Thursday, June 4, 2020

ചിന്താനുറുങ്ങുകൾ

നമുക്കു  ചുറ്റുപാടും സംഭവിക്കുന്ന പലകാര്യങ്ങളും വളരെ വേദനയുളവാക്കുന്നതാണ്. പ്രത്യേകിച്ച് കുട്ടികളുടെ ആത്മഹത്യ. എത്രമേൽ സ്നേഹിച്ചും ലാളിച്ചും വളർത്തിക്കൊണ്ടുവരുന്ന ഓമനക്കുഞ്ഞ് തങ്ങളെ വിട്ടുപോകുന്നത് ഏതു മാതാപിതാക്കൾക്കാണ് സാഹിക്കാനാവുക!
ആത്മഹത്യ ചെയ്യുന്നത് ഭീരുക്കളാണെന്നു പറഞ്ഞുകേൾക്കാം. പക്ഷേ അതുചെയ്യാനുള്ള മനക്കരുത്തിന്റെ നാലിലൊരംശം മതിയാകില്ലേ ജീവിതത്തിലെ ഏതു പ്രശ്നത്തെയും നേരിടാൻ!
എനിക്കോർമ്മവരുന്നത് സ്‌കൂളിലെ ഞങ്ങളുടെ പത്താംക്ലാസ് ജീവിതമാണ്.
ഹൈറേഞ്ചിലെ പരിമിതമായ സൗകര്യങ്ങളുള്ള  ഒരു സാധാരണ ഹൈസ്‌കൂൾ. അടുത്തപ്രദേശങ്ങളിലുള്ള കുട്ടികളൊക്കെ കിലോമീറ്ററുകൾ താണ്ടി  അവിടെയെത്തിയാണ്  പഠിക്കുന്നത്. കാരണം അക്കാലത്ത്  ഹൈസ്കൂളുകൾ ഞങ്ങളുടെ നാട്ടിൽ വളരെക്കുറവായിരുന്നു.
പാഠപുസ്തകങ്ങൾ സ്‌കൂളിലെ സ്റ്റോറിൽനിന്നാണ് ലഭിച്ചിരുന്നത്. മറ്റു പുസ്തകശാലകളിൽ ലഭ്യമായിരുന്നില്ല. ആ വർഷം ഭൂമിശാസ്ത്രപുസ്തകം സ്റ്റോറിൽ എത്തിയതേയില്ല. ഓരോ പ്രാവശ്യവും അന്വേഷിക്കാൻ ചെല്ലുമ്പോൾ പുസ്തകം താമസിച്ചേ കിട്ടൂ എന്ന മറുപടിയാണ് കിട്ടിയിരുന്നത്. ആ പ്രതീക്ഷയിൽ ദിവസങ്ങൾ കഴിച്ചു. എല്ലാവർഷവും പുതിയ പുസ്തകം വാങ്ങാറുള്ളതുകൊണ്ട് മുൻവർഷത്തെ കുട്ടികൾ പഠിച്ച പുസ്തകം ആരോടും വാങ്ങിവെച്ചതുമില്ല. മറ്റൊരു ദുരന്തംകൂടി ഞങ്ങളുടെ ഡിവിഷന് ഏറ്റുവാങ്ങേണ്ടിവന്നു. സാമൂഹ്യപാഠം പഠിപ്പിക്കുന്ന അദ്ധ്യാപകൻ ചിക്കൻപോക്‌സ് വന്നു കിടപ്പിലായി. ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിത്തുടർന്നതുകൊണ്ടു വർഷം മുഴുവൻ അദ്ദേഹം അവധിയിലായി. പകരം പഠിപ്പിക്കാൻ ആരേയും നിയമിച്ചതുമില്ല. നിരന്തരമായി പരാതിപ്പെട്ടിട്ടും ഹെഡ്മാസ്റ്റർ കാര്യം ഗൗനിച്ചതേയില്ല.  അതിനപ്പുറം എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ അശക്തരായിരുന്നു.  പെണ്കുട്ടികൾ മാത്രമുള്ള ക്ലാസ്സ് അയതിനാലാവാം സമരംചെയ്യാനുള്ള ചിന്തകളൊന്നും ആർക്കും ഉണ്ടായതുമില്ല.  മാതാപിതാക്കളും ഇത്തരംകാര്യങ്ങളിൽ അത്രമേൽ ശ്രദ്ധാലുക്കളായിരുന്നുമില്ല.  ഒപ്പം മറ്റൊന്നുകൂടി സംഭവിച്ചു. ഹിന്ദി പഠിപ്പിച്ചിരുന്ന അദ്ധ്യാപകനും പലകരണങ്ങളാൽ സ്ഥിരമായി അവധിയിലായി. അങ്ങനെ സാമൂഹ്യപാഠവും ഹിന്ദിയും ഞങ്ങൾ സ്വയം പഠിക്കേണ്ട അവസ്ഥയിലായി. ട്യൂഷനു പോകുന്നവർ അവിടെനിന്നു പഠിച്ചു. എനിക്കു ട്യൂഷൻ ഉണ്ടായിരുന്നില്ല.

ഓണപ്പരീക്ഷയും ക്രിസ്തുമസ്സ് പരീക്ഷയും എങ്ങനെയൊക്കെയോ എഴുതി. ചരിത്രം, ഭൂമിശാസ്ത്രം, ഹിന്ദി പരീക്ഷാപ്പേപ്പറുകൾ മൂല്യനിർണ്ണയംനടത്തി ഞങ്ങൾക്ക് കിട്ടിയുമില്ല. അന്നത്തെ വിവരക്കെടുകൊണ്ട് അതു വലിയ ആശ്വാസമായിത്തോന്നി.  മോഡൽപരീക്ഷയുടെ സമയമായപ്പോൾ  ഒരുപാടു ശ്രമഫലമായി  എങ്ങനെയോ ഒരു ഭൂമിശാസ്ത്രപുസ്തകം ഞാൻ  കൈവശപ്പെടുത്തി. പലകുട്ടികൾക്കും പുസ്തകം ലഭിച്ചതേയില്ല. കൂട്ടുകാരുടെ പുസ്തകം ഒന്നോരണ്ടോ ദിവസത്തേക്കു  കടംവാങ്ങിയും മറ്റു ഡിവിഷനുകളിലെ  കുട്ടികളുടെ നോട്ടുബുക്കിലെ ചോദ്യോത്തരങ്ങൾ പകർത്തിയെഴുതിപ്പഠിച്ചും അവരും പരിഹാരം കണ്ടെത്തി. ഒന്നുംചെയ്യാതെയും കുറച്ചുപേർ. എന്നെസംബന്ധിച്ചിടത്തോളം   ചരിത്രവും ഭൂമിശാസ്ത്രവും തനിയെ വായിച്ചു മനസ്സിലാക്കിപ്പഠിക്കാം. പക്ഷേ ഹിന്ദി പഠനം കഠിനമായിരുന്നു. ഒമ്പതാം ക്ലാസ്സിലും ഹിന്ദി പഠിപ്പിക്കാൻ സ്ഥിരമായി അദ്ധ്യാപകൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടാകാം ഹിന്ദിഭാഷയിൽ ഒട്ടുംതന്നെ സ്വാധീനമുണ്ടായിരുന്നില്ല. പാഠങ്ങൾ വായിച്ചാൽ മനസ്സിലാകുമായിരുന്നില്ല.  ഒരു ഗൈഡ് വാങ്ങി ഒരുവിധത്തിൽ എന്തൊക്കെയോ പഠിച്ചു. ഒടുവിൽ പൊതുപരീക്ഷയുമെഴുതി. പരീക്ഷാഫലം വന്നപ്പോൾ  ഏറ്റവും കുറവുമാർക്കു ലഭിച്ചത് ചരിത്രം, ഭൂമിശാസ്ത്രം, ഹിന്ദി വിഷയങ്ങൾക്കായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഈ വിഷയങ്ങൾകൂടി നന്നായെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ അന്ന് ലഭിച്ചതിനെക്കാൾ മുപ്പതുമാർക്കെങ്കിലും കൂടുതൽ ലഭിക്കുമായിരുന്നു എന്നെനിക്കുറപ്പാണ്.


അക്കാലത്തെ  ചില പൊതുകാര്യങ്ങൾ 
സ്‌കൂൾ തുറക്കുന്നകാലം മഴക്കാലമായതയുകൊണ്ടു പലദിവസങ്ങളിലും ക്ലാസ്സുകളിൽ  കുട്ടികളുടെ  എണ്ണം നന്നേ കുറവായിരിക്കും. തോടുകൾ കടക്കാനാവാതെയും വഴികളിലെ മറ്റു പ്രതിബന്ധങ്ങളുമൊക്കെ അതിനു ഹേതുവാകാം. പലതരത്തിലുള്ള ഇല്ലായ്മകളുടെ കാലമാണല്ലോ മഴക്കാലം. ചിലപ്പോൾ അതുമൊരു കാരണമാകാം. ഓണാവധി കഴിഞ്ഞാൽപ്പിന്നെ സുവർണ്ണകാലമാണ്.  ഡിസംബർ ജനുവരി മാസങ്ങളിൽ   അദ്ധ്യാപകരും മുതിർന്ന ക്ലാസ്സ്കളിലെ ആണ്കുട്ടികളും എണ്ണത്തിൽ വളരെ കുറവാകും സ്കൂളിലെത്തുന്നത്. അതിനു കാരണം കുരുമുളകിന്റെ വിളവെടുപ്പാണ്. 

No comments:

Post a Comment