Thursday, October 18, 2018

തള്ള്  തൊഴിലാക്കിയവർ 
=====================
'തള്ള്'  എന്ന വാക്കിന് മുഖപുസ്തകത്തിൽ ഒരുപാടർത്ഥങ്ങളുണ്ടെന്ന് അനുഭവസാക്ഷ്യം. തള്ളിന്റെ  അർത്ഥവ്യാപ്തി മനസ്സിലാക്കുന്നതിനായി ഒരു പോസ്റ്റ് തന്നെ ഒരിക്കലിടേണ്ടിവന്നു. പക്ഷേ ഇപ്പോൾ പറയുന്ന തള്ള്  അതൊന്നുമല്ല. വളരെ 'മൂല്യ'വത്തായ  ഒരു തള്ളിനെക്കുറിച്ചാണ്. ഏതാനും വർഷങ്ങൾ  മുമ്പുവരെ ജപ്പാനിൽ നിലനിന്നിരുന്ന 'തള്ള്'ജോലിക്കാരെക്കുറിച്ച്. 

ജപ്പാനിൽ ട്രെയിനുകൾക്ക്  നമ്മുടെ ട്രെയിനുകളിലേതുപോലെ  പോലെ സദാ  തുറന്നുകിടക്കുന്ന വാതിലുകളല്ല.  ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു  നിൽക്കുമ്പോൾ വാതിൽ തുറക്കുകയും പുറപ്പെടുന്നതിനുമുൻപ് അടയുകയും ചെയ്യും. ടോക്കിയോ നഗരത്തിൽത്തന്നെ ഒരുദിവസം  തൊണ്ണുറുലക്ഷത്തോളം ട്രെയിൻയാത്രികരുണ്ട് . അഞ്ചുമിനിട്ടിടവിട്ടു പ്ലാറ്റ്ഫോമിൽ  ട്രെയിനെത്തിക്കൊണ്ടിരിക്കും.  രാവിലേയും വൈകുന്നേരവും  പീക് അവേഴ്സിൽ അതു രണ്ടോ മൂന്നോ മിനിട്ട് ഇടവിട്ടാകും. എങ്കിലും   ഇത്രയുംപേർക്കു യാത്രയ്ക്കതു പര്യാപ്‍തമല്ല എന്നതാണു യാഥാർത്ഥ്യം .    . ഷിൻജുകു, ഷിബുയ പോലുള്ള, ലോകത്തിലെതന്നെ ഏറ്റവും  തിരക്കേറിയ സ്റ്റേഷനുകളിൽ പലപ്പോഴും നിശ്ചിതസമയത്തിനുള്ളിൽ ആളുകൾ ട്രെയിനിൽ  കയറിക്കഴിഞ്ഞെന്നുവരില്ല. പക്ഷേ വാതിലടയുകയും ചെയ്യും. ഇത് അപകടങ്ങൾക്കിടയാകും . അതൊഴിവാക്കാൻ വളരെ വർഷങ്ങൾക്കുമുമ്പ്  റെയിൽവേ 'പുഷേർസ്'(oshiya ) എന്നൊരുവിഭാഗം ജോലിക്കാരെ നിയമിച്ചിരുന്നു. ഇവർ യാത്രക്കാരെ തള്ളി വാതിലടയുന്നതിനു മുമ്പുതന്നെ  ട്രെയിനകത്തുകയറ്റും. വളരെ വിചിത്രമായി തോന്നുമെങ്കിലും വളരെക്കാലം ജപ്പാനിൽ ഇങ്ങനെയൊരുവിഭാഗം  ജോലിക്കാർ ഉണ്ടായിരുന്നു. വെളുത്ത ഗ്ലൗസിട്ട 'പുഷേർസ്' ലോകത്തിനു മുഴുവൻ കൗതുകമായിരുന്നു.  ഷിൻജുകു സ്റ്റേഷനിൽ ഇതാദ്യമായി നടപ്പാക്കിയപ്പോൾ പാർട്ട് ടൈം ജോലിചെയ്തിരുന്ന വിദ്യാർത്ഥികളായിരുന്നു കൂടുതലെത്തിയിരുന്നത്. Passenger Arrangement Staff എന്നാണ്‌ ഈ ജോലിക്കാർ അറിയപ്പെട്ടിരുന്നത്.1964 ലെ ടോക്കിയോ ഒളിമ്പിക്സ് കാലത്തു ലൈഫ് മാഗസിൻ ഇവരെക്കുറിച്ചൊരു സ്‌പെഷ്യൽ ലക്കം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.   പുഷേഴ്സിന്റെ സേവനം കൊണ്ടുമാത്രം യഥാർത്ഥ പ്രാപ്തിയെക്കാൾ 221 % യാത്രക്കാരെ ട്രെയിനുകളിൽ ഉൾക്കൊള്ളിക്കാനായിരുന്നു എന്നാണു കണക്ക്. പക്ഷേ 2000- ത്തോടെ യാത്രക്കാരുടെ തിരക്കു നന്നേ കുറയുകയുണ്ടായി. പുഷേഴ്സിന്റെ ആവശ്യവും  ഇല്ലാതായി. ഇപ്പോഴും പീക് അവേഴ്സിൽ ആവശ്യം വന്നാൽ ഈ ജോലി, അവിടെയപ്പോൾ    സന്നിഹിതരായിരിക്കുന്ന റെയിൽവെജോലിക്കാർ തന്നെ നിർവഹിക്കും. 

ജപ്പാനിലെ   പുഷേഴ്സിനെയാണ് ലോകം കൂടുതലറിയുന്നതെങ്കിലും ഇതാദ്യമായിത്തുടങ്ങിയത് അമേരിക്കയിലാണ്. ന്യൂയോർക്കിൽ ഒരു നൂറ്റാണ്ടുമുമ്പ് ഇങ്ങനെയൊരുവിഭാഗം ജോലിക്കാരുണ്ടായിരുന്നെകിലും അവർ ഒട്ടും തന്നെ ജനത്തിനു   സ്വീകാര്യരായില്ല. ദയാരഹിതമായ ഉന്തൽ തന്നെ  കാരണം. തങ്ങളുടെ മുഴുവൻ ശക്തിയുമെടുത്തു ആളുകളെ തള്ളിക്കയറ്റുമ്പോൾ അതു യാത്രക്കാർക്കെത്രമാത്രം വേദനാജനകമാണെന്നു ചിന്തിക്കാൻ ഇക്കൂട്ടർക്കായില്ല. ഇവരുടെ ജോലിയെ  'മത്തിയടുക്കൽ' എന്നായിരുന്നു ജനം പരിഹാസത്തോടെ വിളിച്ചിരുന്നത്. ഇവരുടെ ക്രൂരത പലപ്പോഴും പത്രങ്ങളുടെ  തലക്കെട്ടാവുകയും ചെയ്തിരുന്നു.




No comments:

Post a Comment