Saturday, January 27, 2018

നേരുന്നു നന്മകൾ - Harisree Open Challenge

നേരുന്നു നന്മകൾ
================
മറക്കുവതെങ്ങനെ നിന്നെ ഞാൻ പ്രിയസഖേ
മരണം വന്നെന്നെ വിളിക്കുവോളം
മനസ്സിൽ നീ എന്നെന്നും മങ്ങാത്ത താരമായ്
മിന്നിമിന്നിത്തതെളിഞ്ഞെന്നുമെന്നും
ഈ ലോകാവടിയിൽ എന്റെ പ്രതീക്ഷതൻ
മൊട്ടുകൾ പൂക്കളായ് മാറിയില്ല.
ഇത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നിട്ടും
എന്തിനായ് നീയെന്നെ കൈവെടിഞ്ഞു
മാനസം പൊട്ടിക്കരഞ്ഞിട്ടും നീയെന്റെ
കണ്ണുനീർ ഒരുവേള കണ്ടതില്ല.
കവിളിലൂടൊഴുകുന്ന കണ്ണീർ തുടയ്ക്കുവാൻ
കൈവിരൽ ഒരുമാത്ര നീണ്ടതില്ല.
നിൻപാദസേവചെയ്തെന്നെന്നും സ്നേഹിച്ചു
ജീവിതം പങ്കിടാനാഗ്രഹിച്ചു
മോഹിച്ചതില്ലഞാൻ മാളികവീട്ടിലെ
രാജസുഖങ്ങളതൊന്നുമൊന്നും
നീയുള്ള വള്ളിക്കുടിലെന്റെ  കൊട്ടാരം
എന്നുതാൻ തന്നെ നിനച്ചിരുന്നു
എന്നിട്ടും എന്നിലെ പ്രാണന്റെ പ്രാണനാം
പ്രിയസഖേ നീയെന്നെ കൈവെടിഞ്ഞു
കണ്ണീരിൻ കായലിൽ തള്ളിയിട്ടില്ലയോ
എന്നെ നീ നിർദ്ദയം , നിഷ്കരുണം
ഒരുപാടു കണ്ണീരൊഴുക്കിയെന്നാകിലും
ഇന്നെനിക്കില്ല പരാതിതെല്ലും
എന്നും നിനക്കായി നേരുന്നു നന്മകൾ
ജീവിതം പുഷ്കലമായിടട്ടെ ...




Thursday, January 18, 2018

അമളി

കോളേജ് വിദ്യാഭ്യാസകാലം .സ്റ്റഡി ലീവ് 'ആഘോഷിക്കാന്‍ 'വീട്ടില്‍ വന്ന സമയം.
അടുത്തുള്ള സ്കൂളിലെ ടീച്ചര്‍ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്നു .ഒരു ദിവസം രാവിലെ 
അവരുടെ കൂടെ ദന്തഡോക്ടറെ കാണാന്‍ അമ്മ പുറപ്പെട്ടു .
ടീച്ചറുടെ പല്ലെടുക്കേണ്ടി വന്നാല്‍ കുറച്ചു താമസിച്ചേക്കുമെന്ന് മുന്നറിയിപ്പും തന്നിരുന്നു. 
വീട്ടിനുള്ളില്‍ ഒറ്റക്കിരിക്കാനുള്ള ധൈര്യക്കൂടുതല്‍ കൊണ്ട് പുസ്തകവുമെടുത്ത്‌ വാതിലടച്ചു ഞാന്‍ പുറത്തു വന്നിരുന്നു .കുറെ നേരം കഴിഞ്ഞു.
"ഇവിടാരുമില്ലേ"ഒരു പ്രായം ചെന്ന ആളാണ്‌ 
"അമ്മ ഇവിടില്ല.എന്താ വേണ്ടത്"
"ഞാന്‍ ബാലാ ആശൂത്രീന്നു വരുകയാ.ഡോക്ടര്‍ പറഞ്ഞു പെട്ടന്നങ്ങോട്ടു ചെല്ലാന്‍. അത്യാവശ്യമാന്നാ പറഞ്ഞത്. ഇതും തന്നിട്ടുണ്ട് "
അയാള്‍ ഒരു തുണ്ടു കടലാസ് എന്നെ  ഏല്‍പ്പിച്ചു .
ഞാന്‍ നോക്കി 
'ശോഭന കൊല്ലരതു.വേഗം ഏതുക'എന്ന് അതില്‍ വളരെ വികൃതമായ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു .ശോഭന എന്റെ അമ്മയാണ് .മനസ്സില്‍ ഒരു വെള്ളിടി വെട്ടി .
എന്റെ അമ്മയ്ക്ക് എന്ത് പറ്റി
ഒന്നുമാലോചിക്കാന്‍ നേരമില്ല .അടുത്ത് തന്നെ താമസിക്കുന്ന ചിറ്റമ്മയുടെ വീട്ടിലേക്കു ഒരോട്ടമായിരുന്നു.
ഒരു മലകയറി വേണം അവിടെയെത്താന്‍ .ഭാഗ്യത്തിന് അമ്മൂമ്മയും ചിറ്റപ്പനും അവിടെയുണ്ടായിരുന്നു 
സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല.കരഞ്ഞുകൊണ്ട്‌ തന്നെ തുണ്ടുകടലാസ് അമ്മൂമ്മയെ ഏല്‍പ്പിച്ചു .എന്റെ ഓട്ടം കണ്ടു അന്തം വിട്ട വൃദ്ധനും പിന്നാലെ ഓടിക്കിതച്ചെത്തി. അദ്ദേഹമാണ് കാര്യം പറഞ്ഞത് .
ഒട്ടും താമസിച്ചില്ല,ചിറ്റപ്പന്‍ കവലയിലേക്കോടി ,വണ്ടി വിളിക്കാന്‍ .
താമസം വന്നില്ല, വണ്ടി വന്നു, അതില്‍ കുറെ ആള്‍ക്കാരും.
അമ്മൂമ്മയും ഞാനും കൂടി കയറി.
ഒന്നും പിടികിട്ടാതെ വൃദ്ധന്‍ വഴിയിലും നില്‍ക്കുന്നുണ്ടായിരുന്നു .
വണ്ടിയില്‍ ചര്‍ച്ചകള്‍ നടന്നു .
"ശോഭന ചേച്ചിയ്ക്ക് എന്ത് സംഭവിച്ചു?"ഓരോരുത്തരും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.എന്റെ ചെവിയില്‍ ഒന്നും കയറിയില്ല.
വണ്ടി ആശുപത്രിയിലെത്തി. ഡോക്ടര്‍ അത്യാവശ്യത്തിനു പുറത്തു പോയത്രേ.
അവിടെയുണ്ടായിരുന്ന നഴ്സ് മാ൪ ക്ക് ആ കുറിപ്പിനെക്കുറിചു ഒന്നുമറിയില്ല.
എന്നാല്‍ ദന്താശുപത്രിയില്‍ തന്നെ അന്വേഷിക്കമെന്നായി .
അവിടെയെത്തി ചോദിച്ചപ്പോള്‍ 'കുഴപ്പമൊന്നുമുണ്ടായില്ല,പല്ലെടുത്ത ഉടനെ അവര്‍ മടങ്ങിയെന്നു' അറിഞ്ഞു 
വീണ്ടു ജീപ്പ് ബാലാ യിലേക്ക് തിരിച്ചു.
ഡോക്ടര്‍ എത്തിയിട്ടുണ്ട്. 
ആള്‍ക്കാരെ ഒക്കെ കണ്ടു അദ്ദേഹം വല്ലാതെ ഭയപ്പെട്ടു .
തമിഴ്നാട്‌ സ്വദേശിയായ ഡോക്ടര്‍ തന്റെ വികല മലയാളത്തില്‍ കാര്യം പറഞ്ഞു.
അവിടെ ജോലി ചെയ്തിരുന്ന ശോഭന എന്ന നേഴ്സ് കുറച്ചു ദിവസമായി എത്തിയിരുന്നില്ല.
ഉടനെ ജോലിക്കെത്തിയില്ലെങ്കില്‍ വേറെ ആളെ വെയ്ക്കുമെന്ന് പറയാന്‍ അവരെ വിളിപ്പിച്ചതാണ്.'ശോഭന, കൊല്ലാരത്ത് വീട് 'എന്നായിരുന്നു ഉദ്ദേശിച്ചത് .മലയാളഭാഷ അത്ര വശമില്ലാതതുകൊണ്ട് എഴുതിയത് അങ്ങനെ ആയിപ്പോയി.
ശോഭനയെ അന്വേഷിച്ച വൃദ്ധനോട് ഞങ്ങളുടെ വീട് ആരോ കാട്ടിക്കൊടുക്കുകയും ചെയ്തു.
എനിക്കും അമ്മൂമ്മയ്ക്കും ആശ്വാസമായി.ബാക്കിഎല്ലാവര്‍ക്കും പറഞ്ഞു ചിരിക്കാനൊരു വകയും .