Thursday, April 27, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 14

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 14
മഹാലക്ഷ്മി ക്ഷേത്രം, കോൽഹാപ്പൂർ 

പതിനെട്ടു ശക്തിപീഠങ്ങളിൽ ഒന്നാണ് കൊൽഹാപ്പൂരിലെ മഹാലക്ഷ്മിക്ഷേത്രം. ശിവപാർവ്വതിമാർ ഇവിടെ വസിക്കുന്നു എന്ന വിശ്വാസത്തിൽ അംബാബായിക്ഷേത്രം  എന്നും ഈ  ക്ഷേത്രത്തെ വിളിച്ചു പോരുന്നു . മോക്ഷപ്രാപ്തി ലഭിക്കുന്ന ആറിടങ്ങളിൽ ഒന്നാണിത് . മഹാവിഷ്ണുവും ലക്ഷിദേവിയും മഹാപ്രളയകാലത്തുപോലും ഇവിടെ നിലകൊണ്ടിരുന്ന എന്നാണു വിശ്വാസം. ഈ പ്രദേശം ജഗദംബ കാരങ്ങളിലെന്തുന്നു  എന്നതിനാൽ എല്ലാ നാശങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടുപോരുന്നുവത്രെ. മഹാവിഷ്ണുവും തന്റെ പ്രിയപത്നിയുടെ സന്നിധാനമായ ഇവിടെയാണത്രെ വൈകുണ്ഠത്തെക്കാളും ക്ഷീരസാഗരത്തെക്കാളും പ്രിയമായി കരുതുന്നത് . പഞ്ചഗംഗാ നദീതീരത്തു  സ്ഥിതിചെയ്യുന്നതിനാൽ ദക്ഷിണകാശി എന്നും ഇവിടം അറിയപ്പെടുന്നു.

ആറായിരത്തോളം വർഷം  പഴക്കമുള്ള പുണ്യശിലയിലാണത്രെ ഇവിടുത്തെ വിഗ്രഹം രു. 40 കിലോയോളം തൂക്കമുണ്ടിതിന് . ഈ പൗരാണികത വ്യക്തമാക്കുന്നതാണ് വിഗ്രഹത്തിലെ അമൂല്യരത്നങ്ങൾ. ശിലാതല്പത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് . ചതുർബാഹിയായ വിഗ്രഹത്തിന്റെ ഓരോ കരങ്ങളിലായി ഫലം ,കൗമോദകി എന്ന  ഗദ, പരിച , പാനപാത്രം എന്നിവ ഗ്രഹിച്ചിരിക്കുന്നു . കിരീടത്തിൽ യോനീമുദ്രയിലെ  ശിവലിംഗവും നാഗഫണവും ഉണ്ട് . പിന്നിൽ   വാഹനമായ സിംഹവും നിലകൊള്ളുന്നു . മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പശ്ചിമദിക്കിലേക്കാണ് വിഗ്രഹം ദർശനമായിരിക്കുന്നത് . പുരുഷന്മാരായ ഭക്തർക്കു  ദേവീപാദങ്ങളിൽ  കുങ്കുമപൂജ സ്വയം നടത്താം  പടിഞ്ഞാറുഭാഗത്തെ ക്ഷേത്രച്ചുവരിലുള്ള കൊച്ചു ജാലകത്തിലൂടെ വർഷത്തിൽ രണ്ടുപ്രാവശ്യം പ്രത്യേകദിനങ്ങളിൽ   അസ്തമയസൂര്യകിരണങ്ങൾ വിഗ്രഹത്തിന്റെ വിവിധഭാഗങ്ങളിലായി പതിക്കും . ഈ ദിനങ്ങൾ കിരണോത്സവങ്ങൾ എന്നറിയപ്പെടുന്നു. ഈ ദിനങ്ങൾ അതിവിശിഷ്ടങ്ങളായി കരുതി ആഘോഷിക്കുന്നുമുണ്ട് . മൂന്നു ദിവസങ്ങളിലായാണ് ഓരോപ്രാവശ്യവും കിരണോത്സവങ്ങൾ ആഘോഷിക്കപ്പെടുന്നത്. അനേകായിരങ്ങൾ ഈ പുണ്യം ദർശിക്കുന്നതിനായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നുമുണ്ട്.

വിഗ്രഹം അതിപുരാതനമെങ്കിലും ഇന്ന് കാണുന്ന  ക്ഷേത്രം പണിതിരിക്കുന്നത് എട്ടാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു . ഏകദേശം രണ്ടു സഹസ്രാബ്ദങ്ങൾക്കു മുമ്പ്  കർണ്ണാദേവ്   വനം വെട്ടിത്തെളിക്കുന്നതിനിടയിലാണ് ക്ഷേത്രം കണ്ടെത്തുന്നത്. എട്ടാം നൂറ്റാണ്ടിൽ ഭൂകമ്പത്തിൽ മണ്ണിലാണ്ടുപോയ ക്ഷേത്രത്തെ ഒമ്പതാം നൂറ്റാണ്ടിൽ ഗന്ധവാദികരാജാവ് വീണ്ടെടുത്തു പുനഃരുദ്ധരിക്കുകയായിരുന്നു . പിന്നെയും പല നൂറ്റാണ്ടുകളിലായി നവീകരണപ്രവർത്തനങ്ങൾ നടന്നുപോന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ ക്ഷേത്രദര്ശനം നടത്തുകയും ദീപമാലയും കാര്യാലയവും  മറ്റും നിർമ്മിക്കുകയും ചെയ്തു. ഇന്നിവിടെ അഞ്ചു പ്രധാനശ്രീകോവിലുകളും ഏഴു ദീപമാലകളും മുപ്പത്തഞ്ചിലധികം ചെറുക്ഷേത്രങ്ങളുമുണ്ട് .

എല്ലാദിവസവും അഞ്ചുപൂജകളാണ് ക്ഷേത്രത്തിൽ നടത്തുന്നത്. പുലർച്ചെ അഞ്ചുമണിക്ക് പ്രത്യേകദീപത്തോടെ പള്ളിയുണർത്തൽ , എട്ടുമണിക്ക് ഷോഡശോപചാരപൂജ , വൈകുന്നേരം മൂന്ന് ആരതിപൂജകൾ  എന്നിവയാണവ. വെള്ളിയാഴ്ചകളിലും പൗർണ്ണമി ദിനങ്ങളിലും വിഗ്രഹം എഴുന്നെള്ളിച്ച്  പുറപ്പാടാഘോഷവും നടത്താറുണ്ട്. നവരാത്രി ആഘോഷങ്ങൾ വളരെ പ്രധാനമാണിവിടെ .

മുംബൈയിൽ നിന്ന് 380 ലധികം കിലോമീറ്റർ  ദൂരമുണ്ട് കോൽഹാപ്പൂരിലേയ്ക്ക് . റോഡ്, തീവണ്ടി, വിമാനമാർഗ്ഗങ്ങളിൽ ഇവിടെയെത്താൻ വളരെയെളുപ്പമാണ് .






ശക്തിപീഠങ്ങൾ 

Sunday, April 23, 2017

അമ്മ

അമ്മയാണൂഴിയിലേകസത്യം
ആതങ്കമാറ്റിടും സ്നേഹരൂപം
ഇത്രമേൽ കാരുണ്യവാരിധിയായ്
ഈ ജഗത്തിൽ നമ്മൾ കണ്ട ദൈവം
ഉണ്മയാം അമ്മയെ നല്കിയീശൻ
ഊഴിയിൽ നമ്മെ സനാഥരാക്കി
ഋതുഭേദമില്ലാത്ത പ്രകൃതിയെപ്പോൽ
എത്രമേൽ കഷ്ടം സഹിച്ചുകൊണ്ടും
ഏറിയ നോവിലും ജന്മമേകി
ഐഹികലോകം നമുക്കു നൽകി ,
ഒന്നിനുമാവാത്ത ശൈശവത്തിൽ നമ്മെ
ഓരോ നിമിഷവും കാത്തുപോറ്റി
ഔന്നത്യസോപാനമേറ്റിടാനായ്
അംബുധി പോലും കൈക്കുമ്പിളാക്കി
അമ്മയുണ്ടൂഴിയിൽ അമ്മമാത്രം! 

Monday, April 17, 2017

ആകാശം കാണുന്ന വീട് ( കഥ )

" അച്ഛാ, നമുക്കു വീടു നോക്കുമ്പോള്‍ ഒരു കാര്യം ഉണ്ടോന്നു നോക്കണം"
" എന്താണു മോളേ?"
" ആകാശം "
"ആകാശമോ ? "
" അതെ അച്ഛാ , ജനാലയിലൂടെ നോക്കിയാൽ എനിക്ക് അനന്തനീലിമയായി  പരന്നു കിടക്കുന്ന ആകാശം കാണണം. നീലാകാശത്തു പറന്നു നടക്കുന്ന വെള്ളിമേഘങ്ങൾ, രാത്രിയിൽ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങൾ, വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന അമ്പിളിമാമൻ.. ഒക്കെ എനിക്ക് കാണണം. ഇവിടെ ഇങ്ങനെ നോക്കിയിരുന്നാൽ അപ്പുറത്തെ  ഫ്ലാറ്റ് അല്ലെ കാണാനാകുന്നത്. എത്ര നാളായി ഞാനാശിക്കുന്നെന്നോ  മനം നിറയെ ആകാശം ഒന്നു  കാണാൻ "
പൊന്നുമോളുടെ ആഗ്രഹം ഒരുകണക്കിന് നോക്കിയാൽ എത്ര ചെറുതാണ് . അവളുടെ പ്രായത്തിലുള്ള കുട്ടികൾ ആഗ്രഹിക്കുന്നതൊന്നും അവൾക്കു വേണ്ട. ഇത്തിരി ആകാശം കാണാൻ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലല്ലോ. പോളിയോ ബാധിച്ച കാലുകളുമായി ഓടിനടന്ന് ആകാശം കാണാൻ അവൾക്കാകില്ല.  ചുറ്റുപാടും ധാരാളം കെട്ടിടങ്ങൾ ഉള്ളത്‌കൊണ്ട് ഈ അപ്പാർട്മെന്റിലെ ഫ്ലാറ്റിൽ ഇരുന്നാൽ അവൾക്കു    ജനാലയിലൂടെ ഒരു കുഞ്ഞുതുണ്ട് ആകാശമാണ് കാണാനാവുക. സ്‌കൂളിൽപോകുന്നതും വരുന്നതും റിക്ഷയിലാണ്. എടുത്തുവേണം റിക്ഷയിലെത്തിക്കാൻ. സ്‌കൂളിലെത്തിയാലും എടുത്തുകൊണ്ടാണ് ക്ലസ്സ്മുറിയിലെത്തിക്കുന്നത് . സ്‌കൂളിലല്ലാതെ അവളെ എവിടെയും കൊണ്ടുപോകാറുമില്ല. 

കഴിഞ്ഞ    ദിവസമാണ് ഫ്ലാറ്റുടമ വാടക പുതുക്കാനാവില്ല എന്നറിയിച്ചത് . ഫ്ലാറ്റ് മകളുടെ വിവാഹസമയത്ത്  സ്ത്രീധനമായി  കൊടുത്തതാണത്രേ. ഇനി അടുത്ത വാടകക്കാരെ നിശ്ചയിക്കുന്നത് മരുമകനായിരിക്കും. ചിലപ്പോൾ അവർ തന്നെ അവിടെ താമസത്തിനു വരാനും സാധ്യതയുണ്ട്. ആകാശം കാണാനാവില്ലെന്നതൊഴിച്ചാൽ മറ്റു സൗകര്യങ്ങളൊക്കെ തൃപ്തികരമായിരുന്നു. മോളെ പ്രസവിച്ചുകഴിഞ്ഞു നാട്ടിൽപോയിവന്നത്  ഈ ഫ്ലാറ്റിലേക്കായിരുന്നു . പത്തുവർഷം ശാന്തം വീടുപോലെ .  എന്തായാലും ഇനി രണ്ടു മാസം കൂടിയേ കാലാവധിയുള്ളൂ. അതു  തീരുന്നതിനു മുന്നേ പുതിയ വീട് കണ്ടുപിടിക്കണം . നാട്ടിലെ സ്വത്തു   ഭാഗം വെച്ചാൽ കിട്ടുന്ന ഷെയർ വിറ്റു ബാക്കി ലോണും എടുത്തു പുതിയ വീടൊന്നു വാങ്ങണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നതാണ് . പക്ഷേ  കഴിഞ്ഞ ദിവസവും അനിയനെ ഫോണിൽ വിളിച്ചു  ചോദിച്ചപ്പോൾ ഉടനെയെങ്ങും അച്ഛൻ ഭാഗം വയ്ക്കുന്ന ലക്ഷണമില്ലെന്നാണവൻ പറഞ്ഞത് . കൈയിലുള്ള ചെറിയ സമ്പാദ്യവും ലോണും ചേർത്ത് വീടു  വാങ്ങിയേ മതിയാകു. മോളെ സ്‌കൂളിൽ വിടാനുള്ള സൗകര്യവും നോക്കണം.

കടലുപോലെയാണ് ഈ മഹാനഗരവും. സർവ്വത്ര വെള്ളമെങ്കിലും കുടിക്കാനൊരുതുള്ളിയില്ലാത്ത അവസ്ഥ. എവിടെ നോക്കിയാലും കെട്ടിടങ്ങൾ. പക്ഷേ  തനിക്കു താമസിക്കാൻ മാത്രം വീടില്ല. എന്തായാലും ഒരു ഫ്ലാറ്റ് വാങ്ങിയേ മതിയാകൂ. എന്തിനും ഏതിനും കൂട്ടുനിൽക്കാൻ  ആകെയൊരു ചങ്ങാതി മാത്രം. അറിഞ്ഞും കേട്ടും  ഓരോരോ സ്ഥലങ്ങളിലേക്ക് അവനാണ് കൊണ്ടുപോകുന്നത്.  വീട് നോക്കാൻ പോകുമ്പോളൊക്കെ മോളുടെ വാക്കുകൾ മനസ്സിൽ മുഴങ്ങും.  ആകാശം കാണുന്ന ജനാലകളുള്ള വീട്! ഈ കോൺക്രീറ്റു വനത്തിൽ അങ്ങനെയൊന്ന്  എവിടെ കണ്ടുപിടിക്കുമെന്നായിരുന്നു ചിന്ത മുഴുവൻ.  ഒന്നുരണ്ടിടത്തു കാണുകയും ചെയ്തു. പക്ഷേ  അതൊന്നും വാങ്ങാനുള്ള പണം ഈ ജന്മം മുഴുവൻ ശ്രമിച്ചാലും അയാൾക്കുണ്ടാക്കാനാവില്ല. എങ്കിലും ഓരോ ഫ്ലാറ്റിലും ചെല്ലുമ്പോൾ ആദ്യം നോക്കുന്നത് ജനാലകൾ ആകാശത്തേയ്ക്ക് മിഴി തുറക്കുന്നോ  എന്നാണ് .  ദിവസങ്ങള്‍ ഓടിയോടിക്കടന്നുപോകുന്നു. വീടൊത്തുകിട്ടിയതുമില്ല. അത്യാവശ്യം സൗകര്യമുള്ളതാകുമ്പോള്‍ വിലയൊത്തുവരുന്നില്ല. അല്ലെങ്കില്‍ മോളെ സ്കൂളില്‍ വിടാനുള്ള സൗകര്യമുണ്ടാകില്ല. ഇനിയും മുമ്പോട്ടുപോകാനാവില്ല എന്നു വന്നപ്പോഴാണ് ആ ഹൗസിങ്ങ് കോമ്പ്ലെക്സിലെ ഫ്ലാറ്റ് തന്നെ വാങ്ങാമെന്നു രണ്ടും കല്പിച്ചു തീരുമാനിച്ചത്. ഹാളും അടുക്കളയും കിടപ്പുമുറിയും ഉള്ള കൊച്ചു ഫ്ലാറ്റ്. അടുത്തു സ്കൂളുള്ളതുകൊണ്ട് മോളെ എടുത്തുകൊണ്ടുപോയാക്കാന്‍ സൗകര്യം. പക്ഷേ ......

വീടു മാറുന്ന ദിവസം അയാള്‍ മോളോടു മനസ്സുകൊണ്ടു മാപ്പുചോദിച്ചു. പഴയ വാടകവീട്ടില്‍ അവള്‍ക്കൊരുതുണ്ടാകാശമെങ്കിലും സ്വന്തമായുണ്ടായിരുന്നു. പുതിയ വീട്ടില്‍ അതുപോലുമില്ല. ആകാശം പോലും സ്വന്തമാക്കാന്‍ സമ്പന്നര്‍ക്കേ കഴിയൂ എന്ന തിരിച്ചറിവ് തന്റെ പൊന്നുമോള്‍ക്കുണ്ടാകും എന്നായാള്‍ വെറുതെയെങ്കിലും മോഹിച്ചു .

Tuesday, April 11, 2017

ഔന്നത്യം

ഔന്നത്യം ശൂന്യത മാത്രം
തരുക്കളില്ലാത്ത
ചെടികള്‍ വളരാത്ത
പുല്ലുകള്‍ പോലും മുളച്ചിടാത്ത
മാലേയകേദാരഭൂമി
മൃത്യുകംബളം പോല്‍ ശീതളം,
ശ്മശാനഭൂമി തന്‍
നിത്യ ശാന്തിയും
കളിയാടി കളകളം
പൊഴിക്കും സരിത്തും
അരും തടുക്കാതെ
പാഞ്ഞോടും കാറ്റും ..
താണ്ടുവാനിനിയെത്ര
ദൂരമെന്നാകിലും
ലക്ഷ്യമതൊന്നാണു
മാലോകര്‍ക്കെന്നും 

എങ്ങു നീ പോകുന്നു പൂക്കാലമേ....

എങ്ങു നീ പോകുന്നു
പൂക്കാലമേ
ഇത്ര വേഗത്തിലോടി
മറഞ്ഞിടുന്നു
ആരാണു നിന്നെയും
കാത്തങ്ങു ദൂരെയാ
കൊട്ടാരമുറ്റത്തു
കാത്തിരിപ്പൂ
കണ്ടുമോഹിച്ചുപോയ്
നിന്‍ നിറക്കൂട്ടുകള്‍
ഘ്രാണിച്ചു കൊതി  തീര്‍ന്നതില്ല
നിന്‍   പരിമളം.
മാന്തളിര്‍ തിന്നു മദിച്ചോരു
പൂങ്കുയില്‍
പാടിത്തളര്‍ന്നങ്ങിരിപ്പതോ
ചില്ലയില്‍ ..
ആ ഗാനനിര്‍ഝരി
കേട്ടുറങ്ങീടുവാന്‍
കാതോർത്തു പൈതലും
പൂനിലാവും 

Wednesday, April 5, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 13

മുംബാദേവി ക്ഷേത്രം , മുംബൈ
===========================
മുംബൈയിലെ അമ്മദേവിയുടെ ക്ഷേത്രം- മുംബാദേവിക്ഷേത്രം . ഈ പേരിൽ നിന്നാണ് മുംബൈ എന്ന പേരുതന്നെ ലഭിച്ചത് .  സൗത്ത്  മുംബൈയിലെ ഭുലേശ്വർ പ്രദേശത്താണ് വളരെപ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .
1675  ൽ നിർമ്മിക്കപ്പെട്ടു ഈ ക്ഷേത്രം എന്നാണു വിശ്വസിക്കപ്പെടുന്നത്.  പഴയ ബോറിബന്തറിൽ സെന്റ് ജോർജ് കോട്ടയുടെ വടക്കൻ ചുവരുകൾക്കെതിരായി മുംബ എന്ന് പേരായ ഒരു ഹൈന്ദവസ്ത്രീയാണ്  ഈ ക്ഷേത്രം നിർമ്മിച്ചത് . അന്നത്തെ കോട്ട അധഃപതനത്തിനു പാത്രീഭവിച്ച് ചരിത്രാവശിഷ്ടങ്ങൾ  മാത്രമായി മാറിയെങ്കിലും ക്ഷേത്രം ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു.

ഐതിഹ്യപ്രകാരം അഷ്ടപാണിയായ ദേവിയെ ഭുമിലേക്കയച്ചത് ബ്രഹ്മദേവനാണ് . തദ്ദേശീയരെ ഭയപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുപോന്നു മുംബരകൻ എന്ന രാക്ഷസനെ നിഗ്രഹിക്കുക എന്നതായിരുന്നു ദൗത്യം. ദേവിയാൽ പരാജിതനായ മുംബരകൻ, തന്റെ നാമം സ്വീകരിക്കണമെന്ന് ദേവിയുടെ കാൽക്കൽ വീണു കേണപേക്ഷിച്ചു. ദേവി പ്രാർത്ഥന സ്വീകരിച്ചു. പിന്നീട് ദേവിയുടെ  നാമത്തിൽ മുംബരകൻ ഒരു ക്ഷേത്രവും നിർമ്മിക്കുകയുണ്ടായി എന്ന് വിശ്വാസം.  ആ ക്ഷേത്രമാണത്രെ പിന്നീട് മുംബയാൽ പുനർനിർമ്മിക്കപ്പെട്ടത് . ബോംബെയിലെ ഏഴു ദ്വീപുകളിലെ പരമ്പരാഗത നിവാസികളായ അരയന്മാരുടെയും (കോളികൾ) ഉപ്പുശേഖരിക്കുന്നവരുടെയും മറ്റും  ആരാധ്യദേവതയാണ് മുംബാദേവി . സംസ്കൃതത്തിലെ മഹാ അംബ എന്ന പദമാണ് മുംബ എന്ന് നാട്ടുഭാഷയിൽ പരിവർത്തിതമായത് . ജനനിബിഡമായ വ്യാപാരകേന്ദ്രങ്ങളുടെ സമീപത്താണെങ്കിലും ഈ ക്ഷേത്രത്തിന് ആത്മീയചൈതന്യത്തിനു കുറവൊന്നുമില്ല. എന്നും ഭക്തരുടെ പ്രവാഹം തന്നെ ക്ഷേത്രത്തിലേയ്ക്കുണ്ട് .

ആദ്യത്തെ ബോറിബന്തറിലെ മുംബാദേവി ക്ഷേത്രം 1739 - 1770  കാലത്ത് നാശോന്മുഖമായിരുന്നു. പിന്നീട് പുതിയ ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു.  സിന്ധുഗംഗ സംസ്കൃതിയിലും ദ്രാവിഡസംസ്കൃതിയിലും ഒരുപോലെ ആരാധിക്കപ്പെട്ടിരുന്ന ഭൂമിദേവിയാണ് മുംബാദേവി എന്ന് കരുതപ്പെടുന്നു. കൃഷ്ണശിലയിലുള്ള ദേവീവിഗ്രഹമാണ് ക്ഷേത്രത്തിലെ മൂർത്തി . ദേവീവിഗ്രഹത്തിൽ രജതകിരീടവും രത്നഖചിതമായ മൂക്കുത്തിയും സ്വർണ്ണാഹാരവും അണിയിച്ചിരിക്കുന്നു.  ഇടതുവശത്തു മയിൽപുറത്തിരിക്കുന്ന  അന്നപൂർണേശ്വരിയും  ശ്രീകോവിലിനു മുന്നിലായി ദേവീ വാഹനമായ വ്യാഘ്രവും നിലകൊള്ളുന്നു. വിഘ്നേശ്വരന്റെയും ഹനുമൽഭാഗവാന്റെയും ബിംബങ്ങളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലേക്കുള്ള വീഥിയുടെ ഇരുവശങ്ങളിലുമുള്ള വാണിഭശാലകളിൽ നിന്നും പൂജയ്ക്കാവശ്യമായ പൂക്കളും മറ്റു വസ്തുക്കളും ലഭിക്കുന്നതാണ്

മുംബൈയിൽ നിന്ന് ക്ഷേത്രത്തിലെത്തിച്ചേരാൻ വളരെ എളുപ്പമാണ്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചർനിറോഡ് ആണ് . ചർച്ച് ഗേറ്റ് സ്റ്റേഷനും വളരെ അടുത്ത് തന്നെ. 10 മിനിറ്റ് യാത്രയെ ഉണ്ടാകു ഭുലേശ്വറിലേയ്ക്ക് . മുംബൈയിലെത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ആരാധനാലയമാണ് മുംബാദേവീ  ക്ഷേത്രം

Tuesday, April 4, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 12

കോപേശ്വര ശിവക്ഷേത്രം , കോൽഹാപ്പൂർ
===================================
കൃഷ്ണാനദിക്കരയിൽ  കോലാപ്പൂരിലെ കോപേശ്വര ശിവക്ഷേത്രം പേരുപോലെ തന്നെ കോപിഷ്ഠനായ ശിവഭഗവാന് സാമർപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഏഴാം നൂറ്റാണ്ടിൽ ചാലൂക്യരാജാക്കന്മാരാണ് ആദ്യമായി ഈ ക്ഷേത്രം പണികഴിച്ചത് . അയൽരാജ്യങ്ങളുമായുള്ള  നിരന്തരമായ കലഹങ്ങൾക്കിടയിൽ പലതവണ ക്ഷേത്രം ആക്രമിക്കപ്പെടുകയും ഒരു ഘട്ടത്തിൽ ഏതാണ്ട് നാമാവശേഷമാക്കപ്പെടുകയും ചെയ്തു. പിന്നീട് ശിലഹരരാജാക്കന്മാരാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ പുനഃരുദ്ധാരണം നടത്തി ക്ഷേത്രം ഇന്നു കാണുന്നതുപോലെ രൂപപ്പെടുത്തിയത്. കൃഷ്ണശിലയിൽ  കൊത്തിയ കവിതപോലെ അതിമനോഹരമാണ് അതിസൂക്ഷ്മങ്ങളായ കൊത്തുപണികൾ .ശില്പചാതുരി വിളിച്ചോതുന്ന ധാരാളം മൂർത്തീബിംബങ്ങൾ ഇവിടെ കാണാം.  ഔറംഗസീബിന്റെ കാലത്തുണ്ടായ ആക്രമണങ്ങളിൽ പല ക്ഷേത്രശില്പങ്ങളും നാശോന്മുഖമായിട്ടുണ്ട് .

മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ആദ്യം ദർശനം   ലഭിക്കുന്നത് ധോപേശ്വരനായ മഹാവിഷ്ണുവിനെയാണ് . നന്ദീശ്വരൻ ഇവിടെ ഇല്ല എന്നതും ഒരു പ്രത്യേകതയാണ് . മറ്റൊരു സവിശേഷത 48 വ്യത്യസ്താകൃതിയിലുള്ള  കൽത്തൂണുകളുള്ള  ഇവിടുത്തെ സ്വർഗമണ്ഡപം ആണ് . ഗർഭഗൃഹത്തിനും ചതുരാകൃതിയിലുള്ള സഭാമണ്ഡപത്തിനും   മുന്നിലായുള്ള ഈ മണ്ഡപം വൃത്താകൃതിയിൽ ഉള്ളതും മുകൾഭാഗം ആകാശത്തേയ്ക്ക് മുഖം നോക്കുന്നതുമാണ് . മൂന്നു വൃത്തങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന തൂണുകൾ 12 , 16 , 12 എന്നിങ്ങനെയും ബാക്കിയുള്ള 8 തൂണുകൾ സ്വർഗ്ഗമണ്ഡപത്തിന്റെ നാലു കവാടങ്ങളിലുമായാണ് .

ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യകഥ ഇപ്രകാരമാണ് . ദക്ഷൻ നടത്തിയ  യാഗത്തിന് പുത്രിയായ സതീദേവിയും  ഭർത്താവു മഹേശ്വരനും ക്ഷണിക്കപ്പെട്ടിരുന്നില്ല. അതിൽ അസന്തുഷ്ടയായ സതി, പിതാവിനോട് തന്റെ പരാതി ബോധിപ്പിക്കാൻ നന്ദിയുടെ പുറത്തുകയറി പിതൃഗൃഹത്തിലെത്തി. പക്ഷെ അതിഥികളുടെ സാന്നിധ്യത്തിൽ തന്നെ പിതാവ് ദേവിയെ  ആക്ഷേപിക്കുകയാണുണ്ടായത് . മനം നൊന്ത സതി ആത്മാഹുതി ചെയ്യുകയുണ്ടായി. ഇതറിഞ്ഞ മഹേശ്വരനാകട്ടെ അത്യധികം കോപാകുലനായി. ദക്ഷന്റെ ശിരസ്സറുത്തു ഹോമാഗ്നിക്കിരയാക്കി. ഖിദ്രപുർക്ഷേത്രത്തിലേയ്ക്ക് മഹാവിഷ്ണു , കോപിഷ്ടനായ ശിവനെ ശാന്തനാക്കാനായി ഒണ്ടു വന്നു. അതിനാലാണ്  കോപേശ്വരക്ഷേത്രം  എന്ന് അറിയപ്പെട്ടത്. നന്ദി സതിയോടൊപ്പം പോയിരുന്നതുകൊണ്ടു ഇവിടേയ്ക്ക് മഹേശ്വരനോടൊപ്പം വന്നിരുന്നില്ല. അതിനാലാണ് ഇവിടെ നന്ദിശ്വര മൂർത്തി ഇല്ലാത്തതും .
സ്ഥിരമായി പൂജ നടക്കുന്ന ക്ഷേത്രമാണിതെങ്കിലും തിങ്കളാഴ്ചകൾ വിശിഷ്ടങ്ങളാണ് . തിങ്കളാഴ്ചകളിലും ശിവരാത്രികാലത്തും ഭക്തരുടെ അഭൂതപൂർവമായ തിറക്കിവിടെ അനുഭവപ്പെടുന്നു. മഹാരാഷ്ട്രയുടയും കർണ്ണാടകയുടെയും സീമാപ്രദേശമായതുകൊണ്ടു ധാരാളമായി രണ്ട്‌ സംസ്ഥാങ്ങളിലെയും ഭക്തർ ഇവിടെയെത്തുന്നു .

റെയിൽമാർഗ്ഗവും റോഡ്മാർഗ്ഗവും കൊൽഹാപ്പൂർ എത്താമെന്നുള്ളത് ഇവിടേക്കുള്ള യാത്ര എളുപ്പമാക്കും. കൊൽഹാപൂരിൽ നിന്ന് 15 കിലോമീറ്ററേയുള്ളു ക്ഷേത്രത്തിലേയ്ക്ക്. ഭക്തി മാത്രമല്ല  ക്ഷേത്രത്തിന്റെ അനിതരസാധാരണമായ ശില്പചാതുരിയും  ഒരിക്കൽ പോയവരെ വീണ്ടും അവിടേയ്ക്കു മാടിവിളിക്കുകതന്നെ ചെയ്യും .



Monday, April 3, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 11

ശനിശിംഗനാപ്പൂര്‍ ശനീശ്വരക്ഷേത്രം
=============================
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ശനിശിംഗനാപ്പൂര്‍ ഗ്രാമവും കലിയുഗാരംഭത്തിൽ രൂപം കൊണ്ടെന്നു കരുതപ്പെടുന്ന  ശനീശ്വര ക്ഷേത്രവും. .മേൽക്കൂരയോടു കൂടിയ  അടച്ചുകെട്ടിയ ഒരു ക്ഷേത്രമില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ ക്ഷേത്രങ്ങളിലേതുപോലെ ഒരു ആള്‍രൂപവിഗ്രഹവും ഇവിടെയില്ല . ഉള്ളത് സ്വയംഭൂവായൊരു കൃഷ്ണശിലയാണ്. തറകെട്ടി സംരക്ഷിച്ചിരിക്കുന്ന അഞ്ചരയടി പൊക്കമുള്ള ശില. മുമ്പിലൊരു ശൂലം. തൊട്ടരികെ ശിവന്റെയും ഹനുമാന്റെയും കൊച്ചു വിഗ്രഹങ്ങള്‍. തെക്കുഭാഗത്തായി നന്ദിയും . ആര്‍ഭാടങ്ങളൊന്നുമില്ലാതെ ദൈവമിരിക്കുന്ന മണ്ണാണിത്; മറാഠികളുടെ 'ജാഗൃത ദേവസ്ഥാന്‍'.  സദാ ജാഗരൂഗനായ ദേവനിരിക്കുന്ന സ്ഥാനമെന്ന് അര്‍ഥം.

സ്വയംഭൂവായ ശനിക്കു പിന്നില്‍ ഐതിഹ്യപ്പെരുമയുള്ളൊരു കഥയുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരു മഹാമാരിക്കാലത്ത് ശിംഗനാപ്പൂരിലെ പാനസ്‌നാലയെന്ന നദിയിലൂടെ ഒരു കറുത്ത കൂറ്റന്‍ ശില ഒഴുകിയെത്തി. അതു വലിയൊരു മരത്തിന്റെ വേരിലുടക്കി നിന്നു. ഗ്രാമത്തിലെ ആട്ടിടയന്മാരായിരുന്നു ആ കാഴ്ച ആദ്യമായി കണ്ടത്. അവരിലൊരാള്‍ കയ്യിലിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ശില കുത്തി ഉയര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ ശിലയില്‍ നിന്ന് രക്തപ്രവാഹമുണ്ടായതു കണ്ടു പരിഭ്രാന്തരായിത്തീര്‍ന്ന ആട്ടിടയന്മാര്‍ ഗ്രാമീണരെ വിവരമറിയിച്ചു. ഓടിക്കൂടിയ ജനങ്ങള്‍ എത്ര ശ്രമിച്ചിട്ടും ആ ശില ഇളക്കാന്‍ പോലും സാധിച്ചില്ല. ഇരുമ്പുദണ്ഡുകൊണ്ട് കല്ലില്‍ കുത്തിയ ആട്ടിടയന് അന്നു രാത്രി സ്വപ്‌നത്തില്‍ ശനീശ്വരന്‍ ദര്‍ശനം നല്‍കി. തന്റെ സാന്നിധ്യമാണ് ആ കൂറ്റന്‍ ശിലയിലുള്ളതെന്ന് ശനീശ്വരന്‍ അരുളിച്ചെയ്തുവത്രെ. അത് പൊക്കിയെടുക്കുക എളുപ്പമല്ലെന്നും രക്തബന്ധത്തില്‍പ്പെട്ട രണ്ടു പേര്‍ ഒരുമിച്ച് ശ്രമിച്ചാലേ അതു സാധ്യമാകൂ എന്നും ഭഗവാന്‍  നിര്‍ദ്ദേശിച്ചു. ഏതെങ്കിലും ഒരു പുരുഷനും അയാളുടെ സഹോദരീപുത്രനും ചേര്‍ന്നു വേണം ഈ കര്‍മ്മം ചെയ്യാന്‍. എന്നും അവിടെ പൂജ ചെയ്യണം. ശനിയാഴ്ച തൈലാഭിഷേകം നടത്തണം. ഒരിക്കലും ശിലയ്ക്കു മേല്‍ക്കൂര പണിയരുത്. എക്കാലവും ആകാശമായിരിക്കണം അതിനു മേലാപ്പ്. മറ്റൊന്നു കൂടി പറഞ്ഞു: ശിംഗനാപ്പൂരിലെ വീടുകള്‍ക്ക്  വാതില്‍പ്പാളികള്‍ വെയ്‌ക്കേണ്ടതില്ല. എല്ലാ ആപത്തുകളില്‍ നിന്നും  ശനിഭഗവാൻ  കാത്തുകൊള്ളും. (ഇന്നും  ഒരു മോഷ്ടാവും വീടുകളില്‍ കടന്നുചെല്ലാന്‍ ധൈര്യപ്പെടില്ല. )

സ്വപ്‌നത്തിലുണ്ടായ സംഭവങ്ങള്‍ ആട്ടിടയന്‍ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും സംഘടിച്ചു യഥാവിധി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. തറകെട്ടി അതിനു മീതെ ശില കുത്തനെ നാട്ടി പൂജയാരംഭിച്ചു. അമ്പലമില്ലാത്ത ശനിശിംഗനേശ്വരന്റെ ചരിത്രം അവിടെ തുടങ്ങുന്നു. അന്നു തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. കാലം എത്രയോ  മുന്നോട്ടുനീങ്ങിയെങ്കിലും വിശ്വസങ്ങളെ മാറ്റി പ്രതിഷ്ഠിക്കാന്‍ ഇവിടുത്തെ ജനത ഒരുക്കമല്ല. കാരണം വിശ്വാസങ്ങള്‍ക്ക് ബലം പകരുന്ന ഒരു പാട് സാക്ഷ്യങ്ങളുണ്ട് അവര്‍ക്കു പറഞ്ഞുകേള്‍പ്പിക്കാന്‍. വാതിലുകളില്ലാത്ത വീടുകളില്‍ ഇന്നും അവര്‍ പേടി കൂടാതെ ഉറങ്ങുന്നത് ശനീശ്വരന്റെ കാവലിലാണ്. ബാങ്കുകളുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും വാതിലുകളില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ് .

 ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ ഈ ഗ്രാമം ഓടിയെത്തുന്നതും ഈ സന്നിധിയിലേക്കാണ്. കടിയേറ്റ ആളെ വെള്ളത്തുണിയല്‍ പൊതിഞ്ഞ് ക്ഷേത്രത്തിലെത്തിക്കും. ബന്ധുവായ ഒരു പുരുഷന്‍ ശനിയുടെ ശിലയില്‍ ധാര ചെയ്തു വെള്ളം മരുന്നായി നല്‍കും. വിഷമിറങ്ങാന്‍ പിന്നെ ഒട്ടുംവൈകില്ലത്രേ. മറ്റൊരു അത്ഭുതം കൂടി കേള്‍ക്കുക. സ്വയംഭൂവായ ശിലയ്ക്ക് സമീപം ഒരു ആര്യവേപ്പും അത്തിമരവും പടര്‍ന്നുനില്‍പ്പുണ്ട്. രണ്ടിന്റെയും ശിഖരങ്ങള്‍ നീണ്ട് ശിലയ്ക്കരികിലെത്തിയാല്‍ അത് താനേ ഉണങ്ങിക്കരിയും. ഒരിക്കലും ശിലയ്ക്ക് തണലായി നില്‍ക്കില്ല. ശനിയുടെ സാന്നിധ്യം നിറയുന്ന ഇത്തരം കഥകള്‍ക്കിവിടെ പഞ്ഞമില്ല. എത്രപറഞ്ഞാലും തീരില്ല.

നാലു നൂറ്റാണ്ടിലേറെയായി സ്ത്രീകൾക്ക് ഗർഭഗൃഹത്തിൽ പ്രവേശിച്ചു പൂജ നടത്താനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഈ അടുത്തകാലത്താണ് അതിനു മാറ്റം  വരുത്തി കോടതിവിധിയുണ്ടായത് , ദിവസവും അമ്പതിനായിരത്തിലേറെപ്പേരാണ് പ്രാര്‍ത്നകളുമായി ശനിശിംഗനാപ്പൂരിലെത്തുന്നത്. അമാവാസി നാളിലാണെങ്കില്‍ ഭക്തരുടെ എണ്ണം മൂന്നു ലക്ഷം കവിയും.  അമാവാസിയും ശനിയാഴചയും ചേർന്ന് വരുന്ന ദിനങ്ങൾ ഏറ്റവും പുണ്യമെന്നു കരുതപ്പെടുന്നു. ആ ദിനങ്ങളിൽ അഭൂതപൂർവമായ തിരക്കായിരിക്കും . .തൈലാഭിഷേകമാണ് ഇവിടെ പ്രധാന വഴിപാട്. ഭക്തരുടെ കയ്യിൽ കറുത്ത തുണിയില്‍ പൊതിഞ്ഞ ശനിയുടെ പേടിപ്പെടുത്തുന്ന രൂപവും ഉണ്ടാകും .  ശനിജയന്തിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. പല്ലക്കില്‍ ഭഗവാനെയിരുത്തി നാടുനീളെ എഴുന്നള്ളിക്കുന്നതാണ് ആഘോഷത്തിന്റെ പ്രധാന ചടങ്ങ്.

റെയിൽ മാർഗ്ഗവും റോഡ് മാർഗ്ഗവും ഇവിടേയ്ക്ക് വന്നെത്താവുന്നതാണ്. അഹമ്മദ് നഗറിൽ നിന്ന് 35 കി മി ദൂരമാണിവിടേയ്‌ക്ക്.