ്ടിയുടെ മേല്ക്കോയ്മയേക്കുറിച്ച് ഒരിക്കല്‍ ബ്രഹ്മാവും മഹാവിഷ്ണുവുമായി ഒരു തര്‍ക്കം ഉണ്ടായി. അവരെ പരീക്ഷിക്കാനെന്നോണം മഹേശ്വരന്‍ ത്രിലോകങ്ങളെ അന്തമായൊരു ദീപതംഭത്തില്‍ അന്തര്‍ലീനമാക്കി. ബ്രഹ്മാവും വിഷ്ണുവുംഈ ജ്യോതിര്‍ലിംഗത്തിന്റെ അറ്റം കണ്ടെത്താനായി ഇരുവശങ്ങളിലേയ്ക്കും യാത്രയായി. മടങ്ങിവന്ന ബ്രഹമാവ് താന്‍ അതിന്റെ ഉത്ഭവസ്ഥാനം കണ്ടു എന്നു കള്ളം പറഞ്ഞു. മഹാവിഷ്ണു ആകട്ടെ തന്റെ പ്രാജയം സമ്മതിക്കുകയും ചെയ്തു. കോപിഷ്ടനായ മഹേശ്വരന്‍,മറ്റൊരു ദീപസ്തംഭമായി പ്രത്യക്ഷപ്പെട്ട് ,  മതാനുഷ്ഠാന ചടങ്ങുകളില്‍   ബ്രഹ്മാവിനെ  ഉള്‍പ്പെടുത്തതെ പോകട്ടെ എന്നു ശപിക്കുകയും  മഹവിഷ്ണുവിനെ കല്പാന്തകാലത്തോളം ആരാധിക്കുമറാകട്ടെ എന്നനുഗ്രഹിക്കുകയും ചെയ്തു. മഹേശ്വരന്‍ ഇത്തരത്തില്‍ ദീപസ്തംഭരൂപത്തില്‍ പ്രത്യക്ഷപ്പെട്ട 64 ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഏറ്റവും വിശിഷ്ടമെന്നു കരുതുന്ന 12 ക്ഷേത്രങ്ങളില്‍ ഒന്നാണ് ത്രയംബകേശ്വരക്ഷേത്രം .

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷി ഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം.

ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഈ ക്ഷേത്രത്തിലെ അഭിഷേകപൂജകള്‍ രവിലെ 6 മണി മുതല്‍ 7 മണി വരെയാണ്. അതാകട്ടെ മറ്റുള്ള ക്ഷേത്രങ്ങളിലേതുപോലെ സ്ത്രീകള്‍ക്കു സ്വയം ചെയ്യാനുമാവില്ല. അതിനുള്ള പ്രത്യേകപൂജാരിമാരാണതു ചെയ്യുക. ബാക്കിയുള്ള സമയങ്ങളില്‍ ക്ഷേത്രദര്‍ശനം സാധ്യമാകും. വളരെ തിരക്കുള്ള ക്ഷേത്രമാകയാല്‍ ദര്‍ശനത്തിനായുള്ള ഭകതരുടെ നീണ്ട നിര എപ്പോഴുമുണ്ടാകും. ക്ഷേത്രദര്‍ശനം വേഗത്തില്‍ ലഭിക്കുന്നതിനായി 200 രൂപയുടെ വി ഐ പി ടിക്കറ്റ് എടുക്കാവുന്നതാണ്.

കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വരാപ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു.സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്. മോക്ഷദായകമാണ് ത്രയംബകേശ്വര ക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം തൊഴുന്നത് എന്നാണ് വിശ്വാസം.

ക്ഷേത്രത്തിലേയ്ക്കാവശ്യമായ പൂജാസന്നാഹങ്ങളൊക്കെ ക്ഷേത്രത്തോടു അടുത്തു തന്നെയുള്ള വില്പനകേന്ദ്രങ്ങളില്‍ ലഭ്യമാണ്. ക്യാമറ, മൊബൈല്‍ മുതലായവയൊന്നും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനാവില്ല. അതൊക്കെ അടങ്ങുന്ന ബാഗ് ക്ലോക്ക് റൂമില്‍ ഭദ്രമായി സൂക്ഷിക്കുന്നതാണ്. പുറത്ത് പശുക്കള്‍ക്കു പുല്ലുകൊടുക്കുന്നതിനായി അതുമായി ധാരാളം പേര്‍ നമ്മെ സമീപിക്കും . വളരെ ശ്രദ്ധിച്ചില്ലെങ്കില്‍  പുല്ലിന്റെ പേരില്‍ അവര്‍ നമ്മളില്‍ നിന്നു നല്ലൊരു തുക ഈടാക്കും

നാസിക്കിലേക്ക് എത്തിച്ചേരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഏതാണ്ട് മധ്യഭാഗത്തായി കിടക്കുന്ന നാസിക്കിലേക്ക് വിമാന, റെയില്‍, റോഡ് മാര്‍ഗങ്ങളില്‍ എത്താനെളുപ്പമാണ്. നാസിക്കാണ് ഏറ്റവും അടുത്ത വിമാനത്താവളം. നാസിക് റെയില്‍വേ സ്റ്റേഷനിലേക്ക് മുംബൈ, പുനെ, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി ട്രെയിനുകളുണ്ട്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസും പ്രൈവറ്റ് വാഹനങ്ങളുമായി റോഡ് മാര്‍ഗവും നാസിക്കിലെത്താന്‍ നിരവധി സാധ്യതകളുണ്ട്. ഒരുപാടു ക്ഷേത്രങ്ങളുള്ള  പ്രമുഖമായ തീര്‍ത്ഥാടന കേന്ദ്രവും അതോടൊപ്പം തന്ന ഇന്ത്യയുടെ ചരിത്രത്തിലേക്ക് കടന്നുചെല്ലാവുന്ന വിവരങ്ങള്‍ തരുന്ന സാംസ്‌കാരിക കേന്ദ്രങ്ങളുമുള്ള നാസിക്കിലേക്ക് ഒരു യാത്ര എന്തുകൊണ്ടും ആസ്വാദ്യകരമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മുന്തിരിത്തോട്ടങ്ങളുടെ നാടായ നാസിക്ക് ആ സൗന്ദര്യവും നമുക്കു കാട്ടിത്തരും .






















Tuesday, February 14, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 4

ഗണപതിപുലേക്ഷേത്രം
===========
 മഹാരഷ്ട്രയിലെ രത്‌നഗിരിയിലെ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു  ചെറു  ഗ്രാമമാണ് ഗണപതിപുലെ. അവിടെയുള്ള ലംബോദരഭഗവാന്റെ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. കടല്‍ത്തീരത്തോടു ചേര്‍ന്നാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പിന്നില്‍ മലകളും . ഇവിടുത്തെ നാനൂറു വര്‍ഷത്തിലേറെ പഴക്കമുള്ള  മൂര്‍ത്തി  സ്വയംഭൂവാണെന്നു വിശ്വസിക്കപ്പെടുന്നു. പശ്ചിമദിക്കിലേയ്ക്കയാണു ദര്‍ശനമെന്നതുകൊണ്ട് പശ്ചിമഘട്ടത്തിന്റെ പാലകനായി ഭഗവാനെ കരുതിപ്പോരുന്നു. അതിനാല്‍  പശ്ചിമദ്വാരപാലകനെന്നും പുലെ ലംബോദരഭഗവാന്‍ അറിയപ്പെടുന്നു.ഇവിടെ ദര്‍ശനം പൂര്‍ത്തിയാകുന്നത് ഇവിടത്തെ മല (ശുണ്ഡസ്ഥാന്‍ )യുടെ പ്രദക്ഷിണം കൂടി കഴിയുമ്പോളാണ് എന്നാണ് വിശ്വാസം. 

 ഗുലേ ഗ്രാമത്തിലായിരുന്നു ഈ ഗണേശന്റെ മൂലക്ഷേത്രം . അവിടുത്തെ ഗ്രാമവാസികളാരോ ഭഗവാനിഷ്ടക്കേടുണ്ടാക്കിയ പരമാര്‍ശങ്ങള്‍ നടത്തുകയും കോപിഷ്ടനായ ഭഗവാന്‍ പുലേ ഗ്രാമത്തില്‍ വന്നു കുടിയിരിക്കുകയും ചെയ്തുവത്രേ. അതിനാലാണ് ഗ്രാമം ഗണപതി പുലെ എന്നറിയപ്പെടുന്നത് .  ക്ഷേത്രത്തെക്കുറിച്ചുള്ള മറ്റൊരൈതിഹ്യം ഇപ്രകാരമാണ്. ബായിഭട്ട് ഭിഡെ എന്നൊരു ബ്രാഹ്മണന്‍ ജീവിതദുഃങ്ങളാല്‍ വലഞ്ഞ് അതില്‍ നിന്നൊക്കെ മുക്തിക്കായി ഒരു ചെറു വനത്തില്‍ ജലപാനം പോലും ഉപേക്ഷിച്ച്  ധ്യാനിച്ചിരിക്കുകയായിരുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിനു ഗണേശദര്‍ശനം സിദ്ധിക്കുകയും ഭഗവാന്‍ ഇപ്രകാരം ഉണര്‍ത്തിക്കുകയും ഉണ്ടായി . "ഞാന്‍ ഗണേഷ് ഗുലേയില്‍ എത്തിയിരിക്കുന്നത് പ്രിയഭക്തന് അനുഗ്രഹം നല്കുന്നതിനായാണ് . ഇവിടെ നീ എന്നെ അരാധിച്ചുകൊള്ളുക, നിന്റെ എല്ലാ ദുഃഖങ്ങളും അകന്നുപോകും."
ഈ സമയത്തു തന്നെ മറ്റൊരത്ഭുതം കൂടിയുണ്ടായി. ഭിഡെജിയുടെ പശുക്കളിലൊന്നു പാല്‍ ചുരത്താത്തത് പശുപാലകന്റെ ശ്രദ്ധയില്‍ പെട്ടു. കൂടുതല്‍ നിരിക്ഷണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. ആ പശു ഒരു പ്രത്യേകസ്ഥലത്ത് പാലഭിഷേകം നടത്തുന്നുണ്ടത്രെ. ആ ഭാഗം വൃത്തിയാക്കി നോക്കിയപ്പോള്‍ അവിടെനിന്നു ലഭിച്ചതാണ് ഗണപത്പുലെയില്‍  പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം .അതാകട്ടെ ഭിഡെജിക്കു സ്വപ്നദര്‍ശനത്തില്‍ ലഭിച്ച അതേ ഗണപതി ഭഗവാന്റേതും . ഈ ബിംബം ഇരിക്കുന്ന ശ്രീകോവില്‍ ഒറ്റക്കല്ലില്‍ നിര്‍മ്മിതമത്രേ. 
 
ക്ഷേത്രത്തിനു മുമ്പില്‍ അതിമനോഹരമായ ബീച്ചാണ്. സന്ധ്യ കഴിഞ്ഞാല്‍ ബീച്ചില്‍ പ്രവേശനം ഇല്ല. കല്പവൃക്ഷനിരകളാലും  കണ്ടൽ മരങ്ങളാലും   നിബിഢമായ ഈ കടലോരം നമ്മുടെ കേരളക്കരയോട് നല്ല സദൃശ്യം തോന്നിപ്പിക്കുന്നതാണ്.  കാണാന്‍ ശാന്തവും മനോഹരവും ആണെങ്കിലും അപകടവും പതിയിരിക്കുന്നിടമാണിത്. ചിലപ്പോള്‍ ഉയര്‍ന്നു വരുന്ന തിരകളില്‍ അപ്രതീക്ഷിതമായി അകപ്പെട്ട് ഹീവഹാനിയും സംഭവിക്കാം. അടല്‍ത്തീരത്തു നിന്നു നേരിട്ടു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. കാരണം കാലില്‍ നിറഞ്ഞു പറ്റിപ്പിടിച്ചിരിക്കുന്ന മണല്‍ . കാല്‍ കഴുകി ശുദ്ധിവരുത്തിയതിനു ശേഷം മാത്രമേ പ്രവേശനം സാധ്യമാകൂ. ക്ഷേത്രസമീപത്തു തന്നെ പൂജാസാമഗ്രികള്‍ യഥേഷ്ടം ലഭ്യമാണ്. ഗണേഷ് ചതുര്‍ത്ഥി, മഹാരാഷ്ട്ര നവവത്സരാഘോഷമായ ഗുഡിപഡ് വ, ദീപാവലി എന്നിവ ഇവിടുത്തെ പ്രധാനാ ഉത്സവങ്ങളാണ്. അനേകായിരം ഭക്തജനങ്ങള്‍ ഇവിടെ എത്താറുമുണ്ട്.   ഭക്ഷണം, താമസസൗകര്യം ഒക്കെ യാതൊരു ബുദ്ധിമുട്ടും കൂടാതെ, യാത്രികളുടെ സാമ്പത്തികസ്ഥിതിക്ക്  അനുയോജ്യമാം വിധം മഹാരാഷ്ട്ര വിനോദസഞ്ചാരവകുപ്പും മറ്റു സ്വകാര്യ സംരംഭകരും ചേര്‍ന്ന് ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്ന  വിനോദ സഞ്ചാരികൾക്ക് വേണ്ടി കടൽത്തീരത്തായി അതിമനോഹരമായ റിസോർട്ടുകളും മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ  സജ്ജീകരിച്ചിട്ടുണ്ട്.

ഗോവയില്‍ നിന്ന് ആറുമണിക്കൂര്‍ ഡ്റൈവ് മതിയാകും ഗണപതിപുലെയിലെത്താന്‍ . ഏകദേശം 300 കിലോമീറ്റര്‍ ദൂരം . മുംബൈയില്‍ നിന്നാണെങ്കില്‍  350 കിലോമീറ്റര്‍ ദൂരമാണ്. ഏകദേശം 7 മണിക്കൂര്‍ യാത്ര. തീവണ്ടിമാര്‍ഗ്ഗം എത്താനാണെങ്കില്‍ രത്നഗിരിസ്റ്റേഷനില്‍ ഇറങ്ങി പിന്നീട് റോഡ് മുഖേനെവേണം യാത്ര. ആത്മീയാനുഭൂതിക്കൊപ്പം മാനസികോല്ലാസത്തിനും ഈ ക്ഷേത്രദര്‍ശനം കാരണഭൂതമാകുന്നു എന്നതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഈ ക്ഷേത്രം വളരെ ഇഷ്ടമാകുമെന്നതില്‍ രണ്ടഭിപ്രായമില്ല .






























 

Tuesday, February 7, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 3





മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 3
വജ്രേശ്വരി ക്ഷേത്രം 
==========
ചൂടു നീരുറവകള്‍ ഹിമാലയക്ഷേത്രങ്ങളില്‍ പലയിടത്തും ഉണ്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ വജ്രേശ്വരി ക്ഷേത്രവും ചൂടുറവകള്‍ക്കു പ്രസിദ്ധമാണ്. താനെ ജില്ലയിലെ ഭീവണ്ടിയില്‍ താന്‍സാ നദിക്കരയിലാണ് പ്രസിദ്ധമായ വജ്രേശ്വരി യോഗിനി ദേവീ മന്ദിര്‍ എന്നറിയപ്പെടുന്ന ദേവീ  ക്ഷേത്രം. പുരണങ്ങളില്‍ വഡാവലി എന്നു പരാമര്‍ശിക്കപ്പെട്ട സ്ഥലം ആണിത്. 

 . മുംബൈയില്‍ നിന്നു 75 കി മി ദൂരമേയുള്ളു ഇവിടേയ്ക്ക് .അഗ്നിപര്‍വ്വതസ്ഫോടനഫലമായുണ്ടായ  മന്ദാഗിരി എന്ന ചെറിയ കുന്നിലാണ് ക്ഷേത്രം.  ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട പ്രദേശം .  ഇവിടെ കാണുന്ന ആഗ്നേയഭസ്മം പരശുരാമന്‍ നടത്തിയ യജ്ഞത്തിന്റെ അവശിഷ്ടമാണെന്നും വിശ്വസിക്കപ്പെടുന്നു.

ആദിപരാശക്തിയുടെ അവതാരമായ വജ്രേശ്വരി ദേവിയെ വജ്രാബായി എന്നും വജ്രയോഗിനി എന്നും ഭക്തര്‍ വിളിക്കുന്നു. വജ്ര എന്നാല്‍ മിന്നല്‍പ്പിണര്‍. ദേവിക്ക് ഈ പേരുവരാന്‍ ഉപോത്ബലകമായ രണ്ടു ഐതിഹ്യകഥകള്‍ പ്രചാരത്തിലുണ്ട്. ഒന്ന് ഇപ്രകാരമാണ്:- 

അനേകായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് കലികാലനെന്ന രാക്ഷസന്‍ വഡാവലിപ്രദേശത്തെ മനുഷ്യരേയും ഋഷിമുനിമാരെയും വല്ലാതെ ഉപദ്രവിച്ചിരുന്നു. ദേവന്മാരോട് അയാള്‍ യുദ്ധവും പ്രഖ്യാപിച്ചു .  സഹികെട്ടപ്പോള്‍ അവര്‍ ദേവീപ്രീതിക്കായി  വസിഷ്ഠമുനിയുടെ നേതൃത്വത്തില്‍ ത്രിചണ്ഡിയജ്ഞം നടത്തുകയുണ്ടായി. പക്ഷേ അതില്‍ ഇന്ദ്രപ്രീതിക്കായി ഹവിസ്സ് അര്‍പ്പിക്കുകയുണ്ടായതുമില്ല. അതില്‍ കോപിഷ്ഠനായ ഇന്ദ്രന്‍ തന്റെ ഏറ്റവും ശക്തമായ വജ്രായുധം തന്നെ അവര്‍ക്കെതിരെ ഉപയോഗിച്ചു. ഭയചകിതരായ ദേവന്മാരും ഋഷിമാരും മാനവരും ദേവിയെ അഭയം പ്രാപിച്ചു. ദേവി തന്റെ എല്ലാ തേജസ്സോടും കൂടി അവിടെ പ്രത്യക്ഷയാകുകയും വജ്രായുധത്തെ ഗ്രസിക്കുകയും ചെയ്തുവത്രേ. ഇന്ദ്രന്റെ അഹന്ത ഇല്ലാതാക്കിയതോടൊപ്പം, ദേവി  രാക്ഷസനെ വധിക്കുകയും ചെയ്തു.പിന്നീട്  ദേവിയെ അവിടെ കുടിയിരുത്തുകയും ക്ഷേത്രം ഉയര്‍ന്നു വരികയുമുണ്ടായി. 

മറ്റൊരു കഥയില്‍ കലികാലനെ നിഗ്രഹിക്കാന്‍ ഇന്ദ്രനും മറ്റു ദേവന്മാരും ഋഷിമാരും ചേര്‍ന്ന് പരാശക്തിയുടെ സഹായം തേടിയെന്നും ദേവി യഥാസമയം സഹായവുമായി എത്തിക്കൊള്ളമെന്നു വഗ്ദാനം ചെയ്യുകയുമുണ്ടായത്രേ. പിന്നീട് ദേവന്മാര്‍ രാക്ഷസനെതിരെ ഉപയോഗിച്ച ആയുധങ്ങളെല്ലാം  അയാള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഓടുവില്‍ തന്റെ ഏറ്റവും ശക്തമായ വജ്രായുധവും ഇന്ദ്രന്‍ പ്രയോഗിച്ചു. അതും കലികാലന്‍ കശക്കി  ഏറിഞ്ഞുകളഞ്ഞു. അതില്‍ നിന്നു ദേവി പ്രത്യക്ഷപ്പെടുകയും കലികാലനെ നിഗ്രഹിക്കുകയും ചെയ്തത്രേ. പിന്നീട്  ദേവന്മാര്‍ വജ്രേശ്വരി ദേവിക്കായി അവിടെ ക്ഷേത്രം പണിയുകയുണ്ടായി. നവനാഥ കഥാസാരത്തിലെ ഏഴാം സര്‍ഗ്ഗത്തില്‍ മഛീന്ദ്രനാഥന്‍  ദേവിക്ക്   ഇവിടെയുള്ള ഉഷ്ണനീരുറവകളില്‍ ഒരുമാസം നീണ്ട സ്നാനം നടത്തിയതായും  പറയപ്പെടുന്നു. 

ഗുഞ്ജിലെ മൂലക്ഷേത്രം പോര്‍ട്ടുഗീസ് ആക്രമണത്തില്‍ നാശോന്മുഖമായപ്പോള്‍ എട്ടുകിലോമീറ്റര്‍ ദൂരെ വഡാവലിയിലേയ്ക്കു മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. 1739 ല്‍, ചിമാജിയപ്പ,  പോര്‍ട്ടുഗീസുകാരെ പരാജയപ്പെടുത്താനായി ദേവിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും അതു സാധിക്കുകയും ചെയ്തുവത്രേ. അതിന്റെ പ്രതിഫലമെന്നോണം ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു.

 ക്ഷേത്രത്തിനു പുറത്തും ചെറിയൊരു കോട്ടപോലെ കല്‍മതില്‍ നിര്‍മ്മിച്ചിരിക്കുന്നു. 51 കല്‍പടവുകള്‍ ആണു പ്രധാന ശ്രീകോവിലിലേയ്ക്ക്. കൂര്‍മ്മാവതാരത്തിന്റെ സുവര്‍ണ്ണബിംബം ഈ പടിക്കെട്ടുകലിലൊന്നിലുണ്ട്. ഗര്‍ഭഗൃഹവും തളവും സ്തൂപമണ്ഡപവും ചേര്‍ന്നതാണു പ്രധാന ശ്രീകോവില്‍. ദേവിയുടെ  ആറു മൂര്‍ത്തീഭാവങ്ങള്‍  ആണു ഗര്‍ഭഗൃഹത്തിലുള്ളത്. ഗണപതി, ഭൈരവന്‍, ഹനുമാന്‍ എന്നിവരുടെ ശ്രീകോവിലുകലും ചേര്‍ന്നു തന്നെയുണ്ട്.  മണ്ഡപത്തില്‍ ഒരു വലിയ മണിയും പുറത്ത് യജ്ഞകുണ്ഠവും  സ്ഥാപിച്ചിട്ടുണ്ട്. ശിവന്‍, ദത്ത, മുതലായ ദേവന്മാരുടെ ചില ചെറിയശ്രീകോവിലുകളും ക്ഷേത്രത്തോടു ചേര്‍ന്നു കാണാം. നവരാത്രി മഹോത്സവം ഇവിടുത്തെ പ്രധാന ഉത്സവകാലമാണ്. 

ക്ഷേത്രത്തിനു സമീപമായുള്ള ഉഷ്ണനീരുറവകള്‍ ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണമാണ്. ഇതു രാക്ഷസന്മാരുടെ രക്തം വീണയിടങ്ങളിലെ നീരുറവകളാണെന്നാണു ഭകതരുടെ വിശ്വാസം. പക്ഷേ ശാസ്ത്രീയപഠനങ്ങള്‍ ഇവിടെയുണ്ടായ അഗ്നിപര്‍വതത്തോടു ബന്ധപ്പെടുത്തിയാണു ഇതിനെ വ്യാഖ്യാനിക്കുന്നത്. ഈ നീരുറവകളാല്‍ രൂപപ്പെട്ട കുണ്ഠങ്ങള്‍ക്ക് സൂര്യകുണ്ഠം, ചന്ദ്രകുണ്ഠം, അഗ്നികുണ്ഠം , വായുകുണ്ഠം ,  രാമകുണ്ഠം, മുതലായ പേരുകളാണു നല്കിയിരിക്കുന്നത്. ഇവിടെ നടത്തുന്ന സ്നാനവും ഭക്തിയുടെ ഭാഗം തന്നെ.