Wednesday, November 4, 2020

പിന്നെയും നിന്നെയും കാത്ത്

 കാവ്യതീർത്ഥം പെയ്തൊഴിയാതെ

നിമിഷകവിതാമത്സരം 

വിഷയം : പിന്നെയും നിന്നെയും കാത്ത്

----------------------------------------------------------

സഹസ്രകാതങ്ങൾക്കുമകലെയാണെങ്കിലു-  

മോമനേ, നീയാണെൻ ഹൃദയത്തിൻ സ്പന്ദനം 

പൊന്നുണ്ണിപ്പൈതലേ, നിൻ വദനാംബുജം 

കാണുകിലമ്മയ്ക്കവാച്യമാമാനന്ദം!

ഒന്നുതലോടുവാ, നൊരുമുത്തമേകുവാൻ 

കൊതിയായി കണ്മണീ, വരിക വേഗം. 

പ്രാർത്ഥിച്ചിടുന്നു ഞാ, നീശനോടെന്നുമാ 

 പൊൻപ്രഭതൂകും സുദിനമെത്താൻ.

അറിയില്ല നീ വന്നുചേരുവോളം കോവിഡ്

അഴലെനിക്കേകാതൊഴിയുമെന്നോ! 

കാത്തിരിക്കുന്നു ഞാ,നിക്കൊറോണക്കാല-

മോർമ്മയായ്ത്തീരുവാൻ, നീ വന്നു ചേരുവാൻ. 

'സ്മരണയിൽ ആ സുദിനം'

 കാവ്യതീർത്ഥം പെയ്തൊഴിയാതെ 

#നിമിഷകവിതരചനാമത്സരം# 

'സ്മരണയിൽ ആ സുദിനം'

========================

ഓർമ്മിക്കയാണു ഞാനാദിനം, ഹൃദയത്തിൽ 

മലർമാരി പെയ്തൊരാ  ശുഭവാസരം. 

പൊന്നുണ്ണിപ്പൈതലാം തങ്കക്കുടത്തിന്റെ 

 മുഖപദ്മമെൻമുന്നിൽ കണ്ടനേരം 

ഈറ്റുനോവിൻ കഠിനയാതനയ്ക്കപ്പുറം 

സുരലോകമൊന്നായി വന്നണഞ്ഞു. 

വേനൽ തിളയ്ക്കുന്നൊരിടവമാസത്തിന്റെ

പാതിയിൽ പെയ്തതാം ലോലവർഷം

വിണ്ണിൽനിന്നാരോ കൊടുത്തയച്ചുള്ളോ -

രനുഗ്രഹത്തിൻ വിരൽസ്പർശമാകാം .

ഇന്നുമാ സായന്തനത്തിന്റെയോർമ്മകൾ 

പുളകം വിതയ്ക്കുന്നു  തനുവിലും മനസ്സിലും.