Tuesday, April 4, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 12

കോപേശ്വര ശിവക്ഷേത്രം , കോൽഹാപ്പൂർ
===================================
കൃഷ്ണാനദിക്കരയിൽ  കോലാപ്പൂരിലെ കോപേശ്വര ശിവക്ഷേത്രം പേരുപോലെ തന്നെ കോപിഷ്ഠനായ ശിവഭഗവാന് സാമർപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഏഴാം നൂറ്റാണ്ടിൽ ചാലൂക്യരാജാക്കന്മാരാണ് ആദ്യമായി ഈ ക്ഷേത്രം പണികഴിച്ചത് . അയൽരാജ്യങ്ങളുമായുള്ള  നിരന്തരമായ കലഹങ്ങൾക്കിടയിൽ പലതവണ ക്ഷേത്രം ആക്രമിക്കപ്പെടുകയും ഒരു ഘട്ടത്തിൽ ഏതാണ്ട് നാമാവശേഷമാക്കപ്പെടുകയും ചെയ്തു. പിന്നീട് ശിലഹരരാജാക്കന്മാരാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ പുനഃരുദ്ധാരണം നടത്തി ക്ഷേത്രം ഇന്നു കാണുന്നതുപോലെ രൂപപ്പെടുത്തിയത്. കൃഷ്ണശിലയിൽ  കൊത്തിയ കവിതപോലെ അതിമനോഹരമാണ് അതിസൂക്ഷ്മങ്ങളായ കൊത്തുപണികൾ .ശില്പചാതുരി വിളിച്ചോതുന്ന ധാരാളം മൂർത്തീബിംബങ്ങൾ ഇവിടെ കാണാം.  ഔറംഗസീബിന്റെ കാലത്തുണ്ടായ ആക്രമണങ്ങളിൽ പല ക്ഷേത്രശില്പങ്ങളും നാശോന്മുഖമായിട്ടുണ്ട് .

മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ആദ്യം ദർശനം   ലഭിക്കുന്നത് ധോപേശ്വരനായ മഹാവിഷ്ണുവിനെയാണ് . നന്ദീശ്വരൻ ഇവിടെ ഇല്ല എന്നതും ഒരു പ്രത്യേകതയാണ് . മറ്റൊരു സവിശേഷത 48 വ്യത്യസ്താകൃതിയിലുള്ള  കൽത്തൂണുകളുള്ള  ഇവിടുത്തെ സ്വർഗമണ്ഡപം ആണ് . ഗർഭഗൃഹത്തിനും ചതുരാകൃതിയിലുള്ള സഭാമണ്ഡപത്തിനും   മുന്നിലായുള്ള ഈ മണ്ഡപം വൃത്താകൃതിയിൽ ഉള്ളതും മുകൾഭാഗം ആകാശത്തേയ്ക്ക് മുഖം നോക്കുന്നതുമാണ് . മൂന്നു വൃത്തങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന തൂണുകൾ 12 , 16 , 12 എന്നിങ്ങനെയും ബാക്കിയുള്ള 8 തൂണുകൾ സ്വർഗ്ഗമണ്ഡപത്തിന്റെ നാലു കവാടങ്ങളിലുമായാണ് .

ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യകഥ ഇപ്രകാരമാണ് . ദക്ഷൻ നടത്തിയ  യാഗത്തിന് പുത്രിയായ സതീദേവിയും  ഭർത്താവു മഹേശ്വരനും ക്ഷണിക്കപ്പെട്ടിരുന്നില്ല. അതിൽ അസന്തുഷ്ടയായ സതി, പിതാവിനോട് തന്റെ പരാതി ബോധിപ്പിക്കാൻ നന്ദിയുടെ പുറത്തുകയറി പിതൃഗൃഹത്തിലെത്തി. പക്ഷെ അതിഥികളുടെ സാന്നിധ്യത്തിൽ തന്നെ പിതാവ് ദേവിയെ  ആക്ഷേപിക്കുകയാണുണ്ടായത് . മനം നൊന്ത സതി ആത്മാഹുതി ചെയ്യുകയുണ്ടായി. ഇതറിഞ്ഞ മഹേശ്വരനാകട്ടെ അത്യധികം കോപാകുലനായി. ദക്ഷന്റെ ശിരസ്സറുത്തു ഹോമാഗ്നിക്കിരയാക്കി. ഖിദ്രപുർക്ഷേത്രത്തിലേയ്ക്ക് മഹാവിഷ്ണു , കോപിഷ്ടനായ ശിവനെ ശാന്തനാക്കാനായി ഒണ്ടു വന്നു. അതിനാലാണ്  കോപേശ്വരക്ഷേത്രം  എന്ന് അറിയപ്പെട്ടത്. നന്ദി സതിയോടൊപ്പം പോയിരുന്നതുകൊണ്ടു ഇവിടേയ്ക്ക് മഹേശ്വരനോടൊപ്പം വന്നിരുന്നില്ല. അതിനാലാണ് ഇവിടെ നന്ദിശ്വര മൂർത്തി ഇല്ലാത്തതും .
സ്ഥിരമായി പൂജ നടക്കുന്ന ക്ഷേത്രമാണിതെങ്കിലും തിങ്കളാഴ്ചകൾ വിശിഷ്ടങ്ങളാണ് . തിങ്കളാഴ്ചകളിലും ശിവരാത്രികാലത്തും ഭക്തരുടെ അഭൂതപൂർവമായ തിറക്കിവിടെ അനുഭവപ്പെടുന്നു. മഹാരാഷ്ട്രയുടയും കർണ്ണാടകയുടെയും സീമാപ്രദേശമായതുകൊണ്ടു ധാരാളമായി രണ്ട്‌ സംസ്ഥാങ്ങളിലെയും ഭക്തർ ഇവിടെയെത്തുന്നു .

റെയിൽമാർഗ്ഗവും റോഡ്മാർഗ്ഗവും കൊൽഹാപ്പൂർ എത്താമെന്നുള്ളത് ഇവിടേക്കുള്ള യാത്ര എളുപ്പമാക്കും. കൊൽഹാപൂരിൽ നിന്ന് 15 കിലോമീറ്ററേയുള്ളു ക്ഷേത്രത്തിലേയ്ക്ക്. ഭക്തി മാത്രമല്ല  ക്ഷേത്രത്തിന്റെ അനിതരസാധാരണമായ ശില്പചാതുരിയും  ഒരിക്കൽ പോയവരെ വീണ്ടും അവിടേയ്ക്കു മാടിവിളിക്കുകതന്നെ ചെയ്യും .



1 comment: