Friday, October 8, 2021

പരമ്പരകളും മൂല്യച്യുതിയും (മെട്രോ മിറർ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചത്)

 പരമ്പരകളും മൂല്യങ്ങളും

======================= 

ഈ വർഷത്തെ ടെലിവിഷൻ അവർഡ് പ്രഖ്യാപനത്തിലെ  വിവാദമായ പരാമർശമാണ് ' ടെലിവിഷൻപരമ്പരകൾക്കു വേണ്ടത്ര  കലാമൂല്യമില്ലാത്തതിനാൽ അവാർഡ് നൽകാൻ യോഗ്യമല്ല' എന്നത്.   കല  ദൈവികവും പവിത്രവുമാണ്. അങ്ങേയറ്റം സൂക്ഷ്മതയോടെയും ഗൗരവത്തോടെയും നിർവ്വഹിക്കേണ്ട ഒന്നാണ്  കലാസൃഷ്ടി. പ്രത്യേകിച്ച് അനേകമാളുകൾ  കണ്ടാസ്വദിക്കുന്ന  സീരിയലുകൾ പോലുള്ള കലാരൂപങ്ങൾ.    കല  എന്നത് ഏതെങ്കിലും വിശേഷപ്പെട്ടൊരു  ചട്ടക്കൂടിൽ ഒതുക്കിനിർത്തപ്പെട്ടിരിക്കുന്നതല്ല.  അപ്പോൾപ്പിന്നെ 'കലാമൂല്യമില്ലെ'ന്ന പരാമർശം ഗൗരവമേറിയ  ചർച്ചാവിഷയമാണ്. നവമാധ്യമങ്ങളിലൂടെ ഈ ചർച്ചകൾ ഏറെ സജീവവുമായിരുന്നു.  സീരിയലുകൾ നിലനിന്നുപോരുന്നതുതന്നെ അവ അങ്ങേയറ്റം ജനപ്രിയമായിരിക്കുന്നു എന്നതിനാലാണ്. ജനപ്രിയമായതെല്ലാം ഉദാത്തസൃഷ്ടികളായിരിക്കണമെന്നില്ല.  ഈ വിരോധാഭാസമാണ്  അവയുടെ കലാമൂല്യത്തെക്കുറിച്ചുള്ള   ചർച്ചകളിലേക്ക്‌ നമ്മെ   കൊണ്ടുപോകുന്നത്. 


അനാദികാലംമുതൽ, ഭക്ഷണം കഴിഞ്ഞാൽ ഒരുപക്ഷേ  ജീവിതത്തിൽ  മനുഷ്യനേറ്റവും  അവശ്യമയിരുന്നോരു ഘടകമായിരുന്നു വിനോദം. അതിനുള്ള ഉപാധികൾ വ്യത്യസ്തമായ രീതികളിൽ അവൻ കണ്ടെത്തുകയും ചെയ്തിരുന്നു. കലയും കലാസൃഷ്ടികളും  ഈ സഞ്ചാരപഥത്തിൽ ഉരുത്തിരിഞ്ഞതാണ്. ആത്യന്തികമായി എല്ലാ  കലകളും മനുഷ്യനെ രസിപ്പിക്കാനും ആനന്ദിപ്പിക്കാനുമുള്ളതാണ്. പക്ഷേ ഈ  ആനന്ദം മനുഷ്യന്റെ ചിന്തകളെ വികലമാക്കുകയും  അവന്റെ സാംസ്കാരികാധപതനത്തിന്  വഴിയൊരുക്കുന്നതുമായിരിക്കരുത്.  ആസ്വാദകന്റെ ചിന്തകളേയും  പ്രവൃത്തികളേയും  സംസ്കരിച്ച് പൂർവ്വാധികം ഉത്കൃഷ്ടമാക്കാനും സ്നേഹവും  സത്യവും  ആർദ്രതയും നീതിബോധവും കൈമുതലായ സംസ്കാരസമ്പന്നമായ  ഒരു വ്യക്തിത്വത്തിനുടമയാക്കുക  എന്നൊരു മഹത്തായ ലക്ഷ്യംകൂടിയുണ്ടാകണം ഏതൊരു കലാസൃഷ്ടിക്കും. 


നമ്മുടെ നാട്ടിൽ ടെലിവിഷനും ടെലിവിഷൻപരമ്പരകളും മനുഷ്യമനസ്സുകളിൽ സ്ഥാനംപിടിച്ചിട്ട്‌ ദീർഘമായൊരു  കാലമൊന്നുമായിട്ടില്ല. 1984 ലാണ് ദൂദർശനിൽ  ആദ്യമായൊരു പരമ്പര- 'ഹം ലോഗ്' - സംപ്രേഷണം ചെയ്തുതുടങ്ങിയത്. ഹിന്ദി അറിയാത്ത ദക്ഷിണേന്ത്യക്കാരും ഈ സീരിയലിനെ നെഞ്ചോടുചേർത്തു. പിന്നീട് ബുനിയാദ്,  ഉഡാൻ, മാൽഗുഡി  ഡേയ്സ്, മുംഗേരിലാൽ കെ ഹസീൻ സപ്നെ, ഫൗജി, ലൈഫ് ലൈൻ ...അങ്ങനെ ജീവി  തത്തോടു  ചേർന്നുനിന്നു എത്രയെത്ര പരമ്പരകൾ! രാമായണവും മഹാഭാരതവും പോലുള്ള പുരാണകഥകൾ  പരമ്പരകളായി  തങ്ങളുടെ സ്വീകരണമുറിയിലെ കൊച്ചുസ്ക്രീനിൽ തെളിഞ്ഞപ്പോൾ ആഹ്ലാദത്തോടൊപ്പം  ഭക്തിയും ചേർന്നൊരു ആരാധനതന്നെ പ്രേക്ഷകഹൃദയങ്ങളിൽ ഊറിക്കൂടി.  90കളുടെ  ആദ്യം   ഡി ‌‍ഡി 4  മലയാളത്തിലും  സീരിയലുകൾ സംപ്രേഷണം ചെയ്തുതുടങ്ങി. ' ഒരു പൂ  വിരിയുന്നു, കൈരളിവിലാസം ലോഡ്ജ്, ഒരു കുടയും കുഞ്ഞുപെങ്ങളും   ഇവയൊക്കെയായിരുന്നു ആദ്യപരമ്പരകൾ. പതിമൂന്ന് എപിസോഡുകളിൽ അവസാനിച്ചിരുന്ന ആദ്യകാലപരമ്പരകൾ   കാലം  പിന്നിട്ടതോടെ മെഗാപരമ്പരകൾക്കു  വഴിമാറി. സ്വകാര്യചാനലുകൾ വന്നതോടെ മെഗാസീരിയലുകളുടെ അവസാനമില്ലാത്ത  പ്രളയംതന്നെയായി. കടുത്ത മത്സരത്തിനും ഈ രംഗം വേദിയാവുകയയിരുന്നു.  സംപ്രേഷണം   നീട്ടിക്കൊണ്ടുപോകാൻ  എന്തുവിട്ടുവീഴ്ചയ്ക്കും പിന്നണിപ്രവർത്തകർ  തയ്യാറായതോടെ ഈ കലാരൂപത്തിന്റെ നിലവാരത്തകർച്ചയും അനിവാര്യമായി. 


മുൻകാലങ്ങളിൽ, ജീവിതഗന്ധിയായ കഥകളും അവയിലൂടെ പ്രേക്ഷകർക്ക് കൈവന്നിരുന്ന മൂല്യവത്തായ ജീവിതാവബോധവും പരമ്പരകൾക്ക് സമൂഹത്തിൽ  ഏറെ സ്വീകാര്യത ലഭിക്കുന്നതിനുകാരണമായി. ഉന്നതരായ സഹിത്യനായകന്മാരുടെ   മികച്ച പല  സൃഷ്ടികളുടെയും   ദൃഷ്യവിഷ്‌കാരങ്ങളായി  പരമ്പരകൾ  പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരുന്നു.    റേഡിയോ തുടർനാടകങ്ങളും മററും   ശ്രോതാക്കളുടെ ഹൃദയം കവർന്നിരുന്ന കാലത്ത് ഒരുപടികടന്ന് അവരുടെ  ദൃശ്യരൂപത്തിലുള്ള  പിന്മുറക്കാർ ടെലിവിഷനിലൂടെ വീടുകളിലേക്ക് വന്നെത്തിയത്.  റേഡിയോ, നമ്മുടെ  വളരെ കുറച്ചു സമയം മാത്രമേ അപഹരിച്ചിരുന്നുള്ളു. പക്ഷേ ടി വി  സീരിയലുകൾ  അപഹരിക്കുന്നതാവട്ടെ കാര്യക്ഷമമായി പ്രവർത്തിക്കാൻ നമുക്ക് ലഭിക്കുന്ന സമയത്തിന്റെ സിംഹഭാഗവുമാണ്. പിന്നെന്തിനാണ് ഇതു  കാണുന്നത് എന്നതാണ് ഒരു വാദം. മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നതുകൊണ്ട് അത് വേണ്ടെന്നുവച്ചുകൂടേ  എന്ന് ചോദിക്കുന്ന പോലെയേ അതുള്ളു.    മദ്യവും മയക്കുമരുന്നുമൊക്കെപ്പോലെ  സീരിയലുകളും   മനുഷ്യമനസ്സുകളിൽ  വിടുതൽകിട്ടാത്തവണ്ണം   ആസക്തി നിറയ്ക്കുന്നു.  ഇന്ന് ചാനലുകളിൽ വരുന്ന  മിക്കവാറും  എല്ലാ  പരമ്പരകളുടെയും  കഥാതന്തു  ഏതാണ്ട് ഒരേ അച്ചിൽവാർത്തതുതന്നെയെന്നുതോന്നും.  തന്നെയുമല്ല കുടുംബബന്ധങ്ങൾക്കോ ശ്രേഷ്ഠമായ  വ്യക്തിജീവിതത്തിനോ യാതൊരു പ്രാധാന്യവും നൽകാതെ സർവ്വവിധ അപചയങ്ങളുടെയും  ഒരു സമ്മേളനവേദിയായി സീരിയലുകൾ  മാറിയിരിക്കുന്നു.   ഭാവനാസൃഷ്ടികളാണെന്ന് സമ്മ്തിക്കുമ്പോൾത്തന്നെ അവ ജീവിതത്തിന്റെ കലാപരമായ  പുന:സൃഷ്ടിയാകുമ്പോഴാണ്  ഉദാത്തമായ അസ്വാദനതലമുണ്ടകുന്നതെന്ന സത്യം വിസ്മരിക്കരുത്. 

 അവിശ്വസനീയവും അതിഭാവുകത്വവും അസ്വാഭാവികതയുംകൊണ്ട് സമ്പന്നമായ, പലപ്പോഴും    അങ്ങേയറ്റം  സ്ത്രീവിരുദ്ധമായ സംഭവപരമ്പരകളാണ് ഓരോ സീരിയലുകളിലും  അരങ്ങേറുന്നത്. അമ്മായിയമ്മ-മരുമകൾ, നാത്തൂൻ   സ്പർദ്ധകൾ അതിന്റെ പാരമ്യത്തിലെത്തിനിൽക്കുന്നു   ഇവയിലൊക്കെ. കുടുംബത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് സ്ത്രീകളുടെ പ്രധാനജോലിയെന്നു തോന്നും സീരിയലുകൾ കണ്ടാൽ.  നിസ്സഹായരായ കുട്ടികളോടും വൃദ്ധജനങ്ങളോടും ക്രൂരത കാട്ടുന്ന സ്ത്രീകഥാപാത്രങ്ങൾ എല്ലാ സീരിയലുകളിലും ഉണ്ടാവും. നിർഗുണപരബ്രഹ്മങ്ങളായ ഗൃഹനാഥൻമാരും  അതിസാമർത്ഥ്യക്കാരികളായ  ഗൃഹനാഥകളും  പരിഹാസപത്രങ്ങളാകുന്നു.  പല സീരിയലുകളിലും അന്യസംസ്ഥാനങ്ങളിൽനിന്ന് മൊഴിമാറ്റം ചെയ്തു പുനസൃഷ്ടിക്കപ്പെട്ടവയാണ്. അവയിൽനിന്ന്  നമ്മുടെ സാമൂഹികപശ്ചാത്തലവും  ജീവിതരീതികളും ഏറെ വിഭിന്നമായിരിക്കുന്നതു എന്നതും അശങ്കയ്ക്കു  വഴിയൊരുക്കുന്നു. 

വിദ്യാഭ്യാസത്തിലൂടെയും ലോകപരിചയത്തിലൂടെയും  നമ്മൾ നേടിയെടുത്ത സാംസ്കാരികമായ പുരോഗതിയെ എത്രയോകാലം  പിന്നിലേക്ക്  കൊണ്ടുപോവുകയാണ് ഇന്നത്തെ സീരിയലുകൾ.  ആസ്വാദകരുടെ ക്ഷമയെ പരീക്ഷിച്ച്, അനന്തമായ കഥാഖണ്ടങ്ങൾ,  അസംഭവ്യവും യുക്തിരഹിതവുമായ കഥകളും ഉപകഥകളുമായി അനുസ്യൂതം വന്നുപോകുന്നു.  വ്യക്തിബന്ധങ്ങളിലെ കുടിലതകളും അനാശാസ്യങ്ങളും അവിഹിതബന്ധങ്ങളും കുത്തിനിറച്ച  ഈ സൃഷ്ടികൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഇവയുടെ സൃഷ്ടികർത്താക്കളോ  പ്രദർശനാനുമതി നൽകുന്ന ഉത്തരവാദപ്പെട്ടവരോ ഒരു നിമിഷംപോലും ആലോചിക്കുന്നില്ല എന്നത് എത്ര ഖേദകരമാണ്! 


 വീട്ടമ്മമാരും  വൃദ്ധജനങ്ങളുമാണ് സീരിയലുകളുടെ ആരാധകരെന്നാണ്  പൊതുവേയുള്ള വിലയിരുത്തൽ. പക്ഷേ മുഖപുസ്തകംപോലുള്ള നവമാധ്യമങ്ങളിൽ  വരുന്ന സീരിയൽ വിമർശനപോസ്റ്റുകളും കമന്റുകളും വായിച്ചാൽ അവരൊക്കെ കൃത്യമായി സീരിയലുകൾ കാണുന്നു എന്നതാണ് മനസ്സിലാവുന്നത്.  പക്ഷേ മനസ്സാ സംഭവിക്കുന്നതായിരിക്കില്ല, മറിച്ച്, വീട്ടിലെ  ഏതെങ്കിലും ഒരംഗം സീരിയൽ കാണുന്നെങ്കിൽ  മറുള്ളവർക്കും അത് നൽകുന്ന നിർബ്ബന്ധശിക്ഷയാവും  സീരിയൽദർശനം.   മുതിർന്നവർക്ക് നല്ലതും ചീത്തയും   തള്ളാനുംകൊള്ളാനുമുള്ള തിരിച്ചറിവുണ്ട്.   ഇതിന്റെ ഏറ്റവും മോശമായ ഭവിഷ്യത്ത് അനുഭവിക്കുന്നത് കുട്ടികളാണ്. കുടുംബം, സമൂഹം, മനുഷ്യബന്ധങ്ങൾ ഇവയെക്കുറിച്ചൊക്കെ  തികച്ചും വികലവും വികൃതവുമയൊരു കാഴ്ചപ്പാടായിരിക്കും  സീരിയലുകൾ അവരിൽ അടിച്ചേൽപ്പിക്കുന്നത്. വ്യക്തിബന്ധങ്ങളിൽ  ചതിയും വഞ്ചനയും കുടിലതയുമൊക്കെ  എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന്റെ പ്രായോഗികപരിശീലനംകൂടിയാവുന്നു  അവർക്കു  സീരിയൽകഥകൾ. അതവർക്ക് സമ്മാനിക്കുന്ന  മാനസികസമ്മർദ്ദം കുറച്ചൊന്നുമല്ല.      ഈ കോവിഡ്  കാലത്ത് മുഴുവൻ സമയവും വീട്ടിൽത്തന്നെ കഴിയുന്ന കുഞ്ഞുമക്കൾക്ക്‌  ഒഴിഞ്ഞുമാറാൻ പഴുതുകളുമില്ല. പല കുട്ടികൾക്കും  ഈ   മനഃശാസ്ത്രജ്ഞന്റെ  സഹായം തേടേണ്ടിവരുന്നു എന്നത് നിസ്സാരമായെടുക്കാനുമാവില്ല.


ഒരുകാലത്ത് പൈങ്കിളിസാഹിത്യം പ്രചരിപ്പിക്കുന്നുവെന്നു  ചില പ്രസിദ്ധീകരണങ്ങളെ  അധിക്ഷേപിച്ചിരുന്നു.  പക്ഷേ അതിനുമുണ്ടായിരുന്നു  ഒരു നല്ലവശം.  മനുഷ്യരെ പ്രായഭേദമെന്യേ അക്ഷരങ്ങളോടു കൂടുതൽ അടുപ്പിച്ചു നിർത്താൻ  അതു  കാരണമായി. എന്നാൽ ടിവി പരമ്പരകളാവട്ടെ  വായനയെത്തന്നെ വിസ്മൃതിയിലാക്കുന്നു. കുറേ ആളുകൾക്ക്‌ ഉപജീവനമാർഗ്ഗമേകുന്നു  എന്നൊരു ഗുണം മാത്രമേ സീരിയലുകൾക്കുള്ളു.  ഒരു    പകൽനീണ്ട കഠിനാദ്ധ്വാനത്തിന്റെ  ഭാരമിറക്കിവച്ച്, അല്പനേരം മനസികോല്ലാസത്തിന് ടീ വിയെ ആശ്രയിക്കുന്ന പ്രേക്ഷകന്, അവന്റെ ദൗർബല്യത്തെ  മുതലെടുക്കുന്നതിനു  പകരം   അല്പംകൂടി ആദരവും പരിഗണനയും നൽകാമെന്നാണ്  എന്റെ ഉറച്ച വിശ്വാസം.  അതുകൊണ്ടുതന്നെ, ഒരു കാലഘട്ടത്തെയും സമൂഹത്തെയും വിഷലിപ്തമാക്കുന്ന ടെലിവിഷൻപരമ്പരകൾക്ക്‌ അധികാരതലത്തിൽനിന്നുതന്നെ നിയന്ത്രണം വന്നേ  മതിയാകൂ. പൊതുജനത്തിന്റെ  സാമാന്യബോധത്തെയും സ്ഥിരബുദ്ധിയേയും പരിഹസിക്കുന്ന, അവരുടെ സഹൃദയത്വത്തെനോക്കി കൊഞ്ഞനം കുത്തുന്ന  സീരിയലുകൾക്ക്  പ്രദർശനാനുമതി നിരസിക്കുന്നതിനുള്ള ആർജ്ജവം ബന്ധപ്പെട്ടവർക്ക്   ഉണ്ടാവണം.  എപിസോഡുകളുടെ എണ്ണം  പരിമിതപ്പെടുത്തിയാൽ തികച്ചും അനാവശ്യമായി സീരിയലുകളെ വലിച്ചിഴച്ചുനീട്ടിക്കൊണ്ടുപോകുന്ന പ്രവണതയും ഇല്ലാതാക്കാം. 







നീര ആര്യ

 'നീര ആര്യ' എന്നൊരു പേര് എനിക്ക്   പരിചിതമായിരുന്നില്ല ഇക്കഴിഞ്ഞദിവസംവരെ .  സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുകളിൽ ഇങ്ങനെയൊരു നാമം വിദ്യാഭ്യാസകാലത്തോ അതിനുശേഷമോ    കേട്ടതായിപ്പോലും എനിക്കോർമ്മയില്ല. Quora യിൽ യാദൃശ്ചികമായി വായിക്കാനിടയായ, കരൾപിളർക്കുന്ന ജീവിതകഥയാണ് ഈ സ്വാതന്ത്ര്യസമരസേനാനിയുടേത്‌ 

1902 മാർച്ച് 5)0 തീയതി ഉത്തർപ്രദേശിലെ ഖേക്രാ നഗറിൽ ഒരു സമ്പന്നവ്യാപാരികുടുംബത്തിൽ പ്രശസ്തനായ വ്യാപാരി സേഠ് ഛജ്ജുമലിന്റെ മകളായി   ജനിച്ചു.  അക്കാലത്ത് കൊൽക്കത്തയിൽ പിതാവിന്റെ വ്യവസായം അഭിവൃദ്ധിപ്രാപിച്ചുവരുന്ന കാലമായിരുന്നു.  രാജ്യത്തുടനീളം അദ്ദേഹത്തിന് വ്യവസായ,വ്യാപാരസ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്രസ്ഥാനം കൊൽക്കത്ത ആയിരുന്നതിനാൽ പിതാവിനൊപ്പം   നീരയും കുടുംബവും അവിടെയായിരുന്നു കഴിഞ്ഞുവന്നത്. അതുകൊണ്ടുതന്നെ നഗരത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുവാൻ നീരയ്ക്കു  സാധിച്ചു. ഹിന്ദിയും ഇംഗ്ലീഷും ബംഗാളിയും കൂടാതെ മറ്റുചില ഭാഷകളിലും പ്രാവീണ്യം ലഭിക്കാനും സാഹചര്യമുണ്ടായി. ബുദ്ധിപരമായ ഔന്നത്യവും മികച്ച വിദ്യാഭ്യാസവും  കുലീനമായൊരു കുടുംബപശ്ചാത്തലവും    നീരയുടെ ചിന്തകളെ ദേശീയതയുടെ കഠിനവീഥികളിലേക്ക്‌  കൈപിടിച്ചു  നടത്തി. സ്വാതന്ത്ര്യസമരത്തിൽ  എത്തപ്പെട്ടതും  ബ്രിട്ടീഷ് ഗവൺമെന്റിന്റെ  നോട്ടപ്പുള്ളിയായതും അങ്ങനെയാണ്. 

മറ്റേതൊരു പിതാവിനെയുംപോലെ നീരയുടെ പിതാവും മകൾക്ക് നല്ലൊരു കുടുംബജീവിതം  വേണമെന്നാശിച്ചു.  തങ്ങളുടെ കുടുംബത്തിനു  ചേർന്നൊരു ബന്ധം മകൾക്കായി  കണ്ടെത്തി. സിഐഡി ഓഫിസറായ ശ്രീകാന്ത് ജയരഞ്ജൻ ദാസ് അവളെ വിവാഹംചെയ്തു. തികഞ്ഞ ദേശീയവാദിയായ  നീരയ്ക്ക്‌ ബ്രിട്ടീഷ് സർക്കാരിന്റെ വിനീതവിധേയനായ ഭർത്താവുമായി ആശയപരമായി പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി ദാഹിച്ചിരുന്ന നീര ആര്യ  ഒടുവിൽ  ആസാദ് ഹിന്ദ് ഫൗജിന്റെ (ഇന്ത്യൻ നാഷണൽ ആർമി - INA)  ഝാൻസി റാണി റജിമെന്റിൽ അംഗമായി. സഹോദരൻ ബസന്ത്കുകുമാറും ആസാദ് ഹിന്ദ് ഫൗജിൽ  അംഗമായിരുന്നു.       ആസാദ് ഹിന്ദ് ഫൗജിന്റെ സ്ഥാപകനായ നേതാജി സുഭാഷ്ചചന്ദ്രബോസിനോട് അന്യാദൃശമായൊരു ആരാധനയും ഹൃദയാന്തർഭാഗത്ത്‌  വേരോടി.  

അക്കാലത്തുതന്നെ നീരയുടെ ഭർത്താവിന്  നേതാജി  സുഭാഷ്  ചന്ദ്രബോസിനെപ്പറ്റി രഹസ്യമായി  അന്വേഷിക്കാനുള്ള ചുമതല  ലഭിച്ചു. അദ്ദേഹത്തെ കണ്ടെത്തിയാൽ വധിക്കാനായിരുന്നു കല്പന. ഒരിക്കൽ മുഖത്തോടുമുഖം നേതാജിയെ കാണാൻ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് നേരെ ശ്രീകാന്ത് നിറയൊഴിച്ചു. എന്നാൽ  അതു ഉന്നം പിഴച്ച്   ജീവനെടുത്തത് നേതാജിയുടെ വാഹനത്തിന്റെ  ഡ്രൈവറുടെതായിരുന്നു.  പക്ഷേ കാര്യങ്ങൾ മനസ്സിലാക്കിയ നീര തന്റെ ആരാധ്യനേതാവിന്റെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തുകയുണ്ടായി. (നീരയുടെ  ഭർതൃഹത്യയെക്കുറിച്ചറിഞ്ഞ   സുഭാഷ ചന്ദ്രബോസ്  അസ്വസ്ഥനായി. അസന്തുഷ്ടിയോടെതന്നെ  അവരെ  സർപ്പം(നാഗിൻ) എന്നു  വിശേഷിപ്പിക്കുകയുണ്ടായി. അങ്ങനെ അവർ നീര നാഗിൻ  എന്നും അറിയപ്പെട്ടിരുന്നു) 

ആസാദ് ഹിന്ദ് ഫൗജിന്റെ കീഴടങ്ങലിന് ശേഷം, ഡൽഹി ചെങ്കോട്ടയിൽ വിചാരണ നടന്നപ്പോൾ, നീര  ആര്യ ഒഴികെ  ആസാദ് ഹിന്ദ് ഫൗജിലെ എല്ലാ സൈനികരെയും കുറ്റവിമുക്തരാക്കി.  ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിനെ വധിച്ച കുറ്റത്തിന് നീര ആര്യയെ വിചാരണയ്ക്ക് വിധേയയാക്കി. വിചാരണയ്ക്ക്ശേഷം  ആജീവനാന്ത തടവിനായി   കാലാപാനി ജയിലേക്കയച്ചു. കഴുത്തിലും കൈകാലുകളിലും ഇരുമ്പുചങ്ങലകളിട്ട്‌, മറ്റു സ്ത്രീതടവുകാർക്കൊപ്പം അവരെയും അവിടെ പാർപ്പിച്ചു.  കൊടുംതണുപ്പിൽ  ഒരു കമ്പിളിപോലും ഇല്ലാതെ ദിവസങ്ങളോളം കഴിയേണ്ടിവന്നു.  ജയിലിൽ  അവർക്ക്  എല്ലാദിവസവും  അതികഠിനമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടിവന്നു. അത്തരത്തിൽ അങ്ങേയറ്റം  മൃഗീയമായൊരു ശിക്ഷയായിരുന്നു, Breast ripper എന്ന  മാരകായുധം ഉപയോഗിച്ച് അവരുടെ സ്തനം   നീക്കം ചെയ്തത്. ( പതിനാറാം നൂറ്റാണ്ടിൽ  ജർമ്മനിയിൽ വ്യഭിചാരം,  ഗർഭച്ഛിദ്രം  മുതലായ കുറ്റങ്ങൾ  ചെയ്യുന്ന സ്ത്രീകൾക്ക്  നൽകിയിരുന്ന ശിക്ഷയായിരുന്നു  ശരീരത്തിൽനിന്ന് സ്തനങ്ങൾ നീക്കം ചെയ്യുക എന്നത്. അതിനായി ഉപയോഗിച്ചിരുന്ന,  ഇരിമ്പുകൊടിൽപോലുള്ള ഒരു ഉപകരണമാണ് breast  ripper. അത് നന്നായി പഴുപ്പിച്ചശേഷമായിരുന്നു കൃത്യനിർവ്വഹണം നടത്തിയിരുന്നത്. )  സുഭാഷ ചന്ദ്രബോസ് എവിടെയെന്നു ജയിലധികൃതർ മീരയോട് ചോദിച്ചപ്പോൾ അദ്ദേഹം മരിച്ചുപോയി എന്നവർ മറുപടി പറഞ്ഞു. 'നീ കള്ളം പറയുകയാണ്. അയാൾ  ജീവിച്ചിരിക്കുന്നു.  എവിടെയാണയാൾ എന്ന് നിനക്കറിയാം' എന്നായി  അവർ. നീര അതിനു മറുപടി പറഞ്ഞത്   ' അതേ, അദ്ദേഹം ജീവിച്ചിരിക്കുന്നു, എന്റെ ഹൃദയത്തില് ' എന്നായിരുന്നു. 'എങ്കിൽ അയാളെ അവിടെനിന്ന് എടുത്തെറിയൂ'  എന്നായി ഉദ്യോഗസ്ഥൻ. അതിനുള്ള  ഉപകരണവുമായിവന്ന കമ്മാരൻ നീരയുടെ വലതുസ്തനം  നീക്കം ചെയ്യുകയും ഇടതുസ്തനത്തിന്  മാരകമായ  ക്ഷതമേൽപിക്കുകയും  ചെയ്തു. സമാനമായി നിരവധി പീഡനങ്ങൾ നീയ ആര്യക്ക്  അനുഭവിക്കേണ്ടിവന്നു. എങ്കിലും നീരയെ  വ്യാകുലപ്പെടുത്തിയത് സ്വാതന്ത്ര്യസമരത്തിൽ  പങ്കെടുക്കാനാവില്ലല്ലോ എന്നതായിരുന്നു. 

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം നീര ജയിൽ മോചിതയായി. ബാക്കി  ജീവിതകാലംമുഴുവൻ അവർ ഹൈദരാബാദിൽ പൂക്കൾ വിറ്റുനടന്നു ജീവിച്ചു. ഗവൺമെൻ്റിൻ്റെ ഏതെങ്കിലും  ആനുകൂല്യമോ പെൻഷനോ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. അവരുടെ കുടിൽ പോലും പിന്നീട് സർക്കാർ ഭൂമിക്ക് മുകളിലാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഇന്ത്യൻ സർക്കാർ തകർത്തു. 1998 ജൂലൈ 26 ന് ഹൈദരബാദിൽവച്ച്  ആരാലും അറിയപ്പെടാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു അനാഥയെപ്പോലെ അന്ത്യനിദ്ര പ്രാപിച്ചു.  . 

നീര ആര്യയുടെ സഹോദരൻ ബസന്ത് കുമാറും സ്വാതന്ത്ര്യാനന്തരം സന്യാസിയായി ജീവിച്ചു. സ്വാതന്ത്ര്യസമരത്തിലെ തന്റെ പങ്കിനെക്കുറിച്ച് നീര ആര്യ ആത്മകഥയും എഴുതിയിട്ടുണ്ട്. തന്റെ ആത്മകഥയിൽ, കാലപാനിയിലെ  ശിക്ഷയിൽ തനിക്കുണ്ടായ മനുഷ്യത്വരഹിതമായ അനുഭവങ്ങളെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്. നീര ആര്യ തന്റെ ജീവിതത്തിലെ പല സംഭവങ്ങളും ഉർദു എഴുത്തുകാരി ഫർഹാന താജിനോട് വിവരിച്ചിരുന്നു.   അവയുടെ  അടിസ്ഥാനത്തിൽ, ഫർഹാന താജ് ഒരു നോവലും എഴുതിയിട്ടുണ്ട്.