Wednesday, November 27, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 7

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 7

വാഗാ അതിർത്തിയിലെ സായാഹ്നപരേഡ് 

=============================================
രണ്ടു പട്ടണങ്ങൾ - അമൃത്‌സറും ലാഹോറും. അമൃത്‌സർ ഭാരതത്തിലും ലാഹോർ പാകിസ്ഥാനിലുമാണ്. അവയ്ക്കിടയിലെ  അതിർത്തിപ്രദേശമാണ് വാഗാ. 1999 ൽ കാശ്മീരിലെ 'അമൻ സേതു' തുറക്കുന്നതുവരെ  ഇരുരാജ്യങ്ങൾക്കിടയിൽ അതിർത്തി മുറിച്ചുകടക്കുന്ന പാതയുണ്ടായിരുന്നത്  ഇവിടെ മാത്രമാണ്. ആയിരം കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള ഏക പ്രവേശന കവാടമാണിത്.  ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന  പ്രസിദ്ധമായ ഗ്രാൻഡ്  ട്രങ്ക് റോഡിലാണ് ഈ റാഡ്ക്ലിഫ് രേഖ കടന്നുപോകുന്നത്. 1947 ൽ ഇന്ത്യ - പാകിസ്ഥാൻ വിഭജനത്തിലാണ് വാഗാ രണ്ടായി വിഭജിക്കപ്പെട്ട്, രണ്ടു രാജ്യങ്ങളുടെ ഭാഗമായത്. ഇന്ന് കിഴക്കൻ വാഗാ ഇന്ത്യയുടെ ഭാഗമാണ്. ഏഷ്യയുടെ ബെർലിൻ മതിലെന്നും വാഗാതിർത്തി അറിയപ്പെടുന്നു.  1959 മുതൽ  എല്ലാദിവസവും വൈകുന്നേരം  വാഗതിര്‍ത്തിയില്‍  പാതാക താഴ്ത്തല്‍ (ബീറ്റിംഗ് റിട്രീറ്റ്)  എന്ന ചടങ്ങ് നടന്നു വരുന്നു. ഈ സമയത്ത് അതിര്‍ത്തിയില്‍ ഇന്ത്യയുടെ അതിര്‍ത്തിരക്ഷാസേനയുടേയും (BSF) പാക്കിസ്ഥാന്റെ പാകിസ്ഥാൻ  റേഞ്ചേഴ്സിന്റേയും അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകള്‍ നടക്കാറുണ്ട്. ഒരേസമയം രണ്ടു രാജ്യങ്ങളുടെ  പരസ്പരസ്പർദ്ധയുടെയും തമ്മിലുള്ള സാഹോദര്യം പകർന്നേകുന്ന ഏകതയുടെയും പ്രതീകമാക്കുന്നു ഈ അനുഷ്ഠാനം.  ഈ ചടങ്ങിൽ പങ്കുകൊള്ളാനായി ധാരാളംപേർ ദിനംതോറും ഇവിടെയെത്തുന്നു.  തദ്ദേശീയരെന്നപോലെ വിദേശികളും ചടങ്ങുകൾ വീക്ഷിക്കാൻ ആവേശത്തോടെ എത്തുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.  ഇത് വെറുമൊരു വിനോദയാത്രയുടെ ഭാഗമല്ല. മറിച്ച് ദേശസ്നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും അവിസ്മരണീയമായ അനുഭവം പകർന്നുനൽകുന്ന അനുഭൂതിദായകമായൊരവസരമാണ്. 

അമൃത്‌സറിലെ സുവർണ്ണക്ഷേത്രദർശനവും ജാലിയൻവാലാബാഗിലെ സന്ദർശനവും കഴിഞ്ഞ് വാഗാബോർഡറിലെ ബീറ്റിംഗ് റിട്രീറ്റ് എന്ന  'വാഗ ബോർഡർ ഫ്ലാഗ്  സെറിമണി'യിൽ പങ്കെടുക്കാനായിരുന്നു ഞങ്ങളുടെ യാത്ര. മുപ്പതുകിലോമീറ്ററിൽത്താഴെ ദൂരമേ അവിടേയ്ക്കുള്ളു. നാലരയ്ക്കാണ് പരേഡ് നടക്കുന്ന സ്റ്റേഡിയത്തിലേക്കു പ്രവേശനം .  എങ്കിലും ഒന്നരമണിക്കൂർ മുമ്പേയെങ്കിലും അവിടെയെത്തിയാൽ മാത്രമേ വിശദമായ സുരക്ഷാപരിശോധനകളും  മറ്റും കഴിഞ്ഞ് ചടങ്ങുകൾ വീക്ഷിക്കാൻ കഴിയൂ. എല്ലാദിവസവും നല്ല തിരക്കുമുണ്ടാവും. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ പരിമിതവുമാണ്.  അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രവേശനം ലഭിച്ചുവെന്നും വരില്ല.

ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ്  അമൃത്സറിൽനിന്ന് വാഗാതിർത്തിയിലേക്കുള്ള യാത്ര. ഏറെ പ്രത്യേകതകളുള്ളൊരു സഞ്ചാരപഥമാണിത്. 2500ലേറെ വർഷങ്ങൾ പഴക്കമുള്ളതും 2700 കിലോമീറ്ററിലേറെ നീളമുള്ളതുമായ ഈ പാത, ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമുള്ളതും ദൈർഘ്യമുള്ളതുമായ  ഗതാഗതമാർഗ്ഗമാണ്.  ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ആരംഭിച്ച്, ഇന്ത്യയും പാകിസ്ഥാനും കടന്ന്, അഫ്‍ഗാനിസ്ഥാനിലെ കാബുൾവരെ ഈ പാത നീളുന്നു. ചന്ദ്രഗുപ്തമൗര്യന്റെ കാലത്തു തുടക്കമിട്ട്, അശോകന്റെ കാലത്തു വിപുലീകരിക്കപ്പെട്ട് , ഷേർഷായുടെയും മുഗളരുടെയും  കാലത്തു നിരവധിതവണ പുനർനിർമ്മിക്കപ്പെട്ട്,  ഒടുവിൽ ബ്രിട്ടീഷുകാരുടെ കാലത്ത് ആധുനികവത്കരിക്കപ്പെട്ട്  ഏതാണ്ട് പൂർണ്ണത കൈവരിച്ച സുദീർഘമായൊരു ചരിത്രമുണ്ട് ഈ പന്ഥാവിന്. എത്രയെത്ര അധിനിവേശങ്ങൾക്കും മഹായുദ്ധങ്ങൾക്കും നിർണ്ണായകമായ ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷിയാണ് ഈ മഹാരഥ്യ! അമൃത്‌സറിൽനിന്നു വാഗാതിർത്തിയിലേക്ക് ഈ പാത  കടന്നുപോകുന്നത് പഞ്ചാബിന്റെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾക്കിടയിലൂടെയാണ്.  അസുലഭമായൊരു അനുഭൂതിവിശേഷമാണ് ആ യാത്ര സഞ്ചാരികൾക്കു പകർന്നേകുന്നത്. നോക്കെത്താദൂരം പരന്നുകിടക്കുന്ന ഗോതമ്പുവയലുകൾ, വഴിയോരങ്ങളിൽ തണൽമരങ്ങൾ, ഇടയ്ക്കിടെ ചെക്ക്പോസ്റ്റുകൾ, ചെറുകവലകൾ  അങ്ങനെ കാഴ്ചകൾ നീണ്ടുപോകുന്നു.

റെയിൽമാർഗ്ഗമാണ് യാത്രയെങ്കിൽ അട്ടാരി എന്ന സ്റ്റേഷനിൽ ഇറങ്ങി അതിർത്തിയിലേക്കു പോകണം. അമൃത്‌സറിൽനിന്ന്  അട്ടാരിയിലേക്ക്  40 മിനിട്ട് ട്രെയിൻയാത്രയുണ്ട്‌. സ്റ്റേഷനിൽനിന്ന്  സൈക്കിൾറിക്ഷയിലോ  ബസ്സിലോ കാറിലോ അതിർത്തിയിലെത്താം.  മൂന്നു ഘട്ടമായി കർശനമായ സുരക്ഷാപരിശോധനകൾക്കും വിധേയരാകണം. വിദേശികൾക്കു നിശ്ചയമായും  പാസ്പോർട്ട് കാണിക്കേണ്ടതായിവരും. അവർക്കു പ്രത്യകം ക്യൂ ഉണ്ട്.   ബാഗുകളും മറ്റും പരേഡ് നടക്കുന്നിടത്തേക്കു കൊണ്ടുപോകാനാവില്ല. മൊബൈലും കാമറയും കൊണ്ടുപോകാൻ അനുവാദമുണ്ട്.   സൂര്യതാപത്തെ പ്രതിരോധിക്കാൻ തൊപ്പിയും വെള്ളവുമൊക്കെ കരുതുന്നത് നന്നായിരിക്കും. ഒരു കോൺക്രീറ്റ് കവാടം കടന്നാണ് പരേഡ് നടക്കുന്ന സ്റ്റേഡിയത്തിലേക്കു നയിക്കുന്ന  പാത പോകുന്നത്. ദീർഘവൃത്താകൃതിയിലുള്ള ഒരു സ്റ്റേഡിയത്തെ അതിർത്തിരേഖ രണ്ടായി വിഭജിക്കുന്നു. ഇപ്പുറത്ത് ഇന്ത്യയും അപ്പുറത്ത് പാകിസ്ഥാനും  നാലുമണിയാകുമ്പോൾ ആ സ്റ്റേഡിയത്തിന്റെ  അകത്തു കടക്കാൻ കഴിയും.  അതിർത്തിയിലെ ഗേറ്റിനപ്പുറത്തെ പാകിസ്ഥാൻ ഭാഗത്തു 'ബാബ് ആസാദി' എഴുതിയിരിക്കുന്ന വലിയൊരു കോൺക്രീറ്റ്  കവാടം കാണാം. അതിർത്തിരേഖയിലെ ഇരുമ്പുഗേറ്റുകൾക്കിരുപുറവുമായി  രണ്ടുരാജ്യങ്ങളുടെയും ഗാലറികൾ ഒരുക്കിയിട്ടുണ്ട്. അവിടെയിരുന്നാണ് ചടങ്ങുകൾ വീക്ഷിക്കേണ്ടത്.   ഗാലറിയിൽ ആദ്യമാദ്യമെത്തുന്നവർക്കാണ്‌  സൗകര്യപ്രദമായ ഇരിപ്പിടം ലഭിക്കുന്നത്. അതുകൊണ്ട് എത്രയും നേരത്തെ ടിക്കറ്റ് കൗണ്ടറിലെ  ക്യൂവിലെത്തിയാൽ അത്രയും നന്ന്. നല്ല ജനത്തിരക്കായിരുന്നെങ്കിലും  ഞങ്ങൾക്കും സാമാന്യം ഭേദപ്പെട്ട രീതിയിൽ പരേഡ് കാണത്തക്കവിധത്തിൽ ഇരിപ്പിടങ്ങൾ ലഭിച്ചിരുന്നു. ഇരുഭാഗത്തേയും ഗാലറികൾ തിങ്ങിനിറഞ്ഞിരുന്നു.

 ദേശഭക്തിഗാനങ്ങൾകൊണ്ടും 'ജയ് ഭാരത് മാതാ' വിളികൾകൊണ്ടും മുഖരിതമായ അന്തരീക്ഷം.   അപ്പുറത്തെ  ഗാലറിയിൽനിന്ന് 'ജിയേ ജിയേ പാകിസ്ഥാൻ' വിളികൾ മുഴങ്ങുന്നു.  നമ്മുടെ   സൈനികോദ്യോഗസ്ഥർ  മൈക്കിലൂടെ  സന്ദർശകരെ ഭാരതാംബയ്ക്കു ജയ് വിളിക്കുന്നതിനായി ആവേശത്തോടെ ആഹ്വാനം  നൽകുന്നുണ്ട്. കൂടുതൽ ഉച്ചത്തിൽ ജയ്‌വിളിക്കുന്നതിനായി പ്രേരിപ്പിക്കുന്നു. ദേശഭക്തിഗാനങ്ങളുടെ താളത്തിനൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്നവരെയും കാണാം. സ്ത്രീകളാണ് നർത്തകർ. ഈ ഗാനങ്ങളുടെ വരികൾ നമ്മുടെ ഓരോ രോമകൂപങ്ങളിലും ആവേശോജ്ജ്വലമായൊരു വികാരതീവ്രതയെ കോരി നിറയ്ക്കും. ഇന്ത്യയെന്ന മഹത്തായ വികാരത്തെ, മാതൃരാജ്യമെന്ന പുണ്യചിന്തയെ അവിടെയുള്ള  ഓരോ ഭാരതീയന്റെയും അന്തരാത്മാവിലേക്ക് അഗ്നിജ്വാലയായ് പടർത്തുന്ന മാസ്മരികത അവിടെ നമുക്കനുഭവിച്ചറിയാം. കത്തിജ്വലിച്ചുനിൽക്കുന്ന സായാഹ്നസൂര്യനേക്കാൾ ശക്തിയിൽ ജ്വലിക്കുന്ന ദേശസ്നേഹം!  (താരതമ്യേന ദേശഭക്തി പുറമേ പ്രകടിപ്പിക്കാത്ത  തെക്കേയിന്ത്യക്കാർക്കുപോലും അതനുഭവേദ്യമാകുന്നു എന്നതാണ് വസ്തുത. )


ചടങ്ങുകൾക്കുള്ള സമയമായപ്പോൾ ഒരു സൈനികോദ്യോഗസ്ഥൻ bellowing നടത്തി. അതോടെ എല്ലാവരും നിശ്ശബ്ദരായി. പരിപാടികളുടെ അവതാരകനായ ഉദ്യോഗസ്ഥൻ ഉച്ചത്തിൽ ജയ് ഹിന്ദും വന്ദേ മാതരവും ചൊല്ലി,  ജനങ്ങളെക്കൊണ്ട് അതേറ്റു ചൊല്ലിച്ചു. തുടർന്ന് നടന്ന, അദ്ദേഹത്തിന്റെ വികാരനിർഭരമായ  പ്രഭാഷണത്തിലെ  ഓരോ വാക്കുകളും ദേശസ്നേഹത്തെ ഉലയൂതിയുണർത്തുന്നതായിരുന്നു. ഗാലറിയിലിരുന്ന ഏതാനും  പെൺകുട്ടികൾക്ക് പതാക കൈയിലേന്തി ഗേറ്റ് വരെ ഓടാനുള്ള അവസരവും കൊടുത്തു. ഒടുവിലായി  ഓടിയ   കുട്ടികൾ  പതാക അതിർത്തിഗേറ്റിനടുത്തുള്ള ഭടനെ പതാകയേല്പിച്ചു മടങ്ങി. പിന്നീട് പ്രധാനചടങ്ങുകൾ തുടങ്ങുകയായി. ആറുമണിയായിട്ടുണ്ടപ്പോൾ. അശ്വാരൂഢരായ ഭടന്മാരുടെ ഊഴമാണാദ്യം. പിന്നെ അതിർത്തിരക്ഷാഭടന്മാരുടെ വരവായി. പ്രത്യേകമായ തലപ്പാവുധരിച്ച കാക്കിവേഷധാരികളായ ഭടന്മാരുടെ മാർച്ചിങ് സവിശേഷമായ രീതിയിലാണ്. ഇടയ്ക്ക് കാൽ വളയ്ക്കാതെ തലയ്ക്കുമുകളിലേക്കുയർത്തി  ആഞ്ഞു  താഴേക്ക് ചവുട്ടിയാണ് പോകുന്നത്. അവർ അതിർത്തിയിലെ ഇരുമ്പുഗേറ്റിനടുത്തെത്തുമ്പോൾ അത് തുറക്കപ്പെടും. അതേസമയം സമാനമായ ഭാവഹാവാദികളോടെ പാകിസ്ഥാൻ ഭടന്മാരും പച്ചയുണിഫോമണിഞ്ഞ്  അവരുടെ ഗേറ്റിലെത്തിയിരിക്കും. ഇരുഗേറ്റുകൾക്കിടയിലുള്ളത്  'നോമാൻസ് ലാൻഡാ'ണ്. രണ്ടുഭാഗത്തുനിന്നും ഓരോഭടന്മാർ അങ്ങേയറ്റം ക്രോധം പ്രകടമാക്കുന്ന രീതിയിൽ കാലുയർത്തി ആഞ്ഞുചവുട്ടി ആക്രോശിക്കുന്നു , അതാവർത്തിക്കുന്നു. ഒരു യുദ്ധത്തിനുള്ള പുറപ്പാടാണോ എന്നു  തോന്നിപ്പോകും.  പിന്നെ അവർ പിന്മാറും. എന്തിനാണിവരിങ്ങനെ സ്പർദ്ധ പ്രകടിപ്പിക്കുന്നതെന്നു ചിന്തിച്ചുപോകും. (2010 ൽ പാകിസ്ഥാൻ ജനറലിന്റെ തീരുമാനപ്രകാരം ഈ ശൗര്യത്തിന് ഇത്തിരി കുറവ് വരുത്തിയിട്ടുണ്ട് എന്നാണറിവ്.) നമ്മുടെ മനസ്സിൽ രാജ്യസ്നേഹം ഇരമ്പുമെങ്കിലും  വിദേശികളായ കാഴ്ചക്കാർക്ക് കൗതുകമുളവാക്കുന്നൊരു കാഴ്ചയാണിത്.  ഈ സമയത്തൊക്കെ ഗാലറിയിലോ, പരേഡുസ്ഥലത്തോ അനിഷ്ടമായൊന്നും  സംഭവിക്കാതിരിക്കാൻ ഇരുഭാഗത്തേയും  സൈനികർ സദാ ജാഗരൂകരാണ്. ഒടുവിൽ ഇരുരാജ്യങ്ങളുടെയും കൊടിമരങ്ങളിൽ, ഒരേ ഉയരത്തിൽ  പാറിക്കളിക്കുന്ന  പതാകകൾ താഴ്ത്തി, നമ്മുടെ ത്രിവണ്ണപതാക മടക്കിയെടുത്ത് ഏതാനുംജവാന്മാർ മടങ്ങുന്നു.  പിന്നീട്   ഇരുവശത്തേയും ഭടന്മാർ സല്യൂട്ട് ചെയ്ത് , പരസ്പരം കൈകൊടുത്ത് അവരവരുടെ ഗേറ്റുകൾ അടച്ചുപൂട്ടി മടങ്ങും.  പതാകകൾ താഴ്ത്തുന്നവേളയിൽ അവയുടെ ചരടുകൾ X ആകൃതിയിൽ രൂപംകൊള്ളും. പതാക  മടക്കി ഭദ്രമായി സൂക്ഷിക്കുന്നതോടെ ഒരുമണിക്കൂറോളം ദൈർഘ്യമുള്ള  ചടങ്ങുകൾ അവസാനിക്കും.   അപ്പോഴേക്കും ഒരുപകൽ നീണ്ട മാർച്ച്പാസ്റ്റ് കഴിഞ്ഞു സൂര്യനും അന്തിയുറങ്ങാൻ പോയിരിക്കും. പ്രത്യേകമായ പരിശീലനവും നിരന്തരാഭ്യാസവുമുള്ള സൈനികോദ്യാഗസ്ഥന്മാരായിരിക്കും ഫ്ലാഗ് സെറിമണിക്കായി നിയോഗിക്കപ്പെടാറുള്ളത്.

ഈ സമയമത്രയും ഇന്ത്യയെന്ന ഒരു വികാരം മാത്രം അകക്കാമ്പിൽ ജ്വലിപ്പിച്ച്,  ജാതിമതദേശഭേദങ്ങൾ മറന്ന് ഒരേ മനസ്സോടെ അവിടെയിരുന്ന ഭാരതമക്കൾക്ക് ഇനി  മടങ്ങാം. ഇന്നോളം അനുഭവിച്ചിട്ടില്ലാത്തൊരു ഏകതാബോധം അവരിലോരോരുത്തരുടേയും ഹൃദയത്തെ കീഴടക്കിയിട്ടുണ്ടാവും കഴിഞ്ഞുപോയ ഭാഗ്യനിമിഷങ്ങളിൽ.  ഈ സായാഹ്‌നം ഒളിമങ്ങാത്തൊരോർമ്മയായി ആ ഹൃദയങ്ങളിൽ അന്ത്യനിമിഷം വരേക്കും നിലനിൽക്കും, തീർച്ച. മറ്റെവിടേക്കു യാത്രപോയില്ലെങ്കിലും ഓരോ ഭാരതീയനും വാഗാതിർത്തിയിലെ ഈ ഫ്ലാഗ് സെറിമണിയിൽ ഒരിക്കലെങ്കിലും പങ്കെടുക്കണമെന്നാണ് എന്റെ  അഭിപ്രായം. നാം ഭാരതീയരാണെന്ന് അഭിമാനത്തോടെ ചിന്തിക്കാൻ,  പറയാൻ അത് നമ്മെ കൂടുതൽക്കൂടുതൽ  ശക്തരാക്കും.














Saturday, November 23, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 6

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ  - 6

സുവർണ്ണക്ഷേത്രവും ജാലിയൻവാലാബാഗും  

=========================================

പത്രത്താളുകളിലും ടെലിവിഷനിലുമൊക്കെ സുപരിചിതമായ ദൃശ്യമായിരുന്നു  വടക്കൻ പഞ്ചാബിലെ പട്ടണമായ  അമൃത്‌സറിലെ സുവർണ്ണക്ഷേത്രം. ലോകത്താകമാനമുള്ള  സിക്കുമതസ്ഥരുടെ  ഏറ്റവും പ്രധാനപ്പെട്ട ആരാധനാകേന്ദ്രം- ഗുരുദ്വാര. 'ഹർമന്ദിർ സാഹിബ്' എന്നാണ് ഈ ഗുരുദ്വാരയുടെ  ശരിയായ നാമം. സിക്കുകാരുടെ വത്തിക്കാനെന്നാണ്  അമൃത്സറിലെ സുവർണ്ണക്ഷേത്രം അറിയപ്പെടുന്നത്. ആരാധനയുടെ മാത്രമല്ല, വിഘടനവാദത്തിന്റെയും  ഭീകരതയുടെയും കലാപത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയുമൊക്കെ ധാരാളം കഥകൾ പറയാനുണ്ട് ഈ പുണ്യസങ്കേതത്തിന്. ഇന്ദിരാഗാന്ധിയുടെ കാലത്തെ ബ്ലൂസ്റ്റാർ ഓപ്പറേഷനും നമുക്കു മറക്കാനാവില്ലല്ലോ. 

ഒരുപാടു പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിന്റെ സ്ഥിതിസ്ഥാപനമാണ് ആദ്യംതന്നെ നമ്മുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. പ്രശസ്തങ്ങളായ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും പൊതുവെ ഉയർന്ന സ്ഥലങ്ങളിലായിരിക്കും സ്ഥാപിതമായിരിക്കുന്നത്. എന്നാൽ ഈ ക്ഷേത്രം ആർക്കും ബുദ്ധിമുട്ടില്ലാതെഎത്തിച്ചേരാവുന്ന വിധത്തിൽ താരതമ്യേന  ഉയരംകുറഞ്ഞഭാഗത്താണ് നിർമ്മിതമായിരിക്കുന്നത്.  ചുറ്റുമതിൽപോലെ പണിതുയർത്തിയിരിക്കുന്ന 'ദർശനി ദിയോരഹി' എന്നറിയപ്പെടുന്ന രണ്ടുനിലയിലുള്ള  കെട്ടിടസമുച്ചയത്തിനുള്ളിലെ തടാകത്തിനു മദ്ധ്യത്തിലാണ് സുവർണ്ണക്ഷേത്രം.  നാലു കൂറ്റൻ വാതിലുകളിലൂടെ ഭക്തർക്ക് ഉള്ളിൽ പ്രവേശിക്കാം.  ആദ്യ സിക്ക്ഗുരുവായ ഗുരുനാനാക്ക് ധ്യാനിച്ചിരുന്നിടത്താണ് ഈ ക്ഷേത്രഭാഗം  നിലകൊള്ളുന്നത്. (ശ്രീബുദ്ധനും ഇവിടെ ധ്യാനിച്ചിരുന്നു എന്ന വിശ്വാസവുമുണ്ട് .) അവിടേക്കുപോകാൻ തടാകത്തിലൂടെ   നടപ്പാതയുമുണ്ട്.   തൂവെള്ള മാർബിളിലാണ് ക്ഷേത്രം    നിർമ്മിച്ചിരിക്കുന്നത്. പകുതിക്കുമുകളിൽ  മുഴുവനായി സ്വർണ്ണം പൊതിഞ്ഞിരിക്കുന്നു. ശുഭ്രവർണ്ണവും സ്വർണ്ണവർണ്ണവും  മാത്രമേ ഇതിൽ നമുക്ക് കാണാൻ കഴിയൂ. ലളിതമെങ്കിലും അതിമനോഹരമാണ് ഇതിന്റെ നിർമ്മാണം. മൂന്നുനിലകളായാണ് ക്ഷേത്രം നിലകൊള്ളുന്നത്. ഒരുനില ഭൂനിരപ്പിനു താഴെയാണ്. സരോവരത്തിലെ ജലം വറ്റുമ്പോൾ മാത്രമേ പുറമെനിന്ന് ആ ഭാഗം കാണാൻ കഴിയൂ. അതിനുമുകളിലുള്ള നിലയിലാണ് ഗുരുഗ്രന്ഥസാഹിബ്. ഏറ്റവും മുകളിൽ ശീഷ്മഹൽ. ക്ഷേത്രവും തടാകത്തിലെ അതിന്റെ പ്രതിബിംബവുമൊക്കെച്ചേർന്ന കാഴ്ച അതിമനോഹരമാണ്.  ജാതിമതവർണ്ണഭേദമില്ലാതെ ഏവർക്കും പ്രവേശിക്കാനും ആരാധനനടത്തുവാനും കഴിയുന്നൊരു ആത്മീയകേന്ദ്രമാണ് ഈ ക്ഷേത്രം. പക്ഷേ അകത്തേക്കു കടക്കണമെങ്കിൽ കുട്ടികളടക്കം എല്ലാവർക്കും തലമുടി പുറത്തുകാണാത്തവിധത്തിലുള്ള    ശിരോവസ്ത്രം വേണമെന്ന് നിർബ്ബന്ധമുണ്ട്. അതറിയാതെ അവിടെയെത്തുന്നവർക്കു തല മറയ്ക്കുന്നതിനായി സ്കാർഫ് അവിടെനിന്നുതന്നെ ലഭിക്കുന്നതുമാണ്. (തമിഴ് സ്ത്രീകൾ വിധവകളാണെങ്കിൽ മാത്രമേ ശിരസ്സ് വസ്ത്രംകൊണ്ടു മറയ്ക്കാറുള്ളു. അതിനാൽ വിസമ്മതം പറഞ്ഞ ഒരു  തമിഴ്സ്ത്രീക്ക് അവിടെ പ്രവേശനം  നിഷേധിച്ചത്  ഓർമ്മയിൽ വരുന്നു.) 

'സിക്ക് ഗുരുദ്വാര'യാണെങ്കിലും ഇതിന്റെ ശിലാസ്ഥാപനം നടത്തിയത് മിർ  മിയാൻ എന്ന മുസ്ലിം ദിവ്യനായിരുന്നു. എ.ഡി 1585 ല്‍ ഗുരു രാംദാസിന്റെ നേതൃത്വത്തില്‍ ക്ഷേത്രനിര്‍മ്മാണം തുടങ്ങുകയും 1604 ല്‍ ഗുരു അര്‍ജ്ജുന്‍ ദേവിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒരു ദിവസം ഒരു ലക്ഷത്തിലധികം സന്ദർശകരെത്തുന്ന സുവർണ്ണക്ഷേത്രത്തിലെ   സന്ദർശകരിൽ  നാല്പതുശതമാനത്തോളം ഇതരമതസ്ഥരാണ് എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. സിക്കുമതത്തിന്റെ പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിലെ മന്ത്രങ്ങൾ  സദാ മുഴങ്ങിക്കൊണ്ടിരിക്കുന്ന ക്ഷേത്രാന്തരീക്ഷം ശാന്തിയുടെയും സമാധാനത്തിന്റെയും കേദാരമാണ്. സരോവരത്തിലെ ജലം പുണ്യതീർത്ഥമായി  കരുതപ്പെടുന്നു.  ഇവിടെ സ്നാനം ചെയ്തു ദേഹശുദ്ധിവരുത്തിയോ കൈകാലുകൾ കഴുകിയശേഷമോ ക്ഷേത്രത്തിൽ പ്രവേശിക്കാം. നീണ്ട ക്യൂവിൽ നിന്നശേഷമേ അകത്തുകയറാൻ  കഴിയൂ. 

ഒരുപക്ഷേ ലോകത്തുതന്നെ മറ്റെവിടെയുമില്ലാത്ത മതഗ്രന്ഥാരാധന ഈ ക്ഷേത്രത്തിലെ ഒരു സവിശേഷതയാണ്. രാത്രിയിൽ 'അകാൽതക്ത് എന്ന മുറിയിൽ സൂക്ഷിക്കുന്ന, ഗുരുഗ്രന്ഥസാഹിബ് എന്ന വിശുദ്ധഗ്രന്ഥം കാലത്ത്  പ്രധാനാഹാളിലേക്കു പട്ടിൽപ്പൊതിഞ്ഞ് ഘോഷയാത്രയായിക്കൊണ്ടുവന്നു പാൽകൊണ്ടു കഴുകിയ പീഠത്തിൽ വെച്ച് പകൽ മുഴുവൻ  ആരാധിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നു.    പാരായണം നടത്തുന്നവരെ ഗ്രന്ഥി എന്നാണു വിളിക്കുന്നത്. മൂന്നുമണിക്കൂർ ഇടവിട്ട് ഇവർ മാറിക്കൊണ്ടിരിക്കും. വൈകുന്നേരം ഗുരുഗ്രന്ഥസാഹിബിനെ പല്ലക്കിൽ അകാൽതക്തിലേക്കു കൊണ്ടുപോകും. 'പൽക്കിസാഹിബ്' എന്നാണ് ഈ ചടങ്ങറിയപ്പെടുന്നത്. രാത്രികാലങ്ങളിൽ ഗ്രന്ഥത്തിന് അകാൽതക്തിൽ 'സുഖാസൻ' ആയിരിക്കും. 

ഏറെ അതിശയകരമായിത്തോന്നിയത് 'ലംഗാർ' എന്നറിയപ്പെടുന്ന അന്നദാനമാണ്. ഇവിടെയെത്തുന്ന എല്ലാ സന്ദർശകർക്കും വിഭവസമൃദ്ധമായ  ഈ ഭക്ഷണം ലഭ്യമാണ്.  ഈശ്വരപ്രസാദമായിട്ടാണ് ഭക്തർ ഇത് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഗുരുദ്വാരയിലെത്തുന്ന  എല്ലാവരും ഭക്ഷണം കഴിച്ചേ മടങ്ങാറുള്ളു. രണ്ടു ഹാളുകളിലായി അയ്യായിരം പേർക്ക് ഒരുസമയം ഭക്ഷണം കഴിക്കാനാവും.  ചില ദിവസങ്ങളിൽ ഒരുലക്ഷംപേർവരെ ലംഗാറിൽ പങ്കുകൊള്ളാറുണ്ട്. നിലത്തു നിരയായി വിരിച്ചിരിക്കുന്ന പായകളിലിരുന്നുവേണം ഭക്ഷണം കഴിക്കാൻ.  ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും പാത്രങ്ങൾ കഴുകുന്നതുമൊക്കെ ക്ഷേത്രത്തിലെ ഭക്തർ തന്നെയാണ്. സ്ത്രീപുരുഷഭേദമെന്യേ അതിസമ്പന്നർപോലും ഇവിടെ സന്തോഷത്തോടെ ഈ ജോലികൾ ചെയ്തുവരുന്നു. അങ്ങേയറ്റം ശുചിത്വത്തോടെയാണ് ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും എന്നത് ഏറെ ശ്രദ്ധേയമാണ്. തികച്ചും സൗജന്യമായാണ് ഭക്ഷണം നല്കുന്നതെങ്കിലും  ഭക്തർക്ക് വേണമെങ്കിൽ പണം സംഭാവനയായി നൽകുകയുമാവാം.

ക്ഷേത്രത്തിൽനിന്നിറങ്ങിയശേഷം കുറച്ചുസമയം അമൃത്സറിലെ തെരുവു കളിലൂടെയൊക്കെ പൊരിവെയിലത്തുനടന്ന് , സ്വാദേറിയ ലസ്സി കുടിച്ച്, പിന്നീടു പോയതു ഇന്ത്യാചരിത്രത്തിലെ കണ്ണീരോർമ്മയായ ജാലിയൻവാലാബാഗിലേക്കാണ്. സുവർണ്ണക്ഷേത്രത്തിനു വളരെയടുത്താണിത്. ചുറ്റുമതിലുകളാൽ ബന്ധനസ്ഥമായ,  ഏഴേക്കറോളം വിസ്തൃതമായൊരു പൊതു ഉദ്യാനമാണിത്. ജാലിയന്‍വാലാബാഗിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഫലകം ഉദ്യാനത്തിന്റെ കവാടത്തിലായി സ്ഥാപിച്ചിട്ടുണ്ട്‌. അവിടെ സന്ദർശിക്കുന്നവരിൽ ഉള്ളിന്റെയുള്ളിൽനിന്നൊരു തേങ്ങലുയരാത്തവർ ആരുമുണ്ടാവില്ല.

 1919 ഏപ്രിൽ 13ന് സിഖ് പുതുവർഷ  ഉത്സവമായ ബൈശാഖി ആഘോഷിക്കാനായി കൂടിയ ജനത്തിനു  നേരെ ജനറൽ ഡയറിന്റെ ആജ്ഞപ്രകാരം സൈന്യം വെടിയുതിർക്കുകയായിരുന്നു. നിരായുധരായ, വൃദ്ധരും  സ്ത്രീകളും കുട്ടികളുമടങ്ങിയ ജനതതിക്ക് ആകെയുണ്ടായിരുന്ന  ഇടുങ്ങിയ  വാതിലിലൂടെ ഓടിരക്ഷപ്പെടാൻ പോലുമാകുമായിരുന്നില്ല. പ്രാണരക്ഷാർത്ഥം   ഉദ്യാനത്തിലെ കിണറിൽ നിരവധിയാളുകൾ ചാടുകയുണ്ടായി. അങ്ങനെ ജീവൻപൊലിഞ്ഞവരും അനവധി.  ആ കിണറും കമ്പിവലയും  മേൽക്കൂരയുമൊക്കെയൊരുക്കി സംരക്ഷിച്ചിരിക്കുന്നു. അന്ന് മൃതദേഹങ്ങളാൽ നിറഞ്ഞ കിണറ്റിൽ ഇന്ന് നാണയത്തുട്ടുകളാണ്  കാണാൻ കഴിയുന്നത്. 1650 റൗണ്ട് വെടിയുതിർത്തുവെന്ന് ഡയർ തന്നെ സ്വന്തം  മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം അന്ന് 379 പേർ മരിക്കുകയും 1200 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. പക്ഷേ അതിലുമെത്രയോ അധികമാണ് യാഥാർത്ഥകണക്ക്! (1920ൽ ശിക്ഷനടപടിയായി നിർബന്ധിത വിരമിക്കലിന് ഡയർ വിധേയനായി.) കാലത്തിനു മായ്ക്കാനാവാതെ ചരിത്രത്തിലെ ഈ കറുത്ത അദ്ധ്യായത്തിന്റെ  കണ്ണീരോർമ്മകളായി, വെടിയുണ്ടയുടെ   പാടുകൾ നമുക്കിന്നും ഉദ്യാനത്തിന്റെ ചുവരുകളിൽ കാണാൻ കഴിയും. എവിടെനിന്നാണോ വെടിയുതിർത്തത്, അവിടെ  ഒരു സ്തൂപവും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  അന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ ഒരു സ്മാരകവും ഉദ്യാനത്തിലുണ്ട്.

ഉദ്യാനത്തിനു  പുറത്തുകടക്കുമ്പോൾ  ഷഹീദ് ഉദ്ദം സിംഗിന്റെ കൂറ്റൻ പ്രതിമ കാണാം. ഡയറിന്റെ വെടിവയ്പ്പിൽ  ജാലിയൻവാലാബാഗിലൊഴുകിയ  രക്തം തന്റെ ഉള്ളം കയ്യിലേന്തി പ്രതിജ്ഞ എടുക്കുന്ന ഉദ്ദം സിംഗ് ആണ് 1999 ൽ സ്ഥാപിക്കപ്പെട്ട ഈ  പ്രതിമയിൽ . ബൈശാഖിആഘോഷവേളയിൽ   അവിടെ കൂടിയിരുന്ന ജനങ്ങൾക്ക് ദാഹജലം  കൊടുക്കുകയായിരുന്നു ആ ഇരുപതുകാരൻ. ജനറൽ ഡയറിന്റെ  ക്രൂരത കണ്ടറിയേണ്ടിവന്ന ആ യുവാവ്  അവിടെ ഒഴുകിയ ചോര കയ്യിൽ എടുത്തു കൊണ്ട് ജനറൽ ഡയറിനെ വധിക്കുമെന്ന് പ്രതിജ്ഞയെടുത്തു. തന്റെ പ്രതിജ്ഞ നിറവേറ്റുവാനായി ഏറെ അലഞ്ഞ്,  ഒടുവിൽ 1934 ൽ റാം മുഹമ്മദ് സിംഗ് ആസാദ് എന്ന കള്ളപേരിൽ ലണ്ടനിൽ എത്തിയ ഉദ്ദം  1940 മാർച്ച് 13 ന് തന്റെ തോക്കിൽ നിന്നും ആറ് തവണ നിറയൊഴിച്ച് ജനറൽ ഡയറിനെ വധിച്ച് തന്റെ പ്രതിജ്ഞ നിറവേറ്റി. വധത്തിനുശേഷം  ഓടി  രക്ഷപ്പെടുവാൻപോലും  കൂട്ടാക്കാത്ത  ഭാരതത്തിന്റെ ഈ ധീരപുത്രൻ ആത്മനിർവൃതിയുടെ  ഒരു ചെറുപുഞ്ചിരിയോടെ അറസ്റ്റു വരിക്കുകയായിരുന്നു.1940 ജൂലൈ 31 ന്  ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റി. അദ്ദേഹത്തിന്റെ ആയുധങ്ങളും ഡയറിയുമൊക്കെ സ്കോട്ലൻഡ് യാർഡിലെ ബ്ലാക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

സുവർണ്ണക്ഷേത്രം ആത്മീയതയുടെ അവാച്യാനുഭൂതി പകർന്നുനൽകിയ ദീപ്തസ്മരണകൾ സമ്മാനിച്ചുവെങ്കിൽ ആളിക്കത്തിയ  അത്മരോഷാഗ്നിയിൽ  ദേശസ്നേഹത്തിന്റെ കെടാവിളക്കുകൾ ഹൃദയത്തിന്റെ ഏറ്റവും പവിത്രമായ ശ്രീകോവിലിൽ കൊളുത്തിവയ്ക്കുകയായിരുന്നു ജാലിയൻ വാലാബാഗ് . അമൃത്‌സർ എല്ലാവിധത്തിലും അവിസ്മരണീയമായൊരു പുണ്യഭൂമിതന്നെ. ഈ യാത്രയും ഒരിക്കലും മറക്കാൻ കഴിയാത്തത്.

Image result for golden temple