Sunday, March 24, 2019

ന: സ്ത്രീ സ്വാതന്ത്ര്യമർഹതി

വേണ്ടെനിക്കൊട്ടുമേ സ്വാതന്ത്ര്യമെന്നുടെ
മാതാപിതാക്കൾതൻ സ്നേഹത്തിൽനിന്നും 
ആ സ്നേഹപാശത്തിൻ ബന്ധനമില്ലാതെ
ജീവിക്കുവാനെനിക്കാവില്ല ഭൂവിതിൽ
എന്തിനുനേടണം സ്വാതന്ത്ര്യം ഞാനെന്റെ
കൂടെപ്പിറപ്പിൻ വിരൽത്തുമ്പിൽനിന്നും
ആ സ്വാർത്ഥസ്നേഹക്കടലിന്നുമപ്പുറം
പോകുവാനില്ലൊരു പവിഴദ്വീപും
ഒരുകൊച്ചുതാലിച്ചരടിന്നദൃശ്യമാം
ബലമുള്ളരക്ഷയെനിക്കുവേണം
വേണ്ടെനിക്കാസ്‌നേഹസംരക്ഷണത്തിന്നു-
മപ്പുറത്തുള്ളൊരു സ്വാതന്ത്ര്യവും.
ഈഭൂവിലിന്നെനിക്കേറ്റം കുളിരാർന്ന
ശീതളഛായയാണെൻ പൊന്നുമോൻ
ആത്തണൽ നൽകും  സുരക്ഷയിൽനിന്നെ-
നിക്കൊരുമാത്രപോലും വിടുതൽവേണ്ട.
ഈ സ്നേഹബാന്ധവങ്ങൾക്കും  മുളകിലായ്
ഏതുസ്വാതന്ത്ര്യം ഞാനർഹിക്കണം!
ആ മൂല്യവത്തായ സ്വാതന്ത്ര്യംകൊണ്ടുഞാൻ
ഏതു സ്വർഗ്ഗം   ചമച്ചിടേണം ഭൂമിയിൽ!



കാരുണ്യം ( അക്ഷരത്തുള്ളികൾ 'ചെറുകവിത' പോസ്റ്റ് )



.
കാരുണ്യം ( അക്ഷരത്തുള്ളികൾ 'ചെറുകവിത' പോസ്റ്റ് )
========
കരളിലെ  കനിവാണ്‌, പ്രിയമോലുമലിവാണ്,
ആർദ്രമാം മനസ്സിന്റെ കരുതലാണ്.
കൈയിൽ കരുതിയ പാഥേയമൊക്കെയും
പങ്കിട്ടു നൽകുന്ന സ്നേഹമാണ്.
ചേർച്ചയില്ലാത്തതാമെന്തിനെയൊക്കെയോ
ചേർത്തുനിർത്തുന്നതാമുണ്മയാണ്.
ഹൃത്തിന്റെയാഴത്തിൽ നിന്നൊഴുകുന്നതാം
വറ്റാത്ത  വാത്സല്യധാരയാണ്.
കാലുഷ്യമില്ലാത്ത, പ്രതികാരമില്ലാത്ത
നിർമ്മലഹൃദയത്തിൻ സത്താണു കാരുണ്യം.
കരുണതൻ കുളിരാർന്ന മൃദുവിൽസ്പർശമോ
പുതുജീവനേകും മൃതസഞ്ജീവനി.
കാരുണ്യമില്ലാത്ത ലോകത്തിൽ ജീവിതം
കരയിൽപിടിച്ചിട്ട മീൻപോലെ ദുസ്സഹം.
ഹൃദയത്തിൽ കാരുണ്യം സൂക്ഷിപ്പവർക്കേ
അവനിയിൽ നന്മകൾ ചെയ്തിടാനാവൂ.
എത്രമേൽക്കാരുണ്യവർഷം ചൊരിയുന്നി-
തർക്കനീപ്പാരിതിൽ സ്നേഹാംശുസ്പർശമായ്
ഓരോകുളിർമഴത്തുള്ളിയായ് മേഘങ്ങൾ
പെയ്തിറങ്ങുന്നതും കരുണാകരങ്ങളായ്
മെല്ലേത്തഴുകിക്കടന്നുപോം കാറ്റിന്റെ
കൈകളിൽ കരുണതൻ പൂമരന്ദം.
സൗരഭ്യമേകുന്ന  പൂക്കളും സ്വാദേറും
തേൻകനി  നൽകുന്ന മാമരക്കൂട്ടവും
വഴിയേറെത്താണ്ടിയ പാന്ഥർക്കു കുളിരേകും
തരുവിന്റെ ഛായയും  കുളിർതെന്നലും
ഉഴറുന്ന മനസ്സിന്നു മോദമേകും കൊച്ചു
കാട്ടുപൂവിന് വർണ്ണവൈവിധ്യവും
ഒക്കെയും നമ്മളെക്കാത്തുപോറ്റുന്നൊരീ
പ്രകൃതിതൻ കാരുണ്യവർഷജാലം.
ഇനിയുമോർമ്മിക്കുവാൻ അമ്മയുണ്ടീമണ്ണിൽ
സർവ്വേശ്വരൻതന്റെ മുഗ്ദ്ധരൂപം
 ഈ പ്രപഞ്ചത്തിലെ കാരുണ്യമൊക്കെയും
അമ്മതൻ ഹൃദയത്തിലാരൊളിപ്പിച്ചുവോ!
.








Thursday, March 21, 2019

വർഷങ്ങൾക്കുമുമ്പ് എവിടെയോ വായിച്ചതാണ്. ആരെഴുതിയെന്നോ ഏതുപുസ്തകത്തിൽ എന്നോ എനിക്കോർമ്മയില്ല.  നമ്മുടെ നാട്ടിൽനിന്ന്  വിദേശത്ത് ഉദ്യോഗാർത്ഥം എത്തിയതായിരുന്നു അദ്ദേഹം. കൂടെ കുടുംബവും ഉണ്ട്. ഭാര്യയ്ക്കു  വീട്ടുജോലികളൊന്നും ചെയ്തു ശീലമില്ലാത്തതിനാൽ വീട്ടുജോലിചെയ്യാൻ   ആളെ   ആവശ്യമുണ്ടെന്നു പരസ്യം കൊടുത്തിരുന്നു. അടുത്ത ദിവസം തന്നെ അന്നാട്ടുകാരിയായ ഒരു സ്ത്രീ ജോലിക്കെത്തി. അവരെ ഭാര്യക്ക് ഇഷ്ടപ്പെടുകയും ചെയ്തു.  പിന്നീട്  അവർ ദിവസവും കൃത്യസമയത്തു  ജോലിചെയ്യാനെത്തി. പറയുന്ന ജോലികളൊക്കെ കൃത്യമായിചെയ്തു മടങ്ങുകയും ചെയ്തു . അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്റെ വീട്ടിൽ എന്തോ ഒരാഘോഷത്തോടനുബന്ധമായി സ്ഥാപനത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും കുടുംബസമേതം   രാത്രിഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. മേല്പറഞ്ഞ ഉദ്യോഗസ്ഥനും ഭാര്യയും ആഘോഷസ്ഥലത്തെത്തി. ഉപചാരപൂർവ്വം  അതിഥികളെ സ്വീകരിക്കാൻ നിൽക്കുന്ന മേലുദ്യോഗസ്ഥനെയും പത്നിയെയും കണ്ട് അവർ ഞെട്ടിപ്പോയി. ഏതാനും മണിക്കൂർ  മുമ്പ് തങ്ങളുടെ വീട്ടിലെ ജോലികളൊക്കെച്ചെയ്തു മടങ്ങിയ അവരുടെ ഭൃത്യയിരുന്നു ആഹ്ലാദവതിയായ ആ ആതിഥേയ. 

കഴിഞ്ഞദിവസം ഒരു മുഖപുസ്തകഗ്രൂപ്പിൽ ഒരംഗം  വീട്ടുജോലിക്കാരെക്കൊണ്ടു ടോയ്‌ലറ്റ് കഴികിക്കുന്നതു ശരിയോ എന്നൊരു ആശങ്ക പങ്കുവെയ്ക്കുകയുണ്ടായി. അതിൽവന്ന  വിവിധങ്ങളായ കമന്റ്സ് കണ്ടപ്പോൾ എനിക്കോർമ്മവന്നതാണിത്. പല  കാരണങ്ങളാൽ വീട്ടമ്മമാർക്ക്  വീട്ടുജോലികൾക്കു സഹായികളെ ആവശ്യമായിവരും. ഉദ്യോഗസ്ഥകൾക്ക് അതിനായി സമയം നന്നേ കുറവായിരിക്കും. മറ്റുചിലർക്ക് ആരോഗ്യസ്ഥിതി അനുവദിക്കാതിരിക്കുന്നതിനാലാവാം. ചിലർക്കാകട്ടെ ജോലിചെയ്യാനുള്ള മടിയാവാം. തങ്ങളുടെ സോഷ്യൽസ്റ്റാറ്റസിനു ചേർന്നതല്ല വീട്ടുപണികൾ ചെയ്യുന്നതെന്ന് വിചാരിക്കുന്ന ഒരു ന്യൂനപക്ഷവും ഇല്ലാതില്ല. 

കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്ക്  ഒരു സഹായിയുള്ളത് വളരെ ആശ്വാസപ്രദമായിരിക്കും. കാരണം കുഞ്ഞുങ്ങൾക്ക് മുഴുവൻ സമയവും അമ്മയുടെ  ശ്രദ്ധ കൂടിയേ മതിയാവൂ. കരയുന്ന കുഞ്ഞിനെ ശ്രദ്ധിക്കാതെ വീട്ടുജോലികളിൽ മുഴുകുന്നത് തികച്ചും ബുദ്ധിശൂന്യതയാണ്. ജോലിക്കാരെ നിർത്താൻ സാമ്പത്തികസ്ഥിതി അനുവദിക്കുന്നെങ്കിൽ അതായിരിക്കും നല്ലത്. ഒരാൾക്കൊരു ജോലികൊടുക്കുന്നതും മഹത്തായ കാര്യംതന്നെയല്ലേ. പക്ഷേ നമ്മുടെ നാട്ടിൽ വീട്ടുജോലി എന്നത്  വേണ്ടത്ര മാന്യത ലഭിക്കുന്നൊരു തൊഴിലാണോ  എന്നു സംശയം. എല്ലാ തൊഴിലും മഹത്വമുള്ളതെന്നൊക്കെ മേനിപറയുമെങ്കിലും നമ്മുടെ മനസ്സിൽ പല തൊഴിലുകളോടുമുള്ള വിവേചനം വളരെ വ്യക്തമാണ്.  . 











Sunday, March 17, 2019


ചിറകുകൾ ('അക്ഷരത്തുള്ളികൾ' ക്കുവേണ്ടി എഴുതിയ  കുഞ്ഞുകവിത)
==========
ഒരുകൊച്ചു ചിറകു മുളച്ചെങ്കിലെന്നു ഞാൻ
ഒരുനാളിലെത്രയോ മോഹിച്ചിരുന്നു!
ചിറകുമായെത്രയോ ദൂരങ്ങൾ താണ്ടുവാൻ
ചിരകാലം സ്വപ്നങ്ങൾ നെയ്തിരുന്നു.
മോഹങ്ങൾ മോഹങ്ങളായ് മറഞ്ഞങ്കിലും
മോഹക്കനവിലോ ചിറകുവന്നു
ആ സ്വപ്നച്ചിറകിലോ, പാറിപ്പറന്നു ഞാൻ 
കാണാത്ത തീരങ്ങൾ കണ്ടുവല്ലോ.
കാലത്തിൻ ചിറകിലീ ലോകമാം വാനിതിൽ  
കാതങ്ങളെത്ര പറന്നുപോയി.
ആശയുണ്ടിനിയുമങ്ങേറെപ്പറക്കുവാൻ
ആശകളെന്നു നിലച്ചിടുന്നു !
ഇനിയുമങ്ങേറെ പറന്നുപോകാനെനി-
ക്കേതു ചിറകുകൾ നൽകുമീശൻ!












ദൂരങ്ങൾ താണ്ടുവാൻ ചിറകുവേണ്ടെന്നൊരാ
ദൂതു കാതിൽച്ചൊല്ലി മാഞ്ഞതാരേ ..




Thursday, March 14, 2019

തിരഞ്ഞെടുപ്പ്
============
തിരഞ്ഞെടുപ്പിതാ വരുന്നു കൂട്ടരേ
ഒരുങ്ങിനിൽക്കണം വിധിയെ നേരിടാൻ
വരുന്നു ജാഥകൾ വഴിമുടക്കുവാൻ
ഉയരും ഘോഷങ്ങൾ ചെവിക്കു ഭാരമായ്

വരുന്നു സ്ഥാനാർത്ഥി ഗൃഹങ്ങൾ തോറുമേ
വിവിധകേളികൾ   നടത്തിപ്പോകുന്നു
ഉറങ്ങും കുഞ്ഞിനെ ഉണർത്തിച്ചുംബിക്കും
അടുക്കളയിലെ കറിപ്പാത്രം തേടും.

വിവിധ നാടകം നടത്തി യാചിക്കും
ജയിച്ചുകേറുവാൻ, ഒരു വോട്ടുകിട്ടാൻ
കനവുകൾ മെല്ലേ  സഫലമാക്കുവാൻ 
കഴുതതൻ  കാലും പിടിക്കണമല്ലോ.

കൊടികൾതൻ നിറം  പലതാണെങ്കിലും
പ്രസംഗമൊക്കെയും ഒരേ വഴിക്കുതാൻ
ഒഴുക്കുമിന്നാട്ടിൽ മധുവും ദുഗ്ധവും
നിറയ്ക്കുമെങ്ങുമേ ശ്രീതൻ ജ്യോതിയാൽ.

നിറയും ചർച്ചകൾ ടെലിവിഷൻ ഷോയിൽ
ജയിക്കുമാരെന്നു പറഞ്ഞുവെച്ചിടും
അതിനുപിന്നാലെ വരുന്നു തർക്കങ്ങൾ
ഫലം വരുമ്പോഴോ തലതിരിഞ്ഞിടും

ജയിച്ചുപോയവർ സമർത്ഥരാകുകിൽ
പൊതുജനം സ്ഥിരം കഴുതകൾ തന്നെ!
തിരിഞ്ഞുനോക്കത്തൊരരിയാനേതാവി-
നിനിയുമേകിടും വിലപ്പെട്ട വോട്ട്.

Friday, March 8, 2019

ഇരാവാൻ - ഇനിയുമറിയാതെ ഇരുളിൽ മറഞ്ഞവൻ

ഇരാവാൻ - ഇനിയുമറിയാതെ ഇരുളിൽ മറഞ്ഞവൻ
===========================================
 മഹാഭാരതകഥയിൽ ഒട്ടുംതന്നെ പ്രാധാന്യത്തോടെ പറഞ്ഞുകേട്ടിട്ടിട്ടില്ലാത്തൊരു നാമമാണ് ഇരാവാൻ. വിദ്യകൊണ്ടും കർമ്മംകൊണ്ടും  മഹത്വംകൊണ്ടും ഏറെ ഉന്നതനെങ്കിലും അവഗണനയുടെ തമോഗർത്തങ്ങളിലേക്കെറിയപ്പെട്ടൊരു ശ്രേഷ്ടതാരകമായിരുന്നു ഇരാവാൻ.
അർജ്ജുനൻ പാണിഗ്രഹണം ചെയ്‌തെങ്കിലും മാതാവായ കുന്തിയുടെ വാക്കിനാൽ പഞ്ചപാണ്ഡവരുടെയും പത്നിയായി ദ്രൗപദി കഴിയുന്ന കാലം. (മുജ്ജന്മത്തില്‍ ദ്രൗപദി ശിവനോട് വരം ആവശ്യപ്പെട്ടതായി കഥയുണ്ട്. അതിവിശിഷ്ടമായ  14 ഗുണങ്ങള്‍ തന്റെ  ഭര്‍ത്താവിന് വേണമെന്ന് ചോദിച്ചു. എന്നാല്‍ ഇത്രയും ഗുണങ്ങള്‍ ഒരാളില്‍ ഉണ്ടാവില്ലെന്നും ,എല്ലാം സമ്മേളിക്കുന്ന അഞ്ചുപേരെ ഭര്‍ത്താവായി തരാമെന്നും ശിവന്‍ ഉത്തരം നല്‍കി എന്നും കഥ ) മൂപ്പുമുറപ്രകാരം ആദ്യ ഊഴം യുധിഷ്ഠിരനായിരുന്നു. ഒരുവർഷക്കാലം മറ്റുനാലുപേർ കൃഷ്ണയ്ക്ക് സഹോദരന്മാരായിരിക്കണമെന്നതാണ് നിഷ്ഠ. പഞ്ചപാണ്ഡവരില്‍ ഒരാളുടെ കൂടെ ദ്രൌപദി  കഴിയുന്ന കാലഘട്ടത്തില്‍, മറ്റൊരാള്‍ അവിടെ ചെന്നാല്‍, ഒരു വര്‍ഷം തീര്‍ത്ഥയാത്രക്ക് പോകണം എന്നാണ്‌ വ്യവസ്ഥ. ഒരിക്കല്‍ ധര്‍മ്മപുത്രരോടൊപ്പം പാഞ്ചാലി കഴിയുന്ന സമയം അര്‍ജ്ജുനന് ആ കൊട്ടാരത്തില്‍ ചെല്ലേണ്ടിവരികയും, തത്ഫലമായി ഗംഗാതടത്തിലേക്കു തീര്‍ത്ഥയാത്ര ചെയ്യേണ്ടിയും ചെയ്തു.

 അതിരാവിലെ ഗംഗാസ്നാനത്തിനെത്തുന്ന പാർത്ഥനെ  ഉലൂപി എന്ന നാഗരാജകന്യക കാണുവാനിടയായി. ഗംഗാനദിയുടെ അടിത്തട്ടിലുള്ള നാഗലോകത്തിന്റെ അധിപനായ നാഗരാജാവായ കൗരവ്യയുടെ പുത്രിയായിരുന്നു ഉലൂപി. സുന്ദരകളേബരനും അരോഗദൃഢഗാത്രനുമായ  ആ യുവകോമളനെ ഉലൂപി പ്രഥമദൃഷ്ട്യാ പ്രണയിച്ചുപോയി. അവൾ അർജുനനെ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. പക്ഷേ പന്ത്രണ്ടുദിനങ്ങളിലെ തന്റെ കഠിനവ്രതങ്ങൾക്കുശേഷം മാത്രമേ ഉലൂപിയുടെ ആതിഥ്യം സ്വീകരിക്കാൻ അർജുനൻ തയ്യാറായുള്ളു. അവൾ പ്രണയപാരവശ്യത്തോടെയെങ്കിലും  ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ  പന്ത്രണ്ടുനാൾ കഴിഞ്ഞ് ഉലൂപിയുടെ കൊട്ടാരത്തിലെത്തിയ അർജുനൻ അവളുടെ ആതിഥ്യവും ഗാഢപ്രണയവും  സ്വീകരിച്ചു. കാലം തികഞ്ഞപ്പോൾ ഉലൂപി തേജോരൂപനായ ഒരാൺകുഞ്ഞിനു ജന്മം നൽകി. ഇരാവാൻ  എന്ന നാമധേയവും അവനു നൽകി.  സകലകലകളിലും വൈദഗ്ദ്ധ്യം നേടിയിരുന്ന ഉലൂപി ഇരാവാനെ വളർത്തിയത് സർവ്വജ്ഞാനങ്ങളും  പകർന്നുനൽകിയാണ്.

ഒരിക്കൽ ശ്രീകൃഷ്ണൻ,  വിഷാസ്ത്രങ്ങൾക്കു മൂർച്ചകൂട്ടിക്കൊണ്ടിരുന്ന ഇരാവാനെ കാണാനിടയായി. ഉജ്ജ്വലമായ തേജോകാന്തിയുള്ള ആ യുവാവിനോട് എന്തുചെയ്യുകയാണെന്നാരാഞ്ഞപ്പോൾ ഇനി വരാൻപോകുന്ന കുരുക്ഷേത്രയുദ്ധത്തിന് ആയുധങ്ങൾ കരുതിവെക്കുകയാണെന്നായിരുന്നു മറുപടി. അർജുനപുത്രനായ തനിക്ക് പിതാവിനെ യുദ്ധത്തിൽ സഹായിക്കേണ്ടിവരുമെന്നും സൂചിപ്പിച്ചു. ഇരാവാന്റെ ത്രിലോകജ്ഞാനത്തെക്കുറിച്ചോർത്ത് ശ്രീകൃഷ്ണൻ അത്ഭുതചിത്തനായി. കുരുക്ഷേത്രയുദ്ധം പതിനെട്ടു ദിവസങ്ങളിലായി കല്പിക്കപ്പെട്ടതാണ്. ആ പതിനെട്ടു ദിനങ്ങളിലെ വിജയവും തോൽവിയും അർഹതപ്പെട്ടവരുടെ  മൃത്യുവും പാണ്ഡവരുടെ അന്ത്യവിജയവും  എല്ലാം മുമ്പേ കുറിക്കപ്പെട്ടതാണ്. പക്ഷേ അതിസമർത്ഥനായ  ഇരാവാൻ  യുദ്ധത്തിൽ പങ്കെടുത്താൽ അത് പതിനെട്ടു നാഴികകൾപോലും നീണ്ടുനിൽക്കില്ല എന്ന്  എല്ലാമറിയുന്ന കൃഷ്ണനറിഞ്ഞു.  അതുകൊണ്ട് അവനെ എങ്ങനെയും യുദ്ധഭൂമിയിൽനിന്നൊഴിവാക്കണമെന്നു തീരുമാനിച്ചു.

സംഭവബഹുലമായി  കാലം കടന്നുപോയി. ഒടുവിൽ കുരുക്ഷേത്രയുദ്ധവും വന്നെത്തി. ഇരാവാനെ യുദ്ധത്തിൽനിന്നൊഴിവാക്കാൻ തന്ത്രശാലിയായ കൃഷ്ണൻ ഒരു സൂത്രം പ്രയോഗിച്ചു.  പാണ്ഡവരുടെ യുദ്ധവിജയത്തിനായി കാളിദേവിക്ക്  ഒരു ബലിദാനം താന്ത്രികവിധിപ്രകാരം നിശ്ചയിച്ചു. കൃത്യമായി ഭാവി പ്രവചിക്കുന്നതിൽ പ്രഗത്ഭനായിരുന്ന സഹദേവനാണ് കവടിനിരത്തി  ബലിദാനം നിശ്ചയിച്ചത്.   ശരീരത്തിൽ മുപ്പത്തിയാറു പുണ്യചിഹ്നങ്ങളുള്ള, സർവ്വഗുണങ്ങളുമുള്ള,  ഒരു  വീരവര്യനെയാവണം ബാലികഴിക്കേണ്ടത്. ശ്രീകൃഷ്ണനും അർജുനനുമാണ് ആ തികവുള്ളവർ. പക്ഷേ പാണ്ഡവപക്ഷത്തിന്റെ നെടുംതൂണുകളായ ഇവരെ ബലിയർപ്പിക്കാനാവില്ലല്ലോ. പിന്നെയാര് എന്നതായി ചോദ്യം. അത് ഇരാവാനല്ലാതെ മറ്റാരുമായിരുന്നില്ല. ബ്രാഹ്മണനോ ക്ഷത്രിയനോ പുരോഹിതനോ  രാജ്യാവകാശിയോ അല്ല. അതുകൊണ്ടുതന്നെ  അവനെ ബലികൊടുക്കുന്നതിൽ അപാകതയില്ല. ഒട്ടും താമസിക്കാതെ ശ്രീകൃഷ്ണൻ ഇരാവാനെ സമീപിച്ചു കാര്യം അവതരിപ്പിച്ചു. ധീരനും ധർമ്മചാരിയുമായ ഇരാവാന്  തന്റെ പിതാവിനും രാജ്യത്തിനും വേണ്ടി സ്വയം സമർപ്പിക്കാൻ മടിയുണ്ടായിരുന്നില്ല. അർജുനനാവട്ടെ തന്റെ പുത്രനെ ബാലിവസ്തുവാക്കുന്നതിൽ ഒരു സങ്കോചവുമുണ്ടായതുമില്ല. താൻ തന്റെ പിതാവിനെ സ്നേഹിക്കുന്നതുപോലെ അദ്ദേഹം തന്നെ സ്നേഹിക്കുന്നില്ല എന്ന പരമാർത്ഥം ഇരാവാൻ തിരിച്ചറിയുകയായിരുന്നു ആ നിമിഷങ്ങളിൽ.

 തന്റെ ബലിക്കായി  പുലർന്നുവരുംമുമ്പുള്ള  രാത്രിയിൽ ഭാര്യാസമേതം കഴിയാൻ അവസരമുണ്ടാക്കണമെന്ന് ഇരാവാൻ അഭ്യർത്ഥിച്ചു. മാതാവല്ലാതെ സ്നേഹിക്കാനാരുമില്ലാത്ത  തന്റെ വേർപാടിൽ  മനംനൊന്തുകരയാൻ പത്നി ഒപ്പമുണ്ടാവണമെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.   എന്നാൽ  അതത്ര എളുപ്പത്തിൽ സാധ്യമാക്കാവുന്ന കാര്യമല്ലല്ലോ. ഒരുരാത്രിമാത്രം സുമംഗലിയായി, പുലരുമ്പോൾ വൈധവ്യം സ്വീകരിക്കാൻ ഏതുപെൺകൊടിയാണു തയ്യാറാവുക! തങ്ങളുടെ  ഓമനപ്പുത്രിയെ ഇങ്ങനെയൊരു നിർഭാഗ്യത്തിലേക്കു തള്ളിവിടാൻ ഏതു മാതാപിതാക്കളാണ് തയ്യാറാവുക!    തികച്ചും അസാധ്യമെങ്കിലും   ആ ആഗ്രഹം  സാധിച്ചുകൊടുത്തേ  മതിയാകൂ. കുശാഗ്രബുദ്ധിയായ ഇരാവാന്റെ വാക്കുകളുടെ അന്തരാർത്ഥം മനസ്സിലാക്കിയ ശ്രീകൃഷ്ണൻതന്നെ അതിനും പരിഹാരം കണ്ടെത്താമെന്നായി.

ഒരിക്കൽ  മഹേശ്വരനെപ്പോലും മോഹിപ്പിച്ച മായാമോഹിനിരൂപത്തിൽ പ്രത്യക്ഷപ്പെട്ട്  ഭഗവാൻ സ്വയം   ഇരാവാന്റെ  പത്നിയാകാൻ ആഗ്രഹമറിയിച്ചു . വസ്തുതകൾ സത്യമായിത്തന്നെ അറിയുമായിരുന്നെങ്കിലും അയാൾ മോഹിനിയെ  ഭാര്യയായി സ്വീകരിച്ചു. ഒരേയൊരു രാവുമാത്രം ഒന്നിച്ചുകഴിഞ്ഞ് പുലർച്ചെതന്നെ ഇരാവാൻ ബലിവസ്തുവാകാൻ  സന്നദ്ധനായി. തന്റെ വേർപാടിൽ അങ്ങേയറ്റം  മനംനൊന്ത് അലമുറയിട്ടുകരയുന്ന മോഹിനിയെക്കണ്ട് ഇരാവാന്റെ ആത്മാവ് കൃതാർത്ഥനായി..







Tuesday, March 5, 2019

കണ്മണിക്കായ്
==============
ഇന്നുഞാൻ കാണുന്ന സ്വപ്നങ്ങളിൽ നിന്റെ
പുഷ്കലജീവിതം മാത്രമാണോമനേ
സദ്ബുദ്ധി , സച്ചിന്ത, സദ്‌വാക്ക്, സത്കർമ്മം
ചെയ്തു നീ  ജീവിക്ക, എന്റെ      സർവ്വസ്വമേ
നിന്നോമൽ പുഞ്ചിരി കാണുകിലമ്മയ്ക്കു
സ്വർഗ്ഗമാണെന്നുമീ   ഊഴിയൽ കണ്മണീ
ബാല്യകൗമാരങ്ങൾ പിന്നിട്ടു നീ വന്നു
നില്കയാണെന്മുന്നിൽ യൗവ്വനയുക്തനായ്‌
അന്നു ഞാൻ കൈപിടിച്ചോരോ വഴികളിൽ
നിന്നെ നടത്തിയതോർമ്മിക്കയാണിന്ന്.
എത്ര കഥകൾ പറഞ്ഞു ഞാൻ നിൻ കാതി-
ലെത്ര താരാട്ടുകൾ പാടി നിനക്കായി
എത്രയോ രാവിലൊരമ്പിളിമാമനെ
എത്തിപ്പിടിച്ചുതരാമെന്നു ചൊല്ലി ഞാൻ
എത്രകള്ളങ്ങൾ പറഞ്ഞിട്ടുമെന്തേ നീ
അമ്മയേയിന്നും വെറുത്തില്ലയോമലേ
ഇന്നുനീ അമ്മയ്ക്കു  നല്കും തണലാണീ
ഭൂമിയിലേറ്റം സുഖശൈത്യസുന്ദരം.
ഈ തണൽ നല്കിയൊരീശനു ഞാനെന്റെ
ജീവിതം കാണിക്കയായി നൽകീടുന്നു.
കാത്തുകൊള്ളേണമെൻ ജീവന്റെ ജീവനാം
തങ്കക്കുടത്തിനെയെന്നുമെന്നും ഭവാൻ